Friday, March 23, 2012

കേന്ദ്രത്തിന്റെ ചുവടുപിടിച്ച് കേരളത്തിലും ജനവിരുദ്ധ ബജറ്റ്

രാജ്യം ഇന്നു നേരിടുന്ന ഏറ്റവും പ്രധാന സാമ്പത്തിക വെല്ലുവിളികള്‍ രണ്ടാണ്: വിലക്കയറ്റവും സാമ്പത്തിക തളര്‍ച്ചയും. 2011-12-ല്‍ ശരാശരി വിലക്കയറ്റം 9ശതമാനത്തിലേറെയായിരുന്നു. ഭക്ഷ്യമേഖലയിലെ പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും പൊതുവിതരണത്തിലെ കാര്യക്ഷമതയില്ലായ്മയും ഭക്ഷ്യസാധനങ്ങളുടെ ക്രമാതീതമായ വിലവര്‍ദ്ധനയിലേയ്ക്കു നയിച്ചു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധന കൂടിയായപ്പോള്‍ വിലക്കയറ്റം അതിരൂക്ഷമായി. സാധാരണഗതിയില്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂടുമ്പോഴാണ് വിലക്കയറ്റമുണ്ടാകുന്നത്. എന്നാല്‍ 2011-12-ല്‍ മറ്റൊരു അപൂര്‍വ പ്രതിഭാസത്തിനുകൂടി സാക്ഷ്യം വഹിച്ചു. സാമ്പത്തിക വളര്‍ച്ച 6.9 ശതമാനമായി താഴ്ന്നു. വിലക്കയറ്റം നിയന്ത്രിക്കാനായി വായ്പകള്‍ കുറച്ചതും പലിശ ഉയര്‍ന്നതുമാണ് ഈ സാമ്പത്തിക തളര്‍ച്ചയ്ക്ക് ഒരു കാരണം. അതോടൊപ്പം ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ശക്തമായ സ്വാധീനവുമുണ്ട്. രാജ്യത്തിന്റെ അടവുശിഷ്ടക്കമ്മി സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. വിദേശത്തെ സാമ്പത്തിക മാന്ദ്യം മൂലം കയറ്റുമതി പ്രതീക്ഷിച്ചതോതില്‍ ഉയരാത്തതാണ് ഇതിനു കാരണം. ഈ രണ്ടു വെല്ലുവിളികളെ നേരിടുന്നതിന് കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ എത്രമാത്രം പര്യാപ്തമാണ് എന്നതാണ് പരിശോധിക്കേണ്ടുന്ന കാര്യം. 

കേന്ദ്രബജറ്റ്: വിലക്കയറ്റവും മാന്ദ്യവും


കേന്ദ്രബജറ്റ് ഈ രണ്ടു പ്രശ്‌നങ്ങളെയും കൂടുതല്‍ രൂക്ഷമാക്കുകയാണ്. പെട്രോളിയം സബ്‌സിഡി 25000 കോടിയും വളം സബ്‌സിഡി 6000 കോടിയും കുറച്ചിരിക്കുന്നു. ഇവയുടെ വിലവര്‍ധന ഉറപ്പായി. റേഷന്‍ കടകളിലൂടെ അരിയും മറ്റും സാധാരണക്കാര്‍ക്ക് നിയന്ത്രിതവിലയ്ക്ക് വിതരണം ചെയ്യുന്നതിനുപകരം പാവങ്ങള്‍ക്ക് സബ്‌സിഡി പണമായി നല്‍കാന്‍ പോവുകയാണ്. ഇഷ്ടമുള്ള വിലയ്ക്ക് പൊതുകമ്പോളത്തില്‍നിന്ന് വാങ്ങാം. ഊഹക്കച്ചവടത്തിനുമേലുണ്ടായിരുന്ന നാമമാത്രമായ നികുതിയും വെട്ടിക്കുറച്ചു. സേവനനികുതിയും എക്‌സൈസ് നികുതിയും പരക്കെ ഉയര്‍ത്തി. പണക്കാരുടെ കൈയില്‍നിന്ന് പ്രത്യക്ഷനികുതി വഴിയും കള്ളപ്പണം പിടിച്ചെടുക്കല്‍വഴിയും വരുമാനം സമാഹരിക്കുന്നതിനുപകരം വിലക്കയറ്റം സൃഷ്ടിക്കുന്ന പരോക്ഷ നികുതികളെയാണ് ആശ്രയിക്കുന്നത്.

മൊത്തം സര്‍ക്കാര്‍ചെലവ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനംമാത്രമാണ് വര്‍ധിക്കുന്നത്. 6.9 ശതമാനം മാത്രമുള്ള വളര്‍ച്ചയില്‍നിന്ന് സമ്പദ്ഘടനയെ കരകയറ്റാന്‍ ഈ വര്‍ധന അപര്യാപ്തമാണ്. സാമ്പത്തികവളര്‍ച്ച 6.7 ശതമാനമായി ഇടിഞ്ഞ 2008-09ല്‍ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാന്‍ എടുത്ത നടപടികളും ഇപ്പോള്‍ സ്വീകരിച്ച നടപടികളും താരതമ്യപ്പെടുത്തിയാല്‍ ഉല്‍പ്പാദനമാന്ദ്യത്തിന് പരിഹാരം ഈ ബജറ്റിലില്ല എന്ന് വ്യക്തമാണ്. 

വാറ്റ് നികുതി വര്‍ദ്ധന കേരളത്തിലുംകേന്ദ്ര ബജറ്റിന്റെ ചുവടുപിടിച്ചുളളതാണ് 2012-13ലേയ്ക്കുളള കേരള ബജറ്റും. വാറ്റ് നികുതി ഒരു ശതമാനം ഉയര്‍ത്തിയതിന്റെ ഫലമായി അത്യപൂര്‍വമായവയൊഴികെ മറ്റെല്ലാ ഉത്പന്നങ്ങളുടെയും വില ഉയരും. വാറ്റ് നികുതി നിരക്കില്‍ എട്ടു മുതല്‍ 25 ശതമാനം വരെ ധനമന്ത്രി വര്‍ദ്ധന വരുത്തിയിരിക്കുകയാണ്. കേന്ദ്ര ബജറ്റില്‍ എക്‌സൈസ്, സേവന നികുതികളുടെ നിരക്ക് ഇരുപതു ശതമാനത്തിലേറെ ഉയര്‍ത്തിയതിനു മീതേയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ദ്ധന. . 

വാറ്റ് നികുതി 4 ശതമാനം നിരക്ക് 5 ആയും 12.5 ശതമാനം 13.5 ആയി ഉയര്‍ത്തിയതിന് ധനമന്ത്രി പറയുന്ന ന്യായീകരണം നിലനില്‍ക്കുന്നതല്ല. വാറ്റ് നികുതി നിരക്ക് വര്‍ദ്ധിപ്പിക്കണം എന്ന നിലപാട് അംഗീകരിക്കാന്‍ മൂന്നുവര്‍ഷമായി കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയാണ്. രണ്ടു വര്‍ഷം മുമ്പ് സംസ്ഥാന ധനമന്ത്രിമാരുടെ സമ്മേളനം ഇതിനു പച്ചക്കൊടി കാട്ടുകയും ഒട്ടെല്ലാ സംസ്ഥാനങ്ങളും നികുതി നിരക്ക് ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികനികുതിഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഇപ്പോള്‍ കെ. എം.മാണി പറയുന്നത് വാറ്റ് നികുതി നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ജിഎസ്ടി നടപ്പാക്കുമ്പോള്‍ കേരളത്തിന് ലഭിക്കുന്ന നഷ്ടപരിഹാരത്തില്‍ കുറവു വരുമെന്നാണ്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. കാരണം ജിഎസ്ടി നടപ്പാക്കുന്നതിന്റെ ഫലമായി കേരളത്തിന്റെ നികുതിവരുമാനത്തില്‍ 1500 കോടി രൂപയെങ്കിലും ആദ്യവര്‍ഷം തന്നെ വര്‍ദ്ധനയുണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുളളത്. ഗണ്യമായ ഒരു നഷ്ടപരിഹാരത്തിന്റെയും പ്രശ്‌നം കേരളത്തെ സംബന്ധിച്ച് ഇല്ല. 

നികുതി നിരക്കില്‍ 8-25 ശതമാനം വരെ വര്‍ദ്ധന വരുത്തിക്കൊണ്ടാണ് നികുതി വരുമാനത്തില്‍ 27 ശതമാനം വര്‍ദ്ധന നേടാന്‍ കഴിഞ്ഞത്. നികുതി നിരക്ക് വര്‍ദ്ധിപ്പിക്കാതെ തന്നെ നികുതി വരുമാനം ഏതാണ്ട് ശരാശരി 20 ശതമാനം വെച്ച് ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു എന്നു കാണാം. നികുതിപിരിവിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ഇതു സാധിച്ചത്. എന്നാല്‍ കെ. എം. മാണി കേരളജനതയെ പിഴിഞ്ഞുകൊണ്ടാണ് നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നത്. 

രൂക്ഷമാകാന്‍ പോകുന്ന തൊഴിലില്ലായ്മ
പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്തിയതു വഴി അടുത്തൊരു വര്‍ഷം റിട്ടയര്‍മെന്റ് ഒഴിവുകളിലേയ്ക്ക് നിയമനം ഉണ്ടാകാന്‍ പോകുന്നില്ല. പെന്‍ഷന്‍ പ്രായം യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് തന്നെ ഉയര്‍ത്തിയെന്നാണ് ധനമന്ത്രി സഭയില്‍ വാദിച്ചത്. എങ്കില്‍ അദ്ദേഹമെന്തിന് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം? 

റിട്ടയര്‍മെന്റ് പ്രായം ഏകീകരിച്ചത് നിര്‍ത്തലാക്കിയാലും സംസ്ഥാന ജീവനക്കാരുടെ പകുതി വരുന്ന അധ്യാപകര്‍ ഇനിയും ഏകീകരിച്ച രീതിയിലായിരിക്കും വിരമിക്കുക. കേരളത്തില്‍ പണ്ടു മുതലേയുളള നില ഇതുതന്നെയാണ്. ഭരണപരമായ കാരണങ്ങള്‍ കൊണ്ട് ഇത് മറ്റൊരു വിഭാഗം ജീവനക്കാര്‍ക്കു കൂടി ബാധകമാക്കുകയാണ് ചെയ്തത്. അപ്പോള്‍ത്തന്നെ ഒരാള്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ല എന്നുറപ്പു വരുത്താന്‍ വര്‍ഷാദ്യം തന്നെ ആ വര്‍ഷത്തെ റിട്ടയര്‍മെന്റ് വേക്കന്‍സികള്‍ക്ക് സൂപ്പര്‍ ന്യൂമെറി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിരുന്നു. 

റിട്ടയര്‍മെന്റ് തീയതി ഏകീകരിച്ചതു മൂലമുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നിര്‍ബന്ധിതരായത് എന്നാണ് ധനമന്ത്രിയുടെ മറ്റൊരു വാദം. എങ്കില്‍, ലളിതമായ പരിഹാരം ഏപ്രില്‍ ഒന്നു മുതല്‍ ഏകീകരണ ഉത്തരവ് റദ്ദാക്കിയാല്‍ മതിയായിരുന്നുവല്ലോ. എല്ലാം പഴയപടി തന്നെ ആകുമായിരുന്നു.

ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്, മുമ്പെന്നപോലെ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് മാര്‍ച്ച് 31ന് കൂട്ടമായി വിരമിക്കേണ്ടിയിരുന്നവര്‍ക്ക് പകരം ആളുകളെ ഏപ്രില്‍ ഒന്നു തന്നെ നിയമിക്കുമെന്നാണ്. അതോടെ കളളി വെളിച്ചത്തായിരിക്കുകയാണ്. ഏകീകരണ ഉത്തരവിനെ തുടര്‍ന്ന് സൂപ്പര്‍ ന്യൂമറി തസ്തികയും മറ്റും സൃഷ്ടിക്കേണ്ടി വന്നതാണല്ലോ ഭരണപരമായ പ്രയാസം. അതുവീണ്ടും പുനരവതരിക്കുകയാണ്. ഈ വര്‍ഷം യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷം മുന്നുത്തരവ് പ്രകാരം ഒരു സൂപ്പര്‍ ന്യൂമറി തസ്തികപോലും സൃഷ്ടിച്ചില്ല. അവരാണ് ഇനി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തി ഏപ്രില്‍ ഒന്നു മുതല്‍ ശമ്പളം കൊടുക്കുമെന്നു പറയുന്നത്. ഇതൊരു കബളിപ്പിക്കല്‍ തന്നെയാണ്. ലക്ഷ്യം മറ്റൊന്നല്ല. പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തലാണ്. ഇതിനുളള തുടക്കമാണ് ഈ വര്‍ഷം. 

തകരാന്‍ പോകുന്ന വികസനക്കുതിപ്പ്

സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ നല്‍കിയില്ലെങ്കിലും പൊതു സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ഫലമായി മറ്റു തൊഴില്‍മേഖലകളില്‍ അധികമായി എന്തെങ്കിലും തൊഴിലുണ്ടാകുമെന്നുളള ആശയും ബജറ്റ് നല്‍കുന്നില്ല. പുതിയ തൊഴില്‍ദാന സ്‌ക്കീമുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, അവയുടെയെല്ലാം വിജയം പൊതുസാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചിരിക്കും. പൊതു സാമ്പത്തികസ്ഥിതിയാകട്ടെ, ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെന്നപോലെ കേരളത്തിലും മോശമാകാന്‍ പോവുകയാണ്. 2008-09ല്‍ ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ 5000 കോടി രൂപയുടെ ഉത്തേജക പദ്ധതികളടക്കമുളള ശക്തമായ ഇടപെടലിന്റെ ഒരു നിഴലുപോലും പുതിയ ബജറ്റിലില്ല. 2011-12ല്‍ മൊത്തം സര്‍ക്കാര്‍ ചെലവ് 38790 കോടി രൂപയില്‍ നിന്ന് 50983 കോടി രൂപയായി 31 ശതമാനം ഉയര്‍ന്നെങ്കില്‍ 2012-13ല്‍ അത് 58976 കോടി രൂപയായി 15.6 ശതമാനം മാത്രമാണ് ഉയരുന്നത്. മാന്ദ്യകാലത്ത് ഇത്തരമൊരു സമീപനം വികസനവിരുദ്ധമാണ്. 

2012-13ല്‍ ധനക്കമ്മി ആഭ്യന്തര വരുമാനത്തിന്റെ 2.74 ശതമാനം മാത്രമാണ്. പതിമൂന്നാം ധനകാര്യ കമ്മിഷന്റെ കാഴ്ചപ്പാടു പ്രകാരവും കേരള നിയമസഭ പാസാക്കിയിരിക്കുന്ന ധനഉത്തരവാദ നിയമപ്രകാരവും 2012-13ല്‍ 3.5 ശതമാനം ധനക്കമ്മി സൃഷ്ടിക്കുന്നതിന് ധനമന്ത്രിയ്ക്ക് അവകാശമുണ്ട്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചാലും വായ്പയെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തില്ല എന്നുളള ശാഠ്യം അറുപിന്തിരിപ്പന്‍ ധനനയമാണ്. ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ കുതിപ്പ് നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ധീരമായി ഇടപെട്ടേ തീരൂ. സാമ്പത്തിക സര്‍വെയുടെ കണക്കു പ്രകാരം 2010-11ല്‍ കേരളം 9.13 എന്ന സര്‍വകാല റെക്കോര്‍ഡ് വളര്‍ച്ചയാണ് കൈവരിച്ചത്. ഈ സാമ്പത്തിക കുതിപ്പ് യുഡിഎഫ് ഭരണകാലത്ത് തകരാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് 2012-13ലെ ബജറ്റ് നല്‍കുന്നത്. 

ഒരു മണ്ഡലത്തിന് 5 കോടി വെച്ച് 705 കോടി രൂപ നീക്കിവെച്ചു എന്ന് അദ്ദേഹം രണ്ടു തവണ ആവര്‍ത്തിക്കുകയുണ്ടായി. എല്‍ഡിഎഫ് ഭരണകാലത്ത് ഓരോ മണ്ഡലത്തിലും ചുരുങ്ങിയത് 15 കോടി രൂപ വീതവും വകയിരുത്തിയ സ്ഥാനത്താണ് ഇത് എന്നോര്‍ക്കണം.

സംസ്ഥാനത്തിന്റെ മൂലധനച്ചെലവ് സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 1.8 ശതമാനത്തില്‍ നിന്ന് 1.88 ശതമാനം മാത്രമായിട്ടാണ് ഉയരുന്നത്. നിയമപ്രകാരം കേരളത്തിന് അനുവദനീയമായ 3.5 ശതമാനം വരുന്ന ധനക്കമ്മി ഉണ്ടായിരുന്നെങ്കില്‍ ഇത് 2.64 ശതമാനമായി ഉയര്‍ത്താമായിരുന്നു. എന്നുവെച്ചാല്‍ ഇപ്പോള്‍ ചെലവാക്കാനുദ്ദേശിക്കുന്ന 7369 കോടിയ്ക്കു പകരം 10369 കോടി രൂപ ചെലവാക്കാമായിരുന്നു. കെ. എം. മാണിയുടെ യാഥാസ്തിതിക വീക്ഷണം മൂലം കേരളത്തിന്റെ വികസനത്തിലുണ്ടാക്കാമായിരുന്ന കുതിപ്പ് വേണ്ടെന്നു വെച്ചിരിക്കുകയാണ്. 

പൊളിഞ്ഞ ധവളപത്രം
കേരള സര്‍ക്കാരിന്റെ ധനസ്ഥിതിയെ സംബന്ധിച്ച് ധവളപത്രത്തിലും പുറത്തുമായി കെ. എം. മാണി പറഞ്ഞതിന്റെയെല്ലാം പൊളളത്തരം വെളിപ്പെടുത്തുന്ന ബജറ്റാണ് ഇപ്പോഴദ്ദേഹം നിയമസഭയില്‍ അവതരിപ്പിച്ചിട്ടുളളത്. ഒരു ദിവസം പോലും ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലേയ്‌ക്കോ വെയിസ് ആന്‍ഡ് മീന്‍സ് കമ്മിയിലേയ്‌ക്കോ പോയില്ല എന്നത് യുഡിഎഫ് എത്ര ശ്രമിച്ചാലും ഒരു വര്‍ഷം കൊണ്ടു തകര്‍ക്കാന്‍ പറ്റാത്ത ധനകാര്യ സുസ്ഥിരതയാണ് എല്‍ഡിഎഫ് കേരളത്തില്‍ സൃഷ്ടിച്ചത് എന്നതിനു തെളിവാണ്. ഈ സ്ഥിതിവിശേഷം യുഡിഎഫ് സര്‍ക്കാരിന്റെ ഒരു ധനകാര്യമാനേജ്‌മെന്റിന്റെയും ഫലമല്ല. സംസ്ഥാന റെവന്യൂ വരുമാനത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ എന്തെങ്കിലും വര്‍ദ്ധന വരുത്താന്‍ യുഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. യഥാര്‍ത്ഥത്തില്‍ കേന്ദ്രനികുതി വിഹിതം കുറഞ്ഞതിന്റെ ഫലമായി ഇടിയുകയാണ് ഉണ്ടായത്. ശമ്പളപരിഷ്‌കരണം പൂര്‍ണമായി നടപ്പാക്കിയിട്ടും വകയിരുത്തിയതിനെക്കാളും ഒരു രൂപ പേ അധികം വേണ്ടി വന്നിട്ടില്ല. 

ഇപ്പോള്‍ ധനമന്ത്രിയുടെ വാദം ശമ്പളയിനത്തില്‍ രണ്ടായിരം കോടി മിച്ചം വരുമെന്നു പറഞ്ഞത് സംഭവിച്ചിട്ടില്ല എന്നതാണ്. ശമ്പളയിനത്തില്‍ 2010-11ല്‍ 16,835 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് 2011-12ല്‍ 23,535 കോടി രൂപയാണ് 2011 ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ വകയിരുത്തിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തില്‍ നിന്ന് വ്യത്യസ്തമായി ശമ്പള പരിഷ്‌കരണത്തിന് ആവശ്യമായ തുക പൂര്‍ണമായും വകയിരുത്തിയിരുന്നു എന്ന് ധനമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. 

ജനവിരുദ്ധ സമീപനങ്ങള്‍
സര്‍ക്കാര്‍ ശക്തമായി ഇടപെടാത്ത സാഹചര്യത്തില്‍ വികസനത്തിന് ആക്കം കൂട്ടാനുളള പോംവഴി എന്താണ്? കേന്ദ്രബജറ്റ് ഇതിനു പരിഹാരമായി കാണുന്നത് വിദേശ മൂലധനത്തെ ആകര്‍ഷിക്കുന്നതിനുളള ഒട്ടേറെ നടപടികള്‍ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ബജറ്റാകട്ടെ, പിപിപി വഴി അല്ലാതെയും സ്വകാര്യമൂലധനത്തെ ആകര്‍ഷിക്കുന്നതിന് പരമപ്രാധാന്യം കല്‍പ്പിച്ചിരിക്കുകയാണ്. സ്വകാര്യ മൂലധനം കേരളവികസനത്തിന് അത്യന്താപേക്ഷിതമാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, സംസ്ഥാന സര്‍ക്കാരിന്റെ പ്രാധാന്യം കുറച്ചുകൊണ്ടാവരുത് ഈ നീക്കം. 

ബജറ്റില്‍ പിപിപിയെക്കുറിച്ചുളള പരാമര്‍ശങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ പരിഹാസ്യം പോലുമാകുന്നുണ്ട്. മൂത്രപ്പുര, ബസ് ഷെല്‍ട്ടര്‍, ചവറു സംസ്‌ക്കരണശാല എന്നിവ നിര്‍മ്മിക്കുന്നതിന് സിയാല്‍ മോഡലില്‍ നാലു കമ്പനികളാണത്രേ ഉണ്ടാക്കാന്‍ പോകുന്നത്. റോഡ് വികസനത്തിനും പിപിപി തന്നെയാണ് ഒറ്റമൂലി. ഈ മാതൃക കേരളത്തിലെ സംസ്ഥാന ഹൈവേകളും ജില്ലാ ഗ്രാമീണ റോഡുകളും പുനരുദ്ധരിക്കാന്‍ സഹായകരമല്ല എന്നത് പകല്‍പോലെ വ്യക്തമാണ്. ഈ റോഡുകളില്‍ ടോള്‍ അടിച്ചേല്‍പ്പിക്കാനുളള ഏതു ശ്രമവും സര്‍വ ശക്തിയുമുപയോഗിച്ച് ജനങ്ങള്‍ ചെറുക്കും. 

ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനബജറ്റില്‍ മുന്നോട്ടു വെച്ച ബിസിനസ് മാതൃക പ്രസക്തമാകുന്നത്. റോഡ് പുനരുദ്ധാരണത്തിന് ഒരു കമ്പനി വഴി വായ്പയെടുക്കുക. ആ കമ്പനിയ്ക്ക് മോട്ടോര്‍ നികുതി വരുമാനത്തിന്റെ പകുതി വര്‍ഷം തോറും ഗ്രാന്റായി നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുക. ഇതിന്റെ അടിസ്ഥാനത്തില്‍ 40,000 കോടി രൂപയുടെ റോഡു വികസന പരിപാടിയാണ് പ്രഖ്യാപിച്ചത്. കൃത്യമായ മുന്‍ഗണനകളുടെ അടിസ്ഥാനത്തില്‍ അയ്യായിരം കോടി രൂപയുടെ പ്രവൃത്തികളുടെ പേരുകള്‍ ബജറ്റ് പ്രസംഗത്തില്‍ ഉള്‍ക്കൊളളിക്കുകയും ചെയ്തു. ഇതെല്ലാം യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. 

ഇസ്ലാമിക് ധനകാര്യ സ്ഥാപനത്തിനു പകരം ട്രഷറിയില്‍ ഇസ്ലാമിക് കൗണ്ടര്‍ തുറക്കാമായിരുന്നു കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രസ്താവിച്ചത്. തികച്ചും അപ്രായോഗികമായ ഈ നീക്കം പൊളിയുമെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞതാണ്. ഈ ബജറ്റില്‍ ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ച് പരാമര്‍ശം പോലുമില്ല. 

കാര്‍ഷിക പ്രതിസന്ധിയ്ക്ക് ഹൈടെക് പരിഹാരം നിര്‍ദ്ദേശിക്കുന്ന ധനമന്ത്രി കര്‍ഷക ആത്മഹത്യകളെക്കുറിച്ചു മിണ്ടിയിട്ടില്ല. താങ്ങു വിലയെക്കുറിച്ച് പരാമര്‍ശമില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വിള ഇന്‍ഷ്വറന്‍സ് വിട്ടുകളഞ്ഞു. 
 
അഗതി, വിധവ തുടങ്ങിയ ക്ഷേമപെന്‍ഷനുകള്‍ 500 ആയി ഉയര്‍ത്തി. പക്ഷേ, പെന്‍ഷന്‍ വാങ്ങുന്നവരില്‍ എണ്‍പതുശതമാനത്തെയും പ്രതിനിധീകരിക്കുന്ന കര്‍ഷകത്തൊഴിലാളി, കയര്‍, കശുവണ്ടി തുടങ്ങിയ മേഖലയിലെ ക്ഷേമപെന്‍ഷനുകള്‍ ഒരു പൈസ പോലും വര്‍ദ്ധിപ്പിച്ചിട്ടില്ല. അഗതി, വിധവ പെന്‍ഷനുകളുടെ വര്‍ദ്ധന തന്നെ കേന്ദ്ര നിരക്കുകള്‍ ഉയര്‍ത്തിയതിന്റെ തുടര്‍ച്ചയാണ്. 

ഇത്തരത്തില്‍ ഏതു മേഖലയെടുത്താലും എല്‍ഡിഎഫ് ഭരണകാലത്ത് തുടങ്ങിവെച്ച ജനപക്ഷ നയങ്ങളില്‍ നിന്നുളള തിരിച്ചുപോക്ക് വ്യക്തമാക്കുന്ന ബജറ്റാണ് കേരള നിയമസഭയില്‍ അവതരിപ്പിച്ചത്.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...