Monday, July 15, 2013

എന്തുകൊണ്ട് മുഖ്യമന്ത്രി കുറ്റക്കാരനാകുന്നു?


സോളാര്‍ തട്ടിപ്പില്‍ എന്താണ് ഉമ്മന്‍ചാണ്ടിയുടെ റോള്‍? മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം അവിതര്‍ക്കിതമായി തെളിഞ്ഞതാണ്. എത്രയോ വര്‍ഷങ്ങളായി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ ടെന്നി ജോപ്പന്‍ ഈ കേസിലെ മൂന്നാം പ്രതിയായി പത്തനംതിട്ട ജയിലിലാണ്. അദ്ദേഹത്തിന്റെ ഓഫീസിലെ നിര്‍ണായക ജോലികള്‍ വഹിച്ചിരുന്ന ജിക്കുമോന്‍, നിഴലായി ഒപ്പമുണ്ടായിരുന്ന ഗണ്‍മാന്‍ സലീംരാജ് എന്നിവര്‍ക്കൊക്കെ ഈ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സ്ഥാനം നഷ്ടപ്പെട്ടത്. കോടിക്കണക്കിന് രൂപയുടെ സോളാര്‍ തട്ടിപ്പിന്റെ ഗൂഢാലോചനാകേന്ദ്രം ഉമ്മന്‍ചാണ്ടിയുടെ ഓഫീസായിരുന്നു. അക്കാര്യത്തില്‍ ഇന്നാര്‍ക്കും സംശയമില്ല. പക്ഷേ ഉമ്മന്‍ചാണ്ടിയുടെ വാദം അദ്ദേഹം മനസറിഞ്ഞ് ഒരു കുറ്റവും ചെയ്തിട്ടില്ല; അദ്ദേഹത്തിന് നേരിട്ടൊരു പങ്കുമില്ല, അദ്ദേഹമറിയാതെയാണ് ഈ തട്ടിപ്പെല്ലാം നടന്നത്. 

ആദ്യം തന്നെ പറയട്ടെ, മനസറിഞ്ഞുകൊണ്ടാണോ മനസറിയാതെയാണോ കുറ്റം ചെയ്തത് എന്നത് നിയമത്തിന്റെ മുന്നില്‍ പരിഗണനാര്‍ഹമല്ല. കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതു മാത്രമാണ് പ്രശ്‌നം. മുഖ്യമന്ത്രി കുറ്റക്കാരനാണെന്നാണ് ഇതുവരെയുളള സൂചനകളും തെളിവുകളും വിരല്‍ചൂണ്ടുന്നത്. 


ഒന്ന്) മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ അനുചരന്മാരുമായി തട്ടിപ്പിന്റെ സൂത്രധാരി സരിത എസ് നായര്‍ക്ക് ഉറ്റബന്ധമുണ്ട് എന്നു തെളിയിക്കുന്ന ഫോണ്‍ വിവരങ്ങള്‍ കൈരളി - പീപ്പിള്‍ പുറത്തുവിട്ടതോടെയാണല്ലോ വിവാദം ആരംഭിച്ചത്. സരിതയുടെ ഫോണ്‍വിവരങ്ങള്‍ പോലീസാണ് ശേഖരിച്ചത്. സരിതയുടെ അറസ്റ്റു രേഖപ്പെടുത്തിയത് ജൂണ്‍ 3ന്. രേഖകള്‍ പുറത്തുവന്നത് ജൂണ്‍ 13നും. ഇതിനിടയ്ക്കുളള പത്തുദിവസങ്ങളില്‍ എന്തുനടന്നു? 


ഒരു വമ്പന്‍ തട്ടിപ്പുകേസിലെ പ്രതിയ്ക്ക് സംസ്ഥാനമുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തരബന്ധമുണ്ടെന്നു വിവരം ലഭിച്ചാല്‍ പോലീസ് എന്തു ചെയ്യും? ഏറ്റവുമാദ്യം അവര്‍ ആ വിവരം മുഖ്യമന്ത്രിയെ അറിയിക്കും. സ്വാഭാവികമായ ജിജ്ഞാസയും ധാര്‍മ്മികഭീതിയും ഉത്തരവാദിത്തബോധവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി എന്താണ് ചെയ്യുക? ജോപ്പനെയും സലീംരാജിനെയും ജിക്കുവിനെയുമൊക്കെ വിളിപ്പിച്ചു കാര്യമന്വേഷിക്കും. വിശദീകരണം തൃപ്തികരമായാലും ഇല്ലെങ്കിലും ഈ വിവരം പുറംലോകമറിഞ്ഞാലുണ്ടാകാവുന്ന പ്രശ്‌നങ്ങളൊഴിവാക്കാന്‍ തല്‍ക്കാലമെങ്കിലും അവരെ ആ സ്ഥാനങ്ങളില്‍ നിന്നു നീക്കം ചെയ്യും. എന്നാല്‍ ഇതൊന്നുമല്ല ഉണ്ടായത്.

കുറ്റവാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി

രണ്ട്) മുഖ്യമന്ത്രി മേല്‍പറഞ്ഞ വസ്തുതകള്‍ അറിഞ്ഞിരുന്നില്ല എന്നു വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ തന്റെ ഓഫീസിലെ ഗൂഢസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ പരാതി നേരിട്ടു കിട്ടിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിനെക്കുറിച്ച് എന്തു വിശദീകരണമാണ് നല്‍കുക? 


ഒരുകോടി അഞ്ചുലക്ഷം രൂപ സരിതാ നായര്‍ തന്നില്‍ നിന്ന് തട്ടിച്ചെടുത്തതിനെക്കുറിച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ടി സി മാത്യുവെന്ന പ്രവാസി നേരിട്ടു പരാതി ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പിന്തുണ ടീം സോളാറിനുണ്ട് എന്നുളള തെറ്റുദ്ധാരണ കൊണ്ടാണ് ഇത്ര വലിയ തുക തമിഴ്‌നാട്ടില്‍ 14 മെഗാ വാട്ടിന്റെ വിന്‍ഡ് ഫാമിനും കേരളത്തില്‍ ഒരു മെഗാ വാട്ടിന്റെ സോളാര്‍ പ്ലാന്റിനും വേണ്ടി അഡ്വാന്‍സ് നല്‍കിയത്. ഈ വിശ്വാസ്യത തട്ടിപ്പുകാര്‍ക്കു നേടാന്‍ കഴിഞ്ഞത് ജോപ്പന്‍, ജിക്കുമോന്‍, സലീം രാജ് എന്നിവരുടെ ഫോണ്‍വിളികളും ഇടപെടലുകളുമായിരുന്നു എന്ന് ടി സി മാത്യു മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം ഇതായിരുന്നു, 'പ്രൈവറ്റ് കാര്യമായതുകൊണ്ട് എനിക്കിതില്‍ ഇടപെടാന്‍ കഴിയില്ല. ലക്ഷ്മിയെ എനിക്കറിയുകയുമില്ല (സരിത എസ് നായര്‍ ലക്ഷ്മിയെന്ന പേരിലാണ് ടി സി മാത്യുവിനെ ബന്ധപ്പെട്ടിരുന്നത്) ...... ജോപ്പന്‍ വളരെ നല്ല ആളാണ്. എപ്പോഴും എന്റെ കൂടെ കാണും. ജോപ്പന്‍ അങ്ങനെയൊന്നും ചെയ്യില്ല'. 

ശ്രീധരന്‍ നായരെ തന്റെ പേരുപയോഗിച്ചാണ് പറ്റിച്ചതെങ്കില്‍ അദ്ദേഹം ആദ്യം തന്നോടല്ലേ പരാതിപ്പെടേണ്ടത് എന്ന് ഇന്നലെ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ചോദിച്ചിരുന്നു. സരിതയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുളള ബന്ധമടക്കം വെളിപ്പെടുത്തി മുഖ്യമന്ത്രിയോട് നേരിട്ടു പരാതി ധരിപ്പിക്കുകയാണ് ടി സി മാത്യു ചെയ്തത്. എന്നിട്ട് എന്തു നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്? 

മൂന്ന്) മുഖ്യമന്ത്രിയോട്പരാതി പറഞ്ഞതിന്റെ പിറ്റേന്ന് ടി സി മാത്യുവിനെ ടെലിഫോണില്‍ വിളിച്ചു സരിത ഭീഷണിപ്പെടുത്തി. 'ഇരുപത്തിനാലു മണിക്കൂറിനകം നിന്നെ അഴിയെണ്ണിക്കും. ഞാന്‍ ആരാണെന്നാണ് നീ വിചാരിച്ചത്? ഈ മന്ത്രിസഭ താഴെയിറക്കാനുളള കഴിവെനിക്കുണ്ട്' എന്നൊക്കെയായിരുന്നു ഭീഷണി. മുഖ്യമന്ത്രിയും മാത്യുവും തമ്മില്‍ നടന്ന സംഭാഷണത്തിലെ വിഷയം എങ്ങനെയാണ് സരിത അറിഞ്ഞത്? മുഖ്യമന്ത്രിയെ കണ്ട കാര്യം നിഷേധിക്കാനൊരു വിഫലശ്രമം മാത്യു നടത്തി. അപ്പോഴാണ് ലക്ഷ്മി, മുഖ്യമന്ത്രിയില്‍ നിന്നുതന്നെയാണ് ഈ വിവരം തനിക്കു ലഭിച്ചത് എന്നു വെളിപ്പെടുത്തിയത്. ലക്ഷ്മിയെ അറിയില്ലെന്നു പറഞ്ഞത് കളളമായിരുന്നു. ലക്ഷ്മി എന്ന പേരില്‍ അറിയില്ലെങ്കിലും സരിത എന്ന പേരില്‍ അറിയാമായിരിക്കണമല്ലോ. മാത്യു മുഖ്യമന്ത്രിയെയും സഹധര്‍മ്മിണിയെയും അവിടെയുണ്ടായിരുന്ന ഡ്യൂട്ടി ഓഫീസറെയും ലക്ഷ്മിയുടെ ഫോട്ടോ കാണിച്ചു. എന്നിട്ടും സരിതയെ തിരിച്ചറിയാന്‍ ആര്‍ക്കുമായില്ലപോലും. 


നാല്) മാര്‍ച്ച് 30ന് മുഖ്യമന്ത്രിയോടു നേരിട്ടു പരാതി പറഞ്ഞ് രണ്ടുമാസത്തോളം കാത്തിരുന്നതിനു ശേഷവും നടപടിയില്ലാത്തതിനാല്‍ ഒടുവില്‍ ടിസി മാത്യുവിന് കോടതിയെ സമീപിക്കേണ്ടി വന്നു. ജൂണ്‍ 1ന് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റു കോടതിയില്‍ അദ്ദേഹം കേസ് നല്‍കി. കോടതി നിര്‍ദ്ദേശപ്രകാരമാണ് ഈ കേസ് അന്വേഷിക്കുന്നത്. അതിനു ശേഷം മാര്‍ച്ച് 3ജൂണ്‍ 15ന് നേരിട്ട് രേഖാമൂലം മുഖ്യമന്ത്രി പരാതി നല്‍കി. പരാതി എഡിജിപിയ്ക്ക് അയച്ചുകൊടുത്തത് എന്നാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കാരണം, ഇതുവരെ ഒരന്വേഷണവും ഉണ്ടായിട്ടില്ല. പരാതി എഡിജിപിയ്ക്കും ടിസി മാത്യു നല്‍കിയിരുന്നു. മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരം പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലായിരിക്കെ തന്നെ സരിത ഫോണ്‍ ചെയ്തുവെന്നു ടിസി മാത്യു വെളിപ്പെടുത്തിയതാണ്. ഇതും മുഖ്യമന്ത്രിയ്ക്ക് എഴുതി നല്‍കിയ പരാതിയിലുണ്ട്. ഒരു മാസത്തിനിടയില്‍ എന്തു നടപടിയുണ്ടായി?


ജൂലൈ 9, 2012


അഞ്ച്) ക്വാറിയുടമകള്‍ക്കൊപ്പമല്ലാതെ ശ്രീധരന്‍ നായരെ മറ്റെപ്പോഴെങ്കിലും കണ്ടിരുന്നുവോ? 2012 ജൂലൈ 9 ന് കണ്ടിരുന്നുവോ എന്ന എന്റെ നിയമസഭയിലെ ചോദ്യത്തിനു മുമ്പില്‍ ഒരു നിമിഷം മുഖ്യമന്ത്രി പതറി നിന്നു. കണ്ടിട്ടില്ല എന്നുത്തരവും പറഞ്ഞു. പിന്നീട് ജൂലൈ ഒമ്പതിനു കണ്ടുവെന്നും അതു ക്വാറിയുടമകള്‍ക്കൊപ്പമായിരുന്നുവെന്നും വ്യാഖ്യാനം വന്നു. ഈ കേസിലെ ഏറ്റവും നിര്‍ണായകമായ തര്‍ക്കമാണിത്. സരിതയോടൊപ്പം ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ അന്നു കാണുകയും സോളാര്‍ പദ്ധതി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നുവെങ്കില്‍ അത് മുഖ്യമന്ത്രിയുടെ പങ്കാളിത്തത്തിനുളള പ്രത്യക്ഷ തെളിവാണ്. ശ്രീധരന്‍ നായരുടെ മൊഴി വിശ്വസിക്കാനാവാത്തതാണെന്നും അദ്ദേഹത്തിന് ക്രെഡിബിലിറ്റി ഇല്ലെന്നുമാണ് മുഖ്യമന്ത്രി വാദിക്കുന്നത്. 

ക്രെഡിബിലിറ്റി ഇല്ല എന്ന വാദത്തിന് ആധാരമാക്കുന്നത് ഒറിജിനല്‍ പെറ്റീഷനില്‍ പറഞ്ഞതിന് വിരുദ്ധമാണ് 164 പ്രകാരം മജിസ്‌ട്രേറ്റിനു മുന്നില്‍ കൊടുത്ത മൊഴി എന്നാണ്. ഒറിജിനല്‍ പെറ്റീഷനില്‍ പറഞ്ഞതിന് വിരുദ്ധമായി ഒരു കാര്യവും ശ്രീധരന്‍ നായര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ പറഞ്ഞിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുക മാത്രമാണ് ചെയ്തത്. 
പക്ഷേ, ഈ രണ്ടു നടപടിയ്ക്കുമിടയില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നില്ല എന്ന ഒരു വിശദീകരണം അദ്ദേഹത്തിന്റെ പേരില്‍ പുറപ്പെടുവിക്കപ്പെടുകയുണ്ടായി. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി തന്റെ പണം തിരിച്ചുകിട്ടുമെന്നും കൂടുതല്‍ പൊല്ലാപ്പൊന്നുമില്ലാതെ പ്രശ്‌നം തീരട്ടെയെന്നുമുളള ചിന്തയില്‍ നിന്നാണ് ഇത്തരമൊരു വിശദീകരണക്കുറിപ്പിറക്കിയത് എന്ന് ശ്രീധരന്‍ നായര്‍ പറയുന്നു. എന്നാല്‍ ഒറിജിനല്‍ പെറ്റീഷനില്‍ മുഖ്യമന്ത്രിയോടും സംസാരിച്ചിരുന്നു എന്നത് വ്യാജമായി കൂട്ടിച്ചേര്‍ത്തതാണ് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ വക്കീലിനെയും അദ്ദേഹത്തിന്റെ ഗുമസ്തനെയും കേസില്‍പെടുത്താന്‍ ശ്രമിക്കുന്നതു കണ്ടപ്പോഴാണ് സത്യം 164 പ്രകാരം മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴിയായി കൊടുക്കാന്‍ തീരുമാനിച്ചത് എന്നദ്ദേഹം വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ കണ്ടിട്ടുളളവരാരും ശ്രീധരന്‍ നായരുടെ മൊഴി അവിശ്വസിക്കില്ല. എന്നാല്‍ ആഭ്യന്തര മന്ത്രി പറയുന്നത് ഒരു ക്രെഡിബിലിറ്റിയുമില്ലാത്ത ശ്രീധരന്‍ നായരുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ നടപടിയെടുക്കില്ല എന്നാണ്. നിയമസഭയിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ശരിയായൊരന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നതെന്തിന്?
ആറ്) മുഖ്യമന്ത്രി പറയുന്നതാണോ ശ്രീധരന്‍ നായര്‍ പറയുന്നതാണോ ശരി എന്നതാണ് കണ്ടുപിടിക്കേണ്ടത്. സാഹചര്യത്തെളിവുകള്‍ മുഖ്യമന്ത്രിയ്‌ക്കെതിരാണ്. 
  • ജൂലൈ 9ന് മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ച ഉറപ്പിച്ചിട്ടുണ്ടെന്നും സമയത്ത് എത്തണമെന്നും പറഞ്ഞ് സരിത എസ് നായര്‍, ശ്രീധരന്‍ നായര്‍ക്ക് അയച്ച ഇമെയില്‍ പുറത്തുവന്നിട്ടുണ്ട്. 
  •  ജൂലൈ 9ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോപ്പന്റെ മുറിയില്‍ സരിതയും ശ്രീധരന്‍ നായരും സന്ധിച്ചുവെന്നും സോളാര്‍ പദ്ധതിയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും പ്രത്യേക അന്വേഷണ സംഘങ്ങള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ജോപ്പന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ ഈ കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. ടെന്നി ജോപ്പനും സരിതയും തമ്മില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചുനടത്തിയ കൂടിക്കാഴ്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പോലീസ് സ്ഥിരീകരിച്ചതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തത്.
  • സരിതയും ശ്രീധരന്‍ നായരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെല്ലുമ്പോള്‍ അവിടെ ശെല്‍വരാജ് എംഎല്‍എ ഉണ്ടായിരുന്നു. ഇപ്പോള്‍ നിഷേധിക്കുന്നുവെങ്കിലും, ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ സരിതയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചു കണ്ടുവെന്ന് ശെല്‍വരാജ് സമ്മതിച്ചിട്ടുണ്ട്. ഈ പ്രസ്താവനയുടെ ഓഡിയോ റിക്കോര്‍ഡ് പത്രത്തിന്റെ കൈവശമുണ്ടെന്ന് ഔപചാരികമായി അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 
  • കൂടിക്കാഴ്ചയ്ക്ക് അവസാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കു രണ്ടുലക്ഷം രൂപയുടെ ചെക്ക് സരിത നല്‍കി എന്ന് ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിനു ശേഷം നിയമസഭയില്‍ എ കെ ബാലന്‍ എംഎല്‍എയുടെ ചോദ്യത്തിന് ഉത്തരമായി ഇത്തരമൊരു ചെക്ക് ലഭിച്ചതായി പത്താം തീയതി രേഖകളില്‍ ചേര്‍ത്തതായും എന്നാല്‍ പിന്നീട് ബൗണ്‍സ് ചെയ്യുകയും ചെയ്തതായി വെളിപ്പെടുത്തിയിട്ടുണ്ട്. 
സത്യമറിയാന്‍

ഏഴ്) മേല്‍പ്പറഞ്ഞ സാഹചര്യത്തെളിവുകള്‍ വെച്ച് മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് വിധിക്കാമോ എന്ന ചോദ്യമുയര്‍ന്നേക്കാം. ഇതിനുത്തരം നല്‍കാന്‍ പറ്റുമായിരുന്നത് വെബ് കാമറയുടെയും സിസിടിവിയുടെയും റെക്കോര്‍ഡുകളാണ്. കഴിഞ്ഞ നവംബറില്‍ 24 മണിക്കൂറും തന്റെ ഓഫീസും ലൈവ് സ്ട്രീം ചെയ്യുന്നുണ്ടെന്നും ആര്‍ക്കെങ്കിലും മുന്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കണമെങ്കില്‍ അതാകാമെന്നും മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത് വിഷ്വല്‍ മീഡിയ പ്രക്ഷേപണം ചെയ്യുകയുണ്ടായി. ഇന്ന് മുഖ്യമന്ത്രി പറയുന്നത്, വെബ് കാസ്റ്റ് ലൈവ് സ്ട്രീമിംഗ് മാത്രമാണ്. വെബ്കാമിലെ ദൃശ്യങ്ങള്‍ റെക്കോഡു ചെയ്താല്‍ സംസ്ഥാനത്തിനത് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നാണ്.

ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തു സൂക്ഷിക്കാന്‍ വെറും പതിനായിരം രൂപയുടെ ചെലവേ വരൂവെന്നാണ് ഇക്കാര്യങ്ങളില്‍ ധാരണയുളളവരുടെ അഭിപ്രായം. സിസി ടിവി ദൃശ്യങ്ങള്‍ പതിനാലു ദിവസം കഴിഞ്ഞാല്‍ ഓവര്‍റൈറ്റു ചെയ്യപ്പെട്ടു പോകുമെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന വ്യാഖ്യാനം. ഓവര്‍റൈറ്റു ചെയ്യപ്പെട്ടുപോയാലും അവ വീണ്ടെടുക്കാനുളള സാങ്കേതിക വിദ്യ ലഭ്യമാണ് എന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനു കഴിഞ്ഞാല്‍ ഖണ്ഡിതമായി നമുക്കൊരുത്തരം നല്‍കാനാവും. വെബ് കാസ്റ്റിംഗ് സ്റ്റോറു ചെയ്യുന്നതിന്റെ അധികച്ചെലവ് വേണ്ടെന്നു വെച്ച് മുഖ്യമന്ത്രി ഇതിനുളള ചെലവു വഹിക്കാന്‍ തയ്യാറാകുമോ എന്നു സംശയമാണ്. 


എട്ട്) അതുകൊണ്ട് ചെലവു കുറഞ്ഞ ഒരു നിര്‍ദ്ദേശം വെയ്ക്കട്ടെ. ശ്രീധരന്‍ നായര്‍ ഒമ്പതാം തീയതി തന്നെ കണ്ടത് വലിയൊരു സംഘം ക്വാറി ഉടമസ്ഥര്‍ക്കൊപ്പമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്വാറി ഉടമകളുടെ നിവേദനം സോളാര്‍ പദ്ധതികള്‍ക്കുളള ചര്‍ച്ചകള്‍ക്കു ശേഷം താന്‍ നല്‍കിയെന്ന് ശ്രീധരന്‍ നായരും സമ്മതിച്ചിട്ടുണ്ട്. പക്ഷേ താനും സരിതയും ജോപ്പനും മാത്രമേ മുറിയിലുണ്ടായിരുന്നുളളൂ എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

നിജസ്ഥിതി അറിയാനുളള പരിഹാരം ക്വാറി ഉടമസ്ഥ സംഘത്തിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ എത്ര ഫോണുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉളള ടവറിനു കീഴിലുണ്ടായിരുന്നു എന്നു പരിശോധിക്കുന്നതാണ്. സരിതയുടെ ഫോണും അവിടെയുണ്ടോ എന്നും നോക്കാവുന്നാണ്. ക്വാറി ഉടമസ്ഥ നിവേദക സംഘം വലുതായിരുന്നുവെന്നും അവരുടെ ഇടയില്‍ സോളാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പറ്റുമോ എന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഈ ഉടമസ്ഥസംഘക്കാരുടെയെല്ലാം ഫോണ്‍ നമ്പര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ടവറിന്റെ പരിധിയിലുണ്ടെങ്കില്‍ അദ്ദേഹത്തിന് സംശയത്തിന്റെ ആനുകൂല്യം നല്‍കാം. അല്ലാത്തപക്ഷം മുഖ്യമന്ത്രി പറഞ്ഞത് കളളമാണ് എന്നു തെളിയുന്നു. 

ഒമ്പത്) നുണപരിശോധനയ്ക്കു വിധേയനാകാന്‍ ശ്രീധരന്‍ നായര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അതു ചെയ്യണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, എന്തുകൊണ്ട് ശ്രീധരന്‍ നായരുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ല. 
അമ്പു കൊളളാത്തവരാര്?
പത്ത്) സരിതാ എസ് നായരുടെ കൂടുതല്‍ ഫോണ്‍വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഗ്രൂപ്പിലുളള ഏതാണ്ടെല്ലാ നേതാക്കളുമായി അവര്‍ക്ക് നിരന്തര ബന്ധമുണ്ടായിരുന്നു എന്നു തെളിഞ്ഞു. ആഭ്യന്തര മന്ത്രി മുതലുളള മന്ത്രിമാര്‍. വിഷ്ണുനാഥിനെയും സിദ്ദിഖിനെയും പോലുളള ഇളമുറക്കാര്‍. ഇവരൊക്കെ സരിത എസ് നായരുമായി ബന്ധം നിലനിര്‍ത്തിയതിന്റെ നിഷേധിക്കാനാവാത്ത തെളിവുകള്‍ പുറത്തുവന്നു. തിരുവഞ്ചൂരിന്റെയും അടൂര്‍ പ്രകാശിന്റെയും വെളിപ്പെടുത്തലുകള്‍ നിര്‍ണായകമായി.

തന്റെ മണ്ഡലത്തിലുളള മറിയാമ്മ എന്ന സ്ത്രീയെ വഞ്ചിച്ച് സരിതാ എസ് നായര്‍ കുറെ പണം കൈക്കലാക്കിയെന്ന പരാതി കിട്ടിയതിനെ തുടര്‍ന്ന് പണം മടക്കിനല്‍കാന്‍ പ്രേരിപ്പിക്കാനാണ് താന്‍ അവരെ വിളിച്ചത് എന്നായിരുന്നു മന്ത്രി അടൂര്‍ പ്രകാശിന്റെ വിശദീകരണം. ഇതു മുഖവിലയ്‌ക്കെടുത്താലും അസ്വാഭാവികതയുണ്ട്. തട്ടിപ്പു കേസ് ഒതുക്കിത്തീര്‍ക്കാന്‍ സംസ്ഥാന മന്ത്രിയെന്തിന് മധ്യസ്ഥനാവണം? പരാതി പോലീസിന് കൈമാറി തട്ടിപ്പിന് കേസ് രജിസ്റ്റര്‍ ചെയ്യുകയല്ലേ ചെയ്യേണ്ടത്. തട്ടിപ്പുകേസില്‍പ്പെട്ട് ജയില്‍ശിക്ഷയനുഭവിച്ച ചരിത്രമുളള ആളെക്കുറിച്ചാണ് പരാതി. അങ്ങനെയൊരു ക്രിമിനലിനെക്കുറിച്ച് മന്ത്രിയ്ക്കു നേരിട്ടു പരാതി കിട്ടിയാല്‍ ഉടനെ ആ ക്രിമിനലിനെ മന്ത്രിതന്നെ നേരിട്ട് ഫോണ്‍ ചെയ്ത് തട്ടിച്ചെടുത്ത പണം മടക്കി നല്‍കാന്‍ ആവശ്യപ്പെടുന്നത് അവിശ്വസനീയമായ അനുഭവമാണ്. 

തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി വി കെ രവീന്ദ്രനുമായി സരിത നേരിട്ടു ബന്ധം പുലര്‍ത്തിയതിന് തെളിവു പുറത്തുവന്നിട്ടുണ്ട്. തിരുവഞ്ചൂര്‍ സരിതയെ ഫോണില്‍ വിളിച്ചത് 2012 മെയ് 23നാണ്. ആ ദിവസം സുപ്രധാനമാണ്. കണ്ണൂരിലെ ഒരു സംഘം ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സരിതയെ കസ്റ്റഡിയിലെടുക്കാന്‍ തലശേരി എസ്‌ഐ ബിജു ജോണും സംഘവും പുറപ്പെട്ടത് ഈ ദിവസമാണ്. തന്റെ മേലുദ്യോഗസ്ഥന്മാരെ അറിയിച്ച് അനുവാദം വാങ്ങിയശേഷമാണ് എസ്‌ഐയും സംഘവും യാത്ര തിരിച്ചത്. ഈ കേസില്‍ കണ്ണൂര്‍ ഡിവൈഎസ്പി സുകുമാരന്‍ ഇടനില നിന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പുറത്തുവന്ന വിവരങ്ങളനുസരിച്ച് ഈ ഡിവൈഎസ്പിയും സരിതയുമായും നിരന്തരമായ ഫോണ്‍ബന്ധങ്ങളുണ്ട്. 

മേല്‍പറഞ്ഞ ദിവസം രാവിലെ സരിത തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്. ഉച്ചയോടെ തിരുവഞ്ചൂര്‍ സരിതയെ തിരിച്ചു വിളിക്കുകയും ചെയ്തു. മാത്രമല്ല, ഈ ദിവസം മുതല്‍ മെയ് 30 വരെ തിരുവഞ്ചൂരിന്റെ പ്രൈവറ്റ് സെക്രട്ടറി സരിതയെ ഒട്ടേറെ തവണ വിളിച്ചിട്ടുണ്ട്, സരിത തിരിച്ചും. തിരുവഞ്ചൂര്‍ അവകാശപ്പെട്ടതുപോലെ മിസ്‌കോള്‍ കണ്ടു തിരിച്ചു വിളിച്ചതല്ല. തിരുവഞ്ചൂരിനും പ്രൈവറ്റ് സെക്രട്ടറിയും സരിതയുമായി എന്താണ് സംസാരിച്ചത് എന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്. കൊലക്കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുപറയാന്‍ ഉമ്മന്‍ചാണ്ടി മടിക്കുന്നതുപോലെ നിഗൂഢമായ ടെലിഫോണ്‍ ബന്ധം.

മേല്‍പ്പറഞ്ഞതെല്ലാം അതിരുകവിഞ്ഞ ഭാവനകളാണെന്നും യാഥാര്‍ത്ഥ്യം വ്യത്യസ്തമാണെന്നും മുഖ്യമന്ത്രിയ്ക്കു വാദിക്കാം. അതിനുളള എല്ലാ പൗരാവകാശവും അദ്ദേഹത്തിനുണ്ട്. തനിക്ക് മുഖ്യമന്ത്രിയുടെ പോകട്ടെ, എംഎല്‍എയുടെ പോലും പരിഗണന വേണ്ട, ഒരു സാധാരണ പൗരന്റെ പരിഗണന മതി എന്നദ്ദേഹം പ്രസ്താവിച്ചു. സാധാരണ പൗരനായ മുഖ്യമന്ത്രിയ്ക്കു കിട്ടുന്ന പരിഗണന എന്തുകൊണ്ട് ജോപ്പനു കിട്ടുന്നില്ല? 

ജോപ്പന്‍ ജയിലഴിക്കുളളിലാണ്. അതേ പരാതിയില്‍ത്തന്നെ മുഖ്യമന്ത്രിയ്‌ക്കെതിരെയുളള പരാതിയുണ്ടായിട്ടും ഒരു വിശദീകരണം പോലും അന്വേഷണ സംഘം ആവശ്യപ്പെട്ടില്ല. അതുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തല്‍സ്ഥാനങ്ങളില്‍ നിന്നു മാറിനിന്ന് അന്വേഷണം നടത്തണം. ഞങ്ങളുടെ കാലത്ത് എന്തെങ്കിലും അസ്വാഭാവികത നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കുക. ഞങ്ങളാണ് ഗൂഢാലോചന നടത്തുന്നത് എന്നുണ്ടെങ്കല്‍ അതും അന്വേഷിക്കുക. സത്യം കണ്ടുപിടിക്കാനല്ല, സത്യം മറച്ചുവെയ്ക്കാനാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തു തുടരുന്നത്

Sunday, July 14, 2013

വില കൂടിയാലെന്ത്, ഗ്യാസ് കിട്ടിയാല്‍പ്പോരേ?

2014 ഏപ്രില്‍ മുതല്‍ കൃഷ്ണാ ഗോദാവരി എണ്ണപ്പാടത്തില്‍ നിന്നുളള പ്രകൃതിവാതകത്തിന്റെ വില 4.2 ഡോളറില്‍ നിന്ന് 8.4 ഡോളറായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നു. വൈദ്യുതി, വളം മന്ത്രാലയങ്ങളും മന്ത്രിമാരും ശക്തമായ എതിര്‍ത്തിട്ടും ഫലമുണ്ടായില്ല. വില കൂട്ടണമെന്ന കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയുടെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടു. വിലവര്‍ദ്ധനയ്ക്ക് ധനമന്ത്രി ചിദംബരത്തിന്റെ യുക്തി ഇങ്ങനെയായിരുന്നു, 'ഗ്യാസ് ഇല്ലാതിരിക്കുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് വില കൂടിയാലും ഇന്ത്യയില്‍ നിന്നു തന്നെ ഗ്യാസ് കിട്ടുന്നത്'. 

2013 ജനുവരിയിലെ പാചകവാതക വിലവര്‍ദ്ധനയില്‍ നിന്നാവണം, അദ്ദേഹം ഈ പാഠം പഠിച്ചത്. അന്നാണ് ഒരു കുടുംബത്തിനുളള ഗ്യാസ് സിലിണ്ടറുകള്‍ ഒമ്പതില്‍ നിന്ന് ആറാക്കിയത്. സിലിണ്ടറിന് നൂറു രൂപ വിലയും ഉയര്‍ത്തി. രാജ്യത്താകെ പ്രതിഷേധമുയര്‍ന്നു. ജനം അടുപ്പുകൂട്ടി സമരം ചെയ്യാനിറങ്ങി. അങ്ങനെ തീരുമാനം തിരുത്തി. ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം പുനസ്ഥാപിച്ചു. പക്ഷേ, വില വര്‍ദ്ധന പിന്‍വലിച്ചില്ല. വില കൂടിയാലും വേണ്ടില്ല, പാചകവാതക സിലിണ്ടറുകള്‍ ലഭിച്ചാല്‍ മതിയെന്ന അവസ്ഥയിലേയ്ക്കു ഇടത്തരക്കാര്‍ മാറിയെന്നാണ് ചിദംബരം എത്തിച്ചേര്‍ന്ന നിഗമനം. 

ഇന്ത്യയില്‍ വളം, വൈദ്യുതി നിര്‍മ്മാണങ്ങള്‍ക്കാണ് പ്രകൃതി വാതകം ഉപയോഗിക്കുന്നത്. മറ്റു വ്യവസായങ്ങളും പ്രകൃതിവാതകത്തിലേയ്ക്കു തിരിയുന്നു. ആവശ്യത്തിന്റെ പകുതിയിലേറെയും ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ ആവശ്യത്തിനുളള പ്രകൃതിവാതകവും പൂര്‍ണമായും ഉല്‍പാദിപ്പിക്കാനുളള വിഭവശേഖരവും നമുക്കുണ്ട്. വാതകത്തിന്റെയും എണ്ണയുടെയും വന്‍ ശേഖരമാണ് ആന്ധ്രാ തീരത്ത് കൃഷ്ണ ഗോദാവരി നദീമുഖത്തോടു ചേര്‍ന്നുളളത്. ഇവിടെ ഖനനത്തിന് മുതല്‍മുടക്കാന്‍ കുത്തകകമ്പനികള്‍ തയ്യാറുമാണ്. ഇവിടെ നിന്നുളള പ്രകൃതിവാതകം കേന്ദ്രസര്‍ക്കാര്‍ വാങ്ങിയാല്‍ ഇറക്കുമതി കുറയ്ക്കാം. ഇന്ത്യയുടെ വ്യാപാരക്കമ്മിയിലെ അപകടകരമായ വര്‍ദ്ധനയ്ക്കു പരിഹാരമാകും. അപ്പോള്‍ ഗ്യാസിന്റെ വില കുറച്ചു വര്‍ദ്ധിച്ചാലെന്താ, ആവശ്യത്തിന് ഗ്യാസ് ഇന്ത്യയില്‍ത്തന്നെ ഉണ്ടാക്കാമല്ലോ! 

എന്നാല്‍ ഗ്യാസിന്റെ വില ഇരട്ടിയാകുമ്പോള്‍ വളത്തിന്റെയും വൈദ്യുതിയുടെയും ഉല്‍പാദനച്ചെലവ് കുത്തനെ ഉയരും. രണ്ടിനും ഇപ്പോള്‍ ഒരു വിലനിയന്ത്രണവുമില്ല. ഇന്ധനച്ചെലവിലെ വിലവര്‍ദ്ധന പൂര്‍ണമായും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയാല്‍ വിലക്കയറ്റം രൂക്ഷമാകും. വ്യവസായ - കാര്‍ഷിക വളര്‍ച്ചയ്ക്കു തിരിച്ചടിയാകും. ജീവിതഭാരം കൂടും. അല്ലെങ്കില്‍ പ്രകൃതിവാതകം ഉപയോഗിക്കുന്ന വളം നിര്‍മ്മാണശാലകള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും സബ്‌സിഡി നല്‍കണം. സബ്‌സിഡി വര്‍ദ്ധിച്ചാല്‍ ധനക്കമ്മി ഉയരും. ധനലക്ഷ്യങ്ങള്‍ തകിടം മറിയും. ഈയൊരു സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിക്കാതെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്തു മാര്‍ഗം എന്നല്ലേ ചിന്തിക്കേണ്ടത്?

ഗ്യാസിന്റെ വില നോക്കിയല്ല, ലാഭമെത്ര എന്നു നോക്കിയാണ് നിക്ഷേപകര്‍ മുതല്‍മുടക്കുന്നത്. എന്താണ് കൃഷ്ണാ ഗോദാവരീതടത്തിലെ വാതക ഉല്‍പദനത്തിന് എന്തുചെലവു വരും? കൃത്യമായ കണക്ക് പരസ്യമല്ല. പക്ഷേ, നമുക്കറിയാവുന്ന ചിലതുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയാണ് റിലയന്‍സിന്റെ വരവിനു മുമ്പ് കെജി ബേസിനില്‍ ഖനനം ചെയ്തിരുന്നത്. 2009ല്‍ ഒഎന്‍ജിസി പ്രകൃതി വാതകം വിറ്റിരുന്നത് 1.83 ഡോളറിനും. എങ്ങനെ കണക്കാക്കിയാലും ഉല്‍പാദന ചെലവ് ഇതിനെക്കാള്‍ താഴെയായിരിക്കുമല്ലോ. തങ്ങളുടെ ഉത്പാദന ചെലവ് 1.43 ഡോളറാണെന്ന് മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മില്‍ നടന്ന കേസില്‍ സുപ്രിംകോടതിയിലും റിലയന്‍സ് സമ്മതിച്ചിട്ടുളളതാണ്.

2002-ല്‍ ധീരുഭായി അംബാനി മരണപ്പെട്ടതോടെ മക്കള്‍ തമ്മില്‍ സ്വത്തു തര്‍ക്കവുമാരംഭിച്ചു. അമ്മ കോകിലാ ബെന്‍ ഇടപെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ റിലയന്‍സ് ഇന്ത്യാ ലിമിറ്റഡ് മുകേഷ് അംബാനിയ്ക്കു ലഭിച്ചു. ഈ കമ്പനിയായിരുന്നു, കെജി ബേസിന്‍ ഖനനത്തിന് കരാറെടുത്തത്. അനില്‍ അംബാനിയ്ക്കു ലഭിച്ച വൈദ്യുതി ഉല്‍പാദന കമ്പനിയ്ക്ക് മുകേഷിന്റെ കമ്പനി 2.34 ഡോളര്‍ നിരക്കില്‍ പ്രകൃതി വാതകം നല്‍കണമെന്നും ഒത്തുതീര്‍പ്പില്‍ വ്യവസ്ഥ ചെയ്യപ്പെട്ടു. ഈ വ്യവസ്ഥ മുകേഷ് ലംഘിച്ചു; അനില്‍ കോടതിയില്‍ പോയി. അനിലിനെതിരെ കോടതിയില്‍ മുകേഷിന്റെ വാദമിതായിരുന്നു: പ്രകൃതിവാതകം കേന്ദ്രസര്‍ക്കാരിന്റെ സ്വത്താണ്; അതിന്റെ വില തീരൂമാനിക്കേണ്ടതും അവരാണ്; സ്വകാര്യകരാറുകളും കേന്ദ്രസര്‍ക്കാരിന്റെ തീര്‍പ്പിനു വിധേയമായിരിക്കും. ഈ വാദത്തിന് അനുകൂലമായ പൊതുജനാഭിപ്രായം സംഘടിപ്പിക്കുന്നതിനു വേണ്ടി ചില പത്രപ്രവര്‍ത്തകരുമായി നീരാ റാഡിയ നടത്തിയ രഹസ്യസംഭാഷണങ്ങള്‍ പാട്ടായത് ഓര്‍ക്കുക. സുപ്രിംകോടതി മുകേഷിന്റെ വാദം അംഗീകരിച്ചു. വില നിശ്ചയിക്കാനുളള അവകാശം കേന്ദ്രസര്‍ക്കാരിനു ലഭിച്ചു. പക്ഷേ, നിശ്ചയിച്ചതോ, ഒഎന്‍ജിസി വിറ്റുകൊണ്ടിരുന്നതിന്റെ ഏതാണ്ട് ഇരട്ടി - ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 4.2 ഡോളര്‍. 

ഈ ധൃതിയ്ക്കു പിന്നില്‍ വേറെയും കാരണങ്ങളുണ്ടായിരുന്നു. 2.34 ഡോളറിന് എന്‍ടിപിസിയ്ക്കു 17 വര്‍ഷത്തേയ്ക്കു പ്രകൃതി വാതകം നല്‍കാമെന്ന് റിലയന്‍സ് കരാറുണ്ടാക്കിയിരുന്നു. എന്‍ടിപിസി നല്‍കിയ പരസ്യ ടെന്‍ഡറില്‍ പങ്കെടുത്ത് ഏറ്റവും കുറവു ക്വോട്ടു ചെയ്താണ് ഈ കരാര്‍ നേടിയത്. എന്നാല്‍ ഈ കരാറില്‍ നിന്ന് റിലയന്‍സ് പിന്മാറി. എന്‍ടിപിസി കോടതിയില്‍ പോയി. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലയെ പിന്താങ്ങിയില്ലെന്നു മാത്രമല്ല, കോടതി പരിഗണിക്കുന്ന കാര്യത്തില്‍ എന്‍ടിപിസിയ്‌ക്കെതിരെ തീരുമാനവുമെടുത്തു. 2009 ഉല്‍പാദിപ്പിച്ചു തുടങ്ങുന്ന പ്രകൃതി വാതകത്തിന് 2007ലേ 4.2 ഡോളര്‍ വില നിശ്ചയിച്ചു. എന്‍ടിപിസിയുമായുളള കരാറില്‍ നിന്ന് റിലയന്‍സിനെ രക്ഷിക്കുക മാത്രമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാര്‍ തന്നെ 4.2 ഡോളര്‍ നിശ്ചയിച്ചാല്‍ പിന്നെ എന്‍ടിപിസിയുണ്ടാക്കിയ കരാറിന് എന്തു വില? 

ഉത്പാദനച്ചെലവുമായി ഒരു ബന്ധവുമില്ലാതെ നടത്തിയ ഈ വില നിശ്ചയത്തിനെതിരെ സിഎജി നിശിതവിമര്‍ശനമുയര്‍ത്തി. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ വകവെച്ചില്ല. വിമര്‍ശനം നിലനില്‍ക്കെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് രംഗരാജനെ കമ്മിഷനായി വെച്ച് വില 8.4 ഡോളറായി നിശ്ചയിച്ചു. 

സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് റിലയന്‍സെടുത്ത അടവെന്തായിരുന്നെന്നോ? കെജി ബേസിനിലെ എണ്ണയുല്‍പാദനം കുത്തനെ ഇടിച്ചു. കരാര്‍ പ്രകാരം പ്രതിവര്‍ഷം 80 ദശലക്ഷം ക്യൂബിക് മീറ്റര്‍ വാതകമാണ് ഖനനം ചെയ്യേണ്ടത്. അത് വെറും 23 ദശലക്ഷം ക്യൂബിക് മീറ്റര്‍ മാത്രമാക്കി. സാങ്കേതിക തകരാറാണ് കാരണം പറഞ്ഞത്. അതോടെ റിലയന്‍സ് ഗ്യാസിനെ ആശ്രയിക്കുന്ന ആന്ധ്രയിലെ നാഗാര്‍ജുന ഫെര്‍ട്ടിലൈസേഴ്‌സ് പോലുളള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. ഗ്യാസിന്റെ വില വര്‍ദ്ധിപ്പിക്കാതെ ഉത്പാദനശേഷി പൂര്‍ണമായും വിനിയോഗിക്കാന്‍ കമ്പനി തയ്യാറല്ല എന്നു വ്യക്തമായി. കരാര്‍ ലംഘനത്തിന് റിലയന്‍സിനെതിരെ കര്‍ശന നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചില്ല. കമ്പനി റിലയന്‍സാണോ, സര്‍ക്കാര്‍ മുട്ടുമടക്കണമെന്നാണ് കേന്ദ്രമന്ത്രിസഭയുടെ അലിഖിതവ്യവസ്ഥ. 2.34 ഡോളര്‍ വിലയ്ക്ക് എന്‍ടിപിസിയ്ക്കു വാതകം നല്‍കണമെന്നു ശഠിച്ച മണിശങ്കരയ്യരുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചാണ് 4.2 ഡോളര്‍ വില റിലയന്‍സ് നേടിയെടുത്തത്. ഇപ്പോഴാകട്ടെ, വില വര്‍ദ്ധനയെ എതിര്‍ത്ത ജയ്പാല്‍ റെഡ്ഡിയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ച് 8.4 ഡോളര്‍ വില അവര്‍ നേടി. 

ഊഹക്കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ കയറിയിറങ്ങുന്നതാണ് ഗ്യാസിന്റെ അന്താരാഷ്ട്ര വില. 2008ല്‍ ഒരു ബാരല്‍ എണ്ണയുടെ വില 80 ഡോളറില്‍ നിന്ന് 140 ഡോളറായും ആഗോള മാന്ദ്യകാലത്ത് അത് 40 ഡോളറിലേക്കിറങ്ങിയതും നാം കണ്ടതാണ്. അന്തര്‍ദേശീയ കമ്പോളത്തിലെ ഊഹക്കച്ചവടത്തിന് അനുസരിച്ച് നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണയുടെയും വാതകത്തിന്റെയും വില കയറിയിറങ്ങുന്നതിന്റെ ന്യായമെന്ത്? ഉല്‍പാദനച്ചെലവിന്റെയും ന്യായമായ ലാഭത്തിന്റെയും അടിസ്ഥാനത്തില്‍ വില നിശ്ചയിക്കുകയല്ലേ ചെയ്യേണ്ടത്? ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ഗ്യാസിന് രൂപയില്‍ വില നിശ്ചയിക്കാതെ ഡോളറില്‍ നിശ്ചയിക്കുന്നതിന്റെ യുക്തിയെന്താണ്? നമ്മുടെ രാജ്യത്തെ പെട്രോള്‍ ചില്ലറ വില്‍പന കമ്പനികളുടെ അനുമാനനഷ്ടത്തിന്റെ സിദ്ധാന്തം ഇപ്പോള്‍ ഉല്‍പാദനമേഖലയിലെ കമ്പനികള്‍ക്കു കൂടി ബാധകമാക്കുകയാണ്. 

വിദേശ മൂലധനത്തെ ആകര്‍ഷിക്കുന്നതിന് കൊളളലാഭം കൊടുക്കണമെന്നില്ല. നല്ല ലാഭം ഉറപ്പുവരുത്തിയാല്‍ മതി. പ്രകൃതിവാതക വില 4.2 ഡോളറായിരുന്നപ്പോഴാണ് കെജി ബേസിനിലെ റിലയന്‍സ് വിഹിതത്തിന്റെ 30 ശതമാനം 700 കോടി ഡോളറിന് ബ്രിട്ടീഷ് പെട്രോളിയത്തിന് വിറ്റത്. പര്യവേഷണത്തിനും ഖനനത്തിനുമുളള മുതല്‍മുടക്ക് 240 കോടി ഡോളര്‍ ആണെന്നാണ് കരാറില്‍ പറഞ്ഞിരുന്നത്. ഓഹരിയില്‍ ചെറുഭാഗം വിറ്റ് അതിന്റെ 3 മടങ്ങോളം റിലയന്‍സ് മുതലാക്കി. എന്നിട്ടും കൊളളലാഭം കൊടുത്താല്‍ മാത്രമേ വിദേശ മൂലധനം വരൂ എന്നാണ് കേന്ദ്രം വാദിക്കുന്നത്. 

റിലയന്‍സിനു കിട്ടുന്ന ലാഭം സര്‍ക്കാരുമായി പങ്കുവെയ്ക്കണമെന്നായിരുന്നു കരാര്‍. സര്‍ക്കാരിന്റെ ലാഭവിഹിതം വെട്ടിക്കുറയ്ക്കുന്നതിനു റിലയന്‍സെടുത്ത അടവ് കുപ്രസിദ്ധമാണ്. കരാറെഴുതിയ ശേഷം മുതല്‍മുടക്ക് 240 കോടി ഡോളറില്‍ നിന്ന് 880 കോടി ഡോളറായി ഉയര്‍ത്തി. ഉല്‍പാദനശേഷി 40 ലക്ഷം ക്യൂബിക് മീറ്ററില്‍ നിന്ന് 80 ആയി ഉയര്‍ത്തുമെന്നാണ് അന്നു പറഞ്ഞ ന്യായം. നിശ്ചയമായും ഉല്‍പാദനശേഷി ഉയര്‍ത്തുമ്പോള്‍ കൂടുതല്‍ മൂലധനച്ചെലവു വേണം. പക്ഷേ, ഉല്‍പാദനം രണ്ടു മടങ്ങു കൂടുമ്പോല്‍ നിക്ഷേപം നാലു മടങ്ങു കൂട്ടേണ്ടി വരുന്നു പറയുന്നതിന്റെ യുക്തിയെന്ത്? ഉല്‍പാദന ശേഷി കൂടുന്തോറും ശരാശരി ഉല്‍പാദനചെലവു കുറയുകയാണ് ചെയ്യുന്നത്. ഇവിടെ നേരെ മറിച്ചാണ്. ഇതുസംബന്ധിച്ചും സിഎജി നിശിതമായ വിമര്‍ശനമാണ് നടത്തിയത്. 

എല്ലാറ്റിലുമുപരി ഫലത്തില്‍ കൃഷ്ണാ ഗോദാവരി ബേസിനിലെ 7500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുളള എണ്ണപ്പാടം ഉപാധിരഹിതമായി റിലയന്‍സിനു ലഭിച്ചിരിക്കുകയാണ്. കരാര്‍ ലഭിച്ച ഭൂമിയില്‍ നിന്ന് നിശ്ചിതസമയത്തിനുളളില്‍ പര്യവേഷണം നടത്തി കൃത്യമായി എണ്ണ കണ്ടുപിടിച്ചിട്ടില്ലെങ്കില്‍ ആ ഭൂമി സര്‍ക്കാരിനു തിരിച്ചു നല്‍കേണ്ടതാണ്. വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താന്‍ പറ്റാവുന്ന എണ്ണയും പ്രകൃതിവാതകവും കണ്ടെത്തിയതോ, 390 ചതുരശ്ര കിലോമീറ്ററിനുളളില്‍ മാത്രവും. ബാക്കി പ്രദേശത്ത് പരീക്ഷണാടിസ്ഥാനത്തില്‍പോലും റിലയന്‍സ് ഖനനം നടത്തിയിട്ടില്ല. എന്നാല്‍ 7500 ചതുരക്ര കിലോമീറ്ററും ഉപാധികളൊന്നുമില്ലാതെ റിലയന്‍സിനു വിട്ടുകൊടുത്തു. ഇതിനെക്കുറിച്ചും സിഎജി വിമര്‍ശിച്ചിട്ടുണ്ട്. സിഎജിയുടെ വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണവും നടക്കുകയാണ്. കേന്ദ്രസര്‍ക്കാരിന് ഇതൊന്നും ബാധകമല്ല. വീണ്ടും റിലയന്‍സിനു വേണ്ടി അവര്‍ വില വര്‍ദ്ധിപ്പിക്കുന്നു. 

2ജി സ്‌പെക്ട്രത്തിന്റെ പല മടങ്ങു വരുന്ന തീവെട്ടിക്കൊളളയാണ് കെജി ബേസിനില്‍ നടക്കുന്നത്. വിദേശമൂലധനത്തെ ആകര്‍ഷിക്കുന്നതിന് കൊളള ലാഭം അനുവദിച്ചേ പറ്റൂ, അതിനുളള തുടക്കമാണത്രേ റിലയന്‍സിനു നല്‍കുന്ന ആനുകൂല്യം.

Friday, July 5, 2013

വീരപ്പ മൊയ്‌ലിയെ ആരാണ് പേടിപ്പിക്കുന്നത്?

'ഇവിടെ ലോബികളുണ്ട്. അവര്‍ ഇറക്കുമതി നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. ഇതു ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന ലോബികളുണ്ട്. ഈ സ്ഥാനത്തിരുന്നവരെല്ലാം പലതവണ ഭീഷണിയ്ക്കു വിധേയരായിട്ടുണ്ട്'. കേന്ദ്ര പെട്രോളിയം വകുപ്പുമന്ത്രി വീരപ്പമൊയ്‌ലിയുടെ വാക്കുകളാണിത്. മൊയ്‌ലിയുടെ വാക്കുകള്‍ കേട്ട് രാജ്യം ഒരുനിമിഷം അമ്പരന്നു. കേന്ദ്ര കാബിനറ്റു മന്ത്രിമാരെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്താന്‍ മാത്രം ശക്തരായ ലോബിയേതെന്നും അവരുടെ പിന്നിലാരെന്നുമൊക്കെ ആലോചിക്കുമ്പോള്‍ ആരും അമ്പരന്നു പോകും. പക്ഷേ, ആരാണ് ഇന്ത്യയിലെ ഇറക്കുമതി ലോബി എന്ന് ആലോചിക്കുമ്പോഴാണ് നാം ശരിക്കു ഞെട്ടുക. ഇന്ത്യയിലെ എണ്ണയുടെ ഇറക്കുമതിയുടെ സിംഹഭാഗവും പൊതുമേഖലാ എണ്ണക്കമ്പനികള്‍ വഴിയാണ്. ഇന്ത്യയിലെ എണ്ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിനെതിരെ അവര്‍ പെട്രോളിയം മന്ത്രിമാരെ തുടര്‍ച്ചായായി ഭീഷണിപ്പെടുത്തി പോലും. എന്തൊരസംബന്ധം.

സത്യം വേറെയാണ്. സിപിഐ നേതാവ് ഗുരുദാസ് ഗുപ്ത ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെത്തുടര്‍ന്നാണ് വീരപ്പ മൊയ്‌ലിയുടെ സമനില തെറ്റിയത്. ആന്ധ്രാപ്രദേശിലെ കെജി ബേസിന്‍ എണ്ണപ്പാടം റിലയന്‍സ് തീറെഴുതി സ്വന്തമാക്കുമ്പോള്‍ ഭൃത്യവേഷത്തില്‍ നില്‍ക്കുന്ന കേന്ദ്രമന്ത്രിക്കാരെക്കുറിച്ചുളള വസ്തുതകളായിരുന്നു ആ ആരോപണങ്ങളുടെ കാതല്‍.

കരാര്‍ പ്രകാരമുളള അളവില്‍ കെജി ബേസിനില്‍ നിന്ന് ഗ്യാസ് ഉല്‍പാദിപ്പിക്കാന്‍ റിലയന്‍സ് തയ്യാറായില്ല. തുടര്‍ന്ന് സര്‍ക്കാര്‍ ആര്‍ബിട്രേഷനു പോയി. നൂറു കോടി ഡോളര്‍ റിലയന്‍സ് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആര്‍ബിട്രേഷന്‍ തീരുമാനം. ഈ നഷ്ടപരിഹാരം റിലയന്‍സില്‍ നിന്ന് ഈടാക്കാനിറങ്ങിയ അന്നത്തെ പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡിയ്ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ആ ഒഴിവിലാണ് വീരപ്പമൊയ്‌ലി മന്ത്രിയായത്. റിലയന്‍സില്‍ നിന്ന് പിഴ ഈടാക്കാതെ അദ്ദേഹം ഫയല്‍ പൂഴ്ത്തി. ഇതായിരുന്നു ഗുരുദാസ് ഗുപ്തയുടെ പ്രധാന ആരോപണം.

വീരപ്പമൊയ്‌ലിയുടെ നാവിറങ്ങിപ്പോയതില്‍ അത്ഭുതമില്ല. റിലയന്‍സിന്റെ കണ്ണിലെ കരടായ തന്റെ മുന്‍ഗാമിയുടെ ഗതി അദ്ദേഹത്തിനു മുന്നിലുണ്ട്. ആരുടെ ഏതു ലക്ഷ്യം നേടാനാണ് തന്നെ സ്ഥാനമേല്‍പ്പച്ചതെന്നും അദ്ദേഹത്തിനു മറക്കാനാവില്ല. ആ മര്‍മ്മത്താണ് ഗുരുദാസ് ഗുപ്ത കുത്തിയത്. അസംബന്ധങ്ങളും ജല്‍പനങ്ങളുമായി പിടിച്ചു നില്‍ക്കാനുളള വീരപ്പ മൊയ്‌ലിയുടെ ശ്രമങ്ങളെ രാജ്യം സഹതാപത്തോടെയാണ് നോക്കിയത്.

റിലയന്‍സ് കമ്പനിയാണ് യഥാര്‍ത്ഥത്തില്‍ രാഷ്ട്രത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഗോദാവരി എണ്ണപ്പാടത്തിന്റെ നല്ലപങ്കും റിലയന്‍സ് കൈക്കലാക്കിക്കഴിഞ്ഞു. കരാര്‍ പ്രകാരം ഖനനം ചെയ്യേണ്ടിയിരുന്നത് 80 ദശലക്ഷം ക്യൂബിക് മീറ്റര്‍ ഗ്യാസ് ആയിരുന്നു. എന്നാല്‍ 23 ദശലക്ഷം ക്യൂബിക് മീറ്റര്‍ മാത്രമാണ് ഉത്പാദനം. ഉത്പാദനം വെട്ടിക്കുറച്ചുതിനെക്കുറിച്ച് റിലയന്‍സിന് കൃത്യമായ വിശദീകരണങ്ങളൊന്നുമില്ല. റിലയന്‍സ് ഗ്യാസിനെ പൂര്‍ണമായും ആശ്രയിക്കുന്ന ആന്ധ്രാപ്രദേശിലെ നാഗാര്‍ജുന ഫെര്‍ട്ടിലൈസേഴ്‌സ് പോലുളള സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഗ്യാസിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ റിലയന്‍സ് നടത്തിയ സമ്മര്‍ദ്ദതന്ത്രമായിരുന്നു ഉത്പാദനശേഷി പൂര്‍ണമായി വിനിയോഗിക്കാതിരിക്കല്‍. എന്നിട്ടും കരാര്‍ ലംഘിച്ച കമ്പനിയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കാനല്ല കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. കമ്പനി റിലയന്‍സാണോ, തങ്ങള്‍ മുട്ടുമടക്കിയിരിക്കും എന്ന കേന്ദ്രസര്‍ക്കാരിന്റെ ദൃഢനിശ്ചയം രാജ്യത്തിനു ബോധ്യമായി. 'ഗ്യാസ് ഇല്ലാതിരിക്കുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് വില കൂടിയാലും ഇന്ത്യയില്‍ നിന്നു തന്നെ ഗ്യാസ് കിട്ടുന്നത്' എന്നായിരുന്നു ചിദംബരത്തിന്റെ മഹദ്‌വചനം.

പ്രകൃതിവാതക വില ഇരട്ടിയാക്കുന്നു

ഒടുവില്‍ റിലയന്‍സിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഗ്യാസിന്റെ വില നേരെ ഇരട്ടിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോള്‍ 4.2 ഡോളറുളള ഗ്യാസിന് അടുത്ത ഏപ്രില്‍ മാസം മുതല്‍ 8.4 ഡോളറാണ് വില. റിലയന്‍സിനെ സന്തോഷിപ്പിക്കാന്‍ എണ്ണ വില വര്‍ദ്ധിപ്പിച്ചതിനു പുറമെ അവര്‍ നടത്തുന്ന ക്രമക്കേടുകള്‍ക്കും അഴിമതിയ്ക്കും കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. ഗോദാവരി എണ്ണപ്പാടങ്ങളില്‍ റിലയന്‍സിനു നല്‍കുന്ന അവിഹിത ഇളവുകളെയും പിന്നിലെ അഴിമതികളെയും കുറിച്ച് ഇപ്പോഴത്തെ സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സിന്‍ഹ 2007 മുതല്‍ പ്രധാനമന്ത്രിയ്ക്കും ഊര്‍ജ മന്ത്രിയ്ക്കും പെട്രോളിയം മന്ത്രാലയത്തിനും നിരന്തരമായി കത്തുകളെഴുതിയിട്ടും ഒരു നടപടിയുമില്ല. ഈ കത്തുകളില്‍ ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശരിവെച്ചു. അതേക്കുറിച്ച് സിബിഐ അന്വേഷണവും നടക്കുകയാണ്. എന്നിട്ടും റിലയന്‍സിന്റെ ആവശ്യങ്ങള്‍ നിര്‍ബാധം അംഗീകരിക്കപ്പെടുന്നു.

റിലയന്‍സ് ഗ്യാസിന്റെ വില 4.2 ഡോളറായി നിശ്ചയിച്ച രീതിയെക്കുറിച്ച് സി ആന്‍ഡ് എജിയുടെ നിശിതവിമര്‍ശനം നിലനില്‍ക്കവെയാണ് വില 8.4 ഡോളറാക്കാനുളള തീരുമാനം. എണ്ണ പര്യവേഷണത്തിന് വലിയ മുതല്‍മുടക്ക് വേണ്ടിവരുമെന്നാണ് പുതിയ തീരുമാനത്തിനു പറയുന്ന ന്യായീകരണം. ഈ മുടക്കുമുതലിന്റെ കണക്കും ഊതിവീര്‍പ്പിച്ചതാണെന്ന് സി ആന്‍ഡ് എജി തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, പര്യവേഷണം നടത്താതെ തരിശായിട്ട ഭൂമി കരാര്‍ പ്രകാരം ഏറ്റെടുക്കാത്തതിനും കേന്ദ്രസര്‍ക്കാരിനെ സി ആന്‍ഡ് എജി നിശിതമായി വിമര്‍ശിച്ചു. ഈ വിമര്‍ശനങ്ങളെല്ലാം നിലനില്‍ക്കെയാണ് റിലയന്‍സിന് അനുകൂലമായ പുതിയ തീരുമാനം. സിഎജിയ്ക്കും അവരുടെ റിപ്പോര്‍ട്ടു പരിശോധിക്കേണ്ട പാര്‍ലമെന്റിനും പുല്ലുവിലയാണ് മന്‍മോഹന്‍ സിംഗും സംഘവും കല്‍പ്പിക്കുന്നത്.

കൃഷ്ണാ ഗോദാവരി ബേസിനില്‍ പ്രകൃതി വാതകം ഖനനം ചെയ്യുന്നതിനുളള ചെലവ് എത്രയാണ്? കൃത്യമായ കണക്ക് പരസ്യമല്ല. പക്ഷേ, നമുക്കൊന്നറിയാം. 2009ല്‍ ഒഎന്‍ജിസി പ്രകൃതി വാതകം 1.83 ഡോളറിനാണ് വിറ്റിരുന്നത്. എന്തായാലും ഉല്‍പാദന ചെലവ് അതിനെക്കാള്‍ താഴെയായിരിക്കുമല്ലോ. തങ്ങളുടെ ഉത്പാദന ചെലവ് 1.43 ഡോളറാണെന്ന് ചേട്ടന്‍ അംബാനിയും അനിയന്‍ അംബാനിയും തമ്മില്‍ സുപ്രിംകോടതിയില്‍ നടന്ന കേസില്‍ റിലയന്‍സ് സമ്മതിച്ചിട്ടുളളതാണ്. എന്തിന്, 2004ല്‍ എന്‍ടിപിസിയ്ക്കു 17 വര്‍ഷം 2. 34 ഡോളറിന് ഗ്യാസ് നല്‍കാമെന്ന് കരാര്‍ ഒപ്പുവെച്ചവരാണ്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ഒരു വിശദീകരണവും നല്‍കാതെ 2007ല്‍ അഞ്ചുവര്‍ഷത്തേയ്ക്ക് ഗ്യാസിന്റെ വില 4.2 ഡോളറായി ഉയര്‍ത്തി പ്രഖ്യാപിച്ചത്. അതാണിപ്പോള്‍ 8.4 ഡോളറായി ഉയര്‍ത്തിയിട്ടുളളത്. ഒരു യൂണിറ്റ് ഗ്യാസ് ഉല്‍പാദനത്തിലെ ലാഭം ഉല്‍പാദനച്ചെലവിന്റെ 5 മടങ്ങാണ്.

തീവെട്ടിക്കൊളളയ്ക്കുളള ന്യായങ്ങള്‍ 

ഒന്ന്, രാജ്യം ഭീമമായ വ്യാപാരക്കമ്മിയെ നേരിടുകയാണ്. ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യപ്പെടുന്ന ചരക്ക് എണ്ണയും പ്രകൃതി വാതകവുമാണ്. അടിയന്തരമായി നമ്മുടെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിച്ചാല്‍ ഇറക്കുമതി കുറയ്ക്കാന്‍ കഴിയും, വിദേശ വ്യാപാരത്തിലെ പ്രതിസന്ധി കുറച്ചൊക്കെ ശമിപ്പിക്കാനും കഴിയും. പക്ഷേ, നാം കണ്ടതുപോലെ 80 ദശലക്ഷം ക്യൂബിക് മീറ്റര്‍ പ്രകൃതിവാതകം ഉല്‍പാദിപ്പിക്കാന്‍ കരാറെടുത്തിരുന്ന റിലയന്‍സ് അതിന്റെ മൂന്നിലൊന്നേ ഉല്‍പാദിപ്പിക്കുന്നുളളൂ. രാജ്യത്തെ വിദേശ വിനിമയ പ്രതിസന്ധിയുടെ മുള്‍മുനയില്‍ നിര്‍ത്തി മുട്ടുകുത്തിക്കുകയാണ് ഈ കുത്തക ചെയ്യുന്നത്. ഇതിനകം കണ്ടുപിടിക്കപ്പെട്ട പ്രകൃതിവാതകം ഖനനം ചെയ്യാന്‍ റിലയന്‍സ് തയ്യാറല്ലെങ്കില്‍ എന്തുകൊണ്ട് ഈ എണ്ണപ്പാടം പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയെ ഏല്‍പ്പിച്ച് ഉത്പാദനം വര്‍ദ്ധിപ്പിച്ചുകൂടാ. ഇപ്പോള്‍ നിയമവിരുദ്ധമായി ഉല്‍പാദനം നടത്താതെ റിസര്‍വ് ചെയ്ത വാതകത്തിനും ഇരട്ടിവില റിലയന്‍സിനു ലഭിക്കാന്‍ പോവുകയാണ്. ചുരുങ്ങിയ പക്ഷം സര്‍ക്കാര്‍ നിശ്ചയിച്ച 4.2 ഡോളര്‍ പ്രാബല്യത്തിലിരുന്ന കാലത്ത് ഉല്‍പാദിപ്പിക്കാതിരുന്ന പ്രകൃതി വാതകത്തെയെങ്കിലും ഭാവി വിലവര്‍ദ്ധനയില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടതായിരുന്നു. അതിനു പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.

രണ്ട്, എണ്ണ പര്യവേഷണത്തിലേയ്ക്കും ഖനനത്തിലേയ്ക്കും വിദേശ കുത്തകകളെ ആകര്‍ഷിക്കുന്നതിന് അവര്‍ക്ക് അന്തര്‍ദേശീയ വിപണിയിലെ വില നമ്മുടെ രാജ്യത്തും നല്‍കാന്‍ തയ്യാറാകണമെന്നുളളതാണ്. ഗ്യാസിന്റെ അന്താരാഷ്ട്ര വിലയെന്നു പറയുന്നത് ഊഹക്കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ കയറിയിറങ്ങുന്ന വിലയാണ്. 2008ല്‍ ഒരു ബാരല്‍ എണ്ണയുടെ വില 80 ഡോളറില്‍ നിന്ന് 140 ഡോളറായും ആഗോള മാന്ദ്യം പൊട്ടിപ്പുറപ്പെട്ടതോടെ താഴേയ്ക്കിറങ്ങി 40 ഡോളറിലേയ്‌ക്കെത്തിയതു നാം കണ്ടതാണ്. അന്തര്‍ദേശീയ കമ്പോളത്തിലെ ഊഹക്കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണയുടെയും വാതകത്തിന്റെയും വില കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിന്റെ ന്യായമെന്ത്? ഉല്‍പാദനച്ചെലവിന്റെയും ന്യായമായ ലാഭത്തിന്റെയും അടിസ്ഥാനത്തില്‍ വില നിശ്ചയിക്കുകയല്ലേ ചെയ്യേണ്ടത്?

നമ്മുടെ രാജ്യത്തെ പെട്രോള്‍ ചില്ലറ വില്‍പന കമ്പനികളുടെ അനുമാനനഷ്ടത്തിന്റെ സിദ്ധാന്തം ഇപ്പോള്‍ ഉല്‍പാദനമേഖലയിലെ കമ്പനികള്‍ക്കു കൂടി ബാധകമാക്കുകയാണ്. വിദേശ മൂലധനത്തെ ആകര്‍ഷിക്കുന്നതിന് കൊളളലാഭം കൊടുക്കണമെന്നില്ല. നല്ല ലാഭം ഉറപ്പുവരുത്തിയാല്‍ മതി. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വില 4.2 ഡോളറായിരിക്കുന്ന കാലത്താണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 30 ശതമാനം ഓഹരികള്‍ 700 കോടി ഡോളറിന് ബ്രിട്ടീഷ് പെട്രോളിയത്തിന് വിറ്റത്. കേന്ദ്രസര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട വേളയില്‍ ആകെ 240 കോടി ഡോളര്‍ മാത്രമേ പര്യവേഷണത്തിനും ഖനനത്തിനും വേണ്ടി മുതല്‍മുടക്കേണ്ടി വരൂ എന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത് എന്നോര്‍ക്കണം. മുതല്‍മുടക്കിന്റെ 3 മടങ്ങളോളം ഓഹരിയില്‍ ചെറുഭാഗം വിറ്റ് റിലയന്‍സ് മുതലാക്കിക്കഴിഞ്ഞു. എന്നിട്ടും കൊളളലാഭം കൊടുത്താല്‍ മാത്രമേ വിദേശ മൂലധനം വരൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

അതുമാത്രമല്ല, നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന വാതകത്തിന്റെ വില എന്തിന് ഡോളറില്‍ നിശ്ചയിക്കണം. നാം വാതകം കയറ്റുമതി ചെയ്യുന്ന രാജ്യമല്ലല്ലോ. ഡോളറില്‍ വില നിശ്ചയിച്ചതിന്റെ ഫലമായി റിലയന്‍സിന് രൂപയുടെ മൂല്യമിടിയുമ്പോഴൊക്കെ രൂപാക്കണക്കില്‍ കൂടുതല്‍ ലാഭവും കിട്ടും.

ഊതിവീര്‍പ്പിച്ച മൂലധന ചെലവുകള്‍

മൂന്ന്, റിലയന്‍സിനു കിട്ടുന്ന ലാഭം മുഴുവന്‍ അംബാനിക്കല്ല, സര്‍ക്കാരിനും കിട്ടും എന്നുളളതാണ് മറ്റൊരു ന്യായം. റിലയന്‍സുമായിട്ടുളള കരാര്‍ പ്രകാരം പ്രകൃതി വാതക പാടത്തില്‍ നിന്നുളള ലാഭം സര്‍ക്കാരുമായി പങ്കുവെയ്‌ക്കേണ്ടതാണ്. പക്ഷേ, അതിന് വിചിത്രമായ ഒരു ഫോര്‍മുലയാണ് ഉണ്ടാക്കിയിട്ടുളളത്. അതുപ്രകാരം ഓരോ വര്‍ഷവും അതുവരെയുളള മൊത്തം ലാഭവും അതുവരെയുളള മൊത്തം നിക്ഷേപവും താരതമ്യപ്പെടുത്തി വേണം സര്‍ക്കാരിന്റെ വിഹിതം നിശ്ചയിക്കാന്‍. അതായത് അതുവരെയുളള ലാഭം നിക്ഷേപത്തിന്റെ ഒന്നര മടങ്ങില്‍ താഴെയാണെങ്കില്‍ പത്തു ശതമാനം ലാഭം സര്‍ക്കാരിനു നല്‍കിയാല്‍ മതി. 1.5നും 2നും ഇടയ്ക്കാണ് ഈ തോതെങ്കില്‍ 16 ശതമാനം നല്‍കണം. 2നും 2.5നും ഇടയിലാണെങ്കില്‍ 28 ശതമാനം നല്‍കണം. 2.5യ്ക്കു മുകളിലാണെങ്കില്‍ വാര്‍ഷിക ലാഭത്തിന്റെ 85 ശതമാനവും സര്‍ക്കാരിന് ലഭിക്കേണ്ടതാണ്. പ്രത്യക്ഷത്തില്‍ ഇത് വളരെ വിപ്ലവകരമായ ഒരു തീരുമാനമായി തോന്നാം. എന്നാല്‍ രാഷ്ട്രത്തിന്റെ മേല്‍ നടത്തിയ വലിയൊരു കളളക്കളിയാണിത്. കണക്കിന്റെ കസര്‍ത്തിലൂടെ ലാഭം കൂട്ടാനും കുറയ്ക്കാനും പറ്റും. അതുകൊണ്ട് പ്രകൃതിവാതക വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച രംഗരാജന്‍ പോലും ലാഭം പങ്കിടുന്നതിനല്ല ശ്രമിക്കേണ്ടത്, മൊത്തം വാതകം വിറ്റുകിട്ടുന്ന വരുമാനത്തില്‍ നിശ്ചിതശതമാനം സര്‍ക്കാരിന്റെ വിഹിതമായി നിശ്ചയിക്കണം എന്ന് അഭിപ്രായപ്പെടുകയുണ്ടായി. രണ്ടാമതായി നിക്ഷേപത്തിന്റെ എണ്ണ പര്യവേഷണത്തിനും ഖനനത്തിനുമായി വേണ്ടിവന്ന മുടക്കുമുതല്‍ പെരുപ്പിച്ചു കാണിച്ചാല്‍ സര്‍ക്കാരിനു കിട്ടേണ്ട ലാഭം ഗണ്യമായി കുറയ്ക്കാനാവും. ഇതാണ് റിലയന്‍സ് ചെയ്തത്.

2004ല്‍ റിലയന്‍സുമായി ഉണ്ടാക്കിയ യഥാര്‍ത്ഥ കരാറില്‍ 40 ദശലക്ഷം മെട്രിക് ക്യൂബിക് മീറ്റര്‍ വാതകം ദിവസം തോറും ഖനനം ചെയ്‌തെടുക്കാമെന്നും ഇതിനു വേണ്ടിയുളള മുതല്‍മുടക്ക് 240 കോടി ഡോളറാണെന്നും വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ 2006ല്‍ കരാറിന് ഒരനുബന്ധവും കൂട്ടിച്ചേര്‍ത്തു. അതുപ്രകാരം ഉല്‍പാദനം 80 ദശലക്ഷം ക്യൂബിക് മീറ്ററായി ഉയര്‍ത്തി. അതോടൊപ്പം മൂലധന നിക്ഷേപം 240 കോടിയില്‍ നിന്ന് 880 കോടിയായി ഉയര്‍ത്തുകയും ചെയ്തു. ഇതിലെ അസംബന്ധം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് തപന്‍ സെന്‍ പ്രധാനമന്ത്രിയ്ക്ക് ആദ്യത്തെ കത്തെഴുതിയത്. നിശ്ചയമായും ഉല്‍പാദനശേഷി ഉയര്‍ത്തുമ്പോള്‍ കൂടുതല്‍ മൂലധനച്ചെലവു വേണം. പക്ഷേ, ഉല്‍പാദനം രണ്ടു മടങ്ങു കൂടുമ്പോല്‍ നിക്ഷേപം നാലു മടങ്ങു കൂട്ടേണ്ടി വരുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഉല്‍പാദന ശേഷി കൂടുന്തോറും ഒരോ യൂണിറ്റ് വാതകത്തിന്റെയും ഉല്‍പാദനത്തിനു വേണ്ടി വരുന്ന ശരാശരി ചെലവു കുറയുകയാണ് ചെയ്യുന്നത്. ഇവിടെ നേരെ മറിച്ചാണ്.

കംപ്‌ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ ഇതു സംബന്ധിച്ച് നിശിതമായ വിമര്‍ശനമാണ് നടത്തിയിട്ടുളളത്. തട്ടിപ്പിന്റെ വിവിധങ്ങളായ ഏര്‍പ്പാടുകളെക്കുറിച്ച് സിഎജി വിവരിക്കുന്നുണ്ട്. പലതിനും ഒറ്റ ലേലക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. അതു പലപ്പോഴും റിലയന്‍സിന്റെ അനുബന്ധ കമ്പനികള്‍ തന്നെയായിരുന്നു. പ്രകൃതിവാതക പര്യവേഷണത്തിലോ ഖനനത്തിലോ യാതൊരു മുന്‍പരിചയമോ ഇല്ലാത്ത ആക്കര്‍ എന്ന കമ്പനിയ്ക്കാണ് മറ്റു ലേലക്കാരൊന്നുമില്ലതെ 200 കോടി ഡോളറിന്റെ ഒരു കരാര്‍ നല്‍കിയത്. മറ്റൊരു രീതി ചെറിയൊരു തുകയ്ക്കു കരാര്‍ ഉറപ്പിച്ചശേഷം സ്‌പെസിഫിക്കേഷനിലും മറ്റും മാറ്റം വരുത്തി കരാര്‍ തുകയില്‍ ഭീമമായ വര്‍ദ്ധന അനുവദിക്കലാണ്. രണ്ടു സര്‍ക്കാര്‍ പ്രതിനിധികളടങ്ങുന്ന നാലുപേരുടെ ഒരു മാനേജിംഗ് കമ്മിറ്റി ഈ കളളക്കളികള്‍ക്കെല്ലാം മാപ്പു സാക്ഷികളായിരുന്നു.

ഇപ്രകാരം മൂലധന ചെലവ് ഉയര്‍ത്തിവെച്ചതിന്റെ യഥാര്‍ത്ഥ നേട്ടമെന്താണ്? മൊത്തം ലാഭവും മൂലധനച്ചെലവും തമ്മിലുളള അനുപാതം 2.5 കഴിഞ്ഞാല്‍ 85 ശതമാനം വാര്‍ഷിക ലാഭവും സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നു നേരത്തെ പറഞ്ഞുവല്ലോ. മൂലധനച്ചെലവ് 220 കോടി ഡോളറില്‍ നിന്ന് 820 കോടി ഡോളറായി ഉയര്‍ത്തിയതോടെ അടുത്തകാലത്തെങ്ങും സര്‍ക്കാരിന് 85 ശതമാനം പോകട്ടെ, 28 ശതമാനം പോലും ലാഭവിഹിതംപോലും കിട്ടാന്‍ പോകുന്നില്ല.

നാടിന്റെ പൊതുസ്വത്ത് റിലയന്‍സിനു സ്വന്തം.

പ്രകൃതി വാതക ഖനനത്തില്‍ നിന്നുളള ലാഭം ഊറ്റിയെടുക്കുന്നത് മാത്രമല്ല പ്രശ്‌നം. ഫലത്തില്‍ കൃഷ്ണാ ഗോദാവരി ബേസിനിലെ 7500 ചതുരശ്ര മീറ്റര്‍ വിസ്തൃതി വരുന്ന എണ്ണപ്പാട മേഖല റിലയന്‍സ് കമ്പനിയ്ക്ക് ഏതാണ്ട് ഉപാധിരഹിതമായി ലഭിച്ചിരിക്കുകയാണ്. കല്‍ക്കരി ഖനികള്‍ അനുവദിച്ചു കിട്ടിയ കമ്പനികള്‍ കല്‍ക്കരി ഖനനം ചെയ്യാതെ അവ തങ്ങളുടെ കരുതല്‍ ശേഖരമായി സൂക്ഷിച്ചതാണല്ലോ കല്‍ക്കരി കുംഭകോണത്തിലെ ഒരു പ്രധാനപ്പെട്ട അഴിമതി. ഇങ്ങനെ എണ്ണപ്പാടം കൈക്കലാക്കി ഖനനം ചെയ്യാതെ തരിശിടുന്നതിനെതിരെ കരാറില്‍ കൃത്യമായ വ്യവസ്ഥയുണ്ട്. പ്രകൃതി വാതകവും എണ്ണയും പര്യവേഷണം നടത്തുന്നതിന് സമയബന്ധിതമായ മൂന്നു ഘട്ടങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. എണ്ണ വാണിജ്യാടിസ്ഥാനത്തില്‍ ഖനനം ചെയ്യാമെന്നു കണ്ടെത്തുന്ന പ്രദേശത്തു മാത്രമേ ഓരോ ഘട്ടം കഴിയുമ്പോഴും റിലയന്‍സിന് അവകാശമുണ്ടാകൂ. ബാക്കി കടല്‍പ്രദേശം സര്‍ക്കാരിന് തിരിച്ചു നല്‍കണം.

390 ചതുരക്ര കിലോമീറ്ററിനുളളില്‍ മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താന്‍ പറ്റാവുന്ന എണ്ണയും പ്രകൃതിവാതകവും കണ്ടെത്തിയിട്ടുളളൂ. ബാക്കി പ്രദേശത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രില്ലു ചെയ്യുന്നതിനു പോലും റിലയന്‍സിനു കഴിഞ്ഞിട്ടില്ല. എന്നാല്‍ കരാര്‍ പ്രകാരം 390 ചതുരശ്ര കിലോമീറ്ററിനു പുറത്തുളള കടല്‍പ്രദേശം സര്‍ക്കാരില്‍ തിരികെ നിക്ഷിപ്തമാക്കേണ്ടതായിരുന്നു. തപന്‍സെന്‍ ഇതുസംബന്ധിച്ച് ഒരു കത്തെഴുതി. സര്‍ക്കാരിന്റെ പ്രതികരണം ലജ്ജാകരമായിരുന്നു. മൂന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ 7500 ചതുരക്ര കിലോമീറ്ററും ഉപാധികളൊന്നുമില്ലാതെ റിലയന്‍സിനു വിട്ടുകൊടുത്തു. റിലയന്‍സ് പറഞ്ഞത് അവര്‍ക്ക് ഡ്രില്ലു ചെയ്ത് എണ്ണയോ വാതകമോ ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഭൂകമ്പമാപിനികളിലെ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ഇതിനകം പ്രകൃതിവാതകവും എണ്ണയും ഉണ്ടെന്ന് തെളിയിക്കപ്പെട്ട പ്രദേശത്തിന്റെ ഞരമ്പുകള്‍ 7500 ചതുരക്ര കിലോമീറ്റര്‍ പ്രദേശത്തും പരന്നു കിടക്കുന്നുണ്ട്. അതുകൊണ്ട് ഇവിടെയെല്ലാം എണ്ണയും വാതകവും കണ്ടുപിടിച്ചതായി കരുതണം എന്നായിരുന്നു. സര്‍ക്കാര്‍ ഇത് അംഗീകരിക്കുകയും ചെയ്തു. സി ആന്‍ഡ് എജി ഇതിനെതിരെയും നിശിത വിമര്‍ശനം നടത്തി.

ഗോദാവരിയിലെ എണ്ണയും പ്രകൃതി വാതകവും രാജ്യത്തിന്റെ പൊതുസ്വത്താണ്. ഭരണഘടനയുടെ 297-ാം വകുപ്പു പ്രകാരം ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയ്ക്കുളളിലോ സാമ്പത്തിക സമുദ്ര മേഖലയ്ക്കുളളിലോ ഉളള എല്ലാ ഖനിജങ്ങളും ഇന്ത്യാ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇതു ജനങ്ങളുടെ സ്വത്താണ്. അതിന്റെ ട്രസ്റ്റീ അധികാരിയാണ് ഇന്ത്യാ സര്‍ക്കാര്‍. സുപ്രിംകോടതി സംശയരഹിതമായി വ്യക്തമാക്കിയ നിയമനിലയാണിത്. ഈയൊരു വിധി കെജി ബേസിന്‍ സംബന്ധിച്ചു തന്നെ ഉണ്ടാക്കുന്നതില്‍ ഒരു പ്രധാനപങ്ക് ഇപ്പോള്‍ നാടിന്റെ സ്വത്തെടുത്തുളള തിരിമറികള്‍ക്കു നേതൃത്വം നല്‍കുന്ന മുകേഷ് അംബാനി വഹിച്ചിട്ടുണ്ട് എന്നത് ഒരു വിധി വൈപരീത്യമായി കാണണം.

2002-ല്‍ ധീരുഭായി അംബാനി മരിച്ചു. മക്കളായ മുകേഷും അനിലും സ്വത്തു പങ്കു വെയ്ക്കലിനെക്കുറിച്ചുളള തര്‍ക്കവുമാരംഭിച്ചു. ഒടുവില്‍ തര്‍ക്കം അവസാനിച്ചു. കെജി ബേസിനിലെ ഗ്യാസ് ഉല്‍പാദനത്തില്‍ നിന്നുളള ലാഭം പങ്കുവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടിരുന്ന റിലയന്‍സ് ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിയെ രണ്ടായി പകുത്തുകൊണ്ടാണ് തര്‍ക്കം അവസാനിച്ചത്. റിലയന്‍സ് ഇന്ത്യാ ലിമിറ്റഡ് മുകേഷ് അംബാനിയ്ക്കും റിലയന്‍സ് നാച്ചുറല്‍ റിസോഴ്‌സ് ലിമിറ്റഡ് അനില്‍ അംബാനിയ്ക്കും.

അനിലിന്റെ കമ്പനിയ്ക്ക് 2.34 ഡോളര്‍ വിലയ്ക്ക് പ്രകൃതി വാതകം നല്‍കാമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടപ്പോള്‍ അനില്‍ കോടതിയില്‍ പോയി. അനിലിനെ തോല്‍പ്പിക്കാനായി മുകേഷ് സുപ്രിംകോടതിയില്‍ നടത്തിയ വാദമിതായിരുന്നു. പ്രകൃതിവാതകം കേന്ദ്രസര്‍ക്കാരിന്റെ സ്വത്താണ്. അതിനെന്തു വില വേണമെന്നു തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. സ്വകാര്യകരാറുകളും കേന്ദ്രസര്‍ക്കാരിന്റെ തീര്‍പ്പിനു വിധേയമായിരിക്കും. ഈ വാദത്തിനു വേണ്ടി പൊതുജനാഭിപ്രായം സംഘടിപ്പിക്കുന്നതിനു വേണ്ടി ചില പ്രധാന പത്രപ്രവര്‍ത്തകരുമായി നടത്തിയ രഹസ്യസംഭാഷണങ്ങളെല്ലാം ഇന്നു പരസ്യമാണ്. സുപ്രിംകോടതി ഈ വാദം അംഗീകരിച്ചു. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വിലയാകട്ടെ, ഒഎന്‍ജിസി വിറ്റുകൊണ്ടിരുന്നതിന്റെ ഏതാണ്ട് ഇരട്ടി വരുന്ന വിലയായിരുന്നുവെന്നു മാത്രം - ദശലക്ഷം ക്യൂബിക് മീറ്ററിന് 4.2 ഡോളര്‍.

ഇന്ത്യാ സര്‍ക്കാര്‍ ഇത്ര ധൃതി പിടിച്ചു തീരുമാനമെടുത്തതിനു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. പതിനേഴ് വര്‍ഷത്തേയ്ക്കു രണ്ടു ഡോളറിന് എന്‍ടിപിസിയ്ക്കു പ്രകൃതി വാതകം നല്‍കാമെന്ന് റിലയന്‍സ് കരാറിലേര്‍പ്പെട്ടിരുന്നു. എന്‍ടിപിസി നല്‍കിയ പരസ്യ ടെന്‍ഡറില്‍ പങ്കെടുത്ത് ഏറ്റവും കുറവു ക്വോട്ടു ചെയ്താണ് ഈ കരാര്‍ നേടിയത്. എന്നാല്‍ ഈ കരാറില്‍ നിന്ന് റിലയന്‍സ് പിന്മാറി. ചര്‍ച്ചകളെല്ലാം വിഫലമായപ്പോള്‍ എന്‍ടിപിസി കോടതിയില്‍ പോയി. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലയെ പിന്താങ്ങിയില്ല. മാത്രമല്ല, പൊതുമേഖലാ സ്ഥാപനത്തെ തോല്‍പ്പിക്കാന്‍ സബ്ജുഡീസായ ഒരു കാര്യത്തല്‍ ധൃതിപിടിച്ച് തീരുമാനവുമെടുത്തത്. 2009ലേ ഉല്‍പാദനം ആരംഭിക്കുകയുളളൂവെങ്കിലും 2007ല്‍ പ്രകൃതിവാതകത്തിന്റെ വില 4.2 ഡോളറായി നിശ്ചയിച്ചു. ഈ ധൃതിയുടെ പിന്നില്‍ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുളളൂ. റിലയന്‍സിനെ എന്‍ടിപിസിയോടുളള കരാറില്‍ നിന്ന് രക്ഷിക്കുക. സര്‍ക്കാര്‍ തന്നെ 4.2 ഡോളര്‍ വില നിശ്ചയിച്ചാല്‍ പിന്നെ എന്‍ടിപിസി കരാറിന് വല്ല വിലയുമുണ്ടോ?

എന്തിനു വേണ്ടി?

രാഷ്ട്രചരിത്രത്തിലെ ഏറ്റവും ലജ്ജാവഹമായ ഒരധ്യായമായി മാറിയിരിക്കുകയാണ് റിലയന്‍സും കേന്ദ്രസര്‍ക്കാരുമായുളള അവിശുദ്ധ ബന്ധം. പക്ഷേ, ലക്ഷ്യം റിലയന്‍സിനെ സഹായിക്കുക മാത്രമാണ്. ഇന്ത്യയില്‍ ഖനനം ചെയ്‌തെടുക്കുന്ന അയിരുകളും എണ്ണയും പ്രകൃതിവാതകത്തിന്റെയുമെല്ലാം കമ്പോളത്തില്‍ അന്തര്‍ദേശീയ വിപണിയുമായി ഉദ്ഗ്രഥിക്കുക എന്നതാണ് ദീര്‍ഘനാളിലെ ലക്ഷ്യം. അതിന് ഇന്ത്യ തയ്യാറാണ് എന്ന സൂചനയാണ് പ്രകൃതിവാതക വില വര്‍ദ്ധനയിലൂടെ ഇന്ത്യാ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇറക്കുമതി വിലയെക്കാള്‍ താഴെയാണ് ഈ വിലയെങ്കിലും ഇനിമേല്‍ അന്തര്‍ദേശീയ വിലയുമായി നിശ്ചിതാനുപാതത്തില്‍ ഈ വില മാറിക്കൊണ്ടിരിക്കും. ഇത്തരത്തിലുളള നടപടികള്‍ വിദേശനിക്ഷേപകരുടെ ആത്മവിശ്വാസം വളര്‍ത്തും എന്നാണ് കരുതുന്നത്. ആഗോളീകരണ പരിഷ്‌കാരങ്ങള്‍ ആരംഭിച്ചതിനു ശേഷം ആദ്യമായി സമീപമാസങ്ങളില്‍ ഇന്ത്യയില്‍ നിന്നും സമീപകാലത്ത് വിദേശ മൂലധനം ഇന്ത്യയിലെ ബോണ്ട് - ഷെയര്‍ മാര്‍ക്കറ്റുകളിലെ വിദേശമൂലധനം പിന്‍വലിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യക്ഷനിക്ഷേപവും കുറഞ്ഞിരിക്കുന്നു. വലിയ വ്യാപാരക്കമ്മി നേരിടുന്ന കാലത്ത് ഈ പ്രവണത തുടര്‍ന്നാല്‍ രാജ്യം കരകയറാനാവാത്ത വിദേശ നാണയ പ്രതിസന്ധിയിലേയ്ക്കു വഴുതി വീഴും. രണ്ടുപതിറ്റാണ്ടത്തെ ആഗോളീകരണ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ ഈ പതനത്തിലാണ് എത്തിച്ചത്.

കെജി ബേസിനില്‍ നടക്കുന്നത് 2ജി സ്‌പെക്ട്രത്തിന്റെ പല മടങ്ങു വരുന്ന തീവെട്ടിക്കൊളളയാണ്. പക്ഷേ, പ്രധാനപ്രതിപക്ഷ കക്ഷിയായ ബിജെപിയും റിലയന്‍സിന്റെ കാര്യം വരുമ്പോള്‍ പൂര്‍ണ നിശബ്ദതയാണ്. ഇടതുപക്ഷ നേതാക്കളൊഴികെ ഒരൊറ്റ രാഷ്ട്രീയ നേതാവും വിമര്‍ശനവുമായി മുന്നോട്ടു വന്നിട്ടില്ല. അഴിമതിക്കെതിരെയുളള പോരാട്ടത്തില്‍ വിട്ടുവീഴ്ചകളില്ലാത്ത നിലപാട് ഇടതുപക്ഷത്തിനേ സാധ്യമാകൂ. കാരണം ഈ കാലഘട്ടത്തിലെ അഴിമതി വ്യക്തിപരമായ അപഭ്രംശങ്ങളുടെ ഫലമല്ല. പുതിയ ആഗോളവത്കരണ നയങ്ങളുടെ അനിവാര്യഫലമാണ്. ഈ നയങ്ങളുടെ വക്താക്കള്‍ക്ക് എങ്ങനെ അഴിമതിയെ എതിര്‍ക്കാനാവൂം?

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...