Monday, October 22, 2012

നീലകണ്ഠന്റെ “പുതിയ ഇടതുപക്ഷവും” ഹരിത എംഎല്‍എമാരും

'യഥാര്‍ത്ഥ' ഇടതുപക്ഷത്തിനു വേണ്ടിയാണത്രേ സി ആര്‍ നീലകണ്ഠന്റെ വാദം. കെ. വേണു, ജെ. രഘു എന്നിവരെപ്പോലെ വലതുപക്ഷത്തിന്റെ സ്തുതിപാഠകനല്ല താനെന്നാണ് അദ്ദേഹം സ്വയം കരുതുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ 'പുതിയ ഇടതുപക്ഷ'ത്തില്‍ ആരെല്ലാമെന്നതു കേള്‍ക്കേണ്ടതാണ്. പരിസ്ഥിതി പ്രവര്‍ത്തകരും സ്ത്രീവാദികളും സന്നദ്ധ സംഘടനകളും മാത്രമല്ല, കോണ്‍ഗ്രസിലെ യുവ ഹരിത എംഎല്‍എമാരും പുതിയ ഇടതുപക്ഷമാണത്രേ. “നമുക്കൊരു യഥാര്‍ത്ഥ ഇടതുപക്ഷം വേണം, അതിനു വേണ്ടിയുളള പരിശ്രമം നടക്കുകയാണ്. അത് ഏതു പ്ലാറ്റ്‌ഫോമിലുമാകാം… ഇപ്പോള്‍ത്തന്നെ നോക്കൂ. ഭരണമുന്നണിയിലെ ചെറുപ്പക്കാരായ എംഎല്‍എമാരില്‍നിന്ന് വരുന്ന ഭൂമിയെയും പ്രകൃതിയെയും കുറിച്ച് നെല്ലിയാമ്പതിയിലും ?തിരപ്പളളിയിലുമുളള സമീപനം. ഓര്‍ക്കുക, ഭരണത്തിലിരിക്കുമ്പോഴാണ് അവര്‍ പ്രതിഷേധിക്കുന്നത്. ഇന്നത്തെ ഇടതുപക്ഷമാകട്ടെ, പ്രതിപക്ഷത്തിരിക്കുമ്പോഴേ പ്രതിഷേധിക്കാറുളളൂ”.
അങ്ങനെ യഥാര്‍ത്ഥ ഇടതുപക്ഷത്തെക്കാള്‍ വമ്പന്‍ ഇടതുപക്ഷക്കാരണത്രേ കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍. വളരെ നന്നായി നീലകണ്ഠന്‍! ഇന്ത്യയുടെ പൊതുസമ്പത്ത് മൊത്തമായും ചില്ലറയായും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ സര്‍വാത്മനാ പിന്താങ്ങുന്ന ഈ 'ആദര്‍ശപുരുഷന്മാരെ'ത്തന്നെ ഇടതുപക്ഷക്കാരായി മുദ്രകുത്തണം. ഇന്ത്യയിലെ ഇടതുപക്ഷം പോകട്ടെ, നെഹ്രുവിയന്‍ സ്വാശ്രയ വികസന സങ്കല്‍പ്പക്കാര്‍പോലും പറഞ്ഞിരുന്ന മുഴുവന്‍ ആശയങ്ങളെയും ചവിട്ടിമെതിച്ച് ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന ഭരണസംഘത്തിന്റെ യുവനേതാക്കള്‍ ആണ് നീലകണ്ഠന്റെ ആദര്‍ശ പുരുഷന്മാര്‍. മേല്‍പറഞ്ഞവയെക്കുറിച്ചൊക്കെ എന്തു നിലപാടും സ്വീകരിച്ചാലും പുതിയ ഇടതുപക്ഷമാകാന്‍ ഒരുകാര്യം ചെയ്താല്‍ മതി. ?തിരപ്പളളിയിലും നെല്ലിയാമ്പതിയിലും തല്‍ക്കാലത്തേയ്‌ക്കെങ്കിലും നീലകണ്ഠനും മറ്റും പറയുന്ന നിലപാടുകള്‍ സ്വീകരിക്കുക, അത്രമാത്രം !
സിപിഎമ്മിനെതിരെ നീലകണ്ഠന്‍ തുടര്‍ച്ചയായി നിലപാട് സ്വീകരിക്കുന്നു. അതോടൊപ്പം യൂത്ത് കോണ്‍ഗ്രസ് വേദിയില്‍പോയി ഡിവൈഎഫ്‌ഐയെക്കാള്‍ ഭേദമാണ് യൂത്ത് കോണ്‍ഗ്രസ് എന്ന് സിദ്ധാന്തിക്കുന്നു. ബാലഗോകുലത്തിന്റെ പരിപാടിയില്‍ വിശിഷ്ടാതിഥിയുടെ പീഠം അലങ്കരിക്കുന്നു. കേരളം മുഴുവന്‍ എമര്‍ജിംഗ് കേരളയുടെ പൊളളത്തരം ചര്‍ച്ച ചെയ്യുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ പിആര്‍ഒ വേഷമണിഞ്ഞ് ചന്ദ്രികയില്‍ അഭിമുഖം നടത്തുന്നു. ഇതൊക്കെയായിരിക്കുമോ പുതിയ ഇടതുപക്ഷത്തിന്റെ സ്വഭാവം?
നിലവിലുളള ഇടതുപക്ഷത്തിനെതിരെ നീലകണ്ഠന്റെ പരാതികള്‍
പരിസ്ഥിതി പ്രസ്ഥാനങ്ങള്‍, സ്ത്രീവാദക്കാര്‍, പ്രാദേശിക ചെറുപ്രശ്‌നങ്ങളെ ആസ്പദമാക്കി ഉയര്‍ന്നുവരുന്ന ഗ്രൂപ്പുകള്‍ തുടങ്ങിയവയൊക്കെ കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടില്‍ കേരളത്തില്‍ വളരെയേറെ ശക്തിപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെല്ലാം മറ്റാരെക്കാളും കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കാവുന്നത് കേരളത്തിലെ നിലവിലുളള ഇടതുപക്ഷത്തോടാണ്. ഇടതുപക്ഷത്തിന്റെ ജനകീയ പാരമ്പര്യം മാത്രമല്ല ഇതിനു കാരണം. നവസാമൂഹ്യ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക തലത്തില്‍ ഇടതുപക്ഷം, വിശകലനം ചെയ്യുകയും ക്രിയാത്മകമായി പ്രതികരിക്കുകയും സംവദിക്കുകയും ചെയ്യുന്നുമുണ്ട്. പക്ഷേ, നീലകണ്ഠന്‍ ഇത് അംഗീകരിക്കാന്‍ തയ്യാറല്ല. ഇതിനു കാരണമായി നീലകണ്ഠന്‍ ചൂണ്ടിക്കാണിച്ച മൂര്‍ത്തമായ പ്രശ്‌നങ്ങള്‍ അദ്ദേഹം ഒരു ഇന്റര്‍നെറ്റ് ചര്‍ച്ചാ ഗ്രൂപ്പില്‍ ഉന്നയിച്ചത് എന്റെയൊരു സുഹൃത്ത് അയച്ചു തരികയുണ്ടായി. ഇടതുപക്ഷത്തെ ഉത്തരം മുട്ടിക്കുന്നു എന്ന് നീലകണ്ഠന്‍ കരുതുന്ന താഴെ കൊടുത്തിട്ടുള്ള ചോദ്യങ്ങള്‍ക്കുളള മറുപടിയാണ് സുഹൃത്ത് ആവശ്യപ്പെട്ടത്.
“ഒരു പാരിസ്ഥിതിക രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ താഴെ പറയുന്നതു പോലുളള ജനകീയ പ്രശ്‌നങ്ങള്‍ നിലവിലുളള ഇടതുപക്ഷത്തിനു പരിഹരിക്കാനാവും എന്നു ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ, പല പ്രശ്‌നങ്ങളുടെയും സമരങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതിനവര്‍ക്കു കഴിയുമെന്ന് ബോധ്യപ്പെട്ടില്ല.

1.    വിളപ്പില്‍ശാല, കുരീപ്പുഴ (കൊല്ലം), വടവാതൂര്‍ (കോട്ടയം), സര്‍വോദയപുരം (ആലപ്പുഴ), ബ്രഹ്മപുരം (കൊച്ചി), ലാലൂര്‍ (തൃശൂര്‍), ചക്കുംകം (ഗുരുവായൂര്‍), ഞെളിയന്‍പറമ്പ് (കോഴിക്കോട്), പെട്ടിപ്പാല (തലശേരി), ചേറോള (കണ്ണൂര്‍) തുടങ്ങി നഗരമാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലെല്ലാം സിപിഎം ചെയ്യുന്നത് നഗരമാലിന്യം ഗ്രാമങ്ങള്‍ക്കുമേല്‍ വാരിയെറിയുകയാണ്. എന്തുകൊണ്ട്?
2.    കേരളത്തിലെ ജലദൗര്‍ലഭ്യം. ലിറ്ററിന് പതിനഞ്ചു രൂപ നിരക്കിലാണ് സാധാരണ വെളളം വില്‍ക്കുന്നത്. അതിനെതിരെ എന്തെങ്കിലും പ്രതിഷേധം ഇടതുപക്ഷത്തിനുണ്ടോ? നാശം, തകര്‍ച്ച, മലിനീകരണം എന്നിവയില്‍ നിന്ന് ജലസ്രോതസുകളെ രക്ഷിക്കാന്‍ ഇടതുപക്ഷത്തിന്റെ മുന്‍കൈയില്‍ എന്തെങ്കിലും പരിപാടിയുണ്ടോ? ജനകീയ സമരത്തെ തുടര്‍ന്ന് പൂട്ടിയ പെപ്‌സി കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമായ എല്ലാം മന്ത്രി എളമരം കരീം നടത്തിയെന്ന കരീമിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും സുഹൃത്ത് ടി ബാലകൃഷ്ണന്‍ നടത്തിയ പ്രസംഗം ആരും നിഷേധിച്ചിട്ടില്ല.
3.    ഭൂരഹിതരുടെ ഭൂപ്രശ്‌നം - ദളിതര്‍ക്കും ഭൂരഹിതരായ കര്‍ഷകര്‍ക്കും അഞ്ച് ഏക്കര്‍ വീതം കൃഷിഭൂമി നല്‍കുമെന്ന് 1958ലെ ഭൂപരിഷ്‌കരണത്തിന്റെ കാലത്ത് നാം പ്രഖ്യാപിച്ചതാണ്. ഇന്ന് കേരളത്തില്‍ 26000 കോളനികളുണ്ട്. അതില്‍ നാലില്‍മൂന്നും സെറ്റില്‍മെന്റ് കോളനികളും ലക്ഷംവീടു കോളനികളും റോഡ് - തോട് പുറമ്പോക്കു കോളനികളുമാണ്. ഏറിയപങ്ക് ദളിത് കുടുംബങ്ങളും ഇവിടെയാണ് താമസം. ളാഹാ ഗോപാലനും സംഘവും ചെങ്ങറയില്‍ ഈ വിഷയം ഉയര്‍ത്തിയപ്പോള്‍ ഇടതുപക്ഷമാണ് തടസങ്ങള്‍ സൃഷ്ടിച്ചത്. മുത്തങ്ങയിലും അതുതന്നെ സംഭവിച്ചു. മൂന്നാറില്‍ റിസോര്‍ട്ട് മാഫിയ കൈയടക്കിയ ഭൂമി തിരിച്ചുപിടിക്കാന്‍ വിഎസ് എടുത്ത ധീരമായ ചുവടുവെപ്പുകള്‍ക്ക് എന്തു സംഭവിച്ചുവെന്ന് നമുക്കറിയാം. അക്കാലത്തെ എംഎം മണിയുടെ പ്രസംഗങ്ങള്‍ ഓര്‍ക്കുക.
4.    വികസനത്തിന്റെ പേരില്‍ മൂലമ്പളളിയില്‍ നടന്ന കുടിയിറക്കലും അവരുടെ പുനരധിവാസത്തോട് കാണിച്ച അവഗണനയും
5.    ചപ്പല്‍ ഫാക്ടറിയ്ക്കു വേി കിനാലൂരിലെ ജനങ്ങളെ ഒഴിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍
6.    ഒരു ചെറുത്തുനില്‍പ്പുമില്ലാതെ ദേശീയപാത കോര്‍പറേറ്റുകള്‍ക്കു വിറ്റത്. എഡിബി, ലാവലിന്‍ അങ്ങനെ പലതും.
യുഡിഎഫിന് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല എന്നു നമുക്കെല്ലാമറിയാം. അതുകൊണ്ട് നമുക്ക് യഥാര്‍ത്ഥ ഇടതുപക്ഷം വേണം”.
ഇവയോരോന്നിനും ഇടതുപക്ഷത്തിനു മറുപടിയുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോട് സുവ്യക്തമായ നിലപാടുമുണ്ട്. അവയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിക്കുന്നതിനും സമരം ചെയ്യുക മാത്രമല്ല, ക്രിയാത്മകമായി ഇടപെടുന്നതിനുമാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഈ പരിശ്രമങ്ങളെ കില്ലെന്നു നടിക്കുകയാണ് നീലകണ്ഠനും കൂട്ടരും ചെയ്യുന്നത്. സി. ആര്‍. നീലകണ്ഠനെ സംബന്ധിച്ചടത്തോളം ജനകീയ സമരങ്ങളെന്നാല്‍ കോടിക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത സെപ്തംബറിലെ അഖിലേന്ത്യാ പണിമുടക്കും മറ്റുമല്ല. കേരളത്തില്‍ നടന്ന ചില പ്രാദേശിക പ്രക്ഷോഭങ്ങളാണ്. അദ്ദേഹത്തിന്റെ തന്നെ സ്വന്തം ആവേശഭരിത വാക്കുകളില്‍, “പിന്നീട് ജനകീയ സമരങ്ങളുടെ കുത്തൊഴുക്കായിരുന്നു. മുത്തങ്ങ, ചെങ്ങറ, മൂലമ്പളളി, കിനാലൂര്‍ തുടങ്ങി ഒട്ടനവധി ഭൂസമരങ്ങള്‍. എച്ച്എംടി തുടങ്ങി ഒട്ടനവധി തട്ടിപ്പു ഭൂമി ഇടപാടുകള്‍, ദേശീയപാത സ്വകാര്യവത്കരണം പോലുളള പദ്ധതികള്‍, പലവിധ ഖനനങ്ങള്‍, പ്ലാച്ചിമട അടക്കമുളള ജലക്കൊളളകള്‍, വിളപ്പില്‍ശാല പോലുളള മാലിന്യ പ്രശ്‌നങ്ങള്‍. ഇതിലൊന്നും സിപിഎം രംഗത്തു വന്നില്ല”. നീലകണ്ഠന്‍ ഉന്നയിച്ച കേരളത്തിലെ മാലിന്യപ്രശ്‌നത്തോട് സിപിഎമ്മിന്റെ നയമെന്തെന്ന് ആദ്യം പരിശോധിക്കാം.
മാലിന്യ പ്രതിസന്ധി എന്തുകൊണ്ട്?
നീലകണ്ഠന്‍ മാത്രമല്ല, എല്ലാവരും ഇന്ന് അംഗീകരിക്കുന്ന കാര്യമാണ് കേരളത്തിലെ മാലിന്യസംസ്‌ക്കരണ പ്രതിസന്ധി. ഇതെങ്ങനെ ഉണ്ടായി? മനുഷ്യ ഉത്പാദനത്തിന്റെയും പുനരുല്‍പാദനത്തിന്റെയും അഭേദ്യമായ ഭാഗമാണ് മാലിന്യ വിസര്‍ജനം. എന്നാല്‍ പണ്ട് ഇതൊരു പ്രശ്‌നമായിരുന്നില്ല. നമ്മുടെ ഭൂപരിസരത്തിന് ഉള്‍ക്കൊളളാന്‍ പറ്റിയ തോതിലേ മാലിന്യം സൃഷ്ടിക്കപ്പെട്ടിരുന്നുളളൂ. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. കേരളം രൂപീകൃതമായ കാലത്തേക്കാള്‍ മൂന്നു മടങ്ങ് ജനസംഖ്യ ഇന്നുണ്ട്. സംസ്‌ക്കരിച്ച ഉല്‍പന്നങ്ങള്‍ കമ്പോളത്തില്‍ നിന്നു വാങ്ങുന്ന ജീവിതശൈലി നിലവില്‍വന്നു. എല്ലാറ്റിനുമുപരി നഗരവത്കരണം ഏറി.
കേരളത്തിലെ അഞ്ചു കോര്‍പറേഷനുകളും 60 മുന്‍സിപ്പാലിറ്റികളും നാനൂറില്‍പ്പരം ചെറുപട്ടണങ്ങളും കൂടിച്ചേര്‍ത്താല്‍ വനപ്രദേശം ഒഴിവാക്കിയ കേരളത്തിലെ ഭൂവിസ്തൃതിയുടെ 16 ശതമാനം വരും. എന്നാല്‍ ഇവിടെയാണ് കേരളത്തിലെ ജനസംഖ്യയുടെ ഏതാണ്ട് 50 ശതമാനം പേര്‍ അധിവസിക്കുന്നത്. ഈ അമ്പതു ശതമാനം പേരുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ സംസ്ഥാന വരുമാനത്തിലെ 80 ശതമാനത്തോളം ഉല്‍പാദിപ്പിക്കുന്നത്. സ്വാഭാവികമായും നഗരങ്ങളിലെ മാലിന്യം ഗണ്യമായി ഉയരുന്നു. എന്നാല്‍ ഇതിന് അനുസൃതമായ മാറ്റം മാലിന്യസംസ്‌ക്കരണത്തിലുണ്ടായില്ല. അടുക്കള മാലിന്യം മാത്രമല്ല, പ്ലാസ്റ്റികും ഇരുമ്പും ബള്‍ബുമെല്ലാം പണ്ടത്തേതു പോലെ തന്നെ നമ്മുടെ പുരയിടത്തിലോ പൊതുവഴിയിലോ പൊതുസ്ഥലത്തോ വലിച്ചെറിയുന്ന രീതി തുടരുന്നു. മാറിയ സാഹചര്യത്തിന് അനുസരിച്ച് നമ്മുടെ ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ കഴിയാത്തതു കൊണ്ടാണ് മാലിന്യപ്രതിസന്ധി ഇത്ര രൂക്ഷമായത്.
ഈ സാമൂഹ്യപ്രശ്‌നത്തിന് കേവലം സാങ്കേതികമായ ഉത്തരം നല്‍കാനാണ് നമ്മുടെ നഗരസഭകള്‍ ശ്രമിച്ചത്. ഇതില്‍ ഇടതുപക്ഷം മാത്രമല്ല, വലതുപക്ഷവും തുല്യ ഉത്തരവാദികള്‍ തന്നെയാണ്. തൊണ്ണൂറുകളുടെ അവസാനത്തോടെ പഴയ ചവറു പറമ്പുകളില്‍ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഈ പ്ലാന്റുകളൊന്നും കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. സാങ്കേതിക വിദ്യയുടെ പോരായ്മ മാത്രമല്ല, നഗരസഭാ അധികൃതരുടെ ശാസ്ത്രീയ മാനേജ്‌മെന്റിന്റെ അഭാവവും ഇതിനുത്തരവാദിയാണ്. ഇതോടെ രൂക്ഷമായ മാലിന്യ പ്രതിസന്ധിയുടെ ഭാരമേറേി വന്നത് സംസ്‌ക്കരണ കേന്ദ്രത്തിനു ചുറ്റുമുളള ഗ്രാമവാസികളാണ്. പ്രതിഷേധങ്ങളും സമരങ്ങളും ഉയര്‍ന്നുവന്നു.
സംസ്‌ക്കരണ കേന്ദ്രങ്ങള്‍ക്ക് ചുറ്റുപാടുമുളള ഗ്രാമവാസികള്‍ ഒരുവശത്തും മറുവശത്ത് നഗരവാസികളും നഗരസഭയും അണിനിരക്കുന്ന ഒരു വൈരുദ്ധ്യം വളര്‍ന്നുവന്നു. ഇതിനൊരു ജനകീയ പരിഹാരം എന്ത്? ഇടതുപക്ഷത്തിന്റെ സമീപനം ഈ വൈരുദ്ധ്യം ശത്രുതാപരമല്ല എന്നുളളതാണ്. മാവോയുടെ പ്രസിദ്ധമായ ഒരു പ്രയോഗം കടമെടുക്കുകയാണെങ്കില്‍, ജനങ്ങള്‍ക്കിടയിലെ വൈരുദ്ധ്യമാണിത്. വര്‍ഗസമരം പോലെ ഇതു മൂര്‍ച്ഛിപ്പിക്കുന്നതിനല്ല, മറിച്ച് ഗ്രാമവാസികളുടെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി ഈ വൈരുദ്ധ്യം പരിഹരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഇതുവരെയുളള അനുഭവങ്ങള്‍ വിശദമായി വിലയിരുത്തി ഓരോ പ്രദേശത്തെയും മൂര്‍ത്തമായ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വിശദമായ പരിപാടി മുന്നോട്ടു വെയ്‌ക്കേതു്. ഇത്തരമൊരു കാര്യപരിപാടിയുടെ അടിസ്ഥാനത്തില്‍ മാലിന്യസംസ്‌ക്കരണ പ്രശ്‌നത്തില്‍ പാര്‍ട്ടി നേരിട്ട് ഇടപെടണമെന്ന് തിരുവനന്തപുരത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. ഈ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേവലം നഗരസഭകളുടെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ ഔപചാരിക പ്രവര്‍ത്തനമായി ഒതുക്കാതെ വലിയ തോതില്‍ ജനങ്ങളെ അണിനിരത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം നഗരത്തില്‍ ഇതിനകം തന്നെ നഗരസഭ ജൈവമാലിന്യത്തില്‍ ഗണ്യമായ ഭാഗം നഗരത്തില്‍ത്തന്നെ സംസ്‌ക്കരിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു. വിളപ്പില്‍ശാലയിലെ മാലിന്യസംസ്‌ക്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ശാസ്ത്രീയമായ രീതിയിലായിരുന്നില്ല. സമൂലമായ ഒരു അഴിച്ചുപണി അവിടെ വേണ്ടതുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് ഇതു ഫലപ്രദമായി നടപ്പാക്കും എന്നു വിശ്വാസം ഇല്ലാത്തതു കൊണ്ട് ശക്തമായ എതിര്‍പ്പു തുടരുകയാണ്. ബലം പ്രയോഗിച്ചൊന്നും എതിര്‍പ്പിനെ ഇല്ലാതാക്കാമെന്ന് പാര്‍ട്ടി കരുതുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ പറഞ്ഞ് എല്ലാവരെയും ബോധ്യപ്പെടുത്തി അവധാനതയോടെ പ്രശ്‌നം കൈകാര്യം ചെയ്യാനാണ് ശ്രമിക്കുന്നത്.
സര്‍വോദയപുരത്തെ സമരം
നിയമസഭാ അംഗമെന്ന നിലയില്‍ ഞാന്‍ നേരിട്ട് ഇടപെടുന്ന ആലപ്പുഴയിലെ മാലിന്യ പ്രതിസന്ധിയെ ഒരുദാഹരണമെന്ന നിലയില്‍ വിശദീകരിക്കാം. മാരാരിക്കുളം തെക്കുപഞ്ചായത്തില്‍ മുന്‍സിപ്പാലിറ്റിയുടെ കൈവശമുളള ഏതാണ്ട് 15 ഏക്കറോളം വരുന്ന ഭൂമിയിലാണ് കഴിഞ്ഞ നാലു പതിറ്റാായി നഗരത്തിലെ ഖരമാലിന്യങ്ങള്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. പണ്ട് ഇവിടം സാമാന്യം വിജനപ്രദേശമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാലിന്യകേന്ദ്രത്തിന്റെ സമീപപ്രദേശങ്ങളെല്ലാം ജനനിബിഢമാണ്്. തൊണ്ണൂറുകളില്‍ ആരംഭിച്ച ഒറ്റപ്പെട്ട പ്രതിഷേധങ്ങളും മറ്റും ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ശക്തിപ്രാപിച്ചു. ഇതേത്തുടര്‍ന്നാണ് നഗരസഭ ആധുനിക മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 2008 അവസാനത്തോടെ ഇതിന്റെ ഉദ്ഘാടനവും നടത്തി. പക്ഷേ, പ്ലാന്റു പ്രവര്‍ത്തിച്ചില്ല. വേര്‍തിരിക്കാതെ കൊണ്ടുവരുന്ന നഗരമാലിന്യത്തെ വിന്‍ട്രോ കമ്പോസ്റ്റ് ചെയ്തശേഷം വലിയൊരു അരിപ്പ വീപ്പയിലിട്ട് വളവും മറ്റ് അജൈവ മാലിന്യങ്ങളും തമ്മില്‍ വേര്‍തിരിക്കുന്നതായിരുന്നു സാങ്കേതിക വിദ്യ. ഈ അരിപ്പ പലപ്പോഴും കേടായി പ്രവര്‍ത്തിക്കുകയേ ഇല്ല. അരിച്ചെടുത്ത വളത്തില്‍ പ്ലാസ്റ്റിക്കിന്റെ അംശം കൂടുതലുന്നെു പറഞ്ഞ് വാങ്ങാമെന്നേറ്റവര്‍ പിന്‍വാങ്ങി. മൊത്തത്തിലുളള മിസ് മാനേജുമെന്റും കൂടിയായപ്പോള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സ്ഥിതിവിശേഷത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഒരു പ്രവര്‍ത്തന പരിപാടിയ്ക്കു രൂപം നല്‍കി. അതിലൊന്നാമത്തെ ഇനം പതിറ്റാണ്ടുകളായി കുന്നുകൂടി കിടക്കുന്ന ചപ്പുചവറുകളും പ്ലാസ്റ്റിക്, റബര്‍, മെറ്റല്‍ കഷണങ്ങളുമെല്ലാം വേര്‍തിരിച്ച് സംസ്‌ക്കരണ പ്രദേശം വെടിപ്പാക്കുകയാണ്. എങ്കിലേ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റൂ എന്നുളളതായിരുന്നു നില. ഇതിന് ദേശീയ തൊഴിലുറപ്പു പദ്ധതി ഉപയോഗപ്പെടുത്തുന്നതിന് പ്രോജക്ടും തയ്യാറാക്കി. രാമത്തെ ഇനം നഗരത്തിലെ വീടുകളില്‍ത്തന്നെ ജൈവ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌ക്കരണ കേന്ദ്രത്തിലേയ്ക്കു കൊുപോവുക എന്നുളളതാണ്. ഇതിനുവേിയുളള ബ്രഹത്തായ ജനകീയ കാമ്പൈന്‍ നടത്തുന്നതു സംബന്ധിച്ച് നഗരതലത്തില്‍ രണ്ടു സെമിനാറുകള്‍ നടന്നു. മാലിന്യസംസ്‌ക്കരണ പ്ലാന്റ് വൃത്തിയാക്കല്‍ ഒരു ഘട്ടം കഴിഞ്ഞിട്ട് ആയിരുന്നു ഈ കാമ്പയിന്‍ ഉദ്ദേശിച്ചിരുന്നത്. പ്ലാന്റ് ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന ഉറപ്പ് ജനകീയ കാമ്പയിനെ സഹായിക്കുമെന്നു കരുതി. മൂന്നാമതായി, നഗരത്തിലെ വീടുകളില്‍ത്തന്നെ ജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് ആവശ്യമായ ഒരു പ്രവത്തനപരിപാടി തയ്യാറാക്കി. വീടുകളിലേയ്ക്കു നല്‍കുന്നതിനാവശ്യമായ ചുവപ്പും പച്ചയും ബക്കറ്റുകള്‍ നഗരസഭ വാങ്ങിവെച്ചു.
പക്ഷേ, ഈ പരിപാടി പൊളിഞ്ഞു. അതിന് രണ്ടുകാരണങ്ങളുണ്ട്. ഒന്നാമത്തേത് സര്‍വോദയപുരത്തു നിന്ന് മണ്ണും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിലുളള പരാജയം. ഇതു തൊഴിലുറപ്പു പദ്ധതി വഴി ചെയ്യുന്നതിന് അനുവാദം നല്‍കാന്‍ സര്‍ക്കാര്‍ ഒരു വര്‍ഷമെടുത്തു. പഞ്ചായത്തു, നഗരവികസന മന്ത്രിമാരുടെ അധ്യക്ഷതയില്‍ യോഗങ്ങള്‍ നടത്തി. മുഖ്യമന്ത്രിയ്ക്ക് പലതവണ മെമ്മോറാണ്ടം നല്‍കി. പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചു. പരസ്യവിവാദമായശേഷവും മഴക്കാലം വരെ കാത്തിരിക്കേണ്ടിവന്നു, ഉത്തരവു കിട്ടാന്‍. ഇനി അടുത്ത വേനലിനേ ഈ പരിപാടി നടപ്പാക്കാനാവൂ. ഈ പശ്ചാത്തലത്തിലാണ് മഴക്കാലം ആരംഭിച്ചപ്പോള്‍ സര്‍വോദയപുരത്തുകാര്‍ ശക്തമായ സമരം നടത്തിയത്. അതില്‍ യാതൊരു തെറ്റും ഞാന്‍ കാണുന്നില്ല. ഒരു വര്‍ഷം മുമ്പു നല്‍കിയ ഉറപ്പു പാലിക്കാത്ത അധികൃതരെ അവരെങ്ങനെ വിശ്വസിക്കും?
സര്‍വോദയപുരത്തേയ്ക്കുളള മാലിന്യനീക്കം പൂര്‍ണമായി നിലച്ചു. നഗരം മാലിന്യക്കൂമ്പാരമായി. കഴിയുന്നത്ര ജൈവമാലിന്യം വീട്ടില്‍ത്തന്നെ സംസ്‌ക്കരിക്കുന്നതിനുളള പരിപാടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. പക്ഷേ, സര്‍ക്കാരിന്റെ വാചകമടിയല്ലാതെ ബയോഗ്യാസ് പ്ലാന്റോ പൈപ്പു കമ്പോസ്റ്റോ വെര്‍മി കമ്പോസ്റ്റോ ഒന്നും ലഭ്യമാക്കാന്‍ നടപടിയുണ്ടായില്ല. ശുചിത്വമിഷന്റെ ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയത് അടുത്ത കാലത്താണ്. മുന്‍സിപ്പാലിറ്റി പദ്ധതി ഇപ്പോഴും പാസാകാത്തതു കൊണ്ട് അവരുടെ പണവും കിട്ടുന്നില്ല. അനര്‍ട്ടു മാത്രമാണ് ആശ്രയമുണ്ടായിരുന്നത്. അവരുടെ കൈവശമാണെങ്കിലോ, സംസ്ഥാനത്തിനാകെ രണ്ടായിരമോ മൂവായിരമോ ബയോഗ്യാസ് പ്ലാന്റുകളാണ് നല്‍കാനുളളത്. അവയ്ക്കു തന്നെ ഉപഭോക്താവ് സബ്‌സിഡി അടക്കമുളള പണം ആദ്യം നല്‍കണം. സബ്‌സിഡി പിന്നീടു കിട്ടും. എമര്‍ജിംഗ് കേരള വഴി സ്ഥാപിക്കാന്‍ പോകുന്ന അഞ്ചു ഭീമന്‍ പ്ലാന്റുകളുണ്ടത്രേ. അത് വരുമ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും അതുവരെ മുട്ടുശാന്തി പരിപാടികള്‍ മതിയെന്നുമാണ് സര്‍ക്കാരില്‍ നിന്നും കിട്ടുന്ന ഉപദേശം.
സി ആര്‍ നീലകണ്ഠനും സമരവുമായി ബന്ധപ്പെട്ട് സര്‍വോദയപുരത്തു വന്നു. മുന്‍സിപ്പാലിറ്റിയുടെ വീഴ്ചകളെ നിശിതമായി വിമര്‍ശിച്ചു. ഒരുകാരണവശാലും മാലിന്യനീക്കം അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു. പക്ഷേ, ഇത്തരമൊരു സംഘര്‍ഷത്തിന് ഇടനല്‍കാതെ പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ പ്രവര്‍ത്തനപരിപാടി തകര്‍ത്ത സര്‍ക്കാരിന്റെ അനാസ്ഥയെക്കുറിച്ച് ഒറ്റയക്ഷരം മിണ്ടിയില്ല. നഗരവും നഗരവാസികളും സിപിഐഎമ്മുമായിരുന്നു അദ്ദേഹത്തിന്റെ ശത്രുക്കള്‍.
ഓണത്തിന് ഞാനും അവിടം സന്ദര്‍ശിച്ചിരുന്നു. ജനനി വായനശാലയുടെ പ്രവര്‍ത്തകരായിരുന്നു സമരത്തിനു നേതൃത്വം നല്‍കിയത്. വായനശാലയുടെ വാര്‍ഷികവും ഓണാഘോഷവുമായി ബന്ധപ്പെട്ട് മലിനീകരണ പ്രശ്‌നത്തെക്കുറിച്ച് ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. വളരെ നിശിതമായ ചോദ്യങ്ങളും വിമര്‍ശനങ്ങളുമുണ്ടായി. ഇനി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പരിപാടി അവരുടെ മുന്നില്‍ ഞാന്‍ വിവരിച്ചു. അതും നടപ്പാകുമെന്ന വിശ്വാസം അവര്‍ക്കുണ്ടായോ എന്ന് എനിക്കറിയില്ല.
നിരന്തരമായ ചര്‍ച്ചകളിലൂടെ സംഘര്‍ഷം ലഘൂകരിച്ചു. രണ്ടോ മൂന്നോ ലോഡ് ജൈവ മാലിന്യമേ കമ്പോസ്റ്റു ചെയ്യുന്നതിനു വേണ്ടി കേന്ദ്രത്തിലേയ്ക്കു കൊണ്ടുവരാന്‍ ഇപ്പോള്‍ അനുവദിക്കുന്നുളളൂ. ബാക്കി തല്‍ക്കാലം മുന്‍സിപ്പാലിറ്റിയുടെ ഉളളിലെവിടെയെങ്കിലും വെട്ടിമൂടുകയാണ്. ഇത് ഭാവിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. എത്രയും പെട്ടെന്ന് ഈ സ്ഥിതിവിശേഷത്തിനു മാറ്റമുണ്ടാക്കണം. ഇതിനു പരിഹാരമുാക്കാനായി പാര്‍ട്ടി മുന്‍കൈയെടുക്കുന്നുണ്ട്. കക്ഷി രാഷ്ട്രീയഭേദമെന്യേ താല്‍പരരായ കൗണ്‍സിലര്‍മാരും വിദഗ്ധരും സന്നദ്ധപ്രവര്‍ത്തകരുമായി ആലോചിച്ചാണ് ഈ പരിപാടി തയ്യാറാക്കിയത്.
നോ വേസ്റ്റ് ബാലന്‍സ് വാര്‍ഡുകള്‍ അഥവാ വേസ്റ്റില്ലാ വാര്‍ഡുകള്‍
നഗരത്തിലെ പത്തോ പതിനഞ്ചോ വാര്‍ഡുകള്‍ തിരഞ്ഞെടുത്ത് രണ്ടോ മൂന്നോ മാസത്തിനുളളില്‍ അവിടെയുണ്ടാകുന്ന ജൈവമാലിന്യം മുഴുവന്‍ അവിടെത്തന്നെ സംസ്‌ക്കരിക്കാനുളള ഒരു പരിപാടിയാണിത്. ജൈവം, പ്ലാസ്റ്റിക്, മെറ്റല്‍, തടിയും റബ്ബറും പോലുളളവ എന്നിങ്ങനെ ഓരോ വീട്ടിലെയും മാലിന്യം വേര്‍തിരിക്കും. അജൈവ മാലിന്യങ്ങള്‍ മുനിസിപ്പാലിറ്റി നീക്കം ചെയ്യും. ഇതിന് കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തും. പ്ലാസ്റ്റിക്കും മെറ്റലും വാങ്ങാന്‍ ആക്രിക്കാര്‍ തയ്യാറാണ്.
ജൈവമാലിന്യം സംസ്‌ക്കരിക്കുന്നതിന് ബയോ കമ്പോസ്റ്റ്, പൈപ്പു കമ്പോസ്റ്റ്, വെര്‍മി കമ്പോസ്റ്റ്, ചട്ടി കമ്പോസ്റ്റ് എന്നീ നാലു സാങ്കേതിക വിദ്യകളാണ് പ്രോത്സാഹിപ്പിക്കുക. ഇതിലേതു വേണമെങ്കിലും വീട്ടുകാര്‍ക്കു തിരഞ്ഞെടുക്കാം. ഇതിനവരെ പ്രേരിപ്പിക്കുന്നതിനുളള റെസിഡന്‍സ് അസോസിയേഷനുകള്‍, അയല്‍ക്കൂട്ടങ്ങള്‍, വായനശാലകളും ക്ലബുകളും മതസ്ഥാപനങ്ങള്‍, തുടങ്ങിയവയെല്ലാം ഒരുമിച്ചു ചേര്‍ത്ത് വലിയൊരു കാമ്പയിന്‍ ആരംഭിച്ചു കഴിഞ്ഞു. ചില വാര്‍ഡുകളില്‍ സര്‍വേ പൂര്‍ത്തീകരിച്ചു. ഒക്‌ടോബര്‍ രിന്, വീടുകളിലുളള പ്ലാസ്റ്റിക് മാത്രമല്ല, പൊതുസ്ഥലങ്ങളിലെ പ്ലാസ്റ്റിക്കും നീക്കം ചെയ്യും. നവംബര്‍ ആകുമ്പോഴേയ്ക്കും എല്ലാ വീട്ടിലും ജൈവമാലിന്യം സംസ്‌ക്കരിക്കുകയും അജൈവ മാലിന്യം ശേഖരിച്ച് മുന്‍സിപ്പാലിറ്റിയെ ഏല്‍പ്പിക്കുകയും ചെയ്യുന്ന രണ്ടുവാര്‍ഡുകളെങ്കിലും സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ഡിസംബര്‍ ആകുമ്പോഴേയ്ക്കും 10 വാര്‍ഡുകള്‍ ആകും. ഈ അനുഭവം പരിശോധിച്ചുകൊണ്ട് അടുത്ത വേനല്‍ക്കാലത്ത് നഗരം മുഴുവന്‍ ജനകീയ കാമ്പയിനിലേയ്ക്കു നീങ്ങും. എംഎല്‍എമാരെന്ന നിലയില്‍ ജി സുധാകരനും ഞാനും പ്രതിനിധീകരിക്കുന്ന വാര്‍ഡുകള്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലുണ്ട്. എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, വാര്‍ഡു കൗണ്‍സിലര്‍ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് ഓരോ വാര്‍ഡിലും പ്രവര്‍ത്തനങ്ങള്‍ നടക്കുക.
ഇതിനു സമാന്തരമായി ആലപ്പുഴയിലെ വെളളക്കെട്ടു നീക്കുന്നതിനുളള ഒരു പദ്ധതിയും തയ്യാറാക്കുന്നുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴയിലെ രണ്ടു മുഖ്യകനാലുകള്‍ ഡ്രെഡ്ജ് ചെയ്യുന്നതിനും കാലാകാലങ്ങളില്‍ ഉപ്പുവെളളം കയറ്റി ശുദ്ധീകരിക്കുന്നതിനും പണം നീക്കി വെച്ചിരുന്നു. ഇതിന് അനുബന്ധമായി ആലപ്പുഴയിലെ ചെറുതോടുകള്‍ മുഴുവന്‍ അഴുക്കു നീക്കി വെളളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനുളള ഒരു പരിപാടിയും തയ്യാറാക്കും. അറവുശാലയുടെ വിപുലീകരണവും നവീകരണവുമാണ് ചെയ്യാനുദ്ദേശിക്കുന്ന മറ്റൊന്ന്.
അടുത്ത വേനല്‍ക്കാലത്ത് സര്‍വോദയപുരത്തെ സംസ്‌ക്കരണ പ്ലാന്റ് വൃത്തിയാക്കും. നഗരത്തില്‍ സംസ്‌ക്കരിക്കാന്‍ കഴിയാതെ വരുന്ന മാര്‍ക്കറ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ ജൈവമാലിന്യം മാത്രം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്ന കേന്ദ്രമായി രൂപാന്തരപ്പെടും. പതിനഞ്ചേക്കറില്‍ ഭൂരിപക്ഷം സ്ഥലവും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് പച്ചക്കറി കൃഷിക്കു കൊടുക്കാനാവുമെന്നാണ് പ്രതീക്ഷ.
മിസ്റ്റര്‍ നീലകണ്ഠന്‍, ഇതാണ് ഞങ്ങളുടെ പരിപാടി. നിങ്ങളുടെ പരിപാടി നഗരവാസികള്‍ക്കെതിരെ ഗ്രാമവാസികളെ അണിനിരത്തലാണ്. എന്നിട്ട് അത് കേരളത്തിലെ പുതിയ ഇടതുപക്ഷത്തിന് രൂപം നല്‍കുന്ന വലിയ ജനകീയ സമരമായി വളരുമെന്ന് സ്വപ്നം കാണുകയാണ്. സംഘപരിവാറിനെയും കോണ്‍ഗ്രസിനെയും പിണക്കാത്ത “പുതിയൊരു ഇടതുപക്ഷം” നിങ്ങള്‍ സ്വപ്നം കാണുമ്പോള്‍ മൂര്‍ത്തമായ പരിപാടികളുമായി ഞങ്ങള്‍ ജനങ്ങളിലേയ്ക്കിറങ്ങുകയാണ്.

1 comment:

  1. ഈ പോസ്റ്റു വായിച്ചു. ഒരുതവണയുഅല്ല. രണ്ടുതവണ. നന്നായിരിക്കുന്നു. എന്റെ പോസുകള്‍ കാണാറുണ്ടോ..? നോക്കൂ. അഭിപ്രായം പറയണേ..

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...