Tuesday, February 26, 2013

പകര്‍ന്നാടുമോ ചിദംബരം?


 ഒരേ വേഷത്തില്‍ വിരുദ്ധഭാവങ്ങളുളള രണ്ടുവേഷം അഭിനയിക്കുന്നതിനെയാണ് കഥകളിയില്‍ പകര്‍ന്നാട്ടം എന്നു പറയുന്നത്. രാവണനായും പാര്‍വതിയായും ഒരേസമയം പകര്‍ന്നാടുന്ന കഥകളിയാശാന്‍ രാമന്‍കുട്ടി നായരുടെ വൈഭവത്തെക്കുറിച്ച് നിയമസഭയില്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദാഹരിച്ചത് ഓര്‍മ്മ വരുന്നു. ഇതിന്റെ അപ്പുറമൊരഭ്യാസം ഇത്തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പി. ചിദംബരം പ്രകടിപ്പിച്ചേ പറ്റൂ. മുഖത്തിന്റെ ഒരു പാതി കൊണ്ട് സാധാരണക്കാരോട് ശൃംഗരിക്കണം. ഇലക്ഷന്‍ വര്‍ഷമല്ലേ, കുറേ ജനപ്രിയ പരിപാടികള്‍ കൂടിയേ തീരൂ. മറുപാതി കൊണ്ടോ; ഇതു വെറും പൊടിക്കൈ മാത്രമാണേ എന്ന സന്ദേശം കോര്‍പറേറ്റുകള്‍ക്ക് കൈമാറുകയും വേണം.
2014 മെയ് മാസത്തിലാണ് ലോകസഭാ തിരഞ്ഞെടുപ്പു നടക്കേണ്ടതെങ്കിലും അതു നേരത്തെ ആയിക്കൂടെന്നില്ല. മെയില്‍ തന്നെയാണെങ്കിലും തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുളള പ്രഖ്യാപനത്തിന് വിശ്വാസ്യത പോരെന്നു വരാം. അപ്പോള്‍ എന്തൊക്കെ പ്രയാസമുണ്ടെങ്കിലും ഇത്തവണത്തെ ബജറ്റില്‍ ജനപ്രിയ പരിപാടികള്‍ അനിവാര്യമാണ്. ഭക്ഷ്യസുരക്ഷാ പരിപാടിയുടെ പ്രഖ്യാപനമുണ്ടാകും. 50-60 ആയിരം കോടിയ്ക്കിടയില്‍ അധികച്ചെലവു വരും. ചെലവ് ഇങ്ങനെ കൂടിയാല്‍ ബജറ്റ് കമ്മി ഉയരും. ഒരു കാരണവശാലും ഇത് അനുവദിക്കാന്‍ ചിദംബരത്തിന് കഴിയില്ല.
2012-13ല്‍ ധനക്കമ്മി ദേശീയവരുമാനത്തിന്റെ 5.3 ശതമാനം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് മൂന്നു ശതമാനമായി കുറയ്ക്കണം. ഒറ്റയടിക്കു പറ്റിയില്ലെങ്കിലും ഏതാനും വര്‍ഷം കൊണ്ട് ഈ ലക്ഷ്യം കൈവരിക്കണം. ഇതിനായി 2013-14ല്‍ കമ്മി 4.8 ആയി കുറയ്ക്കണമെന്നാണ് അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ ഇന്ത്യയുടെ നിക്ഷേപഗ്രേഡ് ബിയില്‍ നിന്ന് ബി മൈനസ് ആയി താഴ്ത്തുമത്രേ. ഇതു സംഭവിച്ചാല്‍ ഇന്ത്യയിലേയ്ക്കുളള വിദേശ മൂലധന ഒഴുക്കു നിലയ്ക്കും. അടുത്ത വര്‍ഷം വ്യാപാരക്കമ്മി നികത്തണമെങ്കില്‍ എണ്ണായിരം കോടി ഡോളറെങ്കിലും വിദേശ നിക്ഷേപം ഇന്ത്യയിലേക്കു വരണം. അല്ലാത്തപക്ഷം വിദേശനാണയ ശേഖരത്തില്‍ നിന്ന് എടുത്തു ചെലവാക്കേണ്ടിവരും. വിദേശ നാണയ ശേഖരം ശോഷിക്കുന്നു എന്നു കണ്ടാല്‍ ഇന്ത്യയിലേക്കു കൂടുതല്‍ പണം വിദേശനിക്ഷേപം വരില്ലെന്നു മാത്രമല്ല, ഇന്ത്യയിലുളള വിദേശനിക്ഷേപം പിന്‍വലിക്കാനായിരിക്കും വിദേശ മുതലാളിമാര്‍ ശ്രമിക്കുക. ഇന്ത്യയുടെ കൈവശമുളള വിദേശ നാണയശേഖരം കുത്തനെ ശോഷിച്ചാല്‍ രൂപയുടെ വിലയിടിയും. 1991ലെന്ന പോലെ കടം കിട്ടാന്‍ സ്വര്‍ണം പണയം വെയ്‌ക്കേണ്ട ഗതികേടിലാകും. അതുകൊണ്ട് വിദേശ ഏജന്‍സികളെ പ്രീതിപ്പെടുത്തണം. കമ്മി കുറച്ചേ തീരൂ.
ഭക്ഷ്യസുരക്ഷ പോലുളള ജനപ്രിയപരിപാടികള്‍ നടപ്പാക്കുകയും വേണം, കമ്മി കുറയ്ക്കുകയും വേണം. എങ്ങനെയാണ് ചിദംബരം ഇതു രണ്ടു കൂടി നടപ്പാക്കുക. ഒരുകാര്യം ഉറപ്പിക്കാം. കേന്ദ്രസര്‍ക്കാരിന്റെ മൊത്തം ചെലവ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് മതിപ്പു കണക്കില്‍ നിന്ന് നാമമാത്രമായ വര്‍ദ്ധനയേ ഉണ്ടാകൂ. അപ്പോള്‍ ഭക്ഷ്യസുരക്ഷാ ഇനത്തില്‍ പണം കണ്ടെത്താന്‍ പെട്രോള്‍, വളം തുടങ്ങിയവയുടെ സബ്‌സിഡികള്‍ ഗണ്യമായി വെട്ടിക്കുറയ്‌ക്കേണ്ടി വരും. ഇതിനുളള നടപടികള്‍ ഇപ്പോള്‍ത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റേതെല്ലാം മേഖലകളിലാണ് വെട്ടിക്കുറവുണ്ടാകുക എന്നു കാത്തിരിക്കുക.
യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ജനവിരുദ്ധ നിലപാടു സ്വീകരിക്കേണ്ട ആവശ്യമില്ല. കമ്മി കുറയ്ക്കുന്നതിന് വരുമാനം ഉയര്‍ത്തുക എന്നതാണ് ലളിതമായ മാര്‍ഗം. 2012-13ലെ അനുഭവമെടുക്കുക. ആദ്യത്തെ എട്ടുമാസത്തെ ബജറ്റ് കണക്കുകള്‍ ലഭ്യമാണ്. ബജറ്റില്‍ വകയിരുത്തിയ 5.1 ശതമാനം കമ്മിയുടെ 80.4 ശതമാനം ആദ്യത്തെ എട്ടു മാസം കൊണ്ടുതന്നെ ചെലവാക്കിക്കഴിഞ്ഞു. പക്ഷേ, ഈ സ്ഥിതിവിശേഷത്തിനു കാരണം കേന്ദ്രസര്‍ക്കാരിന്റെ ചെലവുകള്‍ കുത്തനെ ഉയര്‍ന്നതല്ല. ആദ്യത്തെ എട്ടു മാസം കൊണ്ട് ബജറ്റ് വിലയിരുത്തലിന്റെ 58 ശതമാനമേ ചെലവഴിച്ചിട്ടുളളൂ. അതേസമയം, ബജറ്റില്‍ വകയിരുത്തിയ വരുമാനത്തിന്റെ 46 ശതമാനമേ ലഭിച്ചിട്ടുളളൂ. നികുതി വരുമാനത്തില്‍ വന്ന കുറവു മാത്രമല്ല, ഓഹരിവില്‍പനയും മറ്റും പ്രതീക്ഷിച്ചതുപോലെ നടത്താന്‍ കഴിഞ്ഞിട്ടില്ല. ഓഹരിവില്‍പന തന്നെയായിരിക്കും വരാന്‍പോകുന്ന ബജറ്റിലും കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വരുമാന വര്‍ദ്ധനാമാര്‍ഗം. ഡിവിഡന്റിനു മേലുളള നികുതി, അതിസമ്പന്നന്മാരുടെ പേരിലുളള നികുതി തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. പാവങ്ങളുടെ സബ്‌സിഡി വെട്ടിക്കുറയ്ക്കുമ്പോള്‍ പറഞ്ഞു നില്‍ക്കാനായിട്ടെങ്കിലും ഇത്തരത്തില്‍ എങ്കില്‍ ഒരു പൊടിക്കൈ സ്വീകരിക്കുകയില്ല എന്നുറപ്പിച്ചു പറയാനാവില്ല. അഞ്ചുലക്ഷം കോടിയുടെ നികുതിയിളവുകളാണ് യുപിഎ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും മറ്റും നല്‍കിയിട്ടുളളതോര്‍ക്കുക. ഇതെന്തായാലും വരുമാന വര്‍ദ്ധനയിലാവില്ല, ചെലവ് ചുരുക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക.
സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നത് വിലക്കയറ്റത്തിന് ആക്കം കൂട്ടും എന്നതു നിസംശയമാണ്. ഡീസലിന്റെ വില അടുത്തവര്‍ഷം മാസംതോറും അമ്പതു പൈസ വെച്ചു കൂടിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഊഹിക്കാവുന്നതേയുളളൂ. വളത്തിന്‌റെ വിലവര്‍ദ്ധന കൃഷിക്കാരെ വലയ്ക്കും. വിലക്കയറ്റത്തിന് ഈ ബജറ്റില്‍ പ്രതിവിധിയുണ്ടാകില്ല. സര്‍ക്കാര്‍ ചെലവ് കുറയുമ്പോള്‍ ഡിമാന്റ് കുറയും, വിലയുമിടിയും എന്നാണ് സര്‍ക്കാരിന്റെ വക്താക്കള്‍ പറയുന്നത്. പക്ഷേ, ഡിമാന്റു കുറയുമ്പോള്‍ ഉത്പാദനത്തിനെന്തു സംഭവിക്കും? 2012-13 ഇന്ത്യയുടെദേശീയ വരുമാനവര്‍ദ്ധന അഞ്ചു ശതമാനമായി കുറയുമെന്നാണ് അവസാനത്തെ പ്രവചണം. ആഗോളമാന്ദ്യം പൊട്ടിപ്പുറപ്പെട്ട 2008ല്‍പോലും ഇന്ത്യന്‍ സമ്പദ്ഘടന ഏഴു ശതമാനത്തിലേറെ വേഗത്തില്‍ വളര്‍ന്നു എന്നോര്‍ക്കുക. എന്നിട്ടും അന്ന് മാന്ദ്യത്തില്‍ നിന്നും കരകയറുന്നതിന് എന്തെല്ലാം ഉത്തജക പാക്കേജുകളാണ് നല്‍കിയത്. എന്നാലിന്ന് സാമ്പത്തികവളര്‍ച്ച അഞ്ചുശതമാനത്തിലേയ്ക്ക് താഴ്ന്നിട്ടും ചെലവ് ചുരുക്കാനാണ് വേവലാതി.
സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ചിദംബം ബ്രതീക്ഷര്‍പ്പിച്ചിരിക്കുന്നത് മുതലാളിമാരുടെ നിക്ഷേപത്തിലാണ്. മുതലാളിമാരുടെ നിക്ഷേപത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നു. പലേടത്തും മുടക്കിയ പണം പാതിവഴിക്കു നില്‍ക്കുകയാണ്. ഇതിനു കാരണം, ഭാവിയെക്കുറിച്ചുളള മുതലാളിമാരുടെ ശുഭപ്രതീക്ഷ കുറഞ്ഞതാണ്. ലാഭം വര്‍ദ്ധിക്കുമെന്നും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും ഉറപ്പുണ്ടായാല്‍ മുതല്‍മുടക്കാന്‍ ഇവര്‍ക്ക് അഭിനിവേശം കൂടും. അല്ലെങ്കിലോ മുതല്‍മുടക്കാന്‍ അവര്‍ മടിക്കും. ചേംബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) നടത്തിയ സര്‍വെ പ്രകാരം ഇന്ത്യയിലെ മുതലാളിമാരില്‍ മഹാഭൂരിപക്ഷവും 2013-14ല്‍ ഇന്ത്യന്‍ സമ്പദ്ഘടന 5.5 മുതല്‍ 6 ശതമാനം വരെ മാത്രമേ വളര്‍ച്ച കൈവരിക്കൂ എന്ന അഭിപ്രായക്കാരാണ്. ഈ സംഘടന പുറത്തിറക്കുന്ന ബിസിനസ് ആത്മവിശ്വാസ സൂചിക 2011-12നെ അപേക്ഷിച്ച് 5 ശതമാനം താഴ്ന്നിരിക്കുകയാണ്. 51 ശതമാനം വ്യവസായികളും ആഭ്യന്തര നിക്ഷേപം അടുത്ത വര്‍ഷവും വര്‍ദ്ധിക്കുകയില്ല എന്ന അഭിപ്രായക്കാരാണ്.
ഇത് നാടന്‍ മുതലാളിമാരുടെ അഭിപ്രായം മാത്രമല്ല. വിദേശ മുതലാളിമാരുടെ ആശങ്ക വളരെ പ്രകടമാണ്. 2012-13ല്‍ ഇതുവരെ ലഭ്യമായ കണക്കുപ്രകാരം ഇന്ത്യയിലേയ്ക്കു വന്ന പ്രത്യക്ഷ വിദേശനിക്ഷേപത്തിന്റെ ഏതാണ്ട് 30 ശതമാനം വരുന്ന തുക ഇന്ത്യയില്‍ നിന്നും പുറത്തേയ്ക്കു കൊണ്ടുപോയി എന്നാണ് കാണിക്കുന്നത്. ഒരു മൂന്നുവര്‍ഷം മുമ്പുവരെ ഇത്തരത്തില്‍ വിദേശ മുതലാളിമാര്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കുന്നത് താരതമ്യേനെ വളരെ ചെറിയ അളവിലായിരുന്നു. ഇതിപ്പോള്‍ കുത്തനെ ഉയര്‍ന്നു. റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ഇന്നത്തെ സാമ്പത്തികസ്ഥിതിയില്‍ ഏറ്റവും ദുര്‍ബലമായ ഒരു കണ്ണിയായി ആര്‍ബിഐ കണക്കാക്കുന്നത് ഇന്ത്യയിലെ വ്യാപാരക്കമ്മിയിലുണ്ടായ വര്‍ദ്ധനയാണ്. ഇന്ത്യയുടെ വ്യാപാരക്കമ്മി (സേവനവ്യാപാരമടക്കം) ദേശീയ വരുമാനത്തിന്റെ 5.4 ശതമാനം വരും. ഇത് 2.5ല്‍ കൂടരുതെന്നാണ് ആര്‍ബിഐ പറയുന്നത്. ഈ കമ്മി നികത്തുന്നതിന് കൂടുതല്‍ വിദേശ നിക്ഷേപത്തെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിച്ചേ പറ്റൂ.
വ്യാപാരക്കമ്മി വര്‍ദ്ധിച്ചതിനു കാരണം ഇറക്കുമതി കൂടിയതുകൊണ്ടു മാത്രമല്ല. കയറ്റുമതി കുറഞ്ഞതുമൂലവുമാണ്. 2012-13 ധനകാര്യവര്‍ഷത്തെ ആദ്യത്തെ 10 മാസത്തെ കണക്കെടുത്താല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.86 ശതമാനം കയറ്റുമതി കുറഞ്ഞിരിക്കുന്നു. ഒരു വര്‍ഷം കൊണ്ട് ഇന്ത്യന്‍ രൂപയുടെ മൂല്യം 20 ശതമാനമാണ് കുറഞ്ഞത്. രൂപയുടെ മൂല്യം കുറയുമ്പോള്‍ വിദേശീയര്‍ക്കു നമ്മുടെ രാജ്യത്തു നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ അഭിനിവേശം കൂടേണ്ടതാണ്. പക്ഷേ, നേരെ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. അത്രയ്‌ക്കേറെ രൂക്ഷമാണ് ആഗോളമാന്ദ്യം. വരുംവര്‍ഷവും ഈ സ്ഥിതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. അതുകൊണ്ട് കയറ്റുമതി പ്രോത്സാഹനത്തിന് ചില നടപടികളെടുക്കാന്‍ ചിദംബരം ബാധ്യസ്ഥനാണ്.
രാജ്യത്തെ സമ്പാദ്യനിരക്ക് 36ല്‍ നിന്ന് 30 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ആഭ്യന്തര സമ്പാദ്യവും നിക്ഷേപവും തമ്മിലുളള വിടവ് തുല്യമായിരിക്കും വ്യാപാരക്കമ്മി (സേവനവ്യാപാരമടക്കം) എന്നത് പ്രസിദ്ധമായ ഒരു സാമ്പത്തിക സമവാക്യമാണ്. അതുകൊണ്ട് ആഭ്യന്തര സമ്പാദ്യമുയര്‍ത്താന്‍ ഉതകുന്ന ചില നടപടികള്‍ ഈ ബജറ്റില്‍ ഉണ്ടാകും. പലിശ നികുതിയില്‍ ഇളവു നല്‍കിയാലും അത്ഭുതപ്പെടേണ്ട.
നാടനും വിദേശികളുമായ കുത്തകകളുടെ വിശ്വാസം ആര്‍ജിച്ചുകൊണ്ട് ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യത്തിന് ഉത്തരം തേടാമെന്നാണ് ചിദംബരത്തിന്റെ പ്രതീക്ഷ. ബാങ്കിംഗ് ഇന്‍ഷ്വറന്‍സ് മേഖലയിലും ചില്ലറ വില്‍പന മേഖലയിലും അതിനുവേണ്ട നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്രബജറ്റിലും ഇത്തരം പരിഷ്‌കാരങ്ങള്‍ക്കു തന്നെയാവും ഊന്നല്‍. ഇന്ത്യയിലെ ഏറ്റവും വലിയ അമ്പതു പശ്ചാത്തല സൗകര്യ പ്രോജക്ടുകളെ പാരിസ്ഥിതികവും തൊഴില്‍പരവുമായ നിബന്ധനകളൊഴിവാക്കി ഫാസ്റ്റ് ട്രാക്കായി നടപ്പാക്കണമെന്ന് സിഐഐ ആവശ്യപ്പെട്ടിരിക്കുകയാണ്. വിവിധ മുതലാളി വിഭാഗങ്ങള്‍ അവരുടേതായ ആവശ്യങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. ലാന്‍ഡ് അക്യൂസിഷന്‍ ബില്‍, മൈന്‍ ആന്‍ഡ് മിനറല്‍ ബില്‍, പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് ബില്ലുകള്‍, പുതിയ ചരക്കുസേവന നികുതി നിയമം, പ്രത്യക്ഷ നികുതി നിയമം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന് സമയബന്ധിതപരിപാടി പ്രഖ്യാപിക്കപ്പെടും. ജനങ്ങളുടെ ആവശ്യങ്ങളെക്കാള്‍ നാടനും വിദേശിയുമായ കുത്തകകളുടെ താല്‍പര്യങ്ങള്‍ക്കായിരിക്കും വരാന്‍പോകുന്ന ബജറ്റില്‍ ഊന്നല്‍ ലഭിക്കുക.
ഇത്തവണത്തെ ബജറ്റില്‍ താഴെ പറയുന്നവ ഉറപ്പിക്കാം. ഒന്ന്, കമ്മി 4.8 ശതമാനമായി കുറയ്ക്കും. രണ്ട്, ഭക്ഷ്യസുരക്ഷാപരിപാടി ഉണ്ടാകും. പക്ഷേ, മൊത്തം ചെലവ് കഴിഞ്ഞ ബജറ്റിനെ അധികരിക്കില്ല. മൂന്ന്, സമ്പാദ്യ പ്രോത്സാഹനത്തിന് നടപടിയുണ്ടാകും. നാല്, കയറ്റുമതി പ്രോത്സാഹനത്തിന് നടപടിയുണ്ടാകും. അഞ്ച്, നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരാന്‍ പൊതുമേഖലാ സ്വകാര്യവത്കരണം, തുടര്‍ ആഗോളവത്കരണ പരിഷ്‌കാരങ്ങള്‍, പ്രത്യക്ഷ പരോക്ഷ നികുതികളുടെ സമഗ്രപരിഷ്‌കാരത്തിനുളള സമയബദ്ധിത പരിപാടി എന്നിവ പ്രഖ്യാപിക്കപ്പെടും.

Tuesday, February 19, 2013

സാമ്പത്തികമാന്ദ്യം: ചിദംബരം എന്തു ചെയ്യും?


     ഇന്ത്യ ലോകത്തെ ഏറ്റവും വേഗതയില്‍ വളരുന്ന രാജ്യങ്ങളില്‍ ഒന്നായി തുടരുന്നു&ൃറൂൗീ; - 2011-12ല്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചു. 2011-12ല്‍ സമ്പദ്ഘടന ഏതാണ്ട് 7 ശതമാനം (6.9) വളര്‍ന്നു. നടപ്പുവര്‍ഷത്തില്‍ അത് 7.6 ശതമാനം ഉയരും; 2013-14ല്‍ 8.6 ശതമാനമായിത്തീരും; അങ്ങനെ 2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനു മുമ്പുളള വളര്‍ച്ചാവിതാനത്തിലേയ്ക്ക് രാജ്യം വീണ്ടും ഉയരുമെന്ന് അവലോകന റിപ്പോര്‍ട്ട് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.. എന്നാല്‍ 2012-13 ധനകാര്യവര്‍ഷം അവസാനിക്കുമ്പോഴത്തെ നിലയെന്ത്? സമ്പദ്ഘടനയുടെ വളര്‍ച്ച 7.6 ശതമാനത്തിനു പകരം 5 ശതമാനമേ ഉണ്ടാകൂ എന്നാണ് കേന്ദ്ര സ്ഥിതിവിവരക്കണക്കു സംഘടന  കഴിഞ്ഞ ആഴ്ച നടത്തിയ പ്രവചനം. സാമ്പത്തികവളര്‍ച്ചയുടെ ഗതി താഴേയ്ക്കാണെന്നു ധനകാര്യവര്‍ഷം പകുതിയാകുന്നതിനു മുമ്പേ വ്യക്തമായിരുന്നു. എങ്കിലും ഇത്ര താഴുമെന്ന് ആരും കരുതിയില്ല. ഇപ്പോള്‍ ധനമന്ത്രി ചിദംബരം പറയുന്നത് സിഎസ്ഒയ്ക്ക് തെറ്റുപറ്റിയെന്നാണ്.

       5.5 ശതമാനം വളരുംപോലും. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡിസംബറിലെ വ്യവസായ ഉല്‍പാദനത്തിന്റെ കണക്കുകള്‍ തികച്ചും നിരാശാജനകമായിരുന്നു. നവംബറിലെ വ്യവസായ ഉല്‍പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേവലമായി കുറഞ്ഞു (-0.8). ഡിസംബറിലും ഇതുതന്നെ സംഭവിച്ചു (-0.6). ഡിസംബറില്‍ നിര്‍മാണവ്യവസായങ്ങള്‍ 0.7 ശതമാനവും മൂലധന ഉല്‍പന്ന വ്യവസായങ്ങള്‍ 0.09 ശതമാവും ഖനികള്‍ 4 ശതമാനവും ചുരുങ്ങി. ഇതൊരു സൂചനയായി എടുക്കാമെങ്കില്‍ ചിദംബരത്തിന്റേതല്ല, സിഎസ്ഒയുടെ പ്രവചനമാണ് ശരിയാകാന്‍ സാധ്യത. എല്ലാവരും ഉറ്റുനോക്കുന്നത് കേന്ദ്രബജറ്റിലേക്കാണ്. റിസര്‍വ് ബാങ്ക് വളര്‍ച്ചയെ കൈയൊഴിഞ്ഞു. പലിശനിരക്ക് നാമമാത്രമായി കുറയ്ക്കാനേ അവര്‍ തയ്യാറായുളളൂ. വിലക്കയറ്റത്തിന്റെ കാര്യം തങ്ങള്‍ നോക്കാം, വളര്‍ച്ചയുടെ കാര്യം ചിദംബരം നോക്കട്ടെ എന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. ചിദംബരം എന്തു ചെയ്യും എന്ന് ഊഹിക്കണമെങ്കില്‍ മാന്ദ്യത്തിന്റെ കാരണങ്ങളെക്കുറിച്ച് ഒരു ലഘുവിശകലനം അനിവാര്യമാണ്. സമ്പദ്ഘടനയില്‍ ഉല്‍പാദിപ്പിക്കുന്ന ചരക്കുകള്‍ വിറ്റഴിക്കാതെ കെട്ടിക്കിടക്കുമ്പോഴാണ് മാന്ദ്യം ഉണ്ടാവുക. ചരക്കുകള്‍ വില്‍ക്കാനാവാത്തതു കൊണ്ട് മുതലാളിമാര്‍ ഉല്‍പാദനം കുറയ്ക്കുന്നത് സ്വാഭാവികം. അതുപോലെ, വരള്‍ച്ച, പവര്‍കട്ട്, അസംസ്കൃതവസ്തുക്കളുടെ ദൗര്‍ലഭ്യം എന്നിവ മൂലവും ഉല്‍പാദനം കുറയാം. രണ്ടാമതു പറഞ്ഞതാണ് മാന്ദ്യത്തിന് കാരണമെങ്കില്‍ വിലകള്‍ ഉയരും. അധികം താമസിയാതെ ഉല്‍പാദനവും ഉയരും. മാന്ദ്യവും ഇല്ലാതാകും. എന്നാല്‍ ആദ്യം പറഞ്ഞതാണ് മാന്ദ്യത്തിനു കാരണമെങ്കില്‍, അതായത്, ഉണ്ടാക്കിയ ചരക്കുകള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ ഇല്ലാത്തതാണ് പ്രശ്നമെങ്കില്‍, സ്വാഭാവികമായ ഒരു പരിഹാരമില്ല. ആവശ്യം അഥവാ ചോദനം ഉയര്‍ത്തുന്നതിനുളള ഇടപെടല്‍ വേണ്ടിവരും. ഇന്ത്യയിലെ മാന്ദ്യത്തിന്റെ അടിസ്ഥാനകാരണം കമ്പോളത്തിലെ വാങ്ങല്‍ കഴിവില്‍ വന്നിരിക്കുന്ന ഞെരുക്കമാണ്. ഇന്ത്യയിലെ സമ്പദ്ഘടനയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ചരക്കുകള്‍ അഞ്ചുതരത്തിലാണ് വിറ്റഴിക്കപ്പെടുക.

    1. ജനങ്ങളുടെ ഉപഭോഗം - സാമ്പത്തിക ഉല്‍പാദനത്തിന്റെ പകുതിയിലേറെ ജനങ്ങളുടെ ഉപഭോഗത്തിനാണ്. ഭക്ഷണസാധനങ്ങള്‍, തുണി, മരുന്ന് തുടങ്ങിയ ഉപഭോഗവസ്തുക്കള്‍ എത്ര ചെലവാകുമെന്നത് ജനങ്ങളുടെ കൈയിലുളള വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. തൊഴിലുറപ്പു പോലുളള ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികള്‍ ജനങ്ങളുടെ വരുമാനത്തെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും അതിനെക്കാള്‍ ഏറെ രൂക്ഷമായ വരുമാന ഇടിവ് കാര്‍ഷികത്തകര്‍ച്ച മൂലം ഉണ്ടായിട്ടുണ്ട്. മണ്‍സൂണ്‍ ദുര്‍ബലമായതുകൊണ്ട് വലിയതോതില്‍ കൃഷിനാശമുണ്ടായിട്ടുണ്ട്. രണ്ടാംവിളയുടെ ഉല്‍പാദനവും കുറഞ്ഞു. കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നില്ല. ഇതെല്ലാം മൂലം ജനങ്ങളുടെ വാങ്ങല്‍കഴിവ് ഇടിഞ്ഞിരിക്കുകയാണ്. ഇതിനു പ്രതിവിധിയെന്താണ്? ജനങ്ങള്‍ക്കുളള ക്ഷേമസഹായ പരിപാടികള്‍ വിപുലപ്പെടുത്തുക എന്നുളളതാണ്. എന്നാല്‍ സബ്സിഡിയും മറ്റും വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സബ്സിഡി ഉയരുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് കമ്മി ഉയരുന്നു എന്നാണ് ന്യായം. വരള്‍ച്ചയുടെ വര്‍ഷമായിട്ടും തൊഴിലുറപ്പു പദ്ധതിയ്ക്ക് കഴിഞ്ഞവര്‍ഷം വകയിരുത്തിയ അത്രതന്നെ പണമേ ഈ വര്‍ഷവുമുള്ളൂ. ഭാവിയിലും ചിദംബരത്തിന്റെ ബജറ്റുനയം ഇതുതന്നെയായിരിക്കും എന്നതിനു സംശയം വേണ്ട.പ്ലാനിംഗ് കമ്മിഷനെപ്പോലെ ചിദംബരത്തിനും തൊഴിലുറപ്പു പദ്ധതിയില്‍ വിശ്വാസമില്ല.

    2. പണക്കാരുടെ ആഡംബര ഉപഭോഗം - ആഗോളവത്കരണ കാലഘട്ടത്തിന്റെ പ്രത്യേകത ഏതാണ്ട് 20 ശതമാനം വരുന്ന ജനങ്ങളുടെ വരുമാനം ഗണ്യമായി ഉയരുന്നു എന്നതാണ്. ഇവരുടെ വാങ്ങല്‍ കഴിവിലുണ്ടായ വര്‍ദ്ധന കാര്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷണര്‍, സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍ തുടങ്ങിയ ആഡംബര ഉപഭോഗ വസ്തു വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ കാണാം. മാന്ദ്യം പണക്കാരുടെ വരുമാനത്തില്‍ ഇടിവൊന്നും സൃഷ്ടിച്ചിട്ടില്ല. മാന്ദ്യകാലത്തും ലാഭവിഹിതം ഉയര്‍ന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എങ്കിലും ഇവര്‍ വാങ്ങിക്കൂട്ടുന്നതിന് ഒരു പരിധിയില്ലേ. അതുകൊണ്ട് ഈ ആഡംബര ഉപഭോഗവസ്തുക്കളുടെ ഉല്‍പാദനത്തില്‍ മുന്‍കാലത്തെപ്പോലെ വര്‍ദ്ധന ഇപ്പോഴുണ്ടാകുന്നില്ല. ഈ ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ വില്‍പനയെ സഹായിക്കാന്‍ 2008ലെ മാന്ദ്യകാലത്ത് എക്സൈസ് നികുതിയില്‍ വലിയതോതില്‍ ഇളവു നല്‍കിയിരുന്നു. ഇതുപോലൊരു സമീപനം ഇപ്പോള്‍ സ്വീകരിക്കാന്‍ ചിദംബരം തയ്യാറാകുമോ എന്നു സംശയമാണ്. കാരണം ഇത് സര്‍ക്കാരിന്റെ കമ്മി വര്‍ദ്ധിപ്പിക്കും.

    3. കയറ്റുമതി - ആഗോളവത്കരണ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിന്റെ പ്രധാനയുക്തി അവ ഇന്ത്യയില്‍ നിന്നുളള കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെന്നതാണ്. വ്യവസായ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കു വാങ്ങാന്‍ കഴിഞ്ഞില്ലെങ്കിലെന്ത്? വിദേശത്തെ പണക്കാര്‍ വാങ്ങിയാലും മതിയല്ലോ. ഇന്ത്യയുടെ കയറ്റുമതിയില്‍ ശ്രദ്ധേയമായ വര്‍ദ്ധനയുണ്ടായി. പക്ഷേ, ഇറക്കുമതി അതിനെക്കാള്‍ വേഗത്തിലാണ് ഉയര്‍ന്നത്. ഇതിന്റെ ഫലമായി ഇന്ത്യയുടെ വ്യാപാരക്കമ്മി ഒരു സര്‍വകാല റെക്കോഡിലെത്തിയിരിക്കുന്നു. വ്യാപാരക്കമ്മി ദേശീയ വരുമാനത്തിന്റെ 2.5 ശതമാനത്തിലേറെ വരാന്‍ പാടില്ല എന്നാണ് റിസര്‍വ് ബാങ്കു പറയുന്നത്. എന്നാല്‍ ഇപ്പോഴത് 5.4 ശതമാനമാണ്. വ്യാപാരക്കമ്മി വര്‍ദ്ധിച്ചതിനു കാരണം ഇറക്കുമതി കൂടിയതു മാത്രമല്ല. കയറ്റുമതി കുറഞ്ഞതുമാണ്. 2012-13 ധനകാര്യവര്‍ഷത്തെ ആദ്യത്തെ 10 മാസത്തെ കണക്കെടുത്താല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.86 ശതമാനം കയറ്റുമതി കുറഞ്ഞിരിക്കുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും സാമ്പത്തികമാന്ദ്യം മൂലം ആ രാജ്യങ്ങളിലേക്കുളള കയറ്റുമതിയാണ് ഏറ്റവും ഗണ്യമായി കുറഞ്ഞിരിക്കുന്നത്. ചൈനയുമായുളള വ്യാപാരവും മുരടിപ്പിലാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കുളള കയറ്റുമതി മാത്രമാണ് വര്‍ദ്ധിച്ചിട്ടുളളത്. ഈ കാലയളവില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 20 ശതമാനം കുറഞ്ഞു എന്നോര്‍ക്കണം. രൂപയുടെ മൂല്യം കുറയുമ്പോള്‍ വിദേശീയര്‍ക്കു നമ്മുടെ രാജ്യത്തു നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ അഭിനിവേശം കൂടേണ്ടതാണ്. പക്ഷേ, നേരെ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. അത്രയ്ക്കേറെ രൂക്ഷമാണ് ആഗോളമാന്ദ്യം. വരുംവര്‍ഷവും ഈ സ്ഥിതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. അതുകൊണ്ട് കയറ്റുമതി പ്രോത്സാഹനത്തിന് ചില നടപടികളെടുക്കാന്‍ ചിദംബരം ബാധ്യസ്ഥനാണ്.

    4. സര്‍ക്കാരിന്റെ ചെലവ് - കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളുടെ മൊത്തം ചെലവ് ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 30 ശതമാനത്തോളം വരും. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ പണം ചെലവാക്കിയാല്‍ കമ്പോളത്തിലെ വാങ്ങല്‍ക്കഴിവ് ഉയരും. മാന്ദ്യം ഇല്ലാതാകും. ഇതാണ് കെയിന്‍സ് പറഞ്ഞത്. പക്ഷേ, ഇത്തരമൊരു നടപടി ചിദംബരം സ്വീകരിക്കാന്‍ പോകുന്നില്ല. കാരണം കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് കമ്മി 2012-13ല്‍ 5.1 ശതമാനം വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 5.3 ശതമാനമെങ്കിലും വരുമെന്നാണ് ഇപ്പോഴത്തെ കണക്ക്. കമ്മി ഇനിയും കൂടിയാല്‍ വിലക്കയറ്റം ഇനിയും രൂക്ഷമാകുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. അതിലുപരി കമ്മി കുറയ്ക്കണമെന്നാണ് അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനവും അവരുടെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളും ലോകബാങ്കു പോലുളള ധനകാര്യസ്ഥാപനങ്ങളും ആവശ്യപ്പെടുന്നത്. അവരെ അപ്രീതിപ്പെടുത്തുന്ന ഒരു നടപടിക്കും ചിദംബരം തയ്യാറാവുകയില്ല. അതുകൊണ്ട് 2013-14ലെ ബജറ്റില്‍ കമ്മി കുറയ്ക്കുന്നതിനായിരിക്കും ഏറ്റവും വലിയ ശ്രദ്ധ ചെലുത്തുക. കമ്മി 4.8 ശതമാനമായിട്ടെങ്കിലും കുറയ്ക്കാനായിരിക്കും ചിദംബരത്തിന്റെ പരിശ്രമം. ഇതിന് ഏതൊക്കെ സബ്സിഡികളും ചെലവുകളുമാണ് വെട്ടിക്കുറയ്ക്കുക എന്നത് കാത്തിരുന്നു കാണാം. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ജനവിരുദ്ധ നിലപാടു സ്വീകരിക്കേണ്ട ആവശ്യമില്ല.

     കമ്മി കുറയ്ക്കുന്നതിനുളള ലളിതമായ മാര്‍ഗം വരുമാനം ഉയര്‍ത്തുക എന്നുളളതാണ്. 2012-13ലെ അനുഭവമെടുക്കുക. ആദ്യത്തെ എട്ടുമാസത്തെ ബജറ്റ് കണക്കുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ബജറ്റില്‍ വകയിരുത്തിയ 5.1 ശതമാനം കമ്മിയുടെ 80.4 ശതമാനം ആദ്യത്തെ എട്ടു മാസം കൊണ്ടുതന്നെ സംഭവിച്ചുകഴിഞ്ഞു. അതുകൊണ്ടാണ് യഥാര്‍ത്ഥ കമ്മി ബജറ്റില്‍ വകയിരുത്തിയതിനെ അധികരിക്കുമെന്നു പറഞ്ഞത്. പക്ഷേ, ഈ സ്ഥിതിവിശേഷത്തിനു കാരണം കേന്ദ്രസര്‍ക്കാരിന്റെ ചെലവുകള്‍ കുത്തനെ ഉയര്‍ന്നതല്ല. ആദ്യത്തെ എട്ടു മാസം കൊണ്ട് ബജറ്റ് വിലയിരുത്തലിന്റെ 58 ശതമാനമേ ചെലവഴിച്ചിട്ടുളളൂ. അതേസമയം, ബജറ്റില്‍ വകയിരുത്തിയ വരുമാനത്തിന്റെ 46 ശതമാനമേ ലഭിച്ചിട്ടുളളൂ. നികുതി വരുമാനത്തില്‍ വന്ന കുറവു മാത്രമല്ല, ഓഹരിവില്‍പനയും മറ്റും പ്രതീക്ഷിച്ചതുപോലെ നടത്താനും കഴിഞ്ഞിട്ടില്ല. ഓഹരിവില്‍പന തന്നെയായിരിക്കും വരാന്‍പോകുന്ന ബജറ്റിലും കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വരുമാനവര്‍ദ്ധന മാര്‍ഗം.

      പണക്കാരില്‍ നിന്ന് കൂടുതല്‍ നികുതിപിരിക്കുന്നതിന് എന്തെങ്കിലും നടപടി പ്രതീക്ഷിക്കാന്‍ വയ്യ. അഞ്ചുലക്ഷം കോടിയുടെ നികുതി ഇളവുകളാണ് യുപിഎ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും മറ്റും നല്‍കിയിട്ടുളളത്. ഇതിലൊരു ഭാഗം വേണ്ടെന്നു വെയ്ക്കുകയും അഴിമതി കുറയ്ക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്താല്‍ കമ്മി ഗണ്യമായി കുറയ്ക്കാനാവും. മാന്ദ്യകാലത്ത് സര്‍ക്കാര്‍ ചെലവു കുറയ്ക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതും ഒഴിവാക്കാനാകും. എന്നാല്‍ മുതലാളിമാരെ കൂടുതല്‍ പ്രീതിപ്പെടുത്താനാവും ചിദംബരം ശ്രമിക്കുക. 5. മുതലാളിമാരുടെ നിക്ഷേപം - ദേശീയ വരുമാനത്തിന്റെ മൂന്നിലൊന്ന് തങ്ങളുടെ ഫാക്ടറികള്‍ക്കുളള യന്ത്രങ്ങളും അസംസ്കൃതവസ്തുക്കളും മറ്റു പശ്ചാത്തല സൗകര്യങ്ങളും സൃഷ്ടിക്കുന്നതിനു വേണ്ടി മുതലാളിമാര്‍ തന്നെയാണ് വാങ്ങുന്നത്. മുതലാളിമാരുടെ നിക്ഷേപത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നു. പലേടത്തും മുടക്കിയ പണം പാതിവഴിക്കു വന്നു നില്‍ക്കുകയാണ്. ഇതിനു കാരണം, മുതലാളിമാരുടെ ഭാവിയെക്കുറിച്ചുളള ശുഭപ്രതീക്ഷ കുറഞ്ഞതാണ്. ലാഭം വര്‍ദ്ധിക്കുമെന്നും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും ഉറപ്പുണ്ടായാല്‍ മുതല്‍മുടക്കാന്‍ ഇവര്‍ക്ക് അഭിനിവേശം കൂടും. അല്ലെങ്കിലോ മുതല്‍മുടക്കാന്‍ അവര്‍ മടിക്കും. ചേംബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) നടത്തിയ സര്‍വെ പ്രകാരം ഇന്ത്യയിലെ മുതലാളിമാരില്‍ മഹാഭൂരിപക്ഷവും 2013-14ല്‍ ഇന്ത്യന്‍ സമ്പദ്ഘടന 5.5 മുതല്‍ 6 ശതമാനം വരെ മാത്രമേ വളര്‍ച്ച കൈവരിക്കൂ എന്ന അഭിപ്രായക്കാരാണ്. ഈ സംഘടന പുറത്തിറക്കുന്ന ബിസിനസ് ആത്മവിശ്വാസ സൂചിക 2011-12നെ അപേക്ഷിച്ച് 5 ശതമാനം താഴ്ന്നിരിക്കുകയാണ്. 51 ശതമാനം വ്യവസായികളും ആഭ്യന്തര നിക്ഷേപം അടുത്ത വര്‍ഷവും വര്‍ദ്ധിക്കുകയില്ല എന്ന അഭിപ്രായക്കാരാണ്. ഇത് നാടന്‍ മുതലാളിമാരുടെ അഭിപ്രായം മാത്രമല്ല. വിദേശ മുതലാളിമാരുടെ ആശങ്ക വളരെ പ്രകടമാണ്. 2012-13ല്‍ ഇതുവരെ ലഭ്യമായ കണക്കുപ്രകാരം ഇന്ത്യയിലേയ്ക്കു വന്ന വിദേശ നിക്ഷേപത്തിന്റെ ഏതാണ്ട് 30 ശതമാനം വരുന്ന തുക ഇന്ത്യയില്‍ നിന്നും പുറത്തേയ്ക്കു കൊണ്ടുപോയി എന്നാണ് കാണിക്കുന്നത്.

    മൂന്നുവര്‍ഷം മുമ്പുവരെ ഇത്തരത്തില്‍ വിദേശ മുതലാളിമാര്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കുന്നത് താരതമ്യേനെ വളരെ ചെറുതായിരുന്നു. ഇതിപ്പോള്‍ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. പലപ്പോഴും കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിച്ചുവരുന്ന വിദേശ നിക്ഷേപത്തിന്റെ കണക്കു പറയുമ്പോള്‍ അസ്സല്‍ നിക്ഷേപത്തെക്കുറിച്ചല്ല പറയുക. ആകെ വന്ന നിക്ഷേപത്തെക്കുറിച്ചാണ്. അതുകൊണ്ട് മേല്‍പറഞ്ഞ വസ്തുത വളരെയേറെ പൊതുജനശ്രദ്ധയില്‍ വന്നിട്ടില്ല. എന്നാല്‍ റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ഇന്നത്തെ സാമ്പത്തികസ്ഥിതിയില്‍ ഏറ്റവും ദുര്‍ബലമായ ഒരു കണ്ണിയായി അവര്‍ കണക്കാക്കുന്നത് ഇന്ത്യയിലെ വ്യാപാരക്കമ്മിയിലുണ്ടായ വര്‍ദ്ധനയെയാണ്. അതു പരിഹരിക്കുന്നതിന് കൂടുതല്‍ വിദേശ നിക്ഷേപത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചേ പറ്റൂ.

         ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം നേരിടുന്നതിന് ധനമന്ത്രിയ്ക്കുള്ള പരിഹാരം നാടനും വിദേശികളുമായ കുത്തകകളുടെ വിശ്വാസം ആര്‍ജിക്കുക എന്നുളളതു മാത്രമാണ്. ഇതിനുവേണ്ടിയുളള നടപടികള്‍ - ബാങ്കിംഗ് ഇന്‍ഷ്വറന്‍സ് മേഖലയിലും ചില്ലറ വില്‍പന മേഖലയിലും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇത്തരം പരിഷ്കാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായിരിക്കും വരാന്‍ പോകുന്ന ബജറ്റ്. ഇന്ത്യയിലെ ബിസിനസ് മാസികകളിലും പത്രങ്ങളിലും വരുന്ന ലേഖനങ്ങള്‍ പരിശോധിച്ചാലും ഇതുതന്നെയാണ് അവരും ആവശ്യപ്പെടുന്നത്. സിഐഐ ഇന്ത്യയിലെ ഏറ്റവും വലിയ അമ്പതു പശ്ചാത്തല സൗകര്യ പ്രോജക്ടുകളെടുത്ത് അവയെ പാരിസ്ഥിതികവും തൊഴില്‍പരവുമായ നിബന്ധനകളൊഴിവാക്കി ഫാസ്റ്റ് ട്രാക്കായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വിവിധ മുതലാളി വിഭാഗങ്ങള്‍ അവരുടേതായ ആവശ്യങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ആവശ്യങ്ങളെക്കാള്‍ നാടനും വിദേശിയുമായ കുത്തകകളുടെ താല്‍പര്യങ്ങള്‍ക്കായിരിക്കും വരാന്‍പോകുന്ന ബജറ്റില്‍ ഊന്നല്‍ ലഭിക്കുക.

ചിദംബരത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാം?


ധനവിചാരം Posted on: 19 Feb 2013

ഫിബ്രവരി 28-ന് കേന്ദ്രബജറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് പി. ചിദംബരം. അദ്ദേഹത്തില്‍ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാം? രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളെയാണല്ലോ ബജറ്റിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. അവയെന്തൊക്കെയാണ്? ഒന്ന്, സാമ്പത്തിക മുരടിപ്പ്. (2011-'12 ലെ സാമ്പത്തിക വളര്‍ച്ച അഞ്ചുശതമാനം മാത്രം). രണ്ട്, വിലക്കയറ്റം (ഡിസംബര്‍ മാസത്തെ ചില്ലറവില സൂചികയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.1 ശതമാനം വര്‍ധന). മൂന്ന്, വിദേശ വ്യാപാരക്കമ്മി (ചരക്കുകളുടെയും സേവനങ്ങളുടെയും വിദേശവ്യാപാരക്കമ്മി സര്‍വകാല റെക്കോഡ് - ദേശീയ വരുമാനത്തിന്റെ 5.4 ശതമാനം).

പ്രശ്‌നങ്ങളെക്കുറിച്ച് അഭിപ്രായവ്യത്യാസമില്ല. പക്ഷേ, തൊഴിലാളികളും മുതലാളിമാരും നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ തമ്മില്‍ അജഗജാന്തരമുണ്ട്. തങ്ങളുടെ പരിഹാരനിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് നാളെ പത്തുകോടി തൊഴിലാളികള്‍ അഖിലേന്ത്യാ വ്യാപകമായി പണിമുടക്കുന്നു. പണിമുടക്കുന്നവരില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍പ്പെട്ട തൊഴിലാളികളുമുണ്ട്. പ്രശ്‌നപരിഹാരത്തിന് അവര്‍ ഒരേ നിലപാട് സ്വീകരിച്ചിരിക്കുന്നു.

തൊഴിലാളികളുടേതില്‍ നിന്ന് കടകവിരുദ്ധമായ അഭിപ്രായങ്ങളാണ് ഫിക്കി, അസോച്ചം, സി.ഐ.ഐ. തുടങ്ങിയ മുതലാളിസംഘങ്ങള്‍ക്കുള്ളത്. ഇവരിലും പല കക്ഷിക്കാരുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി രാജ്യം രണ്ടുചേരിയായി തിരിഞ്ഞിരിക്കുന്നു. ഇവരിലാരുടെ അഭിപ്രായങ്ങള്‍ക്കാണ് ചിദംബരം ചെവി കൊടുക്കുക?

സ്റ്റാന്‍ഡേഡ് ആന്‍ഡ് പൂവര്‍, മൂഡി, ഫിച്ച് തുടങ്ങിയ അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ഇന്ത്യയുടെ വായ്പാഗ്രേഡ് താഴ്ത്തും എന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോള്‍ത്തന്നെ അത് ബി ഗ്രേഡ് ആണ്. ബി മൈനസ് ആയാല്‍ വായ്പ കിട്ടുക ദുഷ്‌കരമാകും. വിദേശ മൂലധനം ഇന്ത്യയിലേക്ക് വരാനും മടിക്കും. ചില്ലറ വില്പന മേഖല, ബാങ്ക്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലെല്ലാം നടപ്പാക്കുന്നത് ഈ ഏജന്‍സികള്‍ ആവശ്യപ്പെട്ട പരിഷ്‌കാരങ്ങളാണ്. എന്നാല്‍, ഇതുകൊണ്ടും അവര്‍ തൃപ്തരല്ല. 2013-'14-ലെ ബജറ്റില്‍ ധനക്കമ്മി 4.5-4.8 ശതമാനമായി കുറയ്ക്കണം എന്നാണ് ഇപ്പോഴത്തെ ശാഠ്യം. ഇല്ലെങ്കില്‍ ഗ്രേഡ് വെട്ടിക്കുറയ്ക്കും പോലും!

നടപ്പുവര്‍ഷത്തെ വിദേശവ്യാപാരക്കമ്മി ഏതാണ്ട് മൂവായിരം കോടി ഡോളര്‍ വരും. ഈ വിദേശനാണയക്കമ്മി നികത്താന്‍ മൂന്നു മാര്‍ഗമേയുള്ളൂ. ഒന്ന്, വിദേശ വായ്പ. രണ്ട്, ഫാക്ടറികളിലും മറ്റുമുള്ള വിദേശ പ്രത്യക്ഷ നിക്ഷേപം. മൂന്ന്, ഷെയര്‍ മാര്‍ക്കറ്റിലും മറ്റുമുള്ള വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപം. പണ്ടത്തെപ്പോലെ വിദേശവായ്പ ഇപ്പോള്‍ ലഭ്യമല്ല. അതുകൊണ്ട് മൂലധനനിക്ഷേപത്തെ ആകര്‍ഷിക്കുകയാണ് മാര്‍ഗം. പക്ഷേ, കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി വിദേശമൂലധനത്തിന്റെ വരവ് മന്ദഗതിയിലായിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ പുതിയ കണക്കു പ്രകാരം 2011-'12-ല്‍ ഫാക്ടറികളിലും മറ്റും മുടക്കുന്നതിനു വേണ്ടി ഇന്ത്യയിലേക്കുവന്ന പ്രത്യക്ഷ വിദേശ മൂലധന നിക്ഷേപത്തിന്റെ 30 ശതമാനം വരുന്ന തുക ആ വര്‍ഷം തന്നെ ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു. ഷെയര്‍ മാര്‍ക്കറ്റിലേക്കും മറ്റും വരുന്ന വിദേശമൂലധനം ഇതിലും അപകടകാരിയാണ്. വന്നതുപോലെത്തന്നെ എപ്പോള്‍ വേണമെങ്കിലും തിരിച്ചുപോകാം. അവര്‍ പിണങ്ങിപ്പോവുകയാണെങ്കില്‍ കൊടുക്കാന്‍ വിദേശനാണയം റെഡിയായിരിക്കണം.

ഇപ്പോള്‍ ഇന്ത്യയുടെ വിദേശനാണയ ശേഖരം 30,000 കോടി ഡോളര്‍ ഉണ്ട് എന്നാണ് വീമ്പുപറയുന്നതെങ്കിലും ഭരണാധികാരികളുടെ ചങ്കിടിച്ചുകൊണ്ടിരിക്കുകയാണ്. വിദേശനാണയശേഖരം കുറഞ്ഞു തുടങ്ങിയാല്‍ ചിലപ്പോള്‍ പണക്കമ്പോളത്തില്‍ ഭീതിപടരും. നാണയശേഖരം തീരുന്നതിനുമുമ്പ് കൈയിലുള്ള രൂപ ഡോളറാക്കി മാറ്റി രാജ്യത്തിന് പുറത്തുകടത്താന്‍ വിദേശ മൂലധനനാഥന്മാര്‍ തീരുമാനിച്ചാല്‍ ഈ വിദേശനാണയ ശേഖരം അപ്രത്യക്ഷമാകാന്‍ അധികനാള്‍ വേണ്ടിവരില്ല. വിദേശനാണയ ശേഖരം തീര്‍ന്നാല്‍ ലണ്ടനില്‍ സ്വര്‍ണം പണയം വെക്കാന്‍ പോകേണ്ടിവന്ന 1991-ലെ സ്ഥിതി ആവര്‍ത്തിക്കപ്പെട്ടേക്കാം.

ചിദംബരത്തെ വാള്‍മുനയില്‍ നിര്‍ത്തുന്നതില്‍ നാടന്‍ മുതലാളിമാരും ഒട്ടും പിന്നിലല്ല. രാജ്യത്ത് മുതല്‍മുടക്കാനുള്ള മൂഡു പോയി എന്നാണ് അവര്‍ പറയുന്നത്. ഉത്പാദനത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളുമാണ്. ഇവ മുതലാളിമാര്‍ വാങ്ങി പുതിയ ഫാക്ടറികളിലും മറ്റും നിക്ഷേപിച്ചില്ലെങ്കില്‍ ഈ മേഖലകളില്‍ മാന്ദ്യം ഉറപ്പാണ്. പണമുണ്ടാക്കാനുള്ള സംരംഭകരുടെ ഭൂതാവേശം മുതലാളിത്തത്തിന്റെ വളര്‍ച്ചയില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണെന്ന് കെയിന്‍സു പോലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹം ഇതിനെ മുതലാളിമാരുടെ 'മൃഗീയ വാസന' (animal spirits) എന്നാണ് വിശേഷിപ്പിച്ചത്. മുതലാളിമാര്‍ക്ക് മൂഡുണ്ടാക്കാന്‍ എന്തൊക്കെയാണ് യു.പി.എ. ഭരണകാലത്തു ചെയ്തുകൊടുത്തത്? അഞ്ചുലക്ഷം കോടി രൂപയുടെ നികുതിയിളവുകള്‍ നല്‍കി. എണ്ണ, ഇരുമ്പയിര്, കല്‍ക്കരി, സ്‌പെക്ട്രം തുടങ്ങിയ നാടിന്റെ പൊതുസ്വത്തുക്കള്‍ ചുളുവിലയ്ക്ക് തീറെഴുതി. എന്നാല്‍, മൂഡു വരാന്‍ ഇതൊന്നും പോരത്രേ. ഇനിയും പ്രോത്സാഹനങ്ങള്‍ വ്യവസായികള്‍ക്ക് നല്‍കിയേ തീരൂ എന്നാണ് മുതലാളിസംഘടനകള്‍ ആജ്ഞാപിക്കുന്നത്.

അപ്പോള്‍ ചിദംബരം ആരു പറയുന്നതിനാണ് ചെവി കൊടുക്കുക? അദ്ദേഹത്തിന്റെ ചിന്ത, ന്യായമായും ഇങ്ങനെയായിരിക്കും. തൊഴിലാളികളുടെ പണിമുടക്ക് രണ്ടുദിവസം കൊണ്ടു തീരും. എന്നാല്‍, മുതലാളിമാര്‍ പിണങ്ങിയാല്‍ കാര്യങ്ങള്‍ കുഴയും. അതുകൊണ്ട് വരാന്‍ പോകുന്ന ബജറ്റ് ജനപ്രിയ ബജറ്റായിരിക്കുകയില്ല. തിരഞ്ഞെടുപ്പ് 2014-ലേ ഉണ്ടാകൂ. അതിനുമുമ്പ് ഒരു തിരഞ്ഞെടുപ്പ് ബജറ്റിനുള്ള സാവകാശമുണ്ട്. ഇത്തവണ ഭക്ഷ്യസുരക്ഷാ പദ്ധതിയല്ലാതെ മറ്റൊരു ജനപ്രിയ പരിപാടിയും പുതിയതായി പ്രതീക്ഷിക്കേണ്ടതില്ല. ഭക്ഷ്യസുരക്ഷയ്ക്കുള്ള പണംതന്നെ പെട്രോള്‍, ഡീസല്‍, വളം, പഞ്ചസാര തുടങ്ങിയവയുടെ സബ്‌സിഡികള്‍ വെട്ടിക്കുറച്ചുകൊണ്ടായിരിക്കും കണ്ടെത്തുക. അടുത്ത വര്‍ഷത്തെ സര്‍ക്കാര്‍ ചെലവ് 2012-'13 വര്‍ഷത്തിലെ ബജറ്റ് മതിപ്പു കണക്കില്‍ത്തന്നെ പരമിതപ്പെടുത്താനായിരിക്കും ശ്രമം. കാരണം, മിക്കവാറും ബജറ്റ് കമ്മി 4.8 ശതമാനമാക്കാനാണ് ചിദംബരം ലക്ഷ്യമിടുക. സത്യം പറഞ്ഞാല്‍ സാമ്പത്തിക വളര്‍ച്ച പത്തുവര്‍ഷത്തിലേറ്റവും താഴ്ന്ന നിലയിലിരിക്കുന്ന മാന്ദ്യകാലത്ത് 5.4 ശതമാനം ധനക്കമ്മി ന്യായീകരിക്കത്തക്കതാണ്. 2008-ല്‍ ഇന്ത്യാസര്‍ക്കാര്‍ മാന്ദ്യത്തെ നേരിടാന്‍ കമ്മി വര്‍ധിപ്പിച്ചതാണ്. പക്ഷേ, 2008 അല്ല 2012.

2008-ല്‍ ബാങ്കുകളെല്ലാം ഇടിഞ്ഞുപൊളിഞ്ഞു വീഴുന്ന കിലുകിലാരവത്തില്‍ നിയോലിബറല്‍ നയകര്‍ത്താക്കളും സൈദ്ധാന്തികരും അമ്പരന്നുപോയി. രക്ഷയ്ക്കായി തത്കാലം എല്ലാവരും കെയിന്‍സിനെ കൂട്ടുപിടിച്ചു. ഉത്തേജകപ്പാക്കേജുകള്‍ ഇറക്കി. കമ്മി കൂട്ടി. ലോകമുതലാളിത്തം തകര്‍ച്ച ഒഴിവാക്കി. പക്ഷേ, ശ്വാസം വീണപ്പോള്‍ കെയിന്‍സിനെ തള്ളിപ്പറഞ്ഞ് തങ്ങളുടെ നിയോലിബറല്‍ കുറിപ്പടികളുമായി ആഗോളീകരണക്കാര്‍ ഇറങ്ങിയിരിക്കുകയാണ്. പ്രതിസന്ധിയിലായ രാജ്യങ്ങളുടെയെല്ലാംമേല്‍ കര്‍ക്കശ ചെലവുചുരുക്കല്‍ ബജറ്റുകള്‍ അവര്‍ അടിച്ചേല്പിച്ചു. ഇതാണ് യൂറോപ്പിലും അമേരിക്കയിലും 2012-ല്‍ മാന്ദ്യത്തിലേക്ക് വഴി തെളിച്ച ഒരു പ്രധാന കാരണം. കമ്മി കുറയ്ക്കാന്‍ വരുമാനം കൂട്ടിയാല്‍ മതിയെന്നുള്ള ലളിതമായ വസ്തുത ഇക്കൂട്ടര്‍ തമസ്‌കരിക്കുന്നു. ചിദംബരവും ഈ മാര്‍ഗം തന്നെയാണ് അവലംബിക്കുന്നത്.

കമ്മി കുറയ്ക്കുന്നത് വിലക്കയറ്റം തടയാന്‍ സഹായിക്കും എന്നാണ് കരുതുന്നത്. ജനങ്ങളുടെ കൈയില്‍ കൂടുതല്‍ പണമുള്ളതുകൊണ്ടല്ല വിലക്കയറ്റം. യാഥാര്‍ഥ്യം നേരേ മറിച്ചാണ്. ഭൂരിപക്ഷം ജനങ്ങളുടെയും വാങ്ങല്‍ക്കഴിവ് ഇടിഞ്ഞതുകൊണ്ടാണ് വ്യവസായച്ചരക്കുകള്‍ മാത്രമല്ല, ധാന്യങ്ങള്‍പോലും കെട്ടിക്കിടക്കുന്നത്. വിലക്കയറ്റത്തിന് കാരണം സര്‍ക്കാര്‍ നിയന്ത്രിത വിലകള്‍ ഉയര്‍ത്തുന്നതാണ്. അതുകൊണ്ട് ചിദംബരത്തിന്റെ ബജറ്റില്‍ വിലക്കയറ്റത്തിന് എന്തെങ്കിലും പ്രതിവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ.

കയറ്റുമതിക്കാര്‍ക്ക് നിശ്ചയമായും പ്രോത്സാഹനങ്ങളുണ്ടാകും. പക്ഷേ, വിദേശത്ത് മാന്ദ്യം തുടരുന്നിടത്തോളംകാലം കയറ്റുമതി നിയന്ത്രണം എത്രമാത്രം വിജയിക്കുമെന്ന് പറയാനാവില്ല. വ്യാപാരക്കമ്മി അടുത്തവര്‍ഷവും കുറയില്ല. അതുകൊണ്ട് കമ്മി നികത്താന്‍ വിദേശമൂലധനത്തെ ആകര്‍ഷിക്കാനുള്ള യത്‌നങ്ങള്‍ തീവ്രമായി തുടരും. അവരുടെ വിശ്വാസം ആര്‍ജിക്കുന്നതിനു വേണ്ടി അവര്‍ പറയുന്ന പരിഷ്‌കാരങ്ങള്‍ ബജറ്റ് പ്രഖ്യാപനങ്ങളിലുണ്ടാകും. പൊതുമേഖല വില്പന തന്നെയായിരിക്കും റവന്യൂ വരുമാനവര്‍ധനയുടെ ഒരു പ്രധാന ഇനം.

അംബേദ്കര്‍ അധികാരവികേന്ദ്രീകരണത്തെ എതിര്‍ത്തു. കാരണം, പ്രാദേശികസര്‍ക്കാറുകളെ സവര്‍ണ പിന്തിരിപ്പന്മാര്‍ കൈപ്പിടിയിലൊതുക്കും എന്നദ്ദേഹം ഭയപ്പെട്ടു. വരേണ്യവിഭാഗം ഭരണകൂടത്തെ വിഴുങ്ങുന്നത് പഞ്ചായത്തില്‍ മാത്രമല്ല, കേന്ദ്രസര്‍ക്കാറിനെത്തന്നെയാകാം എന്നതാണ് ഇന്നത്തെ അനുഭവം.

Thursday, February 7, 2013

സാമ്പത്തിക പ്രതിസന്ധിയും റിസര്‍വ് ബാങ്കും


 റിസര്‍വ് ബാങ്കിന്റെ വായ്പാ അവലോകന റിപ്പോര്‍ട്ടും അതിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് പലിശനിരക്കും ബാങ്കുകളുടെ കരുതല്‍ ശേഖരം കുറച്ചതുമാണ് കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സംഭവവികാസം. ഈ നടപടിയുടെ ഫലമായി ബാങ്കുവായ്പയുടെ പലിശ കുറയുമെന്നും സാമ്പത്തികമാന്ദ്യത്തില്‍ നിന്നു കരകയറാന്‍ ഇന്ത്യയെ സഹായിക്കുമെന്നുമാണ് പൊതുവില്‍ മാധ്യമങ്ങളുടെ വിലയിരുത്തല്‍. എഡിറ്റോറിയലടക്കം മൂന്നു പ്രധാന വാര്‍ത്തകള്‍ നല്‍കിയാണ് റിസര്‍വ് ബാങ്ക് നടപടി മനോരമ ആഘോഷിച്ചത്. റിസര്‍വ് ബാങ്ക് പ്രതീക്ഷ നിറവേറ്റി എന്നാണ് മനോരമയുടെ വിലയിരുത്തല്‍.

റിസര്‍വ് ബാങ്കിന്റെ വായ്പാ അവലോകന റിപ്പോര്‍ട്ടില്‍ നിന്ന് ആദ്യം വ്യക്തമാകുന്ന കാര്യം കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ ഏറ്റവും താഴ്ന്ന സാമ്പത്തികവളര്‍ച്ചാനിരക്കിലേക്ക് ഇന്ത്യ വീണിരിക്കുന്നു എന്നതാണ്. 2012-13ന്റെ ആദ്യമൂന്നു മാസങ്ങളില്‍ 5.5 ശതമാനം വളര്‍ന്ന സമ്പദ്ഘടന പിന്നീടുളള മൂന്നു മാസങ്ങളില്‍ (ജൂലൈ - സെപ്തംബര്‍) 5.3 ശതമാനമേ വളര്‍ന്നുളളൂ. കഴിഞ്ഞവര്‍ഷം ജൂലൈ - സെപ്തംബര്‍ മാസങ്ങളില്‍ 6.7 ശതമാനമായിരുന്നു സാമ്പത്തികവളര്‍ച്ച. വ്യവസായവളര്‍ച്ചയിലാണ് ഏറ്റവും ഇടിവുണ്ടായത്. 2012ല്‍ വ്യവസായ വളര്‍ച്ച ഏതാണ്ട് പൂജ്യം ആണ് എന്നതാണ് സ്ഥിതി.

ഇത്ര രൂക്ഷമായ സാമ്പത്തികമുരടിപ്പിനിടയിലും കഴിഞ്ഞ ഒമ്പതുമാസം പലിശനിരക്കു കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് വിസമ്മതിക്കുകയായിരുന്നു. എല്ലാ വ്യവസായസംഘടനകളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. വിലക്കയറ്റം രൂക്ഷമാകുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ ന്യായം. ഇപ്പോള്‍ വിലക്കയറ്റം കുറഞ്ഞിരിക്കുന്നു, ഇനിയും കുറയാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് കാല്‍ശതമാനം പലിശനിരക്ക് കുറയ്ക്കാം എന്നതാണ് റിസര്‍വ് ബാങ്കിന്റെ ഇപ്പോഴത്തെ നിലപാട്.

വിലക്കയറ്റത്തെക്കുറിച്ചുളള റിസര്‍വ് ബാങ്കിന്റെ ഈ നിലപാട് എത്രത്തോളം ശരിയാണ് എന്നു നോക്കാം. മൊത്തവില സൂചിക കുറഞ്ഞിട്ടുണ്ട്. ഡിസംബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.18 ശതമാനമേ വര്‍ദ്ധനയുണ്ടായിട്ടുളളൂ. പക്ഷേ, ഉപഭോക്തൃ വിലസൂചിക ഒക്ടോബറില്‍ 9.5 ശതമാനമായിരുന്നു. നവംബറില്‍ അത് 9.9 ശതമാനമായി ഉയര്‍ന്നു. ഡിസംബറില്‍ 10.56 ശതമാനമായി പുതിയ റെക്കോര്‍ഡിട്ടു. ഡീസല്‍ വിലയില്‍ ഇനി മാസംതോറുമുളള വര്‍ദ്ധന കൂടി കണക്കിലെടുത്താല്‍ വിലക്കയറ്റം കുറയാന്‍ പോകുന്നില്ല. എങ്കിലും റിസര്‍വ് ബാങ്ക് മറ്റു വാണിജ്യ ബാങ്കുകള്‍ക്കു വായ്പനല്‍കുന്ന പലിശ നിരക്ക്, അതായത് റിപ്പോ നിരക്ക് - കുറയ്ക്കാനെടുത്ത തീരുമാനം സ്വാഗതാര്‍ഹമാണ്.

സാമ്പത്തികമാന്ദ്യം പത്തുവര്‍ഷത്തിനിടയില്‍ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിട്ടും കാല്‍ശതമാനമേ പലിശനിരക്കു കുറയ്ക്കാന്‍ തയ്യാറായിട്ടുളളൂ. ഈ ചെറിയ മാറ്റം തികച്ചും അപര്യാപ്തമാണ്. എന്നു മാത്രമല്ല, ഈ പലിശയിടിവിന്റെ എത്ര ഭാഗം ഉപഭോക്താക്കള്‍ക്കു വാണിജ്യബാങ്കുകള്‍ കൈമാറുമെന്നത് കാത്തിരുന്നു കാണണം. വിലക്കയറ്റത്തെക്കാളും മാന്ദ്യത്തെക്കാളും യഥാര്‍ത്ഥത്തില്‍ ഗൗരവമായ പ്രശ്നം ഇന്ത്യയുടെ വിദേശവിനിമയ മേഖലയില്‍ ഉരുണ്ടുകൂടുന്ന പ്രതിസന്ധിയാണ്. റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ വര്‍ദ്ധിച്ചുവരുന്ന അടവുശിഷ്ട കമ്മിയെക്കുറിച്ച് പ്രത്യേകം പ്രതിപാദിക്കുന്നു. അടവുശിഷ്ട കമ്മി ജൂലൈ - സെപ്തംബര്‍ പാദത്തില്‍ ദേശീയവരുമാനത്തിന്റെ 5.4 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ഈ കമ്മി നികത്തുന്നതിന് കൂടുതല്‍ വിദേശവായ്പയെയോ വിദേശ നിക്ഷേപത്തെയോ ആശ്രയിക്കാന്‍ രാജ്യം നിര്‍ബന്ധിതമായിത്തീരും.

ആവശ്യമായ തോതില്‍ വിദേശവായ്പയോ നിക്ഷേപമോ ലഭ്യമായില്ലെങ്കില്‍ ഇന്ത്യയുടെ വിദേശനാണയശേഖരത്തില്‍ നിന്നെടുത്ത് കമ്മി നികത്തേണ്ടിവരും. ഇത്തരത്തില്‍ വിദേശനാണയ ശേഖരം നിരന്തരമായി കുറഞ്ഞാല്‍ വിദേശനിക്ഷേപകര്‍ക്കു ഭയമാകും. ഇന്ത്യയുടെ വിദേശനാണയശേഖരം കാലിയായി തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയാതെ പോയാലോ? ഇത്തരമൊരു ഭയപ്പാടു വന്നാല്‍ എത്രയും പെട്ടെന്ന് തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാനാവും അവരുടെ ശ്രമം. ഇന്ത്യയുടെ വിദേശനാണയശേഖരത്തില്‍ നല്ലൊരു പങ്ക് ഇത്തരത്തില്‍ പെട്ടെന്നു പിന്‍വലിക്കാവുന്ന ഹ്രസ്വകാല വിദേശവായ്പകളോ ഷെയര്‍ മാര്‍ക്കറ്റില്‍ കളിക്കാന്‍ വരുന്ന പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങളോ ആണ്. ഈ സ്ഥിതിവിശേഷം വളരെ അപകടകരമാണ്.

1991ലെ വിദേശവിനിമയ പ്രതിസന്ധി വീണ്ടും ആവര്‍ത്തിച്ചേക്കാം. 1997ല്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുണ്ടായ ധനകാര്യത്തകര്‍ച്ചയിലേക്ക് ഇന്ത്യയും പോയേക്കാം. മേല്‍പറഞ്ഞതാണ് ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന യഥാര്‍ത്ഥ ഭീഷണി. എന്നാല്‍ ഇതിനെക്കുറിച്ച് ഒരു ചര്‍ച്ചയും മലയാള മാധ്യമങ്ങളില്‍ നടക്കുന്നില്ല. അടവുശിഷ്ടക്കണക്കെന്നാല്‍ രാജ്യത്തിന്റെ ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതി, കയറ്റുമതി സംബന്ധിച്ച കണക്കാണ്. കയറ്റുമതി ഇറക്കുമതിയെക്കാള്‍ കൂടുതലാണെങ്കില്‍ അടവുശിഷ്ടം മിച്ചമായിരിക്കും.

അതേസമയം ഇറക്കുമതി കയറ്റുമതിയേക്കാള്‍ കൂടുതലാണെങ്കില്‍ അടവുശിഷ്ടം കമ്മിയായിരിക്കും. ഇന്ത്യയുടെ അടവുശിഷ്ടകമ്മി കൂടിക്കൊണ്ടിരിക്കുന്നു എന്നാണ് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നത്. എന്താണിതിനു കാരണം? അടവുശിഷ്ടകമ്മിയില്‍ രണ്ടിനം വ്യാപാരങ്ങളുണ്ട്. ചരക്കുകളുടെ വ്യാപാരവും സേവനങ്ങളുടെ വ്യാപാരവും. ഇതില്‍ ഗതാഗതം, വാര്‍ത്താവിനിമയം, സോഫ്റ്റ്വെയര്‍ എന്നിവയില്‍ നിന്നുളള വരുമാനവും വിദേശ ഇന്ത്യാക്കാര്‍ അയയ്ക്കുന്ന പണവും സേവനവ്യാപാരത്തിലാണ് ഉള്‍പ്പെടുത്തുക.

ഈ മേഖലയില്‍ ഇന്ത്യയ്ക്ക് വലിയ മിച്ചമാണുളളത്. ഇതിനു മുഖ്യകാരണം ഗള്‍ഫിലും മറ്റും പണിയെടുക്കുന്നവര്‍ വര്‍ഷം തോറും അയയ്ക്കുന്ന ഭീമമായ തുകയാണ്. അതേസമയം, ചരക്കുകളുടെ വ്യാപാരത്തില്‍ ഇന്ത്യ ഒരുകാലത്തും മിച്ചമായിട്ടില്ല. കയറ്റുമതി ചെയ്യുന്ന ചരക്കുകളെക്കാള്‍ കൂടുതല്‍ എക്കാലത്തും ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇതിനെയാണ് വ്യാപാരക്കമ്മി എന്നു വിളിക്കുക. ഇന്ത്യയുടെ വ്യാപാരക്കമ്മി സമീപകാലത്ത് കുത്തനെ ഉയര്‍ന്നതാണ് പ്രശ്നം.

അമേരിക്ക, യൂറോപ്പ് തുടങ്ങി വികസിതരാജ്യങ്ങളില്‍ ഇപ്പോഴും തുടരുന്ന രൂക്ഷമായ സാമ്പത്തിക മാന്ദ്യം മൂലം ഇന്ത്യയില്‍നിന്നുളള കയറ്റുമതി കുറഞ്ഞു. ചൈനയിലേയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യയിലേയ്ക്കുമുളള കയറ്റുമതി മാത്രമേ വര്‍ദ്ധിക്കുന്നുളളൂ. അതേസമയം ഇറക്കുമതി കൂടിക്കൊണ്ടിരിക്കുന്നു. ഇതിനുകാരണം വ്യക്തമാണ്. ഇറക്കുമതി ഉദാരവത്കരിച്ചു. ഇന്ത്യന്‍ ഘടനയുടെ ഇറക്കുമതിയിലുളള ആശ്രിതത്വം പരിഷ്കാരങ്ങളുടെ ഫലമായി കൂടി. ഈ യാഥാര്‍ത്ഥ്യം മറച്ചുവെയ്ക്കുന്നതിനു വേണ്ടിയാണ്, ഇന്ത്യയുടെ ഇറക്കുമതിച്ചെലവു കൂടാന്‍ കാരണം എണ്ണവില വര്‍ദ്ധനയാണ് എന്ന വാദം പലപ്പോഴും ഉന്നയിക്കുന്നത്. യാഥാര്‍ത്ഥ്യം അതല്ല. എണ്ണയുടെ ഇറക്കുമതിച്ചെലവിനെക്കാള്‍ വേഗത്തിലാണ് എണ്ണയേതര സാധനങ്ങളുടെ ഇറക്കുമതിച്ചെലവ് ഉയരുന്നത്.

എന്നാല്‍ ആ ഇറക്കുമതി നിയന്ത്രിക്കാന്‍ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നുമില്ല. ഇപ്പോള്‍ അവസാനം സ്വര്‍ണം ഇറക്കുമതിയുടെ മേല്‍ ചുങ്കം ചുമത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, ഇതുപോലെ യന്ത്രസാമഗ്രികളും അസംസ്കൃത വസ്തുക്കളും ചൈനയടക്കമുളള രാജ്യങ്ങളില്‍നിന്ന് കൃത്രിമമായി വിലകുറച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. അവയുടെ മേല്‍പ്പോലും ഏതെങ്കിലും നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുളള അസന്തുലിതാവസ്ഥ മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് വര്‍ദ്ധിച്ചുവരികയാണ്. 2012-13ല്‍ ഇറക്കുമതിയും കയറ്റുമതിയും കുറഞ്ഞു. പക്ഷേ, കയറ്റുമതിയ്ക്കുണ്ടായ ഇടിവ് ഇറക്കുമതിയെക്കാള്‍ വളരെ കൂടുതലായിരുന്നു.

ഉദാഹരണത്തിന്, ജൂലൈ - സെപ്തംബര്‍ മാസത്തില്‍ കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.2 ശതമാനം കുറഞ്ഞപ്പോള്‍ ഇറക്കുമതി 4.8 ശതമാനമായി കുറഞ്ഞു. ഇതിന്റെ ഫലമായി ഇന്ത്യയുടെ അടവുശിഷ്ടക്കമ്മി 2012 - 13 ആദ്യപാദത്തില്‍ 1640 കോടി ഡോളറായിരുന്നത് രണ്ടാംപാദത്തില്‍ 2230 കോടി ഡോളറായി പെരുകി. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ അടവുശിഷ്ടക്കമ്മി 1890 കോടി ഡോളറായിരുന്നു. റിസര്‍വ് ബാങ്കിന്റെ ഇന്ത്യയ്ക്കു താങ്ങാവുന്ന അടവുശിഷ്ട കമ്മി ദേശീയവരുമാനത്തിന്റെ 2.5 ശതമാനം മാത്രമാണ്.

ഇതിന്റെ രണ്ടു മടങ്ങാണ് യഥാര്‍ത്ഥ കമ്മി. 2012-13ല്‍ അടവുശിഷ്ടകമ്മി കുറയുമെന്നാണ് കണക്കാക്കിയിരുന്നത്. രണ്ടാംപാദത്തില്‍ 5 ശതമാനത്തില്‍ താഴെയായിരിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഈ പ്രതീക്ഷയൊക്കെ തെറ്റിയിരിക്കുന്നു. പലിശനിരക്കു കുറയ്ക്കാന്‍ റിസര്‍വ് ബാങ്കു ഭയപ്പെടുന്നത് വിലക്കയറ്റം കൊണ്ടു മാത്രമല്ല. അടവുശിഷ്ട കമ്മി വര്‍ദ്ധിക്കുന്നതുകൊണ്ടു കൂടിയാണ്. പലിശ നിരക്കു കുറച്ചതുമൂലം വായ്പയെടുത്തു കൂടുതല്‍ നിക്ഷേപം നടത്തുകയോ സാധനങ്ങള്‍ വാങ്ങുകയോ ചെയ്താല്‍ ഇറക്കുമതി കൂടാം. അടവുശിഷ്ട കമ്മി കൂടുതല്‍ രൂക്ഷമാകും.

ഇതുപോലെതന്നെ സര്‍ക്കാരിന്റെ കമ്മി വെട്ടിക്കുറയ്ക്കണമെന്ന് ശഠിക്കുന്നതും വിലക്കയറ്റത്തെ ഭയപ്പെടുന്നതുകൊണ്ടു മാത്രമല്ല. സര്‍ക്കാരിന്റെ കമ്മി കൂടിയാല്‍ കൂടുതല്‍ പണം ആളുകളുടെ കൈവശമെത്തിച്ചേരും. അവര്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിയാല്‍ അത് ഇറക്കുമതി വര്‍ദ്ധിപ്പിച്ചേക്കാം. ഇതാണ് ഇന്ത്യയിലെ നയകര്‍ത്താക്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഊരാക്കുടുക്ക്. ഈ പ്രതിസന്ധിയില്‍ നിന്നു കരകയറാനാണ് വിദേശ നിക്ഷേപകരെ പ്രീതിപ്പെടുത്താന്‍ എന്ത് അടവും മന്‍മോഹന്‍ സിംഗ് സ്വീകരിക്കുന്നത്.

ഏതെങ്കിലും കാരണത്താല്‍ വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയാല്‍ എന്തുസംഭവിക്കുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ചൈനയെപ്പോലെ വിദേശവ്യാപാരത്തില്‍ നിന്ന് വലിയ മിച്ചമുണ്ടാക്കി, ആ മിച്ചം ശേഖരിച്ചല്ല ഇന്ത്യയുടെ 30,000 കോടി ഡോളറിന്റെ വിദേശനാണയ ശേഖരം ഉണ്ടാക്കിയിട്ടുളളത്. വിദേശവ്യാപാര മേഖലയില്‍ ഇന്ത്യയ്ക്കെന്നും ഭീമമായ കമ്മി തന്നെയായിരുന്നു. ഇതു നികത്താന്‍ ഒരുകാലത്തും സേവനവ്യാപാരത്തിലെ മിച്ചം കൊണ്ടു കഴിഞ്ഞിട്ടില്ല. ഹൃസ്വകാല നിക്ഷേപങ്ങളില്‍ ഊഹക്കച്ചവടമൂലധനത്തെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിച്ചുകൊണ്ടാണ് വ്യാപാരക്കമ്മി നികത്തിക്കൊണ്ടിരുന്നതും വിദേശ നാണയശേഖരം ഊതിവീര്‍പ്പിച്ചുകൊണ്ടിരുന്നത്. ഈ കുമിള എപ്പോള്‍ വേണമെങ്കിലും പൊട്ടാം.

ഇന്ത്യയിലേയ്ക്ക് പണം കൊണ്ടുവരുന്ന വിദേശനിക്ഷേപകര്‍ വലിയ തോതില്‍ നികുതി വെട്ടിക്കുന്നുണ്ട്. ഇന്ത്യയുമായി പ്രത്യേക നികുതിക്കരാറുകള്‍ ഉണ്ടാക്കിയിട്ടുളള മൗറീഷ്യസ് പോലുളള രാജ്യങ്ങളില്‍ തങ്ങള്‍ നികുതി നല്‍കിയിട്ടുണ്ട് എന്ന ന്യായമാണ് അവര്‍ പറയുക. ഈ നികുതിവെട്ടിപ്പു തടയുന്നതിനുവേണ്ടി പ്രത്യേക നിയമം രൂപീകരിക്കുമെന്ന് പ്രണബ് മുഖര്‍ജി കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിരുന്നു. നിയമത്തിന്റെ കരടും തയ്യാറാക്കി.

പക്ഷേ, ചിദംബരം ധനമന്ത്രിയായപ്പോള്‍ ആദ്യം ചെയ്തത് ഈ പുതിയ നിയമം അടുത്ത മൂന്നുവര്‍ഷത്തേയ്ക്കു നടപ്പാക്കില്ല എന്നു പ്രഖ്യാപിക്കുകയാണ്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നു തങ്ങള്‍ പിന്‍വലിയുമെന്നായിരുന്നു വിദേശനിക്ഷേപകരുടെ ഭീഷണി. ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതുകൊണ്ട് ഇന്ത്യയ്ക്കോ ജനങ്ങള്‍ക്കോ ഒരു നേട്ടവുമില്ലെന്ന് വളരെ വ്യക്തമാണ്. എങ്കിലും വിദേശനിക്ഷേപകരെ പ്രീതിപ്പെടുത്താന്‍ അതും ചെയ്യാന്‍ തയ്യാറായി.

ധനകാര്യമേഖലയില്‍ അടിയന്തരമായി പരിഷ്കാരങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് വെട്ടിക്കുറയ്ക്കുമെന്ന് ധനകാര്യ ഏജന്‍സികള്‍ ഭീഷണിപ്പെടുത്തി. ഒബാമയും പരസ്യമായി അത് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വീണാലും ഈ നടപടികള്‍ തങ്ങള്‍ സ്വീകരിക്കും എന്നു തെളിയിച്ചുകൊണ്ട് വിദേശനിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കാന്‍ മന്‍മോഹന്‍സിംഗ് എന്തൊരു നിശ്ചയദാര്‍ഢ്യമാണ് കാണിച്ചത്? പ്രത്യക്ഷത്തില്‍ത്തന്നെ ആത്മഹത്യാപരമായ ഈ നടപടികള്‍ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഭരണപ്പാര്‍ട്ടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നത് എന്തുകൊണ്ട് എന്നു മനസിലാക്കണമെങ്കില്‍ ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന ഭീഷണി, പ്രത്യേകിച്ച് വിദേശവിനിമയ മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസിലാക്കണം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അടവുശിഷ്ട പ്രതിസന്ധിയെക്കുറിച്ച് ആനുഷംഗികമായ പരാമര്‍ശങ്ങളേ നമ്മുടെ ചര്‍ച്ചകളില്‍ ഉണ്ടാകാറുളളൂ.

ഒരു ശുദ്ധജനാധിപത്യവാദി കുപിതനായപ്പോള്‍



കെ വേണുവിന്റെ വാദങ്ങള്‍ക്കു ഞാന്‍ ചിന്തയിലെഴുതിയ മറുപടി അദ്ദേഹത്തെ വല്ലാതെ പ്രകോപിപ്പിച്ചു. മാതൃഭൂമി വാരികയില്‍ "തോമസ് ഐസക്കിന്റേത് വിശ്വാസികളുടെ ദുര്യോഗം" എന്ന ലേഖനം അദ്ദേഹത്തിന്റെ ഈ മാനസികാവസ്ഥയുടെ ഒന്നാന്തരം തെളിവാണ്. വേണുവിന്റെ ലേഖനം ഇങ്ങനെയാണ് അവസാനിക്കുന്നത് ""സാമ്പത്തികശാസ്ത്രത്തിലെങ്കിലും അല്‍പസ്വല്‍പം പ്രാവീണ്യമുളള ഡോ. തോമസ് ഐസക്കിനെപ്പോലുളള ഒരാള്‍ ഇത്തരം ബഫൂണ്‍ വേഷം കെട്ടിയാടുന്നത് എന്തിനാണെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഊരാക്കുടുക്കില്‍ പെട്ടുപോയ വിശ്വാസികളുടെ ദുര്യോഗമായിരിക്കാം"".

സാമ്പത്തികശാസ്ത്രത്തില്‍ എന്റെ അറിവ് നല്ലൊരു സര്‍വകലാശാല തന്നെ അംഗീകരിച്ചിട്ടുണ്ട്. ഇനി വേണുവിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി ആവശ്യമുണ്ടെന്നു തോന്നുന്നില്ല.  വേഷം കെട്ടുന്നത് ആരാണ് എന്നകാര്യം വായനക്കാര്‍ തീരുമാനിക്കട്ടെ.

വിമര്‍ശിക്കാനുളള അവകാശം പോലെയാണ്, വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാനുളള അവകാശവും. ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങളില്‍ കാമ്പോ കഴമ്പോ ഉണ്ടോയെന്ന പരിശോധനയില്‍ നിന്നു മാത്രമേ, ക്രിയാത്മക വിമര്‍ശനങ്ങളെ വേര്‍തിരിച്ച് അവയില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ എന്നു വിലയിരുത്താനാവൂ. അത്തരമൊരു ശ്രമത്തെ കെ വേണു വല്ലാത്ത അസഹിഷ്ണുതയോടെയാണ് കാണുന്നത്. ശത്രുക്കളുടെ നീണ്ട പട്ടിക നിരത്തുന്നുണ്ടെങ്കിലും ലേഖനപരമ്പരയിലുടനീളം ഡോ. ഐസക് നടത്തുന്ന പ്രത്യാക്രമണം തനിക്കു നേരെയാണ് എന്നാണ് വേണു വീമ്പടിക്കുന്നത്.

അദ്ദേഹത്തിന്റെ ലേഖനത്തില്‍ നിന്ന്:
 ""ശത്രുക്കളുടെ നീണ്ട പട്ടിക നിരത്തുന്നുണ്ടെങ്കിലും ഈ ലേഖനപരമ്പരയിലുടനീളം ഡോ. ഐസക് നടത്തുന്ന പ്രത്യാക്രമണം മുഴുവന്‍ എനിക്കു നേരെയാണ്. പാര്‍ടിയെ തകര്‍ക്കാന്‍ അണിനിരന്നിട്ടുളളവരില്‍ പ്രമുഖന്‍ ഞാനാണ് എന്നു പറഞ്ഞുകൊണ്ടാണ് ഐസക്കിന്റെ യജ്ഞം ആരംഭിക്കുന്നത്. ഇതുകണ്ടിട്ട് ചില സുഹൃത്തുക്കള്‍ വിളിച്ചുപറഞ്ഞു: സൂക്ഷിക്കണം. അവരുടെ ഉത്കണ്ഠയ്ക്കു കാരണം വിശദീകരിച്ചുതന്നു. ഒരു രാഷ്ട്രീയ എതിരാളിയുടെ മുഖത്ത് 51 വെട്ടുകള്‍ വെട്ടി അരിശം തീര്‍ക്കുന്ന അസംഖ്യം അനുയായികളുളള രാഷ്ട്രീയ പാര്‍ടിയാണത്. ആ പാര്‍ടിയെ തകര്‍ക്കാന്‍ അണിനിരന്നിട്ടുളളവരില്‍ പ്രമുഖന്‍ എന്നെല്ലാമുളള ലേബലിന്റെ ഭവിഷ്യത്തിനെക്കുറിച്ചായിരുന്നു അവരുടെ ആശങ്ക. ഭവിഷ്യത്തിനെക്കുറിച്ച് അല്‍പം പോലും ആശങ്കപ്പെടാതെയാണ് നാളിതുവരെ ഞാന്‍ നിലപാടുകള്‍ എടുക്കുകയും അവ പ്രഖ്യാപിച്ചുപോരുകയും ചെയ്തിട്ടുളളത്. അതിന്റെ പേരില്‍ വന്‍നഷ്ടങ്ങളും ക്ലേശങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിട്ടുമുണ്ട്. ശരിയാണെന്നു തോന്നുന്ന കാര്യങ്ങള്‍ ഭവിഷ്യത്തുകളെക്കുറിച്ച് ആശങ്കപ്പെടാതെ വെട്ടിത്തുറന്നു പറയുന്ന ശൈലിയില്‍ നിന്ന് പിന്‍വാങ്ങുന്ന പ്രശ്നമില്ലെന്ന് ഞാന്‍ സുഹൃത്തുക്കളോടു പറയുകയും ചെയ്തു"".
എന്തൊരു വീമ്പടിയാണിത്? ആത്മപ്രശംസയില്‍ അഭിരമിക്കേണ്ട ഗതികേടിലേയ്ക്കാണോ ചിന്തയിലെ ലേഖനപരമ്പര കെ. വേണുവിനെകൊണ്ടെത്തിച്ചത്?

ചിന്തയിലെ ലേഖനപരമ്പര വായിച്ച് വേണുവിനെ ഉപദേശിക്കാനിറങ്ങിയ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഓര്‍ത്ത് നമുക്ക് പരിതപിക്കാം. എന്നാല്‍ വേണുവോ? അതു മറയാക്കി, ഭവിഷ്യത്തിനെപ്പറ്റി അല്‍പംപോലും ആശങ്കപ്പെടാതെ നിലപാടുകള്‍ എടുക്കുന്ന ധീരനാണു താനെന്ന സര്‍ട്ടിഫിക്കറ്റ് സ്വയമെഴുതി മാതൃഭൂമിയില്‍ അച്ചടിപ്പിച്ച് കഴുത്തില്‍ എഴുതിത്തൂക്കിയിരിക്കുകയാണ് അദ്ദേഹം. അതൊരു ദയനീയമായ കാഴ്ചയാണ് എന്നു മാത്രമേ എനിക്കു പറയാനുളളൂ. ഏതായാലും വേണുവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഈ വിമര്‍ശനകോലാഹലങ്ങള്‍ക്കിടയില്‍ വിദൂഷകധര്‍മ്മം കൂടി നിര്‍വഹിക്കുന്നുണ്ട് എന്നു പറയാതെ വയ്യ.

ആളെക്കൊന്ന് സമ്പൂര്‍ണവിപ്ലവം നടപ്പാക്കാനിറങ്ങിയ ഒരു ഭൂതകാലം വേണുവിനുണ്ട്. അതൊരു സിദ്ധാന്തമായി കൊണ്ടുനടന്നയാളാണ് അദ്ദേഹം. ഇന്നിപ്പോള്‍ വിപ്ലവവേഷം ഊരിയെറിഞ്ഞ് പോലീസിന്റെ ആരാധകനായി മാറിയിരിക്കുന്നു. അക്കാര്യം പരാമര്‍ശിച്ച് എന്റെ ലേഖനത്തില്‍ ഇങ്ങനെ എഴുതിയിരുന്നു. ""തലവെട്ടു രാഷ്ട്രീയം വഴി വിപ്ലവം നടത്താമെന്നു വ്യാമോഹിച്ച കെ. വേണുവിനും സംഘത്തിനും ജയറാം പടിക്കലിന്റെ രൂപത്തില്‍ കെ.കരുണാകരന്‍ നല്‍കിയ ചികിത്സ ഫലിച്ചുവെന്നു വേണം കരുതാന്‍"".  ഈ നിരീക്ഷണം ഒട്ടും അസ്ഥാനത്തായില്ല എന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ മറുപടിയും തെളിയിക്കുന്നു.

പൊലീസ് മര്‍ദനങ്ങളെ വേണു ആദര്‍ശവത്കരിക്കുന്നതു കേള്‍ക്കുക.
""....പോലീസ് മര്‍ദിച്ചു മൊഴിയെടുക്കുന്ന രീതി ഇപ്പോഴുമുണ്ടെന്നത് ഒരു വസ്തുതയാണ്. പക്ഷേ, അധികപക്ഷവും മര്‍ദനത്തിലൂടെ സത്യങ്ങളാണ് പുറത്തുകൊണ്ടുവരാറുളളത്. ശാസ്ത്രീയ അന്വേഷണങ്ങളെക്കാള്‍ എളുപ്പത്തില്‍ സത്യം കണ്ടെത്താന്‍ മര്‍ദനത്തിനു കഴിയുമെന്നതുകൊണ്ടാണ് പൊലീസ് ആ രീതി ഇപ്പോഴും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്"".
എങ്ങനെയുണ്ട്, പഴയ വിപ്ലവകാരിയുടെ പൊലീസ് ഭക്തി? സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍നിന്നാവണം, പൊലീസ് മര്‍ദിച്ചാല്‍ പ്രതി സത്യമേ പറയൂ എന്ന് വേണു സിദ്ധാന്തിക്കുന്നത്. ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയായ പൊലീസിന് സത്യം കണ്ടെത്താന്‍ മര്‍ദ്ദനമാണ് എളുപ്പവഴിയെന്ന് പറയുന്നയാള്‍ പൂര്‍വജന്മത്തില്‍ ഒരു മാര്‍ക്സിസ്റ്റായിരുന്നു എന്നത് അതീവ വിസ്മയകരമെന്നേ പറയേണ്ടൂ. ഏതായാലും വേണുവിന്റെ ഈ വരികള്‍ സത്യസന്ധമാണെന്നു പറയാതെ വയ്യ. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് ശാസ്ത്രീയമായാണ് തങ്ങള്‍ തെളിയിച്ചത് എന്ന് പോലീസും പൊലീസിനെ നയിക്കുന്ന ഭരണാധികാരികളും ദിവസേനേ അവകാശപ്പെടുമ്പോള്‍, മര്‍ദ്ദനത്തിലൂടെയാണ് അവര്‍ "സത്യം" തെളിയിച്ചത് എന്ന് വേണു തുറന്നു പറഞ്ഞുവല്ലോ. ഇത്രയേ സിപിഐഎമ്മും പറഞ്ഞിട്ടുളളൂ.

ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിന്റെ പങ്കു തെളിയിക്കാന്‍ വര്‍ത്തമാനപ്പത്രങ്ങളാണ് കെ. വേണുവിന്റെ മുഖ്യ ആശ്രയം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, വര്‍ത്തമാനപ്പത്രങ്ങള്‍ വഴി പോലീസ് പ്രചരിപ്പിച്ച കഥകള്‍. ആ കഥകളിലെങ്ങും ഒഞ്ചിയത്ത് സിപിഐഎമ്മിനെതിരെ ആര്‍എംപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളുടെ വിവരണം ഉണ്ടായിരുന്നില്ല. ഒഞ്ചിയത്ത് സിപിഐഎം പ്രവര്‍ത്തകര്‍ നേരിട്ട ആക്രമണങ്ങളുടെ പൊതുസ്വഭാവം ""അക്രമങ്ങളും പ്രതിഷേധ പ്രസംഗങ്ങളും ഗൂഢാലോചനയും""   എന്ന ലേഖനത്തില്‍ ഞാന്‍ വിവരിച്ചിരുന്നു.

അതേക്കുറിച്ച് വേണു എഴുതുന്നത് ഇങ്ങനെയാണ്:
""ഒഞ്ചിയത്തെ അവസ്ഥയെക്കുറിച്ച് എന്റെ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാപരമല്ലെന്ന ഒരാരോപണം ഡോ. ഐസക് ഉന്നയിക്കുന്നുണ്ട്. സിപിഐഎമ്മുകാര്‍ ആര്‍എംപിക്കാര്‍ക്കു നേരെ ആക്രമണം നടത്തുകയും ആര്‍എംപിക്കാര്‍ യാതൊരു തിരിച്ചടിയും നടത്താതിരുന്നു എന്ന രീതിയില്‍ ഞാന്‍ എഴുതിയത് ശരിയല്ലെന്ന് തെളിയിക്കാനായി ആര്‍എംപിക്കാര്‍ സിപിഐഎമ്മുകാര്‍ക്കെതിരെ നടത്തിയത് എന്നു പറയുന്ന അനവധി അക്രമങ്ങളുടെ നീണ്ട പട്ടിക ഐസക് നിരത്തുന്നുണ്ട്. ഒഞ്ചിയത്തെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് ആര്‍എംപിക്കാരോടു മാത്രമല്ല, പാര്‍ടിയിലൊന്നും ഉള്‍പ്പെടാത്തവരോടും ഞാന്‍ അന്വേഷിക്കുകയുണ്ടായി. ആര്‍എംപിക്കാര്‍ക്കു നേരെ ചന്ദ്രശേഖരന്റെ ലേഖനത്തെ ആധാരമാക്കി ഞാന്‍ ചൂണ്ടിക്കാണിച്ച സിപിഎമ്മിന്റെ ആക്രമണ പരമ്പര അവിടെ നടന്നുവെന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. സിപിഎമ്മിനെ തിരിച്ചടിച്ചുകൊണ്ട് തങ്ങള്‍ക്കു പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും കുറെ സഖാക്കളെ ബലിയാടാക്കുന്നത് ശരിയല്ലെന്നും ചന്ദ്രശേഖരന്‍ തിരിച്ചറിഞ്ഞിരുന്നതു കൊണ്ടാണ് അദ്ദേഹം തിരിച്ചടിക്കുന്നതില്‍ നിന്നും സ്വന്തം സഖാക്കളെ തടഞ്ഞു നിര്‍ത്തിയിരുന്നത്. എന്നിട്ടും ചില സംഘട്ടനങ്ങള്‍ നടക്കുകയും ചെയ്തു. പക്ഷേ, ഡോ. ഐസക് തന്റെ ചിന്ത ലേഖനത്തില്‍ ആര്‍എംപിക്കാര്‍ നടത്തിയതായി ആരോപിച്ചുകൊണ്ട് നിരത്തിയിരിക്കുന്നതില്‍ ഒന്നൊഴികെ എല്ലാംതന്നെ ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട ദിവസവും പിറ്റേന്നും സംഭവിച്ച വൈകാരിക പ്രതികരണങ്ങളുടെ ഫലമായിരുന്നു. അതേക്കുറിച്ചൊന്നും സൂചിപ്പിക്കാതെ ചന്ദ്രശേഖരന്റെ മുന്‍കൈയില്‍ നടന്ന ആക്രമണ പരമ്പരയെന്ന രീതിയില്‍ ഐസക് അവതരിപ്പിച്ചത് ഏറെ തരംതാണ ചെയ്തിയായിപ്പോയി എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. അക്കാദമിക പശ്ചാത്തലവും സാമ്പത്തികശാസ്ത്ര പദവിയുമെല്ലാമുളള ഡോ. ഐസക് ഇത്തരം കളളങ്ങള്‍ തട്ടിവിടരുതായിരുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ ഏറെക്കാലം മൂടിവെയ്ക്കാനാവില്ലെന്ന് തിരിച്ചറിയാത്ത ആളല്ലല്ലോ ഐസക്.....""

ഒട്ടും സത്യസന്ധതയില്ലാത്ത ആളാണ് കെ. വേണു എന്നു തുറന്നുപറയാതിരിക്കാന്‍ നിര്‍വാഹമില്ല. ചന്ദ്രശേഖരന്റെ മുന്‍കൈയിലാണ് ആര്‍എംപിയുടെ ആക്രമണ പരമ്പരയെന്ന് വ്യാഖ്യാനിക്കാവുന്ന യാതൊരു പരാമര്‍ശവും ഞാന്‍ നടത്തിയിട്ടില്ല. സിപിഐഎം ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി പി ഗോപാലകൃഷ്ണന്റെ ഒരു പ്രതിഷേധ പ്രസംഗത്തില്‍ "ചന്ദ്രശേഖരന്റെ തലകൊയ്യും"  എന്ന പരാമര്‍ശമുണ്ടായത് വിവാദമായിരുന്നു. സിപിഐഎം സഖാക്കള്‍ക്കെതിരെ ആര്‍എംപിക്കാര്‍ നടത്തിയ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ചു നടത്തിയ ആ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ യുട്യൂബില്‍ ഇപ്പോഴും ലഭ്യവുമാണ്.

അക്കാര്യം വിശദീകരിച്ച് ഞാനെഴുതിയ വാചകങ്ങള്‍ ഇതാണ്::
"ചന്ദ്രശേഖരന്‍ നേരിട്ടാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് എന്ന് ആ പ്രസംഗത്തില്‍ ആരോപണമുണ്ട്. ചന്ദ്രശേഖരന്‍ തന്നെ നേരിട്ടിറങ്ങിയിട്ടും സിപിഐഎം സഖാക്കള്‍ നിശ്ചയദാര്‍ഢ്യത്തോടെ ചെറുത്തുനിന്നു എന്ന പ്രഖ്യാപനവുമുണ്ട്'';. 

ഈ വാചകങ്ങളെ വളച്ചൊടിച്ചാണ് ഒഞ്ചിയത്ത് ആര്‍എംപിക്കാര്‍ നടത്തിയ ആക്രമണ പരമ്പരയെല്ലാം ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു എന്ന് ഞാനെഴുതിയെന്ന് വേണു വ്യാഖ്യാനിക്കുന്നത്. ആര്‍എംപിക്കാര്‍ സിപിഐഎമ്മുകാരെ ആക്രമിച്ചിരുന്നുവോ? ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റപത്രം 2012 ആഗസ്റ്റ് 13നാണ് വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെ പോലീസ് നല്‍കിയത്. കുറ്റപത്രത്തിലെ പരാമര്‍ശങ്ങളെക്കുറിച്ച് തൊട്ടുപിറ്റേന്ന് മാതൃഭൂമിയില്‍ ഒരു വാര്‍ത്ത വന്നു. മോഹനനെ മുഖത്തടിച്ചത് പ്രകോപനമായി; എന്നു തലക്കെട്ട്.

ആ വാര്‍ത്തയിലെ ചില ഭാഗങ്ങള്‍ അതേപടി ഉദ്ധരിക്കാം.
""സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി. മോഹനനെ ആര്‍.എം.പി.ക്കാര്‍ അതിക്രൂരമായി മര്‍ദിച്ചതും പാര്‍ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത സെമിനാറിനിടെ സംഘര്‍ഷമുണ്ടായതുമാണ് പ്രധാന പ്രകോപനമായി കുറ്റപത്രത്തില്‍ പറയുന്നത്. 2009ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ എം. സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുകയും അന്ന് സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് കൂടിയായ പി. മോഹനനെ മുഖത്തടിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ എടച്ചേരി പോലീസ് കേസ്സെടുത്തിട്ടുമുണ്ട്"".
2009ല്‍ ആര്‍എംപിക്കാരില്‍ നിന്നേറ്റ മര്‍ദ്ദനത്തിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ മോഹനന്‍ ഗൂഢാലോചന നടത്തി എന്നാണ് പോലീസ് രചിച്ച കഥ. അവരുടെ കൈയിലുളള തെളിവോ, ഏതോ ഒരു ഫോണ്‍ കോളും. പരിഹാസ്യമായ ഈ കഥയുടെ നിജസ്ഥിതി കോടതി പരിശോധിക്കട്ടെ. നമുക്കു വേണുവിന്റെ ആരോപണത്തിലേയ്ക്കു മടങ്ങാം.

ആര്‍എംപിക്കാര്‍ പി മോഹനനെ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നും മുഖത്തടിച്ചുവെന്നും അതിന്റെ പേരില്‍ എടച്ചേരി പോലീസ് സ്റ്റേഷനില്‍ കേസുണ്ടായിരുന്നുവെന്നുമൊക്കെയാണ് വേണുവിന്റെ ആരാധനാമൂര്‍ത്തികളായ പൊലീസുകാര്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്. ആ ആക്രമണത്തെക്കുറിച്ച് വേണുവിന്റെ മുന്‍ലേഖനങ്ങളിലെവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? മോഹനന്‍ ആക്രമിക്കപ്പെട്ടത് 2009ലാണ്. ഈ ക്രൂരമായ മര്‍ദ്ദനത്തെക്കുറിച്ച് വല്ലതും ചന്ദ്രശേഖരന്റെ ലേഖനത്തില്‍ പറയുന്നുണ്ടോ? ഏതൊക്കെയോ സുഹൃത്തുക്കളോട് അന്വേഷിച്ചുവെന്നാണല്ലോ അവസാന ലേഖനത്തില്‍ വേണു പറയുന്നത്.

ചീഫ് ഇലക്ഷന്‍ ഏജന്റായിരിക്കവെ പി. മോഹനന്‍ മര്‍ദ്ദനത്തിന് ഇരയായകാര്യം അവരാരെങ്കിലും വേണുവിനോടു പറഞ്ഞിരുന്നോ? അഥവാ പറഞ്ഞിരുന്നെങ്കില്‍ അക്കാര്യം എന്തേ മറുപടിക്കുറിപ്പില്‍ സൂചിപ്പിച്ചില്ല? ആര്‍എംപിക്കാര്‍ ഒഞ്ചിയത്ത് അനുഭവിച്ചത് ഏകപക്ഷീയമായ ആക്രമണങ്ങളാണ് എന്നു വിധിയെഴുതാന്‍ വേണുവിന്റെ പക്കലുളള തെളിവ് ചന്ദ്രശേഖരന്റെ ലേഖനമാണല്ലോ.

എന്റെ ലേഖനത്തില്‍ അക്കമിട്ടെഴുതിയതില്‍ ഒന്നൊഴികെ എല്ലാം ചന്ദ്രശേഖരന്‍ വധത്തിന്റെ വൈകാരിക പ്രതികരണങ്ങളുടെ ഭാഗമായിരുന്നു എന്നാണ് വേണു വാദിക്കുന്നത്. സത്യമതല്ല. അവയെല്ലാംതന്നെ 2009 - 2011 കാലത്തു നടന്നവയാണ്. അക്കാലത്ത് ആക്രമിക്കപ്പെട്ട ചില വ്യക്തികളും സ്ഥാപനങ്ങളും ചന്ദ്രശേഖരന്‍ വധത്തിനുശേഷം വീണ്ടും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് എളങ്ങോളി കേളുവേട്ടന്‍ സ്മാരക കേന്ദ്രം ചന്ദ്രശേഖരന്‍ വധത്തിനു മുമ്പും ശേഷവും ആക്രമിക്കപ്പെട്ടിട്ടുണ്ട്. മുയിപ്ര വായനശാലയ്ക്കുനേരെയും രണ്ടു തവണയും ആക്രമണമുണ്ടായി. ചന്ദ്രശേഖരന്‍ വധത്തിനു മുമ്പ് ചില പാര്‍ടി സഖാക്കളുടെ കാര്‍ഷികവിളകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. വധത്തിനു ശേഷം അവര്‍ വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. വിശദാംശങ്ങളില്‍ ആക്രമണത്തിന്റെ തീവ്രത ഏറുമെന്നല്ലാതെ കുറയുകയല്ല ചെയ്യുന്നത്.

വേണൂ, ഏത് സംവാദത്തിലും ആദ്യം വേണ്ടത് സത്യസന്ധതയാണ്. ആ സത്യസന്ധതയുളളതുകൊണ്ടാണ്, ഒഞ്ചിയത്തെ ആക്രമണങ്ങള്‍ ഏകപക്ഷീയമോ എന്ന തലക്കെട്ടില്‍ ഞാനിങ്ങനെ എഴുതിയത്..
"  തങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെക്കുറിച്ച് ടി പി ചന്ദ്രശേഖരന്‍ എഴുതിയ ലേഖനത്തിലെ വിവരണമാണല്ലോ ഏകപക്ഷീയമായ ആക്രമണത്തിന് വേണു നിരത്തുന്ന സാക്ഷ്യപത്രം. ഇവയില്‍ ചിലത് ശരിയായിരിക്കാം. ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ, ആക്രമണങ്ങള്‍ ഏകപക്ഷീയമാണ്, സിപിഐഎമ്മിന്റെ സഹജവാസനയുടെ ഭാഗമാണ് തുടങ്ങിയ തീര്‍പ്പുകല്‍പ്പിക്കലുകള്‍ അംഗീകരിക്കാനാവില്ല."

 കാര്യങ്ങള്‍ വ്യക്തമാണ് വേണൂ. സിപിഐഎമ്മിനെ ഏകപക്ഷീയമായ ആക്രമണകാരികളാക്കി ചിത്രീകരിക്കേണ്ടത് ചിലരുടെ ആവശ്യമായിരുന്നു. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സതീദേവി പരാജയപ്പെട്ടതിന്റെ പകപോക്കാന്‍ സിപിഐ എം നടത്തിയ കൊലപാതകം, ഒഞ്ചിയത്ത് പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ പകവീട്ടാന്‍ നടത്തിയ കൊലപാതകം എന്നൊക്കെയാണല്ലോ വേണുവടക്കമുളളവര്‍ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ കണ്ടുപിടിച്ച ന്യായങ്ങള്‍. ഈ കഥകളൊന്നും കുറ്റപത്രത്തിലില്ല.

ഇവയുടെ അടിസ്ഥാനത്തില്‍ സിപിഐഎമ്മിനെതിരെ സൈദ്ധാന്തിക കുറ്റപത്രരചനയ്ക്ക് മുന്നിട്ടിറങ്ങുമ്പോള്‍ വേണു ലക്ഷ്യമിട്ട മസ്തിഷ്കപ്രക്ഷാളനത്തിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയാണ്? പൊലീസ് ഭക്തി വഴിഞ്ഞൊഴുകുമ്പോഴും പൂര്‍വാശ്രമത്തിലെ ഉന്മൂലനപ്രവര്‍ത്തനങ്ങളെക്കുറിച്ചുളള ഗൃഹാതുര സ്മരണകളും വേണുവിനെ വേട്ടയാടുന്നുണ്ട്.

വേണുവിന്റെ വാദം കേട്ടാല്‍ തോന്നുക, അദ്ദേഹത്തിന്റെ എന്തോ സൗജന്യവും സൗമനസ്യവുമില്ലായിരുന്നെങ്കില്‍ കേരളത്തില്‍ സിപിഐഎം പച്ച തൊടില്ലായിരുന്നു എന്നാണ്. പക്ഷേ, നുണ പറയാതെ ആ അവകാശവാദവും സ്ഥാപിക്കാന്‍ കഴിയില്ല എന്നതാണ് വേണു ചെന്നുപെട്ട ഗതികേട്. കേരളത്തില്‍ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഉന്മൂലനവാഞ്ച അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് അമര്‍ച്ച ചെയ്യപ്പെട്ടതാണ്. ആ പൊലീസ് ഭീകരതയെ അതിജീവിക്കാനുളള സാഹസികശേഷിയൊന്നുംില്‍ സിപിഐഎം പച്ച തൊടില്ലായിരുന്നു എന്നാണ്.

 പക്ഷേ, നുണ പറയാതെ ആ അവകാശവാദവും സ്ഥാപിക്കാന്‍ കഴിയില്ല എന്നതാണ് വേണു ചെന്നുപെട്ട ഗതികേട്. കേരളത്തില്‍ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഉന്മൂലനവാഞ്ച അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് അമര്‍ച്ച ചെയ്യപ്പെട്ടതാണ്. ആ പൊലീസ് ഭീകരതയെ അതിജീവിക്കാനുളള സാഹസികശേഷിയൊന്നും വേണുവിനും സംഘത്തിനുമുണ്ടായിരുന്നില്ല. നക്സലൈറ്റ് പ്രസ്ഥാനം പിളര്‍ന്ന് വേണു സെക്രട്ടറിയായി സെന്റര്‍ റീ ഓര്‍ഗനൈസേഷന്‍ കമ്മിറ്റി, സിപിഐ (എംഎല്‍) നിലവില്‍പ്പെട്ടവരെ ഉപയോഗിക്കുക മാത്രമാണ് വേണു ചെയ്തത്.

വര്‍ഗശത്രുക്കള്‍ക്കും ഭരണകൂടത്തിനുമെതിരായി നടക്കേണ്ട സമരത്തെ, തിരുത്തല്‍വാദമാണ് മുഖ്യവിപത്ത് എന്നു പ്രചരിപ്പിച്ച് സി.പി.എമ്മിനെതിരെ തിരിച്ചുവിടാനാണ് വേണു എക്കാലത്തും ശ്രമിച്ചുപോന്നിട്ടുള്ളത്. ഡോണ്‍കിക്സോട്ടിനെപ്പോലെ വേണു നിഴല്‍യുദ്ധം നടത്തുകയായിരുന്നല്ലോ.

മാറിവരുന്ന ലോകസാഹചര്യങ്ങളെയും കേരളത്തിലെ വര്‍ഗബന്ധങ്ങളിലെ മാറ്റങ്ങളെയും മനസ്സിലാക്കുവാന്‍ പോലും കഴിയാതെ ചാരുമജുംദാറിന്റെ ഉന്‍മൂലനലൈന്‍ പരിഹാസ്യമായ രീതിയില്‍ ആവര്‍ത്തിക്കുകയാണ് എണ്‍പതുകളില്‍ വേണു ചെയ്തത്. തന്റെ രാഷ്ട്രീയ ധീരതയുടെ തെളിവിനായി വേണു അവതരിപ്പിക്കുന്ന കേണിച്ചിറ(വയനാട്)യിലെ മത്തായി വധം വേണുവിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകര്‍ പോലും വിപ്ലവാഭാസമായി തള്ളിക്കളഞ്ഞതുമാണ്.

വേണുവിന്റെയും സംഘത്തിന്റെയും രാഷ്ട്രീയ ധീരതയെക്കുറിച്ച് ജയറാം പടിക്കല്‍ കലാകൗമുദി വാരികയിലൂടെ നടത്തിയ വെളിപ്പെടുത്തലുകളെ നമ്മളാരും മുഖവിലക്കെടുക്കേണ്ടതില്ല. എങ്കിലും പില്‍കാലത്തെ വേണുവിന്റെ രാഷ്ട്രീയ പരിണാമങ്ങള്‍ പടിക്കലിന്റെ വെളിപ്പെടുത്തലുകളെ ശരിവയ്ക്കുകയാണെന്ന സംശയം അദ്ദേഹത്തിന്റെ തന്നെ ഉറ്റ സഹപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. 1979ലെ പിളര്‍പ്പിനു ശേഷം ഒടുവില്‍ 1991ല്‍ തന്റെ നക്സലൈറ്റു കമ്പനി വേണു തന്നെ പിരിച്ചുവിട്ടു. വര്‍ഗശത്രുവിനെ ഉന്മൂലനം ചെയ്യാനിറങ്ങിയ വിപ്ലവകാരി സ്വന്തം പ്രസ്ഥാനത്തെത്തന്നെ ഉന്മൂലനം ചെയ്തുവെന്നു മാത്രമല്ല, വര്‍ഗശത്രുവിന്റെ അച്ചടക്കമുളള അനുയായിയായി മാറുകയും ചെയ്തു.

തുടര്‍ന്ന് 1996-ല്‍ കൊടുങ്ങല്ലൂരില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ വേണു മത്സരിച്ചു. ഒരുകാലത്തെ വര്‍ഗശത്രുക്കള്‍ അദ്ദേഹത്തിനു വേണ്ടി തിരഞ്ഞെടുപ്പു പ്രചരണം നയിച്ചു; വരിവരിയായി നിന്ന് വോട്ടും ചെയ്തു. അങ്ങനെ 37,234 വോട്ടുകള്‍ നേടിയെങ്കിലും പാവം തോറ്റുപോയി. ഈ വേണുവാണ് സിപിഐഎമ്മിന് എന്തോ സൗജന്യം ചെയ്തുവെന്ന് വീമ്പിളക്കുന്നത്.

സിപിഐ എമ്മിന്റെ ഉന്നതനായ നേതാവ് സഖാവ് അഴിക്കോടന്‍ രാഘവന്റെ കൊലപാതകത്തെക്കുറിച്ചാണ് ഞാന്‍ അദ്ദേഹത്തോടു വിശദീകരണം ആവശ്യപ്പെട്ടത്. 1972 സെപ്തംബര്‍ 23നാണ് ആ കൊലപാതകം നടന്നത്. ചാരു മജൂംദാറിനെ കാണാന്‍ ബംഗാളില്‍ പോയതും അവിടത്തെ സിപിഐഎംഎല്‍ - സിപിഐഎം ഏറ്റുമുട്ടല്‍ കണ്ട് മാനസാന്തരപ്പെട്ട് ഇത്തരം അവസ്ഥ കേരളത്തിലുണ്ടാകാന്‍ അനുവദിക്കില്ല എന്നു വേണു ദൃഢനിശ്ചയം ചെയ്തതു കൊണ്ടാണ് കേരളത്തില്‍ സിപിഐ എം നക്സല്‍ ഏറ്റുമുട്ടല്‍ നടക്കാത്തത് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. തീവ്രവാദ മുഖംമൂടിയണിഞ്ഞ ആര്യന്‍ അനുയായികളാണ് അഴിക്കോടന്‍ രാഘവനെ അരുംകൊല ചെയ്തത്.

വേണു നേതൃത്വത്തിലേയ്ക്കു ഉയര്‍ന്ന ശേഷം നടന്ന എണ്ണൂറിലേറെ അക്രമങ്ങളുടെ കണക്ക് പരാമര്‍ശിക്കുന്നുണ്ട്. 1970കളില്‍ അതിശക്തമായ രാഷ്ട്രീയ ഏറ്റുമുട്ടല്‍ സിപിഐഎമ്മും സിപിഐഎംഎല്ലും തമ്മിലുണ്ടായിരുന്നു. അന്നൊന്നും ഇല്ലാതിരുന്ന കായിക സംഘര്‍ഷമാണ് വേണു സെക്രട്ടറിയായതിനുശേഷം 1980കളില്‍ ഉണ്ടായതെന്നാണോ വാദിക്കുന്നത്? ഏതായാലും വേണു പറയുന്ന എണ്ണൂറു സംഘട്ടനങ്ങളെക്കുറിച്ച് എനിക്കേതായാലും കേട്ടുകേള്‍വിപോലുമില്ല.

ഇനി ചരിത്രത്തെക്കുറിച്ച്. ഭൂതകാലപ്രവര്‍ത്തനങ്ങളുടെ പേരില്‍ അഭിമാനിക്കരുത് എന്നാണ് എന്നോട് വേണു ആവശ്യപ്പെടുന്നത്. അങ്ങനെ ആവശ്യപ്പെടുന്ന വേണു ചെയ്യുന്നത് എന്താണ്? നാടും ചരിത്രവും ജനതയും തളളിക്കളഞ്ഞ സ്വന്തം ഭൂതകാലത്തെക്കുറിച്ച് അദ്ദേഹത്തിന് വല്ലാത്ത മതിപ്പുണ്ട്. സിപിഐ എമ്മിന്റെ ഭൂതകാല നേട്ടങ്ങളില്‍ അഭിമാനിക്കരുത് എന്ന് എന്നോടാവശ്യപ്പെടുന്ന വേണു, സിപിഐ എമ്മിനെ വിമര്‍ശിക്കാന്‍ ബോള്‍ഷെവിക് വിപ്ലവചരിത്രം, 1930കള്‍ മുതലുളള വേറെ ചരിത്രം, ഗോപാലസേന തുടങ്ങിയവയൊക്കെ വാരിവലിച്ച് എഴുതുന്നുണ്ട്. ഏതിനും ഒരു യുക്തിയൊക്കെ വേണ്ടേ വേണൂ? വേണുവിന് സിപിഐ എമ്മിനെ ആക്ഷേപിക്കാനും സ്വന്തം വീരസ്യം വിളമ്പാനും ചരിത്രം വേണം, പക്ഷേ, സിപിഐ എമ്മിന്റെ ഒരു സജീവപ്രവര്‍ത്തകനായ എനിക്ക് ആ പ്രസ്ഥാനത്തിന്റെ സമരചരിത്രത്തില്‍ അഭിമാനം കൊളളാന്‍ ഒന്നുമില്ലെന്നു വാദിക്കുന്നത് ഇത്തിരി കടന്ന കൈയല്ലേ.

1940കളിലും 50കളിലും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി വഹിച്ച പങ്കും സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി കമ്മ്യൂണിസ്റ്റുകാര്‍ വഹിച്ച പങ്കും താന്‍ എന്നും അംഗീകരിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട് എന്ന് മാതൃഭൂമിയിലെ ഒടുവിലത്തെ ലേഖനത്തില്‍ വേണു പറയുന്നു. നല്ലത്. മറിച്ചായിരുന്നു വേണുവിന്റെ വിമര്‍ശനവിധേയ ലേഖനങ്ങളിലുണ്ടായിരുന്നത്. ബിജെപി ജനാധിപത്യപാര്‍ടിയല്ല എന്നും വേണു പ്രഖ്യാപിച്ചിട്ടുണ്ട്. അതും നല്ലത്. പക്ഷേ, കോണ്‍ഗ്രസ് പോലെയുളള ഇന്ത്യയിലെ അനവധി ജനാധിപത്യപാര്‍ടികള്‍ ഏറെ പരിമിതികളോടു കൂടിയാണെങ്കിലും ഈ (ജനാധിപത്യ) വിഭാഗത്തില്‍ പെടുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കൊടുങ്ങല്ലൂരില്‍ വേണു മത്സരിച്ചതിന്റെ താത്ത്വിക അടിത്തറ ഇപ്പോള്‍ വ്യക്തമായി. പക്ഷേ, കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് ഒരിക്കലും ജനാധിപത്യ പാര്‍ടിയാകാനാവില്ലപോലും. &ഹറൂൗീ;കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ സാധാരണഗതിയില്‍ ബഹുകക്ഷി ജനാധിപത്യം അംഗീകരിക്കുന്നില്ല. ഇരുപതാം പാര്‍ടികോണ്‍ഗ്രസില്‍ എടുത്ത പാര്‍ടിയുടെ ജനാധിപത്യം സംബന്ധിച്ച നിലപാട് മുന്‍കാലത്തേതുപോലെ കണ്ണില്‍പൊടിയിടാനുളള തന്ത്രമാണെന്നും അദ്ദേഹം ആക്ഷേപിക്കുന്നു. ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യം അര്‍ത്ഥവത്താക്കുന്നതില്‍ കമ്മ്യൂണിസ്റ്റു പാര്‍ടികളുടെ അടിസ്ഥാനപരമായ സംഭാവന വിവരിച്ചിട്ടുളളതാണ്. അതിനി ആവര്‍ത്തിക്കുന്നില്ല.

ഏതായാലും അഞ്ചുവര്‍ഷം കൂടുമ്പോള്‍ വോട്ടുചെയ്യാന്‍ കിട്ടുന്ന അവകാശമല്ല ജനാധിപത്യം. ചൈനീസ് ലൈന്‍ നമ്മുടെ ലൈന്‍; ചെയര്‍മാന്‍ മാവോ നമ്മുടെ ചെയര്‍മാന്‍ എന്ന മുദ്രാവാക്യവുമായി സിപിഐഎം വിട്ട കെ വേണുവിന്റെ ചൈനയെക്കുറിച്ചുളള ഇന്നത്തെ വിലയിരുത്തല്‍ ഇതാണ്:
ഒരു രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയ്ക്ക് അതിന് എത്രത്തോളം മുന്നോട്ടു പോകാന്‍ കഴിയും എന്ന പരിഭ്രാന്തിയിലാണ് ചൈനീസ് രാഷ്ട്രീയനേതൃത്വം ദിവസങ്ങള്‍ തളളിനീക്കിക്കൊണ്ടിരിക്കുന്നത്. വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിനു പകരമായി തകര്‍ച്ചയിലേയ്ക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഇക്കൂട്ടര്‍ക്ക് സാമാന്യബുദ്ധിയുണ്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.

 സോവിയറ്റ് യൂണിയനെയോ ചൈനയെയോ അന്ധമായി പിന്താങ്ങാന്‍ സിപിഐഎം ശ്രമിച്ചിട്ടില്ല. വേണു പുച്ഛിക്കുന്ന ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ രേഖയിലും ചൈനയെ അന്ധമായി പിന്താങ്ങുകയല്ല ചെയ്യുന്നത്. മറിച്ച് ചൈനീസ് വികസനയത്തില്‍ അന്തര്‍ലീനമായ വൈരുദ്ധ്യത്തെക്കുറിച്ചും അതു സൃഷ്ടിക്കുന്ന രാഷ്ട്രീയപ്രത്യാഘാതത്തെക്കുറിച്ചും തുറന്നു പറയുകയാണ് ചെയ്തിട്ടുളളത്.

പക്ഷേ, അതിന്റെ അടിസ്ഥാനത്തില്‍ ഈ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ ഭൂതകാലത്തെയും ഇന്നിനെയും തളളിപ്പറഞ്ഞ് ഇന്ത്യയാണ് നാളെയുടെ മാതൃക എന്ന സമീപനം വേണുവിന്റെ ബുദ്ധിയില്‍ മാത്രമേ ഉദിക്കൂ. ഏതായാലും വേണു വാദിക്കുന്നതുപോലെ, ചന്ദ്രശേഖരന്‍ വധത്തിലെ സിപിഐഎമ്മിന്റെ പങ്ക് നിഷേധിക്കുക എന്ന ഒറ്റലക്ഷ്യമല്ല, ചിന്തയിലെ ലേഖനപരമ്പരയ്ക്കുളളത്. സാമാന്യബുദ്ധി ഉപയോഗിച്ചാണ് ആ വധത്തില്‍ പാര്‍ടിയുടെ പങ്ക് താന്‍ തെളിയിച്ചത് എന്ന് വേണു അവകാശപ്പെടുന്നുണ്ട്. ആ വധം കൊണ്ട് പാര്‍ടിയ്ക്കെന്താണ് ഗുണമെന്ന ചോദ്യവും അതേ സാമാന്യബുദ്ധിയില്‍ നിന്നുതന്നെയാണ് ഉയരുന്നത്.

രാഷ്ട്രീയവും സാമൂഹികവും നിയമപരവുമായ നഷ്ടങ്ങള്‍ മാത്രമുണ്ടാക്കുന്ന ഒരു കൊലപാതകം എന്തിനാണ് പാര്‍ടി നടത്തിയത് എന്ന ചോദ്യത്തിന് ഇതുവരെ സാമാന്യബുദ്ധി സിദ്ധാന്തക്കാര്‍ മറുപടി പറഞ്ഞിട്ടില്ല. ആ വധം പാര്‍ടിയുടെ ചെയ്തിയല്ല എന്ന് ഇപ്പോഴും ആവര്‍ത്തിക്കുന്നു. സംഘടനാപരമായോ അല്ലാതെയോ ആ വധത്തില്‍ ഒരുപങ്കും പാര്‍ടിക്കില്ല. ഏതെങ്കിലും പാര്‍ടി അംഗത്തിന് വധത്തില്‍ പങ്കുണ്ടെന്നു തെളിഞ്ഞാല്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും പാര്‍ടി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ആ വധവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെ നടന്ന പ്രചണ്ഡമായ പ്രചരണങ്ങളുടെ പൊളളത്തരം തുറന്നു കാണിക്കുകയാണ് ചിന്ത ലേഖനപരമ്പരയുടെ ലക്ഷ്യം.

ചന്ദ്രശേഖരന്‍ വധം മുന്‍നിര്‍ത്തി കമ്മ്യൂണിസ്റ്റു വിരുദ്ധന്മാരുടെ രണ്ടാം പടപ്പുറപ്പാടാണ് നടന്നത്. സിപിഐ എമ്മിനെതിരെ നടക്കുന്ന ഏതു ആക്രമണത്തിന്റെയും നേതൃപദവിയില്‍ എന്നത്തെയും പോലെ ഇപ്പോഴും കെ. വേണു തന്നെയാണ്. അതുകൊണ്ടാണ് വേണുവിന്റെ നിരീക്ഷണങ്ങളും വാദങ്ങളും ഇത്തരമൊരു പരിശോധനയില്‍ പരാമര്‍ശിതമാകുന്നത്. അതില്‍ പ്രകോപിതനായിട്ടു കാര്യമൊന്നുമില്ല.

കൊച്ചി ബിനാലെയുടെ സാമ്പത്തികം


Mathrubhumi, Published on  05 Feb 201


ബിനാലെയുടെ മുഖ്യവേദിയായ ആസ്പിന്‍വാള്‍ സമുച്ചയത്തില്‍വെച്ചാണ് പ്രഭാകരനെയും കബിതയെയും കണ്ടത്. സഞ്ചിതൂക്കി ഏതോ പുറപ്പാടിനൊരുങ്ങിയതുപോലെ നില്‍ക്കുകയായിരുന്നു അവര്‍. പ്രഭാകരന്റെ ചിത്രങ്ങള്‍ ഒരു പ്രദര്‍ശനഹാള്‍ നിറയെയുണ്ട്. എല്ലാം കേരളീയദൃശ്യങ്ങള്‍. പ്രഭാകരന്റെ ചിത്രങ്ങള്‍കൊണ്ടുമാത്രം തന്റെ ബിനാലെ സന്ദര്‍ശനം സാര്‍ഥകമായെന്ന് എം.എ. ബേബി പറഞ്ഞത് ഞാനോര്‍ത്തു. കഴിഞ്ഞ ഒരുമാസമായി ബിനാലെയുടെ ആതിഥേയത്വത്തിലായിരുന്നു ഇവരുടെ താമസം. ചെലവുചുരുക്കലിന്റെ ഭാഗമായി വീട് ഒഴിയേണ്ടിവന്നു. സാമ്പത്തികഞെരുക്കം ഇന്ത്യയിലെ ആദ്യത്തെ ബിനാലെയെ വല്ലാതെ ബാധിച്ചിരിക്കുന്നു. ഇതറിയാവുന്നതുകൊണ്ടാവാം, പ്രഭാകരനും കബിതയ്ക്കും ഒരു പ്രതിഷേധവുമില്ല. ഇത്ര കുറഞ്ഞ ചെലവില്‍ ലോകത്തെവിടെയെങ്കിലും ബിനാലെ നടന്നിട്ടുണ്ടോ എന്നെനിക്കറിയില്ല.

കൊച്ചിയിപ്പോള്‍ പഴയ കൊച്ചിയല്ല. ലണ്ടനിലെ ടേറ്റ് മോഡേണ്‍ ഗാലറിയുടെ ഡയറക്ടറുടെ പ്രശംസ ഏറ്റുവാങ്ങിയ മലയാളി ചിത്രകാരന്‍ ജസ്റ്റിന്‍ പൊന്മണി മുതല്‍ അമാനുള്ള മൊജാദി വരെയുള്ളവരുടെ സാന്നിധ്യം, ഗ്രാഫിറ്റി, ഇന്‍സ്റ്റലേഷന്‍, സംഗീതം, സിനിമ, ശില്പകല, നടനം തുടങ്ങി വൈവിധ്യകലാരൂപങ്ങളുടെ സംഗമം, ആവേശകരമായി മുന്നേറുന്ന സംവാദങ്ങളും സെമിനാറുകളും... ബിനാലെ കൊച്ചിയുടെ ലഹരിയായി മാറിക്കഴിഞ്ഞു.

ബിനാലെ (ഏഹവൃൃമാവ) ഒരു ഇറ്റാലിയന്‍ വാക്കാണ്. 'രണ്ടുവര്‍ഷത്തിലൊരിക്കല്‍' എന്ന് അര്‍ഥം. ഈരണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരു പട്ടണത്തില്‍ തുടര്‍ച്ചയായി നടക്കുന്ന അന്തര്‍ദേശീയ കലാപ്രദര്‍ശനം. ഉത്ഭവം (1895) വെനീസില്‍. ഏതാണ്ട് അറുപതില്‍പരം ലോക പട്ടണങ്ങളില്‍ ഇപ്പോള്‍ ബിനാലെ നടക്കുന്നുണ്ട്. പ്രദര്‍ശനങ്ങളുടെ വലിപ്പവും അന്തര്‍ദേശീയ സ്വഭാവവുംമൂലം ഏറേ പണച്ചെലവുള്ള കലാമേളയാണിത്. 2009-ലെ സിഡ്‌നി ബിനാലെയുടെ ചെലവ് 35 കോടി രൂപ (89 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍)യായിരുന്നു. 1990-ല്‍ ദക്ഷിണകൊറിയയില്‍ നടന്ന ബിനാലെയായിരുന്നു ഏറ്റവും ചെലവേറിയത്-120 ലക്ഷം ഡോളര്‍. 16 ലക്ഷം സന്ദര്‍ശകര്‍ പ്രദര്‍ശനം കാണാനെത്തി.

കൊച്ചി-മുസിരിസ് ബിനാലെയുടെ ചെലവ് ഏതാണ്ട് 12-15 കോടി രൂപ വരും. എക്‌സിബിഷന്‍ ഹാളുകള്‍ ഒരുക്കലും പരിപാടികളുടെയും കലാകാരന്മാരുടെയും ചെലവും വഹിച്ചുകഴിയുമ്പോള്‍ ബജറ്റിന്റെ സിംഹഭാഗവും തീരും. സിഡ്‌നി ബിനാലെയുടെ ചെലവിന്റെ 63 ശതമാനവും ഈയിനത്തിലായിരുന്നു. മൂന്നരക്കോടി മുടക്കിയാണ് എറണാകുളത്തെ ഡര്‍ബാര്‍ഹാള്‍ അന്തര്‍ദേശീയ നിലവാരത്തില്‍ പുതുക്കിയത്. ബാക്കി വീണേടം വിദ്യയാക്കുകയായിരുന്നു. ആസ്പിന്‍വാള്‍ കെട്ടിടം പോലുള്ളവയുടെ ഇടിഞ്ഞ ചുമരുകളും ആടുന്ന മേല്‍ക്കൂരയുമെല്ലാം പ്രദര്‍ശനത്തിന്റെ ഭാഗമാക്കി. ക്ഷണിക്കപ്പെട്ട കലാകാരന്മാരുടെ യാത്രാച്ചെലവ്, കലാസാമഗ്രികളുടെ കടത്തുകൂലി, താമസച്ചെലവ് എന്നിവയൊക്കെ ബിനാലെയുടെ സംഘാടകരുടെ ചുമതലയാണ്. വിവാന്‍ സുന്ദരത്തെപ്പോലുള്ള കലാകാരന്മാര്‍ ചെലവ് സ്വയംവഹിക്കുക മാത്രമല്ല, സംഭാവനനല്‍കാനും തയ്യാറായി.

സിഡ്‌നി ബിനാലെയുടെ 17 ശതമാനം ചെലവ് സ്റ്റാഫിന്റെ ശമ്പളച്ചെലവും മറ്റുമായിരുന്നു. പരസ്യ- മാര്‍ക്കറ്റിങ് ചെലവ് ഏതാണ്ട് 15 ശതമാനവും. ഈയിനങ്ങളിലും കൊച്ചി ചെലവുചുരുക്കി. ആര്‍ട്ട് ഹാന്‍ഡ്‌ലേഴ്‌സിനുപകരം കലാവിദ്യാര്‍ഥികളും ഫോര്‍ട്ട്‌കൊച്ചിയിലെ തൊഴിലാളികളുമാണ് കൊച്ചിയില്‍ ഇന്‍സ്റ്റലേഷന്‍ പണികള്‍ ചെയ്തത്. ഇതേക്കുറിച്ചുമാത്രം ബി.ബി.സി.യുടെ ഒരു ഡോക്യുമെന്ററിയുണ്ടെന്ന് ക്യുറേറ്റര്‍ റിയാസ് കോമു പറഞ്ഞു. ഇപ്പോള്‍ നൂറില്‍ത്താഴെ ആളുകളേയുള്ളൂ.

എല്ലാ രാജ്യങ്ങളിലും ബിനാലെയുടെ സംഘാടനത്തിന്റെ നല്ലപങ്ക് ചെലവും സര്‍ക്കാറാണ് വഹിക്കുക. സിഡ്‌നിയില്‍ 43 ശതമാനമാണ് സര്‍ക്കാര്‍ നല്‍കിയത്. 25 ശതമാനം കോര്‍പ്പറേറ്റ് സ്‌പോണ്‍സര്‍ഷിപ്പും. ബാക്കി സംഭാവനയാണ്. കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് സര്‍ക്കാര്‍സംഭാവന അഞ്ചുകോടിയാണ്. വിവാദങ്ങള്‍ കൊഴുത്തതുമൂലം സ്‌പോണ്‍സര്‍മാര്‍ പലരും പിന്‍വാങ്ങി. ഇതാണ് സാമ്പത്തിക ഞെരുക്കത്തിന് കാരണം. പ്രവേശനഫീസ് ഈടാക്കിയാണ് ഇപ്പോള്‍ ദൈനംദിനചെലവുകള്‍ നടത്തുന്നത്. അടുത്തൊരു ഗഡു സര്‍ക്കാര്‍ സഹായം കൂടിയി ല്ലാതെ ഇനിയുള്ള പ്രദര്‍ശനം മുന്നോട്ടുകൊണ്ടുപോവുക ശ്രമകരമായിരിക്കും.

സര്‍ക്കാര്‍ എന്തിന് ബിനാലെപോലുള്ള കലാസംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കണം? എന്താണ് ഇതുവഴി കേരളത്തിനുള്ള നേട്ടം? കൊച്ചി-മുസിരിസ് ബിനാലെയുടെ കലാപരമായ മൂല്യവും സംഭാവനയും അനുപമമായ ശൈലിയില്‍ എന്‍.എസ്. മാധവന്‍ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ വികസനപ്രക്രിയയില്‍ ബിനാലെയുടെ പങ്കാണ് ഞാന്‍ പരിശോധിക്കുന്നത്. ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ ബിനാലെയ്ക്ക് സാമ്പത്തികസഹായം നല്‍കാന്‍ ഞാന്‍ എന്തുകൊണ്ട് മുന്‍കൈയെടുത്തു എന്ന് പലരും ചോദിക്കുന്നു. ഇതേക്കുറിച്ച് ഒരു വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ടത്രേ.

മഹാനഗരമായുള്ള കൊച്ചിയുടെ വളര്‍ച്ച കേരള സമ്പദ്ഘടനയിലെ പ്രധാന സംഭവമാണ്. കേരളം വളര്‍ന്നത് മഹാനഗരങ്ങളെ ആസ്പദമാക്കിയല്ല. നഗര-ഗ്രാമ അന്തരം ഏറ്റവും കുറവ് കേരളത്തിലാണ്. ചെറുപട്ടണങ്ങളുടെ ശൃംഖലയാണ് നമ്മുടെ പ്രത്യേകത. ഇതാണ് അഭികാമ്യമെന്ന് വ്യക്തിപരമായി കരുതുന്നെങ്കിലും മഹാനഗരമായുള്ള കൊച്ചിയുടെ അതിവേഗവളര്‍ച്ച യാഥാര്‍ഥ്യമാണ്. കേരളത്തിന്റെ വികസനത്തിന് ഈ പ്രതിഭാസത്തെ എങ്ങനെ വളര്‍ച്ചാധ്രുവമായി പ്രയോജനപ്പെടുത്താം? ഒരു പ്രായോഗിക വികസനനയപ്രശ്‌നമാണ് ഈ ചോദ്യം.

അതിരുകവിഞ്ഞ കേന്ദ്രീകരണം ഒഴിവാക്കുന്നതിന് സമീപജില്ലകളിലും ഉപഗ്രഹനഗരങ്ങള്‍ വളര്‍ത്തിയെടുക്കണം. നഗരത്തിലെ ഭൗതികപശ്ചാത്തല സൗകര്യങ്ങള്‍ ആധുനികീകരിക്കുകയും വിപുലപ്പെടുത്തുകയും വേണം.

ഭൗതിക പശ്ചാത്തലസൗകര്യം മാത്രമല്ല, മഹാനഗരത്തിന്റെ സാംസ്‌കാരിക പശ്ചാത്തലസൗകര്യങ്ങളും പ്രധാനമാണ്. കേരളത്തിന്റെ സാംസ്‌കാരികചിത്രത്തില്‍ കോഴിക്കോടും തൃശ്ശൂരും തിരുവനന്തപുരവുമൊക്കെ കഴിഞ്ഞേ കൊച്ചിക്ക് സ്ഥാനമുള്ളൂ. മഹാനഗരത്തിന്റെ വികസനസാധ്യതകള്‍ പ്രയോജനപ്പെടുത്തണമെങ്കില്‍ ഈ സ്ഥിതി മാറണം. ലോകപ്രശസ്തമായ ഏതുനഗരത്തിന്റെയും സമ്പത്താണ് പ്രസിദ്ധങ്ങളായ കളിസ്ഥലങ്ങള്‍, മ്യൂസിയങ്ങള്‍, ലൈബ്രറികള്‍, നാടക-സംഗീതശാലകള്‍, ഫിലിം ഫെസ്റ്റിവെല്‍ എന്നിവ. സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്കും കലാപ്രദര്‍ശനത്തിനുമെല്ലാം നഗരങ്ങള്‍ തമ്മില്‍ നടക്കുന്ന അന്താരാഷ്ട്ര പിടിവലിയുടെ കാരണമിതാണ്.

ഇവിടെയാണ് കൊച്ചി ബിനാലെയുടെ പ്രസക്തി. സര്‍ക്കാര്‍ നല്‍കിയ അഞ്ചുകോടി രൂപയില്‍ ഏതാണ്ട് മൂന്നരക്കോടി രൂപയുടെ ആസ്തി ഡര്‍ബാര്‍ഹാളിന്റെ നവീകരണത്തിലൂടെ സൃഷ്ടിക്കപ്പെട്ടു. ബാക്കി ഒന്നരക്കോടി രൂപയുടെ എത്രയോ മടങ്ങ് നേട്ടം കേരളത്തിലെ ടൂറിസത്തിനുണ്ടായിട്ടുണ്ട്. ഏതുകണക്കിലായാലും സര്‍ക്കാറിന്റെ സംഭാവന നഷ്ടമല്ല.

അഞ്ചുലക്ഷം പേരെങ്കിലും ബിനാലെ സന്ദര്‍ശിക്കും. അതില്‍ 20 ശതമാനമെങ്കിലും വിദേശികളായിരിക്കും. 2008-ലെ ലിവര്‍പൂള്‍ ബിനാലെയെക്കുറിച്ചുള്ള പഠനം തെളിയിക്കുന്നത് 25 ലക്ഷം സന്ദര്‍ശകരാത്രികള്‍ പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലുമായി ഉണ്ടായി എന്നാണ്. ബിനാലെയ്ക്ക് മുടക്കിയതിന്റെ അഞ്ച്-പത്ത് മടങ്ങ് അധിക ടൂറിസം വരുമാനം ഉണ്ടായിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സാമൂഹിക നേട്ട-കോട്ട വിശ്ലേഷണം ബിനാലെയ്ക്ക് സര്‍ക്കാര്‍ മുടക്കുന്ന പണത്തെ പൂര്‍ണമായും ന്യായീകരിക്കും.

ബിനാലെ സ്ഥിരംസംവിധാനമാകുന്നതോടെ ലോക സാംസ്‌കാരിക ടൂറിസംമാപ്പില്‍ കൊച്ചിയുടെ പേരും പതിയും. കൊച്ചി-മുസിരിസ് ബിനാലെ എന്ന പേരിട്ടതുതന്നെ ഈ ലക്ഷ്യത്തോടെയാണ്. മുസിരിസ് പട്ടണം പ്രളയത്തില്‍ മുങ്ങി കാലത്തില്‍ അലിഞ്ഞപ്പോഴാണല്ലോ കൊച്ചി ഉയര്‍ന്നുവന്നത്. തുറമുഖ പട്ടണം, അതിന്റെ പുരാവൃത്തം, ആഗോളീകരണം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ എന്നിവയൊക്കെ കൊച്ചിയിലെ കലാപ്രദര്‍ശനത്തിന്റെ ഇഷ്ടവിഷയമാണ് എന്ന് പ്രദര്‍ശനംകാണുന്ന ആര്‍ക്കും ബോധ്യപ്പെടും.

ഫോര്‍ട്ട്‌കൊച്ചി മുഖ്യവേദിയായതോടെ പ്രതിപാദ്യവിഷയത്തില്‍ ബിനാലെ ലക്ഷ്യംകണ്ടു. പൗരാണിക പൈതൃകം മികച്ചരീതിയില്‍ ഫോര്‍ട്ട്‌കൊച്ചി സംരക്ഷിക്കുന്നുണ്ട്. ഇവിടത്തെ വാസ്തുശില്പ പൈതൃക സംരക്ഷണത്തിന് യുനെസ്‌കോതന്നെ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതിനായി എന്റെ അവസാനബജറ്റില്‍ പത്തുകോടി രൂപയും അനുവദിച്ചു. പക്ഷേ, ആ തുക ഇതുവരെ കൈമാറിയിട്ടില്ല. അക്ഷന്തവ്യമാണ് ഈ അമാന്തം. കേരളത്തിന്റെ സാംസ്‌കാരികടൂറിസത്തിന് ഒരു വഴിത്തിരിവാകുന്നതാണ് യുനെസ്‌കോയുമായുള്ള സഹകരണം.

ക്ലീഷേയായി മാറിക്കഴിഞ്ഞ 'ദൈവത്തിന്റെ സ്വന്തം നാട് ' എന്ന ബ്രാന്‍ഡിന് പുതിയ ചൈതന്യം നല്‍കണം. മുസിരിസ് പൈതൃകസംരക്ഷണപദ്ധതിയില്‍ ഇതിന് മാര്‍ഗമുണ്ട്. പെരിയാര്‍ അഴിമുഖത്ത് കൊടുങ്ങല്ലൂര്‍, പറവൂര്‍ പ്രദേശത്ത് എവിടെയോ ആയിരുന്നു മുസിരിസ്. ഇപ്പോള്‍ ഖനനംനടക്കുന്ന പട്ടണം, ജൂതസങ്കേതങ്ങള്‍, സെന്റ് തോമസ് തീര്‍ഥാടനകേന്ദ്രം, ചേരമാന്‍പറമ്പ്, ആദ്യത്തെ മുസ്‌ലിംപള്ളി, പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് കോട്ടകള്‍, മധ്യകാല കോവിലകങ്ങള്‍, അബ്ദുറഹിമാന്‍ സാഹിബ്, കേസരി ബാലകൃഷ്ണപ്പിള്ള, കേശവദേവ് തുടങ്ങിയവരുടെ വീടുകള്‍ എന്നിങ്ങനെ കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലുമായി 2500 വര്‍ഷത്തെ ചരിത്രസ്മരണകളാണ് ഇരമ്പുന്നത്. ഇവയെ കൂട്ടിയിണക്കുന്ന പൈതൃകപദ്ധതിയെ 'ചരിത്രത്തിലൂടെയുള്ള ഒരു നടത്തം' എന്നാണ് എന്റെ ബജറ്റില്‍ വിശേഷിപ്പിച്ചത്. ഈ സ്മാരകങ്ങളിലേക്കെല്ലാം ജലമാര്‍ഗമുണ്ട് എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. സാംസ്‌കാരികടൂറിസം എന്ന വാക്കിന്റെ നിഴലാണ് സാംസ്‌കാരിക മലിനീകരണത്തെക്കുറിച്ചുള്ള അശുഭചിന്തകള്‍. പക്ഷേ, മുസിരിസ് പൈതൃകപദ്ധതി തികച്ചും വ്യത്യസ്തമായ മാതൃകയാണ്.

മുസിരിസ് പദ്ധതി അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ 55 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ഡച്ച്, പോര്‍ച്ചുഗീസ് അംബാസഡര്‍മാരും നെതര്‍ലാന്‍ഡ്‌സില്‍നിന്ന് ഒരു ടീമും മുസിരിസ് പ്രോജക്ട് ചര്‍ച്ചചെയ്യാനെത്തി. യുനെസ്‌കോയുടെ മുന്‍കൈയിലും ചര്‍ച്ചനടന്നു. വിദേശ എംബസികളുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. 15 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഓക്‌സ്ഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് മ്യൂസിയവും പട്ടണം ഗവേഷണത്തില്‍ കേരള ചരിത്രഗവേഷണ കൗണ്‍സിലിനോട് സഹകരിക്കുന്നുണ്ട്. ഇറ്റാലിയന്‍ സര്‍ക്കാറിനും ഖനനത്തില്‍ വലിയ താത്പര്യമുണ്ട്.

പ്രസിദ്ധമായ സില്‍ക്‌റൂട്ടിന്റെ മാതൃകയില്‍ മുപ്പതോളം രാജ്യങ്ങളെ ബന്ധപ്പെടുത്തി മുസിരിസ് കേന്ദ്രമാക്കി ഒരു സ്‌പൈസസ് റൂട്ടിന് യുനെസ്‌കോ മുന്‍കൈയെടുത്തിട്ടുണ്ട്. കിഴക്കും പടിഞ്ഞാറും രാജ്യങ്ങളിലെ സാംസ്‌കാരിക-സാമ്പത്തിക വിനിമയങ്ങളുടെ സംയോജനകേന്ദ്രമായി മുസിരിസ് അംഗീകരിക്കപ്പെടുന്നതോടെ കേരളത്തിലെ ടൂറിസത്തിന്റെ മുഖച്ഛായ മാറും.

2012-ല്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയ ലോകത്തെ 45 സന്ദര്‍ശനകേന്ദ്രങ്ങളുടെ പട്ടികയില്‍ മുസിരിസുമുണ്ട്. കൊച്ചി ബിനാലെയ്ക്ക് എത്തുന്നവര്‍ മുസിരിസ് സന്ദര്‍ശിക്കാതെ മടങ്ങരുതെന്നും ന്യൂയോര്‍ക്ക് ടൈംസ് എഴുതി. പക്ഷേ, ബിനാലെ തന്നെ വിവാദത്തിലായി. മുസിരിസില്‍ വരുന്നവര്‍ക്ക് കാണാന്‍ ഒരു മ്യൂസിയംപോലും ഒരുക്കിയിട്ടില്ല. ജലമാര്‍ഗം ഇപ്പോഴും കടലാസില്‍മാത്രം. എല്ലാം പാതിവഴിയിലാണ്. എങ്കിലും കേരളത്തിന്റെ ടൂറിസം ഭാവിയെക്കുറിച്ച് വലിയൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. കൊച്ചി- മുസിരിസ് ബിനാലെയ്ക്കും അതില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...