Thursday, November 17, 2011

The problem of full treasuries

ട്രഷറിയിലെ കാഷ് ബാലന്‍സിനെക്കുറിച്ച് Livemint ല്‍ എഴുതിയ ലേഖനം ഇവിടെ വായിക്കാം

Friday, October 21, 2011

അധ്യായം ഒന്നിനുളള പ്രതികരണങ്ങളോട്...


67 പ്രതികരണങ്ങള്‍ ഒന്നാം അധ്യായത്തിനു ലഭിച്ചു. ചര്‍ച്ച സജീവമാക്കിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ബ്ലോഗിലൂടെയല്ലാതെ കമന്റുകളും ആശംസകളും നല്‍കിയവര്‍ വേറെയുമുണ്ട്. പലരും അവരുടെ സന്ദേശങ്ങള്‍ക്ക് അപ്പപ്പോള്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നുതോന്നുന്നു. തിരക്കിനിടയില്‍ അതുകഴിയില്ല. എന്നാല്‍ അടുത്ത അധ്യായത്തിലേയ്ക്കു കടക്കുന്നതിനു മുമ്പ് മുന്‍ അധ്യായത്തിനു ലഭിച്ച സന്ദേശങ്ങളോടെല്ലാം പ്രതികരിക്കുന്ന സമ്പ്രദായം സ്വീകരിക്കാനാണ് തീരുമാനിച്ചിട്ടുളളത്. 


രണ്ടാം അധ്യായം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സജീവമായ ചര്‍ച്ച അതിന്മേലും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ചങ്ങാത്തം/ശിങ്കിടി/സില്‍ബന്തി മുതലാളിത്തം?
1. ചങ്ങാത്ത മുതലാളിത്തം എന്ന പ്രയോഗത്തോടു തന്നെ അനിലന്‍ വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. ചങ്ങാത്തം എന്നതിന് നല്ല ധ്വനിയാണുളളത്. ഇതുകൊണ്ട് സില്‍ബന്തി മുതലാളിത്തം ആണ് കുടൂതല്‍ അനുയോജ്യം. നിക്കോബാറില്‍ നിന്നു സാജനും ദില്ലിയില്‍ നിന്ന് ഗോപാലകൃഷ്ണനുമാകട്ടെ, ശിങ്കിടി മുതലാളിത്തം എന്ന പ്രയോഗമാണ് നിര്‍ദ്ദേശിക്കുന്നത്. പി. രാജീവ് എം പിയാണ് ചങ്ങാത്ത മുതലാളിത്തം എന്ന് ആദ്യമായി ഉപയോഗിച്ചത് എന്നു ഞാന്‍ കരുതുന്നു. അദ്ദേഹമിപ്പോഴും അതേ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ക്രോണി എന്നാല്‍ ചങ്ങാതി എന്നാണ് അര്‍ത്ഥം. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. ചര്‍ച്ച തുടരട്ടെ.


അഴിമതിവിരുദ്ധ സമരം പാര്‍ലമെന്റില്‍
2.പാര്‍ലമെന്റിനകത്ത് അഴിമതിക്കെതിരെ നടന്ന പോരാട്ടങ്ങളെയും അവയുടെ പ്രത്യാഘാതങ്ങളെയും കുറിച്ച് ഒരധ്യായം വേണമെന്ന് ഡോ. ഇക്ബാല്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഹസാരെ സമരകാലത്ത് പാര്‍ലമെന്റിന്റെ അധികാരവും പൗരസമൂഹ ഗ്രൂപ്പുകളുടെ അവകാശവും തമ്മിലുളള തര്‍ക്കം മുന്‍പന്തിയില്‍ വന്നിരുന്നുവല്ലോ. ജനാധിപത്യവ്യവസ്ഥയില്‍ പാര്‍ലമെന്റിനുളള സ്ഥാനം ഏവരും അംഗീകരിച്ചേ തീരൂ. ഈ പശ്ചാത്തലത്തില്‍ ഡോ. ഇക്ബാലിന്റെ നിര്‍ദ്ദേശം സ്വീകാര്യമാണ്. ഡോ. ഇക്ബാല്‍ തന്നെ ഈ അധ്യായം തയ്യാറാക്കുമെന്നു കരുതട്ടെ. പുസ്തകത്തിന്റെ കോ. ഓതറാകുന്നതിനും അദ്ദേഹത്തിനു സമ്മതമാകുമെന്നും കരുതട്ടെ. ഇത്തരത്തില്‍ പുസ്തകത്തില്‍ ഒന്നോ അതിലധികമോ അധ്യായങ്ങള്‍ തയ്യാറാകുന്ന ഏവര്‍ക്കും കൂട്ടുഗ്രന്ഥകര്‍ത്തൃത്വം നല്‍കുന്നതാണ്.


ജോണ്‍ ആന്റണിയും ഇന്ത്യയിലെ അഴിമതിയുടെ ചരിത്രത്തിലേയ്ക്കു കടന്നുചെല്ലുന്നുണ്ട്. ഡോ. ഇക്ബാല്‍ ഇതുകൂടി പരിശോധിക്കുമെന്നു കരുതുന്നു.
സാന്ദര്‍ഭികമായി പറയട്ടെ, പിഎന്‍ആര്‍ പിഷാരടി, അഴിമതിവിരുദ്ധ സമരത്തില്‍ പാര്‍ലമെന്റിന്റെ പ്രാധാന്യം സംബന്ധിച്ച് ഇക്ബാലിന് കടകവിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. 


ഊതിപ്പെരുപ്പിച്ച ആസ്തി
3. ഐടി തുടങ്ങിയ മേഖലകളില്‍ ബാലന്‍സ് ഷീറ്റു മെച്ചപ്പെടുത്തിക്കാണിക്കുന്നതിനു വേണ്ടി ആസ്തികള്‍ ഊതിപ്പെരുപ്പിച്ചതാണ് എന്ന് എം എന്‍ ശശിധരനും അനിലനും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവര വിചാരം സാമാന്യം വിശദമായിത്തന്നെ ഇതു പ്രതിപാദിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ മേഖലകളില്‍ അവര്‍ അവകാശപ്പെടുന്ന വേഗതയില്‍ സമ്പത്തുല്‍പ്പാദിപ്പിക്കുന്നില്ല എന്നാണ് ഇവരുടെ വാദത്തിന്റെ ചുരുക്കം. പക്ഷേ, ഇത് ഒരു യഥാര്‍ത്ഥപ്രശ്‌നത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്നുണ്ട്.



 ശതകോടീശ്വരന്മാരുടെ ആസ്തിയ്ക്ക് എങ്ങനെയാണ് വിലയിടുക? ഐടി വ്യവസായത്തിലെയും മറ്റും ആസ്തികളെക്കാള്‍ ഗൗരവമാണ് ഓഹരികളുടെ വില. ശതകോടീശ്വരന്മാരുടെ സ്വത്തില്‍ ഉണ്ടായിട്ടുളള വളര്‍ച്ചയില്‍ ഗണ്യമായൊരു പങ്ക് ഓഹരികളുടെ വിലക്കയറ്റം മൂലമാണ്. ഇത് ആമുഖ അധ്യായത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതു ചൂണ്ടിക്കാണിച്ച്, ശതകോടീശ്വരന്മാരുടെ വളര്‍ച്ച തന്നെ ഊതിപ്പെരുപ്പിച്ചതാണ് എന്ന വാദം അംഗീകരിക്കാനാവില്ല. മറ്റെല്ലാം മാറ്റിവെച്ചാലും ലോകശതകോടീശ്വരന്മാരുടെ മൊത്തം സ്വത്തില്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ വിഹിതം ശ്രദ്ധേയമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് സമീപകാലത്ത് ഇന്ത്യയിലെ സമ്പന്നരുടെ വളര്‍ച്ചയുടെ സൂചനയാണിത്.
പുന്നപ്രയില്‍ നിന്ന് കുസുമം പോലുളളവര്‍ ഐടി മേഖലയെക്കുറിച്ച് കൂടുതല്‍ വിശകലനം ആവശ്യപ്പെടുന്നുണ്ട്. നൂറു പേജാണ് ഈ ഗ്രന്ഥത്തിന്റെ വലിപ്പമായി നിശ്ചയിച്ചിരുന്നത്. ഇപ്പോഴത്തെ നിലവെച്ചു നോക്കിയാല്‍ 150 പേജു വരും. ഇനിയും വലിപ്പം വര്‍ദ്ധിപ്പിക്കാനാവില്ല. മാത്രമല്ല, പുസ്തകത്തിന്റെ മുഖ്യദിശയില്‍ നിന്ന് വഴിമാറലാകുമിത്. 


വിയര്‍പ്പ് ഓഹരി
5. ജോണ്‍ ആന്റണി, തരൂരിന്റെ വിയര്‍പ്പ് ഓഹരി വിവാദത്തെക്കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടിരിക്കുന്നു. ഐപിഎല്‍ തന്നെ ഒരു പ്രത്യേക അധ്യായത്തിനുളള വകുപ്പുണ്ട്. കളളപ്പണം വെളുപ്പിക്കാനും മറ്റും വേണ്ടി സ്‌പോര്‍ട്ട്‌സിനെ എങ്ങനെ വാണിജ്യവത്കരിക്കും എന്നതിന് ഉദാഹരണമാണത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സംബന്ധിച്ച അധ്യായത്തില്‍ ഇതുള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. എന്നെ അത്ഭുതപ്പെടുത്തിയത്, തരൂരിന്റെ പ്രതികരണമാണ്. അദ്ദേഹം, ഇന്നുവരെ സ്വയം എന്തെങ്കിലും തെറ്റു ചെയ്തു എന്നുളള ഭാവം പോലും പ്രകടിപ്പിച്ചിട്ടില്ല. മറ്റുളളവരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങുന്നുവെന്ന ഭാവമാണ് അദ്ദേഹത്തിന്.


മുതലാളിത്തത്തിന്റെ ചലനാത്മകതയോ?
6. അജയ് ജോയ് ആണ് ഗൗരവമായ ഒരു വിമര്‍ശനം ഉയര്‍ത്തിയിട്ടുളളത്. അദാനിയെപ്പോലുളളവരുടെ വളര്‍ച്ച മുതലാളിത്തത്തിന്റെ ചലനാത്മകതയല്ലേ തെളിയിക്കുന്നത്. അദ്ദേഹത്തിന്റെ പുത്തന്‍ സങ്കേതങ്ങളുടെ ഫലമായിട്ടല്ലേ ഈ വളര്‍ച്ച നേടാന്‍ കഴിഞ്ഞത്. വ്യവസ്ഥയിലെ സാധ്യതകള്‍ മനസിലാക്കി സമ്പത്തിന്റെ വര്‍ദ്ധനയുണ്ടാക്കുന്ന അദാനിയെ അഴിമതിയുടെ ലേബലില്‍ മാത്രം തളയ്ക്കാന്‍ പാടില്ല എന്നാണ് അജയ് പറയുന്നത്. 


എനിക്ക് ഓര്‍മ്മ വരുന്നത് ഒരു കാല്‍നൂറ്റാണ്ടു മുമ്പ് സിഡിഎസില്‍ എംഫില്‍ ക്ലാസില്‍ അമിത് ബാധുരിയോ മറ്റോ ഇന്നവേഷന്‍ സംബന്ധിച്ചു നല്‍കിയ ക്ലാസാണ്. അദ്ദേഹത്തിന്റെ ക്ലാസ് ആരംഭിച്ചത്, മാഫിയാ തലവന്‍ ആല്‍ കപോണിന്റെ ഇന്നവേഷന്‍സ് സംബന്ധിച്ചാണ്. ആല്‍ കപോണ്‍ ആണ് ഡബിള്‍ എന്‍ട്രി ബുക്ക് കീപ്പിംഗിന്റെ ഉപജ്ഞാതാവ്. അദ്ദേഹമായിരുന്നു, കുഴല്‍ മുറിച്ചു കളഞ്ഞുളള ഷോട്ട് ഗണ്‍ കണ്ടുപിടിച്ചത്. ഇവയെല്ലാം പിന്നീട് പലമേഖലകളിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും ആല്‍ കപോണ്‍ മാഫിയ തലവന്‍ അല്ലാതാക്കിയിട്ടില്ല. 


അദാനി, നിശ്ചയമായും അജയ് പറയുന്നതു പോലെ ഒട്ടേറെ നിര്‍ണായകമായ മാറ്റങ്ങള്‍ വ്യവസായത്തില്‍ കൊണ്ടുവന്നു. അതിന്റെ അധികലാഭവും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. പക്ഷേ, ഗുജറാത്ത് ഭരണാധികാരികളെ സ്വാധീനിച്ച് കൈക്കലാക്കിയ മുഡ്രാ കടപ്പുറത്തിന്റെ അധികലാഭം അതുകൊണ്ട് അദ്ദേഹത്തിന് അവകാശപ്പെട്ടതാകുന്നില്ല. 


ആഗോളവത്കരണത്തിന്റെ അഭിവൃദ്ധി
ജയശീല്‍.കെയുടെ അഭിപ്രായത്തില്‍ അദാനിയാണ് മാതൃകാ ഇന്ത്യക്കാരന്‍. അദ്ദേഹം സൃഷ്ടിച്ചതുപോലെ സമ്പത്ത് മറ്റുളളവരും സൃഷ്ടിക്കുകയാണെങ്കില്‍ ഇന്ത്യയുടെ അഭിവൃദ്ധി എന്തായിരിക്കും. ആഗോളവത്കരണ കാലത്ത് കാര്‍, ബൈക്ക്, മൊബൈല്‍ ഫോണ്‍ എന്നിങ്ങനെ എന്തെല്ലാം ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു. ആഗോളവത്കരണത്തെ അന്ധമായി തളളിപ്പറയരുത്. കാശുളളവനെ നോക്കി അസൂയപ്പെട്ടിട്ടുകാര്യമില്ല എന്നിങ്ങനെ പോകുന്നു, അദ്ദേഹത്തിന്റെ വാദം. 


ഇടതുപക്ഷം മുതലാളിത്തവളര്‍ച്ചയുടെ നേട്ടങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നു, അങ്ങനെ കണ്ണടച്ച് ഇരുട്ടാക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ. ഇതൊഴിവാക്കാനുളള നല്ലതും ലളിതവുമായ മാര്‍ഗം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യഭാഗങ്ങള്‍ വായിക്കുക എന്നതാണ്. അല്‍പം ഞാനുദ്ധരിക്കാം.

......മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെല്ലാം നേടാനാകുമെന്ന് ആദ്യമായി കാണിച്ചത് ബൂര്‍ഷ്വാസിയാണ്..... ഉല്‍പ്പാദനോപകരണങ്ങളിലും തദ്വാര ഉല്‍പ്പാദനബന്ധങ്ങളിലും അതോടൊപ്പം സാമൂഹ്യ ബന്ധങ്ങളിലൊട്ടാകെയും നിരന്തരം വിപ്ലവകരമായ പരിവര്‍ത്തനം വരുത്താതെ, ബൂര്‍ഷ്വാസിക്ക് നിലനില്‍ക്കാനാവില്ല. നേരെമറിച്ച് ഇതിനുമുമ്പുണ്ടായിരുന്ന എല്ലാ വ്യാവസായിക വര്‍ഗങ്ങളുടെയും നിലനില്‍പ്പിന്റെ ആദ്യത്തെ ഉപാധി പഴയ ഉല്‍പ്പാദന രീതികളെ യാതൊരു മാറ്റവും കൂടാതെ നിലനിര്‍ത്തുകയെന്നതായിരുന്നു ഉല്‍പ്പാദനത്തില്‍ നിരന്തരമായ പരിവര്‍ത്തനം. എല്ലാ സാമൂഹ്യബന്ധങ്ങളെയും ഇടതടവില്ലാതെ ഇളക്കിമറിക്കല്‍, ശാശ്വതമായ അനിശ്ചിതാവസ്ഥയും പ്രക്ഷോഭവും-ഇതെല്ലാം ബൂര്‍ഷ്വാകാലഘട്ടത്തെ എല്ലാ പഴയ കാലഘട്ടങ്ങളില്‍നിന്നും വേര്‍തിരിക്കുന്നു.... കഷ്ടിച്ച് ഒരു നൂറ്റാണ്ടുകാലത്തെ വാഴ്ചയ്ക്കിടയില്‍ ബൂര്‍ഷ്വാസി സൃഷ്ടിച്ചിട്ടുള്ള ഉല്‍പ്പാദനശക്തികള്‍, കഴിഞ്ഞുപോയ എല്ലാ തലമുറകളും ചേര്‍ന്ന് സൃഷ്ടിച്ചതിനെക്കാള്‍ എത്രയോ വമ്പിച്ചതാണ്! ഭീമമാണ്! പ്രകൃതിയുടെ ശക്തികളെ മനുഷ്യന് കീഴ്‌പ്പെടുത്തല്‍, യന്ത്രസാമഗ്രികള്‍, വ്യവസായത്തിലും കൃഷിയിലും രസതന്ത്രത്തിന്റെ ഉപയോഗം, ആവിക്കപ്പലും തീവണ്ടിയും തപാലും ഭൂഖണ്ഡങ്ങളെയാകെ കൃഷിക്കുവേണ്ടി വെട്ടിത്തെളിക്കല്‍, നദികളെ ചാലുകീറി ഉപയോഗയോഗ്യമാക്കല്‍, ഇന്ദ്രജാല പ്രയോഗത്താലെന്നപോലെ വലിയ ജനസമൂഹങ്ങളെ മണ്ണിനടിയില്‍നിന്ന് ഉണര്‍ത്തിക്കൊണ്ടുവരല്‍ - സാമൂഹ്യാധ്വാനത്തിന്റെ മടിത്തട്ടില്‍ ഇത്തരം ഉല്‍പ്പാദനശക്തികള്‍ മയങ്ങിക്കിടക്കുന്നുണ്ടെന്ന് മുമ്പേതൊരു നൂറ്റാണ്ടിനാണ് ഒരു സംശയമെങ്കിലും ഉണ്ടായിട്ടുള്ളത്? (കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ)
ഇങ്ങനെ വളരുന്ന മുതലാളിത്തം അമിതോല്‍പാദനത്തിന്റെ അസംബന്ധത്തില്‍ എത്തിച്ചേരുന്നു. 2008ല്‍ തുടങ്ങിയ സാമ്പത്തികക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. മനുഷ്യന്റെ വിസ്മയകരമായ ഉത്പാദനകഴിവുകളെ പൂര്‍ണമായി മുന്നോട്ടു കൊണ്ടുപോകാന്‍ മുതലാളിത്തത്തിനു കഴിയുന്നില്ല. സമൃദ്ധി ദുരിതത്തിനു വഴിതെളിക്കുന്നു. സമ്പന്നരുടെ ധാരാളിത്തത്തിന്റെ മറുവശമാണ് പാവങ്ങളുടെ പട്ടിണി. ഇതാണ് ഇടതുപക്ഷ വിമര്‍ശനം. അല്ലാതെ പണക്കാരനോടുളള അസൂയയല്ല. 

അഴിമതിയുടെ വിശകലനം

എ. വാഹീദ് അഴിമതിയുടെ എറ്റിമോളജിയില്‍ നിന്ന് എന്തുകൊണ്ട് അഴിമതി, ജ്യോമെട്രിക്കല്‍ പ്രോഗ്രഷനില്‍ വളരുന്നു എന്നാണു പരിശോധിക്കുന്നത്. ജനപ്രതിനിധികളുടെ അഴിമതിയെക്കുറിച്ചും കൂടുതല്‍ പരിശോധന വേണമെന്നാണ് മുരളീധരന്റെ അഭിപ്രായം. നിശ്ചയമായും. അഴിമതിയുടെ അടിസ്ഥാനം സമ്പന്നരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലുളള അധാര്‍മ്മിക കൂട്ടുകെട്ടാണ് എന്നാണ് ഈ ഗ്രന്ഥത്തിന്റെ അടിസ്ഥാന നിലപാട്.


വിവരവിചാരം, ഫിനാന്‍സ് മൂലധനത്തിന്റെ ഇത്തിള്‍ക്കണ്ണി സ്വഭാവത്തിലാണ് ഊന്നുന്നത്. 


മറ്റുചില നിര്‍ദ്ദേശങ്ങള്‍
ഹരികൃഷ്ണന്‍ പറഞ്ഞതുപോലെ സിഎജി റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. പക്ഷേ, എം ഗണേഷ് അഭിപ്രായപ്പെട്ടതു പോലെ വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും മറ്റും ഉള്‍പ്പെടുത്തുക പ്രയാസം. കൈലാസിന്റെ സന്ദേശത്തിലുളള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയത്തിന്റെ വിശദാംശങ്ങള്‍ റിലയന്‍സിന്റെ കേജി ബേസിന്‍ തട്ടിപ്പില്‍ ഉള്‍പ്പെടുത്തുന്നതാണ്. ബാബ്‌സ് നല്‍കിയ ആഡംബര കമ്പോള ഉല്‍പന്നങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. 


എസ് വി രാമനുണ്ണി പറഞ്ഞതുപോലെ ഇന്റര്‍നെറ്റ് പുസ്തകത്തില്‍ ലിങ്കുകളും ചിത്രങ്ങളും നല്‍കാന്‍ ശ്രമിക്കുന്നതാണ്.  



അസീസ് ദാസ് സാജിന്‍, ബേബി, ഇന്ദു, ട്രൂത്ത് ആന്റ് റിയാലിറ്റി, അന്തിക്കാടന്‍, സതീഷ് കെ, രാജീവ്, ബിപിന്‍, ബാലചന്ദ്രന്‍, ശ്രീ, ജോണ്‍ സാമുവേല്‍, സുനില്‍,  ടി പി ശ്രീധരന്‍, അഭിലാഷ്, ദിലീപ് കുമാര്‍, ബാബു ഫ്രാന്‍സിസ്, കരിമീന്‍, സജീവ് കടവനാട്, ലിപ്സണ്‍, ബിജു നായര്‍, സുധീഷ്, വിജയകുമാര‍്, ശരത്, അനീഷ്, ജിഷ്ണു, ശ്രീജിത്ത്, നിഖില്‍, ഫൈസല്‍, റ്റോംസ്, ദര്‍ശനം, രചന, ഷാജി, സഗീര്‍ എന്നിവര്‍ക്കും നന്ദി.  

Tuesday, October 18, 2011

കൊള്ളക്കാരനായ വേദാന്തി

(ചങ്ങാത്ത മുതലാളിത്തം - രണ്ടാം അധ്യായം - ഒന്നാം അധ്യായത്തില്‍ വന്ന കമന്റുകള്‍ക്കുളള മറുപടി വൈകാതെ പ്രസിദ്ധീകരിക്കാം)


അധ്യായം രണ്ട്

ഇഹലോകകാര്യങ്ങളില്‍ താല്‍പര്യമില്ലാത്ത തത്ത്വജ്ഞാനിയെന്നാണ് വേദാന്തി എന്ന വാക്കിന് സാധാരണ കല്‍പ്പിക്കുന്ന അര്‍ത്ഥം. പക്ഷേ, കോര്‍പറേറ്റുകളുടെ ലോകത്ത് 'വേദാന്ത' എന്നാല്‍ ഇഹലോകത്തുളള സര്‍വതിന്റെയും വെട്ടിപ്പിടിക്കലിനു വേണ്ടിയുളള പോര്‍വിളിയാണ്. ശതകോടീശ്വരന്മാരുടെ അമരം ലക്ഷ്യമാക്കി അനില്‍ അഗര്‍വാളിന്റെ വേദാന്ത റിസോഴ്‌സസ് എന്ന കോര്‍പറേറ്റ് ഭീമന്‍ കുതിച്ചുപായുമ്പോള്‍ വാക്കുകളുടെ അര്‍ത്ഥം പോലും കീഴ്‌മേല്‍ മറിയുന്നു. 'വേദാന്ത' എന്ന വ്യവസായ സാമ്രാജ്യത്തിന്റെ അതിരുകള്‍ വിശാലമാകുമ്പോള്‍ പരിസ്ഥിതിയും തൊഴിലാളികളും ആദിവാസികളും ചവിട്ടിയരയ്ക്കപ്പെടുന്നു. ''മനുഷ്യാവകാശങ്ങളെ തെല്ലും മാനിക്കാത്ത''വരെന്നാണ് വേദാന്ത ഗ്രൂപ്പിനെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ വിലയിരുത്തിയത്. വേദാന്തയുടെ എല്ലാ ഫാക്ടറികളും പരിസ്ഥിതിപ്രസ്ഥാനങ്ങളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടെയും നിശിത വിമര്‍ശനത്തിനു പാത്രമായിട്ടുണ്ട്. കമ്പനിയുടെ തൊഴിലാളിദ്രോഹത്തെ ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനുകളും ഒരേസ്വരത്തില്‍ എതിര്‍ക്കുന്നു. എന്നാലെന്താ, ഒരേസമയം കൃഷ്ണഭക്തനും സമ്പൂര്‍ണ സസ്യഭുക്കുമാണത്രേ, ഈ മുതലാളി.



ലോകത്തെ ശതകോടീശ്വരന്മാരില്‍ 113-ാം സ്ഥാനക്കാരനാണ് അനില്‍ അഗര്‍വാള്‍. ഇന്ത്യയില്‍ പന്ത്രണ്ടാമനും. ഫോബ്‌സ് മാസികയുടെ 2010ലെ കണക്കനുസരിച്ച് ആസ്തി 6.4 ബില്യണ്‍ ഡോളര്‍ (ഏതാണ്ട് 32,000 കോടി രൂപ). കോടീശ്വരന്റെ അവതാരത്തിനു മുമ്പ് അനില്‍ അഗര്‍വാളും ഗൗതം അദാനിയെപ്പോലെ ആക്രിക്കച്ചവടക്കാരനായിരുന്നു. 1954ല്‍ ബീഹാറിലെ പാട്‌നയില്‍ ജനനം. വിദ്യാഭ്യാസയോഗ്യത വെറും മെട്രിക്കുലേഷന്‍. സ്‌ക്കൂളില്‍ ലാലു പ്രസാദ് യാദവിന്റെ സഹപാഠി. പതിനഞ്ചാം വയസില്‍ പഠനം മതിയാക്കി. ആക്രിക്കച്ചവടത്തില്‍ തുടങ്ങിയ അനില്‍ അഗര്‍വാളിന്റെ ഇപ്പോഴത്തെ ആസ്ഥാനം ലണ്ടനാണ്. വ്യവസായ സാമ്രാജ്യമാകട്ടെ, ഇംഗ്ലണ്ട്, ഇന്ത്യ, ആസ്‌ട്രേലിയ, സാമ്പിയ തുടങ്ങിയ രാജ്യങ്ങളില്‍ പടര്‍ന്നുവ്യാപിച്ചിരിക്കുന്നു. 

1976ല്‍ സ്ഥാപിച്ച സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസിലൂടെയാണ് അനില്‍ അഗര്‍വാള്‍ കോര്‍പ്പറേറ്റ് ലോകത്തേയ്ക്ക് കാലെടുത്തുവെച്ചത്. അഗര്‍വാള്‍ കുടുംബത്തിന്റെ വ്യാപാരസംരംഭങ്ങളെല്ലാം 1986ല്‍ വേദാന്ത റിസോഴ്‌സസ് എന്ന കമ്പനിയ്ക്കു കീഴിലായി. ചെമ്പ്, സിങ്ക്, ഇരുമ്പയിര് തുടങ്ങിയവയുടെ ഖനന സംസ്‌ക്കരണ മേഖലകളുടെ ആധിപത്യം കമ്പനി കൈക്കലാക്കി. തൂത്തുക്കുടി ആസ്ഥാനമായ സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് കൈകാര്യം ചെയ്യുന്നത് ചെമ്പു വ്യാപാരം. അതില്‍ വേദാന്തയ്ക്ക് 53 ശതമാനം ഓഹരിപങ്കാളിത്തം. ഈ മേഖലയില്‍ തന്നെ മറ്റു രണ്ടുകമ്പനികള്‍. സാംബിയയിലെ കോങ്കോള കോപ്പര്‍ മൈന്‍സില്‍ 79 ശതമാനവും ടാന്‍സാനിയയിലെ കോപ്പര്‍ മൈന്‍സ് ഓഫ് ടാന്‍സാനിയയില്‍ 100 ശതമാനവുമാണ് വേദാന്തയുടെ ഓഹരിമൂലധനം. അലൂമിനിയം ആണ് വേദാന്തയുടെ മറ്റൊരു ഇടമേഖല. ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡില്‍ 70 ശതമാനം ഓഹരി വേദാന്തയ്ക്കുണ്ട്. ബാല്‍ക്കോയില്‍ 51 ശതമാനവും വേദാന്ത അലൂമിനിയത്തില്‍ 71 ശതമാനവും മേട്ടൂരിലെ മദ്രാസ് അലൂമിനിയം കമ്പനിയില്‍ 93 ശതമാനവും ഓഹരിയുളള വേദാന്ത റിസോഴ്‌സസ് ഇന്ത്യയിലെ ഏറ്റവും വലിയ അലൂമിനിയം കുത്തകയാണ്. ഇരുമ്പയിരു വ്യാപാരം നടത്തുന്ന പനാജിയിലെ സീസാ ഗോവയില്‍ 52 ശതമാനമാണ് വേദാന്തയുടെ ഓഹരി. പൂര്‍ണമായി വേദാന്തയുടെ ഉടമസ്ഥതയിലുളള സ്റ്റെര്‍ലൈറ്റ് എനര്‍ജി ലിമിറ്റഡ് ഊര്‍ജമേഖലയിലെ കുതിപ്പിന്റെ തുടക്കമാണ്. ഇന്ത്യയില്‍ ഭീമന്‍ താപനിലയങ്ങളുടെ ശൃംഖലയ്ക്കു തുടക്കം കുറിച്ചുകഴിഞ്ഞു. എട്ടു ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വരവ്, 2 ബില്യണ്‍ ഡോളറിന്റെ പ്രവര്‍ത്തന ലാഭം, 2010 ലെ കണക്കു പ്രകാരം 598 മില്യണ്‍ ഡോളര്‍ അറ്റാദായം, 24 ബില്യണ്‍ ഡോളറിന്റെ ആസ്തി, 30,000 ജീവനക്കാര്‍... അങ്ങനെ വളരുകയാണ് വേദാന്ത റിസോഴ്‌സസ് എന്ന സാമ്രാജ്യം.



ഭാരത് അലൂമിനിയം കമ്പനി, ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് എന്നീ പൊതുമേഖലാസ്ഥാപനങ്ങള്‍ കൈക്കലാക്കിയത് അനില്‍ അഗര്‍വാളിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലുകളായിരുന്നു. ഈ രണ്ടുപൊതുമേഖലാ സ്ഥാപനങ്ങളും ബിജെപി സര്‍ക്കാരില്‍ നിന്നു ചുളുവിലയ്ക്കു തട്ടിയെടുത്തപ്പോള്‍ വേദാന്തയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇന്നത്തെ ധനകാര്യമന്ത്രി സാക്ഷാല്‍ പി. ചിദംബരവും അംഗമായിരുന്നു. ധനകാര്യമന്ത്രിയായപ്പോഴാണ് അദ്ദേഹം ഈ സ്ഥാനമൊഴിഞ്ഞത്. ബിജെപിയെന്നോ കോണ്‍ഗ്രസെന്നോ ഒരു വ്യത്യാസവും വേദാന്തയ്ക്കില്ല. ഭരണത്തിലേറുമ്പോള്‍ ഇരുവരും ഒരുപോലെയെന്ന് വേദാന്തയുടെ അനുഭവം ശരിവെയ്ക്കുന്നു. 

പൊതുമേഖലാ സ്വകാര്യവത്കരണ നയം
നരസിംഹറാവും മന്‍മോഹന്‍ സിംഗും ചേര്‍ന്നാണ് 1991ല്‍ ഇന്ത്യയിലെ പൊതുമേഖലാ സ്വകാര്യവത്കരണത്തിനു തുടക്കമിട്ടത്. രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് ഖജനാവിലേയ്ക്ക് പണം സ്വരുക്കൂട്ടാനാണ് ഐഎംഎഫിന്റെയും മറ്റും നിര്‍ദ്ദേശപ്രകാരം ഈ പുതിയനയം ആവിഷ്‌കരിച്ചത്. അഞ്ചുവര്‍ഷം കൊണ്ട് ഓഹരിവില്‍പനയിലൂടെ 19,500 കോടി രൂപയുടെ സമാഹരണമായിരുന്നു ബജറ്റിലൂടെ നിര്‍ദ്ദേശിച്ചത്. പക്ഷേ, 66 കമ്പനികളുടെ ഓഹരികള്‍ വിറ്റ് സമാഹരിച്ചത് 10,000 കോടി രൂപ മാത്രം. വ്യാപകമായി ഉയര്‍ന്ന വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ലക്ഷ്യത്തിനു തടസമായി. ന്യൂനപക്ഷം ഓഹരികള്‍ വില്‍ക്കാനേ കഴിഞ്ഞുളളൂ എന്നും ഓര്‍ക്കണം. ഭൂരിപക്ഷം ഓഹരികളും സര്‍ക്കാരിന്റെ പക്കല്‍ത്തന്നെ തുടര്‍ന്നു. നല്ലപങ്ക് ഓഹരികളും വാങ്ങിയത് മിക്കവാറും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളും ആയിരുന്നു.


1996 - 98 കാലത്ത് ഇന്ത്യ ഭരിച്ചത് ദേവഗൗഡ, ഐ കെ ഗുജറാള്‍ എന്നിവരുടെ നേതൃത്വത്തിലുളള ഐക്യമുന്നണി സര്‍ക്കാരുകളായിരുന്നു. ഈ സര്‍ക്കാരുകളെ പിന്തുണച്ച ഇടതുപക്ഷത്തിന്റെ രൂക്ഷമായ എതിര്‍പ്പുമൂലം പൊതുമേഖലാ സ്ഥാപനങ്ങളുടെ ചില്ലറ ഓഹരിവില്‍പന ഈ കാലഘട്ടത്തിലുണ്ടായില്ല. പക്ഷേ, പുതിയ ഓഹരികള്‍ വിദേശ ധനനിക്ഷേപ സ്ഥാപനങ്ങള്‍ക്കു വില്‍ക്കുന്ന പതിവു അപ്പോഴും തുടര്‍ന്നു. വിദേശ് സഞ്ചാര്‍ നിഗാം ലിമിറ്റഡ് (വിഎസ്എന്‍എല്‍), മഹാനഗര്‍ ടെലിഫോണ്‍ നിഗാം ലിമിറ്റഡ് (എംടിഎന്‍എല്‍), ഗെയില്‍, ഒഎന്‍ജിസി, ഐഒസി തുടങ്ങിയ ഭീമന്‍ കമ്പനികള്‍ ഗ്ലോബല്‍ ഡെപ്പോസിറ്റ് റെസീറ്റ് (ജിഡിആര്‍) പ്രകാരം വിദേശ വിപണിയില്‍ നിന്ന് 1300 കോടിയോളം സമാഹരിച്ചു. 9800 കോടി രൂപയായിരുന്നു ലക്ഷ്യം. ജി.വി. രാമകൃഷ്ണ അധ്യക്ഷനായുളള ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മിഷനും ഇക്കാലത്ത് രൂപീകരിച്ചു. ഓഹരിവില്‍പനയ്ക്ക് ഇടക്കാല കാര്യപരിപാടി തയ്യാറാക്കുകയായിരുന്നു കമ്മിഷന്റെ ലക്ഷ്യം.


1998 മുതല്‍ 2004 വരെ ബിജെപി ഭരണകാലമായിരുന്നു. ആദ്യത്തെ രണ്ടുവര്‍ഷം ജിഡിആര്‍ വഴി പുതിയ ഓഹരികള്‍ വിദേശത്തു വിറ്റ് പണം സമാഹരിക്കുന്ന രീതി അവരും പിന്തുടര്‍ന്നു. ഈരീതിയില്‍ ഏതാണ്ട് ഏഴായിരം കോടി രൂപ അവര്‍ സമാഹരിച്ചു. കൂടാതെ പൊതുമേഖലയാകെ വില്‍ക്കുന്നതിനുളള ബീഭത്സമായൊരു പദ്ധതി അണിയറയില്‍ തയ്യാറാക്കുകയും ചെയ്തു.


സര്‍ക്കാരിന്റെ ഭൂരിപക്ഷ ഉടമസ്ഥത നിലനിര്‍ത്തുന്ന സ്വകാര്യവത്കരണത്തിനു പകരം തന്ത്രപരമായ സ്വകാര്യപങ്കാളിയെ കണ്ടെത്തി അവര്‍ക്ക് നിര്‍ണായക ഓഹരി ഉടമസ്ഥതയും പൂര്‍ണ മാനേജ്‌മെന്റും ഏല്‍പ്പിച്ചുകൊടുക്കുന്ന സമ്പ്രദായമാണ് ബിജെപി അവലംബിച്ചത്. അതിന് തന്ത്രപരമായ വില്‍പന (േെൃമലേഴശര മെഹല)െ എന്ന ഓമനപ്പേരുമിട്ടു.


2000-01ല്‍ ബാല്‍ക്കോ വില്‍പനയിലൂടെ അവര്‍ പുതിയ നയം ഉദ്ഘാടനം ചെയ്തു. ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡും പാരാദ്വീപ് ഫോസ്‌ഫേറ്റും 2002ല്‍ വിറ്റു. കൊച്ചിയിലെയും ചെന്നൈയിലെയും റിഫൈനറികളും ഐപിസിഎല്‍ എന്ന പെട്രോകെമിക്കല്‍ കമ്പനിയും ഇന്തോ ബര്‍മ്മ പെട്രോളിയം കമ്പനിയുമാണ് ഇക്കാലത്ത് പെട്രോളിയം മേഖലയില്‍ കൈമാറ്റം ചെയ്യപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍. കമ്പ്യൂട്ടര്‍ മെയിന്റനന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (സിഎംസി), ഹിന്ദുസ്ഥാന്‍ ടെലിപ്രിന്റര്‍ ലിമിറ്റഡ്, വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്നിവയും വില്‍ക്കപ്പെട്ടു. മോഡേണ്‍ ബ്രഡ് കമ്പനിയുടെയും ഐടിഡിസിയുടെ ഹോട്ടലുകളുടെയും വില്‍പന വലിയ ശ്രദ്ധ പിടിച്ചുപറ്റി. 24,000 കോടി രൂപ ഇതുവഴി അവര്‍ സമാഹരിച്ചു.


സ്വകാര്യവത്കരണം ത്വരിതപ്പെടുത്തുന്നതിന് ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മിഷനു പകരം ഒരു പ്രത്യേക വകുപ്പും ബിജെപി സൃഷ്ടിച്ചു. അരുണ്‍ ഷൂറിയായിരുന്നു മന്ത്രി. ഓഹരിവില്‍ക്കാന്‍ മാത്രം ഒരു മന്ത്രി. ഷൂറിയ്ക്ക് സ്വകാര്യവത്കരണം കേവലം വിഭവസമാഹരണമാര്‍ഗമായിരുന്നില്ല. അദ്ദേഹത്തിന്റെ സാമ്പത്തികദര്‍ശനം തന്നെയായിരുന്നു, അത്. ഇന്ത്യന്‍ പൊതുമേഖലയെ സ്വകാര്യവത്കരിക്കുക എന്നതാണ് തന്റെ അവതാരലക്ഷ്യമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചു. ഒരുതരം പ്രത്യയശാസ്ത്ര ഭ്രാന്തോടെയായിരുന്നു മൂന്നുവര്‍ഷത്തെ അദ്ദേഹത്തിന്റെ ചെയ്തികള്‍. മേല്‍സൂചിപ്പിച്ച ഓരോ സ്വകാര്യവത്കരണ ഇടപാടും ഓരോ അഴിമതിക്കഥയാണ്. ബാല്‍ക്കോയുടെ വില്‍പന സാമാന്യം വിശദമായി ഈ അധ്യായത്തില്‍ നമുക്കു പരിശോധിക്കാം.


കറവ തീരുംമുമ്പേ അറവുകാരന്
ഇന്ത്യയിലെ അലൂമിനിയം വ്യവസായത്തിന്റെ കൊടിമരമായി 1965ലാണ് ഭാരത് അലൂമിനിയം ലിമിറ്റഡ് എന്ന ബാല്‍ക്കോ സ്ഥാപിതമായത്. ഗാര്‍ഹിക വ്യാവസായികാവശ്യങ്ങള്‍ക്കും പ്രതിരോധ, വ്യോമയാന മേഖലകളിലും ആവശ്യമായ അലൂമിനിയത്തിന്റെ സിംഹഭാഗവും ഈ കമ്പനിയാണ് ഉല്‍പാദിച്ചുവന്നത്. അഗ്നി, പ്രിഥ്വി തുടങ്ങിയ മിസൈലുകള്‍ക്കു വേണ്ട പ്രത്യേക അലൂമിനിയസങ്കരങ്ങള്‍ വിതരണം ചെയ്തതും ബാല്‍ക്കോ തന്നെ. വിറ്റുതുലയ്ക്കുന്നതിനു തൊട്ടുമുമ്പ് 1999-2000ല്‍ ഏതാണ്ട് 1000 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്തം വരുമാനം. നികുതിയ്ക്കു മുമ്പുളള ലാഭം 122 കോടി രൂപ. നികുതി അടച്ചതിനുശേഷമുളള അറ്റാദായം 56 കോടി. ഇപ്രകാരം ആദായത്തില്‍ പ്രവര്‍ത്തിക്കുന്ന കറവപ്പശുവിനെ അറവുവിലയ്ക്കു വില്‍ക്കുന്നതിന് ബിജെപി പറഞ്ഞ ന്യായങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.


കമ്പനി ലാഭത്തിലാണ് എന്നത് ശരി തന്നെ; പക്ഷേ, ലാഭം കുറഞ്ഞുകൊണ്ടിരിക്കുകയാണ്; അന്താരാഷ്ട്ര വിപണിയില്‍ അലൂമിനിയത്തിന് നല്ല വിലയുളളതു കൊണ്ടുമാത്രമാണ് ഇപ്പോഴും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്; ഈ സ്ഥിതിവിശേഷം മാറുമ്പോള്‍ വലിയതോതില്‍ മുതല്‍മുടക്കി ആധുനികവത്കരിച്ചാല്‍ മാത്രമേ കമ്പനിയ്ക്ക് പിടിച്ചു നില്‍ക്കാനാവൂ; ഇത്രയും പണം മുടക്കാന്‍ സര്‍ക്കാരിനു കഴിയില്ല; അതുകൊണ്ട് സ്വകാര്യ സംരംഭകര്‍ അനിവാര്യമാണ്; ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ വിറ്റാലേ ന്യായമായ വില കിട്ടൂ; അതുകൊണ്ടാണ് വില്‍പനയ്ക്കു തിരക്കുകൂട്ടുന്നത്.


നരസിംഹറാവുവിന്റെ കാലത്തു തുടങ്ങിയ പൊതുമേഖലാവിരുദ്ധ ചിന്താഗതി സൃഷ്ടിച്ച ദൂരവ്യാപകമായ പ്രത്യാഘാതമാണ് ബാല്‍ക്കോ അനുഭവിക്കേണ്ടി വന്നത്. ബാല്‍ക്കോ വില്‍ക്കാനുളള ആദ്യ നിര്‍ദ്ദേശം ഐക്യമുന്നണി സര്‍ക്കാര്‍ നിയോഗിച്ച ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മിഷന്റേതായിരുന്നു. പക്ഷേ, ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കിയത്. ആ നിര്‍ദ്ദേശങ്ങള്‍ ഇവയായിരുന്നു: ''മാനേജ്‌മെന്റ് സ്വാതന്ത്ര്യമില്ലാത്തതിന്റെയും നടപടിക്കുരുക്കുകള്‍ മൂലവും ബാല്‍ക്കോ എന്ന പൊതുമേഖലാ കമ്പനി ദണ്ഡം സഹിക്കേണ്ടി വന്നു. കോര്‍ബയിലെ സിആര്‍എം പ്രോജക്ടിന് എട്ടുവര്‍ഷമായിട്ടും കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം കിട്ടിയിട്ടില്ല. ഇതുമൂലം മൂലധനച്ചെലവ് ഇരട്ടിയായി. സ്വന്തമായൊരു വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനു വേണ്ടിയുളള അപേക്ഷ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. തന്മൂലം ഉയര്‍ന്നവിലയ്ക്ക് സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നു. ഇത് ചെലവു വര്‍ദ്ധിപ്പിക്കുന്നു. ഈ കാലതാമസങ്ങളും അസ്വാതന്ത്ര്യവും കമ്പനിയുടെ ലാഭത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ പ്രൊജക്ടുകള്‍ നേരത്തെ നടപ്പാക്കിയിരുന്നെങ്കില്‍ ലാഭം ഇതിനെക്കാള്‍ എത്രയോ കൂടുതലായിരുന്നേനെ''.


ബാല്‍ക്കോയെ നഷ്ടത്തിലേയ്ക്കു നയിച്ചത് അതിന്റെ ഉടമയായ കേന്ദ്രസര്‍ക്കാര്‍ തന്നെയായിരുന്നു. ഉടമതന്നെ നഷ്ടം വരുത്തിവെച്ച്, ആ നഷ്ടം കാരണമാക്കി കമ്പനിയുടെ വില്‍പ്പന നടത്തി. യഥാര്‍ത്ഥത്തില്‍ വില്‍പനയായിരുന്നില്ല, മേല്‍പ്പറഞ്ഞ സ്ഥിതിവിശേഷത്തിന്റെ പ്രതിവിധി. കമ്പനിയെ പുനഃസംഘടിപ്പിക്കുകയായിരുന്നു. ഇതിന് സര്‍ക്കാര്‍ പണം നല്‍കേണ്ട ആവശ്യമുണ്ടായിരുന്നില്ല. കാരണം കമ്പനിയ്ക്ക് ഏതാണ്ട് 500 കോടി രൂപയുടെ കാഷ് റിസര്‍വ് ഉണ്ടായിരുന്നു. മാത്രമല്ല, സ്വന്തം ഓഹരിമൂലധനത്തെ അപേക്ഷിച്ച് കമ്പനിയുടെ വായ്പാബാധ്യതകള്‍ താഴ്ന്ന തോതിലുമായിരുന്നു. കമ്പോളത്തില്‍ നിന്നും പണം കിട്ടാന്‍ ഒരു പ്രയാസവുമുണ്ടാകുമായിരുന്നില്ല. അതു ചെയ്യുന്നതിനു പകരം കമ്പനിയുടെ വിപുലീകരണത്തെ തടസപ്പെടുത്തി കമ്പനി നഷ്ടം വിലയ്ക്കു വാങ്ങുകയായിരുന്നു.


സ്വകാര്യവത്കരണത്തിനു വേണ്ടിയുളള തിടുക്കത്തിന്റെ യഥാര്‍ത്ഥ കാരണം പ്രത്യയശാസ്ത്രപരമാണ്. ആഗോളവത്കരണ പരിഷ്‌കാരങ്ങള്‍ തുടങ്ങിയതു മുതല്‍ പൊതുമേഖലാ സ്വകാര്യവത്കരണത്തെക്കുറിച്ച് ഏറെ വാചകമടിച്ചുവെങ്കിലും കാര്യങ്ങള്‍ വേണ്ടത്ര നടന്നിരുന്നില്ല. ഉദാരവത്കരണത്തിന്റെ ആദ്യദശകത്തില്‍ ഓഹരിവില്‍പന വഴി 44000 കോടി രൂപ ലക്ഷ്യമിട്ടെങ്കിലും 18000 കോടി രൂപ മാത്രമാണ് സമാഹരിച്ചത്. പൊതുമേഖലയുടെ മൊത്ത വില്‍പനയാണ് ഉദാരവത്കരണപാതയിലൂടെ മുന്നേറാന്‍ ഷൂരിയും സംഘവും കണ്ടെത്തിയ മാര്‍ഗം. 


അതിനാദ്യം തിരഞ്ഞെടുത്തത് ബാല്‍ക്കോയെ. 51 ശതമാനം ഓഹരി സ്വകാര്യപങ്കാളിയ്ക്കു വില്‍ക്കാന്‍ തീരുമാനിച്ചു. ഭൂരിപക്ഷം ഓഹരിയും സര്‍ക്കാരില്‍ത്തന്നെ നിലനിര്‍ത്തി പങ്കാളിയായ സ്വകാര്യ സംരംഭകനെ മാനേജ്‌മെന്റ് ഏല്‍പ്പിക്കുക എന്നതാണ് 'തന്ത്രപരമായ വില്‍പന'. കമ്പനിയുടെ നില മെച്ചപ്പെടുമ്പോള്‍ ബാക്കി ഓഹരികള്‍ ഉയര്‍ന്നവിലയ്ക്ക് വില്‍ക്കാന്‍ കഴിയും എന്നതാണ് ഇതിനുളള ന്യായം. എന്നാല്‍ ബാല്‍ക്കോയുടെ കാര്യത്തില്‍ ഭൂരിപക്ഷം ഓഹരിയും മാനേജ്‌മെന്റ് അധികാരവും ഒറ്റയടിയ്ക്ക് സ്വകാര്യപങ്കാളിയ്ക്കു വില്‍ക്കാന്‍ തീരുമാനിച്ചു.


5000 കോടിയുടെ കമ്പനി 551 കോടിയ്ക്ക്
കമ്പനിയുടെ വില നിശ്ചയിക്കുകയാണ് പൊതുമേഖലാസ്വകാര്യവത്കരണത്തിലെ ഏറ്റവും നിര്‍ണായകമായ പ്രക്രിയ. സാധാരണഗതിയില്‍ പൊതുമേഖലാ കമ്പനികള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വിപുലമായ തോതില്‍ കൈമാറ്റം ചെയ്യപ്പെടുന്നവയല്ല. അതുകൊണ്ട് വിപണിമൂല്യം അറിയാനാവില്ല. അതുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ വില നിശ്ചയിക്കാന്‍ പ്രത്യേക കണ്‍സള്‍ട്ടന്റുമാരെ നിയോഗിക്കും. ജെപി മോര്‍ഗന്‍ എന്ന സ്ഥാപനമായിരുന്നു ബാല്‍ക്കോയുടെ കണ്‍സള്‍ട്ടന്റ്. എന്നാല്‍ അവര്‍ക്ക് കണക്കെടുക്കേണ്ടി വന്നില്ല. അതിനുമുമ്പേ, ബാല്‍ക്കോ വേദാന്തയ്ക്കു വില്‍ക്കാന്‍ ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.


അഞ്ചു രീതികളില്‍ കണക്കുകൂട്ടിയാണ് ബാല്‍ക്കോയുടെ വില ശാസ്ത്രീയമായി നിര്‍ണയിച്ചത് എന്നാണ് അരുണ്‍ ഷൂറി അവകാശപ്പെട്ടത്. ഭാവിയില്‍ കമ്പനിയ്ക്കുണ്ടാകാവുന്ന ലാഭസാധ്യതകളെ അടിസ്ഥാനമാക്കി നടപ്പുവില നിശ്ചയിക്കുകയായിരുന്നു ആദ്യമാര്‍ഗം. അതുപ്രകാരം, ബാല്‍ക്കോയുടെ വില, 650 - 1000 കോടി രൂപയാണ്. രണ്ടാമത്തെ മാര്‍ഗം, സമാനമായ മറ്റുകമ്പനികളുമായുളള താരതമ്യപഠനമാണ്. ഈ രീതിപ്രകാരം ബാല്‍ക്കോയുടെ വില 600-900 കോടി രൂപയാണ്. ബാലന്‍സ് ഷീറ്റിന്റെ പഠനത്തിലൂടെ നെറ്റ് വര്‍ത്ത് വിലയിരുത്തുമ്പോള്‍ ബാല്‍ക്കോയുടെ വില 600-700 കോടി രൂപയാണ്. കമ്പനിയുടെ ആസ്തികളുടെ വില എണ്ണിക്കൂട്ടുന്നതാണ് അഞ്ചാമത്തെ മാര്‍ഗം. ഇതുപ്രകാരം കമ്പനിയുടെ വില 1000 - 1100 കോടി രൂപയാണ്. 51 ശതമാനം ഓഹരിയാണല്ലോ സ്വകാര്യപങ്കാളിയ്ക്കു വില്‍ക്കുന്നത്. ഇത്രയും ഓഹരിയ്ക്ക് 551 കോടി രൂപ ന്യായമായ വിലയായി തീരുമാനിക്കപ്പെട്ടു. ഇവിടെയാണ് ഏറ്റവും വലിയ തട്ടിപ്പു നടന്നത് എന്നാണ് ആക്ഷേപം. ഈ ആക്ഷേപം 2006ലെ സി ആന്‍ഡ് ഏജി റിപ്പോര്‍ട്ടും ശരിവെച്ചു.


തെറ്റായ രീതിയിലാണ് കമ്പനിയുടെ ഭാവി ലാഭ സാധ്യതകള്‍ കണക്കുകൂട്ടിയത്. ലാഭവും ലാഭസാധ്യതയും കുറഞ്ഞതിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. ഈ നയങ്ങള്‍ തിരുത്തിയിരുന്നുവെങ്കില്‍ ഭാവിയിലെ ലാഭവും വര്‍ദ്ധിക്കുമായിരുന്നു. അങ്ങനെ ചെയ്യാതെ, കമ്പനിയുടെ ലാഭം ഇടിഞ്ഞു നഷ്ടത്തിലേയ്ക്കു കൂപ്പുകുത്തും എന്ന അനുമാനത്തിന്മേലായിരുന്നു കണക്കുകൂട്ടല്‍. അരുണ്‍ ഷൂറി തന്നെയായിരുന്നു ഇതിന്റെ മുഖ്യകാര്‍മ്മികന്‍. 1996-97ല്‍ 163 കോടിയുണ്ടായിരുന്ന ലാഭം 2001-02 കാലത്ത് 25 കോടിയായി കുറഞ്ഞുവെന്നത് അദ്ദേഹത്തിന്റെ സ്ഥിരം പല്ലവിയായിരുന്നു.


കമ്പനിയുടെ ആസ്തികള്‍ പൂര്‍ണമായും പരിഗണിക്കപ്പെട്ടില്ല. മാത്രമല്ല, പലതിനും കുറഞ്ഞ വിലയാണ് കണക്കാക്കിയതും. കമ്പനിയുടെ ഛത്തീസ്ഗഡിലെ കോര്‍ബയിലെ സ്വത്തുക്കള്‍ പരിശോധിച്ചാല്‍ ഇതുവ്യക്തമാകും. 2,720 ഏക്കര്‍ ഭൂമിയില്‍ അലൂമിനിയം ഫാക്ടറി, 270 മെഗാവാട്ട് ശേഷിയുളള പവര്‍ പ്ലാന്റ്, സമ്പന്നമായ ബോക്‌സൈറ്റ് ഖനി, ഇതിനു പുറമെ 15,000 ഏക്കറില്‍ പരന്നുകിടക്കുന്ന 4000 കുടുംബങ്ങള്‍ താമസിക്കുന്ന ബാല്‍ക്കോ ടൗണ്‍ഷിപ്പ്, പശ്ചിമ ബംഗാളിലെ ബിധാന്‍ബാഗിലെ മറ്റൊരു അലൂമിനിയം ഫാക്ടറി എന്നിവയുടെയൊക്കെ നിയന്ത്രണാവകാശമാണ് 551 കോടി രൂപയ്ക്കു വിറ്റത്.


കോര്‍ബയിലെ 270 മെഗാ വാട്ടിന്റെ പവര്‍പ്ലാന്റ് പുതുതായി പണിയണമെങ്കില്‍ തന്നെ 1215 കോടി രൂപ വേണ്ടിവരുമായിരുന്നു. തേയ്മാനച്ചെലവ് കിഴിച്ചാലും കിട്ടിയ 551 കോടി രൂപ ഇതിനുപോലും തികയുമായിരുന്നില്ല. വില്‍പനയുടെ തലേവര്‍ഷം ബാല്‍ക്കോയുടെ കപ്പാസിറ്റി 91,000 ടണ്ണില്‍ നിന്ന് 1,31,400 ടണ്ണായി ഉയര്‍ത്തിയിരുന്നു. ഇത് കണക്കെടുപ്പില്‍ വിട്ടുകളഞ്ഞു എന്ന് സി ആന്‍ഡ് എജി ചൂണ്ടിക്കാണിച്ചു. ഭൂവില നിര്‍ണയത്തിലും വന്‍തിരിമറി നടന്നു. കമ്പനിയുടെ ആവശ്യത്തില്‍ കവിഞ്ഞ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്തില്ല. വലിയൊരു റിയല്‍ എസ്റ്റേറ്റ് ഇടപാടുകൂടിയായിരുന്നു ബാല്‍ക്കോ കൈമാറ്റം. ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 5000 - 6000 കോടി രൂപ വിലമതിക്കുന്നതായിരുന്നു ബാല്‍ക്കോയുടെ ആസ്തികള്‍.


ബാല്‍ക്കോ വില്‍പനയുടെ അന്തര്‍നാടകങ്ങള്‍
ലേലത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച മതിപ്പുവിലയെക്കാള്‍ ഉയര്‍ന്ന തുകയാണ് സ്റ്റെര്‍ലൈറ്റ് ലേലം വിളിച്ചതെന്ന് അരുണ്‍ ഷൂറി പ്രഖ്യാപിച്ചുവെങ്കിലും സര്‍ക്കാര്‍ നിശ്ചയിച്ച മതിപ്പുവില എത്രയെന്ന് പുറത്തുപറയാന്‍ അദ്ദേഹം തയ്യാറായില്ല. ആ തുക ദുരൂഹമായി നിലനിന്നു. ലേലത്തില്‍ പങ്കെടുത്ത ഹിന്ദാല്‍കോ സമര്‍പ്പിച്ച ക്വട്ടേഷനും വെളിപ്പെടുത്തപ്പെട്ടില്ല. അമേരിക്ക ആസ്ഥാനമായ അല്‍കോ കമ്പനി ലേലത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.


ഷൂരിയുടെ ഈ ഒളിച്ചുവെയ്ക്കല്‍ വഴിയാണ് അണിയറ രഹസ്യങ്ങളുടെ ദുര്‍ഗന്ധം പുറത്തേയ്ക്കു പടര്‍ന്നത്. തുക വെളിപ്പെടുത്തണമെന്നുളള ആവശ്യം ശക്തമായി ഉയര്‍ന്നുവെങ്കിലും അവയെല്ലാം ഷൂരി അവഗണിച്ചു. അതു വെളിപ്പെടുത്താനും അനില്‍ അഗര്‍വാള്‍ തന്നെ വേണ്ടി വന്നു. സര്‍ക്കാരിന്റെ മതിപ്പുവില 514 കോടി രൂപയായിരുന്നുവെന്ന് എക്കണോമിക് ടൈംസിനു നല്‍കിയ ഒരഭിമുഖത്തില്‍ ബാല്‍ക്കോയുടെ പുതിയ മുതലാളി വെളിപ്പെടുത്തി. ഹിന്ദാല്‍കോയുടെ ലേല അടങ്കല്‍ 265 കോടിയായിരുന്നുവത്രേ! ഇത് ഒത്തുകളിയായിരുന്നു. ബിജെപി വിറ്റ ഒമ്പതു കമ്പനികള്‍ വാങ്ങാന്‍ 96 പേര്‍ മുന്നോട്ടു വന്നെങ്കിലും 21പേരേ ടെന്‍ഡറില്‍ പങ്കെടുത്തുളളൂവെന്ന് 2006ലെ സി ആന്‍ഡ് എജി റിപ്പോര്‍ട്ടു വെളിപ്പെടുത്തി. ബാല്‍ക്കോ വാങ്ങാന്‍ 3 പേര്‍ സന്നദ്ധത പ്രകടിപ്പിച്ചതായിരുന്നു അക്കാലത്തെ ഏറ്റവും ഉയര്‍ന്ന പങ്കാളിത്തം!


തിരക്കിട്ടും തെല്ലും അവധാനതയില്ലാതെയുമാണ് ആസ്തികളും മറ്റും കണക്കുകൂട്ടിയത് എന്ന വിമര്‍ശനം സി ആന്‍ഡ് ഏജി ഉന്നയിച്ചു. സി ആന്‍ഡ് എജിയുടെ നിരീക്ഷണത്തില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 49 ദിവസമെങ്കിലും വേണ്ടിയിരുന്നു. എന്നാല്‍ വെറും പത്തൊമ്പതു ദിവസത്തിനുളളില്‍ അരുണ്‍ ഷൂറി കൃത്യം നിര്‍വഹിച്ചു. കണക്കുകൂട്ടലുകളുടെ ഒരനുമാനവും രേഖാമൂലം എഴുതിസൂക്ഷിച്ചിരുന്നില്ല. വിവരാവകാശ നിയമപ്രകാരം രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാകട്ടെ, ഫയലുകള്‍ ലഭ്യമല്ല എന്നായിരുന്നു മറുപടി.


എതിര്‍പ്പുകളെല്ലാം തട്ടിനീക്കി സ്റ്റെര്‍ലൈറ്റിനു തന്നെ ബാല്‍ക്കോ ഏല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനു വല്ലാത്ത വാശിതന്നെയുണ്ടായിരുന്നു. വില്‍പനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രം തുറന്ന യുദ്ധം തന്നെ നടത്തി. ബാല്‍ക്കോയുടെ പുതിയ മാനേജ്‌മെന്റിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രിംകോടതി വിധി സമ്പാദിച്ചു. ഫാക്ടറി സമരം മൂലം ഉണ്ടാകുന്ന നഷ്ടം ഛത്തീസ്ഗഡ് സര്‍ക്കാരിനുളള കേന്ദ്രവിഹിതത്തില്‍ നിന്നും തട്ടിക്കിഴിക്കുമെന്നു പ്രഖ്യാപിച്ചു. തൊഴിലാളികള്‍ക്കെതിരെയും സുപ്രിംകോടതി വിധി സമ്പാദിച്ചു.


ഇടപാടുകളുടെ ഏറ്റവും രൂക്ഷവിമര്‍ശകനായിരുന്നു, ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി. അദ്ദേഹമാണ് അഴിമതിയാരോപണം ആദ്യമായി ഉന്നയിച്ചത്. ''100 കോടി രൂപ കൈക്കൂലി വാങ്ങിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ബാല്‍ക്കോ ഓഹരി ചുളുവിലയ്ക്ക് വിറ്റുതുലച്ചത്. ഛത്തീസ്ഗഡിനെ പട്ടാപ്പകല്‍ കവര്‍ച്ചയിലൂടെ കൊളളയടിക്കുകയായിരുന്നു ഇവര്‍'' എന്നു ജോഗി തുറന്നടിച്ചു. എന്നാല്‍ ബാല്‍ക്കോ വില്‍പനയുടെ അഴിമതിയെക്കുറിച്ചുളള അന്വേഷണം ഈ പ്രസ്താവനയ്ക്കപ്പുറത്തേയ്ക്ക് പോയില്ല. തെരഞ്ഞെടുപ്പിനുളള ബിജെപിയുടെ ധനസമാഹരണം പൊതുമേഖലയുടെ വില്‍പന വഴിയായിരുന്നു എന്നആ ആക്ഷേപം ഇപ്പോഴും ഖണ്ഡിക്കപ്പെട്ടിട്ടില്ല.


ബാല്‍ക്കോ വില്‍പന പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കി. സംയുക്ത പാര്‍ലമെന്റ് സമിതിയെക്കൊണ്ട് ഇടപാട് അന്വേഷിപ്പിക്കണമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും. കാലതാമസമുണ്ടാവുമെന്ന കാരണം പറഞ്ഞ് ഈ ആവശ്യം അരുണ്‍ ഷൂരി നിരാകരിച്ചു. സിഎജിയുടെ പരിശോധന മതിയെന്ന് അദ്ദേഹം കട്ടായം പറഞ്ഞു. ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയി. 2001 മാര്‍ച്ച് ഒന്നിനായിരുന്നു ലോക്‌സഭയില്‍ വോട്ടെടുപ്പ്. ചര്‍ച്ചയ്‌ക്കൊടുവില്‍ 119നെതിരെ 239 വോട്ടുകള്‍ക്ക് ബാല്‍ക്കോ വില്‍പനയ്ക്ക് ലോകസഭ അംഗീകാരം നല്‍കി. തൊട്ടുപിറ്റേന്നു തന്നെ സ്റ്റെര്‍ലൈറ്റുമായുളള കരാറില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചു. 551.5 കോടി രൂപയുടെ ചെക്ക് സ്റ്റെര്‍ലൈറ്റ് സര്‍ക്കാരിനു കൈമാറി. മാര്‍ച്ച് 3ന് കമ്പനിയുടെ നിയന്ത്രണാധികാരം അവര്‍ ഏറ്റെടുക്കുകയും ചെയ്തു.


പ്രതിഷേധവും പ്രതിരോധവും
ബാല്‍ക്കോ വില്‍ക്കാനുളള സര്‍ക്കാര്‍ നീക്കം വെട്ടിത്തിളയ്ക്കുന്ന തൊഴിലാളിപ്രക്ഷോഭമാണ് ക്ഷണിച്ചുവരുത്തിയത്. 2001 ഫെബ്രുവരി 26ന് ബന്ദു നടത്തി കമ്പനി വില്‍പനയെ ട്രേഡ്് യൂണിയനുകള്‍ എതിരേറ്റു. ബന്ദിനു പിന്നാലെ ബാല്‍ക്കോ സംരക്ഷണ സംയുക്ത പ്രചാരണ സമിതി രൂപീകരിച്ച് 2001 മാര്‍ച്ച് 3 മുതല്‍ തൊഴിലാളികള്‍ അനിശ്ചിതകാലസമരം ആരംഭിച്ചു. സിഐടിയു, എച്ച്എംഎസ്, ഐഎന്‍ടിയുസി, ബിഎംഎസ്, എന്‍എല്‍ഒ തുടങ്ങി എല്ലാ ട്രേഡ് യൂണിയനുകളും സമരമുഖത്തു നിലയുറപ്പിച്ചു. ഒന്നൊഴിയാതെ എല്ലാ തൊഴിലാളികളും പണിമുടക്കി. പണിമുടക്കുന്ന തൊഴിലാളികള്‍ക്കൊപ്പം ചേരാന്‍ സമൂഹമൊന്നാകെ ഫാക്ടറി ആസ്ഥാനത്തേയ്ക്ക് ഒഴുകിനിറഞ്ഞു. തദ്ദേശവാസികളും വിദ്യാര്‍ത്ഥികളും യുവജനങ്ങളും വനിതകളും സമരമുഖത്ത് അണിനിരന്നു. ഫാക്ടറി കൈമാറ്റരേഖയൊപ്പിട്ട 2001 മാര്‍ച്ച് 2 മുതല്‍ രാപകലില്ലാതെ അവര്‍ ഫാക്ടറിയ്ക്ക് കാവല്‍നിന്നു.


തുടര്‍ന്ന് തൊഴിലാളി സമരം രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തു. സിപിഐ(എം), സിപിഐ, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സ്വകാര്യവത്കരണത്തിനെതിരെ പൊതുപ്രസ്ഥാനം ഉടലെടുത്തു. ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ അഖിലേന്ത്യാ നേതൃത്വം സ്വകാര്യവത്കരണത്തെ അനുകൂലിക്കുമ്പോഴും അവരുടെ പ്രാദേശിക ഘടകം സമരത്തില്‍ സജീവമായി പങ്കെടുത്തു. സമരത്തിനെതിരെ ബിജെപി അരയും തലയും മുറുക്കി രംഗത്തിറങ്ങി.

2001 മാര്‍ച്ച് 4ന് കോര്‍ബ പട്ടണം മുതല്‍ ഫാക്ടറിപ്പടിക്കല്‍ വരെ 14 കിലോമീറ്റര്‍ നീളത്തില്‍ തൊഴിലാളികളും പൊതുജനങ്ങളും മനുഷ്യച്ചങ്ങല തീര്‍ത്തു. അന്നു വൈകുന്നേരം പതിനയ്യായിരത്തിലേറെ സ്ത്രീകള്‍ പന്തംകൊളുത്തി പ്രകടനം നടത്തി. കത്തിജ്വലിച്ച പ്രതിഷേധത്തെ അഭിസംബോധന ചെയ്യാന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗിയും ഉണ്ടായിരുന്നു. രാംലീലാ മൈതാനത്തില്‍ തടിച്ചുകൂടിയവരെ സാക്ഷിയാക്കി അജിത് ജോഗി ലോകത്തോട് ഇങ്ങനെ പറഞ്ഞു - ബാല്‍ക്കോ വില്‍പന പട്ടാപ്പകല്‍ നടന്ന പകല്‍ക്കൊളളയാണ്. രാജ്യത്തിന്റെ സമ്പത്ത് ബിജെപി സര്‍ക്കാര്‍ വിറ്റു തുലച്ചതാണ്. കുപ്രസിദ്ധമായ ബാല്‍ക്കോ വില്‍പനാ തീരുമാനം തിരുത്തുന്നതു വരെ സമരം തുടരേണ്ടതുണ്ട്.


പണിമുടക്കി സമരം ചെയ്യുമ്പോഴും പ്ലാന്റു നശിക്കാതിരിക്കാനുളള മുന്‍കരുതലും തൊഴിലാളികള്‍ തന്നെ ഏറ്റെടുത്തു. ഫാക്ടറിയിലെ ചൂളയില്‍ ഊഷ്മാവു നിലനിര്‍ത്തി ശേഖരിക്കപ്പെട്ട അലൂമിനിയം തണുത്തുറയാതെ നോക്കാന്‍ അറുപതംഗങ്ങളുളള തൊഴിലാളികളുടെ ടീം വേതനമില്ലാതെ പണിയെടുക്കുകയും ചെയ്തു.


സമരം മുന്നേറവെ, സ്റ്റെര്‍ലൈറ്റ് കമ്പനി ഉദ്യോഗസ്ഥരുടെയും ബിജെപിയുടെയും സ്ഥലം എംഎല്‍എയുടെയും നേതൃത്വത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. സമരകേന്ദ്രത്തിനു ചുറ്റും പ്രകോപനപരമായ ഭീഷണികള്‍ മുഴങ്ങി. ബാല്‍ക്കോ വില്‍പനയ്‌ക്കെതിരുനില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് ഛത്തീസ്ഗഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി നേതാക്കള്‍ വാദിച്ചു. സമരം തുടര്‍ന്നാല്‍ സമരക്കാര്‍ ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പുയര്‍ന്നു. പക്ഷേ, ഒരു തൊഴിലാളിപോലും ജോലിക്കു കയറിയില്ല. സ്റ്റെര്‍ലൈറ്റിന്റെ പിണിയാളുകളായി നിന്ന എംഎല്‍എയ്ക്കും പൊലീസ് മേധാവികള്‍ക്കുമെതിരെ അവര്‍ പൊലീസ് സ്റ്റേഷന്‍ പിക്കറ്റു ചെയ്ത് പ്രതികരിക്കുകയും ചെയ്തു.


സമരം 67 ദിവസം പിന്നിട്ടപ്പോള്‍ പൊടുന്നനെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അജിത് ജോഗി മലക്കം മറിഞ്ഞു. അതോടെ ട്രേഡ് യൂണിയനുകള്‍ക്ക് ഒത്തുതീര്‍പ്പിനു വഴങ്ങേണ്ടിവന്നു. സമരം ഒറ്റികൊടുക്കാന്‍ കോണ്‍ഗ്രസ് തുനിഞ്ഞതിനു പിന്നിലും വലിയ പണമിടപാടുകളുണ്ടെന്ന് ആക്ഷേപമുയര്‍ന്നു. ആസന്നമായിരുന്ന തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ തൂത്തുക്കുടിയിലും ചെന്നൈയിലും ഫാക്ടറിയുളള കമ്പനിയുടെ പിന്തുണ കോണ്‍ഗ്രസിന് ആവശ്യമായിരുന്നു. കോണ്‍ഗ്രസ് പിറകില്‍ നിന്നു കുത്തിയതോടെ ഒത്തുതീര്‍പ്പല്ലാതെ തൊഴിലാളികള്‍ക്കു വേറെ വഴിയുണ്ടായിരുന്നു. രണ്ടുമാസത്തെ മുന്‍കൂര്‍ ശമ്പളം വാങ്ങി സമരം അവസാനിപ്പിക്കണമെന്ന് സുപ്രിംകോടതിയുടെ വിധിയും വന്നു.


തൊഴിലാളികളെ പാട്ടിലാക്കാന്‍ കമ്പനിയില്‍ അവര്‍ക്ക് ഓഹരിപങ്കാളിത്തം വാഗ്ദാനം ചെയ്തു. സ്വകാര്യവത്കരണം കഴിഞ്ഞ് ആദ്യ ഒരുവര്‍ഷത്തിനുളളില്‍ ആരെയും പിരിച്ചുവിടില്ലെന്നും തൊഴില്‍സേനയുടെ എണ്ണം കുറയ്‌ക്കേണ്ടി വന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിലവിലുളളതിനു സമാനമായ വിആര്‍എസ് പദ്ധതി ഏര്‍പ്പെടുത്തുമെന്നും വാഗ്ദാനമുണ്ടായി. സേവനവേതന വ്യവസ്ഥകളില്‍ പലനീക്കുപോക്കുകള്‍ക്കും തൊഴിലാളികള്‍ തയ്യാറായി. പക്ഷേ, വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. അങ്ങനെ 2004 ജൂലൈ 22ന് ഐഎന്‍ടിയുസി ഒഴികെയുളള മറ്റെല്ലാ യൂണിയനും സംയുക്തമായി ഒരുദിവസത്തെ പണിമുടക്കു നടത്തി. ബാക്കിയുളള 49 ശതമാനം ഓഹരിയും സ്റ്റെര്‍ലൈറ്റ് കൈയടക്കി.


വേദാന്തയ്‌ക്കെതിരെ അന്തര്‍ദ്ദേശീയ പ്രതിഷേധം
വേദാന്തയുടെ ബോക്‌സൈറ്റ് ഖനനം സൃഷ്ടിച്ച നിര്‍ബന്ധിത പലായനവും ചെറുത്തുനില്‍പ്പിനെതിരെ നടന്ന പൊലീസ് വെടിവെപ്പും അപകടങ്ങളും പരിക്കുകളും രോഗങ്ങളും നൂറുകണക്കിന് ആദിവാസികളുടെ മരണത്തിനു വഴിവെച്ചിട്ടുണ്ട്. ആദിവാസി കുടുംബങ്ങളെ വേരോടെ പറിച്ചെറിഞ്ഞും പരിസ്ഥിതി തകര്‍ത്തും കുടിവെളളം ദുഷിപ്പിച്ചും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങള്‍ നശിപ്പിച്ചും ആയിരക്കണക്കിന് കുടുംബങ്ങളെ നിരന്തരമായ പട്ടിണിയിലേയ്ക്കു തളളിയിട്ടുമാണ് അനില്‍ അഗര്‍വാള്‍ ശതകോടീശ്വരപ്പട്ടികയുടെ കോണിപ്പടികള്‍ ചവിട്ടിക്കയറുന്നത്. വേദാന്തയെ വളര്‍ത്തുകയും അവര്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്ത സര്‍ക്കാരിനു പോലും കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്ത തോതിലേയ്ക്ക് അവര്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാറി.



· ഒഡീഷയിലെ ഡോംഗ്രിയ കോന്‍ധ് ആദിവാസി സമൂഹം പവിത്രമെന്നു കരുതുന്ന നിയാംഗിരി മലനിരകളിലെ ഖനനത്തിനെതിരെ ശക്തമായ ആദിവാസി പ്രക്ഷോഭം ഉണ്ടായി.പൂര്‍വഘട്ടത്തിലെ പ്രധാന വന്യജീവി സങ്കേതവും വംശധാര നന്ദിയുടെയും പല അരുവികളുടെയും ഉത്ഭവകേന്ദ്രം കൂടിയാണ് നിയാംഗിരി കുന്നുകള്‍. ഇവിടുത്തെ ഖനനം നിര്‍ത്തിവെയ്ക്കാന്‍ 2010 ആഗസ്റ്റില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷിന് ഉത്തരവിടേണ്ടി വന്നു.
· ലാഞ്ചിഗഡിലെ അലൂമിന റിഫൈനറി വിപുലീകരിക്കാന്‍ വേദാന്ത വന്‍തോതില്‍ വനനശീകരണം നടത്തി. റിഫൈനറി കയ്യടക്കിയ മൂന്നേക്കറോളം ഭൂമി, യഥാര്‍ത്ഥത്തില്‍ ആദിവാസികളുടേതാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കണ്ടെത്തി. ഭൂമി കയ്യേറിയതിന് വേദാന്തയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. വേദാന്തയുടെ ഭൂമി കയ്യേറ്റം ഇതാദ്യമായാണ് 'ഔദ്യോഗികമായി' തെളിയിക്കപ്പെടുന്നത്.
· 2011 ഏപ്രില്‍ അഞ്ചിനും മെയ് 16നും ഫാക്ടറിയിലെ വിഷമാലിന്യശേഖരം രണ്ടുവട്ടം തകര്‍ന്ന് വന്‍സധാരാ നദി ചുവന്ന ചെളി കലര്‍ന്ന് മലിനമായി. 2008ലും ഇതു സംഭവിച്ചിരുന്നു. തടയണ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് ഒഡീഷ മലിനീകരണ നിയന്ത്രണബോര്‍ഡ് 2008 ഡിസംബറില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
· പൂരിയില്‍ ആയിരക്കണക്കിന് ഭൂമി കയ്യേറി വേദാന്ത യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ അഗര്‍വാളിനു മോഹമുദിച്ചു. തട്ടിച്ചും ഭീഷണിപ്പെടുത്തിയും കയ്യടക്കിയ ഭൂമി മുഴുവന്‍ അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്കു തിരികെ നല്‍കാന്‍ 2010ല്‍ ഒഢീഷ ഹൈക്കോടതി ഉത്തരവിട്ടു.
· ഛാര്‍സുഡുഗ (ഛത്തീസ്ഗഡ്)യിലെ ലോഹമുരുക്കുശാല സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് രംഗത്തെത്തി. ഒരനുമതിയുമില്ലാതെയാണ് അഞ്ചുലക്ഷം ടണ്‍ ശേഷിയുളള ഫാക്ടറിയും ഒമ്പത് പവര്‍ പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നത്. വായുവും വെളളവും ആകാവുന്നതിന്റെ പരമാവധി മലിനമാക്കുകയും ചെയ്യുന്നുണ്ട്.
· ഗോവയിലെ അഡ്‌വാല്‍പാള്‍ ഗ്രാമത്തില്‍ ഖനിയിലെ മാലിന്യങ്ങള്‍ കൂമ്പാരമായി നിക്ഷേപിച്ചു. കോരിച്ചൊരിഞ്ഞ പേമാരിയില്‍ ഈ മാലിന്യക്കൂന 2010 ജൂണ്‍ 6ന് പൊട്ടിയൊഴുകി. ടണ്‍ കണക്കിന് മാലിന്യം അടുത്തുളള നദിയിലേയ്ക്ക് കുത്തിയൊലിച്ച് വന്‍വെളളപ്പൊക്കമുണ്ടായി. നിയമവിരുദ്ധമായാണ് അഡ്‌വാല്‍പാളില്‍ കമ്പനി മാലിന്യനിക്ഷേപം നടത്തുന്നത് എന്ന 2009 നവംബറിലെ ബോംബേ ഹൈക്കോടതി വിമര്‍ശനത്തിനു പിന്നാലെയായിരുന്നു ഈ പരിസ്ഥിതി ദുരന്തം.
· പരിസ്ഥിതിപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തൂത്തുക്കുടിയിലെ കോപ്പര്‍ സംസ്‌ക്കരണശാലയിലെ ഉല്‍പാദനം നിര്‍ത്തിവെയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. കമ്പനിമാലിന്യങ്ങള്‍ തദ്ദേശവാസികള്‍ക്കു സൃഷ്ടിച്ച ശ്വാസകോശപ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന്റെ ഫലമായിരുന്നു കോടതിവിധി. എന്നാല്‍ ഈ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തതോടെ കാര്യങ്ങള്‍ വീണ്ടും തകിടംമറിഞ്ഞു.
· ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും വേദാന്ത സൃഷ്ടിച്ച പരിസ്ഥിതിപ്രശ്‌നങ്ങള്‍ക്കു കുപ്രസിദ്ധിയുണ്ട്. സാമ്പിയയിലെ കോങ്കോള കോപ്പര്‍ മൈന്‍ സൃഷ്ടിക്കുന്ന മാലിന്യങ്ങളൊഴുക്കി കേഫൂ നദി മലിനമാക്കിയതിന് കോടതിയില്‍ നിന്നും കമ്പനിയ്ക്ക് പിഴ ശിക്ഷ ലഭിച്ചു.
· കോര്‍ബയിലെ ഫാക്ടറിയില്‍ ചിമ്മിനി തകര്‍ന്നുവീണ് 40 തൊഴിലാളികള്‍ മരിച്ചതും വേദാന്ത സൃഷ്ടിച്ച കൂട്ടക്കുരുതിയാണ്. അനധികൃതമായി സര്‍ക്കാര്‍ വനഭൂമിയിലായിരുന്നു ചമ്മിനി നിര്‍മ്മാണം. എന്‍ഐടിയുടെ അന്വേഷണ റിപ്പോര്‍ട്ടുപ്രകാരം ''അശ്രദ്ധവും ദുര്‍ബലവുമായ നിര്‍മ്മാണം, കോണ്‍ക്രീറ്റു തൂണുകളുടെ നിര്‍മ്മാണത്തിലെ ഗുണനിലവാരമില്ലായ്മ, കോണ്‍ക്രീറ്റ് മിശ്രിതത്തില്‍ തയ്യാറാക്കിയതിലെ അപാകം'' എന്നുതുടങ്ങിയ നിര്‍മ്മാണത്തിലെ പിഴവുകളായിരുന്നു അപകടത്തിനു കാരണം.
 · 'സ്വകാര്യവത്കരണം തൊഴിലാളികളുടെ മേല്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം ബാല്‍ക്കോയെക്കുറിച്ചൊരു പഠനം' എന്ന് വി. വി. ഗിരി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ വിആര്‍എസ് എടുക്കുന്നതിന് തൊഴിലാളികളുടെ മേല്‍ നടത്തിയ നാനാവിധ സമ്മര്‍ദ്ദങ്ങളെക്കുറിച്ചു വിവരിക്കുന്നുണ്ട്. ബാല്‍ക്കോ ടൗണ്‍ഷിപ്പിലെ സ്‌ക്കൂള്‍ ഒരു ഗോഡൗണാക്കി മാറ്റി. പ്രാദേശിക വികസനത്തിനു പോലും സ്വകാര്യവത്കരണം തിരിച്ചടിയായി.
പ്രകൃതിയോടും മനുഷ്യനോടുമുളള വേദാന്തയുടെ ഈ ക്രൂരത, പ്രത്യേകിച്ച്, നിയാംഗിരി മലനിരകളിലെ ആദിവാസികള്‍ നേരിടുന്ന വംശനാശഭീഷണി, അന്തര്‍ദ്ദേശീയ മനഃസാക്ഷിയെ പിടിച്ചുകുലുക്കി. അംനസ്റ്റി ഇന്റര്‍നാഷണല്‍, സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ എന്നീ സംഘടനകള്‍ വേദാന്തയുടെ മനുഷ്യാവകാശലംഘനങ്ങളെ നിശിതമായി വിമര്‍ശിച്ചു. വേദാന്തയുടെ പ്രവര്‍ത്തനശൈലിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് നോര്‍വീജിയന്‍ പെന്‍ഷന്‍ ഫണ്ട് തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ തീരുമാനിച്ചു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും ഇതേ തീരുമാനം കൈക്കൊണ്ടു. വേദാന്തയുടെ പാരിസ്ഥിതിക മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ഇന്നൊരു അന്തര്‍ദ്ദേശീയ നെറ്റ്‌വര്‍ക്കിംഗ് നിലവിലുണ്ട്.


പ്രതിഷേധത്തിന്റെ പ്രത്യാഘാതങ്ങള്‍
ദേശീയവും അന്തര്‍ദ്ദേശീയവുമായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ തെല്ലും വകവെയ്ക്കാതെ ബിജെപി സര്‍ക്കാര്‍ സ്വകാര്യവത്കരണ നയം മുന്നോട്ടു കൊണ്ടുപോയി. 9 കമ്പനികളും 19 ഹോട്ടലുകളും അവരുടെ കാലത്ത് വിറ്റുതുലച്ചു. ഓരോന്നിനെതിരെയും ബാല്‍ക്കോയുടെ കാര്യത്തിലെന്നപോലെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നു. ഈ വിമര്‍ശനങ്ങളെല്ലാം സി ആന്‍ഡ് എജി റിപ്പോര്‍ട്ടുകള്‍ ഏറെക്കുറെ ശരിവെയ്ക്കുകയും ചെയ്തു. അവ ഓരോന്നുമെടുത്തു പരിശോധിക്കുന്നില്ല. നവാഗതരെന്നോ പഴമക്കാരെന്നോ ഭേദമില്ലാതെ കോര്‍പറേറ്റുകള്‍ ബിജെപി നയത്തിന്റെ ഗുണം നുകര്‍ന്നു. അതില്‍പ്രധാനമായിരുന്നു ടാറ്റ ഗ്രൂപ്പു കൈയടക്കിയ നേട്ടം.


ടാറ്റയാണ് വിദേശ് സഞ്ചാര്‍ നിഗാം ലിമിറ്റഡ് എന്ന ടെലികോം കമ്പനി വാങ്ങിയത്. ഇന്ത്യയിലെ എല്ലാ വിദേശ ടെലികോം ഇടപാടുകളുടെയും കുത്തക വിഎസ്എന്‍എല്ലിനായിരുന്നു. ഡബ്യൂടിഒ കരാറിന്റെ ഭാഗമായി 2004ല്‍ ഈ കുത്തക അവസാനിപ്പിക്കേണ്ടിയിരുന്നു. ബിജെപി സര്‍ക്കാര്‍ രണ്ടുവര്‍ഷം മുമ്പേ തന്നെ ഈ തീരുമാനം നടപ്പാക്കി. ഇതിന്റെ ഭാഗമായി വിഎസ്എന്‍എല്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചു. 2000 മാര്‍ച്ചില്‍ 285 കോടി രൂപയായിരുന്നു വിഎസ്എന്‍എല്ലിന്റെ ഓഹരി മൂലധനം. പക്ഷേ, ഓഹരികളുടെ കമ്പോളവില പതിനായിരം കോടി വരുമായിരുന്നു. കരുതല്‍ ശേഖരമായ 6000 കോടി രൂപ പണമായി കമ്പനിയുടെ പക്കലുണ്ടായിരുന്നു. 

ഔദ്യോഗിക റിപ്പോര്‍ട്ടുപ്രകാരം, വിനിയോഗിക്കപ്പെടാത്ത മിച്ചഭൂമിയായി 773 ഏക്കര്‍ സ്ഥലവുമുണ്ടായിരുന്നു. ഭൂമിയടക്കം എല്ലാ ആസ്തികളും കൂടി ഇരുപതിനായിരം കോടി രൂപ കമ്പനിയ്ക്ക് മതിപ്പുവില വരുമെന്നായിരുന്നു വിദഗ്ധരുടെ കണക്കുകൂട്ടല്‍. സ്വകാര്യവത്കരണത്തിനു മുമ്പ് റിസര്‍വ് ഫണ്ടില്‍ നിന്ന് ഏതാണ്ട് 3500 കോടി രൂപ സര്‍ക്കാരടക്കം നിലവിലുളള ഓഹരിയുടമകള്‍ക്ക് വിഎസ്എന്‍എല്‍ നല്‍കി.
1400 കോടി രൂപയ്ക്കാണ് സര്‍ക്കാരില്‍ നിന്ന് 25 ശതമാനം ഷെയറും മാനേജ്‌മെന്റ് അവകാശവും ടാറ്റ വാങ്ങിയത്. മറ്റൊരു 20 ശതമാനം 1100 കോടി രൂപയ്ക്ക് ഓഹരിക്കമ്പോളത്തില്‍ നിന്ന് ടാറ്റ കൈക്കലാക്കി. ഇതോടെ കമ്പനി പൂര്‍ണമായും ടാറ്റയുടെ നിയന്ത്രണത്തിലായി. അങ്ങനെ 2500 കോടി രൂപ മുടക്കി ഏതാണ്ട് 15,000 കോടി രൂപയുടെ ആസ്തികളുടെ നിയന്ത്രണം ടാറ്റ ഏറ്റെടുത്തു. റിസര്‍വ് ഫണ്ടില്‍ നിന്ന് 1200 കോടി രൂപ ചെലവിട്ട് ടാറ്റയുടെ മറ്റൊരു കമ്പനിയായ ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡിന്റെ ഷെയറുകള്‍ വാങ്ങാനായിരുന്നു പുതിയ കമ്പനിയുടെ ബോര്‍ഡിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന്. മുടക്കിയ പണത്തിന്റെ പകുതി അങ്ങനെ പിറ്റേന്നു തന്നെ ടാറ്റയുടെ കൈവശം എത്തിച്ചേര്‍ന്നു. ടാറ്റ അങ്ങനെ ചുളുവിലയ്ക്ക് ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ കുത്തകകളിലൊന്നായി.


വിറ്റഴിക്കപ്പെട്ട ഓരോ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും സമാനമായ കഥകള്‍ പറയാനുണ്ടാവും. ഒമ്പതു പൊതുമേഖലാ കമ്പനികള്‍ വിറ്റതിന്റെ ഭാഗമായി സര്‍ക്കാരിന് 5544 കോടി രൂപ കിട്ടി. ഇതില്‍ നിന്ന് 1169 കോടി രൂപ പുതിയ ഉടമസ്ഥന്മാര്‍ക്കു തന്നെ കരാറിന്റെ ഗുണവിശേഷം കൊണ്ടു തിരിച്ചു നല്‍കേണ്ടിവന്നു. ഈ കമ്പനികളുടെ ആസ്തികളാകട്ടെ, 35-40,000 കോടി രൂപയെങ്കിലും വരുമെന്നാണ് മതിപ്പുകണക്ക്. 2005ലെയും 2006ലെയും സി ആന്‍ഡ് ഏജി റിപ്പോര്‍ട്ടുകളും ഇവയുമായി ബന്ധപ്പെട്ട അഴിമതിയും സംബന്ധിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാണ്: കമ്പനികളുടെ ഭാവി വരുമാനസാധ്യതകള്‍ കുറച്ചു കാണിക്കുക, ആസ്തികളുടെ യഥാര്‍ത്ഥവില കണക്കിലെടുക്കാതിരിക്കുക, മിച്ചഭൂമി ചുളുവിലയ്ക്കു കൈമാറുക, ടെന്‍ഡറുകളില്‍ ഒത്തുകളിച്ച് മത്സരസാധ്യത അട്ടിമറിക്കുക, സ്വകാര്യവത്കരണത്തിനു നിയോഗിച്ച കണ്‍സള്‍ട്ടന്റുമാരെ ക്രമരഹിതമായി നിയമിക്കുക. ഇങ്ങനെപോകുന്നു, ഓരോ കമ്പനിയുമായും ബന്ധപ്പെടുത്തി സി ആന്‍ഡ് എജി റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്ന ക്രമക്കേടുകളുടെ പട്ടിക.


ഇതിനു പുറമെയാണ് ഐടിഡിസിയുടെ പത്തൊമ്പതു ഹോട്ടലുകളുടെ വില്‍പന. ഹോട്ടല്‍വില്‍പനകളോരോന്നും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളായിരുന്നു. വാങ്ങിയവര്‍ പലരും മാസങ്ങള്‍ക്കുളളില്‍ മറിച്ചുവിറ്റ് ഭീമന്‍ ലാഭം കൊയ്തു. കോവളം ഹോട്ടലിന്റെ കഥ അറിയാത്ത മലയാളിയുണ്ടാവില്ല.


ബാല്‍ക്കോ സമരത്തിന് ഒരു പ്രത്യാഘാതവുമുണ്ടായില്ല എന്നു തോന്നിയേക്കാം. അതുശരിയല്ല. പ്രതിപക്ഷകക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ് ഈ സമരത്തില്‍ വഹിച്ച പങ്ക് സ്വകാര്യവത്കരണനയം മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ കോണ്‍ഗ്രസിനു പിന്നീടു ബാധ്യതയായി. ബിജെപിയുടെ തെരഞ്ഞെടുപ്പു പരാജയത്തില്‍ ഒരു പ്രധാന ഘടകം സ്വകാര്യവത്കരണത്തിന്റെ അഴിമതിക്കഥകളായിരുന്നു. അതുകൊണ്ട് യുപിഎ സര്‍ക്കാരിന് തത്കാലത്തേയ്ക്ക് ബിജെപി തുടങ്ങി വെച്ച 'തന്ത്രപരമായ വില്‍പന' വേണ്ടെന്നു വെയ്‌ക്കേണ്ടി വന്നു. പൊതുമേഖലാ കമ്പനികള്‍ ഒറ്റയടിക്ക് സ്വകാര്യസംരംഭകര്‍ക്കു കൈമാറുന്നതിനു പകരം നരസിംഹറാവുവിന്റെ കാലത്തെന്നപോലെ ഷെയറുകളുടെ ചില്ലറവില്‍പന എന്ന തന്ത്രം അവര്‍ സ്വീകരിച്ചു. ഇന്തോ-ജപ്പാന്‍ സംയുക്തസംരംഭമായിരുന്ന മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ ഓഹരികള്‍ 2005-06ലും 2007-08ലുമായി ഏതാണ്ട് 4000 കോടി രൂപയ്ക്ക് സുസുക്കിയ്ക്ക് വിറ്റതാണ് ഒരപവാദം. 2004-05ല്‍ എന്‍ടിപിസി, ഒഎന്‍ജിസി, ഐപിസിഎല്‍ എന്നിവയുടെ ഓഹരിവിറ്റ് 2800 കോടി രൂപ സമാഹരിച്ചു. ഇതിനുപുറത്ത് ഒരു ഓഹരിവില്‍പനയും ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്നില്ല. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിന്റെ കൂടി ഫലമായിരുന്നു ഇത്.


എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഓഹരികളുടെ ചില്ലറവില്‍പന തകൃതിയായി പുനരാരംഭിച്ചു. 2009-10ല്‍ 4250 കോടി രൂപയും 2010-11ല്‍ ---- കോടി രൂപയുമാണ് ഇതിലൂടെ സമാഹരിച്ചത്. ഓഹരികളുടെ ചില്ലറ വില്‍പന ഒരൂ ടൈംബോംബാണ്. നവരത്‌ന കമ്പനികള്‍ അടക്കമുളള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരി 51 ശതമാനത്തിലേയ്ക്കു കുറയ്ക്കുകയാണ് ലക്ഷ്യം. പിന്നെയും താഴേയ്ക്കുളള പതനം പൊടുന്നനെയായിരിക്കും.


അന്ന് ബിജെപി, ഇന്ന് കോണ്‍ഗ്രസ്
പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പറേറ്റ് സ്ഥാപനമാണ് ഇന്ന് വേദാന്ത. അലൂമിനിയം, ചെമ്പ്, ഇരുമ്പ് ഖനനത്തില്‍ തൃപ്തിപ്പെടാതെ എണ്ണ മേഖലയും അവര്‍ കൈയടക്കാനൊരുങ്ങുന്നു. ഭീമന്‍ വൈദ്യുതി നിലയങ്ങളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. ബാല്‍ക്കോ സ്വകാര്യവത്കരണത്തിന്റെ വലിയ വിമര്‍ശകനായിരുന്ന ഡോ. മന്‍മോഹന്‍ സിംഗാണ് ഇന്ന് വേദാന്തയെ എണ്ണ മേഖലയിലേയ്ക്ക് കൈപിടിച്ചാനയിക്കുന്നത്.


ഖനനത്തിനും ഒഎന്‍ജിസിയും കേണ്‍സ് ഗ്രൂപ്പും കൂടിയുളള സംയുക്തസംരംഭത്തിന്റേതാണ് ബാമര്‍ എണ്ണപ്രദേശത്തെ എണ്ണ പര്യവേഷണത്തിനും ഖനനത്തിനും ഉളള അവകാശം. 58 ശതമാനം ഓഹരി കേണ്‍സിനും 42 ശതമാനം ഒഎന്‍ജിസിയ്ക്കുമാണ്. ഇവിടെ ഇപ്പോള്‍ -- ബാരല്‍ എണ്ണ ഒരു ദിവസം കുഴിച്ചെടുക്കുന്നു. എണ്ണ ഖനനം ചെയ്യാന്‍ തുടങ്ങിയതോടെ സംയുക്തസംരംഭ കരാറിലെ വലിയൊരു പാളിച്ച വ്യക്തമായി. കുഴിച്ചെടുക്കുന്ന എണ്ണയുടെ മേലുളള റോയല്‍റ്റിയും സെസും പൂര്‍ണമായും നല്‍കാനുളള ബാധ്യത കരാര്‍ പ്രകാരം ഒഎന്‍ജിസിയുടെ തലയിലാണ്. ഈ വ്യവസ്ഥ മൂലം ഇതുവരെ 12000 കോടിയാണ് ഒഎന്‍ജിസി അധികമായി ചെലവഴിച്ചത്. പക്ഷേ, ഉത്തരവാദികളായ ഉദ്യോഗസ്ഥരാരും ശിക്ഷിക്കപ്പെട്ടിട്ടില്ല.


600 കോടി ബാരലിന്റെ എണ്ണ ശേഖരമുണ്ട്, ബാമര്‍ മേഖലയില്‍. ഇന്നത്തെ നിലയില്‍ ഏതാണ്ട് 30 ലക്ഷം കോടി മൂല്യമുളള സമ്പത്ത്. ഇതാണ് വെറും 35000 കോടി രൂപയ്ക്ക് കേണ്‍സ് കമ്പനി വേദാന്തയ്ക്കു കൈമാറുന്നത്. കേണ്‍സ് തങ്ങളുടെ ഓഹരികള്‍ വില്‍ക്കുന്നുവെങ്കില്‍ ഉടമ്പടി പ്രകാരം വാങ്ങാനുളള ആദ്യഅവകാശം ഒഎന്‍ജിസിക്കാണ്. ഒഎന്‍ജിസിയ്ക്കു താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്ക് കേണ്‍സ് ഓഹരി വിറ്റേ തീരൂ. ഏതാനും ആയിരം കോടി രൂപ മുടക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ (ഇതു ഖജനാവില്‍ നിന്നു മുടക്കേണ്ട, ഒഎന്‍ജിസിയ്ക്കു കമ്പോളത്തില്‍ നിന്നു സ്വരൂപിക്കാവുന്നതേയുളളൂ) ഈ എണ്ണശേഖരം വീണ്ടും രാജ്യത്തിന്റെ സ്വത്താകും. എന്നാല്‍ ഈ അക്ഷയഖനി വേദാന്തയ്ക്കിരിക്കട്ടെ എന്നു തീരുമാനിക്കുകയായിരുന്നു, മന്‍മോഹന്‍ സിംഗ്.


ഈ ഓഹരിവില്‍പനയ്‌ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒഎന്‍ജിസി തടസമുന്നയിക്കുകയും ചെയ്തു. 2010 മുതല്‍ ഒരു വര്‍ഷത്തോളം ഈ പ്രശ്‌നം കേന്ദ്രസര്‍ക്കാരിനു മുന്നില്‍ കീറാമുട്ടിയായി തുടര്‍ന്നു. അപ്പോഴാണ് സുപ്രധാനമായ ഒരു ഫോണ്‍കോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെത്തേടിയെത്തി. വിളിച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രി സാക്ഷാല്‍ ഡേവിഡ് കാമറൂണ്‍. കേണ്‍സിന്റെ ഓഹരികള്‍ വേദാന്തയ്ക്കു വില്‍ക്കണമെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആവശ്യം. രണ്ടുകമ്പനികളും ബ്രിട്ടനിലാണല്ലോ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. കാമറൂണിന്റെ ഈ ആവശ്യം ബ്രിട്ടനിലും പ്രതിഷേധമുയര്‍ത്തി. ''വേദാന്തയ്ക്ക് എണ്ണ നല്‍കുന്നത് പൊളിക്കൂ'' (ളീശഹ ്‌ലറമിമേ ീശഹ) എന്ന മുദ്രാവാക്യം മുഴക്കി എഡിന്‍ബെര്‍ഗില്‍ കേണ്‍സിന്റെ ആസ്ഥാനത്ത് പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. വേദാന്തയെപ്പോലെ പരിസ്ഥിതിദ്രോഹത്തില്‍ റെക്കോഡുളള കമ്പനിയ്ക്ക് ജൈവവൈവിദ്ധ്യത്തിന് ഏറ്റവും സമ്പന്നമായ ശ്രീലങ്കയിലെ കടല്‍ത്തീരത്തെ കോറല്‍ പ്രദേശങ്ങളില്‍ എണ്ണ ഖനന പര്യവേഷണത്തിന് അനുവാദം നല്‍കുന്നതിനെ എതിര്‍ത്ത് പരിസ്ഥിതി പ്രസ്ഥാനക്കാരും രംഗത്തിറങ്ങി. പക്ഷേ, ഡേവിഡ് കാമറൂണിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതിരിക്കാന്‍ മന്‍മോഹന്‍ സിംഗിനു കഴിയുമായിരുന്നില്ല.


വേദാന്തയുടെ പുതിയ കൊളളയുടെ പൂര്‍ണരൂപം ലഭിക്കണമെങ്കില്‍ കേണ്‍സ് കമ്പനിയ്ക്ക് നല്‍കിയ പണം എങ്ങനെ സമാഹരിച്ചു എന്നറിയണം. ഗോവയില്‍ വേദാന്ത പാട്ടത്തിനെടുത്ത ഒരു ഇരുമ്പു ഖനിയുണ്ട്. ഖനിയിലെ ഇരുമ്പ് ശേഖരത്തിന്റെ മതിപ്പുവില രണ്ടുലക്ഷം കോടി വരും. ഇതുപണയപ്പെടുത്തി വേദാന്ത ഇന്ത്യയില്‍ നിന്നുതന്നെ പണം സമാഹരിച്ചു. ഖനി രാജ്യത്തിന്റെ പൊതുസ്വത്താണ്. അത് വേദാന്തയ്ക്കു പാട്ടത്തിനു കൊടുത്തതാണ്. രാജ്യത്തിന്റെ പൊതുസ്വത്ത്, സ്വന്തം സ്വകാര്യസ്വത്തുപോലെ വേദാന്ത പണയപ്പെടുത്തി. ഒരു നിയമവും അതിനവര്‍ക്കു തടസമായില്ല. രാജ്യത്തിന്റെ പൊതുസ്വത്തു പണയപ്പെടുത്തി, മറ്റൊരു പൊതുസ്വത്ത് എന്നേന്നേയ്ക്കുമായി വേദാന്ത കൈക്കലാക്കുന്നു. ബാമര്‍ ഖനിയില്‍ നിന്ന് ലഭിക്കുന്ന എണ്ണ ഇന്ത്യയുടെ എണ്ണയുല്‍പ്പാദനത്തിന്റെ 25 ശതമാനം വരുമെന്നോര്‍ക്കുക.


ബാല്‍ക്കോ സ്വകാര്യവത്കരണത്തിന്റെ ആദ്യകാലത്ത് രാജ്യസഭയില്‍ മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചത് രാജ്യം മറന്നിട്ടില്ല. ''ഈ രീതിയിലുളള സ്വകാര്യവത്കരണവും ഓഹരിവിറ്റഴിക്കലും ചങ്ങാത്ത മുതലാളിത്തത്തിലേയ്ക്കാണ് നയിക്കുന്നത്'' എന്നു മുന്നറിയിപ്പു നല്‍കിയ അതേ മന്‍മോഹന്‍ സിംഗ് ബാല്‍ക്കോ കൊളളയുടെ എത്രയോ മടങ്ങു വലിപ്പമുളള മറ്റൊരു കൊളളയുടെ പരികര്‍മ്മിയാകുന്നു. അണ്ണാ ഹസാരെയും സംഘവും സമരം പിന്‍വലിച്ച് ഏതാനും ദിവസങ്ങള്‍ക്കുളളിലാണ് സാക്ഷാല്‍ പ്രണബ് മുഖര്‍ജി അധ്യക്ഷനായുളള മന്ത്രിതല ഉപസമിതി കേണ്‍സ് ഗ്രൂപ്പിന്റെ ഓഹരികള്‍ വേദാന്തയ്ക്കു വില്‍ക്കാന്‍ അനുവാദം നല്‍കിയത്. അഴിമതി വിഷയത്തില്‍ രാഷ്ട്രീയമായി കോണ്‍ഗ്രസ് ഏറ്റവും പ്രതിരോധത്തിലായിരുന്ന വേളയില്‍ പോലും രാജ്യതാല്‍പര്യം ബലികഴിച്ചു കൊണ്ട് വേദാന്തയ്ക്കനുകൂലമായ തീരുമാനമെടുക്കണമെങ്കില്‍ രാഷ്ട്രീയനേതൃത്വത്തെ ചുറ്റിവരിഞ്ഞിരിക്കുന്ന നീരാളിക്കൈകളുടെ കരുത്ത് നമുക്കൂഹിക്കാം. പക്ഷേ, അഴിമതി വിരുദ്ധ സമരക്കാരുടെയൊന്നും കണ്ണില്‍ ഇതുപെട്ടില്ല. ഒരു മലയാളമാധ്യമത്തിലും ഇതൊന്നും ചര്‍ച്ചയുമായില്ല. 


ഒന്നാം അധ്യായം - ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം

Sunday, October 16, 2011

ഫോണ്‍വിവാദം - പൊളിയുന്ന കള്ളങ്ങള്‍


ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ സംബന്ധിച്ച് ജയില്‍ എഡിജിപിയുടെ കത്തുകള്‍ പുറത്തുവന്നതോടെ പൊളിഞ്ഞ നുണകളുടെ കണക്കൊന്നെടുക്കാം.


ഒന്ന്- ഫോണ്‍ ഉപയോഗിച്ചത് ആശുപത്രിയില്‍മാത്രം.

രണ്ട്- ഫോണ്‍ ഉപയോഗിച്ചത് പിള്ളയുടെ സഹായി മനോജ്.

മൂന്ന്- മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇതൊന്നും അറിഞ്ഞില്ല.

നാല്- ഭരണകാര്യങ്ങളൊന്നും ഫോണില്‍ ചര്‍ച്ചചെയ്തില്ല.

ഇക്കാര്യങ്ങളെല്ലാം പൊളിഞ്ഞു പാളീസായിക്കഴിഞ്ഞു. ഒരു കോടതിയുടെ മുന്നിലും നിലനില്‍ക്കില്ലെന്നു ബോധ്യമുണ്ടായിട്ടും ഈ നുണകള്‍ സൃഷ്ടിച്ചു പ്രചരിപ്പിച്ച ചങ്കൂറ്റത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്നവരില്‍ മാധ്യമപ്രവര്‍ത്തകരുണ്ട്, രാഷ്ട്രീയനേതാക്കളുണ്ട്, സാധാരണ ജനങ്ങളുണ്ട്. യുഡിഎഫിലെതന്നെ പല നേതാക്കളും സ്വകാര്യമായി പറഞ്ഞുതുടങ്ങിയിരിക്കുന്നു, ഹമ്പോ... എന്തൊരു തൊലിക്കട്ടി!

ക്യാബിനറ്റ് റാങ്കുള്ള കള്ളം ആദ്യമേ പൊളിഞ്ഞു. പി സി ജോര്‍ജായിരുന്നു, പിള്ള ഫോണ്‍ ചെയ്തവരില്‍ പ്രധാനി. പിള്ള വിളിച്ചോ എന്ന ചോദ്യത്തിന്, ഒരു മനോജ് വിളിച്ചു എന്നായിരുന്നു ജോര്‍ജിന്റെ മറുപടി. ജോര്‍ജിനെ വിളിച്ചതിനു തൊട്ടുമുമ്പും പിന്‍പും ഇതേ മനോജിന്റെ ഫോണിലേക്കായിരുന്നു പിള്ളയുടെ ഫോണില്‍നിന്ന് കാളുകള്‍ പോയത്. പിള്ളയുടെ ഫോണ്‍ ഇടംകൈയിലും സ്വന്തം ഫോണ്‍ വലംകൈയിലുംവച്ച് മനോജ് അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു കളിക്കുകയായിരുന്നോ എന്ന ചോദ്യത്തിന് ഇന്നും ജോര്‍ജ് ഉത്തരം നല്‍കിയിട്ടില്ല. ഓതിരവും കടകവും പൂഴിക്കടകനും വശമുള്ള ആ നാവ് സ്തംഭിച്ചുപോയ ടെലിവിഷന്‍ കാഴ്ച, ഒരു കാഴ്ചതന്നെയായിരുന്നു. പക്ഷേ, ജോര്‍ജുണ്ടോ പിന്മാറുന്നു! 

പിള്ളയുടെ ഫോണില്‍നിന്നു വിളിച്ചത് പിള്ളയല്ല എന്ന വാദവുമായി പിള്ളപ്പാര്‍ടിയുടെ നേതാവ് വേണുഗോപാലന്‍നായരുമെത്തി. വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു അദ്ദേഹത്തിന്റെ സാഹസം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് രണ്ടു മിനിറ്റുകള്‍ക്കകം പിള്ളയുടെ ഫോണില്‍നിന്ന് കാള്‍ പോയിരിക്കുന്നത് വേണുഗോപാലന്‍നായരുടെ ഫോണിലേക്ക്. ആ വിവരം അദ്ദേഹം അറിയുന്നത് ചാനല്‍ വിചാരണയ്ക്കിടെ. നേതാവിന്റെ മുഖം ചോരവാര്‍ന്നു വിളറുന്നത് അണികള്‍ ലൈവായി കണ്ടു. പി സി ജോര്‍ജിനുപോലും ഇങ്ങനെയൊരവസ്ഥ ഉണ്ടാകരുതേയെന്ന് പി ജെ ജോസഫുപോലും നെഞ്ചുപൊടിഞ്ഞു പ്രാര്‍ഥിച്ചുപോകുന്ന നിസ്സഹായതയ്ക്ക് പ്രേക്ഷകര്‍ സാക്ഷിയായി.

അതിലും ദയനീയമായിരുന്നു മുഖ്യമന്ത്രിയുടെ പ്രകടനം. തന്നെയോ തന്റെ ഓഫീസിലേക്കോ പിള്ള വിളിച്ചിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി സഭയില്‍ പറഞ്ഞത്. ആ നുണയുടെ ചൂടാറുംമുമ്പേ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ പിള്ള വിളിച്ചതിന്റെ തെളിവ് പുറത്തുവന്നു. ശക്തമായ വിമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പത്രസമ്മേളനം ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലെ ഒരു ദുരന്തമുഹൂര്‍ത്തമായി മാറി. 

ഒരു നിഷേധംകൊണ്ടും അതിജീവിക്കാന്‍ കഴിയാത്ത തെളിവാണ് ഉമ്മന്‍ചാണ്ടിക്ക് മുന്നിലെത്തിയത്. എന്നിട്ടും തന്റെ പ്രൈവറ്റ് സെക്രട്ടറിയെ പിള്ള വിളിച്ചിട്ടേയില്ലെന്ന് പത്രസമ്മേളനത്തിലും അദ്ദേഹം വാദിച്ചു. പക്ഷേ, നിഷേധിക്കാനാവാത്ത തെളിവിനു മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള ത്രാണി മുഖ്യമന്ത്രിക്കില്ലായിരുന്നു. തന്റെ പ്രൈവറ്റ് സെക്രട്ടറിയെ പിള്ള വിളിച്ചിട്ടേയില്ല എന്നു പറഞ്ഞ നാവ് ഒന്നു മടങ്ങി നിവര്‍ന്നപ്പോഴേക്കും, തൊണ്ണൂറു സെക്കന്‍ഡ് പിള്ള വിളിച്ചുവെന്നും വിളിച്ച സമയത്ത് താനും പ്രൈവറ്റ് സെക്രട്ടറിയും വേറെ വേറെ മൊബൈല്‍ ടവറുകള്‍ക്ക് കീഴിലായിരുന്നു എന്നും മുഖ്യമന്ത്രിക്കു പറയേണ്ടി വന്നു. 

നിമിഷങ്ങളുടെ ഇടവേളയില്‍ നടത്തിയ ഈ നാണംകെട്ട മലക്കംമറിച്ചില്‍ സ്ക്രീന്‍ മൂന്നായി പകുത്ത് ചാനലുകള്‍ സംപ്രേഷണംചെയ്തു. വിളിച്ചിട്ടേയില്ലെന്നു പറയുന്ന മുഖ്യമന്ത്രി ഒരു ഫ്രെയിമില്‍ . തൊണ്ണൂറു സെക്കന്‍ഡ് സംസാരിച്ചെന്നു പറയുന്നത് വേറൊന്നില്‍ . ടവറിന്റെ അക്ഷാംശവും രേഖാംശവും മൊഴിയുന്ന കാഴ്ച ഇനിയൊന്നില്‍ .

സഹായി മനോജിന്റെ കൈയിലാണ് ഫോണ്‍ എന്നാണ് ബാലകൃഷ്ണപിള്ളയും വാദിക്കുന്നത്. ഈ സഹായി എപ്പോഴും കൂടെയുണ്ടത്രേ! ജയിലില്‍ സഹായിയെ ആരനുവദിച്ചു? അതും മകന്‍മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളയാളെ. ഒരു മന്ത്രിതന്നെ നിയമലംഘനത്തിന് സഹായിയായി വര്‍ത്തിക്കുന്നു. ആശുപത്രിയില്‍ മാത്രമല്ല, ജയിലിലും പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന വാര്‍ത്ത അതിനിടെ പുറത്തുവന്നു. ഇതുസംബന്ധിച്ച കത്തുകള്‍ പുറത്തായി.

അപ്പോഴാണ് നട്ടാല്‍ കുരുക്കാത്ത മറ്റൊരു നുണയുമായി കോട്ടയത്തുനിന്ന് ഒരു മനോരമ ലേഖകന്‍ അവതരിച്ചത്. വാര്‍ത്തയിലെ ചില വാചകങ്ങള്‍ : "ജയിലില്‍ ഒരു ദിവസം ബാലകൃഷ്ണപിള്ളയ്ക്ക് ബോധക്ഷയം വന്നു. ഡോക്ടര്‍ എത്തിയപ്പോള്‍ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു.... മെയ് ആദ്യമുണ്ടായ ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ഏക എ ക്ലാസ് തടവുകാരനായ പിള്ളയ്ക്ക് മൊബൈല്‍ ഫോണ്‍ ജയില്‍ എഡിജിപി ശുപാര്‍ശചെയ്തത്... പലവിധ രോഗങ്ങളുള്ള അദ്ദേഹത്തിന് ഫോണ്‍ നല്‍കുന്നത് ഉചിതമാണെന്നാണ് എഡിജിപി അലക്സാണ്ടര്‍ ജേക്കബ് ചൂണ്ടിക്കാട്ടിയത്... എ ക്ലാസ് തടവുകാര്‍ക്കുള്ള സൗകര്യങ്ങള്‍ നിശ്ചയിച്ച കാലത്ത് മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് നല്‍കാവുന്നതാണ്..."

അതായത് പിള്ള ജയിലില്‍ ഫോണ്‍ ഉപയോഗിച്ചത് എഡിജിപിയുടെ അറിവോടെയാണെന്ന്, സമ്മതത്തോടെയെന്ന് മനോരമ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. 

മനോരമ വാര്‍ത്ത വായിച്ച് അലക്സാണ്ടര്‍ ജേക്കബ് തന്നെ ഞെട്ടിക്കാണും. കാരണം, മെയ് 16ലെ കത്തില്‍ അദ്ദേഹം എഴുതിയ വാചകങ്ങള്‍ ഇതാ: "തടവുകാരന്‍ അദ്ദേഹത്തിന്റെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട് എന്ന് പരാതികള്‍ ലഭിച്ചിരിക്കുന്നു... ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നതാണ്. അടിയന്തര പരോള്‍ കഴിഞ്ഞുവരുമ്പോള്‍ ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ പാടുള്ളതല്ല". 

നടപടിയെടുക്കാതിരിക്കാനുള്ള ന്യായങ്ങളാണ് മെയ് 18ലെ കത്തില്‍ ജയില്‍ എഡിജിപി പറഞ്ഞത്. രോഗത്തെക്കുറിച്ചോ ബോധക്കേടിനെക്കുറിച്ചോ ഒന്നും ആ കത്തില്‍ പറയുന്നേയില്ല.

സാന്ദര്‍ഭികമായി പറയട്ടെ, ജയിലില്‍ പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന് മാലോകരെ ആദ്യം അറിയിച്ചത് മനോരമയാണ്. "പിള്ള ഫലം അറിഞ്ഞത് റേഡിയോയില്‍നിന്ന്" എന്ന തലക്കെട്ടില്‍ മെയ് 14ന് നല്‍കിയ വാര്‍ത്തയില്‍ ഇങ്ങനെയൊരു വാചകമുണ്ട്,

"ഇതിനിടെ മണ്ഡലത്തില്‍നിന്നും പ്രവര്‍ത്തകരും മറ്റും ചൂടന്‍ വാര്‍ത്തകള്‍ മൊബൈലിലും വിളിച്ചറിയിച്ചു."

തെരഞ്ഞെടുപ്പ് സംബന്ധിച്ചും വരാനിരിക്കുന്ന സര്‍ക്കാരിനെ സംബന്ധിച്ചും പിള്ളയുടെ വിലയിരുത്തലും ഈ റിപ്പോര്‍ട്ടിലുണ്ട്. ജയിലില്‍ കിടന്നും വാര്‍ത്താസമ്മേളനം. പുതിയ വെളിപ്പെടുത്തലുകള്‍ , പ്രതിപക്ഷവിമര്‍ശത്തിന്റെ ഗൗരവം പതിന്മടങ്ങു വര്‍ധിപ്പിച്ചിരിക്കുന്നു.

ഒന്ന്- പിള്ള ജയിലില്‍വച്ചും ഫോണ്‍ ഉപയോഗിച്ചു. പാടില്ലെന്ന് ജയില്‍ എഡിജിപി രേഖാമൂലം അദ്ദേഹത്തിനു കത്ത് നല്‍കിയിട്ടും ഈ കുറ്റം അദ്ദേഹം ആശുപത്രിയിലെ തടവറയില്‍ ആവര്‍ത്തിച്ചു. ഇങ്ങനെ ആവര്‍ത്തിച്ചു കുറ്റം ചെയ്യുന്നതിന് ജയില്‍ നിയമം 84-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ. മജിസ്ട്രേട്ടിന് മൂന്നു വര്‍ഷം വരെ തടവുശിക്ഷ വിധിക്കാം.

രണ്ട്- ജയില്‍മന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് ഭരണമേറ്റെടുത്ത നാള്‍മുതല്‍ ഈ നിയമലംഘനത്തെക്കുറിച്ച് അറിയാമായിരുന്നു. നിയമവിദ്യാര്‍ഥിയായ മഹേഷ് മോഹന്‍ ആഗസ്ത് എട്ടിനു നല്‍കിയ വക്കീല്‍ നോട്ടീസില്‍ ഇക്കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുതന്നെ പിള്ള ഫോണ്‍ ചെയ്തുവെന്നും തെളിഞ്ഞു. എന്നിട്ടും നടപടിയെടുക്കാതെ മുഖ്യമന്ത്രി നിയമലംഘനത്തിനു കൂട്ടുനിന്നു. സത്യപ്രതിജ്ഞാലംഘനം നടത്തി.

ഇനിയുമെന്തെല്ലാം അറിയാന്‍ ബാക്കി കിടക്കുന്നു. ബാലകൃഷ്ണപിള്ളയുടെ ഫോണ്‍കാളുകളെക്കുറിച്ചാണ് പുറത്തുവന്ന വിവരങ്ങള്‍ . ഇനി വരാനിരിക്കുന്നത് പിള്ളയെ വിളിച്ചവര്‍ ആരൊക്കെ എന്നാണ്. പുതിയ കള്ളങ്ങള്‍ പിറക്കാനിരിക്കുന്നതേയുള്ളൂ.

Thursday, September 29, 2011

ഉമ്മന്‍ചാണ്ടിക്ക് ജിജി തോംസന്റെ പ്രത്യുപകാരം


ഉമ്മന്‍ചാണ്ടിയെ പാമൊലിന്‍ കേസില്‍നിന്നു രക്ഷിക്കാനുളള ബാധ്യത ജിജി തോംസണ്‍ വെറുതേ ഏറ്റെടുത്തതല്ല. കടപ്പാടിന്റെ ഒരു ചങ്ങല ഈ ഐഎഎസുകാരന്റെ കാലില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഉമ്മന്‍ചാണ്ടി കെട്ടിയിട്ടുണ്ട്. പാമൊലിന്‍ കേസ് ഉമ്മന്‍ചാണ്ടി പിന്‍വലിച്ചത് കരുണാകരനു വേണ്ടിയാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ലക്ഷ്യം ജിജി തോംസണ്‍ , പി ജെ തോമസ് എന്നിവരുടെ രക്ഷയായിരുന്നു. ആകെയുള്ള എട്ടു പ്രതികളില്‍ രണ്ടുപേരെ രക്ഷിച്ച്, കെ കരുണാകരന്‍ , ടി എച്ച് മുസ്തഫ തുടങ്ങിയ എതിര്‍ഗ്രൂപ്പുകാരുടെ വിചാരണ ഉറപ്പാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തന്ത്രമായിരുന്നു പാമൊലിന്‍ കേസ് പിന്‍വലിക്കല്‍ .

പാമൊലിന്‍ കേസ് പിന്‍വലിക്കുമെന്ന് 2003 ജൂലൈ 2നു വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. അന്നദ്ദേഹം യുഡിഎഫ് കണ്‍വീനറാണ്. പാമൊലിന്‍ കേസിനെതിരെ കരുണാകരന്‍ കോടതികള്‍ കയറിയിറങ്ങുമ്പോള്‍ മൗനംപാലിച്ച ഉമ്മന്‍ചാണ്ടി പൊടുന്നനെ എന്തിനായിരുന്നു കേസ് പിന്‍വലിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്?

യഥാര്‍ഥത്തില്‍ ആ വാര്‍ത്താസമ്മേളനം ഡല്‍ഹിയിലേക്കു നല്‍കിയ സന്ദേശമായിരുന്നു. കേസിലെ അഞ്ചാം പ്രതി ജിജി തോംസണ്‍ , എട്ടാം പ്രതി പി ജെ തോമസ് എന്നിവര്‍ക്ക് കനത്തപിഴ ചുമത്താനുള്ള നടപടിയെടുക്കാനുള്ള സുപ്രധാനമായ നിര്‍ദേശം 2003 ജൂണിലാണ് കേന്ദ്ര വിജിലന്‍സ് കമീഷന്‍ പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചത്. ഇതു നടപ്പാക്കാതിരിക്കാന്‍ പേഴ്സണല്‍ മന്ത്രാലയത്തിനു കഴിയില്ല. അതുകൊണ്ട്, കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു എന്നൊരു സന്ദേശം അറിയിക്കുക വഴി നടപടി വൈകിപ്പിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. പക്ഷേ, കേസ് പിന്‍വലിക്കാനുള്ള സമ്മര്‍ദങ്ങള്‍ക്ക് എ കെ ആന്റണി വഴങ്ങിയില്ല. ആന്റണിയുടെ ഭരണകാലത്ത് കേസ് പിന്‍വലിക്കപ്പെട്ടതുമില്ല.

ആന്റണിയെ സ്ഥാനഭ്രഷ്ടനാക്കി മുഖ്യമന്ത്രിപദം കൈക്കലാക്കിയതോടെ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി വരുതിയിലാക്കി. അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തുന്ന കരുതലോടെ അദ്ദേഹം കരുക്കള്‍ നീക്കി. പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ 2005 ജനുവരി 19നു ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുംമുമ്പേ വിവരം 2005 ജനുവരി 24ന് പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചു (തീരുമാനമെടുത്ത് രണ്ടുമാസം കഴിഞ്ഞ്, 2005 മാര്‍ച്ച് 28നാണ് ഉത്തരവ് പുറത്തിറങ്ങിയത്). പക്ഷേ, ഭരണമൊഴിയുംവരെ ഇക്കാര്യം തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിക്കാതിരിക്കാനും ഉമ്മന്‍ചാണ്ടി ശ്രദ്ധിച്ചു.

കേസ് പരിഗണിക്കുന്ന കോടതിക്കു മുമ്പിലാണ്, കേസ് പിന്‍വലിക്കാനുള്ള അപേക്ഷയും കൊടുക്കേണ്ടത്. അവിടെ മാത്രം തീരുമാനമെത്തിയില്ല. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതു പോലും 11 മാസത്തിനു ശേഷം 2005 നവംബര്‍ 24നാണ്. ജിജി തോംസന്റെ വിധി നിര്‍ണയിക്കുന്നത് സിവിസിയും പേഴ്സണല്‍ മന്ത്രാലയവുമായതിനാല്‍ തീരുമാനം എത്രയും പെട്ടെന്ന് അവിടെ അറിയിക്കണമെന്നേ ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നുളളൂ. ബാക്കിയൊക്കെ ചട്ടപ്പടി നടന്നു. ചെയ്യേണ്ട കാര്യം ചട്ടപ്പടിയായിട്ടുപോലും നടന്നില്ല. ചുമ്മാതല്ല, തന്നെ ബലിയാടാക്കുകയാണെന്ന് ടി എച്ച് മുസ്തഫ പറഞ്ഞു നടക്കുന്നത്.

പാമൊലിന്‍ കേസ് തുടരാനുള്ള എല്‍ഡിഎഫ് തീരുമാനത്തിനെതിരെ കെ കരുണാകരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ , കേസ് പിന്‍വലിച്ച തീരുമാനം വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടില്ലെന്ന വിവരം എല്‍ഡിഎഫ് സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറോടോ അന്വേഷണ ഏജന്‍സിയോടോ ആലോചിച്ച ശേഷമല്ല കേസ് പിന്‍വലിക്കാനുളള തീരുമാനമെടുത്തത്. ഇക്കാര്യമൊക്കെ 2007 ജൂലൈ 6ലെ ജസ്റ്റിസ് കെ ആര്‍ ഉദയഭാനുവിന്റെ വിധിയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഐഎഎസ് പ്രതികളെ ഉടന്‍ കുറ്റവിമുക്തമാക്കാന്‍ പേഴ്സണല്‍ മന്ത്രാലയത്തിനോ വിജിലന്‍സ് കമീഷനോ കഴിയുമായിരുന്നില്ല. "ഞങ്ങളുടെ മുന്നില്‍ വന്ന വാദങ്ങളും എതിര്‍വാദങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍വാദികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട എഫ്ഐആര്‍ ബാഹ്യപരിഗണന വച്ചാണെന്നോ ദുരുദ്ദേശ്യപരമാണെന്നോ പറയുന്നതില്‍ അര്‍ഥമില്ല. അഴിമതിയെന്ന മഹാശല്യത്തെ സങ്കീര്‍ണമായ നിയമക്കുരുക്കുകളുടെ കരിമ്പടം കൊണ്ടു മറയ്ക്കാന്‍ അനുവദിക്കാനാകില്ല"   എന്ന 2000 മാര്‍ച്ച് 23ലെ സുപ്രീംകോടതി വിധിയിലെ പ്രസക്തമായ നിരീക്ഷണവും കേരളത്തിലുയര്‍ന്ന രാഷ്ട്രീയവിവാദവും അത്രയെളുപ്പം അവഗണിക്കാനാകുമായിരുന്നില്ല. പക്ഷേ, ഫയല്‍ കോള്‍ഡ് സ്റ്റോറേജിലായി.

2006 മെയില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തി. യുഡിഎഫിന്റെ തീരുമാനം തിരുത്തി. വിവരം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. വിചിത്രമായ പ്രതികരണമായിരുന്നു പേഴ്സണല്‍ മന്ത്രാലയത്തിന്റേത്. യുഡിഎഫിന്റെ തീരുമാനം മാറ്റിയതിന്റെ കാരണം ബോധ്യപ്പെടുത്തമെന്ന് ഒരു അഡീഷണല്‍ സെക്രട്ടറി കേരളത്തോട് ആവശ്യപ്പെട്ടു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ച പാമൊലിന്‍ കേസ് പിന്‍വലിച്ച യുഡിഎഫിനോട് ഒരു ചോദ്യവും ചോദിച്ചില്ല എന്നോര്‍ക്കണം.

കേസുകളിലേക്കും മറ്റും ശ്രദ്ധ മാറിയപ്പോള്‍ പേഴ്സണല്‍ മന്ത്രാലയം ഒരു കള്ളക്കളി നടത്തി. മുന്‍സര്‍ക്കാര്‍ വേണ്ടെന്നു വച്ച ഒരു കേസിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ പ്രൊമോഷനെയും മറ്റും തടയുന്ന ഫയല്‍ തുടരണോ എന്ന് അവര്‍ സിവിസിയോട് ആരാഞ്ഞു. കിട്ടിയപാടെ, പി ജെ തോമസ്, ജിജി തോംസണ്‍ എന്നിവര്‍ക്കെതിരെ ഒരു കേസും നിലവിലില്ലെന്ന ന്യായം പറഞ്ഞ് 2007 ജൂണ്‍ 25നു സിവിസി നടപടികള്‍ പിന്‍വലിച്ചു.

നിയമവിരുദ്ധമായ ഉത്തരവാണ് കേന്ദ്ര വിജിലന്‍സ് കമീഷന്റേത്. പാമൊലിന്‍ ഇറക്കുമതി ചെയ്യുന്നതിന് മറ്റു പൊതുസേവകരുമായോ സ്വകാര്യവ്യക്തികളുമായോ പി ജെ തോമസ്, ജിജി തോംസണ്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന ഒരു കേസും നിലവിലില്ലെന്ന് കേസിന്റെ പുനഃപരിശോധനയില്‍ കമീഷന് ബോധ്യമായെന്നാണ് ഉത്തരവില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.

2007 ജൂണ്‍ 25ന് ഈ ഉത്തരവ് പുറത്തുവരുംമുമ്പു തന്നെ പാമൊലിന്‍ കേസ് തുടരാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. യുഡിഎഫാകട്ടെ, കേസ് പിന്‍വലിക്കാന്‍ ബന്ധപ്പെട്ട കോടതിയെ സമീപിച്ചിട്ടുമില്ല.

വിജിലന്‍സ് കമീഷന്റെ തീര്‍പ്പ് സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല. അംഗീകരിച്ചിരുന്നെങ്കില്‍ പി ജെ തോമസ് കേന്ദ്ര വിജിലന്‍സ് കമീഷണര്‍ സ്ഥാനത്തു തുടര്‍ന്നേനെ. അദ്ദേഹത്തെ അയോഗ്യനായി പ്രഖ്യാപിച്ചുള്ള വിധിയില്‍ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ ഇങ്ങനെ പറയുന്നു; "പേഴ്സണല്‍ മന്ത്രാലയത്തിന് 2003 ജൂണ്‍ 3ന് അയച്ച കത്തില്‍ സ്വീകരിച്ച നിലപാട് സിവിസി എന്തുകൊണ്ട് തിരുത്തിയെന്നതിന് ഒരു കാരണവും മുകളില്‍ പറഞ്ഞ മറുപടിയിലോ ഫയലിലോ കാണാനില്ല".   ജിജി തോംസണ്‍ , പി ജെ തോമസ് എന്നിവര്‍ക്കെതിരെയുള്ള കേന്ദ്ര വിജിലന്‍സ് കമീഷന്റെ ആദ്യ ശുപാര്‍ശ എങ്ങനെ അട്ടിമറിക്കപ്പെട്ടു, നിയമപരമായി നിലനില്‍പ്പില്ലാത്ത കാരണങ്ങളാല്‍ അവരെ കുറ്റവിമുക്തമാക്കിയ സാഹചര്യം എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ തുടരുന്നു.

ഉമ്മന്‍ചാണ്ടിയുടെ കേസ് പിന്‍വലിക്കലാണ് ഇതിനു വഴിതെളിച്ചത് എന്നതില്‍ തര്‍ക്കമുണ്ടാകില്ല. ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചതു നടന്നു. പാമൊലിന്‍ കേസ് കേരള സര്‍ക്കാര്‍ പിന്‍വലിച്ചെന്ന വിവരം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് ആവശ്യമായിരുന്നു. അതു നിറവേറ്റാനായിരുന്നു 2005 ജനുവരിയിലെ മന്ത്രിസഭാ തീരുമാനം. അതിന്റെ അടിസ്ഥാനത്തില്‍ പി ജെ തോമസും ജിജി തോംസണും "പാപമുക്ത"രായി. പക്ഷേ, സുപ്രീംകോടതി കര്‍ശന നിലപാടു സ്വീകരിച്ചതുകൊണ്ട് ആ ശ്രമത്തിന്റെ അന്തിമഫലം പി ജെ തോമസിനു ലഭിക്കാതെ പോയി. അനിവാര്യമായ വകുപ്പുതല നടപടിയില്‍ നിന്ന് തന്നെ രക്ഷിച്ച ഉമ്മന്‍ചാണ്ടിക്കുള്ള പ്രത്യുപകാരമാണ് ജിജി തോംസന്റെ ഹര്‍ജി.

2001ല്‍ കുറ്റപത്രം ലഭിച്ചശേഷം ഇന്നേവരെ അദ്ദേഹം ഈ കേസില്‍ ഒരു കോടതിയിലും പോയിട്ടില്ല. ഹര്‍ജി കൊടുക്കാനുള്ള അടവെന്ന നിലയിലാണ് തന്റെ പ്രൊമോഷനും മറ്റും തടയപ്പെട്ടെന്ന വാദം ജിജി തോംസണ്‍ ഉയര്‍ത്തുന്നത്. പാമൊലിന്‍ കേസ് മൂലം ഒരു പ്രൊമോഷനും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടിട്ടില്ല. ഇനി കിട്ടാനുള്ളത് ക്യാബിനറ്റ് സെക്രട്ടറി സ്ഥാനമാണ്. കൂട്ടുപ്രതിയായ പി ജെ തോമസ് കേരളത്തിലെ ചീഫ് സെക്രട്ടറിയുമായി. സര്‍ക്കാര്‍ വക്കീല്‍ പ്രതിഭാഗം ചേര്‍ന്നതുകൊണ്ടാണ് ഈ വസ്തുതകള്‍ കോടതിയില്‍ എത്താതിരുന്നത്.

എണ്ണ ഇറക്കുമതിയോടെ അവസാനിച്ചതല്ല, പാമൊലിന്‍ ഗൂഢാലോചന. രാഷ്ട്രീയ, ഭരണരംഗങ്ങളില്‍ ദേശീയതലത്തിലേക്ക് അതു വികസിച്ചിട്ടുണ്ട്. പാമൊലിന്‍ ഇറക്കുമതിയിലെ അഴിമതി കോടതികള്‍ക്ക് ബോധ്യപ്പെട്ടതാണ്. നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ സ്വീകരിച്ച ശ്രമങ്ങള്‍ വരച്ചിട്ടതും സുപ്രീംകോടതി വിധിയിലാണ്. വിധിയെഴുതിയത് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയും. ജിജി തോംസന്റെ ഹര്‍ജിയുടെ തീര്‍പ്പില്‍ തീരുന്നതല്ല കാര്യങ്ങളെന്നു ചുരുക്കം.

Monday, September 19, 2011

സൂചന... സൂചന... സൂചന മാത്രം...


(സെപ്തംബര്‍ 19ന് മനോരമ പ്രസിദ്ധീകരിച്ച ഡോ. തോമസ് ഐസക്കിന്റെ പുസ്തകത്തില്‍ ലാവലിന്‍ കേസ് വന്‍അഴിമതിപ്പട്ടികയില്‍ എന്ന വാര്‍ത്തയോടുളള പ്രതികരണമായി ദേശാഭിമാനിയില്‍ എഴുതിയ ലേഖനം)
 
ജയചന്ദ്രന്‍ ഇലങ്കത്ത് എന്ന ബൈലൈന്‍ മനോരമയില്‍ കാണുമ്പോഴൊക്കെ പഴയ ചില വാര്‍ത്തകള്‍ ഞാനോര്‍ക്കാറുണ്ട്. ''കടുത്ത നടപടികളുടെ സൂചനയുമായി വിഎസ്'' എന്ന 2009 ജനുവരി 30ലെ ഒന്നാം പേജ് വാര്‍ത്തയാണ് അതിലൊന്ന്. തലക്കെട്ടിലുള്‍പ്പെടെ അഞ്ചിടത്ത് ആ വാര്‍ത്തയില്‍ 'സൂചന' എന്ന വാക്കുണ്ട്. രണ്ടുതവണ ആ വാക്ക് ആവര്‍ത്തിക്കുന്ന ഒരു വാചകം പോലുമുണ്ട്. 'സൂചന' ജയചന്ദ്രന് അത്രയ്ക്ക് വിലപ്പെട്ടതാണ്. ഭാഷയില്‍ അതില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഇങ്ങനെയൊരു പത്രലേഖകന്‍ പോലും നമുക്കുണ്ടാകുമായിരുന്നില്ല. വിഎസ് സ്വീകരിക്കാന്‍ പോകുന്ന ''കടുത്ത നടപടികളുടെ സൂചന'' ജയചന്ദ്രന്‍ ഇലങ്കത്ത് മണത്തറിഞ്ഞത് എങ്ങനെ എന്നു കേട്ടാല്‍ സഖാക്കളും വായനക്കാരും ചിരിക്കരുത്. വാര്‍ത്തയില്‍ നിന്നുതന്നെ ഉദ്ധരിക്കട്ടെ; ''വിഎസിന്റെ ആലപ്പുഴ പുന്നപ്രയിലെ വീട് മിനുക്കുപണി നടത്താന്‍ നിര്‍ദ്ദേശം കിട്ടിയതായി അഭ്യൂഹം പരന്നു''.


പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ പൊട്ടിയ ഓടും കതകിന്റെ കൊളുത്തുമൊക്കെ മാറ്റുന്നതില്‍ പോലും പാര്‍ട്ടിയില്‍ അവര്‍ സ്വീകരിക്കുന്ന ''കടുത്ത നടപടികളുടെ'' സൂചനകള്‍ കിലുങ്ങുന്നുണ്ട് എന്ന് തിരിച്ചറിയുന്ന ആറാമിന്ദ്രിയം കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ക്കു മാത്രമേയുളളൂ. സാക്ഷാല്‍ ജയചന്ദ്രന്‍ ഇലങ്കത്തിന്്. കണ്ടത്തില്‍ കുടുംബത്തിനും അക്കാര്യം ബോധ്യമുണ്ട്. അതുകൊണ്ട് ജയചന്ദ്രന്റെ വാര്‍ത്തകള്‍ വന്‍പ്രാധാന്യത്തോടെ മനോരമ അച്ചടിക്കും. ''സിപിഎം ഓഫീസുകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം'' എന്ന ഇലങ്കത്തുവങ്കത്തം അഞ്ചുകോളം വലിപ്പത്തിലാണ് 2009 ഫെബ്രുവരി 10ന് മനോരമ ഒന്നാംപേജില്‍ മുഖ്യവാര്‍ത്തയായി താങ്ങിയത്. ഈ വാര്‍ത്തകളൊക്കെ ഓര്‍മ്മയുളളതുകൊണ്ട്, ജയചന്ദ്രന്‍ ഇലങ്കത്ത് എന്ന ബൈലൈന്‍ കാണുമ്പോഴൊക്കെ കസേരയില്‍ നിന്നെഴുനേറ്റ് പത്രത്തെ സര്‍വബഹുമാനത്തോടും കൂടി ഒന്നു തൊഴുതതിനു ശേഷം മാത്രമേ വാര്‍ത്ത ഞാന്‍ വായിക്കാറുളളൂ.

ജയചന്ദ്രനെ നമിച്ചുപോയ വ്യക്തിപരമായ ഒരനുഭവം കൂടി എനിക്കുണ്ട്. ജനകീയാസൂത്രണ വിവാദകാലത്ത് ഞാനുമായി അദ്ദേഹം സുദീര്‍ഘമായ ഇന്റവ്യൂ നടത്തി. തൊട്ടുപിറ്റേന്ന് മനോരമ കണ്ടപ്പോഴാണ് എനിക്കു മനസിലായത്, റിച്ചാര്‍ഡ് ഫ്രാങ്കി വഴിയുള്ള എന്റെ സി.ഐ.എ - വിദേശഫണ്ട് ബന്ധങ്ങളെക്കുറിച്ചുളള സൂചനകളായിരുന്നവത്രേ ഞാന്‍ നല്‍കിയത്. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഞാന്‍ നല്‍കിയ മറുപടിയോ എന്റെ വിശദീകരണമോ ഒന്നും ആ വാര്‍ത്തയില്‍ ഉണ്ടായിരുന്നില്ല. ഈ മാധ്യമപ്രവര്‍ത്തന പാടവത്തെ എങ്ങനെ നമിക്കാതിരിക്കും!


ഈ ജനുസില്‍ പെട്ട ഒരു വാര്‍ത്ത ഇക്കഴിഞ്ഞ ദിവസത്തെ മനോരമയിലുമുണ്ട്. ഡോ. തോമസ് ഐസക്കിന്റെ പുസ്തകത്തില്‍ ലാവലിന്‍ കേസ് വന്‍ അഴിമതി പട്ടികയില്‍ എന്നാണ് നാലുകോളത്തില്‍ നീണ്ടുകിടക്കുന്ന ആ വാര്‍ത്തയുടെ തലക്കെട്ട്.


ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം എന്ന തലക്കെട്ടില്‍ ഒരു പുസ്തകം ഞാനെഴുതുന്നുണ്ട്. സൈബര്‍ ലോകത്തും ആശയപ്രചരണം അതിശക്തമാകുന്ന ഇക്കാലത്ത് ആ പുസ്തകരചനയ്ക്ക് പുതിയൊരു രീതിയാണ് സ്വീകരിച്ചിട്ടുളളത്. എഴുതിത്തീരുന്ന മുറയ്ക്ക് ഓരോ അധ്യായവും എന്റെ ബ്ലോഗില്‍ അപ്‌ലോഡ് ചെയ്യും. ഇന്റര്‍നെറ്റില്‍ സജീവമായി ഇടതുപക്ഷ ആശയപ്രചരണത്തില്‍ ഏര്‍പ്പെടുന്ന വലിയൊരു സംഘത്തിന്റെ കൂട്ടായ്മയെ ഉപയോഗപ്പെടുത്തി ഇന്ററാക്ടീവ് മീഡിയയുടെ ഒരു സാധ്യത പരീക്ഷിക്കുക എന്ന ലക്ഷ്യവും ഈ സംരംഭത്തിനു പിന്നിലുണ്ട്. അവരുടെ നിര്‍ദ്ദേശങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വഴി പുസ്തകം വികസിക്കും. ഒന്നാം അധ്യായം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പുസ്തകത്തിന്റെ ലക്ഷ്യം, അധ്യായങ്ങളുടെ ഉളളടക്കം എന്നിവ ഈ അധ്യായത്തില്‍ വിശദമാക്കിയിട്ടുണ്ട്. 
പന്ത്രണ്ടാം അധ്യായത്തിലാണ് ലാവലിന്‍ സംബന്ധിച്ച പരാമര്‍ശമുളളത്. 


അതിങ്ങനെയാണ്...
“അധ്യായം 12 - അഴിമതിക്കെതിരായ സമരം - കേരളത്തിന്റെ അനുഭവം - ഇടതുപക്ഷമൊഴികെ ഇന്ത്യയിലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്കൊന്നിനും അഴിമതിവിരുദ്ധ പോരാട്ടത്തില്‍ വിശ്വാസ്യതയില്ല. ലാവലിന്റെ രാഷ്ട്രീയകളളക്കഥ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഒരു ആരോപണം പോലും നിലനില്‍ക്കുന്നില്ല. 35 വര്‍ഷത്തെ ബംഗാള്‍ ഭരണത്തെക്കുറിച്ച് പല വിമര്‍ശനങ്ങളുണ്ട്. പക്ഷേ, അഴിമതി നടത്തിയെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ അഴിമതികളെ ന്യായീകരിക്കാന്‍ ലാവലിന്‍ കേസാണ് അവരുയര്‍ത്തുന്നത്. അതുകൊണ്ട് ഈ അധ്യായത്തില്‍ ലാവലിന്‍ കേസിന്റെ പൊളളത്തരം ഒരിക്കല്‍കൂടി തുറന്നു കാണിക്കുന്നു(അടിവര കൂട്ടിച്ചേര്‍ത്തത്). അതോടൊപ്പം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി ഇല്ലാതാക്കുന്നതിന് നടത്തിയ ദേശവ്യാപക പ്രസക്തിയുളള പരീക്ഷണങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ലോക്പാല്‍ കൊണ്ടു മാത്രം അഴിമതിയില്ലാതാവില്ല. അതിനോടൊപ്പം നിലവിലുളള ഭരണസംവിധാനത്തെ അടിമുടി പരിഷ്‌കരിക്കാനുണ്ട്”.


 മേല്‍ ഉദ്ധരണിയിലെ ഏതാണ്ട് എല്ലാവാചകങ്ങളും ഇല്ലങ്കത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. അടിവരയിട്ട വാചകമൊഴികെ. സമര്‍ത്ഥമായി ഒഴിവാക്കിയ വാചകം തോന്നിയപടി വ്യാഖ്യാനിച്ച് അദ്ദേഹം വായനക്കാരുടെ മുന്നിലേയ്ക്ക് എറിയുന്നു.

അവയിങ്ങനെ: ''പാര്‍ട്ടി സമ്മേളനങ്ങളുടെ വേളയില്‍ അഴിമതിക്കഥകളുടെ കൂട്ടത്തില്‍ ലാവലിന്‍ കേസും ചര്‍ച്ചാവിഷയമാക്കണമെന്ന 'സൂചന'യും ഐസക് നല്‍കുന്നുണ്ട്''. വേറൊരു വാചകമിങ്ങനെ: ''... പുതിയ പുസ്തകത്തില്‍ ഐസക്കിന്റെ നേതൃത്വത്തില്‍ സിപിഎമ്മിന്റെ ഔദ്യോഗിക ചേരിയില്‍ രൂപമെടുത്ത പുതിയ ധ്രുവീകരണത്തിന്റെ സൂചനകളുമുണ്ട്'' (കണ്ടോ, എത്ര സൂചനകള്‍. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഇനിയദ്ദേഹം 'സൂചനേന്ദ്രന്‍' എന്നറിയപ്പെട്ടാലും അത്ഭുതമില്ല). വാര്‍ത്തയുടെ അവസാനഭാഗത്തും 'ഇലങ്കത്തുസൂചന'യുടെ തെരുക്കൂത്തുണ്ട്. അതിങ്ങനെ. '' .... ഐസക് ഈ വിഷയത്തില്‍ വിഎസ് അനുകൂലികളുടെ ഇന്റര്‍നെറ്റ് കൂട്ടായ്മയും ലക്ഷ്യമിടുന്നുവെന്നാണ് സൂചന''. പണ്ട്, ''വിഎസിന്റെ കടുത്ത നടപടിയുടെ സൂചന'' മണത്തറിഞ്ഞ അതേ മൂക്ക്, അതെഴുതിപ്പിടിപ്പിച്ച അതേ പേന. 
 
മനോരമാ പത്രാധിപരോട് എനിക്കൊരപേക്ഷയുണ്ട്. വിഷലിപ്തമായ ഭാവനാവിലാസത്തിന്റെ ഉടമകളായ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാന്‍ 'കാളകൂടപ്രതിഭ' എന്നോ മറ്റോ ഒരവാര്‍ഡ് ഏര്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും. സിപിഎം വിരുദ്ധഭാവനയ്ക്ക് കോളം സെന്റീമീറ്റര്‍ അളന്ന് പാരിതോഷികം നല്‍കുന്നുണ്ടോ എന്നെനിക്കറിയില്ല. എന്നാലും, ഇലങ്കത്തുസേനയുടെ ആത്മവീര്യം ചോരാതിരിക്കാന്‍ ഇത്തരം അവാര്‍ഡുകള്‍ ഉപകരിക്കുമെന്നുറപ്പാണ്.


പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തുവരുന്നതോടെ ജയചന്ദ്രന്മാരുടെ ഭാവനകള്‍ ചിറകുവീശാനിരിക്കുന്നതേയുളളൂ. ഇതൊരു സാമ്പിള്‍ മാത്രമാണ്. ഒരുകാര്യം ഞാനുറപ്പു പറയാം. സമ്മേളനം കഴിയുമ്പോള്‍, ഇത്തരം വാര്‍ത്തകളെല്ലാം ഒന്നുകൂടി വായിക്കാനും വിശകലനം ചെയ്യാനും നമുക്കൊരു സന്ദര്‍ഭമുണ്ടാക്കാം. 


പ്രിയപ്പെട്ട ജയചന്ദ്രാ, ലാവലിന്‍ കേസില്‍ സിപിഎമ്മിനോ പിണറായി വിജയനോ ഒളിക്കാനൊന്നുമില്ല. ആ വിവാദത്തിന്റെ പൊളളത്തരം ഒരിക്കല്‍ക്കൂടി തുറന്നു കാട്ടപ്പെടുമ്പോള്‍ മുഖം നഷ്ടപ്പെടുന്നത് മനോരമയ്ക്കും അതിന്റെ ചില ലേഖകര്‍ക്കുമാണ്. ജയചന്ദ്രനടക്കമുളളവര്‍ മനോരമയില്‍ എഴുതിപ്പിടിപ്പിച്ച നുണകളെയും ദുര്‍വ്യാഖ്യാനങ്ങളെയുമാണ് ഒരിക്കല്‍ക്കൂടി ഞങ്ങള്‍ വലിച്ചു കീറുന്നത്.


ലാവലിന്‍ കമ്പനിയെക്കൊണ്ട് കേരളത്തിലെ ജലവൈദ്യുത പദ്ധതികളെല്ലാം നവീകരിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരാണ് പരിപാടിയുണ്ടാക്കിയത്. അതുപ്രകാരം കുറ്റിയാടി നവീകരിച്ചു. പന്നിയാര്‍ - പള്ളിവാസല്‍ …പ്രോജക്ടുകള്‍ക്ക് ധാരണാപത്രം മാത്രമല്ല, കരാറും ഒപ്പുവെച്ചു. മറ്റുചില പ്രോജക്ടുകള്‍ക്കും ധാരണാപത്രം ഒപ്പുവെച്ചു. ധാരണാപത്രം മാത്രം ഒപ്പുവെച്ച പ്രോജക്ടുകളുടെ കരാറുകള്‍ റദ്ദാക്കിയത് എല്‍.ഡി.എഫ്. സര്‍ക്കാരാണ്. നവീകരണം ടെന്‍ഡര്‍ വഴി മതി എന്നും തീരുമാനിച്ചു. ഒപ്പം അടിസ്ഥാനകരാറടക്കം ഒപ്പുവെച്ച പിഎസ്പി പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. അല്ലാത്തപക്ഷം കേസും മറ്റുമായി വലിയകാലതാമസം വരുമായിരുന്നു. അതില്‍പ്പോലും യു.ഡി.എഫിന്റേതിനെക്കാള്‍ മെച്ചപ്പെട്ട വ്യവസ്ഥകള്‍ കരാറിലുണ്ടാക്കി. ഇതേക്കുറിച്ചാണ് ആരോപണം.


കരാറില്‍ ഒപ്പിട്ട കാര്‍ത്തികേയന്‍ ഇപ്പോള്‍ സ്പീക്കര്‍ പദവിയില്‍ ബഹുമാന്യനായി തുടരുന്നു. ധാരണാപത്രം വഴിയുളള കരാറുകള്‍ അവസാനിപ്പിച്ച പിണറായി വിജയന്‍ കേസില്‍ പ്രതിയാകുന്നു. കോടതിയിലെ കാര്യങ്ങള്‍ നിയമപരമായി തന്നെ നേരിടും. യു.ഡി.എഫ്.ന്റെയും അവര്‍ക്കുവേണ്ടി വിടുപണി ചെയ്ത മാധ്യമങ്ങളുടെയും രാഷ്ട്രീയ പ്രചരണത്തേയും നടപടികളേയും രാഷ്ട്രീയമായി നേരിടും. ഇതാണ് പുതിയ പുസ്തകത്തിലെ അദ്ധ്യായം 12ല്‍ ചെയ്യാന്‍ പോകുന്നത്.


മലബാര്‍ കാന്‍സര്‍ സെന്ററിന് എസ്എന്‍സി ലാവലിന്‍ വാഗ്ദാനം ചെയ്ത 86 കോടി രൂപ കിട്ടിയില്ല എന്നതാണ് ആറ്റിക്കുറുക്കിയാല്‍ ആ വിവാദത്തിന്റെ ആകെത്തുക. എന്തുകൊണ്ട് പണം കിട്ടിയില്ല എന്ന ചോദ്യത്തിന് മനോരമയുടെ പഴയ താളുകളില്‍ ഉത്തരമുണ്ട്. സമയം കിട്ടുമ്പോള്‍ ജയചന്ദ്രന്‍ ലൈബ്രറിയില്‍ ചെന്ന് 2002 സെപ്തംബര്‍ 13ന്റെ പത്രമെടുത്തു നോക്കുക. ''മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഭാവി ഭീഷണിയില്‍'' എന്നൊരു വാര്‍ത്തയുണ്ട് അതില്‍. ആ വാര്‍ത്ത ഇങ്ങനെ പറയുന്നു, ''മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കാനഡ കമ്പനിയായ എസ് എന്‍ സി ലാവലിനുമായി വൈദ്യുതി ബോര്‍ഡ് ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ കാലാവധി അവസാനിച്ചു. ഇത് പുതുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയോ വൈദ്യുതിബോര്‍ഡിന്റെയോ ഭാഗത്തുനിന്ന് നടപടികളില്ല. ഇതോടെ മലബാറിലെ കാന്‍സര്‍ ചികിത്സാരംഗത്ത് നാഴികക്കല്ലാകേണ്ടിയിരുന്ന കേന്ദ്രത്തിന്റെ നിലനില്‍പ്പ് ഭീഷണിയിലായി''.

 

ഇനിയെടുക്കേണ്ടത്, സെപ്തംബര്‍ 15ന്റെ പത്രം. വായിക്കേണ്ടത്, 'കാന്‍സര്‍ സെന്റര്‍:ലാവലിന്‍ പിന്‍വാങ്ങിയത് സര്‍ക്കാരിന്റെ കത്തു കിട്ടാത്തതിനാല്‍' എന്ന തലക്കെട്ടിലെ വാര്‍ത്ത. അതിലിങ്ങനെ കാണാം, ''തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനത്തിന് ലഭിച്ച സഹായത്തിന് നന്ദി പ്രകടിപ്പിച്ചും അഭിനന്ദനം അറിയിച്ചും സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയാല്‍ കാനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് ഇനിയും തുക സമാഹരിച്ചു നല്‍കാന്‍ കഴിയുമെന്ന എസ് എന്‍ സി ലാവലിന്റെ നിര്‍ദേശം വൈദ്യുതി വകുപ്പ് ചെവിക്കൊണ്ടില്ല. ലാവലിന് നല്‍കേണ്ട ലെറ്റര്‍ ഓഫ് അപ്രീസിയേഷനുളള അപേക്ഷ ഒന്നര വര്‍ഷമായി വൈദ്യുതി വകുപ്പില്‍ ചുവപ്പുനാടയിലാണ്''.

ഈ രണ്ടു വാര്‍ത്തകളെ ആസ്പദമാക്കി ''മലബാര്‍ കാന്‍സര്‍ സെന്ററിനെ രക്ഷിക്കണം'' എന്ന തലക്കെട്ടില്‍ ഒരു മുഖപ്രസംഗം മനോരമ എഴുതിയത് 2002 ഒക്‌ടോബര്‍ ഒന്നിന്. ആ മുഖപ്രസംഗത്തില്‍ മനോരമയുടെ ആവശ്യം എന്തായിരുന്നുവെന്നോ, “''ചെയ്ത ജോലികള്‍ക്ക് ലെറ്റര്‍ ഓഫ് അപ്രീസിയേഷന്‍ നല്‍കിയാല്‍ അടുത്ത ഘട്ടം പണം സമാഹരിച്ചു നല്‍കാമെന്ന് കാണിച്ച് എസ് എന്‍ സി ലാവലിന്‍ ആശുപത്രി ഡയറക്ടര്‍ക്ക് കത്തു നല്‍കിയിരിക്കുന്നു. ഈ അപേക്ഷ വൈദ്യുതി വകുപ്പിന്റെ ഫയലിലുണ്ട്. ഭരണം മാറിയതോടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാമാണ് ആശുപത്രിയുടെ അമരത്ത്. ഭരണസമിതിയുടെ തലപ്പത്തുള്ളവര്‍ ആശുപത്രി സന്ദര്‍ശിക്കണം. രാഷ്ട്രീയക്കളിയില്‍ രോഗികള്‍ ബലിയാടാകരുത്''.


ലാവലിന്‍ കമ്പനിയുടെ കത്ത് ഒന്നര വര്‍ഷത്തോളം ചുവപ്പുനാടയില്‍ കുരുക്കിയിട്ട് രോഗികളെ ബലിയാടാക്കി രാഷ്ട്രീയം കളിച്ചവരാണ് ഈ കേസിലെ യഥാര്‍ത്ഥ പ്രതികള്‍. ഈ വാര്‍ത്തകളും മുഖപ്രസംഗവും മനോരമ എഴുതുന്ന കാലത്ത് എ.കെ.ആന്റണിയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. കടവൂര്‍ ശിവദാസന്‍ വൈദ്യുതിമന്ത്രിയും. ''രാഷ്ട്രീയ കളിയില്‍ രോഗികള്‍ ബലിയാടാകരുത്''എന്ന് എഴുതുമ്പോള്‍ ലാവലിനുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കളി നടക്കുന്നുവെന്ന് വ്യക്തമായും മനോരമയ്ക്ക് അറിയാമായിരുന്നു. ആ കളി കളിച്ചത് കോണ്‍ഗ്രസ്സാണെന്നും. അവരാണ്, മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പണം കിട്ടാത്ത അവസ്ഥയുണ്ടാക്കിയത്. ലാവലിനുമായി ബന്ധപ്പെടുത്തി പിണറായി വിജയനെ ലക്ഷ്യമിടാന്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതീരുമാനം ഉണ്ടായശേഷം ഒരിക്കല്‍പോലും ഇവിടെ ഉദ്ധരിച്ച വാര്‍ത്തകളിലേയോ മുഖപ്രസംഗത്തിലേയോ വിവരങ്ങള്‍ മനോരമയില്‍ അച്ചടിമഷി പുരണ്ടിട്ടില്ല.


കോണ്‍ഗ്രസിനു വേണ്ടി ലാവലിന്‍ ആരോപണങ്ങള്‍ മെനഞ്ഞു കൊടുത്തത് മലയാള മനോരമയിലെ നുണയെഴുതാനുളുപ്പില്ലാത്ത ഒരു സംഘം പത്രലേഖകരാണ് എന്ന വസ്തുത, അവരുടെ വാര്‍ത്തകളില്‍ നിന്നുളള ഉദ്ധരണി സഹിതം, തുറന്നു കാണിക്കുന്ന ഒരു ഗവേഷണഗ്രന്ഥം എന്‍ പി ചന്ദ്രശേഖരനും ഞാനും ചേര്‍ന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2010ലാണ് ആ പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തുവന്നത്. ഗൗരവമുളള മാധ്യമ പഠനം എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകരെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുന്ന ശൈലി ആ പുസ്തകത്തില്‍ സ്വീകരിച്ചിരുന്നില്ല. വാര്‍ത്തയെഴുതിയവരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തണം എന്ന ശക്തമായ ആവശ്യം ഉയര്‍ന്നിട്ടും രണ്ടാംപതിപ്പിലും അവരുടെ പേരുകള്‍ ഒഴിവാക്കുകയാണ് ചെയ്തത്. അത്തരമൊരു സൗജന്യം അവരാരും അര്‍ഹിക്കുന്നില്ല എന്നാണ് ജയചന്ദ്രന്‍ ഇലങ്കത്തിനെപ്പോലുളളവര്‍ പാര്‍ട്ടിക്കെതിരെ തുടരുന്ന വെല്ലുവിളികള്‍ തെളിയിക്കുന്നത്. അവരൊന്നും പുസ്തകത്തില്‍ ഉന്നയിച്ച വസ്തുതാപരമായ വിമര്‍ശനങ്ങളോട് നേര്‍ക്കുനേരെ ഇന്നേവരെ പ്രതികരിച്ചിട്ടില്ല. ആകെ നടന്നത്, ഗ്രന്ഥകര്‍ത്താക്കളുടെ താടിയും മുടിയും ഉടയാടകളും വര്‍ണിച്ച് പരിഹസിച്ചെന്നു വരുത്തിത്തീര്‍ത്ത് സ്വയം സമാധാനിക്കുന്ന ഒരു ഫലിതമെഴുത്തുദ്യോഗസ്ഥന്റെ കോമാളിത്തരം. 


ജയചന്ദ്രാ, ഒരു വിവാദത്തില്‍ നിന്നും ഞങ്ങളാരും ഒളിച്ചോടുന്നില്ല. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഞങ്ങളുടെ പക്കല്‍ മറുപടിയുണ്ട്; അവ പറഞ്ഞിട്ടുണ്ട്, ഇനിയും പറയാന്‍ ഞങ്ങള്‍ തയ്യാറുമാണ്. പക്ഷേ, അവ പ്രസിദ്ധീകരിക്കാനുളള ചങ്കൂറ്റം മനോരമയ്ക്കില്ല. ലോട്ടറിക്കേസിനെക്കുറിച്ചു വാര്‍ത്തയില്‍ പറയുന്നുണ്ടല്ലോ. ആ കേസിനെ സംബന്ധിച്ച് എനിക്കെതിരെ മനോരമ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് ഞാനൊരു പ്രതികരണം അയച്ചിരുന്നു. അതില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഉന്നയിച്ച മര്‍മ്മപ്രധാനമായ വാദങ്ങളും വസ്തുതകളുമപ്പാടെ വെട്ടിമാറ്റി വികലമായി പ്രസിദ്ധീകരിക്കുകയായിരുന്നു, മനോരമയിലെ കേമന്‍മാര്‍. 


അതുകൊണ്ട് ബഹുമാന്യനായ മനോരമാ പത്രാധിപര്‍ ഒരു കാര്യം ചെയ്യണം. നിങ്ങളുടെ ലേഖകന്മാര്‍ എഴുതിക്കൂട്ടിയ ലാവലിന്‍ നുണപരമ്പരകള്‍ സംബന്ധിച്ച് ഒരു പ്രതികരണം പുതിയ പുസ്തകത്തിലും ചുരുക്കി നല്‍കാം. പത്രത്തിന്റെ പരിമിതികള്‍ക്കു പുറത്തുകടന്ന് ജയചന്ദ്രന്‍ ഇലങ്കത്തുമാരെപ്പോലുവര്‍ക്ക് ഓണ്‍ലൈന്‍ വഴിയെങ്കിലും തങ്ങളുടെ ഭാഗം വിശദീകരിക്കാനുളള സൗകര്യം ചെയ്തു കൊടുക്കണം. പത്രത്താളില്‍ ഏകപക്ഷീയമായി എന്തെങ്കിലും വിസര്‍ജിച്ച് കടന്നുകളയുന്ന ഭീരുക്കള്‍ എന്ന മാറാപ്പേര് ഇപ്പോഴവര്‍ക്കുണ്ട്. അതു മാറ്റിയെടുക്കാന്‍ മനോരമാ ഓണ്‍ലൈനിലെങ്കിലും ഒരവസരം അവര്‍ക്കു നല്‍കണം. വാര്‍ത്തകള്‍ക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞിരിക്കണം എന്നൊരു നിബന്ധന ഏര്‍പ്പെടുത്താന്‍ താങ്കളെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ആരുടെ ഭാഗമാണ് ശരിയെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ. വസ്തുതകളുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ സ്വന്തം വാര്‍ത്തകളെ പ്രതിരോധിക്കാനുളള നെഞ്ചുറപ്പ് എത്ര മനോരമാ ലേഖകര്‍ക്കുണ്ടെന്ന് നമുക്കു കണ്ടറിയാം.

Wednesday, September 14, 2011

ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം

അധ്യായം ഒന്ന്

ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം

ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലുമില്ലാതെയാണ് അഹമ്മദാബാദില്‍ നിന്നും പതിനെട്ടാം വയസില്‍ ഗൗതം അദാനി ഉപജീവനമാര്‍ഗം തേടി മുംബൈയിലെത്തിയത്. കൈയിലുണ്ടായിരുന്നത് ഏതാനും നൂറു രൂപാ നോട്ടുകള്‍. മഹീന്ദ്രാ ബ്രദേഴ്‌സ് എന്ന സ്ഥാപനത്തില്‍ വജ്രം ഇനം തിരിയ്ക്കുന്ന തൊഴിലാളിയായി തുടങ്ങിയ അദാനിയ്ക്ക് ഇപ്പോള്‍ വയസ് 49. ഇതിനിടെ കൈക്കലാക്കിയത് അമ്പതിനായിരം കോടി രൂപയുടെ സ്വത്ത്. വെറും 31 വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ആറാമനായി വളര്‍ന്നു, ഈ കേമന്‍. തലമുറകളായി ശതകോടീശ്വരപദവിയില്‍ വിഹരിക്കുന്ന ബിര്‍ലാ കുടുംബം പോലും ഇന്ന് അദാനിക്ക് കാതങ്ങള്‍ പിന്നിലാണ്. ഒറ്റവര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ സ്വത്ത് സ്വരുക്കൂട്ടിയ ബിസിനസുകാരന്‍ എന്ന ബഹുമതി 2011ല്‍ അദാനിയ്ക്കായിരുന്നു. ഒറ്റവര്‍ഷം കൊണ്ട് അദാനി സമ്പത്ത് ഇരട്ടിയാക്കി പെരുപ്പിച്ചപ്പോള്‍ അസിം പ്രേംജി (വിപ്രോ), രാഹുല്‍ ബജാജ് (ബജാജ്) സുനില്‍ മിത്തല്‍ (ഭാരതി എയര്‍ടെല്‍) തുടങ്ങിയ വമ്പന്മാരാണ് പുറകിലായത്.
 

ഈ അത്ഭുത വളര്‍ച്ചയുടെ അമ്പരപ്പു മുഴുവന്‍ രണ്ടുവരി കണക്കില്‍ അടക്കം ചെയ്യാം. 2008 ഡിസംബര്‍ 31ലെ കണക്കു പ്രകാരം അദാനിയുടെ ഉടമസ്ഥതയിലുളള മൂന്നു കമ്പനികളുടെ ആകെ സ്വത്ത് 14185 കോടി രൂപ. 2009 ഡിസംബര്‍ 31 ആയപ്പോഴേയ്ക്കും ഈ സ്വത്തിന്റെ മൂല്യം പെരുകിക്കയറിയത് 46,605 കോടിയിലേയ്ക്കാണ്. വളര്‍ച്ചയ്ക്കുളള ഊര്‍ജം മുഴുവന്‍ ഗൗതം അബാനി വലിച്ചെടുത്തത് സാക്ഷാല്‍ നരേന്ദ്രമോഡിയുമായുളള സൗഹൃദത്തില്‍ നിന്നാണ്. സര്‍വശക്തനായ ഈ ബിജെപി മുഖ്യമന്ത്രിയുമായുളള ചങ്ങാത്തമാണ് എണ്‍പതുകളില്‍ ഒരിടത്തരം വ്യാപാരി മാത്രമായിരുന്ന ഗൗതം അദാനിയെ സമ്പത്തിന്റെ ഗോപുരമുകളിലെത്തിച്ചത്. 

ഗൗതം അദാനി വളര്‍ന്നു പടര്‍ന്നതെങ്ങനെ?
1988ല്‍ അഞ്ചു ലക്ഷം രൂപ മൂലധനത്തിലാണ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ തുടക്കം. ഇന്ന് അദാനി സാമ്രാജ്യത്തിന്റെ പതാകയാണ് ഈ കമ്പനി. കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 260 ബില്യണ്‍ രൂപ. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖത്തിന്റെ ഉടമ, ഏറ്റവും വലിയ ബഹുമുഖ സെസിന്റെ സംരംഭകന്‍ എന്നിവ അദാനി കൈക്കലാക്കിയ ബഹുമതികളില്‍ ചിലതു മാത്രമാണ്. അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം, ആഗോള വ്യാപാരം, എണ്ണയും പ്രകൃതി വാതകവും, ഖനനം, വൈദ്യുതി, തുടങ്ങി നിക്ഷേപിക്കുന്ന പണം പലമടങ്ങു പെരുക്കുന്ന ഏതാണ്ട് എല്ലാ മേഖലയിലും അദാനിയുടെ സാന്നിദ്ധ്യമുണ്ട്.


ഉദാരവത്കൃത ഇന്ത്യയുടെ ഉല്‍പന്നമാണ് ഈ ശതകോടീശ്വരന്‍. 1991ല്‍ മന്‍മോഹന്‍ സിംഗ് വീശിയ ഉദാരവത്കരണത്തിന്റെ മാന്ത്രിക വടിയാണ് ഗൗതം അദാനിമാരെ സൃഷ്ടിച്ചത്. യഥാര്‍ത്ഥത്തില്‍ അതിനും മൂന്നു വര്‍ഷം മുമ്പ് 1988ല്‍ അദാനി എക്‌സ്‌പോര്‍ട്ട്‌സ് ആന്‍ഡ് ഇംപോര്‍ട്‌സ് എന്ന സ്ഥാപനം തുടങ്ങിയിരുന്നു. തൊണ്ണൂറുകളില്‍ പിവിസി ഇറക്കുമതി ചെയ്യുമ്പോള്‍ അദാനി സാക്ഷാല്‍ റിലയന്‍സിനെത്തന്നെ വെല്ലുവിളിച്ചു. പ്ലാസ്റ്റിക്ക് നിര്‍മ്മാണത്തിനുളള അസംസ്‌കൃത വസ്തുവായ പിവിസി ചുളുവിലയ്ക്ക് വില്‍പന നടത്തിയത് കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചുകൊണ്ടാണെന്ന് അക്കാലത്ത് ആരോപണമുണ്ടായിരുന്നു. പക്ഷേ, അതൊക്കെ അദാനി അതിജീവിച്ചു.
 

ഗുജറാത്ത് മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേലിന്റെ കാലത്താണ് മുണ്ഡ്ര കടപ്പുറം അദാനി സ്വന്തമാക്കിയത്. ഏക്കറൊന്നിന് വെറും 27,000 രൂപ മുടക്കി 25000 ഏക്കര്‍ അദാനി വാങ്ങിക്കൂട്ടി. അവിടെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം സ്ഥാപിക്കപ്പെട്ടു. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് അംഗീകാരവും ലഭിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഇവിടെ സ്ഥലം അനുവദിച്ചത് ഏക്കറിന് 27 ലക്ഷം രൂപയ്ക്കാണ്. പത്തുവര്‍ഷത്തിനുളളില്‍ നൂറു മടങ്ങിന്റെ മൂല്യവര്‍ദ്ധന.
 

തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കാനുളള വഴിയും അദാനി സ്വയം വെട്ടി. തുറമുഖത്തിലേയ്ക്കുളള ഗതാഗതസൗകര്യം സര്‍ക്കാര്‍ ഏറ്റിരുന്നതാണെങ്കിലും പണി വൈകി. 250 കോടി ചെലവില്‍ 64 കിലോ മീറ്റര്‍ റെയില്‍പാത സ്വയം നിര്‍മ്മിച്ചുകൊണ്ട് അദാനി സര്‍ക്കാരിനെ 'സഹായിച്ചു'. സര്‍ക്കാര്‍ ദൈവമൊന്നുമല്ലെന്നും കഴിയുന്നതെല്ലാം സ്വന്തമായി ചെയ്യുക എന്നതാണ് തന്റെ സിദ്ധാന്തമെന്നും ഇന്ത്യാ ടുഡേയ്ക്കു നല്‍കിയ ഒരഭിമുഖത്തില്‍ അദാനി വ്യക്തമാക്കി.

അതുകൊണ്ടാണ് 4000 കിലോമീറ്റര്‍ അകലെയുളള ഇന്തോനേഷ്യയില്‍ നിന്ന് കപ്പല്‍ മാര്‍ഗം കല്‍ക്കരി കൊണ്ടുവരാന്‍ അദ്ദേഹം നിശ്ചയിച്ചത്. ഇന്ത്യന്‍ റെയില്‍വെ വഴി 1000 മീറ്റര്‍ കല്‍ക്കരി കടത്തുന്നതിനെക്കാള്‍ ചെലവു കുറവ് അതിനാണെന്ന് ബുദ്ധിമാനായ അദാനി തിരിച്ചറിഞ്ഞു. ഇന്തോനേഷ്യയില്‍ ഒരു കല്‍ക്കരി ഖനിയും രണ്ടു കപ്പലുകളും അദ്ദേഹം വാങ്ങി. മുണ്ട്രയില്‍ ഒരു വൈദ്യുതി നിലയം റെക്കോഡ് വേഗത്തില്‍ സ്ഥാപിച്ചു. മുണ്ട്ര തുറമുഖം റെയില്‍വേയില്‍ നിന്ന് 40 മൈല്‍ അകലെയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യറെയില്‍വേയും അദാനി സ്ഥാപിച്ചു.
ഇന്ത്യയില്‍ തന്ത്രപരമായ സ്ഥാനങ്ങളില്‍ വൈദ്യുതി നിലയങ്ങള്‍ അതിവേഗതയില്‍ സ്ഥാപിക്കുകയാണ് അദാനി. ഇന്തോനേഷ്യയിലെ ഖനി കൂടാതെ ആസ്‌ട്രേലിയയിലെ ഒരു കല്‍ക്കരി ഖനി 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിനെടുത്തു. 9000 കോടി രൂപയുടെ മുടക്കുമുതല്‍.


ഒമ്പതുമാസത്തിനിടെ വിദേശത്ത് അദാനി ഗ്രൂപ്പ് നടത്തിയ മൂന്നാമത്തെ വന്‍കിട സംരംഭമാണിത്. ആസ്‌ട്രേലിയയിലെ തന്നെ ലിങ്ക് എനര്‍ജിയുടെ കല്‍ക്കരി ഖനി 12,600 കോടി രൂപയ്ക്ക് 2010 ആഗസ്റ്റില്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. 165 കോടി ഡോളറിന് ഇന്തോനേഷ്യയിലെ വിദേശത്തെ മൂന്നാമത്തെ സംരംഭമാണിത്. കല്‍ക്കരിക്ക് സ്വന്തം ഖനികള്‍, ചരക്കുകടത്തിന് സ്വന്തം കപ്പലും തുറമുഖവും റെയില്‍വേയും, വൈദ്യുതി യന്ത്രങ്ങള്‍ക്ക് മുണ്ട്ര സെസില്‍ ഫാക്ടറികള്‍, എല്ലാം ഒത്തുചേരുന്ന അദാനി ഇന്ത്യയിലെ ഏറ്റവും ഉദ്ഗ്രഥിത വൈദ്യുതി കമ്പനിയാണ്.
ഇതിനുളള പണമെല്ലാം അദാനിയുടെ പൂര്‍വികരോ അദ്ദേഹം തന്നെയോ സമ്പാദിച്ചതല്ല. 25000 ഏക്കറിന്റെ തുറമുഖവും സെസ് പദവിയും കാണിച്ചാല്‍ എവിടെ നിന്നാണ് വായ്പ കിട്ടാന്‍ പ്രയാസം? പോരാത്തതിന് മോഡിയുടെ പിന്തുണയും. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിലേയ്ക്ക് മോഡി ഇന്ത്യയിലെ ശതകോടീശ്വരന്മാരെയെല്ലാം ക്ഷണിച്ചു. അംബാനിമാരും ടാറ്റമാരുമെല്ലാം എത്തിച്ചേര്‍ന്നു. പക്ഷേ, മോഡിയുടെ ഏറ്റവും അടുത്ത് ഇരിപ്പടം ലഭിച്ചത് അദാനിയ്ക്കായിരുന്നു. ഗുജറാത്തില്‍ നടത്താന്‍ പോകുന്ന ഏതാണ്ട് 90,000 കോടി രൂപയുടെ പുതിയ നിക്ഷേപം അദാനി അവിടെ വെച്ച് പ്രഖ്യാപിച്ചു. കോടീശ്വരന്മാരും മോഡിയും തമ്മിലുളള വിശേഷബന്ധത്തിന്റെ പ്രഖ്യാപനമായി മാറി ഈ ഉന്നതതല സമ്മേളനം.
അദാനിയുടെ നിശിത വിമര്‍ശകനാണ് കച്ചിലെ റാപ്പാര്‍ കോണ്‍ഗ്രസ് എംഎല്‍എയായ ബാബു മേഘ്ജി ഷാ. അദ്ദേഹം ചോദിക്കുന്നു, ''ആരാണ് അയാളെ പണക്കാരനാക്കിയത്? ഗുജറാത്ത് സര്‍ക്കാരാണ് അദാനിയെ പണക്കാരനാക്കിയത്''. നാമമാത്ര നഷ്ടപരിഹാരം മാത്രം കിട്ടിയ കൃഷിക്കാര്‍, തുറമുഖം വന്നതോടെ മത്സ്യവിഭവശോഷണത്തില്‍ വലയുന്ന മത്സ്യത്തൊഴിലാളികള്‍ എന്നിവരൊക്കെ എംഎല്‍എയുടെ കൂടെയാണ്. പക്ഷേ, അദാനിയ്‌ക്കൊരു കുലുക്കവുമില്ല. ''സംസ്ഥാന സര്‍ക്കാരിന്റെ സജീവമായ പിന്തുണയും അനുഗ്രഹവുമില്ലാതെ ഒരുവലിയ അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കാനാവില്ല. മുഖ്യമന്ത്രി ആരായാലും അദ്ദേഹവുമായി യോജിച്ചു പ്രവര്‍ത്തിച്ചേ പറ്റൂ'' എന്നാണ് അദാനിയുടെ ന്യായം.
രണ്ടു ദശാബ്ദം കൊണ്ട് ഇന്ത്യയിലെ ആറാമത്തെ ശതകോടീശ്വരനായി വളര്‍ന്ന അദാനിയുടെ ജീവിതകഥയുടെ രത്‌നച്ചുരുക്കമാണിത്. ശതകോടീശ്വരപ്പട്ടികയിലെ എട്ടാം സ്ഥാനക്കാരനായ ഭാരതി ടെലിക്കോമിനെക്കുറിച്ചോ ഒമ്പതാം സ്ഥാനക്കാരനായ അനില്‍ അഗര്‍വാളിന്റെ വേദാന്തയെക്കുറിച്ചോ ജെറ്റ് എയര്‍വെയ്‌സിനെക്കുറിച്ചോ ഇന്‍ഫോസിസിനെ കുറിച്ചോ എന്തിന് വിപ്രോയെക്കുറിച്ചു പോലുമോ ഉദാരവത്കരണകാലത്തിനു മുമ്പ് ആരും കേട്ടിരുന്നില്ല. ഇവരെല്ലാവരും അദാനിയുടെ മാര്‍ഗത്തിലൂടെയാണ് വളര്‍ന്നത് എന്നല്ല പറയുന്നത്. ഇന്‍ഫോസിസ്, ജെറ്റ് എയര്‍വെയ്‌സ്, ഭാരതി തുടങ്ങിയവയെല്ലാം പുതിയ കാലഘട്ടത്തില്‍ അതിവേഗം വളര്‍ന്ന വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതാണ്. അങ്ങനെ ഇന്ത്യയിന്ന് അറിയപ്പെടുന്നത് ശതകോടീശ്വരന്മാരുടെ രാജ്യങ്ങളിലൊന്നായാണ്.
ശതകോടീശ്വരന്മാരുടെ ഭാരതം
2004-ല്‍ 13 ശതകോടീശ്വരന്‍മാരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ഇത് ഡോളറിലുളള കണക്ക്. രൂപയിലാക്കുമ്പോള്‍ ഇവര്‍ക്ക് ഓരോരുത്തര്‍ക്കും അയ്യായിരത്തിലേറെ കോടിയുടെ സ്വത്തെങ്കിലുമുണ്ടാകും. ഈ കുബേരന്മാരുടെ എണ്ണം 2009-ല്‍ എണ്ണം 49 ആയി. 2010-ല്‍ 69 ആയി. 1998-ല്‍ ദേശീയ വരുമാനത്തിന്റെ ഒരു ശതമാനം മാത്രമായിരുന്നു, ശതകോടീശ്വരന്‍മാരുടെ സ്വത്ത്. 2005-ല്‍ അത് 4 ശതമാനമായും 2010-ല്‍ 31 ശതമാനമായും വര്‍ദ്ധിച്ചു. ഇതിനര്‍ത്ഥം ഇന്ത്യയുടെ വരുമാനത്തിന്റെ 31 ശതമാനം 69പേരുടെ കയ്യിലാണെന്നല്ല. അവരുടെ സ്വത്ത് ദേശീയവരുമാനത്തിന്റെ 31 ശതമാനം വരുമെന്നാണ്. ദേശീയവരുമാനം വളരുന്നതിനെക്കാള്‍ വളരെ വേഗതയില്‍ അവരുടെ സ്വത്തു കുമിഞ്ഞു കൂടുന്നു.
ഏറ്റവും പണക്കാരായ 100 അമേരിക്കക്കാരുടെ സ്വത്ത് 83600 കോടി ഡോളറാണ്. ഏറ്റവും പണക്കാരായ 100 ഇന്ത്യക്കാരുടെ സ്വത്ത് 30000 കോടി ഡോളര്‍ വരും. അമേരിക്കന്‍ ശതകോടീശ്വരന്മാരുടെ ഏതാണ്ട് മൂന്നിലൊന്ന്!
ലോകത്തെ ഏറ്റവും വലിയ 100 പണക്കാരില്‍ 8 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ ഏറ്റവും വലിയ കുബേരന്‍ വിദേശ ഇന്ത്യക്കാരാനായ ലക്ഷ്മി മിത്തലാണ്: 3100 കോടി ഡോളര്‍. ലോക റാങ്കിംഗില്‍ മിത്തല്‍ രണ്ടാം സ്ഥാനക്കാരനാണ്. അദ്ദേഹത്തിന്റെ മിത്തല്‍ ആര്‍സലോണ്‍ എന്ന കമ്പനിയുടെ 2010ലെ ലാഭം 290 കോടി ഡോളറാണ്. ലണ്ടനില്‍ 2012ല്‍ നടക്കേണ്ടുന്ന ഒളിമ്പിക്‌സിന്റെ അഭിമാനസ്തംഭമായി ഉയര്‍ത്തിയിട്ടുളള ആഴ്‌സലോ മിത്തല്‍ ഓര്‍ബിറ്റ് എന്ന ടവര്‍ ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ ടവറാണ്.
മിത്തല്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ പണക്കാരന്‍ മുകേഷ് അംബാനിയാണ്. ലോക റാങ്കിംഗില്‍ ആറാം സ്ഥാനം. ആറുപേരടങ്ങുന്ന കുടുംബത്തിനു താമസിക്കാന്‍ അദ്ദേഹം 27 നിലയില്‍ 4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുളള ഒരു വീടു മുംബെയില്‍ പണിതിട്ടുണ്ട്. ഹെലിപാഡുകള്‍, കൃത്രിമ മഞ്ഞു നിറഞ്ഞ ഐസ് റൂം. വിശാലമായ സിനിമാ തീയേറ്റര്‍. വിശാലമായ പൂന്തോട്ടം, കൃഷ്ണഭഗവാന് താമരക്കുളത്തോടു കൂടിയ ഒരമ്പലവും ആന്റില എന്ന ഈ സമുച്ചയത്തിലുണ്ട്. ഗ്രീക്ക് മിഥോളജിയിലെ ഒരു ദ്വീപിന്റെ പേരാണിത്. 600 ജോലിക്കാരാണ് അടിച്ചു വാരാനും മറ്റുമുളളത്. 70 ലക്ഷം രൂപയാണ് 2010 സെപ്തംബര്‍ മാസത്തെ വൈദ്യുതി ബില്ല്. ധാരാളിത്തത്തിന്റെ അറപ്പുളവാക്കുന്ന ഈ വീടിന്റെ പാലുകാച്ചല്‍ ആഘോഷത്തില്‍ പങ്കെടുത്ത ശോഭാ ഡേ ബിബിസിയോടു പറഞ്ഞത്, ''ടാജ്മഹാള്‍ ലോകാത്ഭുതങ്ങളിലൊന്നാണ്. ഇത് ആധുനിക ഇന്ത്യയുടെ ഒരു മഹാത്ഭുതമാണ് എന്നെനിക്കുറപ്പുണ്ട്''.
കോടീശ്വരന്മാരുടെ താഴെ ലക്ഷപ്രഭുക്കളുണ്ട്. അവരെ സംബന്ധിച്ചും കണക്കുകള്‍ ലഭ്യമാണ്. ബാങ്കുപോലുളള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരം അതിസമ്പന്നരുടെ അക്കൗണ്ട് കരസ്ഥമാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ അവര്‍ക്കു ചെയ്തു കൊടുക്കാറുണ്ട്. അത്യാഡംബര ഉപഭോഗ വസ്തുക്കളുടെ നിര്‍മ്മാതാക്കള്‍ ഇവരുടെ കണക്കെടുക്കാറുണ്ട്. ഏറ്റവും അംഗീകാരമുളള നിര്‍വചനം അമേരിക്കന്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് കമ്മിഷന്റേതാണ്. ഒരു ദശലക്ഷം ഡോളര്‍ അഥവാ അമ്പതു കോടി രൂപയെക്കാള്‍ കൂടുതല്‍ നിക്ഷേപയോഗ്യമായ ഫണ്ടോ ആസ്തിയോ ഉളളയാളെ അതിസമ്പന്നന്‍ (high networth individuals) എന്നും 30 ദശലക്ഷം ഡോളര്‍ അഥവാ 1500 കോടി രൂപയെക്കാള്‍ കൂടുതല്‍ ഉളളയാളെ അത്യതി സമ്പന്നന്‍ (ultra high networth individuals) എന്നും വിളിക്കുന്നു.
ലോകത്താകെ 80,000 അത്യതി സമ്പന്നന്മാരാണുളളത്. ഓരോരുത്തര്‍ക്കും ശരാശരി 8 കാറുകള്‍, മൂന്നോ നാലോ വീടുകള്‍, ഏതാണ്ട് എല്ലാവര്‍ക്കും വിനോദനൗകകള്‍, മുക്കാല്‍ പങ്കിനും സ്വന്തം ജെറ്റ് എയര്‍വെയ്‌സ് ഒക്കെയുണ്ട്.
മെരില്‍ ലിഞ്ച് വെല്‍ത്ത് മാനേജ്‌മെന്റിന്റെ റിപ്പോര്‍ട്ടു പ്രകാരം 2011ല്‍ ലോകത്താകെ 10.9 ലക്ഷം അതിസമ്പന്നന്മാരാണുളളത്. ഇന്ത്യയില്‍ ഇവരുടെ എണ്ണം 1,53,000 വരും. ലോകത്തെ അതി സമ്പന്നരുടെ 1.4 ശതമാനം മാത്രമേ ഇന്നും ഇന്ത്യയിലുളളൂ. ഭൂരിപക്ഷവും അമേരിക്കയിലും ജപ്പാനിലും ജര്‍മ്മനിയിലുമാണ് (53 ശതമാനം). പക്ഷേ, അതിവേഗം ഇന്ത്യയുടെ വിഹിതം ഉയരുമെന്നു തീര്‍ച്ചയാണ്. 2005ല്‍ ഇന്ത്യയില്‍ 70,000 അതിസമ്പന്നരേ ഉണ്ടായിരുന്നുളളൂ. ലോകത്തെ അതിസമ്പന്നരുടെ എണ്ണം 2005നും 2011നുമിടയില്‍ 31 ശതമാനം ഉയര്‍ന്നപ്പോള്‍ ഇന്ത്യയില്‍ അവരുടെ എണ്ണം 118 ശതമാനം ഉയര്‍ന്നു. 2011ല്‍ ഇവരുടെ മൊത്തം ആഗോള നിക്ഷേപയോഗ്യമായ ആസ്തി ഏതാണ്ട് 2000 ലക്ഷം കോടി വരും. ഇന്ത്യയിലെ അതിസമ്പന്നരുടെ നിക്ഷേപയോഗ്യമായ ആസ്തി ഏതാണ്ട് 65 ലക്ഷം കോടി രൂപ വരും.
കൊടാക് വെല്‍ത്ത് മാനേജ്‌മെന്റ് ആന്‍ഡ് റേറ്റിംഗ് ഏജന്‍സി, ഇന്ത്യയിലെ സമ്പന്നരെക്കുറിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 25 കോടിയെക്കാള്‍ കൂടുതല്‍ അസല്‍ ആസ്തിയുളളവരെയാണ് സമ്പന്ന ഗണത്തില്‍ അവര്‍ പെടുത്തിയിരിക്കുന്നത്. 2011ല്‍ ശരാശരി 75 കോടി വീതമുളള 62,000 സമ്പന്നരാണ് ഇന്ത്യയിലുണ്ടായിരുന്നത്. 2016 ആകുമ്പോഴേയ്ക്കും ഇവരുടെ എണ്ണം ശരാശരി 100 കോടി രൂപ വീതമുളള 2,19,000 ആയി വര്‍ദ്ധിക്കുമെന്ന് കണക്കാക്കിയിരിക്കുന്നു. ഇവരുടെ മൊത്തം സ്വത്ത് 45 ലക്ഷം കോടിയില്‍ നിന്ന് 235 ലക്ഷം കോടി ആയി ഉയരും. ഇവരുടെ വരുമാനത്തിന്റെ 20 ശതമാനം ആഡംബര ചെലവുകള്‍ക്കായും 30 ശതമാനം സ്വന്തം ബിസിനസ് മേഖലയിലെ റീ ഇന്‍വെസ്റ്റ്‌മെന്റിനായും 20 ശതമാനം മറ്റ് പുതിയ മേഖലകളില്‍ നിക്ഷേപിക്കുന്നതിനുമാണ് ചെലവഴിക്കുന്നത്. ഈ പുതുമേഖലയില്‍ 37 ശതമാനവും റിയല്‍ എസ്റ്റേറ്റിലാണ്. ഡല്‍ഹിയില്‍ ഈ തോത് 50 ശതമാനം വരും. 33 ശതമാനം ഷെയറിലും 20 ശതമാനം വായ്പയും ഡെപ്പോസിറ്റുമാണ്. 9 ശതമാനം സ്വര്‍ണം, പെയിന്റിംഗുകള്‍, സ്റ്റാമ്പുകള്‍ അപൂര്‍വശേഖരങ്ങള്‍ എന്നിവയിലാണ്.
ഇവരുടെ ആഡംബര ആഭരണക്കമ്പോളം 2015ല്‍ 22900 കോടി രൂപയുടേതായിരിക്കും. ആഡംബര കാറുകളുടേത് 15000 കോടി രൂപയുടേതായിരിക്കും. ഇവരുടെ ആഡംബരക്കമ്പോളം ലക്ഷ്യമിട്ടു കൊണ്ടുളള കടകള്‍ മെട്രോ നഗരങ്ങളുടെ പുതിയ നിക്ഷേപ മേഖലയായിട്ടുണ്ട്. ഈ സമ്പന്നരുടെ ഏറ്റവും പ്രധാന ഹോബി വിനോദ സഞ്ചാരമാണ്. ഭൂരിപക്ഷവും പ്രതിവര്‍ഷം ശരാശരി 2 തവണയെങ്കിലും ഇവര്‍ ഇപ്രകാരമുളള വെക്കേഷനുകള്‍ക്ക് പോകും. 15-20 ശതമാനം പേര്‍ മൂന്നോ അതിലേറെയോ തവണ വിനോദ സഞ്ചാരത്തിനു പോകും.
കുത്തക കുടുംബങ്ങളുടെ വളര്‍ച്ച
പുതിയ കോടീശ്വരന്മാരുടെ വളര്‍ച്ചയെക്കുറിച്ച് ഇതുവരെ നടത്തിയ പ്രതിപാദനം ഒരു തെറ്റിദ്ധാരണ സൃഷ്ടിച്ചേക്കാം. ഇന്ത്യയിലെ പരമ്പരാഗത കുത്തക കുടുംബങ്ങളെ പിന്തളളി ഒരു പുതുകൂറ്റന്‍ മുതലാളിവര്‍ഗം മുന്നോട്ടു വന്നിരിക്കുന്നുവെന്ന്. ഇതുവരെ ചര്‍ച്ച ചെയ്തത് മുതലാളിമാരുടെ വ്യക്തിപരമായ സ്വത്തിനെക്കുറിച്ചാണ്. എന്നാല്‍ അവര്‍ നയിക്കുന്ന കമ്പനികളുടെ സ്വത്ത് ഇതിനെക്കാള്‍ വളരെ കൂടുതലായിരിക്കും. ചെറിയ ഒരു കമ്പനി നിയന്ത്രിക്കാന്‍ ഭൂരിപക്ഷം ഷെയര്‍ പോലും ആവശ്യമില്ല. ഇങ്ങനെയുളള ഒരു മാതൃകമ്പനി ഉപയോഗിച്ചു കൊണ്ട് മറ്റു ചെറു കമ്പനികളെ വരുതിയിലാക്കുന്നതിനും പ്രയാസമില്ല. ഇത്തരത്തില്‍ പരസ്പരം ഉടമസ്ഥ ബന്ധമുളള കമ്പനികളുടെ കൂട്ടത്തെയാണ് കുത്തകക്കുടുംബം എന്നു പറയുന്നത്. ടാറ്റ, ബിര്‍ള, ബജാജ്, ഗോയെങ്ക, ഥാപ്പര്‍, സിങ്കാനിയ തുടങ്ങിയവയൊക്കെ ഇന്ത്യയിലെ പരമ്പരാഗത കുത്തക കുടുംബങ്ങളാണ്. പുത്തന്‍കൂറ്റ് മുതലാളിമാര്‍ അതിവേഗം മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും ഇന്നും മേധാവിത്തം പരമ്പരാഗത കുത്തക കുടുംബങ്ങള്‍ക്കു തന്നെയാണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
ക്രോണി കാപ്പിറ്റലിസം ആന്‍ഡ് ഇന്ത്യ, ബിഫോര്‍ ആന്‍ഡ് ആഫ്റ്റര്‍ ലിബറലൈസേഷന്‍ എന്ന തന്റെ പ്രബന്ധത്തില്‍ പ്രൊഫ. സുരജിത് മജുംദാര്‍ അവതരിപ്പിക്കുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ഏതാണ്ട് എല്ലാ പ്രധാനപ്പെട്ട വ്യവസായമേഖലകളുമടങ്ങുന്ന 126 വ്യവസായങ്ങളെയാണ് അദ്ദേഹം വിശകലനത്തിനായി തിരഞ്ഞെടുത്തത്. ഈ 126 വ്യവസായങ്ങളുടെ മൊത്തം വില്‍പന 7.5 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ പൊതുമേഖലാ സഹകരണ സംഘങ്ങളുടെ വിഹിതം ഏതാണ്ട് 10 ശതമാനമേ വരൂ. പഴയ ഇന്ത്യന്‍ കുത്തക കുടുംബങ്ങളുടെ വിഹിതം 45 ശതമാനവും പഴയ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ വിഹിതം 9 ശതമാനവും വരും. പുത്തന്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ വിഹിതം 10 ശതമാനവും മറ്റ് ഇന്ത്യന്‍ ബഹുരാഷ്ട്രകളുടെ വിഹിതം 34 ശതമാനവും വരും. ചുരുക്കത്തില്‍ പുത്തന്‍കൂറ്റ് കമ്പനികള്‍ മുന്‍പന്തിയിലേയ്ക്കു വന്നിട്ടുണ്ടെങ്കിലും പഴയ കുത്തക കുടുംബങ്ങള്‍ക്കു തന്നെയാണ് വ്യവസായമേഖലയില്‍ പ്രാമുഖ്യം. പുതിയ കുത്തക കുടുംബങ്ങള്‍ കൂടൂതല്‍ രൂപം കൊണ്ടിട്ടുളളത് ഐടി പോലുളള പുതിയ മേഖലകളിലും സ്വകാര്യ മേഖലയ്ക്കു പുതുതായി തുറന്നു കൊടുത്ത വ്യോമഗതാഗതം, ടെലികോം തുടങ്ങിയ മേഖലകളിലുമാണ്. ഇവിടങ്ങളിലേയ്ക്കു പോലും പഴയ കുത്തക കമ്പനികളില്‍ ചിലവ ശക്തമായ കടന്നുവരവ് നടത്തി. ഉദാഹരണത്തിന് ഐടി മേഖലയില്‍ ഏറ്റവും പ്രധാനപ്പെട്ട കമ്പനികളിലൊന്ന് ടാറ്റയുടെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആണ്. 



ഓരോ വ്യവസായ ഉല്‍പന്ന മേഖലയും പ്രത്യേകമെടുത്ത് പരിശോധിക്കുകയാണെങ്കില്‍ പരമ്പരാഗത കുത്തക കുടുംബങ്ങളുടെ മേധാവിത്തം കൂടുതല്‍ വ്യക്തമാകും. 126 വ്യവസായങ്ങളില്‍ 119 എണ്ണത്തിലും 1990-91ല്‍ മുന്‍പന്തിയിലുണ്ടായിരുന്ന കമ്പനികള്‍ക്കു 2005-06ലും കുത്തക നിയന്ത്രണം ഉണ്ടായിരുന്നു. 51 എണ്ണത്തില്‍ പാരമ്പര്യ കുത്തക ഗ്രൂപ്പുകളുടെ നിയന്ത്രണം ഏതാണ്ട് പൂര്‍ണമായിരുന്നു എന്നു പറയാം.
മറ്റൊരു 51 വ്യവസായ മേഖലകളില്‍ പുതിയ ബിസിനസ് ഗ്രൂപ്പുകള്‍ പ്രബലമായി തീര്‍ന്നിട്ടുണ്ട്. ഇങ്ങനെ പുതുതായി മുന്‍പന്തിയിലേയ്ക്ക് കടന്നു വന്ന വ്യവസായ ഗ്രൂപ്പുകളില്‍ ബഹുരാഷ്ട്ര കുത്തകകളുമുണ്ട്. 23 വ്യവസായ ഗ്രൂപ്പുകളില്‍ മാത്രമാണ് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നിലവിലുളളവയെ ഏറ്റെടുത്തോ പുതിയ കമ്പനികള്‍ സ്ഥാപിച്ചോ പുതുതായി പ്രാമുഖ്യത്തിലേയ്ക്ക് ഉയര്‍ന്നത്. മൊത്തം വില്‍പനയുടെ പതിനഞ്ചു ശതമാനമാണ് ഈ മേഖലകളുടെ വില്‍പന വിഹിതം. അതേസമയം പുതിയ ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പുകള്‍ 28 വ്യവസായങ്ങളില്‍ പ്രാമുഖ്യത്തിലേയ്ക്കു വന്നു. മൊത്തം വില്‍പനയില്‍ ഈ വ്യവസായങ്ങളുടെ വിഹിതം 40 ശതമാനം വരും. പക്ഷേ, ഇവയില്‍ ഏഴ് വ്യവസായങ്ങളില്‍ മാത്രമാണ് ഈ പുതിയ കുത്തക കമ്പനികള്‍ക്ക് 50 ശതമാനത്തിലേറെ ഉല്‍പന്ന നിയന്ത്രണം വരുന്നത്. മറ്റൊരു 12 കമ്പനികള്‍ക്ക് 25-50 ശതമാനം കമ്പോള നിയന്ത്രണമുണ്ട്.
ഏതാണ്ട് ഇതേ ചിത്രം തന്നെയാണ് ഏറ്റവും വലിയ 25 കുത്തക കുടുംബങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാലും കാണാന്‍ കഴിയുക.  
താഴെ പട്ടിക 1.1ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ 25 കുത്തക ഗ്രൂപ്പുകളുടെ 1991-92ലെയും 2005-06ലെയും ആസ്തികളുടെ താരതമ്യം കൊടുത്തിരിക്കുന്നു.

2005-06ലെ ഏതാണ്ട് എല്ലാ കുത്തക ഗ്രൂപ്പുകളും 1991-92ല്‍ നിലവിലുണ്ടായിരുന്നു. ഇവയില്‍ 15 എണ്ണം അന്നും ഏറ്റവും വലിയ 25 കുത്തകഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടിരുന്നു. ഭാരതി ടെലികോം, വിപ്രോ, ഇന്‍ഫോസിസ് ടെക്‌നോളജീസ് ലിമിറ്റഡ്, ജെറ്റ് എയര്‍വേസ് ലിമിറ്റഡ്, മോസര്‍ബെയര്‍ ഗ്രൂപ്പ് എന്നിവയാണ് പൂര്‍ണമായും ഉദാരവത്കരണ കാലഘട്ടത്തിന്റെ സന്തതികള്‍.
ഏറ്റവും പ്രമുഖമായ വസ്തുത കുത്തകകള്‍ പുതിയവയും പഴയവയും അതിവേഗത്തില്‍ വളരുന്നു എന്നുളളതാണ്. ഇതുമൂലം ഉദാരവത്കരണ കാലഘട്ടത്തില്‍ ഇന്ത്യന്‍ വ്യവസായ മേഖലയില്‍ കുത്തക നിയന്ത്രണം വര്‍ദ്ധിച്ചിരിക്കുന്നു. പട്ടിക 1.1ല്‍ 25 കുത്തക കുടുംബങ്ങളുടെ മൊത്തം ആസ്തി 1991-92ല്‍ 73,273 കോടി രൂപയായിരുന്നത് 2005-06 ആയപ്പോഴേയ്ക്കും 6,92,186 കോടി രൂപയായി ഉയര്‍ന്നു.
ഇന്ത്യയിലെ കോര്‍പറേറ്റ് മൂലധനവും മൊത്തത്തില്‍ ഉദാരവത്കരണ കാലഘട്ടത്തില്‍ കുതിച്ചുയര്‍ന്നു. 1991ല്‍ സ്വകാര്യ കമ്പനികളുടെ അടച്ചുതീര്‍ത്ത മൂലധനം 74,798 കോടി രൂപയായിരുന്നത് 2005ല്‍ 6,78,321 കോടി രൂപയായി ഉയര്‍ന്നു. ഈ വളര്‍ച്ച ഏതാണ്ട് പൂര്‍ണമായും സ്വകാര്യമേഖലയിലാണ് ഉണ്ടായത്. 1991ല്‍ കമ്പനികളുടെ അടച്ചുതീര്‍ത്ത മൂലധനത്തില്‍ 27 ശതമാനം മാത്രമായിരുന്നു സ്വകാര്യമേഖലയുടേത്. 2005ല്‍ അത് 76 ശതമാനമായി ഉയര്‍ന്നു. ദേശീയ വരുമാനത്തില്‍ സംഘടിത സ്വകാര്യമേഖലയുടെ വിഹിതം 1990-91ല്‍ 12.3 ശതമാനമായിരുന്നത് 2004-05ല്‍ 19.25 ശതമാനമായി ഉയര്‍ന്നു. സ്വകാര്യ സംഘടിത മേഖലയുടെ വളര്‍ച്ചയാകട്ടെ, കൂടുതല്‍ സേവന വ്യവസായങ്ങളിലാണ് ഉണ്ടായത്. സ്വകാര്യ സംഘടിത മേഖലയുടെ വരുമാനത്തില്‍ 1990-91ല്‍ സേവനങ്ങളുടെ വിഹിതം 24.41 ശതമാനമായിരുന്നത് 2004-05ല്‍ 50.32 ശതമാനമായി ഉയര്‍ന്നു. അതേസമയം വ്യവസായ മേഖലയുടെ വിഹിതം ഈ കാലയളവില്‍ 64.48 ശതമാനത്തില്‍ നിന്ന് 37.66 ശതമാനമായി താഴ്ന്നു.
ശതകോടീശ്വരന്മാര്‍ എങ്ങനെ?
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെയും അതിസമ്പന്നരുടെയും വിസ്മയകരമായ വളര്‍ച്ചയെ എങ്ങനെ വിശദീകരിക്കാം? നവലിബറല്‍ നയങ്ങളുടെ കുഴലൂത്തുകാര്‍ വിരല്‍ചൂണ്ടുക ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയുടെ ഉയര്‍ന്ന വേഗതയിലേയ്ക്കാണ്. ആദ്യത്തെ മൂന്നു പതിറ്റാണ്ടുകളില്‍ മൂന്നര ശതമാനത്തില്‍ കിടന്നിരുന്ന സാമ്പത്തിക വളര്‍ച്ചയുടെ വേഗത ഇപ്പോള്‍ എട്ടര - ഒമ്പത് ശതമാനത്തില്‍ വന്നു നില്‍ക്കുന്നു. ഈ വളര്‍ച്ചയില്‍ കൂടുതല്‍ ഉയര്‍ന്ന പങ്കു പണക്കാര്‍ക്ക് കിട്ടിയെങ്കില്‍ അതു സ്വാഭാവികം. മാത്രമല്ല, ഷെയറുകളുടെ വിലയും ഗണ്യമായി ഉയര്‍ന്നിരിക്കുകയാണ്. ഷെയറുടമസ്ഥരുടെ സമ്പത്ത് വെറുതെയിരുന്നാലും ഇതുമൂലം വര്‍ദ്ധിക്കുന്നു. ഇതിലൊക്കെ ശരിയുണ്ടെങ്കിലും ശതകോടീശ്വരന്മാരുടെ വളര്‍ച്ചയെ സാധാരണഗതിയിലുളള ലാഭവര്‍ദ്ധന കൊണ്ടു വിശദീകരിക്കാനാവില്ല. അത്രയ്ക്ക് വിസ്മയകരമായ വേഗതയിലാണ് ഇവരുടെ വളര്‍ച്ച.
ശതകോടീശ്വരന്മാരുടെ വളര്‍ച്ച എന്ന പ്രതിഭാസം പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ അഥവാ നവലിബറല്‍ നയങ്ങളുടെ കാലഘട്ടത്തിലാണ് പ്രത്യക്ഷപ്പെട്ടത്. സ്വാഭാവികമായും ഈ നയങ്ങളും ഇവരുടെ വളര്‍ച്ചയും തമ്മില്‍ നേരിട്ടു ബന്ധമുണ്ട്. 2010 ലെ 69 ശതകോടീശ്വരന്മാരില്‍ 20 പേരാണ് ഐ.ടി തുടങ്ങിയ പുത്തന്‍ വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. അതേ സമയം 18 പേര്‍ റിയല്‍ എസ്റ്റേറ്റ് ബിസിന സുകാരാണ്. 7 പേര്‍ എണ്ണ-ഖനിജ മേഖലകളില്‍ നിന്നും 2 പേര്‍ ടെലികോം മേഖലയില്‍ നിന്നും ആണ് പണമുണ്ടാക്കിയത്. ഇന്ത്യയിലെ 15 റിയല്‍ എസ്റ്റേറ്റ് ശതകോടീശ്വരന്മാരും 2005 ന് ശേഷമാണ് ഈ സ്ഥാനത്തേക്കുയര്‍ന്നത്. മുതല്‍ മുടക്കില്‍ നിന്ന് കിട്ടിയ ന്യായമായ ലാഭത്തിലുപരി രാഷ്ട്രീയ നേതൃത്വത്തിന്റെ ഉദാരമായ സഹായമാണ് ഇവരെ ശതകോടീശ്വരന്മാരായി വളര്‍ത്തിയത്.
നവലിബറല്‍ നയങ്ങള്‍ എപ്രകാരം മൂലധന സംഭരണപ്രക്രിയയെ സ്വാധീനിക്കുന്നു എന്നാണ് പരിശോധിക്കേണ്ടത്. ലാഭവര്‍ദ്ധനയ്ക്ക് തടസം നില്‍ക്കുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്ത് സ്വകാര്യ ഉടമസ്ഥതയിലുളള തുറന്ന കമ്പോള വ്യവസ്ഥയ്ക്ക് രൂപം നല്‍കലാണ് നവലിബറല്‍ നയങ്ങളുടെ ലക്ഷ്യം. ലാഭവര്‍ദ്ധന മൂലധന സംഭരണത്തിന് പ്രചോദനമാകും. അതാകട്ടെ, സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കും. ഇതാണ് നവലിബറലിസത്തിന്റെ സിദ്ധാന്തം. ഏതെങ്കിലും സംരംഭകന്‍ അതിവേഗതയില്‍ കൂടുതല്‍ പണം ആര്‍ജിച്ചാല്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. അതയാളുടെ മികവിന്റെ ലക്ഷണമായി കണക്കാക്കിയാല്‍ മതിയെന്നാണ് നവലിബറലുകളുടെ നിലപാട്. നിയമലംഘനം ഉണ്ടെങ്കില്‍ മാത്രമേ അത് തെറ്റോ അഴിമതിയോ ആകുന്നുളളൂ. സര്‍ക്കാരിന്റെ സ്വത്തോ പൊതുസ്വത്തോ ഇത്തരത്തില്‍ നിയമവിധേയമായി സ്വകാര്യമുതലാളിയുടെ പക്കല്‍ ചെന്നുചേരുന്നതില്‍ ഒരു തെറ്റും ഈ സിദ്ധാന്തക്കാര്‍ കാണുന്നില്ല. പൊതുസ്വത്തിന്റെ കൊളള പ്രോത്സാഹിപ്പിക്കുന്ന തത്ത്വശാസ്ത്രമാണ്. ഈ കൊളളയാണ് ശതകോടീശ്വരന്മാരുടെ വളര്‍ച്ചയുടെ ഉറവിടം.
നവലിബറല്‍ നയങ്ങളെ മൂന്നായി തിരിക്കാം.
ഒന്ന്) പൊതുമേഖലയുടെയും മറ്റ് പൊതുസ്വത്തുക്കളുടെയും സ്വകാര്യവത്കരണം : ഏതാണ്ട് 20 ലക്ഷം കോടി രൂപയുടെ കമ്പോള മൂല്യം വരുന്ന സ്വത്തുക്കളാണ് ഇന്ത്യന്‍ പൊതുമേഖലയ്ക്കുളളത്. ഇതുമുഴുവന്‍ ചുളുവിലയ്ക്കാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. വനം, പുറമ്പോക്കു ഭൂമി, ഭൂമിയ്ക്കടിയിലുളള ഖനിജങ്ങള്‍, എണ്ണ, വാതകം, വെളളം തുടങ്ങിയവയെല്ലാം നാടിന്റെ പൊതുസ്വത്താണ്. എന്നാല്‍ സ്വകാര്യ സ്വത്തായി മാറ്റിയാല്‍ മാത്രമേ അവയുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പുവരുത്താനാവൂ എന്നാണ് നവലിബറല്‍ കാഴ്ചപ്പാട്. ഇവയുടെ സ്വകാര്യവത്കരണം കൊളളലാഭത്തിനു വഴിയൊരുക്കുന്നു എന്നു മാത്രമല്ല, ഗൗരവമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. വയലുകളും കായലുകളുമെല്ലാം നികത്തിയുളള ഊഹക്കച്ചവടം പൊടിപൊടിക്കുകയാണ്. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ വിവാദങ്ങളിലകപ്പെട്ടിട്ടുളളത്. റോഡുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ ഇവയെല്ലാം സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുമ്പോള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസിന് വന്‍തോതില്‍ ഭൂമിയെടുത്തുകൊടുക്കുന്നത് ഇന്ന് സാധാരണമാണ്. ഇതിലൂടെയാണ് പ്രോജക്ടിനാവശ്യമായ പണം അവര്‍ സ്വരൂപിക്കുന്നത്.


പൊതുമേഖലയുടെയും പൊതുസ്വത്തിന്റെയും കൊളള പോലെ തന്നെ പ്രധാനപ്പെട്ടതാണ് സ്വകാര്യഭൂമിയുടെ കൈയേറ്റവും. ചെറുകിടക്കാരുടെയും ദുര്‍ബലവിഭാഗങ്ങളുടെയും സ്വത്തിന്റെയും അവകാശത്തിന്റെയും മേലുളള കൈയ്യേറ്റം നമുക്ക് ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഇത്തരത്തിലുളള ഏറ്റവും വലിയ കൊള്ളയാണ് അവിടെ പാര്‍ലമെന്റു തന്നെ പാസാക്കിയ എന്‍ക്ലോഷര്‍ ആക്ട് അഥവാ വളച്ചുകെട്ടല്‍ നിയമം. പരമ്പരാഗത ഫ്യൂഡല്‍ ക്രമത്തില്‍ ഭൂമിയില്‍ ഗണ്യമായ ഭാഗം കന്നുകാലികളെ മേയ്ക്കുന്നതിനും വിറകിനും മറ്റും വേണ്ടിയുളള പൊതുസ്ഥലങ്ങളായിരുന്നു. ഇവയെല്ലാം ജന്മിമാര്‍ വളച്ചുകെട്ടിയെടുത്തു. അങ്ങനെ ഭൂമിയില്‍ നിന്നും പിഴുതെറിയപ്പെട്ട കൃഷിക്കാരാണ് വ്യവസായങ്ങളില്‍ പണിയെടുക്കാന്‍ ബ്രിട്ടീഷ് നഗരങ്ങളിലേയ്ക്ക് ചേക്കേറിയത്. ഏതാണ്ട് ഇതിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുളള കൈയേറ്റങ്ങളാണ് സര്‍ക്കാര്‍ സഹായത്തോടെ സ്വതന്ത്രവ്യാപാരമേഖലയ്ക്കും ടൗണ്‍ഷിപ്പുകള്‍ പണിയുന്നതിനും മറ്റുംവേണ്ടി രാജ്യത്തിന്റെ പലഭാഗത്തും നടക്കുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായ സമരങ്ങള്‍ ഇന്നു നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം തന്നെ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
രണ്ട്) ഡീ റെഗുലേഷന്‍ അഥവാ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യല്‍ : നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിന് രണ്ടുവശങ്ങളുണ്ട്. നേരത്തെ സ്വകാര്യമേഖലയ്ക്ക് നീക്കിവെച്ചിരുന്ന വ്യവസായ മേഖലകളില്‍പോലും നിക്ഷേപത്തിനുമേല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇതിനെയാണ് ലൈസന്‍സ് പെര്‍മിറ്റ് രാജ് എന്നുവിളിച്ച് ആക്ഷേപിച്ചിരുന്നത്. ഇവയെല്ലാം ഇപ്പോഴേതാണ്ട് ഇല്ലാതാക്കിയിട്ടുണ്ട്. ഇതോടൊപ്പം നേരത്തെ ചെറുകിട വ്യവസായികള്‍ക്കും പൊതുമേഖലയ്ക്കും വേണ്ടി നീക്കിവെച്ചിരുന്ന വ്യവസായമേഖലകളുണ്ട്. അവയെല്ലാം കോര്‍പറേറ്റ് മൂലധനത്തിന് തുറന്നുകൊടുക്കലും നവലിബറല്‍ നയത്തിന്റെ ഭാഗമാണ്. ഇങ്ങനെ തുറന്നുകൊടുക്കുമ്പോള്‍ വിഭവപരിമിതികൊണ്ടോ സാങ്കേതിക പരിമിതികൊണ്ടോ താല്‍പര്യമുളളവര്‍ക്കെല്ലാം ഈ തുറകളില്‍ നിക്ഷേപം നടത്താന്‍ കഴിയണമെന്നില്ല. ഉദാഹരണത്തിന് ടെലികോം മേഖല തുറന്നു കൊടുക്കുമ്പോള്‍ സര്‍ക്കിള്‍ അടിസ്ഥാനത്തില്‍ ലേലം വിളിയ്‌ക്കേണ്ടി വരുന്നു, അല്ലെങ്കില്‍ സ്‌പെക്ട്രം വില്‍പന നടത്തേണ്ടി വരുന്നു. ഇവ കരസ്ഥമാക്കുന്നവര്‍ക്കേ നിക്ഷേപകരാകാന്‍ കഴിയൂ. ഖനനമേഖലകള്‍ തുറന്നു കൊടുക്കുമ്പോള്‍ വിഭവപരിമിതി മൂലം നിക്ഷേപകരെ നിയന്ത്രിക്കേണ്ടി വരുന്നു. സര്‍ക്കാരുമായി കൂടുതല്‍ അടുത്ത ബന്ധമുളള മുതലാളിമാര്‍ക്ക് ഈ പരിപാടികളില്‍ നിന്ന് വലിയ തോതില്‍ ലാഭം കൊളളയടിക്കാന്‍ കഴിയും.
മൂന്ന്) വിദേശ ഉദാരവത്കരണം - ആഭ്യന്തര കോര്‍പറേറ്റുകള്‍ക്കു മാത്രമല്ല വിദേശ കുത്തകകളുടെ മേലുമുളള നിയന്ത്രണങ്ങള്‍ പടിപടിയായി ഇല്ലായ്മ ചെയ്യണമെന്നുളളതാണ് നവലിബറല്‍ പരിപാടി. ചരക്കുകളുടെ കയറ്റുമതി ഇറക്കുമതി ഉദാരവത്കരണം നടപ്പായിക്കഴിഞ്ഞു. ഇനി മൂലധനത്തിന്റെ കയറ്റുമതി ഇറക്കുമതി സ്വതന്ത്രമാക്കുക എന്നുളളതാണ് അജണ്ട. ഇതുവരുന്നതോടു കൂടി വിദേശവിനിമയത്തിന്മേലുളള നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഇല്ലാതാകും. ആര്‍ക്കുവേണമെങ്കിലും വിദേശപണം ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന് രൂപയാക്കി മാറ്റുന്നതിനോ ഇന്ത്യയില്‍ നിന്ന് രൂപ വിദേശപണമാക്കി പുറത്തേയ്ക്കു കൊണ്ടുപോകുന്നതിനോ സ്വാതന്ത്ര്യമുണ്ടായിരിക്കും. ധനകാര്യമേഖലയുടെ ഉദാരവത്കരണമാണ് ഫിനാന്‍സ് മൂലധനം ഉറ്റുനോക്കുന്നത്. ഇത് കളളപ്പണം വെളുപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നു. 


കളളപ്പണത്തിന്റെ നല്ലൊരു പങ്ക് വിദേശത്തു വെച്ചാണ് കൈമാറുന്നത്. നാട്ടിലുണ്ടാക്കുന്ന കളളപ്പണത്തിന്റെ സിംഹഭാഗവും നിക്ഷേപിക്കുന്നത് വിദേശ ബാങ്കുകളിലാണ് നിക്ഷേപിക്കുന്നത്. ഇങ്ങനെയുളള പണം വെളുപ്പിച്ചു നാട്ടിലേയ്ക്കു കൊണ്ടുവരുന്നതിന് ഹവാല അല്ലെങ്കില്‍ മൗറീഷ്യസ് പോലുളള സ്വതന്ത്രവ്യാപാര കേന്ദ്രങ്ങള്‍ വഴിയൊരുക്കുന്നു. വിദേശ മൂലധന ഉദാരവത്കരണത്തോടെ ഇതുവളരെ സുഗമമായിത്തീരും. 


നവലിബറലിസത്തിന്റെ മേല്‍പറഞ്ഞ മൂന്നിന പരിപാടികള്‍ എങ്ങനെ അഴിമതിയ്ക്കും സ്വകാര്യക്കൊള്ളയ്ക്കും വഴിയൊരുക്കുന്നു; അതുവഴി ശതകോടീശ്വരന്മാരുടെ വിസ്മയവളര്‍ച്ചയ്ക്ക് ഹേതുവായിത്തീരുന്നു എന്നത് വിശദീകരിക്കുകയാണ് ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം. ഇതിനായി ഓരോ ഇനപരിപാടിയുമായും ബന്ധപ്പെട്ടുളള ഏതാനും ഉദാഹരണങ്ങള്‍ പഠനങ്ങളായി തുടര്‍ന്നുളള അധ്യായങ്ങളില്‍ നല്‍കിയിരിക്കുന്നു. ഗ്രന്ഥത്തിന്റെ അവസാനം ഈ ഉദാഹരണപഠനങ്ങളില്‍ നിന്ന് വീണ്ടും പൊതുവായ വിശകലനത്തിലേയ്ക്കും സൈദ്ധാന്തിക നിഗമനങ്ങളിലേയ്ക്കും എത്തിച്ചേരും.


അധ്യായം 2 - കൊളളക്കാരനായ വേദാന്തി! - പൊതുമേഖലാ കൊള്ള സംബന്ധിച്ച് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. നമ്മുടെ സംസ്ഥാനത്തു തന്നെ മോഡേണ്‍ ബ്രഡ് ഫാക്ടറിയുടെയും കോവളം ഐടിഡിസി ഹോട്ടലിന്റെയും കഥ അറിയാത്തവരുണ്ടാവില്ല. 55 ഏക്കര്‍ വിസ്തൃതിയുളള കോവളം ഐടിഡിസി ഹോട്ടല്‍ 44 കോടിയ്ക്ക് ഗള്‍ഫാര്‍ വാങ്ങിയത് 120 കോടിയ്ക്കാണ് ലീലാ ഗ്രൂപ്പിനു വിറ്റത്. ഇപ്പോഴത് 500 കോടി രൂപയ്ക്കാണ് മറിച്ചുവില്‍ക്കാന്‍ പോകുന്നതായി കേള്‍ക്കുന്നു. ബാല്‍ക്കോ എന്ന ഒറീസയിലെ അലൂമിനിയം ഫാക്ടറി വേദാന്ത എന്ന ബിസിനസ് ഗ്രൂപ്പിന് ബിജെപി സര്‍ക്കാര്‍ വിറ്റ കഥയാണ് പൊതുമേഖലാ വില്‍പനക്കൊള്ളയുടെ വിശകലനത്തിനായി വിവരിക്കുന്നത്.


അധ്യായം 3 - കാര്‍ഗില്‍ രക്തസാക്ഷികളുടെ പേരിലും രാജ്യദ്രോഹം- റിയല്‍ എസ്റ്റേറ്റ് മേഖലയിലെ അഴിമതിയും കൊളളയും സാര്‍വത്രികമാണ്. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണമാണല്ലോ രാജ്യത്തെ പിടിച്ചുകുലുക്കിയ റിയല്‍ എസ്റ്റേറ്റ് അഴിമതിക്കേസ്. മുംബെയിലെ കൊളാബായിലെ തന്ത്രപ്രധാനവും ഏറ്റവും വിലകൂടിയതുമായ സ്ഥലത്ത് എല്ലാ നിയമങ്ങളും ലംഘിച്ച് കാര്‍ഗില്‍ രക്തസാക്ഷികളുടെ മറവില്‍ ചില റിയല്‍ എസ്റ്റേറ്റ് കുത്തകകള്‍ നടത്തിയ വെട്ടിപ്പ് നാടിന്റെ മനസാക്ഷിയെ പിടിച്ചുകുലുക്കി. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രമല്ല പട്ടാള മേധാവികള്‍ വരെ ഇതില്‍ പങ്കാളികളാണ്.


അധ്യായം 4 അംബാനിയും മറ്റൊരു കവര്‍ച്ചക്കാരന്‍ - പുത്തന്‍കൂറ്റു പണക്കാരാണ് അഴിമതി, കൊളള എന്നിവയ്ക്കു മുതിരുന്നത് എന്നൊരു തെറ്റുദ്ധാരണയുണ്ട്. 'തറവാടി'കളായ പഴയ മുതലാളിമാരും ഒട്ടും പുറകിലല്ല. ടാറ്റയും 2ജി സ്‌പെക്ട്രം അഴിമതിയുടെ ഗുണഭോക്താവാണ്. ഈ അധ്യായത്തില്‍ സി ആന്‍ഡ് എജിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സ് കമ്പനി കൃഷ്ണാ ഗോദാവരി ബേസിനില്‍ നിന്ന് വാതക ഖനനത്തിനുളള കരാര്‍ അന്യായമായി ഭേദഗതിചെയ്ത് പതിനായിരക്കണക്കിനു കോടികള്‍ തട്ടിയെടുത്തത് എങ്ങനെ എന്നാണ് പരിശോധിക്കുന്നത്. 


അധ്യായം 5 - റെഡ്ഢി സഹോദരന്മാര്‍ നാടുവാണീടും കാലം!! - 2001ല്‍ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട കേവലം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മക്കളായ റെഡ്ഢി സഹോദരങ്ങള്‍ കര്‍ണാടകത്തിലെ ബെല്ലാരിയിലെ ഇരുമ്പയിരും ഗ്രാനൈറ്റും പത്തുവര്‍ഷം കൊണ്ട് കൊളള ചെയ്ത് കോടിപതികളായതെങ്ങനെ? രണ്ടു മുഖ്യമന്ത്രിമാരായിരുന്നു അവരുടെ പോക്കറ്റില്‍. കര്‍ണാടകത്തില്‍ യെദ്യൂരപ്പയും ആന്ധ്രയില്‍ രാജശേഖര റെഡ്ഢിയും. യെദ്യൂരപ്പ മന്ത്രിസഭയിലെ അംഗങ്ങളായ റെഡ്ഢി സഹോദരങ്ങള്‍ എന്നോര്‍ക്കുക. 


അധ്യായം 6 - ടെലികോം മേഖല തുറന്നുകൊടുത്തപ്പോള്‍ - സുഖറാം മുതല്‍ മാരന്‍ വരെ. ടെലികോം മേഖലയിലാണ് ഏറ്റവും വലിയ അഴിമതിക്കഥകളുണ്ടായിട്ടുളളത്. ഇവിടെ ഡീ റെഗുലേഷന്‍ ആരംഭിച്ചതു തന്നെ സുഖറാമിന്റെ അഴിമതിയോടെയാണ്. 2ജി സ്‌പെക്ട്രം കേസില്‍ രണ്ടു കേന്ദ്രമന്ത്രിമാരാണ് രാജിവെയ്ക്കാന്‍ നിര്‍ബന്ധിതരായത്. രാജയും ദയാനിധി മാരനും. 2ജി സ്‌പെക്ട്രം കേസാണ് ഈ അധ്യായത്തില്‍ പരിശോധിക്കുന്നത്. 


അധ്യായം 7 - കോമണ്‍വെല്‍ത്ത് ഗെയിംസ് ചെലവ് 2250 കോടിയില്‍ നിന്ന് 30,000 കോടി രൂപയായപ്പോള്‍ - വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങുമ്പോഴുളള അഴിമതിയും കോണ്‍ട്രാക്ടുകളിലുളള അഴിമതിയും എക്കാലത്തുമുണ്ടായിട്ടുണ്ട്. നമ്മുടെ പൊതുമരാമത്തു വകുപ്പിലെയും ജലസേചനവകുപ്പിലെയും അഴിമതിക്കഥകള്‍ ആര്‍ക്കാണ് അറിയാത്തത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ കൈക്കൂലിയും കമ്മിഷനും എല്ലാ റെക്കോഡുകളും ഭേദിച്ചിരിക്കുന്നു. 


അധ്യായം 8 - ക്രിക്കറ്റില്‍ വെളുക്കുന്ന കളളപ്പണം - അഴിമതിപ്പണത്തിന്റെ സിംഹഭാഗവും കളളപ്പണമായാണ് സൂക്ഷിക്കുന്നത്. അതായത് ആദായനികുതിവകുപ്പിന്റെ കണക്കുകള്‍ക്ക് പുറത്താണ്. ഇന്ത്യയിലെ ദേശീയ വരുമാനത്തിന്റെ അമ്പതു ശതമാനം വരെ കളളപ്പണമാണെന്നു വാദിക്കുന്നവരുണ്ട്. കളളപ്പണം വെളുപ്പിക്കുന്നതിന് പലരീതികളുണ്ട്. അതിലെ ഏറ്റവും നാടകീയമായ ഉദാഹരണമാണ് ഐപിഎല്‍ കുംഭകോണം. ക്രിക്കറ്റു കളിയെ എങ്ങനെ കളളപ്പണത്തിന്റെ ചൂതാട്ടത്തിന് ഉപാധിയാക്കാമെന്നാണ് എട്ടാം അധ്യായത്തില്‍ പരിശോധിക്കുന്നത്. 


അധ്യായം 9 - കളളപ്പണത്തിന്റെ മൗറീഷ്യസ് റൂട്ട് - ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന സ്ഥാപനത്തിന്റെ പഠനത്തിന്റെ വെളിപ്പെടുത്തലുകള്‍ ഇതുവരെ ആരും തളളിപ്പറഞ്ഞിട്ടില്ല. ഏതാണ്ട് 10 ലക്ഷം കോടി രൂപയാണ് 1948 നും 2008 നുമിടക്ക് ഇത്തരത്തില്‍ പുറത്തുപോയ കളളപ്പണം. ഹവാല ഇടപാടുകളിലൂടെയാണ് ഈ പണം പുറത്തുപോകുകയും അകത്തുവരികയും ചെയ്യുന്നത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക സംവിധാനം തന്നെ ഒരുക്കിക്കൊടുത്തിട്ടുണ്ട്. അതാണ് മൗറീഷ്യസ് റൂട്ട്. 


അധ്യായം 10 - അഴിമതിക്കൂട്ടുകെട്ട് - റാഡിയ ടേപ്പുകള്‍ പറയുന്നതെന്ത്? -
മേല്‍വിവരിച്ച ഓരോ അഴിമതിക്കേസുകളും രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, കോര്‍പറേറ്റുകള്‍ എന്നിവരുടെ മുക്കൂട്ട് മുന്നണിയെ പുറത്തുകൊണ്ടുവരുന്നുണ്ട്. നേരത്തെയും സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ ആയിരുന്നുവെങ്കിലും ഒരു താരതമ്യ സ്വതന്ത്രത നിലനിര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ ഭരണസംവിധാനത്തെയാകെ കോര്‍പറേറ്റ് നിക്ഷിപ്ത താല്‍പര്യങ്ങള്‍ തടവുകാരാക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. ഈ അവിശുദ്ധ ബന്ധം നാടകീയമായി വെളിപ്പെടുത്തുന്നതാണ് നീരാ റാഡിയ ടേപ്പുകള്‍. ഇതുസംബന്ധിച്ച വിശകലനമാണ് പത്താം അധ്യായത്തില്‍ നല്‍കിയിരിക്കുന്നത്. 


സാര്‍വത്രികമായി മാറിയിരിക്കുന്ന അഴിമതിയും കൊള്ളയും അതിലൂടെ തടിച്ചു കൊഴുക്കുന്ന ശതകോടീശ്വരന്മാരും അവരുടെ ദല്ലാളുമാരായി നടക്കുന്ന രാഷ്ട്രീയ നേതാക്കളും ബ്യൂറോക്രാറ്റുകളും രാജ്യവ്യാപകമായ പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. നവലിബറലിസത്തിന്റെ ഗുണഭോക്താക്കളായ ഇടത്തരക്കാരെപ്പോലും ഈ സ്ഥിതി വെറുപ്പിച്ചിരിക്കുന്നു. ഈ ശുദ്ധാത്മാക്കള്‍ കരുതിയിരുന്നത് ലൈസന്‍സ് പെര്‍മിറ്റ് രാജാണ് എല്ലാ അഴിമതിയുടെയും ഉറവിടം എന്നായിരുന്നു. സ്വതന്ത്രമായ കമ്പോള വ്യവസ്ഥയില്‍ എല്ലാ തീരുമാനങ്ങളും അദൃശ്യമായ കമ്പോളമെടുക്കുമ്പോള്‍ അഴിമതി ഇല്ലാതാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ നവലിബറല്‍ കാലഘട്ടം അഴിമതി പര്‍വമായി മാറിയിരിക്കുന്നു. ഇതിനോടുളള പ്രതികരണങ്ങളാണ് അടുത്ത മൂന്ന് അധ്യായങ്ങളില്‍ പരിശോധിക്കുന്നത്.


അധ്യായം 11 - അണ്ണാ ഹസാരെ - റാലെഗനില്‍ നിന്ന് ദില്ലിയിലേയ്ക്ക് - റാലെഗന്‍ ഗ്രാമത്തില്‍ ഗ്രാമവികസന പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞുവന്ന അണ്ണാ ഹസാരെ മഹാരാഷ്ട്രയിലെ അഴിമതിക്കെതിരായ സമരങ്ങളിലൂടെയാണ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണകൂടത്തെ നിയന്ത്രിക്കാന്‍ അടിയന്തരമായി ലോക്പാല്‍ നിയമം പാസാക്കണം എന്ന ആവശ്യത്തിന് വലിയ പിന്തുണ ലഭിച്ചു. അദ്ദേഹത്തിന്റെ നിരാഹാരസമരത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാരിനു വഴങ്ങേണ്ടിവന്നു. പതിനൊന്നാം അധ്യായത്തില്‍ സംഭവപരമ്പര വിവരണത്തെക്കാള്‍ ലോക്പാല്‍ നിയമത്തെക്കുറിച്ചുളള വ്യത്യസ്ത വീക്ഷണങ്ങള്‍ താരതമ്യം ചെയ്യുന്നതിനാണ് ശ്രമിക്കുന്നത്. അണ്ണാ ഹസാരെയുടെ ജന്‍ലോക്പാല്‍, കേന്ദ്രസര്‍ക്കാരിന്റെ കരടു ബില്‍, ഇടതുപക്ഷത്തിന്റെ ബദല്‍, അരുണാ റോയ് തുടങ്ങിയവരുടെ നിലപാട് എന്നിവയാണ് താരതമ്യത്തിനെടുക്കുന്നത്.


അധ്യായം 12 - അഴിമതിക്കെതിരായ സമരം - കേരളത്തിന്റെ അനുഭവം - ഇടതുപക്ഷമൊഴികെ ഇന്ത്യയിലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്കൊന്നിനും അഴിമതി വിരുദ്ധ പോരാട്ടത്തില്‍ വിശ്വാസ്യതയില്ല. ലാവലിന്റെ രാഷ്ട്രീയകളളക്കഥ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഒരു ആരോപണം പോലും നിലനില്‍ക്കുന്നില്ല. 35 വര്‍ഷത്തെ ബംഗാള്‍ ഭരണത്തെക്കുറിച്ച് പല വിമര്‍ശനങ്ങളുണ്ട്. പക്ഷേ, അഴിമതി നടത്തിയെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ അഴിമതികളെ ന്യായീകരിക്കാന്‍ ലാവലിന്‍ കേസാണ് അവരുയര്‍ത്തുന്നത്. അതുകൊണ്ട് ഈ അധ്യായത്തില്‍ ലാവലിന്‍ കേസിന്റെ പൊളളത്തരം ഒരിക്കല്‍കൂടി തുറന്നു കാണിക്കുന്നു. അതോടൊപ്പം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി ഇല്ലാതാക്കുന്നതിന് നടത്തിയ ദേശവ്യാപക പ്രസക്തിയുളള പരീക്ഷണങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ലോക്പാല്‍ കൊണ്ടു മാത്രം അഴിമതിയില്ലാതാവില്ല. അതിനോടൊപ്പം നിലവിലുളള ഭരണസംവിധാനത്തെ അടിമുടി പരിഷ്‌കരിക്കാനുണ്ട്.


അധ്യായം 13 - ചങ്ങാത്ത മുതലാളിത്തവും നവലിബറല്‍ നയങ്ങളും - ഉപസംഹാരമായി അഴിമതി സംബന്ധിച്ച ഉദാഹരണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നവലിബറല്‍ നയങ്ങള്‍ എങ്ങനെ അഴിമതി പ്രോത്സാഹിപ്പിക്കുന്നു എന്നത് ആവര്‍ത്തിച്ചുറപ്പിക്കുന്നു. ഭരണകൂടം എന്നത് പ്രാകൃത മൂലധന സംഭരണത്തിനുളള മേച്ചില്‍പ്പുറമായിരിക്കുന്നു. ഇന്ത്യയിലെ ഇന്നത്തെ സ്ഥിതിഗതികളെ വിശദീകരിക്കുന്നതിന് ചങ്ങാത്ത മുതലാളിത്തം എന്ന പരികല്‍പ്പന സഹായിക്കും.


ഈ ഗ്രന്ഥത്തില്‍ അതിസമ്പന്നരുടെ വളര്‍ച്ചയും അവരുടെ ആഡംബരവും സുഖലോലുപതയുമാണ് കൂടുതല്‍ വിവരിക്കുന്നത്. എന്നാല്‍ ഇതിനൊരു മറുപുറമുണ്ട് എന്നെടുത്തു പറയേണ്ടതില്ലല്ലോ. ശതകോടീശ്വരന്മാര്‍ ജൈത്രയാത്ര നടത്തിയ നാളുകളിലാണ് രണ്ടുലക്ഷത്തില്‍പരം കൃഷിക്കാര്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്തത്. ചില സംസ്ഥാനങ്ങളിലെ ചില മേഖലകളില്‍ കേന്ദ്രീകരിച്ചു കൊണ്ടാണ് സാമ്പത്തിക വളര്‍ച്ച. നഗരവും ഗ്രാമവും തമ്മിലുളള അന്തരം പെരുകുകയാണ്. ഉളളവനും ഇല്ലാത്തവനും തമ്മിലുളള അകലം കൂടുന്നുവെന്നാണ് ഉപഭോക്തൃ സര്‍വെകള്‍ സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു. ഔദ്യോഗിക കണക്കു പ്രകാരം 2001-05ല്‍ തൊഴിലവസരങ്ങള്‍ പ്രതിവര്‍ഷം 2.8 ശതമാനം വെച്ച് ഉയര്‍ന്നുവെങ്കില്‍ 2005-10ല്‍ 0.8 ശതമാനം വീതമാണ് പ്രതിവര്‍ഷം തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചത്. വിലക്കയറ്റം പത്തു ശതമാനത്തിലേറെ ആയിരിക്കുന്നു. ദരിദ്രരുടെ എണ്ണം കുറഞ്ഞു എന്നു പറയുന്ന ഔദ്യോഗിക കണക്കുകള്‍ക്കു പോലും മറച്ചുവെയ്ക്കാന്‍ കഴിയാത്ത ഒരു കാര്യമുണ്ട്. എണ്‍പതുകളെ അപേക്ഷിച്ച് ദരിദ്രരുടെ എണ്ണത്തില്‍ തുച്ഛമായ കുറവേയുണ്ടായിട്ടുളളൂ. മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും പുറകോട്ടു പോയി. ഇപ്പോള്‍ 132-ാമതാണ് സ്ഥാനം. 


നമ്മള്‍ ആദ്യം കണ്ട തിളക്കവും മുകളലില്‍ സൂചിപ്പിച്ച ദൈന്യതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? റിയല്‍ എസ്റ്റേറ്റുകാരും ഖനിയുടമകളും വാങ്ങിക്കൂട്ടുന്ന ഭൂമിയും വര്‍ദ്ധിച്ചുവരുന്ന ഭൂരഹിതരുടെ എണ്ണവും തമ്മിലും ഊഹക്കച്ചവടക്കാരുടെ തിരിമറികളും കൃഷിക്കാരുടെ കടക്കെണിയും തമ്മിലും പുത്തന്‍ യന്ത്രവത്കൃത വ്യവസായങ്ങളും തൊഴില്‍ നഷ്ടപ്പെടുന്ന കൈവേലക്കാരും തമ്മിലും എന്തെങ്കിലും ബന്ധമുണ്ടോ? ഇന്ന് യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കിയിരിക്കുന്ന അഴിമതികളും ശതകോടീശ്വരന്മാരുടെ വളര്‍ച്ചയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഈ ബന്ധങ്ങള്‍ അന്വേഷിക്കുന്ന അര്‍ത്ഥശാസ്ത്ര വിശകലനമാണ് ഈ ഗ്രന്ഥത്തിന്റെ ഉളളടക്കം.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...