Saturday, October 18, 2014

നികുതിച്ചോര്‍ച്ച



എത്ര കിണഞ്ഞു പരിശ്രമിച്ചാലും വര്‍ഷാവസാനത്തെ ഓവര്‍ഡ്രാഫ്റ്റ് കുറയ്ക്കാമെന്നല്ലാതെ ഇല്ലാതാക്കാനാവില്ല. ഇനി ആയിരം കോടി രൂപ വരെ കാഷ് ബാലന്‍സ് ഉണ്ടെങ്കിലും ഏപ്രില്‍ ആദ്യവാരം

ട്രഷറി അടച്ചുപൂട്ടേണ്ടിവരും എന്നാണ് ധനവകുപ്പിന്റെ നിഗമനം

ഇക്കണക്കിന് പോയാല്‍ പുതിയ ധനകാര്യവര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നിന് ഖജനാവിന്റെ സ്ഥിതി എന്തായിരിക്കും? കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മാതൃഭൂമി പ്രസിദ്ധീകരിച്ച 'ഖജനാവ് കാലി, വികസനം കിനാവ്' എന്ന പരമ്പരയില്‍ ആ ചോദ്യത്തിനുള്ള ഉത്തരമുണ്ട്. 6,603 കോടി രൂപയുടെ ഓവര്‍ ഡ്രാഫ്‌റ്റോടെയായിരിക്കും പുതിയ ധനകാര്യവര്‍ഷം ആരംഭിക്കുക. പരമാവധി എടുക്കാവുന്ന ഓവര്‍ഡ്രാഫ്റ്റ് 1,072 കോടിയാണ്. ഈ പരിധി അധികരിച്ചാല്‍ അഞ്ചുദിവസത്തിനുള്ളില്‍ റിസര്‍വ് ബാങ്കില്‍ വായ്പ തിരിച്ചടച്ച് ഓവര്‍ഡ്രാഫ്റ്റിന് പുറത്തുകടക്കണം.

ഇത് ഏറെക്കുറെ അസാധ്യമാണെന്ന് ധനവകുപ്പ് തയ്യാറാക്കിയ അവലോകനക്കുറിപ്പുതന്നെ പറയുന്നു; ഏപ്രില്‍മാസത്തില്‍ ശമ്പളത്തിനും പെന്‍ഷനും മറ്റ് അനിവാര്യചെലവുകള്‍ക്കും പണമുണ്ടാവില്ല. അതുകൊണ്ട് 2015 ഏപ്രിലില്‍ സാധാരണഗതിയിലുള്ള ചെലവുകള്‍ മാത്രമുണ്ടായാല്‍പ്പോലും ട്രഷറി ദീര്‍ഘനാള്‍ അടച്ചിടേണ്ടിവരും. എത്ര കിണഞ്ഞുപരിശ്രമിച്ചാലും വര്‍ഷാവസാനത്തെ ഓവര്‍ഡ്രാഫ്റ്റ് കുറയ്ക്കാമെന്നല്ലാതെ ഇല്ലാതാക്കാനാവില്ല. ഇനി ആയിരം കോടി രൂപ വരെ കാഷ് ബാലന്‍സ് ഉണ്ടെങ്കിലും ഏപ്രില്‍ ആദ്യവാരം ട്രഷറി അടച്ചുപൂട്ടേണ്ടിവരും എന്നാണ് ധനവകുപ്പിന്റെ നിഗമനം.

കഴിഞ്ഞവര്‍ഷം സ്ഥിതി ഇത്ര മോശമായിരുന്നില്ല. ഓവര്‍ഡ്രാഫ്റ്റ് ഒഴിവാക്കാന്‍ കഴിഞ്ഞു. മാര്‍ച്ച് മാസത്തില്‍ ശമ്പളവും പെന്‍ഷനുമൊഴികെ മറ്റെല്ലാ ചെലവും നിര്‍ത്തിവെച്ചുകൊണ്ടാണ് പ്രതിസന്ധി അന്ന് മറികടന്നത്. അദ്ഭുതമെന്നു പറയട്ടെ, ബജറ്റില്‍ വകയിരുത്തിയ പണമെല്ലാം ചെലവായതായിട്ടാണ് ഔദ്യോഗികകണക്ക്. ഉദാഹരണത്തിന് പദ്ധതിച്ചെലവെടുക്കാം.

മാര്‍ച്ച് മാസം വരെ പദ്ധതിയുടെ 49 ശതമാനമേ ചെലവാക്കിയുള്ളൂ. ധനകാര്യസ്തംഭനം മൂലം മാര്‍ച്ച് മുഴുവന്‍ ട്രഷറി ഏതാണ്ട് അടഞ്ഞുകിടക്കുകയായിരുന്നു. എന്നിട്ടും മാസം തീര്‍ന്നപ്പോള്‍ 80 ശതമാനം പണം ചെലവാക്കിക്കഴിഞ്ഞുവെന്ന് ഔദ്യോഗിക കണക്ക് ! 90 ശതമാനം ചെലവാക്കിയെന്ന് സി.പി. ജോണിനെപ്പോലുള്ള പ്ലാനിങ് ബോര്‍ഡ് അംഗങ്ങള്‍ ചാനലുകളില്‍ അവകാശപ്പെടുകയും ചെയ്യുന്നു. ഒറ്റമാസംകൊണ്ട് എങ്ങനെ പദ്ധതിയുടെ പകുതിയോളം ചെലവാക്കി? ഈ മായാജാലത്തിന്റെ ഗുട്ടന്‍സ് എന്തെന്ന്, ധനപ്രതിസന്ധിയെക്കുറിച്ച് ധനവകുപ്പ് തയ്യാറാക്കിയ കുറിപ്പ് വായിച്ചപ്പോഴാണ് മനസ്സിലായത്.

കുറിപ്പിലെ ഒരു വാചകം ഇതാ 'ഈ അധികച്ചെലവിന്റെ നല്ലൊരു ശതമാനം സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടിലെ ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഈ പണം പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ ഈ വര്‍ഷം ട്രഷറിയുടെ മേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചിരിക്കുന്നു'.

പച്ചമലയാളത്തില്‍ കാര്യം ഇത്രയേ ഉള്ളൂ. പദ്ധതി വെട്ടിച്ചുരുക്കി എന്ന അപഖ്യാതി ഒഴിവാക്കാന്‍, വകയിരുത്തിയ പദ്ധതിപ്പണം മാര്‍ച്ച് മാസത്തില്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും കൈമാറി. സംസ്ഥാന ഖജനാവിന്റെ കണക്കില്‍ ചെലവായതായി എഴുതിവെച്ചു. എന്നാല്‍, കൊടുക്കാന്‍ ട്രഷറിയില്‍ പണമില്ലായിരുന്നു. അതുകൊണ്ട് എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും തങ്ങള്‍ക്ക് കിട്ടിയെന്നുപറയുന്ന പണം കൈയില്‍ വാങ്ങാതെ അപ്പോള്‍ത്തന്നെ ട്രഷറി സേവിങ്‌സ് ബാങ്കില്‍ നിക്ഷേപിച്ചു. അങ്ങനെയാണ് പത്തുപൈസയും ട്രഷറിക്ക് പുറത്തുപോകാതെ ചെലവൊപ്പിച്ചത്. നിക്ഷേപിച്ച പണം തിരിച്ചെടുക്കാന്‍ വകുപ്പുകള്‍ ശ്രമിക്കുകയാണ്. പക്ഷേ, ട്രഷറിയില്‍ ഇപ്പോഴും പണമില്ല. ഇതാണ് ട്രഷറിയുടെ മേലുള്ള ഒരു സമ്മര്‍ദം.

സമ്മര്‍ദം ഒഴിവാക്കാന്‍ ധനവകുപ്പിന്റെ നിര്‍ദേശമെന്തെന്നറിയണോ? ട്രഷറി സേവിങ്‌സ് ബാങ്കില്‍ ഇട്ടിരിക്കുന്ന പണം മുഴുവന്‍ തിരിച്ചുപിടിക്കുക. പണം ഇങ്ങനെ ടി.പി. അക്കൗണ്ടിലിടുന്നത് ധനപരമായ അരാജകത്വമാണെന്നാണ് ഇപ്പോഴത്തെ കണ്ടുപിടിത്തം. ട്രഷറി കണക്കു പുസ്തകത്തില്‍ കൊടുത്തുവെന്നും ഡെപ്പോസിറ്റു ചെയ്തുവെന്നും കണക്കുണ്ടാക്കി ചെലവൊപ്പിക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ ഒരു രൂപയും ചെലവായിട്ടില്ല. എ.ജി. അംഗീകരിക്കുന്ന കണക്കില്‍ പദ്ധതിപ്പണം ചെലവായി. ഇനി തിരിച്ചുപിടിക്കുമ്പോഴോ, അതെവിടെ ചേര്‍ക്കും? കഴിഞ്ഞദിവസം ഞാന്‍ എ.ജി.യോടുതന്നെ ചോദിച്ചു. മറ്റ് മിസലേനിയസ് വരുമാനമായി കണക്കില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു മറുപടി. അപ്പോള്‍ ചെലവായി എന്ന് പ്രസിദ്ധീകരിച്ച കണക്കോ? ഫിനാന്‍സ് അക്കൗണ്ട് പുസ്തകത്തില്‍ അത് ബ്രാക്കറ്റില്‍ കൊടുക്കുമത്രേ. ഇതൊക്കെ ആരാണ് പരതിനോക്കുന്നത്? സാമ്പത്തിക പ്രതിസന്ധി ഇത്രയേറെയുണ്ടായിട്ടും പദ്ധതിപ്പണം ചെലവാക്കിയെന്ന് ഭരണക്കാര്‍ക്ക് മേനിനടിക്കാം. അപാര ബുദ്ധിതന്നെ. ഈ നാടകം ഇത്തവണയും അതേപടി ആവര്‍ത്തിക്കാനാവില്ല. അതുകൊണ്ട് വരുമാനം വര്‍ധിപ്പിക്കണം. പുതിയ നികുതിനിര്‍ദേശങ്ങളുടെ ന്യായാന്യായങ്ങള്‍ ഏറെ ചര്‍ച്ചചെയ്തതാണ്. അതിനിയും ആവര്‍ത്തിക്കുന്നില്ല. ഒറ്റച്ചോദ്യം മാത്രം. കുടിശ്ശിക കിടക്കുന്ന നികുതി പിരിച്ചിട്ടുപോരേ, പുതിയത് പിരിക്കാനിറങ്ങുന്നത്? നികുതിക്കുടിശ്ശികയുടെ കണക്ക് അതിശയോക്തിപരമാണ് എന്നാണ് മുഖ്യമന്ത്രിയുടെ വാദം. ബജറ്റില്‍ കണക്കെഴുതിയപ്പോള്‍ ലക്ഷത്തിന് പകരം കോടിയായി എഴുതിപ്പോയതാണ്, കോടതിയുടെയും സര്‍ക്കാറിന്റെയുമെല്ലാം സ്റ്റേ കഴിഞ്ഞാല്‍ വളരെ തുച്ഛമായ തുകയേ പിരിക്കാനുള്ളൂ എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്!

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ അവസാനം ഞങ്ങള്‍ക്ക് വിതരണം ചെയ്ത സി.എ.ജി.യുടെ 2014ലെ ഏഴാം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ഓര്‍മയുണ്ടോ, ആവോ? അതില്‍, കോടതിയുടെയോ സര്‍ക്കാറിന്റെയോ സ്റ്റേയില്ലാത്ത പിരിക്കാവുന്ന പന്തീരായിരം കോടി രൂപയുടെ കണക്കുകൊടുത്തിട്ടുണ്ട്. 2008'09 മുതല്‍ 2012'13 വരെ ഓരോ കച്ചവടക്കാരനും വെട്ടിച്ച നികുതിയുടെ കണക്കും പെനാല്‍ട്ടിയും സെക്യൂരിറ്റി ഡെപ്പോസിറ്റുമെല്ലാം സി.ഡി.യിലാക്കി കഴിഞ്ഞ മാര്‍ച്ചുമാസത്തില്‍ സര്‍ക്കാറിന് നല്‍കിയതാണ്. ബന്ധപ്പെട്ട നികുതിക്കണക്കുകള്‍ പുനഃപരിശോധിച്ചാല്‍ ഈ കുടിശ്ശിക പിരിക്കാം. ഒരു നിയമതടസ്സവുമില്ല. ഇതുചെയ്യാതെയാണ് ജനങ്ങളെ പിഴിയാനിറങ്ങുന്നത്. എങ്ങനെയാണ് സി.എ.ജി. ഇത് കണ്ടുപിടിച്ചത്? മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത ഒരു പ്രത്യേകത കേരളത്തിനുണ്ട്. രജിസ്‌ട്രേഷന്‍, ചെക്‌പോസ്റ്റുകളിലൂടെ വരുന്ന ചരക്കുകളുടെ കണക്കുകള്‍, കച്ചവടക്കാര്‍ സമര്‍പ്പിക്കുന്ന നികുതിറിട്ടേണുകള്‍ തുടങ്ങിയവയെല്ലാം ഇപ്പോള്‍ കമ്പ്യൂട്ടര്‍ മുഖേനെയാണ്. അഞ്ചുവര്‍ഷത്തെ ഈ കണക്കുകളെല്ലാം സി.എ.ജി. നികുതിവകുപ്പില്‍നിന്ന് വാങ്ങി. എന്നിട്ട് അവയിലെ പൊരുത്തക്കേടുകള്‍ കമ്പ്യൂട്ടറിനെക്കൊണ്ടുതന്നെ പരിശോധിപ്പിച്ചു. മുഖ്യമായും താഴെ പറയുന്ന തട്ടിപ്പുകളാണ് എ.ജി. പരിശോധിച്ചത്. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഇനിയും പരിശോധിക്കാന്‍ ഏറെ ബാക്കിയുണ്ട്.

1. എല്ലാ വ്യാപാരികളും പാന്‍ കാര്‍ഡ് കാണിച്ച് രജിസ്റ്റര്‍ ചെയ്യണം. വിറ്റുവരുമാനം പത്തുലക്ഷത്തിനു മുകളിലാണെങ്കിലേ നികുതി കൊടുക്കേണ്ടൂ. 60 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ചെറിയൊരു തുക മാത്രം നികുതിയായി നല്‍കിയാല്‍ മതി. ഒട്ടേറെ കച്ചവടക്കാര്‍ ഒരേ പാന്‍ കാര്‍ഡ് ഉപയോഗിച്ച് പല രജിസ്‌ട്രേഷന്‍ നമ്പറുകളില്‍ കണക്ക് ഹാജരാക്കി വിറ്റുവരുമാനം അറുപതുലക്ഷത്തില്‍ താഴെയാക്കി നികുതി വെട്ടിക്കുന്നു.

2. നാം ഉപയോഗിക്കുന്ന ചരക്കുകളില്‍ 75 ശതമാനത്തിലേറെയും പുറത്തുനിന്നാണ് വരുന്നത്. ചെക്‌പോസ്റ്റുകളില്‍ ഓരോ വ്യാപാരിയുടെയും കണക്ക് ശേഖരിച്ച് കമ്പ്യൂട്ടര്‍ വിവരശേഖരത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍, ഒട്ടേറെ കച്ചവടക്കാര്‍ തെറ്റായ പിന്‍ നമ്പര്‍ നല്‍കിയാണ് ചരക്കുകള്‍ കൊണ്ടുവരുന്നത്. മറ്റുചിലര്‍ ചെക്‌പോസ്റ്റ് വഴി കൊണ്ടുവന്നു എന്നുപറയുന്ന ചരക്കുകള്‍ അവരുടെ നികുതി റിട്ടേണ്‍ കണക്കില്‍ ഉള്‍ക്കൊള്ളിക്കുന്നില്ല. ഇങ്ങനെ പലവിധ തട്ടിപ്പുകള്‍. ചെക്‌പോസ്റ്റ് ക്രമക്കേടുകള്‍ പുനഃപരിശോധിക്കുകയാണെങ്കില്‍ 1,900 കോടി രൂപ നികുതിയും 2,900 കോടി രൂപ പിഴയും 300 കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും ഈടാക്കാം.

3. വ്യാപാരികള്‍ സമര്‍പ്പിക്കുന്ന റിട്ടേണുകളുടെ 11 ശതമാനം മാത്രമാണ് 2011'12ല്‍ ഉദ്യോഗസ്ഥര്‍ സ്‌ക്രൂട്ട്ണി ചെയ്തത്. കമ്പ്യൂട്ടര്‍ വഴി എ.ജി. ഇവ പുനഃപരിശോധിച്ചപ്പോള്‍ പലരും തെറ്റായ നികുതിനിരക്കിലാണ് കണക്കുകൂട്ടിയത് എന്ന് കണ്ടുപിടിച്ചു. നിയമപരമായിട്ടുള്ള പല ബാധ്യതകളും കണക്കിലെടുക്കാതെയാണ് നികുതി നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. പലരും റിട്ടേണുകളേ അടയ്ക്കാറില്ല. ഇത്തരം കേസുകളെല്ലാം റീ ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ നികുതിയായി 2,700 കോടി രൂപയും പിഴയായി 4,400 കോടി രൂപയും പിരിച്ചെടുക്കാനാവും.

പ്രത്യക്ഷത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗപ്പെടുത്തി കണ്ടെത്താവുന്ന പൊരുത്തക്കേടേ എ.ജി. പരിശോധിച്ചിട്ടുള്ളൂ. ഉദാഹരണത്തിന് ചെക്‌പോസ്റ്റിലൂടെ കൊണ്ടുവന്നു എന്ന് ഡിക്ലയര്‍ ചെയ്തിട്ടുള്ള വ്യാപാരം നികുതി റിട്ടേണ്‍ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് കമ്പ്യൂട്ടര്‍ പരിശോധനയിലൂടെ കണ്ടെത്തി. അതേസമയം, ചെക്‌പോസ്റ്റില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കടത്തിക്കൊണ്ടുവരുന്ന ചരക്കുകളെ കമ്പ്യൂട്ടറിന് കണ്ടുപിടിക്കാനാവില്ലല്ലോ. യഥാര്‍ഥത്തില്‍ ഇതുവഴിയാണ് കൂടുതല്‍ നികുതിപ്പണം ചോരുന്നത്. അതുപോലെത്തന്നെ നികുതി റിട്ടേണിലെ പൊരുത്തക്കേടുകളേ കമ്പ്യൂട്ടറിന് കണ്ടുപിടിക്കാനാവൂ. എന്നാല്‍, വളരെ ആസൂത്രിതമായി പ്രത്യക്ഷത്തില്‍ പൊരുത്തക്കേടില്ലാത്ത കണക്കുകള്‍ സമര്‍പ്പിച്ച് നികുതിവെട്ടിക്കാന്‍ കഴിയും. ഉദാഹരണത്തിന് ഒരു കച്ചവടക്കാരന്‍ എല്ലാ വര്‍ഷവും താന്‍ വാങ്ങിയ ചരക്കുകളുടെ കണക്ക് ഊതിവീര്‍പ്പിച്ച് അവതരിപ്പിക്കുന്നു എന്നിരിക്കട്ടെ. അതേസമയം, വില്പന കുറച്ചുകാണിക്കാം. സര്‍ക്കാറിന് താന്‍ ചരക്കുകള്‍ വാങ്ങിയപ്പോള്‍ കൊടുത്ത നികുതിയെന്ന് പറഞ്ഞ് ഭീമമായ ഇന്‍പുട്ട് ടാക്‌സ് വാങ്ങിയെടുക്കാം. കമ്പ്യൂട്ടര്‍ പരിശോധിക്കുക, വില്‍ക്കാനായി വാങ്ങിയ ചരക്കുകള്‍ വിറ്റിട്ടില്ലെങ്കില്‍ അത് സ്റ്റോക്കിന്റെ കണക്കിലുണ്ടോ എന്ന് മാത്രമായിരിക്കും. സ്റ്റോക്ക് യഥാര്‍ഥത്തില്‍ കടയിലുണ്ടോയെന്ന് കമ്പ്യൂട്ടറിന് പരിശോധിക്കാനാവില്ലല്ലോ. അതുകൊണ്ടാണ് ഇത് മഞ്ഞുമലയുടെ അരികുമാത്രമാണെന്ന് ഞാന്‍ നേരത്തേ പറഞ്ഞത്. എന്നിട്ടുപോലും എ.ജി.യുടെ പ്രാഥമികകണക്കില്‍ ഏതാണ്ട് 20,000 കോടി രൂപയുടെ നികുതിച്ചോര്‍ച്ചയുണ്ട്. സംശയത്തിന്റെ ആനുകൂല്യം നല്‍കാന്‍ പറ്റുന്നവയൊക്കെ മാറ്റിനിര്‍ത്തി കണക്കുകൂട്ടിയപ്പോഴാണ് അത് 12,000 കോടിയായി കുറഞ്ഞത്.

കേരളത്തിന്റെ ധനപ്രതിസന്ധി പരിഹരിക്കാന്‍ എന്റെ നിര്‍ദേശം ഇതാണ്. പിരിക്കാതെ വിട്ടു എന്ന് എ.ജി. ചൂണ്ടിക്കാണിച്ച നികുതിപിരിച്ച് പിഴയും ഈടാക്കിയാല്‍ ഗണ്യമായ തുക കുടിശ്ശിക ഇനത്തില്‍ കിട്ടും. ഇത്തരമൊരു പരിശോധന നടത്താന്‍ സര്‍ക്കാര്‍ തുനിയുന്നു എന്നറിഞ്ഞാല്‍ത്തന്നെ ഈ വര്‍ഷത്തെ നികുതിവരുമാനം താനേ കൂടും. ഇതൊന്നും ചെയ്യാതെ ജനങ്ങളെ ഇനിയും പിഴിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...