Sunday, September 30, 2012

പാര്‍ടി തകരാത്തത് എന്തുകൊണ്ട്, തകര്‍ക്കാന്‍ എന്തുവേണം?

"കേവലം ഏകാധിപത്യപരം, സ്റ്റാലിനിസ്റ്റ്, ലെനിനിസ്റ്റ്, ഫാസിസ്റ്റ് എന്നൊക്കെ പറഞ്ഞ് വിമര്‍ശിച്ചതുകൊണ്ടു കാര്യമില്ല. കമ്മ്യൂണിസ്റ്റു വിരുദ്ധര്‍ പതിറ്റാണ്ടുകളായി ഇതാവര്‍ത്തിച്ചിട്ടും അവര്‍ക്കൊരു കുലുക്കവുമില്ല. കാര്യമായ ഒരു ദോഷവുമില്ല. (ലോകം മുഴുവന്‍ തകര്‍ന്നിട്ടും). എതിരാളികള്‍ ഇതു മനസ്സിലാക്കുന്നില്ല. പാര്‍ടിയില്‍ നിന്ന് ശക്തരായ പലരും വിട്ടുപോയിട്ടും പാര്‍ടി ശക്തിയോടെ പിടിച്ചു നില്‍ക്കുന്നു. ഇതെന്തുകൊണ്ടെന്നറിയാന്‍ പാര്‍ടിയുടെ ജനകീയ അടിത്തറ എന്താണെന്നറിയണം. അതില്ലാതെ നടത്തുന്ന വിശകലനം അസ്ഥാനത്താണ്"; - (സി. ആര്‍. നീലകണ്ഠന്‍, പാര്‍ടിയും കുലവും കുലംകുത്തിയും, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂണ്‍ 17, 2012).

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ, വിശേഷിച്ച് സിപിഎമ്മിന്റെ ജനകീയാടിത്തറയുടെ രൂപപ്പെടല്‍ ഗഹനമായ ഒരു ഗവേഷണ വിഷയമാണെന്നാണ് സി ആര്‍ നീലകണ്ഠന്റെ അഭിപ്രായം. മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം അതിനുവേണ്ട ചില സൂചനകള്‍ നല്‍കുകയാണത്രേ. ആദ്യം ആ സൂചനകളെ നമുക്കൊന്ന് വിശകലനം ചെയ്യാം.
 
ജനകീയാടിത്തറയുടെ ഘടന


പാര്‍ടി സംഘടന കെട്ടിപ്പടുത്തിയിട്ടുള്ളത് കേഡര്‍മാരുടെ അടിത്തറയിലാണ്. ഉരുക്കുപോലെ ഉറച്ചവര്‍, എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നവര്‍, പരമ്പരാഗതമായ കമ്മ്യൂണിസ്റ്റ് കുടുംബങ്ങളില്‍ നിന്നുളളവര്‍. മിക്കവാറും പിന്നോക്ക ദളിത് വിഭാഗത്തിലുളളവര്‍. പാര്‍ടി ഗ്രാമങ്ങളുടെ അടിത്തറ ഇതാണ്. വടക്കേ മലബാറില്‍ ഇപ്പോഴും അടിത്തറ വളരെ ശക്തമാണ്. എന്നാല്‍ ബാക്കിയിടങ്ങളില്‍ ദുര്‍ബലപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് വടക്കേ മലബാറില്‍ നേതൃത്വം എന്തു തീരുമാനിച്ചാലും നടപ്പാക്കുന്ന ചാവേറുകളുണ്ടാകുന്നതത്രേ.

രണ്ടാമത്തെ തട്ട് പുരോഗമന മധ്യവര്‍ഗമാണ്. പൊതു രാഷ്ട്രീയ വിദ്യാഭ്യാസം നേടി പ്രത്യയശാസ്ത്ര പ്രചോദിതരായി പ്രസ്ഥാനത്തിലേക്ക് വന്നവരും കടുത്ത ത്യാഗങ്ങള്‍ സഹിച്ചവരുമാണ്. തൊഴിലാളിവര്‍ഗത്തിന്റെ ദത്തു പുത്രന്മാരാണ് ഇവരെന്ന് ഇഎംഎസിനെ നീലകണ്ഠന്‍ ഉദ്ധരിക്കുന്നുമുണ്ട്. ഇവരില്‍ നിന്നാണ് പാര്‍ടിയുടെ നേതൃത്വം രൂപം കൊണ്ടത്.

മൂന്നാംതലക്കാര്‍ തീര്‍ത്തും മധ്യവര്‍ഗക്കാരാണ്. ഇവര്‍ക്ക് ഇടതുപക്ഷ വീക്ഷണമൊക്കെയുണ്ട്. ഇടതുഭരണത്തിലെ നേട്ടങ്ങള്‍ അനുഭവിച്ചു വളര്‍ന്നവരാണിത്. (ഭൂമി, വിദ്യാഭ്യാസം...). കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികളില്‍ മഹാഭൂരിപക്ഷവും ഇവരാണ്. ഇവര്‍ക്കു പുറമെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, സഹകരണസംഘം ജീവനക്കാര്‍, സംഘടിത യൂണിയനുകളിലെ നേതാക്കന്മാര്‍ തുടങ്ങിയവര്‍. പാര്‍ടിയുടെ ബഹുജനസംഘടനകളിലെ ലക്ഷക്കണക്കിനായ അംഗങ്ങളും ഇവരില്‍പെടും. കടുത്ത സമരപോരാട്ടങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലാത്ത ഇവരാണ് ഇപ്പോള്‍ നേതൃത്വത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഈ വിഭാഗമാണ്, പാര്‍ടിയുടെ വലതുപക്ഷ അപചയത്തിന് അടിസ്ഥാനം.

ഇടതുപക്ഷവുമായി ഇണങ്ങിയും പിണങ്ങിയും നിന്ന നാലാം വിഭാഗവും തീരത്ത് ഒഴുകി നടക്കുന്ന ഒരു അഞ്ചാം വിഭാഗവുമുണ്ട്. ഏതുതരം താല്‍പര്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന, തങ്ങള്‍ക്ക് ഗുണകരമായ ഏതിനൊപ്പവും നില്‍ക്കുന്നവരാണ് ഈ നാലാം തരക്കാര്‍.

1990കള്‍ക്കുശേഷം മൂന്നും നാലും വിഭാഗങ്ങള്‍ തമ്മിലുളള അതിര്‍ത്തിവരമ്പ് മാഞ്ഞുപോയി. മറ്റു രാഷ്ട്രീയ പാര്‍ടികളില്‍ നിന്ന് കമ്മ്യൂണിസ്റ്റു പാര്‍ടിയെ വ്യത്യസ്തമാക്കുന്നത് ഒന്നും രണ്ടും തലങ്ങളാണത്രേ. ഏതു വിധേനയും ഒന്നാംതലം നിലനിര്‍ത്തിക്കൊണ്ടുപോവുക എന്നത് നിലനില്‍പ്പിന്റെ ആവശ്യമാണത്രേ. അതിനുവേണ്ടി എന്തും ചെയ്യും. എന്നാല്‍ ഇവിടെ സമരവീര്യം കുറഞ്ഞുവരികയാണ്. പാര്‍ടിക്കൂറും കുറഞ്ഞു വരികയാണ്. എം വി രാഘവനും ഗൗരിയമ്മയും വിട്ടുപോയിട്ടും അവര്‍ വിട്ടുപോകാത്തത് നേതൃത്വത്തിലുളള വിശ്വാസം മൂലമാണ്. പ്രത്യയശാസ്ത്രപരമായ കാരണങ്ങളും സിപിഐ എമ്മിന് അനുകൂലമായിരുന്നു. മാത്രമല്ല, ഇവര്‍ കോണ്‍ഗ്രസില്‍ ചെന്നടിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. മലബാറില്‍പ്പോലും ഒന്നാംതലം ദുര്‍ബലപ്പെടുകയാണ്. ഇതിനു തടയിടാന്‍ പാര്‍ടി വിട്ടുപോകുന്നവരെ, ഇക്കൂട്ടരില്‍പ്പെട്ടവരെ കുലംകുത്തികളായി മുദ്രകുത്തി വധിക്കേണ്ടത് കമ്മ്യൂണിസ്റ്റു പാര്‍ടിയുടെ ആവശ്യമാണ്. ഇതാണ് ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലം. ഇതാണ് സി. ആര്‍. നീലകണ്ഠന്റെ തീസീസ്.

പാര്‍ടി സംഘടനയുടെ വര്‍ഗാടിത്തറ


നീലകണ്ഠന്‍ പറഞ്ഞതില്‍ ഒരു ശരിയുണ്ട്. കേരളത്തിലെ സിപിഐ എമ്മിനെ മറ്റു പാര്‍ടികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ ജനകീയ അടിത്തറയാണ്. പാര്‍ടിയുടെ ജനകീയ അടിത്തറ കര്‍ഷകത്തൊഴിലാളികള്‍, കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, ചെത്ത് തുടങ്ങിയ മേഖലകളിലെ നാട്ടിന്‍പുറത്തെ കൂലിവേലക്കാര്‍, പാവപ്പെട്ട കൃഷിക്കാര്‍ എന്നിവരാണ്. ഇവരില്‍ മഹാഭൂരിപക്ഷവും ദളിതരോ പിന്നോക്ക സമുദായക്കാരോ ആണ്. കേരളത്തിലെ വര്‍ഗബഹുജന സംഘടനകളുടെ സ്വഭാവം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.

മഹിള, യുവജന, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളാണ് എണ്ണത്തില്‍ മുന്തിനില്‍ക്കുന്നത്. എന്നാല്‍ ഇവരുടെ വര്‍ഗപശ്ചാത്തലം നോക്കിയാല്‍ മഹാഭൂരിപക്ഷവും മേല്‍പറഞ്ഞ വിഭാഗങ്ങളില്‍ നിന്നുതന്നെ വരുന്നവരാണ് എന്നു കാണാം. വിദ്യാര്‍ത്ഥി പ്രസ്ഥാനം മാത്രമാണ് ഇതിനൊരു അപവാദം. ഇടത്തരം കുടുംബങ്ങളില്‍ നിന്നും വരുന്നവര്‍ ആശയപരമായ കാരണങ്ങള്‍ കൊണ്ടും കാമ്പസുകളിലെ അന്തരീക്ഷം കൊണ്ടും ഇടതുപക്ഷത്തേക്ക് നീങ്ങുന്ന ശക്തമായ പ്രവണതയുണ്ട്. ഈ അടിത്തറ ഇന്നും ഇളകിയിട്ടില്ല.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിശകലനം ചെയ്ത് പാര്‍ടി എത്തിച്ചേര്‍ന്ന നിഗമനമിതാണ്. പരമ്പരാഗത വ്യവസായ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകത്തൊഴിലാളികളുടെയും പ്ലാന്റേഷന്‍ തൊഴിലാളികളുടെയും മേഖലകളില്‍ നല്ല വിജയം നേടാനായി. സത്യം പറഞ്ഞാല്‍ ഈ വിഭാഗങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് അനുകൂലമായ ഏകീകരണമാണ് ഉണ്ടായത്. എന്നാല്‍ ഇടത്തരക്കാരുടെ ഇടയില്‍, പ്രത്യേകിച്ച് മതന്യൂനപക്ഷ വിഭാഗങ്ങളുടെ ഇടയില്‍ സ്വാധീനം ശോഷിച്ചു. ഇതാണ് തിരഞ്ഞെടുപ്പു പരാജയത്തിലേക്ക് നയിച്ചത്.

പാര്‍ടിയുടെ ജനകീയ അടിത്തറയായി ഞങ്ങള്‍ കരുതുന്ന ഈ വിഭാഗങ്ങളെ നീലകണ്ഠന്‍ ഉള്‍പ്പെടുത്തുന്നത് മൂന്നാംതലത്തിലാണ്. യഥാര്‍ത്ഥത്തില്‍ നീലകണ്ഠന്റെ അവതരണത്തിലെ അടിസ്ഥാനപരമായ പിശക് പാര്‍ടി ഘടനയെയും ബഹുജന പ്രസ്ഥാനങ്ങളെയും കൂട്ടിക്കുഴയ്ക്കുന്നു എന്നതാണ്. അടിയുറച്ച കേഡര്‍മാര്‍, പുരോഗമനവാദികളായ ഇടത്തരക്കാര്‍ എന്നിവരില്‍ നിന്നാണല്ലോ പാര്‍ടി നേതൃത്വം രൂപം കൊണ്ടിരുന്നത് എന്നാണ് നീലകണ്ഠന്റെ അഭിപ്രായം. എന്നാലിപ്പോള്‍ ബഹുജനസംഘടനകളില്‍ നിന്നും മറ്റും അത്ര ആശയദൃഢത ഇല്ലാത്തവര്‍ കൂടി നേതൃത്വത്തിലേക്ക് വരുന്നു. ഇതാണ് പാര്‍ടിയുടെ അപചയത്തിന് കാരണമായി നീലകണ്ഠന്‍ കാണുന്നത്.

പാര്‍ടിയുടെ വര്‍ഗ ഘടന
യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഘടനയെക്കുറിച്ചു പറയുമ്പോള്‍ പ്രധാനമായും മൂന്നു തട്ടുകളാണ് കാണുക. വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളിലെ അംഗങ്ങളുടെ ജനകീയാടിത്തറ, അവരില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഏറ്റവും ഉശിരന്മാര്‍ അംഗങ്ങളായുളള പാര്‍ടി, പാര്‍ടിയുടെ നേതൃത്വം. പാര്‍ടിയുടെ ജനകീയാടിത്തറയെക്കുറിച്ച് വലിയ തര്‍ക്കമുണ്ടാകേണ്ട കാര്യമില്ല. എന്തു കുറവുണ്ടെങ്കിലും ഈ നാട്ടിലെ തൊഴിലാളികള്‍, കൃഷിക്കാര്‍, മറ്റ് അധ്വാനിക്കുന്നവര്‍ എന്നിവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുളള പോരാട്ടങ്ങളിലൂടെയാണ് കമ്മ്യൂണിസ്റ്റു പാര്‍ടി വളര്‍ന്നത്. അപ്പോള്‍ പിന്നെ ചര്‍ച്ച ചെയ്യേണ്ടുന്ന പ്രശ്നം, പാര്‍ടിയുടെ വര്‍ഗഘടന, ജനകീയാടിത്തറയെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നുളളതാണ്.

ജനകീയാടിത്തറയുടെ അതേ അനുപാതത്തില്‍ തന്നെ ആവില്ല പാര്‍ടിയുടെയും നേതൃത്വത്തിന്റെയും വര്‍ഗ ഘടന എന്നതിന് വലിയ വിശദീകരണം ആവശ്യമില്ല. വിദ്യാസമ്പന്നരായ ഇടത്തരക്കാരുടെയും മറ്റും സാന്നിദ്ധ്യം താരതമ്യേന വര്‍ദ്ധിക്കും. കാരണം സമരപോരാട്ടങ്ങളിലെ പങ്കാളിത്തം മാത്രമല്ല, ആശയപരമായ കരുത്തും വിദ്യാഭ്യാസവും മറ്റും നേതൃത്വപരിഗണനയില്‍ ഒഴിവാക്കാനാവാത്തതാണ്. ജനിച്ച വര്‍ഗം വ്യത്യസ്തമാണെങ്കിലും തൊഴിലാളി വര്‍ഗവീക്ഷണം ഇവര്‍ ഉള്‍ക്കൊളളുന്നുണ്ടോ എന്നതാണ് പ്രശ്നം. ഇങ്ങനെയുളളവരെയാണ് തൊഴിലാളിവര്‍ഗത്തിന്റെ ദത്തു പുത്രന്മാരെന്ന് ഇഎംഎസ് വിശേഷിപ്പിച്ചത്.

കേരളത്തിലെ പാര്‍ടിയിലെ അഞ്ചര ലക്ഷത്തോളം വരുന്ന അംഗങ്ങളില്‍ 37 ശതമാനം തൊഴിലാളികളാണ്. അതില്‍ മഹാഭൂരിപക്ഷവും പരമ്പരാഗത മേഖലകളില്‍ പണിയെടുക്കുന്നവരാണ്. 17 ശതമാനം കര്‍ഷകത്തൊഴിലാളികളാണ്. അങ്ങനെ ഇവര്‍ രണ്ടുപേരും തന്നെ പാര്‍ടി അംഗത്വത്തില്‍ ഭൂരിപക്ഷം വരും. ദരിദ്ര കൃഷിക്കാരാണ് മറ്റൊരു 37 ശതമാനം. മറ്റുവര്‍ഗങ്ങളില്‍ ജനിച്ചവര്‍ 10 ശതമാനത്തോളമേ വരൂ. പാര്‍ടി അംഗത്വത്തിന്റെ ഘടന പാര്‍ടിയുടെ ജനകീയ അടിത്തറയെ പൂര്‍ണമായും പ്രതിഫലിപ്പിക്കുന്നു എന്നു പറയാം. ഒരു പ്രധാന ദൗര്‍ബല്യം സ്ത്രീകളുടെ എണ്ണം കുറവാണ് എന്നുളളതാണ്. അതുപോലെ തന്നെ മതന്യൂനപക്ഷങ്ങളില്‍ നിന്ന് ആനുപാതികമായ അംഗത്വമില്ല.

പാര്‍ടി നേതൃത്വത്തിന്റെ ഏറ്റവും നല്ല പരിഛേദം സംസ്ഥാന സമ്മേളനങ്ങളിലേക്കുളള പ്രതിനിധികളാണ്. കഴിഞ്ഞ തിരുവനന്തപുരം പാര്‍ടി സമ്മേളനത്തില്‍ പങ്കെടുത്ത 556 പ്രതിനിധികളില്‍ 160 പേര്‍ തൊഴിലാളി വര്‍ഗത്തില്‍ നിന്നും 46 പേര്‍ കര്‍ഷക ത്തൊഴിലാളികളില്‍ നിന്നും 92 പേര്‍ ഇടത്തരം കര്‍ഷകരില്‍ നിന്നുമാണ്. അങ്ങനെ ഭൂരിപക്ഷം പേര്‍ അടിസ്ഥാന വര്‍ഗങ്ങളില്‍ നിന്നു തന്നെ വരുന്നവരാണ്. അടിസ്ഥാന വര്‍ഗങ്ങളില്‍ നിന്ന് ബോധപൂര്‍വം നേതൃത്വത്തിലേക്ക് സഖാക്കളെ വളര്‍ത്തിയെടുക്കുന്ന പാരമ്പര്യമാണ് പാര്‍ടിക്കുളളത്.

ഇഎംഎസും എകെജിയുമൊക്കെപോലുളള ഒട്ടേറെ കമ്മ്യൂണിസ്റ്റു നേതാക്കള്‍ ഇടത്തരം സമ്പന്ന വര്‍ഗങ്ങളില്‍ നിന്നുണ്ടായി. അതോടൊപ്പം അധ്വാനിക്കുന്ന വിഭാഗങ്ങളില്‍ നിന്ന് ഏറ്റവും ഉന്നതമായ പദവിയിലേക്ക് വരെ കേഡര്‍മാരെ കമ്മ്യൂണിസ്റ്റ് പാര്‍ടി വളര്‍ത്തിക്കൊണ്ടു വന്നു. ആലപ്പുഴയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം സാധാരണ തൊഴിലാളികളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ദേശീയ - സംസ്ഥാന നേതൃതലത്തിലേക്ക് സംഭാവന ചെയ്തവരുടെ എണ്ണം പലരും എടുത്തു പറഞ്ഞിട്ടുണ്ട്. ഇന്നു കേരളത്തിലെ പാര്‍ടിയുടെ ഏറ്റവും സമുന്നതരായ നേതാക്കളായ പിണറായി വിജയനും വിഎസ് അച്യുതാനന്ദനും തൊഴിലാളി കുടുംബങ്ങളില്‍ നിന്നുളളവരാണ്.

ഇവയൊക്കെ അനുകൂല ഘടകങ്ങളായി നിലനില്‍ക്കുമ്പോള്‍ത്തന്നെ അന്യവര്‍ഗ ചിന്താഗതികള്‍ക്കും ആശയങ്ങള്‍ക്കും എതിരായ നിരന്തരമായ ജാഗ്രതയും സമരവും അത്യന്താപേക്ഷിതമാണ്. കാരണം പാര്‍ടി അംഗങ്ങളില്‍ മഹാഭൂരിപക്ഷവും അടിയന്തരാവസ്ഥയ്ക്കുശേഷം പാര്‍ടിയിലേക്ക് വന്നവരാണ്. അതുപോലെ തന്നെ പതുക്കെയാണെങ്കിലും കൂടുതല്‍ ഇടത്തരക്കാര്‍ പാര്‍ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്.

പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പ്രാമുഖ്യം വരുമ്പോള്‍ വ്യാമോഹങ്ങളും ദുഷിപ്പുകളും കടന്നുവരാം. ഇവയൊക്കെ കണ്ടെത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അപചയങ്ങളുണ്ടാകും. ഇത്തരത്തിലുളള നിരന്തരമായ തെറ്റുതിരുത്തല്‍ പ്രക്രിയയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഒരു തെറ്റു തിരുത്തല്‍ രേഖ അംഗീകരിക്കുകയും പാര്‍ടി അടിമുടി ചര്‍ച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചു വരികയുമാണ്. ഈ രേഖ പരിശോധിച്ചാല്‍ നീലകണ്ഠനെപ്പോലുളളവര്‍ പറയുന്ന പലകാര്യങ്ങളും അവിടെ കാണാം. ഞങ്ങളുടെ പോരായ്മകളെക്കുറിച്ച് നല്ല ബോധ്യം ഞങ്ങള്‍ക്കുണ്ട്. അവ തിരുത്തി പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കുമ്പോള്‍ നീലകണ്ഠനെപ്പോലുളളവര്‍ അവ പെരുപ്പിച്ചു കാണിച്ച് പ്രസ്ഥാനത്തെ എങ്ങനെ തകര്‍ക്കാമെന്നാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി അസത്യങ്ങളും കളള പ്രചരണങ്ങളും നടത്തുന്നു. ഇവയെക്കുറിച്ച് പിന്നാലെ സൂചിപ്പിക്കുന്നുണ്ട്.

ഈ സന്ദര്‍ഭത്തില്‍ രസാവഹമായ ഒരു നിരീക്ഷണവും കൂടി നടത്താനാഗ്രഹിക്കുകയാണ്. ജനാധിപത്യ കേന്ദ്രീകരണത്തിനും അച്ചടക്കത്തിനുമെതിരാണ് നീലകണ്ഠനെപ്പോലുളളവരെല്ലാം. എന്നാല്‍ അതേ സമയം വിപ്ലവ ബഹുജനപ്പാര്‍ട്ടി എന്ന നിലയില്‍ ഇടത്തരക്കാരടക്കമുളള വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ അംഗങ്ങളെ ആകര്‍ഷിക്കുന്നതിനുളള പരിശ്രമങ്ങളെയെല്ലാം അപചയങ്ങളായാണ് ഇവര്‍ കാണുന്നത്. അപചയങ്ങള്‍ക്കുളള സാധ്യതകള്‍ ഏറെയാണ്. അവയ്ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും തെറ്റുകള്‍ തിരുത്തുകയുമാണ് വേണ്ടത് എന്നാണ് ഞങ്ങളുടെ പക്ഷം.

വിഭാഗീയതയുടെ ദുരന്തഫലങ്ങള്‍
പാര്‍ടിയുടെ അടിത്തറ ഇളകുന്നതിന്റെ സൂചനയായി നീലകണ്ഠന്‍ ചൂണ്ടിക്കാണിക്കുന്ന ഒഞ്ചിയം, ഷൊര്‍ണൂര്‍ പ്രതിഭാസങ്ങള്‍ രൂപം കൊണ്ടതെങ്ങനെ? കേട്ടുകേള്‍വിയില്ലാത്ത വിഭാഗീയ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ടി നേതൃത്വം കൈപ്പിടിയിലൊതുക്കാന്‍ മലപ്പുറം സമ്മേളനത്തില്‍ നടന്ന പരിശ്രമങ്ങളുടെ പര്യവസാനങ്ങളായിരുന്നു അവ. പാര്‍ടിയിലെ തെറ്റുകള്‍ തിരുത്തുന്നതിനുളള വലിയ രാഷ്ട്രീയ ഇടപെടലുകളായിട്ടാണ് എം എന്‍ വിജയനെപ്പോലുളളവര്‍ ഈ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചിട്ടുളളത്.

തെറ്റുതിരുത്തലിനു എന്നു പറഞ്ഞു കൊണ്ട് ഏറ്റവും വലിയ തെറ്റുകളാണ് ഇക്കൂട്ടര്‍ ചെയ്തത്. ബൂര്‍ഷ്വാ മാധ്യമങ്ങളെ കൂട്ടുപിടിച്ച് പാര്‍ടി നേതാക്കളെ ക്രൂരമായി സ്വഭാവഹത്യ ചെയ്യുക, ആരോപണങ്ങള്‍ വ്യാജമായി കെട്ടിച്ചമച്ച് പ്രചരിപ്പിക്കുക, അറപ്പിക്കുന്ന അശ്ലീലകഥകള്‍ പ്രചരിപ്പിക്കുക, പാര്‍ടി നേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും വേട്ടയാടുന്ന അശ്ലീലകഥകള്‍ അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍ പ്രചരിപ്പിക്കുക, കളളക്കേസുകളും കളളപ്പരാതികളും ഉണ്ടാക്കി അവയ്ക്കു പ്രചരണം നല്‍കുക തുടങ്ങി ഒരു ബൂര്‍ഷ്വാ പാര്‍ടിയ്ക്കു പോലും വെച്ചുപൊറുപ്പിക്കാന്‍ കഴിയാത്ത പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ചെയ്തത്. ലാവലിന്‍ കേസിനുവേണ്ടി മാത്രം എത്ര ആയിരം പേജുകളും എത്ര മണിക്കൂറുകളുമാണ് മാധ്യമങ്ങള്‍ നീക്കിവെച്ചത്?

കേരള ചരിത്രത്തിലെ ഏറ്റവും വലിയ കളളപ്രചാരണം എങ്ങനെയാണ് ബോധപൂര്‍വം കരുപ്പിടിപ്പിച്ചത് എന്ന് ഇനിയെന്ത് ലാവലിന്‍ ? എന്ന ഗ്രന്ഥത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ആരോപണത്തിന് ഒരു തെളിവുമില്ല എന്ന് സിബിഐ തന്നെ കോടതിയില്‍ പറഞ്ഞു കഴിഞ്ഞു. എന്നു മാത്രമല്ല, ഈ കേസിന്റെ നടത്തിപ്പിനെ സ്വാധീനിക്കുന്നതിനും പിണറായി വിജയനെതിരെ തിരിക്കുന്നതിനും വേണ്ടി ക്രൈം നന്ദകുമാര്‍ അടക്കമുളളവര്‍ നടത്തിയ ഇടപെടലുകളെ സിബിഐ തുറന്നു കാണിച്ചു. സംഭവങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുക മാത്രമല്ല, കളളത്തെളിവുകള്‍ സൃഷ്ടിച്ചും കളളസ്സാക്ഷികളെ ഇറക്കുമതി ചെയ്തും കോടതിയെയും അന്വേഷണ ഏജന്‍സിയെയും സ്വാധീനിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുകയുമൊക്കെ ചെയ്തതിന്റെ അണിയറക്കഥകള്‍ പുറത്തുവന്നുതുടങ്ങി. കോളിളക്കങ്ങള്‍ സൃഷ്ടിച്ച കിളിരൂര്‍, കവിയൂര്‍ കേസുകള്‍ ഇപ്പോളെവിടെ? ജനകീയാസൂത്രണത്തിലെ സിഐഎ ഇടപെടല്‍ ഇന്ന് ആവര്‍ത്തിക്കാന്‍ ധൈര്യമില്ലാത്തവിധം പരിഹാസ്യമായിക്കഴിഞ്ഞു. ജനകീയാസൂത്രണ പ്രസ്ഥാനത്തിലെ നല്ല കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ നീലകണ്ഠനെ ഇവരുടെ കൂട്ടത്തില്‍ കണ്ടപ്പോള്‍ ചെറുതായൊന്നുമല്ല ഞാന്‍ അമ്പരന്നത്.

എം. വി. രാഘവന്‍ തുടങ്ങിയവരുടെമേല്‍ അച്ചടക്കലംഘനത്തിനു നടപടിയെടുത്തതിനെക്കാള്‍ വ്യത്യസ്തമായ ഒരു സാഹചര്യം മാധ്യമ ദുഷ്പ്രചരണത്തിലൂടെ സൃഷ്ടിക്കപ്പെട്ടു എന്നത് വാസ്തവമാണ്. പാര്‍ടി നേതൃത്വത്തെക്കുറിച്ച് ജനങ്ങളില്‍ സംശയങ്ങള്‍ സൃഷ്ടിച്ചു. അതോടൊപ്പം വിഭാഗീയ ചേരിതിരിവ് കീഴ്ത്തട്ടുവരെ ഉണ്ടായി. അതുകൊണ്ട് മലപ്പുറം സമ്മേളനത്തിനു ശേഷവും യാന്ത്രികമായ അച്ചടക്ക നടപടിയുടെ രീതിയല്ല വിഭാഗീയതയെ തിരുത്താന്‍ സ്വീകരിച്ചത്. തികഞ്ഞ അവധാനതയോടെ തെറ്റുകള്‍ തിരുത്തി പാര്‍ടിയെ യോജിപ്പിക്കാന്‍ ഉതകുന്ന ഒരു സമീപനമാണ് കൈക്കൊണ്ടത്. ഇതിന്റെ ഫലമായി മഹാഭൂരിപക്ഷം സഖാക്കളെയും പാര്‍ടിയുടെ നേതൃത്വത്തിനു കീഴില്‍ വീണ്ടും യോജിപ്പിച്ച് അണിനിരത്താന്‍ കഴിഞ്ഞു.

എന്നാല്‍ തെറ്റു തിരുത്താതെ പഴയ ദുഷ്പ്രചാരണം തുടര്‍ന്നവരാണ് ഒഞ്ചിയത്തെയും ഷൊര്‍ണൂരിലെയും വിമതപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ഇവരില്‍ ഇടതുപക്ഷ ഏകോപന സമിതിക്കാര്‍ പരസ്യമായി യുഡിഎഫുമായി ബാന്ധവമുറപ്പിച്ചപ്പോള്‍, ആര്‍എംപിക്കാര്‍ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ധാരണയിലാണ് മത്സരിച്ചത്. ഇതൊന്നും ആര്‍ക്കും നിഷേധിക്കാനാവാത്ത വസ്തുതകളാണ്. രണ്ടു ദശാബ്ദക്കാലത്തെ വിഭാഗീയത കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ടിയില്‍ മുമ്പില്ലാതിരുന്ന സാഹചര്യം സൃഷ്ടിച്ചു എന്നത് വാസ്തവമാണ്. ജനാധിപത്യ കേന്ദ്രീകരണ തത്വങ്ങളുടെ നിരന്തരമായ ലംഘനമാണ് പാര്‍ടിയുടെ കെട്ടുറപ്പിന് പോറലേല്‍പ്പിച്ചിട്ടുളളത്. പാര്‍ടിയിലെ തെറ്റുകള്‍ തിരുത്തുന്നതിന് ഈ സംഘടനാതത്വങ്ങളില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിച്ചുകൊണ്ടു കഴിയും. എന്നാല്‍ വിഭാഗീയമായ ചിന്തകളും ചേരിതിരിവും, വസ്തുനിഷ്ഠമായി ഓരോ വിഷയത്തെയും വിലയിരുത്തി നിലപാട് സ്വീകരിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. അങ്ങനെ തെറ്റുകള്‍ തിരുത്തപ്പെടാതെ പോകുന്നു.

ജനാധിപത്യ കേന്ദ്രീകരണത്തിന്റെ ലംഘനം പാര്‍ടിയെ ദുര്‍ബലപ്പെടുത്തും. ജനാധിപത്യ കേന്ദ്രീകരണ തത്വമുപേക്ഷിച്ച യുറോപ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് എന്തു സംഭവിച്ചു എന്നത് നമുക്കൊരു പാഠമാകേണ്ടതുണ്ട്. തീവ്ര ഇടതുപക്ഷത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ചില നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അന്യാദൃശ്യമായ മാധ്യമപ്രചരണ ആരവത്തോടെ നടത്തുന്ന ഈ കുത്സിത പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമായല്ലാതെ കായികമായി നേരിടാനാവില്ലെന്ന് പാര്‍ടിയ്ക്കു നന്നായി അറിയാം. ഇതിന് അനുകൂലമായ സാഹചര്യമായിരുന്നു കേരളത്തില്‍ ഉരുത്തിരിഞ്ഞത്. ഇരുപതാം പാര്‍ടി കോണ്‍ഗ്രസും അതുമായി ബന്ധപ്പെട്ട മറ്റു സമ്മേളനങ്ങളും പാര്‍ടിയിലെ ഐക്യം പൂര്‍വാധികം ശക്തിപ്പെടുത്തി. യുഡിഎഫിന്റെയും യുപിഎയുടെയും ദുര്‍നയങ്ങള്‍ ജനങ്ങളില്‍ വ്യാപകമായ അസംതൃപ്തി സൃഷ്ടിച്ചു. ഇവയ്ക്കെതിരെ ഉജ്വലമായ സമരങ്ങളിലൂടെ മഹാഭൂരിപക്ഷം ജനങ്ങളെയും ഇടതുപക്ഷത്തേയ്ക്ക് ആകര്‍ഷിക്കാനുളള സാഹചര്യമൊരുങ്ങുകയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ എന്തു പ്രകോപനമുണ്ടെങ്കിലും ചന്ദ്രശേഖരനെപ്പോലൊരാളെ വധിക്കുക എന്നത് വിപരീത ഫലങ്ങളേ ഉണ്ടാക്കൂ എന്ന് സാമാന്യ രാഷ്ട്രീയ ധാരണയുളള ഏതൊരാള്‍ക്കും തിരിച്ചറിയാവുന്നതേയുളളൂ.

അതുകൊണ്ട് നീലകണ്ഠന്‍ പറയുന്നതുപോലെ ഈ വധം സിപിഐ എമ്മിന്റെ രാഷ്ട്രീയ യുക്തിയിലുളളതല്ല. പാര്‍ടി നയങ്ങള്‍ക്ക് വിരുദ്ധമാണ്. അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തെ ഈ വധമുപയോഗിച്ച് വിരുദ്ധന്മാര്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടാണ് പാര്‍ടിയിലെ ആര്‍ക്കെങ്കിലും വ്യക്തിപരമായി ഈ വധത്തില്‍ പങ്കുണ്ടെങ്കില്‍ വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും എന്ന് പാര്‍ടി വ്യക്തമാക്കിയത്. (തുടരും)

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...