Wednesday, September 14, 2011

ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം

അധ്യായം ഒന്ന്

ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം

ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലുമില്ലാതെയാണ് അഹമ്മദാബാദില്‍ നിന്നും പതിനെട്ടാം വയസില്‍ ഗൗതം അദാനി ഉപജീവനമാര്‍ഗം തേടി മുംബൈയിലെത്തിയത്. കൈയിലുണ്ടായിരുന്നത് ഏതാനും നൂറു രൂപാ നോട്ടുകള്‍. മഹീന്ദ്രാ ബ്രദേഴ്‌സ് എന്ന സ്ഥാപനത്തില്‍ വജ്രം ഇനം തിരിയ്ക്കുന്ന തൊഴിലാളിയായി തുടങ്ങിയ അദാനിയ്ക്ക് ഇപ്പോള്‍ വയസ് 49. ഇതിനിടെ കൈക്കലാക്കിയത് അമ്പതിനായിരം കോടി രൂപയുടെ സ്വത്ത്. വെറും 31 വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ആറാമനായി വളര്‍ന്നു, ഈ കേമന്‍. തലമുറകളായി ശതകോടീശ്വരപദവിയില്‍ വിഹരിക്കുന്ന ബിര്‍ലാ കുടുംബം പോലും ഇന്ന് അദാനിക്ക് കാതങ്ങള്‍ പിന്നിലാണ്. ഒറ്റവര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ സ്വത്ത് സ്വരുക്കൂട്ടിയ ബിസിനസുകാരന്‍ എന്ന ബഹുമതി 2011ല്‍ അദാനിയ്ക്കായിരുന്നു. ഒറ്റവര്‍ഷം കൊണ്ട് അദാനി സമ്പത്ത് ഇരട്ടിയാക്കി പെരുപ്പിച്ചപ്പോള്‍ അസിം പ്രേംജി (വിപ്രോ), രാഹുല്‍ ബജാജ് (ബജാജ്) സുനില്‍ മിത്തല്‍ (ഭാരതി എയര്‍ടെല്‍) തുടങ്ങിയ വമ്പന്മാരാണ് പുറകിലായത്.
 

ഈ അത്ഭുത വളര്‍ച്ചയുടെ അമ്പരപ്പു മുഴുവന്‍ രണ്ടുവരി കണക്കില്‍ അടക്കം ചെയ്യാം. 2008 ഡിസംബര്‍ 31ലെ കണക്കു പ്രകാരം അദാനിയുടെ ഉടമസ്ഥതയിലുളള മൂന്നു കമ്പനികളുടെ ആകെ സ്വത്ത് 14185 കോടി രൂപ. 2009 ഡിസംബര്‍ 31 ആയപ്പോഴേയ്ക്കും ഈ സ്വത്തിന്റെ മൂല്യം പെരുകിക്കയറിയത് 46,605 കോടിയിലേയ്ക്കാണ്. വളര്‍ച്ചയ്ക്കുളള ഊര്‍ജം മുഴുവന്‍ ഗൗതം അബാനി വലിച്ചെടുത്തത് സാക്ഷാല്‍ നരേന്ദ്രമോഡിയുമായുളള സൗഹൃദത്തില്‍ നിന്നാണ്. സര്‍വശക്തനായ ഈ ബിജെപി മുഖ്യമന്ത്രിയുമായുളള ചങ്ങാത്തമാണ് എണ്‍പതുകളില്‍ ഒരിടത്തരം വ്യാപാരി മാത്രമായിരുന്ന ഗൗതം അദാനിയെ സമ്പത്തിന്റെ ഗോപുരമുകളിലെത്തിച്ചത്. 

ഗൗതം അദാനി വളര്‍ന്നു പടര്‍ന്നതെങ്ങനെ?
1988ല്‍ അഞ്ചു ലക്ഷം രൂപ മൂലധനത്തിലാണ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ തുടക്കം. ഇന്ന് അദാനി സാമ്രാജ്യത്തിന്റെ പതാകയാണ് ഈ കമ്പനി. കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 260 ബില്യണ്‍ രൂപ. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖത്തിന്റെ ഉടമ, ഏറ്റവും വലിയ ബഹുമുഖ സെസിന്റെ സംരംഭകന്‍ എന്നിവ അദാനി കൈക്കലാക്കിയ ബഹുമതികളില്‍ ചിലതു മാത്രമാണ്. അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം, ആഗോള വ്യാപാരം, എണ്ണയും പ്രകൃതി വാതകവും, ഖനനം, വൈദ്യുതി, തുടങ്ങി നിക്ഷേപിക്കുന്ന പണം പലമടങ്ങു പെരുക്കുന്ന ഏതാണ്ട് എല്ലാ മേഖലയിലും അദാനിയുടെ സാന്നിദ്ധ്യമുണ്ട്.


ഉദാരവത്കൃത ഇന്ത്യയുടെ ഉല്‍പന്നമാണ് ഈ ശതകോടീശ്വരന്‍. 1991ല്‍ മന്‍മോഹന്‍ സിംഗ് വീശിയ ഉദാരവത്കരണത്തിന്റെ മാന്ത്രിക വടിയാണ് ഗൗതം അദാനിമാരെ സൃഷ്ടിച്ചത്. യഥാര്‍ത്ഥത്തില്‍ അതിനും മൂന്നു വര്‍ഷം മുമ്പ് 1988ല്‍ അദാനി എക്‌സ്‌പോര്‍ട്ട്‌സ് ആന്‍ഡ് ഇംപോര്‍ട്‌സ് എന്ന സ്ഥാപനം തുടങ്ങിയിരുന്നു. തൊണ്ണൂറുകളില്‍ പിവിസി ഇറക്കുമതി ചെയ്യുമ്പോള്‍ അദാനി സാക്ഷാല്‍ റിലയന്‍സിനെത്തന്നെ വെല്ലുവിളിച്ചു. പ്ലാസ്റ്റിക്ക് നിര്‍മ്മാണത്തിനുളള അസംസ്‌കൃത വസ്തുവായ പിവിസി ചുളുവിലയ്ക്ക് വില്‍പന നടത്തിയത് കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചുകൊണ്ടാണെന്ന് അക്കാലത്ത് ആരോപണമുണ്ടായിരുന്നു. പക്ഷേ, അതൊക്കെ അദാനി അതിജീവിച്ചു.
 

ഗുജറാത്ത് മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേലിന്റെ കാലത്താണ് മുണ്ഡ്ര കടപ്പുറം അദാനി സ്വന്തമാക്കിയത്. ഏക്കറൊന്നിന് വെറും 27,000 രൂപ മുടക്കി 25000 ഏക്കര്‍ അദാനി വാങ്ങിക്കൂട്ടി. അവിടെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം സ്ഥാപിക്കപ്പെട്ടു. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് അംഗീകാരവും ലഭിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഇവിടെ സ്ഥലം അനുവദിച്ചത് ഏക്കറിന് 27 ലക്ഷം രൂപയ്ക്കാണ്. പത്തുവര്‍ഷത്തിനുളളില്‍ നൂറു മടങ്ങിന്റെ മൂല്യവര്‍ദ്ധന.
 

തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കാനുളള വഴിയും അദാനി സ്വയം വെട്ടി. തുറമുഖത്തിലേയ്ക്കുളള ഗതാഗതസൗകര്യം സര്‍ക്കാര്‍ ഏറ്റിരുന്നതാണെങ്കിലും പണി വൈകി. 250 കോടി ചെലവില്‍ 64 കിലോ മീറ്റര്‍ റെയില്‍പാത സ്വയം നിര്‍മ്മിച്ചുകൊണ്ട് അദാനി സര്‍ക്കാരിനെ 'സഹായിച്ചു'. സര്‍ക്കാര്‍ ദൈവമൊന്നുമല്ലെന്നും കഴിയുന്നതെല്ലാം സ്വന്തമായി ചെയ്യുക എന്നതാണ് തന്റെ സിദ്ധാന്തമെന്നും ഇന്ത്യാ ടുഡേയ്ക്കു നല്‍കിയ ഒരഭിമുഖത്തില്‍ അദാനി വ്യക്തമാക്കി.

അതുകൊണ്ടാണ് 4000 കിലോമീറ്റര്‍ അകലെയുളള ഇന്തോനേഷ്യയില്‍ നിന്ന് കപ്പല്‍ മാര്‍ഗം കല്‍ക്കരി കൊണ്ടുവരാന്‍ അദ്ദേഹം നിശ്ചയിച്ചത്. ഇന്ത്യന്‍ റെയില്‍വെ വഴി 1000 മീറ്റര്‍ കല്‍ക്കരി കടത്തുന്നതിനെക്കാള്‍ ചെലവു കുറവ് അതിനാണെന്ന് ബുദ്ധിമാനായ അദാനി തിരിച്ചറിഞ്ഞു. ഇന്തോനേഷ്യയില്‍ ഒരു കല്‍ക്കരി ഖനിയും രണ്ടു കപ്പലുകളും അദ്ദേഹം വാങ്ങി. മുണ്ട്രയില്‍ ഒരു വൈദ്യുതി നിലയം റെക്കോഡ് വേഗത്തില്‍ സ്ഥാപിച്ചു. മുണ്ട്ര തുറമുഖം റെയില്‍വേയില്‍ നിന്ന് 40 മൈല്‍ അകലെയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യറെയില്‍വേയും അദാനി സ്ഥാപിച്ചു.
ഇന്ത്യയില്‍ തന്ത്രപരമായ സ്ഥാനങ്ങളില്‍ വൈദ്യുതി നിലയങ്ങള്‍ അതിവേഗതയില്‍ സ്ഥാപിക്കുകയാണ് അദാനി. ഇന്തോനേഷ്യയിലെ ഖനി കൂടാതെ ആസ്‌ട്രേലിയയിലെ ഒരു കല്‍ക്കരി ഖനി 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിനെടുത്തു. 9000 കോടി രൂപയുടെ മുടക്കുമുതല്‍.


ഒമ്പതുമാസത്തിനിടെ വിദേശത്ത് അദാനി ഗ്രൂപ്പ് നടത്തിയ മൂന്നാമത്തെ വന്‍കിട സംരംഭമാണിത്. ആസ്‌ട്രേലിയയിലെ തന്നെ ലിങ്ക് എനര്‍ജിയുടെ കല്‍ക്കരി ഖനി 12,600 കോടി രൂപയ്ക്ക് 2010 ആഗസ്റ്റില്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. 165 കോടി ഡോളറിന് ഇന്തോനേഷ്യയിലെ വിദേശത്തെ മൂന്നാമത്തെ സംരംഭമാണിത്. കല്‍ക്കരിക്ക് സ്വന്തം ഖനികള്‍, ചരക്കുകടത്തിന് സ്വന്തം കപ്പലും തുറമുഖവും റെയില്‍വേയും, വൈദ്യുതി യന്ത്രങ്ങള്‍ക്ക് മുണ്ട്ര സെസില്‍ ഫാക്ടറികള്‍, എല്ലാം ഒത്തുചേരുന്ന അദാനി ഇന്ത്യയിലെ ഏറ്റവും ഉദ്ഗ്രഥിത വൈദ്യുതി കമ്പനിയാണ്.
ഇതിനുളള പണമെല്ലാം അദാനിയുടെ പൂര്‍വികരോ അദ്ദേഹം തന്നെയോ സമ്പാദിച്ചതല്ല. 25000 ഏക്കറിന്റെ തുറമുഖവും സെസ് പദവിയും കാണിച്ചാല്‍ എവിടെ നിന്നാണ് വായ്പ കിട്ടാന്‍ പ്രയാസം? പോരാത്തതിന് മോഡിയുടെ പിന്തുണയും. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിലേയ്ക്ക് മോഡി ഇന്ത്യയിലെ ശതകോടീശ്വരന്മാരെയെല്ലാം ക്ഷണിച്ചു. അംബാനിമാരും ടാറ്റമാരുമെല്ലാം എത്തിച്ചേര്‍ന്നു. പക്ഷേ, മോഡിയുടെ ഏറ്റവും അടുത്ത് ഇരിപ്പടം ലഭിച്ചത് അദാനിയ്ക്കായിരുന്നു. ഗുജറാത്തില്‍ നടത്താന്‍ പോകുന്ന ഏതാണ്ട് 90,000 കോടി രൂപയുടെ പുതിയ നിക്ഷേപം അദാനി അവിടെ വെച്ച് പ്രഖ്യാപിച്ചു. കോടീശ്വരന്മാരും മോഡിയും തമ്മിലുളള വിശേഷബന്ധത്തിന്റെ പ്രഖ്യാപനമായി മാറി ഈ ഉന്നതതല സമ്മേളനം.
അദാനിയുടെ നിശിത വിമര്‍ശകനാണ് കച്ചിലെ റാപ്പാര്‍ കോണ്‍ഗ്രസ് എംഎല്‍എയായ ബാബു മേഘ്ജി ഷാ. അദ്ദേഹം ചോദിക്കുന്നു, ''ആരാണ് അയാളെ പണക്കാരനാക്കിയത്? ഗുജറാത്ത് സര്‍ക്കാരാണ് അദാനിയെ പണക്കാരനാക്കിയത്''. നാമമാത്ര നഷ്ടപരിഹാരം മാത്രം കിട്ടിയ കൃഷിക്കാര്‍, തുറമുഖം വന്നതോടെ മത്സ്യവിഭവശോഷണത്തില്‍ വലയുന്ന മത്സ്യത്തൊഴിലാളികള്‍ എന്നിവരൊക്കെ എംഎല്‍എയുടെ കൂടെയാണ്. പക്ഷേ, അദാനിയ്‌ക്കൊരു കുലുക്കവുമില്ല. ''സംസ്ഥാന സര്‍ക്കാരിന്റെ സജീവമായ പിന്തുണയും അനുഗ്രഹവുമില്ലാതെ ഒരുവലിയ അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കാനാവില്ല. മുഖ്യമന്ത്രി ആരായാലും അദ്ദേഹവുമായി യോജിച്ചു പ്രവര്‍ത്തിച്ചേ പറ്റൂ'' എന്നാണ് അദാനിയുടെ ന്യായം.
രണ്ടു ദശാബ്ദം കൊണ്ട് ഇന്ത്യയിലെ ആറാമത്തെ ശതകോടീശ്വരനായി വളര്‍ന്ന അദാനിയുടെ ജീവിതകഥയുടെ രത്‌നച്ചുരുക്കമാണിത്. ശതകോടീശ്വരപ്പട്ടികയിലെ എട്ടാം സ്ഥാനക്കാരനായ ഭാരതി ടെലിക്കോമിനെക്കുറിച്ചോ ഒമ്പതാം സ്ഥാനക്കാരനായ അനില്‍ അഗര്‍വാളിന്റെ വേദാന്തയെക്കുറിച്ചോ ജെറ്റ് എയര്‍വെയ്‌സിനെക്കുറിച്ചോ ഇന്‍ഫോസിസിനെ കുറിച്ചോ എന്തിന് വിപ്രോയെക്കുറിച്ചു പോലുമോ ഉദാരവത്കരണകാലത്തിനു മുമ്പ് ആരും കേട്ടിരുന്നില്ല. ഇവരെല്ലാവരും അദാനിയുടെ മാര്‍ഗത്തിലൂടെയാണ് വളര്‍ന്നത് എന്നല്ല പറയുന്നത്. ഇന്‍ഫോസിസ്, ജെറ്റ് എയര്‍വെയ്‌സ്, ഭാരതി തുടങ്ങിയവയെല്ലാം പുതിയ കാലഘട്ടത്തില്‍ അതിവേഗം വളര്‍ന്ന വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതാണ്. അങ്ങനെ ഇന്ത്യയിന്ന് അറിയപ്പെടുന്നത് ശതകോടീശ്വരന്മാരുടെ രാജ്യങ്ങളിലൊന്നായാണ്.
ശതകോടീശ്വരന്മാരുടെ ഭാരതം
2004-ല്‍ 13 ശതകോടീശ്വരന്‍മാരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഇത് ഡോളറിലുളള കണക്ക്. രൂപയിലാക്കുമ്പോള്‍ ഇവര്‍ക്ക് ഓരോരുത്തര്‍ക്കും അയ്യായിരത്തിലേറെ കോടിയുടെ സ്വത്തെങ്കിലുമുണ്ടാകും. ഈ കുബേരന്മാരുടെ എണ്ണം 2009-ല്‍ എണ്ണം 49 ആയി. 2010-ല്‍ 69 ആയി. 1998-ല്‍ ദേശീയ വരുമാനത്തിന്റെ ഒരു ശതമാനം മാത്രമായിരുന്നു, ശതകോടീശ്വരന്‍മാരുടെ സ്വത്ത്. 2005-ല്‍ അത് 4 ശതമാനമായും 2010-ല്‍ 31 ശതമാനമായും വര്‍ദ്ധിച്ചു. ഇതിനര്‍ത്ഥം ഇന്ത്യയുടെ വരുമാനത്തിന്റെ 31 ശതമാനം 69പേരുടെ കയ്യിലാണെന്നല്ല. അവരുടെ സ്വത്ത് ദേശീയവരുമാനത്തിന്റെ 31 ശതമാനം വരുമെന്നാണ്. ദേശീയവരുമാനം വളരുന്നതിനെക്കാള്‍ വളരെ വേഗതയില്‍ അവരുടെ സ്വത്തു കുമിഞ്ഞു കൂടുന്നു.
ഏറ്റവും പണക്കാരായ 100 അമേരിക്കക്കാരുടെ സ്വത്ത് 83600 കോടി ഡോളറാണ്. ഏറ്റവും പണക്കാരായ 100 ഇന്ത്യക്കാരുടെ സ്വത്ത് 30000 കോടി ഡോളര്‍ വരും. അമേരിക്കന്‍ ശതകോടീശ്വരന്മാരുടെ ഏതാണ്ട് മൂന്നിലൊന്ന്!
ലോകത്തെ ഏറ്റവും വലിയ 100 പണക്കാരില്‍ 8 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ ഏറ്റവും വലിയ കുബേരന്‍ വിദേശ ഇന്ത്യക്കാരാനായ ലക്ഷ്മി മിത്തലാണ്: 3100 കോടി ഡോളര്‍. ലോക റാങ്കിംഗില്‍ മിത്തല്‍ രണ്ടാം സ്ഥാനക്കാരനാണ്. അദ്ദേഹത്തിന്റെ മിത്തല്‍ ആര്‍സലോണ്‍ എന്ന കമ്പനിയുടെ 2010ലെ ലാഭം 290 കോടി ഡോളറാണ്. ലണ്ടനില്‍ 2012ല്‍ നടക്കേണ്ടുന്ന ഒളിമ്പിക്‌സിന്റെ അഭിമാനസ്തംഭമായി ഉയര്‍ത്തിയിട്ടുളള ആഴ്‌സലോ മിത്തല്‍ ഓര്‍ബിറ്റ് എന്ന ടവര്‍ ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ ടവറാണ്.
മിത്തല്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ പണക്കാരന്‍ മുകേഷ് അംബാനിയാണ്. ലോക റാങ്കിംഗില്‍ ആറാം സ്ഥാനം. ആറുപേരടങ്ങുന്ന കുടുംബത്തിനു താമസിക്കാന്‍ അദ്ദേഹം 27 നിലയില്‍ 4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുളള ഒരു വീടു മുംബെയില്‍ പണിതിട്ടുണ്ട്. ഹെലിപാഡുകള്‍, കൃത്രിമ മഞ്ഞു നിറഞ്ഞ ഐസ് റൂം. വിശാലമായ സിനിമാ തീയേറ്റര്‍. വിശാലമായ പൂന്തോട്ടം, കൃഷ്ണഭഗവാന് താമരക്കുളത്തോടു കൂടിയ ഒരമ്പലവും ആന്റില എന്ന ഈ സമുച്ചയത്തിലുണ്ട്. ഗ്രീക്ക് മിഥോളജിയിലെ ഒരു ദ്വീപിന്റെ പേരാണിത്. 600 ജോലിക്കാരാണ് അടിച്ചു വാരാനും മറ്റുമുളളത്. 70 ലക്ഷം രൂപയാണ് 2010 സെപ്തംബര്‍ മാസത്തെ വൈദ്യുതി ബില്ല്. ധാരാളിത്തത്തിന്റെ അറപ്പുളവാക്കുന്ന ഈ വീടിന്റെ പാലുകാച്ചല്‍ ആഘോഷത്തില്‍ പങ്കെടുത്ത ശോഭാ ഡേ ബിബിസിയോടു പറഞ്ഞത്, ''ടാജ്മഹാള്‍ ലോകാത്ഭുതങ്ങളിലൊന്നാണ്. ഇത് ആധുനിക ഇന്ത്യയുടെ ഒരു മഹാത്ഭുതമാണ് എന്നെനിക്കുറപ്പുണ്ട്''.
കോടീശ്വരന്മാരുടെ താഴെ ലക്ഷപ്രഭുക്കളുണ്ട്. അവരെ സംബന്ധിച്ചും കണക്കുകള്‍ ലഭ്യമാണ്. ബാങ്കുപോലുളള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരം അതിസമ്പന്നരുടെ അക്കൗണ്ട് കരസ്ഥമാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ അവര്‍ക്കു ചെയ്തു കൊടുക്കാറുണ്ട്. അത്യാഡംബര ഉപഭോഗ വസ്തുക്കളുടെ നിര്‍മ്മാതാക്കള്‍ ഇവരുടെ കണക്കെടുക്കാറുണ്ട്. ഏറ്റവും അംഗീകാരമുളള നിര്‍വചനം അമേരിക്കന്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് കമ്മിഷന്റേതാണ്. ഒരു ദശലക്ഷം ഡോളര്‍ അഥവാ അമ്പതു കോടി രൂപയെക്കാള്‍ കൂടുതല്‍ നിക്ഷേപയോഗ്യമായ ഫണ്ടോ ആസ്തിയോ ഉളളയാളെ അതിസമ്പന്നന്‍ (high networth individuals) എന്നും 30 ദശലക്ഷം ഡോളര്‍ അഥവാ 1500 കോടി രൂപയെക്കാള്‍ കൂടുതല്‍ ഉളളയാളെ അത്യതി സമ്പന്നന്‍ (ultra high networth individuals) എന്നും വിളിക്കുന്നു.
ലോകത്താകെ 80,000 അത്യതി സമ്പന്നന്മാരാണുളളത്. ഓരോരുത്തര്‍ക്കും ശരാശരി 8 കാറുകള്‍, മൂന്നോ നാലോ വീടുകള്‍, ഏതാണ്ട് എല്ലാവര്‍ക്കും വിനോദനൗകകള്‍, മുക്കാല്‍ പങ്കിനും സ്വന്തം ജെറ്റ് എയര്‍വെയ്‌സ് ഒക്കെയുണ്ട്.
മെരില്‍ ലിഞ്ച് വെല്‍ത്ത് മാനേജ്‌മെന്റിന്റെ റിപ്പോര്‍ട്ടു പ്രകാരം 2011ല്‍ ലോകത്താകെ 10.9 ലക്ഷം അതിസമ്പന്നന്മാരാണുളളത്. ഇന്ത്യയില്‍ ഇവരുടെ എണ്ണം 1,53,000 വരും. ലോകത്തെ അതി സമ്പന്നരുടെ 1.4 ശതമാനം മാത്രമേ ഇന്നും ഇന്ത്യയിലുളളൂ. ഭൂരിപക്ഷവും അമേരിക്കയിലും ജപ്പാനിലും ജര്‍മ്മനിയിലുമാണ് (53 ശതമാനം). പക്ഷേ, അതിവേഗം ഇന്ത്യയുടെ വിഹിതം ഉയരുമെന്നു തീര്‍ച്ചയാണ്. 2005ല്‍ ഇന്ത്യയില്‍ 70,000 അതിസമ്പന്നരേ ഉണ്ടായിരുന്നുളളൂ. ലോകത്തെ അതിസമ്പന്നരുടെ എണ്ണം 2005നും 2011നുമിടയില്‍ 31 ശതമാനം ഉയര്‍ന്നപ്പോള്‍ ഇന്ത്യയില്‍ അവരുടെ എണ്ണം 118 ശതമാനം ഉയര്‍ന്നു. 2011ല്‍ ഇവരുടെ മൊത്തം ആഗോള നിക്ഷേപയോഗ്യമായ ആസ്തി ഏതാണ്ട് 2000 ലക്ഷം കോടി വരും. ഇന്ത്യയിലെ അതിസമ്പന്നരുടെ നിക്ഷേപയോഗ്യമായ ആസ്തി ഏതാണ്ട് 65 ലക്ഷം കോടി രൂപ വരും.
കൊടാക് വെല്‍ത്ത് മാനേജ്‌മെന്റ് ആന്‍ഡ് റേറ്റിംഗ് ഏജന്‍സി, ഇന്ത്യയിലെ സമ്പന്നരെക്കുറിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 25 കോടിയെക്കാള്‍ കൂടുതല്‍ അസല്‍ ആസ്തിയുളളവരെയാണ് സമ്പന്ന ഗണത്തില്‍ അവര്‍ പെടുത്തിയിരിക്കുന്നത്. 2011ല്‍ ശരാശരി 75 കോടി വീതമുളള 62,000 സമ്പന്നരാണ് ഇന്ത്യയിലുണ്ടായിരുന്നത്. 2016 ആകുമ്പോഴേയ്ക്കും ഇവരുടെ എണ്ണം ശരാശരി 100 കോടി രൂപ വീതമുളള 2,19,000 ആയി വര്‍ദ്ധിക്കുമെന്ന് കണക്കാക്കിയിരിക്കുന്നു. ഇവരുടെ മൊത്തം സ്വത്ത് 45 ലക്ഷം കോടിയില്‍ നിന്ന് 235 ലക്ഷം കോടി ആയി ഉയരും. ഇവരുടെ വരുമാനത്തിന്റെ 20 ശതമാനം ആഡംബര ചെലവുകള്‍ക്കായും 30 ശതമാനം സ്വന്തം ബിസിനസ് മേഖലയിലെ റീ ഇന്‍വെസ്റ്റ്‌മെന്റിനായും 20 ശതമാനം മറ്റ് പുതിയ മേഖലകളില്‍ നിക്ഷേപിക്കുന്നതിനുമാണ് ചെലവഴിക്കുന്നത്. ഈ പുതുമേഖലയില്‍ 37 ശതമാനവും റിയല്‍ എസ്റ്റേറ്റിലാണ്. ഡല്‍ഹിയില്‍ ഈ തോത് 50 ശതമാനം വരും. 33 ശതമാനം ഷെയറിലും 20 ശതമാനം വായ്പയും ഡെപ്പോസിറ്റുമാണ്. 9 ശതമാനം സ്വര്‍ണം, പെയിന്റിംഗുകള്‍, സ്റ്റാമ്പുകള്‍ അപൂര്‍വശേഖരങ്ങള്‍ എന്നിവയിലാണ്.
ഇവരുടെ ആഡംബര ആഭരണക്കമ്പോളം 2015ല്‍ 22900 കോടി രൂപയുടേതായിരിക്കും. ആഡംബര കാറുകളുടേത് 15000 കോടി രൂപയുടേതായിരിക്കും. ഇവരുടെ ആഡംബരക്കമ്പോളം ലക്ഷ്യമിട്ടു കൊണ്ടുളള കടകള്‍ മെട്രോ നഗരങ്ങളുടെ പുതിയ നിക്ഷേപ മേഖലയായിട്ടുണ്ട്. ഈ സമ്പന്നരുടെ ഏറ്റവും പ്രധാന ഹോബി വിനോദ സഞ്ചാരമാണ്. ഭൂരിപക്ഷവും പ്രതിവര്‍ഷം ശരാശരി 2 തവണയെങ്കിലും ഇവര്‍ ഇപ്രകാരമുളള വെക്കേഷനുകള്‍ക്ക് പോകും. 15-20 ശതമാനം പേര്‍ മൂന്നോ അതിലേറെയോ തവണ വിനോദ സഞ്ചാരത്തിനു പോകും.
കുത്തക കുടുംബങ്ങളുടെ വളര്‍ച്ച
പുതിയ കോടീശ്വരന്മാരുടെ വളര്‍ച്ചയെക്കുറിച്ച് ഇതുവരെ നടത്തിയ പ്രതിപാദനം ഒരു തെറ്റിദ്ധാരണ സൃഷ്ടിച്ചേക്കാം. ഇന്ത്യയിലെ പരമ്പരാഗത കുത്തക കുടുംബങ്ങളെ പിന്തളളി ഒരു പുതുകൂറ്റന്‍ മുതലാളിവര്‍ഗം മുന്നോട്ടു വന്നിരിക്കുന്നുവെന്ന്. ഇതുവരെ ചര്‍ച്ച ചെയ്തത് മുതലാളിമാരുടെ വ്യക്തിപരമായ സ്വത്തിനെക്കുറിച്ചാണ്. എന്നാല്‍ അവര്‍ നയിക്കുന്ന കമ്പനികളുടെ സ്വത്ത് ഇതിനെക്കാള്‍ വളരെ കൂടുതലായിരിക്കും. ചെറിയ ഒരു കമ്പനി നിയന്ത്രിക്കാന്‍ ഭൂരിപക്ഷം ഷെയര്‍ പോലും ആവശ്യമില്ല. ഇങ്ങനെയുളള ഒരു മാതൃകമ്പനി ഉപയോഗിച്ചു കൊണ്ട് മറ്റു ചെറു കമ്പനികളെ വരുതിയിലാക്കുന്നതിനും പ്രയാസമില്ല. ഇത്തരത്തില്‍ പരസ്പരം ഉടമസ്ഥ ബന്ധമുളള കമ്പനികളുടെ കൂട്ടത്തെയാണ് കുത്തകക്കുടുംബം എന്നു പറയുന്നത്. ടാറ്റ, ബിര്‍ള, ബജാജ്, ഗോയെങ്ക, ഥാപ്പര്‍, സിങ്കാനിയ തുടങ്ങിയവയൊക്കെ ഇന്ത്യയിലെ പരമ്പരാഗത കുത്തക കുടുംബങ്ങളാണ്. പുത്തന്‍കൂറ്റ് മുതലാളിമാര്‍ അതിവേഗം മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും ഇന്നും മേധാവിത്തം പരമ്പരാഗത കുത്തക കുടുംബങ്ങള്‍ക്കു തന്നെയാണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
ക്രോണി കാപ്പിറ്റലിസം ആന്‍ഡ് ഇന്ത്യ, ബിഫോര്‍ ആന്‍ഡ് ആഫ്റ്റര്‍ ലിബറലൈസേഷന്‍ എന്ന തന്റെ പ്രബന്ധത്തില്‍ പ്രൊഫ. സുരജിത് മജുംദാര്‍ അവതരിപ്പിക്കുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ഏതാണ്ട് എല്ലാ പ്രധാനപ്പെട്ട വ്യവസായമേഖലകളുമടങ്ങുന്ന 126 വ്യവസായങ്ങളെയാണ് അദ്ദേഹം വിശകലനത്തിനായി തിരഞ്ഞെടുത്തത്. ഈ 126 വ്യവസായങ്ങളുടെ മൊത്തം വില്‍പന 7.5 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ പൊതുമേഖലാ സഹകരണ സംഘങ്ങളുടെ വിഹിതം ഏതാണ്ട് 10 ശതമാനമേ വരൂ. പഴയ ഇന്ത്യന്‍ കുത്തക കുടുംബങ്ങളുടെ വിഹിതം 45 ശതമാനവും പഴയ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ വിഹിതം 9 ശതമാനവും വരും. പുത്തന്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ വിഹിതം 10 ശതമാനവും മറ്റ് ഇന്ത്യന്‍ ബഹുരാഷ്ട്രകളുടെ വിഹിതം 34 ശതമാനവും വരും. ചുരുക്കത്തില്‍ പുത്തന്‍കൂറ്റ് കമ്പനികള്‍ മുന്‍പന്തിയിലേയ്ക്കു വന്നിട്ടുണ്ടെങ്കിലും പഴയ കുത്തക കുടുംബങ്ങള്‍ക്കു തന്നെയാണ് വ്യവസായമേഖലയില്‍ പ്രാമുഖ്യം. പുതിയ കുത്തക കുടുംബങ്ങള്‍ കൂടൂതല്‍ രൂപം കൊണ്ടിട്ടുളളത് ഐടി പോലുളള പുതിയ മേഖലകളിലും സ്വകാര്യ മേഖലയ്ക്കു പുതുതായി തുറന്നു കൊടുത്ത വ്യോമഗതാഗതം, ടെലികോം തുടങ്ങിയ മേഖലകളിലുമാണ്. ഇവിടങ്ങളിലേയ്ക്കു പോലും പഴയ കുത്തക കമ്പനികളില്‍ ചിലവ ശക്തമായ കടന്നുവരവ് നടത്തി. ഉദാഹരണത്തിന് ഐടി മേഖലയില്‍ ഏറ്റവും പ്രധാനപ്പെട്ട കമ്പനികളിലൊന്ന് ടാറ്റയുടെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആണ്. 



ഓരോ വ്യവസായ ഉല്‍പന്ന മേഖലയും പ്രത്യേകമെടുത്ത് പരിശോധിക്കുകയാണെങ്കില്‍ പരമ്പരാഗത കുത്തക കുടുംബങ്ങളുടെ മേധാവിത്തം കൂടുതല്‍ വ്യക്തമാകും. 126 വ്യവസായങ്ങളില്‍ 119 എണ്ണത്തിലും 1990-91ല്‍ മുന്‍പന്തിയിലുണ്ടായിരുന്ന കമ്പനികള്‍ക്കു 2005-06ലും കുത്തക നിയന്ത്രണം ഉണ്ടായിരുന്നു. 51 എണ്ണത്തില്‍ പാരമ്പര്യ കുത്തക ഗ്രൂപ്പുകളുടെ നിയന്ത്രണം ഏതാണ്ട് പൂര്‍ണമായിരുന്നു എന്നു പറയാം.
മറ്റൊരു 51 വ്യവസായ മേഖലകളില്‍ പുതിയ ബിസിനസ് ഗ്രൂപ്പുകള്‍ പ്രബലമായി തീര്‍ന്നിട്ടുണ്ട്. ഇങ്ങനെ പുതുതായി മുന്‍പന്തിയിലേയ്ക്ക് കടന്നു വന്ന വ്യവസായ ഗ്രൂപ്പുകളില്‍ ബഹുരാഷ്ട്ര കുത്തകകളുമുണ്ട്. 23 വ്യവസായ ഗ്രൂപ്പുകളില്‍ മാത്രമാണ് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നിലവിലുളളവയെ ഏറ്റെടുത്തോ പുതിയ കമ്പനികള്‍ സ്ഥാപിച്ചോ പുതുതായി പ്രാമുഖ്യത്തിലേയ്ക്ക് ഉയര്‍ന്നത്. മൊത്തം വില്‍പനയുടെ പതിനഞ്ചു ശതമാനമാണ് ഈ മേഖലകളുടെ വില്‍പന വിഹിതം. അതേസമയം പുതിയ ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പുകള്‍ 28 വ്യവസായങ്ങളില്‍ പ്രാമുഖ്യത്തിലേയ്ക്കു വന്നു. മൊത്തം വില്‍പനയില്‍ ഈ വ്യവസായങ്ങളുടെ വിഹിതം 40 ശതമാനം വരും. പക്ഷേ, ഇവയില്‍ ഏഴ് വ്യവസായങ്ങളില്‍ മാത്രമാണ് ഈ പുതിയ കുത്തക കമ്പനികള്‍ക്ക് 50 ശതമാനത്തിലേറെ ഉല്‍പന്ന നിയന്ത്രണം വരുന്നത്. മറ്റൊരു 12 കമ്പനികള്‍ക്ക് 25-50 ശതമാനം കമ്പോള നിയന്ത്രണമുണ്ട്.
ഏതാണ്ട് ഇതേ ചിത്രം തന്നെയാണ് ഏറ്റവും വലിയ 25 കുത്തക കുടുംബങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാലും കാണാന്‍ കഴിയുക.  
താഴെ പട്ടിക 1.1ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ 25 കുത്തക ഗ്രൂപ്പുകളുടെ 1991-92ലെയും 2005-06ലെയും ആസ്തികളുടെ താരതമ്യം കൊടുത്തിരിക്കുന്നു.

2005-06ലെ ഏതാണ്ട് എല്ലാ കുത്തക ഗ്രൂപ്പുകളും 1991-92ല്‍ നിലവിലുണ്ടായിരുന്നു. ഇവയില്‍ 15 എണ്ണം അന്നും ഏറ്റവും വലിയ 25 കുത്തകഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടിരുന്നു. ഭാരതി ടെലികോം, വിപ്രോ, ഇന്‍ഫോസിസ് ടെക്‌നോളജീസ് ലിമിറ്റഡ്, ജെറ്റ് എയര്‍വേസ് ലിമിറ്റഡ്, മോസര്‍ബെയര്‍ ഗ്രൂപ്പ് എന്നിവയാണ് പൂര്‍ണമായും ഉദാരവത്കരണ കാലഘട്ടത്തിന്റെ സന്തതികള്‍.
ഏറ്റവും പ്രമുഖമായ വസ്തുത കുത്തകകള്‍ പുതിയവയും പഴയവയും അതിവേഗത്തില്‍ വളരുന്നു എന്നുളളതാണ്. ഇതുമൂലം ഉദാരവത്കരണ കാലഘട്ടത്തില്‍ ഇന്ത്യന്‍ വ്യവസായ മേഖലയില്‍ കുത്തക നിയന്ത്രണം വര്‍ദ്ധിച്ചിരിക്കുന്നു. പട്ടിക 1.1ല്‍ 25 കുത്തക കുടുംബങ്ങളുടെ മൊത്തം ആസ്തി 1991-92ല്‍ 73,273 കോടി രൂപയായിരുന്നത് 2005-06 ആയപ്പോഴേയ്ക്കും 6,92,186 കോടി രൂപയായി ഉയര്‍ന്നു.
ഇന്ത്യയിലെ കോര്‍പറേറ്റ് മൂലധനവും മൊത്തത്തില്‍ ഉദാരവത്കരണ കാലഘട്ടത്തില്‍ കുതിച്ചുയര്‍ന്നു. 1991ല്‍ സ്വകാര്യ കമ്പനികളുടെ അടച്ചുതീര്‍ത്ത മൂലധനം 74,798 കോടി രൂപയായിരുന്നത് 2005ല്‍ 6,78,321 കോടി രൂപയായി ഉയര്‍ന്നു. ഈ വളര്‍ച്ച ഏതാണ്ട് പൂര്‍ണമായും സ്വകാര്യമേഖലയിലാണ് ഉണ്ടായത്. 1991ല്‍ കമ്പനികളുടെ അടച്ചുതീര്‍ത്ത മൂലധനത്തില്‍ 27 ശതമാനം മാത്രമായിരുന്നു സ്വകാര്യമേഖലയുടേത്. 2005ല്‍ അത് 76 ശതമാനമായി ഉയര്‍ന്നു. ദേശീയ വരുമാനത്തില്‍ സംഘടിത സ്വകാര്യമേഖലയുടെ വിഹിതം 1990-91ല്‍ 12.3 ശതമാനമായിരുന്നത് 2004-05ല്‍ 19.25 ശതമാനമായി ഉയര്‍ന്നു. സ്വകാര്യ സംഘടിത മേഖലയുടെ വളര്‍ച്ചയാകട്ടെ, കൂടുതല്‍ സേവന വ്യവസായങ്ങളിലാണ് ഉണ്ടായത്. സ്വകാര്യ സംഘടിത മേഖലയുടെ വരുമാനത്തില്‍ 1990-91ല്‍ സേവനങ്ങളുടെ വിഹിതം 24.41 ശതമാനമായിരുന്നത് 2004-05ല്‍ 50.32 ശതമാനമായി ഉയര്‍ന്നു. അതേസമയം വ്യവസായ മേഖലയുടെ വിഹിതം ഈ കാലയളവില്‍ 64.48 ശതമാനത്തില്‍ നിന്ന് 37.66 ശതമാനമായി താഴ്ന്നു.
ശതകോടീശ്വരന്മാര്‍ എങ്ങനെ?
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെയും അതിസമ്പന്നരുടെയും വിസ്മയകരമായ വളര്‍ച്ചയെ എങ്ങനെ വിശദീകരിക്കാം? നവലിബറല്‍ നയങ്ങളുടെ കുഴലൂത്തുകാര്‍ വിരല്‍ചൂണ്ടുക ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയുടെ ഉയര്‍ന്ന വേഗതയിലേയ്ക്കാണ്. ആദ്യത്തെ മൂന്നു പതിറ്റാണ്ടുകളില്‍ മൂന്നര ശതമാനത്തില്‍ കിടന്നിരുന്ന സാമ്പത്തിക വളര്‍ച്ചയുടെ വേഗത ഇപ്പോള്‍ എട്ടര - ഒമ്പത് ശതമാനത്തില്‍ വന്നു നില്‍ക്കുന്നു. ഈ വളര്‍ച്ചയില്‍ കൂടുതല്‍ ഉയര്‍ന്ന പങ്കു പണക്കാര്‍ക്ക് കിട്ടിയെങ്കില്‍ അതു സ്വാഭാവികം. മാത്രമല്ല, ഷെയറുകളുടെ വിലയും ഗണ്യമായി ഉയര്‍ന്നിരിക്കുകയാണ്. ഷെയറുടമസ്ഥരുടെ സമ്പത്ത് വെറുതെയിരുന്നാലും ഇതുമൂലം വര്‍ദ്ധിക്കുന്നു. ഇതിലൊക്കെ ശരിയുണ്ടെങ്കിലും ശതകോടീശ്വരന്മാരുടെ വളര്‍ച്ചയെ സാധാരണഗതിയിലുളള ലാഭവര്‍ദ്ധന കൊണ്ടു വിശദീകരിക്കാനാവില്ല. അത്രയ്ക്ക് വിസ്മയകരമായ വേഗതയിലാണ് ഇവരുടെ വളര്‍ച്ച.
ശതകോടീശ്വരന്മാരുടെ വളര്‍ച്ച എന്ന പ്രതിഭാസം പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ അഥവാ നവലിബറല്‍ നയങ്ങളുടെ കാലഘട്ടത്തിലാണ് പ്രത്യക്ഷപ്പെട്ടത്. സ്വാഭാവികമായും ഈ നയങ്ങളും ഇവരുടെ വളര്‍ച്ചയും തമ്മില്‍ നേരിട്ടു ബന്ധമുണ്ട്. 2010 ലെ 69 ശതകോടീശ്വരന്മാരില്‍ 20 പേരാണ് ഐ.ടി തുടങ്ങിയ പുത്തന്‍ വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. അതേ സമയം 18 പേര്‍ റിയല്‍ എസ്റ്റേറ്റ് ബിസിന സുകാരാണ്. 7 പേര്‍ എണ്ണ-ഖനിജ മേഖലകളില്‍ നിന്നും 2 പേര്‍ ടെലികോം മേഖലയില്‍ നിന്നും ആണ് പണമുണ്ടാക്കിയത്. ഇന്ത്യയിലെ 15 റിയല്‍ എസ്റ്റേറ്റ് ശതകോടീശ്വരന്മാരും 2005 ന് ശേഷമാണ് ഈ സ്ഥാനത്തേക്കുയര്‍ന്നത്. മുതല്‍ മുടക്കില്‍ നിന്ന് കിട്ടിയ ന്യായമായ ലാഭത്തിലുപരി രാഷ്ട്രീയ നേതൃത്വത്തിന്റെ ഉദാരമായ സഹായമാണ് ഇവരെ ശതകോടീശ്വരന്മാരായി വളര്‍ത്തിയത്.
നവലിബറല്‍ നയങ്ങള്‍ എപ്രകാരം മൂലധന സംഭരണപ്രക്രിയയെ സ്വാധീനിക്കുന്നു എന്നാണ് പരിശോധിക്കേണ്ടത്. ലാഭവര്‍ദ്ധനയ്ക്ക് തടസം നില്‍ക്കുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്ത് സ്വകാര്യ ഉടമസ്ഥതയിലുളള തുറന്ന കമ്പോള വ്യവസ്ഥയ്ക്ക് രൂപം നല്‍കലാണ് നവലിബറല്‍ നയങ്ങളുടെ ലക്ഷ്യം. ലാഭവര്‍ദ്ധന മൂലധന സംഭരണത്തിന് പ്രചോദനമാകും. അതാകട്ടെ, സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കും. ഇതാണ് നവലിബറലിസത്തിന്റെ സിദ്ധാന്തം. ഏതെങ്കിലും സംരംഭകന്‍ അതിവേഗതയില്‍ കൂടുതല്‍ പണം ആര്‍ജിച്ചാല്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. അതയാളുടെ മികവിന്റെ ലക്ഷണമായി കണക്കാക്കിയാല്‍ മതിയെന്നാണ് നവലിബറലുകളുടെ നിലപാട്. നിയമലംഘനം ഉണ്ടെങ്കില്‍ മാത്രമേ അത് തെറ്റോ അഴിമതിയോ ആകുന്നുളളൂ. സര്‍ക്കാരിന്റെ സ്വത്തോ പൊതുസ്വത്തോ ഇത്തരത്തില്‍ നിയമവിധേയമായി സ്വകാര്യമുതലാളിയുടെ പക്കല്‍ ചെന്നുചേരുന്നതില്‍ ഒരു തെറ്റും ഈ സിദ്ധാന്തക്കാര്‍ കാണുന്നില്ല. പൊതുസ്വത്തിന്റെ കൊളള പ്രോത്സാഹിപ്പിക്കുന്ന തത്ത്വശാസ്ത്രമാണ്. ഈ കൊളളയാണ് ശതകോടീശ്വരന്മാരുടെ വളര്‍ച്ചയുടെ ഉറവിടം.
നവലിബറല്‍ നയങ്ങളെ മൂന്നായി തിരിക്കാം.
ഒന്ന്) പൊതുമേഖലയുടെയും മറ്റ് പൊതുസ്വത്തുക്കളുടെയും സ്വകാര്യവത്കരണം : ഏതാണ്ട് 20 ലക്ഷം കോടി രൂപയുടെ കമ്പോള മൂല്യം വരുന്ന സ്വത്തുക്കളാണ് ഇന്ത്യന്‍ പൊതുമേഖലയ്ക്കുളളത്. ഇതുമുഴുവന്‍ ചുളുവിലയ്ക്കാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. വനം, പുറമ്പോക്കു ഭൂമി, ഭൂമിയ്ക്കടിയിലുളള ഖനിജങ്ങള്‍, എണ്ണ, വാതകം, വെളളം തുടങ്ങിയവയെല്ലാം നാടിന്റെ പൊതുസ്വത്താണ്. എന്നാല്‍ സ്വകാര്യ സ്വത്തായി മാറ്റിയാല്‍ മാത്രമേ അവയുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പുവരുത്താനാവൂ എന്നാണ് നവലിബറല്‍ കാഴ്ചപ്പാട്. ഇവയുടെ സ്വകാര്യവത്കരണം കൊളളലാഭത്തിനു വഴിയൊരുക്കുന്നു എന്നു മാത്രമല്ല, ഗൗരവമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. വയലുകളും കായലുകളുമെല്ലാം നികത്തിയുളള ഊഹക്കച്ചവടം പൊടിപൊടിക്കുകയാണ്. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ വിവാദങ്ങളിലകപ്പെട്ടിട്ടുളളത്. റോഡുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ ഇവയെല്ലാം സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുമ്പോള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസിന് വന്‍തോതില്‍ ഭൂമിയെടുത്തുകൊടുക്കുന്നത് ഇന്ന് സാധാരണമാണ്. ഇതിലൂടെയാണ് പ്രോജക്ടിനാവശ്യമായ പണം അവര്‍ സ്വരൂപിക്കുന്നത്.


പൊതുമേഖലയുടെയും പൊതുസ്വത്തിന്റെയും കൊളള പോലെ തന്നെ പ്രധാനപ്പെട്ടതാണ് സ്വകാര്യഭൂമിയുടെ കൈയേറ്റവും. ചെറുകിടക്കാരുടെയും ദുര്‍ബലവിഭാഗങ്ങളുടെയും സ്വത്തിന്റെയും അവകാശത്തിന്റെയും മേലുളള കൈയ്യേറ്റം നമുക്ക് ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഇത്തരത്തിലുളള ഏറ്റവും വലിയ കൊള്ളയാണ് അവിടെ പാര്‍ലമെന്റു തന്നെ പാസാക്കിയ എന്‍ക്ലോഷര്‍ ആക്ട് അഥവാ വളച്ചുകെട്ടല്‍ നിയമം. പരമ്പരാഗത ഫ്യൂഡല്‍ ക്രമത്തില്‍ ഭൂമിയില്‍ ഗണ്യമായ ഭാഗം കന്നുകാലികളെ മേയ്ക്കുന്നതിനും വിറകിനും മറ്റും വേണ്ടിയുളള പൊതുസ്ഥലങ്ങളായിരുന്നു. ഇവയെല്ലാം ജന്മിമാര്‍ വളച്ചുകെട്ടിയെടുത്തു. അങ്ങനെ ഭൂമിയില്‍ നിന്നും പിഴുതെറിയപ്പെട്ട കൃഷിക്കാരാണ് വ്യവസായങ്ങളില്‍ പണിയെടുക്കാന്‍ ബ്രിട്ടീഷ് നഗരങ്ങളിലേയ്ക്ക് ചേക്കേറിയത്. ഏതാണ്ട് ഇതിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുളള കൈയേറ്റങ്ങളാണ് സര്‍ക്കാര്‍ സഹായത്തോടെ സ്വതന്ത്രവ്യാപാരമേഖലയ്ക്കും ടൗണ്‍ഷിപ്പുകള്‍ പണിയുന്നതിനും മറ്റുംവേണ്ടി രാജ്യത്തിന്റെ പലഭാഗത്തും നടക്കുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായ സമരങ്ങള്‍ ഇന്നു നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം തന്നെ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
രണ്ട്) ഡീ റെഗുലേഷന്‍ അഥവാ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യല്‍ : നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിന് രണ്ടുവശങ്ങളുണ്ട്. നേരത്തെ സ്വകാര്യമേഖലയ്ക്ക് നീക്കിവെച്ചിരുന്ന വ്യവസായ മേഖലകളില്‍പോലും നിക്ഷേപത്തിനുമേല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇതിനെയാണ് ലൈസന്‍സ് പെര്‍മിറ്റ് രാജ് എന്നുവിളിച്ച് ആക്ഷേപിച്ചിരുന്നത്. ഇവയെല്ലാം ഇപ്പോഴേതാണ്ട് ഇല്ലാതാക്കിയിട്ടുണ്ട്. ഇതോടൊപ്പം നേരത്തെ ചെറുകിട വ്യവസായികള്‍ക്കും പൊതുമേഖലയ്ക്കും വേണ്ടി നീക്കിവെച്ചിരുന്ന വ്യവസായമേഖലകളുണ്ട്. അവയെല്ലാം കോര്‍പറേറ്റ് മൂലധനത്തിന് തുറന്നുകൊടുക്കലും നവലിബറല്‍ നയത്തിന്റെ ഭാഗമാണ്. ഇങ്ങനെ തുറന്നുകൊടുക്കുമ്പോള്‍ വിഭവപരിമിതികൊണ്ടോ സാങ്കേതിക പരിമിതികൊണ്ടോ താല്‍പര്യമുളളവര്‍ക്കെല്ലാം ഈ തുറകളില്‍ നിക്ഷേപം നടത്താന്‍ കഴിയണമെന്നില്ല. ഉദാഹരണത്തിന് ടെലികോം മേഖല തുറന്നു കൊടുക്കുമ്പോള്‍ സര്‍ക്കിള്‍ അടിസ്ഥാനത്തില്‍ ലേലം വിളിയ്‌ക്കേണ്ടി വരുന്നു, അല്ലെങ്കില്‍ സ്‌പെക്ട്രം വില്‍പന നടത്തേണ്ടി വരുന്നു. ഇവ കരസ്ഥമാക്കുന്നവര്‍ക്കേ നിക്ഷേപകരാകാന്‍ കഴിയൂ. ഖനനമേഖലകള്‍ തുറന്നു കൊടുക്കുമ്പോള്‍ വിഭവപരിമിതി മൂലം നിക്ഷേപകരെ നിയന്ത്രിക്കേണ്ടി വരുന്നു. സര്‍ക്കാരുമായി കൂടുതല്‍ അടുത്ത ബന്ധമുളള മുതലാളിമാര്‍ക്ക് ഈ പരിപാടികളില്‍ നിന്ന് വലിയ തോതില്‍ ലാഭം കൊളളയടിക്കാന്‍ കഴിയും.
മൂന്ന്) വിദേശ ഉദാരവത്കരണം - ആഭ്യന്തര കോര്‍പറേറ്റുകള്‍ക്കു മാത്രമല്ല വിദേശ കുത്തകകളുടെ മേലുമുളള നിയന്ത്രണങ്ങള്‍ പടിപടിയായി ഇല്ലായ്മ ചെയ്യണമെന്നുളളതാണ് നവലിബറല്‍ പരിപാടി. ചരക്കുകളുടെ കയറ്റുമതി ഇറക്കുമതി ഉദാരവത്കരണം നടപ്പായിക്കഴിഞ്ഞു. ഇനി മൂലധനത്തിന്റെ കയറ്റുമതി ഇറക്കുമതി സ്വതന്ത്രമാക്കുക എന്നുളളതാണ് അജണ്ട. ഇതുവരുന്നതോടു കൂടി വിദേശവിനിമയത്തിന്മേലുളള നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഇല്ലാതാകും. ആര്‍ക്കുവേണമെങ്കിലും വിദേശപണം ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന് രൂപയാക്കി മാറ്റുന്നതിനോ ഇന്ത്യയില്‍ നിന്ന് രൂപ വിദേശപണമാക്കി പുറത്തേയ്ക്കു കൊണ്ടുപോകുന്നതിനോ സ്വാതന്ത്ര്യമുണ്ടായിരിക്കും. ധനകാര്യമേഖലയുടെ ഉദാരവത്കരണമാണ് ഫിനാന്‍സ് മൂലധനം ഉറ്റുനോക്കുന്നത്. ഇത് കളളപ്പണം വെളുപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നു. 


കളളപ്പണത്തിന്റെ നല്ലൊരു പങ്ക് വിദേശത്തു വെച്ചാണ് കൈമാറുന്നത്. നാട്ടിലുണ്ടാക്കുന്ന കളളപ്പണത്തിന്റെ സിംഹഭാഗവും നിക്ഷേപിക്കുന്നത് വിദേശ ബാങ്കുകളിലാണ് നിക്ഷേപിക്കുന്നത്. ഇങ്ങനെയുളള പണം വെളുപ്പിച്ചു നാട്ടിലേയ്ക്കു കൊണ്ടുവരുന്നതിന് ഹവാല അല്ലെങ്കില്‍ മൗറീഷ്യസ് പോലുളള സ്വതന്ത്രവ്യാപാര കേന്ദ്രങ്ങള്‍ വഴിയൊരുക്കുന്നു. വിദേശ മൂലധന ഉദാരവത്കരണത്തോടെ ഇതുവളരെ സുഗമമായിത്തീരും. 


നവലിബറലിസത്തിന്റെ മേല്‍പറഞ്ഞ മൂന്നിന പരിപാടികള്‍ എങ്ങനെ അഴിമതിയ്ക്കും സ്വകാര്യക്കൊള്ളയ്ക്കും വഴിയൊരുക്കുന്നു; അതുവഴി ശതകോടീശ്വരന്മാരുടെ വിസ്മയവളര്‍ച്ചയ്ക്ക് ഹേതുവായിത്തീരുന്നു എന്നത് വിശദീകരിക്കുകയാണ് ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം. ഇതിനായി ഓരോ ഇനപരിപാടിയുമായും ബന്ധപ്പെട്ടുളള ഏതാനും ഉദാഹരണങ്ങള്‍ പഠനങ്ങളായി തുടര്‍ന്നുളള അധ്യായങ്ങളില്‍ നല്‍കിയിരിക്കുന്നു. ഗ്രന്ഥത്തിന്റെ അവസാനം ഈ ഉദാഹരണപഠനങ്ങളില്‍ നിന്ന് വീണ്ടും പൊതുവായ വിശകലനത്തിലേയ്ക്കും സൈദ്ധാന്തിക നിഗമനങ്ങളിലേയ്ക്കും എത്തിച്ചേരും.


അധ്യായം 2 - കൊളളക്കാരനായ വേദാന്തി! - പൊതുമേഖലാ കൊള്ള സംബന്ധിച്ച് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. നമ്മുടെ സംസ്ഥാനത്തു തന്നെ മോഡേണ്‍ ബ്രഡ് ഫാക്ടറിയുടെയും കോവളം ഐടിഡിസി ഹോട്ടലിന്റെയും കഥ അറിയാത്തവരുണ്ടാവില്ല. 55 ഏക്കര്‍ വിസ്തൃതിയുളള കോവളം ഐടിഡിസി ഹോട്ടല്‍ 44 കോടിയ്ക്ക് ഗള്‍ഫാര്‍ വാങ്ങിയത് 120 കോടിയ്ക്കാണ് ലീലാ ഗ്രൂപ്പിനു വിറ്റത്. ഇപ്പോഴത് 500 കോടി രൂപയ്ക്കാണ് മറിച്ചുവില്‍ക്കാന്‍ പോകുന്നതായി കേള്‍ക്കുന്നു. ബാല്‍ക്കോ എന്ന ഒറീസയിലെ അലൂമിനിയം ഫാക്ടറി വേദാന്ത എന്ന ബിസിനസ് ഗ്രൂപ്പിന് ബിജെപി സര്‍ക്കാര്‍ വിറ്റ കഥയാണ് പൊതുമേഖലാ വില്‍പനക്കൊള്ളയുടെ വിശകലനത്തിനായി വിവരിക്കുന്നത്.


അധ്യായം 3 - കാര്‍ഗില്‍ രക്തസാക്ഷികളുടെ പേരിലും രാജ്യദ്രോഹം- റിയല്‍ എസ്റ്റേറ്റ് മേഖലയിലെ അഴിമതിയും കൊളളയും സാര്‍വത്രികമാണ്. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണമാണല്ലോ രാജ്യത്തെ പിടിച്ചുകുലുക്കിയ റിയല്‍ എസ്റ്റേറ്റ് അഴിമതിക്കേസ്. മുംബെയിലെ കൊളാബായിലെ തന്ത്രപ്രധാനവും ഏറ്റവും വിലകൂടിയതുമായ സ്ഥലത്ത് എല്ലാ നിയമങ്ങളും ലംഘിച്ച് കാര്‍ഗില്‍ രക്തസാക്ഷികളുടെ മറവില്‍ ചില റിയല്‍ എസ്റ്റേറ്റ് കുത്തകകള്‍ നടത്തിയ വെട്ടിപ്പ് നാടിന്റെ മനസാക്ഷിയെ പിടിച്ചുകുലുക്കി. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രമല്ല പട്ടാള മേധാവികള്‍ വരെ ഇതില്‍ പങ്കാളികളാണ്.


അധ്യായം 4 അംബാനിയും മറ്റൊരു കവര്‍ച്ചക്കാരന്‍ - പുത്തന്‍കൂറ്റു പണക്കാരാണ് അഴിമതി, കൊളള എന്നിവയ്ക്കു മുതിരുന്നത് എന്നൊരു തെറ്റുദ്ധാരണയുണ്ട്. 'തറവാടി'കളായ പഴയ മുതലാളിമാരും ഒട്ടും പുറകിലല്ല. ടാറ്റയും 2ജി സ്‌പെക്ട്രം അഴിമതിയുടെ ഗുണഭോക്താവാണ്. ഈ അധ്യായത്തില്‍ സി ആന്‍ഡ് എജിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സ് കമ്പനി കൃഷ്ണാ ഗോദാവരി ബേസിനില്‍ നിന്ന് വാതക ഖനനത്തിനുളള കരാര്‍ അന്യായമായി ഭേദഗതിചെയ്ത് പതിനായിരക്കണക്കിനു കോടികള്‍ തട്ടിയെടുത്തത് എങ്ങനെ എന്നാണ് പരിശോധിക്കുന്നത്. 


അധ്യായം 5 - റെഡ്ഢി സഹോദരന്മാര്‍ നാടുവാണീടും കാലം!! - 2001ല്‍ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട കേവലം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മക്കളായ റെഡ്ഢി സഹോദരങ്ങള്‍ കര്‍ണാടകത്തിലെ ബെല്ലാരിയിലെ ഇരുമ്പയിരും ഗ്രാനൈറ്റും പത്തുവര്‍ഷം കൊണ്ട് കൊളള ചെയ്ത് കോടിപതികളായതെങ്ങനെ? രണ്ടു മുഖ്യമന്ത്രിമാരായിരുന്നു അവരുടെ പോക്കറ്റില്‍. കര്‍ണാടകത്തില്‍ യെദ്യൂരപ്പയും ആന്ധ്രയില്‍ രാജശേഖര റെഡ്ഢിയും. യെദ്യൂരപ്പ മന്ത്രിസഭയിലെ അംഗങ്ങളായ റെഡ്ഢി സഹോദരങ്ങള്‍ എന്നോര്‍ക്കുക. 


അധ്യായം 6 - ടെലികോം മേഖല തുറന്നുകൊടുത്തപ്പോള്‍ - സുഖറാം മുതല്‍ മാരന്‍ വരെ. ടെലികോം മേഖലയിലാണ് ഏറ്റവും വലിയ അഴിമതിക്കഥകളുണ്ടായിട്ടുളളത്. ഇവിടെ ഡീ റെഗുലേഷന്‍ ആരംഭിച്ചതു തന്നെ സുഖറാമിന്റെ അഴിമതിയോടെയാണ്. 2ജി സ്‌പെക്ട്രം കേസില്‍ രണ്ടു കേന്ദ്രമന്ത്രിമാരാണ് രാജിവെയ്ക്കാന്‍ നിര്‍ബന്ധിതരായത്. രാജയും ദയാനിധി മാരനും. 2ജി സ്‌പെക്ട്രം കേസാണ് ഈ അധ്യായത്തില്‍ പരിശോധിക്കുന്നത്. 


അധ്യായം 7 - കോമണ്‍വെല്‍ത്ത് ഗെയിംസ് ചെലവ് 2250 കോടിയില്‍ നിന്ന് 30,000 കോടി രൂപയായപ്പോള്‍ - വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങുമ്പോഴുളള അഴിമതിയും കോണ്‍ട്രാക്ടുകളിലുളള അഴിമതിയും എക്കാലത്തുമുണ്ടായിട്ടുണ്ട്. നമ്മുടെ പൊതുമരാമത്തു വകുപ്പിലെയും ജലസേചനവകുപ്പിലെയും അഴിമതിക്കഥകള്‍ ആര്‍ക്കാണ് അറിയാത്തത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ കൈക്കൂലിയും കമ്മിഷനും എല്ലാ റെക്കോഡുകളും ഭേദിച്ചിരിക്കുന്നു. 


അധ്യായം 8 - ക്രിക്കറ്റില്‍ വെളുക്കുന്ന കളളപ്പണം - അഴിമതിപ്പണത്തിന്റെ സിംഹഭാഗവും കളളപ്പണമായാണ് സൂക്ഷിക്കുന്നത്. അതായത് ആദായനികുതിവകുപ്പിന്റെ കണക്കുകള്‍ക്ക് പുറത്താണ്. ഇന്ത്യയിലെ ദേശീയ വരുമാനത്തിന്റെ അമ്പതു ശതമാനം വരെ കളളപ്പണമാണെന്നു വാദിക്കുന്നവരുണ്ട്. കളളപ്പണം വെളുപ്പിക്കുന്നതിന് പലരീതികളുണ്ട്. അതിലെ ഏറ്റവും നാടകീയമായ ഉദാഹരണമാണ് ഐപിഎല്‍ കുംഭകോണം. ക്രിക്കറ്റു കളിയെ എങ്ങനെ കളളപ്പണത്തിന്റെ ചൂതാട്ടത്തിന് ഉപാധിയാക്കാമെന്നാണ് എട്ടാം അധ്യായത്തില്‍ പരിശോധിക്കുന്നത്. 


അധ്യായം 9 - കളളപ്പണത്തിന്റെ മൗറീഷ്യസ് റൂട്ട് - ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന സ്ഥാപനത്തിന്റെ പഠനത്തിന്റെ വെളിപ്പെടുത്തലുകള്‍ ഇതുവരെ ആരും തളളിപ്പറഞ്ഞിട്ടില്ല. ഏതാണ്ട് 10 ലക്ഷം കോടി രൂപയാണ് 1948 നും 2008 നുമിടക്ക് ഇത്തരത്തില്‍ പുറത്തുപോയ കളളപ്പണം. ഹവാല ഇടപാടുകളിലൂടെയാണ് ഈ പണം പുറത്തുപോകുകയും അകത്തുവരികയും ചെയ്യുന്നത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക സംവിധാനം തന്നെ ഒരുക്കിക്കൊടുത്തിട്ടുണ്ട്. അതാണ് മൗറീഷ്യസ് റൂട്ട്. 


അധ്യായം 10 - അഴിമതിക്കൂട്ടുകെട്ട് - റാഡിയ ടേപ്പുകള്‍ പറയുന്നതെന്ത്? -
മേല്‍വിവരിച്ച ഓരോ അഴിമതിക്കേസുകളും രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, കോര്‍പറേറ്റുകള്‍ എന്നിവരുടെ മുക്കൂട്ട് മുന്നണിയെ പുറത്തുകൊണ്ടുവരുന്നുണ്ട്. നേരത്തെയും സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ ആയിരുന്നുവെങ്കിലും ഒരു താരതമ്യ സ്വതന്ത്രത നിലനിര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ ഭരണസംവിധാനത്തെയാകെ കോര്‍പറേറ്റ് നിക്ഷിപ്ത താല്‍പര്യങ്ങള്‍ തടവുകാരാക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. ഈ അവിശുദ്ധ ബന്ധം നാടകീയമായി വെളിപ്പെടുത്തുന്നതാണ് നീരാ റാഡിയ ടേപ്പുകള്‍. ഇതുസംബന്ധിച്ച വിശകലനമാണ് പത്താം അധ്യായത്തില്‍ നല്‍കിയിരിക്കുന്നത്. 


സാര്‍വത്രികമായി മാറിയിരിക്കുന്ന അഴിമതിയും കൊള്ളയും അതിലൂടെ തടിച്ചു കൊഴുക്കുന്ന ശതകോടീശ്വരന്മാരും അവരുടെ ദല്ലാളുമാരായി നടക്കുന്ന രാഷ്ട്രീയ നേതാക്കളും ബ്യൂറോക്രാറ്റുകളും രാജ്യവ്യാപകമായ പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. നവലിബറലിസത്തിന്റെ ഗുണഭോക്താക്കളായ ഇടത്തരക്കാരെപ്പോലും ഈ സ്ഥിതി വെറുപ്പിച്ചിരിക്കുന്നു. ഈ ശുദ്ധാത്മാക്കള്‍ കരുതിയിരുന്നത് ലൈസന്‍സ് പെര്‍മിറ്റ് രാജാണ് എല്ലാ അഴിമതിയുടെയും ഉറവിടം എന്നായിരുന്നു. സ്വതന്ത്രമായ കമ്പോള വ്യവസ്ഥയില്‍ എല്ലാ തീരുമാനങ്ങളും അദൃശ്യമായ കമ്പോളമെടുക്കുമ്പോള്‍ അഴിമതി ഇല്ലാതാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ നവലിബറല്‍ കാലഘട്ടം അഴിമതി പര്‍വമായി മാറിയിരിക്കുന്നു. ഇതിനോടുളള പ്രതികരണങ്ങളാണ് അടുത്ത മൂന്ന് അധ്യായങ്ങളില്‍ പരിശോധിക്കുന്നത്.


അധ്യായം 11 - അണ്ണാ ഹസാരെ - റാലെഗനില്‍ നിന്ന് ദില്ലിയിലേയ്ക്ക് - റാലെഗന്‍ ഗ്രാമത്തില്‍ ഗ്രാമവികസന പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞുവന്ന അണ്ണാ ഹസാരെ മഹാരാഷ്ട്രയിലെ അഴിമതിക്കെതിരായ സമരങ്ങളിലൂടെയാണ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണകൂടത്തെ നിയന്ത്രിക്കാന്‍ അടിയന്തരമായി ലോക്പാല്‍ നിയമം പാസാക്കണം എന്ന ആവശ്യത്തിന് വലിയ പിന്തുണ ലഭിച്ചു. അദ്ദേഹത്തിന്റെ നിരാഹാരസമരത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാരിനു വഴങ്ങേണ്ടിവന്നു. പതിനൊന്നാം അധ്യായത്തില്‍ സംഭവപരമ്പര വിവരണത്തെക്കാള്‍ ലോക്പാല്‍ നിയമത്തെക്കുറിച്ചുളള വ്യത്യസ്ത വീക്ഷണങ്ങള്‍ താരതമ്യം ചെയ്യുന്നതിനാണ് ശ്രമിക്കുന്നത്. അണ്ണാ ഹസാരെയുടെ ജന്‍ലോക്പാല്‍, കേന്ദ്രസര്‍ക്കാരിന്റെ കരടു ബില്‍, ഇടതുപക്ഷത്തിന്റെ ബദല്‍, അരുണാ റോയ് തുടങ്ങിയവരുടെ നിലപാട് എന്നിവയാണ് താരതമ്യത്തിനെടുക്കുന്നത്.


അധ്യായം 12 - അഴിമതിക്കെതിരായ സമരം - കേരളത്തിന്റെ അനുഭവം - ഇടതുപക്ഷമൊഴികെ ഇന്ത്യയിലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്കൊന്നിനും അഴിമതി വിരുദ്ധ പോരാട്ടത്തില്‍ വിശ്വാസ്യതയില്ല. ലാവലിന്റെ രാഷ്ട്രീയകളളക്കഥ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഒരു ആരോപണം പോലും നിലനില്‍ക്കുന്നില്ല. 35 വര്‍ഷത്തെ ബംഗാള്‍ ഭരണത്തെക്കുറിച്ച് പല വിമര്‍ശനങ്ങളുണ്ട്. പക്ഷേ, അഴിമതി നടത്തിയെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ അഴിമതികളെ ന്യായീകരിക്കാന്‍ ലാവലിന്‍ കേസാണ് അവരുയര്‍ത്തുന്നത്. അതുകൊണ്ട് ഈ അധ്യായത്തില്‍ ലാവലിന്‍ കേസിന്റെ പൊളളത്തരം ഒരിക്കല്‍കൂടി തുറന്നു കാണിക്കുന്നു. അതോടൊപ്പം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി ഇല്ലാതാക്കുന്നതിന് നടത്തിയ ദേശവ്യാപക പ്രസക്തിയുളള പരീക്ഷണങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ലോക്പാല്‍ കൊണ്ടു മാത്രം അഴിമതിയില്ലാതാവില്ല. അതിനോടൊപ്പം നിലവിലുളള ഭരണസംവിധാനത്തെ അടിമുടി പരിഷ്‌കരിക്കാനുണ്ട്.


അധ്യായം 13 - ചങ്ങാത്ത മുതലാളിത്തവും നവലിബറല്‍ നയങ്ങളും - ഉപസംഹാരമായി അഴിമതി സംബന്ധിച്ച ഉദാഹരണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നവലിബറല്‍ നയങ്ങള്‍ എങ്ങനെ അഴിമതി പ്രോത്സാഹിപ്പിക്കുന്നു എന്നത് ആവര്‍ത്തിച്ചുറപ്പിക്കുന്നു. ഭരണകൂടം എന്നത് പ്രാകൃത മൂലധന സംഭരണത്തിനുളള മേച്ചില്‍പ്പുറമായിരിക്കുന്നു. ഇന്ത്യയിലെ ഇന്നത്തെ സ്ഥിതിഗതികളെ വിശദീകരിക്കുന്നതിന് ചങ്ങാത്ത മുതലാളിത്തം എന്ന പരികല്‍പ്പന സഹായിക്കും.


ഈ ഗ്രന്ഥത്തില്‍ അതിസമ്പന്നരുടെ വളര്‍ച്ചയും അവരുടെ ആഡംബരവും സുഖലോലുപതയുമാണ് കൂടുതല്‍ വിവരിക്കുന്നത്. എന്നാല്‍ ഇതിനൊരു മറുപുറമുണ്ട് എന്നെടുത്തു പറയേണ്ടതില്ലല്ലോ. ശതകോടീശ്വരന്മാര്‍ ജൈത്രയാത്ര നടത്തിയ നാളുകളിലാണ് രണ്ടുലക്ഷത്തില്‍പരം കൃഷിക്കാര്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്തത്. ചില സംസ്ഥാനങ്ങളിലെ ചില മേഖലകളില്‍ കേന്ദ്രീകരിച്ചു കൊണ്ടാണ് സാമ്പത്തിക വളര്‍ച്ച. നഗരവും ഗ്രാമവും തമ്മിലുളള അന്തരം പെരുകുകയാണ്. ഉളളവനും ഇല്ലാത്തവനും തമ്മിലുളള അകലം കൂടുന്നുവെന്നാണ് ഉപഭോക്തൃ സര്‍വെകള്‍ സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു. ഔദ്യോഗിക കണക്കു പ്രകാരം 2001-05ല്‍ തൊഴിലവസരങ്ങള്‍ പ്രതിവര്‍ഷം 2.8 ശതമാനം വെച്ച് ഉയര്‍ന്നുവെങ്കില്‍ 2005-10ല്‍ 0.8 ശതമാനം വീതമാണ് പ്രതിവര്‍ഷം തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചത്. വിലക്കയറ്റം പത്തു ശതമാനത്തിലേറെ ആയിരിക്കുന്നു. ദരിദ്രരുടെ എണ്ണം കുറഞ്ഞു എന്നു പറയുന്ന ഔദ്യോഗിക കണക്കുകള്‍ക്കു പോലും മറച്ചുവെയ്ക്കാന്‍ കഴിയാത്ത ഒരു കാര്യമുണ്ട്. എണ്‍പതുകളെ അപേക്ഷിച്ച് ദരിദ്രരുടെ എണ്ണത്തില്‍ തുച്ഛമായ കുറവേയുണ്ടായിട്ടുളളൂ. മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും പുറകോട്ടു പോയി. ഇപ്പോള്‍ 132-ാമതാണ് സ്ഥാനം. 


നമ്മള്‍ ആദ്യം കണ്ട തിളക്കവും മുകളലില്‍ സൂചിപ്പിച്ച ദൈന്യതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? റിയല്‍ എസ്റ്റേറ്റുകാരും ഖനിയുടമകളും വാങ്ങിക്കൂട്ടുന്ന ഭൂമിയും വര്‍ദ്ധിച്ചുവരുന്ന ഭൂരഹിതരുടെ എണ്ണവും തമ്മിലും ഊഹക്കച്ചവടക്കാരുടെ തിരിമറികളും കൃഷിക്കാരുടെ കടക്കെണിയും തമ്മിലും പുത്തന്‍ യന്ത്രവത്കൃത വ്യവസായങ്ങളും തൊഴില്‍ നഷ്ടപ്പെടുന്ന കൈവേലക്കാരും തമ്മിലും എന്തെങ്കിലും ബന്ധമുണ്ടോ? ഇന്ന് യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കിയിരിക്കുന്ന അഴിമതികളും ശതകോടീശ്വരന്മാരുടെ വളര്‍ച്ചയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഈ ബന്ധങ്ങള്‍ അന്വേഷിക്കുന്ന അര്‍ത്ഥശാസ്ത്ര വിശകലനമാണ് ഈ ഗ്രന്ഥത്തിന്റെ ഉളളടക്കം.

97 comments:

  1. വളരെ നല്ല പോസ്റ്റ്. ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ ഉറവിടവും കഴിയുമെങ്കിൽ ലിങ്കും ചേർത്താൽ നന്നായിരുന്നു. അടുത്ത പോസ്ററുകൾക്കായി കാത്തിരിക്കുന്നു

    ReplyDelete
  2. നല്ല ബ്ലോഗ് എന്നെ ആകർഷിക്കുന്ന ഘടകം ഇതിലെ ഇറ്റതു പക്ഷചിന്തകളല്ല! മറിച്ച് ഇതിലെ വലതു പക്ഷചിന്തകളാണ്.ഇത്തരം പദ്ധതികൾ നടപ്പിലാകുന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ മുൻ രാഷ്ട്രപതിയായ ശീമാർ എ പി ജെ അബ്ദുൾ കാലാം പറഞ്ഞത്,ഇന്ത്യ 2020തിൽ ലോകത്ത് അറിയപ്പെടുന്ന ശക്തിയാകുമെന്ന്!ആശംസകൾ.തുടരുക!.

    ReplyDelete
  3. Please do include the Cocacola issue of Plachimada which shows two extremes the MNC and the tribal survivebility..

    ReplyDelete
  4. വളരെ നല്ലൊരു സംരംഭം. എല്ലാവിധ വിജയാശംസകളും നേരുന്നു. ആധുനിക മുതലാളിത്തത്തേക്കുറിച്ചുള്ള നല്ലൊരു പഠന ഗ്രന്ഥം പ്രതീക്ഷിക്കുന്നു.

    ഒന്നാം അദ്ധ്യായത്തില്‍ കൊടുത്തിട്ടുള്ള ആമുഖ വിശകലനം നന്നായിട്ടുണ്ടു്.

    ഇതോടൊപ്പം ഒന്നു് രണ്ടു് പോയിന്റുകള്‍ കൂടി പഠിക്കുന്നതും വിശകലനം ചെയ്യുന്നതും ഇന്നത്തെ ധനമൂലധന-രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടും വിഭവ കൊള്ളയും വെളിച്ചത്തു് കൊണ്ടുവരാന്‍ നന്നായിരിക്കുമെന്നു് തോന്നുന്നു.

    നവയുഗ വ്യവസായങ്ങളുടെ (New Generation Industries - IT, New Generation Banking Institutions, Insurance Companies etc) ഇടിച്ചു് കയറ്റം ഇന്ത്യന്‍ വ്യവസായങ്ങളുടെ മേല്‍ ചെലുത്തിയ ആഘാതങ്ങള്‍, അവയുടെ ലാഭക്ഷമത കൂടിയതാണെന്ന അവകാശ വാദത്തിന്റെ യാഥാര്‍ത്ഥ്യം, അവരെ അനുകരിച്ചു് പൊതു മേഖലയുടേയും (SBI Life etc) ഇന്ത്യന്‍ കുത്തകകളും (TCS Ltd etc) അത്തരം മേഖലകളിലേക്കും വ്യവസായ ഘടനയിലേക്കുമുള്ള പരിവര്‍ത്തനം തൊഴിലവസര സൃഷ്ടി അടക്കം ഇതര മേഖലകളില്‍ അതുണ്ടാക്കിയ പ്രത്യാഘാതം എന്നിവ കൂടി പഠിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്താല്‍ നന്നായിരിക്കും.

    മറ്റൊന്നു് പരമ്പരാഗത ധാരണയനുസരിച്ചു് മൂലധനമെന്നാല്‍ നിക്ഷേപമൂലധനം മാത്രമായിരുന്നു. മുച്ചമൂല്യം (ലാഭം) പങ്കുവെക്കുമ്പോള്‍ വ്യവസായത്തിനു് ലാഭവും ബാങ്കിനു് പലിശയും ഭൂമിക്കു് വാടകയും സര്‍ക്കാരിനു് നികുതിയും ആയി മിച്ചം വീതിക്കപ്പെടുക എന്നതായിരുന്നല്ലോ രീതി. എന്നാല്‍ ഇന്നത്തെ ധന മൂലധന (വ്യവസായ മൂലധനം ബാങ്കിങ്ങു് മൂലധനം ഓഹരി മൂലധനം തുടങ്ങിയവയുടെ ആകെത്തുക) ഘട്ടത്തില്‍ കെട്ടിക്കിടക്കുന്ന മൂലധനത്തിനും ലാഭ വിഹിതം നല്‍കേണ്ടതുണ്ടെന്നതിനാല്‍ ആഗോള വ്യാപാര മാന്ദ്യം സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ആഘാതം എന്തു് ? അതു് ബാധിക്കാതെ വ്യവസായങ്ങളിലെല്ലാം ഉയര്‍ന്ന ലാഭ നിരക്കു് നിലനിര്‍ത്തപ്പെടുന്നതെങ്ങിനെ ? ലാഭം ഇടിഞ്ഞിരുന്നെങ്കില്‍ ഓഹരി കമ്പോളത്തില്‍ പ്രതിഫലിക്കുമായിരുന്നു. അല്ലെങ്കില്‍ ഓഹരി കമ്പോളം സംരക്ഷിക്കാനായി ലാഭം കൃത്രിമമായി ഉയര്‍ത്തിക്കാട്ടപ്പെടുന്നുണ്ടു്.

    ഇത്തരം ഒരു നിഗമനത്തിനു് ആധാരമായ ചില വസ്തുതകള്‍ സത്യം ഇടപാടില്‍ കാണാം. അവര്‍ ഐടി മേഖലയിലെ ലാഭത്തിന്റെ പേരില്‍ ഓഹരി വില പെരുപ്പിച്ചു് സമാഹരിച്ച മിച്ചം റിയയല്‍ എസ്റ്റേറ്റില്‍ മുടക്കുകയാണല്ലോ ചെയ്തിരുന്നതു്. അതു് ഭൂമി വില ഉയരുമ്പോള്‍ യഥാര്‍ത്ഥ (!) ലാഭമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായിരുന്നു. ഐടി മേഖലയിലെ ലാഭത്തിന്റെ അടിസ്ഥാനം അദൃശ്യാസ്തികളാണെന്നതു് വ്യക്തമാണു്. അവരുടെ ചെലവുകളെല്ലാം മൂലധനച്ചെലവായി കണക്കാക്കി, സോഫ്റ്റ്‌വെയറുകള്‍ക്കു് വിലയിട്ടു് അവ ആസ്തികളായി കാണിച്ചാണു് ലാഭകരമെന്നു് പറയുന്നതു്. പരമ്പരാഗത വ്യവസായ മൂലധന ഘടനയില്‍ അങ്ങിനെയൊന്നു് പൊതുവെ ആരും ചെയ്യുമായിരുന്നില്ല. കാരണം അങ്ങിനെ കൃത്രിമമായി കാട്ടുന്ന ലാഭത്തിനും നികുതി കൊടുക്കേണ്ടിവരുമല്ലോ ? എന്നാല്‍ ഐടി കമ്പനികള്‍ ഇത്തരം പൊടിക്കൈകള്‍ കാട്ടുന്നുണ്ടു്. അതു് സര്‍ക്കാരുമായുള്ള ഒത്തുകളിയിലൂടെ തിരിച്ചു് പിടിക്കുന്നു. നികുതിയിളവു്, ഭൂമി ഏറ്റെടുത്തു് നല്‍കല്‍ തുടങ്ങിയവയാണു് മാര്‍ഗ്ഗങ്ങള്‍.

    ഇതിന്റെ തുടര്‍ച്ചയാണു് സ്പെക്ട്രം ഇടപാടും കെജി ബേസിന്‍ ഇടപാടും പൊതു മേഖലാ ആസ്തി കൈമാറ്റവും പെന്‍ഷന്‍ ഫണ്ടു് കൈമാറ്റവും മറ്റും. സ്പെക്ട്രം നാളതു് വരെ ഒരു ചരക്കായി കണക്കാക്കപ്പെട്ടിരുന്നില്ല. ഒരു പൊതു പ്രകൃതി വിഭവമായി മാത്രമാണു് കണക്കാക്കപ്പെട്ടിരുന്നതു്. പ്രതിരോധ ഏജന്‍സികളും റേഡിയോ, ടിവി സംവിധാനങ്ങളും ടെലികോം വകുപ്പും അവ ഉപയോഗിച്ചിരുന്നു. അവ വില്കേണ്ട കാര്യമേയില്ല. അതിന്റെ ഗുണം ജനങ്ങള്‍ക്കു് സേവനമായി കിട്ടിയാല്‍ മതിയായിരുന്നു. വില്കാന്‍ തീരുമാനിച്ചതേ ആസ്തി പെരുപ്പിക്കലാണു്. ഇവയെല്ലാം ആസ്തി പെരുപ്പിച്ചു് കാട്ടി ലാഭം കൂട്ടിക്കാണിച്ചു് ഓഹരി വില ഉയര്‍ത്താനുള്ള മാര്‍ഗ്ഗങ്ങളാണു്. ഇത്തരം വ്യവസായ പ്രവര്‍ത്തനത്തിലൂടെ കാണിക്കപ്പെടുന്ന ഉല്പാദനമാണു് ഇന്നത്തെ ഉദാരവല്‍ക്കരണ ഘട്ടത്തിലെ കൊട്ടിഖോഷിക്കപ്പെടുന്ന GDP വളര്‍ച്ച. അതു് തൊഴില്‍ രഹിത വളര്‍ച്ചയായതു് അത്തരത്തില്‍ കൂടിയാണു്.

    ReplyDelete
  5. 'ചങ്ങാത്ത മുതലാളിത്തം' എന്നതിനു് പകരം 'സില്‍ബന്തി മുതലാളിത്തം' എന്ന പ്രയോഗമായിരിക്കും കൂടുതല്‍ അനുയോജ്യം. 'ചങ്ങാത്ത'-ത്തില്‍ നന്മയുടെ ഒരു ധ്വനിയുണ്ടു്. സില്‍ബന്തി മുതലാളിത്തത്തിനു് അതു് അന്യമാണല്ലോ.

    ReplyDelete
  6. 'ചങ്ങാത്ത മുതലാളിത്തം' എന്നതിനു് പകരം 'സില്‍ബന്തി മുതലാളിത്തം' എന്ന പ്രയോഗമായിരിക്കും കൂടുതല്‍ അനുയോജ്യം. 'ചങ്ങാത്ത'ത്തില്‍ നന്മയുടെ ഒരു ധ്വനിയുണ്ടു്. സില്‍ബന്തി മുതലാളിത്തത്തിനു് അതു് അന്യമാണല്ലോ.

    ReplyDelete
  7. It is no wonder that Adanis and Ambanis become multi billionires in the neoliberal world order.How to combat this type of anti people development is the real threat.I hope Dr.Issac in the following chapters will address this issue with practical suggestions for redeeming the indebted future of the masses.

    ReplyDelete
  8. ചങ്ങാത്ത മുതലാളിത്തത്തെ പറ്റി ചങ്ങാത്ത പുസ്തകം എഴുതാനുള്ള തീരുമാനം ഉചിതമായി. അഭിനന്ദനങ്ങൾ. വിജയാശംസകൾ. പുസ്ത്കത്തിൽ രണ്ട് അധ്യായങ്ങൾ കൂടി ചേർത്താൽ കൊള്ളാം.
    1. ഇന്ത്യൻ പാർലമെന്റിൽ അഴിമതിക്കെതിരെ നടന്ന പോരാട്ടങ്ങൾ. ഇന്ത്യൻ പാർലമെന്റിൽ അഴിമതിക്കെതിരെ ആദ്യമായി ആഞ്ഞടിച്ചത് ഫിറോസ് ഗാന്ധിയായിരുന്നു. 56-58 കാലത്ത് രാമകൃഷ്ണ ഡാൽമിയയുടേയും ഹരിദാസ് മുണ്ട്രയുടേയും അഴിമതികൾ പുറത്തുകൊണ്ടുവന്നത് ഫിറോസ് ഗാന്ധിയായിരുന്നു. രണ്ടുപേരും ജയിലിലടക്കപ്പെട്ടു. അന്നത്തെ അതിശക്തനായ ധനമന്ത്രി ടി ടി കൃഷ്ണമാചാരിക്ക് രാജിവക്കേണ്ടിവന്നു. ഇതേ തുടർന്നാണ് ഇൻഷ്വറൻസ് കമ്പനികൾ ദേശസാൽക്കരിക്കപ്പെട്ടത്. ഇപ്പോഴത്തെ അഴിമതിക്കെതിരെ സീതാറാം യച്ചൂരിയും മറ്റ് ഇടതു പാർലമെന്റ് മെമ്പർമാരും നടത്തിയ വെളിപ്പെടുത്തലുകൾക്ക് മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം നലികിയില്ല. അണ്ണാ ഹസാരയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹം പാർലമെന്റിനേയും ജനപ്രതിനിധികളേയും അമിതമായി ആക്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലൊരു അധ്യായം ആവശ്യമാണ്.
    2. ഇന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട അഴിമതികളെ സംബന്ധിച്ചും ഒരധ്യായം വേണം. അഴിമതി ആരോപണത്തെ തുടർന്ന് ബിജെപിയുടെ രണ്ടുമുഖ്യമന്ത്രിമാർക്ക് രാജി വക്കേണ്ടിവന്നല്ലോ
    താഴെ കൊടുക്കുന്ന വെബ് സൈറ്റുകൾ നോക്കുക. കൂടുതൽ വിശദമായി എഴുതണമെങ്കിൽ അറിയിക്കുമല്ലോ.
    1. Corruption in India:http://en.wikipedia.org/wiki/Corruption_in_India
    2. List of politicians in India charged with corruption:http://en.wikipedia.org/wiki/List_of_politicians_in_India_charged_with_corruption
    3.File:Index of Corruption by Indian states in 2005.png:http://en.wikipedia.org/wiki/File:Index_of_Corruption_by_Indian_states_in_2005.png
    4.India's most and least corrupt states:http://specials.rediff.com/money/2008/sep/05slide1.htm
    5.List of scandals in India:http://en.wikipedia.org/wiki/List_of_scandals_in_India
    ഡോ. ബി. ഇക്ബാൽ ekbalb@gmail.com

    ReplyDelete
  9. വളരെ വിശദമായ വായന ആവശ്യപ്പെടുന്ന ഒരു പോസ്റ്റ്. അഴിമതി ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന വിഷയവും അതിന്റെ പ്രാധാന്യവും ഏറെയാകായാല്‍ എന്തുകൊണ്ടും ചര്‍ച്ച ചെയ്യപെടെണ്ടാതായ കാര്യങ്ങളെ കാണാതെ പോകരുത്. അടുത്ത അധ്യായങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  10. ഈ ശ്രമം അത്യന്തം ശ്ലാഘനീയം. ഇതില്‍ പറയുന്ന വിവരങ്ങളുടെ സ്രോതസ്സ്, റെഫറന്‍സുകള്‍ എന്നിവ കൂടി കൊടുക്കുകയാണെങ്കില്‍ കൂടുതല്‍ നന്നായിരിക്കും.

    ഇന്ത്യയില്‍ അതി സമ്പന്നര്‍ ഉണ്ടാകുന്നതിന്റെ ചരിത്രവും രീതിശാസ്ത്രവുമാണ് ഇതില്‍ വിവരിക്കുന്നത്. അഴിമതി ഇല്ലാതെ മുതലാളിമാര്‍ക്ക് ആസ്തി കൂട്ടാന്‍ കഴിയില്ല.
    ഒരു രാജ്യത്തിന്റെ ഭരണകൂട സംവിധാനങ്ങള്‍, എന്തെല്ലാം രീതിയില്‍ ഇവര്‍ പ്രയോജനപ്പെടുത്തുന്നു എന്നത് വളരെ ഗൌരവമുള്ള സംഗതിയാണ്. നവ ലിബറല്‍ സംവിധാനങ്ങള്‍ മുതലാളിത്തത്തിനും രാഷ്ട്രീയ സംവിധാനത്തിനും ഇടയില്‍ എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതും പ്രാധാന്യമര്‍ഹിക്കുന്നു.

    ഇതിന്റെ മറുപുറം, നവ ലിബറല്‍ കാലഘട്ടത്തില്‍ ജനങ്ങള്‍ നേരിട്ട പ്രശ്നങ്ങള്‍. - പ്രശ്നങ്ങളുടെ നെടുവീര്‍പ്പ് ജനങ്ങളില്‍ നിന്നും ഉയരുന്നത് എങ്ങിനെയാണെന്ന്- അണ്ണാ ഹസാരെ സമരത്തില്‍ (ആ സമരത്തിന്റെ പ്രഭവ കേന്ദ്രം, ലക്‌ഷ്യം, അതിന്റെ പ്രത്യയശാസ്ത്രം, അജണ്ട എന്നിവ ഗൌരവമായി കാണുമ്പോള്‍ തന്നെ) - അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട , ആശയപരമായി അരാജകവല്‍ക്കരിക്കപ്പെട്ട, നാഗരീക മധ്യവര്‍ഗ്ഗ ശബ്ദം നമ്മള്‍ കണ്ടതാണ്. (ജനങ്ങളില്‍ രാഷ്ട്രീയമായ ഒരു ഇളക്കം മുന്നില്‍ കണ്ടുകൊണ്ടു, ആ ഇളക്കത്തെ തങ്ങള്‍ക്കു അപകടകരമല്ലാത്ത രീതിയില്‍ വഴിതിരിച്ചു വിടുന്ന ഒരു മുതലാളിത്ത തന്ത്രം - ജനങ്ങളെ ആരാഷ്ട്രീയവല്‍ക്കരിക്കുക, ആരാജകവല്‍ക്കരിക്കുക- ഈ സമരത്തില്‍ ഞാന്‍ കാണുന്നു. ഇതൊരു സേഫ്റ്റി വാല്‍വ് സമരമാണ്. ഒപ്പം, പുതിയ ശരീരം രൂപപ്പെടുത്താനുള്ള ഹിന്ദുത്വ ഫാസിസത്തിന്റെ അജണ്ടയും )

    ചങ്ങാത്ത മുതലാളിത്തം എന്ന് പരികല്‍പ്പന ചെയ്യുമ്പോള്‍, മുതലാളിത്തത്തിനു ചങ്ങാത്തം സാധ്യമാകുന്ന , അതില്‍ നിന്നും നേട്ടം സാധ്യമാകുന്ന എല്ലാ തലങ്ങളെയും പരാമര്ശിക്കുമെന്നും, പരിശോധിക്കുമെന്നും പ്രത്യാശിക്കുന്നു.

    ReplyDelete
  11. Recently I have read a report in Times of India,China is also not less in number with Billionnaires.It would be great if you could explain this situation too...

    Nikhil
    Hyd
    08008558078

    ReplyDelete
  12. നല്ല തുടക്കം..

    ReplyDelete
  13. ഈ വീഡിയോ കാണുക കോര്‍ പ റെ റ്റു കള്‍ എങ്ങനെ ഇന്ത്യയുടെ പൊതു സമ്പത്ത് കൊള്ളയടിക്കുന്നു എന്ന് പ്രശാന്ത് ഭൂഷന്‍ വിശദീകരിക്കുന്നു...
    http://karnatakayouthagainstcorruption.wordpress.com/2011/08/09/prashant-bhushan-on-corruption-and-corporate-loot/

    ReplyDelete
  14. great sir... thanks... waiting for the new chapters..

    ReplyDelete
  15. Good comrade. Your all supports to you. Lal Salam

    My Blog : http://theprogenitor.blogspot.com/

    Anish Panthalani

    ReplyDelete
  16. very good sir..... waiting for the next post

    ReplyDelete
  17. ചങ്ങാത്ത മുതലാളിത്തം എന്ന പരികല്‍പ്പന

    ReplyDelete
  18. യഥാര്‍ത്ഥത്തില്‍ വന്‍കിട ഭൂസ്വാമിമാരും , ഭൂമിയാണ്‌ ഇന്ന് ഏറ്റവും നല്ല നിഷേപം എന്നതിനാലും , കൃഷിയിലൂടെ നികുതി വെട്ടിക്കുകയും കല്ലപ്പണം വെളുപ്പിക്കുന്നതിനുനുമായി വന്‍കിട മുതലാളിമ്മാരും ഭൂര്‍ഷ്വ ഭരണാധികാരി വര്‍ഗ്ഗവും തമ്മിലുള്ള അവിഹിത സഖ്യം (ചങ്ങാത മുതലാളിത്തം) ഇന്ന് പാവപ്പെട്ടവനെ ആത്മഹത്യയിലേക്ക് നയിക്കുന്നു.

    ReplyDelete
  19. യഥാര്‍ത്ഥത്തില്‍ വന്‍കിട ഭൂസ്വാമിമാരും , ഭൂമിയാണ്‌ ഇന്ന് ഏറ്റവും നല്ല നിഷേപം എന്നതിനാലും , കൃഷിയിലൂടെ നികുതി വെട്ടിക്കുകയും കല്ലപ്പണം വെളുപ്പിക്കുന്നതിനുനുമായി വന്‍കിട മുതലാളിമ്മാരും ഭൂര്‍ഷ്വ ഭരണാധികാരി വര്‍ഗ്ഗവും തമ്മിലുള്ള അവിഹിത സഖ്യം (ചങ്ങാത മുതലാളിത്തം) ഇന്ന് പാവപ്പെട്ടവനെ ആത്മഹത്യയിലേക്ക് നയിക്കുന്നു.

    ReplyDelete
  20. സര്‍ ,
    അഴിമതിയും ആയി ബന്ധപെട്ട CAG റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ കൂടി ഇതില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കുറെ കൂടി വസ്തുതാപരമായ വിശകലനം കൂടി ആയേനെ.. പത്ര വാര്‍തയെക്കാള്‍ ശക്തമാകുന്നത് CAG റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ ആകും എന്ന് തോന്നുന്നു ,, അഴിമതിക്കെതിരെ പോരാടുന്ന എല്ലാര്ക്കും ഇത് വലിയ ഉപകാരം ആകും എന്ന് പ്രതീക്ഷിക്കുന്നു ,,

    ReplyDelete
  21. Unbelievable rate of growth of Adani's and Ambani's in Indian economic scene ,especially after 1975 emergency is the direct outcome of the collusion with ruling bourgeoisie.In turn the ruling parties have been immensely benefited by fabulous growth of the billionaires in mobilizing huge funds.With the help of abundant money they could manipulate public opinion and won the elections.The unholy alliance between the corrupt bureaucrats and the big industrial houses and political patrons has been instrumental in siphoning out Indian wealth to the coffers of foreign banks which are notorious for covering illegal money.

    ReplyDelete
  22. പാര്‍ലിമെന്റ് ഇന്ത്യന്‍ ജനതയുടെ ശരിയായ പ്രാധിനിത്യം വഹിക്കുന്നുന്ടോ എന്നതാണ് പ്രസക്തമായ ചോദ്യം .ശതകോടീശ്വരന്മാരായ പര്‍ലിമെന്ടംഗങ്ങള്‍
    ജനാധിപത്യവ്യവസ്ഥയെ മാനിക്കുന്നവരാണെന്ന് പറയാന്‍ ആവുമോ. യഥാര്‍ത്ഥ ജനവിധിയെ അട്ടിമറിച്ചാണ് ഇവരില്‍പലരും തിരെഞ്ഞെടുക്കപ്പെട്ടതെന്ന കാര്യം ഓര്‍ക്കുമ്പോള്‍ പാര്‍ലിമെന്റിന്റെ പരിശുദ്ധി ഇടതുപക്ഷക്കാരെ ഇത്രമാത്രം വേവലാതിപ്പെടുത്താണോ.അടിയന്തിരാവസ്ഥയിലെ ഒരു പാര്‍ലിമെന്റ് നടപടിയെപ്പറ്റി
    വൈലോപ്പിള്ളി യുടെ കവിതയുണ്ട് .യചൂരിയ്ക്ക് സംഭവിച്ചതും അതാണ്‌ .അതുകൊണ്ടു ഇഖ്‌ബാല്‍ സാറിന്റെ അന്ന ഹസാരെ സംഘത്തിന്റെ നിലപാടുകള്‍ ക്ക് എതിരായ വിമര്‍ശനങ്ങള്‍ മയപ്പെടുത്താം .

    ReplyDelete
    Replies
    1. Pls write more about the emergency parliament affair and the related Vailoppilly poem

      Delete
  23. അഴിമതിയിലെ, നവമുതലാളിത്തത്തിലെ കോര്‍പറേറ്റുകളുടെ പങ്കാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യമെങ്കിലും കഴിഞ്ഞ 5-10 വര്‍ഷങ്ങള്‍ കൊണ്ട് കോടീശ്വരന്‍മാരായ എത്രയോപേര്‍ നമുക്കു ചുറ്റുമുണ്ട്. 10000 രൂപയില്‍ താഴെ മാത്രം മുതല്‍മുടക്കുമായി തുടങ്ങി 10 വര്‍ഷം കൊണ്ട് വിദേശത്ത്് പോകാതെതന്നെ 1000000 രൂപ പ്രതിവര്‍ഷവരുമാനമുള്ള 5 സുഹൃത്തുക്കള്‍ എനുക്കുണ്ട്. ഇവര്‍ക്ക് ഇത്രയും വളക്കൂറുള്ള മണ്ണാണിവിടെ ഉള്ളതെന്നിരിക്കെ അഴിമതിയും മുതലാളിത്തവും വളരാന്‍ കോര്‍പറേറ്റുകള്‍ തന്നെ വേണമെന്നുണ്ടോ

    ReplyDelete
  24. വര്‍ഗീസ് പാറക്കടവ് പറഞ്ഞ നുറുങ്ങു കഥ
    "തൊപ്പി"
    തുന്നുന്നവന് രണ്ടോ മൂന്നോ കിട്ടും
    ശേഖരിയ്കുന്നവനും
    വില്‍ക്കുന്നവനും
    അഞ്ചോ പത്തോ
    ധരിക്കുന്നവന് മാത്രം
    ലക്ഷങ്ങളും കോടികളും

    ReplyDelete
  25. In my opinion, the most corrupt in Kerala is the education sector. For an admission in a professional college in the management quota, one has to pay several lakhs as capitation fee. The entire amount is to be paid in black. No receipt for such payments. Not even an acknowledgement. Every one knows about this. But no action taken. Why do all the Governments turn a blind eye on this. Even Institutions run by the so called Swamijis and Swaminis collect capitation fee in black. The person who pays it may also be earning the money in black and see it as a source to whiten the same.

    Similarly for an appointment in an aided school or college one has to pay several lakhs. What one fails to understand is the logic of Government paying the salary of the teachers, while the appointment is done by the management after collecting huge amount as bribe. How can this be allowed. Can't the tax payer ever question such actions of the Government?

    How can a student who is a party to the payment of a huge capitation fee in black be honest in his career? How can a teacher who gets a job by paying a huge bribe teach his students to be honest?

    Therefore, to build a corrupt free nation, the first thing to do is to create a corruption free education sector.

    ReplyDelete
    Replies
    1. It is the need of the hour. School education needs to be liberated first as that change the rest of education - public education is a failure, beyond correction (the reason is known to the leftists) to "educate" the children, while private education is an unaffordable nightmare for the common - Ordinary people knows about this but not the political big wigs. No "solution" is put forward even by Dr.Thomas Isac and Baby has gone so much silent upon whom people like me had expectations - You can very well list the actions taken, like the present govt lists, but a solution that helps the common people is still far apart. Otherwise what Dr. says in this is notable - once again an economic "solution" or an alternative is far away. I wish to see that from a person like him - I don't know why that part is missing with all such stalwarts. It gives just an impression that "give the governance to us - then every thing will be ok" Is it alone the parliamentary system? Moreover an open thinking and an open discussion is the need of the day even on the very very commendable subject Dr. Isac put forward.

      Delete
  26. വളരെ നല്ല സംരംഭം...
    ഇന്നത്തെ മലയാള മനോരമയില്‍ ഈ പുസ്തകത്തെ പറ്റി ഒരു ലേഖനം ഉണ്ട്. വസ്തുതകളെ വളച്ചൊടിക്കാന്‍ ഉത്തരവാദപെട്ട ഒരു പത്രത്തിന് എങ്ങനെ കഴിയുന്നു എന്ന് നമ്മെ അദ്ഭുതപ്പെടുത്തുന്ന വാര്‍ത്ത‍....

    ReplyDelete
    Replies
    1. I am interested in that manorama news item - can you pls give it or what the matter is as it seems long back in '11.

      Delete
  27. nalla thudakakam. ayirangal ethu ettedukkum

    ReplyDelete
  28. ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും നല്ല മാതൃകയാണ്,പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് നല്‍കിയത്. മന്‍മോഹന്‍ സര്‍ക്കാരിന് വിശ്വാസ വോട്ടു നേടാന്‍ കോഴപ്പണം നല്‍കിയത് ഈ കമ്പനികലാനെന്നത് പരസ്യമായ രഹസ്യമാണല്ലോ.കോടികളുടെ നികുതിയിളവുകള്‍ ഇതേകമ്പനികള്‍ക്ക് നല്കിയതും നമുക്കറിയാമല്ലോ. റിലയന്‍സ് മൊബൈല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്റര്‍നാഷണല് ‍കോളുകള്‍ ലോക്കല്‍ കൊളുകലാക്കി കോടികള്‍ നികുതി വെട്ടിച്ചത് ആദായ നികുതി വകുപ്പ് പിടി കൂടുകയുണ്ടായിപിന്നീട്കേന്ദ്ര ഗവന്മേന്റുമായി കരാറുണ്ടാക്കി വെട്ടിച്ച തുകയുടെ മൂന്നിലൊന്നു പിഴയടച്ചു കൊണ്ട് രക്ഷപ്പെടുകയായിരുന്നു ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു.

    ReplyDelete
  29. <<< തോമസ് ഐസക്കിനു ഇതിലും വലുതെന്തോ വരാനിരുന്നതാ!, ഒരു മനോരമ വാർത്ത കമന്റുന്നു>>>

    ഡോ. തോമസ് ഐസക്കിന്റെ പുസ്തകത്തില്‍ ലാവ്ലിന്‍ കേസ് വന്‍ അഴിമതി പട്ടികയില്‍
    ജയചന്ദ്രന്‍ ഇലങ്കത്ത്

    ആലപ്പുഴ: സിപിഎം സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കെ, രാജ്യംകണ്ട അഴിമതിക്കേസുകളുടെ കൂട്ടത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ എസ്എന്‍സി ലാവ്ലിന്‍ കേസും ഉള്‍പ്പെടുത്തി പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക് എംഎല്‍എയുടെ ബ്ളോഗ്.

    അഴിമതിക്കെതിരെ അണ്ണാ ഹസാരേ നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തില്‍ ബ്ളോഗില്‍ എഴുതുന്ന പുതിയ പുസ്തകത്തില്‍ ഐസക്കിന്റെ നേതൃത്വത്തില്‍ സിപിഎമ്മിലെ ഔദ്യോഗിക ചേരിയില്‍ രൂപമെടുത്ത പുതിയ ധ്രുവീകരണത്തിന്റെ സൂചനകളുമുണ്ട്.

    രാജ്യംകണ്ട വന്‍ അഴിമതിക്കഥകളുടെ കൂട്ടത്തില്‍ ലാവ്ലിന്‍ കേസിനെ ഉള്‍പ്പെടുത്തിയപ്പോഴും ലോട്ടറി കേസ് ഉള്‍പ്പെടെയുള്ളവ ഒഴിവാക്കിയതു ശ്രദ്ധേയം.

    35 വര്‍ഷത്തെ ബംഗാള്‍ ഭരണത്തെക്കുറിച്ചു പല വിമര്‍ശനങ്ങളുണ്ടെന്നും പക്ഷേ, അഴിമതി നടത്തിയെന്ന് ആരും പറഞ്ഞിട്ടില്ലെന്നും പുസ്തകത്തില്‍ പറയുന്നു. ഇത് പിണറായിക്കെതിരായ ദുഃസൂചനയായി വിലയിരുത്തപ്പെടുന്നു.കോണ്‍ഗ്രസിന്റെ അഴിമതികളെ ന്യായീകരിക്കാന്‍ ലാവ്ലിന്‍ കേസാണ് അവര്‍ ഉയര്‍ത്തുന്നതെന്നു ചൂണ്ടിക്കാട്ടുന്ന ഐസക്, കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി ഇല്ലാതാക്കുന്നതിനു നടത്തിയ ദേശവ്യാപക പ്രസക്തിയുള്ള പരീക്ഷണങ്ങള്‍ പുസ്തകത്തില്‍ വിശദീകരിക്കുമെന്നു പറയുന്നതു വിഎസിനുള്ള പരോക്ഷ പിന്തുണ കൂടിയാണെന്നാണു വിലയിരുത്തല്‍.പാര്‍ട്ടി സമ്മേളനങ്ങളുടെ വേളയില്‍, അഴിമതിക്കഥകളുടെ കൂട്ടത്തില്‍ ലാവ്ലിന്‍ കേസും ചര്‍ച്ചാവിഷയമാക്കണമെന്ന സൂചനയും drtmthomasisaac.blogspot.com എന്ന ബ്ളോഗില്‍ 'വരൂ, നമുക്ക് കൂട്ടായി പുസ്തമെഴുതാം എന്ന ആഹ്വാനത്തോടെ ഐസക് നല്‍കുന്നുണ്ട്.

    ലാവ്ലിന്‍ കേസിലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ വഴിയൊരുക്കുന്നതിലൂടെ, വിഎസ് പക്ഷത്തെ കൂട്ടുപിടിച്ചു പാര്‍ട്ടിയില്‍ പുതിയ ചേരിയുണ്ടാക്കാന്‍ ശ്രമിക്കുന്ന ഐസക് ഈ വിഷയത്തില്‍ വിഎസ് അനുകൂലികളുടെ ഇന്റര്‍നെറ്റ് കൂട്ടായ്മയും ലക്ഷ്യമിടുന്നുവെന്നാണു സൂചന.
    http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10082460&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11

    ReplyDelete
    Replies
    1. I think this is the manorama news I wanted to see - No doubt, they have misused the media and no wonder as it is Manorama

      Delete
  30. സഖാവേ, താങ്കളുടെ ഈയജ്ഞത്തിന് എന്റെ എല്ലാവിധ ആശംസകളും, ഒപ്പം എന്റെ ജോലിസ്ഥലത്തിന് സമീപ നടന്ന ഒരു ചെറിയ ഇടപാട്കൂടി സൂചിപ്പിക്കുന്നു

    (മാധ്യമങ്ങള്‍ വളരെപ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത സംഭവം, പക്ഷേ അതിന്റെ പിന്നാംമ്പുറത്തേക്ക് കടന്നില്ലെന്ന് മാത്രം).

    കഴിഞ്ഞ വര്‍ഷത്തെ ദീപാവലിക്ക് 150 മെര്‍സിഡസ് കാറ് വില്പനനടത്തി. മഹാരാഷ്ട്രയിലെ ഔറംഗാബാദ് എന്ന ചെറുപട്ടണത്തില്‍ ഒരുദിവസത്തെ വില്പനയുടെ കണക്കാണിത്. ഏതാണ്ട് 65 കോടിയുടെ ഇടപാട്. ഇതില്‍ 45 കോടിയും 7% പലിശക്ക് SBT കൊടുത്ത ലോണ്‍ (സ്ടേറ്റ് ബാങ്ക് എങ്ങനെ ഇത്രവലിയ ലോണ്‍ അനുവദിച്ചു എന്നത് ഇപ്പോഴും അജ്ഞാതം).

    ഇതിന്റെ മറുവശം: കര്‍ഷകന് വല്ല ട്രാക്ടറും വാങ്ങണേല്‍ മാസങ്ങള്‍ നീളുന്ന നടത്തവും, അവര്‍ക്ക് ലോണ്‍ വേണേന്‍ പത്ത് മുതല്‍ പതിനഞ്ച് ശതമാനം പലിശയും നല്‍കണം, എന്നാല്‍‌കൂടി ലോണ്‍ കിട്ടുക പ്രയാസം.

    മഹാരാഷ്ടയിലെ തന്നെ വേറൊരു സ്ഥലമാണ് വിദര്‍ബ, അവിടെയും സമീപപ്രദേശങ്ങളിലും കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ആയിരത്തിനു മുകളില്‍ വരും.

    (ഗൂഗിള്‍ തപ്പിയാല്‍ കൂടുതല്‍ കാര്യങ്ങള് അറിയാം)

    http://www.thehindu.com/opinion/columns/sainath/article995828.ece

    http://www.zigwheels.com/news-features/news/mercedesbenz-sells-150-cars-in-aurangabad/6944/1

    ReplyDelete
  31. http://communistkerala.blogspot.com/2011/08/blog-post_15.html

    ReplyDelete
  32. അഴിമതിക്കഥകളുടെ കുത്തൊഴുക്ക് കണ്ട് കണ്ട് സാധാരണക്കാരന്റെ മനസ്സിപ്പോഴൊരു മരവിച്ച അവസ്ഥയിലാണ്. അഴിമതികളുമായി പൊരുത്തപ്പെട്ട അവസ്ഥ.നാട്ടിന്‍ പുറത്തെ ചായക്കടകളിലൊക്കെ കയറിയാലിത് ശരിക്ക് ബോധ്യപ്പെടും.സമൂഹത്തിന്റെ ഈയൊരു മാനസിക നില കൂടി വിശകലനം ചെയ്യുമല്ലോ...

    ReplyDelete
    Replies
    1. Pandu nattin purathe chayakadayil oru board kanum - " ivide rashtreeyam parayaruthu" karanam annu rashtreeyamayirunnu mukhya vishyam - innoru padu sthalathu njan thiranju - pazhaya aa boardnte avashishtam polumilla - Thanneyumalla arum rashtreeyam parayunna kazhchaye illa - board kandu janam nannayathallallo - enthanu pothu janam (kazhutha ennu vilikkapedunnavar)dharikkendathu - ende ithonnum charcha vishayamavunnilla - arashtreeyam enna puthiya vakku kettu maduppu thonnunnu.

      Delete
  33. വരൂ, നമുക്കൊരു പുസ്തകംകൂട്ടായി എഴുതാം...തോമസ് ഐസക്

    വരൂ,നമുക്കൊരു പരദൂഷണംപറയാംഎന്നോ,
    നുണക്കഥ ചമായമെന്നോ,വളചോടിക്കമെന്നോ,ഗോസിപ്പുകള് ഉണ്ടാക്കമെന്നോ മറ്റോ ആയിരുന്നു ക്ഷണമെങ്കില് ആയിരങ്ങള് കൂടിയേനെ.. ബു. ജികള് തീസിസുകള്‍ എഴുതിയേനെ ....... !ചാനല് പയിതങ്ങളും,വിശുദ്ദപത്രങ്ങളും,ആക്ടിവിസ്ടുകളും,എല്ലാം കൊട്ടുംകുരവയുമായി വന്നേനെ ...! ഇതൊക്കെയനെലും മനോരമയിലെ മനോരോഗികള്ക്ക് ഇരിക്ക പൊറുതിയില്ല.... ഈ സമ്മേളനക്കാലത്ത് എന്തെങ്കിലും ഉണ്ടാക്കിയില്ലെങ്കില് പിന്നെന്ത് മാധ്യമ പ്രവര്ത്തനം ... !

    ശ്രീ തോമസ് ഐസക് 'വ്യജ സമ്മതിയുടെ നിര്മ്മിതി' എന്ന പുസ്തകത്തിലൂടെ മുമ്പ് നടത്തിയ ധീരമായ വെല്ലുവിളി കേരളത്തിലെ മാധ്യമ പുന്ഗവന്മാര് ഇതുവരെയും കേട്ടിട്ട് പോലുമില്ല !!

    ReplyDelete
  34. ചങ്ങാത്ത ബ്ളോഗിം നല്ലതു തന്നെ. കമ്മ്യൂണിസ്റ്റ് ജനാധിപത്ത്യത്തിന്‍റെ പുത്തന്‍ അനുഭവം."ചോരതന്നെ കൊതുകിനു കൗതുക"മെന്ന് മനോരമ പ്രഖ്യാപിച്ചുകഴിഞ്ഞു! വെല്ലുവിളി ഏറ്റെടുക്കുക സഖാവേ. മുതലാളിത്തം അതിന്‍റെ ശവക്കുഴി തോണ്ടട്ടെ, വര്‍ഗ്ഗസമരം ലക്ഷ്യം കാണാതെ അവസാനിക്കാന്‍ പോകുന്നില്ലല്ലോ.ഓരോ അദ്ധായത്തിനുമായി കാത്തിരിക്കുന്നു.

    ReplyDelete
  35. writing a book on corruption with the contributions of other people is a novel idea no one else has ever thought of.So far it is good and imaginative. Even then I wonder, how far we can take this movement against corruption in a society where every other person thinks of how fast he could get a thing done in a government office and seeks the involvement of a political leader with a recommendation. None of us is ready to wait for our turn to get things done in the proper way.
    We are content with the present system of Governance as far as our interests are protected. We get furious only when our interest are not served.In such a society, movements against corruption will be an exercise in futility. The present Indian scenario involving Anna Hazare [who makes a compromise with the Government as to the time limit until his fast will last to the convenience of those in Government] is a mockery of ordinary people`s conscience. No fruitful agitation needs the concurrence of those in Authority if it is against the Government. It must be spontaneous and unmindful of the end if the demands are genuine. I think, that only left parties in the lead role can conduct any true agitations against corruption as they are not the beneficiaries of crony capitalism never. But they are dumbfounded in the face of strong support Hazare received from a vast section [apolitical] of people in India. YOu must convince your fellow comrades tot ake an initiative in this direction as you are seen by a wide section of a society as one has intellectual caliber
    T.P.Sreedharan,VARNAKAM,{PO} Panoor,670692,Kannur district..

    ReplyDelete
    Replies
    1. yes, Mr. Sreedharan, possibly one of a very very few intellectual caliber among the political outfits (sorry I picked that word alone from your otherwise wise comment)- but can we expect some thing even from him is a question pondering in the back mind - it has become so much a political act or drama in front of the normal people to fool around them - can't they be at least true, frank and open to the very people because of whom they are here? Very very sorry to say this.

      Delete
  36. ഗുജറാത്തില്‍ നടക്കുന്നു എന്ന് ദേശിയ മാധ്യമങ്ങള്‍ കൊട്ടി ഘോഷിയ്കുന്ന 'വികസന വിപ്ലവത്തിന്റെ' യാഥാര്‍ത്ഥ്യം കുടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു.

    ReplyDelete
  37. തരൂരിന്റെ വിയര്‍പ് ഓഹരി

    കേന്ദ്രമന്ത്രി ആയിരിക്കുമ്പോള്‍ കാമുകിയും ഭാവി വധുവും ആയിരുന്ന സുനന്ദയുടെ ഗ്രൂപ്പിന് 25% വിയര്‍പ്പ് ഓഹരി, ഏകദേശം 400 കോടിയോളം രൂപ തരപെടുത്തി കൊടുത്തതിന്റെ പേരില്‍ മന്ത്രി സ്ഥാനത്ത് നിന്ന്‌ രാജിവെച്ച് പുറത്ത് പോകേണ്ടിവന്ന മഹാസാത്വികന്‍ ആണ് ശശി തരൂര്‍ എം.പി. അഴിമതിയില്‍ ജനിച്ച കൊച്ചി ടീമിനെ തന്നെ ഐ.പി.എല്ലില്‍ നിന്ന്‌ പുറത്താക്കിയ വാര്‍ത്ത ഇപ്പോള്‍ വന്നിരിക്കുന്നു. മലയാളമനോരമ വാനോളം ഉയര്‍ത്തിക്കാട്ടിയ തരൂരിന്റെ കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ഷാള്‍, കൊടിയ അഴിമതിയുടെ വെറുക്കപ്പെട്ട പ്രതീകം ആണ്.

    ReplyDelete
  38. ജന്മനാ ഞാന്‍ ഒരു കോണ്‍ഗ്രെസ്സുകാരനാണ്,എങ്കിലും പുതിയ വായനയുടെ അനുഭവത്തിന് നന്ദി,ആശംസകള്‍ നേരുന്നു

    ReplyDelete
  39. ലാല്‍ സലാം സഖാവെ ..വളരെ നന്നായിരിക്കുന്നു ..ഒരുപാടു കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു ..ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  40. ലാല്‍ സലാം സഖാവെ ..വളരെ നന്നായിരിക്കുന്നു ..ഒരുപാടു കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു ..ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  41. this attempent is very good thing.pl include the great pamoline scandlealso.
    by,
    v.p.balachandran,mananthavady,wayanad
    vpbalachandran98@gmail.com

    ReplyDelete
  42. this attempent is very good.pl include the great pamoline scandle also.go ahead lal slam
    v.p.balachandran,mananthavady,wayanad

    ReplyDelete
  43. പൊതുമുതല്‍ കൊള്ളയിലൂടെ ആസ്തി പെരുപ്പിക്കലും അതിലൂടെ കൃത്രിമമായി ലാഭം ഉയര്‍ത്തിക്കാട്ടി ഓഹരി കമ്പോളം കൊഴുപ്പിക്കലും യഥാര്‍ത്ത സമ്പദ്ഘടനയുടെ ഇതര മേഖലകളില്‍ നിന്നു് അവിടെ സൃഷ്ടിക്കപ്പെടുന്ന സമ്പത്തിന്റെ കുത്തൊഴുക്കു് മേല്പറഞ്ഞ അയഥാര്‍ത്ഥ (virtual economy) മേഖലകളിലേക്കു് നടക്കുന്നതിനും യഥാര്‍ത്ഥ സമ്പത്തുല്പാദകരുടെ പാപ്പരീകരണത്തിനും തകര്‍ച്ചക്കും ഇടവരുത്തുന്നുമുണ്ടു്.

    ഇത്തരം പ്രാകൃത മൂലധന സമാഹരണം, പക്ഷെ, ലാഭ നിരക്കുയര്‍ത്തിക്കാട്ടാനുപകരിക്കുമെങ്കിലും മറ്റൊരു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടു്. ധന മൂലധനം ഗണ്യമായി പെരുപ്പിക്കപ്പെടുന്നു. യാഥാര്‍ത്ഥ്യവുമായി പൊരുത്തമില്ലാതെ പോലും അദൃശ്യാസ്തികള്‍ പെരുപ്പിച്ചു് കാട്ടിയതും പൊതു സ്വത്തിന്റെ കൊള്ളയിലൂടെ കയ്യടക്കപ്പെട്ട ആസ്തിയുടെ വില മിച്ചമായി കാട്ടിയതും ഓഹരി വില പെരുപ്പിച്ചു് ലാഭമാക്കി കാട്ടിയതും എല്ലാം മൂലധനം പെരുപ്പിക്കുകയാണല്ലോ ചെയ്യുന്നതു്. അടുത്ത വര്‍ഷം അതിനും കൂടി മിച്ചം കാണിക്കേണ്ട ഗതികേടിലാണു് വ്യവസായം. വര്‍ദ്ധിച്ച ധന മൂലധനം വര്‍ദ്ധിച്ച മിച്ചം ആവശ്യപ്പെടുന്നു എന്ന വിഷമവൃത്തത്തിലാണു് ധനമൂലധന വ്യവസ്ഥ എത്തിപ്പെട്ടിട്ടുള്ളതു്. ഇല്ലാത്ത ലാഭം വീണ്ടും പെരുപ്പിക്കുകയല്ലാതെ ഇന്നു് ധന മൂലധന ഉടമാ വ്യവസ്ഥയുടെ മുമ്പില്‍ മറ്റു് മാര്‍ഗ്ഗമില്ല. വ്യവസ്ഥയുടെ നിലനില്പിനു് കോര്‍പ്പറേറ്റു് അഴിമതിക്കു് കൂട്ടു നില്കുകയല്ലാതെ മറ്റു് മാര്‍ഗ്ഗമൊന്നും മുതലാളിത്തം നിലനിര്‍ത്താനാഗ്രഹിക്കുന്ന മുതലാളിത്ത സര്‍ക്കാരിനില്ല.

    ചുരുക്കത്തില്‍ മുതലാളിത്തത്തിനു് ധാര്‍മ്മികതയുടെ ഏതളവു് കോല്‍ വെച്ചു്, ലാഭമെന്ന മുതലാളിത്ത മാനദണ്ഡം പോലും, പരിഗണിച്ചാലും നിലനില്പിനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നു. അതു് ലാഭം പോലും സൃഷ്ടിക്കുന്നില്ല. പൊതുമുതല്‍ കൊള്ള മാത്രമാണു് നടത്തുന്നതു്. ഈയൊരു സ്ഥിതി വസ്തു നിഷ്ഠമായ വിവര ശേഖരണത്തിലൂടെയും വിശകലനത്തിലൂടെയും പുറത്തു് കൊണ്ടു് വന്നു് നിലവിലുള്ള ഓഹരി കമ്പോളത്തിന്റെ പെരുപ്പിക്കലും മുതലാളിത്തത്തിന്റെ നിലനില്പും ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

    സാമ്രാജ്യത്വം മറ്റു് രാജ്യങ്ങളില്‍ യുദ്ധവും അസമാധാനവും സഷ്ടിച്ചു് ആധിപത്യം നേടി വിഭവം കൊള്ള ചെയ്യുന്നു.

    അതതു് മുതലാളിത്ത രാജ്യങ്ങള്‍ തങ്ങളുടെ പൊതു സ്വത്തു് കോര്‍പ്പറേറ്റുകള്‍ക്കു് കൈമാറുന്നു.

    ഈയൊരു വസ്തുതയുടെ വെളിപ്പെടുത്തലിലൂടെ ഇന്നു് ധന മൂലധനത്തെ ആശ്രയിച്ചു് വളരുന്ന മുതലാളിത്ത വ്യവസ്ഥയുടെ പൊള്ളത്തരവും ദൌര്‍ബ്ബല്യവും അര്‍ത്ഥശൂന്യതയും എളുപ്പത്തില്‍ തകരാനുള്ള സാധ്യതയും (fragility യും ) ലോകത്തിനു് മുമ്പില്‍ കാട്ടിക്കൊടുക്കാം.

    ReplyDelete
  44. സര്‍, FEC യില്‍ നിന്നാണ് ഈ സംരംഭം മനസ്സിലാക്കിയത്. നല്ല വിഷയം നല്ല ആശയം.
    പേപ്പര്‍ പ്രിന്റ് പുസ്തകമാകരുതല്ലോ നെറ്റ് പുസ്തകം. അതുകൊണ്ട് ലിന്കുകളില്‍ ചിത്രങ്ങള്‍, വീഡിയോ , മറ്റു സൈറ്റുകള്‍ എന്നിങ്ങനെ ആവുന്നത്ര നല്‍കി നല്ലൊരു വര്‍ക്ക് മനസ്സിലുണ്ടാകണം. അഭിവാദ്യങ്ങള്‍

    ReplyDelete
  45. ദിനപത്റം വായന വീട്ടമ്മ മാരില്‍ ചിലരിലും കൂലിപണിക്കാരായവരുടെ നേരം പോക്കിനു മാത്റം
    ആയികഴിഞ്ഞ ഈകാലത്ത് ഇത് ഒരു കൂട്ടയ്മയെ സൃഷ്ട്ടിച്ചേക്കാം. ഓഫീസിലെ മടുപ്പിനൊരു
    ആശ്വാസം എന്ന നിലയില്‍ വൈറ്റ് കോളര്‍ വായനക്കാര്‍ വായിക്കും. ഈപറയുന്ന കാര്യങ്ങള്‍
    പലപ്പോഴായി അറിഞ്ഞവര്‍ തന്നെയായിരിക്കും ഇതിന്‍റെ ഇപ്പോഴത്തെ വായനക്കാരിലധികവും.
    എന്നാലും കള്ളനൂ കഞ്ഞിവെച്ചവര്‍ തന്നെ തിരഞ്ഞെടുപ്പില്‍ ജയിച്ചു വരും. എന്നിരുന്നാലും
    അല്പം രോക്ഷം കൂട്ടാന്‍ ഇതൂപകരിക്കും. അങ്ങിനെ കൂടി കൂടി ഒരു പൊട്ടിത്തെറി അറബ് രാജ്യങ്ങ
    ളിലെ പോലെ ഉണ്ടാകാതിരിക്കില്ല. കാത്തിരിക്കാം വായിച്ചറിവോടെ http://vsbipin.blogspot.com/

    ReplyDelete
  46. ഗാന്ധിജിയുടെ താക്കീത്

    1957ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്ത് ഹരിദാസ്‌ മുന്ദ്രക്ക് ജയിലില്‍ പോകേണ്ടി വന്നതും ധനമന്ത്രി ടി.ടി.കൃഷ്ണമാചാരി രാജി വെയ്ക്കെണ്ടിവന്നതും അഴിമതി നടത്തിയതിന് ആണ്. പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന പ്രതാപ്‌ സിംഗ് കൈരോണ്‍ സുപ്രീംകോടതി പരാമര്‍ശങ്ങള്‍ക്ക് വിധേയന്‍ ആയപ്പോള്‍, നെഹ്‌റു കൈറോണിനെ സഹായിക്കുന്ന നിലപാട് ആണ് എടുത്തത്‌.

    ഇന്ദിരാഗാന്ധിയുടെ ശബ്ദത്തില്‍ 60 ലക്ഷം രൂപ കൈകൂലി ആവശ്യപ്പെട്ടുവെന്ന നഗര്‍വാല കേസ് തെളിയിക്കപെടാതെ അവശേഷിക്കുന്നു.

    നരസിംഹറാവുവിന്റെ കാലത്തെ ഭക്ഷ്യമന്ത്രിയായിരുന്ന കലപനാഥ റാവുവിന് രാജിവേയ്ക്കെണ്ടിവന്നത് 5000 കോടി നഷ്ടപെടുത്തിയ പഞ്ചസാര കുംഭകോണം വഴി ആയിരുന്നു.

    യുറിയ കുംഭകോണം നടത്തിയത് നരസിംഹറാവുവിന്റെ ബന്ധു സജീവറാവു, മുന്‍ കേന്ദ്രമന്ത്രി രാം ലഖന്‍ യാദവിന്റെ മകന്‍ പ്രകാശ് യാദവ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം ആയിരുന്നു.

    ഫെയര്ഫാക്സ്, പൈപ്പ് ലൈന്‍, സബ്മാര്യ്ന്‍, ബോഫോര്സ് , ഹവാല, യു.ടി.ഐ. കുംഭകോണം തുടങ്ങിയവയും കോണ്‍ഗ്രസ്‌ ഭരണ കാലങ്ങളില്‍ നടന്ന കുപ്രസിദ്ധങ്ങള്‍ ആയ അഴിമതി കേസ്സ്‌കള്‍ ആണ്. എയര്‍ഇന്ത്യ വിമാനങ്ങള്‍ വാങ്ങിയതില്‍ 700 കോടിയുടെ നഷ്ടം വരുത്തിയത് മറ്റൊരു സമീപകാല അഴിമതി ആണ്.

    നവലിബറല്‍ കാലത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ഓഹരി വില്പനകള്‍ അഴിമതിയുടെ പര്‍വതരൂപങ്ങള്‍ ആര്‍ജ്ജിച്ചിരിക്കുന്നു.

    കോണ്‍ഗ്രസ്‌കാര്‍ ഭാവിയില്‍ ഇതൊക്കെ ചെയ്യുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് 1939 ല്‍ ഗാന്ധിജി പറഞ്ഞത് ''ഇന്ന് വ്യാപകമായിരിക്കുന്ന അഴിമതി അവസാനിപ്പിക്കാന്‍ ആയില്ലങ്കില്‍ കൊണ്ഗ്രെസ്സിനു മാന്യമായൊരു ശവസംസ്കാര ചടങ്ങ് നടത്തുന്നിടംവരെ എനിക്ക് പോകേണ്ടി വരും '' എന്ന്.

    ReplyDelete
  47. താങ്കളുടെ ഉദ്യമം പ്രശംസനീയം തന്നെ.എങ്കിലും പറയട്ടെ.എവിടെ അഴിമതിയുണ്ടോ ആയത് രാഷ്ടീയക്കാരുടെ തണലിലാണ് നടക്കുന്നത്.'മോഡി' ഇവിടെ പ്രതീകാത്മകം മാത്രം അതായത് സംശുദ്ധമായ രാഷ്ട്രീയം മാത്രം പോരെ അഴിമതി ഇല്ലാതാകുന്നതിന്? കുത്തകകളോടൊപ്പം തങ്ങളുടെ ആസ്തി ശതഗുണീഭവിപ്പിച്ച ജനപ്രതിനിധികളെകുറിച്ചും, ഭരണകാലത്ത് ആസ്തി ഇരട്ടിപ്പിച്ച പ്രസ്ഥാനങ്ങളെകുറിച്ചും, അഴിമതിക്കാരായ ശിപ്പായി തൊട്ട് ചീഫ് സെക്രട്ടറി വരേയുള്ളവരേക്കുറിച്ചും അടുത്ത അധ്യായങ്ങളിലെഴുതണം. എങ്കിലേ അഴിമതിയുടെ കാണാപ്പുറവും, ഖജനാവിനെ്റ ശോഷിപ്പും വ്യക്തമാവൂ. പൌരബോധമില്ലാത്ത പൌരന്മാരെനയിക്കുന്ന ഇച്ഛാശക്തിയില്ലാത്ത രാഷ്ട്രീയക്കരായ ഭരണാധികാരികളുടെ നിയന്ത്രണത്തിലുള്ള കൃഷിയും കച്ചവടവും ചികത്സയും വിദ്യാഭ്യാസവും കലയും സംസ്കാരവും ആത്മീയവും ആരാധനയും പ്രതിരോധവും പോലീസും ജാതിയും മതവും ആചാരങ്ങളും എന്നുവേണ്ട ജനകീയാസൂത്രണംപോലും നവലിബറലിസത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ ഹൈടെക് അതിവേഗപാതയൊരുക്കുന്നുണ്ടെന്ന് ജനം സംശയിക്കുമ്പോഴാണ് ജനങ്ങളരാഷ്ട്രീയവാദികളാകുന്നതും അണ്ണാ ഹസാരെമാരും രാംദേവുമാരും രക്ഷകരാണെന്നുതോന്നുന്നതും. പിന്നെ പാവം ജനത്തിനെ എങ്ങിനെ കുറ്റംപറയും...

    ആശംസകളോടെ...

    ReplyDelete
    Replies
    1. Janathe orikkalum kuttapedutharuthu - jana manas thettilla, karanam athoralude manassalla - ethra vishamangalkidayilum janathe kuttapeduthathirikkuka. Orkuka, Indiayil idakkalangalil kathalaya rashtreeya mattangalundakkiyathu rashtreeyakkaralla - pakaram indiayile oru vote mathram kaiyil madakki pidichu kashtapedunna pavam india kkaranu - avare viddikalakkam - bharikkam - vidyabhyasam muthal sakalathum avarku nishedhikkam - ennalum avare kuttapeduthathirikkuka - Daivamundenkil athu janathinte bhagathanu

      Delete
  48. സഖാവിന്റെ സംരഭത്തിനു അഭിവാദ്യങ്ങള്‍. കഴിയുന്നിടെതോളം അറിയാവുന്ന ആള്‍ക്കാരെ ഇതിലേക്ക് ആകര്‍ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കാനും ഞങ്ങളും ഉണ്ടാവും.
    ഒരു കുറിപ്പ്. വിയോജനം എന്ന് പൂര്‍ണമായും പറയാനാവില്ല.
    എങ്കിലും .
    അദാനിയുടെ വളര്‍ച്ചയും വ്യവസായ വികസനത്തിലെ ത്വരകവും അടിസ്ഥാനപരമായി മുതലാളിത്ത വ്യവസ്ഥിതിയിലെ dynamics അല്ലെ കാണിക്കുന്നത്? ആയിരം കി.മി. റെയില്‍വേ യില്‍ കല്‍ക്കരി എത്തിക്കുന്നതിലും നല്ലത് കപ്പലില്‍ കല്‍ക്കരി എത്തിക്കുക എന്നത് സമ്പല്‍ഘടനയ്ക്കും നല്ലത് അല്ലെ. ഇത്തരം creative destruction വഴിയല്ലേ സമ്പത്തിന്റെ പെരുപ്പം നടക്കേണ്ടത്. ഇത്തരം പെരുപ്പം സമൂഹത്തിന്റെ പൊതുവായ ആവശ്യത്തിലേക്ക് വഴി തിരിച്ചു വിടേണ്ട ധന കാര്യ പോളിസികള്‍ എടുക്കേണ്ട ചുമതല സര്‍ക്കരിന്റെതല്ലേ? ഉദാഹരണം നികുതി. ഈ വ്യവസ്ഥിതിയില്‍ നൂതനമായ ആശയങ്ങള്‍ സമ്പത്തിന്റെ ഉല്പാദനതിലേക്ക് നയിക്കുക എന്നത് മാത്രമല്ലെ സംരംഭകനായ അടാനിയും ചെയ്യുന്നുള്ളൂ. അല്ലെങ്കില്‍ പരന്നു കിടക്കുന്ന ആ ഭൂ പ്രദേശത്തിന്റെ സാധ്യതകള്‍ എന്ത് കൊണ്ട് പൊതു മേഖലയ്ക്ക് മനസ്സിലാക്കാന്‍ വൈകിയത്. ഇന്ത്യയിലെ തുറമുഖങ്ങളുടെ വ്യവഹാരത്തിലെ പോതുവായ കാല താമസം പുതിയ സമ്പല്‍ഘടനയിലെ വ്യാപാരത്തിന് തടസ്സമാകും എന്ന് കണ്ടു അത്തരം കാലതാമസം ഒഴിവാക്കുന്ന കാര്യക്ഷമത ഉള്ള ഒരു സ്വകാര്യ തുറമുഖം എന്നാ സങ്കല്പം അടനിയുടെ ദീര്‍ഘവീക്ഷണത്തിന്റെ നിദര്‍ശനം അല്ലെ?
    ഞാന്‍ ഈ പറയുന്നതിന്റെ അര്‍ഥം മുതലാളിത്ത വ്യവസ്ഥിതി ഉദാത്തം എന്നാ മിഥ്യ പുലര്തിയല്ല.മറിച്ചു നിലവിലെ വ്യവസ്ഥിതിയിലെ സാധ്യതകള്‍ മനസ്സിലാക്കി സമ്പത്തിന്റെ വര്‍ധനവ്‌ നടത്തുന്ന അടനിയെ അഴിമതി എന്ന ലേബലില്‍ മാത്രം തളക്കാന്‍ പാടില്ല എന്ന് മാത്രം ആണ്.

    ReplyDelete
    Replies
    1. I am positive to your comments - It needs to be taken care of by Dr. Isac.

      Delete
  49. നമുക്കെഇ എന്ത് ചെയാന്‍ കഴിയും

    ReplyDelete
    Replies
    1. ennu evideyum parayunnilla ennidathanu pishaku - atho athu paranjal, arinjal pattilla ennano?

      Delete
  50. അഴിമതി - വിദ്യാരംഭം.

    സ്വതന്ത്ര ഇന്ത്യയുടെ അഴിമതി വി. കെ. കൃഷ്ണമേനോനില്‍ നിന്ന് ആരംഭിക്കുന്നു. 1948 ല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ സ്ഥാനപതി ആയിരുന്നു അദ്ദേഹം. ചട്ടങ്ങള്‍ മറികടന്നു ആര്‍മി ജീപ്പ് വാങ്ങി ആയിരുന്നു അഴിമതിയുടെ തുടക്കം. ആ കേസ് 1955 ല്‍ തേച്ച് മാച്ച് കളയുകയും അദ്ദേഹത്തെ കാബിനെറ്റില്‍ ഉള്‍പെടുത്തുകയും ചെയ്തു മഹാനായ നെഹ്‌റു.

    ReplyDelete
  51. സര്,
    നല്ല തുടക്കം... നല്ല ആശയം... ലളിതമായ അവതരണ ശൈലി...

    ഇന്നത്തെ വലിയൊരു ശതമാനം യുവ തലമുറക്ക് രാഷ്ട്രീയം എന്ന് കേള്ക്കുന്നതു തന്നെ ഇഷ്ടമല്ലാത്ത വിഷയമാണ്. പ്രത്യേകിച്ചും ഇടതുപക്ഷ ആശയങ്ങള് വായിക്കാനും സത്യം മനസ്സിലാക്കാനും അവര് ശ്രമിക്കുന്നില്ല അല്ലെങ്കില് താത്പര്യമില്ല.

    ഉദാ: മംഗളം ന്യൂസ് പേപ്പറില് K M റോയ് എഴുതിയ "ഇന്ത്യന് രാഷ്ട്രീയത്തില് കമ്യൂണിസ്റ്റ് പാര്ട്ടികള്ക്ക് ഇനി പ്രസക്തിയുണ്ടോ?" എന്ന ആര്ട്ടിക്കിള് എന്റെ ഒരു സുഹൃത്തിന് അയച്ചു കൊടുത്തപ്പോള് വന്ന reply താഴെ കൊടുക്കുന്നു.

    "i dont read any of these articles, communism is an outdated concept if its truely implement it. you can do it the way it did the same in china. like emergency declared by Indira."

    "ഞാന് ഇങ്ങനത്തെ ആര്ട്ടിക്കിള് ഒന്നും വായിക്കാന് ഇഷ്ടപ്പെടുന്നില്ലാ..." സത്യത്തില് എന്നെ അത്ഭുതപ്പെടുത്തി.

    ഇന്നത്തെ തലമുറക്ക് ഇങ്ങനെ ആയിത്തീരാന് എങ്ങനെ കഴിയുന്നു..?

    സമൂഹത്തോട് യാതൊരു പ്രതിബധതയുമില്ലാത ആത്മാരാമാന്മാരായി കഴിഞ്ഞുകൂടാനാണ് അവര് ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും.

    ഒരു മാറ്റം ഉണ്ടാക്കാന് തങ്ങളുടെ ഈ ലേഖനത്തിന് കഴിയട്ടേ എന്ന് ആശംശിക്കുന്നു.

    ReplyDelete
  52. അദ്വാനിയുടെ വളര്‍ച്ച ഓരോ ഇന്ത്യക്കാരനും മാതൃകയാക്കേണ്ടതാണ്. ഏതാനും നൂറു രൂപാ നോട്ടുകളില്‍ നിന്ന് അദ്വാനി ശതകോടീശ്വരനായത് അഴിമതി നടത്തിയിട്ടാണെന്നു തോമസ്‌ ഐസക്ക് പോലും പറയുന്നില്ല. ബുദ്ധി പൂര്‍വ്വം ബിസിനസ് ചെയ്തിട്ടാണ് അദ്ദേഹം വളര്‍ന്നത്.
    ഉദാഹരണത്തിന് ഇന്ത്യന്‍ റെയില്‍വേ വഴി 1000 മീറ്റര്‍ കല്‍ക്കരി കടത്തുന്നതിനേക്കാള്‍ ലാഭകരം 4000 കിലോമീറ്റര്‍ അകലെയുള്ള ഇന്തോനേഷ്യയില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം കടത്തതുകയാണെന്നു മനസ്സിലാക്കിയത്‌ അദ്ദേഹത്തിന്‍റെ ബിസിനസ് ബുദ്ധിയല്ലേ? അതൊന്നും കണ്ടു അസൂയപ്പെട്ടിട്ടോ രണ്ടു സിന്ദാബാദ്‌ വിളിച്ചിട്ടോ കാര്യമൊന്നുമില്ല. അദ്ധ്വാനിക്കണം.
    90,000 കോടിയുടെ പുതിയ നിക്ഷേപം പ്രഖ്യാപിക്കുക എന്ന് വെച്ചാല്‍ അത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് അര്‍ത്ഥം. കേരള സര്‍ക്കാര്‍ ചെയ്യുന്നത് 55 വയസ്സില്‍ ആളെ പെന്‍ഷനും കൊടുത്ത് പിരിച്ച് വിട്ടിട്ട് പുതിയ തൊഴിലവസരം സൃഷ്ടിക്കുക എന്നതാണ്. അവര്‍ക്ക്‌ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ വേണ്ടി ലോക ബാങ്കുകളില്‍ നിന്ന് കടമെടുക്കുകയും.
    ആഗോളവല്‍ക്കരണത്തെ അന്ധമായി തള്ളിപ്പറഞ്ഞു കുറച്ച് ക്യുബാ മുകുന്ദന്മാരെ പറ്റിക്കാം എന്നല്ലാതെ അതുകൊണ്ട് സാധാരണ ജനത്തിനു നേട്ടമൊന്നും ഇല്ല. ഈ തള്ളിപ്പറയുന്നവരൊക്കെ ആഗോളവല്‍ക്കരണത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചു കൊണ്ടാണ് അത് പറയുന്നത് എന്നതാണ് ഏറെ പരിഹാസ്യം.
    ഉദാഹരണത്തിന് ആഗോളവല്‍ക്കരണത്തിന് മുന്നേ നമ്മുടെ കാര്‍ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നത് 62 മോഡല്‍ എഞ്ചിന്‍ വെച്ച ബോഡിക്ക് മാത്രം ചില്ലറ മാറ്റങ്ങള്‍ വരുത്തിയ അംബാസിഡര്‍ കാറും, ഫിയറ്റും, പ്രീമിയര്‍ പത്മിനിയും പിന്നെ ഒരു മാരുതിയും മാത്രമായിരുന്നു. ഇന്നോ? ഓ കാറ് പണക്കാരന്റെ വാഹനമാണെന്നു പറയുമായിരിക്കും. (പ്രതിപക്ഷ നേതാവ്‌ 10 കൊല്ലം മുന്നേ അന്ന് 7 ലക്ഷം രൂപ വിലയുണ്ടായിരുന്ന ക്വാളിസിലായിരുന്നു യാത്ര. നായനാര്‍ ഭരണ കാലത്ത്‌ ഇടതു മന്ത്രിമാരുടെ ലാന്‍സര്‍ പ്രേമത്തെപ്പടി ഇടതു സഹയാത്രികനായ വി.ആര്‍ .കൃഷ്ണയ്യര്‍ക്ക് പോലും എഴുതേണ്ടി വന്നിരുന്നു)
    ഇന്ന് ഏതു ഇടത്തരക്കാരനും പ്രാപ്യമാണല്ലോ ബൈക്ക്‌. ആഗോളവല്‍ക്കരണത്തിനു മുന്നേ ബൈക്ക്‌ വിപണിയില്‍ ഉണ്ടായിരുന്നത് ഒരു ജാവയും (yezdi) ബുള്ളറ്റും രാജ്ദൂതും മാത്രമായിരുന്നു. അതുതന്നെ ബുക്ക്‌ ചെയ്തു കാത്തിരിക്കേണ്ട അവസ്ഥയും ആയിരുന്നു. ഇന്നോ?
    മൊബൈല്‍ ഫോണും,ലാപ്ടോപ്പും സാധാരണക്കാരന്റെ സ്വന്തമായതും ആഗോളവല്‍ക്കരണത്തിന്റെ ഗുണഫലമാണ്. (സിക്രട്ടരിയുടെ ലാപ്ടോപ്പ് ബാഗില്‍ നിന്നാണല്ലോ വെടിയുണ്ട പിടിച്ചത്‌)
    എഴുതുവാന്‍ തുടങ്ങിയാല്‍ തോമസ്‌ ഐസക്കിന്റെ പുസ്തകത്തെക്കാള്‍ നീളത്തില്‍ എഴുതുവാനുള്ള വിഷയമുണ്ട്. എനിക്കൊന്നെ പറയാനുള്ളൂ. കാശുള്ളവനെ നോക്കി അസ്സൂയപ്പെടുന്നതിനു പകരം അവനെപ്പോലെ ആവാന്‍ അദ്ധ്വാനിക്കുക.അല്ലാതെ ഹര്‍ത്താലും സിന്താബാദും തെറി വിളിയും കൊണ്ട് ഒന്നും നേടാനില്ല.

    ReplyDelete
  53. ഉദാരവല്‍ക്കരണം മൂലം ഒരാള്‍ രക്ഷപ്പെട്ടപ്പോള്‍ എന്നെന്നേയ്ക്കുമായി കഷ്ടത്തിലായ പതിനായിരങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ക്യൂബാ മുകുന്ദന്‍ ഒന്നുമാകേണ്ട, അല്പ്പം മനുഷ്യ സ്നേഹമുണ്ടായാല്‍ മതി.

    ആരെയും ചൂഷണം ചെയ്യാതെ, അഴിമതി നടത്താതെ ഒരാള്‍ക്ക് ഇരുപത് വര്‍ഷം കൊണ്ട് ശതകോടീശ്വരനാകാമെങ്കില്‍ ഇന്ത്യ മുഴുവന്‍ ശത കോടീശ്വരന്‍മാരെ കൊണ്ട് നിറഞ്ഞിരുന്നേനെ.

    ഏക്കറൊന്നിനു 27000 രൂപയ്ക്ക് പാവങ്ങളെ പറ്റിച്ചു വാങ്ങിയ കടല്‍തീര ഭൂമി പത്തിരട്ടി വിലയില്‍ സര്‍ക്കാര്‍ വിലാസം കമ്പനിയ്ക്ക് വിറ്റതില്‍ ഇടനിലക്കാര്‍ക്ക് കൈമാറിയ കോടികളെത്രയായിരിക്കും??

    മേരാ ഭാരത് മഹാന്‍ !!!

    ReplyDelete
  54. ഗാന്ധിജിയുടെ താക്കീത്

    1957ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്ത് ഹരിദാസ്‌ മുന്ദ്രക്ക് ജയിലില്‍ പോകേണ്ടി വന്നതും ധനമന്ത്രി ടി.ടി.കൃഷ്ണമാചാരി രാജി വെയ്ക്കെണ്ടിവന്നതും എല്‍.ഐ.സി. ഓഹരി അഴിമതി നടത്തിയതിന് ആണ്. പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന പ്രതാപ്‌ സിംഗ് കൈരോണ്‍ സുപ്രീംകോടതി പരാമര്‍ശങ്ങള്‍ക്ക് വിധേയന്‍ ആയപ്പോള്‍, നെഹ്‌റു കൈറോണിനെ സഹായിക്കുന്ന നിലപാട് ആണ് എടുത്തത്‌.

    1971ല്‍ ഇന്ദിരാഗാന്ധിയുടെ ശബ്ദത്തില്‍ 60 ലക്ഷം രൂപ സ്റ്റേറ്റ് ബാങ്കില്‍ നിന്നും ആവശ്യപ്പെട്ടുവെന്ന നഗര്‍വാല കേസ് തെളിയിക്കപെടാതെ അവശേഷിക്കുന്നു. പണം വാങ്ങിയത് ഒരു ഇന്റെലിജെന്‍സ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. അദ്ദേഹം ജയിലില്‍ മരണപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി. കെ. കശ്യപ് കൊല്ലപ്പെട്ടു. ഇതിന്റെ പിന്നില്‍ ഇന്ദിരാഗാന്ധി തന്നെ ആയിരുന്നു എന്ന് ശക്തമായ ആരോപണം ഉയര്‍ന്നു. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ അധികാരശക്തിക്ക് മുന്‍പില്‍ എല്ലാം തീര്‍ന്നു.

    നരസിംഹറാവുവിന്റെ കാലത്തെ ഭക്ഷ്യമന്ത്രിയായിരുന്ന കലപനാഥ റായിക്ക് രാജിവേയ്ക്കെണ്ടിവന്നത് 5000 കോടി നഷ്ടപെടുത്തിയ പഞ്ചസാര കുംഭകോണം വഴി ആയിരുന്നു.

    യുറിയ കുംഭകോണം നടത്തിയത് നരസിംഹറാവുവിന്റെ ബന്ധു സജീവറാവു, മുന്‍ കേന്ദ്രമന്ത്രി രാം ലഖന്‍ യാദവിന്റെ മകന്‍ പ്രകാശ് യാദവ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം ആയിരുന്നു.

    ഫെയര്ഫാക്സ്, പൈപ്പ് ലൈന്‍, സബ്മാര്യ്ന്‍, ബോഫോര്സ് , ഹവാല, യു.ടി.ഐ. കുംഭകോണം തുടങ്ങിയവയും കോണ്‍ഗ്രസ്‌ ഭരണ കാലങ്ങളില്‍ നടന്ന കുപ്രസിദ്ധങ്ങള്‍ ആയ അഴിമതി കേസ്സ്‌കള്‍ ആണ്. എയര്‍ഇന്ത്യ വിമാനങ്ങള്‍ വാങ്ങിയതില്‍ 700 കോടിയുടെ നഷ്ടം വരുത്തിയത് മറ്റൊരു സമീപകാല അഴിമതി ആണ്.

    നവലിബറല്‍ കാലത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ഓഹരി, പൊതുമേഖല വില്പനകള്‍ അഴിമതിയുടെ പര്‍വതരൂപങ്ങള്‍ ആര്‍ജ്ജിച്ചിരിക്കുന്നു.

    കോണ്‍ഗ്രസ്‌കാര്‍ ഭാവിയില്‍ ഇതൊക്കെ ചെയ്യുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് 1939 ല്‍ ഗാന്ധിജി പറഞ്ഞത് ''ഇന്ന് വ്യാപകമായിരിക്കുന്ന അഴിമതി അവസാനിപ്പിക്കാന്‍ ആയില്ലങ്കില്‍ കൊണ്ഗ്രെസ്സിനു മാന്യമായൊരു ശവസംസ്കാര ചടങ്ങ് നടത്തുന്നിടംവരെ എനിക്ക് പോകേണ്ടി വരും '' എന്ന്.

    ReplyDelete
  55. സഖാവേ, വളരെ പ്രതീക്ഷയോടെ ആണ് സാറിന്റെ ഈ സംരഭത്തിനു ഞാന്‍ പിന്തുണ പ്രഖ്യാപിച്ചതും പരമാവധി ആള്‍കാരെ ഇതിലേക്ക് ആകര്‍ഷിക്കുമെന്നും ഉറപ്പു തന്നതും. അത് പ്രകാരം എന്റെ പല സുഹൃത്തുക്കള്‍ക്കും ഫോര്‍വേഡ് അയക്കുകയും ചെയ്തു. ഇതേ ഗൂഗിള്‍ അക്കൗണ്ട്‌ ഐ ഡിയില്‍ ആണ് കമന്റ്‌ ഇട്ടതു. അപ്പോള്‍ ഏറ്റവും പുതിയ പോസ്റ്റ്‌ എസ് വി രാമനുണ്ണിയുടെ സെപ്റ്റംബര്‍ 21 യിലെ കമന്റ്‌ ആയിരുന്നു.

    എന്നാല്‍ താങ്കളുടെ ലേഖനത്തിന് ഞാന്‍ ഇട്ട കമന്റ്‌ നേരിയ അഭിപ്രായ വ്യത്യാസം ഉണ്ട് എന്നതിന്റെ പേരില്‍ , പബ്ലിഷ് ചെയ്യാതിരുന്നത് വളരെ മോശം ആയി പോയി . വേദനാജനകമാണ്. ഞാന്‍ പോസ്റ്റ്‌ ചെയ്ത തീയതി എനിക്ക് ഉറപ്പില്ല ഏതായാലും മൂന്നു നാല് ദിവസം ഉറപ്പായും കഴിഞ്ഞു. ഇന്ന് സെപ്റ്റംബര്‍ മുപ്പതിന് ഇട്ട കമന്റ്‌ വരെ വന്നു കഴിഞ്ഞു. എന്റേത് ഇത് വരെ വന്നില്ല.

    ഒന്ന് പറഞ്ഞു കൊള്ളട്ടെ , എന്റെ കമന്റ്‌ വന്നില്ല എന്നാ വ്യക്തിപരമായ പ്രശ്നം അല്ല എവിടെ പ്രസക്തം ആകുന്നതു. മറിച്ചു വളരെ നേര്‍ത്ത അഭിപ്രായഭേദങ്ങള്‍ പോലും അന്ഗീകരിക്കില്ല എന്ന ജനാധിപത്യവിരുദ്ധമായ മനസ്ഥിതിയാണ്. ഒരു അകടെമിക്‌ ആയ താങ്ങള്‍ക്ക്‌ ഒരു പക്ഷെ നിഷ്പ്രയാസം മറുപടി തരാന്‍ പറ്റുന്ന ചോദ്യം ആയിരുന്നു ഞാന്‍ ചോദിച്ചത്. അതിനു മറുപടി തന്നില്ല എന്നത് താങ്കളുടെ സമയക്കുരവിന്റെ പ്രശ്നം ആയി കണക്കാക്കാം , എനാല്‍ അത് പബ്ലിഷ് ചെയാതിരിക്കുക എന്നത് തീര്‍ത്തും ബാലിശവും വായനക്കരെന്റെ ജനാധിപത്യ അവകാശേങ്ങളെയും ചോദ്യം ചെയ്യുന്നതുമാണ്. ഒരു പക്ഷെ ഇത്രെയും നാള്‍ അകടെമിക്‌ ഗ്രന്ഥങ്ങളിലും മാസികളിലും മാത്രം എഴുതിയ താങ്ങള്‍ക്ക്‌ സോഷ്യല്‍ മിഡിയയുടെ ജനാധിപത്യ സ്വഭാവം പരിചയപ്പെട്ടു വന്നില്ല എന്നതാവും കാരണം.
    വരൂ നമുക്ക് ഒരു പുസ്തകം എഴുതാം എന്ന് പറഞ്ഞാല്‍ , വരൂ എനിക്ക് ഒരു പുസ്തകം എഴുതണം എന്നത് അല്ല. അനുകൂല അഭിപ്രായങ്ങള്‍ മാത്രം സംരഭിച്ച്ചു വിമര്‍ശനാത്മകമായി ഒരു സൃഷ്ടിയും പിറകുകയില്ല.

    എന്റെ പഴയ പോസ്റ്റിന്റെ കോപ്പി ഞാന്‍ എടുത്തു വച്ചിട്ടില്ല. പക്ഷെ ഇനി മുതല്‍ എഴുതിയ കമന്റ്‌ ഇന്റെ കോപ്പി എടുക്കും എന്ന് തീരുമാനിക്കുന്നു. ഫേസ്ബുക്ക് പോലെ ഉള്ള സംരഭങ്ങള്‍ ഇതിനു ഉപകരിക്കാം.

    വേദനയോടെ
    അജയ്‌ ജോയ്‌
    ajayjoy@gmail.com

    ReplyDelete
  56. പ്രിയപ്പെട്ട സഖാവേ... താങ്കളുടെ പുസ്തകത്തില്‍ ഇവിടുത്തെ IT മേഖലയില്‍ അനുഭവിക്കുന്ന ജീവനക്കാരുടെ കഷ്ടപ്പാടുകളും കൂടി പ്രതിപാദിച്ചാലും. സംഘടനാ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിക്കൊണ്ട്. z സോണില്‍
    പെടുത്തിയതു കൊണ്ടല്ലേ അവര്‍ ഇന്നീ അനുഭവിക്കുന്ന ദുരിതങ്ങള്‍. രാപകലില്ലാതെ അദ്ധ്വാനിക്കുകയും അതിനുള്ള വേതനം നല്‍കാതിരിക്കലും.
    അവരെക്കൊണ്ട് കോടീശ്വരന്‍മാരാകുന്ന multi national companies. തോന്നിയപോലെയുള്ള പിരിച്ചു വിടലും.

    അതേ പോലെ തന്നെ കേരളത്തില്‍ കൊണ്ടുവന്നു പണിയെടുപ്പിക്കുന്ന വടക്കേ ഇന്‍ഡ്യന്‍ തൊഴിലാളികളുടെ കാര്യവും ഞാനങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നു. സംഘടനാ സ്വാതന്ത്ര്യം ഇല്ലാതെ ദുരിതമനുഭവിക്കുന്ന അടിമകളെപ്പോലെ പണിയെടുക്കുന്ന അവരുടെ കാര്യവും കൂടി പുസ്തകത്തില്‍ പ്രതിപാദിച്ചാലും. എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  57. ഉമ്മന്‍ചാണ്ടിയുടെ സത്യപ്രതിജ്ഞാ ലംഘനം

    ബാലകൃഷ്ണപിള്ളയെ വിട്ടയക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആഗസ്ത് അഞ്ചിന് ഇറക്കിയ പ്രത്യേക ഉത്തരവ് അധികാര ദുര്‍വിനിയോഗമാണ്. സുപ്രീംകോടതി പിള്ളയ്ക്ക് കഠിന തടവാണ് വിധിച്ചത്. എന്നാല്‍ , മുഖ്യമന്ത്രിയുടെ ഇടപെടല്‍മൂലം അദ്ദേഹത്തിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ല. പിള്ളയ്ക്ക് വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവരുന്നതിന് അനുവദിച്ചു. ഇതിനുപുറമെ പ്രതിക്ക് കട്ടില്‍ , കൊതുകുവല, എയര്‍ കൂളര്‍ എന്നിവ അനുവദിച്ചത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണ്. പിള്ള ജയിലില്‍ മൊബൈല്‍ഫോണില്‍നിന്ന് സംസ്ഥാനത്തെ മന്ത്രിമാരെയും ബ്യൂറോക്രാറ്റുകളെയും നിരന്തരം വിളിച്ചിട്ടുണ്ട്. ജയില്‍ ഉദ്യോഗസ്ഥരുടെ ഫോണുകളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.

    തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നേതാക്കള്‍ പിള്ളയെ ജയിലില്‍നിന്ന് മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹം ഭാര്യയുടെ അസുഖത്തിന്റെ പേരില്‍ അടിയന്തരമായി പരോളില്‍ പുറത്തിറങ്ങി. എന്നാല്‍ , പരോളിലിറങ്ങിയ പിള്ള വീട്ടില്‍ "അസുഖ"മുള്ള ഭാര്യയുടെ സാന്നിധ്യത്തില്‍ സദ്യ കഴിക്കുന്നത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ശിക്ഷാ കാലാവധിയില്‍ അധികദിവസവും പിള്ളയ്ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത് ആഭ്യന്തര, ജയില്‍ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ അധികാര ദുര്‍വിനിയോഗത്തിന്റെ ഫലമായാണ്.

    ചികിത്സയുടെ പേരില്‍ ഇപ്പോള്‍ പുറത്തിറങ്ങിയ പിള്ളയ്ക്ക് സുഖചികിത്സ മാത്രമാണ് നടത്തുന്നത്. പിള്ളയെ പുറത്തിറക്കുന്നതിന് പ്രത്യേക ഉത്തരവ് ഇറക്കുന്നതിനു മുമ്പ് മുഖ്യമന്ത്രി അദ്ദേഹത്തെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. ജയിലില്‍നിന്ന് പുറത്തിറക്കുന്നതിന് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവ്, കോടതിയലക്ഷ്യത്തിനും അഴിമതി നിരോധന വകുപ്പ് പ്രകാരമുള്ള നിയമനടപടിക്കും സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെടാം.

    പിള്ളയുടെ കാര്യത്തില്‍ , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈക്കൊള്ളുന്ന നടപടികള്‍ നീതിപൂര്‍വ്വകമല്ല. ജയിലില്‍ കഴിയുന്നതില്‍ നിന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടല്‍ ലജ്ജാകരമാണ്.

    പിള്ള ശിക്ഷിയ്ക്കപ്പെട്ടപ്പോള്‍ , രോഷം മൂത്ത് സുപ്രീംകോടതി വിധിയ്ക്കെതിരെ അട്ടഹസിച്ച എം.പിമാരും ജനപ്രതിനിധികളുമുണ്ടായിരുന്നു. അവരുടെ അവഹേളനത്തിന്റെ തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനത്തിലും പ്രതിഫലിച്ചത്.

    ഉമ്മന്‍ചാണ്ടിയെന്ന വ്യക്തി ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ കാട്ടുന്ന അമിതമായ താല്പര്യം, കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്നതല്ല. നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണെന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണം. മുഖ്യമന്ത്രിയെന്ന നിലയില്‍ ഈ അടിസ്ഥാന തത്വം പാലിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടില്ല.

    ഭീതിയും പ്രീതിയും പിള്ളയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയെ ബാധിച്ചു. അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി പിള്ളയ്ക്ക് അദ്ദേഹം പരോള്‍ അനുവദിച്ചു. ഏറ്റവുമൊടുവില്‍ പഞ്ചനക്ഷത്ര ആശുപത്രിയില്‍ ചികിത്സാ സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുത്തു. നഗ്നമായ രാഷ്ട്രീയ പക്ഷപാതമാണ് ഇത്. സുപ്രീംകോടതിയുടെ വിധിയനുസരിച്ചുള്ള ശിക്ഷ അനുഭവിക്കുന്നതില്‍ നിന്നും തടവുപുള്ളിയെ രക്ഷപ്പെടുത്തുന്നതിന് എല്ലാ ഔദ്യോഗിക സഹായങ്ങളും മുഖ്യമന്ത്രി ചെയ്തു കൊടുത്തു. പരോളില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍പോയി ആതിഥ്യം സ്വീകരിക്കാനും അദ്ദേഹവുമായി സ്വകാര്യസംഭാഷണം നടത്താനും കേരളത്തിന്റെ സംസ്ഥാനമുഖ്യമന്ത്രി തയ്യാറായത് വിധിയോടുള്ള അവഹേളനമാണ്. സുപ്രിംകോടതിയെ അപമാനിക്കല്‍ ആണ്.

    സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കാണ്. നിയമപരവും ധാര്‍മ്മികവുമാണ് ഈ ബാധ്യത. അത് നിറവേറ്റാന്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനുമാണ്. എന്നാല്‍ , പിള്ളയുടെ കാര്യത്തില്‍ , സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ അമാന്തം വരുത്താനും വിധിയുടെ അന്തഃസത്ത ചോര്‍ത്തി ശിക്ഷനടപ്പാക്കല്‍ വെറും പ്രഹസനമാക്കാനും ഉമ്മന്‍ചാണ്ടി ശ്രമിച്ചു. ഇന്ത്യന്‍ ഭരണഘടനയേയും മുഖ്യമന്ത്രിയായപ്പോള്‍ ഈശ്വരനാമത്തില്‍ ചെയ്ത സത്യപ്രതിജ്ഞയേയും പരസ്യമായി അദ്ദേഹം ലംഘിച്ചിരിക്കുന്നു.

    ReplyDelete
  58. Dear Sir,
    Recently I read neo-liberalist article ; they are justifying new economic policy with the same theory, which are the on you mentioned in your article to criticize for them. That , in 2005-06 corporate equity was increased or jumped to 6,921,86 Lakh crore instead of 73,273 Lakh crore in 1991-92. Its help them to pay sufficient corporate taxes to public treasury. These taxes are strengthening our treasury. This helps the government to initiate other welfare programs.
    May I know what your opinion is ?
    CP. Anwar Sadth - Chemmad – Malappuram
    Saudi Arabia

    ReplyDelete
  59. പ്രിയ അജോയ്,
    താങ്കളുടെ കമന്‍‍റ് ശ്രദ്ധയില്‍ പെട്ടിരുന്നില്ല. തിരക്ക് താങ്കള്‍ക്കും ഊഹിക്കാമല്ലോ. എതിരഭിപ്രായങ്ങളെ നിരാകരിച്ച് സൈബര്‍ സ്പേസില്‍ ഇടപെടാം എന്ന വ്യാമോഹമൊന്നും എനിക്കില്ല. എല്ലാ വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യുന്നു. അടുത്ത അധ്യായം പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് ഇവിടെ എഴുതിയ എല്ലാ കമന്റുകളോടുമുളള പ്രതികരണവും പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. താങ്കളുടെ കമന്റ് ഇന്‍ ബോക്സിലുണ്ടായിരുന്നത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനിയും എഴുതുക...

    ReplyDelete
  60. A.WAhid Nattika



    അഴിമതി എന്ന വാക്ക് മലയാളത്തില്‍ വിശദീകരിച്ചാല്‍ അഴി + മതി. അഥവാ മതി
    എന്ന അവസ്ഥ "അഴി"ഞ്ഞ വര്‍ എന്ന് അഴിമതിക്കാരെ വിളിക്കാം. അതായത് എത്ര
    കിട്ടിയാലും മതി വരാത്തവര്‍. ശെരിയായ വാക്യാര്‍ത്ഥം തന്നെയാണ് ഇത്.
    അഴിമതി ഒരു തരം പ്രോഗ്രെഷന്‍ ആണ്. ഇരട്ടിച്ചു ഇരട്ടിച്ചു വരും. ഒരിക്കല്‍
    ഒരു രൂപയ്ക്കു അഴിമതി ചെയ്ത ആള്‍ പിന്നീട് ആ തുകക്ക് ഇരട്ടി ചെയ്യും. അത്
    ഇങ്ങനെ വര്‍ദ്ടിച്ചു കൊണ്ടേ ഇരിക്കും. മുന്പ് ബോഫോഴ്സ് കേസിലെ അഴിമതിയും
    ഇപ്പോഴുള്ള ടു ജി സ്പെക്ട്രം അഴിമതിയും തമ്മിലുള്ള തുക വ്യത്യാസം തന്നെ ഈ
    പ്രോഗ്രാഷന്‍ കാണിക്കുന്നു.
    എന്നാല്‍ എന്ത് കൊണ്ട് ഇത്തരം അഴിമതി കോണ്‍ഗ്രസില്‍ വര്‍ദ്ടിക്കുന്നു
    എന്നത് പഠന വിധേയമാക്കിയാല്‍ ഒരു കാര്യം ബോധ്യപെടും. ഏറ്റവും പ്രധാന
    കാരണം ആ പാര്‍ട്ടിയുടെ സങ്കടനാ രീതി തന്നെയാണ്. തികഞ്ഞ ഏകാധിപത്യത്തില്‍
    ഒരു പ്രസിഡന്റ്‌ ഇന്റെ കീഴില്‍ ഒരുതരത്തിലുള്ള ചോദ്യം ചെയ്യലും നടക്കാതെ
    വരുമ്പോള്‍ അതിന്റെ കീഴില്‍ വരുന്നവര്‍ അവര്‍ക്ക് കിട്ടുന്ന മേഖലകളില്‍
    പരമാവധി അഴിമതി ചെയ്യുന്നു. യധാര്തമായ ചോദ്യം ചെയ്യപെടലുകള്‍
    നടക്കുന്നില്ല. ഇവിടെയാണ്‌ ഇടതു പക്ഷ പാര്‍ടികളുടെ ശയിലി
    പ്രസക്തമാവുന്നത്. ഒരു വ്യക്തി അയാള്‍ എത്ര ഉയര്‍ന്ന പദവി വഹിക്കുന്ന
    ആള്‍ ആയാലും തന്റെ ഖടകത്തില്‍ ഓരോ ചെയ്തികള്‍ക്കും മറുപടി പറയണം.
    രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരും.സത്യത്തില്‍ അത് ഒരു തരം
    സോഷ്യല്‍ ഓഡിറ്റ്‌ഇന്ഗ് തന്നെയാണ്. ഇത് ഒരു പഞ്ചായത്ത് അംഗം മുതല്‍
    മുഖ്യമന്ത്രി വരെ യുള്ളവര്‍ക്ക് ബാധകമാണ്. ഒപ്പം പാര്‍ട്ടി ഘടകങ്ങളില്‍
    ഉള്ളവര്‍ക്കും ബാധകമാണ്. ബ്രാഞ്ച് സെക്രടറി മുതല്‍ അഖിലെന്ദ്യ സെക്രടറി
    വരെയുള്ളവര്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്കും അവരുടെ ഘടകങ്ങളില്‍ എല്ലാ
    ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കണം. സത്യത്തില്‍ ബൂര്‍ഷ്വാ
    പാര്‍ടികളില്‍ ഇത്തരം ഒരു അവസ്ഥ ഇല്ലാത്തതു തന്നെയാണ് ഇത്രയേറെ അഴിമതി
    വ്യാപിക്കുവാനുള്ള കാരണം.
    കോണ്‍ഗ്രസിന്റെയും ബി ജെ പി യുടെയും ഇതര മുതലാളിത്ത പാര്‍ടികളുടെയും ഓരോ
    നടപടിയിലും അഴിമതി വ്യാപകമാവുകയാണ്. കുത്തകകള്‍ ഉമായുള്ള രഹസ്യവും
    പരസ്യവും ആയ ബന്ധങ്ങള്‍ ആണ് ഇതിനുള്ള വഴി ഒരുക്കുന്നത്. എന്തായാലും
    ഇത്തരക്കാര്‍ ഉമായുള്ള ബന്ദം അവസാനിപ്പിക്കാന്‍ ഈ പാര്‍ടികള്‍ തന്നെ
    തീരുമാനിച്ചാല്‍ പോലും നടക്കാത്ത രീതിയില്‍ നമ്മുടെ രാജ്യത്ത് ഈ
    കുത്തകകള്‍ വളര്‍ന്നു കഴിഞ്ഞു. അത് കൊണ്ട് ഇപ്പോള്‍ ഈ ചങ്ങാത്ത
    മുതലാളിത്ത വളര്‍ത്തുന്ന അഴിമതി ഇല്ലാതാക്കാന്‍ ഉള്ള ഒരു പോംവഴി ഇടതു
    പക്ഷ സങ്കടനാ രീതി സ്വീകരിക്കുവാന്‍ തയ്യാറാവണം. എന്നാല്‍ ഒരിക്കലും
    നടക്കാത്ത സ്വപ്നം ആണ് അത് എന്നും അറിയാം കാരണം, ഉദ്ദേശം വലതു പക്ഷവും
    സങ്കടനാ രീതി ഇടതും എന്നത് അപ്രായോഗികം തന്നെയാണ്. അത് കൊണ്ട് തന്നെ പൊതു
    സമൂഹത്തിനു തിരഞ്ഞെടുക്കുവാന്‍ ഉള്ള ഏറ്റവും എളുപ്പ വഴി തികഞ്ഞ ഒരു ഇടതു
    ബദല്‍ രാഷ്ട്രീയത്തിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം കൊണ്ട് പോവുക എന്നത്
    തന്നെയാണ്. ഇല്ലങ്കില്‍ പുതിയ ലോക ക്രമത്തില്‍ ഈ കുത്തകകള്‍ അധികാര
    വര്‍ഗ്ഗത്തിന് അഴിമതി ചെയ്യാന്‍ അവസരം ഒരുക്കി കൊടുത്തു അതിലൂടെ പാവങ്ങളെ
    ചൂഷണം ചെയ്തു തടിച്ചു വളരും. പാവപെട്ടവന്‍ കൂടുതല്‍ കൂടുതല്‍
    പാവപെട്ടവനും പട്ടിണിക്കാരനും ആയി മാറും.
    എ. വാഹിദ് നാട്ടിക.

    ReplyDelete
  61. Good work. But this kind of wealth accumulation is also happening in china also. that development may also be explained.
    baby

    ReplyDelete
  62. dear comrade
    i read your article regarding corruption and globalization and its after effects, i highly appreciate ur attempt, iam in the process of studying globalization and finding out a solution globally against globalization,i strongly believe that there is a solution against globalization, and preparing detailed project against it, All are welcome to suggest in their own way, at last there will be coming a strong solution globally against globalization, Mostly all are talking abt globalization effect, but nobody talking abt its solution, so start thinking abt strategies against globalization, please feel free to infome me,
    azeezdas@yahoo.com

    ReplyDelete
    Replies
    1. Congratulations for your unique attempt - hope to see you soon.

      Delete
  63. അറിവധിഷ്ഠിതമെന്നു് പറയപ്പെടുന്ന വന്‍കിട ആധുനിക വ്യവസായ സ്ഥാപനങ്ങല്‍ സര്‍ക്കാരില്‍ നിന്നും അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതും മറ്റൊരു കൊള്ളയടിക്കലല്ലേ. ഉദാഹരണത്തിനു്, വിവരസാങ്കേതികവിദ്യാ വ്യവസായം വളരെ തൊഴിലുല്‍പാദിപ്പിക്കുന്നതാണെന്നു് പറഞ്ഞാണു്, സര്‍ക്കാരില്‍ നിന്നും ഭൂമിയും മറ്റു നികതിയിളവുകളും നേടിയെടുക്കുന്നതു്. ഇവിടെ യഥാര്‍ത്ഥ വസ്തുത ഒന്നു് പരിശോധിക്കുന്നതു് നന്നായിരിക്കും. ഇന്ത്യയുടെ ജി ഡി പി യുടെ 6% വരുന്നതു് വിവരസാങ്കേതിക വ്വസായത്തില്‍ നിന്നാണെന്നു് കണക്കാക്കപ്പെടുന്നു. എന്നാല്‍ ഇന്ത്യയിലെ മൊത്തം തൊഴിലിന്റെ 0.1% -ന്റെ അടുത്തു് മാത്രമേ വിവരസാങ്കേതികവിദ്യാ വ്യവസായം നല്‍കുന്നുള്ളു. മറ്റു പരമ്പരഗതമേഖലയെ അപേക്ഷിച്ചു് തൊഴില്‍ദായകമാണു് അറിവധിഷ്ഠിത വ്യവസായങ്ങളെന്ന വാദമാണിവിടെ പൊളിയുന്നതു്.

    ഇത്തരം വ്യവസായങ്ങളുടെ നികുതിയിളവിനെ ന്യായീകരിക്കുന്ന മറ്റൊരു വാദം, അതു് വിദേശപണം ഇവിടെ എത്തിക്കുന്നു എന്നതാണു്. എന്നാല്‍ ഈ മേഖലയിലുടെ വരുന്ന പണം ഈ രാജ്യത്തു് എത്രത്തോളം നിക്ഷേപിക്കപ്പെടുന്നു ? പരിശോധിക്കേണ്ടതാണു്. ഈ മേഖലകളിലെ തൊഴിലാളികളൂടെ കൂലിയില്‍ വലിയ അന്തരമുണ്ടു്. ചുരുക്കം വരുന്ന മേലുദ്യോഗസ്ഥര്‍ക്കു് അനര്‍ഹമായ ശമ്പളം ലഭിക്കുന്നു. മൊത്തം കൂലിയുടെ ഭൂരിഭാഗവും വരുന്ന അവ ഏതാണ്ടു് ഓഹരിക്കമ്പോളത്തിലെ നിക്ഷേപത്തിലൂടെ വിദേശത്തേക്കു് തന്നെ ഒഴുകുന്നു. എന്നാല്‍ ഇവിടത്തെ ബഹൂഭൂരിപക്ഷം വരുന്ന തൊഴിലാളികളും കടുത്ത ജോലി സമ്മര്‍ദ്ദത്തിലും, ദിവസവും മിക്ക നേരത്തും ജോലി സ്ഥലത്തു് തന്നെ കഴിയേണ്ടി വരുകയും ചെയ്യുന്നു. അവരില്‍ മിക്കവരും വല്ലപ്പോഴും കിട്ടുന്ന ഒഴിവുസമയം വന്‍കിട കച്ചവടസ്ഥാപനങ്ങളില്‍ വേണ്ടതും, വേണ്ടാത്തതുമായ സാധനങ്ങള്‍ വാങ്ങി ഉപഭോഗത്തിനു് അടിപ്പെട്ടു കഴിയുന്നു. അവരുടെ കൈയ്യിലെ പണവും ഇവിടെ വിനിയോഗിക്കപ്പെടുന്നില്ലെന്നു് ചുരുക്കം. ഇതു കൂടാതെയാണു് ഇത്തരം സ്ഥാപനങ്ങള്‍ സോഫ്റ്റ്‌വെയര്‍ ലൈസന്‍സിലൂടെ പണം വിദേശത്തേക്കു് തന്നെ കൊണ്ടുപോകുന്നതു്. വന്‍കിട വിവരസാങ്കേതിക സ്ഥാപനങ്ങള്‍ക്കു് ഭൂമിയും നികതിയിളവും നല്‍കുന്നതിലുടെ മറ്റൊരു കൊള്ളയാണു് ഇവിടെ നടക്കുന്നതു്.

    യഥാര്‍ത്ഥത്തില്‍ ഒരു അറിവധിഷ്ഠിത വ്യവസായങ്ങള്‍ക്കു് ഇപ്പോള്‍ പൊലിപ്പിച്ചു് കാട്ടുന്നത്ര ഭൂമിയുടെ ആവശ്യമുണ്ടോ എന്നു് പരിശോധിക്കേണ്ടതാണു്.

    അതേസമയം ഇവിടത്തെ ചെറുകിട വിവരസാങ്കേതിക സ്ഥാപനങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ കാണുന്നില്ല. ഇവിടുത്തെ പ്രാദേശിക വിവരസാങ്കേതികരംഗത്തെ സേവനം കൂടുതലും അവരിലൂടെയാണു് ലഭ്യമാകുന്നതു്. സമൂഹത്തെ വിവരസാങ്കേതികതയിലൂടെ ശാക്തീകരിക്കാന്‍ പ്രധാന പങ്കു വഹിച്ചതു് ഇത്തരം സ്ഥാപനങ്ങളാണു്. വിവരസാങ്കേതിക രംഗത്തെ വലിയൊരു ഭാഗം തൊഴിലും ഇവരിലൂടെയാണു് സൃഷ്ടിക്കപ്പെടുന്നതു്. അവര്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ സര്‍ക്കാരില്‍ നിന്നും പിടിച്ചുപറ്റുന്നില്ല. ഇവരില്‍ മിക്കവരും സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിക്കുന്നതിനാല്‍ സാങ്കേതികമായി മെച്ചപ്പെട്ട സേവനമാണു് നല്‍കുന്നതു്. അവരിലൂടെ ലൈസന്‍സു് തുക കാര്യമായി പുറത്തേക്കു് പോകുന്നില്ല. എന്നാല്‍ അത്തരം സ്ഥാപനങ്ങളെ ടേണ്‍-ഓവര്‍ ഇല്ലെന്നു് പറഞ്ഞു് സര്‍ക്കാര്‍ ടെണ്ടറുകളില്‍ നിന്നും ഒഴിവാക്കുന്ന അവസ്ഥയാണു് ഇപ്പോഴുള്ളതു്.

    കഴിഞ്ഞ കേരള സര്‍ക്കാര്‍ വിഭാവനം ചെയ്ത വികേന്ദ്രീകൃതമായ ടെക്നോ-ലോഡ്ജു് സംവിധാനം ചെറുകിട വിവരസാങ്കേതിക സ്ഥാപനങ്ങള്‍ക്കു് കുറച്ചു് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്മാര്‍ട്ടു് സിറ്റികളിലേക്കും, അവയോടനുബന്ധിച്ചുണ്ടായേക്കാവുന്ന ഭൂമികൈമാറ്റത്തിലുമായി മാത്രം സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നു. വന്‍കിട ടെക്നോപാര്‍ക്കുകള്‍ക്കായി വേണ്ടി വന്ന മുതല്‍മുടക്കും, അവയില്‍ നിന്നുണ്ടായ നേട്ടങ്ങളും ഒരു സോഷ്യല്‍ ഓഡിറ്റിംങിനു് വിധേയമാക്കേണ്ടതാണു്.

    ReplyDelete
  64. http://dr-tm-thomas-isaac.blogspot.com/2011/10/balco-vedanta-resources-anil-agarwal.html

    (ചങ്ങാത്ത മുതലാളിത്തം - രണ്ടാം അധ്യായം - ഒന്നാം അധ്യായത്തില്‍ വന്ന കമന്റുകള്‍ക്കുളള മറുപടി വൈകാതെ പ്രസിദ്ധീകരിക്കാം)

    ReplyDelete
  65. Dear Prof.,

    I received a mail and link on this great effort from my brother and wish to put forth few thoughts as below.....

    Even though I am a firm, progressive rational thinker, I call myself as an agnostic atheist and a filtered communist, after reading the very first chapter of this book, the fundamental focus of this work is evident. Why communists are still so blind of BJP? Do you believe targeting Mr.Modi or BJP is anti corruption? Being a person who travel quite often in Gujarat and continuously interact with Guajarati industrialists, I know certain facts. I have never seen any state in India other than Tamilnadu, as progressive as Gujarat or comparable. It is not the way what the general media is projecting about Mr.Modi or Gujarat. Gujarat is a state where anyone, irrespective of your politics, Relegion and Cast, can get things done in a short span of time without much difficulties and corruption. See the infrastructure development happened in the state during the past decade. Unbelievable! or Awesome! are the two expressions I can use. Can we think of such a situation in Kerala? The elected MLA’s are wasting their time on lifting their “Veshti” and abusing the “watch and ward”(Including females) with filthy language and physical assault. It is shame on you as a mallu! We still want to address common people "Uthradam Thirunal, Thampuran, Thirumeni” and gets enjoyment out of it and spends our precious time on discussing all these nonsense. What way we are qualified to question others? What Vivekananda told decades back still hold true in Kerala. We even today want to spend huge amount of money on Yagas, Devaprashnams and similar dogmas. Look at the roads around us? Infrastructure? For me this is also a part of corruption by exploiting people who lost their confidence. A responsible government should have done something against all these, but we don't do anything just because we need votes. Some time I feel the "One Head-One Vote" policy deteriorated the quality of Indian democracy.

    Do not compare anyone with Anna Hazare since his legitimacy being the emotional representation of the verisame billion and more masses of India and off course a true Gandhian. Compare an apple with an apple. Not with a jack fruit. Anna led his life impeccably honest without a single iota of blemishes in the past 74 years. This is what gives him moral fortitude to stand up against the world's second largest army and especially to stand firmly on his own convictions without any political motive (Today every political party is trying to attribute on him for their personal agenda and to destabilize AnnaJi’s movement).Thus he has all the right and support in fighting corruption. Do we have any one at least 20% comparable to Anna in our politics? The youngsters of modern India knows this, thus they stand firmly behind him. People know very well about everyone and their fundamental motive and intention behind each activity since we cannot hide our identity.

    My sincere suggestion before commencing the writing of such an important work, which I personally feel as "Need of the Hour", is that please...Please ...primarily keep away all political rivalries from your thought process and being completely impartial start writing against corruption , the biggest crime mankind has ever been faced with a clean, open-minded, sensible ,analytical and authoritative mind.

    I am sure everyone will be behind you and wish every success to this great effort.

    Remember "Efforts are not Rewarded...But Results are...."

    Yours
    Anayath Rajendrakumar
    Prof.Dr.Rajendrakumar Anayath
    Head,Print media Academy
    Heidelberg india
    Chennai

    ReplyDelete
  66. http://dr-tm-thomas-isaac.blogspot.com/2011/10/blog-post_21.html

    അധ്യായം ഒന്നിനുളള പ്രതികരണങ്ങളോട്...

    ReplyDelete
  67. Sir,
    You have stated that it would be difficult to include corruption in education sector in the book. But why? Education sector is one of the most corrupt areas in India. Crores of rupees are paid and received as capitation fee. Lakhs are paid for each appointment in schools and colleges. All this is handled in black and most of it are earned through unethical means and are unaccounted. I feel that there should be a full chapter on corruption in education sector and its impact on the society. If you have any valid reason for excluding the same, I have nothing more to say. Otherwise I would presume that you are also not bold enough to touch upon this sensitive area.
    M.Ganesan

    ReplyDelete
  68. Dear Dr. thomas Isaac,

    where are the remaining chapters ? all comments have ceased after nov. 5 2011 it seems....what happened to your book ?
    eager to read more about the venture.........

    thomas k prakash

    ReplyDelete
  69. ഇതിനിടെ മറ്റു രണ്ടു പുസ്തകങ്ങളിലേയ്ക്കു ശ്രദ്ധ തിരിഞ്ഞുപോയി. 99 ശതമാനം വാള്‍സ്ട്രീറ്റ് കീഴടക്കിയപ്പോള്‍ എന്ന ഗ്രന്ഥം ഡിസംബറില്‍ പ്രകാശനം ചെയ്യുകയുണ്ടായി.. ലാവലിന്‍ കേസിലെ സിബിഐയുടെ തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇനിയെന്ത് ലാവലിന്‍ എന്നൊരു പുസ്തകം ജനുവരിയിലും പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഉടന്‍ പുറത്തിറക്കേണ്ടതുണ്ട്. അതിന്റെ തിരക്കിലാണ്. പിന്നെ പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്ക് വേറെയും.

    അതിനുശേഷം ഈ പുസ്തകത്തിന്റെ ബാക്കി അധ്യായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. വായിച്ചും അഭിപ്രായങ്ങള്‍ അറിയിച്ചും പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കള്‍ക്ക് നന്ദി...

    ReplyDelete
    Replies
    1. dear sir,ചങ്ങാത്ത മുതലാളിത്തത്തില്‍ ഇന്‍ഡോ - അറബ് gateway,(പണ്ട് വിയര്‍പ്പിന്റെ മൂല്യം വിദേശ പണം,ഇന്ന് ഇവിടുന്നു പോയ കള്ളപ്പണം വീണ്ടും വെളുക്കാന്‍ വ്യാപാര പങ്കാളിത്തം),മൈനിംഗ് മേഖലയിലെ നിക്ഷേപം,ഡി എല്‍ എഫിന്റെ വളര്‍ച്ച..(അവര്‍ കേരളമെന്ന ചെറിയ സ്ട്രിപ് ലക്‌ഷ്യം വയ്ക്കുന്നതിന്റെ അപകട സാധ്യത .ഇതെല്ലാം താങ്കളുടെ പുസ്തകത്തില്‍ അവലോകന വിഷയങ്ങള്‍ ആയെങ്കിലെന്നു ആശിച്ചു പോകുന്നു.,,ശ്രീജിത്ത്‌ sreejithnarippatta@gmail.com

      Delete
  70. Dear doctor
    Congratulations in your noble effort.While evaluating the growth of Ambanies and tatas dont spare your party. Try to evaluate the economic growth of your party and compare the same with ambanis and tatas.Party comrades travel in TOYOTA INNOva and speak against AAgolavalkkaranam.How can you speak against Aagolavalkkaranam when u r a beneficiary of the same.It is true that Globalisation accelarated CORRUPTIOn.Speaking against MNCs and consuming the very same articles produced by them When the same articles and commodities made by indian company are available in the market is not at all appreciable. So please have a rethink.
    RTPILLAI

    ReplyDelete
  71. What about your work in ``Oonattukarayile Karshikasamarangal"

    ReplyDelete
  72. @ RTI Pillai,


    ഓര്‍മ്മപ്പെടുത്തിയതിനു നന്ദി. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിനും കിട്ടുന്ന ഏതു സന്ദര്‍ഭം ഉപയോഗപ്പെടുത്തിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുത്തുന്നതിനുമുളള വ്യഗ്രതയില്‍ നിന്നാണ് ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകുന്നത് എന്നു പറയട്ടെ. ഇന്ന് പാര്‍ട്ടിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളുടെ നല്ലൊരുദാഹരണമാണ് ഈ പ്രതികരണം. രാജ്യത്തിന്‍റെ പൊതു സ്വത്തു കുത്തിക്കവര്‍ന്നും തൊഴിലാളികളെ ചൂഷണം ചെയ്തും ലക്ഷക്കണക്കിന് കോടി രൂപ ലാഭമുണ്ടാക്കുന്ന അംബാനിമാരെയും സ്വന്തം അംഗങ്ങളുടെയും ജനങ്ങളുടെയും സംഭാവന ഉപയോഗപ്പെടുത്തി ദൈനംദിന പ്രവര്‍ത്തനത്തിനുളള ഓഫീസും സൗകര്യങ്ങളും നിര്‍മ്മിക്കുന്ന പാര്‍ട്ടിയെയും തമ്മില്‍ താരതമ്യം ചെയ്യുന്നത് സാഹസികമായ കര്‍മ്മമാണ്. കൈരളിയായാലും ദേശാഭിമാനിമായായാലും ലാഭമല്ല ലക്ഷ്യം. പ്രചാരണമാണ്. രണ്ടും ഇപ്പോഴും സഞ്ചിത നഷ്ടത്തിലുമാണ്. എല്ലാ പണവും മൂലധനമല്ല. നിങ്ങളുടെയും എന്റെയും പോക്കറ്റിലെ പണം ദൈനംദിന ആവശ്യത്തിനു വേണ്ടിയുളളതാണെങ്കില്‍ അതുപയോഗിച്ച് തൊഴിലാളികളെ ചൂഷണം ചെയ്ത് മിച്ചമൂല്യമുണ്ടാക്കുന്നുവെങ്കിലാണ് അത് മൂലധനമായി മാറുക. ഈ അടിസ്ഥാനവ്യത്യാസം താങ്കള്‍ മറന്നു പോകുന്നതായി തോന്നുന്നു.

    വിദേശകാറുകള്‍ ബഹിഷ്കരിച്ചുകൊണ്ട് ആഗോളവത്കരണത്തെ തോല്‍പ്പിക്കാം എന്നു പാര്‍ടി കരുതുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ ചില ഉത്പന്നങ്ങളുടെ ബഹിഷ്കരണം ഒരു പ്രതീകാത്മക സമരമുറയായി സ്വീകരിച്ചിട്ടുണ്ട്. അതിനപ്പുറം വിദേശസഹകരണത്തോടെ ഉല്‍പാദിപ്പിക്കുന്ന എല്ലാ ഉല്‍പന്നങ്ങളും ബഹിഷ്കരിക്കുക എന്നത് തികച്ചും അപ്രായോഗികമാണ്. പണ്ട് വിദേശബ്രാന്‍ഡ് ഉല്‍പന്നങ്ങളെല്ലാം നാം ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാലിന്ന് അവ നിര്‍മ്മിക്കുന്നതിനു വേണ്ടിയുളള അസംസ്കൃത ഘടകപദാര്‍ത്ഥങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. ഉല്‍പാദനം നടക്കുന്നത് ഇന്ത്യയില്‍ തന്നെയാണ്. ഈ ഉല്‍പന്നങ്ങളോടല്ല സമരം. ഇതിനുവണ്ടി ഏര്‍പ്പെടുത്തിയ ഇറക്കുമതി ഉദാരവത്കരണം, വ്യവസായ ഡീറെഗുലേഷന്‍, ഇതിന്റെ ലാഭം കടത്തിക്കൊണ്ടു പോകാനുളള വിദേശ വിനിമയ പരിഷ്കാരങ്ങള്‍, മൂലധന സ്വൈരവിഹാരത്തിനുളള സ്വാതന്ത്ര്യങ്ങള്‍ തുടങ്ങിയ നയങ്ങള്‍ക്കെതിരായിട്ടാണ് ആഗോളവത്കരണ വിരുദ്ധ സമരം.

    ReplyDelete
  73. Really good article. It exposes real face of corporates and the drama playing behind the curtains. Well done Sir.
    By the way, why don't you write a similar article on how government and corporates deceit common people by hiking fuel price regularly and the false reasons they tells the people to justify that. It would be good if you could give the split up of right figures of Taxes imposed on petroleum products and a comparison study of these commodities with other countries.

    ReplyDelete
  74. Really good article. It exposes real face of corporates and the drama playing behind the curtains. Well done Sir.
    By the way, why don't you write a similar article on how government and corporates deceit common people by hiking fuel price regularly and the false reasons they tells the people to justify that. It would be good if you could give the split up of right figures of Taxes imposed on petroleum products and a comparison study of these commodities with other countries.

    ReplyDelete
  75. Appreciated your effort.
    All the best.

    ReplyDelete
  76. ചെങ്ങാത്തമുതലാളിത്തം- തിരഞ്ഞെടുപ്പ്കാണാചരടുകള്‍ ജനാധിപത്യത്തിന്റെ വിക്രതമുഖം തുടങ്ങിയ പാദാ വെലികള്‍ കൂടെ ഇതില്‍] ഉള്‍പെടുത്താന്‍ സന്‍ മനസ് ഉണ്ടാകണം

    ReplyDelete
  77. ഈ ലേഖനം ആദ്യ വരികള്‍ സലം ഡോഗ് മില്യനര്‍ സിനിമ പോലെ നമുക്കും ഒന്ന് നോക്കാം എന്നാണ് തോന്നുക. കഴിഞ്ഞ ഇരുപത് വര്‍ഷമായി നടക്കുന്ന നെല്‍വയല്‍ സമരം ഇത്തരംഒരു പരിണാമം പ്രാപിച്ചത്, ഭൂമാഫിയാകളുടെ കൈ ആളുകളായി ചിലര്‍ മാറി , അത്തരമൊരു കൂട്ടുകെട്ട് ഉണ്ടാവുക സ്വാഭാവികം.

    ReplyDelete
  78. It is indeed a worthwhile effort. I hope you might have already seen the new book of Stiglitz- The price of Inequality. It would be good also to discuss the issue of election funding and party funding by corporates. The single biggest threat to true democratisation is the elite capture- by a nexus of political and economic elites. I also hope you would discuss the 'havala' route of corruption from kerala- and how some of the 'celebrated' NRI- businessmen from Kerala in Gulf became multi-millonnaires over few years- and also the intrinsic link between them and some of the top political leaders across the spectrum.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...