Tuesday, September 30, 2014

ട്രഷറിസേവിങ്‌സ് ബാങ്ക് തകര്‍ത്തതെന്തിന്‌?


ഒക്ടോബര്‍ ആദ്യം കേരളം വീണ്ടും ഓവര്‍ഡ്രാഫ്റ്റിലാകും. ശമ്പളത്തിനും പെന്‍ഷനുംമാത്രം വേണ്ടിവരുന്ന 2,500 കോടി രൂപ കണ്ടെത്തണമെങ്കില്‍ വായ്പയെടുത്തേ തീരൂ. പക്ഷേ, ഈ ധനകാര്യവര്‍ഷത്തിലെ മൂന്നാംപാദത്തില്‍ അനുവദനീയമായ കമ്പോളവായ്പ എടുക്കണമെങ്കില്‍ ഒക്ടോബര്‍ 14 വരെ കാത്തിരിക്കണം. സ്വാഭാവികമായും ഒക്ടോബര്‍ ആദ്യവാരം ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാകും. ഓണക്കാലത്ത് 150 കോടിയായിരുന്നു ഓവര്‍ ഡ്രാഫ്‌റ്റെങ്കില്‍ ഇക്കുറി അത് 1,000 കോടി കടന്നേക്കും. ഇത്രയും വലിയ തുക അഞ്ചുദിവസത്തിലധികം കുടിശ്ശിക കിടന്നാല്‍ സര്‍ക്കാറുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെക്കാന്‍ ഏജന്‍സി ബാങ്കായ എസ്.ബി.ടി.യോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെടും. ട്രഷറി പൂട്ടിയിടുകയേ നിര്‍വാഹമുള്ളൂ. 

എന്താണ് രക്ഷാമാര്‍ഗം? പൊതുമേഖലാ സ്ഥാപനങ്ങളുടെയും ക്ഷേമനിധി ബോര്‍ഡുകളുടെയുമെല്ലാം കൈയിലുള്ള പണം ട്രഷറി സേവിങ്‌സ് അക്കൗണ്ടില്‍ ഇടാന്‍ ആവശ്യപ്പെടുക. ശരിക്കുപറഞ്ഞാല്‍ സര്‍ക്കാര്‍ ഇവരില്‍ നിന്ന് വായ്പയെടുക്കുകയാണ്. പക്ഷേ, ഔപചാരികമായി ഇവര്‍ സ്വമേധയാ പണം സര്‍ക്കാറിന്റെ പക്കല്‍ സൂക്ഷിക്കാന്‍ കൊടുക്കുക മാത്രമാണ്, അഥവാ ഡെപ്പോസിറ്റ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഈ ന്യായംപറഞ്ഞ് നമുക്ക് വായ്പയെടുക്കുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ഒഴിവാക്കാം. തത്കാലം പ്രതിസന്ധിയില്‍നിന്ന് കരകയറാം.

പക്ഷേ, ഇതത്ര എളുപ്പമല്ല. കാരണം, പണമെല്ലാം ഈ സര്‍ക്കാര്‍ ഏജന്‍സികള്‍ വാണിജ്യബാങ്കുകളില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി ഇട്ടിരിക്കയാണ്. അത് പെട്ടെന്ന് പിന്‍വലിക്കാനാവില്ല. ഓണക്കാലത്തും ഈ ശ്രമം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. പക്ഷേ, ആകെ ട്രഷറിയിലെത്തിയത് 400 കോടി മാത്രമാണ്. ഇപ്പോള്‍ കൂടുതല്‍ തീവ്രമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിജയിച്ചാല്‍ ഒക്ടോബര്‍ ആദ്യവാരത്തെ പ്രതിസന്ധി ഒഴിവാക്കാം. പക്ഷേ, ഒക്ടോബറില്‍ രക്ഷപ്പെട്ടാലും മാര്‍ച്ചില്‍ ഇതേ അവസ്ഥ വീണ്ടുമുണ്ടാകും. ട്രഷറിക്ക് പൂട്ടുവീഴും. ഈ സ്ഥിതിവിശേഷം ഒഴിവാക്കാനാണ് രണ്ടും കല്‍പ്പിച്ച് നികുതികൂട്ടാന്‍ തുനിഞ്ഞിറങ്ങിയത്.

സര്‍ക്കാര്‍ സ്വയം വരുത്തിവെച്ച പ്രതിസന്ധിയാണിത്. യു.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തോടുചെയ്ത ഏറ്റവും വലിയ പാതകങ്ങളിലൊന്ന്, ആപത്ഘട്ടങ്ങളില്‍ സര്‍ക്കാറിന് താങ്ങായി മാറേണ്ട ട്രഷറി സേവിങ്‌സ് ബാങ്കിനെ തകര്‍ത്തതാണ്. ട്രഷറി സേവിങ്‌സ് ബാങ്കിനെ ആധുനികീകരിക്കാന്‍, കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. പെന്‍ഷനും ശമ്പളവുമെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ വഴിയാക്കിയതും ട്രഷറി സേവിങ്‌സ് ബാങ്കിന്റെ സാധ്യതകളെ കൊട്ടിയടച്ചു. പലിശയുടെ ബാധ്യതയില്ലാതെ വര്‍ഷംതോറും ട്രഷറിയില്‍ കിടക്കേണ്ട രണ്ടായിരത്തോളം കോടി രൂപ അങ്ങനെ ബാങ്കുകളുടെ കീശയിലായി.

തീര്‍ന്നില്ല. സര്‍ക്കാര്‍ പണം ട്രഷറിയെ ഒഴിവാക്കി വാണിജ്യബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക്എന്തിന് ചില സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുപോലുംഅനുവാദം നല്‍കി. അതൊക്കെ തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. പക്ഷേ, വൈകിപ്പോയി.

എന്താണീ ട്രഷറി സേവിങ്‌സ് ബാങ്ക്? കേരളത്തിനുമാത്രമുളള ഒരു അപൂര്‍വ സൗഭാഗ്യമാണത്. ഇന്ത്യയില്‍ ജമ്മു കശ്മീരിന് മാത്രമേ സ്വന്തമായൊരു ബാങ്കുള്ളൂജെ.കെ. ബാങ്ക്. കശ്മീരിന് പ്രത്യേക പദവിയാണല്ലോ. പക്ഷേ, നമുക്കുമാത്രമെങ്ങനെ ട്രഷറി സേവിങ്‌സ് ബാങ്കുണ്ടായി? തിരുവിതാംകൂര്‍ സര്‍ക്കാറിന് സ്വന്തമായി കസ്റ്റംസ് വകുപ്പും തപാല്‍ വകുപ്പുമൊക്കെ ഉണ്ടായിരുന്നതുപോലെ സമ്പാദ്യപ്രോത്സാഹനാര്‍ഥം ട്രഷറിയില്‍ ഒരു സേവിങ്‌സ് ബാങ്കും ഉണ്ടായിരുന്നു.

തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ ട്രഷറി സേവിങ്‌സ് ബാങ്ക് ഒഴികെ മറ്റുള്ളവയെല്ലാം നിര്‍ത്തലാക്കി. ട്രഷറി സേവിങ്‌സ് ബാങ്ക് പൂട്ടിക്കാന്‍ എന്തുകൊണ്ടോ വിട്ടുപോയി. ഈ ബാങ്ക് പൂട്ടിക്കെട്ടണമെന്ന് റിസര്‍വ് ബാങ്ക് പിന്നീട് പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഒരു സര്‍ക്കാറും വഴങ്ങിയിട്ടില്ല. ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ നമുക്കുകിട്ടിയ അവകാശവും പൈതൃകവുമാണ് ട്രഷറി ബാങ്കെന്നാണ് നാം നല്‍കാറുള്ള മറുപടി.

ട്രഷറി സേവിങ്‌സ് ബാങ്കുകൊണ്ടുള്ള നേട്ടമെന്താണ്? പൗരന്മാര്‍ക്ക് അവരുടെ സമ്പാദ്യം ഇവിടെയും നിക്ഷേപിക്കാം. നിക്ഷേപകര്‍ ആവശ്യപ്പെടുമ്പോള്‍ ട്രഷറി അധികൃതര്‍ പണം മടക്കിനല്‍കും. പിന്‍വലിക്കാതെ കിടക്കുന്നിടത്തോളം ട്രഷറി സേവിങ്‌സ് ബാങ്കിലെ നിക്ഷേപം സര്‍ക്കാറിന് എടുത്തുപയോഗിക്കാം. മറ്റൊരര്‍ഥത്തില്‍, സര്‍ക്കാറിന്റെ വിഭവസമാഹരണത്തിന് ഒരുപാധിയാണ് ഈ സംവിധാനം.

അങ്ങനെ കേന്ദ്രസര്‍ക്കാറിന്റെ അനുവാദമില്ലാതെ നമുക്ക് പരോക്ഷമായി വായ്പയെടുക്കാനുള്ള ഒരു ഉപാധി ലഭിച്ചു. ഈ സൗകര്യം മറ്റ് സംസ്ഥാന സര്‍ക്കാറുകള്‍ക്കില്ല. അതുകൊണ്ടാണ് റിസര്‍വ് ബാങ്ക് നമ്മുടെ ട്രഷറി സേവിങ്‌സ് ബാങ്കിനെ എതിര്‍ക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാവുകയും സംസ്ഥാനങ്ങള്‍ക്ക് ധനഉത്തരവാദിത്വനിയമം കൂച്ചുവിലങ്ങാവുകയും ചെയ്ത സാഹചര്യത്തില്‍ ട്രഷറി സേവിങ്‌സ് ബാങ്കിന് വളരെ പ്രാധാന്യമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സ്വതന്ത്രമായ ധനനയ രൂപവത്കരണത്തിന് ഒരു സുപ്രധാനമായ ഉപാധിയാണ് ട്രഷറി സേവിങ്‌സ് ബാങ്ക്.

ഓരോ വര്‍ഷവും ബജറ്റ് തയ്യാറാക്കുമ്പോള്‍ അടുത്ത വര്‍ഷം ട്രഷറി സേവിങ്‌സ് ബാങ്കില്‍ പുതുതായി എത്ര ഡെപ്പോസിറ്റുവരും എത്ര ഡെപ്പോസിറ്റുകള്‍ തിരിച്ചുകൊടുക്കേണ്ടിവരും എന്ന് കണക്കാക്കും. നിക്ഷേപത്തിലുണ്ടാകുന്ന അസല്‍ വര്‍ധന സര്‍ക്കാറിന്റെ പബ്ലിക് അക്കൗണ്ടിലുള്ള വരുമാനമായി ബജറ്റില്‍ വകയിരുത്തുകയും ചെയ്യും. ആകസ്മികമായ ധനഞെരുക്കം നേരിടുന്ന ഘട്ടങ്ങളില്‍ ട്രഷറി സേവിങ്‌സ് ബാങ്ക്്വഴി വായ്പയെടുത്ത് രക്ഷപ്പെടുകയും ചെയ്യാം.

ഇത് മുന്നില്‍ക്കണ്ടാണ് ട്രഷറി നവീകരണത്തിന് കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ വിപുലമായ പരിപാടി ആവിഷ്‌കരിച്ചത്. ആദ്യം പൗരാവകാശരേഖ പ്രസിദ്ധീകരിച്ചു. ട്രഷറിയില്‍നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ഓരോന്നും എത്ര സമയത്തിനുള്ളില്‍ ചെയ്തുകൊടുക്കുമെന്നതാണ് ഈ രേഖയുടെ ഉള്ളടക്കം.

ഇന്ന് കേരള സര്‍ക്കാര്‍ ചെയ്യുന്നതുപോലെ സംസ്ഥാനാടിസ്ഥാനത്തില്‍ ഏകീകൃതരൂപത്തിലുള്ള രേഖയായിരുന്നില്ല ട്രഷറി പൗരാവകാശരേഖ. ഓരോ ഓഫീസിലെയും സൗകര്യങ്ങള്‍ വിലയിരുത്തി അതത് ഓഫീസിലെ ജീവനക്കാര്‍ കൂട്ടായിട്ടാണ് ഓരോ ഓഫീസിലും പൗരാവകാശരേഖ തയ്യാറാക്കിയത്.

ഇപ്രകാരം വാഗ്ദാനം ചെയ്യപ്പെട്ട സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായോ എന്ന് പരിശോധിക്കുന്നതിന് എല്ലാ ട്രഷറികളിലും സോഷ്യല്‍ ഓഡിറ്റ് നടത്തി. രേഖാമൂലമുള്ള എല്ലാ പരാതികള്‍ക്കും അച്ചടിച്ച മറുപടി യോഗത്തില്‍ വിതരണംചെയ്തു. ഏതൊരു ട്രഷറി ഇടപാടുകാരനും യോഗത്തില്‍ പങ്കെടുക്കാനും സര്‍ക്കാറിന്റെ മറുപടി സംബന്ധിച്ച് അഭിപ്രായം പറയാനും അവകാശമുണ്ടായിരുന്നു. തര്‍ക്കമുണ്ടെങ്കില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ പൗരപ്രമുഖരുടെ ജൂറിയുണ്ടായിരുന്നു. 79,000 പേര്‍ വിവിധ ട്രഷറികളില്‍നടന്ന സോഷ്യല്‍ ഓഡിറ്റ് യോഗങ്ങളില്‍ പങ്കെടുത്തു.

സോഷ്യല്‍ ഓഡിറ്റിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ട്രഷറി നവീകരണ പരിപാടിക്ക് ജൂറിമാരുടെ സംസ്ഥാനതല കണ്‍വെന്‍ഷനില്‍ രൂപരേഖ തയ്യാറാക്കി. ട്രഷറികളിലെ ഭൗതികസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ 120 കോടി ചെലവുവരുന്ന ഒരു പദ്ധതിയുമുണ്ടാക്കി. 70 ട്രഷറികള്‍ക്ക് പുത്തന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനും മറ്റുള്ളവ പുതുക്കാനും തീരുമാനിച്ചു. ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചുകൊണ്ട് ട്രഷറി സേവിങ്‌സ് ബാങ്കില്‍ നിക്ഷേപം വര്‍ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. കെട്ടിലും മട്ടിലും ഏതൊരു ധനകാര്യസ്ഥാപനത്തെയും പോലെ ട്രഷറിയും മാറിയാലേ അതിന് കഴിയുകയുള്ളൂവെന്ന് എല്‍.ഡി.എഫ്. സര്‍ക്കാര്‍ തിരിച്ചറിഞ്ഞു.

ട്രഷറിയില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് നല്‍കി. എം.എല്‍.എ.മാര്‍ സമാഹരിക്കുന്ന നിക്ഷേപത്തിന് തുല്യമായ തുകയ്ക്ക് മരാമത്തുപണികള്‍ അനുവദിക്കാനുള്ള സ്‌കീം ആരംഭിച്ചു. മിച്ചമുള്ള പണം ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് എല്ലാ സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും എല്‍.ഡി.എഫ്. സര്‍ക്കാര്‍ കര്‍ശനനിര്‍ദേശം നല്‍കി. ഏറ്റവും പ്രധാനപ്പെട്ട നടപടി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ട്രഷറി അക്കൗണ്ടുവഴിയാക്കാന്‍ തീരുമാനിച്ചതാണ്. ശമ്പളത്തുക ഘട്ടംഘട്ടമായേ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കൂ. അതുവരെ അത്രയും പണം ട്രഷറിയില്‍ത്തന്നെ കിടക്കും. ഇതടക്കം വര്‍ഷാവസാനം ശരാശരി 20 ശതമാനമെങ്കിലും പണം ട്രഷറി അക്കൗണ്ടില്‍ ബാക്കിവരും. ഒരു പലിശയും നല്‍കാതെ 2,000 കോടി രൂപയെങ്കിലും കാഷ് ബാലന്‍സായി ട്രഷറിയില്‍ ലഭിക്കും. നാള്‍ക്കുനാള്‍ ഈ തുക വര്‍ധിച്ചുവരികയും ചെയ്യും.

പക്ഷേ, ബാങ്കിലെന്നപോലെ പണം സുഗമമായി പിന്‍വലിക്കാന്‍ കഴിയണം. അതിനാണ് ബാങ്കുകളുടെ എ.ടി.എമ്മുമായി ട്രഷറികളെ ബന്ധപ്പെടുത്താന്‍ ശ്രമിച്ചത്. പക്ഷേ, ഈ പദ്ധതിക്ക് കേരളത്തിലെ ബാങ്കുകള്‍ പാരവെച്ചു. റിസര്‍വ് ബാങ്കിന്റെ അനുമതിയും ലഭിച്ചില്ല. അങ്ങനെവന്നപ്പോഴാണ് പ്രമുഖ സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വതന്ത്രമായ ട്രഷറി എ.ടി.എം. സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

പക്ഷേ, സര്‍ക്കാര്‍ മാറിയതോടെ എല്ലാ പദ്ധതികള്‍ക്കും ഫുള്‍സ്റ്റോപ്പ് വീണു. നവീകരണപദ്ധതി ഉപേക്ഷിക്കപ്പെട്ടു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ബാങ്ക് അക്കൗണ്ട് വഴിയാക്കാന്‍ തീരുമാനിച്ചതോടെ ട്രഷറിയുടെ പതനം പൂര്‍ണമായി.

ട്രഷറിയെ തകര്‍ത്ത ചതി ആര്‍ക്കുവേണ്ടിയായിരുന്നു? പലതവണ നിയമസഭയില്‍ ഈ ചോദ്യം ഉന്നയിച്ചിട്ടും ഉത്തരമില്ല. ആരോടും ചര്‍ച്ചചെയ്യാതെ ഏകപക്ഷീയമായി എടുത്ത ഈ തീരുമാനം കേരളത്തിന്റെ ധനഭാവിക്കുമേല്‍ വീണ വലിയ കരിനിഴലാണ്. ഈ നിലയ്ക്കാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ട്രഷറി സേവിങ്‌സ് ബാങ്ക് വേണ്ടെന്നുവെക്കാന്‍പോലും സര്‍ക്കാര്‍ മുതിര്‍ന്നേക്കാം.

ട്രഷറി സേവിങ്‌സ് ബാങ്കിനെയും പബ്ലിക് അക്കൗണ്ടിനെയും കേരള വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് മുന്‍ ധനകാര്യ സെക്രട്ടറിയും ചീഫ് സെക്രട്ടറിയുമായിരുന്ന രവീന്ദ്രന്‍നായര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോഴിത് സെക്രട്ടേറിയറ്റിന്റെ ഏതോ മൂലയില്‍ പൊടിപിടിച്ച് കിടക്കുകയാണ്. ചുമതലപ്പെട്ടവര്‍ അതൊന്ന് എടുത്ത് വായിച്ചുനോക്കുന്നത് നല്ലതായിരിക്കും.

Wednesday, September 17, 2014

കേരളം വികസനസ്തംഭനത്തിലേക്ക്, ധനവകുപ്പ് മാപ്പുസാക്ഷി

താത്കാലികമായ ധനവൈഷമ്യം മാത്രമാണ് കേരളം നേരിടുന്നതെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും എത്ര വാദിച്ചാലും സത്യമതല്ല. ഈ ഓണക്കാലത്ത് ശമ്പളവും പെന്‍ഷനുമല്ലാതുള്ള ഒരു ബില്ലും മാറിയില്ല. ക്ഷേമപ്പെന്‍ഷനുകള്‍ കുടിശ്ശികയായി. പണമില്ലാത്തതുമൂലം മാവേലിസ്റ്റോറുകളും കണ്‍സ്യൂമെര്‍ഫെഡും നോക്കുകുത്തികളായി. എന്നിട്ടും സംസ്ഥാന ഖജനാവില്‍ പണമില്ല. വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് ആയി റിസര്‍വ് ബാങ്കില്‍നിന്ന് 535 കോടി കൈവായ്പയെടുത്തു. അതുകൊണ്ടും പ്രശ്‌നം തീര്‍ന്നില്ല. ഓവര്‍ ഡ്രാഫ്റ്റായി പിന്നെയും നൂറോ നൂറ്റമ്പതോ കോടി കൂടി കടമെടുത്തു. 14 പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ ഈ പണം തിരിച്ചടച്ചില്ലെങ്കില്‍ ട്രഷറി ഇടപാടുകള്‍ റിസര്‍വ് ബാങ്ക് മരവിപ്പിക്കും. അതിനുമുമ്പ് പണം തിരിച്ചടച്ച് സ്തംഭനം ഒഴിവാക്കുമെന്ന് തീര്‍ച്ചയാണ്. പക്ഷേ, പ്രതിസന്ധി തീരില്ല.

യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ബജറ്റുകളില്‍ പ്രതീക്ഷിച്ച റവന്യൂകമ്മിയും യഥാര്‍ഥത്തിലുള്ള റവന്യൂകമ്മിയും താരതമ്യപ്പെടുത്തിയാല്‍ പ്രശ്‌നത്തിന്റെ ആഴം ബോധ്യമാകും. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമൊഴിഞ്ഞ 2010'11ല്‍ റവന്യൂകമ്മി 3,673 കോടി രൂപയായിരുന്നു. സംസ്ഥാന വരുമാനത്തിന്റെ 1.3 ശതമാനം. 2011'12ല്‍ 5,534 കോടിയായിരുന്നു മതിപ്പ്. എ.ജി.യുടെ യഥാര്‍ഥ കണക്കുവന്നപ്പോള്‍ റവന്യൂകമ്മി 8,034 കോടിയായി. പ്രതീക്ഷിച്ചതിനേക്കാള്‍ 2,500 കോടി കൂടുതല്‍. 2012'13ലും ഇതുതന്നെ ആവര്‍ത്തിച്ചു.
റവന്യൂ കമ്മി 3,463 കോടിയായിരിക്കുമെന്ന് ബജറ്റില്‍ പ്രതീക്ഷിച്ചെങ്കിലും അന്തിമ കണക്കിലത് 9,351 കോടിയായി. 5,884 കോടി അധികം. 2013'14ല്‍ സ്ഥിതി കൂടുതല്‍ വഷളായി. 2,261 കോടി റവന്യൂകമ്മി എന്നായിരുന്നു അക്കൊല്ലത്തെ ബജറ്റ് പ്രതീക്ഷ. യഥാര്‍ഥ കണക്കുവന്നപ്പോള്‍ കമ്മി 11,314 കോടിയായി പെരുകി (സംസ്ഥാന വരുമാനത്തിന്റെ 2.8 ശതമാനം). കണക്കുകൂട്ടിയതിനേക്കാള്‍ 9,045 കോടി അധികം. ഈ വര്‍ഷം 7,133 കോടി രൂപ കമ്മിവരുമെന്നാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. ആഗസ്ത് വരെയുള്ള കണക്കുകളുടെ സൂചനപ്രകാരം വര്‍ഷാവസാനം കമ്മി 15,000 കോടിയെങ്കിലുമായി ഉയരും.
ഇക്കാരണങ്ങള്‍കൊണ്ടാണ് സംസ്ഥാനം നേരിടുന്നത് ധനപ്രതിസന്ധിയാണ് എന്ന് ഞങ്ങള്‍ വാദിക്കുന്നത്. പ്രഖ്യാപനങ്ങളും യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേട് അടിക്കടി കൂടുന്നു. 2014'15ല്‍ കമ്മി പൂജ്യമാക്കുമെന്ന് നിയമം പാസാക്കിയവരാണ് യു.ഡി.എഫ്. സര്‍ക്കാര്‍. പക്ഷേ, ഈ വര്‍ഷം കമ്മി സര്‍വകാല റെക്കോഡായിരിക്കും. 3.2 ശതമാനമെങ്കിലുമാകും. ഇത് ധനകാര്യത്തകര്‍ച്ചയുടെ പ്രവണതയാണ്. സംസ്ഥാനത്ത് ധനവൈഷമ്യമാണോ ധനപ്രതിസന്ധിയാണോ എന്ന് ഇനി വായനക്കാര്‍ക്ക് തീരുമാനിക്കാം.

എല്‍.ഡി.എഫ്. കാലത്തും വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സും ഓവര്‍ ഡ്രാഫ്റ്റുമൊക്കെ എടുത്തിട്ടുണ്ട് എന്നൊക്കെ ആശ്വസിക്കാന്‍ ധനമന്ത്രി ശ്രമിക്കുന്നുണ്ട്. ശരിയാണ്. മഴ തോര്‍ന്നാലും മരം പെയ്യുന്നതുപോലെ, എല്‍.ഡി.എഫ്. ഭരണത്തിന്റെ ആദ്യ രണ്ടുവര്‍ഷം ട്രഷറി ഓവര്‍ ഡ്രാഫ്റ്റായിട്ടുണ്ട്. എന്നാല്‍, യു.ഡി.എഫ്. ഭരണകാലത്ത് ശരാശരി ഒരു വര്‍ഷം 180 ദിവസമായിരുന്നു ട്രഷറി ഓവര്‍ ഡ്രാഫ്റ്റ്. എന്നാല്‍, എല്‍.ഡി.എഫ്. ഭരണം രണ്ടുവര്‍ഷം പിന്നിട്ടപ്പോഴേക്കും ഓവര്‍ ഡ്രാഫ്റ്റ് ദിനങ്ങള്‍ ഇല്ലാതായി. എന്തിന്, 2009'10 മുതല്‍ ഒരിക്കലും റിസര്‍വ് ബാങ്കില്‍നിന്ന്് കൈവായ്പപോലും വാങ്ങേണ്ടിവന്നിട്ടില്ല.
എല്‍.ഡി.എഫ്. ഭരണകാലത്തും റവന്യൂകമ്മി ഇല്ലാതാക്കാനായില്ല. പക്ഷേ, യു.ഡി.എഫ്. ഭരണകാലത്ത് ശരാശരി 3.8 ശതമാനമായിരുന്ന റവന്യൂകമ്മി എല്‍.ഡി.എഫ്. 1.96 ശതമാനമാക്കി കുറച്ചു. 2010'11ല്‍ ഇത് 1.33 ശതമാനമായി താഴ്ന്നു. ഈ പ്രവണത തുടര്‍ന്നിരുന്നെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷത്തിനകം റവന്യൂകമ്മി ഇല്ലാതാകുമായിരുന്നു.

കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് റവന്യൂ കമ്മിയുടെ ശരാശരി വളരെ ഉയര്‍ന്നതാണെങ്കിലും പൊതുവില്‍ കുറഞ്ഞുവരികയായിരുന്നു. എല്‍.ഡി.എഫ്. ഭരണകാലത്ത് ഈ പ്രവണത ശക്തിപ്പെട്ടു. ചുരുക്കത്തില്‍ ഇപ്പോഴത്തെ സര്‍ക്കാറിന് മുമ്പുള്ള പത്തുവര്‍ഷക്കാലം ഏറ്റക്കുറച്ചിലുണ്ടെങ്കിലും സാമ്പത്തിക സന്തുലിതാവസ്ഥ മെച്ചപ്പെട്ടുവരികയായിരുന്നു. റവന്യൂ ചെലവുകള്‍ ഞെരുക്കിയാണ് എ.കെ. ആന്റണി കമ്മി കുറയ്ക്കാന്‍ ശ്രമിച്ചതെങ്കില്‍ റവന്യൂവരുമാനം വര്‍ധിപ്പിച്ചുകൊണ്ട് എല്‍.ഡി.എഫ്. ആ ലക്ഷ്യത്തിലേക്കെത്തി. യു.ഡി.എഫ്. കാലത്ത് റവന്യൂ വരുമാനം 11 ശതമാനം വീതം പ്രതിവര്‍ഷം ഉയര്‍ന്നപ്പോള്‍ എല്‍.ഡി.എഫ്. ഭരണകാലത്ത് വളര്‍ച്ച 16 ശതമാനം വീതമായിരുന്നു. റവന്യൂചെലവ്, യു.ഡി.എഫ്. കാലത്ത് എട്ട് ശതമാനം വീതം ഉയര്‍ന്നപ്പോള്‍ എല്‍.ഡി.എഫ്. കാലത്ത് 13 ശതമാനം വീതം ഉയര്‍ന്നു. ഇപ്പോഴും ചെലവുകള്‍ കുത്തനെ ഉയരുന്നു. വരുമാനമൊട്ട് കൂടുന്നുമില്ല. ഫലമോ സംസ്ഥാനം ഗുരുതരമായ ധനപ്രതിസന്ധിയിലേക്ക് വീണിരിക്കുന്നു.

മന്ദഗതിയിലുള്ള നികുതിപിരിവാണ് റവന്യൂ വരുമാനത്തിന്റെ മുരടിപ്പിന് കാരണം. കഴിഞ്ഞവര്‍ഷം 24 ശതമാനം നികുതിപിരിവ് വര്‍ധിക്കുമെന്നാണ് ബജറ്റില്‍ കണക്കാക്കിയിരുന്നത്. പക്ഷേ, നേടിയത് 12 ശതമാനം മാത്രം. കഴിഞ്ഞവര്‍ഷം പിരിച്ച നികുതിയേക്കാള്‍ 30 ശതമാനം കൂടുതല്‍ നടപ്പുവര്‍ഷത്തില്‍ പിരിച്ചാലേ ബജറ്റ് ലക്ഷ്യത്തിലെത്തൂ. പക്ഷേ, ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള നാലുമാസത്തെ അക്കൗണ്ടന്റ് ജനറലിന്റെ കണക്കുകള്‍ പ്രകാരം മൊത്തം നികുതിവരുമാനത്തിലെ വര്‍ധന 9.7 ശതമാനമാണ്. ലക്ഷ്യമിട്ടതിന്റെ മൂന്നിലൊന്ന് മാത്രം. നികുതിവരുമാനത്തിലെ ഇടിവിന് കാരണം ബാറുകള്‍ പൂട്ടിയതല്ല എന്ന് വ്യക്തം. 2013'14ല്‍ ഈ കാലയളവില്‍ 620 കോടി എക്‌സൈസ് നികുതി ലഭിച്ച സ്ഥാനത്ത് നടപ്പുവര്‍ഷം കിട്ടിയത് 660 കോടി.
വാറ്റ് നികുതി നിരക്കുകള്‍ ശരാശരി ഏതാണ്ട് 20 ശതമാനമാണ് യു.ഡി.എഫ്. ഉയര്‍ത്തിയത്. എല്ലാ ബജറ്റിലും മദ്യത്തിന്റെ നികുതി കൂട്ടി. കഴിഞ്ഞ ബജറ്റില്‍ തുണിക്കും നികുതി ഏര്‍പ്പെടുത്തി. എന്നിട്ടും നികുതിപിരിവ് മന്ദഗതിയിലാകുന്നത് എന്തുകൊണ്ട്? ഇന്ത്യയിലെ സാമ്പത്തികമുരടിപ്പാണ് കാരണം എന്ന വിശദീകരണമൊന്നും അംഗീകരിക്കാനാവില്ല. കാരണം ഗള്‍ഫ് പണവരുമാനത്തെ അടിസ്ഥാനമാക്കിയാണ് കേരളത്തിലെ ഉപഭോഗം. അത് കഴിഞ്ഞവര്‍ഷം 90,000 കോടി രൂപ കവിഞ്ഞ് സര്‍വകാല റെക്കോഡിലാണ്. അപ്പോള്‍പ്പിന്നെ നികുതിവരുമാനം ഇടിയുന്നതിന് കാരണം കെടുകാര്യസ്ഥതയും അഴിമതിയും മൂലമുള്ള നികുതിച്ചോര്‍ച്ചയാണെന്ന് വ്യക്തം.

കേരളത്തിലുപയോഗിക്കുന്ന ചരക്കുകളുടെ 85 ശതമാനവും സംസ്ഥാനത്തിന് പുറത്തുനിന്നാണ് വരുന്നത്. ഓരോ കച്ചവടക്കാരനും കേരളത്തിലേക്ക് കൊണ്ടുവരുന്ന ചരക്കുകളുടെ കണക്ക് ചെക്‌പോസ്റ്റില്‍ വെച്ചുതന്നെ തിട്ടപ്പെടുത്തിയാല്‍ പിന്നെ വെട്ടിപ്പ് അസാധ്യമാകും. അതുകൊണ്ട് ചെക്‌പോസ്റ്റുകളെ അഴിമതിവിമുക്തമാക്കുന്നതിനുവേണ്ടി ഒരു യജ്ഞംതന്നെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടത്തി. 25,000 രൂപ ഇനാം പ്രഖ്യാപിച്ചിട്ടുപോലും പ്രധാനപ്പെട്ട ഒരു ചെക്‌പോസ്റ്റില്‍പ്പോലും അഴിമതി കണ്ടുപിടിക്കാന്‍ ആര്‍ക്കുമായില്ല. എന്നാല്‍, ഇന്ന് എല്ലാം തലകീഴായിരിക്കുന്നു.
നികുതിഭരണത്തിന്റെ സര്‍വതലങ്ങളിലും മന്ത്രിയോഫീസ് മുതലുള്ള വിവിധ തട്ടുകളിലെ രാഷ്ട്രീയനേതാക്കള്‍ ഇടപെടുന്നുണ്ട്. ഇതിന് രണ്ട് പ്രത്യാഘാതങ്ങളുണ്ട്. ഒന്ന്, സത്യസന്ധരായ ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരാണ്. രണ്ട്, അല്ലാതുള്ളവര്‍ തങ്ങള്‍ക്കും കൈയിട്ടുവാരാനുള്ള അവസരമായി ഇതുപയോഗിക്കുന്നു. രണ്ടായാലും ഫലം അരാജകത്വം.
വരുമാനം ഉയരാത്തതിന് ഉത്തരം പറയേണ്ടത് ധനമന്ത്രിയാണെങ്കില്‍, ലക്കുംലഗാനുമില്ലാതെ ചെലവുകൂട്ടുന്നതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. തോന്നുംപോലെയാണ് പ്രഖ്യാപനങ്ങള്‍. ബജറ്റും ബജറ്റ് പ്രഖ്യാപനങ്ങളും പ്രഹസനമാണ്. ധനവകുപ്പിന് മാപ്പുസാക്ഷിയുടെ റോള്‍ മാത്രം. പ്ലസ് ടു വിഷയം മാത്രമെടുക്കുക. ഇന്നത്തെ ധനഃസ്ഥിതിയില്‍ പുതിയ സ്‌കൂളുകള്‍ വേണ്ട എന്നായിരുന്നു ധനവകുപ്പും കാബിനറ്റുമെല്ലാം ചര്‍ച്ചചെയ്ത് ആദ്യം തീരുമാനിച്ചത്. നിലവിലുള്ള ക്ലാസുകളില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കാനും അത്യാവശ്യത്തിന് പുതിയ ബാച്ചുകള്‍ അനുവദിക്കാനും തീരുമാനിച്ചു.

ആരോട് ആലോചിച്ചാണ് ഈ തീരുമാനം അട്ടിമറിച്ചത്? 141 സ്‌കൂളുകളടക്കം 700 ബാച്ചുകളാണ് പുതുതായി അനുവദിച്ചത്. എന്തെങ്കിലും ചര്‍ച്ചയോ പഠനമോ ആലോചനയോ ഇക്കാര്യത്തിലുണ്ടായോ? തീരുമാനത്തിന്റെ ഉത്തരവാദിത്വം ആര്‍ക്ക്? കോടതി കഴുത്തിന് പിടിച്ചപ്പോള്‍ പുതിയ തമാശ. അടുത്തവര്‍ഷം മുതല്‍ അര്‍ഹതയുള്ള എല്ലാ സ്‌കൂളിനും പ്ലസ് ടു ബാച്ച് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വക പ്രഖ്യാപനം. ഇങ്ങനെയാണ് നയങ്ങള്‍ രൂപവത്കരിക്കുന്നത്. ഇത്രയും വലിയ ചെലവ് വഹിക്കാന്‍ സര്‍ക്കാറിന് കഴിയുമോ എന്നൊന്നും ആലോചനപോലുമില്ല.
ഈ മാസം ഓവര്‍ ഡ്രാഫ്റ്റില്‍നിന്ന് കരകയറിയാലും ഇനിയുള്ള മാസങ്ങളിലും സ്ഥിതി ഇതുതന്നെയായിരിക്കും. 17,000 കോടി രൂപയുടെ പദ്ധതിയില്‍ ആഗസ്ത് വരെ ചെലവാക്കിയത് 5.49 ശതമാനം മാത്രമാണ്. അനുവദിച്ച വായ്പയുടെ പകുതി (ഏതാണ്ട് 7,000 കോടി) ഇതിനകം എടുത്തുകഴിഞ്ഞു. 2014'15ല്‍ റവന്യൂകമ്മി പൂജ്യമാക്കണമെന്ന നിയമം പാലിക്കണമെങ്കില്‍ വായ്പയെടുത്ത തുക മുഴുവന്‍ മൂലധനച്ചെലവിനേ ഉപയോഗിക്കാവൂ. നടപ്പുവര്‍ഷത്തില്‍ 7,000 കോടി രൂപ വായ്പയെടുത്തപ്പോള്‍ ഇതുവരെ പദ്ധതിയില്‍ മൂലധനച്ചെലവിന് കഷ്ടിച്ച് 300 കോടിയേ ചെലവാക്കിയിട്ടുള്ളൂ. കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകള്‍ പെരുകുന്നതില്‍ അദ്ഭുതമുണ്ടോ? പശ്ചാത്തലസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍നിന്ന് പിന്മാറിയിട്ട് എത്ര എമര്‍ജിങ് കേരളയോ യെസ് കേരളയോ നടത്തിയിട്ടും ഒരു കാര്യവുമില്ല. ധനപരമായ അരാജകത്വം കേരളത്തെ വികസനസ്തംഭനത്തിലേക്ക് എത്തിക്കുകയാണ് 

കേരളം വീണ്ടും സാമ്പത്തിക വറുതിയിലേക്ക്

Kerala Kaumudi: Friday, 12 September 2014 


ട്രഷറി സ്തംഭനം, ഓവർഡ്രാഫ്റ്റ് തുടങ്ങിയവ മാദ്ധ്യമ തലക്കെട്ടുകളായിരുന്ന ഒരു കാലമുണ്ടായിരുന്നു. 1998-99 മുതൽ 2007-2008 വരെയുള്ള കാലയളവിൽ ഭൂരിപക്ഷം ദിവസവും ട്രഷറിയിൽ ചെലവിന് പണം തികയാത്ത അവസ്ഥയായിരുന്നു. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഒരു തവണയെങ്കിലും ഓവർഡ്രാഫ്റ്റിലുമാകും, ചില സന്ദർഭങ്ങളിൽ ട്രഷറിയുടെ പ്രവർത്തനം തന്നെ നിറുത്തിവയ്‌ക്കേണ്ടതായും വന്നു. 2007-2008 ഓടെ ഈസ്ഥിതി വിശേഷം ഇല്ലാതായി. ആറു വർഷത്തിനുശേഷം വീണ്ടും ട്രഷറി ഓവർഡ്രാഫ്റ്റ് മാദ്ധ്യമ തലക്കെട്ടായിരിക്കുകയാണ്. എന്താണ് ഓവർഡ്രാഫ്റ്റ്?

സംസ്ഥാന സർക്കാർ ചിലവിനുള്ള പണം മുഖ്യമായും നികുതിയിനത്തിൽ നിന്നും നികുതി ഇതര വരുമാനത്തിൽ നിന്നുമാണ് കണ്ടെത്തുന്നത്. കേന്ദ്ര സഹായവും ഒരു പ്രധാനപ്പെട്ട വരുമാനമാണ്. ഇതു കൊണ്ട് വരുമാനം തികഞ്ഞില്ല എങ്കിൽ വായ്പ എടുക്കാം. എത്ര വായ്പ എടുക്കാമെന്ന് കേന്ദ്ര സർക്കാർ ആണ് നിശ്ചയിക്കുക. ഓരോ മൂന്ന് മാസത്തിലും എത്ര രൂപാ എടുക്കാമെന്ന് കേന്ദ്ര സർക്കാർ നിശ്ചയിക്കാറുണ്ട്. തൻമൂലം ചിലപ്പോൾ വായ്പ എടുത്താലും വരുമാനം തികയാത്ത സ്ഥിതി വന്നേയ്ക്കാം.
സർക്കാരിന്റെ അംഗീകൃത വരുമാനം നിത്യ നിദാന ചെലവിലേക്ക് തികയാതെ വരുമ്പോൾ റിസർവ്വ് ബാങ്കിൽ നിന്നും കൈവായ്പ എടുക്കാം. ഇതിനെയാണ് വെയിസ് ആന്റ് മീൻസ് അഡ്വാൻസ് എന്നു പറയുന്നത്. ഇങ്ങനെയുള്ള താത്കാലിക വായ്പയ്ക്ക് പരിധിയുണ്ട്. ഈ ഓണക്കാലത്ത് ഇത്തരത്തിലുള്ള താത്കാലിക വായ്പ അംഗീകൃത പരിധിയായ 525 കോടി രൂപാ കവിഞ്ഞു. ഈ അധിക വായ്പയ്ക്കാണ് ഓവർഡ്രാഫ്റ്റ് എന്നു പറയുന്നത്. 100 കോടിയിലേറെ രൂപ ഓവർഡ്രാഫ്റ്റ് എടുക്കേണ്ടി വന്നു എന്നാണ് അറിവ്.

ഓവർ ഡ്രാഫ്റ്റ് തുക 14 ദിവസത്തിനുള്ളിൽ തിരിച്ച് അടക്കണം. അല്ലാത്തപക്ഷം റിസർവ്വ് ബാങ്ക് ട്രഷറി പ്രവർത്തനം മരവിപ്പിക്കും. ഇത്തരമൊരു സ്ഥിതിവിശേഷം തത്കാലം ഉണ്ടാകാൻ പോകുന്നില്ല. സംസ്ഥാന സർക്കാരിന് അടുത്ത ദിവസങ്ങളിൽ ലഭിക്കാൻ പോകുന്ന നികുതി വരുമാനവും കമ്പോള വായ്പയും ഉപയോഗിച്ച് ഓവർഡ്രാഫ്റ്റ് തിരിച്ചടക്കാൻ സാധിക്കും. പക്ഷേ ഇതൊരു സൂചനയാണ്. ധനകാര്യ വർഷം അവസാനിക്കും മുമ്പ് ഇതിനെക്കാൾ രൂക്ഷമായ പ്രതിസന്ധികൾ പൊട്ടിപുറപ്പെടും.
ഓവർഡ്രാഫ്റ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി ട്രഷറിയിൽ ശമ്പളം, പെൻഷൻ, ബില്ലുകൾക്കല്ലാതെ മറ്റെല്ലാത്തിനും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നു. ഇതുമൂലം ക്ഷേമപെൻഷനുകൾ പലതും ഓണക്കാലത്ത് മുടങ്ങി. മാവേലി സ്‌റ്റോറുകൾക്കും കൺസ്യൂമർ സ്‌റ്റോറുകൾക്കും ഫലപ്രദമായി കമ്പോളത്തിൽ ഇടപെടുവാൻ സാധിച്ചില്ല. കോൺട്രാക്ടർമാർക്ക് 9 മാസത്തെ ബില്ലുകൾ കുടിശിഖയാണ്. തന്മൂലം നിർമ്മാണ പ്രവർത്തനം ആകെ സ്തംഭിച്ചിരിക്കുന്നു.
വളരെ പ്രധാനപ്പെട്ട മറ്റൊരു വസ്തുത പദ്ധതി പ്രവർത്തനങ്ങളുടെ സ്തംഭനമാണ്. ഏപ്രിൽ- ആഗസ്റ്റ് മാസത്തിൽ പദ്ധതി അടങ്കലിലുള്ള 4.5% തുക മാത്രമാണ് ചെലവഴിച്ചത്. 50 ലക്ഷത്തിൽ കൂടുതലുള്ള ഒരു ബില്ലും ധനവകുപ്പിന്റെ പ്രത്യേക അനുമതിയില്ലാതെ മാറികൊടുക്കേണ്ട എന്നാണ് ട്രഷറി ജീവനക്കാർക്കുള്ള നിർദ്ദേശം. വികസന പ്രവർത്തനങ്ങൾ മരവിച്ചു.

ഒരു വശത്ത് പദ്ധതി പ്രവർത്തനവും നിർമ്മാണ പ്രവർത്തനവും സ്തംഭനത്തിലാണെങ്കിലും സർക്കാർ ചെലവുകൾ ലക്കും ലഗാനുമില്ലാതെ ഉയരുകയാണ്. ബഡ്ജറ്റിൽ വകയിരുത്തിയിട്ടില്ലാത്ത കാര്യങ്ങൾ ഓരോ ആഴ്ചയിലും മന്ത്രിസഭായോഗങ്ങൾ തീരുമാനങ്ങളെടുത്ത് പ്രഖ്യാപിക്കുകയാണ്. പുതിയ താലൂക്കുകൾ, കോളേജുകൾ, ഹയർ സെക്കൻഡറി സ്‌കൂളുകളൊക്കെ ഉദാഹരണങ്ങളാണ്. ഇതിന് പുറമെ ചോദിക്കുന്നവർക്കൊക്കെ അടുത്ത വർഷം സ്‌കൂൾ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
മറുവശത്താകട്ടെ സർക്കാരിന്റെ റവന്യൂ വരുമാനം പ്രതീക്ഷിച്ചപോലെ ഉയരുന്നില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നികുതി വരുമാനം 11-12% നിരക്കിലാണ് ഉയർന്നത്. എൽ.ഡി.എഫ് ഭരണകാലത്താകട്ടെ നികുതി വരുമാനം 18-20%  പ്രതിവർഷം വളർന്നു. ഇപ്പോഴത് വീണ്ടും 10-12% ആയി താണിരിക്കുന്നു. കഴിഞ്ഞ വർഷം 24% നികുതി വരുമാനം വർദ്ധിക്കുമെന്ന് കരുതിയാണ് ബഡ്ജറ്റ് തയ്യാറാക്കിയത്. പക്ഷേ നികുതി വർദ്ധിച്ചത് 12% മാത്രമാണ്. നടപ്പ് വർഷത്തിൽ നികുതിവരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 30% ഉയരുമെന്ന അനുമാനത്തിലാണ് ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ ഏപ്രിൽ- ജൂലായ് മാസത്തെ വരുമാനത്തിന്റെ കണക്ക് പരിശോധിക്കുമ്പോൾ ഇതുവരെ 10% പോലും വർദ്ധനവ് ഉണ്ടായിട്ടില്ലായെന്ന് കാണുവാൻ കഴിയും. നികുതി വരുമാനത്തിലുണ്ടായ ഇടിവാണ് ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം.

എന്തുകൊണ്ട് നികുതി വരുമാനം ഉയരുന്നില്ല? മദ്യ വരുമാനം കുറഞ്ഞതു മൂലമാണെന്നാണ് സർക്കാർ പറയുന്നത്. മദ്യ നിരോധനം നടപ്പിലാക്കുന്നതിനുവേണ്ടി സർക്കാരും ജനങ്ങളും സഹിക്കുന്ന ത്യാഗമാണ് സാമ്പത്തിക പ്രതിസന്ധിയെന്നാണ് വ്യാഖ്യാനം. ഇത് ശുദ്ധ അസംബന്ധമാണ്. കാരണം എക്‌സൈസ് നികുതി മാത്രമല്ല വാറ്റ് നികുതിയും വാഹന നികുതിയും സ്റ്റാമ്പ് ഡ്യുട്ടിയുമെല്ലാം കുറഞ്ഞിരിക്കുകയാണ്. ജൂലായ് മാസം വരെയുള്ള നികുതി വരുമാനത്തിന്റെ കണക്ക് അക്കൗണ്ടന്റ് ജനറൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം വാറ്റ് നികുതിയിൽ 12.5% വർദ്ധനയെ ഉണ്ടായിട്ടുള്ളു. വാഹന നികുതിയിൽ വർദ്ധനവേ ഉണ്ടായിട്ടില്ല. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ഏതാണ്ട്  60 കോടി രൂപയുടെ കുവാണുണ്ടായിട്ടുള്ളത്. അതേ സമയം എക്‌സൈസ് ഡ്യൂട്ടിയിൽ 40 കോടി രൂപയോളം വർദ്ധനവുണ്ടായിട്ടുണ്ട്. ബാറുകൾ എല്ലാം അടച്ചാൽ പ്രതിവർഷം 1800 കോടി രൂപയുടെ നഷ്ടമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതുവരെ ബാറുകൾ അടച്ചത് മൂലമുള്ള നഷ്ടം 500 കോടി രൂപയിൽ താഴെ മാത്രമേ വരികയുള്ളു. ബാറുകൾ അടച്ചതുമൂലം ബിവറേജസ് കോർപ്പറേഷനിലെ വിൽപ്പനയും കൂടി എന്നോർക്കണം. എക്‌സൈസിൽ നിന്നുള്ള വരുമാനം തന്മൂലം 7% കൂടിയിട്ടുണ്ട്.
നികുതി വരുമാനം കുറയുന്നതിനുള്ള കാരണം ഇന്ത്യയിലെ സാമ്പത്തിക മുരടിപ്പാണെന്ന് പറയാൻ കഴിയില്ല. സാമ്പത്തിക മുരടിപ്പ് മൂലം മറ്റ് സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. പക്ഷേ കേരളത്തിന് ഇത് ബാധകമല്ല. കാരണം കേരളത്തിന്റെ ഉപഭോക്തൃ കമ്പോളത്തെ സ്വാധിനിക്കുന്ന നിർണ്ണായക ഘടകം ഗൾഫ് പണ വരുമാനമാണ്. ഇതാകട്ടെ കഴിഞ്ഞ വർഷം റിക്കാർഡ് നിലയിലേക്ക് ഉയരുകയാണുണ്ടായത്.

അപ്പോൾ പിന്നെ നികുതി വരുമാന കുറവിന്റെ കാരണം നികുതി ചോർച്ചയാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഒരിക്കൽപ്പോലും നികുതി നിരക്ക് ഉയർത്തിയില്ല. എന്നാൽ യു.ഡി.എഫ് സർക്കാരാകട്ടെ 4% വാറ്റ് നികുതി 5% ആയി ഉയർത്തി. 25%-ത്തിന്റെ വർദ്ധന. 12.5% വാറ്റ് നികുതി 14.5% ആയി ഉയർത്തി. 16% വർദ്ധനവ്. തുണിക്ക് പോലും നികുതി ഏർപ്പെടുത്തി. എന്നിട്ടും നികുതി വരുമാനം 10% മാത്രമേ ഉയർന്നുള്ളു എന്നത് യു.ഡി.എഫ് ഭരണത്തിലെ കെടുകാര്യസ്ഥതയിലേക്കും അഴിമതിയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. യു.ഡി.എഫ് നികുതി ഭരണസംവിധാനത്തെ അഴിമതിക്കുള്ള കറവപ്പശുവായി മാറ്റിയിരിക്കുന്നു.
വരുമാനം ഉണ്ടായിരിക്കുമ്പോൾ ചെലവ് നടത്താൻ കൂടുതൽ കുടുതൽ വായ്പകളെടുത്തേ പറ്റൂ. നടപ്പുവർഷം 14000 കോടി രൂപയാണ് വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകിയിട്ടുള്ളത്. ഇതിൽ ഏതാണ്ട് പകുതി 6900 കോടി രൂപാ ഓണത്തോടെ എടുത്തു. വായ്പയെടുത്ത ഈ പണം സർക്കാരിന്റെ ദൈനംദിന ആവശ്യങ്ങൾക്കാണ് ചെലവഴിച്ചത്. ഇതു വരെയുള്ള ആകെ പദ്ധതിചെലവ് 1000 കോടി രൂപയിൽ താഴെ മാത്രമേ വരികയുള്ളു. ഇനിയുള്ള മാസങ്ങളിൽ പദ്ധതിയുടെ 95% ചെലവും നടത്തേണ്ടിയിരിക്കുന്നു. സർക്കാരിന്റെ റവന്യൂ വരുമാനം നിത്യനിദാന ചെലവുകൾക്ക് തികയുന്നില്ല. അപ്പോൾ പദ്ധതി നടപ്പാക്കാൻ പണം എവിടെ നിന്ന് ഉണ്ടാകും? പദ്ധതി ഗണ്യമായി വെട്ടിചുരുക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും സംസ്ഥാന സർക്കാരിന്റെ മുന്നിലില്ല.

എങ്ങനെയാണ് മുഖ്യമന്ത്രിക്ക് ഈ സ്ഥിതി വിശേഷത്തെ കേവലം ധനവൈഷമ്യം എന്നു വിശേഷിപ്പിച്ച് തടിയൂരാൻ കഴിയുക? യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം റവന്യൂ കമ്മി അടിക്കടി ഉയർന്നു കൊണ്ടിരിക്കുകയാണ്. 2010-2011 ൽ റവന്യൂ കമ്മി 3673 കോടി രൂപയായിരുന്നു. അത് 2013-2014 ആയപ്പോൾ 11314 കോടി രൂപയായും വർദ്ധിച്ചു. സംസ്ഥാന വരുമാനത്തിന്റെ 1.3% ആയിരുന്ന റവന്യു കമ്മി 2.8% ആയി പെരുകി. 2014-15-ൽ റവന്യൂ കമ്മി ഇല്ലാതാക്കുമെന്ന് നിയമം പാസ്സാക്കിയവരാണ് ഇത് ചെയ്തിരിക്കുന്നത്. നടപ്പു വർഷത്തിൽ റവന്യു കമ്മി 14000-15000 കോടി രൂപ വരുമെന്നാണ് എന്റെ കണക്കുകൂട്ടൽ. ചുരുക്കത്തിൽ വായ്പ എടുക്കുന്ന പണം മുഴുവൻ റവന്യൂ ചെലവിനായിരിക്കും ചെലവഴിക്കുന്നത്. കോൺട്രാക്ടർമാർ ജാഗ്രത. ഇനി പുതിയ ഗഡുക്കൾ കിട്ടുക അതീവ ശ്രമകരമായിരിക്കും. ഈ സ്ഥിതി വിശേഷം വ്യവസായവൽക്കരണത്തിന് അനിവാര്യമായ പശ്ചാത്തല സൗകര്യ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കും. അങ്ങനെ ധനപരമായ അരാജകത്വവും പ്രതിസന്ധിയും കേരളത്തിന്റെ വികസനത്തിന് ഒരു വിലങ്ങുതടിയായി മാറിയിരിക്കുന്നു.
ഇനി വായനക്കാർ തന്നെ നിശ്ചയിക്കുക കേരളം ഇന്ന് അഭിമുഖീകരിക്കുന്നത് കേവലം ധനഞെരുക്കമാണോ അതോ ധനപ്രതിസന്ധിയാണോ?

പച്ചക്കറികൃഷിക്ക് പ്രായം പ്രശ്‌നമല്ല!

Dhana Vicharam 03-Sep-2014

അടുത്തകാലത്തെ സിനിമകളില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ 'ഹൗ ഓള്‍ഡ് ആര്‍ യു' ഏറെയിഷ്ടമായി. ഒരു സ്ത്രീയുടെ സ്വപ്നങ്ങള്‍ക്ക് പരിധി നിശ്ചയിക്കുന്നത് ആര് എന്ന പ്രസക്തമായ ചോദ്യമാണ് സിനിമ മുന്നോട്ടുവെക്കുന്നത്. സ്വപ്നം കാണാന്‍ പ്രായം ഒരു പ്രശ്‌നമല്ല. സ്വപ്നം എന്ന വാക്കിന് ഇവിടെ ലക്ഷ്യമെന്നാണ് അര്‍ഥം. പച്ചക്കറികൃഷിയിലൂടെ നിരുപമ ഒരു ലക്ഷ്യം യാഥാര്‍ഥ്യമാക്കുകയായിരുന്നു. അതുപോലെ ഞങ്ങള്‍ക്കുമുെണ്ടാരു സ്വപ്നം. ആലപ്പുഴയെ സമ്പൂര്‍ണ ശുചിത്വനഗരമാക്കുക. ആദ്യഘട്ടത്തില്‍, ആ നേട്ടത്തിലെത്തിയ മുനിസിപ്പാലിറ്റിയിലെ മൂന്ന് വാര്‍ഡുകളെ ആദരിക്കാന്‍, നിരുപമയുടെ വിജയകഥ പറഞ്ഞ 'ഹൗ ഓള്‍ഡ് ആര്‍ യു' ടീമിനെ ക്ഷണിച്ചതും അതുകൊണ്ടുതന്നെ.

80 ശതമാനം വീട്ടിലും ബയോഗ്യാസ് പ്ലാന്റോ പൈപ്പ് കമ്പോസ്റ്റോ സ്ഥാപിക്കുമ്പോഴാണ് വാര്‍ഡിനെ സമ്പൂര്‍ണ ശുചിത്വവാര്‍ഡായി പ്രഖ്യാപിക്കുന്നത്. ഇവ പരിപാലിക്കാന്‍ മെയിന്റനന്‍സ് ടീം ഉണ്ടാവണം. തെരുവുകളും പൊതുസ്ഥലങ്ങളും മാസത്തിലൊരിക്കലെങ്കിലും കൂട്ടായി വൃത്തിയാക്കണം. പ്ലാസ്റ്റിക് തുടങ്ങിയവ ശേഖരിച്ച് റീസൈക്ലിങ്ങിന് നല്‍കാനുള്ള പൊതുസംവിധാനം ഉണ്ടാവണം. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ഇത്തരം മൂന്ന് വാര്‍ഡായി. വരുന്ന നവംബറില്‍ ഏഴ് വാര്‍ഡുകൂടി ഇങ്ങനെയാവും. 

എല്ലാ വീട്ടിലും ബയോഗ്യാസ് പ്ലാന്റായില്ലെങ്കിലും നഗരം ഇന്ന് വൃത്തിയാണ്. വീട്ടില്‍ സംസ്‌കരിക്കാനാവാത്ത മാലിന്യങ്ങള്‍ വേര്‍തിരിച്ച് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിച്ചാല്‍ മതി. അവ കമ്പോസ്റ്റുചെയ്യാന്‍ 60 എയ്‌റോബിക് കമ്പോസ്റ്റ് ബിന്നുകള്‍ മുനിസിപ്പാലിറ്റിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നു. താമസംവിനാ ഇവ 120 ആകും. അടുത്ത വേനല്‍ അവസാനിക്കുംമുമ്പ് ആലപ്പുഴ ശുചിത്വനഗരമാകും. മുമ്പൊരിക്കല്‍ ഇതേ പംക്തിയില്‍ വിവരിച്ച നിര്‍മലഭവനം, നിര്‍മലനഗരം കാമ്പയിന്‍ വിജയത്തിലെത്തുകയാണ്. ഇനിയെന്ത്? 

ബയോഗ്യാസ്/പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ച എല്ലാ വീട്ടിലും പച്ചക്കറികൃഷി തുടങ്ങുകയാണ് അടുത്ത ലക്ഷ്യം. സ്ലറിയും കമ്പോസ്റ്റും നല്ല വളമാണ്. 'ഹൗ ഓള്‍ഡ് ആര്‍ യു' ടീമാണ് ഈ ഹരിതകാമ്പയിന്‍ പ്രഖ്യാപിച്ചത്. 

ആലപ്പുഴ നഗരത്തില്‍ 48,000 വീടുകള്‍ ഉണ്ട്. ഇവയില്‍ 22,000 ടെറസ് കെട്ടിടങ്ങളാണ്. തുറസ്സായ ടെറസിന്റെ ആകെ വിസ്തൃതി 125 ഹെക്ടര്‍. ഇവിടെ കൃഷിചെയ്താല്‍ മാസം 400 ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കാം. തരിശും അല്ലാത്തതുമായി 0.6 ചതുരശ്ര കിലോമീറ്റര്‍ വയല്‍ ഭൂമിയും നഗരത്തിലുണ്ട്. പറമ്പ് വിസ്തൃതി 0.3 ചതുരശ്ര കിലോമീറ്റര്‍. ഇവിടെയെല്ലാം പച്ചക്കറി കൃഷിചെയ്താല്‍ നഗരത്തിലെ ആവശ്യത്തിന്റെ മൂന്നിലൊന്ന് നഗരത്തില്‍ത്തന്നെ ഉത്പാദിപ്പിക്കാനാകും. 

മാരാരിക്കുളത്ത് ഇത് ചെയ്തിട്ടുണ്ട്. കൃഷി അന്യംനിന്ന ഒരു പ്രദേശമായിരുന്നു അത്. ഒരു ചൊരിമണല്‍പ്രദേശം. പി.പി. സ്വാതന്ത്ര്യം എന്ന പഞ്ചായത്ത് പ്രസിഡന്റ് '90കളില്‍ കഞ്ഞിക്കുഴിയില്‍ ഒരു ഹരിതവിപ്ലവം നയിച്ചു. പിന്നീടത് മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിച്ചു. നാഷണല്‍ ഹൈവേയിലൂടെ ആലപ്പുഴചേര്‍ത്തല റോഡില്‍ സഞ്ചരിച്ചാല്‍ പച്ചക്കറി വില്‍ക്കുന്ന ഒരു ഡസന്‍ കടകള്‍ കാണാം. ഈ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് 'മരുപ്പച്ചകള്‍ ഉണ്ടാകുന്നത്' എന്ന എന്റെ പുസ്തകം വിവരിക്കുന്നത്. കഞ്ഞിക്കുഴിയുടെ ഒരു നഗരമാതൃകയാണ് ആലപ്പുഴയില്‍ ലക്ഷ്യമിടുന്നത്.

പോളിഹൗസ് കൃഷിക്കാണ് പ്രത്യേക ഊന്നല്‍. കേരളത്തില്‍, തുറസ്സിലെ കൃഷിയില്‍നിന്ന് 24 കിലോ പച്ചക്കറിയാണ് ഒരു ചതുരശ്രമീറ്ററില്‍നിന്ന് ഉത്പാദിപ്പിക്കുന്നത്. ഇന്ന് പ്രചരിക്കുന്ന പോളിഹൗസ് കൃഷിയില്‍ 610 കിലോവരെ ലഭിക്കും. അത് ഒരു ചതുരശ്രമീറ്ററിന് 2025 കിലോയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇന്നത്തെ രീതികളിലെ ന്യൂനതകള്‍ തിരുത്തണം. ചെന്നൈയിലെ ഏറ്റവും ആധുനിക ലാബുകളില്‍ മണ്ണിന്റെ സ്വഭാവം പരിശോധിച്ച് മൈക്രോ ന്യൂട്രീയന്റ്‌സ് നിര്‍ണയിക്കും. സംരക്ഷിത കൃഷിരീതികളില്‍ പാലിക്കേണ്ട കൃഷി സമ്പ്രദായങ്ങള്‍ കര്‍ശനമായി പാലിക്കും. ഏതാനും പോളിഹൗസുകള്‍ക്ക് ഒരു ബോട്ടണി ബിരുദധാരിയെ വീതം മേല്‍നോട്ടത്തിന് നിയോഗിക്കും.

200 ചതുരശ്രമീറ്റര്‍ പോളിഹൗസിന് (ഓട്ടോമേഷന്‍ സംവിധാനം ഉള്‍പ്പെടെ) നാലുലക്ഷം രൂപയാണ് ചെലവ്. കൃഷിയുടെ ആവര്‍ത്തനച്ചെലവ് 40,000 രൂപയും സര്‍വീസ് ഫീ 10,000 രൂപയും വരും. അങ്ങനെ വരുന്ന 4.5 ലക്ഷം രൂപ ആകെചെലവില്‍ വായ്പ 4.3 ലക്ഷം രൂപയും 20,000 ഗുണഭോക്തൃ വിഹിതവുമാണ്. സബ്‌സിഡിയായ 1.65 ലക്ഷം വായ്പ അക്കൗണ്ടിലേക്കാണ് ലഭിക്കുക. കുടുംബശ്രീമിഷനില്‍നിന്ന് 25,000 രൂപ വരെ സബ്‌സിഡി ലഭിക്കും. മൊത്തം ചെലവിന്റെ പകുതിയിലേറെ സബ്‌സിഡിയായി ലഭിക്കും. പോളിഹൗസ് പ്രോത്സാഹിപ്പിക്കാന്‍ കേരള കൃഷിവകുപ്പ് വിപുലമായ പിന്തുണ നല്‍കുന്നുണ്ട്. കൃഷിയിലെ ഏറ്റവും നൂതനമായ സര്‍ക്കാര്‍ ഇടപെടലാണിത്. 

കരളകത്ത് ഒരേക്കര്‍ സ്ഥലത്ത് ഒരു ഭീമന്‍ ഓട്ടോമാറ്റ് പോളിഹൗസ് സ്ഥാപിക്കുന്നത് റിട്ട. കോണ്‍ട്രാക്ടറായ അപ്പച്ചന്‍ എന്നയാളാണ്. സര്‍ക്കാര്‍ സബ്‌സിഡിയും മറ്റും പിന്നാലെ വരും. ഇപ്പോള്‍ ഇദ്ദേഹംതന്നെ പണം മുടക്കുകയാണ്. ഈ പോളി ഹൗസും സമീപപ്രദേശത്തെ ടെറസ്, മുറ്റം, പറമ്പ്, വയല്‍ എന്നിവിടങ്ങളിലെ സംഘകൃഷിയും ഉദ്ഘാടനം ചെയ്തുകൊണ്ടായിരിക്കും നഗരപച്ചക്കറികൃഷി കാമ്പയിനിന് തുടക്കംകുറിക്കുന്നത്.

നഗരത്തില്‍ സ്ഥാപിക്കുന്ന സ്റ്റാളുകള്‍വഴി പച്ചക്കറി ഉത്പന്നങ്ങള്‍ വിപണനം ചെയ്യും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ മാര്‍ക്കറ്റിങ് കമ്പനിയായ മാരാരി മാര്‍ക്കറ്റിങ് ഇതിനുള്ള സംവിധാനങ്ങളൊരുക്കും. 

മാരാരിക്കുളം പോലുള്ള നാട്ടിന്‍പുറത്ത് ഇതൊക്കെ നടക്കും; പക്ഷേ, നഗരത്തിലോ എന്ന് സന്ദേഹിക്കുന്നവര്‍ ഏറെയുണ്ട്. ക്യൂബയിലെ ഹവാന നഗരത്തിന്റെ അനുഭവമാണ് അവര്‍ക്കുള്ള മറുപടി. ക്യൂബയുടെ 0.67 ശതമാനം ഭൂവിസ്തൃതിമാത്രമുള്ള ഹവാന നഗരത്തിലാണ് ജനങ്ങളുടെ 20 ശതമാനം തിങ്ങിപ്പാര്‍ക്കുന്നത്. ഈ നഗരത്തിലെ പച്ചക്കറി ആവശ്യത്തിന്റെ സിംഹഭാഗവും അവിടെത്തന്നെയാണ് കൃഷിചെയ്യുന്നത്. നഗരകൃഷിയുടെ ഉത്തമ മാതൃകയാണ് ഹവാന നഗരം. 

തുടക്കം 1998ല്‍ ആയിരുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. അവിടെനിന്നുള്ള ഇറക്കുമതി നിശ്ചലമായതോടെ ക്യൂബയില്‍ ക്ഷാമമായി. രാസവളങ്ങളുടെയും കീടനാശിനികളുടെയും വരവ് നിലച്ചതോടെ കൃഷി അവതാളത്തിലായി. അമേരിക്കന്‍ ഉപരോധംമൂലം സമീപരാജ്യങ്ങളുടെ സഹായവും നിഷേധിക്കപ്പെട്ടു. ഹവാനക്കാര്‍ ഈ ആപത്ത് ഒരു അവസരമാക്കി. ടെറസിലും വീട്ടുമുറ്റത്തും തുറസ്സായ സകല തരിശുഭൂമിയിലും പച്ചക്കറികൃഷിയിറക്കി. ശുദ്ധ ജൈവപച്ചക്കറികൃഷിയെ അവര്‍ 'ഓര്‍ഗനോപോണിക്കോസ്' എന്നാണ് വിളിക്കുന്നത്. സര്‍വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും മാത്രമല്ല സാധാരണക്കാരും നൂതനമായി കൃഷി സമ്പ്രദായങ്ങള്‍ ആവിഷ്‌കരിച്ചു. അതിവിപുലമായി പരിശീലനം സംഘടിപ്പിച്ചു. സര്‍ക്കാര്‍ നഗരകൃഷിക്കുവേണ്ടി ഒരു മന്ത്രാലയംതന്നെ സൃഷ്ടിച്ചു.

വീട്ടുകൃഷിക്ക് അയല്‍ക്കൂട്ട സംവിധാനങ്ങളാണ് നേതൃത്വം നല്‍കിയത്. നമ്മുടെ മുന്‍ കൃഷിമന്ത്രി വി.വി. രാഘവന്‍ ആവിഷ്‌കരിച്ച ഗ്രൂപ്പ് ഫാമിങ്ങിന്റെ വകഭേദമാണെന്ന് എളുപ്പത്തില്‍ പറയാം. പരമ്പരാഗത സഹകരണകൃഷിയും പിന്തുടര്‍ന്നു. സോവിയറ്റ് പതനത്തെ തുടര്‍ന്നുണ്ടായ പ്രത്യേക കാലഘട്ടത്തിലെ പട്ടിണിക്ക് എതിരായ യുദ്ധം ക്യൂബ ഒരു ദശാബ്ദംകൊണ്ട് വിജയിച്ചു.

ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്.എ.ഒ.) മാനദണ്ഡ പ്രകാരം ഒരാള്‍ക്ക് പ്രതിദിനം 300 ഗ്രാം പച്ചക്കറി വേണം. 2001ല്‍ ക്യൂബയില്‍ 131 ഗ്രാമേ ലഭ്യമായിരുന്നുള്ളൂ. 1997ല്‍ ഹവാന നഗരത്തിലെ പച്ചക്കറി ഉത്പാദനം 20,000 ടണ്‍ മാത്രമായിരുന്നു. 2001ല്‍ അത് 1.3 ലക്ഷം ടണ്ണായി. 2005ല്‍ 2.72 ലക്ഷം ടണ്ണും. പ്രതിശീര്‍ഷ പച്ചക്കറിലഭ്യത 340 ഗ്രാം ആയി ഉയര്‍ന്നു. 48 ലക്ഷം തൊഴില്‍ ചെയ്യുന്നവരുള്ള ക്യൂബയില്‍ നഗരകൃഷി മേഖലയില്‍ പുതുതായി 3.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനായി. 

വേണമെങ്കില്‍ ഇതൊക്കെ ഇവിടെയും നടക്കും. വേണമെന്ന് നാം തീരുമാനിക്കണം. ശുചിത്വപ്രവര്‍ത്തനങ്ങളും പച്ചക്കറികൃഷിയും കുടുംബശ്രീയും ചേര്‍ന്ന് ഒരു വലിയ ജനകീയപ്രസ്ഥാനമായി മാറിയാല്‍ ഇന്ത്യയ്ക്കുമുന്നില്‍ കൂട്ടായ്മയുടെ മറ്റൊരു മാതൃക കേരളത്തിന് മുന്നോട്ടുവെക്കാം.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...