Tuesday, February 14, 2012

മഹാരാജാസ് - ഞങ്ങളുടെ രാഷ്ട്രീയ പാഠശാല

(എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ സുവനീറിനു വേണ്ടി  സഹപാഠിയും മഹാരാജാസ് പൂര്വ്വ വിദ്യാര്ത്ഥിസംഘടനയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ എന്.കെ.വാസുദേവനുമായി നടത്തിയ സംഭാഷണം). 

എന്‍. കെ. വാസുദേവന്‍ : നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയ രംഗം ഐസക്കിന് ഓര്‍മ്മയുണ്ടോ?

ഡോ.തോമസ് ഐസക് : ആ കൂടിക്കാഴ്ച ഇതുവരെ മറന്നിട്ടില്ല. 1971ല്‍ ബിഎ എക്കണോമിക്‌സിനു ചേരാന്‍ മഹാരാജാസിലെത്തിയതായിരുന്നു ഞാന്‍. ഇന്റര്‍വ്യൂ കഴിഞ്ഞ് പ്രിന്‍സിപ്പലിന്റെ മുറിയുടെ മുന്നിലെ തൂണും ചാരിനിന്ന് ദസ്തയവിസ്‌കിയുടെ കരമസോവ് സഹോദരന്മാരിലെ ക്രിസ്തുവിന്റെ രണ്ടാം വരവ് അധ്യായം വായിച്ചുകൊണ്ടിരുന്നപ്പോഴാണ് വരാന്തയുടെ കൈവരിയില്‍ മുട്ടൂന്നി വാസു എന്നോടു ചോദിച്ചത്, റഷ്യന്‍ നോവലാണല്ലേ വായിക്കുന്നത്? പ്രഭാതില്‍ നിന്നാണോ വാങ്ങിയത്?

റഷ്യന്‍ സാഹിത്യത്തെക്കുറിച്ച് ഞാനെന്തോ പറഞ്ഞു. പ്രവേശനനടപടികളിലെന്തെങ്കിലും പ്രയാസമുണ്ടോ, സഹായം വേണോ എന്നെല്ലാം കുശലം പറഞ്ഞു. പിന്നെന്റെ രാഷ്ട്രീയ മനോഭാവം മനസിലാക്കാനുളള ശ്രമമായി. അതിനുശേഷമാണ്, എസ്എഫ്‌ഐ പ്രവര്‍ത്തകനാണ് എന്നു പരിചയപ്പെട്ടത്. മറ്റു കുട്ടികളോടും ഇങ്ങനെ കുശലം പറഞ്ഞ് താനവിടെ കറങ്ങി. ഒരുമണി കഴിഞ്ഞപ്പോള്‍ തിരക്കിട്ട്, യാത്ര പറഞ്ഞു. പാടത്ത് കൊടി പൊക്കാനുണ്ട്. എനിക്കതിന്റെ അര്‍ത്ഥം പിന്നീടാണ് മനസിലായത്. ശക്തമായ കര്‍ഷകത്തൊഴിലാളി പ്രക്ഷോഭങ്ങള്‍ നടക്കുന്ന കാലമായിരുന്നു. ചെങ്കൊടി പൊക്കിയാലേ പാടത്ത് തൊഴിലാളികളിറങ്ങൂ. വീണ്ടും ചെങ്കൊടി പൊക്കുമ്പോള്‍ പണി നിര്‍ത്തി കയറും. ഇഷ്ടം പോലെ രാപകല്‍ പണിയെടുപ്പിക്കുന്ന കാലം തീര്‍ന്നു. വൈകുന്നേരത്തെ കൊടി ഏതോ പാടത്തു പൊക്കാനുളള തിരക്കിലായിരുന്ന  വാസു വയലാറിലേയ്ക്ക് പോയി.

ശരിയാണ്. അന്നു ഐസക്കിന് വ്യക്തമായ രാഷ്ട്രീയനിലപാടുണ്ടായിരുന്നില്ല. പളളിയോടായിരുന്നു കൂടുതല്‍ ബന്ധമെന്നു തോന്നുന്നു. ഐക്കഫിനെക്കുറിച്ചാണ് എന്നോടു പറഞ്ഞത്.

ഞാന്‍ മഹാരാജാസില്‍ ബിഎയ്ക്കു ചേരുമ്പോള്‍ കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല. മാര്‍ക്‌സിസത്തെക്കുറിച്ചുളള വിവരവും കമ്മിയായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷം കൊണ്ടു ഞാന്‍ അടിമുടി മാറി. മാര്‍ക്‌സിസം പഠിച്ചു. കറ തീര്‍ന്ന കമ്മ്യൂണിസ്റ്റായി. മഹാരാജാസ് എന്റെ രാഷ്ട്രീയപാഠശാലയായിരുന്നു. ഇതുപോലെ ഒട്ടേറെപ്പേര്‍ക്കും. കാരണം, മഹാരാജാസിനെ സംബന്ധിച്ചടത്തോളം വിസ്മയകരമായ ഇടതുപക്ഷ വളര്‍ച്ചയുടെ കാലമായിരുന്നു ഇത്. എന്നെപ്പോലെ ഒട്ടേറെപ്പേര്‍ ഇടതുപക്ഷത്തേയ്ക്കു വന്നു. ഇതിലേയ്ക്കു നമുക്കു പിന്നീടു വരാം.

വാസു പറഞ്ഞതു വളരെ ശരിയാണ്. പളളിയോടായിരുന്നു എനിക്കു കൂടുതല്‍ ബന്ധം. എയ്ക്കഫിന്റെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. കത്തോലിക്കാ വിദ്യാര്‍ത്ഥികളുടെ സംഘടനയായിരുന്നെങ്കിലും മൈക്കിള്‍ തരകന്‍ അതിന്റെ അഖിലേന്ത്യാ പ്രസിഡന്റും ഫാദര്‍ റായന്‍ ചാപ്ലിനുമായിരുന്ന കാലത്ത് വളരെയേറെ ഉല്‍പതിഷ്ണു സ്വഭാവം ഈ സംഘടന കൈവരിക്കുകയുണ്ടായി. വിമോചനദൈവശാസ്ത്ര ചിന്തകള്‍ ഞങ്ങളെയെല്ലാം ഏറെ സ്വാധീനിച്ചു. മഹാരാജാസില്‍ ഞാന്‍ ചേരുമ്പോള്‍ ഫാദര്‍ കാപ്പന്‍, വട്ടമറ്റം, തോമസ് തുടങ്ങി ഒരുകൂട്ടം ജസ്യൂട്ട് അച്ചന്മാര്‍ അടങ്ങുന്ന വിമോചനദൈവശാസ്ത്ര കൂട്ടയ്മയിലെ സജീവപ്രവര്‍ത്തകനായിരുന്നു. കളമശ്ശേരിയില്‍ എച്ഛ്.എം.റ്റി. ജംഗ്ഷനു സമീപമുള്ള നീണ്ട ഒരു ഷെഡ്ഡായിരുന്നു താവളം. ഗ്ലാസ് ഫാക്ടറി കോളനി പോലുളള തൊഴിലാളികേന്ദ്രങ്ങളിലെ വികസന - സാമൂഹ്യ പ്രവര്‍ത്തനങ്ങളിലാണ് മുഴുകിയിരുന്നത്. ഫാദര്‍ കാപ്പന്റെ വിശ്വാസത്തില്‍നിന്നു വിപ്ലവത്തിലേക്ക്' എന്ന ഗ്രന്ഥമായിരുന്നു ഞങ്ങളുടെ കൈപ്പുസ്തകം. സ്വര്‍ഗരാജ്യത്തിന്റെ ഒരു പതിപ്പ് ഇഹലോകത്തും യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ക്രിസ്തീയദൗത്യമാണ്. ഇതിനുവേണ്ടി ഏറ്റവും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റുകാരുമായി സഹകരിക്കണം. ഇങ്ങനെപോയി, ഞങ്ങളുടെ ചിന്താധാര.

ഫാദര്‍ കാപ്പനാണു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യമായി വായിക്കാന്‍ തരുന്നത്. ഗ്ലാസ് ഫാക്ടറി കോളനിയും മറ്റുമായി ബന്ധപ്പെട്ടു നടന്നുവന്ന പരോപകാരപ്രവര്‍ത്തനങ്ങള്‍ പോരാ, സാമൂഹികമാറ്റത്തിനു രാഷ്ട്രീയപ്രവര്‍ത്തനം തന്നെ വേണം എന്ന ബോദ്ധ്യത്തിലേക്കു ക്രമേണ ഞാന്‍ എത്തി. അങ്ങനെയാണ് എസ്.എഫ്.ഐ.യില്‍ അംഗത്വം എടുക്കുന്നത്. നിശ്ചയമായും ഇക്കാര്യത്തില്‍ വാസുവിന്റെ ഒരു മുന്‍കൈയുണ്ട്. പക്ഷേ, അടിസ്ഥാനപരമായി എന്റെ ചിന്താഗതിയില്‍ വളരെ വേഗത്തില്‍ വന്ന മാറ്റമാണ്. മഹാരാജാസിലെ അന്തരീക്ഷം ഇതിനേറെ സഹായകരമായിരുന്നു.

എസ്എഫ്‌ഐ പ്രവര്‍ത്തനത്തില്‍ ഐസക് കൊണ്ടുവന്ന ഒരു പ്രധാനമാറ്റം രാഷ്ട്രീയ പഠനത്തിനു നല്‍കിയ ഊന്നലാണ്. പാഠപുസ്തകങ്ങള്‍ പഠിക്കുന്നതുപോലെയാണ് ഐസക് രാഷ്ട്രീയഗ്രന്ഥങ്ങള്‍ പഠിച്ചിരുന്നത്. അത് അവിടംകൊണ്ട് ഒതുങ്ങിയില്ല. മറ്റുളളവരെക്കൊണ്ടും വായിപ്പിക്കുന്നതിനും പഠിക്കുന്നതിനും പ്രേരിപ്പിച്ചു. ഇതിന് സംഘടിതമായ ഒരു പദ്ധതിയും ആവിഷ്‌കരിച്ചു.

രാഷ്ട്രീയ പഠനത്തിനു തയ്യാറാക്കിയ പദ്ധതി ഒരു നൂതന അനുഭവമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സഖാവ് പി. സുന്ദരയ്യ തയ്യാറാക്കിയ വിശദമായ ഒരു രാഷ്ട്രീയപഠന സിലബസ് ഉണ്ടായിരുന്നു. പൊതു പാര്‍ട്ടി വിദ്യാഭ്യാസത്തിനു വേണ്ടി തയ്യാറാക്കിയതാണ് എന്നു തോന്നുന്നു. ഇതിന്റെയൊരു സ്റ്റെന്‍സില്‍ കോപ്പി അടുത്തകാലം വരെ എന്റെ കൈവശമുണ്ടായിരുന്നു. അന്ന് എറണാകുളം ദേശാഭിമാനിയില്‍ പത്രാധിപരായി ജോലി ചെയ്തിരുന്ന സഖാവ് പി. ഗോവിന്ദപ്പിളളയുടെ സഹായത്തോടെ നാലു മോഡ്യൂളുകളില്‍ തനതായൊരു രാഷ്ട്രീയപഠന സിലബസ് തയ്യാറാക്കി.
1. വിപ്ലവത്തിന്റെ സിദ്ധാന്തം: ചരിത്രപരമായ ഭൗതികവാദത്തിലൂന്നി മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തിലൂടെയുളള ഒരു ഓട്ടപ്രദക്ഷിണമായിരുന്നു ഈ മോഡ്യൂള്‍. വൈരുദ്ധ്യാത്മക ഭൗതികവാദം, ചരിത്രപരമായ ഭൗതികവാദം, ജ്ഞാനസിദ്ധാന്തം എന്നിങ്ങനെ മൂന്നു ക്ലാസുകളായിരുന്നു. അടിസ്ഥാന പഠനഗ്രന്ഥം മോറീസ് കോണ്‍ഫോര്‍ത്തിന്റെ മൂന്നു വാല്യങ്ങളായിരുന്നു.
2. വിപ്ലവങ്ങളുടെ ചരിത്രം: ഫ്രഞ്ച് - അമേരിക്കന്‍ വിപ്ലവങ്ങള്‍, സോവിയറ്റ് - ചൈനീസ് - ക്യൂബന്‍ വിപ്ലവങ്ങള്‍ എന്നിങ്ങനെ അഞ്ചുക്ലാസുകളാണ് ഇതിലുള്‍പ്പെടുത്തിയിരുന്നത്. വിപ്ലവത്തിന്റെ തന്ത്രവും അടവും സംബന്ധിച്ച ഒരു പ്രത്യേക ക്ലാസും ഉണ്ടായിരുന്നു. ഫ്രഞ്ച് - അമേരിക്കന്‍ വിപ്ലവങ്ങളെക്കുറിച്ച് ബിഎ ചരിത്രപാഠപുസ്തകങ്ങളും സോവിയറ്റ് വിപ്ലവത്തെക്കുറിച്ച് സ്റ്റാലിന്റെ സിപിഎസ്‌യു ചരിത്രവും ആയിരുന്നു പാഠപുസ്തകം.
3. ഇന്ത്യന്‍ സാഹചര്യം: ജാതിവ്യവസ്ഥ, സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സമൂഹവും സമ്പദ്ഘടനയും, കേരള ചരിത്രം എന്നിങ്ങനെ നാലു ക്ലാസുകളായിരുന്നു ഈ മോഡ്യൂള്‍. ''കേരളം - മലയാളികളുടെ മാതൃഭൂമി''യാണ് കേരള ചരിത്രത്തിന്റെ പാഠപുസ്തകമായി നിര്‍ദ്ദേശിച്ചത്.
4. ഇന്ത്യന്‍ വിപ്ലവം: സിപിഐ, സിപിഐ (എം), സിപിഐ (എംഎല്‍) എന്നീ പാര്‍ട്ടികളുടെ പരിപാടികളുടെ താരതമ്യമായിരുന്നു ഈ മോഡ്യൂള്‍.
പി. ഗോവിന്ദപിളളയാണ് കോഴ്‌സ് ഉദ്ഘാടനം ചെയ്തത്. ഡോ. കെ.എന്.ഗണേഷടക്കം സ്ഥിരമായി പങ്കെടുക്കുന്ന 20-25പേര്‍ ഉണ്ടായിരുന്നു. ഇതിനുപുറമെ മറ്റൊരു അമ്പതോളംപേര്‍ ഇടയ്ക്കിടയ്ക്ക് ക്ലാസുകളില്‍ ഹാജരായിരുന്നു. സത്യം തുറന്നുപറഞ്ഞാല്‍, അധികവായന കൃത്യമായി നടത്തിയിരുന്നവര്‍ 10-15 പേരില്‍ അധികരിക്കില്ല. പക്ഷേ, ഇതൊരു വലിയ കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്.

ഇതിനുപുറമെ വിദ്യാര്‍ത്ഥി സാമാന്യത്തിന്റെ രാഷ്ട്രീയ പഠനത്തിനായി നൂതനമായൊരു പദ്ധതികൂടി ആവിഷ്‌കരിച്ചു. മഹാരാജാസ് കോളജിന്റെ പടിഞ്ഞാറേ കവാടത്തിനരികില്‍ ലൈബ്രറിയ്ക്കു സമീപമായി കല്ലുകെട്ടിയ ഒരു തണല്‍ വൃക്ഷമുണ്ടല്ലോ. അതായിരുന്നു പൊതുസങ്കേതം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇവിടെ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ ആരെങ്കിലും എന്തെങ്കിലും വിഷയം അവതരിപ്പിച്ചുകൊണ്ടുളള പ്രഭാഷണങ്ങളുണ്ടായിരുന്നില്ല. അതിനുപകരം ഏതെങ്കിലും വിഷയം സംബന്ധിച്ച് കുറച്ചുപേര്‍ മുന്‍കൂട്ടി തയ്യാറെടുത്തുവരും. തികഞ്ഞ ആശയവ്യക്തതയോടെ തന്നെ വ്യത്യസ്ത നിലപാടുകളായിരിക്കും സ്വീകരിക്കുക. രൂക്ഷമായ വാദപ്രതിവാദം എസ്എഫ്‌ഐക്കാരല്ലാത്ത മറ്റുകുട്ടികളെയും ആകര്‍ഷിക്കുമായിരുന്നു. മുന്‍കൂട്ടി തയ്യാറെടുത്തു കൊണ്ടുളള ഒരധ്യയനരീതിയാണ് ഇതെന്ന് വളരെ ചുരുക്കംപേര്‍ക്കേ അറിവുണ്ടായിരുന്നുളളൂ. മിക്കവാറും ആ ആഴ്ചത്തെ ചിന്ത വാരികയിലെ ഇഎംഎസിന്റെ ചോദ്യോത്തരത്തെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തെരഞ്ഞെടുത്ത ലേഖനത്തെയോ ആസ്പദമാക്കിയായിരുന്നു ഈ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നത്. ഫോര്ട്ട് കൊച്ചിയില് നിന്നുള്ള ടി.വി.ഗോപിനാഥായിരുന്നു, യൂണിറ്റ് സെക്രട്ടറി.  പിന്നീട് ദേശാഭിമാനി സീനിയര് സബ് എഡിറ്ററായി വിരമിച്ചു.

ഈ അനുഭവം കൂടി കണക്കിലെടുത്തിട്ടാവണം ഐസക് 1983ല്‍ എസ്എഫ്‌ഐ പ്രസിഡന്റായിരിക്കുമ്പോള്‍ റെഡ് സ്റ്റാര്‍ സ്റ്റഡി കോഴ്‌സ് ആവിഷ്‌കരിച്ചത്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒരു പാഠ്യക്രമത്തിനെ അടിസ്ഥാനമാക്കിയുളള എഴുത്തു പരീക്ഷയായിരുന്നു പദ്ധതി. പരീക്ഷ പാസാകുന്നവര്‍ക്ക് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക മെരിറ്റ് റെഡ് സ്റ്റാറുകളും നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, ഇത് വേണ്ടത്ര ഫലപ്രദമായി നടപ്പായില്ല. ഏതായാലും മഹാരാജാസ് കോളജില്‍ നടപ്പാക്കിയ പഠനപരിപാടി വലിയൊരു ആത്മവിശ്വാസം തന്നു. മറ്റുളളവരുമായി സംവദിക്കുന്നതിനുളള കരുത്തു നല്‍കി. അറിവിന്റെ അടിസ്ഥാനത്തിലുളള രാഷ്ട്രീയബോധ്യം സൃഷ്ടിക്കുന്ന പ്രതിബദ്ധത പെട്ടെന്നുളള വൈകാരിക പൊട്ടിത്തെറിയെക്കാള്‍ സ്ഥായിയും ദൃഢവുമായിരിക്കുമല്ലോ. പക്ഷേ, നമ്മള്‍ വെറും പുസ്തകപ്പുഴുക്കളായിരുന്നില്ല.

ഒരിക്കലുമല്ല. പഠനം പ്രവര്‍ത്തനത്തിനുളള വഴികാട്ടിയായിരുന്നു. ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ കാലമായിരുന്നല്ലോ അത്. കടലാസിന്റെയും പുസ്തകത്തിന്റെയും വിലക്കയറ്റത്തിനെതിരായ സമരത്തില്‍ ബ്രോഡ്‌വേയിലെ രാമലിംഗയ്യരുടെ കടയുടെ മുന്നില്‍ നടന്ന സമരവും പോലീസ് മര്‍ദ്ദനവും അറസ്റ്റും ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പ്രക്ഷോഭങ്ങളിലെ പങ്കാളിത്തം വിദ്യാര്‍ത്ഥിസമരങ്ങളിലൊതുങ്ങിയിരുന്നില്ല. നമ്മുടെ പങ്കാളിത്തമില്ലാത്ത ഏതെങ്കിലും ഒരു സമരം നഗരത്തില്‍ നടന്നിരുന്നോ എന്നെനിക്കു സംശയമാണ്. എന്‍ജിഒ അധ്യാപക സമരകാലത്ത് എല്ലാദിവസവും പിക്കറ്റിംഗിന് ഒരുസംഘം വിദ്യാര്‍ത്ഥികള്‍ ജാഥയായി പോകുമായിരുന്നു. കുട്ടികളെയെല്ലാം അഞ്ചോ ആറോ ബാച്ചുകളായി തിരിച്ച് ഓരോ ബാച്ചിനെ വീതമാണ് സമരത്തിന് അയച്ചുകൊണ്ടിരുന്നത്. ആല്‍ബിയായിരുന്നു ഇതിന്റെ സൂത്രധാരന്‍. ഈ സന്ദര്ഭത്തില് മഹാരാജാസിലെ ഞങ്ങളുടെ മുന്ഗാമികളായ ടി.വി.ഷണ്മുഖന്, വി.ശിവദാസന് എന്നിവരെ വിസ്മരിക്കുക വയ്യ. പ്രവര്ത്തനങ്ങളില് എപ്പോഴും സജീവസാന്നിദ്ധ്യമായിരുന്നു, എം.വി.സുധര്മ്മയും, കെ.ആര്.കുസുമവും.

സമരങ്ങളിലുള്ള ഉശിരന്‍ പങ്കാളിത്തം ഞങ്ങളെ പലപ്പോഴും സംഘട്ടനങ്ങളിലും എത്തിച്ചു. രഹസ്യമായി കായികപരിശീലനത്തിലും ഏര്‍പ്പെട്ടിരുന്നു. ഇതു വലിയൊരു തന്റേടം നല്‍കി. കൊച്ചി തുറമുഖ മേഖലയിലെ ഗുണ്ടാസംഘവുമായുള്ള സംഘര്ഷം പതിവായി. ഈ സംഘര്‍ഷങ്ങള്‍ മാറി. സഖാക്കളെ മര്‍ദ്ദിച്ച ഒരു കുപ്രസിദ്ധ ഗുണ്ടയെ പോളിയോ ബാധിച്ചു വികലാംഗനായ സഖാവ് ആല്‍ബി കൊച്ചിയില്‍ ഒരു വോളീബാള്‍ ടൂര്‍ണമെന്റ് സ്ഥലത്തു ചെന്നു കടന്നാക്രമിച്ചു. ഗുണ്ട പേടിച്ചരണ്ടോടി! പോളിയോ മൂലം സഖാവിന് ഓടാനും വയ്യ. കത്തിയുമായി അങ്ങനെ ടൂര്‍ണമെന്റിന്റെ നിറഞ്ഞ ഗ്യാലറിക്കു നടുവില്‍ നില്‍ക്കുകയാണ്! ആരും അടുക്കാന്‍ ധൈര്യപ്പെട്ടില്ല. പോലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. ഗുണ്ടയെ വിരട്ടിയതില്‍ പൊലീസിനും സന്തോഷം! പിറ്റേന്ന് സഖാവിനെ ഹാജരാക്കിയ കോടതിപരിസരം ഗുണ്ടകള്‍ വളഞ്ഞു. പൊലീസിനും ആശങ്കയായി. മഹാരാജാസില്‍നിന്നു ഞങ്ങള്‍ ഒരു സംഘം ബോട്ടില്‍ പോയി മട്ടാഞ്ചേരിയിലെ സഖാക്കളുടെ സഹായത്തോടെ ഗുണ്ടകള്‍ക്കു നടുവിലൂടെ സുരക്ഷിതനായി ഇറക്കി കായലോരം വരെ നടത്തി ബോട്ടില്‍ ഹോസ്റ്റലില്‍ എത്തിച്ചു!

തുടര്‍ന്നാണ് എന്റെ നേരെ വധശ്രമം നടന്നത്. അന്നൊരു ദിവസം ഹോസ്റ്റല്‍ ടെറസില്‍ ഗാര്‍ഡ് ചുമതല എന്റെ ഗ്രൂപ്പിനായിരുന്നു. രാത്രി കണ്ണട ഒടിഞ്ഞുപോയി. കാലത്തുതന്നെ അതു നന്നാക്കാന്‍ കട അന്വേഷിച്ചു പോകുകയായിരുന്നു. ജനറല്‍ ഹോസ്പിറ്റലിന് അടുത്തുവച്ച് ഒരു കാര്‍ എന്റെയടുത്തു ബ്രേക്കിട്ടുനിര്‍ത്തി കണ്ണട ഇല്ലാത്തതിനാല്‍ ആരാണെന്നു വ്യക്തമല്ല. അതുകൊണ്ടു കാറിനുള്ളിലേക്കു തലയിട്ടു നോക്കി. ഊരിയ വടിവാളുകളും മറ്റ് ആയുധങ്ങളുമായി തിങ്ങിയിരിക്കുന്ന ഗുണ്ടാസംഘം! കണ്ണട ഇല്ലാത്തതിനാല്‍ ഞാന്‍ തന്നെയോ എന്ന് അവര്‍ക്കു സംശയം. ഓടുന്നതിനു പകരം അകത്തേക്കു തലയിട്ടു നോക്കുന്നതു കണ്ടപ്പോള്‍ ഞാനല്ല എന്ന നിഗമനത്തില്‍ അവര്‍ എത്തിയിട്ടും ഉണ്ടാകാം. ഭാവഭേദം കൂടാതെ ഞാന്‍ സാവധാനം നടന്നകന്നു. പിന്നെ ഒരു ഓട്ടമത്സരം ആയിരുന്നു. ജനറല്‍ ആശുപത്രിമതില്‍ എങ്ങനെ ചാടിക്കടന്നു എന്ന് ഇന്നും എനിക്ക് അറിയില്ല. ഇര കൈവിട്ടുപോയ ദേഷ്യത്തില്‍ ഹോസ്റ്റലിലേക്കു നീങ്ങിയ ഗുണ്ടാസംഘം ആദ്യം കണ്ടവരെ കുത്തിവീഴ്ത്തി. എസ്.എഫ്.ഐ.ക്കാര്‍ അല്ലാത്തവരെല്ലാം ഹോസ്റ്റലില്‍നിന്നു വിട്ടുപോയിരുന്നു. ഇതറിയാതെ ബന്ധുവിനെ അന്വേഷിച്ചു വന്ന ലക്ഷദ്വീപുകാരന്‍ മുത്തുക്കോയയാണ് കൊലക്കത്തിക്ക് ഇരയായത്.


ഏതാണ്ട് എല്ലാ ബന്ദിനും കോളജിലെ ഏതാനും പേരെങ്കിലും അറസ്റ്റിനും മര്‍ദ്ദനത്തിനും വിധേയമായിട്ടുണ്ട്. പോലീസുകാരുടെ ഒരു പതിവ് ഇര ടി.ആര്.ശിവസങ്കരന് നായരായിരുന്നല്ലോ.. ഭീകരമായ മര്‍ദ്ദനത്തിനുശേഷം ശിവശങ്കരനെ തല്ലി 'മാനസമൈനേ വരൂ' പാടിച്ചത് ഇന്നൊരു തമാശയാണെങ്കിലും അന്നതൊരു ഭീകരാനുഭവമായിരുന്നു. ഏറ്റവും ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങിയത് അടിയന്തരാവസ്ഥക്കാലത്താണ്. ജനാധിപത്യം ഇനി തിരിച്ചുവരില്ല, രണ്ടും കല്‍പ്പിച്ചുളള നിരന്തരമായ ഏറ്റുമുട്ടല്‍ മാത്രമാണ് മാര്‍ഗം എന്നായിരുന്നല്ലോ ഐസക്കിന്റെ തീസീസ്. നമ്മള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പഠിപ്പുമുടക്ക് പോലീസ് തല്ലി അവസാനിപ്പിച്ചു. ഐസക്കിനെയും അറസ്റ്റു ചെയ്തിരുന്നല്ലോ.

അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നെങ്കിലും ഞാന്‍ പതിവായി കോളെജില്‍ പോകുമായിരുന്നു, മീശയും വടിച്ച്, കണ്ണടയും ഊരിയിട്ട്. അടിയന്തരാവസ്ഥയുടെ സ്വഭാവത്തെക്കുറിച്ചു തെറ്റായ രാഷ്ട്രീയ നിലപാടാണു നമ്മളെടുത്തത്. ഒട്ടനവധി സഖാക്കള്‍ മൃഗീയമര്‍ദ്ദനത്തിന് ഇരയായി. സി പി ജീവന്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടി രക്ഷപെട്ടു. വാസുദേവനെ പോലീസ് പിടിച്ചുകൊണ്ടുപോയി. അതുണ്ടാക്കിയ പൊല്ലാപ്പു ചെറുതായിരുന്നില്ല. മര്‍ദ്ദനമേറ്റ മഹാരാജാസ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി എം.എം. തോമസും മറ്റും ചേര്‍ന്ന് ഒരു ചികിത്സാക്യാമ്പുതന്നെ പ്രത്യേകം നടത്തേണ്ടിവന്നു.
എന്നെ കോട്ടപ്പുറത്തു വെച്ചാണ് അറസ്റ്റു ചെയ്തത്. കണ്ണടയും മീശയുമെല്ലാം മാറ്റിയെങ്കിലും ഒരു ശീലം മാറ്റിയിരുന്നില്ല. മുറുക്ക്. ഞങ്ങളുടെ കടയുടെ അടുത്തായി ഒരു മുറുക്കാന്‍ കടയില്‍ മുറുക്കിത്തുപ്പി നില്‍ക്കുമ്പോള്‍, പെട്ടെന്ന് പുറകില്‍ നിന്നൊരു വിളി. ''ഐസക്''. തിരിഞ്ഞുനോക്കിയപ്പോള്‍ അടി കഴുത്തില്‍വീണു. ''ഇങ്ങനെയെല്ലാക്കാലവും ഞങ്ങളെ വെട്ടിച്ചു നടക്കാമെന്നു കരുതിയോ''... അന്നു രാത്രി കൊടുങ്ങല്ലൂര്‍ ലോക്കപ്പില്‍. ഇരുട്ടത്ത് സാമാന്യം നല്ല തല്ലും. പിറ്റേന്നാണ് എറണാകുളത്തേയ്ക്കു കൊണ്ടുപോയത്. കോട്ടപ്പുറത്ത് എത്തിയപ്പോള്‍ വിലങ്ങുവെച്ച് തെരുവിലൂടെ നടത്തി. അപ്പച്ചന്‍ അപ്പോള്‍ തുണിക്കടയില്‍ ഉണ്ടായിരുന്നു. ഭാഗ്യത്തിന് എറണാകുളം ലോക്കപ്പില്‍ അടികിട്ടിയില്ല. ഒട്ടേറെപ്പേര്‍ മുകളില്‍ ഇടപെട്ടിരുന്നിരിക്കണം. എന്നെത്തല്ലിയില്ലെങ്കിലും എന്റെ ചുറ്റുംനിര്‍ത്തി മറ്റുപലരെയും തല്ലി. അതിലിന്നും ഓര്‍മ്മയുളള ഒരുപേര് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഉമാ മഹേശ്വരന്‍. ലോക്കപ്പില്‍ ഞങ്ങളെല്ലാം ഒരുമിച്ചായിരുന്നു.

ലോക്കപ്പില്‍ കിടന്ന രണ്ടുമാസക്കാലം ചിട്ടയായ പഠനത്തിന്റെ കാലമായിരുന്നു. മൂലധനം ഒന്നാം വാല്യം തീര്‍ത്തു. ഡിഐആര്‍ അനുസരിച്ചുളള കേസാണ് എനിക്കെതിരെ എടുത്തിരുന്നത്. എന്നാല്‍ മറ്റു പല കേസുകളിലും പ്രതിയായിരുന്നതു കൊണ്ട് ആഴ്ചയിലൊരിക്കലെങ്കിലും കോടതിയില്‍ പോകാമായിരുന്നു. പോലീസുകാരെ സ്വാധീനിച്ചതു കൊണ്ട് നടത്തിയാണ് കോടതിയില്‍ കൊണ്ടുപോവുക. സെന്റ് ആല്‍ബര്‍ട്ട്‌സിനടുത്തുകൂടി, സെന്റ് തെരാസസിനു പിന്നിലൂടെ, മഹാരാജാസിനു മുന്നിലൂടെ, കോടതിയിലേയ്ക്കുളള നടത്തം എനിക്കു വളരെ ആഹ്ലാദകരമായ സന്ദര്‍ഭങ്ങളായിരുന്നു.

1973-74ലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയം പലരെയും വിസ്മയിപ്പിച്ചു. ശരാശരി 500 വോട്ടാണ് എസ്എഫ്‌ഐയ്ക്കു ലഭിച്ചിരുന്നത്. അവിടെ നിന്നുളള കുതിച്ചുചാട്ടം എങ്ങനെ നേടി എന്ന് പലരും ചോദിക്കാറുണ്ട്. വലിയൊരു കൂട്ടായ യജ്ഞമായിരുന്നു അത്.

നിശ്ചയമായും. അതുകൊണ്ടുതന്നെ ഇക്കാര്യം കൂട്ടായി എഴുതുന്നതാകും നല്ലത്. ഒരു കാര്യത്തെക്കുറിച്ചു ഞാന്‍ പറഞ്ഞു കഴിഞ്ഞു. തീവ്രമായ രാഷ്ട്രീയപഠനവും അതു സൃഷ്ടിച്ച മതിപ്പും. അധികം ശ്രദ്ധ ലഭിച്ചിട്ടില്ലാത്ത മറ്റൊരു കാരണവും കൂടി എനിക്കു തോന്നുന്നു. അരാജകത്വപ്രവണതയും കാടന്‍ ബലപ്രയോഗങ്ങളെയും തളളിപ്പറഞ്ഞതാണത്. വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ക്ക് ഒരു പെരുമാറ്റച്ചട്ടം തന്നെയുണ്ടാക്കി. കോളജ് വിദ്യാഭ്യാസം കഴിഞ്ഞെങ്കിലും പഴയ സംഘടനാ പിന്‍ബലത്തില്‍ കോളജില്‍ വന്ന് അലമ്പു കാണിച്ചുവന്ന പലരുമുണ്ടായിരുന്നു. പരസ്യമായ ബലപ്രയോഗത്തിലൂടെ അവരുമായി വഴി പിരിഞ്ഞു. സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയുളള വളരെ ചിട്ടയായ പ്രവര്‍ത്തനവും നടന്നിരുന്നു. സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍, കായികതാരങ്ങള്‍, പ്രഗത്ഭമതികളായ വിദ്യാര്‍ത്ഥികള്‍ തുടങ്ങി ഒട്ടേറെ സവിശേഷ വ്യക്തിത്വങ്ങള്‍ മഹാരാജാസില്‍ അന്നുണ്ടായിരുന്നു. ഇന്നത്തെ സൂപ്പര്സ്റ്റാര് മമ്മൂട്ടി അന്നു കോളേജിന്റെ കലാവേദികളില് സജീവമായിരുന്നു. കുങ്കുമ അവാര്ഡ് ജേതാവ് പി.എന്.വിമല, വനമന്ത്രിയായിരുന്ന ബിനോയ് വിശ്വം, അഹമ്മദ് കബീര് എം.എല്.എ. എന്നിവര് സമകാലീനരാണ്.. ഇവരുടെയൊക്കെ നേതൃത്വത്തില്‍ ഒട്ടേറെ കൊച്ചു വിദ്യാര്‍ത്ഥിക്കൂട്ടങ്ങളുമുണ്ടായിരുന്നു. അവയോരോന്നിനെയും വിലയിരുത്തി അവരുമായി സംവദിക്കുകയും ബന്ധം വളര്‍ത്തിയെടുക്കുകയും ചെയ്യുന്നതിന് ബോധപൂര്‍വം പരിശ്രമിച്ചു. സജീവമായ ചര്‍ച്ചാവേദിയുണ്ടായിരുന്നു. ഒരു യോഗത്തില്‍ ഗുന്തര്‍ഗ്രാസായിരുന്നു പ്രസംഗകന്‍. ഇങ്ങനെ പലതും.

1973ലെ തിരഞ്ഞെടുപ്പു സുവനീര്‍ ഒന്നുമാത്രം പരിശോധിച്ചാല്‍ മതി ഈ വ്യത്യസ്തത മനസിലാക്കാന്‍. കടമ്മനിട്ടയുടെ കണ്ണൂര്‍ക്കോട്ട, കെ. ജി. ശങ്കരപ്പിളളയുടെ കഷണ്ടി, സച്ചിതാനന്ദന്റെ ഹോചിമിന്‍ എന്നിവ ആദ്യമായി ഇതിലൂടെയാണ് പ്രകാശനം ചെയ്യപ്പെട്ടത്. ടി. ആറിന്റെ ചെറുകഥയും സാനുമാസ്റ്ററിന്റെ ചെറുലേഖനവും, ഡി.വിനയചന്ദ്രന്റെ കവിതയും. പിന്നെ വിദ്യാര്‍ത്ഥികളായ എരമല്ലൂര്‍ തങ്കപ്പന്റെ കവിതയും കൃഷ്ണാ ഗോപിനാഥിന്റെ ചെറു ലേഖനവും. ഇതിന്‍റെ കവര്‍ വരച്ചത് സി. എന്‍. കരുണാകരനായിരുന്നു. യാഗം എന്നായിരുന്നു പേര്. സുവനീര്‍ ചിട്ടപ്പെടുത്തുന്നതില്‍ എസ്. രമേശന്‍ വലിയ പങ്കുവഹിക്കുകയുണ്ടായി. കലാഭവനിലെ ഗായകനായിരുന്ന വി.എസ്.വില്ല്യംസ് ആയിരുന്നു അന്നത്തെ ആര്ട്ട്സ് ക്ലബ് സെക്രട്ടറി. വില്ല്യംസിന്റെ ഗാനങ്ങള് ക്യാമ്പസ്സിനെ ഇളക്കിമറിച്ചു. കോളേജ് യൂണിയന് പ്രവര്ത്തനം തികഞ്ഞ വ്യത്യസ്തത് പുലര്ത്തി. ജനാധിപത്യപരമായും, നിഷ്പക്ഷമായും എല്ലാ വിഭാഗം വിദ്യാര്ത്ഥികളെയും പ്രവര്ത്തനങ്ങളില് പങ്കാളികളാക്കുവാന് നമുക്കു കഴിഞ്ഞു. മുന് എം.പി. ഡോ.മാത്യു കുര്യന് കോളേജ് യൂണിയന് പ്രവര്ത്തനങ്ങള് ഉദ്ഘാടനം ചെയ്തു. അന്നു ഹൈസ്കൂള് വിദ്യാര്ത്ഥിനിയായിരുന്ന പ്രശസ്ത ഗായിക  സുജാതയായിരുന്നല്ലോ ആര്ട്സ് ക്ലബ്ം ഉദ്ഘാടനം ചെയ്തത്.

ഈ ബന്ധങ്ങളും രീതികളും പുതിയ കോളജ് യൂണിയനും തുടര്‍ന്നു. കൃഷ്ണാ ഗോപിനാഥ് തയ്യാറാക്കിയ ഏഴാം യാമത്തിന്റെ അവതരണം വലിയൊരു വിദ്യാര്‍ത്ഥിയജ്ഞമായി മാറി. സര്‍വകലാശാലാ നാടകോത്സവത്തില്‍ ഏഴാം യാമം ഒന്നാം സ്ഥാനം നേടി. എം.എ. ബാലചന്ദ്രന് ഏറ്റവും നല്ല നടനായി. രണ്ടാം സ്ഥാനം നേടിയത്, മുന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി നയിച്ച  കൊല്ലം എസ്. എന്. കോളേജ് ടീമായിരുന്നു. അന്നത്തെ കോളേജ് യൂണിയന് വേദികള് സാംസ്ക്കാരിക നായകന്മാരുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായിരുന്നു. വയലാര് രാമവര്മ്മ, വൈക്കം ചന്ദ്രശേഖരന് നായര്, കാവാലം നാരായണപ്പണിക്കര്, ജോണ് ഏബ്രഹാം ഇവരില് ചിലരാണ്. കേരളവര്മ്മ കോളേജില് നിന്നും പ്രൊഫസറായി വിരമിച്ച ഡോ. ടി.ആര്. ശിവസങ്കരന് നായര് സ്റ്റുദന്റ് എഡിറ്ററായിരുന്നപ്പോള് രണ്ടു മാഗസിനുകള് പ്രസിദ്ധീകരിച്ചു.

ശരിയാണ്. പക്ഷേ, ഇതൊക്കെ വിവരിക്കാന്‍ തുടങ്ങിയാല്‍ സ്ഥലം തികയില്ല. ഈ സംഭാഷണം തല്‍ക്കാലം അവസാനിപ്പിക്കേണ്ടതുണ്ട്. മഹാരാജാസ് വിദ്യാര്‍ത്ഥി ജീവിതത്തില്‍ പ്രത്യേകിച്ചാരോടെങ്കിലും കടപ്പാടു രേഖപ്പെടുത്താന്‍ ആഗ്രഹമുണ്ടോ?

തീര്‍ച്ചയായും. കേരളത്തിലെ ഏറ്റവും നല്ല ഒരധ്യാപക നിരയെ ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. സാനുമാഷ്, ലീലാവതി ടീച്ചര്‍, ഡി. വിനയചന്ദ്രന്‍, തോമസ് മാത്യു, കെ. പി. ശശിധരന്‍, ജി. എന്‍. പണിക്കര്‍, ടി ആര്‍, ഭരതന്‍ മാഷ്, രാമചന്ദ്രന്‍ സാര്‍, കെ. അരവിന്ദാക്ഷന്‍ എന്നിങ്ങനെ നീളുന്നൊരു നിര. ലിസ്റ്റ് പൂര്‍ണമല്ല. ഏറ്റവും വലിയ പ്രോത്സാഹനം നല്‍കിയത് ഭരതന്‍ മാഷായിരുന്നു. മുണ്ടു മടക്കിക്കുത്തി, മുറുക്കിച്ചുവപ്പിച്ച് കനത്ത ശബ്ദത്തില്‍ സംസാരിക്കുന്ന ഭരതന്‍ മാഷ് ഇടതുപക്ഷക്കാരുടെ പേട്രനായിരുന്നു. ട്രോട്‌സ്‌കിയിസ്റ്റ് എന്നോ ന്യൂ ലെഫ്റ്റ് എന്നോ നക്‌സലൈറ്റ് എന്നോ സിപിഎമ്മെന്നോ വ്യത്യാസമില്ലാതെ നാനാവിധ മാര്‍ക്‌സിസ്റ്റുകളുടെ പേട്രണായി അദ്ദേഹം വിരാജിച്ചു. ഐസക് ഡ്യൂഷേയുടെ ട്രോട്‌സ്‌കിയുടെ മൂന്നു വാല്യം പോലുളള പല ഗ്രന്ഥങ്ങളും തന്നത് ഭരതന്‍ മാഷായിരുന്നു. പുസ്തകം തിരിച്ചു നല്‍കുമ്പോള്‍ അദ്ദേഹം പറയും, ''കൊളളാം. വായന നന്നായി വരുന്നുണ്ട്. പക്ഷേ, ടി കെ രാമചന്ദ്രന്റെ അത്രയും വരില്ല''.

രാമചന്ദ്രന്‍ സാര്‍ ഫിലോസഫി പ്രൊഫസറായിരുന്നു. അദൈ്വതവാദിയായിരുന്നു. ഏതു കാര്യത്തിലും ചെകുത്താന്‍ വക്കീലായിരുന്നു. പല സമകാലീന പ്രശ്‌നങ്ങളെക്കുറിച്ചും വിവിധ ദാര്‍ശനിക നിലപാടുകളില്‍ നിന്നുളള തര്‍ക്കം ഒരു തിരക്കഥ പോലെ എഴുതും. എന്നിട്ടു വായിക്കാന്‍ തരും. ഇതിനായി അദ്ദേഹം ഉപയോഗിച്ചത് കോളജുകളിലിറങ്ങിയ നോട്ടീസുകളുടെ അച്ചടിക്കാത്ത പുറമായിരുന്നു. ടി. ആറാണ് കാമുവിനെയും കാഫ്കയെയും പരിചയപ്പെടുത്തിയത്. പ്രൊഫ. എം. കെ. പ്രസാദാണ് പരിസ്ഥിതിശാസ്ത്രത്തെ പരിചയപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് പൊതുപ്രസംഗവേദികളില്ലാതായപ്പോള്‍ ശാസ്ത്രക്ലാസെടുക്കാന്‍ ഞാന്‍ പോയിത്തുടങ്ങി. കെ. വേണുവിന്റെ പ്രപഞ്ചവും മനുഷ്യനുമായിരുന്നു അടിസ്ഥാന റഫറന്‍സ് ഗ്രന്ഥം. ഇങ്ങനെ എത്ര പ്രിയപ്പെട്ട അധ്യാപകര്‍.

സാനുമാഷുടെ അടുത്ത് എപ്പോള്‍ വേണമെങ്കിലും ചെല്ലാമായിരുന്നു. അദ്ദേഹമാണ് പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച സോഷ്യലിസ്റ്റു കവിതയുടെ സമാഹാരം തന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഇതിലെ പല കവിതകളും തര്‍ജമ ചെയ്തു പ്രസിദ്ധീകരിച്ചു. തല്ലും വാങ്ങി. ഏറ്റവും വലിയ തമാശ, ഞാനൊരു മണ്ണെണ്ണപ്പാട്ടയുമായി കോളജില്‍ പോയി എന്നോ മറ്റോ തുടങ്ങുന്ന ഒരു ലാറ്റിന്‍ അമേരിക്കന്‍ കവിതയായിരുന്നു. നോട്ടീസിനു പിന്നാലെ പോലീസും വന്നിറങ്ങി. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുളള മണ്ണെണ്ണപ്പാട്ടയായിരുന്നു അവര്‍ക്കു വേണ്ടിയിരുന്നത്. അന്നും ശിവശങ്കരനു തല്ലുകിട്ടി. ആരെടാ ബ്രെഹ്‌തോള്‍ഡ് ബ്രെഹ്ത് എന്നു ചോദിച്ചു നടന്ന പോലീസുകാരനും മറ്റൊരു തമാശ കഥാപാത്രമായിരുന്നു.

ഇന്നു നോക്കുമ്പോള്‍ തികച്ചും കാല്‍പനികമായ ഞങ്ങളുടെ പല പ്രവൃത്തികളും ക്ഷമാപൂര്‍വം സംവാദത്തിലൂടെ തിരുത്തിത്തരുന്നതിന് സന്നദ്ധരായിരുന്ന ഒരു രാഷ്ട്രീയ നേതൃത്വവും എറണാകുളത്ത് അക്കാലത്തുണ്ടായിരുന്നത് ഭാഗ്യമായിരുന്നു. സ്വയം ഡീ ക്ലാസ് ചെയ്യാനുളള വ്യഗ്രതയില്‍ വീട്ടിലെ തൊണ്ടുമില്ലിലെ തൊഴിലാളി സമരം അപ്പന്റെ കടയ്ക്കു മുന്നില്‍ ഉദ്ഘാടനം ചെയ്തതിന്റെ ഉദ്ദേശം എന്തു തന്നെ ആയിരുന്നാലും അല്പം കടന്നുപോയി. അത് വേണ്ടിയിരുന്നില്ല എന്നുപദേശിച്ചത് കെ. എന്‍. രവീന്ദ്രനാഥായിരുന്നു. പാര്‍ട്ടി സെക്രട്ടറി എം എം ലോറന്‍സുമായുള്ള സംവാദങ്ങള് ആശയസംഘര്ഷങ്ങളുടെ വേദിയായിരുന്നു. സൈദ്ധാന്തിക പഠനക്ലാസ്സുകളുടെ പ്രധാനവേദിയായിരുന്ന കാനന്ഷെഡ് റോഡിലെ ഹോട്ടല് മാരുതിയും, മുനിവര്യനെപ്പോലെ അവിടെ മിക്കവാറും കാണുമായിരുന്ന സ: എ.പി.വര്ക്കിയും, ഇന്ത്യന് കോഫീ ഹൌസിലെ ചൂടുപിടിച്ച സംവാദങ്ങളുമെല്ലാം ഇന്നും ഓര്മ്മകളില് സജീവമാണ്, അല്ലേ. ഇങ്ങനെയെത്രപേരോടാണ് ആ തീക്ഷ്ണമായ യൗവനകാലത്തിന് കടപ്പാടുളളത്?

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...