Saturday, October 6, 2012

ഹസന്‍, നമുക്കു ഷെയറില്‍ നിന്നു തന്നെ തുടങ്ങാം...


 (ജനശ്രീയെ എതിര്‍ക്കുന്നത് എന്തിന്  എന്ന തലക്കെട്ടില്‍ എം എം ഹസന്‍ എഴുതിയ ലേഖനത്തിനു മറുപടി)

എം എം ഹസനോട് എനിക്ക് ഒരഭ്യര്‍ത്ഥനയേ ഉളളൂ. കഠോരമായ ശബ്ദത്തില്‍ താങ്കള്‍ മുഴക്കുന്നത് ദുര്‍ബലമായ വെല്ലുവിളികളാണെന്നു തുറന്നു പറഞ്ഞാല്‍ പിണങ്ങരുത്. അസത്യങ്ങളുടെ പഴമുറം കൊണ്ട് അധികകാലം മറച്ചുവെയ്ക്കാവുന്ന തട്ടിപ്പല്ല ജനശ്രീയുടെ പേരില്‍ ചെയ്തു കൂട്ടിയത്. കഴിഞ്ഞ ദിവസത്തെ മാതൃഭൂമി ലേഖനത്തില്‍ ജനശ്രീയിലെ ഓഹരികളെക്കുറിച്ച് ഹസന്‍ പറയുന്ന നുണകളില്‍ നിന്ന് നമുക്കു ചര്‍ച്ചയാരംഭിക്കാം.

ഹസന്റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ,
"....കമ്പനി രൂപവത്കരിക്കാന്‍ കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ അപേക്ഷയില്‍ 65,000 രൂപ മാത്രം നിക്ഷേപിച്ചശേഷം രണ്ടുകോടി രൂപയുടെ ഷെയര്‍ കൊണ്ടുവരും (സബ്‍‍സ്ക്രൈബ് ചെയ്യും) എന്ന് വാഗ്ദാനം ചെയ്യുകയാണുണ്ടായത്. ആയതിന് ഭൂരിപക്ഷം ഷെയറുകള്‍ ചീഫ് പ്രൊമോട്ടറുടെ പേരിലാണ് രേഖപ്പെടുത്തിയത്. കമ്പനി ഇന്‍കോര്‍പ്പറേറ്റ് ചെയ്തത് 2010 മാര്‍ച്ച് 16നാണ്. ആ ഘട്ടത്തില്‍ ഓഹരി പിരിച്ചെടുക്കുകയോ കമ്പനിയുടെ ഷെയറുകള്‍ അലോട്ട് ചെയ്യുകയോ ചെയ്തിരുന്നില്ല"
ഈ വാദത്തില്‍ രണ്ടു നുണകളുണ്ട്. രണ്ടുകോടി രൂപയുടെ ഷെയര്‍ കൊണ്ടുവരും (സബ്‌സ്‌ക്രൈബ് ചെയ്യും) എന്നല്ല ഹസന്‍ ഒപ്പിട്ടു കൊടുത്ത അപേക്ഷയില്‍ പറയുന്നത്. ('സബ്‌സ്‌ക്രൈബ് ചെയ്യും' എന്നതിന് 'ഷെയര്‍ കൊണ്ടുവരും' എന്നര്‍ത്ഥവുമില്ല). ഹസന്‍ എന്താണ് എഴുതിയതെന്ന് 2010 ഫെബ്രുവരി 24ന് അദ്ദേഹം നല്‍കിയ അപേക്ഷയില്‍ നിന്ന് ഞാനുദ്ധരിക്കാം. ... 'We respectively agree to take the number of shares in capital of the company set opposite our respective names'. ഈ വാഗ്ദാനത്തിനു താഴെയാണ് സ്വന്തം വിലാസത്തിനു നേരെ 19,94,000 എന്നും രേഖപ്പെടുത്തി അദ്ദേഹം ഒപ്പിട്ടിരിക്കുന്നത്. 'ഞങ്ങളുടെ പേരിനു നേരെ എഴുതിയ ഓഹരികള്‍ ഞങ്ങള്‍ വാങ്ങിക്കൊള്ളാം' എന്നാണ് അപേക്ഷയില്‍ സമ്മതിച്ചത്. അല്ലാതെ 'ആ ഓഹരികള്‍ വേറെയെവിടുന്നെങ്കിലും കൊണ്ടുവരാം' എന്നല്ല.

കമ്പനി ഇന്‍കോര്‍പറേറ്റു ചെയ്യുന്ന സമയത്ത് ഓഹരി പിരിക്കുകയോ ഷെയര്‍ അലോട്ടു ചെയ്യുകയോ ചെയ്തിട്ടില്ല എന്ന വാദം കോണ്‍ഗ്രസിന്റെ കവലയോഗങ്ങളിലേ ചെലവാകൂ. മാതൃഭൂമിയുടെ എഡിറ്റ് പേജിലെഴുതുന്ന ലേഖനം, നിയമത്തെയും ഇന്‍കോര്‍പറേറ്റു ചെയ്യുന്ന നടപടിക്രമങ്ങളെയുമൊക്കെ കുറിച്ച് ധാരണയുളളവരും വായിക്കുമെന്ന് ഹസന്‍ ഓര്‍ക്കണം.

2010 മാര്‍ച്ച് 16ന് കമ്പനി ഇന്‍കോര്‍പറേറ്റു ചെയ്യണമെങ്കില്‍, മെമോറാണ്ടം ഓഫ് അസോസിയേഷനില്‍ വാഗ്ദാനം ചെയ്ത മൂലധനം ബാങ്കില്‍ നിക്ഷേപിച്ചതിന്റെ രേഖ ഹാജരാക്കിയിരിക്കണം. ഗീര്‍വാണങ്ങളും വീരവാദങ്ങളുമൊക്കെ പ്രസംഗത്തിലും പ്രസ്താവനയിലും യഥേഷ്ടം ആകാം. പക്ഷേ, രജിസ്ട്രാര്‍ക്കു കൊടുക്കുന്ന മെമോറാണ്ടം ഓഫ് അസോസിയേഷനിലെ വാഗ്ദാനം പാലിച്ചില്ലെങ്കില്‍, കമ്പനി ഇന്‍കോര്‍പറേറ്റു ചെയ്യപ്പെടുകയില്ല. കമ്പനി ഇന്‍കോര്‍പറേറ്റു ചെയ്യപ്പെട്ടു എന്നു പറഞ്ഞാല്‍ വാഗ്ദാനം ചെയ്ത മൂലധനം ബാങ്കില്‍ അടച്ചു എന്നാണ് അര്‍ത്ഥം. അതിനാല്‍ ഈ നുണയും വിലപ്പോവുകയില്ല.

അടുത്ത നുണ ഇങ്ങനെ;
 "കമ്പനി രജിസ്റ്റര്‍ ചെയ്ത് അഞ്ചുമാസം കഴിഞ്ഞപ്പോഴാണ് ഷെയറുകള്‍ സംഭരിച്ച് രണ്ടുകോടിയിലധികം രൂപ നിക്ഷേപിച്ച് ഷെയര്‍ അലോട്ട്‌മെന്റ് നടത്തിയത്. ആദ്യത്തെ ഷെയര്‍ അലോട്ട്‌മെന്റ് നടത്തിയത് 2010 ആഗസ്ത് 14നാണ്".
2010 ആഗസ്റ്റ് 14ന് മുമ്പേ, തന്റെ കൈവശം 19, 94,000 ഓഹരികള്‍ ഉണ്ട് എന്ന് ഹസന്‍ തന്നെ സമ്മതിക്കുന്ന രേഖ ഞാന്‍ ഹാജരാക്കാം.

2010 ആഗസ്റ്റ് 9ന് ജനശ്രീയുടെ അസാധാരണ വാര്‍ഷിക ജനറല്‍ ബോഡിയോഗം ചേരാന്‍ ഹസന്‍ സമ്മതപത്രം (കണ്‍സെന്റ് ഓഫ് നോട്ടീസ്) നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് 5നാണ് ആ സമ്മതപത്രം നല്‍കിയത്. അതില്‍ അദ്ദേഹം ഇങ്ങനെയാണ് സ്വയം പരിചയപ്പെടുത്തിയത് :
"I, Malik Mohammad Hassan, son of Shri. Malik Mohammad resident of TC 40/442, Harsham, Eswaravilasam Road, Jagathy, Trivandrum, holding 19,94,000 equity shares of Rs. 10 each in the company in my own name hereby given consent....
എം എം ഹസന്റെ ഒപ്പു പതിഞ്ഞ കത്താണിത്.

"holding 19,94,000 equity shares" എന്നു പറഞ്ഞാല്‍ '19,94,000 ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന' എന്നാണ് എനിക്കു മനസിലായ അര്‍ത്ഥം. ഹസന്റെ കൈവശമുളള നിഘണ്ടുവില്‍ വേറെ അര്‍ത്ഥമുണ്ടോ എന്നെനിക്കറിയില്ല. വാക്കുകളുടെ അര്‍ത്ഥം തിരുത്തുന്ന നിഘണ്ടു അച്ചടിക്കുന്ന പ്രോജക്ടു വല്ലതും ജനശ്രീ സുസ്ഥിരവികസന മിഷന്‍ ഏറ്റെടുത്തിട്ടുണ്ടോ? ഇത്തരം തട്ടിപ്പുകള്‍ സുസ്ഥിരമായി വികസിക്കാന്‍ ഇനിയും പല വാക്കുകളുടെയും അര്‍ത്ഥം തലകീഴായി മറിയണം.

ഈ രേഖ എന്താണ് തെളിയിക്കുന്നത്? 2010 മാര്‍ച്ച് 16ന് ഇന്‍കോര്‍പറേറ്റ് ചെയ്ത ജനശ്രീ മൈക്രോഫിന്‍ എന്ന സ്ഥാപനത്തിലെ അടച്ചുതീര്‍ത്ത 20 ലക്ഷം ഓഹരിയില്‍, 19,94,000 ഓഹരികളും 2010 ആഗസ്റ്റ് 5വരെ തന്റെ കൈവശമുണ്ടായിരുന്നു എന്ന് ഹസന്‍ തന്നെ സമ്മതിച്ചിട്ടുണ്ട് എന്നല്ലേ.

സ്വന്തം പണം മുടക്കാതെ ഓഹരികള്‍ ഹസന് സ്വന്തം പേരിലാക്കാന്‍ കഴിയില്ല. സ്വന്തം പണം മുടക്കിയാണോ ഹസന്‍ ഓഹരി വാങ്ങിയത്? എങ്കില്‍ ആ പണം എവിടെ നിന്ന്? അതോ, ആരുടെയെങ്കിലും ബിനാമിപ്പണം ഉപയോഗിച്ചാണോ ജനശ്രീയുടെ മഹാഭൂരിപക്ഷം ഓഹരികള്‍ കൈക്കലാക്കിയത്? ജനശ്രീയുടെ പണം ഉപയോഗിച്ചാണ് ഈ ചെയ്തു ചെയ്തതെങ്കില്‍ അത് ധനകാര്യത്തട്ടിപ്പാണ്. മറ്റൊരാളിന്റെയോ സ്ഥാപനത്തിന്റെയോ പണം ഉപയോഗിച്ച് സ്വന്തം പേരില്‍ ഓഹരി വാങ്ങി കൈവശം വെയ്ക്കാന്‍ കഴിയില്ല. അതു കുറ്റകൃത്യമാണ്.

അവിടെയാണ് ഹസന്‍ പറയുന്ന 2010 ആഗസ്ത് 14 എന്ന തീയതിയുടെ പ്രസക്തി. അന്ന് എന്താണ് സംഭവിച്ചത്? ഓഹരികള്‍ മറിച്ചു വില്‍ക്കുകയല്ലേ, അന്നു ചെയ്തത്? ഇത്രയും ഓഹരികള്‍ എത്ര രൂപയ്ക്കാണു വിറ്റത്? ആ പണം ആരുടെ അക്കൗണ്ടിലേയ്ക്കാണു പോയത്? സ്വന്തം ഷെയറുകള്‍ ജനശ്രീ മ്യൂച്ച്വല്‍ ബെനിഫിറ്റ് ട്രസ്റ്റിന് മറിച്ചു വിറ്റതിന്റെ രേഖകള്‍ റിസര്‍വ് ബാങ്കിനു സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പകര്‍പ്പുകള്‍ ഞാന്‍ ഹാജരാക്കണോ?

ജനശ്രീ മൈക്രോ ഫിനാന്‍സ് കോര്‍പറേഷന്‍ ഇപ്പോള്‍ ജനശ്രീ മ്യൂച്ച്വല്‍ ബെനിഫിറ്റ് ട്രസ്റ്റ് എന്ന ബിനാമി സ്ഥാപനം കൈയടക്കിക്കഴിഞ്ഞു. ജനശ്രീ സുസ്ഥിര മിഷന്‍, ജനശ്രീ മൈക്രോ ഫിന്‍, ജനശ്രീ മ്യൂച്ച്വല്‍ ബെനിഫിറ്റ് ട്രസ്റ്റ്, പ്രിയദര്‍ശിനി എന്നിങ്ങനെ എത്ര സ്ഥാപനങ്ങള്‍. ഇവയിലേതൊക്കെയാണ് ഒറിജിനല്‍, ഏതൊക്കെയാണ് ബിനാമി? ഇങ്ങനെ പല പേരുകളില്‍ സ്ഥാപനങ്ങളുണ്ടാക്കി, പാവപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെയല്ലേ ഹസനും സംഘവും ഇത്രകാലം വഞ്ചിച്ചത്? ഇങ്ങനെ ചതിക്കപ്പെടാന്‍ അവരെന്തു പാപമാണ് ചെയ്തത്?

കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിന്റെ കൈവശമുളള രേഖകളില്‍ നിന്നാണ് ഞാനിത്രയും ഉദ്ധരിച്ചത്. ഇനി ഹസന്റെ വെല്ലുവിളി വായിക്കുക.
"അന്‍പതിനായിരം രൂപയില്‍ കൂടുതല്‍ ഒരു രൂപയെങ്കിലും ഇന്നലെയോ ഇന്നോ എന്റെ പേരില്‍ ജനശ്രീ മൈക്രോഫിന്‍ കമ്പനിയില്‍ ഷെയറുണ്ടെന്നു തെളിയിച്ചാല്‍ ഞാന്‍ രാഷ്ട്രീയരംഗത്തുനിന്ന് പിന്മാറാനും സി.പി.എം. വിധിക്കുന്ന വധശിക്ഷ ഒഴികെയുള്ള ഏതു ശിക്ഷയും സ്വീകരിക്കാനും തയ്യാറാണ്. പക്ഷേ, ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തോമസ് ഐസക് ഇതുവരെ തയ്യാറായിട്ടില്ല'".
ഹസന്റെ പേരില്‍ ജനശ്രീയില്‍ 19,94,000 ഓഹരികള്‍ ഉണ്ടായിരുന്നു എന്നതിന് ഇനിയും സംശയമുണ്ടോ? ഇതു തെളിയിക്കുന്ന എത്രയോ രേഖകള്‍ ഞാന്‍ മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനു മുമ്പില്‍ ഹാജരാക്കിയിട്ടുണ്ട്. തന്റെ വാദം തെളിയിക്കുന്ന ഏതെങ്കിലും രേഖ ഹസന്‍ ഇതുവരെ പുറത്തുവിടാത്തതെന്ത്? ഒറ്റക്കാര്യം ഹസന്‍ ചെയ്താല്‍ മതി. ജനശ്രീ മൈക്രോ ഫിന്‍ ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് അലോട്ടു ചെയ്ത ഷെയറുകളില്‍ ഫോളിയോ നമ്പര്‍ ഒന്നില്‍ രേഖപ്പെടുത്തിയ ഷെയറുകളുടെ എണ്ണം വെളിപ്പെടുത്തുക. ഈ വിവാദത്തിനു മറുപടിയായി ആ രേഖ എന്തുകൊണ്ട് ഹസന്‍ ഹാജരാക്കുന്നില്ല? ഈ സംശയങ്ങള്‍ക്ക് ഉത്തരം പറഞ്ഞ ശേഷം നമുക്ക് പ്രിയദര്‍ശിനി തട്ടിപ്പിലേയ്ക്കു പോകാം.

ഹസന്റെ കൈയൊപ്പു പതിഞ്ഞ രേഖകളിലെ വസ്തുതകളല്ലാതെ മറ്റൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. നടന്നത് സാമ്പത്തികത്തട്ടിപ്പാണെന്ന് അര്‍ത്ഥശങ്കയില്ലാതെ തെളിഞ്ഞു കഴിഞ്ഞു. വധശിക്ഷയൊഴിച്ച് ഏതു ശിക്ഷയും സ്വീകരിക്കാമെന്നും രാഷ്ട്രീയം വിടാമെന്നുമൊക്കെയാണ് ഹസന്‍ വിനയാന്വിതനായി മേനിപറയുന്നത്. ഹസനെപ്പോലെ തല മുതിര്‍ന്ന നേതാവ് രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ അത് കേരളത്തിനും കോണ്‍ഗ്രസിനും ഉമ്മന്‍ചാണ്ടിയ്ക്കുമൊക്കെ തീരാനഷ്ടമാകും. ഹരിത എംഎല്‍എമാര്‍ക്കുണ്ടാകുന്ന നിരാശ വേറെ. അതുകൊണ്ട് രാഷ്ട്രീയമായി അത്ര കടുത്ത ശിക്ഷയൊന്നും ഏല്‍ക്കേണ്ട. സെക്രട്ടേറിയറ്റു നടയില്‍ രാപ്പകല്‍ നിരാഹാരം നടത്തുന്ന പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരുണ്ട്. അവരുടെ മുന്നിലെത്തി തലകുനിച്ചു കൈകൂപ്പി സത്യസന്ധമായി ഒരു ക്ഷമാപണം നടത്തണം. അതിനുളള മര്യാദ തന്നില്‍ ബാക്കിയുണ്ട് എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഹസന്‍ തയ്യാറാകണം. സാമ്പത്തികത്തട്ടിപ്പിനുളള ശിക്ഷ വിധിക്കേണ്ടത് സിപിഎമ്മോ ഞാനോ അല്ല. അതിന് അധികാരപ്പെട്ട സംവിധാനങ്ങള്‍ രാജ്യത്തു വേറെയുണ്ട്. അവര്‍ ഹസനെ തേടിയെത്തും.

6 comments:

  1. സെക്രട്ടേറിയറ്റു നടയില്‍ രാപ്പകല്‍ നിരാഹാരം നടത്തുന്ന പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരുണ്ട്. അവരുടെ മുന്നിലെത്തി തലകുനിച്ചു കൈകൂപ്പി സത്യസന്ധമായി ഒരു ക്ഷമാപണം നടത്തണം. അതിനുളള മര്യാദ തന്നില്‍ ബാക്കിയുണ്ട് എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഹസന്‍ തയ്യാറാകണം. Assalaayi.....prabhakaran,kssp,tvm.

    ReplyDelete
  2. " BHARAT SEVAK SAMAJ " Mr. ഹസന്‍ ഈ പേര്‌ ഓര്‍ക്കുന്നത് നന്നായിരിക്കും . തട്ടിപ്പ്‌ പഠിക്കാന്‍ നല്ല സ്‌കൂള്‍ .........

    ReplyDelete
  3. Keralathil Mr. M.M. Hassantey thattikkottu Company oodumennu thonnunnilla. Hassanum koottarum oru kaaryam manassilaakkanam ... " Ethu Cogress bharanamulla North Indian state alla, ethu Keralamaanu... PRABUDHA KERALAM ". Sargatmaka samarathintey puthan adhyayam kuricha Keralathiley Sahodarimaarkkum Kudumbasree Pravarthakarkkum Abhivadyangal.

    ReplyDelete
  4. അതിനുളള മര്യാദ തന്നില്‍ ബാക്കിയുണ്ട് എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഹസന്‍ തയ്യാറാകണം that is a must

    ReplyDelete
  5. അതിനുളള മര്യാദ തന്നില്‍ ബാക്കിയുണ്ട് എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഹസന്‍ തയ്യാറാകണം..............................

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...