Monday, June 3, 2013

നടക്കാവിലെ സര്‍ക്കാര്‍ പെണ്‍പള്ളിക്കൂടം

ധനവിചാരം, Mathrubhumi, 04 June 2013

പുതിയ അധ്യയനവര്‍ഷം ആരംഭിച്ചല്ലോ. രണ്ടാഴ്ച മുമ്പാണ് ഞാന്‍ കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ചത്. വരുന്ന ജൂലായ്മാസത്തോടെ ആ സ്‌കൂള്‍ കൈവരിക്കാന്‍പോകുന്ന സൗകര്യങ്ങളെന്തെന്ന് അറിയേണ്ടേ?

മള്‍ട്ടിമീഡിയ സ്മാര്‍ട്ട് ക്ലാസ്മുറികള്‍, ആസ്‌ട്രോ ടര്‍ഫ് ഫുട്‌ബോള്‍ ഗ്രൗണ്ട്, ഇന്‍ഡോര്‍ സ്റ്റേഡിയം, ആംഫി തിയേറ്റര്‍, എക്‌സിബിഷന്‍ ഹാള്‍/ഗാലറി, ഭക്ഷണഹാള്‍, 25,000 പുസ്തകങ്ങളുടെ ലൈബ്രറി, കോളേജുകളെ വെല്ലുന്ന സയന്‍സ്‌ലാബ്, 100 കമ്പ്യൂട്ടറുകള്‍, ലാംഗ്വേജ് ലാബ്, വാനനിരീക്ഷണകേന്ദ്രം, സയന്‍സ് പാര്‍ക്ക്...

1893-ലാണ് ഈ സ്‌കൂള്‍ സ്ഥാപിച്ചത്. നഗരത്തിലെ ആദ്യത്തെ ഗേള്‍സ് സ്‌കൂള്‍. കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് മൂന്നരയേക്കര്‍ സ്ഥലം. പ്രൈമറിമുതല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിവരെ 2,300 കുട്ടികള്‍ പഠിക്കുന്നു.

അവിചാരിതമായിരുന്നു സന്ദര്‍ശനം. രാത്രി ഏറെ വൈകി ഒരു മുന്നറിയിപ്പുമില്ലാതെ ചെല്ലുമ്പോള്‍ ഹൈമാസ്റ്റ് ലൈറ്റുകളുടെ വെളിച്ചത്തില്‍ തകൃതിയായി പണികള്‍ നടക്കുന്നു. തിരുപ്പൂരില്‍നിന്ന് കൊണ്ടുവന്ന പ്രീ ഫാബ്രിക്കേറ്റഡ് ഭിത്തികള്‍ ക്രെയിനുപയോഗിച്ച് ഉറപ്പിക്കുന്നു. ആറുമാസംകൊണ്ട് നിര്‍മാണപ്രവൃത്തി മുഴുവന്‍ തീര്‍ക്കാനാണ് പരിപാടി. അന്തര്‍ദേശീയ നിലവാരമുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ എന്ന ആശയവുമായി ഏഴുവര്‍ഷമായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന എ. പ്രദീപ്കുമാര്‍ എം.എല്‍.എ.യും നിര്‍മാണപ്രവൃത്തികളും നവീകരണവും സ്‌പോണ്‍സര്‍ചെയ്ത ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ ഫൈസലും ഷാനവാസും പി.ടി.എ. പ്രസിഡന്റ് ഉണ്ണികൃഷ്ണനും ഏതാനും അധ്യാപകരും സ്‌കൂള്‍ വികസനസമിതി അംഗങ്ങളുമൊക്കെ സന്നിഹിതരായിരുന്നു. രാത്രിതന്നെ തിരുവനന്തപുരത്തേക്ക് മടങ്ങേണ്ടതിനാല്‍ സ്‌കൂളിലൂടെ ഒരു ഓട്ടപ്രദക്ഷിണമേ തരപ്പെട്ടുള്ളൂ. പക്ഷേ, പൊതുവിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്നവരെ ആവേശം കൊള്ളിക്കുന്ന വിസ്മയസൗകര്യങ്ങളിലേക്കാണ് ആ സ്‌കൂള്‍ കുതിക്കുന്നതെന്ന് ബോധ്യപ്പെടാന്‍ അതുമതിയായിരുന്നു.

2007-ലാണ് പ്രിസം (പി.ആര്‍.ഐ.എസ്.എം.- പ്രൊമോട്ടിങ് റീജ്യണല്‍ സ്‌കൂള്‍ ടു ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ത്രൂ മള്‍ട്ടിപ്പിള്‍ ഇന്റര്‍വെന്‍ഷന്‍) അഥവാ പ്രാദേശിക സ്‌കൂളുകളെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള വൈവിധ്യമാര്‍ന്ന ഇടപെടലുകള്‍ എന്ന പദ്ധതിക്ക് കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ സഹായത്തോടെ എ. പ്രദീപ്കുമാര്‍ എം.എല്‍.എ. രൂപം നല്‍കിയത്. വിദ്യാഭ്യാസവകുപ്പ് ഈ പരീക്ഷണത്തിന് പൂര്‍ണപിന്തുണ നല്‍കി. ധനവകുപ്പ് അഞ്ചുകോടിയില്‍പ്പരം രൂപ ഈ സ്‌കീമിന് പ്രത്യേകമായി അനുവദിച്ചു. രണ്ട് കാരണങ്ങള്‍കൊണ്ടാണ് ഞാന്‍ ഇത്തരമൊരു ഉദാരസമീപനം സ്വീകരിച്ചത്. എം.എല്‍.എ.ഫണ്ട്, കോര്‍പ്പറേഷന്‍ ഫണ്ട്, സ്വകാര്യ കോര്‍പ്പറേറ്റുകളുടെ സഹായധനം, സര്‍ക്കാര്‍വകുപ്പുകളുടെ സ്‌കീമുകള്‍, എന്നിവയെല്ലാം ഏകോപിപ്പിച്ച് പല നിര്‍മാണ പ്രവൃത്തികളും പ്രാരംഭപ്രവര്‍ത്തനങ്ങളായി അവര്‍ പൂര്‍ത്തീകരിച്ചിരുന്നു. ഐ.എസ്.ആര്‍.ഒ. ആധുനിക ലാബുകള്‍ക്കുള്ള സഹായം വാഗ്ദാനംചെയ്തു, ഇന്‍ഫോസിസ് കമ്പ്യൂട്ടറുകളും. വെറും ആരംഭശൂരത്വമല്ല ആശയമെന്ന് അത് തെളിയിച്ചു. രണ്ട്: നിര്‍മാണപ്രവൃത്തികളെല്ലാം സമഗ്രമായ ഒരു വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായിരുന്നു. എന്തുകൊണ്ടും പിന്താങ്ങേണ്ട ഒരു വികസന സംരംഭമാണിതെന്ന് പ്ലാനിങ്‌ബോര്‍ഡും വിലയിരുത്തി.

കെട്ടിട, സ്ഥല സൗകര്യങ്ങള്‍, പഠനോപകരണങ്ങള്‍, ലൈബ്രറി, ലബോറട്ടറി, സ്‌കൂള്‍ അന്തരീക്ഷം, വ്യക്തിത്വവികസനം, സര്‍ഗാത്മക വികസനം, അധ്യാപക ഗുണനിലവാരം എന്നിവയിലൊക്കെ അന്തര്‍ദേശീയ നിലവാരവും കോഴിക്കോട്ടെ സ്‌കൂളുകളുടെ അവസ്ഥയും താരതമ്യംചെയ്തു. രണ്ടും തമ്മിലുള്ള വിടവ് തിട്ടപ്പെടുത്തി. ഇത് നികത്തുന്നതിന് ആവശ്യമായ ഇടപെടലുകള്‍ക്ക് ചര്‍ച്ചകളിലൂടെ അവര്‍ രൂപം നല്‍കി. ഇതില്‍ ഒരിനംമാത്രമാണ് കെട്ടിടനിര്‍മാണം. അധ്യാപകപരിശീലനം, രക്ഷാകര്‍തൃപങ്കാളിത്തം, പാഠ്യേതര, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഇവയ്‌ക്കൊക്കെ പ്രത്യേകം ഊന്നലുണ്ട്.

ഈ പ്രവര്‍ത്തനങ്ങളുടെ ഫലം വിലയിരുത്താന്‍ പ്രോജക്ടില്‍ കൃത്യമായ മാനദണ്ഡങ്ങളുണ്ട്. വിവിധ പരീക്ഷകള്‍, നാഷണല്‍ ടാലന്റ് ടെസ്റ്റ്, മത്സരപരീക്ഷകള്‍, ഭാഷാവൈഭവത്തിനുള്ള നാസ്‌കോം പരീക്ഷ തുടങ്ങിയവയിലെ വിജയശതമാനമാണ് അക്കാദമിക് പുരോഗതി വിലയിരുത്താനുള്ള മാനദണ്ഡം. കായികമത്സരങ്ങള്‍, ശാസ്ത്രമേളകള്‍, ശാസ്ത്ര, കണക്ക് ഒളിമ്പ്യാഡുകള്‍ എന്നിവയിലെ പങ്കാളിത്തവും വിജയങ്ങളും സ്‌കൂളിന് ലഭിക്കുന്ന അവാര്‍ഡുകളും മറ്റും പാഠ്യ, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ അളവുകോലാണ്. ശുചിത്വം, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നിലവാരം, ലൈബ്രറി ഉപയോഗം, സ്‌കൂള്‍ പ്രവേശന അപേക്ഷകളുടെ എണ്ണം തുടങ്ങിയവയും കണക്കിലെടുക്കും. ഏതാണ്ട് എല്ലാതുറകളിലും പ്രത്യേകിച്ച്, പരീക്ഷാവിജയത്തിലും കളികളിലും സ്‌കൂള്‍ സമീപകാലത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.

നഗരത്തിലെ മൂന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാണ് പ്രിസം പദ്ധതി ഏറ്റെടുത്തത്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളാണ് നടക്കാവ് സ്‌കൂളില്‍ നടക്കുന്നത്. 15 കോടിരൂപ മുതല്‍മുടക്കാന്‍ തയ്യാറായി ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ മുന്നോട്ടുവന്നു. ഇത് പൂര്‍ത്തീകരിച്ചശേഷം മറ്റ് സ്‌കൂളുകളും ഏറ്റെടുക്കാന്‍ കഴിയും എന്ന ശുഭപ്രതീക്ഷയിലാണ് എം.എല്‍.എ. കാരപ്പറമ്പ് സ്‌കൂളിലെ പണികള്‍ ആരംഭിച്ചുകഴിഞ്ഞു.

നടക്കാവ് സ്‌കൂളിന്റെ ഭാവിയില്‍ ശ്രദ്ധേയമായി എനിക്കുതോന്നിയ രണ്ടുകാര്യങ്ങളുണ്ട്. ഇതൊരു അയല്‍പക്ക സ്‌കൂളായി തുടരുമെന്നതാണ് ഒന്നാമത്തേത്. സ്വാഭാവികമായും അഡ്മിഷനുള്ള തിരക്ക് കൂടുന്നുണ്ട്. ഒരു ചെറിയശതമാനം പ്രവേശനങ്ങള്‍ ഒഴികെ ബാക്കി മുഴുവന്‍ അയല്‍പക്കത്തുള്ളവര്‍ക്കാണ്. ഏറ്റവും മിടുക്കികളെയും പണമുള്ളവരെയും ഏറ്റെടുത്ത് അതിമിടുക്കരാക്കുകയല്ല ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും ശരാശരിക്കാരെയും മിടുക്കികളാക്കി മാറ്റുകകൂടി ഇവരുടെ ലക്ഷ്യമാണ്.

രണ്ടാമത്തെ കാര്യം, സ്‌കൂള്‍സമയം കഴിഞ്ഞാല്‍ സ്ത്രീകളുടെ ഒരു കമ്യൂണിറ്റികേന്ദ്രമായി സ്‌കൂളിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന കാഴ്ചപ്പാടാണ്. സ്‌കൂളിന്റെ ടൈലുവിരിച്ച നടപ്പാതകള്‍ പ്രഭാത സവാരിക്കായി ഉപയോഗപ്പെടുത്തും. സ്ത്രീകള്‍ക്ക് സായാഹ്നവ്യായാമത്തിനും സ്ത്രീകളുടെ കലാഭ്യസനത്തിനും ചര്‍ച്ചകള്‍ക്കും മറ്റും ഇന്‍ഡോര്‍ സ്റ്റേഡിയംപോലുള്ള സ്‌കൂള്‍സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തും. കോഴിക്കോട്ടെ ജെന്‍ഡര്‍ പാര്‍ക്കിനെക്കുറിച്ച് വലിയമോഹങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. നടക്കാവ് സ്‌കൂള്‍ അവയ്ക്ക് വീണ്ടും നിറം പകരുന്നു.

യു.ഡി.എഫ്. സര്‍ക്കാര്‍ തയ്യാറാക്കിയ വിഷന്‍ 2030-ല്‍ മുന്നോട്ടുവെച്ചിരിക്കുന്ന വിദ്യാഭ്യാസ വികസന കാഴ്ചപ്പാടുകളുമായിവേണം പ്രിസംപദ്ധതിയെ താരതമ്യംചെയ്യേണ്ടത്. സര്‍ക്കാറിന്റെ വികസനവണ്ടിയുടെ ഡ്രൈവിങ്‌സീറ്റില്‍ വിദ്യാഭ്യാസ കച്ചവടക്കാരായിരിക്കും. അന്തര്‍ദേശീയ നിലവാരത്തിലേക്ക് നമ്മുടെ സ്‌കൂളുകളെ ഉയര്‍ത്തലാണത്രേ അവരുടെയും ലക്ഷ്യം. മാര്‍ഗം, സര്‍വസ്വതന്ത്ര എജ്യുസിറ്റികളും. തുടക്കത്തില്‍ കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം, പാലക്കാട്, മലപ്പുറം എന്നീ അഞ്ചുകേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. വിദ്യാഭ്യാസമേഖലയിലെ സ്വതന്ത്രവ്യാപാര മേഖലകളായിരിക്കും (എസ്.ഇ.സെഡ്.) ഇവ. വിദ്യാഭ്യാസമേഖലയില്‍ നിലനില്‍ക്കുന്ന സാമൂഹിക നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി ഉന്നത നിലവാരത്തിലുള്ള സ്‌കൂളുകളും കോളേജുകളും നിര്‍മിക്കാന്‍ അന്തര്‍ദേശീയ മൂലധനത്തെ ആകര്‍ഷിക്കുകയാണ് വിഷന്‍ 2030-ന്റെ ലക്ഷ്യം. ഇതുവഴിയാണത്രേ, കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി മാറ്റാന്‍പോകുന്നത്.

വിഷന്‍ 2030-ന്റെ രേഖയനുസരിച്ച് വിദ്യാഭ്യാസ മേഖലയായിരിക്കും കേരളത്തില്‍ ഏറ്റവുംവേഗത്തില്‍ വളരുന്ന സാമ്പത്തികമേഖല. പ്രതിവര്‍ഷം പത്തുശതമാനത്തിന്റെ വളര്‍ച്ച. വ്യവസായമേഖലപോലും ഒമ്പതുശതമാനംവീതമേ വളരൂ. കൂലി, ശമ്പളം, പലിശ, വാടക, ലാഭം എന്നീ ഇനങ്ങളിലായി തൊഴിലെടുക്കുകയും എടുപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ആകെ ലഭിക്കുന്ന വരുമാനമാണല്ലോ ദേശീയവരുമാനം. ഇപ്പോള്‍ ദേശീയവരുമാനത്തിന് വിദ്യാഭ്യാസ മേഖലയുടെ സംഭാവന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മാത്രമാണ്. നിയമപ്രകാരം ലാഭം പാടില്ല. പലിശയും വാടകയും തുച്ഛമായിരിക്കും. ഇങ്ങനെയുള്ളൊരു മേഖല പ്രതിവര്‍ഷം പത്തുശതമാനം വേഗത്തില്‍ വളരണമെങ്കില്‍ ലാഭവും പലിശയുമെല്ലാം വന്‍തോതില്‍ വര്‍ധിക്കണം. അങ്ങനെയേ ഈ ഇന്ദ്രജാലവളര്‍ച്ച എത്തിപ്പിടിക്കാനാവൂ. അതോടെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസം തകര്‍ന്ന് തരിപ്പണമാകും. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ കേരളത്തിലെ സ്‌കൂളുകളുടെ പൊതുസൗകര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. പുതിയ പാഠ്യക്രമവും അധ്യയന രീതികളും വന്നതോടെ വിദ്യാഭ്യാസ ഉള്ളടക്കവും കുറച്ചൊക്കെ മെച്ചപ്പെട്ടു. നടക്കാവ് സ്‌കൂളിലെന്ന പോലെയുള്ള ഭൗതിക സാഹചര്യങ്ങള്‍ എല്ലാ സ്‌കൂളിലും പെട്ടെന്ന് ഏര്‍പ്പെടുത്താന്‍ കഴിയില്ല എന്നത് ശരി തന്നെ. അതിന്റെ ആവശ്യവുമില്ല. അത്രയും സൗകര്യങ്ങള്‍ ഇല്ലെങ്കിലും വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിനും കുട്ടികളുടെ വ്യക്തിത്വവികസനത്തിനും സര്‍ഗാത്മക പ്രോത്സാഹനത്തിനുമുള്ള സമഗ്രപരിപാടി നടപ്പാക്കാന്‍ കഴിയും.

ഇതിനാവശ്യമായ പണവും കണ്ടെത്താനാവും. സര്‍ക്കാര്‍ ബജറ്റിനുപുറമേ വിദ്യാഭ്യാസത്തെ കച്ചവടത്തിന് അതീതമായി സാമൂഹിക സേവനമായി കാണാന്‍ തയ്യാറുള്ള മതസ്ഥാപനങ്ങളുടെ നിഷ്‌ക്രിയ ആസ്തികള്‍, കോര്‍പ്പറേറ്റ് ഉത്തരവാദിത്വത്തിന്റെ ഭാഗമായി നീക്കിവെക്കപ്പെടുന്ന പണം, വിദേശമലയാളികളുടെ സംഭാവന എന്നിവയൊക്കെ ഇതിനായി ഉപയോഗപ്പെടുത്താം. ഏറ്റവുംനല്ല സ്രോതസ്സ് കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളാണ്. എന്നാല്‍, ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന പൊതു ചട്ടക്കൂടില്‍ അവരുടെ സാധ്യത എത്രകണ്ട് പ്രയോജനപ്പെടുത്താമെന്ന് കണ്ടറിയണം.

ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട്ട് പ്രിസം പദ്ധതി പ്രസക്തമാകുന്നത്. ഇത്രയും തുക മുടക്കിയിട്ട് നിങ്ങള്‍ക്കെന്ത് ലാഭമെന്ന് ഞാന്‍ ഫൈസലിനോട് ചോദിച്ചു. ''നല്ലൊരു കാര്യമല്ലേ. ലാഭമുണ്ടാക്കാന്‍ എത്രയോ വഴികള്‍ വേറെയുണ്ട്?'' എന്നായിരുന്നു മറുപടി. സാമൂഹിക പ്രതിബദ്ധതയാല്‍ പ്രചോദിതരായി ലാഭേച്ഛയില്ലാതെ കേരളത്തിലെ വിദ്യാഭ്യാസത്തെ എത്രയോ പതിറ്റാണ്ടുകളായി പരിപോഷിപ്പിച്ചുകൊണ്ടിരുന്നവര്‍പോലും സര്‍വസ്വതന്ത്ര കച്ചവട അവകാശത്തിനുവേണ്ടി വാശിപിടിക്കുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങനെയും കുറച്ചുപേരുള്ളത് നാടിന്റെ ഭാഗ്യം.

3 comments:

  1. വിദ്യാഭ്യാസം എന്ന വാക്ക് പോലും ഇന്ന് കച്ചവടവത്കരിക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത് ഫൈസലിനെ പോലെയുള്ളവരുടെ മനസ്സിനെയും അവരുടെ ഇടതടവില്ലാത്ത സാമൂഹിക ഉന്നമനത്തിനായുള്ള യത്നത്തെയും എല്ലാ ആദരവോടും കൂടി സല്യൂട്ട് ചെയ്യുന്നു.

    ReplyDelete
  2. A Keynote for Genl Edn Dept...

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...