Saturday, May 25, 2013

ഇത് സൈപ്രസിന്റെ ഊഴം


ലോക സാമ്പത്തികമാന്ദ്യത്തില്‍ കാലിടറി പാപ്പരായ ആദ്യത്തെ രാജ്യമാണ് ഐസ്‌ലന്റ് - 2009ല്‍. ഐഎംഎഫും മറ്റു ലോകരാജ്യങ്ങളും ചേര്‍ന്ന് ഐസ്‌ലന്റിനെ രക്ഷപെടുത്തിയതു പോലെ നാലു രാഷ്ട്രങ്ങളെ സമ്പൂര്‍ണ തകര്‍ച്ചയില്‍ നിന്ന് രക്ഷപെടുത്തേണ്ടി വന്നു. അയര്‍ലന്റ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഗ്രീസ് എന്നിവര്‍ക്കു ശേഷം പാപ്പര്‍ സ്യൂട്ടടിച്ച അഞ്ചാമത്തെ യൂറോ സോണ്‍ രാജ്യമാണ് സൈപ്രസ്. രക്ഷപെടുത്താനാവാത്ത കയത്തിലേയ്ക്ക് സൈപ്രസ് വീണു എന്നെല്ലാവരും കരുതിയതാണ്.

തകര്‍ച്ചയുടെ വക്കില്‍ നിന്ന് ഐഎംഎഫും യൂറോപ്യന്‍ കമ്മിഷനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ചേര്‍ന്ന് അവസാനനിമിഷം രക്ഷിച്ചെടുത്തു.
മെഡിറ്ററേനിയന്‍ സമൂഹത്തിലെ ഒരു ചെറു ദ്വീപുരാജ്യമാണ് സൈപ്രസ്. ആകെ പതിനായിരം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി. 11 ലക്ഷം ജനസംഖ്യ. ദേശീയ വരുമാനം യൂറോപ്യന്‍ യൂണിയന്റെ 0.2 ശതമാനം പോലും വരില്ല. ആകെ സമ്പത്തെന്നു പറയാവുന്നത് സമുദ്രതീരത്തെ പ്രകൃതിവാതകമാണ്. അതു ഖനനം ചെയ്തു തുടങ്ങാന്‍ ഇനിയും രണ്ടുവര്‍ഷമെടുക്കും. ഇപ്പോള്‍ മുഖ്യവരുമാനം ടൂറിസം. അതു കഴിഞ്ഞാല്‍ ബാങ്കിംഗ് മേഖല. സൈപ്രസിന്റെ ദേശീയ വരുമാനത്തിന്റെ എട്ടു മടങ്ങു വരും ഇവിടുത്തെ ബാങ്കുകളുടെ മൊത്തം ധനകാര്യ ആസ്തികള്‍.

ഇന്ത്യയിലെ കളളപ്പണക്കാര്‍ക്ക് മൗറീഷ്യസ് എന്താണോ, അതാണ് റഷ്യയിലെ കളളപ്പണക്കാര്‍ക്ക് സൈപ്രസ്. യൂറോപ്പിലെ കളളപ്പണക്കാരുടെ സമ്പാദ്യങ്ങളാകര്‍ഷിക്കാന്‍ പല നടപടികളും സൈപ്രസ് എടുത്തു. നികുതികള്‍ വെട്ടിക്കുറച്ചു; കാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഇല്ല; ബാങ്കിടപാടുകള്‍ പരമരഹസ്യമാക്കുന്നതിന് പ്രത്യേക നിയമനിര്‍മ്മാണം നടത്തി. വിദേശത്തു നിന്ന് കളളപ്പണക്കാരുടെ ഡെപ്പോസിറ്റുകള്‍ വന്‍തോതില്‍ സൈപ്രസിലേയ്‌ക്കൊഴുകി. സൈപ്രസ് ബാങ്കുകള്‍ ഭീമന്മാരായി.

ബാങ്കില്‍ ഡെപ്പോസിറ്റുകള്‍ വെറുതേ കിടന്നാല്‍ വരുമാനമൊന്നും ലഭിക്കുകയില്ല. ഡെപ്പോസിറ്റിട്ടവര്‍ക്ക് പലിശയും കൊടുക്കേണ്ടിവരും. അതുകൊണ്ട് സൈപ്രസ് ബാങ്കുകള്‍ ഈ പണം എവിടെയെങ്കിലും നിക്ഷേപിച്ചേ പറ്റൂ. സൈപ്രസ് ജനതയുടെ മഹാഭൂരിപക്ഷവും ഗ്രീക്കുകാരാണ്. അങ്ങനെ ഗ്രീസായി സൈപ്രസ് ബാങ്കുകളുടെ മുഖ്യ വിഹാരമേഖല. ഗ്രീസില്‍ വരുന്ന ടൂറിസ്റ്റുകളും സൈപ്രസ് കണ്ടേ മടങ്ങാറുളളൂ. സൈപ്രസിന്റെ കയറ്റുമതിയുടെ നല്ല പങ്കും ഗ്രീസിലേയ്ക്കായിരുന്നു.

ഇങ്ങനെ സസുഖം കഴിയവെയാണ് 2008ലെ ലോക സാമ്പത്തിക മാന്ദ്യം വരുന്നത്. മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ഗ്രീസ് കണ്ട മാര്‍ഗം കടം വാങ്ങുകയായിരുന്നു. സൈപ്രസ് ബാങ്കുകളാണെങ്കില്‍ കൈയയച്ച് സഹായിച്ചു. ഗ്രീസ് സര്‍ക്കാരിറക്കിയ ബോണ്ടുകള്‍ അവര്‍ വാങ്ങിക്കൂട്ടി. ബോണ്ടുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്ന രാജ്യങ്ങളിലൊന്ന് ഗ്രീസായിരുന്നു.

സാമ്പത്തിക മാന്ദ്യം മൂലം ഗ്രീസിന്റെ ടൂറിസം വ്യവസായം തകര്‍ന്നു. സര്‍ക്കാരാണെങ്കില്‍ കടഭാരത്തിലും മുങ്ങി. രാജ്യം പാപ്പര്‍ സ്യൂട്ടിനടുത്തെത്തി. യൂറോപ്യന്‍ യൂണിയന്‍ ഒരു രക്ഷാപാക്കേജ് തയ്യാറാക്കി. ബാങ്കുകളെ രക്ഷിക്കാനുളള പണം വായ്പയായി നല്‍കും. പക്ഷേ, ഗ്രീക്കു സര്‍ക്കാര്‍ ഗണ്യമായി ചെലവു കുറച്ച് കമ്മിയില്ലാതാക്കണം. ശമ്പളം കുറയ്ക്കണം, സബ്‌സിഡികള്‍ ഇല്ലാതാക്കണം, ജീവനക്കാരെ പിരിച്ചുവിടണം, പൊതുമേഖല വില്‍ക്കണം… ഇതിനെല്ലാമെതിരെ അതിശക്തമായ ജനകീയ പ്രതിഷേധം ഉയിര്‍ക്കൊണ്ടിട്ടും നിവൃത്തിയില്ലാതെ ഗ്രീക്ക് സര്‍ക്കാര്‍ ഐഎംഎഫിനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനും കീഴടങ്ങേണ്ടി വന്നു.

രക്ഷാപാക്കേജിന്റെ ഭാഗമായി ഗ്രീക്ക് സര്‍ക്കാരിന്റെ കടപ്പത്രങ്ങള്‍ റീ ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. അതിനു മുമ്പ് ഒരു ഹെയര്‍ കട്ടിംഗും നടത്തി. കടപ്പത്രങ്ങളുടെ മൂല്യം ഏതാണ്ട് പകുതിയായി കുറച്ചു. ഗ്രീക്കു രാജ്യത്തിന്റെ കടഭാരം കുറഞ്ഞു. പക്ഷേ, കടം കൊടുത്തവര്‍ കുഴപ്പത്തിലായി. ഏറ്റവും വലിയ തിരിച്ചടി ഗ്രീക്കു സര്‍രക്കാരിന്റെ കടപ്പത്രങ്ങള്‍ വാങ്ങൂട്ടിയ സൈപ്രസിന്റെ കടപ്പത്രങ്ങളായിരുന്നു. അവരുടെ കടപ്പത്രങ്ങളുടെ പാതിയോളം പൊളളക്കടപ്പത്രങ്ങളായി. സൈപ്രസ് സര്‍ക്കാര്‍ ഇതിനകം തന്നെ പ്രതിസന്ധിയിലായിരുന്നു. ഗ്രീസിലേയ്ക്കുളള കയറ്റുമതിയിടിഞ്ഞു; ടൂറിസത്തില്‍ നിന്നുളള വരുമാനുവും കുറഞ്ഞു. ബാങ്കുകളെ സഹായക്കാന്‍ പറ്റാത്ത അവസ്ഥയിലൈയിരുന്നു സൈപ്രസ് സര്‍ക്കാര്‍. 2012 ജനുവരിയില്‍ റഷ്യയില്‍ നിന്ന് 250 കോടി യൂറോവായ്പ സംഘടിപ്പിച്ച് സൈപ്രസ് സര്‍ക്കാര്‍ പിടിച്ചു നിന്നു. പക്ഷേ, ഇത് സര്‍ക്കാരിന്റെ കമ്മി നികത്താനേ തികയുമായിരുന്നു. സൈപ്രസ് ബാങ്കുകള്‍ കൂടുതല്‍ കൂടുതല്‍ കുഴപ്പത്തിലേയ്ക്കു വഴുതിവീണു.

ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡി 2012 മാര്‍ച്ചില്‍ സൈപ്രസിന്റെ ഗ്രേഡ് ഇടിച്ചു. ജൂണ്‍ മാസമായപ്പോഴേയ്ക്കും മറ്റു ക്രെഡിറ്റ് ഏജന്‍സികളും വായ്പ വാങ്ങാനുളള റേറ്റിംഗില്ലാത്ത രാജ്യമായി സൈപ്രസിനെ പ്രഖ്യാപിച്ചു. അതോടെ ഒരു വിദേശ വായ്പയും സൈപ്രസിന് ലഭിക്കാതെയായി. തങ്ങളുടെ രക്ഷാപാക്കേജിന് സഹായമര്‍ത്ഥിച്ച് സൈപ്രസ് യൂറോപ്യന്‍ കമ്മിഷനെ സമീപിച്ചു. തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ടാണ് പ്രതിസന്ധി ഉണ്ടായിരിക്കുന്നെന്നും ഗ്രീക്കുകാരുടെ ബോണ്ടുകളുടെ മൂല്യം വെട്ടിക്കുറച്ചതുമൂലമാണ് സൈപ്രസ് ബാങ്കുകള്‍ കുഴപ്പത്തിലായിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് 1700 കോടി യൂറോബാങ്കുകളെ രക്ഷിക്കാനായി പ്രത്യേക പാക്കേജായി നല്‍കണമെന്നുളളതായിരുന്നു ഡിമാന്റ്.

ഇതൊന്നും ചെവിക്കൊളളാന്‍ യൂറോപ്യന്‍ യൂണിയന്റെ രാജ്യങ്ങള്‍ പ്രത്യേകിച്ച് ജര്‍മ്മനി തയ്യാറായില്ല. തങ്ങളാരും പറഞ്ഞിട്ടല്ലല്ലോ ഗ്രീക്ക് ബോണ്ടുകള്‍ വാങ്ങിയത് എന്നായിരുന്നു അവരുടെ മറുവാദം. സൈപ്രസ് ബാങ്കുകളുടെ എടുത്തു ചാട്ടം പിഴച്ചു. അതിന്റെ ഭാരം താങ്ങാന്‍ തങ്ങളെക്കൊണ്ടാവില്ല. ജര്‍മ്മനിയുടെ വാശിയ്ക്കു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായി. ജര്‍മ്മനിയില്‍ പൊതുതിരഞ്ഞെടുപ്പാണ്. റഷ്യന്‍ കളളപ്പണക്കാരുടെ നിക്ഷേപം രക്ഷിക്കാന്‍ ജര്‍മ്മന്‍ നികുതിദായകരുടെ പണം ചെലവാക്കുന്നതെങ്ങനെ എന്ന ചോദ്യം ഒരു തിരഞ്ഞെടുപ്പു പ്രശ്‌നമായി ഉയര്‍ന്നു. അങ്ങനെ അടുത്ത ആറു മാസം അനന്തമായ ചര്‍ച്ചകളിലൂടെ കടന്നു പോയി. സൈപ്രസ് കൂടുതല്‍ കൂടുതല്‍ തകര്‍ച്ചയിലേയ്ക്കും നീങ്ങി.

അവസാനം 2013 മാര്‍ച്ച് ആയപ്പോഴേയ്ക്കും യൂറോപ്യന്‍ കമ്മിഷന്‍, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ഐഎംഎഫ് എന്നീ ത്രിമൂര്‍ത്തികളൊരുമിച്ച് 1000 കോടി യൂറോ സൈപ്രസിനു വായ്പ നല്‍കാന്‍ സമ്മതിച്ചു. ബാക്കി പണം സൈപ്രസ് തന്നെ കണ്ടെത്തണം. ഇതിനായി നികുതികള്‍ ഉയര്‍ത്തണം, ചെലവുകള്‍ വെട്ടിക്കുറയ്ക്കണം. ഇതിനൊരു സമയബന്ധിത പരിപാടി തയ്യാറാക്കി. ഇതിനു പുറമെ അതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പുതിയ നികുതിനിര്‍ദ്ദേശം കൂടി രക്ഷാപാക്കേജിലുണ്ടായി. സൈപ്രസിലെ ബാങ്കുകളിലെ ഡെപ്പോസിറ്റുകളിന്മേല്‍ ഒരൊറ്റത്തവണ നികുതി. ഒരു ലക്ഷം യൂറോയെക്കാള്‍ വലിയ ഡെപ്പോസിറ്റുകള്‍ക്ക് 9.9 ശതമാനവും താഴ്ന്ന ഡെപ്പോസിറ്റുകള്‍ക്ക് 6.9 ശതമാനവും നികുതി നല്‍കണം. സൈപ്രസിലെ വന്‍കിട ഡെപ്പോസിറ്റുകള്‍ റഷ്യയില്‍ നിന്നുളളതാണ് എന്നു പറഞ്ഞുവല്ലോ. റഷ്യക്കാരും സൈപ്രസിലെ സാധാരണക്കാരുടെയും ചെലവില്‍ പ്രശ്‌നം പരിഹരിക്കാനായിരുന്നു പരിപാടി. റഷ്യക്കാര്‍ കുപിതരായി. അതിലേറെ പ്രതിഷേധം സൈപ്രസുകാരിലുമുണ്ടായി.

ബാങ്കുകളില്‍ നിന്നും ഡെപ്പോസിറ്റു പിന്‍വലിക്കാനായി ഇടപാടുകാര്‍ ഓടിക്കൂടി. ബാങ്കുകള്‍ അടച്ചിടേണ്ടി വന്നു. അപ്പോള്‍ ആള്‍ക്കൂട്ടം എടിഎം കൗണ്ടറുകള്‍ക്കു മുന്നിലായി. താമസം വിനാ അവയും കാലിയായി. പാര്‍ലമെന്റ് അടിയന്തരമായി വിളിച്ചുകൂട്ടപ്പെട്ടു.

ഡെപ്പോസിറ്റിന്മേലുളള ലെവി നികുതി നിര്‍ദ്ദേശമായതുകൊണ്ട് പാര്‍ലമെന്റു പാസാക്കേണ്ടിയിരുന്നു. സൈപ്രസ് പാര്‍ലമെന്റ് ഇതിനായി ചേര്‍ന്ന ദിവസം സൈപ്രസിലെ ജനങ്ങള്‍ മുഴുവന്‍ തലസ്ഥാനത്തേയ്ക്ക് ഒഴുകി. തങ്ങളുടെ സമ്പാദ്യം ബാങ്കുകള്‍ നടത്തിയ ചൂതാട്ടത്തിന് നഷ്ടപരിഹാരമായി പിടിച്ചെടുക്കാന്‍ പറ്റില്ല എന്നതായിരുന്നു മുദ്രാവാക്യം. ചെലവു ചുരുക്കല്‍ പരിപാടിയെയും അവര്‍ എതിര്‍ത്തു. വന്‍ ഭൂരിപക്ഷത്തോടെ പുതിയ നികുതി നിര്‍ദ്ദേശം തളളപ്പെട്ടു. മൂന്നു ദിവസത്തിനുളളില്‍ ഒരു ബദല്‍ പരിപാടി പാസാക്കിയില്ലെങ്കില്‍ എല്ലാ സഹായങ്ങളും നിര്‍ത്തി വെയ്ക്കുകയും സൈപ്രസിനെ പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് ത്രിമൂര്‍ത്തികള്‍ പ്രഖ്യാപിച്ചു.

രാത്രിയും പകലും നടന്ന കൂടിയാലോചനകള്‍ക്കൊടുവില്‍ പുതിയൊരു പാക്കേജുണ്ടാക്കി. ഈ ദിവസങ്ങളത്രയും ബാങ്കുകള്‍ അടഞ്ഞുതന്നെ കിടന്നു. ഏതാനും ബാങ്കുകള്‍ തകരാന്‍ അനുവദിക്കുക. ബാക്കിയുളളതു രക്ഷിക്കുക. സൈപ്രസിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ബാങ്കായ ലൈക്കി ഇങ്ങനെ അടച്ചുപൂട്ടാന്‍ വിധിക്കപ്പെട്ടു. ഒരു ലക്ഷം യൂറോയെക്കാള്‍ താഴെയുളള ഡെപ്പോസിറ്റുകളെല്ലാം ബാങ്ക് ഓഫ് സൈപ്രസിനു കൈമാറി. അതിനു താഴെയുളള തുക വരുന്ന ഡെപ്പോസിറ്റുകളുടെയെല്ലാം 60 ശതമാനം തുകയേ ഇങ്ങനെ കൈമാറൂ. അതുതന്നെ തല്‍ക്കാലത്തേയ്ക്ക് മരവിപ്പിച്ചിരിക്കും. നാല്‍പതു ശതമാനം തുകയ്ക്ക് ബാങ്ക് ഓഫ് സൈപ്രസിന്റെ ഷെയറുകളാകും നല്‍കുക. റഷ്യന്‍ കളളപ്പണക്കാരുടെ പണം മാത്രമേ മരവിപ്പിച്ചിട്ടുളളൂ എന്ന ന്യായം പറഞ്ഞ് ജനങ്ങളുടെ എതിര്‍പ്പ് ഇല്ലാതാക്കി. പുതിയ നികുതി നിര്‍ദ്ദേശമല്ലാത്തതുകൊണ്ട് ഈ നടപടിയ്ക്ക് പാര്‍ലമെന്റിന്റെ അംഗീകാരവും വേണ്ടിയിരുന്നില്ല. 420 കോടി യൂറോ ഈയൊരു നടപടിയിലൂടെ സമാഹരിക്കാന്‍ പറ്റുമെന്നാണ് കണക്കുകൂട്ടുന്നത്. 1000 കോടി യൂറോ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും നല്‍കി. കര്‍ശനമായ സാമ്പത്തിക അച്ചടക്കവും പാക്കേജിന്റെ ഭാഗമാണ്. അങ്ങനെ സൈപ്രസിന് തല്‍ക്കാലം ശ്വാസം തിരിച്ചുകിട്ടിയിരിക്കുകയാണ്.

പക്ഷേ, പുതിയ പാക്കേജിനെതിരെ വ്യാപകമായ വിമര്‍ശനവുമുണ്ട്. ആദ്യമായാണ് സാമ്പത്തിക പുനസംഘടനയുടെ ഭാഗമായി ജനങ്ങളുടെ സമ്പാദ്യത്തിനു മേല്‍ കൈവെയ്ക്കുന്നത്. ഇത് ഒറ്റത്തവണ നടപടിയെന്നും സൈപ്രസിനു മാത്രമാണ് ബാധകമാക്കുന്നത് എന്നുമൊക്കെ പറയുന്നുണ്ടെങ്കിലും ധനകാര്യസ്ഥാപനങ്ങളില്‍ യൂറോപ്പിലെ ജനങ്ങള്‍ക്കുളള വിശ്വാസം ഇടിയാന്‍ ഇടയാക്കും. ബാങ്കുകളില്‍ ജനങ്ങള്‍ക്കുളള വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെയവയ്ക്കു പ്രവര്‍ത്തിക്കാനാവില്ല. സൈപ്രസ് സര്‍ക്കാരിന് ഇക്കാര്യം വ്യക്തമായി അറിയാം. അതുകൊണ്ട് കര്‍ശനമായ നിയന്ത്രണങ്ങളാണ് ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുളളത്. ഒരു ദിവസം 100 യൂറോയേക്കാള്‍ കൂടുതല്‍ ഒരാള്‍ക്കു പിന്‍വലിക്കാന്‍ പറ്റില്ല. ഇതിനെക്കാള്‍ കൂടുതല്‍ പണം കര്‍ശനമായ പരിശോധനയുടെ അടിസ്ഥാനത്തിലേ പിന്‍വലിക്കാനാവൂ. വിദേശമൂലധന ഇടപാടുകളെല്ലാം കര്‍ശനമായ നിയന്ത്രണത്തിലായി.

സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നത് സൈപ്രസിലെ മാന്ദ്യത്തെ രൂക്ഷമാക്കും. വിദേശ വിനിമയക്കുഴപ്പം മൂര്‍ച്ഛിച്ചതോടെ ടൂറിസ്റ്റുകളുടെ വരവേ പാടേ നിലച്ചിരിക്കുകയാണ്. 2013-14ല്‍ 5 ശതമാനം ദേശീയവരുമാനം കുറയും എന്നാണ് കണക്കാക്കിയിരുന്നത്. എന്നാലിപ്പോള്‍ എക്കോണമിസ്റ്റു മാസിക പറയുന്നത് ദേശീയ വരുമാനം കണ്ട് ഇടിഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണ്. 11 ലക്ഷം പേരെ ഉളളൂവെങ്കിലും സൈപ്രസിലെ ജനങ്ങളുടെ ജീവിതനിലവാരത്തകര്‍ച്ച ഭീതിജനകമാണ്. വരുമാനവുമില്ല, ഉളള സമ്പാദ്യം ഉപയോഗിക്കാന്‍ അനുവാദവുമില്ല.
സൈപ്രസ് കഴിഞ്ഞാല്‍ അടുത്ത ഊഴം ആരുടേത് എന്ന ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. സൈപ്രസ് പോലെ ഒരു ദ്വീപു രാജ്യമായ മാള്‍ട്ടാ സര്‍ക്കാര്‍ തങ്ങളുടെ നില വളരെ ഭദ്രമാണ് എന്നു പറഞ്ഞ് പരസ്യങ്ങള്‍ പോലും കൊടുത്തു തുടങ്ങി.

പോള്‍ ക്രൂഗ്മാന്‍ ഉന്നയിച്ചതാണ് അടിസ്ഥാന ചോദ്യം. ആഗോള സാമ്പത്തിക മാന്ദ്യത്തിനു തിരികൊളളുത്തിയത് അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനശക്തികളുടെ നിയന്ത്രണങ്ങളില്ലാത്ത പണമിടപാടുകളും ചൂതാട്ടവുമായിരുന്നു. സൈപ്രസ് ബാങ്കുകളും വലിയ തോതില്‍ ഗ്രീസിലെ റിയല്‍ എസ്റ്റേറ്റ് കുമിളയില്‍ മുതല്‍ മുടക്കിയിരുന്നു. തങ്ങളുടെ കൊച്ചു രാജ്യത്ത് ഫിനാന്‍സ് മൂലധനത്തിനു മേലുളള നിയന്ത്രണങ്ങളൊക്കെയില്ലാതാക്കി അവരെ ആകര്‍ഷിക്കാനാണ് സൈപ്രസ് ശ്രമിച്ചത്. സൈപ്രസും മൗറീഷ്യസും പോലെ ഒട്ടേറെ സര്‍വസ്വതന്ത്ര ധനകാര്യ കേന്ദ്രങ്ങള്‍ ഇന്ന് ലോകത്തുണ്ട്. 2008ന്റെ തകര്‍ച്ചയില്‍ നിന്ന് പാഠം പഠിക്കാന്‍ നിയോലിബറല്‍ സിദ്ധാന്തക്കാര്‍ തയ്യാറല്ല. വികസിത രാജ്യങ്ങളിലെ ബാങ്കുകളുടെ മേല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് തടസം നില്‍ക്കുകയാണ്. ഇതിനു പുറമെയാണ് ഫിനാന്‍സ് മൂലധനത്തിനും കളളപ്പണത്തിനും സര്‍വ സ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യാതിര്‍ത്തികള്‍ക്കു പുറത്തുളള ധനകാര്യ കേന്ദ്രങ്ങള്‍. ലോക രാജ്യങ്ങള്‍ തകരുമ്പോഴും ഇവ സുരക്ഷിതമാണെന്നായിരുന്നു ധാരണ. സൈപ്രസിന്റെ തകര്‍ച്ച ഈ ധാരണ തിരുത്തിയിരിക്കുന്നു.

കേരളമോഡല്‍ X ഗുജറാത്ത് മോഡല്‍


Published on  21 May 2013

തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ സര്‍ക്കാറിന്റെവക ആരോഗ്യ സെമിനാര്‍. കേരളത്തിലെ ആരോഗ്യമേഖലയുടെ പല ദൗര്‍ബല്യങ്ങളും സ്വാഭാവികമായും അവിടെ പരാമര്‍ശിക്കപ്പെട്ടു. കൂട്ടത്തിലൊരു പ്രസംഗകന്‍ എന്നെ നോക്കി ഒരു പ്രസ്താവന നടത്തി. ''ഇന്ന് ഇന്ത്യയില്‍ ഏറ്റവുംനല്ല ചികിത്സാസൗകര്യം ഗുജറാത്തിലെ ആസ്പത്രികളിലാണ്. നമുക്കും ഗുജറാത്തില്‍നിന്ന് പലതും പഠിക്കാനുണ്ട്.'' കേരളമോഡലും ഗുജറാത്ത് മോഡലും തമ്മിലുള്ള രാഷ്ട്രീയതാരതമ്യം സദസ്സ് നന്നായി ആസ്വദിച്ചു.

നരേന്ദ്രമോഡിയും ഗുജറാത്ത് മോഡലുമാണ് ഇപ്പോള്‍ ബി.ജെ.പി.യുടെ തുറുപ്പുചീട്ട്. ചിട്ടയും ആസൂത്രിതവുമായ മാധ്യമപ്രചാരണത്തിലൂടെ ഇതിനകം തന്റെ മോഡലിന് മോഡി ദേശീയ, അന്തര്‍ദേശീയ ചര്‍ച്ചകളില്‍ സ്ഥാനം നേടിക്കൊടുത്തുകഴിഞ്ഞു. സ്വന്തം മുഖം മിനുക്കാന്‍ അന്തര്‍ദേശീയ പബ്ലിക് റിലേഷന്‍സ് ഏജന്‍സിയെ ആശ്രയിക്കുന്ന ഏക ഇന്ത്യന്‍ രാഷ്ട്രീയനേതാവും ഒരുപക്ഷേ, മോഡിയായിരിക്കും. ടൈം മാസികയുടെ 2012 മാര്‍ച്ച് ലക്കം മുഖചിത്രം നരേന്ദ്രമോഡിയായിരുന്നു. മോഡിയെന്നാല്‍ കച്ചവടം (മോഡി മീന്‍സ് ബിസിനസ്) എന്നായിരുന്നു അമേരിക്കക്കാരുടെ വിശേഷണം. ഗുജറാത്തില്‍നിന്ന് പഠിക്കാന്‍ ഇന്‍ഫോസിസ് നാരായണമൂര്‍ത്തിവക ഉപദേശം വന്നിട്ട് അധികനാളായിട്ടില്ല. മോഡിയുടെ മുഖദാവില്‍നിന്ന് പാഠങ്ങള്‍ നേരിട്ട് അഭ്യസിക്കാന്‍ കേരളത്തിലെ ഒരു മന്ത്രിതന്നെ ഗുജറാത്തിലേക്ക് പോയതും നാം കണ്ടു.

ഗുജറാത്തില്‍നിന്ന് പഠിക്കാന്‍ കേരളത്തെ ഉപദേശിക്കുന്നവര്‍ക്കുമുന്നില്‍ നമുക്ക് ഐക്യരാഷ്ട്രസഭയുടെ 2012-ലെ മാനവവിഭവ വികസന റിപ്പോര്‍ട്ട് തുറന്നിടാം. എന്നിട്ട് സവിനയം ചോദിക്കാം, ''എന്തൊക്കെയാണ് കൂട്ടരേ, നാം മോഡിയില്‍നിന്ന് പഠിക്കേണ്ടത്?''

ഈ റിപ്പോര്‍ട്ടുപ്രകാരം മാനവവിഭവ വികസന സൂചികയില്‍ കേരളം ഒന്നാമതും ഗുജറാത്ത് പതിനൊന്നാമതുമാണ്. 1999-2000-ല്‍ ഗുജറാത്തിന്റെ റാങ്ക് പത്തായിരുന്നു. 2007-'08-ലാണ് അത് പതിനൊന്നായത്.

ശിശുമരണ നിരക്കാണല്ലോ ആരോഗ്യത്തിന്റെ ഏറ്റവും നല്ല സൂചിക. ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 12 പേരാണ് കേരളത്തില്‍ മരണപ്പെടുന്നത്. ഗുജറാത്തില്‍ ഇത് 48 ആണ്. കേരളത്തിന് ഒന്നും ഗുജറാത്തിന് 19-ഉം സ്ഥാനങ്ങള്‍. ജീവിതായുസ്സിന്റെ കാര്യത്തിലോ. അവിടെയും കേരളം ഒന്നാമത്. ഗുജറാത്ത് പതിനെട്ടാമതും. കേരളത്തില്‍ 75 ശതമാനം കുഞ്ഞുങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പ് ലഭിക്കുമ്പോള്‍ ഗുജറാത്തില്‍ അത് വെറും 45 ശതമാനം.

സ്ത്രീകളോടുള്ള വിവേചനത്തിന്റെ ആഴം സ്ത്രീ-പുരുഷ അനുപാതത്തില്‍നിന്ന് അളന്നെടുക്കാം. ഗുജറാത്തില്‍ ആയിരം പുരുഷന്മാര്‍ക്ക് 918 സ്ത്രീകളേയുള്ളൂ. കേരളത്തില്‍ ഈ തോത് 1084 ആണ്. സ്ത്രീ- പുരുഷ അനുപാതത്തില്‍ ഗുജറാത്തിന് നാണക്കേടിന്റെ 21-ാം സ്ഥാനം. കേരളത്തില്‍ മാതൃമരണനിരക്ക് ആയിരത്തില്‍ 81 ആയിരിക്കുമ്പോള്‍ ഗുജറാത്തില്‍ ഇത് 148 ആണ്. വിളര്‍ച്ചയുള്ള സ്ത്രീകളുടെ ശതമാനം കേരളത്തിന്റെ ഇരട്ടിയാണ് ഗുജറാത്തില്‍. കേരളത്തിന് രണ്ടാംസ്ഥാനമുള്ളപ്പോള്‍ ഗുജറാത്തിന്റേത് 16. സാക്ഷരതയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ സ്ത്രീ-പുരുഷ അന്തരം ഇല്ല. സമ്പൂര്‍ണ സാക്ഷരത കൈവരിച്ച കേരളത്തിന്റെ പിന്നില്‍ 75 ശതമാനം സാക്ഷരതയുമായാണ് ഗുജറാത്ത് നില്‍ക്കുന്നത്.

വരുമാനസൂചികയില്‍ പ്രതിശീര്‍ഷവരുമാനം മാത്രമല്ല, അതിലെ അസമത്വവും പരിഗണിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിന് രണ്ടാംസ്ഥാനമാണ്, ഗുജറാത്തിന്റേത് ഒമ്പതും. 2004-'05-ല്‍ കേരളത്തിലെ പ്രതിശീര്‍ഷ ഉപഭോഗം 1111 രൂപയാണ്. ഗുജറാത്തിലേത് 722-ഉം. ഉപഭോഗനിലവാരത്തില്‍ കേരളം മൂന്നും ഗുജറാത്ത് പതിമ്മൂന്നും സ്ഥാനങ്ങളിലാണ്. പട്ടിണി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ രണ്ടാംസ്ഥാനമാണ് കേരളത്തിനുള്ളത്. ഗുജറാത്തിന്റെ സ്ഥാനം പതിമ്മൂന്നും. കേരളത്തില്‍ 4.3 ശതമാനം വീടുകളിലേ കക്കൂസുകളില്ലാതുള്ളൂ. ഗുജറാത്തില്‍ ഇത് 43 ശതമാനമാണ്. ശരാശരി ഭവനനിലവാരവും കേരളത്തില്‍ വളരെ ഉയര്‍ന്നതാണ്.

ഇനി പറയൂ, കേരളമോ ഗുജറാത്തോ, ആരാണ് മെച്ചം? ഇന്ത്യയിലെ 80 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നത് കേരളത്തിലെ ജീവിതസാഹചര്യമാണ്. മെച്ചപ്പെട്ട കൂലി, പാര്‍ക്കാന്‍ സ്വന്തമായി വീട്, ആവശ്യത്തിന് ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികസുരക്ഷാ സംവിധാനങ്ങള്‍... ഇവയൊക്കെയാണ് കേരളത്തിന്റെ സമ്പത്ത്. ഇക്കാര്യങ്ങളിലൊന്നും കേരളവുമായി എന്തെങ്കിലും താരതമ്യം നടത്താവുന്ന അവസ്ഥയിലല്ല ഗുജറാത്ത്. ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാമ്പത്തികവളര്‍ച്ച ഉച്ചിയിലൊന്നുമെത്തേണ്ടതില്ല. ശരിയായ രാഷ്ട്രീയവും ഇച്ഛാശക്തിയും മതി.

സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ ഗുജറാത്ത് ഇന്ന് ഇന്ത്യയില്‍ ഒന്നാംസ്ഥാനത്താണ്. കഴിഞ്ഞൊരു ദശകത്തില്‍ സാമ്പത്തികവളര്‍ച്ചയുടെ വേഗം കൂടിയിട്ടുമുണ്ട്. ഇത് ഉയര്‍ത്തിപ്പിടിച്ചാണ് സാമ്പത്തിക മാനേജ്‌മെന്റ് സംബന്ധിച്ച ഗീര്‍വാണങ്ങള്‍. രണ്ടുകാര്യങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്: ഒന്ന്-ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മൊത്തത്തില്‍ സാമ്പത്തികവളര്‍ച്ചയുടെ വേഗം വര്‍ധിച്ചു. പത്തും പതിനൊന്നും പഞ്ചവത്സരപദ്ധതിക്കാലമെടുത്താല്‍ മഹാരാഷ്ട്ര, ആന്ധ്ര, ഹരിയാണ, തമിഴ്‌നാട് എന്നിവരൊക്കെ എട്ടുശതമാനത്തിലേറെ സാമ്പത്തികവളര്‍ച്ച കൈവരിച്ച് ഗുജറാത്തിന് തൊട്ടുപിന്നിലുണ്ട്. രണ്ട്-മോഡിയുടെ വരവിന് മുമ്പുതന്നെ സാമ്പത്തികവളര്‍ച്ചയില്‍ താരതമ്യേന മുന്നിട്ടുനിന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു ഗുജറാത്ത്.

ഗുജറാത്തിന്റെ ഇന്നത്തെ വളര്‍ച്ച യഥാര്‍ഥത്തില്‍ മോഡിയുടെ മായാജാലമല്ല. മന്‍മോഹന്‍സിങ്ങിന്റെ ഉദാരീകരണം ഏറ്റവും ശക്തവും സമര്‍ഥവുമായി നടപ്പാക്കിയാണ് മോഡി ടൈംമാസികയുടെയടക്കം ചെല്ലപ്പിള്ളയായത്. മണ്ണും വെള്ളവും ആകാശവുമടക്കമുള്ള പൊതുസ്വത്ത് ചുളുവിലയ്ക്ക് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന നവലിബറല്‍ നയം ഏറ്റവും ഭംഗിയായി നടപ്പാക്കുന്നത് മോഡിയാണ്. ആ നയത്തിന്റെ കൈയൊപ്പ് ഗൗതം അദാനിയെന്ന പുതുപുത്തന്‍ മുതലാളിയുടെ വിസ്മയവളര്‍ച്ചയില്‍ പതിഞ്ഞുകിടപ്പുണ്ട്.

ഒറ്റവര്‍ഷംകൊണ്ട് ഏറ്റവുമധികം സ്വത്ത് സ്വരുക്കൂട്ടിയ ഇന്ത്യന്‍ ശതകോടീശ്വരന്‍ എന്ന ബഹുമതി 2011-ല്‍ ലഭിച്ച ഗൗതം അദാനി നരേന്ദ്രമോഡിയുടെ ഉറ്റ സുഹൃത്താണ്. അദാനിയെപ്പോലുള്ളവരാണ് കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഗുജറാത്ത്‌മോഡലിന്റെ പരസ്യപ്രതീകം. എണ്‍പതുകളില്‍ ഒരു ഇടത്തരം വ്യാപാരി മാത്രമായിരുന്ന അദാനി, ഗുജറാത്തിന്റെ പൊതുസ്വത്ത് ഊറ്റിയാണ് സമ്പത്തിന്റെ നെറുകയിലേക്ക് ഉയര്‍ന്നത്. സര്‍ക്കാറില്‍നിന്ന് ചുളുവിലയ്ക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണ് ഈ അദ്ഭുതവളര്‍ച്ചയുടെ ആണി. മുണ്ഡ്രയില്‍ അദാനിയുടെ സ്വകാര്യ തുറമുഖം വന്നതോടെ, നാമമാത്ര നഷ്ടപരിഹാരം നല്‍കി കുടിയിറക്കപ്പെട്ട കൃഷിക്കാരും മത്സ്യശോഷണത്തില്‍ ഉപജീവനം മുട്ടിയ മത്സ്യത്തൊഴിലാളികളും ഇന്നും സമരമുഖത്താണ്.

വളര്‍ച്ചയുടെ ഈ വഴി കേരളത്തിന് സ്വീകാര്യമല്ല. സംസ്ഥാനം രൂപവത്കൃതമാകുമ്പോള്‍ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ പിന്നാക്കംനിന്ന സംസ്ഥാനമായിരുന്നു കേരളം. പ്രതിശീര്‍ഷ വരുമാനത്തില്‍ അന്ന് നമ്മുടെ സ്ഥാനം 14 ആയിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെയോ മോഡിയുടെയോ വഴിയിലൂടെയല്ല, മേല്‍പറഞ്ഞ പട്ടികകളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം മാറിയത്. താഴ്ന്ന സാമ്പത്തിക വളര്‍ച്ചയുടെ ഘട്ടത്തിലും ഉചിതമായ പുനര്‍വിതരണ നയങ്ങളിലൂടെയാണ് കേരളം ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തിയത്. സാമ്പത്തിക വളര്‍ച്ചയില്ലെങ്കില്‍ ഈ ജീവിതനിലവാരം നിലനിര്‍ത്താനാവില്ലെന്നും അതുകൊണ്ട് കേരളത്തിന്റെ വികസനം വഴിമുട്ടുമെന്നും പ്രവചിച്ചവരേറെയുണ്ട്. സാമ്പത്തികവളര്‍ച്ചയും സാമ്പത്തികനീതിയും തമ്മിലുള്ള ഈ വിപരീതബന്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ അസ്ഥാനത്താണെന്ന് ഇന്ന് തെളിഞ്ഞിരിക്കുന്നു. എണ്‍പതുകളുടെ അവസാനം മുതല്‍ കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ ഗതി മാറി. ദേശീയ ശരാശരിയേക്കാള്‍ വേഗത്തില്‍ വളരുന്ന സംസ്ഥാനമായി നാം മാറി. ഇന്ന് കേരളത്തിന്റെ സാമ്പത്തികവളര്‍ച്ച ഗുജറാത്തിനെ അപേക്ഷിച്ച് ഏതാണ്ട് രണ്ടുശതമാനത്തോളംമാത്രം താഴ്ന്ന നിരക്കിലാണ്. പ്രതിശീര്‍ഷവരുമാന വളര്‍ച്ചയെടുത്താല്‍ ഗുജറാത്തിന്റെ തൊട്ടടുത്താണ് കേരളം.

ഗള്‍ഫ് പണവരുമാനമാണ് ഇതിന് പ്രധാനകാരണം എന്നത് ശരിതന്നെ. പക്ഷേ, ഗള്‍ഫ്പണം ആകാശത്തുനിന്ന് വീഴുന്ന മന്നയല്ല. കേരളത്തിലെ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യവും ലഭ്യമായതുകൊണ്ടാണ് അവര്‍ക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദേശത്തെ തൊഴില്‍സാധ്യത പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞത്. മാനവവിഭവ വികസനത്തിനും നാം നല്‍കിയ ഊന്നലിന്റെ ഫലമാണ് വിദേശത്തുനിന്നുള്ള വരുമാനവും ഇന്നത്തെ സാമ്പത്തിക വളര്‍ച്ചയും.

കേരളം ഏറ്റവും മാതൃകാ സംസ്ഥാനമാണ് എന്നൊന്നുമല്ല വാദിക്കുന്നത്. തിരുത്താന്‍ സാംസ്‌കാരികവും സാമൂഹികവുമായ ഒട്ടേറെ അപചയങ്ങളുണ്ട്. സാമ്പത്തിക വീക്ഷണത്തില്‍ ഏറ്റവും പ്രധാന ദൗര്‍ബല്യം ഇന്നുള്ള സാമ്പത്തികക്കുതിപ്പിനെ കേരളത്തിലെ കൃഷിയും വ്യവസായ വളര്‍ച്ചയുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നില്ല എന്നതാണ്. വളര്‍ച്ച മുഴുവന്‍ സേവനത്തുറകളിലാണ്. ഈ ദൗര്‍ബല്യം തിരുത്തി കേരളത്തിലെ അഭ്യസ്തവിദ്യര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ നമുക്ക് സൃഷ്ടിക്കാന്‍ സാധിക്കും.

സാമ്പത്തിക വളര്‍ച്ചയ്ക്കുവേണ്ടി നിക്ഷേപകരെ ഉത്തേജിപ്പിക്കുന്നതിന് എന്തുവിലയും അധികമാകില്ല എന്നതാണ് മോഡിയുടെ സിദ്ധാന്തം. ഭൂമിയും പൊതുസ്വത്തും കൈയടക്കി കോര്‍പ്പറേറ്റുകള്‍ നേടുന്ന സാമ്പത്തികക്കുതിപ്പില്‍ മേനിനടിക്കുന്ന വികസനത്തിന്റെ രാഷ്ട്രീയം കേരളത്തിന് സ്വീകാര്യമല്ല. അല്ലെങ്കില്‍ത്തന്നെ നമ്മുടെ പാരിസ്ഥിതിക സന്തുലനാവസ്ഥ ഇപ്പോഴേ വിനാശത്തിന്റെ വക്കിലാണ്. അത് തകിടംമറിക്കുന്ന ഒരു വികസനനയത്തിനും പിന്നണിപാടാനാവില്ല. നിക്ഷേപകര്‍ക്ക് സുരക്ഷിത്വം ഉറപ്പിക്കാനെന്നപേരില്‍, അധ്വാനിക്കുന്നവരുടെ അവകാശങ്ങളും അടിയറ വെക്കാനാവില്ല. ഇതുരണ്ടും സമന്വയിക്കുന്ന വികസനപാതയിലൂടെ വേണം കേരളം മുന്നേറേണ്ടത്. അതുകൊണ്ട്, നരേന്ദ്രമോഡി പ്രചരിപ്പിക്കുന്ന പാഠപുസ്തകം തള്ളിക്കളയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.
=====================================================================

  • ഗുജറാത്തെന്നു കേട്ടാല്‍ കയറെടുക്കുന്നവരോട്... 
    ഡോ. ടി എം തോമസ് ഐസക് (chintha Article)
  • കേരളമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം. എന്നാണല്ലോ കവിവാക്യം. എന്നാല്‍ ചില കേരളീയര്‍ക്ക് അന്തരംഗം അഭിമാനപൂരിതമാകണമെങ്കില്‍ ഗുജറാത്തെന്നു കേള്‍ക്കണം. ഗുജറാത്തിന്റെയും കേരളത്തിന്റെയും വികസന നേട്ടങ്ങളെ താരതമ്യപ്പെടുത്തി അടുത്ത കാലത്ത് മാതൃഭൂമി ദിനപത്രത്തില്‍ ഞാനൊരു ലേഖനമെഴുതി. ഏതാനും ദിവസം കൊണ്ട് ഓണ്‍ലൈന്‍ പതിപ്പില്‍ 140ഓളം പേരാണ് പ്രതികരിച്ചത്. മഹാഭൂരിപക്ഷവും ഗുജറാത്ത് പ്രേമികള്‍. കേരളത്തിന് എന്തെല്ലാം പോരായ്മകളുണ്ടോ, അവയെല്ലാം അവര്‍ എണ്ണിയെണ്ണി നിരത്തുകയാണ്. കേരള മാതൃക എന്നു പറഞ്ഞാല്‍ കേരളത്തിലുളളതെല്ലാം മാതൃകാപരമാണ് എന്നാണ് വാദം എന്ന മട്ടിലാണ് വിമര്‍ശനങ്ങള്‍.

    മാതൃകയെന്നത് സാമൂഹ്യശാസ്ത്രപരമായ പരികല്‍പ്പനയാണ്. സങ്കീര്‍ണമായ സാമൂഹ്യവ്യവസ്ഥയെ ലളിതവത്കരിച്ച് ഏറ്റവും സാരവത്തായ ഘടകങ്ങളെ മാത്രമെടുത്ത് വിശകലനം നടത്തുന്ന രീതിയാണത്. ഇതിനെയാണ് മോഡല്‍ അല്ലെങ്കില്‍ മാതൃക എന്നു പറയുന്നത്. പാശ്ചാത്യരാജ്യങ്ങളുടെ വികസന മാതൃകയില്‍ സാമ്പത്തികവളര്‍ച്ചയുടെ നീണ്ട കാലഘട്ടത്തിനുശേഷം അഭിവൃദ്ധിയുടെ ഉച്ചസ്ഥായിയിലെത്തിയ ശേഷമാണ്, അത് താഴേയ്ക്ക് സാമൂഹ്യക്ഷേമ നേട്ടങ്ങളായി കിനിഞ്ഞിറങ്ങിയത്. ആദ്യം സാമ്പത്തികവളര്‍ച്ച, സാമൂഹ്യക്ഷേമം പിന്നീട്. വ്യവസായ വിപ്ലവകാലത്തും അതിനു ശേഷവുമുള്ള ദീര്‍ഘനാള്‍ സാധാരണക്കാരുടെ ജീവിതനിലവാരത്തില്‍ ഗണ്യമായ യാതൊരു വര്‍ദ്ധനയും യൂറോപ്പിലുണ്ടായില്ല. രണ്ടാം ലോകയുദ്ധത്തിനു ശേഷമാണ് സാധാരണക്കാരുടെ ജീവിതനിലവാരം ശ്രദ്ധേയമായി ഉയരാന്‍ തുടങ്ങിയത്. ഇതില്‍നിന്ന് വ്യത്യസ്തമായ ഒരനുഭവമാണ് കേരളത്തിന്റെ വികസന മാതൃക. സാമ്പത്തികമായി പിന്നാക്കം നിന്ന കാലഘട്ടത്തില്‍പ്പോലും മറ്റ് അവികസിത പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയര്‍ന്ന ജീവിതനിലവാരം ജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ ഇവിടെ കഴിഞ്ഞു. ഇതിനു കാരണം മാറിമാറി വന്ന ഭരണകൂടങ്ങള്‍ സ്വീകരിച്ച പുനര്‍വിതരണത്തിലൂന്നിയുളള നയങ്ങളാണ്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ, ആരോഗ്യ സൗജന്യങ്ങള്‍ വിപുലീകരിച്ചു. ഭൂപരിഷ്കരണവും കൂട്ടായ വിലപേശലും നടപ്പായി. സാമൂഹ്യസുരക്ഷിതത്വ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഇത്തരത്തില്‍ പ്രതികരിക്കാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിതരാക്കിയത് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ അടക്കമുള്ള കേരളത്തില്‍ ഉയര്‍ന്നുവന്ന ജനകീയ സമ്മര്‍ദ്ദശക്തികളാണ്.

    സാമ്പത്തികവളര്‍ച്ചയോടൊപ്പം തന്നെ, അതായത് അതിന്റെ പ്രാരംഭഘട്ടം മുതല്‍തന്നെ സാമൂഹ്യക്ഷേമവും ഉറപ്പുനല്‍കുന്നു എന്നതാണ് കേരളവികസന മാതൃകയുടെ പ്രത്യേകത. സാമ്പത്തികവളര്‍ച്ചയും സാമൂഹ്യക്ഷേമവും മുരടിച്ചു നില്‍ക്കുന്ന ഒട്ടേറെ സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, ബിഹാര്‍, യുപി, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഒഡിഷ എന്നിങ്ങനെ ഈ പട്ടിക നീളും. ഈ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഗുജറാത്തുപോലുളള സംസ്ഥാനങ്ങള്‍ ദ്രുതഗതിയിലുളള സാമ്പത്തികവളര്‍ച്ച കൈവരിച്ചിട്ടുണ്ട്. എന്നാല്‍ സാമൂഹ്യക്ഷേമനിലയെടുത്തു കഴിഞ്ഞാല്‍ ഇന്നും പണ്ടത്തെ സ്ഥിതിയില്‍ നിന്ന് താരതമ്യേന ഉയര്‍ച്ച ഉണ്ടായിട്ടില്ല. അതേസമയം സാമൂഹ്യക്ഷേമ നേട്ടത്തില്‍ മുന്നിട്ടുനിന്ന കേരളമാകട്ടെ, സമീപകാലത്ത് ദേശീയ ശരാശരിയെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വളരുന്നുണ്ട് താനും. അതുകൊണ്ട് എന്റെ ലേഖനത്തില്‍ വാദിച്ചത്, ഗുജറാത്തിനെക്കാള്‍ മെച്ചപ്പെട്ട വികസന മാതൃക കേരളത്തിലേതാണെന്നാണ്. കേരളമാണ്, ഗുജറാത്തല്ല ഇന്ത്യയ്ക്കു മാര്‍ഗദര്‍ശകമാകേണ്ടത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ തന്നെ മാതൃഭൂമിയില്‍ മറുപടിയുമെഴുതി. അദ്ദേഹം പറയുന്നു

    :കേരളത്തെയും ഗുജറാത്തിനെയും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് ഗുജറാത്തില്‍ വികസനം നടക്കുന്നില്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യാപകമായ ബൗദ്ധികവ്യായാമം നടന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തികവളര്‍ച്ചയില്‍ ഗുജറാത്തും മാനവവികസന സൂചികയില്‍ (ഹ്യൂമന്‍ ഡെവലപ്പ്മെന്റ് ഇന്‍ഡക്സ്, എച്ച്.ഡി.ഐ.) കേരളവും ഒന്നാം സ്ഥാനത്തായതുകൊണ്ട് മാത്രമല്ല ഈ താരതമ്യം. സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ ഗുജറാത്ത് ബഹുദൂരം മുന്നിലാണെന്ന അപ്രിയസത്യം മോഡിവിരുദ്ധരിലുണ്ടാക്കിയ ധൈഷണികമായ അങ്കലാപ്പുകളുടെ ആകത്തുകയാണ് എച്ച്.ഡി.ഐ. അക്കങ്ങളെക്കൊണ്ടുള്ള പുതിയ കണ്‍കെട്ടു വിദ്യ. അതേ. കേവലം അക്കാദമിക് ചര്‍ച്ചയല്ല. പ്രശ്നം രാഷ്ട്രീയം തന്നെയാണ്. ഇന്ത്യ കണ്ടിട്ടുളള ഏറ്റവും നിഷ്ഠുരമായ സംസ്ഥാന സര്‍ക്കാരുകളിലൊന്നിനെ സാമ്പത്തികവളര്‍ച്ചയുടെ കണക്കുകള്‍ കൊണ്ട് വെള്ളപൂശി ഇന്ത്യയ്ക്കാകെ മാതൃകയാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. ഞങ്ങളുടെ വിമര്‍ശനം രണ്ടാണ്. ഒന്ന്, സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ കേരളമടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഗുജറാത്തിന് തൊട്ടുപിന്നിലുണ്ട്. സാമ്പത്തികവളര്‍ച്ച മോഡിയുടെ ഇന്ദ്രജാലമൊന്നുമല്ല. രണ്ട്, ഗുജറാത്തിലെ ഈ സാമ്പത്തികവളര്‍ച്ചയുടെ നേട്ടം അവിടുത്തെ ജനങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അവിടുത്തെ ജനങ്ങളുടെ വിദ്യാഭ്യാസ - ആരോഗ്യ ജീവിതസാഹചര്യങ്ങള്‍ പണ്ടത്തെപ്പോലെ പിന്നാക്കമായി തുടരുന്നു. വി. മുരളീധരനും ഓണ്‍ലൈന്‍ അനുയായികളും മുന്നോട്ടു വെയ്ക്കുന്ന പ്രതിവാദങ്ങള്‍ പലതും പ്രാഥമികപരിശോധനയുടെ മുന്നില്‍പ്പോലും നിലനില്‍ക്കുന്നതല്ല. ഒന്ന്, മാനവ വികസന സൂചികയുടെ സാംഗത്യത്തെത്തന്നെ വി മുരളീധരന്‍ ഇങ്ങനെ ചോദ്യം ചെയ്യുന്നുണ്ട്.&ഹറൂൗീ;ഭൂപ്രകൃതി, പരിസ്ഥിതി, ജനസംഖ്യ എന്നീ നിര്‍ണായക ഘടകങ്ങളെ മാനവവികസന സൂചിക അവഗണിക്കുന്നുവെന്ന് അന്താരാഷ്ട്രതലത്തില്‍ തന്നെ അഭിപ്രായമുണ്ട്. ഏറെ പരിമിതികളുള്ള ഈ സൂചികയെ വികസനത്തിന്റെ മാനദണ്ഡമായി പരിഗണിക്കാനാവില്ലെന്ന് ഹെന്റിക് വോള്‍ഫിനെപ്പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ഹെന്റിക് വോള്‍ഫിന്റെ വിമര്‍ശനം ഭൂപ്രകൃതി, പരിസ്ഥിതി, ജനസംഖ്യ എന്നിവയെ പരിഗണിക്കുന്നില്ല എന്നുളളതല്ല. വ്യത്യസ്തരാജ്യങ്ങളെ താരതമ്യപ്പെടുത്തുന്നതിനുള്ള കണക്കുകളില്‍ ഒട്ടേറെ പിശകുകള്‍ ഉണ്ടെന്നും അതുകൊണ്ട് വിവിധ രാജ്യങ്ങളുടെ മാനവവികസന സൂചികകള്‍ താരതമ്യപ്പെടുത്താനാവില്ലെന്നുമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ താരതമ്യത്തിന് ഈ വിമര്‍ശനം സാധുവല്ല. കേരളത്തിന്റെ നേട്ടം ഭൂപ്രകൃതിയുടെയും പരിസ്ഥിതിയുടെയും ജനസംഖ്യയുടെയും ഫലമാണ് എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്റെ ഉദ്ദേശം ഏവര്‍ക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ. രണ്ട്, മാനവവികസന സൂചികയെക്കുറിച്ചുളള വിമര്‍ശനങ്ങളെല്ലാമുണ്ടെങ്കിലും വി. മുരളീധരന്റെ മുഖ്യവാദം കേരളത്തിന്റെയും ഗുജറാത്തിന്റെയും ഈ സൂചികകളെ താരതമ്യപ്പെടുത്തിക്കൊണ്ടു തന്നെയാണ്. പക്ഷേ, ഈ കണക്ക് എവിടെനിന്ന് കിട്ടി എന്നു വെളിപ്പെടുത്തിയിട്ടില്ല. രണ്ട് ഏജന്‍സികളാണ് ഔദ്യോഗികമായി മാനവവികസന സൂചികക്ക് ഇന്ത്യയില്‍ രൂപം നല്‍കുന്നത്. ഒന്ന്, ഐക്യരാഷ്ട്രസഭയുടെ യുഎന്‍ഡിപി എന്ന സംഘടന. രണ്ട്, ഇന്ത്യയിലെ പ്ലാനിംഗ് കമ്മിഷന്‍. രണ്ടുപേരും ഇതുവരെ ഇറക്കിയിട്ടുളള ഒരു കണക്കുമായും ഒരു സാമ്യവും വി. മുരളീധരന്‍ ഹാജരാക്കുന്ന കണക്കിനില്ല.

    2001ലെയും 2010-11ലെയും കേരളത്തിന്റെയും ഗുജറാത്തിന്റെയും മാനവവികസന സൂചികകളെ താരതമ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹമെത്തിച്ചേരുന്ന നിഗമനം ഇതാണ്: കലാപങ്ങളെയും പ്രകൃതിദുരന്തങ്ങളെയും നേരിട്ടുകൊണ്ട് മോഡിഭരണകാലത്ത് ഗുജറാത്ത് മാനവവികസന സൂചികയില്‍ 7.3 ശതമാനം വളര്‍ച്ചനേടിയപ്പോള്‍ ഇതേ കാലയളവില്‍ കേരളം രണ്ടുശതമാനം പിറകോട്ടുപോയതായി കാണാം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ നമുക്കായെങ്കിലും സൂചിക താഴേക്കുപോയി. ഗുജറാത്തിന്റെ സ്ഥാനം പിറകോട്ടുപോയെങ്കിലും സൂചിക ഉയരുകയാണ് ചെയ്തത്. 2010-11ലെ കണക്ക് എവിടുന്ന് കിട്ടിയതാണെന്ന് എത്ര പരതിയിട്ടും മനസ്സിലാകുന്നില്ല. യുഎന്‍ഡിപിയുടെ അവസാനത്തെ റിപ്പോര്‍ട്ട് 2011ലേതാണ്. ഈ റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന അവസാനത്തെ കണക്കുകള്‍ 2007-08 വര്‍ഷത്തെയാണ്. പ്ലാനിംഗ് കമ്മിഷനും 2007-08ലെ കണക്കുകളാണ് ഉദ്ധരിക്കാറ്. അവ പരിശോധിക്കുമ്പോള്‍ മുരളീധരന്‍ എത്തിച്ചേരുന്നതില്‍നിന്ന് കടകവിരുദ്ധമായ നിഗമനങ്ങളിലാണ് നാം എത്തിച്ചേരുന്നത്. 1999-2000നും 2007-08നും ഇടയ്ക്ക് കേരളത്തിന്റെ സൂചിക 0.68ല്‍ നിന്ന് 0.79 ആയി ഉയര്‍ന്നു. അതായത്, 16 ശതമാനം ഉയര്‍ന്നു. ഇന്ത്യയുടെ പൊതു മാനവവികസന സൂചിക ഇതേ കാലയളവില്‍ 0.39ല്‍ നിന്ന് 0.47 ആയി ഉയര്‍ന്നു. അതായത്, 20 ശതമാനം ഉയര്‍ന്നു. എന്നാല്‍ ഗുജറാത്തിന്റെ സൂചികയോ? 0.47ല്‍ നിന്ന് 0.53 ആയിട്ടേ ഉയര്‍ന്നിട്ടുളളൂ. അതായത് കേവലം 13 ശതമാനം വളര്‍ച്ച. ദേശീയ ശരാശരിയുടെ ഏതാണ്ട് പകുതി മാത്രം. മോഡിയുടെ ഭരണത്തിന്റെയൊരു കേമത്തമേ. (ഈ കണക്കുകളെല്ലാം യുഎന്‍ഡിപിയുടെ ഇന്ത്യാ ഹ്യൂമന്‍ ഡെവലപ്പ്മെന്റ് റിപ്പോര്‍ട്ട് 2011ന്റെ പേജ് 24ലെ പട്ടിക 2.4ല്‍ നിന്ന് എടുത്തിട്ടുളളതാണ്). മൂന്ന്, മറ്റൊരു വാദം കേരളം പണ്ടേ സാമൂഹ്യക്ഷേമ സൂചികയില്‍ വളരെ ഉയര്‍ന്ന ദേശമായിരുന്നു എന്നാണ്. ഈ നേട്ടത്തില്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഊറ്റം കൊളളാനൊന്നുമില്ല. വി. മുരളീധരന്‍ എഴുതുന്നു: വിശാലമായ അര്‍ഥത്തില്‍ മാനവവികസന സൂചികയില്‍ ദശകങ്ങളായി നാം നിലനിര്‍ത്തിയ ഒന്നാംസ്ഥാനത്തി ല്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ പിറന്ന ആദിശങ്കരന്‍, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍ മുതല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനുവരെ പങ്കുണ്ട്. ഇല്ലെന്ന് ആരു വാദിച്ചു?

    ശ്രീശങ്കരന്റെ കാലം മുതല്‍ ഇതായിരുന്നുവോ സ്ഥിതിയെന്നുളളതില്‍ തര്‍ക്കമുണ്ട്. ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികള്‍, ചാവറ കുര്യാക്കോസ്, ഏലിയാസച്ചന്‍ തുടങ്ങിയ നവോത്ഥാന നായകരുടെ കാലം മുതലാണ് കേരളം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ മുന്നിടാന്‍ തുടങ്ങിയത് എന്നതില്‍ സംശയമില്ല. മിഷണറിമാര്‍ക്കും പങ്കുണ്ട്. കേരളത്തിലെ സാമൂഹ്യപ്രസ്ഥാനങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് തിരുവിതാംകൂറില്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായ സാമൂഹ്യനയം രാജഭരണകൂടങ്ങള്‍ സ്വീകരിച്ചത് എന്ന് ഡോ. മൈക്കിള്‍ തരകന്‍ വളരെ വിശദമായി തെളിയിച്ചതാണ്. എന്നാല്‍ കേരളത്തിലെ സാമൂഹ്യക്ഷേമ നിലയില്‍ കുതിച്ചുചാട്ടമുണ്ടായത് സ്വാതന്ത്ര്യാനന്തര കാലത്താണ്. അതിലെ മുഖ്യപങ്ക് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനും ഭൂപരിഷ്കരണത്തിനും കൂട്ടായ വിലപേശലിനുമാണ്.

    1951ല്‍ കേരളത്തിന്റെ പല സാമൂഹ്യക്ഷേമ സൂചികകളും ദേശീയ ശരാശരിയുടേതില്‍ നിന്ന് വളരെയൊന്നും വിഭിന്നമായിരുന്നില്ല. ഇന്ത്യയിലെ ശിശുമരണ നിരക്ക് 140 ആയിരുന്നു. കേരളത്തിന്റേത് അതിനേക്കാള്‍ താഴ്ന്നതായിരുന്നെങ്കിലും 120 ഉണ്ടായിരുന്നു എന്നോര്‍ക്കുക. 1921-30 അടിസ്ഥാനമാക്കിയുളള ജീവിതായുസ്സ് കേരളത്തില്‍ പുരുഷന്മാര്‍ക്ക് 30ഉം സ്ത്രീകള്‍ക്ക് 33ഉം ആയിരുന്നു. ഇന്ത്യ മൊത്തത്തിലെടുത്താല്‍ പുരുഷന്മാരുടേത് 27ഉം സ്ത്രീകളുടേത് 26ഉം ആയിരുന്നു. സ്വാതന്ത്ര്യപൂര്‍വ സാമൂഹ്യപ്രസ്ഥാനത്തിന്റെ പ്രാധാന്യം ഒട്ടും കുറച്ചുകാണാന്‍ പാടില്ലെങ്കിലും അതു പറഞ്ഞ് സ്വാതന്ത്ര്യാനന്തരമുണ്ടായ കുതിപ്പ് മറച്ചുവെയ്ക്കാന്‍ ശ്രമിക്കേണ്ട. അതുപോലെ തന്നെ തിരു-കൊച്ചി പ്രദേശങ്ങളോടൊപ്പം സാമൂഹ്യവികസന സൂചികയില്‍ മലബാര്‍ എത്തിച്ചേര്‍ന്നത് സ്വാതന്ത്ര്യാനന്തരകാലത്താണ്.

    അകലം ഏറ്റവും കുറഞ്ഞത് 1971നു ശേഷമാണ്. ദളിതരുടെ കാര്യത്തിലും ഇത് സാധുവാണ്. നാല്, ഗള്‍ഫ് പണമാണ് കേരളത്തിന്റെ അഭിവൃദ്ധിയ്ക്കു കാരണം. ഗള്‍ഫ് പണത്തിന് കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയില്‍ സുപ്രധാന പങ്കുണ്ട്. പക്ഷേ, ഗള്‍ഫിലേയ്ക്ക് കുടിയേറാന്‍ കഴിഞ്ഞത് എന്തുകൊണ്ട്? ഇത് യാദൃച്ഛിക സംഭവമല്ല. കേരളത്തിലെ മാനവവിഭവ ശേഷി വളരെ ഉയര്‍ന്നതുകൊണ്ടാണ് ഗള്‍ഫിലും പാശ്ചാത്യരാജ്യങ്ങളിലുമെല്ലാം തൊഴില്‍നേടാന്‍ നമുക്ക് കഴിഞ്ഞത്. ഗുജറാത്തും വിദേശ വരുമാനത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല എന്നോര്‍ക്കണം. ഗള്‍ഫ് പണത്തിന്റെ വരവിനു ശേഷമാണ് സാമ്പത്തിക വളര്‍ച്ചയുടെ ഗതിവേഗം ഉയര്‍ന്നത് എന്നതു ശരി തന്നെ. പക്ഷേ, സാമൂഹ്യക്ഷേമ സൂചികയുടെ പുരോഗതി അതിനു മുമ്പുതന്നെ കൈവരിച്ച നേട്ടമാണ്.

    അഞ്ച്, കഴിഞ്ഞൊരു ദശകത്തില്‍ ഗുജറാത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂടിയിട്ടുണ്ട്. ഇതുയര്‍ത്തിപ്പിടിച്ചാണ് സാമ്പത്തിക മാനേജ്മെന്റ് സംബന്ധിച്ച ഗീര്‍വാണങ്ങള്‍. മൂന്ന് കാര്യങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. ഒന്ന്, മോഡിയുടെ വരവിനു മുമ്പു തന്നെ സാമ്പത്തിക വളര്‍ച്ചയില്‍ താരതമ്യേന മുന്നിട്ടു നിന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു ഗുജറാത്ത്. രണ്ട്, ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മൊത്തത്തില്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ദ്ധിച്ചു. പത്തും പതിനൊന്നും പഞ്ചവത്സരപദ്ധതി കാലമെടുത്താല്‍, മഹാരാഷ്ട്ര, ആന്ധ്ര, ഹരിയാന, തമിഴ്നാട് എന്നിവയൊക്കെ എട്ടു ശതമാനത്തിലേറെ സാമ്പത്തിക വളര്‍ച്ച കൈവരിച്ച് ഗുജറാത്തിന് തൊട്ടുപിന്നിലുണ്ട്. മൂന്ന്, കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ വേഗതയും വര്‍ദ്ധിച്ചുവരികയാണ്. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് കേരളം ഗുജറാത്തിനൊപ്പമെത്തും എന്നാണ് എന്റെ വിലയിരുത്തല്‍. അങ്ങനെയൊരു കേരളത്തെ മുരളീധരന് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? അത്തരമൊരു കേരളമാണോ മോഡിയുടെ ഗുജറാത്താണോ അഭികാമ്യം?

Wednesday, May 1, 2013

അഴിമതിയുടെ വര്‍ധിക്കുന്ന അടങ്കല്‍

ധനവിചാരം, May 12013


പുറത്തുവരുന്ന അഴിമതിക്കഥകളുടെ മുന്നില്‍ കോടതിയിലും പാര്‍ലമെന്റിലും മാത്രമല്ല, ജനങ്ങളുടെ മുന്നിലും കേന്ദ്രസര്‍ക്കാറിന്റെ നില പരുങ്ങലിലാണ്. പക്ഷേ, ഭരണത്തലവനായ പ്രധാനമന്ത്രിയുടെ സ്ഥായിയായ ഭാവം നിസ്സംഗതയാണ്.

സാമ്പത്തികവളര്‍ച്ചയുടെ വേഗംകൂട്ടാനുള്ള മന്ത്രമാണ് സ്വകാര്യവത്കരണം. പൊതുമേഖല മാത്രമല്ല, നാടിന്റെ പൊതുസ്വത്തും കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കണം. അങ്ങനെ അവര്‍ക്കുലഭിക്കുന്ന അധികലാഭത്തെ വളര്‍ച്ചയുടെ സബ്‌സിഡിയായി കണക്കാക്കിയാല്‍ മതി എന്ന് വ്യാഖ്യാനിച്ചയാളാണ് നമ്മുടെ പ്രധാനമന്ത്രി! എന്നുവെച്ചാല്‍ 2 ജി സ്‌പെക്ട്രം ചുളുവിലയ്ക്കുവിറ്റത് മൊബൈല്‍ നിരക്കുകള്‍ താഴ്ത്താനുള്ള സബ്‌സിഡി; കല്‍ക്കരിപ്പാടങ്ങള്‍ തുച്ഛമായ വിലയ്ക്ക് കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറിയത് വൈദ്യുതിനിരക്ക് കുറയ്ക്കാന്‍. വന്‍നേട്ടത്തില്‍ നിന്ന് ഏതാനും ഉദ്യോഗസ്ഥരും കുറച്ച് രാഷ്ട്രീയക്കാരും കൈയിട്ടുവാരുന്നു എന്നത് മാത്രമാണ് പ്രധാനമന്ത്രിയുടെ ദൃഷ്ടിയില്‍ ആകെയുള്ള ദോഷം. അതൊഴിവാക്കിയാല്‍ എല്ലാം ഭദ്രം!

അഴിമതി ഇന്ത്യയ്ക്ക് പുത്തരിയല്ലല്ലോ. നാല്പതുതരം അഴിമതികളെക്കുറിച്ച് കൗടില്യന്‍ തന്നെ വിവരിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ രാജ്യശ്രദ്ധയാകര്‍ഷിച്ച ആദ്യത്തെ അഴിമതിക്കേസുണ്ടായത് 1948-ലാണ്. ജീപ്പ് വാങ്ങിയതില്‍ നടത്തിയ 48 ലക്ഷത്തിന്റെ വെട്ടിപ്പ്. ഇന്നത്തെ മൂല്യമനുസരിച്ച് 82 കോടിയുടെ വിലയുള്ള അഴിമതി. മുണ്‍ഡ്രാ കേസടക്കം മൂന്ന് അഴിമതിക്കഥകളാണ് 1950-കളുടെ നീക്കിയിരിപ്പ്. മൂന്നിലുംകൂടി നടന്നത് (ഇന്നത്തെ നിലയില്‍ കണക്കാക്കിയാല്‍) 63 കോടിയുടെ വെട്ടിപ്പ്. കപ്പല്‍ കോടീശ്വരന്‍ തേജയ്ക്കുനല്‍കിയ വായ്പകളിലെ തിരിമറിയാണ് 1960-കളില്‍ രാജ്യത്തെ ഞെട്ടിച്ചത്. അന്നത്തെ 22 കോടിക്ക് ഇന്നത്തെ 694 കോടിയുടെ വലിപ്പമുണ്ട്. 1970-കളിലാവട്ടെ, മൂന്ന്‌കേസുകളിലായി 35 കോടിയുടെ അഴിമതി (തുക ഇന്നത്തെ കണക്കനുസരിച്ച്). 1980-കളില്‍ ഇത് 1000 കോടിയായി. ശരാശരിയെടുത്താല്‍ സ്വാതന്ത്ര്യലബ്ധി മുതല്‍ 1990 വരെ ഒരു ദശാബ്ദത്തിനുള്ളില്‍ നടന്ന വമ്പന്‍ അഴിമതികളുടെ ശരാശരി അടങ്കല്‍ 350 കോടി രൂപയാണ്.

എന്നാല്‍, നവഉദാരീകരണം വന്നതോടെ സ്ഥിതി മാറി. 1990-കളില്‍ 12 കേസുകളിലായി 31,546 കോടിയുടെ വെട്ടിപ്പ്. പുതിയ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ അഴിമതിയുടെ വലിപ്പം 14 കേസുകളിലായി ഒരു ലക്ഷം കോടിയായി. 2010, 2011 വര്‍ഷങ്ങളില്‍ മാത്രമായി ഇതിനകം ഒമ്പത് കേസുകളിലായി തുക പെരുകിയത് അഞ്ചുലക്ഷം കോടിയിലേക്ക്. ആഗോളീകരണ നയങ്ങളുടെ ശക്തനായ വക്താവായ ബിബേക് ദേബ്‌റോയുടേതാണ് ഈ കണക്കുകള്‍. അതുകൊണ്ട് അതിശയോക്തിപരമെന്ന ശങ്ക വേണ്ട.

ഒമ്പത് കേസുകളുടെ ലിസ്റ്റിതാ: 2 ജി സ്‌പെക്ട്രം (1.76 ലക്ഷം കോടി), കോമണ്‍വെല്‍ത്ത് ഗെയിംസ് (36,000 കോടി), അമ്പാട്ടി ആന്ധ്രാ ഭൂമിയിടപാട് (10, 000 കോടി), കര്‍ണാടകയിലെ ബെല്‍ക്കരി തുറമുഖം (60,000 കോടി), യു.പി. ധാന്യ ഇടപാട് (രണ്ടു ലക്ഷം കോടി), ബെല്ലാരി ഖനി തട്ടിപ്പ് (16,000 കോടി). ആദര്‍ശ് ഫ്‌ളാറ്റിന്റെയും ഭവനവായ്പയുടെയും തിരിമറി (1100 കോടി). എസ് ബാന്‍ഡ് അഴിമതിയുടെ തുക ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവയ്ക്കുശേഷമാണ് കല്‍ക്കരിപ്പാടം, പയറുവില്പന, ഹെലികോപ്റ്റര്‍ ഇടപാട്, കെ.ജി. ബേസിന്‍ വാതകകുംഭകോണം തുടങ്ങിയ അഴിമതികള്‍ പുറത്തുവന്നത്. ഈ ദശാബ്ദം അവസാനിക്കുമ്പോള്‍ സ്ഥിതി എവിടെച്ചെന്നുനില്‍ക്കും എന്ന് ഊഹിക്കാന്‍പോലുമാവില്ല.

അഴിമതിയുടെ കാര്യത്തില്‍ നിയോലിബറല്‍ കാലത്തിന് മുന്‍കാലങ്ങളേതില്‍ നിന്ന് വ്യത്യസ്തതകള്‍ പലതാണ്. ഏറ്റവും പ്രധാനം അഴിമതിയുടെ വലിപ്പം തന്നെ. 10,000 കോടിക്ക് മുകളിലാണ് ഓരോ അഴിമതിയും. രണ്ട്, കോര്‍പ്പറേറ്റുകളാണ് അഴിമതിയുടെ മുഖ്യ ഗുണഭോക്താക്കള്‍. ശക്തമായ ശിങ്കിടി മുതലാളിത്തമാണ് വളര്‍ന്നുവരുന്നത്. മൂന്ന്, പണ്ടത്തെപ്പോലെ അഴിമതി ഇന്നൊരു ധാര്‍മിക അപഭ്രംശത്തിന്റെ പ്രശ്‌നമല്ല. പുതിയ സാമ്പത്തികനയത്തിന്റെ യുക്തിയില്‍ അഴിമതി അനിവാര്യമാണ്. മന്‍മോഹന്‍ സിങ്ങിന് ഈ തിരിച്ചറിവുണ്ട്. അതുകൊണ്ടാണ് അഴിമതിയുടെ കാര്യത്തില്‍ അദ്ദേഹത്തിന് സ്ഥായിയായ നിസ്സംഗത.

2 ജി സ്‌പെക്ട്രം കേസെടുക്കുക. രാജ എന്ന മന്ത്രിക്ക് മാത്രമാണോ അതോ പ്രധാനമന്ത്രി വരെയുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നതിന്മേലാണല്ലോ ഇപ്പോള്‍ ജെ.പി.സി.യില്‍ കോലാഹലം നടക്കുന്നത്. പ്രധാനമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് തിരിമറികള്‍ നടന്നത് എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ജെ.പി.സി.യിലെ ഭൂരിപക്ഷം ഉപയോഗിച്ച് എത്ര വെള്ളപൂശിയാലും താഴെ പറയുന്ന ഈ വസ്തുതകള്‍ മറയ്ക്കാനാവില്ല.

ഒന്ന്, 2 ജി വില്പനയുടെ ഓരോ ഘട്ടത്തിലും നേരിട്ടും രേഖാമൂലവും പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു എന്നാണ് രാജയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം തെളിയിക്കുന്ന വിശദമായ മൂന്ന് കത്തുകള്‍ നമ്മുടെ മുന്നിലുണ്ട്. വില ഗണ്യമായി ഉയര്‍ത്തുകയോ ലേലം വിളിക്കുകയോ ആണ് വേണ്ടത് എന്ന തന്റെ അഭിപ്രായം പ്രധാനമന്ത്രി ഒരു കത്തിന് മറുപടിയായി അറിയിക്കുന്നുമുണ്ട്. പക്ഷേ, രാജ തന്റെ വ്യത്യസ്ത നിലപാട് വിശദീകരിച്ചുകൊണ്ട് പിന്നീട് നല്‍കിയ കത്തുകള്‍ക്ക് മറുപടി നല്‍കുകയോ വില്പന നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുകയോ പ്രധാനമന്ത്രി ചെയ്തില്ല.

രണ്ട്, 2001-ലെ വിലയ്ക്ക് 2 ജി സ്‌പെക്ട്രം വില്പന പാടില്ലെന്നും എന്‍ട്രി ഫീസ് 36,000 കോടി രൂപയായി ഉയര്‍ത്തണമെന്നുമുള്ള കാബിനറ്റ് സെക്രട്ടറിയുടെ ശുപാര്‍ശ പ്രധാനമന്ത്രിയുടെ മുന്നിലുണ്ടായിരുന്നു. മുന്‍ കാബിനറ്റ് സെക്രട്ടറിയും ഇപ്പോള്‍ കേരളത്തിലെ പ്ലാനിങ്‌ബോര്‍ഡ് ചെയര്‍മാനുമായ ചന്ദ്രശേഖര്‍ ജെ.പി.സി. മുമ്പാകെയാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

മൂന്ന്, 2 ജി വില്പനയില്‍ ആദ്യം പ്രകടിപ്പിച്ച എതിര്‍പ്പില്‍ നിന്ന് പ്രധാനമന്ത്രി പിന്മാറി എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. അതിന്റെ കാരണം ഇന്നും അജ്ഞാതം. വിവിധ നിര്‍ദേശങ്ങളെ താരതമ്യപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ പഠനം ഈ മനംമാറ്റത്തിന്റെ സാക്ഷ്യപത്രമാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരും സെക്രട്ടറി പുലോക് ചാറ്റര്‍ജിയും തയ്യാറാക്കിയ കുറിപ്പില്‍ മന്ത്രി രാജയുടെ പല നിര്‍ദേശങ്ങളോടും യോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി ഇതുവരെ ഈ കുറിപ്പിനെ തള്ളിപ്പറഞ്ഞിട്ടില്ല.

നാല്, 2008 ജനവരിയില്‍ ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കിയപ്പോള്‍ നാനാകോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഈ ഘട്ടത്തിലും വില്പന തടയുന്നതിന് നിയമപരമായ തടസ്സമൊന്നുമുണ്ടായിരുന്നില്ല. 2008 ഫിബ്രവരിയിലാണ് സീതാറാം യെച്ചൂരി നിര്‍ണായകമായ ആദ്യത്തെ കത്ത് പ്രധാനമന്ത്രിക്ക് അയച്ചത്. ഈ കത്തുകളില്‍ ഉന്നയിച്ച ആരോപണങ്ങളാണ് പിന്നീട് സി. ആന്‍ഡ് എ.ജി. സാധൂകരിച്ചത്.

2 ജി സ്‌പെക്ട്രം ഇടപാടിലെ ക്രമക്കേടിനെയും അഴിമതിയെയുംകുറിച്ച് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു എന്നതിന് ഒരു സംശയവുംവേണ്ട. അറിഞ്ഞിട്ടും അദ്ദേഹം ഒന്നും ചെയ്തില്ല. 2 ജി അഴിമതിയില്‍ രാജയുടെ മറയുണ്ടെങ്കില്‍ കല്‍ക്കരിപ്പാടം ഇടപാടിലും എസ് ബാന്‍ഡ് അഴിമതിയിലും നഗ്‌നത മറയ്ക്കാന്‍ പുളിയിലപോലും പ്രധാനമന്ത്രിയുടെ കൈവശമില്ല. അഴിമതിക്കാരെ ശിക്ഷിക്കാനോ, അഴിമതി തടയുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കാനോ അദ്ദേഹം തയ്യാറല്ല എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
കള്ളപ്പണക്കാരെ കണ്ടുപിടിച്ച് ശിക്ഷിക്കുന്നതിനല്ല, അത് വെള്ളപ്പണമാക്കി ഇന്ത്യയിലേക്ക് തിരിച്ചൊഴുക്കാന്‍ അവരെ പ്രീണിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ ലക്ഷ്യത്തിനുവേണ്ടി മാത്രമാണ്, മൗറീഷ്യസുമായി ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നത്.

അഴിമതിയോടുള്ള കേന്ദ്രസര്‍ക്കാറിന്റെ ഈ നിസ്സംഗതയ്ക്കുപിന്നില്‍ വ്യക്തമായ ഒരു സാമ്പത്തികദര്‍ശനമുണ്ട്. ലാഭവര്‍ധനയ്ക്ക് തടസ്സം നില്‍ക്കുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കംചെയ്ത സ്വകാര്യ ഉടമസ്ഥതയിലുള്ള തുറന്ന കമ്പോളമാണ് ലക്ഷ്യം. ലാഭവര്‍ധന മൂലധന സംഭരണത്തിന് ഉത്തേജകമാകും. ഇത് സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തും. ഇതാണ് നവലിബറല്‍ സിദ്ധാന്തം. ഏതെങ്കിലും സംരംഭകന്‍ അതിവേഗത്തില്‍ കൂടുതല്‍ പണം ആര്‍ജിച്ചാല്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല; അതയാളുടെ മികവിന്റെ നിദര്‍ശനമായി കണക്കാക്കിയാല്‍ മതിയെന്നാണ് നവലിബറലുകളുടെ നിലപാട്. സര്‍ക്കാറിന്റെ സ്വത്തോ പൊതുസ്വത്തോ സ്വകാര്യമുതലാളിമാരുടെ കൈവശമെത്തിച്ചേരുന്നതില്‍ ഒരു തെറ്റും ഈ സിദ്ധാന്തക്കാര്‍ കാണുന്നില്ല. പൊതുസ്വത്തിന്റെ കൊള്ളയെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ സിദ്ധാന്തം. ഈ കൊള്ളയാണ് ശതകോടീശ്വരന്മാരുടെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയുടെ ഏറ്റവും പ്രധാന സ്രോതസ്സ്.

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 2004-ല്‍ 13 ആയിരുന്നത് 2010-ല്‍ 69 ആയി. ദേശീയ വരുമാനത്തിന്റെ നാലുശതമാനമായിരുന്ന അവരുടെ സ്വത്ത് 31 ശതമാനമായി വര്‍ധിച്ചു. ഏറ്റവും വലിയ കുത്തകകളുടെ ആസ്തി 1991-ല്‍ 0.75 ലക്ഷം കോടി രൂപയായിരുന്നത് 2004-'05 ആയപ്പോഴേക്കും 6.92 ലക്ഷം കോടിയായി ഉയര്‍ന്നു. കൊഡാക് വെല്‍ത്ത് മാനേജ്‌മെന്റ് ആന്‍ഡ് റേറ്റിങ് ഏജന്‍സി ഇന്ത്യയിലെ സമ്പന്നരെക്കുറിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 25 കോടിയേക്കാള്‍ കൂടുതല്‍ ആസ്തിയുള്ളവരെയാണ് അവര്‍ സമ്പന്നരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2011-ല്‍ ശരാശരി 75 കോടി വീതം സ്വത്തുള്ള 62,000 സമ്പന്നരാണ് ഇന്ത്യയിലുണ്ടായിരുന്നത്. 2016-ല്‍ ഇവരുടെ എണ്ണം ശരാശരി 1,000 കോടി വീതമുള്ള 2,19,000 ആയി വര്‍ധിക്കുമെന്നാണ് മതിപ്പുകണക്ക്. ഇവരുടെ മൊത്തം സ്വത്ത് 45 ലക്ഷം കോടിയില്‍ നിന്ന് 235 ലക്ഷം കോടിയായി ഉയരും.

മുതല്‍മുടക്കില്‍നിന്ന് കിട്ടിയ ന്യായമായ ലാഭം മാത്രമല്ല അവരുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നത് എന്ന് വ്യക്തം. മറിച്ച്, രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെയുള്ളപൊതുസ്വത്ത് കൊള്ളയാണ് വിസ്മയകരമായ ഈ വളര്‍ച്ചയുടെ രഹസ്യം. പ്രാകൃത മൂലധനസമാഹരണത്തിന്റെ ഒരു പുതിയഘട്ടത്തിലാണ് ഇന്ത്യന്‍ മുതലാളിത്തം.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...