Thursday, August 4, 2016

ഭാഗാധാരനികുതി നീതിയും ന്യായവും

ബജറ്റിലെ നിർദേശങ്ങൾ പൊതുവേ സ്വാഗതംചെയ്യപ്പെട്ടെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷനിലും വരുത്തിയ വർധന വിമർശവിധേയമായിട്ടുണ്ട്. അതിൽ ദാനം, ഒഴിമുറി, ഭാഗപത്രം, ധനനിശ്ചയം എന്നിവയുടെമേൽ ഏർപ്പെടുത്തിയ മൂന്നുശതമാനം നികുതിക്കെതിരെയാണ് കൂടുതൽ വിമർശമുണ്ടായത്. ഈ വിമർശങ്ങളെ തുറന്നമനസ്സോടെ സബ്ജക്ട് കമ്മിറ്റിയിൽ പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തുമെന്ന്‌ നിയമസഭയിൽത്തന്നെ ഞാൻ പ്രസ്താവിച്ചിട്ടുള്ളതാണ്. പക്ഷേ, ഒരു കാര്യത്തിൽ ഒത്തുതീർപ്പിന്‌ തയ്യാറല്ല. ഇത്തരത്തിൽ കുടുംബാംഗങ്ങൾക്കിടയിൽ കൈമാറ്റംചെയ്യുന്ന ഭൂമിക്ക് വലിപ്പം എത്രയായാലും പരമാവധി 1000 രൂപ നൽകിയാൽമതി എന്ന കാര്യത്തിലാണത്. കാരണം, നിലവിലുണ്ടായിരുന്ന ഈ വ്യവസ്ഥയിൽ ന്യായമോ നീതിയോ ഇല്ല എന്നതുതന്നെ.
കുടുംബസ്വത്ത്‌ കൈമാറ്റത്തിന്മേലുള്ള നികുതി എക്കാലത്തും വിവാദമായിട്ടുണ്ട്. ഫാബിയൻ സോഷ്യലിസ്റ്റുകൾ മുതൽ തോമസ് പിക്കറ്റി വരെയുള്ളവർ ഇത്തരം നികുതികൾക്കുവേണ്ടി ശക്തമായി നിലപാടെടുത്തിട്ടുണ്ട്. അതേസമയം, യാഥാസ്ഥിതികകക്ഷികളും നേതാക്കളും ഇത്തരം നീക്കങ്ങളെ സ്വത്തവകാശം തകർക്കാനുള്ള ഗൂഢനീക്കങ്ങളായാണ്‌ വ്യാഖ്യാനിക്കുക. പോരാത്തതിന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പിതൃസ്വത്ത്‌ പിന്തുടർച്ചാവകാശത്തെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ടല്ലോ. ഏറ്റവുമൊടുവിൽ, അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി സാൻഡേഴ്‌സ് പിന്തുടർച്ചാവകാശത്തിന്മേൽ നികുതിചുമത്തണമെന്ന് ആവശ്യപ്പെട്ടത് വലിയ വിവാദത്തിനിടയാക്കി. അതൊക്കെക്കൊണ്ട്, കേരളത്തിലുണ്ടായ ഈ വിവാദത്തിൽ അദ്‌ഭുതമില്ല.
വിവിധതരത്തിലുള്ള പിന്തുടർച്ചാവകാശക്കൈമാറ്റങ്ങളുടെമേൽ നികുതിചുമത്തുന്നതിനെതിരെ ഉയർത്തുന്ന മുഖ്യവാദഗതികൾ ഇവയാണ്: ഒന്ന്, പിന്തുടർച്ചാവകാശക്കൈമാറ്റം വില്പനയല്ല. അതുകൊണ്ട് പണക്കൈമാറ്റം നടക്കുന്നില്ല. ഈ ഘട്ടത്തിൽ നികുതിയായി പണം ആവശ്യപ്പെടുന്നത് വലിയ ഭാരം ഇടപാടുകാരുടെമേൽ ചെലുത്തുന്നു. ഇതിലൊരു ശരിയുണ്ടെന്ന്‌ സമ്മതിക്കാതെ നിർവാഹമില്ല. പ്രത്യേകിച്ച് ചെറുകിട സ്വത്തുടമസ്ഥരുടെ കാര്യത്തിൽ. രണ്ട്, ഇത്തരം നികുതികൾ നികുതിയുടെമേൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്നു. ആദായനികുതിയും വില്പനനികുതിയുമെല്ലാം നൽകിയശേഷം മിച്ചം വന്നതാണല്ലോ സ്വത്തായി ആർജിച്ചിട്ടുള്ളത്. ഇതിനുമേൽ പിന്നെയും നികുതിചുമത്തുന്നത്‌ ശരിയല്ല. മൂന്നാമതൊരു വാദംകൂടിയുണ്ട്. സ്വത്താർജിക്കലിന്റെ ഉദ്ദേശ്യലക്ഷ്യത്തിന്‌ വിരുദ്ധമാണ് സ്വത്തുപിന്തുടർച്ചാവകാശത്തിന്മേലുള്ള നികുതി. അതിനാൽ ഇത് സമ്പാദ്യത്തെ പ്രതികൂലമായി ബാധിക്കും.
സ്വത്തുസമ്പാദനത്തെ സംബന്ധിച്ച ഏറ്റവും പ്രാമാണികമായ സിദ്ധാന്തം മോഡ്ഗ്ലിയാനിയുടേതാണ്. റിട്ടയർമെന്റ് കാലത്തെ ചെലവിനാണ് സ്വത്തുസമ്പാദിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. ശരാശരി വ്യക്തിയുടെ സ്വത്തുസമ്പാദനത്തിന്റെ ഗ്രാഫ്െവച്ചാൽ മധ്യവയസ്സുവരെ സ്വത്ത് വർധിക്കും. അതിനുശേഷം കുറയും. മോഡ്ഗ്ലിയാനി ട്രയാങ്കിൾ എന്നാണ് ഇത് അറിയപ്പെടുന്നത്. ഭൂസ്വത്തിലും അതുപോലുള്ള ആസ്തികളിലും സമ്പാദിക്കുന്നതിനുപകരം 1950-’70- കളിലാണല്ലോ സാധാരണക്കാർ പെൻഷൻഫണ്ടിലും മറ്റും പണം സമ്പാദിക്കാൻ തുടങ്ങിയത്. ഈ സിദ്ധാന്തം അംഗീകരിച്ചാൽ പിന്തുടർച്ചാവകാശക്കൈമാറ്റത്തിനുമേൽ നികുതി ഏർപ്പെടുത്തിയതുകൊണ്ട് വലിയ പ്രത്യാഘാതമൊന്നും ഉണ്ടാകാനിടയില്ല. എന്നാൽ, ഇതല്ല പണ്ടത്തെയും ഇന്നത്തെയും അവസ്ഥ.
തോമസ് പിക്കറ്റിയുടെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മൂലധനം’ എന്ന ഗ്രന്ഥത്തിൽ ഏതാണ്ട് ഒരു അധ്യായംതന്നെ പിന്തുടർച്ചാവകാശത്തെക്കുറിച്ചും അതുസൃഷ്ടിക്കുന്ന അസമത്വത്തെക്കുറിച്ചുമാണ്. 1980-നും 2010-നും ഇടയ്ക്ക് ഏറ്റവും സമ്പന്നരായ 3045 ആളുകളുടെ സ്വത്ത്, വിലക്കയറ്റം കണക്കിലെടുത്താൽപ്പോലും പ്രതിവർഷം 6.8 ശതമാനംെവച്ച് ഉയർന്നു. ഏറ്റവും സമ്പന്നരായ 1,50,225 ആളുകളുടെ വരുമാനം ഇതേകാലയളവിൽ 6.5 ശതമാനംെവച്ച് വളർന്നു. എന്നാൽ, ലോകശരാശരി സ്വത്തുവളർച്ച 2.1 ശതമാനംവീതം മാത്രമായിരുന്നു. സമ്പന്നരുടെയും അതിസമ്പന്നരുടെയും സ്വത്ത് ഇത്തരത്തിൽ അതിവേഗത്തിൽ വളരുന്നതിന് അടിസ്ഥാനകാരണം പിന്തുടർച്ചാവകാശസ്വത്താണ്. സാധാരണക്കാർക്കും പിന്തുടർച്ചാവകാശസ്വത്ത് ലഭിക്കുന്നുണ്ടെങ്കിലും അവ താരതമ്യേന കുറഞ്ഞ തുകയുടേതായിരിക്കും. ലോകത്ത് വർധിച്ചുവരുന്ന അസമത്വത്തിന്റെ മുഖ്യഘടകം പൈതൃകസ്വത്താണെന്ന്‌ ചുരുക്കം. 19-ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് ചിന്തകരുടെ ഉൾക്കാഴ്ച ഇന്നും സാധുവാണ്.
1960-കൾ മുതൽ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളിലും പിന്തുടർച്ചയായി കൈമാറ്റംചെയ്യപ്പെടുന്ന സ്വത്ത് അതിവേഗത്തിൽ വർധിച്ചുകൊണ്ടിരിക്കുന്നതായി കാണാം. ഫ്രാൻസിനെക്കുറിച്ചാണ് ഏറ്റവും വിശദമായ കണക്കുള്ളത്. 1960-ൽ ദേശീയവരുമാനത്തിന്റെ നാലുശതമാനമായിരുന്നു പിന്തുടർച്ചാകൈമാറ്റം. ഇത് 2010 ആയപ്പോൾ 12-14 ശതമാനമായി ഉയർന്നു. 2100 ആകുമ്പോഴേക്കും ഇത് 16-24 ശതമാനമായി ഉയരുമെന്നാണ് പിക്കറ്റിയുടെ മതിപ്പുകണക്ക്. ഇതിന്റെ ഫലമായി ഫ്രാൻസിലെ സ്വത്തിന്റെ ഘടന സമൂലമായി മാറാൻപോവുകയാണ്. 1970-ൽ മൊത്തം സ്വത്തിന്റെ 48 ശതമാനമായിരുന്നു പിതൃസ്വത്ത്. 2010-ൽ ഇത് 68 ശതമാനമായി. 2100 ആകുമ്പോഴേക്കും 80-90 ശതമാനമായി ഉയരും. ഇതിന്റെ അടിസ്ഥാനത്തിലാണ്  സ്വത്തിന്മേലുള്ള നികുതി വർധിപ്പിക്കണമെന്ന്‌ തോമസ് പിക്കറ്റി വാദിക്കുന്നത്. ഒട്ടെല്ലാ വികസിതരാജ്യങ്ങളുടെയും സ്ഥിതി ഇതാണെന്നതിനുള്ള തെളിവ് അദ്ദേഹം നിരത്തുന്നു. പക്ഷേ, കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണെന്നതിൽ സംശയമില്ല. ഭൂപരിഷ്കരണത്തിന്റെ ഫലമായി പാവപ്പെട്ടവർക്കും ഭൂസ്വത്തുണ്ട്. ഈ വ്യത്യസ്തത കണക്കിലെടുത്തുവേണം പ്രായോഗികസമീപനം കൈക്കൊള്ളാൻ.
ആദ്യം മനസ്സിലാക്കേണ്ടത് 2011-’12-നുമുമ്പ് ദാനം, ഒഴിമുറി, ഭാഗപത്രം, ധനനിശ്ചയം തുടങ്ങിയ പിന്തുടർച്ചാവകാശക്കൈമാറ്റങ്ങളുടെമേൽ അഞ്ചുശതമാനം നികുതിയുണ്ടായിരുന്നുവെന്നതാണ്. ദീർഘനാളായി കേരളത്തിൽ നിലനിന്നുവന്ന നികുതിയാണിത്. ഇത് 2011-’12-ൽ രണ്ടുശതമാനമായി കുറച്ചു. ഇങ്ങനെ കുറച്ചതിനെയും ഞാൻ എതിർക്കുന്നില്ല. എന്നാൽ, പരമാവധി 1000 രൂപയേ ഇപ്രകാരം ഒരു ഇടപാടിൽനിന്ന്‌ പിരിക്കാൻ പാടുള്ളൂ എന്നതിൽ നീതിയില്ല. 10 സെന്റുള്ള ഒരാളും 100 ഏക്കർ എസ്റ്റേറ്റുള്ള ഒരാളും ഒരുപോലെ 1000 രൂപ നൽകിയാൽ മതിയെന്നത് എല്ലാ നീതിക്കും എതിരാണ്. വൻകിട ഭൂഎസ്റ്റേറ്റുകാരെയും സമ്പന്നഭൂവുടമകളെയും സഹായിക്കാനുള്ള ഒരു കുത്സിതനീക്കമായി അത്‌ വിമർശിക്കപ്പെട്ടു. എക്സ്‌പെൻഡിച്ചർ റിവ്യൂകമ്മിറ്റിപോലും ഈ നടപടിയെ വിമർശിച്ചിട്ടുണ്ട്. ഇത്തവണത്തെ ബജറ്റിൽ ഈ നികുതി മൂന്നുശതമാനമായി ഉയർത്തി. പരിധി എടുത്തുമാറ്റുകയുംചെയ്തു. ഇത്‌ പാവപ്പെട്ടവരുടെ കൈമാറ്റത്തിനുമേൽ വലിയ ഭാരം സൃഷ്ടിക്കും. എങ്ങനെ അത് ഇല്ലാതാക്കുകയോ ലഘൂകരിക്കുകയോ ചെയ്യാമെന്നുള്ളത് പരിശോധിക്കും. പക്ഷേ, അതിന്റെ മറവിൽ വൻകിടക്കാരുടെ അധികഭാരം ലഘൂകരിക്കണമെന്ന്‌ പറയുന്നതിൽ ന്യായമോ നീതിയോ ഇല്ല.
പൊതുവിലുള്ള ഭൂമിവില്പനകളിന്മേലുള്ള സ്റ്റാമ്പ് ഡ്യൂട്ടി ആറുശതമാനമായിരുന്നത്  എട്ടുശതമാനമായി ഉയർത്തിയതിന് എതിരെയുള്ള വിമർശങ്ങൾ പരിഗണനാർഹമല്ല. കേരളത്തിൽ 2010-’11 വരെ നിലവിലുണ്ടായിരുന്ന സ്റ്റാമ്പ്ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും 15.5-12.5 ശതമാനമായിരുന്നു. 2010-ൽ ഫെയർവാല്യു നിശ്ചയിച്ചതിനെത്തുടർന്ന് ഇതിൽ പടിപടിയായി കുറവുവരുത്തുകയാണ്‌ ചെയ്തത്. ഇങ്ങനെയാണ് ആറുശതമാനം സ്റ്റാമ്പ്ഡ്യൂട്ടിയിലും രണ്ടുശതമാനം രജിസ്‌ട്രേഷൻഫീസിലും എത്തിയത്. എന്നാൽ, കഴിഞ്ഞ ഏഴുവർഷത്തിനിടയിൽ ഭൂമിയുടെ മാർക്കറ്റ്‌വിലയിൽ ഗണ്യമായ വർധനയുണ്ടായെങ്കിലും ഫെയർവാല്യു വർധിപ്പിക്കുകയുണ്ടായില്ല. 2010-’11-ൽ 3,239 കോടി രൂപയായിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീ വരുമാനം ഇതിന്റെ ഫലമായി 2015-’16-ൽ 2,531 കോടി രൂപയായി ചുരുങ്ങി. ഇവിടെ ഒരു തിരുത്ത് ഒഴിവാക്കാനാവില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ മൂലധനമൂല്യവർധന ഉണ്ടായിട്ടുള്ളത് ഭൂമിക്കാണ്. ഭൂവുടമസ്ഥരുടെ പ്രത്യേകിച്ചൊരു അധ്വാനമോ മുതൽമുടക്കോ ഇല്ലാതെ ഉണ്ടാകുന്ന ഈ മൂല്യവർധനയിൽ ഒരു ഭാഗമെങ്കിലും സർക്കാറിന്‌ നികുതിയായി ലഭിക്കണമെന്നുള്ളത് ഏറ്റവും ന്യായമായ ആവശ്യമാണ്. എല്ലാവരുടെമേലും വന്നുപതിക്കുന്ന വില്പനനികുതി വർധനയേക്കാൾ നീതി ഇതായിരിക്കും.
 കേരളം വലിയൊരു വികസനപരീക്ഷണത്തിന്‌ തയ്യാറെടുക്കുകയാണ്. അടുത്ത അഞ്ചുവർഷംകൊണ്ട് കേരളത്തിൽ 50,000-ഒരുലക്ഷം കോടി രൂപവരെ പൊതുമൂലധനം മുതൽമുടക്കാനാണ് പരിശ്രമിക്കുന്നത്. കേരളത്തിലെ മുഴുവൻ റോഡുകളും ആധുനികീകരിക്കും. ഗതാഗതം സുഗമമാക്കുന്നതിനുവേണ്ടിയുള്ള പാലങ്ങളുടെ പുതിയൊരു ശൃംഖലയുണ്ടാകും. പുതിയൊരു റെയിൽപ്പാത സൃഷ്ടിക്കപ്പെടും. 5,000 ഏക്കറിൽ പുതിയ വ്യവസായപാർക്കുകളുണ്ടാകും. ടൂറിസംകേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാകും. ഒരുകോടി ചതുരശ്രയടി ഐ.ടി. പാർക്ക് സജ്ജമാകും. വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങൾ മികവുറ്റ നിലവാരത്തിലാക്കും. കേരളം മാറും. ഇവയ്ക്കായി ബജറ്റിനുപുറത്ത് പ്രത്യേക നിക്ഷേപസംരംഭങ്ങളിലൂടെ വായ്പയെടുക്കേണ്ടിവരും. ഈ പരീക്ഷണം വിജയിക്കണമെങ്കിൽ കേരള ബജറ്റിലെ റവന്യൂക്കമ്മി നികത്തിയേ തീരൂ. ഈ വിശാലമായ പശ്ചാത്തലത്തിലാണ് റവന്യൂവരുമാനം വർധിപ്പിക്കാനുള്ള നീക്കങ്ങളെ വിലയിരുത്തേണ്ടത്.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...