Sunday, January 20, 2013

പതിനാലാം ധനകാര്യകമ്മിഷന്‍ നല്‍കുന്ന അപകടസൂചനകള്‍



പുതുവര്‍ഷദിനത്തില്‍ പതിനാലാം ധനകാര്യകമ്മിഷന്‍ നിയമിതമായി. വൈ വി റെഡ്ഡിയാണ് കമ്മിഷന്റെ അധ്യക്ഷന്‍. പക്ഷേ, പത്രദൃശ്യ മാധ്യമങ്ങളൊന്നും ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്തില്ല. സംസ്ഥാന ധനമന്ത്രി കെ. എം. മാണിയുടെ വക ഹൃസ്വമായ ഒരു പ്രതികരണമുണ്ടായി. അത്രതന്നെ. ആ പ്രതികരണത്തില്‍ സന്തോഷത്തിനുളള വക അല്‍പമുണ്ടെങ്കിലും ബാക്കിവെയ്ക്കുന്നത് നിരാശ തന്നെയാണ്.

ആളോഹരി അടിസ്ഥാനത്തില്‍ കേന്ദ്രധനവിഭവം പങ്കിടുന്നതാണ്, സംസ്ഥാനത്തിനു കൂടുതല്‍ ധനസഹായം നേടിത്തരിക എന്നാണ് ധനമന്ത്രിയുടെ പ്രതികരണത്തിന്റെ രത്‌നച്ചുരുക്കം. ഇതു ശരിയുമാണ്. അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ സന്തോഷത്തിനുളള വക നല്‍കുന്നതും ഈ തിരിച്ചറിവാണ്. എന്തുകൊണ്ടെന്നല്ലേ, പതിമൂന്നാം ധനകാര്യകമ്മിഷന് കെപിസിസി നല്‍കിയ മെമ്മോറാണ്ടത്തില്‍ സ്വീകരിച്ചത് ഇതിനു നേര്‍വിപരീത നിലപാടായിരുന്നു. ജനസംഖ്യയെ അവഗണിച്ചു മറ്റു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രവിഭവം പങ്കുവെയ്ക്കണമെന്നാണ് അന്ന് കെപിസിസി വാദിച്ചത്. എല്‍ഡിഎഫ് സര്‍ക്കാറിന്റേത് ഇതിനു കടകവിരുദ്ധമായ നിലപാടും. കെപിസിസിയുടെ പഴയ മണ്ടന്‍ നിലപാടിനെ തളളിക്കളഞ്ഞ് എല്‍ഡിഎഫ് നിലപാടിലേയ്ക്ക് മാണി എത്തി എന്നതാണ് സന്തോഷത്തിനു വക നല്‍കുന്നത്.

പക്ഷേ, കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വിഹിതം സംസ്ഥാനങ്ങള്‍ക്കു നല്‍കണമെന്ന് ആവശ്യപ്പെടാന്‍ ധനമന്ത്രി തയ്യാറാകാത്തത് നിരാശപ്പെടുത്തുന്നു. കേന്ദ്ര നികുതിവരുമാനത്തിന്റെ 32 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കു നല്‍കേണ്ടത്. ജനസംഖ്യാനുപാതികമായി വീതിച്ചാല്‍ കേരളത്തിന്റെ വിഹിതം ഇനിയുമേറെ കൂടും. ധനമന്ത്രി അതാണ് പറഞ്ഞത്. എന്നാല്‍ ജനസംഖ്യാനുപാതികമായി പണം വിതരണം ചെയ്യില്ലെന്ന് അദ്ദേഹത്തിനും നമുക്കും നന്നായി അറിയാം. കാരണം പിന്നാക്ക സംസ്ഥാനങ്ങളെ കൂടുതല്‍ സഹായിച്ചേ പറ്റൂ. കേരളം ഇന്ന് മുന്നോക്കസംസ്ഥാനമാണ്. അതുകൊണ്ട് കേരളത്തിന് കൂടുതല്‍ വിഹിതം ലഭിക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നല്‍കുന്ന സഹായം മൊത്തത്തില്‍ ഗണ്യമായി ഉയര്‍ത്തിയേ തീരൂ. കേന്ദ്ര നികുതിവരുമാനത്തിന്റെ 50 ശതമാനമെങ്കിലും സംസ്ഥാനങ്ങള്‍ക്കു പങ്കുവെയ്ക്കണമെന്ന് കഴിഞ്ഞ രണ്ടുദശാബ്ദമായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നതാണ്.

പന്ത്രണ്ടാം ധനകാര്യകമ്മിഷന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ നിവേദനത്തില്‍ ഇത്തരമൊരു ആവശ്യമേ ഉന്നയിച്ചില്ല. അതുതന്നെയാണോ ധനമന്ത്രിയുടെ നിലപാട് എന്ന സംശയം അദ്ദേഹത്തിന്റെ പ്രസ്താവന കേട്ടപ്പോള്‍ തോന്നി.

കേന്ദ്രസംസ്ഥാന ധനകാര്യ ബന്ധങ്ങളിലെ അസന്തുലിതാവസ്ഥ വര്‍ദ്ധിച്ചുവരികയാണ്. ദേശീയ വരുമാനത്തിന്റെ 1.45 ശതമാനം ആയിരുന്നു 1950 - 51ല്‍ സംസ്ഥാന സര്‍ക്കാരുകളുടെ റവന്യൂ വരുമാനവും റവന്യൂ ചെലവും തമ്മിലുളള വ്യത്യാസം. കേന്ദ്ര ധനകാര്യ കമ്മിഷന്റെ അവാര്‍ഡുകള്‍ ലഭിക്കുന്നതിനു മുമ്പായിരുന്നു ഇത്. 1991-92 ആയപ്പോഴേയ്ക്കും ഇത് 7.4 ശതമാനമായി. പിന്നൊരു ദശാബ്ദക്കാലം 7 ശതമാനത്തില്‍ താഴെയായി തുടര്‍ന്നു.

ഇപ്പോഴത് 8.4 ശതമാനമായി. ഈ വിടവ് നികത്തുന്നതിനു വേണ്ടിയാണ് ധനകാര്യകമ്മിഷന്‍ ധനസഹായം നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അവാര്‍ഡിനു ശേഷവും സംസ്ഥാന സര്‍ക്കാരുകളുടെ റവന്യൂ വരുമാനവും റവന്യൂ ചെലവും തമ്മിലുളള വിടവ് ഗണ്യമായി ഉയരുകയാണ്. 1950-51ല്‍ ഇത് ദേശീയ വരുമാനത്തിന്റെ 0.81 ശതമാനമേ വരുമായിരുന്നുളളൂ. എന്നാല്‍ അനുക്രമമായി വളര്‍ന്ന് 3 ശതമാനത്തിലേറെയായി. ഈ വിടവു നികത്താനാണ് സംസ്ഥാനങ്ങള്‍ വായ്പയെടുക്കാന്‍ നിര്‍ബന്ധിതരാകുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ വര്‍ദ്ധിക്കുന്ന കടഭാരം യഥാര്‍ത്ഥത്തില്‍ കേന്ദ്രസംസ്ഥാന ധനകാര്യ ബന്ധങ്ങളുടെ അസന്തുലിതാവസ്ഥയുടെ ഉല്‍പന്നമാണ്.

ധനകാര്യകമ്മിഷന്റെ ടേംസ് ഓഫ് റെഫറന്‍സിലെ ഫെഡറല്‍ വിരുദ്ധ സമീപനത്തെ വിമര്‍ശിക്കാന്‍ ധനമന്ത്രി തയ്യാറാകാതിരുന്നതും നിരാശപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ധനനയം സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനുളള ഒരുപാധിയായി ധനകാര്യകമ്മിഷനുകളെ ദുരുപയോഗപ്പെടുത്തിവരികയാണ്. കേന്ദ്ര നികുതി വിഹിതം കഴിഞ്ഞാല്‍ പിന്നെ ധനകാര്യകമ്മിഷന്‍ കമ്മി നികത്തുന്നതിനും മറ്റു പ്രത്യേക ആവശ്യങ്ങള്‍ക്കു വേണ്ടിയും സംസ്ഥാനങ്ങള്‍ക്കു ഗ്രാന്റുകള്‍ അനുവദിക്കാറുണ്ട്. ഈ ഗ്രാന്റുകള്‍ നല്‍കുന്നത് മുന്‍കാലങ്ങളില്‍ നിരുപാധികമായിരുന്നെങ്കിലും ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ ഉപാധികള്‍ ധനകാര്യകമ്മിഷനുകള്‍ വെയ്ക്കുകയാണ്.

പന്ത്രണ്ടാം ധനകാര്യകമ്മിഷനാണ് ഇതിനു തുടക്കമിട്ടത്. സംസ്ഥാനങ്ങള്‍ കമ്മി കുറയ്ക്കുന്നതിനും സാമ്പത്തിക അച്ചടക്കത്തിനും സമയബന്ധിത പരിപാടി അംഗീകരിക്കണമെന്നും ഇതുനിര്‍ണയിച്ചുകൊണ്ടുളള നിയമനിര്‍മ്മാണം വേണമെന്നും ധനകാര്യകമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഇതില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് ധനകാര്യ കമ്മിഷന്‍ നല്‍കുന്ന കടാശ്വാസം നിഷേധിക്കും എന്നൊരു നിലപാട് അവരെടുത്തു. പതിമൂന്നാം ധനകാര്യ കമ്മിഷനായപ്പോള്‍ നിബന്ധനകള്‍ കൂടുതല്‍ കര്‍ക്കശമായി. 80000 കോടിയോളം വരുന്ന കടത്തില്‍ നിന്ന് അഞ്ഞൂറോ ആയിരമോ കോടി രൂപ എഴുതിത്തളളില്ല എന്നു പറയുന്നത് കേരളമെങ്കിലും ഗൗരവത്തിലെടുത്തില്ല. അത് സംസ്ഥാന ധനകാര്യസ്ഥിതിയില്‍ ഉടന്‍ പ്രതികൂല പ്രത്യാഘാതം സൃഷ്ടിക്കുകയില്ല.

എന്നാല്‍ പതിമൂന്നാം ധനകാര്യകമ്മിഷനാകട്ടെ, കടാശ്വാസം മാത്രമല്ല ധനകാര്യ കമ്മിഷന്‍ നല്‍കുന്ന ഗ്രാന്റുകള്‍ തന്നെ ലഭിക്കണമെങ്കില്‍ ധനഉത്തരവാദിത്ത നിയമത്തിലെ നിബന്ധനകള്‍ പാലിക്കണം എന്നു ശഠിച്ചു. ഇപ്പോള്‍ പതിനാലാം ധനകാര്യകമ്മിഷനോട് ഈ സമീപനം കൂടുതല്‍ കര്‍ക്കശമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

പതിനാലാം ധനകാര്യ കമ്മിഷന്റെ പരിശോധനാവലയത്തിലേയ്ക്ക് സബ്‌സിഡികളെ കൊണ്ടുവന്നിരിക്കുകയാണ്. നിയമന ഉത്തരവിന്റെ മൂന്നാം വകുപ്പില്‍ ആറാം ഉപവകുപ്പായി ഇങ്ങനെ നിര്‍ദ്ദേശിക്കുന്നു : 'കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സബ്‌സിഡികളുടെ ഭാരം സന്തുലിതമായി വഹിക്കുന്നതിന് സ്ഥായിയും ഉള്‍ച്ചേര്‍ക്കപ്പെട്ടതുമായ വികസനം ഉറപ്പുവരുത്തുന്നതിന് വേണ്ടുന്ന സബ്‌സിഡി നിലവാരം' കമ്മിഷന്‍ പരിഗണിക്കണം.

സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ വരുമാനത്തിന്റെ രണ്ടു നിശ്ചിതശതമാനമായി സബ്‌സിഡി പരിമിതപ്പെടുത്തണമെന്ന് പ്രണബ് മുഖര്‍ജി തന്റെ ബജറ്റു പ്രസംഗത്തില്‍ പറഞ്ഞതാണ്. പക്ഷേ, നടപ്പായില്ല. ഇക്കാര്യം വീണ്ടും ഫിനാന്‍സ് കമ്മിഷനെക്കൊണ്ട് പറയിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിലേറെ അപകടകരമായിട്ടുളളത് സബ്‌സിഡിയുടെ ഭാരം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സന്തുലിതമായി വഹിക്കണമെന്ന നിര്‍ദ്ദേശമാണ്. ദേശീയ തൊഴിലുറപ്പു പദ്ധതി പോലുളള പദ്ധതികളുടെ ഭാരത്തില്‍ ഒരുഭാഗം സംസ്ഥാന സര്‍ക്കാരിന്റെ ചുമലില്‍ വന്നാലുളള സ്ഥിതി നോക്കൂ. ഇപ്പോള്‍ത്തന്നെ, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ചെലവില്‍ പത്തുശതമാനം മുതല്‍ 60 ശതമാനം വരെ സംസ്ഥാനം വഹിക്കണം എന്ന നിബന്ധനകളുണ്ട്. സബ്‌സിഡികളുടെ ഭാരം കൂടുതല്‍ സംസ്ഥാനങ്ങളുടെ ചുമലിലേയ്ക്കിടുന്നതിനുളള ദുരുപദിഷ്ട നീക്കമാണിത്.

എട്ടാം ഉപവകുപ്പില്‍ മറ്റൊരു പുതിയ കാര്യം ധനകാര്യ കമ്മിഷന്റെ പരിഗണനയ്ക്ക് അവതരിപ്പിച്ചിരിക്കുകയാണ്: 'കുടിവെളളം, ജലസേചനം, വൈദ്യുതി, പൊതുഗതാഗതം തുടങ്ങിയ പബ്ലിക് യൂട്ടിലിറ്റി സേവനങ്ങളുടെ വിലനിശ്ചയത്തെ സ്റ്റാറ്റിയൂട്ടറി നടപടികളുടെ കൂടെ പൊതുനയത്തില്‍ വരുന്ന ചാഞ്ചാട്ടങ്ങളില്‍ നിന്ന് സ്വതന്ത്രമാക്കാന്‍' നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു. വളരെ വിചിത്രമായൊരു പ്രസ്താവനയാണ് മേലുദ്ധരിച്ചത്. പൊതുസേവനങ്ങളുടെ വിലനിശ്ചയം പൊതുനയത്തിന്റെ ഭാഗമാണ്. എന്നാല്‍ നിയമപരമായ നടപടികളിലൂടെ പൊതുനയത്തിലെന്തു മാറ്റം വന്നാലും അത് സേവനങ്ങളുടെ വിലനിശ്ചയത്തെ ബാധിക്കില്ല എന്നുറപ്പുവരുത്തണമെന്നാണ് നയം രൂപീകരണം നടത്തുന്നവര്‍ ധനകാര്യ കമ്മിഷനോടു പറയുന്നത്.

വോട്ടു നേടുന്നതിനു വേണ്ടി ജനങ്ങളോട് എന്തൊക്കെ വാഗ്ദാനങ്ങള്‍ നടത്തിയാലും ഭരണത്തിലേറിക്കഴിഞ്ഞാല്‍ നിയോലിബറല്‍ ചിന്താഗതിക്കാര്‍ നിശ്ചയിച്ചിട്ടുളള യൂസര്‍ ചാര്‍ജുകള്‍ ഈടാക്കിയേ തീരൂ. കുടിവെളളമടക്കം മേല്‍പ്പറഞ്ഞ സേവനങ്ങളുടെ വില പൂര്‍ണചെലവിന് അനുസൃതമായി ഉയര്‍ത്താനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വൈദ്യുതി റെഗുലേറ്ററി നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ആ മേഖലയില്‍ ഈ ലക്ഷ്യം കൈവരിച്ചു. എന്നാല്‍ മറ്റു മേഖലകളില്‍ ഇന്നും വലിയതോതില്‍ സബ്‌സിഡി സര്‍ക്കാര്‍ മുടക്കേണ്ടി വരുന്നു. വൈദ്യുതി മേഖലയിലെന്നപോലെ മറ്റു സേവന മേഖലകളെയും സബ്‌സിഡി ഇല്ലാത്ത വില നിശ്ചയ രീതിയിലേയ്ക്കു കൊണ്ടുപോകേണ്ടതെങ്ങനെ എന്ന ഉപദേശം തരാന്‍ ധനകാര്യ കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഒമ്പതാം ഉപവകുപ്പില്‍ മറ്റൊരു പുതിയ കാര്യവും കൂടി ധനകാര്യ കമ്മിഷന്റെ പരിഗണനാവിഷയത്തില്‍ കൊണ്ടുവന്നിരിക്കുകയാണ്: 'പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മത്സരശേഷിയും കമ്പോളാഭിമുഖ്യവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ഡിസിന്‍വെസ്റ്റുമെന്റിനു വേണ്ടിയുളള പട്ടിക തയ്യാറാക്കലും മുന്‍ഗണനാ മേഖലയിലില്ലാത്തവയെ നിര്‍ത്തലാക്കുന്നതിനുമുളള' നിര്‍ദ്ദേശങ്ങള്‍ ധനകാര്യ കമ്മിഷന്‍ തരണം പോലും. പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നതിന് ധനകാര്യ കമ്മിഷനെ ദുരുപയോഗപ്പെടുത്തുന്നത് ഇത് നടാടെയാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെക്കാള്‍ സംസ്ഥാന പൊതുമേഖലയെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നു തോന്നുന്നു.

കേരളത്തില്‍ ഇന്നത്തെ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോവുകയാണെങ്കില്‍ പതിനാലാം ധനകാര്യകമ്മിഷന്‍ സംസ്ഥാനം സന്ദര്‍ശിക്കുമ്പോഴേയ്ക്കും നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടിരിക്കും. അവയെ സ്വകാര്യവത്കരിക്കുന്നതിനും നിര്‍ത്തലാക്കുന്നതിനുമുളള നിര്‍ദ്ദേശങ്ങള്‍ ധനകാര്യ കമ്മിഷന്‍ തന്നെ തരികയാണെങ്കില്‍ അത് യുഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം ഉര്‍വശീശാപം ഉപകാരം എന്ന നിലയായിരിക്കും.

ധനകാര്യ കമ്മിഷനുളള ടേംസ് ഓഫ് റെഫറന്‍സില്‍ ആക്ഷേപാര്‍ഹമായ മറ്റൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുളള സമീപനമാണ്. 'സംസ്ഥാന ധനകാര്യ കമ്മിഷനുകളുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടിലേയ്ക്ക് എന്തു നല്‍കണം' എന്നതു നിര്‍ദ്ദേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു പ്രശ്‌നങ്ങളുണ്ട്. സംസ്ഥാന ധനകാര്യ കമ്മിഷനുകള്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്ത സമീപനങ്ങളാണ് കൈക്കൊണ്ടിട്ടുളളത്. ഇതുവരെ അവയെ ക്രോഡീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

പതിനാലാം ധനകാര്യ കമ്മിഷനും അതിനു കഴിയാന്‍ പോകുന്നില്ല. രണ്ടാമത്തെ പ്രശ്‌നം സംസ്ഥാന ധനകാര്യ കമ്മിഷനുകള്‍ എന്തുതന്നെ പറയട്ടെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെയുളള സ്വയംഭരണ സ്ഥാപനങ്ങള്‍ ആകണമെങ്കില്‍ എന്തു ധനസഹായം നല്‍കണം എന്നതു സംബന്ധിച്ച് സ്വതന്ത്രമായ തീര്‍പ്പു നല്‍കാന്‍ ആവശ്യപ്പെടുന്നില്ല. 73,74 ഭരണഘടനാഭേദഗതിയ്ക്കു ശേഷവും ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ 2 ശതമാനത്തില്‍ താഴെ മാത്രമാണ് മൊത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവ്. ലോകശരാശരി പത്തുശതമാനത്തോളം വരും. ഇതൊരു മിനിമം നിലവാരത്തിലേയ്‌ക്കെങ്കിലും ഉയര്‍ത്താനാവശ്യമായ വിഭവങ്ങള്‍ കൈമാറണമെന്നു നിര്‍ദ്ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. അധികാരവികേന്ദ്രീകരണത്തില്‍ താല്‍പര്യമുളളവരെ സംബന്ധിച്ചു ഇതു തികച്ചും നിരാശാജനകമായ നിലപാടാണ്.

ധനമന്ത്രി ധനകാര്യ കമ്മിഷന്റെ പരിഗണനയിലേയ്ക്ക് ഇത്തരം ഭരണഘടനാബാഹ്യമായ കാര്യങ്ങള്‍ കൊണ്ടുവരുന്നതിനെ എതിര്‍ക്കാന്‍ തയ്യാറായിട്ടില്ല. ഉപാധിയോടു കൂടിയുളള വിഭവകൈമാറ്റത്തെക്കുറിച്ച് ഭരണഘടന വിഭാവന ചെയ്തിട്ടേയില്ല. കേന്ദ്രത്തിന്റെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുളള ഒരുപകരണമല്ല ധനകാര്യ കമ്മിഷന്‍ എന്ന ഭരണഘടനാസ്ഥാപനം. എന്നാല്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു രാഷ്ട്രീയ ഉപകരണമായി ധനകാര്യ കമ്മിഷനെ അധപതിപ്പിച്ചിരിക്കുന്നു.

ഇതിനെതിരെ ശക്തമായ പ്രതിഷേധം നാട്ടിലുണ്ടാകേണ്ടതുണ്ട്. ടേംസ് ഓഫ് റെഫറന്‍സ് തീരുമാനിക്കപ്പെട്ടു കഴിഞ്ഞുവെങ്കിലും അവ സംബന്ധിച്ച് എത്രമാത്രം മൂര്‍ത്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നുളളത് കമ്മിഷന്റെ വിവേചനാധികാരമാണ്. അവരുടെ ചിന്തയെ സ്വാധീനിക്കാന്‍ കഴിയുംവിധം ശക്തമായ രാഷ്ട്രീയപ്രചാരണത്തിന്റെ പ്രാധാന്യമിതാണ്. ഈയൊരു കടമ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് കരുതാനാവില്ല. ഊര്‍വശീശാപം ഉപകാരമെന്ന മട്ടില്‍ അവര്‍ നിശബ്ദത പാലിക്കുകയാണ്. കേരളത്തിന് എന്തും സംഭവിക്കട്ടെ. അവരുടെ പ്രതിബദ്ധത കേരളത്തോടല്ല, നിയോലിബറല്‍ പ്രത്യയശാസ്ത്രത്തോടാണ്.

Wednesday, January 9, 2013

കുടിവെളളവും കോര്‍പറേറ്റുകള്‍ക്ക്



ഡോ. ടി. എം. തോമസ് ഐസക്

കുടിവെളളം സ്വകാര്യവത്കരിക്കാനുളള സര്‍ക്കാര്‍ ഉത്തരവിന്റെ അകമ്പടിയോടെയാണ് എമെര്‍ജിംഗ് കേരള - 2012 അവസാനിച്ചത്. ഡിസംബര്‍ 31ന് ഇറക്കിയ ഉത്തരവു പ്രകാരം കുടിവെളളം വില്‍ക്കാന്‍ സിയാല്‍ മാതൃകയില്‍ ഒരു കമ്പനി രൂപീകരിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. സിയാല്‍ മാതൃക എന്നു പറഞ്ഞാല്‍ സര്‍ക്കാരിന് 26 ശതമാനം ഓഹരിയും ബാക്കി സ്വകാര്യവ്യക്തികള്‍ക്കോ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കോ രണ്ടിനും കൂടിയോ ആയിരിക്കും. പദ്ധതിയുടെ ലക്ഷ്യം ഉത്തരവില്‍ ഇങ്ങനെ നിര്‍വചിച്ചിരിക്കുന്നു : 'കേരളസംസ്ഥാനത്തിലുടനീളം പ്രാദേശിക അടിസ്ഥാനത്തിലുളള ശുദ്ധജലവിതരണ പദ്ധതികള്‍ നിര്‍മ്മിക്കുന്നതിനും വികസിപ്പിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുളള ഏക നോഡല്‍ ഏജന്‍സിയായിരിക്കും'.

സര്‍ക്കാരിന്റെ ഒരുവര്‍ഷ പരിപാടിയിലും ബജറ്റിലും പ്രഖ്യാപിച്ച നിര്‍ദ്ദേശമാണിതെന്ന് ഉത്തരവിന്റെ ആമുഖത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. അബദ്ധമൊന്നും പിണഞ്ഞതല്ല, വളരെ ആലോചിച്ചെടുത്ത തീരുമാനം തന്നെയാണെന്ന് വ്യക്തം. ദേശീയ ജലനയത്തിന് അനുസൃതവുമാണ് ഈ തീരുമാനം. ദേശീയജലനയം 2012-ല്‍ യുപിഎ സര്‍ക്കാര്‍ കുടിവെളള - സാനിട്ടേഷന്‍ സംവിധാനങ്ങള്‍ സ്വകാര്യവത്കരിക്കുന്നത് ദേശീയനയമായി പ്രഖ്യാപിച്ചു: 'കുടിവെളളം ഒരു സാമ്പത്തിക ചരക്കാണ്… അതിന്റെ കാര്യക്ഷമത ഉയര്‍ത്തുന്നതിനും മൂല്യം പരമാവധിയാക്കുന്നതിനും ഉതകുന്ന വില നിശ്ചയം വേണം… ജലവിഭവപദ്ധതികളുടെ ഭരണവും നടത്തിപ്പും അറ്റകുറ്റപ്പണിയുടെയും മൊത്തം ചെലവ് പൂര്‍ണമായും പിരിച്ചെടുക്കേണ്ടതാണ്'.
|
ഇതിനുളള ദേശീയ ചട്ടക്കൂട് സൃഷ്ടിക്കുമെന്ന് നയരേഖയില്‍ പറഞ്ഞിട്ടുണ്ട്. കേരളസര്‍ക്കാര്‍ അതിനുപോലും കാത്തുനില്‍ക്കാതെ സ്വകാര്യവ്തകരണത്തിന്റെ പാതയിലേയ്ക്കു കടക്കുകയാണ്.
ആദ്യമായല്ല ഇന്ത്യയില്‍ കുടിവെളളം സ്വകാര്യവത്കരിക്കപ്പെടുന്നത്. ഛത്തീസ്ഗഡിലെ ശിവനാഥ് പുഴ 29 വര്‍ഷത്തെ കോണ്‍ട്രാക്ടിനു റേഡിയസ് വാട്ടര്‍ കമ്പനിയ്ക്ക് കൊടുത്തതിന്റെ കഥ കുപ്രസിദ്ധമാണ്. തങ്ങള്‍ക്ക് അനുവദിച്ച 24 കിലോമീറ്റര്‍ പുഴയില്‍ ജലസേചനവും മീന്‍പിടിക്കാനുളള അവകാശവും കമ്പനി നിഷേധിച്ചു. കുടിവെളളത്തിന്റെ വില കുത്തനെ ഉയര്‍ന്നു. ശക്തമായ ജനകീയപ്രക്ഷോഭം ഉയര്‍ന്നു. തുടര്‍ന്ന് കരാര്‍ റദ്ദാക്കേണ്ടിവന്നു.

തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ പട്ടണത്തില്‍ കുടിവെളളം നല്‍കുന്നതിന് മഹീന്ദ്ര കമ്പനിയും എല്‍ ആന്‍ഡ് ടിയും അമേരിക്കന്‍ ബഹുരാഷ്ട്രക്കുത്തക ബെച്ചല്‍ കമ്പനിയും കൂടി കരാറെടുത്തു. 30 വര്‍ഷത്തേയ്ക്കായിരുന്നു കരാര്‍. ഇപ്പോള്‍ ഭവാനിനദിയില്‍ ആവശ്യത്തിനു വെളളമില്ലെങ്കിലും പദ്ധതി ലാഭകരമാക്കുന്നതിനുളള ധനസഹായം തമിഴ്‌നാട് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരിക്കുന്നു. ദല്‍ഹിയില്‍ കുടിവെളളം സ്വകാര്യവത്കരിക്കുന്നതിനെതിരെ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയിലും ലോകത്ത് പൊതുവിലും നഗരങ്ങളിലെ കുടിവെളളപദ്ധതികളാണ് ഇത്തരത്തില്‍ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നത്. എന്നാല്‍ കേരളത്തിലാകട്ടെ, ഗ്രാമീണ കുടിവെളളപദ്ധതിയടക്കം സംസ്ഥാനത്തുടനീളം കുടിവെളളം നല്‍കാനുളള ചുമതല ഒരു സ്വകാര്യ കമ്പനിയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ ഉത്തരവില്‍ കുടിവെളളം സ്വകാര്യവത്കരിക്കാനുളള പദ്ധതി ഇപ്രകാരമാണ് വിശദീകരിച്ചിരിക്കുന്നത്: 'മാര്‍ച്ച് 2014നുളളില്‍ പഞ്ചായത്തുകളില്‍ ഈ പദ്ധതി നടപ്പിലാക്കും. മാര്‍ച്ച് 2015നുളളില്‍ മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളില്‍ മാര്‍ച്ച് 2016നുളളിലും പദ്ധതി വ്യാപിപ്പിക്കും. നാലുവര്‍ഷത്തിനുളളില്‍ സംസ്ഥാനത്തു നൂറു ശതമാനം ശുദ്ധജലവിതരണം കമ്പനി ഉറപ്പുവരുത്തുണം'.

അപ്പോള്‍ വാട്ടര്‍ അതോറിറ്റിയ്ക്ക് എന്തുസംഭവിക്കും? ഇപ്പോള്‍ കുടിവെളളം നല്‍കാനുളള നോഡല്‍ ഏജന്‍സി കേരള വാട്ടര്‍ അതോറിറ്റിയാണ്. കമ്പനി സ്ഥാനം ഏറ്റെടുക്കുന്നതോടെ വാട്ടര്‍ അതോറിറ്റിയുടെ പ്രസക്തി നഷ്ടപ്പെടും. ലോകബാങ്കിന്റെയും മറ്റും നിര്‍ദ്ദേശപ്രകാരം കുടിവെളളം സ്വകാര്യവത്കരിക്കുമ്പോള്‍ നിലവിലുളള ശുദ്ധജലവിതരണ സംവിധാനവും പശ്ചാത്തലസൗകര്യങ്ങളും സ്വകാര്യകമ്പനിയ്ക്ക് കൈമാറണം. ഇംഗ്ലണ്ടില്‍ മാര്‍ഗരറ്റ് താച്ചറാണ് ഈ മാതൃക ആവിഷ്‌കരിച്ചത്.

കേരളത്തില്‍ സ്വകാര്യവത്കരണത്തിന് ഈ റൂട്ട് യുഡിഎഫിനുപോലും ചിന്തിക്കാനാവില്ല. അതുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ വളരെ രസകരമായ ഒരുപായം കണ്ടെത്തി. ഇതിനൊരു പദ്ധതി വാട്ടര്‍ അതോറിറ്റിയെക്കൊണ്ടു തന്നെ തയ്യാറാക്കിച്ചു. വാട്ടര്‍ അതോറിറ്റിയുടെ പദ്ധതി ഉത്തരവില്‍ സംക്ഷിപ്തമായി നല്‍കിയിട്ടുണ്ട്. അതുപ്രകാരം കേരള സര്‍ക്കാരിന്റെ 26 ശതമാനം ഓഹരിപങ്കാളിത്തത്തിനു പുറമേ, വാട്ടര്‍ അതോറിറ്റിയ്ക്ക് 23 ശതമാനം ഓഹരിയുണ്ട്. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് 2 പേര്‍ ഡയറക്ടര്‍ ബോര്‍ഡിലുണ്ടാകും. നിലവില്‍ വാട്ടര്‍ അതോറിറ്റിയുടെ സ്‌കീമുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലാണ് കമ്പനി പ്രവര്‍ത്തിക്കേണ്ടത്.

തീരദേശത്തും കായല്‍ത്തീരങ്ങളിലും ഡീസാലിനേഷന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു കുടിവെളളം നല്‍കുകയായിരിക്കും മുഖ്യചുമതല. ശബരിമലയിലും വെളളം കൊടുക്കണം. ആവശ്യമെങ്കില്‍ വാട്ടര്‍ അതോറിറ്റി തന്നെ ഇങ്ങനെയൊരു കമ്പനിയുണ്ടാക്കും. വാട്ടര്‍ അതോറിറ്റിയുടെ താല്‍പര്യങ്ങള്‍ കുറച്ചെങ്കിലും സംരക്ഷിക്കാനുളള ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഉത്തരവിന്റെ ഓപ്പറേഷണല്‍ ഭാഗത്ത് പരാമര്‍ശിക്കപ്പെടുന്നേയില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ പുതിയ കമ്പനിയായിരിക്കും നോഡല്‍ ഏജന്‍സിയായിരിക്കും എന്ന് അടിവരയിട്ടു പറയുക മാത്രമാണ് അവിടെ ചെയ്യുന്നത്.

സ്വകാര്യവത്കരണത്തിന് ഒരു നീക്കവുമില്ലെന്ന് ശുദ്ധജലവകുപ്പു മന്ത്രി പി. ജെ. ജോസഫ് 2012 ഏപ്രില്‍ ഒന്നിന് കട്ടായം പറഞ്ഞതാണ്. കുടിവെളളപദ്ധതികള്‍ക്ക് പണത്തിനൊരു പഞ്ഞവുമില്ലെന്നും അദ്ദേഹം വീമ്പടിച്ചു. എന്നുമാത്രമല്ല, 2012 ദേശീയജലനയത്തിലെ ജലവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനുളള നിര്‍ദ്ദേശങ്ങളെ കേരളം എതിര്‍ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനുളള കാരണവും മന്ത്രി എടുത്തുപറഞ്ഞു: 'കുടിവെളളത്തിന്റെ വില കുത്തനെ ഉയരുന്നതിന് ഇതിടയാക്കും. കുടിവെളളം നല്‍കുന്നത് ഒരു പബ്ലിക് യൂട്ടിലിറ്റി സേവനമാണ്. സര്‍ക്കാര്‍ ചുമതലയില്‍ നിന്ന് പിന്‍വാങ്ങുന്ന പ്രശ്‌നമില്ല. സര്‍ക്കാരിനെ വെറും റെഗുലേറ്ററായി ചുരുക്കുന്നത് ഉചിതമായിരിക്കുകയില്ല'.
കുടിവെളളവിതരണം കാര്യക്ഷമമാക്കാന്‍ സ്വകാര്യവത്കരണത്തോടുളള സര്‍ക്കാരിന്റെ നിലപാടു വ്യക്തമാക്കാന്‍ ഒരു കേസില്‍ ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. കുടിവെളളം ജനങ്ങള്‍ക്കു കൊടുക്കുന്നില്ലെന്നു മാത്രമല്ല, വൈദ്യുതി ചാര്‍ജ് നല്‍കാനുളള പ്രാപ്തിപോലും കെഡബ്ലൂഎയ്ക്കില്ലെന്ന് ഹൈക്കോടതി പരിഹസിച്ചു. അതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്താണ് ഇപ്പോള്‍ പി ജെ ജോസഫിനു പറയാനുളളത്? പുതിയ കമ്പനിയുടെ ചെയര്‍മാന്‍ ബഹു. മന്ത്രി ആയിരിക്കുമത്രേ.

പുതിയ കമ്പനിയുടെ വരവ് ജനങ്ങളെ ബാധിക്കും എന്നതിന് സംശയമില്ല. ഇപ്പോള്‍ കുടിവെളള വിതരണത്തിന് സര്‍ക്കാര്‍ ഗണ്യമായ സബ്‌സിഡി നല്‍കുന്നുണ്ട്. സ്വകാര്യകമ്പനി വന്നാല്‍ അവര്‍ക്ക് ലാഭം വേണം. നഷ്ടം സഹിച്ച് താഴ്ന്നവിലയ്ക്കു കുടിവെളളം നല്‍കാനാവില്ല. അപ്പോള്‍ കുടിവെളളചാര്‍ജ് കുത്തനെ ഉയര്‍ത്താതെ നിര്‍വാഹമില്ല. ഇതുമുന്‍കൂട്ടി കണ്ടുകൊണ്ട് സര്‍ക്കാരിന്റെ പരിഗണനയ്ക്കായി വാട്ടര്‍ അതോറിറ്റി നല്‍കിയ സ്‌കീമില്‍ രസകരമായ പ്രസ്താവനയുണ്ട്: 'കമ്പനി ഈടാക്കുന്ന കുടിവെളളവില കെഡബ്ലൂഎയ്ക്കും ബാധകമാകും. അങ്ങനെ കമ്പനി വെളളം നല്‍കുമ്പോള്‍ ഈടാക്കുന്ന നിരക്കുകള്‍ ബാധകമാക്കുകയാണെങ്കില്‍ സ്വകാര്യപങ്കാളിത്തമില്ലാതെ കെഡബ്ലിയുഎയ്ക്കു തന്നെ കുടിവെളളം നല്‍കാം'.

വെളളത്തിന് ഈ വില നല്‍കാന്‍ കഴിയാത്ത പാവങ്ങളുടെ ഗതിയെന്താകും? അവര്‍ വെളളം കുടിക്കേണ്ട എന്നതായിരിക്കും കമ്പനിയുടെ ഖണ്ഡിതമായ ഉത്തരം. മന്‍മോഹന്‍ സിംഗ് പറഞ്ഞത് ഓര്‍മ്മയില്ലേ. വെളളത്തിന്റെ വില താഴ്ന്നിരിക്കുന്നതുകൊണ്ടാണ് അതു ദുരുപയോഗം ചെയ്യപ്പെടുന്നത്. വില ഗണ്യമായി ഉയര്‍ത്തിയാല്‍ ആവശ്യത്തിനേ ചെലവാക്കൂ. പാവപ്പെട്ടവര്‍ ആവശ്യം ചുരുക്കി വരുമാനത്തിനുളളില്‍ നിന്ന് ജീവിക്കാന്‍ പഠിക്കും.

എഡിബി വായ്പ, കേന്ദ്രസര്‍ക്കാരിന്റെ ജെന്റം പദ്ധതി, ജലനിധി എന്നിവയുമെല്ലാമായി ബന്ധപ്പെട്ടുകൊണ്ട് കുടിവെളളത്തിന്റെ വില, പൊതുടാപ്പുകള്‍ എന്നിവ സംബന്ധിച്ച സമീപനം കേരളത്തില്‍ രൂക്ഷമായ വിവാദങ്ങള്‍ക്കിടയായി. കേന്ദ്രസര്‍ക്കാരും എഡിബിയും ലോകബാങ്കും കുടിവെളളത്തിന്റെ ചാര്‍ജ് ഉയര്‍ത്തണമെന്നും പൊതുടാപ്പുകള്‍ നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത ശക്തമായ നിലപാടുകളുടെ പശ്ചാത്തലത്തില്‍ കരാറുകളില്‍ നിന്ന് അവ ഒഴിവാക്കപ്പെട്ടു. കേരളത്തിലെ പൊതുടാപ്പുകള്‍ നിര്‍ത്തിയുമില്ല, കുടിവെളളവില ഉയര്‍ത്തിയുമില്ല. മേല്‍പറഞ്ഞ പദ്ധതികളില്‍ പലതിലും പ്രത്യേകിച്ച് ലോകബാങ്കിന്റെ ജലനിധി പദ്ധതിയും കുടിവെളളത്തിന്റെ പ്രാദേശിക വിതരണച്ചുമതലയും മേല്‍നോട്ടവും പ്രാദേശിക സമൂഹത്തില്‍ നിക്ഷിപ്തമായിരുന്നു. വെളളക്കരം ഈടാക്കി ഇവ നിര്‍വഹിച്ചുകൊളളും എന്നായിരുന്നു കാഴ്ചപ്പാട്. എന്നാല്‍ പ്രായോഗികമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പാവപ്പെട്ടവര്‍ക്കു കുടിവെളളം വിതരണം ചെയ്യുന്നതിനു വേണ്ടിയുളള ചെലവുകള്‍ പരോക്ഷമായ രീതികളിലൂടെ വഹിക്കുന്ന സ്ഥിതിയാണ് നിലവിലുളളത്.

എന്നാല്‍ സ്വകാര്യകമ്പനി വരുന്നതോടെ സ്ഥിതിവിശേഷം ആകെ മാറും. വൈദ്യുതി വില നിശ്ചയിക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ ഉളളതുപോലെ തന്നെ കുടിവെളളത്തിനു വില നിശ്ചയിക്കാനും അത്തരമൊരു സംവിധാനം വേണമെന്ന് ദേശീയ ജലനയം അനുശാസിക്കുന്നു. പ്രാദേശിക സാമൂഹ്യ പദ്ധതികള്‍, അഥവാ കമ്മ്യൂണിറ്റി ബേസ്ഡ് ഡ്രിങ്കിംഗ് പ്രോഗ്രാം നടപ്പാക്കുമെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കമ്പനിയുടെ ബിസിനസ് മോഡലില്‍ പറയുന്നത്.

എന്നുവെച്ചാല്‍ കുടിവെളള വിതരണത്തിന്റെ മുഴുവന്‍ ചെലവും പ്രാദേശികസമൂഹം പൂര്‍ണമായും വഹിക്കണം. നിലവില്‍ കമ്മ്യൂണിറ്റി പ്രോജക്ടുകളുടെ മേല്‍നോട്ടം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുന്നത്. അതുകൊണ്ട് സാമ്പത്തികമായ സഹായം ചെയ്യാന്‍ ജലനിധിയ്ക്കു കഴിയും. എന്നാല്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ സ്ഥാനം പുതിയ കമ്പനി ഏറ്റെടുക്കുന്നതോടുകൂടി കുടിവെളളചാര്‍ജ് പാവപ്പെട്ടവര്‍തന്നെ നല്‍കേണ്ടിവരും.
കുടിവെളളത്തിന്റെ സ്വകാര്യവത്കരണമല്ല, കുടിവെളളത്തിലെ പിപിപി മാതൃകയാണ് പുതിയ കമ്പനി എന്നാണ് യുഡിഎഫ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഭൂരിപക്ഷം ഷെയറുകളും സ്വകാര്യമേഖലയ്ക്കാകുമ്പോള്‍ മാറ്റേതു വാണിജ്യസ്ഥാപനവും പോലെ പ്രവര്‍ത്തിക്കാനല്ലേ ഈ കമ്പനിയ്ക്കു കഴിയൂ. സിയാല്‍ മാതൃകയില്‍ കുടിവെളളത്തില്‍ നിന്ന് ലാഭമുണ്ടാക്കാനാണോ സര്‍ക്കാരിന്റെ ശ്രമം?

കുടിവെളള സ്വകാര്യവത്കരണം സംബന്ധിച്ച് മറ്റു രാജ്യങ്ങളിലെ അനുഭവങ്ങളുടെ ഒരു പാഠം സ്വകാര്യവത്കരണ പ്രക്രിയയ്ക്കു തുടക്കമിട്ടു കഴിഞ്ഞാല്‍ തിരുത്താന്‍ പ്രയാസമാണ് എന്നാണ്. ജനങ്ങള്‍ ഇടപെട്ട് സ്വകാര്യവത്കരണം അവസാനിപ്പിച്ചില്ലെങ്കില്‍ സ്വകാര്യവത്കരണ പ്രക്രിയയില്‍ അനിവാര്യമായി ഉയര്‍ന്നുവരാന്‍ പോകുന്ന ഓരോ പ്രശ്‌നത്തിനും പ്രതിവിധിയായി നിര്‍ദ്ദേശിക്കപ്പെടുക കൂടുതല്‍ സ്വകാര്യവത്കരണമാണ്. സമ്പൂര്‍ണസ്വാതന്ത്ര്യം നല്‍കാത്തതുകൊണ്ടാണ് കാര്യക്ഷമത കുറഞ്ഞുപോകുന്നത് എന്നായിരിക്കും വാദം.

സ്വകാര്യമൂലധനത്തെ സംബന്ധിച്ചടത്തോളം മുതല്‍മുടക്കുന്നത് ഒരു പരോപകാരപ്രവര്‍ത്തനമല്ല. മറ്റേതു മേഖലയില്‍ മുടക്കിയാലും കിട്ടുന്ന ശരാശരി ലാഭം കുടിവെളളക്കച്ചവടത്തില്‍ നിന്നും ലഭിക്കണം. ഇതിനായി നടത്തുന്ന ജലവിഭവങ്ങളുടെ അമിത ചൂഷണം പാരിസ്ഥിതികത്തകര്‍ച്ചകള്‍ക്കു വഴിതെളിക്കുന്നത് എങ്ങനെയെന്ന് പ്ലാച്ചിമടയിലെ അനുഭവം പഠിപ്പിച്ചിട്ടുണ്ട്. നീര്‍ത്തടാധിഷ്ഠിതമായ ജലസംരക്ഷണം. ജലത്തിന്റെ ശാസ്ത്രീയമായ വിനിയോഗം ഇവയൊന്നും കോര്‍പറേറ്റു മൂല്യങ്ങളല്ല. കൂടുതല്‍ കൂടുതല്‍ വലിപ്പത്തിലുളള പദ്ധതികള്‍, അവയ്ക്കു വേണ്ടിയുളള പുതിയ സാങ്കേതികവിദ്യകള്‍, അത് അനിവാര്യമാക്കുന്ന മുതല്‍മുടക്ക്, ബഹുരാഷ്ട്ര കുത്തകകള്‍ അടക്കമുളള കോര്‍പറേറ്റ് ഭീമന്മാരുമായി പങ്കുചേരാന്‍ കമ്പനികള്‍ നിര്‍ബന്ധിതമാകുന്നു.

ലോകമെമ്പാടും ബഹുരാഷ്ട്ര കുത്തകകള്‍ കുടിവെളള മേഖലയിലേയ്ക്കു കടന്നുവന്നുകൊണ്ടിരിക്കുന്ന കാലമാണ്. വരാന്‍ പോകുന്നത് കുടിവെളള യുദ്ധങ്ങളുടെ കാലമായിരിക്കും എന്ന പ്രവചനത്തിന്റെ അര്‍ത്ഥം അവര്‍ പൂര്‍ണമായി ഗ്രഹിച്ചിട്ടുണ്ട്. ഇങ്ങനെ ബഹുരാഷ്ട്ര കുത്തകകളെ കടന്നുവരാന്‍ അനുവദിച്ചാല്‍ പിന്നെ തിരിച്ചുപോക്കുണ്ടാകില്ല. കാരണം ലോകവ്യാപാരക്കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അവര്‍ക്കെതിരെ വിവേചനപരമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോ കോര്‍പറേഷനോ അധികാരമില്ല.

അതുകൊണ്ട് ഈ നീക്കത്തെ മുളയിലേ നുളളിക്കളയാന്‍ കേരളീയര്‍ മുന്നോട്ടുവരണം. ലോകമെമ്പാടും കുടിവെളള സ്വകാര്യവത്കരണത്തിനെതിരെ നടന്ന സമരങ്ങളുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ബൊളീവിയയിലെ കുടിവെളള സ്വകാര്യവത്കരണ വിരുദ്ധസമരമാണ് (1997-2005) ഏറ്റവും പ്രസിദ്ധം. അമേരിക്കന്‍ ബെച്ചല്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കും ഒരു ഫ്രെഞ്ചു കമ്പനിയ്ക്കുമാണ് ബൊളീവിയയിലെ കുടിവെളളം വിറ്റത്.

ലോകബാങ്കുകാരായിരുന്നു സൂത്രധാരര്‍. കുടിവെളളവില കുത്തനെ ഉയര്‍ന്നു. പാവപ്പെട്ടവര്‍ക്ക് കുടിവെളളം നിഷേധിക്കപ്പെട്ടു. ദേശവ്യാപകമായ സമരം പൊട്ടിപ്പുറപ്പെട്ടു. 2005ല്‍ കരാറുകള്‍ റദ്ദാക്കേണ്ടിവന്നു. 2006ലെ തിരഞ്ഞെടുപ്പില്‍ ഏവോ മൊറേലിന്റെ നേതൃത്വത്തിലുളള ഇടതുപക്ഷത്തിന്റെ വിജയത്തില്‍ ഈ സമരം ഏറ്റവും പ്രധാനഘടകങ്ങളിലൊന്നായിരുന്നു. അധികാരമേറിയ ശേഷം പുതിയ പ്രസിഡന്റു ഇങ്ങനെ പ്രഖ്യാപിച്ചു. 'കുടിവെളളം ഒരു സ്വകാര്യവ്യാപാര ഇടപാടാക്കാനാവില്ല. കാരണം വെളളത്തെ അത് കേവലമൊരു ചരക്കായി മാറ്റുന്നു. മനുഷ്യാവകാശത്തെ ധ്വംസിക്കുന്നു. കുടിവെളളം പ്രകൃതിവിഭവമാണ്. അത് എന്നും ഒരു പൊതുസേവനമായിരിക്കും'.

'ജീവനുവേണ്ടി ജലം'
എന്നൊരു പദ്ധതി ഇടതുപക്ഷ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു. 2015 ആകുമ്പോഴേയ്ക്കും 90 ശതമാനം ജനങ്ങള്‍ക്കു ശുദ്ധജലവും 80 ശതമാനം പേര്‍ക്ക് ശുചിത്വവും ഉറപ്പുവരുത്തുന്നതിനു വേണ്ടി പ്രതിവര്‍ഷം 28 കോടി ഡോളര്‍ ചെലവാക്കാനാണ് ഈ കൊച്ചുരാജ്യം തീരുമാനിച്ചത്. ഇത്തരമൊരു ബദല്‍ പദ്ധതിവെച്ചുകൊണ്ടുളള സമരം കേരളത്തിലും അനിവാര്യമായിരിക്കുന്നു. ബദല്‍ പദ്ധതി ഉണ്ടാകാന്‍ കാത്തിരിക്കുന്നില്ല. ഈ പുതിയ കമ്പനി കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ല.

Tuesday, January 8, 2013

സ്ത്രീപീഡനം: പ്രതിരോധത്തിന് ഒരു മാരാരിക്കുളം പദ്ധതി


ധനവിചാരം (Mathrubhumi 8 Jan 2013)

2012-ല്‍ ഇന്ത്യന്‍ ജനതയെ ഏറ്റവും ഗാഢമായി സ്​പര്‍ശിച്ച സംഭവമെന്ത്? കൂട്ടമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട ഡല്‍ഹിയിലെ 23-കാരിയുടെ ദുരന്തമാണ് അതെന്നതിന് ഇന്ന് രണ്ടുപക്ഷമില്ല.

അദ്ഭുതവും അസാധാരണവുമായ സംഭവപരമ്പരകള്‍ക്ക് ആ ദുരന്തം തുടക്കമിട്ടു. രാഷ്ട്രീയമറ്റ കാമ്പസുകളിലെ ഇടനാഴികളില്‍ നിന്നും തണല്‍മരച്ചുവടുകളില്‍ നിന്നും പൊതുപ്രവര്‍ത്തനപരിചയമില്ലാത്ത കുട്ടികള്‍ ഇന്ത്യയുടെ ഭരണകേന്ദ്രത്തിലേക്ക് ഇരമ്പിയാര്‍ത്തു. അവരുടെ നിശ്ചയദാര്‍ഢ്യത്തിനും നിര്‍ഭയത്വത്തിനും മുന്നില്‍ ഇന്ത്യയുടെ ഭരണക്കരുത്ത് വിയര്‍ത്തുകുളിച്ചു. മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുള്ള വിമര്‍ശനവും ഇന്നത്തെ രാഷ്ട്രീയസാധ്യതകളിലേക്കുള്ള വിരല്‍ ചൂണ്ടലുമായിരുന്നു ആ പ്രക്ഷോഭം.

രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നവര്‍ക്ക് പ്രക്ഷോഭകരെ അഭിമുഖീകരിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. ഒടുവില്‍, ഭീരുത്വമെന്നുമാത്രം ചരിത്രം വിലയിരുത്തുന്ന ഒരു തന്ത്രം ഹസ്തിനപുരിയിലെ ചാണക്യന്മാര്‍ പുറത്തെടുത്തു. പെണ്‍കുട്ടിയെ വിദേശത്ത് ചികിത്സിക്കാന്‍ അവര്‍ തീരുമാനിച്ചു. മരിച്ചപ്പോഴോ, അവളുടെ ജഡം നാട്ടിലെത്തിച്ചത് രാത്രിയുടെ മറവില്‍. അതീവരഹസ്യമായിരുന്നു ശവസംസ്‌കാരം. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ ജനതയെ വിലക്കി.

പ്രതിഷേധ, പ്രതികരണത്തോടൊപ്പം നടന്ന പ്രതിവിധി തേടിയുള്ള ചര്‍ച്ചകളും കൊഴുത്തു. പക്ഷേ, നിയമഭേദഗതിയും കനത്തശിക്ഷയും കൊണ്ടുമാത്രം സ്ത്രീപീഡനം ഇല്ലാതാക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവും ഉയര്‍ന്നുവന്നു. ലൈംഗികതൃഷ്ണ മാത്രമല്ല, പൗരുഷത്തിന്റെ അധികാരപ്രയോഗം കൂടിയാണ് ഓരോ ബലാത്സംഗവും. അതുകൊണ്ടാണ് മാനഭംഗത്തിനിരയായ പെണ്‍കുട്ടി ശാരീരികമായി ഇത്ര ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ആ മനോഭാവം മാറണമെങ്കില്‍ മനുഷ്യന്റെ ബോധം അടിമുടി മാറണം.

ഈ മാറ്റം എങ്ങനെ സാധ്യമാക്കാം? പ്രതിഷേധത്തിനപ്പുറം സാധാരണപൗരന് അതിലെന്ത് പങ്കുവഹിക്കാന്‍ കഴിയും? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഒരു ചര്‍ച്ചയിലും ഞാന്‍ കണ്ടില്ല. ഈ പശ്ചാത്തലത്തിലാണ് ആലപ്പുഴയിലെ മാരാരിക്കുളം തെക്കുപഞ്ചായത്തില്‍ കുടുംബശ്രീയും സന്നദ്ധപ്രവര്‍ത്തകരും ഏറ്റെടുത്ത 'സ്ത്രീസൗഹൃദ ഗ്രാമം' പദ്ധതി പ്രസക്തമാകുന്നത്.

കുടുംബശ്രീ അയല്‍ക്കൂട്ടസംഗമങ്ങളിലെ ചര്‍ച്ചകളില്‍ നിന്നായിരുന്നു തുടക്കം. ഒമ്പതിനായിരത്തില്‍പ്പരം സ്ത്രീകള്‍ പങ്കെടുത്ത ഇരുനൂറോളം യോഗങ്ങള്‍ നീറിപ്പിടയുന്ന സ്ത്രീമനസ്സുകളുടെ ജ്വാലാമുഖമായി. ''എന്തിനാണ് ഇങ്ങനെയൊരു ജന്മം'' എന്ന് ചോദിച്ച മൂന്നുമക്കളുടെ അമ്മയായ 24-കാരിയും ''ഒമ്പതാംക്ലാസില്‍ പഠിക്കുന്ന എന്റെ മകള്‍ക്ക് സംഭവിച്ചത് ഇനിയൊരു കുഞ്ഞിനും ഉണ്ടാകരുത്'' എന്നുവിലപിച്ച 45-കാരിയായ വീട്ടമ്മയും ജനപ്രതിനിധികളുടെയും സാമൂഹികപ്രവര്‍ത്തകരുടെയും ഉള്ളിലേക്ക് കനലുകളായി വന്നുവീണു. പഞ്ചായത്തിലെ സ്ത്രീപീഡനത്തെക്കുറിച്ച് ഒരു സര്‍വേ നടത്താന്‍ അവര്‍ തീരുമാനിച്ചു.

അയല്‍ക്കൂട്ടങ്ങളുടെ യോഗങ്ങള്‍ വീണ്ടും ചേര്‍ന്നു. വിശദമായ ക്ലാസിനും ചര്‍ച്ചയ്ക്കുംശേഷം ഓരോ സ്ത്രീയും സര്‍വേഫോറം സ്വയം പൂരിപ്പിച്ചു. വിവരങ്ങള്‍ക്ക് രഹസ്യസ്വഭാവം നല്‍കാന്‍ പൂരിപ്പിച്ച ചോദ്യാവലി, ഉത്തരംപറഞ്ഞ ആളിന്റെ പേരെഴുതാതെ പ്രത്യേകം സീല്‍വെച്ച പെട്ടികളില്‍ നിക്ഷേപിച്ചു. ഈ രഹസ്യസ്വഭാവം അനുഭവങ്ങള്‍ തുറന്നുപറയാന്‍ എല്ലാവരെയും പ്രേരിപ്പിച്ചു.

സര്‍വേ കണക്കുകള്‍ ക്രോഡീകരിച്ചപ്പോള്‍ എല്ലാവരും ഞെട്ടി. സര്‍വേയില്‍ പങ്കെടുത്ത 4681 സ്ത്രീകളില്‍ 60 ശതമാനംപേര്‍ സര്‍വേക്കു തൊട്ടുമുമ്പുള്ള മൂന്നു മാസങ്ങളില്‍ ആഭാസവാക്കാലോ ആംഗ്യത്താലോ ഉള്ള അതിക്രമത്തിനോ ഗാര്‍ഹികപീഡനത്തിനോ ബലാത്കാരത്തിനോ ഇരയായിരുന്നു. മൂന്നുമാസത്തെ സ്ഥിതി ഇതാണെങ്കില്‍ വര്‍ഷമാകെ കണക്കാക്കുമ്പോള്‍ എല്ലാസ്ത്രീകളും ഒരു തവണയോ പലതവണയോ ഏതെങ്കിലുംവിധത്തിലുള്ള പീഡനത്തിന് ഇരയായിരുന്നു എന്നു കാണാം. ഈ പീഡനങ്ങളില്‍ 59 ശതമാനം ആഭാസകമന്റുകളും മൊബൈല്‍ അശ്ലീലവുമായിരുന്നു. 14 ശതമാനം ആംഗ്യാതിക്രമങ്ങള്‍ക്കും 11 ശതമാനം ഗാര്‍ഹിക പീഡനങ്ങള്‍ക്കും 15 ശതമാനം പേര്‍ ബലാത്കാരത്തിനുമിരയായി. തങ്ങള്‍ ബലാത്സംഗത്തിനിരയായി എന്ന് പഞ്ചായത്തിലെ അഞ്ച് സ്ത്രീകള്‍ വെളിപ്പെടുത്തി. എന്നാല്‍, പോലീസ് റെക്കോഡ് പ്രകാരം ബലാത്സംഗപരാതിയേ ഉണ്ടായിട്ടില്ല. സര്‍വേയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥിനികളും (406) ഏതെങ്കിലും വിധത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരകളായിട്ടുണ്ട്.

ഈ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് പഞ്ചായത്തിന് നാണക്കേടാണ് എന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. പക്ഷേ, കണക്കുകള്‍ പ്രസിദ്ധീകരിക്കുക മാത്രമല്ല, സ്ത്രീപീഡനത്തിനെതിരെയുള്ള പ്രതിരോധത്തിന് ഏറ്റവും ഉയര്‍ന്ന പ്രാധാന്യം നല്‍കണമെന്നും തീരുമാനമെടുത്തു. രണ്ടോമൂന്നോ വര്‍ഷം കഴിഞ്ഞ് ഇതുപോലൊരു സര്‍വേ വീണ്ടും നടത്തുമ്പോള്‍ അതിക്രമങ്ങളുടെ എണ്ണവും തീവ്രതയും ഗണ്യമായി കുറയ്ക്കാന്‍ കഴിയണം. അതിന് വിദ്യാഭ്യാസമേഖലയിലും ആരോഗ്യപരിപാലനത്തിലും തൊഴില്‍ പരിശീലനത്തിലും സാംസ്‌കാരികരംഗത്തുമെല്ലാം എന്തു ചെയ്യണം? ഇത്തരമൊരു സംയോജിത പരിപാടിയാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ ഏറ്റവും വലിയ വികസനപ്രവര്‍ത്തനമായി പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചിട്ടുള്ളത്.

വിദ്യാലയങ്ങളാണ് ഇടപെടലിന്റെ മുഖ്യകേന്ദ്രം. നാളത്തെ തലമുറയെങ്കിലും സ്ത്രീപുരുഷബന്ധങ്ങളെ തുല്യതയില്‍ കാണുന്നവരായി മാറാന്‍ ഏതുതരം അനുബന്ധ പാഠ്യപരിപാടികളാണ് വേണ്ടത്? കുട്ടികളുടെ മാനസിക, ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വകുപ്പ് നടത്തിയ പഠനത്തില്‍ പങ്കെടുത്ത 196 ആണ്‍കുട്ടികളില്‍ 38 ശതമാനംപേര്‍ മദ്യപിക്കുന്നതായും 28 ശതമാനം പേര്‍ പുകവലിക്കുന്നതായും 11 ശതമാനം പേര്‍ മുറുക്കുന്നതായും 0.5 ശതമാനം പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും തെളിഞ്ഞു. ആണ്‍കുട്ടികളില്‍ അഞ്ചുശതമാനംപേര്‍ക്ക് ആത്മഹത്യാപ്രവണതയും ആറുശതമാനംപേര്‍ തങ്ങളെക്കൊണ്ട് ഒരുപയോഗവുമില്ല എന്ന് ചിന്തിക്കുന്നതായും തെളിഞ്ഞു. പെണ്‍കുട്ടികളില്‍ 27 ശതമാനംപേര്‍ മൂത്രാശയ രോഗങ്ങളും 45 ശതമാനംപേര്‍ക്ക് ഗുഹ്യഭാഗങ്ങളില്‍ ചൊറിച്ചിലും 15 ശതമാനം പേര്‍ക്ക് ആത്മഹത്യാപ്രവണതയും ഉള്ളതായി കണ്ടു. കുട്ടികളുടെ ആരോഗ്യപരിപാലനവും കൗണ്‍സലിങ്ങും പ്രധാനമാണ്. പെണ്‍കുട്ടികള്‍ക്ക് മുഴുവന്‍ തയ്‌ക്വോണ്ടോ പരിശീലനത്തിനും പ്രോജക്ടുണ്ട്.

ഈ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മാപ്പില്‍ സ്ത്രീകള്‍ പോകാന്‍ ഭയപ്പെടുന്ന ഇടവഴികളും കവലകളും സ്ഥാപനങ്ങളും സര്‍വേകണക്കുകളുടെ കൂടെ രേഖപ്പെടുത്തി. 50 ശതമാനത്തോളം സ്ത്രീകള്‍ വഴിമാറി നടന്നു രക്ഷപ്പെടുകയാണ് പതിവ്. ഓടിരക്ഷപ്പെട്ടവര്‍ 13 ശതമാനം. ഭയപ്പാടില്ലാതെ സഞ്ചാരം എങ്ങനെ ഉറപ്പുവരുത്താം? ചെറുത്തുനില്‍പ്പിന് കൂട്ടായ സഞ്ചാരം സ്വീകരിക്കുന്നവര്‍ ആറുശതമാനമാണ്. പൊതുസ്ഥലങ്ങളില്‍ പുരുഷന്മാര്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി കഴിഞ്ഞും സ്ത്രീകൂട്ടായ്മകള്‍ പ്രോത്സാഹിപ്പിക്കണമെന്ന ശക്തമായ വാദമുണ്ട്. സ്ത്രീകള്‍ക്ക് വിനോദത്തിനും വ്യായാമത്തിനുമുള്ള പൊതുസൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ പ്രോജക്ടുണ്ട്. ലിംഗവിഭജനത്തെ മറികടന്നുള്ള തൊഴില്‍പരിശീലനവും ഉണ്ടാകും.

ഗാര്‍ഹികപീഡനത്തിന് എതിരെയുള്ള ഇടപെടല്‍ കൂടുതല്‍ സങ്കീര്‍ണമാണ്. കൗണ്‍സലിങ്ങിനും നിയമപരിരക്ഷ നല്‍കുന്നതിനും സംവിധാനമൊരുക്കണം. 20 ശതമാനം സ്ത്രീകള്‍ വീട്ടില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ മാറിനില്‍ക്കുന്നു. മാറിനില്‍ക്കാന്‍ സുരക്ഷിതമായ കേന്ദ്രം ഇല്ലാത്തത് ഒരു പ്രശ്‌നമാണ്. ഇതുപരിഹരിക്കാന്‍ ഷോര്‍ട്ട് സ്റ്റേ ഹോം ഉണ്ടാക്കാനും പ്രോജക്ടുണ്ട്.

അക്രമികളില്‍ 60 ശതമാനംപേര്‍ മദ്യപിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഒരു വാര്‍ഡില്‍ ഇതിനകം മദ്യം ഒഴിച്ചുകൊടുപ്പ് കേന്ദ്രങ്ങള്‍ അവസാനിപ്പിച്ചു. തങ്ങളുടെ വീടുകളിലെ ചടങ്ങുകളില്‍ മദ്യസല്‍ക്കാരം നടത്തുകയില്ല എന്നവര്‍ പ്രതിജ്ഞയുമെടുത്തു. ഇക്കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു വാര്‍ത്താപത്രികയും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കാന്‍ പഞ്ചായത്തില്‍ ഒരു വനിതാകേന്ദ്രം സ്ഥാപിക്കും. ഇവിടെ ലൈബ്രറിക്കും കമ്പ്യൂട്ടര്‍ സെന്ററിനും പുറമേ രണ്ട് മുഴുവന്‍സമയ പ്രവര്‍ത്തകരടക്കം കൗണ്‍സലിങ്ങിനും നിയമസഹായത്തിനും വ്യായാമപരിശീലനത്തിനുമുള്ള സംഘങ്ങളുണ്ടാകും. പഞ്ചായത്ത് സ്‌കൂളില്‍ സ്‌പോര്‍ട്‌സ് വകുപ്പുമായി സഹകരിച്ചുകൊണ്ട് ആധുനിക കായിക വിനോദ പരിശീലനകേന്ദ്രം സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു. ഇതിനുപുറമേ എല്ലാ വാര്‍ഡുകളിലും ലൈബ്രറിയോ അങ്കണവാടിയോ മറ്റുമായി ബന്ധപ്പെട്ട് ഒരു ഉപകേന്ദ്രവും സ്ത്രീകള്‍ക്ക് വിനോദത്തിനും വിശ്രമത്തിനുമുള്ള സൗകര്യവുമൊരുക്കുന്നു. കുടുംബശ്രീ എ.ഡി.എസ്സിന്റെ ആസ്ഥാനവും അവിടെയായിരിക്കും.

മുഴുവന്‍സമയ പ്രവര്‍ത്തകരുടെ ചെലവ് കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പിന്റെ ആക്ഷന്‍ റിസര്‍ച്ച് പ്രോഗ്രാമില്‍നിന്ന് ലഭ്യമാകും. പഞ്ചായത്തിന്റെ ഫണ്ടിനു പുറമേ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌കീമുകളിലെ സഹായധനവും എം.എല്‍.എ. ഫണ്ടും സംയോജിപ്പിച്ചായിരിക്കും മേല്‍പ്പറഞ്ഞ പദ്ധതി നടപ്പാക്കുക.

പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ മുഴുവന്‍പേരുടെയും ആരോഗ്യക്കാര്‍ഡ് ഉണ്ടാക്കുന്നതിനുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പരിശീലനം കഴിഞ്ഞു. ഒരുപക്ഷേ, കേരളത്തിലെ ഏറ്റവും സമഗ്രമായ ആരോഗ്യമോണിറ്ററിങ് സംവിധാനമായിരിക്കും ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നത്. ആരോഗ്യപരിപാലനത്തിനുള്ള ഗൃഹസന്ദര്‍ശനങ്ങള്‍ കുടുംബത്തിലെ എല്ലാവരുമായും പ്രോജക്ടിന്റെ ആശയങ്ങള്‍ പങ്കുവെക്കാനുള്ള സന്ദര്‍ഭങ്ങള്‍ കൂടിയായിരിക്കും.

ജനകീയാസൂത്രണത്തിലെ വനിതാഘടകപദ്ധതി സംബന്ധിച്ച ഒരു പ്രധാനവിമര്‍ശനം സ്ത്രീകളുടെ ദൈനംദിന ആവശ്യങ്ങളെ ആസ്​പദമാക്കിയ പ്രോജക്ടുകളേ ഏറ്റെടുക്കാറുള്ളൂ എന്നതാണ്. സ്ത്രീപദവിയില്‍ മാറ്റം വരുത്താനുദ്ദേശിച്ചുകൊണ്ടുള്ള പ്രോജക്ടുകള്‍ അപൂര്‍വമാണ്. എന്നാലിവിടെ ഒരു പഞ്ചായത്തിന്റെ മുഖ്യവികസന പ്രവര്‍ത്തനമായി ഇത് മാറിയിരിക്കുന്നു. ഈ സാധ്യത എവിടെയുമുണ്ട്. വികേന്ദ്രീകൃതാസൂത്രണവും വനിതാജനപ്രതിനിധികളും കുടുംബശ്രീയും പ്രാദേശികമായി സ്ത്രീപക്ഷ ഇടപെടലുകള്‍ക്കുള്ള സാധ്യതകള്‍ വിപുലപ്പെടുത്തിയിരിക്കുകയാണ്. അത് പ്രയോജനപ്പെടുത്താനുള്ള പ്രതിബദ്ധതയും പൗരബോധവും ഉണ്ടോ എന്നുള്ളതാണ് പ്രശ്‌നം.

മാരാരിക്കുളം തെക്ക്പഞ്ചായത്തില്‍ ഇതാകാമെങ്കില്‍ എന്തുകൊണ്ട് നിങ്ങളുടെ പഞ്ചായത്തിലും ഇതായിക്കൂടാ?

(കൂടുതല്‍ വിവരങ്ങള്‍ക്ക്: http://mararikulamgenderpanchayat.org)

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...