Monday, June 24, 2013

രൂപയുടെ മൂല്യ ഇടിവ് : ഗുണദോഷ വിചാരം

രൂപയുടെ മൂല്യം ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന നിലയിലാണ്. മെയ് ആദ്യം ഏതാണ്ട് 52 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ഡോളറിന് ഇപ്പോള്‍ 59 രൂപയോളം നല്‍കണം. ജൂണ്‍ 17ന് മാര്‍ക്കറ്റ് അടച്ചപ്പോള്‍ 58.70 രൂപയായിരുന്നു വിനിമയ നിരക്ക്. കഴിഞ്ഞ മെയ് ആറിനെ അപേക്ഷിച്ച് പത്തുശതമാനത്തിന്റെ ഇടിവ്.

സാമ്പത്തിക ഉത്തേജനത്തിനായി 4000 - 7,000 കോടി ഡോളറിന്റെ ധനകാര്യ സ്ഥാപനങ്ങളുടെയും മറ്റും ബോണ്ടുകള്‍ പ്രതിമാസം വാങ്ങുന്ന നയമാണ് 2008ലെ ആഗോള മാന്ദ്യം തുടങ്ങിയതു മുതല്‍ അമേരിക്കന്‍ സര്‍ക്കാരിന്റേത്. പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനാണിത്. എന്നാല്‍ സാമ്പത്തിക വീണ്ടെടുപ്പ് ശക്തിപ്പെടുന്നതിന്റെപശ്ചാത്തലത്തില്‍ ഈ നയം അമേരിക്ക പുനരവലോകനം ചെയ്യുകയാണ്. ഈ ലേഖനം അച്ചടിക്കുമ്പോഴേയ്ക്കും തീര്‍പ്പറിയാം. ഇത്തരത്തില്‍ ബോണ്ടുകള്‍ വാങ്ങുന്നതു കുറച്ചാല്‍ അമേരിക്ക ഡോളറിന്റെ ലഭ്യത കുറയ്ക്കും. ഡോളറിനു പ്രിയം കൂടും. ഇതു മുന്‍കൂട്ടി കണ്ട് നിക്ഷേപകര്‍ രൂപ ഡോളറായി മാറ്റി പിന്‍വലിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് 470 കോടി ഡോളറാണ് വിദേശ നിക്ഷേപകര്‍ ഇപ്രകാരം പിന്‍വലിച്ചത്.

ഇതാണ് രൂപയുടെ മൂല്യം ഇടിയുന്നതിന്റെ ഒരു പ്രധാന കാരണം. അമേരിക്കന്‍ ധനനയം മാറിയാല്‍ രൂപയുടെ മൂല്യം ഇനിയും താഴും. 65-70 രൂപ നിരക്കിലേയ്ക്കു വരെ വരാം. ഇതിന്റെ പ്രത്യാഘാതങ്ങളെന്തായിരിക്കും?

ഗുണഫലങ്ങള്‍ ഇവയാണ്:

ഒന്ന്) രൂപയുടെ വിലയിടിവ് പ്രവാസികള്‍ക്ക് നേട്ടമാകും. മെയ് ആദ്യം ഗള്‍ഫില്‍ നിന്നയച്ച ഓരോ ഡോളറിനും 52 രൂപ ലഭിച്ചത് ഇപ്പോള്‍ 59 രൂപയായി. 'രൂപ താഴേയ്ക്ക്, ഈ അവസരം വിനിയോഗിക്കൂ' എന്നായിരുന്നു ഒരു ദേശസാല്‍കൃത ബാങ്ക് ഇടപാടുകാര്‍ക്ക് നല്‍കിയ സന്ദേശം. ബാങ്കു വഴി സാധാരണഗതിയില്‍ വരുന്ന ഗള്‍ഫ് പണം ജൂണ്‍ മാസത്തില്‍ ഇരട്ടിയാകും. 2013-14ല്‍ 65-70,000 കോടി രൂപയെങ്കിലും കേരളത്തിലേയ്ക്ക് വിദേശപണം വരും.

രണ്ട്) ഡോളറില്‍ കരാറുറപ്പിച്ച കയറ്റുമതിക്കാര്‍ക്കും വന്‍നേട്ടമുണ്ടാകും. രൂപയുടെ വിനിമയനിരക്കില്‍ 1 രൂപ ഇടിയുമ്പോള്‍ ഐടി വ്യവസായത്തില്‍ കയറ്റുമതിക്കാരുടെ ലാഭത്തില്‍ 0.4 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാകുമെന്നാണ് മതിപ്പുകണക്ക്. അതുകൊണ്ടാണ് ഐടി കമ്പനികളുടെ ഷെയര്‍വില ഉയര്‍ന്നത്. തിരുപ്പൂര്‍ തുണി മേഖലയില്‍ ഉത്സവത്തിമര്‍പ്പാണെന്നൊരു റിപ്പോര്‍ട്ടു കണ്ടു. എന്നാല്‍ കയറ്റുമതി വിലകള്‍ കുറയ്ക്കുന്നതിന് വിദേശ ഇറക്കുമതിക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങുന്നതോടെ അധികലാഭത്തില്‍ ഒരു പങ്ക് അവര്‍ക്കും കൊടുക്കേണ്ടി വരും.

മൂന്ന്) രൂപയുടെ മൂല്യമിടിയുന്നത് കയറ്റുമതിയ്ക്ക് മൊത്തത്തില്‍ ഉത്തേജകമാണ്. മെയ് ആദ്യം ഒരു ഡോളറിന് 52 രൂപയുടെ ഇന്ത്യന്‍ ചരക്കുകള്‍ വാങ്ങിയ വിദേശിയ്ക്കു ഇപ്പോള്‍ 59 രൂപയുടെ ചരക്കുകള്‍ കിട്ടും. ഇങ്ങനെ കയറ്റുമതി വിലകള്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേനെ കുറയുന്നതു മൂലം നമ്മുടെ കയറ്റുമതി ഉയരും.

എന്നാല്‍ ഈ സാഹചര്യത്തില്‍ രൂപയുടെ മൂല്യമിടിഞ്ഞാലും കയറ്റുമതി വര്‍ദ്ധിക്കണമെന്നില്ല. കാരണം പാശ്ചാത്യരാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയാണ് കയറ്റുമതിയെ നിര്‍ണയിക്കുന്നത്. 2013ല്‍ യൂറോപ്യന്‍ സമ്പദ്ഘടനകള്‍ -0.4 ശതമാനം ഉത്പാദനം കുറയുമെന്നാണ് ഏറ്റവും അവസാനത്തെ മതിപ്പുകണക്ക്. അങ്ങനെ 2013ല്‍ കയറ്റുമതി ഗണ്യമായി ഉയരുമെന്ന പ്രതീക്ഷ വേണ്ട.

ദോഷഫലങ്ങള്‍ താഴെ പറയുന്നവയാണ്.

ഒന്ന്) രൂപയുടെ മൂല്യമിടിയുന്നത് ഇറക്കുമതി ചെലവ് ഉയര്‍ത്തും. മെയ് മാസത്തില്‍ 52 രൂപ നിരക്കില്‍ 1 ഡോളര്‍ വിലയ്ക്കുളള ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്ത സ്ഥാനത്ത് ഇന്ന് 59 രൂപ നല്‍കേണ്ടി വരും. വിനിയമനിരക്ക് 1 രൂപ ഇടിഞ്ഞാല്‍ ഒരു വര്‍ഷം എണ്ണക്കമ്പനികുടെ അനുമാന നഷ്ടം അഥവാ അണ്ടര്‍ റിക്കവറി 9000 കോടി ഉയരും. എണ്ണ വില ഉയര്‍ത്തി ഇതു നികത്താനുളള സര്‍വ സ്വാതന്ത്ര്യവും എണ്ണക്കമ്പനികള്‍ക്കു നല്‍കിയിട്ടുണ്ട്.

മറിച്ചൊരു വാദവുമുണ്ട്. ഇറക്കുമതി വിലകള്‍ ഉയരുമ്പോള്‍ ഇറക്കുമതി കുറയും. പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍ നടക്കുന്നത്. എണ്ണവില എത്ര കൂടിയാലും ഉപഭോഗം കുറയ്ക്കാനാവുമോ? ഇന്ത്യയില്‍ രൂക്ഷമായ സാമ്പത്തിക മുരടിപ്പാണ്. എന്നിട്ടും ഇറക്കുമതി കൂടിക്കൊണ്ടിരിക്കുന്നതാണ് അനുഭവം.

രണ്ട്) രൂപയുടെ മൂല്യം ഇടിയുമ്പോള്‍ രാജ്യത്തിന്റെ കടഭാരം രൂപ നിരക്കില്‍ ആനുപാതികമായി ഉയരും. രാജ്യത്തെ സംബന്ധിച്ച് ഇത് അടിയന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കണമെന്നില്ല. പക്ഷേ, കമ്പനികളുടെ കാര്യത്തില്‍ അങ്ങനെയല്ല. ഒരു രൂപ വിനിയമ നിരക്കില്‍ ഇടിവുണ്ടായാല്‍ കമ്പനികളുടെ കടഭാരം 6000 കോടി രൂപ കണ്ട് ഉയരുമെന്നാണ് മതിപ്പുകണക്ക്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ കട തിരിച്ചടവിന്റെയും പലിശയുടെയും മറ്റും ഭാരം വര്‍ദ്ധിക്കും.

മൂന്ന്) ഇറക്കുമതി വിലകള്‍ ഉയരുന്നത് വിലക്കയറ്റം രൂക്ഷമാക്കും. മൊത്തവില സൂചിക കുറയുന്നതു സാമ്പത്തിക ഉത്കര്‍ഷത്തിന്റെ സൂചനയായി കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് രൂപയുടെ വിലയിടിവ് പുതിയ ഭീഷണി ഉയര്‍ത്തുന്നത്. രൂപയുടെ മൂല്യം 1 രൂപ ഇടിയുന്നത് മൂലം മൊത്തവില സൂചിക 2 - 3 മാസത്തിനുളളില്‍ 0.2 ശതമാനത്തോളം ഉയരും.

നാല്) രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യയിലെ ഓഹരിക്കമ്പോളത്തെയും നിരാശയിലാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഓഹരിക്കമ്പോളത്തിന്റെ ചാഞ്ചാട്ടവും താഴേയ്ക്കാണ്.

അഞ്ച്) അടവുശിഷ്ട കമ്മി ഇപ്പോള്‍ത്തന്നെ ദേശീയ വരുമാനത്തിന്റെ 6.7 ശതമാനമാണ്. 2.5 ശതമാനമാണ് ഉചിതം എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. രൂപയുടെ വിലയിടുന്നത് കറണ്ട് അക്കൗണ്ട് കമ്മിയെ കൂടുതല്‍ രൂക്ഷമാക്കും. ഇതാവട്ടെ രൂപയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. അങ്ങനെ കറണ്ട് അക്കൗണ്ട് കമ്മിയും രൂപയുടെ മൂല്യമിടിവും തമ്മിലുളള ദൂഷിത വലയത്തിലേയ്ക്കു സമ്പദ്ഘടന വഴുതി വീണാലുളള ദുരന്തം വലുതായിരിക്കും.

ഡോളര്‍ ശക്തിപ്പെട്ടതുമൂലം രൂപ മാത്രമല്ല, ബ്രിക് രാജ്യങ്ങളുടെ നാണയങ്ങളുടെയെല്ലാം മൂല്യം ഇടിഞ്ഞു; അങ്ങനെ നാണയ മൂല്യത്തകര്‍ച്ച ഇന്ത്യയുടെ മാത്രം തനതു പ്രതിഭാസമല്ല; ആയതിനാല്‍ അതിരുകവിഞ്ഞു ഭയപ്പെടാനൊന്നുമില്ല എന്നാണ് കേന്ദ്ര ധനകാര്യവകുപ്പ് നല്‍കുന്ന സാന്ത്വനം.

പക്ഷേ, നാണയത്തകര്‍ച്ച ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ബ്രിക്‌സ് രാജ്യങ്ങളും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമെടുത്താല്‍ സൗത്ത് ആഫ്രിക്കയുടെ റാന്‍ഡ് മാത്രമാണ് ഇന്ത്യന്‍ രൂപയെക്കാള്‍ രൂക്ഷമായ തകര്‍ച്ച നേരിടുന്നത്. ഇന്ത്യയ്ക്കും ദക്ഷിണാഫ്രിയ്ക്കും പൊതുവായ ഒരു കാര്യമുണ്ട്. ഇരുരാജ്യങ്ങളും അതീവ ഗുരുതരമായ അടവുശിഷ്ട കമ്മി നേരിടുകയാണ്. ഇത്ര വലിയ അടവുശിഷ്ട കമ്മി നേരിടുമ്പോള്‍ രൂപയുടെ മൂല്യം ഇടിയുമെന്നത് സാമാന്യഗതിയില്‍ ഊഹിക്കാവുന്നേയുളളൂ. തന്മൂലം വിദേശ മൂലധനം വിന്‍വാങ്ങല്‍ തുടങ്ങി. ഏറ്റവും പ്രകടമായ പിന്മാറ്റം ഉണ്ടായിട്ടുളളത് ബോണ്ട് മാര്‍ക്കറ്റില്‍ നിന്നാണ്. ഓഹരി കമ്പോളത്തിലേയ്ക്കു വിദേശ മൂലധനത്തിന്റെ വരവ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ പ്രവണത ശക്തിപ്പെട്ടാല്‍ രാജ്യം അതീവഗൗരവമായ വിദേശ നാണയ പ്രതിസന്ധിയിലേയ്ക്കു വഴുതിവീഴും. 

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...