Monday, June 18, 2012

മാന്ദ്യവും വിലക്കയറ്റവും ഒന്നിക്കുമ്പോള്‍

മാതൃഭൂമി ലേഖനം, ജൂണ്‍ 12, 2012

2011-'12 ധനകാര്യവര്‍ഷത്തിലെ അവസാനപാദത്തിലെ സാമ്പത്തികവളര്‍ച്ചയുടെ കണക്കുകള്‍ കണ്ട് ഞെട്ടാത്തവര്‍ ചുരുക്കമായിരിക്കും. കഴിഞ്ഞയാഴ്ച അതു പുറത്തുവന്നപാടെ, ഓഹരിവിലകള്‍ തകര്‍ന്നു; രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. ഈ വര്‍ഷം എട്ടു ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രഖ്യാപിച്ച മൊണ്ടേക് സിങ് അലുവാലിയ ഈ കണക്കു പുറത്തുവന്നശേഷം മിണ്ടാട്ടം മുട്ടിയതുപോലെയാണ്. എന്തുചെയ്യണമെന്ന വേവലാതി കേന്ദ്രധനമന്ത്രിയുടെ മുഖത്തും പ്രകടം.

ഒമ്പതു വര്‍ഷക്കാലത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചനിരക്കാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. വെറും 5.3 ശതമാനം മാത്രമാണ് സാമ്പത്തികവളര്‍ച്ച. കഴിഞ്ഞ എട്ടുപാദങ്ങളിലായി വളര്‍ച്ചയുടെ വേഗം തുടര്‍ച്ചയായി കുറഞ്ഞു വരികയാണ്. തന്മൂലം 2011-'12-ലെ ശരാശരിവളര്‍ച്ച 6.5 ശതമാനം മാത്രമാണ്. ആഗോള സാമ്പത്തികത്തകര്‍ച്ചയുടെ 2008 -'09- ല്‍പ്പോലും ഇന്ത്യന്‍ സമ്പദ്ഘടന 6.8 ശതമാനം വളര്‍ന്നെന്നോര്‍ക്കണം.

പക്ഷേ, 2008-'09-ല്‍ മാന്ദ്യം നേരിടാന്‍ ധനമന്ത്രി അരയും തലയും മുറുക്കിയിറങ്ങി. പലിശ കുറച്ചു. ഉദാരമായി വായ്പ നല്‍കാന്‍ ബാങ്കുകളെ കൈയയച്ചു സഹായിച്ചു. സര്‍ക്കാര്‍ ചെലവുകള്‍ ഗണ്യമായി ഉയര്‍ത്തി. കമ്മി കുത്തനെ ഉയര്‍ന്നിട്ടും ആരും പഴി പറഞ്ഞില്ല. മൂന്നാം ലോകരാജ്യങ്ങളില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ ഉത്തേജക പാക്കേജ് ഇന്ത്യയുടേതായിരുന്നു.

എന്നാല്‍, ഇന്നോ? 2008-'09ലേതു പോലെ ഒരു നടപടിയും സ്വീകരിക്കാന്‍ ധനമന്ത്രി തുനിയുന്നില്ല. കാരണം അന്നില്ലാതിരുന്ന ഒരു പുതിയ പ്രശ്‌നം ഇന്നു രാജ്യം അഭിമുഖീകരിക്കുകയാണ് - വിലക്കയറ്റം.

കഴിഞ്ഞ രണ്ടുവര്‍ഷമായി വിലകള്‍ മുകളിലേക്കാണ്. ഒരു ഘട്ടത്തില്‍ പത്തുശതമാനം വരെ വിലക്കയറ്റം ഉയര്‍ന്നു. ഇന്ത്യയിലെ ജനങ്ങള്‍ ആവശ്യത്തിലധികം ഭക്ഷണവും മറ്റും വാങ്ങിക്കൂട്ടുന്നതുകൊണ്ടാണ് വിലക്കയറ്റം എന്നൊരാളും പറയില്ലല്ലോ; മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് ഒഴികെ. ഇന്ത്യക്കാരും ചൈനക്കാരും കൂടുതല്‍ ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം എന്ന അദ്ദേഹത്തിന്റെ കുപ്രസിദ്ധമായ നിരീക്ഷണം നാം മറന്നിട്ടില്ല. ഭക്ഷ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവുമാണ് ഇവയുടെ വിലകള്‍ ഉയരാന്‍ കാരണം. രൂപയുടെ മൂല്യം ഇടിയുന്നതുകൊണ്ടും വില ഉയരും. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനയാണ് മറ്റൊരു കാരണം.

എന്നാല്‍, ജനങ്ങളുടെ കൈവശം ആവശ്യത്തിലധികം പണവും വായ്പയും ഉള്ളതുകൊണ്ടാണ് വിലകള്‍ ഉയരുന്നത് എന്ന ചിന്തയാണ് കേന്ദ്രസര്‍ക്കാറിനെ ഭരിക്കുന്നത് എന്നുവേണം കരുതാന്‍. കാരണം വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അവര്‍ സ്വീകരിക്കുന്ന നടപടികള്‍ താഴെ പറയുന്നവയാണ്. ഒന്ന്: പലിശ ഉയര്‍ത്തുക, വായ്പകള്‍ ചുരുക്കുക. രണ്ട്: സര്‍ക്കാര്‍ കമ്മികള്‍ കുറയ്ക്കുക; അതിനായി സബ്‌സിഡികളും ചെലവുകളും ചുരുക്കുക. ഈ നടപടികള്‍ മൂലം വിലക്കയറ്റത്തിന്റെ ആക്കം കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍ ആശ്വസിച്ചിരിക്കുമ്പോഴാണ് സാമ്പത്തികമാന്ദ്യത്തിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുന്നതിന് രണ്ടുകാരണങ്ങളുണ്ടാകാം. ഒന്നാമത്തേത്, ഉത്പാദനമേഖലയിലെ പ്രശ്‌നങ്ങളാണ്. വരള്‍ച്ച മൂലം കാര്‍ഷികോത്പാദനം കുറയാം; പവര്‍കട്ടു മൂലം വ്യാവസായികോത്പാദനം കുറയാം; മുതല്‍മുടക്കാന്‍ പണമില്ലാത്തത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കാം- ഇതുപോലുള്ള സപ്ലൈയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍.
രണ്ടാമത്തേത്, ഉത്പന്നമേഖലയിലെ അഥവാ ഡിമാന്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. ഉത്പാദിപ്പിച്ച ചരക്കുകള്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുകയാണെങ്കില്‍ തുടര്‍ന്നുള്ള ഉത്പാദനം കുറയുമെന്ന് പറയേണ്ടതില്ലല്ലോ. ഇന്ത്യയില്‍ ഇന്ന് രണ്ടാമത്തെ വിഭാഗം പ്രശ്‌നങ്ങളാണ് മുന്‍പന്തിയിലേക്കു വന്നിട്ടുള്ളത്.

യൂറോപ്പിലെ സാമ്പത്തികപ്രതിസന്ധി മൂലം അവിടേക്കുള്ള കയറ്റുമതി കുറഞ്ഞു. സമ്പന്നവിഭാഗം ആഡംബരത്തില്‍ മദിച്ചു നടക്കുകയാണെങ്കിലും ഭൂരിപക്ഷം ജനതയുടെ കൈയിലും പണമില്ല. 2008-'09 മാന്ദ്യകാലത്ത് ഉദാരമായി സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ വായ്പകള്‍ നല്‍കി അവരുടെ വാങ്ങല്‍കഴിവ് ഉയര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ വായ്പകള്‍ വെട്ടിച്ചുരുക്കുകയാണ്. മുതലാളിമാര്‍ക്കാണെങ്കില്‍ യൂറോപ്പിലെയും അമേരിക്കയിലെയുമൊക്കെ സ്ഥിതി കണ്ടിട്ട് മുതല്‍മുടക്കാനും ഭയം. അതുകൊണ്ട് യന്ത്രങ്ങളും മറ്റ് അസംസ്‌കൃത വസ്തുക്കളും വാങ്ങുന്നത് അവരും കുറച്ചിരിക്കുകയാണ്.

മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ 2008-'09-ലെ ഉത്തേജകനടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ വിലക്കയറ്റം ചരടുപൊട്ടിക്കും. മാന്ദ്യത്തിനുള്ള മരുന്ന് വിലക്കയറ്റത്തിന് വിഷമാണ്; വിലക്കയറ്റത്തിനുള്ള മരുന്ന് മാന്ദ്യത്തിനും.

കാശിക്കുപോയ മണ്ണാങ്കട്ടയുടെയും കരിയിലയുടെയും അനുഭവമാണ് ഈ സ്ഥിതിവിശേഷം ഓര്‍മപ്പെടുത്തുന്നത്. മഴ വന്നപ്പോള്‍ കരിയില മണ്ണാങ്കട്ടയെ രക്ഷിച്ചു. കാറ്റുവന്നപ്പോള്‍ മണ്ണാങ്കട്ട കരിയിലയെയും രക്ഷിച്ചു. പക്ഷേ, കാറ്റും മഴയും ഒരുമിച്ചു വന്നപ്പോള്‍ മണ്ണാങ്കട്ട അലിഞ്ഞുപോയി; കരിയില പറന്നും പോയി. മാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും ഒന്നിച്ചുള്ള വരവ് അത്തരമൊരു ദുരന്തത്തിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നത്.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...