Saturday, October 18, 2014

നികുതിനിഷേധ സമരവും ഭരണക്കാരുടെ ചോദ്യങ്ങളും

കേരളം അഭിമുഖീകരിക്കുന്ന ധനപ്രതിസന്ധിയുടെ ഗൗരവം എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധിയുടെ കാരണങ്ങളെയും പരിഹാരത്തെയും കുറിച്ച് എല്ലാ തലങ്ങളിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രതിസന്ധിയില്ല, പ്രയാസമേയുളളൂ എന്നു പറയുന്നവര്‍ വെപ്രാളപ്പെട്ടു അധികനികുതി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. യുഡിഎഫിന്റെ പ്രമുഖവക്താക്കളും പലവിധ ന്യായീകരണങ്ങളുമായി ചാനല്‍ ചര്‍ച്ചകളിലും മറ്റും സജീവമാണ്. നികുതിനിഷേധസമരത്തിന്റെ പ്രായോഗികതയെക്കുറിച്ചും ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫിന്റെ വാദങ്ങളും എല്‍ഡിഎഫിനോട് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളും ഇവിടെ വിശദമായി പരിശോധിക്കുന്നു. 
1. പ്രതിപക്ഷത്തോട് ആദ്യത്തെ ചോദ്യമുയര്‍ത്തിയത് മുഖ്യമന്ത്രിയാണ്. എന്തിനെതിരെയാണ് ഈ സമരം?
നിയമസഭയെ അഭിമുഖീകരിക്കാതെയും സഭ പാസാക്കിയ വാര്‍ഷിക ബജറ്റിനെ അപ്രസക്തമാക്കിയും 3000ത്തില്‍ പരം കോടി രൂപയുടെ അധിക ഭാരം മന്ത്രിസഭാ യോഗതീരുമാനത്തിലൂടെ അടിച്ചേല്പിച്ച പൂര്‍വകാല ചരിത്രം കേരളത്തില്‍ ഇല്ല. യുദ്ധകാലത്തോ ക്ഷാമകാലത്തോ മാത്രം സ്വീകരിക്കാന്‍ സര്‍ക്കാരിന് നല്‍കിയിട്ടുള്ള സ്വാതന്ത്ര്യമാണ് ഇവിടെ ദുരുപയോഗപ്പെടുത്തുന്നത്. പിടിപ്പുകേടിന്റെ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല. അതിശക്തമായ പ്രതിരോധം ഉയര്‍ത്തും.
ഭൂനികുതി, വെള്ളക്കരം, സേവനചാര്‍ജ്ജുകള്‍ എന്നിവയുടെ വര്‍ധനയ്ക്ക് എതിരെയാണ് ഇടതുമുന്നണി സമരം ചെയ്യുന്നത്. ഇനിയും കൊണ്ടുവരും എന്നു പ്രഖ്യാപിക്കുന്ന അധികനികുതിയ്ക്കും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനും എതിരെകൂടിയാണ് ഈ സമരം. കൂടിയാലോചനയോ ഔചിത്യമോ ഇല്ലാതെ വന്‍നികുതി അടിച്ചേല്പ്പിക്കുന്ന ശൈലിക്കെതിരെയുമാണ് ഈ പ്രതിഷേധം.
മദ്യത്തിനും സിഗരറ്റിനും ഏര്‍പ്പെടുത്തിയ അധികനികുതിയെയാണോ പ്രതിപക്ഷം എതിര്‍ക്കുന്നത് എന്നൊക്കെ ചോദിച്ച് പ്രതിഷേധത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനുളള ശ്രമമുണ്ട്. മദ്യനികുതി ഉയര്‍ത്തുന്നത് വ്യാജവാറ്റു വ്യാപകമാകാന്‍ കാരണമാകും എന്ന ആശങ്ക രാഷ്ട്രീയ ഭേദമെന്യേ സമൂഹത്തിന്റെ പലകോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. തീരുമാനമെടുത്തവര്‍ക്കു തന്നെയാണ് എല്ലാ ഉത്തരവാദിത്തവും.
മദ്യവരുമാനം ഇല്ലാതെ കേരളം മുന്നോട്ട് കൊണ്ടുപോകാനാവുമോ എന്ന വെല്ലുവിളിയാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത് എന്നാണ് യുഡിഎഫുകാരുടെ വീമ്പടി. മനക്കോട്ട കെട്ടുന്നതോ, മദ്യത്തില്‍നിന്നുളള അധികവരുമാനത്തെ ആശ്രയിച്ചും. ഇത്ര പരിഹാസ്യമായ പൊറാട്ടു നാടകങ്ങള്‍ക്കിറങ്ങിപ്പുറപ്പെടണമെങ്കില്‍ അപാരമായ തൊലിക്കട്ടി കൂടിയേ കഴിയൂ.
നിയമമില്ലാതെ നികുതി പിരിക്കാനാവില്ല എന്ന് ഭരണഘടനാവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. പാര്‍ലമെന്റോ നിയമസഭയോ ഫിനാന്‍സ് ബില്ലിന് അംഗീകാരം നല്‍കുമ്പോഴാണ് നികുതി നിര്‍ദേശങ്ങള്‍ സാധുവാകുന്നത്. പാര്‍ലമെന്റിനെയും നിയമനിര്‍മ്മാണ സഭകളെയും എങ്ങനെ മറികടക്കാമെന്നാണ് ഇപ്പോള്‍ സര്‍ക്കാരുകള്‍ ആലോചിക്കുന്നത്. അടുത്തകാലത്തായി റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കുന്നത് ബജറ്റിലൂടെയല്ല. എപ്പോള്‍ വേണമെങ്കിലും പാര്‍ലമെന്റ് അറിയാതെ യാത്രക്കൂലിയോ ചരക്കുകൂലിയോ വര്‍ധിപ്പിക്കാന്‍ റെയില്‍വേക്കു കഴിയും.
പക്ഷേ, വണ്ടിക്കൂലി നികുതിയല്ല. പെട്രോളിനും ഡീസലിനും അര്‍ധരാത്രി ആരുമറിയാതെ വില വര്‍ധിപ്പിക്കുമ്പോഴും അത് നികുതിയല്ലെന്ന ന്യായീകരണമുണ്ട്.
ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍ ഇങ്ങനെ പറയുന്നു: ജനങ്ങളുടെ സമ്മതത്തോടെയാണ് നികുതി പിരിക്കേണ്ടത്. അല്ലാതെയുള്ളത് കവര്‍ച്ചയോ അപഹരണമോ ആണ്. അത് തടയുന്നതിന് ജനങ്ങള്‍ക്ക് അവകാശമുണ്ട്. അവകാശപത്രികകളുടെ പ്രമാണരേഖയായ മാഗ്‌നകാര്‍ട്ടയില്‍ പ്രഖ്യാപിച്ചിട്ടുള്ള തത്വമാണ് ഇത്. 800 വര്‍ഷം മുമ്പാണ് മാഗ്‌ന കാര്‍ട്ട ഒപ്പുവയ്ക്കപ്പെട്ടത്. പക്ഷേ, ഈ തത്വത്തിന് കാലഹരണം സംഭവിച്ചിട്ടില്ല. ഇംഗ്ലീഷ് ബില്‍ ഓഫ് റൈറ്റ്‌സിലും അമേരിക്കന്‍ ഭരണഘടനയിലും ചേര്‍ക്കപ്പെട്ടതാണ് ഈ തത്വം. സമ്മതത്തോടെയല്ലെങ്കില്‍ നികുതി നിയമവിരുദ്ധമാകും. ജനാധിപത്യത്തില്‍ ഭരണാധികാരിക്ക് കപ്പം നല്‍കേണ്ടതില്ല. കീഴടങ്ങുന്നവരാണ് കപ്പം കൊടുക്കുന്നത്. ജനാധിപത്യത്തില്‍ ജനങ്ങള്‍ കീഴടങ്ങിയവരല്ല. സ്വതന്ത്രരായ ജനങ്ങള്‍ സ്വമേധയാ നികുതി നല്‍കുകയും അത് എപ്രകാരം ചെലവാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു. ഈ തത്വമാണ് ഭരണഘടനയിലെ അനുച്ഛേദം 265 പ്രഘോഷിക്കുന്നത്. നിയമം നല്‍കുന്ന അധികാരം ജനങ്ങള്‍ നല്‍കുന്ന അധികാരമാണ്.
2. എല്‍ഡിഎഫിന്റെ കാലത്തും
നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ലേ?
ഉണ്ട്, പക്ഷേ 5 വര്‍ഷം കൊണ്ട് എല്‍ഡിഎഫ് ഏര്‍പ്പെടുത്തിയ നികുതി വര്‍ദ്ധന 1938 കോടി മാത്രം. അതില്‍ തന്നെ മണലില്‍ നിന്നുള്ള 500 കോടി ലഭിച്ചതുമില്ല. പക്ഷേ, യുഡിഎഫോ?
കഴിഞ്ഞ നാലു ബജറ്റുകളിലായി കേരള ജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ചത് 5000 കോടി രൂപയുടെ അധികഭാരമാണ്. അതും പോരാഞ്ഞാണ് ബജറ്റിനു പുറത്ത് 2000 കോടിയുടെ ഭാരം. ഇനിയും വര്‍ദ്ധിപ്പിക്കുമെന്ന ഭീഷണിയും. ഇതൊക്കെ പ്രഖ്യാപിക്കുന്നതോ, പത്രസമ്മേളനത്തിലും.
വാറ്റ് നികുതി 4ല്‍ നിന്നും 5 ശതമാനമാക്കാനും 12.5ല്‍ നിന്നും 14 ശതമാനമാക്കാനും എല്‍ഡിഎഫ് ഭരണകാലത്ത് കേന്ദ്രസര്‍ക്കാറില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. ആ നിര്‍ദ്ദേശം എല്‍ഡിഎഫ് സര്‍ക്കാര്‍ പരസ്യമായി തളളിക്കളഞ്ഞു.
നികുതി വര്‍ദ്ധിപ്പിച്ച ജനങ്ങളെ കൊളളയടിച്ച് ഭരിക്കാന്‍ എല്‍ഡിഎഫ് ഒരിക്കലും തയ്യാറായിട്ടില്ല. പിരിക്കേണ്ട നികുതി സമാഹരിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്.
എന്നാല്‍, അധികാരത്തിലേറിയ ആദ്യവര്‍ഷം തന്നെ യുഡിഎഫ് ആ സമ്മര്‍ദ്ദത്തിനു കീഴടങ്ങി. തുണിക്കുപോലും നികുതി ഏര്‍പ്പെടുത്തി. ഇതാണ് നികുതി ഭരണത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുളള വ്യത്യാസം.
3. 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാരും വെള്ളക്കരം കൂട്ടിയില്ലേ?
ഉണ്ട്. എല്‍ഡിഎഫ് സര്‍ക്കാരും വെളളക്കരം കൂട്ടിയിട്ടുണ്ട്. പക്ഷേ ഇന്ന് പൊതുനികുതികളിലും സേവനനിരക്കുകളിലും ഭീമാകാരമായ വര്‍ദ്ധനയ്‌ക്കൊപ്പമാണ് വെള്ളക്കരവും വൈദ്യൂതി ചാര്‍ജ്ജും വര്‍ദ്ധിപ്പിക്കുന്നത്. വെളളക്കരത്തിന്റെ കാര്യത്തിലാണെങ്കില്‍ ഇപ്പോള്‍ 500 കോടി കുടിശികയുണ്ട്. യുഡിഎഫ് ഏര്‍പ്പെടുത്തിയ നികുതിക്കൊളളയ്‌ക്കെതിരെ പൊതുവിലുള്ള പ്രതിഷേധമാണ് വെളളക്കരം ഒടുക്കാന്‍ വിസമ്മതിക്കുന്നതിലൂടെ പ്രകടിപ്പിക്കുന്നത്. നികുതിവര്‍ദ്ധനയും വിലക്കയറ്റവും നാനാമേഖലകളില്‍നിന്ന് ജനജീവിതത്തെ ഞെക്കിഞെരുക്കുമ്പോള്‍ വെളളക്കരം കുത്തനെ കൂട്ടുകയും അതിനെ എല്‍ഡിഎഫ് ഏര്‍പ്പെടുത്തിയ നികുതിവര്‍ദ്ധനയുമായി താരതമ്യപ്പെടുത്തി ന്യായീകരിക്കുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയം ജനങ്ങള്‍ക്കു മനസിലാകും.
4. മദ്യനിരോധനത്തിന്റെ ത്യാഗം സഹിക്കാനാണോ ഈ നികുതി വര്‍ദ്ധന?
പൊളളയായ വാദമാണിത്. ബാറുകള്‍ അടഞ്ഞു കിടന്ന സാഹചര്യത്തിലും മദ്യവരുമാനം കൂടുകയാണ് ചെയ്തത് എന്ന് കണക്കുകള്‍ തെളിയിക്കുന്നു. 2013-14ല്‍ 620 കോടി എക്‌സൈസ് നികുതി ലഭിച്ച സ്ഥാനത്ത് നടപ്പുവര്‍ഷം കിട്ടിയത് 660 കോടി.
ബാറുകള്‍ അടഞ്ഞു കിടന്നിട്ടും മദ്യവരുമാനം കുറഞ്ഞിട്ടില്ല. ബാറുകളില്‍ പോയി കുടിച്ചിരുന്നവര്‍ ഇപ്പോള്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളെ ആശ്രയിക്കുന്നുവെന്നേയുളളൂ.
മദ്യത്തില്‍ നിന്നുളള ഒരു വരുമാനവും വേണ്ട എന്നു പ്രഖ്യാപിക്കുന്ന ഉമ്മന്‍ചാണ്ടി, പ്രതിസന്ധി പരിഹരിക്കാന്‍ ആശ്രയിക്കുന്നതും മദ്യത്തെ തന്നെയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ബിവറേജസ് കോര്‍പറേഷനില്‍ നിന്ന് കടമെടുക്കുന്നത് 500 കോടി. അതിനു പുറമെ മദ്യത്തിന് 25 ശതമാനം വില്‍പന നികുതി കൂട്ടുന്നു.
മദ്യനികുതി വര്‍ദ്ധിപ്പിക്കുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ ഒറ്റയടിക്ക് കുത്തനെ വില വര്‍ദ്ധിക്കുന്നത് വിപരീതഫലമുണ്ടാക്കും.
5. വികസനപ്രവര്‍ത്തനങ്ങളുടെ ചെലവു വര്‍ദ്ധിച്ചതുമൂലമാണ് സാമ്പത്തിക പ്രതിസന്ധിയെന്ന യുഡിഎഫിന്റെ വാദം ശരിയാണോ?
അല്ല. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുമ്പോള്‍ എല്ലാ യുഡിഎഫ് നേതാക്കളും പാടുന്നത് ഈ പല്ലവിയാണ്. പുതിയ താലൂക്കുകള്‍, സ്‌ക്കൂളുകള്‍, മെഡിക്കല്‍ കോളജുകള്‍, ഇങ്ങനെ ഓരോ പ്രഖ്യാപനങ്ങളും അവര്‍ എണ്ണിയെണ്ണിപ്പറയും. പക്ഷേ, പ്രഖ്യാപനങ്ങളും ചെലവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിച്ചാലോ?
ഇപ്പറഞ്ഞ പ്രഖ്യാപനങ്ങളെല്ലാം യാഥാര്‍ത്ഥ്യമായെങ്കില്‍ ആത്യന്തികമായി സര്‍ക്കാരിന്റെ മൊത്തം ചെലവില്‍ പ്രതിഫലിക്കണം. യുഡിഎഫ് സര്‍ക്കാരിനു കീഴിലെ മൊത്തം ചെലവിന്റെ വര്‍ദ്ധന പരിശോധിക്കാന്‍ കെ. എം. മാണി അവതരിപ്പിച്ച ബജറ്റു കണക്കിനെത്തന്നെ ആശ്രയിക്കാം.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പ്രതിവര്‍ഷം 16 ശതമാനം വീതം സര്‍ക്കാര്‍ ചെലവുകള്‍ ഉയര്‍ന്നിരുന്നു. ഒരു സാമ്പത്തിക പ്രതിസന്ധിയുമുണ്ടായില്ല. ഇതിലും താഴെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഇതുവരെയുളള ചെലവിന്റെ നിരക്ക്. അതുകൊണ്ട് വന്‍തോതില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയതുകൊണ്ടാണ് പ്രതിസന്ധിയുണ്ടായത് എന്ന യുഡിഎഫിന്റെ വാദം പൊള്ളയാണ്.
6. കേന്ദ്രസഹായം കുറഞ്ഞതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയെന്ന കെ എം മാണിയുടെ വാദം ശരിയാണോ?
തീര്‍ത്തും വസ്തുതാവിരുദ്ധമായ വാദമാണിത്. ഈ വര്‍ഷം സെപ്തംബര്‍ 10 വരെ കേന്ദ്രധനസഹായമായി മൊത്തം 5492 കോടി രൂപയാണ് ലഭിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം എന്നാല്‍ ഇതേ കാലയളവില്‍ 4635 കോടി രൂപയേ ലഭിച്ചുളളൂ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 856 കോടി അധികം കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. അതായത്, കഴിഞ്ഞ വര്‍ഷം ലഭിച്ചതിനെക്കാള്‍ 18.47 ശതമാനം അധികം.
ഈ കാലയളവില്‍ സംസ്ഥാനം നേരിട്ടു പിരിക്കേണ്ട നികുതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്തു ശതമാനമേ കൂടിയിട്ടുളളൂ. ഈ വീഴ്ചയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദി. ഇതു മറച്ചുവെയ്ക്കാനാണ് ധനപ്രതിസന്ധിയുടെ പ്രധാന ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്റെ തലയിലിടുന്നത്.
കേന്ദ്രത്തില്‍നിന്ന് കേരളത്തിന് ലഭിക്കുന്ന സഹായം തികച്ചും അപര്യാപ്തമാണ് എന്നതില്‍ തര്‍ക്കമില്ല. ധനകാര്യ കമ്മിഷന്‍ തീര്‍പ്പുകള്‍ നമുക്കെതിരാണ് എന്നതിലുമില്ല തര്‍ക്കം. ബജറ്റില്‍ വകയിരുത്തിയ പണം മുഴുവനും ലഭിച്ചില്ല എന്നതിലും തര്‍ക്കമില്ല. ഇതൊക്കെ പ്രതിഷേധാര്‍ഹമാണ്. പക്ഷേ, കേരളത്തില്‍ ഇപ്പോഴുളള ധനപ്രതിസന്ധിയ്ക്കു കാരണം ഇതല്ല.
വിശദാംശങ്ങള്‍ പരിശോധിക്കാം. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഗ്രാന്റായി 4434 കോടി കിട്ടിയ സ്ഥാനത്ത് 2014-15ല്‍ 5045 കോടി രൂപ കിട്ടി. കഴിഞ്ഞവര്‍ഷം വിദേശ ധനസഹായമായും കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിക്ഷേപമായും 201 കോടി രൂപയാണ് കിട്ടിയത്. നടപ്പുവര്‍ഷത്തില്‍ അത് 446 കോടി. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ 6200 കോടി രൂപയാണ് സെപ്തംബര്‍ 10 വരെ കമ്പോളവായ്പയെടുത്തത്. നടപ്പുവര്‍ഷത്തില്‍ 6900 കോടി രൂപയും.
എവിടെയാണ് കേന്ദ്രധനസഹായം കുറഞ്ഞത്?
7. എല്‍ഡിഎഫിന്റെ കാലത്തും ഓര്‍ഡിനന്‍സ് വഴി നിരക്കു കൂട്ടിയില്ലേ.
ഒറ്റപ്രാവശ്യം. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചപ്പോള്‍ നികുതിനിരക്കു കുറച്ചു. എന്നാല്‍ വര്‍ദ്ധന പിന്‍വലിച്ചപ്പോള്‍ നിരക്ക് ഓര്‍ഡിനന്‍സിലൂടെ പുനഃസ്ഥാപിച്ചു.
എല്ലാ നികുതിവര്‍ധനയും നിഷേധിക്കാനാവില്ല. ഉല്‍പന്ന നികുതി വര്‍ദ്ധന, സേവനങ്ങള്‍, വര്‍ദ്ധിപ്പിച്ചത് കൊടുത്തേ പറ്റൂ. ജനങ്ങള്‍ക്ക് പ്രായോഗികമായി നിഷേധിക്കപ്പെടുന്ന ഏതെങ്കിലും ഒരിനം ഉപയോഗിച്ചാവും സമരം.
8. നികുതി ഏര്‍പ്പെടുത്തിയാല്‍ പിരിക്കാനുമറിയാമെന്നാണല്ലോ വെല്ലുവിളി. എന്താണ് മറുപടി?
ഈ വെല്ലുവിളിയില്‍ കാര്യമൊന്നുമില്ല. ഭീമമായ നികുതിക്കുടിശിക ഇപ്പോള്‍ത്തന്നെ പിരിച്ചെടുക്കാനുണ്ട്. അതു പിരിച്ചെടുക്കാനാണ് ഈ ഉശിരൊക്കെ കാണിക്കേണ്ടത്.
കുടിശികയായി സര്‍ക്കാരിനു പിരിഞ്ഞുകിട്ടാനുളള 32526 കോടി രൂപയുടെ ഇനവും തരവും തുകയും തിരിച്ചുളള പട്ടിക 2014-15 ലെ ബജറ്റില്‍ നല്‍കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ വില്‍പന നികുതി തന്നെ. 23002 കോടി രൂപയുടെ കുടിശിക. പെട്രോളിയം കമ്പനികളില്‍ നിന്ന് 1296 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട്. മോട്ടോര്‍ വാഹനനികുതിയില്‍ 819 കോടിയാണ് കിട്ടാനുളളത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 181 കോടി രൂപ. കാര്‍ഷിക ആദായ നികുതി 66 കോടി രൂപ. ഭൂനികുതി 126 കോടി രൂപ. എക്‌സൈസ് നികുതി 237 കോടി രൂപ. കേന്ദ്ര വില്‍പന നികുതി 239 കോടി രൂപ. ഇങ്ങനെ നീണ്ടുപോകുന്നു പട്ടിക.
ഈ തുകയില്‍ 9500 കോടി രൂപ മാത്രമാണ് തര്‍ക്കമുളളതും കോടതിയില്‍ കേസുളളതും. ശേഷം തുക നികുതിദാതാവുപോലും അംഗീകരിക്കുന്നതാണ്. ഇവര്‍ക്കു മുന്നിലാണ് മുഖ്യമന്ത്രി തന്റെ ഉശിരു കാണിക്കേണ്ടത്. അല്ലാതെ പാവപ്പെട്ട ജനങ്ങളോടല്ല.
9. എങ്ങനെ ഈ സമരം പ്രായോഗികമാകും?
പഴയനിരക്കില്‍ വെളളക്കരത്തിന് നോട്ടീസ് തന്നാല്‍ നികുതി ഒടുക്കും. വര്‍ദ്ധിപ്പിച്ച കരം ഒടുക്കുകയില്ല. അതിന്റെപേരില്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ വന്നാല്‍ ജനകീയമായി ചെറുത്തുനില്‍പ്പു സംഘടിപ്പിക്കും. സമരഭടന്മാരെ വേണമെങ്കില്‍ പോലീസിന് ജയിലിടയ്ക്കാം. എന്താണിതില്‍ അപ്രായോഗികത? പക്ഷേ, ഈ പ്രഖ്യാപനം ഇതിനകം ഫലിച്ചുകഴിഞ്ഞു. വെളളക്കരവര്‍ദ്ധനയുടെ പരിധി 15000 ലിറ്ററായി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു കഴിഞ്ഞു. ഇതുപോലെ മറ്റു സേവനങ്ങളുടെ നിരക്കുകളും കുറയ്ക്കാന്‍ തയ്യാറാകണം. ഈ സമരത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി അതിവിപുലമായ കാമ്പയിനാണ് എല്‍ഡിഎഫ് തീരുമാനിച്ചത്.
സ: വി.എസ് അച്യുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത് എന്ന് പ്രതിപക്ഷ നേതാവ് സ: വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ കക്ഷിനേതാക്കള്‍ ഗവര്‍ണ്ണറെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടു.
ഈ പകല്‍ കൊള്ളയ്‌ക്കെതിരെ സെപ്തംബര്‍ 29, 30 തീയതികളില്‍ പ്രാദേശിക തലത്തില്‍ എല്‍.ഡി.എഫ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. ഇതിന്റെ തുടര്‍ച്ചയായി ഒക്ടോബര്‍ 8ന് ജില്ല കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റ് പടിക്കലും വന്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും . ഒക്ടോബര്‍ 11 മുതല്‍ 18 വരെയുള്ള ഒരാഴ്ചക്കാലം എല്‍.ഡി.എഫ് വൊളന്റീയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് പ്രചരണം നടത്തും.
തുടര്‍ന്ന് ഒക്ടോബര്‍ അവസാനം വാര്‍ഡ് അടിസ്ഥാനത്തില്‍ നികുതി ദായകരുടെ യോഗം ചേര്‍ന്ന് അധിക നികുതി നല്കില്ലെന്ന പ്രഖ്യാപനം നടത്തും. ഇതാണ് സമരരീതി.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...