Wednesday, September 17, 2014

കേരളം വീണ്ടും സാമ്പത്തിക വറുതിയിലേക്ക്

Kerala Kaumudi: Friday, 12 September 2014 


ട്രഷറി സ്തംഭനം, ഓവർഡ്രാഫ്റ്റ് തുടങ്ങിയവ മാദ്ധ്യമ തലക്കെട്ടുകളായിരുന്ന ഒരു കാലമുണ്ടായിരുന്നു. 1998-99 മുതൽ 2007-2008 വരെയുള്ള കാലയളവിൽ ഭൂരിപക്ഷം ദിവസവും ട്രഷറിയിൽ ചെലവിന് പണം തികയാത്ത അവസ്ഥയായിരുന്നു. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഒരു തവണയെങ്കിലും ഓവർഡ്രാഫ്റ്റിലുമാകും, ചില സന്ദർഭങ്ങളിൽ ട്രഷറിയുടെ പ്രവർത്തനം തന്നെ നിറുത്തിവയ്‌ക്കേണ്ടതായും വന്നു. 2007-2008 ഓടെ ഈസ്ഥിതി വിശേഷം ഇല്ലാതായി. ആറു വർഷത്തിനുശേഷം വീണ്ടും ട്രഷറി ഓവർഡ്രാഫ്റ്റ് മാദ്ധ്യമ തലക്കെട്ടായിരിക്കുകയാണ്. എന്താണ് ഓവർഡ്രാഫ്റ്റ്?

സംസ്ഥാന സർക്കാർ ചിലവിനുള്ള പണം മുഖ്യമായും നികുതിയിനത്തിൽ നിന്നും നികുതി ഇതര വരുമാനത്തിൽ നിന്നുമാണ് കണ്ടെത്തുന്നത്. കേന്ദ്ര സഹായവും ഒരു പ്രധാനപ്പെട്ട വരുമാനമാണ്. ഇതു കൊണ്ട് വരുമാനം തികഞ്ഞില്ല എങ്കിൽ വായ്പ എടുക്കാം. എത്ര വായ്പ എടുക്കാമെന്ന് കേന്ദ്ര സർക്കാർ ആണ് നിശ്ചയിക്കുക. ഓരോ മൂന്ന് മാസത്തിലും എത്ര രൂപാ എടുക്കാമെന്ന് കേന്ദ്ര സർക്കാർ നിശ്ചയിക്കാറുണ്ട്. തൻമൂലം ചിലപ്പോൾ വായ്പ എടുത്താലും വരുമാനം തികയാത്ത സ്ഥിതി വന്നേയ്ക്കാം.
സർക്കാരിന്റെ അംഗീകൃത വരുമാനം നിത്യ നിദാന ചെലവിലേക്ക് തികയാതെ വരുമ്പോൾ റിസർവ്വ് ബാങ്കിൽ നിന്നും കൈവായ്പ എടുക്കാം. ഇതിനെയാണ് വെയിസ് ആന്റ് മീൻസ് അഡ്വാൻസ് എന്നു പറയുന്നത്. ഇങ്ങനെയുള്ള താത്കാലിക വായ്പയ്ക്ക് പരിധിയുണ്ട്. ഈ ഓണക്കാലത്ത് ഇത്തരത്തിലുള്ള താത്കാലിക വായ്പ അംഗീകൃത പരിധിയായ 525 കോടി രൂപാ കവിഞ്ഞു. ഈ അധിക വായ്പയ്ക്കാണ് ഓവർഡ്രാഫ്റ്റ് എന്നു പറയുന്നത്. 100 കോടിയിലേറെ രൂപ ഓവർഡ്രാഫ്റ്റ് എടുക്കേണ്ടി വന്നു എന്നാണ് അറിവ്.

ഓവർ ഡ്രാഫ്റ്റ് തുക 14 ദിവസത്തിനുള്ളിൽ തിരിച്ച് അടക്കണം. അല്ലാത്തപക്ഷം റിസർവ്വ് ബാങ്ക് ട്രഷറി പ്രവർത്തനം മരവിപ്പിക്കും. ഇത്തരമൊരു സ്ഥിതിവിശേഷം തത്കാലം ഉണ്ടാകാൻ പോകുന്നില്ല. സംസ്ഥാന സർക്കാരിന് അടുത്ത ദിവസങ്ങളിൽ ലഭിക്കാൻ പോകുന്ന നികുതി വരുമാനവും കമ്പോള വായ്പയും ഉപയോഗിച്ച് ഓവർഡ്രാഫ്റ്റ് തിരിച്ചടക്കാൻ സാധിക്കും. പക്ഷേ ഇതൊരു സൂചനയാണ്. ധനകാര്യ വർഷം അവസാനിക്കും മുമ്പ് ഇതിനെക്കാൾ രൂക്ഷമായ പ്രതിസന്ധികൾ പൊട്ടിപുറപ്പെടും.
ഓവർഡ്രാഫ്റ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി ട്രഷറിയിൽ ശമ്പളം, പെൻഷൻ, ബില്ലുകൾക്കല്ലാതെ മറ്റെല്ലാത്തിനും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നു. ഇതുമൂലം ക്ഷേമപെൻഷനുകൾ പലതും ഓണക്കാലത്ത് മുടങ്ങി. മാവേലി സ്‌റ്റോറുകൾക്കും കൺസ്യൂമർ സ്‌റ്റോറുകൾക്കും ഫലപ്രദമായി കമ്പോളത്തിൽ ഇടപെടുവാൻ സാധിച്ചില്ല. കോൺട്രാക്ടർമാർക്ക് 9 മാസത്തെ ബില്ലുകൾ കുടിശിഖയാണ്. തന്മൂലം നിർമ്മാണ പ്രവർത്തനം ആകെ സ്തംഭിച്ചിരിക്കുന്നു.
വളരെ പ്രധാനപ്പെട്ട മറ്റൊരു വസ്തുത പദ്ധതി പ്രവർത്തനങ്ങളുടെ സ്തംഭനമാണ്. ഏപ്രിൽ- ആഗസ്റ്റ് മാസത്തിൽ പദ്ധതി അടങ്കലിലുള്ള 4.5% തുക മാത്രമാണ് ചെലവഴിച്ചത്. 50 ലക്ഷത്തിൽ കൂടുതലുള്ള ഒരു ബില്ലും ധനവകുപ്പിന്റെ പ്രത്യേക അനുമതിയില്ലാതെ മാറികൊടുക്കേണ്ട എന്നാണ് ട്രഷറി ജീവനക്കാർക്കുള്ള നിർദ്ദേശം. വികസന പ്രവർത്തനങ്ങൾ മരവിച്ചു.

ഒരു വശത്ത് പദ്ധതി പ്രവർത്തനവും നിർമ്മാണ പ്രവർത്തനവും സ്തംഭനത്തിലാണെങ്കിലും സർക്കാർ ചെലവുകൾ ലക്കും ലഗാനുമില്ലാതെ ഉയരുകയാണ്. ബഡ്ജറ്റിൽ വകയിരുത്തിയിട്ടില്ലാത്ത കാര്യങ്ങൾ ഓരോ ആഴ്ചയിലും മന്ത്രിസഭായോഗങ്ങൾ തീരുമാനങ്ങളെടുത്ത് പ്രഖ്യാപിക്കുകയാണ്. പുതിയ താലൂക്കുകൾ, കോളേജുകൾ, ഹയർ സെക്കൻഡറി സ്‌കൂളുകളൊക്കെ ഉദാഹരണങ്ങളാണ്. ഇതിന് പുറമെ ചോദിക്കുന്നവർക്കൊക്കെ അടുത്ത വർഷം സ്‌കൂൾ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
മറുവശത്താകട്ടെ സർക്കാരിന്റെ റവന്യൂ വരുമാനം പ്രതീക്ഷിച്ചപോലെ ഉയരുന്നില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നികുതി വരുമാനം 11-12% നിരക്കിലാണ് ഉയർന്നത്. എൽ.ഡി.എഫ് ഭരണകാലത്താകട്ടെ നികുതി വരുമാനം 18-20%  പ്രതിവർഷം വളർന്നു. ഇപ്പോഴത് വീണ്ടും 10-12% ആയി താണിരിക്കുന്നു. കഴിഞ്ഞ വർഷം 24% നികുതി വരുമാനം വർദ്ധിക്കുമെന്ന് കരുതിയാണ് ബഡ്ജറ്റ് തയ്യാറാക്കിയത്. പക്ഷേ നികുതി വർദ്ധിച്ചത് 12% മാത്രമാണ്. നടപ്പ് വർഷത്തിൽ നികുതിവരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 30% ഉയരുമെന്ന അനുമാനത്തിലാണ് ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ ഏപ്രിൽ- ജൂലായ് മാസത്തെ വരുമാനത്തിന്റെ കണക്ക് പരിശോധിക്കുമ്പോൾ ഇതുവരെ 10% പോലും വർദ്ധനവ് ഉണ്ടായിട്ടില്ലായെന്ന് കാണുവാൻ കഴിയും. നികുതി വരുമാനത്തിലുണ്ടായ ഇടിവാണ് ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം.

എന്തുകൊണ്ട് നികുതി വരുമാനം ഉയരുന്നില്ല? മദ്യ വരുമാനം കുറഞ്ഞതു മൂലമാണെന്നാണ് സർക്കാർ പറയുന്നത്. മദ്യ നിരോധനം നടപ്പിലാക്കുന്നതിനുവേണ്ടി സർക്കാരും ജനങ്ങളും സഹിക്കുന്ന ത്യാഗമാണ് സാമ്പത്തിക പ്രതിസന്ധിയെന്നാണ് വ്യാഖ്യാനം. ഇത് ശുദ്ധ അസംബന്ധമാണ്. കാരണം എക്‌സൈസ് നികുതി മാത്രമല്ല വാറ്റ് നികുതിയും വാഹന നികുതിയും സ്റ്റാമ്പ് ഡ്യുട്ടിയുമെല്ലാം കുറഞ്ഞിരിക്കുകയാണ്. ജൂലായ് മാസം വരെയുള്ള നികുതി വരുമാനത്തിന്റെ കണക്ക് അക്കൗണ്ടന്റ് ജനറൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം വാറ്റ് നികുതിയിൽ 12.5% വർദ്ധനയെ ഉണ്ടായിട്ടുള്ളു. വാഹന നികുതിയിൽ വർദ്ധനവേ ഉണ്ടായിട്ടില്ല. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ഏതാണ്ട്  60 കോടി രൂപയുടെ കുവാണുണ്ടായിട്ടുള്ളത്. അതേ സമയം എക്‌സൈസ് ഡ്യൂട്ടിയിൽ 40 കോടി രൂപയോളം വർദ്ധനവുണ്ടായിട്ടുണ്ട്. ബാറുകൾ എല്ലാം അടച്ചാൽ പ്രതിവർഷം 1800 കോടി രൂപയുടെ നഷ്ടമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതുവരെ ബാറുകൾ അടച്ചത് മൂലമുള്ള നഷ്ടം 500 കോടി രൂപയിൽ താഴെ മാത്രമേ വരികയുള്ളു. ബാറുകൾ അടച്ചതുമൂലം ബിവറേജസ് കോർപ്പറേഷനിലെ വിൽപ്പനയും കൂടി എന്നോർക്കണം. എക്‌സൈസിൽ നിന്നുള്ള വരുമാനം തന്മൂലം 7% കൂടിയിട്ടുണ്ട്.
നികുതി വരുമാനം കുറയുന്നതിനുള്ള കാരണം ഇന്ത്യയിലെ സാമ്പത്തിക മുരടിപ്പാണെന്ന് പറയാൻ കഴിയില്ല. സാമ്പത്തിക മുരടിപ്പ് മൂലം മറ്റ് സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. പക്ഷേ കേരളത്തിന് ഇത് ബാധകമല്ല. കാരണം കേരളത്തിന്റെ ഉപഭോക്തൃ കമ്പോളത്തെ സ്വാധിനിക്കുന്ന നിർണ്ണായക ഘടകം ഗൾഫ് പണ വരുമാനമാണ്. ഇതാകട്ടെ കഴിഞ്ഞ വർഷം റിക്കാർഡ് നിലയിലേക്ക് ഉയരുകയാണുണ്ടായത്.

അപ്പോൾ പിന്നെ നികുതി വരുമാന കുറവിന്റെ കാരണം നികുതി ചോർച്ചയാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഒരിക്കൽപ്പോലും നികുതി നിരക്ക് ഉയർത്തിയില്ല. എന്നാൽ യു.ഡി.എഫ് സർക്കാരാകട്ടെ 4% വാറ്റ് നികുതി 5% ആയി ഉയർത്തി. 25%-ത്തിന്റെ വർദ്ധന. 12.5% വാറ്റ് നികുതി 14.5% ആയി ഉയർത്തി. 16% വർദ്ധനവ്. തുണിക്ക് പോലും നികുതി ഏർപ്പെടുത്തി. എന്നിട്ടും നികുതി വരുമാനം 10% മാത്രമേ ഉയർന്നുള്ളു എന്നത് യു.ഡി.എഫ് ഭരണത്തിലെ കെടുകാര്യസ്ഥതയിലേക്കും അഴിമതിയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. യു.ഡി.എഫ് നികുതി ഭരണസംവിധാനത്തെ അഴിമതിക്കുള്ള കറവപ്പശുവായി മാറ്റിയിരിക്കുന്നു.
വരുമാനം ഉണ്ടായിരിക്കുമ്പോൾ ചെലവ് നടത്താൻ കൂടുതൽ കുടുതൽ വായ്പകളെടുത്തേ പറ്റൂ. നടപ്പുവർഷം 14000 കോടി രൂപയാണ് വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകിയിട്ടുള്ളത്. ഇതിൽ ഏതാണ്ട് പകുതി 6900 കോടി രൂപാ ഓണത്തോടെ എടുത്തു. വായ്പയെടുത്ത ഈ പണം സർക്കാരിന്റെ ദൈനംദിന ആവശ്യങ്ങൾക്കാണ് ചെലവഴിച്ചത്. ഇതു വരെയുള്ള ആകെ പദ്ധതിചെലവ് 1000 കോടി രൂപയിൽ താഴെ മാത്രമേ വരികയുള്ളു. ഇനിയുള്ള മാസങ്ങളിൽ പദ്ധതിയുടെ 95% ചെലവും നടത്തേണ്ടിയിരിക്കുന്നു. സർക്കാരിന്റെ റവന്യൂ വരുമാനം നിത്യനിദാന ചെലവുകൾക്ക് തികയുന്നില്ല. അപ്പോൾ പദ്ധതി നടപ്പാക്കാൻ പണം എവിടെ നിന്ന് ഉണ്ടാകും? പദ്ധതി ഗണ്യമായി വെട്ടിചുരുക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും സംസ്ഥാന സർക്കാരിന്റെ മുന്നിലില്ല.

എങ്ങനെയാണ് മുഖ്യമന്ത്രിക്ക് ഈ സ്ഥിതി വിശേഷത്തെ കേവലം ധനവൈഷമ്യം എന്നു വിശേഷിപ്പിച്ച് തടിയൂരാൻ കഴിയുക? യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം റവന്യൂ കമ്മി അടിക്കടി ഉയർന്നു കൊണ്ടിരിക്കുകയാണ്. 2010-2011 ൽ റവന്യൂ കമ്മി 3673 കോടി രൂപയായിരുന്നു. അത് 2013-2014 ആയപ്പോൾ 11314 കോടി രൂപയായും വർദ്ധിച്ചു. സംസ്ഥാന വരുമാനത്തിന്റെ 1.3% ആയിരുന്ന റവന്യു കമ്മി 2.8% ആയി പെരുകി. 2014-15-ൽ റവന്യൂ കമ്മി ഇല്ലാതാക്കുമെന്ന് നിയമം പാസ്സാക്കിയവരാണ് ഇത് ചെയ്തിരിക്കുന്നത്. നടപ്പു വർഷത്തിൽ റവന്യു കമ്മി 14000-15000 കോടി രൂപ വരുമെന്നാണ് എന്റെ കണക്കുകൂട്ടൽ. ചുരുക്കത്തിൽ വായ്പ എടുക്കുന്ന പണം മുഴുവൻ റവന്യൂ ചെലവിനായിരിക്കും ചെലവഴിക്കുന്നത്. കോൺട്രാക്ടർമാർ ജാഗ്രത. ഇനി പുതിയ ഗഡുക്കൾ കിട്ടുക അതീവ ശ്രമകരമായിരിക്കും. ഈ സ്ഥിതി വിശേഷം വ്യവസായവൽക്കരണത്തിന് അനിവാര്യമായ പശ്ചാത്തല സൗകര്യ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കും. അങ്ങനെ ധനപരമായ അരാജകത്വവും പ്രതിസന്ധിയും കേരളത്തിന്റെ വികസനത്തിന് ഒരു വിലങ്ങുതടിയായി മാറിയിരിക്കുന്നു.
ഇനി വായനക്കാർ തന്നെ നിശ്ചയിക്കുക കേരളം ഇന്ന് അഭിമുഖീകരിക്കുന്നത് കേവലം ധനഞെരുക്കമാണോ അതോ ധനപ്രതിസന്ധിയാണോ?

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...