Wednesday, December 25, 2013

പശു എന്നാല്‍ പാല്‍ ചുരത്തുന്ന യന്ത്രം

                                                                 യുഡിഎഫിന്‍റെ വികസന പരിപ്രേക്ഷ്യം 2030 - 4

'ഉയര്‍ന്ന ഉല്‍പാദനക്ഷമതയും മെച്ചപ്പെട്ട പരിസ്ഥിതിയും ഉറപ്പുവരുത്തുന്നതിനായി യന്ത്രവത്കരണത്തെ പ്രോത്സാഹിപ്പിക്കുക.പശുക്കളുടെ തീറ്റ ചിട്ടപ്പെടുത്തുന്നതിനു തീറ്റ സ്റ്റേഷനുകള്‍ സഹായിക്കും. തന്മൂലം വിഭവവിനിയോഗം കാര്യക്ഷമമാകും. സ്റ്റേഷനില്‍ പശു കയറുന്ന നിമിഷം അതിന്റെ കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ഇലക്‌ട്രോണിക് ട്രാന്‍സ്‌പോണ്ടര്‍ വഴി ഓരോ പശുവിനും ഓരോ സമയത്തും വേണ്ട റേഷന്‍ എത്രയെന്നു കമ്പ്യൂട്ടര്‍ കണക്കുകൂട്ടും. അതുകൊണ്ട് നിമിഷനേരത്തിനുളളില്‍ പശുവിന് എത്ര തീറ്റ വേണം, അതെത്രയായിരിക്കണം എന്നു തിട്ടപ്പെടുത്താന്‍ കഴിയുന്നു. തീറ്റ കഴിക്കാന്‍ ഓരോ പശുവും എടുക്കുന്ന സമയം പരിഗണിച്ചു തീറ്റകള്‍ മിക്‌സ് ചെയ്ത് സമീകൃതമാക്കി പശുവിന്റെ വായില്‍ത്തന്നെ എത്തിക്കുന്നു. കറന്ന പാല്‍ ശീതീകരണടാങ്കില്‍ എത്തും മുമ്പുതന്നെ പാല്‍ ഗണ്യമായി തണുക്കുമെന്ന് പാല്‍ കറക്കല്‍ യന്ത്രങ്ങള്‍ ഉറപ്പുവരുത്തും' (പേജ് 261)

ഒരു സയന്‍സ് ഫിക്ഷന്‍ നോവലിലെ വിവരണം പോലെ തോന്നുന്നുണ്ടോ? 2030 ആകുമ്പോഴേയ്ക്കും നമ്മുടെ യന്ത്രവത്കൃത മൃഗസംരക്ഷണമേഖല കഴുത്തില്‍ മണിക്കുപകരം കമ്പ്യൂട്ടറും തൂക്കിയിട്ടു കമ്പ്യൂട്ടറിന്റെ തീര്‍പ്പുപ്രകാരം വായില്‍ തീറ്റ കൊടുക്കുന്ന കൊച്ചു യന്ത്രങ്ങളാകും. യുഡിഎഫിന്റെ യന്ത്രവത്കരണ ഭ്രാന്ത് ഏതറ്റം വരെ പോകാം എന്നതിന് ഒന്നാംതരം ദൃഷ്ടാന്തമാണിത്. ഉപ്രകാരം മൃഗപരിപാലന മേഖലയുടെ 'മത്സരശേഷിയും പദവിയും' ഉയര്‍ത്തുന്നതിന് 'ക്ലാസിക്കല്‍ സഹകരണ സംഘങ്ങള്‍ക്കു പകരം കേരളത്തിനു സ്വീകരിക്കാവുന്ന അന്തര്‍ദേശീയ മാതൃകകളെ താഴെ പറയും പ്രകാരം പട്ടികപ്പെടുത്തുമെന്നാണ് രേഖ പറയുന്നത്.

  •   പ്രൊഡ്യൂസര്‍ കമ്പനി മോഡല്‍
  •   കോണ്‍ട്രാക്ട് ഫാമിംഗ് മോഡല്‍ (ഇതിനു പാകിസ്താനാണ് മാതൃക)
  •  ചൈന ഡയറി പാര്‍ക്ക് മോഡല്‍ ഓരോ പാര്‍ക്കിലും 300 മുതല്‍ 1000 വരെ പശുക്കള്‍ ഉണ്ടാകും. പാല്‍ സംസ്‌ക്കരണ കമ്പനികളോ ചെറുകിട ഉല്‍പാദകര്‍ നേരിട്ടോ പണം മുടക്കും
  • ഫിലിപ്പൈന്‍ ഡയറി സോണ്‍ മോഡല്‍ - നഗരപ്രാന്തങ്ങളില്‍ 300 മൃഗങ്ങള്‍ വരെയുളള 100 കാര്‍ഷിക സംരംഭകരെയാണ് ഓരോ സോണിലും ഉള്‍പ്പെടുത്തുക. ഓരോ 30 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലും ഒരു സംസ്‌ക്കരണ ഫാക്ടറി വീതം ഉണ്ടാകും.
  •  മംഗോളിയ ഡയറി ചെയിന്‍ മോഡല്‍ - ആറുവീതം സംരംഭക കൂട്ടങ്ങളായാണ് കൃഷിക്കാരെ സംഘടിപ്പിക്കുക. പാലിന്റെ മാത്രമല്ല, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെയും ചങ്ങലയില്‍ ഉപഭോക്താക്കളെ കണ്ണിചേര്‍ക്കുന്നു.
  • ചൈനയിലെ വിള - മത്സ്യം - മൃഗ സംയോജിത മാതൃക
  • ഗ്രാമീണ്‍ - സാനോനെ ഭക്ഷ്യ എന്‍ജിഒ - സ്വകാര്യ പങ്കാളിത്ത സാമൂഹ്യ മോഡല്‍ (ഇതെന്തെന്നു രേഖയില്‍ നിന്നു വ്യക്തമല്ല).
ഇതുപോലൊരു ചവറ്!

ക്ലാസിക്കല്‍ സഹകരണ പ്രസ്ഥാനത്തിന്റെ കാലം കഴിഞ്ഞുവെന്നാണ് വിഷന്‍ 2030 പരിപ്രേക്ഷ്യം വാദിക്കുന്നത്. ഇനി മേല്‍പറഞ്ഞതുപോലുളള അന്തര്‍ദേശീയ മാതൃകകളാണ് കേരളം അനുകരിക്കേണ്ടതുപോലും. കേരളത്തിന്റെ ഭൂവിനിയോഗവും കൃഷിക്കാരുടെ സ്വഭാവവുമൊക്കെ മറന്നു ഇന്‌റര്‍നെറ്റ് നിന്ന് പരതിയെടുത്ത ഡയറി മാതൃകകളുടെ ഒക്കാനിപ്പിക്കുന്ന വിവരണങ്ങളാണ് മൃഗപരിപാലനമേഖലയിലെ പരിപ്രേക്ഷ്യത്തില്‍ കുത്തി നിറച്ചിരിക്കുന്നത്.

കേരളത്തിലെ മൃഗപരിപാലന സാമ്പത്തികവിദഗ്ധരില്‍ അഗ്രഗണ്യനാണ് സിഡിഎസിന്റെ ഡയറക്ടറായിരുന്ന പ്രൊ. കെ. എന്‍. നാരായണന്‍ നായര്‍. കഴിഞ്ഞ ദിവസം അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു : 'ആസൂത്രണബോര്‍ഡിന്റെ വികസന പരിപ്രേക്ഷ്യ രേഖ കണ്ടോ? പ്രതികരണം അറിയിച്ചോ?'. മറുപടി ഇതായിരുന്നു, 'ചവറ്! ഇതിനൊക്കെ പ്രതികരണം അറിയിക്കുക എന്തനു തന്നെ അപമാനകരമാണ്. ഞങ്ങളെ പോലുളള സാമൂഹ്യശാസ്ത്രജ്ഞന്മാരു പോകട്ടെ, വെറ്റിനറി സര്‍വകലാശാലയുമായോ എന്തിന് മൃഗസംരക്ഷണ വകുപ്പുമായിപ്പോലുമോ രേഖ ചമച്ചവര്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാകുമെന്നു തോന്നുന്നില്ല. എങ്കില്‍ ഇത്തരം വിഡ്ഢിത്തങ്ങള്‍ വിളമ്പില്ലായിരുന്നു'.

31 പേജുളള അധ്യായത്തിന്റെ 17 പേജ് കേരളത്തിന്റെ മൃഗപരിപാലന മേഖലയെക്കുറിച്ചുളള പൊതുവിവരണമാണ്. കോളജ് മാഗസിന്‍ ലേഖനത്തിന്റെ നിലവാരത്തിനപ്പുറത്തേയ്ക്ക് ഈ വിശകലനം കടക്കുന്നില്ല.
പാല്‍, പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മുട്ട എന്നിവയുടെ ആവശ്യം 2030 വരെ എത്ര കണ്ടു വര്‍ദ്ധിക്കും? ഇതിനായുളള ലഭ്യത എത്രകണ്ടു വര്‍ദ്ധിപ്പിക്കാം? കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ടു പോവുകയാണെങ്കില്‍ ആവശ്യത്തിന്റെ പകുതിപോലും കേരളത്തില്‍ ഉല്‍പാദിപ്പിക്കാനാവില്ല; മെച്ചമായ രീതിയില്‍ ഇടപെടുകയാണെങ്കില്‍ 2030 ആകുമ്പോഴേയ്ക്കും ആവശ്യത്തിനുളള ഏതാണ്ടൊക്കെ കേരളത്തില്‍ത്തന്നെ ഉല്‍പ്പാദിപ്പിക്കാനാവും; നന്നായിട്ടിടപെടുകയാണെങ്കില്‍ മിച്ചം ഉല്‍പാദിപ്പിക്കാന്‍ കഴിയും എന്നൊക്കെയുളള 'അതിഗഹനമായ' നിഗമനങ്ങളാണ് പരിപ്രേക്ഷ്യം മുന്നോട്ടു വെയ്ക്കുന്നത്. 'മെച്ചമായ രീതിയിലുളള ഇടപെടല്‍' അല്ലെങ്കില്‍ 'നന്നായിട്ടുളള ഇടപെടല്‍' നടത്തിയാല്‍ ആവശ്യമായ ഏതാണ്ടൊക്കെ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നു പറയാന്‍ വിദഗ്ധരുടെ ആവശ്യമില്ല. അത്തരം ഇടപെടല്‍ എങ്ങനെ നടത്താം എന്നാണ് അവര്‍ പറയേണ്ടത്. പക്ഷേ, അതുമാത്രം എവിടെയും വിശദീകരിക്കുന്നില്ല.

ലക്ഷ്യങ്ങള്‍ കൃത്യമായിത്തന്നെ നിര്‍വചിച്ചിട്ടുണ്ട്. 1. പാലിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത. 2. മുട്ടയുടെ ആവശ്യത്തിന്റെ 80 ശതമാനം കേരളത്തില്‍ത്തന്നെ ഉല്‍പാദിപ്പിക്കുക. 3. 2030 ആകുമ്പോഴേയ്ക്കും പാലുല്‍പ്പന്നങ്ങളും ഇറച്ചിയും കയറ്റുമതി ചെയ്യാനാകണം.
ഇതിനായുളള വികസനതന്ത്രത്തിന്റെ ഒന്നാമത്തെ തൂണ് മത്സരശേഷി വര്‍ദ്ധിപ്പിക്കുകയാണ്. ഇന്ന് കന്നുകാലി വളര്‍ത്തല്‍ നാമമാത്ര - ചെറുകിട കൃഷിക്കാരുടെ ഉപജീവന മാര്‍ഗമാണ്. ഇതു മാറ്റി വ്യവസായ സംരംഭകത്വത്തിനടിസ്ഥാനത്തില്‍ ഈ മേഖലയെ പുനസംഘടിപ്പിക്കണം. ഇതിനുളള സൂത്രവിദ്യകളുടെ പട്ടികയാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ നല്‍കിയത്.

എന്തുകൊണ്ട് ആനന്ദ് മാതൃകയല്ല?

ആനന്ദ് മാതൃകയിലുളള സഹകരണ സംഘങ്ങളുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കണമെന്നു പറഞ്ഞാല്‍ അംഗീകരിക്കാം. പക്ഷേ, ആനന്ദ് മാതൃക മത്സരശേഷിയില്ലാത്തതാണെന്നു പറയുന്നത് വിവരക്കേടാണ്. നമ്മുടെ നാടിന്റെ കാര്‍ഷിക ഘടനയ്ക്ക് അനുയോജ്യമായ സഹകരണ സംവിധാനം എന്നതു മാത്രമല്ല, ആനന്ദ് പാറ്റേണിന്റെ മേന്മ. ബഹുരാഷ്ട്ര കുത്തക കമ്പനികളുമായി സാങ്കേതികവിദ്യയിലും ഉല്‍പന്ന വൈവിദ്ധ്യവത്കരണത്തിലും ഉല്‍പാദന ക്ഷമതയിലും എന്തിന് വിപണനതന്ത്രത്തിലും വിജയം കൈവരിച്ച ഒരു സംവിധാനത്തെ ഏതാനും വരികള്‍ കൊണ്ടു തളളിപ്പറയാന്‍ യുഡിഎഫ് മാനേജ്‌മെന്റ് വിദഗ്ധര്‍ക്കേ കഴിയൂ.

ഹരിതവിപ്ലവം പോലെ ഇന്ത്യയുടെ ഒരു വിജയഗാഥയാണ് ധവളവിപ്ലവവും. ഇതു നയിച്ചതാവട്ടെ ആനന്ദ് സഹകരണ അനുഭവവും. അമുലുപോലെ കേരളത്തിലെ മില്‍മ വിജയകരമല്ല എന്നതു ശരി. ഇതിന്റെ കാരണങ്ങള്‍ കണ്ടുപിടിച്ചു പരിഹരിക്കുന്നതിനു പകരം തൊട്ടിയിലെ വെളളത്തോടെ കുഞ്ഞിനെയും വലിച്ചെറിയുകയാണ് 2030ന്റെ പരിപ്രേക്ഷ്യക്കാര്‍.
അന്തര്‍ദേശീയ നിലവാരത്തിനൊപ്പിച്ച സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തിയശേഷം രേഖ പിന്നെ കടക്കുന്നത് പശുക്കളുടെ ജനുസിലേയ്ക്കാണ്. നാടന്‍ പശുക്കളാണ് അഭികാമ്യം എന്നാണ് പ്രസ്താവന.

കേരളത്തിലെ 94 ശതമാനം പശുക്കളും (2007) സങ്കരയിനങ്ങളാണ്. മൊത്തം പശുക്കളുടെ എണ്ണം കുറഞ്ഞിട്ടും ഉല്‍പാദനം ഇടിയാതിരിക്കാനുളള കാരണം സങ്കരയിനം പശുക്കളിലേയ്ക്കുളള മാറ്റവും അവയുടെ ഉയര്‍ന്ന ഉല്‍പാദനക്ഷമതയുമാണ്. പക്ഷേ സങ്കരയിനങ്ങളുടെ രോഗാതുരത, ഉയര്‍ന്ന തീറ്റച്ചെലവ് തുടങ്ങിയവ കണക്കിലെടുക്കുമ്പോള്‍ രേഖത്തന്നെ ചൂണ്ടിക്കാണിക്കുന്നതുപോലെ 'നാടന്‍ പശുക്കളാണ് പാരിസ്ഥിതികമായും സാമ്പത്തികമായും ദീര്‍ഘനാളില്‍ കൂടുതല്‍ സ്ഥായിയായവ' (പേജ് 251).
എനിക്ക് ഇക്കാര്യത്തില്‍ തര്‍ക്കമില്ല.

പക്ഷേ, അത്യുല്‍പാദന സമ്പ്രദായങ്ങളെയും കൃഷിയെ വ്യവസായം പോലെ കാണുന്ന സംരംഭകരെയും വാനോളം പുകഴ്ത്തിയ ശേഷം നാടന്‍ പശുക്കളിലേയ്ക്കുളള മടങ്ങിപ്പോകലിനെക്കുറിച്ചു പറയുന്നതിലെ വൈരുദ്ധ്യം രേഖാകര്‍ത്താക്കള്‍ തിരിച്ചറിയുന്നേയില്ല. ചര്‍ച്ചയ്ക്കായി ആദ്യം വിതരണം ചെയ്ത കരടില്‍ ഈയൊരു ഭാഗം ഉണ്ടായിരുന്നില്ല. ആരുടെയോ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട് കൂട്ടിച്ചേര്‍ത്ത ഭാഗമാണിത്. രേഖയുടെ അടിസ്ഥാന വികസനതന്ത്രത്തിനു കടകവിരുദ്ധമാണ് ഈ കൂട്ടിച്ചേര്‍ക്കല്‍.

ഏതായാലും ഞങ്ങള്‍ ഈ ഭേദഗതിയോടൊപ്പമാണ്. ഇന്നത്തെ നിലയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ നമ്മുടെ തനതു ഇനങ്ങളെല്ലാം ഉന്മൂലനം ചെയ്യപ്പെടും. ഈ സ്ഥിതി വരാന്‍ പടില്ല. സങ്കരയിനങ്ങള്‍ക്കുളള പരിപാലനസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം ഒരു നിശ്ചിതശതമാനം നാടന്‍ പശുക്കളെയെങ്കിലും പരിപാലിക്കാന്‍ ലക്ഷ്യമിടണം.

തീറ്റപ്പുല്ലുകൃഷി വികസിപ്പിക്കണമെന്ന പൊതുപ്രസ്താവനയല്ലാതെ മൂര്‍ത്തമായ നിര്‍ദ്ദേശവും ഇല്ല. നീര്‍ത്തടപദ്ധതി വികസനത്തിന്റെ ഭാഗമായി തെങ്ങിനു തടമെടുക്കുന്നതിനും തടത്തിനു ചുറ്റും ഇടവിളയായി തീറ്റപ്പുല്‍ വെച്ചുപിടിപ്പിക്കുന്നതിനും എന്തുകൊണ്ട് തൊഴിലുറപ്പു പദ്ധതിയെ ഉപയോഗപ്പെടുത്തിക്കൂടാ? ഈ പുല്ലു പരിപാലിക്കുന്നതിന് ഭൂവുടമയ്ക്കു താല്‍പര്യമില്ലെങ്കില്‍ പച്ചക്കറിയിലെന്നപോലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ ഏല്‍പ്പിച്ചുകൂടാ. ചെലവു കുറഞ്ഞ കാലിത്തീറ്റ കേരളത്തില്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കുന്നതിന് ഒരു നിര്‍ദ്ദേശവും രേഖയിലില്ല.

അടുത്ത നിര്‍ദ്ദേശമാണ് ഏറ്റവും വലിയ തമാശ. 'ഏറ്റവും നല്ല കഴിവും വാസനയും (talent) ഒത്തുചേരുന്നവരെ' മൃഗപരിപാലനമേഖലയിലേയ്ക്ക് ആകര്‍ഷിക്കണം പോലും! ഇതിന് സംരംഭകരെ കണ്ടെത്താന്‍ വ്യത്യസ്തമേഖലാ വിദഗ്ധരുടെ സംഘങ്ങള്‍ മേഖലാടിസ്ഥാനത്തില്‍ രൂപം നല്‍കണം. ഇതിനാവസ്യമായ പരിശീലന പരിപാടിയ്ക്ക് മംഗോളിയയിലെ 'സംരംഭകോന്മുഖമായ ക്ഷീരതൊഴില്‍ പരിശീലന'മാണ് മാതൃകയായി തെരഞ്ഞെടുത്തിട്ടുളളത്. ഇന്തോനേഷ്യയില്‍ ഡച്ചുകാര്‍ നടപ്പാക്കിയ പരിശീലന പരിപാടിയായാലും കുഴപ്പമില്ല. തങ്ങളുടെ എക്‌സ്‌ടെന്‍ഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 94 ശതമാനം സങ്കരസാങ്കേതിക വിദ്യ വ്യാപിച്ച കേരളത്തിലെ മൃഗസംരക്ഷണ - ക്ഷീരവകുപ്പിനെ എങ്ങനെ കൂടുതല്‍ കാര്യക്ഷമമാക്കാം എന്നതിനെക്കുറിച്ചല്ല ആലോചന. ഈ മാനംനോക്കികളുടെ (കേസരിയോടു കടപ്പാട്) മുന്നില്‍ നമസ്‌കരിക്കുകയല്ലാതെ നിര്‍വ്വാഹമില്ല.

സാമൂഹ്യക്ഷേമമെന്നാല്‍ മൃഗക്ഷേമം

വികസനതന്ത്രത്തിന്റെ അടുത്ത തൂണ് സാമൂഹ്യക്ഷേമമാണ്. നാം വിചാരിക്കുക ക്ഷീരകൃഷിക്കാരുടെ സാമൂഹ്യക്ഷേമത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യാന്‍ പോകുന്നതെന്നല്ലേ. അല്ല. കേട്ടോളൂ.
ഒന്ന്, എങ്ങനെ ഉല്‍പന്നങ്ങളുടെ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പുവരുത്താം. രണ്ട്, മൃഗങ്ങളുടെ വംശാവലി കൃത്യമായി സൂക്ഷിക്കാനെന്താണു വഴി. മൂന്ന്, ഉല്‍പന്നങ്ങളുടെ നിലവാര അക്രഡിറ്റേഷനു എന്താണ് സംവിധാനം വേണ്ടത്? നാല്, മൃഗങ്ങളുടെ ക്ഷേമത്തിന് എന്തൊക്കെ വേണം? അഞ്ച്, ബ്രീഡിംഗിന് പേറ്റന്റ് അവകാശങ്ങള്‍ക്കുളള നിയമചട്ടക്കൂട് സൃഷ്ടിക്കുക. ആറ്, മലിനീകരണ നിയന്ത്രണ നടപടികള്‍. ഏഴ്, മൃഗങ്ങളുടെ ശുചിത്വം ഉറപ്പുവരുത്താനുളള യന്ത്രവത്കരണം (ഇതിനായി ഓട്ടോമാറ്റിക്കായി മൃഗപാദസംവിധാനം, ഫീഡ് ടെക് സിലേജ്, ഹെര്‍ഡ് നാവിഗേറ്റര്‍, പശു തൊട്ടാല്‍ സാവധാനം കറങ്ങി പശുവിനെ തുടച്ചു വൃത്തിയാക്കാനുളള സ്വിംഗ് കൗ ബ്രഷ്.. ഇങ്ങനെ പോകുന്നു സങ്കേതങ്ങള്‍).

സാമൂഹ്യക്ഷേമം എന്നു പറഞ്ഞാല്‍ മൃഗത്തിന്റെയും ഉപഭോക്താവിന്റെയും ക്ഷേമമാണെന്ന് വായന കഴിയുമ്പോഴാണ് തിരിച്ചറിയുക. ഇവ പ്രധാനം തന്നെ. പക്ഷേ, ലക്ഷക്കണക്കായ ക്ഷീരകൃഷിക്കാരുടെ ക്ഷേമത്തെ മറികടക്കാന്‍ എങ്ങനെ കഴിയുന്നു?
ഏറ്റവും അവസാനം അരപ്പേജ് 'സംയോജിത കൃഷി'യ്ക്കായി നീക്കിവെച്ചിരിക്കുന്നു. അതുപോലെ തന്നെ 'അടുക്കള മുറ്റ കോഴി കൃഷി'യെക്കുറിച്ചും പരാമര്‍ശമുണ്ട്. ഒഴിവാക്കാന്‍ പറ്റാത്തതുകൊണ്ട് പറഞ്ഞുപോവുക മാത്രം. പുരയിടകൃഷിയെ അടിസ്ഥാനമാക്കിയുളള പശു കോഴി വളര്‍ത്തലിനെ കുറിച്ച് പരാമര്‍ശിക്കാതെ ഒരു റിപ്പോര്‍ട്ടു തയ്യാറാക്കാനാവുമോ? പക്ഷെ, ഈ മേഖലയ്ക്കുളള വികസനതന്ത്രം നമ്മുടെ പരമ്പരാഗത മാതൃകയ്ക്കു പകരം വാണിജ്യ മാതൃക സ്ഥാപിക്കലാണല്ലോ.

പുരയിടകൃഷിയില്‍ ഊന്നുക

കേരളത്തിലെ മൃഗസംരക്ഷണ മേഖലയുടെ പ്രധാന സവിശേഷത വ്യാപാരാടിസ്ഥാനത്തില്‍ വലിയ തോതിലുളള ഡയറി ഫാമുകളുടെ വികസനത്തിന്റെ അഭാവമാണ്. വീട്ടുവളപ്പില്‍ ചെറുകിട ഇടത്തരം കര്‍ഷകര്‍ വളര്‍ത്തുന്നവയാണ് കേരളത്തിലെ കറവമാടുകളില്‍ ഏറിയ പങ്കും. 85 ശതമാനത്തോളം കന്നുകാലികള്‍ മൂന്നോ അതില്‍ത്താഴെയോ മാടുകള്‍ സ്വന്തമായിട്ടുളള കൃഷിക്കാരുടേതാണ്.

മൃഗപരിപാലനത്തിനാശ്യമായ അധ്വാനശേഷി സംഭാവന ചെയ്യുന്നത് അധികവും വീട്ടമ്മമാരുമാണ്. കേരളത്തിലെ മൃഗസംരക്ഷണത്തിന്റെ സംഘടനാചട്ടക്കൂട് കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്.

സംസ്ഥാനത്തിന്റെ വികസനപരിപാടി ഈ യാഥാര്‍ത്ഥ്യം കണക്കിലെടുത്തു കൊണ്ടാവണം. സാങ്കേതികവിദ്യയിലും സംസ്‌ക്കരണ രംഗത്തും പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കണം. പുരയിടകൃഷിയുടെ ഭാഗമായി പുല്‍ക്കൃഷിയും മറ്റു കാലിത്തീറ്റകളും ഉല്‍പാദിപ്പിക്കണം.

കര്‍ഷകര്‍ കന്നുകുട്ടികളെ ഉപേക്ഷിക്കുന്നതു തടയാനുളള ഒരു പ്രചോദനമെന്ന നിലയില്‍ നിര്‍ണായക ഘട്ടത്തില്‍ ആവശ്യമായ മൃഗചികിത്സാസൗകര്യങ്ങളും സൗജന്യനിരക്കില്‍ കൃത്രിമ കാലിത്തീറ്റയും ലഭ്യമാക്കേണ്ടതാണ്. പ്രാഥമിക സഹകരണ സംഘങ്ങളെ നവീകരിക്കണം. മില്‍മയെ അടിമുടി പുനസംഘടിപ്പിക്കണം.

എന്നാല്‍ ഇന്ന് കേരളത്തില്‍ വ്യാവസായികാടിസ്ഥാനത്തിലുളള വന്‍കിട ക്ഷീരവികസന പദ്ധതികളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. വ്യാപാരാടിസ്ഥാനത്തിലുളള വന്‍കിട ക്ഷീരവികസന പദ്ധതികള്‍ അതിനു പറ്റിയ ഭൂമിയും മുടക്കുമുതലും ലഭ്യമായ സ്ഥലങ്ങളില്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ത്തന്നെ, സമീപഭാവിയില്‍ കേരളം മുന്‍ഗണന കൊടുക്കേണ്ടത് വീട്ടുവളപ്പിലെ കാലിവളര്‍ത്തലിനു തന്നെയാണ്.

ജൈവകൃഷിയുടെ ജനകീയത വര്‍ദ്ധിപ്പിക്കുന്നതിന് അനുസരിച്ച്, മൃഗസംരക്ഷണം കാര്‍ഷികവൃത്തിയുടെ അനുപേക്ഷണീയ ഭാഗമാവുകയാണ്.
പുരയിടകൃഷിയുടെയും അതിന്റെ ഭാഗമായുളള കന്നുകാലി വളര്‍ത്തലിന്റെയും സംരക്ഷണം കൃഷിക്കാരുടെ ക്ഷേമത്തിന്റെ മാത്രമല്ല, കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുളള സ്ഥായിയായ വികസന ലക്ഷ്യത്തിന്റെയും ഭാഗമാണ്.

മത്സരശേഷിയെക്കുറിച്ച് ഗീര്‍വാണം നടത്തുന്ന വിദഗ്ധര്‍ പാശ്ചാത്യരാജ്യങ്ങളില്‍ കൃഷിയ്ക്കും കന്നുകാലിവളര്‍ത്തലിനും നല്‍കുന്ന ഭീമമായ സബ്‌സിഡിയുടെ കാര്യം മറച്ചുവെയ്ക്കുകയാണ്. നമ്മുടെ രാജ്യത്തെ പോലെ കാലിത്തീറ്റയ്‌ക്കോ അല്ലെങ്കില്‍ പാലിനോ നല്‍കുന്ന സബ്‌സിഡി അല്ല. കൃഷിക്കാരുടെ ഭൂമിയുടെ വിസ്തൃതിയുടെയും കന്നുകാലികളുടെ എണ്ണത്തിന്റെയും കൃഷിക്കാരുടെ തന്നെ തലയെണ്ണിയോ ആണവരുടെ സബ്‌സിഡി നല്‍കുന്നത്.

അതുകൊണ്ടാണ് ലോകവ്യാപാരക്കരാറിന്റെ സബ്‌സിഡി നിയന്ത്രണത്തില്‍ നിന്ന് അവര്‍ക്ക് രക്ഷപെടാന്‍ കഴിയുന്നത്. ഈ യാഥാര്‍ത്ഥ്യം മനസിലാക്കാതെ സബ്‌സിഡികളൊന്നുമില്ലാതെ മത്സരശേഷിയുളള കന്നുകാലി വളര്‍ത്തലിനെക്കുറിച്ച് ദിവാസ്വപ്നം കാണുകയാണ് പരിപ്രേക്ഷ്യക്കാര്‍. സ്വകാര്യമൂലധനം ഈ മേഖലയിലെയ്ക്കു കടന്നുവരുന്നതിനും പൊതുനിക്ഷേപം ഗണ്യമായി ഉയര്‍ത്തിയേ തീരൂ.

1 comment:

  1. ആ കമ്പ്യൂട്ടര്‍പശുക്കളുടെ കാര്യം വായിച്ച് അറിയാതെ ചിരിച്ചുപോയി

    ഈ മാനംനോക്കികളെ നമസ്കരിക്കയല്ലാതെ വേറെന്തുചെയ്യാന്‍!!

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...