Tuesday, June 26, 2012

മാന്ദ്യത്തിന് കുറിപ്പടി നിയോലിബറല്‍ പരിഷ്‌കാരങ്ങളോ?

(മാതൃഭൂമി ലേഖനം, 2012 ജൂണ്‍ 26)
മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയപ്പോഴുണ്ടായ ദുരവസ്ഥയിലാണ് ഇന്ത്യന്‍ സമ്പദ്ഘടന. കാറ്റും മഴയും ഒരുമിച്ചുവന്നപ്പോള്‍ യാത്ര ദുരന്തമായി. അതുപോലെയാണ് വിലക്കയറ്റവും മാന്ദ്യവും ഒരുമിച്ച് സമ്പദ്ഘടനയെ ഗ്രസിച്ചാലുണ്ടാകാവുന്ന സ്ഥിതി.

ഇന്ത്യ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞു. പ്രതിവിധിയുമായി റിസര്‍വ് ബാങ്ക് രംഗത്തിറങ്ങുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, റിസര്‍വ് ബാങ്കിന്റെ വായ്പനയം ജൂണ്‍ 19-ന് പുറത്തുവന്നപ്പോള്‍ കോര്‍പ്പറേറ്റുകള്‍ നിരാശരായി. പലിശ നിരക്ക് താഴ്ത്താനോ വായ്പ ഉദാരമാക്കാനോ റിസര്‍വ് ബാങ്ക് തയ്യാറല്ല. റിസര്‍വ് ബാങ്കിന്റെ പണനയത്തോടുള്ള നീരസം മറച്ചു വെച്ചില്ലെങ്കിലും തന്റെ ധനനയത്തില്‍ മാറ്റംവരുത്താന്‍ പ്രണബ് മുഖര്‍ജിയും തയ്യാറായില്ല. മാന്ദ്യകാലത്ത് സര്‍ക്കാര്‍ ചെലവുകള്‍ ഉയര്‍ത്തണം; കമ്മി വര്‍ധിപ്പിക്കണം. പക്ഷേ, സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുന്നതിനും കമ്മി താഴ്ത്തുന്നതിനുമുള്ള ബദ്ധപ്പാടിലാണ് ധനമന്ത്രാലയം.

മാന്ദ്യം മാത്രമായിരുന്നു പ്രശ്‌നമെങ്കില്‍ മേല്‍പറഞ്ഞ പണ/ ധനനടപടികള്‍ സ്വീകരിക്കാമായിരുന്നു. മാന്ദ്യത്തില്‍ നിന്ന് സമ്പദ്ഘടനയെ കരകയറ്റുകയും ചെയ്യാം. എന്നാല്‍, ഇന്ന് വിലക്കയറ്റവും ഗുരുതരമാണ്. മെയ് മാസത്തില്‍ ചില്ലറ വിലസൂചിക മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.8 ശതമാനമാണ് ഉയര്‍ന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തണമെങ്കില്‍ പലിശ ഉയര്‍ത്തണം; പണലഭ്യത കുറയ്ക്കണം. ഇതാണ് റിസര്‍വ് ബാങ്ക് ചെയ്തത്. ഇപ്രകാരം വിലക്കയറ്റം പിടിച്ചുനിര്‍ത്തിയാല്‍ മാന്ദ്യം രൂക്ഷമാകും. മാന്ദ്യത്തിന് പ്രതിവിധി തേടിയാല്‍ വിലക്കയറ്റം ചരടുപൊട്ടിക്കും.

കാറ്റും മഴയും ഒരുമിച്ചുവന്നപ്പോള്‍ മണ്ണാങ്കട്ടയും കരിയിലയും നേരിട്ട പ്രതിസന്ധി തന്നെ. അപ്പോള്‍ പിന്നെ എന്തു പോംവഴി? വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

ഒന്ന്: പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കുക. ചൈന ഇത്തരമൊരു നടപടി സ്വീകരിച്ചു കഴിഞ്ഞു. പക്ഷേ, ഇന്ത്യയിപ്പോഴും പെട്രോളിയം കമ്പനികളുടെ നഷ്ടത്തെക്കുറിച്ചാണ് പറയുന്നത്. കമ്പനികള്‍ക്ക് നഷ്ടം വരികയാണെങ്കില്‍ സര്‍ക്കാര്‍ നികുതി കുറച്ച് നഷ്ടം നികത്തണം.

രണ്ട്: പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കുക. ഭക്ഷ്യധാന്യങ്ങളുടെ ഊഹക്കച്ചവടവും പൂഴ്ത്തിവെപ്പും അവസാനിപ്പിക്കുക. ഭക്ഷ്യവിലക്കയറ്റം ഇങ്ങനെയേ തടയാനാവൂ.

മൂന്ന്: സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കാതിരിക്കുക. രാസവളത്തിന്റെയും മറ്റും വിലവര്‍ധന ഇതുവഴി ഒഴിവാക്കാനാവും. ബജറ്റ് കമ്മി കൂടിയേക്കാം. പക്ഷേ, മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അതിന് ന്യായീകരണമുണ്ട്.

നാല്: സിമന്റുപോലുള്ള ഉത്പന്നങ്ങള്‍ക്ക് കുത്തക സിന്‍ഡിക്കേറ്റുകള്‍ വിലകള്‍ ക്രമാതീതമായി വര്‍ധിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം.

വിലക്കയറ്റത്തെ പിടിച്ചുകെട്ടിയാല്‍ പരമ്പരാഗത മാന്ദ്യവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതിന് തടസ്സമില്ല. പുതിയ ഉത്തേജക പാക്കേജിന് രൂപം നല്‍കണം.

എന്നാല്‍, ഇതൊന്നും കേന്ദ്രസര്‍ക്കാറിന് സ്വീകാര്യമല്ല. പ്രതിസന്ധിനേരിടാന്‍ ഉദാരവത്കരണ പരിഷ്‌കാരങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി നടപ്പാക്കുക എന്ന ഒറ്റമൂലിയേ അവരുടെ പക്കലുള്ളൂ. പരിഷ്‌കാരങ്ങള്‍ സ്തംഭനത്തിലായതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അന്തര്‍ദേശീയ ഏജന്‍സികളുടെ വിലയിരുത്തല്‍. പക്ഷേ, ഇന്ത്യയില്‍ ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ എങ്ങനെയാണ് വിലക്കയറ്റം തടയുന്നതിനും മാന്ദ്യം അകറ്റുന്നതിനും സഹായിക്കുക എന്നുള്ളത് എത്ര ചിന്തിച്ചിട്ടും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഒന്ന്: ഏറ്റവും വിവാദപരമായ പരിഷ്‌കാരം ചില്ലറവില്പന മേഖലയിലേക്ക് വിദേശ കുത്തകകളെ അനുവദിക്കുകയാണ്. ഇതുവഴി നിലവിലുള്ള ചെറുകിട വ്യാപാരികളുടെയും മറ്റും വ്യാപാരം കുത്തകകളുടെ പിടിയിലേക്കു പോകുമെന്നല്ലാതെ മൊത്തം വ്യാപാരം എങ്ങനെയാണ് അഭിവൃദ്ധിപ്പെടുക? കുത്തകകള്‍ വരുമ്പോള്‍ വില കുറയുമെന്ന സിദ്ധാന്തം സാമ്പത്തിക ശാസ്ത്രത്തിലെ ബിരുദവിദ്യാര്‍ഥികളെപ്പോലും ചിരിപ്പിക്കുകയേ ഉള്ളൂ. സമ്പൂര്‍ണ മത്സരത്തില്‍ നിന്ന് കുത്തകയിലേക്കുമാറുമ്പോള്‍ വില വര്‍ധിക്കുമെന്നാണ് സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്നത്.

രണ്ട്: ബാങ്കിങ് ഇന്‍ഷുറന്‍സ് മേഖലകളിലെ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുകയും ഇവ വിദേശ മൂലധനത്തിന് തുറന്നുകൊടുക്കുകയുമാണ് ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കാരം. നാട്ടില്‍ വായ്പ കൂടുതല്‍ ഉദാരമായി ലഭ്യമാക്കണമെങ്കില്‍ ധനകാര്യ മേഖലയിലേക്ക് വിദേശ മൂലധനം കൊണ്ടുവരുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് കരുതല്‍ കാഷ് റിസര്‍വില്‍ മാറ്റം വരുത്തുക തുടങ്ങിയ പരമ്പരാഗത നടപടികള്‍. ധനകാര്യമേഖലയിലെ നിര്‍ദിഷ്ട പരിഷ്‌കാരങ്ങളില്‍ എന്തെങ്കിലും പ്രത്യാഘാതങ്ങള്‍ ഉത്പാദനമേഖലയിലുണ്ടാക്കണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും.

മൂന്ന്: എണ്ണ പോലുള്ള ഉത്പന്നങ്ങളുടെ മേലുള്ള വിലനിയന്ത്രണം നീക്കം ചെയ്യുകയാണ് മറ്റൊരു നിര്‍ദേശം. ഇതിന്റെ ഫലമെന്തായിരിക്കുമെന്ന് പെട്രോളിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്. വിലക്കയറ്റത്തിന് ആക്കം കൂട്ടാനേ ഈ നീക്കം സഹായിക്കൂ.
നാല്: സര്‍ക്കാര്‍ സബ്‌സിഡികള്‍ ആഭ്യന്തരവരുമാനത്തിന്റെ രണ്ടുശതമാനമായി താഴ്ത്തണം എന്നുള്ളതാണ് മറ്റൊരു നിര്‍ദേശം. സബ്‌സിഡികള്‍ കുറയ്ക്കുന്നത് വിലക്കയറ്റത്തിന് ആക്കം കൂട്ടുകയേ ഉള്ളൂ.

അഞ്ച്: നികുതി മേഖലയില്‍ ചരക്കുസേവന നികുതി നടപ്പാക്കുക. ഇതിനോട് എനിക്ക് വിയോജിപ്പില്ല. പക്ഷേ, ഇപ്പോള്‍ നടപ്പാക്കാന്‍ തീരുമാനിച്ചാലും രണ്ടുവര്‍ഷം കൊണ്ടേ അതു പ്രവര്‍ത്തികമാക്കാനാവൂ.

എന്നിട്ടും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് മുറവിളി കൂട്ടൂന്നതിന്റെ രഹസ്യമെന്താണ്? വിദേശ ധനകാര്യഏജന്‍സികളും ഇന്ത്യയിലെ അവരുടെ വക്താക്കളും വാദിക്കുന്നത് പരിഷ്‌കാരങ്ങള്‍ അടിയന്തരമായി നടപ്പാക്കിയാല്‍ മാത്രമേ രാജ്യത്തെ നിക്ഷേപഅന്തരീക്ഷം മെച്ചപ്പെടൂ എന്നാണ്. നിക്ഷേപകരുടെ പ്രത്യേകിച്ച് വിദേശ നിക്ഷേപകരുടെ മുഡ് മോശമായിരിക്കുകയാണ്. അതു ശരിപ്പെട്ടാല്‍ ബാക്കികാര്യങ്ങള്‍ നേരേയായിക്കൊള്ളുമത്രേ!

യൂറോ സോണ്‍ മേഖലയിലെ പ്രതിസന്ധിയോടു ബന്ധപ്പെട്ടും ഇതുപോലൊരു തര്‍ക്കം നടക്കുന്നുണ്ട്. പ്രതിസന്ധിക്ക് പ്രതിവിധിയായി സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി സമ്പദ്ഘടനയില്‍ ഇടപെടണമെന്നും ഉത്തേജക പാക്കേജുകള്‍ നടപ്പാക്കാന്‍ പ്രതിസന്ധിയിലായ രാഷ്ട്രങ്ങള്‍ക്കു സഹായം ചെയ്യണമെന്നും ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, പോള്‍ ക്രൂഗ്മാന്‍ തുടങ്ങിയ കെയ്‌നീഷ്യന്‍ വിദ്വാന്‍മാരും ഇടതുപക്ഷക്കാരും ആവശ്യപ്പെടുന്നു. എന്നാല്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ നികുതി ഇളവുകള്‍ അനുവദിക്കണമെന്നും സാമ്പത്തിക അച്ചടക്കത്തിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ നേതൃത്വത്തില്‍ നിയോലിബറലുകള്‍ ഒറ്റക്കെട്ടായി വാദിക്കുന്നത്. ഇതിലൂടെ മാത്രമേ നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ച് പ്രതിസന്ധി മറികടക്കുന്നതിന് കഴിയൂ എന്നതാണ് ഇവരുടെ വാദം. ഈ അറുപിന്തിരിപ്പന്‍ നിലപാടിനൊപ്പമാണ് ഇന്ത്യയിലെ സര്‍ക്കാറും എന്നത് സ്​പഷ്ടം. പ്രതിസന്ധിയിലായ യൂറോപ്പിലെ രാജ്യങ്ങളിലെ ഭരണപ്പാര്‍ട്ടികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടി ഇന്ത്യയിലെ കോണ്‍ഗ്രസ്സിനും ലഭിക്കുമെന്നുറപ്പുവരുത്താന്‍ ഇതിലേറേ നല്ല മാര്‍ഗമില്ല.

വാല്‍ക്കഷ്ണം:
പ്രതിസന്ധിക്ക് പരിഹാരമെന്നു പറഞ്ഞ് ധനമന്ത്രാലയം നില്‍ക്കക്കള്ളിയില്ലാതെ ചില നടപടികള്‍ ജൂണ്‍ 25-ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് കൂടുതല്‍ ആകര്‍ഷകമാക്കുക, ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിദേശത്തു വായ്പയെടുക്കുന്നത് കൂടുതല്‍ സുഗമമാക്കുക, പശ്ചാത്തല മേഖലയിലെ നിക്ഷേപത്തിനുളള നടപടിക്രമം എളുപ്പമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ധനമന്ത്രാലയത്തിന്റേത്. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്കും രംഗത്തിറങ്ങുമത്രേ. മല എലിയെ പ്രസവിച്ചതു പോലെയായിട്ടുണ്ട്. വ്യത്യസ്താഭിപ്രായമുള്ളവരുണ്ടെങ്കില്‍ 2008-ലെ ഉത്തേജക പാക്കേജും ഇപ്പോഴത്തെ നടപടികളും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കുക.

Wednesday, June 20, 2012

പാര്‍ട്ടി വിരുദ്ധ പ്രചാരണത്തിന്റെ ആശയ വെല്ലുവിളികള്‍


 (ചിന്ത വാരികയിലെഴുതുന്ന പരമ്പര)

കമ്മ്യൂണിസത്തെ പിടിച്ചുകെട്ടാന്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തി മുതല്‍ ജര്‍മ്മന്‍ ചാരന്മാര്‍ വരെ അടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ടിനെ പരാമര്‍ശിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരംഭിക്കുന്നത് . കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ട നാള്‍ മുതല്‍ സാര്‍വത്രികമായിട്ടുളള ഒരനുഭവമാണ് ഇത്. നിലവിലുളള വ്യവസ്ഥയെ അട്ടിമറിക്കാനുളള ആഹ്വാനവുമായുളള വിപ്ലവ പ്രസ്ഥാനത്തിന്റെ രൂപീകരണത്തെയും വളര്‍ച്ചയെയും എല്ലാ ഭരണകൂടങ്ങളും ആശങ്കയോടെയാണ് നോക്കിക്കാണുക. എങ്ങിനെ പ്രസ്ഥാനത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ കഴിയുമെന്ന പരിശ്രമം നടത്താത്ത ഒരു കാലത്തേയോ നാടിനേയോ കാണാനാവില്ല. അങ്ങിനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ നിരന്തരമായ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. എന്നാല്‍ ഇരകളെത്തന്നെ അക്രമികളെന്ന് മുദ്രകുത്താനാണ് പിന്തിരിപ്പന്‍മാര്‍ ശ്രമിക്കുക. നമ്മുടെ അനുഭവവും വ്യത്യസ്തമല്ല.


1920 ലാണ് താഷ്കെന്റില്‍ വച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായത്. എന്നാല്‍ കല്‍ക്കട്ടയില്‍വച്ച് പ്രഥമ അഖിലേന്ത്യാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ 13 വര്‍ഷം കഴിഞ്ഞ് 1933 വരെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. രാഷ്ട്രീയ പ്രമേയവും താല്‍ക്കാലിക ഭരണഘടനയും അംഗീകരിച്ചു. ഒരു അഖിലേന്ത്യാ കേന്ദ്ര കമ്മറ്റിയെയും സെക്രട്ടറിയായി ഡോ.അധികാരിയേയും തെരഞ്ഞെടുത്തു. ഇതുകഴിഞ്ഞ് 10 വര്‍ഷം കഴിഞ്ഞിട്ടാണ് ബോംബെയില്‍വച്ച് പ്രഥമ പാര്‍ട്ടി കോണ്‍ഗ്രസ്സ് ചേരാന്‍ കഴിഞ്ഞത്. 1920 ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായതെങ്കിലും 1930 കളുടെ മധ്യം മുതലാണ് പാര്‍ട്ടിക്ക് സംഘടിതമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. എന്തുകൊണ്ട്? ഇവിടെയാണ് ഇന്ത്യയിലെ കേന്ദ്രീകൃത ബ്രിട്ടീഷ് ഭരണകൂടം നവജാത പാര്‍ട്ടിക്കെതിരെ നടത്തിയ ഭീകരമായ കടന്നാക്രമണ കഥ അനാവരണം ചെയ്യേണ്ടി വരുന്നത്. ബ്രിട്ടീഷ് ഇന്റലിജന്‍സ് വകുപ്പിന്റെ പ്രഥമ കര്‍ത്തവ്യങ്ങളിലൊന്ന് കമ്മ്യൂണിസ്റ്റ് വേട്ടയായി തീര്‍ന്നു. കമ്മ്യൂണിസ്റ്റ് സാഹിത്യം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. ആശയ പ്രചരണം തടയുക മാത്രമല്ല നേതാക്കന്മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സോവിയറ്റ് യൂണിയനില്‍ നിന്ന് രാഷട്രീയ പഠനം കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചുവന്ന മുജാഹിദുകളെ 1922 ല്‍ പെഷവാറില്‍ വച്ച് അറസ്റ്റ് ചെയ്തു. ഇത് ആദ്യത്തെ പെഷവാര്‍ ഗൂഢാലോചനക്കേസാണ്. 13 പേര്‍ കഠിന തടവിന് ശിക്ഷിക്കപ്പെട്ടു. ഇതുപോലെ 1927-വരെ 5 പെഷവാര്‍ ഗൂഢാലോചനക്കേസുകളാണ് ബ്രിട്ടീഷുകാര്‍ ചാര്‍ജ്ജ് ചെയ്തത്. കാണ്‍പൂര്‍ ഗൂഢാലോചനക്കേസില്‍ 13 പേരായിരുന്നു ജയിലില്‍. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 31 കമ്മ്യൂണിസ്റ്റുകാര്‍ 1921 ല്‍ മീററ്റ് ഗൂഢാലോചനക്കേസില്‍ പ്രതികളായി.

കമ്മ്യൂണിസ്റ്റ് എന്ന് അറിയപ്പെടുന്ന മുഴുവന്‍ പേരും അറസ്റ്റിനും പീഡനത്തിനും ഇടയായി. ഈ ക്രൂര മര്‍ദ്ദനങ്ങള്‍ അതിജീവിച്ചാണ് മുപ്പതുകളുടെ മധ്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രീകൃത സംഘടനയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ ഏതു പ്രദേശത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമെടുത്താലും വിവരണാതീതമായ പീഡനങ്ങളെ അതിജീവിച്ചുകൊണ്ടാണ് വളര്‍ന്നുവന്നതെന്നു കാണാം. പാര്‍ട്ടിയുടെ 20-ാം കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് എടുത്ത കണക്കു പ്രകാരം നൂറുകണക്കിനു വരുന്ന പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ ഉള്‍പ്പെടുത്താതെ തന്നെ 528 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നമ്മുടെ സംസ്ഥാനത്ത് പോലീസ് മര്‍ദ്ദനങ്ങളിലും ഗുണ്ടാ ആക്രമണങ്ങളിലും മറ്റും രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. ഇത്രയേറെ രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് ഇടയായിട്ടുളള മറ്റേതു പാര്‍ട്ടിയുണ്ട്?

വടക്കേ മലബാറിലും ഇടുക്കി മലയോരങ്ങളിലും കുട്ടനാട് പാടശേഖരങ്ങളിലും പരമ്പരാഗത വ്യവസായ സമര മുഖങ്ങളിലും ഭരണവര്‍ഗ്ഗങ്ങളുടെ കടന്നാക്രമണങ്ങള്‍ക്ക് ഇരയായി എത്ര പേരാണ് മരിച്ചത്! ഈ രക്തസാക്ഷികളുടെ പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഈ കടന്നാക്രമണങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞത് ജനങ്ങളെ അണിനിരത്തിയതുകൊണ്ടാണ്. ചെറുത്തു നില്‍പ്പിന്റെ രൂപമെന്തെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തനിയെ തീരുമാനിക്കാനാവുകയില്ല. കായികമായ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ ആഗ്രഹിക്കുന്നതുകൊണ്ടല്ല, മറിച്ച് ഭരണകൂടത്തിന്റെയും പിന്തിരിപ്പന്മാരുടെയും ബലപ്രയോഗം അത്തരം ചെറുത്ത് നില്‍പ്പ് അനിവാര്യമാക്കുന്നു. പോരാട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നവരോ ഒളിച്ചോടുന്നവരോ അല്ല കമ്മ്യൂണിസ്റ്റുകാര്‍. പക്ഷേ ഒരു കാര്യം അസന്ദിദ്ധമായി പാര്‍ട്ടി എന്നും തളളിപ്പറഞ്ഞിട്ടുണ്ട്. വ്യക്തി ഉന്മൂലനത്തിലൂടെ രാഷ്ട്രീയ എതിര്‍പ്പുകളെ ഇല്ലാതാക്കുക എന്നത് പാര്‍ട്ടി നയമല്ല. അറുപതുകളില്‍ നക്സല്‍ പ്രവണതകളോട് പാര്‍ട്ടി കണക്കുതീര്‍ത്തപ്പോള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ തളളിക്കളഞ്ഞ ഒരു കാഴ്ചപ്പാടാണിത്. രാഷ്ട്രീയ എതിരാളികളെ ഭയപ്പടുത്തി ജനങ്ങളെ ആവേശം കൊളളിക്കാനുളള ഒരു പ്രധാന സമരരൂപമായിട്ടാണ് നക്സലൈറ്റുകള്‍ ഉന്മൂലന സിദ്ധാന്തം മുന്നോട്ടുവച്ചത്. എന്നാല്‍ ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ വിപരീത ഫലമാണ് ഉണ്ടാക്കുക. അത് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുന്നു. ജനങ്ങള്‍ക്കു പകരം ഒരുപിടി ധീരന്മാരുടെ കടന്നാക്രമണമായി രാഷ്ട്രീയത്തെ ചുരുക്കുന്നു. ആ അര്‍ത്ഥത്തില്‍ ഉന്മൂലന സിദ്ധാന്ത പരിപാടി അരാഷ്ട്രീയ വാദമാണ്. ഇത് മാര്‍ക്സിസ്റ്റ് പ്രയോഗത്തിന്റേതല്ല. മറിച്ച് അരാജകവാദത്തിന്റേതാണ്.

ടി.പി.ചന്ദ്രശേഖരന്റെ വധം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവച്ച് പാര്‍ട്ടി കൊലയാളി സംഘമാണ് എന്നു വരുത്തിത്തീര്‍ക്കാനുളള കൊണ്ടുപിടിച്ച പ്രചാരണമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. കെപിആര്‍ ഗോപാലന്‍, എംവി രാഘവന്‍, ഗൗരിയമ്മ തുടങ്ങി എത്രയോ തലമുതിര്‍ന്ന നേതാക്കളാണ് രാഷ്ട്രീയ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുളളത്. അവരില്‍ പലരും സിഎംപി, ജെഎസ്എസ് തുടങ്ങിയ പല പേരുകളില്‍ ഈര്‍ക്കില്‍ പാട്ടികളുണ്ടാക്കി ഇന്നും പ്രവര്‍ത്തിക്കുന്നു. അവരോടൊന്നും തോന്നാത്ത വ്യക്തി വിരോധം ഏതാനും പഞ്ചായത്തുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ചന്ദ്രശേഖരന്റെ പാര്‍ട്ടിയോട് സിപിഐ എമ്മിന് എന്തിന് തോന്നണം?

കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കളുടെ കൊലപാതകങ്ങള്‍ക്കെല്ലാം ഇരകള്‍ സിപിഐ എം നേതാക്കളായിരുന്നെന്നോര്‍ക്കുക. ഇടതുപക്ഷ തീവ്രവാദികള്‍ വധിച്ച സ.അഴീക്കോടന്‍ രാഘവനെ, ഏതൊരു മലയാളിക്കാണ് മറക്കാന്‍ കഴിയുക. കേരളത്തില്‍ ആദ്യമായി വധിക്കപ്പെടുന്ന എംഎല്‍എ സ.കുഞ്ഞാലിയുടെ ഘാതകര്‍ കോണ്‍ഗ്രസ്സുകാരായിരുന്നു. പാര്‍ട്ടി മാറിയതിന്റെ പേരില്‍ ഏതെങ്കിലും നേതാവിനെ കൊന്നിട്ടുണ്ടെങ്കില്‍ അതിനുളള ക്രെഡിറ്റും കോണ്‍ഗ്രസ്സിനാണ്. കൊടുങ്ങല്ലൂര്‍ എംഎല്‍എയായിരുന്ന അബ്ദുള്‍ ഖാദറിന്റെ വധം. ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കെ.പി.വത്സലനെ വധിച്ചത് ലീഗ്-കോണ്‍ഗ്രസ്സ് ഗുണ്ടകളായിരുന്നു. മൊയ്യാരത്ത് ശങ്കരന്‍ മുതലുളള 200 ഓളം കമ്മ്യൂണിസ്റ്റുകാരുടെ രക്തക്കറ പുരണ്ടതാണ് കോണ്‍ഗ്രസ്സിന്റെ കൈകള്‍. അവരാണിപ്പോള്‍ ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ സിപിഐ എമ്മിനെ കൊലയാളി സംഘമെന്ന് മുദ്രകുത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. പ്രചാരവേലയുടെ മുന്നില്‍ മാധ്യമങ്ങളാണ്. മാതൃഭൂമിയുടേയും മനോമരമയുടേയും കടുത്ത മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണത്തോടൊപ്പം മറ്റു പത്രങ്ങളും ചേര്‍ന്നപ്പോള്‍ ഏതാണ്ട് 40 ലക്ഷം കമ്മ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യം കേരളത്തിലെ വീടുകളിലെത്തുന്ന സ്ഥിതിയായി. കഴിഞ്ഞ ഒരുമാസം 24 മണിക്കൂര്‍ വാര്‍ത്താ ചാനലുകളുടെ ഹെഡ് ലൈനുകള്‍ ചന്ദ്രശേഖരന്‍ വധമാണ്.

പെട്രോള്‍ വിലവര്‍ദ്ധന പോലും രണ്ടാം സ്ഥാനത്തായി. വായനക്കാരുടെ ഉത്കണ്ഠയും ഔത്സുക്യവും വളര്‍ത്തിയെടുക്കാനുതകുംവിധം ഓരോ ദിവസവും ഓരോ കഥകളുമായിട്ടാണിറങ്ങുന്നത്. ആദ്യം പറഞ്ഞിരുന്ന അവസാനത്തെ ഫോണ്‍ വിളി, വീട്ടിലേക്കുളള വഴിയില്‍ നിന്നും മാറിയുളള യാത്ര, റഫീക്കെന്ന സൂത്രധാരന്‍ തുടങ്ങിയ പല കഥകളും ഇന്ന് പാഴ്കഥകളായിട്ടുണ്ട്. പക്ഷേ പൊതുജനത്തിന് ഓര്‍മ്മ കുറവാണല്ലോ. അന്നന്നുളള ചൂടന്‍ വാര്‍ത്തകളില്‍ അവര്‍ രമിച്ചുകൊളളും. പോലീസില്‍ നിന്നുളള സൂചനകളെന്ന വിശേഷണത്തോടെയുളള എന്തെല്ലാം ഭാവനാവിലാസങ്ങളാണ് എഴുന്നെളളിക്കുന്നത്. പോലീസ് ചോദ്യം ചെയ്തതിന്റെ മൊഴികള്‍ തല്‍സമയ സംപ്രേഷണമെന്നപോലെ പുറത്തുകൊണ്ടുവരുന്നു. സിപിഐ എം ഈ നിയമ വിരുദ്ധ നടപടിക്കെതിരെ കേസുകൊടുത്തപ്പോള്‍ പോലീസ് ഇവയാകെ നിഷേധിച്ചിരിക്കുകയാണ്.

തങ്ങള്‍ മൊഴികള്‍ ആര്‍ക്കും ചോര്‍ത്തിക്കൊടുത്തിട്ടില്ലെന്നും പുറത്തുവന്ന കാര്യങ്ങളില്‍ പലതും വസ്തുതാ വിരുദ്ധമാണ് എന്നുമാണ് അവര്‍ കോടതിയില്‍ കൊടുത്ത പ്രസ്താവന. പ്രചരണത്തിന്റെ രീതി കണ്ടാല്‍ തോന്നുക കേരളത്തിലെ ആദ്യത്തെ കൊലപാതകമാണ് ഇതെന്നാണ്. ഒരു മാസത്തിന് മുമ്പ് നടന്ന ഇടുക്കിയിലെ എസ്എഫ്ഐ നേതാവ് അനീഷ് രാജന്റെ വധം ഇവരാരും കണ്ട മട്ടില്ല. അതിലെ പ്രതികളാരെന്നുളള അന്വേഷണമില്ല. പോലീസ് കണ്ടെത്തലുകളെക്കുറിച്ചുളള തുടര്‍ക്കഥകളില്ല. അനീഷിന്റെ അച്ഛന്റെയും അമ്മയുടേയും ദുഖവും ക്യാമറകളില്‍ പതിയുന്നില്ല. ഇങ്ങനെ നോക്കുമ്പോഴാണ് കേരളത്തില്‍ ഒരു മാസമായി നടക്കുന്ന മാധ്യമ പ്രചരണത്തിന്റെ ഉന്നം വ്യക്തമാക്കുന്നത്.

പാര്‍ട്ടിയെ തകര്‍ക്കുന്നതിനായി വീണുകിട്ടിയ ഒരവസരമായാണ് എല്ലാ പാര്‍ട്ടി വിരുദ്ധരും ചന്ദ്രശേഖരന്‍ വധത്തെ കാണുന്നത്. അതേസമയം പാര്‍ട്ടിയെ പ്രതിരോധിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ഒന്നിച്ചണിനിരക്കുന്ന കാഴ്ചയാണ് കേരളത്തില്‍ അങ്ങേളമിങ്ങോളം നടക്കുന്ന വിശദീകരണ യോഗങ്ങളിലും പോലീസ് മര്‍ദ്ദന വിരുദ്ധ മാര്‍ച്ചുകളിലും കാണാന്‍ കഴിയുന്നത്. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിന് പങ്കില്ലായെന്ന് പാര്‍ട്ടി വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ നയസമീപനത്തിന് കടകവിരുദ്ധമാണ് ഇത്തരത്തിലുളള കൊലപാതകങ്ങള്‍. പാര്‍ട്ടിയുടെ ഒരു സംഘടനാ തലത്തിലും ഇതു സംബന്ധിച്ച് ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. പാര്‍ട്ടിയുടെ പരിശോധനയില്‍ ഒരു നേതാവോ പ്രവര്‍ത്തകനോ വധത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. വധകൃത്യത്തിന്റെ പേരില്‍ അറസ്റ്റിലായിട്ടുളള ഗുണ്ടകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുളള പ്രാദേശിക നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് മൊഴിയെടുക്കുന്ന നിലയാണ് ഉണ്ടായിട്ടുളളത്. ഇത്തരം തെറ്റായ പോലീസ് നീക്കങ്ങളെ തുറന്നു കാണിക്കുകയും ചെറുക്കുകയും ചെയ്യും. എങ്കില്‍ തന്നെയും ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഈ കൊലപാതകവുമായി ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് ജനറല്‍ സെക്രട്ടറി അടക്കമുളളവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കാരണം അത്തരം നടപടി പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമാണ്.

പാര്‍ട്ടിയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ കയ്യില്‍ അവര്‍ കൈക്കോടാലികള്‍ ആവുകയാണ്. വ്യക്തികളല്ല പാര്‍ട്ടിയാണ് വലുത്. ജനങ്ങളോടുളള വിശ്വാസ്യത പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കും. പോലീസ് മര്‍ദ്ദനത്തേയും ഒഞ്ചിയത്തെ ഗുണ്ടാ വിളയാട്ടത്തേയും ഫലപ്രദമായി തുറന്നു കാണിക്കാന്‍ കഴിയുന്നുണ്ട്. ഇതോടൊപ്പം ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ നടക്കുന്ന ശക്തമായ ആശയ കടന്നാക്രമണങ്ങളെ ചെറുക്കേണ്ടതും പ്രധാനമാണ്. ആര്‍എംപി നേതാക്കള്‍, മലപ്പുറം സമ്മേളനത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ സെക്ടേറിയന്‍ ആശയക്കാര്‍, മുന്‍ നക്സലൈറ്റുകള്‍ മുതല്‍ പ്രത്യക്ഷ രാഷ്ട്രീയ നിലപാടുകളോ ബന്ധമോ ഇല്ലാത്ത സാംസ്കാരിക പ്രവര്‍ത്തകന്‍ വരെ നീളുന്ന ഒരു നീണ്ട നിര ഇവിടെ കാണാം. ഇവരെ നാലുതരക്കാരായി തിരിക്കാം.

1. ആര്‍എംപി എന്ന ഒഞ്ചിയത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിക്ക് വ്യക്തമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടെന്ന് പറയാനാവില്ല. സിപിഐ എമ്മിന്റെ നയപരിപാടികളോട് അഭിപ്രായവ്യത്യാസമില്ല, നേതാക്കളോടാണ് വിയോജിപ്പ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് വി.ബി ചെറിയാനെ പോലെ 1964 ലെ പാര്‍ട്ടി പരിപാടി ശരി; പക്ഷേ പുതുക്കിയ പാര്‍ട്ടി പരിപാടി ശരിയല്ല എന്നു പറഞ്ഞു. ഇപ്പോഴാകട്ടെ സിപിഐ എം ഫാസിസ്റ്റ് പാര്‍ട്ടിയായി മാറിക്കറിഞ്ഞു എന്ന നിഗമനത്തിലാണവര്‍.

2. പാര്‍ട്ടി മലപ്പുറം സമ്മേളനത്തെ തുടര്‍ന്ന് സെക്ടേറിയന്‍ കാഴ്ചപ്പാടുകളുമായി പുറത്തുപോയ ആസാദ്, ഹരിഹരന്‍, സുഗതന്‍, ഉമേഷ് ബാബു തുടങ്ങി, ഇടതുപക്ഷ ഏകോപന സമിതി പോലുളള സംഘടനകളുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. സിപിഐ എമ്മിലെ വലതുപക്ഷ വല്‍ക്കരണത്തിനെതിരായിട്ടാണത്രെ അവരുടെ യുദ്ധം. പാര്‍ട്ടി പിന്തുടരുന്നത് നിയോ ലിബറല്‍ നയങ്ങളാണുപോലും. ഇവരാണ് ചാനലുകളിലും മാധ്യമങ്ങളിലും ഇടതുപക്ഷ വിരുദ്ധ പ്രചാരണത്തിനു ഏറ്റവും മുന്നില്‍.

3. മുന്‍പ് നക്സലൈറ്റ് നേതാവായിരുന്ന കെ. വേണുവും കൂട്ടരും (?) ആണു മറ്റൊരു വിഭാഗം. ഇവര്‍ക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെന്നല്ല മാര്‍ക്സിസത്തില്‍ തന്നെ വിശ്വാസമില്ല. മുതലാളിത്ത ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരായി ഇവര്‍ മാറിയിട്ടുണ്ട്. സിപിഐ എം വലത്തോട്ടു പോകുന്നില്ല എന്നതാണ് ഇവരുടെ വിമര്‍ശനം. ജനാധിപത്യ ധ്വംസനത്തിനെതിരെയുളള പതാക വാഹകരായിട്ടാണ്. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് ഇവര്‍ രംഗപ്രവേശം ചെയ്തിട്ടുളളത്.

4. പിന്നെ അവസാനമായി പ്രത്യക്ഷ രാഷ്ട്രീയ ബന്ധമൊന്നുമില്ലാത്ത ഒട്ടേറെ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ഈ നിഷ്ഠൂര വധത്തെ അപലപിച്ചിട്ടുണ്ട്. ഇതിന് സിപിഐ എമ്മിന് അവരോട് യാതൊരു വിരോധവുമില്ല. ഈ വധത്തെ ആരും അപലപിക്കേണ്ടതാണ്. പക്ഷേ ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആകെ തളളിപ്പറയാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്ന മഹാശ്വേതാ ദേവിയെപ്പോലുള്ളവരുടെ ഇടപെടലുകളെ അനുകൂലിക്കുമ്പോഴാണ് അഭിപ്രായവ്യത്യാസം. മേല്‍പ്പറഞ്ഞ ചിന്താഗതികളെ തുറന്നുകാണിക്കുന്നതിനും മറുപടി പറയുന്നതിനുമാണ് ഈ ലേഖന പരമ്പരയില്‍ പരിശ്രമിക്കുക. (തുടരും)

Monday, June 18, 2012

മാന്ദ്യവും വിലക്കയറ്റവും ഒന്നിക്കുമ്പോള്‍

മാതൃഭൂമി ലേഖനം, ജൂണ്‍ 12, 2012

2011-'12 ധനകാര്യവര്‍ഷത്തിലെ അവസാനപാദത്തിലെ സാമ്പത്തികവളര്‍ച്ചയുടെ കണക്കുകള്‍ കണ്ട് ഞെട്ടാത്തവര്‍ ചുരുക്കമായിരിക്കും. കഴിഞ്ഞയാഴ്ച അതു പുറത്തുവന്നപാടെ, ഓഹരിവിലകള്‍ തകര്‍ന്നു; രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. ഈ വര്‍ഷം എട്ടു ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രഖ്യാപിച്ച മൊണ്ടേക് സിങ് അലുവാലിയ ഈ കണക്കു പുറത്തുവന്നശേഷം മിണ്ടാട്ടം മുട്ടിയതുപോലെയാണ്. എന്തുചെയ്യണമെന്ന വേവലാതി കേന്ദ്രധനമന്ത്രിയുടെ മുഖത്തും പ്രകടം.

ഒമ്പതു വര്‍ഷക്കാലത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചനിരക്കാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. വെറും 5.3 ശതമാനം മാത്രമാണ് സാമ്പത്തികവളര്‍ച്ച. കഴിഞ്ഞ എട്ടുപാദങ്ങളിലായി വളര്‍ച്ചയുടെ വേഗം തുടര്‍ച്ചയായി കുറഞ്ഞു വരികയാണ്. തന്മൂലം 2011-'12-ലെ ശരാശരിവളര്‍ച്ച 6.5 ശതമാനം മാത്രമാണ്. ആഗോള സാമ്പത്തികത്തകര്‍ച്ചയുടെ 2008 -'09- ല്‍പ്പോലും ഇന്ത്യന്‍ സമ്പദ്ഘടന 6.8 ശതമാനം വളര്‍ന്നെന്നോര്‍ക്കണം.

പക്ഷേ, 2008-'09-ല്‍ മാന്ദ്യം നേരിടാന്‍ ധനമന്ത്രി അരയും തലയും മുറുക്കിയിറങ്ങി. പലിശ കുറച്ചു. ഉദാരമായി വായ്പ നല്‍കാന്‍ ബാങ്കുകളെ കൈയയച്ചു സഹായിച്ചു. സര്‍ക്കാര്‍ ചെലവുകള്‍ ഗണ്യമായി ഉയര്‍ത്തി. കമ്മി കുത്തനെ ഉയര്‍ന്നിട്ടും ആരും പഴി പറഞ്ഞില്ല. മൂന്നാം ലോകരാജ്യങ്ങളില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ ഉത്തേജക പാക്കേജ് ഇന്ത്യയുടേതായിരുന്നു.

എന്നാല്‍, ഇന്നോ? 2008-'09ലേതു പോലെ ഒരു നടപടിയും സ്വീകരിക്കാന്‍ ധനമന്ത്രി തുനിയുന്നില്ല. കാരണം അന്നില്ലാതിരുന്ന ഒരു പുതിയ പ്രശ്‌നം ഇന്നു രാജ്യം അഭിമുഖീകരിക്കുകയാണ് - വിലക്കയറ്റം.

കഴിഞ്ഞ രണ്ടുവര്‍ഷമായി വിലകള്‍ മുകളിലേക്കാണ്. ഒരു ഘട്ടത്തില്‍ പത്തുശതമാനം വരെ വിലക്കയറ്റം ഉയര്‍ന്നു. ഇന്ത്യയിലെ ജനങ്ങള്‍ ആവശ്യത്തിലധികം ഭക്ഷണവും മറ്റും വാങ്ങിക്കൂട്ടുന്നതുകൊണ്ടാണ് വിലക്കയറ്റം എന്നൊരാളും പറയില്ലല്ലോ; മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് ഒഴികെ. ഇന്ത്യക്കാരും ചൈനക്കാരും കൂടുതല്‍ ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം എന്ന അദ്ദേഹത്തിന്റെ കുപ്രസിദ്ധമായ നിരീക്ഷണം നാം മറന്നിട്ടില്ല. ഭക്ഷ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവുമാണ് ഇവയുടെ വിലകള്‍ ഉയരാന്‍ കാരണം. രൂപയുടെ മൂല്യം ഇടിയുന്നതുകൊണ്ടും വില ഉയരും. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനയാണ് മറ്റൊരു കാരണം.

എന്നാല്‍, ജനങ്ങളുടെ കൈവശം ആവശ്യത്തിലധികം പണവും വായ്പയും ഉള്ളതുകൊണ്ടാണ് വിലകള്‍ ഉയരുന്നത് എന്ന ചിന്തയാണ് കേന്ദ്രസര്‍ക്കാറിനെ ഭരിക്കുന്നത് എന്നുവേണം കരുതാന്‍. കാരണം വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അവര്‍ സ്വീകരിക്കുന്ന നടപടികള്‍ താഴെ പറയുന്നവയാണ്. ഒന്ന്: പലിശ ഉയര്‍ത്തുക, വായ്പകള്‍ ചുരുക്കുക. രണ്ട്: സര്‍ക്കാര്‍ കമ്മികള്‍ കുറയ്ക്കുക; അതിനായി സബ്‌സിഡികളും ചെലവുകളും ചുരുക്കുക. ഈ നടപടികള്‍ മൂലം വിലക്കയറ്റത്തിന്റെ ആക്കം കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍ ആശ്വസിച്ചിരിക്കുമ്പോഴാണ് സാമ്പത്തികമാന്ദ്യത്തിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുന്നതിന് രണ്ടുകാരണങ്ങളുണ്ടാകാം. ഒന്നാമത്തേത്, ഉത്പാദനമേഖലയിലെ പ്രശ്‌നങ്ങളാണ്. വരള്‍ച്ച മൂലം കാര്‍ഷികോത്പാദനം കുറയാം; പവര്‍കട്ടു മൂലം വ്യാവസായികോത്പാദനം കുറയാം; മുതല്‍മുടക്കാന്‍ പണമില്ലാത്തത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കാം- ഇതുപോലുള്ള സപ്ലൈയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍.
രണ്ടാമത്തേത്, ഉത്പന്നമേഖലയിലെ അഥവാ ഡിമാന്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. ഉത്പാദിപ്പിച്ച ചരക്കുകള്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുകയാണെങ്കില്‍ തുടര്‍ന്നുള്ള ഉത്പാദനം കുറയുമെന്ന് പറയേണ്ടതില്ലല്ലോ. ഇന്ത്യയില്‍ ഇന്ന് രണ്ടാമത്തെ വിഭാഗം പ്രശ്‌നങ്ങളാണ് മുന്‍പന്തിയിലേക്കു വന്നിട്ടുള്ളത്.

യൂറോപ്പിലെ സാമ്പത്തികപ്രതിസന്ധി മൂലം അവിടേക്കുള്ള കയറ്റുമതി കുറഞ്ഞു. സമ്പന്നവിഭാഗം ആഡംബരത്തില്‍ മദിച്ചു നടക്കുകയാണെങ്കിലും ഭൂരിപക്ഷം ജനതയുടെ കൈയിലും പണമില്ല. 2008-'09 മാന്ദ്യകാലത്ത് ഉദാരമായി സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ വായ്പകള്‍ നല്‍കി അവരുടെ വാങ്ങല്‍കഴിവ് ഉയര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ വായ്പകള്‍ വെട്ടിച്ചുരുക്കുകയാണ്. മുതലാളിമാര്‍ക്കാണെങ്കില്‍ യൂറോപ്പിലെയും അമേരിക്കയിലെയുമൊക്കെ സ്ഥിതി കണ്ടിട്ട് മുതല്‍മുടക്കാനും ഭയം. അതുകൊണ്ട് യന്ത്രങ്ങളും മറ്റ് അസംസ്‌കൃത വസ്തുക്കളും വാങ്ങുന്നത് അവരും കുറച്ചിരിക്കുകയാണ്.

മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ 2008-'09-ലെ ഉത്തേജകനടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ വിലക്കയറ്റം ചരടുപൊട്ടിക്കും. മാന്ദ്യത്തിനുള്ള മരുന്ന് വിലക്കയറ്റത്തിന് വിഷമാണ്; വിലക്കയറ്റത്തിനുള്ള മരുന്ന് മാന്ദ്യത്തിനും.

കാശിക്കുപോയ മണ്ണാങ്കട്ടയുടെയും കരിയിലയുടെയും അനുഭവമാണ് ഈ സ്ഥിതിവിശേഷം ഓര്‍മപ്പെടുത്തുന്നത്. മഴ വന്നപ്പോള്‍ കരിയില മണ്ണാങ്കട്ടയെ രക്ഷിച്ചു. കാറ്റുവന്നപ്പോള്‍ മണ്ണാങ്കട്ട കരിയിലയെയും രക്ഷിച്ചു. പക്ഷേ, കാറ്റും മഴയും ഒരുമിച്ചു വന്നപ്പോള്‍ മണ്ണാങ്കട്ട അലിഞ്ഞുപോയി; കരിയില പറന്നും പോയി. മാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും ഒന്നിച്ചുള്ള വരവ് അത്തരമൊരു ദുരന്തത്തിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നത്.

Friday, June 1, 2012

രൂപയ്ക്ക് സംഭവിക്കുന്നത്‌


ഒരു മീറ്ററിന്റെ നീളം എത്ര? കുഴപ്പം പിടിച്ച ചോദ്യമാണിത്. നീളത്തെ അളക്കാനുള്ള അളവുകോലാണ് മീറ്റര്‍. അളവുകോലിന്റെ അളവെത്ര എന്നു ചോദിച്ചാല്‍ കുഴങ്ങിപ്പോകും. ഒരു വഴിയുണ്ട്. മറ്റേതെങ്കിലും അളവുകോലിലേക്ക് മൊഴിമാറ്റം നടത്താം. ഒരു മീറ്റര്‍ നൂറു സെന്റിമീറ്ററാണ്. 3.28 അടിയാണ്. 1.09 വാരയാണ്.

രൂപയുടെ മൂല്യമെത്ര? ഈ ചോദ്യം മീറ്ററിന്റെ നീളത്തേക്കാള്‍ കുഴപ്പം പിടിച്ചതാണ്. ചരക്കുകളുടെ മൂല്യം അളക്കാനുള്ള അളവുകോലാണ് രൂപ. അപ്പോഴെങ്ങനെയാണ് രൂപയുടെ മൂല്യം അളക്കാനാവുക? പോംവഴി, മറ്റേതെങ്കിലും നാണയത്തിലേക്കുള്ള കൈമാറ്റത്തോത് കണക്കാക്കലാണ്. 55 രൂപയാണ് ഒരു ഡോളര്‍. 70 രൂപ ഒരു യൂറോ. 14.56 രൂപ ഒരു സൗദി റിയാല്‍ എന്നിങ്ങനെ. വിദേശ നാണയവുമായുള്ള ഈ കൈമാറ്റത്തോതിനെയാണ് വിനിമയനിരക്ക് എന്നു പറയുന്നത്.

എന്നാല്‍, നാണയങ്ങളുടെ മൂല്യത്തിന്റെ കാര്യത്തില്‍ ഗൗരവമായ ഒരു പ്രശ്‌നമുണ്ട്. വിനിമയനിരക്ക് നിരന്തരം മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് പരിഷ്‌കാരങ്ങള്‍ ആരംഭിച്ചപ്പോള്‍ 21 രൂപ കൊടുത്താല്‍ ഒരു ഡോളര്‍ ലഭിക്കുമായിരുന്നു. ഇതാണ് ഇപ്പോള്‍ 55 രൂപയായിരിക്കുന്നത്. ഡോളറിന്റെ മൂല്യം ഉയര്‍ന്നു. രൂപയുടെ മൂല്യം താഴ്ന്നു.

പണ്ട്, റിസര്‍വ് ബാങ്ക് ആണ് രൂപയുടെ മൂല്യം, അഥവാ വിനിമയ നിരക്ക് കാലാകാലങ്ങളില്‍ നിശ്ചയിച്ചിരുന്നത്. 21 രൂപ കൊടുത്താല്‍ ഒരു ഡോളര്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് ബാധ്യസ്ഥമായിരുന്നു. ഈ സ്ഥിതിമാറ്റി ഇന്ത്യയിലെ വിദേശനാണയ രംഗത്ത് ഡോളറിന്റെ ആവശ്യവും ലഭ്യതയും കയറിയിറങ്ങുന്നത് അനുസരിച്ച് ഇരു നാണയങ്ങളുടെയും വിനിമയ നിരക്ക് ഉയരാനും താഴാനും അനുവദിക്കുക എന്ന പരിഷ്‌കാരം ധനമന്ത്രിയായിരുന്നപ്പോള്‍ മന്‍മോഹന്‍ സിങ്ങാണ് കൊണ്ടുവന്നത്.

നമ്മള്‍ ചരക്കുകള്‍ കയറ്റുമതി ചെയ്യുമ്പോള്‍ നമുക്ക് വിദേശ നാണയം കിട്ടും. അതുപോലെ തന്നെ വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് പണമയയ്ക്കുമ്പോഴും വിദേശ നാണയം കിട്ടും. ഇന്ത്യക്കാര്‍ വിദേശത്തു മുടക്കിയിരിക്കുന്ന മൂലധനത്തിന് പലിശയും ലാഭവും ലഭിക്കുമ്പോഴും വിദേശ നാണയം കിട്ടും. അതേസമയം ചരക്കുകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ നാം വിദേശനാണയം കൊടുക്കണം. അതുപോലെത്തന്നെ ശമ്പളം, ലാഭം, പലിശ, റോയല്‍റ്റി തുടങ്ങിയ ഇനങ്ങളില്‍ വിദേശികള്‍ പണം പുറത്തേക്കു കൊണ്ടുപോകുമ്പോഴും വിദേശനാണയം ചെലവാകും. ഇപ്രകാരം മൊത്തം വിദേശനാണയ വരുമാനവും മൊത്തം വിദേശനാണയ ചെലവും തമ്മിലുള്ള അന്തരത്തെയാണ് കറന്റ് അടവുശിഷ്ടം കമ്മി/മിച്ചം എന്നു വിളിക്കുന്നത്.

ചുരുക്കത്തില്‍, വായ്പയെടുക്കുമ്പോള്‍ ലഭിക്കുന്ന വിദേശനാണയത്തെയും അവ തിരിച്ചടയ്ക്കുമ്പോള്‍ ചെലവാകുന്ന വിദേശനാണയത്തെയും ഒഴിവാക്കി ബാക്കി ഏതാണ്ട് എല്ലാ വിദേശ വിനിമയ ഇടപാടുകളും കറന്റ് അടവുശിഷ്ട കണക്കില്‍ ഉള്‍പ്പെടും. ഇത് കമ്മിയാണെങ്കില്‍ അതു നികത്താനാണ് വായ്പയെടുക്കുക. അതുകൊണ്ടും വിദേശനാണയം തികയാതെവന്നാല്‍ ഉപയോഗിക്കാന്‍ വിദേശനാണയ കരുതല്‍ ശേഖരം ഓരോ സര്‍ക്കാറിനുമുണ്ട്. എങ്കിലും പൊതുവേ പറഞ്ഞാല്‍ കറന്റ് അടവുശിഷ്ട കമ്മി കൂടുമ്പോള്‍ വിദേശ നാണയത്തിന്റെ മൂല്യം ഉയരും. രൂപയുടെ മൂല്യം ഇടിയും.

ഇങ്ങനെ ഇന്ത്യന്‍ രൂപയുടെ മൂല്യം നിര്‍ണയിക്കുന്നത് പൂര്‍ണമായും കമ്പോളത്തിന് വിട്ടുകൊടുത്തതിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. മുമ്പ് ഒരു ഡോളറുണ്ടായിരുന്നെങ്കില്‍ 21 രൂപയുടെ മൂല്യംവരുന്ന ചരക്ക് വിദേശത്തു നിന്നും വാങ്ങാമായിരുന്നു. ഇപ്പോള്‍ ഇതേ ചരക്കിന് 55 രൂപ നല്‍കണം. അങ്ങനെ ഇറക്കുമതി സാധനങ്ങളുടെ വില ഉയരുമ്പോള്‍ അവ വാങ്ങാന്‍ ആളുകള്‍ മടിക്കും. ഇറക്കുമതി കുറയും. അതേസമയം നേരത്തേ ഒരു ഡോളറും കൊണ്ടുവരുന്ന വിദേശിക്ക് 21 രൂപയുടെ ചരക്കേ ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാലിപ്പോള്‍ 55 രൂപയുടെ ചരക്കുകള്‍ വാങ്ങാം. അതുകൊണ്ട് വിദേശികള്‍ കൂടുതല്‍ ചരക്കുകള്‍ വാങ്ങുകയും നമ്മുടെ കയറ്റുമതി ഉയരുകയും ചെയ്യും. ഇങ്ങനെ കയറ്റുമതിയും ഇറക്കുമതിയും ക്രമേണ തുല്യമായിത്തീരും.

എന്നാല്‍ ഇന്ത്യയില്‍ ഇതല്ല സംഭവിച്ചത്. ഇറക്കുമതി കുത്തനെ കൂടി. എണ്ണ പോലുള്ള ചരക്കുകള്‍ എത്ര വില കൂടിയാലും വാങ്ങുകയേ നിര്‍വാഹമുള്ളൂ. എന്നാല്‍, കയറ്റുമതി ആ തോതില്‍ ഉയരുന്നില്ല.

ഫലമോ? 17,000 കോടി രൂപയായിരുന്നു 1990-'91-ലെ വ്യാപാരക്കമ്മി. 2010-'11-ല്‍ അത് ആറു ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഭാഗ്യത്തിന് വിദേശ ഇന്ത്യക്കാര്‍ അയച്ചുതരുന്ന വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ഇതുമൂലം കറന്റ് അടവുശിഷ്ട കമ്മി രണ്ടു ലക്ഷം കോടി രൂപയായേ ഉയര്‍ന്നുള്ളൂ. എങ്കിലും 1991-'92-ല്‍ അടവുശിഷ്ട കമ്മി 17,500 കോടി രൂപ മാത്രമായിരുന്നു എന്നോര്‍ക്കണം.

വിദേശനാണയ കമ്മി നികത്തുന്നതിന് കേന്ദ്ര സര്‍ക്കാറും കോര്‍പ്പറേറ്റുകളും കൂടുതല്‍ കൂടുതല്‍ വായ്പയെടുത്തു കൊണ്ടിരിക്കുക
യാണ്.

ഇങ്ങനെ വായ്പ വഴി ലഭിച്ച വിദേശനാണയത്തിന്റെ വലിയൊരു കരുതല്‍ശേഖരം കേന്ദ്രസര്‍ക്കാറിന്റെ കൈവശമുണ്ട്. 30,000 കോടി ഡോളര്‍ അഥവാ, 16 ലക്ഷം കോടി രൂപ വരുമത്. പുതിയ സാമ്പത്തികപരിഷ്‌കാരങ്ങളുടെ വമ്പന്‍ നേട്ടമായാണ് ഭരണാധികാരികള്‍ ഈ കരുതല്‍ ശേഖരത്തെ വിശേഷിപ്പിക്കുന്നത്. ഇത്രയും വലിയൊരു ശേഖരമുണ്ടായിട്ടും രൂപയുടെ മൂല്യമിടിയുന്നു എന്നത് ഒരു വൈരുധ്യമാണ്.

ഭീമന്‍ വിദേശനാണയ ശേഖരത്തില്‍ നിന്ന് പണമെടുത്ത് രൂപയുടെ മൂല്യം ഇടിയുന്നതിന് തടയിടാന്‍ റിസര്‍വ് ബാങ്കിന് ധൈര്യമില്ല. കാരണം മറ്റൊന്നുമല്ല, ഈ ശേഖരത്തില്‍ ഒരു നല്ല പങ്ക് ഹ്രസ്വകാല വായ്പകളാണ്. സ്റ്റോക്ക് മാര്‍ക്കറ്റ് തുടങ്ങിയ ഊഹക്കച്ചവട മേഖലയില്‍ കളിക്കാന്‍വരുന്ന പണമാണിത്. എപ്പോള്‍ വേണമെങ്കിലും തിരിച്ചുപോകാം. അപ്പോള്‍ കൊടുക്കാന്‍ റിസര്‍വ് ബാങ്കിന്റെ കൈയില്‍ വിദേശനാണയ ശേഖരം ഉണ്ടായേ തീരൂ.

ഹ്രസ്വകാല ഊഹക്കച്ചവട മൂലധനത്തിന്റെ വരവ് ഗണ്യമായി 2011-'12-ല്‍ കുറഞ്ഞു എന്നാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2010-'11-ലും ഏതാണ്ട് 3200 കോടി ഡോളറാണ് ഈയിനത്തില്‍ ഇന്ത്യയിലേക്കു വന്നത്. എന്നാല്‍ 2011-'12-ല്‍ ഇത് 1800 കോടിയായി കുറഞ്ഞു. നടപ്പുവര്‍ഷത്തില്‍ കൂടുതല്‍ ശുഷ്‌കിച്ചു. അതുകൊണ്ട് കൈവിട്ടു കളിക്കാന്‍ റിസര്‍വ് ബാങ്കിനു ധൈര്യമില്ല. ഇതുമൂലമാണ് കഴിഞ്ഞ വര്‍ഷം 44.5 രൂപയായിരുന്ന ഡോളറിന്റെ വില ഇപ്പോള്‍ 55 രൂപയായി ഉയര്‍ന്നത്.

രൂപയുടെ മൂല്യം ഇടിയുന്നത് അതീവ ഗുരുതരമായ പ്രതിഭാസമാണെന്ന് കേന്ദ്രധനമന്ത്രി പ്രസ്താവിച്ചു കഴിഞ്ഞു. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില ഉയരുന്നത് രാജ്യത്ത് വിലക്കയറ്റത്തിന് ആക്കം കൂട്ടും.

ഈ സ്ഥിതിവിശേഷത്തിന് രണ്ടു കാരണങ്ങളാണ് പ്രണബ് മുഖര്‍ജി ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമത്തേത്, യൂറോപ്പിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. യൂറോപ്പ് ഡബിള്‍ ഡിപ്പ് മാന്ദ്യത്തിലാണ്. രണ്ടാമത്തേത് രാഷ്ട്രീയകാരണങ്ങള്‍ കൊണ്ട് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സ്തംഭിച്ചതാണ്. രാഷ്ട്രീയത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും ശല്യമൊന്ന് ഒഴിവാക്കി കിട്ടിയിരുന്നെങ്കില്‍ എന്നാണ് കോര്‍പ്പറേറ്റുകളും ധനമന്ത്രിയും ആഗ്രഹിക്കുന്നത്.

തന്നാല്‍ കഴിയുന്നത് പ്രണബ് മുഖര്‍ജി ചെയ്യുന്നുണ്ട്. ഓഹരിക്കമ്പോളത്തിലെ നികുതി കുറച്ചു. വിദേശ കള്ളപ്പണം ഇന്ത്യയിലേക്കു വരുന്നത് തടയാനുള്ള നടപടികള്‍ തത്കാലം വേണ്ടെന്നു വെച്ചു. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ വെച്ചുതന്നെ ചില പുതിയ സാമ്പത്തിക നിയമങ്ങള്‍ പാസ്സാക്കും.

സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഊക്കു വര്‍ധിപ്പിച്ച് വിദേശ മൂലധനത്തെ പ്രീതിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം തെളിയിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. അമ്പോ, എന്തൊരു കരുത്ത്!

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...