Monday, June 24, 2013

തകിടം മറിയുന്ന ചിദംബരപ്രതീക്ഷകള്‍


 ധനമന്ത്രി ചിദംബരത്തിന്റെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞിരിക്കുകയാണ്. 2012 നവംബര്‍ 5ന് അദ്ദേഹം പ്രവചിച്ചു. ''ഈ ധനകാര്യവര്‍ഷം 5-6 ശതമാനം വളര്‍ച്ച കൈവരിച്ചുകൊണ്ട് പര്യവസാനിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അപ്രതീക്ഷിതമായ, ഞെട്ടിപ്പിക്കുന്ന സംഭവവികാസം ഉണ്ടായില്ലെങ്കില്‍ അടുത്തവര്‍ഷം 7 ശതമാനം വളര്‍ച്ച നേടും. 2012-15 ആകുമ്പോള്‍ നമ്മള്‍ 8 ശതമാനത്തിലേയ്ക്കു തിരിച്ചെത്തും''
2012-13ലെ അവസാനപാദം കൈവരിച്ചത് 4.8 ശതമാനം വളര്‍ച്ചയാണ്. 2010-11ലെ 9 ശതമാനത്തില്‍ നിന്ന് 2011-12ല്‍ 6.2 ശതമാനത്തിലേയ്ക്കുളള മാന്ദ്യപ്രവണത 2012-13ല്‍ 5 ശതമാനമായി കൂടുതല്‍ മുരടിച്ചു. ഈ സ്ഥിതിവിശേഷത്തിന് മറ്റാരെയും കുറ്റപ്പെടുത്താന്‍ ചിദംബരത്തിന് കഴിയില്ല. സ്വയംകൃതാനര്‍ത്ഥമാണ് ഈ തകര്‍ച്ച.
2012-13ലെ ബജറ്റില്‍ ചെലവഴിക്കാന്‍ വകയിരുത്തിയിരുന്നത് 14.9 ലക്ഷം രൂപയായിരുന്നു. ചെലവാക്കിയതാകട്ടെ 14.1 ലക്ഷം കോടിയും. ഏതാണ്ട് 80,000 കോടി രൂപയുടെ ചെലവ് വെട്ടിക്കുറച്ചു. എന്നിട്ട് സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യശേഷിയില്ലായ്മയെ കുറ്റപ്പെടുത്തി സമാധാനിക്കുകയാണ് ചിദംബരം. പക്ഷേ, സത്യം നേരെ മറിച്ചാണ്. കമ്മി കുറയ്ക്കുന്നതിനു വേണ്ടി ചെലവുകള്‍ ഞെരുക്കുക എന്ന നയമാണ് ധനമന്ത്രി സ്വീകരിച്ചത്. ഈ ചവിട്ടിപ്പിടിത്തം മൂലമാണ് പണം ചെലവാകാതിരുന്നത്.
സാമ്പത്തികമാന്ദ്യകാലത്ത് സര്‍ക്കാരിന്റെ ചെലവു കുറയ്ക്കല്‍ തലതിരിഞ്ഞ നടപടിയാണ്. സ്വകാര്യ ഉപഭോഗവും നിക്ഷേപവും കൊണ്ട് ചരക്കുകള്‍ വിറ്റഴിയ്ക്കാല്‍ കഴിയാതെ വരുമ്പോഴാണ് ഉല്‍പാദനം വെട്ടിക്കുറയ്ക്കുന്നത്. അപ്പോഴാണ് സാമ്പത്തികമാന്ദ്യം ഉണ്ടാകുന്നത്. ഇങ്ങനെയുളള സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ ചെലവുകള്‍ ഉയര്‍ത്തി ഡിമാന്റിലുളള വിടവ് നികത്തണമെന്നാണ് സാമ്പത്തികശാസ്ത്രം. പക്ഷേ ഇവിടെ ചെയ്യുന്നത് മറിച്ചാണ്. സര്‍ക്കാരും കൂടി ചെലവ് കുറയ്ക്കുകയാണ്. ഇത് സാമ്പത്തികമാന്ദ്യത്തെ കൂടുതല്‍ രൂക്ഷമാക്കും. ഇതാണ് ഈ വര്‍ഷം സംഭവിച്ചിരിക്കുന്നത്.
2008-09ല്‍ സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ നേര്‍ വിപരീതമായിരുന്നു പ്രണബ് മുഖര്‍ജിയുടെ നടപടി. സര്‍ക്കാര്‍ ചെലവ് ഗണ്യമായി ഉയര്‍ത്തി. 2007-08ല്‍ കേന്ദ്രസര്‍ക്കാരിന്റെ ചെലവ് 13.4 ലക്ഷം കോടിയായിരുന്നു. 2008-09ല്‍ ഇത് 15.2 ലക്ഷം കോടിയായും 2009-10ല്‍ 18.3 ലക്ഷം കോടിയായും ഉയര്‍ന്നു. ഈയൊരു സമീപനത്തിന്റെ ഫലമായിട്ടാണ് 2008-09ല്‍ സാമ്പത്തികവളര്‍ച്ച 6.7 ശതമാനമായത്. തുടര്‍ന്നുളള രണ്ടുവര്‍ഷങ്ങളില്‍ ഇത് യഥാക്രമം 8.6 ശതമാനവും 9.3 ശതമാനവുമായി ഉയര്‍ന്നതും സര്‍ക്കാരിന്റെ ചെലവ് വര്‍ദ്ധിച്ചതിലൂടെയാണ്. ചിദംബരം ധനമന്ത്രിയായതോടെ ചെലവുചുരുക്കല്‍ ആരംഭിച്ചു. 2011-12നെ അപേക്ഷിച്ച് 2012-13ല്‍ വിലക്കയറ്റവും കൂടി കണക്കിലെടുത്താല്‍ സര്‍ക്കാര്‍ ചെലവ് യഥാര്‍ത്ഥത്തില്‍ വര്‍ദ്ധിച്ചതേയില്ല. 6.7 ശതമാന വളര്‍ച്ചയുണ്ടായ 2008-09ല്‍ ഉത്തേജക പാക്കേജ് നടപ്പാക്കിയ പ്രണബ് മുഖര്‍ജിയും 5.0 വളര്‍ച്ചയുണ്ടായ വര്‍ഷം ചെലവു ചുരുക്കല്‍ നടപ്പാക്കുന്ന ചിദംബരവും തമ്മിലുളള താരതമ്യം കൗതുകകരമാണ്.
ചിദംബരത്തിന് പ്രണബ് മുഖര്‍ജിയുടെ സാമ്പത്തികനയത്തോടു പുച്ഛമാണ്. ഇന്നത്തെ വിലക്കയറ്റത്തിനും ഉയര്‍ന്ന ധനക്കമ്മിയ്ക്കും ഉത്തരവാദി പ്രണബ് ആണെന്നാണ് ചിദംബരത്തിന്റെ വ്യംഗ്യം. വിലക്കയറ്റം 2012-13ല്‍ 7.8 ശതമാനമാണ്. പക്ഷേ, ഇതിനു കാരണം സര്‍ക്കാര്‍ ചെലവ് ഗണ്യമായി വര്‍ദ്ധിച്ചതുകൊണ്ട് ജനങ്ങളുടെ കൈവശം ആവശ്യത്തിലധികം പണമുളളതല്ല. ധനകാര്യവര്‍ഷത്തിന്റെ അവസാനപാദത്തില്‍ ഉപഭോക്തൃചെലവുകള്‍ 3.8 ശതമാനമാണ് വര്‍ദ്ധിച്ചത് എന്നോര്‍ക്കുക.
വിലക്കയറ്റത്തിനു കാരണം, പെട്രോളിന്റെയും ഡീസലിന്റെയും മറ്റും വില ഉയര്‍ന്നതുമൂലം ഉല്‍പാദന ചെലവ് വര്‍ദ്ധിച്ചതാണ്. സബ്‌സിഡികള്‍ വെട്ടിച്ചുരുക്കുന്നതും വിലകള്‍ ഉയര്‍ത്തുന്നതും രൂപയുടെ വിലയിടിവും ഇറക്കുമതി വിലകള്‍ ഉയര്‍ത്തുന്നു. പൊതുവിതരണത്തിലെ അപാകതകള്‍ മൂലം ധാന്യവിലകളും ഉയര്‍ന്നു. ചുരുക്കത്തില്‍ ഡിമാന്റിന്റെ വശത്തല്ല, സപ്ലൈയുടെ വശത്താണ്. ഈ വിലക്കയറ്റത്തിന് സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുന്നതല്ല പരിഹാരം.
ധനക്കമ്മി കുറയ്ക്കണമെന്ന് വാശിയുണ്ടെങ്കില്‍ ചെലവുചുരുക്കിത്തന്നെ വേണമെന്നില്ല. വരുമാനം വര്‍ദ്ധിപ്പിക്കം. 5 ലക്ഷം കോടിയോളം വേണ്ടെന്നു വെച്ചിട്ടും 2012-13ല്‍ ലക്ഷ്യമിട്ടതിനെക്കാള്‍ 10,000 കോടിയോളം കുറവു നികുതിയേ പിരിക്കാന്‍ കഴിഞ്ഞുളളൂ. ഇനി, നികുതിപിരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ നികുതിവെട്ടിപ്പു തടഞ്ഞുകൂടേ. കളളപ്പണം പിടിച്ചെടുത്തുകൂടേ. പൊതുസ്വത്ത് ചുളുവിലയ്ക്കു വില്‍ക്കുന്നത് നിര്‍ത്തിക്കൂടേ. ഇതൊന്നും ചെയ്യാതെ ധനക്കമ്മി 5.8 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമാക്കി താഴ്ത്തിയതിന്റെ ആഹ്ലാദത്തിലാണ് ചിദംബരം. ഈ ആഹ്ലാദത്തിന്റെ മറുവശമാണ് സാമ്പത്തികവളര്‍ച്ചയുടെ കണ്ണുനീര്‍.
2013-14ല്‍ എന്തു സംഭവിക്കുമെന്നതിലാണ് ഇപ്പോള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. മാന്ദ്യത്തിന്റെ അടിത്തട്ടു കണ്ടുകഴിഞ്ഞു. ഇനി സമ്പദ്ഘടന മുകളിലേയ്ക്കു വളരും എന്ന് ആസൂത്രണ കമ്മിഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേഗ്‌സിംഗ് അലുവാലിയ പ്രവചിച്ചുകഴിഞ്ഞു. അവസാനപാദത്തില്‍ 4.7 ശതമാനമേ വളര്‍ച്ചയുണ്ടായിരിക്കൂ എന്നാണ് അവസാനം കരുതിയതു പോലും. പക്ഷേ, 4.8 ശതമാനം വളര്‍ച്ചയുണ്ടായി. ഇതാണ് ശുഭപ്രതീക്ഷയുടെ ഒരു കാരണം. വിലക്കയറ്റം താഴ്ന്നു തുടങ്ങിയിട്ടുണ്ട്. അമേരിക്കയില്‍ വീണ്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു വര്‍ഷമായതുകൊണ്ട് സര്‍ക്കാര്‍ ചെലവ് ഉയര്‍ത്താമെന്ന് ചിദംബരം സമ്മതിക്കുകയും ചെയ്തു. അധികം താമസിയാതെ പലിശ നിരക്ക് റിസര്‍വ് ബാങ്ക് താഴ്ത്തുമെന്നാണ് എല്ലാവരും കരുതുന്നത്. അതോടെ 2012-13 അവസാനപാദത്തില്‍ 3.4 ശതമാനം മാത്രം ഉയരുന്ന നിക്ഷേപം ഗണ്യമായി ഉയരുമെന്നും സമ്പദ്ഘടന 6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നുമാണ് ഇപ്പോഴത്തെ പ്രവചനം. വിശ്വാസം രക്ഷിക്കട്ടെ. 

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...