Saturday, October 18, 2014

വലിച്ചെറിയാത്ത മനസ്സുകള്‍, മാലിന്യമില്ലാത്ത തെരുവുകള്‍


ഡോ. ടി. എം. തോമസ് ഐസക്, എം ഗോപകുമാര്‍
നി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ?
മലിനമായ ജലാശയം,
മലിനമായൊരു ഭൂമിയും
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ?
തണലുകിട്ടാന്‍ തപസിലാണിന്ന്
ഇവിടെയെല്ലാ മലകളും
ദാഹനീരിനു നാവു നീട്ടി
വരണ്ടു പുഴകള്‍ സര്‍വവും
കാറ്റുപോലും വീര്‍പ്പടക്കി
കാത്തുനില്‍ക്കും നാളുകള്‍
ഇവിടെയെന്നെന്‍ പിറവിയെന്ന്
വിത്തുകള്‍ തന്‍ മന്ത്രണം
(നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം സിഗ്നേച്ചര്‍ സോംഗ്)
ടൗണ്‍ ഹാളില്‍ നഗരസഭയുടെ ഒരു പൊതുപരിപാടി നടക്കുകയാണ്. സാധാരണ ഔദ്യോഗിക ചടങ്ങുകളില്‍ നിന്നും ഭിന്നമായി പാട്ടുപാടിയാണ് തുടക്കം. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാട്ടുകാര്‍.
നിര്‍മ്മല ഭവനം നിര്‍മ്മല നഗരം പദ്ധതിയുടെ സിഗ്നേച്ചര്‍ സോംഗ് ആയി മാറിയ ഈ പാട്ട് മാലിന്യ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട യോഗങ്ങളിലെല്ലാം പതിവാണ്. മാലിന്യ മാനേജ്‌മെന്റ് ഒരു സാമൂഹിക ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലെത്താന്‍ നടപ്പുരീതികളില്‍ വലിയൊരു മാറ്റം അനിവാര്യമാണ്. മാലിന്യ ഉല്പാദനത്തില്‍ കുറവുവരുത്തുന്നതിനും അനിവാര്യമായുണ്ടാകുന്ന മാലിന്യം ചിട്ടയായി സംസ്‌കരിക്കുന്നതിനുമുള്ള മനോഭാവമാണ് മാലിന്യ മാനേജ്‌മെന്റിന്റെ പ്രധാനവശം. ഇത് മനസ്സിലേയ്ക്ക് കയറണം. അതിന് ആഴത്തിലുള്ള പ്രചരണവും ബോധവത്കരണവും ആവശ്യമാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ ഈ മാറ്റത്തിന്റെ പതാക വാഹകരാകണം. വലിച്ചെറിയാത്ത മനസ്സുകള്‍; മാലിന്യമില്ലാത്ത തെരുവുകള്‍ എന്ന മുദ്രാവാക്യം ഈ ധാരണയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ്. വലിച്ചെറിയാത്ത മനസ്സുകള്‍ സൃഷ്ടിയ്ക്കാന്‍ നിര്‍മ്മലഭവനം പദ്ധതിയില്‍ നിരവധി പ്രചരണ മാര്‍ഗങ്ങള്‍ സ്വീകരിച്ചു. ശുചിത്വകലാ ജാഥയിലെ ആമുഖഗാനമാണ് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍മാര്‍ അടങ്ങുന്ന സംഘം ആലപിച്ചത്. ഈ പ്രചരണപരിപാടികളുടെ ഒരു സാമാന്യ അവലോകനമാണ് ഈ അദ്ധ്യായം.
വാട്‌സന്‍ ക്ലബ്ബുകള്‍, ക്യാമ്പുകള്‍
(ണമലേൃ മിറ മെിശമേശേീി ണഅഠടഅച)
കുട്ടികളെ മാറ്റത്തിന്റെ സന്ദേശ വാഹകരാക്കി മാറ്റുക എന്നതാണ് ണഅഠടഅച ക്ലബ്ബുകളുടെ ലക്ഷ്യം. നഗരാതിര്‍ത്തിയിലെ ഡജ, ഒട, ഒടട സ്‌കൂളുകളിലെല്ലാം ണഅഠടഅച ക്ലബ്ബുകള്‍ രൂപീകരിക്കുകയാണ് ആദ്യം ചെയ്തത്. വ്യക്തിശുചിത്വം മാത്രമല്ല സാമൂഹ്യ ശുചിത്വവും പ്രധാനമാണെന്ന സന്ദേശമാണ് ഈ ക്ലബ്ബുകളിലൂടെ നല്കാന്‍ ശ്രമിക്കുന്നത്. ജലസംരക്ഷണവും സാമൂഹിക ശുചിത്വവും നാളെയുടെ സൃഷ്ടിയ്ക്ക് അനിവാര്യഘടകങ്ങളാണെന്ന ആശയത്തിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് ക്ലബ്ബുകള്‍ ഏറ്റെടുക്കുന്നത്. മാലിന്യമുക്തമായ ഒരു അന്തരീക്ഷത്തിന് ചില ബദല്‍ ജീവിതമൂല്യങ്ങള്‍ അനിവാര്യമാണെന്നും അതിന് തുടക്കം കുറിക്കാന്‍ കുട്ടികള്‍ക്ക് കഴിയുമെന്നുമുള്ള ധാരണയും ക്ലബുകളുടെ രൂപീകരണത്തിന് പിന്നിലുണ്ട്. പ്ലാസ്റ്റിക്ക് കിറ്റുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന പേപ്പര്‍ ബാഗുകളുടെ നിര്‍മ്മാണം കുട്ടികളെ പരീശീലിപ്പിച്ചത് ഈയൊരു ലക്ഷ്യം മുന്‍നിറുത്തിയാണ്.
പ്ലാസ്റ്റിക്ക് ക്യാരി ബാഗിന്റെ ഉപയോഗം നിര്‍ത്തണം. എന്നാലും പാക്കിംഗ് മെറ്റീരിയലായി വീടുകളില്‍ പ്ലാസ്റ്റിക്ക് എത്തും. ഇങ്ങനെ അനിവാര്യമായെത്തുന്ന പ്ലാസ്റ്റിക്ക് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത്. അത് കുട്ടികള്‍ കൂട്ടിവെയ്ക്കണം. കഴുകി വെടിപ്പാക്കി ഉണക്കി സ്‌ക്കൂളുകളില്‍ കൊണ്ടുവന്ന് തൂക്കി പ്ലാസ്റ്റിക്ക് അളന്ന് ചാക്കില്‍ സൂക്ഷിക്കണം. ഒരു കിലോ പ്ലാസ്റ്റിക്കിന് ഒരു ക്രഡിറ്റ്. സ്‌ക്കൂളില്‍ സൂക്ഷിക്കുന്ന രജിസ്റ്ററില്‍ ഈ ക്രഡിറ്റ് രേഖപ്പെടുത്തും. വര്‍ഷാവസാനം ഒരു ക്രഡിറ്റിന് 20 രൂപയുടെ പുസ്തകം എന്ന തോതില്‍ കുട്ടികള്‍ക്ക് പുസ്തകം നല്‍കും. സ്‌കൂളുകളില്‍ നിന്നും നഗരസഭ പ്ലാസ്റ്റിക്ക് സംഭരിച്ച് റിസോഴ്‌സ് റിക്കവറി സെന്ററിലേയ്ക്ക് മാറ്റും. പ്ലാസ്റ്റിക്ക് സംഭരണത്തിന് സര്‍വ്വീസ് ടീം അംഗങ്ങള്‍ സ്‌കൂളുകളെ സഹായിക്കും. ഇത്തരമൊരു പ്രവര്‍ത്തനപരിപാടി ണഅഠടഅച ക്ലബുകള്‍ക്ക് നല്‍കുകയാണ്. പ്ലാസ്റ്റിക്ക് സംഭരിക്കുന്നതിനുള്ള ഒരു പരിപാടിയല്ല, മറിച്ച് പ്ലാസ്റ്റിക്ക് കിറ്റുകള്‍ക്ക് പകരം പേപ്പര്‍ ബാഗുകള്‍ ഉപയോഗിക്കുക, അനിവാര്യമായി എത്തിച്ചേരുന്ന പ്ലാസ്റ്റിക്ക് കത്തിക്കാതെയും വലിച്ചെറിയാതെയും റീസൈക്ലിംഗിനായി കൈമാറുക എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ കുട്ടികളിലൂടെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
2013-14 അക്കാദമികവര്‍ഷം മുന്‍സിപ്പല്‍തലത്തിലും സ്‌കൂള്‍തലത്തിലും വാട്‌സന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വികേന്ദ്രീകൃത ഉറവിട മാലിന്യസംവിധാനങ്ങളുടെ ശാസ്ത്രവും സാങ്കേതികവിദ്യയും കുട്ടികളെ പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനാധിഷ്ഠിതമായ ക്യാമ്പുകളായിരുന്നു ഇവ. ശ്രദ്ധേയമായ അനുഭവമായിരുന്നു ക്യാമ്പുകള്‍. നഗരസഭാതലത്തിലുള്ള ക്യാമ്പില്‍ 300 ലധികം കുട്ടികള്‍ പങ്കെടുത്തു. ബദല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, വലിച്ചെറിയുന്ന വസ്തുക്കളില്‍ നിന്നും കളിപ്പാട്ടങ്ങളും കൗതുക വസ്തുക്കളും നിര്‍മ്മിക്കല്‍, ശുചിത്വം പ്രമേയമാക്കി സ്‌കിറ്റുകള്‍ തയ്യാറാക്കല്‍ തുടങ്ങി ക്യാമ്പ് ഏറെ വിജ്ഞാനപ്രദവും രസകരവുമായിരുന്നു. വിദ്യാലയശുചിത്വം സംബന്ധിച്ച പ്രൊജക്ടുകള്‍ തയ്യാറാക്കിയാണ് സ്‌കൂളുകള്‍ ക്യാമ്പില്‍ എത്തിയത്. പ്രൊജക്ടുകള്‍ക്ക് മത്സരവും ഏര്‍പ്പെടുത്തിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും മാലിന്യഭാരം വരുത്തുന്ന വിനകളും എല്ലാം കൗതുകകരമായി കുട്ടികളിലെത്തിക്കാന്‍ 'ക്യാമ്പിന് കഴിഞ്ഞു. മൈക്കിള്‍ ജാക്‌സന്റെ എര്‍ത്ത് സോങ്' എന്ന സുപ്രസിദ്ധ പരിസ്ഥിതി സംഗീത ആല്‍ബം വീണ്ടും വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ കുട്ടികള്‍ ആവശ്യപ്പെട്ടത് ഹൃദ്യമായൊരു അനുഭവമായിരുന്നു.
ഈ നിരന്ന ജനതതിക്കും
ഇനി വരുന്ന നൂറു നൂറു
തലമുറയ്ക്കുമൊറ്റയാശ്രയം
ഈയൊരൊറ്റ ഭൂമിയാശ്രയം'
ഇതായിരുന്നു വാട്‌സന്‍ ക്യാമ്പ് ഗാനം. സ്‌കൂളുകളില്‍ നടന്ന ക്യാമ്പുകളില്‍ 1500 കുട്ടികള്‍ പങ്കെടുത്തു. നിര്‍മ്മല ഭവനം പദ്ധതിയുടെ പ്രചരണം വീടുകളില്‍ വലിയ തോതില്‍ എത്തിക്കാന്‍ കഴിഞ്ഞ ഒന്നാണ് വാട്‌സന്‍ ക്ലബും ക്യാമ്പുകളും. ക്യാമ്പില്‍ പരിശീലിച്ച പാട്ടുകളും പരിസ്ഥിതി പ്രവര്‍ത്തനങ്ങളും ഇന്ന് നഗരത്തിലെ പല സ്‌ക്കൂളുകളിലും സ്ഥിരമായി ഉപയോഗിക്കുന്നു. 2014 സെപ്തംബര്‍ 11, 12, 13 തീയതികളില്‍ നടന്ന വാട്ട്‌സാന്‍ ക്യാമ്പില്‍ 500 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ശുചിത്വത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്കൂളുകള്‍ക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്താന്‍ ക്യാമ്പ് തീരുമാനിച്ചു. സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് പരമാവധി പകരം വസ്തുക്കള്‍ കണ്ടെത്തി ഉപയോഗിക്കാന്‍ ക്യാമ്പ് അംഗങ്ങള്‍ മുന്‍കൈയെടുക്കും. എല്ലാ രണ്ടാം ശനിയാഴ്ചയും ഒത്തുചേരാനും തുടര്‍ച്ചയായ ശുചിത്വ പ്രചരണങ്ങളില്‍ ഏര്‍പ്പെടാനും തീരുമാനിച്ചുകൊണ്ടാണ് ക്യാമ്പ് സമാപിച്ചത്. മാറ്റത്തിന്റെ, വേറിട്ടൊരു പാതയുടെ ചിന്ത സാവകാശം പുതിയ തലമുറയിലേയ്ക്ക് കൈമാറുകയാണ് വാട്‌സന്‍ ക്ലബുകള്‍.
കലാജാഥ
പാട്ടും നാടകങ്ങളും സംഗീതശില്പവുമെല്ലാം ആശയപ്രചരണത്തിന് ഉപയോഗിച്ചു പരിചയമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ നിര്‍മ്മലഭവനം പദ്ധതിയില്‍ തുടക്കം മുതലേ പങ്കാളികളാണ്. മാലിന്യ മാനേജ്‌മെന്റിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കലാജാഥ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതും ഇവരുടെ മുന്‍കയ്യിലാണ്. മാലിന്യപ്രശ്‌നം കേന്ദ്രപ്രമേയമാക്കിയുള്ള പരിപാടികള്‍ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പല കലാജാഥകളിലും അവതരിപ്പിച്ചിട്ടുണ്ട്. അവ ആലപ്പുഴയുടെ സാഹചര്യത്തില്‍ ചെത്തിമിനുക്കി ഉപയോഗിക്കാന്‍ തീരുമാനിച്ചു. മലപ്പുറത്ത് നിന്ന് എം.എം. സചീന്ദ്രന്‍ മാഷും വൈക്കത്ത് നിന്ന് വേണുവും പാലക്കാട് നിന്ന് ശ്രീകണ്ഠന്‍ മാഷും ഇടുക്കിയില്‍ നിന്ന് രാജപ്പനും കൊല്ലത്ത് നിന്ന് രാജശേഖരനും സഹായിക്കാനെത്തി. തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ആലപ്പുഴക്കാരും ചേര്‍ന്നു.
എറണാകുളത്ത് ഒത്തുചേര്‍ന്ന സംഘം പരിപാടികളുടെ ഉള്ളടക്കം തീരുമാനിച്ചു. കലാജാഥയുടെ സ്‌ക്രിപ്റ്റ് ഒരാഴ്ചയ്ക്കകം തയ്യാറാക്കി. 5 ദിവസം നീണ്ടുനില്ക്കുന്ന റിഹേഴ്‌സല്‍ ക്യാമ്പ്. 12 പേരായിരുന്നു കലാജാഥയില്‍ അംഗങ്ങള്‍. ഏറെയും കോളേജ് വിദ്യാര്‍ത്ഥികള്‍. രണ്ടു സ്‌കൂള്‍ കുട്ടികള്‍. പിന്നെ സാമൂഹ്യ പ്രവര്‍ത്തകരായ കുറച്ചുപേരും. 2013 ഏപ്രില്‍ 17ന് വൈകിട്ട് കരളകം ടൗണ്‍ എല്‍.പി.എസില്‍ നടനും സംവിധായകനുമായ മധുപാലാണ് കലാജാഥ ഉദ്ഘാടനം ചെയ്തത്. 8 ദിവസങ്ങളിലായി 15 കേന്ദ്രങ്ങളില്‍ കലാജാഥ പരിപാടികള്‍ അവതരിപ്പിച്ചു.
കിറ്റില്‍ കെട്ടി മാലിന്യം തെരുവിലിടുന്ന രീതിയെ കണക്കറ്റ് കളിയാക്കിയും, കാര്‍ക്കിച്ചു തുപ്പിയും വലിച്ചെറിഞ്ഞും പരിസരം മലിനമാകുന്ന മനോഭാവത്തെ തുറന്നുകാട്ടിയും മാലിന്യം ഉയര്‍ത്തുന്ന രോഗഭീഷണിയെപ്പറ്റി മുന്നറിയിപ്പ് നല്കിയും ഈയൊരൊറ്റ ഭൂമി മാത്രമാണ് ജീവനാശ്രയം എന്ന പരിസ്ഥിതി സന്ദേശം പടര്‍ത്തിയും കലാജാഥ നിര്‍മ്മല ഭവനം പദ്ധതിയുടെ സന്ദേശം പ്രചരിപ്പിച്ചു. നിര്‍മ്മല ഭവനം പദ്ധതിയുടെ ഏതാണ്ടെല്ലാ പ്രവര്‍ത്തകരും തങ്ങള്‍ക്കൊത്ത സര്‍ഗശേഷികൊണ്ട് ഉറവിടമാലിന്യ സംസ്‌ക്കരണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ പങ്കാളികളായി. ആശയഐക്യവും കൂട്ടായ്മയും സര്‍ഗശേഷിയുണര്‍ത്തും എന്നു തെളിയുകയായിരുന്നു. നിര്‍മ്മല ഭവനം പദ്ധതിയുടെ പല സന്നദ്ധപ്രവര്‍ത്തകരുടെയും ഫോണിലെ റിംഗ് ബാക്ക് ടോണ്‍ ഇതാണ്; ''നഗരം നല്ലതാക്കണം/നന്മയുള്ളതാക്കണം/ആരോഗ്യബോധമുള്ള ജനത വളരണം/ആലപ്പുഴയെ ശുചിത്വമുള്ളതാക്കണം''. പാട്ടെഴുതിയതും ഈണമിട്ടതും ഒരു സന്നദ്ധപ്രവര്‍ത്തകന്‍. പാടിയത് അയാളുടെ ജീവിതസഖി.
കുട്ടിപ്പോലീസും എന്‍ എസ് എസ് വോളണ്ടിയര്‍മാരും
മാലിന്യം വലിച്ചെറിയുന്നത് കണ്ടാല്‍ കുട്ടിപ്പോലീസ് വിസിലടിക്കും. അരുതെന്ന് ആംഗ്യം കാണിക്കും. എസ്.ഡി.വി.ബോയ്‌സ് സ്‌കൂളിലെ കുട്ടിപ്പോലീസാണ് തെരുവു വൃത്തിയാക്കുന്നതിനുള്ള ശ്രമത്തില്‍ പങ്കാളികളായത്. നിര്‍മ്മല ഭവനം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കാന്‍ പോലീസും താല്‍പര്യമെടുത്തു. കനാല്‍ക്കരയിലും മറ്റും മാലിന്യം വലിച്ചെറിയുന്നവരെ കൈയ്യോടെ പിടികൂടാന്‍ ആലപ്പുഴ പോലീസ് സജീവമായി രംഗത്തിറങ്ങിയിരുന്നു.
എസ്.ഡി.വി.യിലെ സ്റ്റുഡന്റ് പോലീസിന്റെ ചുമതലയുള്ള ആലപ്പുഴ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കുട്ടിപ്പോലീസിനെ മാലിന്യ മാനേജ്‌മെന്റിന്റെ പാഠങ്ങള്‍ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചത്. എസ്.ഡി.വി.ഗേള്‍സ് സ്‌കൂളില്‍ 2014 ഓണം അവധിക്ക് നടന്ന വാട്‌സന്‍ ക്യാമ്പില്‍ കുട്ടിപ്പോലീസ് പടയും പങ്കെടുത്തു. യൂണിഫോമിട്ട് പോലീസ് ചിട്ടയില്‍ പരിസ്ഥിതി ക്യാമ്പില്‍ ഒരു കുട്ടിപ്പട. അവരെ നിര്‍മ്മലഭവനം പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തെരുവില്‍ മാലിന്യം വലിച്ചെറിയുന്നവരെ നോക്കി തെല്ലൊരു ശാസനാഭാവത്തില്‍ വിസിലടിച്ച് അരുതെന്നു പറയുന്ന കുട്ടിപ്പോലീസ് കൗതുകം ജനിപ്പിക്കുന്ന സാന്നിധ്യമാണ്.
കോളേജുകളിലെയും ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെയും നാഷണല്‍ സര്‍വീസ് സ്‌കീം (ചടട) സന്നദ്ധപ്രവര്‍ത്തകരെ തുടക്കം മുതല്‍ ക്യാമ്പയിനിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചിരുന്നു. ഉറവിട മാലിന്യസംസ്‌കരണ സംവിധാനങ്ങളിലെ അഭിരുചി അറിയാന്‍ നടത്തിയ സര്‍വ്വേ മുതല്‍ എന്‍എസ്എസ് വാളന്റിയര്‍മാര്‍ ക്യാമ്പയിനില്‍ പങ്കാളികളായിരുന്നു. കിടങ്ങാംപറമ്പ് വാര്‍ഡില്‍ നടന്ന മാസ് ക്ലീനിംഗ് പരിപാടിയില്‍ ആലപ്പുഴ എസ്.ഡി.കോളേജിലെയും സെന്റ് ജോസഫ്‌സ് കോളജിലെയും എന്‍എസ്എസ് കുട്ടികള്‍ സജീവമായി പങ്കെടുത്തു. 2013 ഡിസംബര്‍ മാസം 3 സ്ഥാപനങ്ങളിലെ എന്‍എസ്എസ് വാര്‍ഷിക ക്യാമ്പാണ് ആലപ്പുഴ നഗരത്തില്‍ നടത്തിയത്. 3 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ പ്രവര്‍ത്തനം നടത്തിയത്. ചേര്‍ത്തല എസ്.എന്‍ കോളേജിലെ കുട്ടികള്‍ കരളകം വാര്‍ഡിലും ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കിടങ്ങാംപറമ്പ് കേന്ദ്രീകരിച്ചും, നെടുമുടി എന്‍എസ്എച്ച്എസ്എസിലെ കുട്ടികള്‍ കറുകയില്‍ വാര്‍ഡ് കേന്ദ്രീകരിച്ചുമാണ് നിര്‍മ്മല ഭവനം നിര്‍മ്മല നഗരം പ്രവര്‍ത്തനങ്ങളുടെ പ്രചരണം നടത്തിയത്.
ഈ വാര്‍ഡുകളില്‍ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിലും കുട്ടികള്‍ പങ്കാളികളായി. കഴിയുന്നത്ര സ്ഥാപനങ്ങളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകളെ സമ്പൂര്‍ണ്ണ ശുചിത്വം കൈവരിക്കാന്‍ ശ്രമിക്കുന്ന വാര്‍ഡുകളുമായി ബന്ധിപ്പിച്ച് നിരന്തരമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കും.
ക്രിസ്മസ് കരോളും ഓണാഘോഷവും
2013ലെ ക്രിസ്തുമസ് തലേന്ന് നഗരത്തില്‍ നടത്തിയ ശുചിത്വ കരോള്‍ ശ്രദ്ധേയമായിരുന്നു. എന്‍.എസ്.എസ്.കുട്ടികളും കുടുംബശ്രീ പ്രവര്‍ത്തകരുമെല്ലാം കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശുചിത്വകരോളില്‍ പങ്കാളികളായി. ഈ പരിപാടിയിലാണ് കൂറ്റന്‍ ചൈനീസ് വ്യാളി ശുചിത്വ സന്ദേശത്തിന് നഗരത്തിലിറങ്ങിയത്. മാരാരിക്കുളത്തെ ഇപ്റ്റയുടെ പ്രവര്‍ത്തകരാണ് വ്യാളി അവതരിപ്പിച്ചത്. മാലിന്യം വിഴുങ്ങാന്‍ വ്യാളി ഇറങ്ങി എന്ന തലക്കെട്ടില്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി.
2013-ലെ ഓണക്കാലത്ത് നഗരത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ശുചിത്വ ഓണാഘോഷം സംഘടിപ്പിച്ചു. ശുചിത്വ പൂക്കള മത്സരവും തിരുവാതിര മത്സരവും ചേര്‍ന്ന് നിര്‍മ്മല ഭവനം നിര്‍മ്മല നഗരം ഓണാഘോഷം പൊടിപൊടിച്ചു. ഈ ഓണാഘോഷ പരിപാടിയില്‍ വെച്ചാണ് നിര്‍മ്മല ഭവനം പദ്ധതി നഗര വ്യാപകമാകുന്നതിന്റെ പ്രഖ്യാപനം നടന്നത്. ഭൂരിപക്ഷം വാര്‍ഡുകളില്‍ നിന്നും മത്സരത്തില്‍ പങ്കാളിത്തവുമുണ്ടായി. ഒരു പൂര്‍ണ്ണ ദിവസം നീണ്ടുനിന്ന നിര്‍മ്മല ഭവനം ഓണാഘോഷ പരിപാടിയും അതിന്റെ വാര്‍ത്തകളും വലിയ തോതില്‍ ശുചിത്വസന്ദേശം ജനങ്ങളിലെത്തിക്കാന്‍ സഹായകമായി. ആലപ്പുഴ ചേര്‍ത്തല കനാലിലൂടെ ഓണക്കാലത്ത് നടത്തിയ ഉത്രാടത്തോണി യാത്രയും കൗതുകകരമായിരുന്നു.
സമ്പൂര്‍ണ്ണ ശുചിത്വപ്രഖ്യാപനം
3 വാര്‍ഡുകള്‍ സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിച്ചിട്ടുണ്ട്. വലിയ ആഘോഷമായിട്ടാണ് സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനനഗരകാര്യ മന്ത്രി ശ്രീ. മഞ്ഞളാംകുഴി അലിയും ആലപ്പുഴയിലെ എം.എല്‍.എമാരും, കുഞ്ചന്‍, ലാലു അലക്‌സ്, മുത്തുമണി തുടങ്ങിയ അഭിനേതാക്കളും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, തിരക്കഥാകൃത്ത് സഞ്ജയ് എന്നിവരും പങ്കെടുത്ത വിപുലമായ ചടങ്ങ്. മൂന്ന് വാര്‍ഡുകളില്‍ നിന്നും ശുചിത്വ സന്ദേശ ഘോഷയാത്ര കിടങ്ങാംപറമ്പില്‍ സംഗമിച്ചാണ് സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം നടത്തിയത്.
കിട്ടിയ സന്ദര്‍ഭങ്ങളിലെല്ലാം ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ബയോഗ്യാസ് പ്ലാന്റുകളുടെ എണ്ണം നൂറിലെത്തിയപ്പോഴും ഇരുനൂറിലെത്തിയപ്പോഴും അഞ്ഞൂറിലെത്തിയപ്പോഴുമെല്ലാം ഇത്തരം ആഘോഷങ്ങളുണ്ടായി. നിര്‍മ്മല നഗരം പദ്ധതി ആരംഭിച്ച് ഒരു കൊല്ലത്തിനകം വിപുലമായ സെമിനാര്‍ സംഘടിപ്പിച്ചു. ഉറവിട മാലിന്യ സംവിധാനങ്ങള്‍ സ്ഥാപിച്ച വീടുകളുടെയും അതിനു മുന്‍കൈ എടുത്ത റസിഡന്‍സ് അസോസിയേഷനുകളുടെയും സര്‍വ്വീസ് ടീം അംഗങ്ങളുടെയും അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാനായിരുന്നു സെമിനാര്‍. പദ്ധതിയില്‍ പങ്കാളികളായ ഏജന്‍സികള്‍ക്ക് ജനങ്ങളോടു പറയാനുള്ളത് പറയാനും അവര്‍ക്ക് ജനങ്ങളില്‍ നിന്നും കേള്‍ക്കാനുള്ളത് കേള്‍ക്കാനും ഉള്ള സന്ദര്‍ഭമായി കൂടിയാണ് സെമിനാര്‍ നടന്നത്.
കോഴിക്കോട് എന്‍.ഐ.റ്റി-യിലെ ഡോ. ലിസാ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്ലാസ്റ്റിക്കും പരിസ്ഥിതിയും എന്ന സെമിനാറും ശ്രദ്ധേയമായിരുന്നു. പ്ലാസ്റ്റിക്കിന്റെ സ്വഭാവവും പ്ലാസ്റ്റിക്കിന്റെ പുനഃചംക്രമണ സാധ്യതകളുമായിരുന്നു സെമിനാറിന്റെ പ്രമേയം.
ഇത്തരത്തില്‍ ചടങ്ങുകള്‍ നടത്തുന്നതെന്തിനാണ് എന്ന വിമര്‍ശനം പലകോണില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. മാലിന്യ മാനേജ്‌മെന്റിലെ സാമൂഹ്യതലത്തെക്കുറിച്ച് പ്രതിപാദിച്ചു കഴിഞ്ഞു. വലിച്ചെറിയാത്ത മനസുകള്‍ സൃഷ്ടിക്കാന്‍ ഇത്തരം പ്രചരണ പരിപാടികള്‍ അനിവാര്യമാണ് എന്ന ചിന്തയില്‍ നിന്നാണ് ഈ പരിപാടികളെല്ലാം ഉടലെടുത്തത്.
മനസ്സുനിറഞ്ഞ മാധ്യമ പിന്തുണ
നിര്‍മ്മല ഭവനം പദ്ധതിയുടെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ചും വലിച്ചെറിയുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കിയും പദ്ധതി സൃഷ്ടിക്കുന്ന കൗതുകങ്ങള്‍ വാര്‍ത്തയാക്കിയും മാധ്യമങ്ങള്‍ കാമ്പയിനൊപ്പം ചേര്‍ന്നു
മാലിന്യ പ്രതിസന്ധിയെക്കുറിച്ച് പരമ്പരയെഴുതിയ ദേശാഭിമാനി ഉപസംഹരിച്ചത് ''മാതൃകയുണ്ട്. കൈകോര്‍ക്കാം'' എന്ന വാര്‍ത്തയോടെയാണ്. മാതൃകയായി 'നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം പദ്ധതി' എന്ന തലക്കെട്ടില്‍ ബോക്‌സ് വാര്‍ത്ത പ്രത്യേകം നല്‍കുകയും ചെയ്തു.
മൂന്നു വാര്‍ഡുകളുടെ സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം നടന്ന യോഗത്തില്‍വെച്ച് ശുചിത്വ പരിപാടി നടപ്പിലാക്കാത്ത ജനപ്രതിനിധികള്‍ക്ക് തുടര്‍ന്ന് മത്സരിക്കാന്‍ അവസരം നല്‍കില്ലെന്ന് ജി. സുധാകരന്‍ എം എല്‍എ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് ലഭിച്ച പ്രാധാന്യം, ശുചിത്വ പരിപാടിയ്ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യം വെളിപ്പെടുത്തുന്നതാണ്…
ഘഉഎ രീൗിരശഹഹീൃ െംവീ റശറ ിീ േശാുഹലാലി േംമേെല ാമിമഴലാലി േരെവലാല,െ ംീൗഹറ ിീ േയല ുലൃാശേേലറ ീേ രീിലേേെ ശി വേല ൗുരീാശിഴ ുീഹഹ െഎന്നായിരുന്നു ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തത്.
ശുദ്ധവായു ശ്വസിച്ച് മരിക്കണമെങ്കില്‍ ആലപ്പുഴയില്‍ വരണമെന്നായിരുന്നു, ശുചിത്വ പ്രഖ്യാപനസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് കൊച്ചി നഗരവാസിയായ സിനിമാതാരം കുഞ്ചന്‍ ആലങ്കാരികമായി പറഞ്ഞത്. ''നല്ല ശ്വാസം കിട്ടി മരിക്കാന്‍ ആലപ്പുഴക്കാരനാകണമെന്ന് കുഞ്ചന്‍'' എന്ന തലക്കെട്ടില്‍ നാലു കോളത്തിലാണ് മാതൃഭൂമി വാര്‍ത്ത നല്‍കിയത്. ''ഹായ്, മൂക്കുപൊത്താതെ നടക്കാം'' എന്നായിരുന്നു കേരളകൗമുദിയുടെ തലക്കെട്ട്.
വഴിയോരങ്ങളില്‍ എയ്‌റോബിക് കമ്പോസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ച കാര്യം പറഞ്ഞുവല്ലോ. ഈ പ്രവര്‍ത്തനത്തിനും പത്രങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. മാലിന്യം വലിച്ചെറിയേണ്ടതില്ലെന്നും തരംതിരിച്ച് എയ്‌റോബിക് ബിന്നുകളില്‍ നിക്ഷേപിച്ചാല്‍ മതിയെന്നുമുള്ള സന്ദേശം ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ മുന്‍കൈയെടുത്തു. ''എയ്‌റോബിക്കില്‍ എത്തിക്കൂ... പ്ലീസ്'' എന്ന ദേശാഭിമാനി വാര്‍ത്ത മാധ്യമങ്ങള്‍ ഈ സന്ദേശം പരത്താന്‍ വഹിച്ച പങ്ക് വ്യക്തമാക്കുന്നതാണ്.
വലിച്ചെറിയുന്നവര്‍ക്കും മാലിന്യം റോഡിലും തോടിലും തള്ളുന്നവര്‍ക്കും മുന്നറിയിപ്പു നല്‍കുന്ന വാര്‍ത്തകള്‍ക്കും മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. ആലപ്പുഴ - ചേര്‍ത്തല കനാലില്‍ അറവു മാലിന്യം തള്ളാനെത്തിയവരെ നഗരസഭയുടെ ആരോഗ്യവിഭാഗം സ്‌ക്വാഡ് പിടികൂടി. ''എഎസ് കനാലില്‍ അറവുമാലിന്യം തള്ളാനെത്തുന്നവരെ പിടികൂടി'' എന്ന തലക്കെട്ടില്‍ നാലുകോളം വാര്‍ത്തയാണ് മലയാള മനോരമ നല്‍കിയത്. മാലിന്യം തള്ളല്‍ - പിഴ 25000 രൂപ എന്ന ഒരു ബോക്‌സു വാര്‍ത്തയും നല്‍കി. കനാലുകളില്‍ മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാന്‍ കാമറകള്‍ സ്ഥാപിച്ച സന്ദര്‍ഭം. രഹസ്യ കാമറ മിഴിതുറന്നു, എ എസ് കനാലില്‍ മാലിന്യം ഇടുന്നവര്‍ ഇനി കുടുങ്ങും എന്ന അഞ്ചുകോളം വാര്‍ത്തയും കണ്‍ട്രോള്‍ റൂമില്‍ എംഎല്‍എയും പൊലീസ് സംഘവും കാമറാ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ഒരു വര്‍ണചിത്രവും നല്‍കിയാണ് മലയാള മനോരമ വലിച്ചെറിയുന്നതിനെതിരെയുള്ള സന്ദേശം പ്രചരിപ്പിച്ചത്.
പോള വാരി എഎസ് കനാല്‍ വൃത്തിയാക്കിയതിനു ശേഷം കനാലില്‍ ഒരു വാട്ടര്‍ സൈക്കിള്‍ ഇറക്കിയിരുന്നു. ഈ പ്രവര്‍ത്തനത്തിലും പത്രങ്ങള്‍ വലിയ പ്രാധാന്യം നല്‍കി. വാട്ടര്‍ സൈക്കിളും എത്തി, കനാല്‍ ശുചീകരണം ആവേശത്തിമിര്‍പ്പിലേയ്ക്ക് എന്ന മാതൃഭൂമി വാര്‍ത്ത ഒരുദാഹരണം മാത്രം. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ വാട്ടര്‍ സൈക്കിളിന്റെ പ്രൊപ്പല്ലര്‍ ആരോ മോഷ്ടിച്ചു. നിര്‍മ്മല ഭവനം പ്രവര്‍ത്തകര്‍ക്ക് വലിയ വേദനയുണ്ടാക്കിയ സംഭവമായിരുന്നു അത്. കണ്ടു കൊതിതീരും മുമ്പേ കട്ടുകൊണ്ടുപോയല്ലോ എന്ന വാര്‍ത്തയും സൈക്കിളില്‍ ഒരു കുട്ടി സവാരി നടത്തുന്നതിന്റെ ചിത്രവും നല്‍കിയാണ് പ്രവര്‍ത്തകരുടെ രോഷത്തില്‍ മലയാള മനോരമ പങ്കുചേര്‍ന്നത്. ശുചിത്വ പദ്ധതിയുടെ ഭാഗമാകുന്ന മാധ്യമങ്ങളെയാണ് നാം ഇവിടെ കാണുന്നത്.
നിര്‍മ്മല ഭവനം പദ്ധതിയുടെ പ്രചരണത്തിനായി നടത്തിയ പരിപാടികളും സൃഷ്ടിച്ച കൗതുകങ്ങളുമെല്ലാം വാര്‍ത്തകളില്‍ നിറച്ച് മാധ്യമങ്ങള്‍ പദ്ധതിയില്‍ പങ്കാൡകളായി.
(ആലപ്പുഴ നഗരശുചീകരണ പരിപാടിയെക്കുറിച്ച് ടി. എം. തോമസ് ഐസക്കും എം. ഗോപകുമാറും ചേര്‍ന്നെഴുതുന്ന മാറുന്ന മനസ്സുകള്‍, മാലിന്യമകലുന്ന തെരുവുകള്‍ എന്ന പുസ്തകത്തിലെ അധ്യായം)

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...