Monday, June 24, 2013

സോളാര്‍ തട്ടിപ്പ് വെളിപ്പെടുത്തുന്നതെന്ത്?

കേരള നിയമസഭ ഏതാനും ദിവസങ്ങളായി സ്തംഭനത്തിലാണ്. സംസ്ഥാന രാഷ്ട്രീയം വലിയ കോളിളക്കത്തിലും. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണം എന്ന ആവശ്യമുന്നയിച്ച് നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടക്കുന്നു. പാമോയില്‍ കേസ്, തിരുവനന്തപുരം ടൈറ്റാനിയം അഴിമതി, കൊല്ലം ടൈറ്റാനിയം അഴിമതി എന്നിവയില്‍ നിന്ന് മുഖം രക്ഷിച്ച് ഊരിപ്പോരാന്‍ കഴിഞ്ഞ മുഖ്യമന്ത്രി വിളറി വിവശനായി നിയമസഭയില്‍ നില്‍ക്കുന്നത് കേരളമാകെ കണ്ടു.

പാമോയില്‍ കേസ് ജിജി തോംസനെക്കൊണ്ട് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. വിജിലന്‍സ് മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ടു നല്‍കി. തിരുവനന്തപുരം ടൈറ്റാനിയം അത്രയ്ക്ക് എളുപ്പമായിരുന്നില്ല. വിജിലന്‍സ് ജഡ്ജി തന്നെ പ്രതികൂലമായ പരാമര്‍ശങ്ങള്‍ നടത്തി. പി സി ജോര്‍ജിനെപ്പോലുളളവരെക്കൊണ്ട് ജഡ്ജിയെ ഭീഷണിപ്പെടുത്തിയും അപഹസിച്ചും കോടതി മാറ്റിച്ചു. എന്നിട്ടിപ്പോള്‍ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇവ പോലെ എളുപ്പമാകാന്‍ പോകുന്നില്ല, മുഖ്യമന്ത്രി ചെന്നു ചാടിയിരിക്കുന്ന പുതിയ ഊരാക്കുടുക്ക്.

സരിതാ നായരുടെയും ബിജു രാധാകൃഷ്ണന്റെയും ഉടമസ്ഥതയിലുളള ടീം സോളാര്‍ കമ്പനിയാണ് വിവാദത്തിന്റെ കേന്ദ്രം. കേരളത്തിലും ഇന്ത്യയിലും അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കമ്പോളമാണ് സോളാര്‍ ഊര്‍ജ ഉപകരണങ്ങളുടേത്. ഇവയുടെ പ്രോത്സാഹനത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ഏതാണ്ട് 50 ശതമാനം തുക സബ്‌സിഡിയായി നല്‍കുന്നു. സോളാര്‍ ഉപകരണങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും ഘടിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച മുന്നൂറോളം ഏജന്‍സികളുണ്ട്. കേരളത്തിലെ അനൗപചാരിക ഊര്‍ജ ഏജന്‍സിയായ അനെര്‍ട്ട് ഇവയില്‍ 28 എണ്ണത്തിന് അംഗീകാരവും നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സിയുടെ നേരിട്ടുളള നിയന്ത്രണത്തിലല്ല ഇവ. ഏജന്‍സികള്‍ ഗുണഭോക്താക്കളുമായി നേരിട്ട് കരാര്‍ ഉറപ്പിക്കുന്നു, ചെയ്തുകൊടുക്കുന്നു. സബ്‌സിഡി അംഗീകൃത ഏജന്‍സികളാണ് വാങ്ങുന്നത്.

ഇതിലെ തട്ടിപ്പ് പലരീതികളിലാണ് അരങ്ങേറുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് ഉപകരണത്തിന്റെ വിലയുടെ കാര്യത്തിലാണ്. സര്‍ക്കാര്‍ അംഗീകരിച്ച ബെഞ്ച് മാര്‍ക്ക് വിലയുണ്ടെങ്കിലും കമ്പോള വിലയെക്കാള്‍ വളരെ ഉയര്‍ന്ന വിലയ്ക്കാണ് ഉപഭോക്താവിനു നല്‍കുക. സബ്‌സിഡി കൂടി കിട്ടുമ്പോള്‍ സാധാരണ വിലയില്‍ അവര്‍ തൃപ്തരാകും. അംഗീകൃത ഏജന്‍സികളല്ലാത്ത, എന്നാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ചില കമ്പനികളെ ലേഖകന് നേരിട്ടറിയാം. സബ്‌സിഡി ഇല്ലാതെ തന്നെ അംഗീകൃത ഏജന്‍സികളെക്കാള്‍ വില കുറച്ച് ഉപകരണങ്ങള്‍ ഇവര്‍ നല്‍കാറുണ്ട്. മറ്റൊരു തട്ടിപ്പുരീതി അംഗീകൃത കപ്പാസിറ്റിയുടെ പകുതിയോ മൂന്നിലൊന്നോ മാത്രം കപ്പാസിറ്റിയുളള സോളാര്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കലാണ്. ഇവയോടൊപ്പം ഇന്‍വേര്‍ട്ടറുമുണ്ടാകും. കുറച്ചു സമയം സോളാര്‍ ഊര്‍ജം ഉപയോഗിക്കും. ബാക്കി കെഎസ്ഇബിയുടെ വൈദ്യുതി ഉപയോഗിച്ചായിരിക്കും ഉപകരണം പ്രവര്‍ത്തിക്കുക.

ടീം സോളാറീസിനെക്കുറിച്ച് ലഭ്യമായ വിവരം വെച്ചു നോക്കുമ്പോള്‍ പണ്ടത്തെ ആടു മാഞ്ചിയം തേക്കു തട്ടിപ്പു മോഡലിലുളള ഒരു ബിസിനസ് മോഡല്‍ കൂടി ഇവര്‍ക്കുണ്ടായിരുന്നു എന്നു വേണം കരുതാന്‍. സൗരോര്‍ജ - കാറ്റാടി ഊര്‍ജോപകരണങ്ങള്‍ക്കു വേണ്ടി പരക്കെ ആളുകളില്‍ നിന്ന് അഡ്വാന്‍സ് വാങ്ങുക, വെച്ചുകൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പുതിയ ഇരകളില്‍ നിന്നുളള പണം ഇവര്‍ക്കു മറിച്ചുകൊടുക്കുക - ഇത്തരമൊരു ചെയിനുണ്ടാക്കാനായിരുന്നു ശ്രമം.

ടീം സോളാര്‍ കമ്പനിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം അവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം വാങ്ങാന്‍ കഴിഞ്ഞില്ല എന്നുളളതാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനെര്‍ട്ടാകട്ടെ, കേന്ദ്ര പാനലില്‍ ഉള്‍പ്പെടുന്നവരില്‍ നിന്നു മാത്രമേ ക്വട്ടേഷന്‍ സ്വീകരിക്കാനും തയ്യാറായുളളൂ. മുഖ്യമന്ത്രിയുടെ ഓഫീസുമായിട്ടുളള ഇടപാടുകളുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന് കമ്പനിയെക്കുറിച്ച് വിശ്വാസ്യത സൃഷ്ടിക്കുന്നതിനും അനെര്‍ട്ടില്‍ നിന്നും അംഗീകാരം നേടലുമായിരുന്നു. ഇത് ലഭിക്കുമെന്ന ഉറപ്പ് ആരൊക്കെയോ ഇവര്‍ക്കു നല്‍കിയിട്ടുണ്ട്. പക്ഷേ, അനെര്‍ട്ട് അവസാനം കാലുവാരി. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമില്ല എന്നതാണ് വൈദ്യുതി മന്ത്രി നല്‍കുന്ന വിശദീകരണം. പക്ഷേ, ആരൊക്കെ ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു, എന്തുകൊണ്ടവ തളളപ്പെട്ടു തുടങ്ങിയ അണിയറക്കാര്യങ്ങള്‍ ഇന്നും രഹസ്യമാണ്.

ഇവിടെയാണ് പതിനായിരം കോടി രൂപയുടെ കമ്പോളത്തിലെ കൊളളയ്ക്കാണ് സോളാര്‍ ടീം ലക്ഷ്യമിട്ടിരുന്നത് എന്ന ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ പ്രസ്താവന പ്രസക്തമായി തീരുന്നത്. ഇതിന്റെ പിന്നില്‍ വമ്പന്‍ സ്രാവുകളുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം നേടിക്കൊടുക്കുന്നതിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച ഒരു കോണ്‍ഗ്രസ് എംപിയുടെ പേര് നിയമസഭാലോബിയില്‍ ചര്‍ച്ചയാണ്. ഏതായാലും ജോര്‍ജു പറഞ്ഞ പതിനായിരം കോടി രൂപയുടെ കമ്പോളം സൃഷ്ടിക്കുന്നതിനുളള നയരൂപീകരണം നടന്നത് ടീം സോളാര്‍ മുഖ്യമന്ത്രിയുടെ ഓഫീസുകളിലെല്ലാം സജീവമായിരുന്ന കാലത്താണ്.

എമര്‍ജിംഗ് കേരളയില്‍ ടീം സോളാര്‍ പ്രൊജക്ട് ഉണ്ടായിരുന്നില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയാകാം. പക്ഷേ, സെഷനുകളില്‍ അവര്‍ സജീവസാന്നിദ്ധ്യമായിരുന്നു. ഒക്‌ടോബര്‍ മാസത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ ഔട്ട് ഓഫ് അജണ്ടയായി സൗരോര്‍ജ നയത്തിന്റെ കാതലായ തീരുമാനങ്ങള്‍ കൈക്കൊളളുകയും ചെയ്തു. 2500 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുളള വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചേ തീരൂ. ഇതുപോലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കണം. വാണിജ്യാടിസ്ഥാനത്തില്‍ കെഎസ്ഇബിയുടെ ഗ്രിഡിലേയ്ക്കു കണക്ടു ചെയ്യുന്ന സൗരോര്‍ജ പ്ലാന്റുകളും കാറ്റാടി യന്ത്രങ്ങളെയും കുറിച്ച് വൈദ്യുതി മന്ത്രിയുടെ പ്രഖ്യാപനങ്ങളുമുണ്ടായി.

ടീം സോളാറിന്റെ മുഖ്യ ആശ്രയവും സ്വാധീനകേന്ദ്രവും മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു എന്നതിനെക്കുറിച്ച് ഇന്നൊരു സംശയവുമില്ല. പ്രശ്‌നം വിവാദമായതിനു ശേഷം നിയമസഭാ ചര്‍ച്ചകളില്‍ പങ്കെടുത്തപ്പോള്‍ ആദ്യത്തെ രണ്ടുദിവസവും സരിതയെയും ബിജുവിനെയും അറിയാമെന്ന് അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. തികഞ്ഞ നിശബ്ദത പാലിക്കുകയാണ് അദ്ദേഹം ചെയ്തത്. ഏഷ്യാനെറ്റിനു നല്‍കിയ ടെലിഫോണ്‍ ഇന്റര്‍വ്യൂവില്‍ ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചുനടന്ന കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി സമ്മതിച്ചതു തന്നെ. സരിതാ നായരെ സംബന്ധിച്ചാണെങ്കില്‍ വിജ്ഞാന്‍ ഭവനില്‍ വെച്ചു കണ്ടില്ല എന്നല്ലാതെ അവരുമായി നേരിലോ ഫോണിലോ സംസാരിച്ചിട്ടില്ല എന്ന് ഇന്നേവരെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ഏതായാലും വിജ്ഞാന്‍ ഭവന്‍ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ തോമസ് കുരുവിളയാണ് വെളിപ്പെടുത്തിയത്.

ജോപ്പന്‍ എന്ന അസിസ്റ്റന്റിന്റെയും സലീംരാജ് എന്ന ഗണ്‍മാനെയും പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി സന്നദ്ധനായി. ആദ്യദിവസം അതിനദ്ദേഹം തയ്യാറായിരുന്നില്ല. അന്വേഷണ റിപ്പോര്‍ട്ടു വരട്ടെ എന്നായിരുന്നു നിലപാട്. എന്തിന് അന്വേഷണ റിപ്പോര്‍ട്ട്? എഴുപതു തവണ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ഫോണ്‍ ചെയ്തതിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രിയ്ക്കു ലഭ്യമായിരുന്നില്ലേ. അദ്ദേഹം സില്‍ബന്തികളെ സംരക്ഷിക്കാന്‍ ശ്രമിച്ചു, പക്ഷേ, വിജയിച്ചില്ല എന്ന അനുമാനത്തിലേ നമുക്ക് എത്താന്‍ കഴിയൂ. പക്ഷേ, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ജോപ്പിനിലോ സലീംരാജിലോ ഒതുങ്ങി നില്‍ക്കുന്നതല്ല ടീം സോളാറുമായുളള ബന്ധം. മുഖ്യമന്ത്രിയുടെ മറ്റൊരു വിശ്വസ്തനായ ജിക്കുവിന്റെ ഫോണില്‍ നിന്ന് അങ്ങോട്ടുമിങ്ങോട്ടും വിളിയുണ്ടായിട്ടുണ്ട്. മറ്റു ചില സ്റ്റാഫ് അംഗങ്ങളെക്കുറിച്ചും കഥകള്‍ കേള്‍ക്കുന്നുണ്ട്. ഫോണ്‍ കോളിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണം. പോലീസ് അന്വേഷണ സംഘത്തിനു മാത്രമല്ല, ഒരു പൊതു രാഷ്ട്രീയ പ്രശ്‌നമായി മാറിയ ഇക്കാര്യത്തെക്കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക് ആകെ താല്‍പര്യമുണ്ട്. ടീം സോളാറീസ് മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുളള കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍കോള്‍ വിവരങ്ങള്‍ ലഭ്യമാക്കിയാല്‍ ഒരു തട്ടിപ്പു സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് എത്രമാത്രം കെട്ടുപിണഞ്ഞു കിടന്നിരുന്നു എന്നു വ്യക്തമാകും.

മുഖ്യമന്ത്രിയ്ക്ക് സ്വന്തമായി മൊബൈല്‍ ഫോണില്ല എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. അദ്ദേഹത്തെ ബന്ധപ്പെടണമെങ്കില്‍ ജോപ്പന്‍, സലിംരാജ്, ജിക്കു, ആര്‍കെ എന്നിവരുടെ ഫോണ്‍ വഴിയേ പറ്റൂ. ഇവരെല്ലാവരും തമ്മില്‍ ഘടിപ്പിക്കുന്ന പൊതുവായ ഘടകം മുഖ്യമന്ത്രിയാണ്. അദ്ദേഹം സ്ഥലത്തുണ്ടായിരുന്ന വേളയിലും ഇല്ലാത്ത വേളയിലും ഫോണ്‍ കോളുകളുണ്ടായിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രിയും ഫോണ്‍ വിളികളുമായി യാതൊരു ബന്ധവുമില്ല എന്ന് മാലോകര്‍ വിശ്വസിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.

യുഡിഎഫ് ഭരണം ഉപജാപകരുടെയും സര്‍ക്കാര്‍ ബാഹ്യശക്തികളുടെയും പിടിയിലാണ്. നിയമങ്ങളും ചട്ടങ്ങളുമനുസരിച്ചല്ല മറിച്ച്, വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നീക്കുന്ന ശൈലിയാണ് മുഖ്യമന്ത്രിയുടേത്. ഇത് ഏതറ്റം വരെ പോകാമെന്നുളളതിന്റെ തെളിവാണ് ടീം സോളാരീസ് തട്ടിപ്പ്. പതിനാലില്‍പ്പരം കേസുകളില്‍ കേരളത്തില്‍ അവര്‍ പ്രതികളായിരുന്നത്. ഇതിനു പുറമെയാണ് തമിഴ്‌നാട്ടിലെ കേസുകള്‍. ബിജുവാകട്ടെ, കൊലക്കേസില്‍ അന്വേഷണ വിധേയനായിരുന്നു. ഇങ്ങനെയുളള ഒരു തട്ടിപ്പു സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രമല്ല മറ്റു ഭരണതലങ്ങളിലും പിടിമുറുക്കി നാട്ടിലെ പൗരന്മാരെ കബളിപ്പിക്കുകയാണ്. ഈ വീഴ്ചകള്‍ മറച്ചുവെയ്ക്കുന്നതിനു വേണ്ടി ഉമ്മന്‍ചാണ്ടിയും മനോരമയും മുന്നോട്ടു വെയ്ക്കുന്ന വാദങ്ങള്‍ രണ്ടാണ്. എന്തുകൊണ്ട് എല്‍ഡിഎഫ് ഭരണത്തില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല? എന്തുകൊണ്ട് ബിജുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തില്ല? അന്നും ഭരണതലത്തില്‍ ഇവര്‍ക്കു സ്വാധീനമുണ്ടായിരുന്നു എന്നാണ് വ്യംഗ്യം.

അങ്ങനെയൊരു ബന്ധമുണ്ടെങ്കില്‍ അതുകൂടി ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരട്ടെ എന്ന് പ്രതിപക്ഷം വ്യക്തമാക്കിക്കഴിഞ്ഞു. ബിജു രാധാകൃഷ്ണന്റെ ആദ്യഭാര കൊല്ലപ്പെട്ടത് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കവെയാണ്. എന്നിട്ട് കേസെടുത്തത് സ്ത്രീധനപീഡനത്തിന്റെ പേരിലും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് പിതാവിന്റെ പരാതിയത്തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ആ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അയാള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കാന്‍ കഴിഞ്ഞത്. എന്നാല്‍ കളങ്കിതനായ ഈ വ്യക്തിയുമായി യുഡിഎഫ് ഭരണം ഉറ്റബന്ധമാണ് പുലര്‍ത്തിയത്. ഇന്നിപ്പോള്‍ മിറച്ചൊരു നിലപാടെടുക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് കര്‍ശനമായ നടപടിയും അന്വേഷണവും ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയാണ്. ഇരുവരും ജയിലിലായത് എല്‍ഡിഎഫ് ഭരണകാലത്താണ്. ജാമ്യത്തിലിറങ്ങിയവര്‍ തമിഴ്‌നാടിലെയ്ക്കു മുങ്ങുകയാണുണ്ടായത്. പിന്നീട് തലപൊക്കുന്നത് യുഡിഎഫ് ഭരണം വരുമ്പോഴാണ്. മറ്റൊരു കാര്യവും കൂടിയുണ്ട്. എല്‍ഡിഎഫ് ഭരണകാലത്ത് അവരുടെ തട്ടിപ്പ് ഭരണത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടോ സര്‍ക്കാര്‍ സ്‌കീമുകളിലെ തിരിമറികളിലൂടെയോ അല്ലായിരുന്നു. എന്നാലിപ്പോള്‍ അതല്ല സ്ഥിതി. അതുകൊണ്ട് സര്‍ക്കാരിനു നഷ്ടമൊന്നുമുണ്ടായിട്ടില്ല എന്ന തര്‍ക്കുത്തരമൊന്നും നല്‍കി രക്ഷപെടാന്‍ മുഖ്യമന്ത്രി നോക്കേണ്ട.

ക്രിമിനല്‍ അന്വേഷണം നടക്കുന്ന വേളയില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് കുറ്റവാളികളെ രക്ഷപെടുത്താനാണെന്ന വിചിത്രമായ വാദവും ഉയര്‍ത്തുന്നുണ്ട്. ജൂഡീഷ്യല്‍ അന്വേഷണം ക്രിമിനല്‍ കേസ് അന്വേഷണത്തിന് തടസമേയല്ല. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരിക, മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇത്ര എളുപ്പത്തില്‍ എങ്ങനെ ഭരണബാഹ്യ ശക്തികള്‍ക്ക് ദുരുപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്നാണ്. ഇത്തരമൊരു അന്വേഷണം ഫലപ്രദമായി നടക്കണമെങ്കില്‍ മുഖ്യമന്ത്രി രാജിവെയ്ക്കുക തന്നെ. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാലെ യുഡിഎഫ് അധികാരമൊഴിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടില്ല. നിയമസഭയില്‍ ഭൂരിപക്ഷമുളളടത്തോളം കാലം യുഡിഎഫിനു ഭരിക്കാം. പക്ഷേ, ഇന്നത്തെ മുഖ്യമന്ത്രിയെ ആ സ്ഥാനത്തിരുത്തിയുളള ഏതന്വേഷണത്തിനും പാമോയിലിന്റെയും ടൈറ്റാനിയത്തിന്റെയും അഴിമതി അന്വേഷണത്തിന്റെ ഫലമേയുണ്ടാകൂ. 

1 comment:

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...