Thursday, January 23, 2014

ധനമന്ത്രി എന്തുചെയ്യും


ധനവിചാരം, 22 Jan 2014 ബുധനാഴ്ച

റവന്യൂ ചെലവ് ക്രമാതീതമായി ഉയരുന്നു. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കാനും പറ്റില്ല. പ്ലാനിങ് ബോര്‍ഡാകട്ടെ, വാര്‍ഷികപദ്ധതി അടങ്കല്‍ 12,000 കോടി രൂപയില്‍നിന്ന് 20,000 കോടി രൂപയായി നിശ്ചയിച്ചിരിക്കുകയുമാണ്. പക്ഷേ, റവന്യൂ വരുമാനം പടവലങ്ങപോലെ താഴേക്കാണ്. ധനമന്ത്രി എന്തുചെയ്യും?

നികുതി, ലാഭം, പലിശ, ഫീസ്, ഫൈന്‍, തുടങ്ങിയ ഇനങ്ങളിലായുള്ള സര്‍ക്കാറിന്റെ വരുമാനമാണ് റവന്യൂ വരുമാനം. ഇത്തരം വരുമാനം ഭാവിയില്‍ യാതൊരു ബാധ്യതയും വരുത്തിവെക്കുന്നില്ല. വായ്പയെടുത്താല്‍ അതല്ല സ്ഥിതി. വായ്പ തിരിച്ചടച്ചേ പറ്റൂ. അങ്ങനെ ബാധ്യതസൃഷ്ടിക്കുന്ന വരുമാനമാണ് മൂലധനവരുമാനം.

ചെലവുകളെ റവന്യൂ ചെലവെന്നും മൂലധനച്ചെലവെന്നും രണ്ടായിത്തിരിക്കാം. ശമ്പളം, പലിശ, പെന്‍ഷന്‍ തുടങ്ങിയ സര്‍ക്കാറിന്റെ നിത്യദാനച്ചെലവുകളെയാണ് റവന്യൂ ചെലവ് എന്ന് വിളിക്കുന്നത്. റവന്യൂ വരുമാനം ബാധ്യതകളൊന്നും സൃഷ്ടിക്കാത്തതുപോലെ റവന്യൂ ചെലവ് ആസ്തികളൊന്നും സൃഷ്ടിക്കുന്നില്ല.

അതേസമയം, പാലം, റോഡ്, കെട്ടിടം തുടങ്ങിയവ പണിയുന്നതിനോ വായ്പനല്‍കുന്നതിനോ ഷെയറെടുക്കുന്നതിനോ ഉള്ള ചെലവുകളുടെ കാര്യം അങ്ങനെയല്ല. പണം ചെലവഴിച്ചുകഴിയുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ആസ്തികള്‍ ബാക്കിയുണ്ടാകും.

ആസ്തികളൊന്നും സൃഷ്ടിക്കാത്ത നിത്യദാനച്ചെലവുകള്‍ക്കായി വായ്പയെടുക്കാന്‍ പാടില്ല. ഇങ്ങനെ സ്ഥിരമായി വായ്പയെടുക്കുന്ന സര്‍ക്കാര്‍ കുത്തുപാളയെടുക്കും. അതുകൊണ്ട് റവന്യൂ ചെലവുകള്‍ക്ക് തുല്യമായ റവന്യൂ വരുമാനമെങ്കിലും കണ്ടെത്തണമെന്നുള്ളതാണ് ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്ന തത്ത്വം. അഥവാ റവന്യൂ കമ്മി പാടില്ല. റവന്യൂ വരുമാനവും റവന്യൂ ചെലവും 2014-'15-ല്‍ സമാസമമാക്കും എന്ന നിയമംപോലും നാം പാസാക്കിയിട്ടുണ്ട്. പക്ഷേ, റവന്യൂ കമ്മി കുറയുന്നതിനുപകരം കൂടുകയാണ്.

2012-'13-ലെ 'ബജറ്റ് മതിപ്പുകണക്ക്' പ്രകാരം റവന്യൂ കമ്മി 3,464 കോടി രൂപയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ധനമന്ത്രിയുടെ പക്കല്‍ ഡിസംബര്‍ വരെയുള്ള വരവുചെലവ് കണക്കുകള്‍ ലഭ്യമായിരുന്നു. അത് പരിശോധിച്ചിട്ട് കമ്മി 3,406 കോടി രൂപയായി കുറയുമെന്ന് വിലയിരുത്തി. ഇങ്ങനെ മുന്‍വര്‍ഷത്തെ ബജറ്റ് മതിപ്പുകണക്ക് തിരുത്തുന്നതിനെയാണ് 'പുതുക്കിയ കണക്ക്' എന്നുപറയുന്നത്.

 മാര്‍ച്ചിനുശേഷം അക്കൗണ്ടന്റ് ജനറലാണ് ട്രഷറികളിലെയും വകുപ്പുകളിലെയും വരവുചെലവ് കണക്കുകള്‍ ഒത്തുനോക്കി 'അവസാന കണക്കുകള്‍' പ്രസിദ്ധീകരിക്കുക. ഈ കണക്കുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച നിയമസഭയില്‍ വിതരണംചെയ്തു. അതുപ്രകാരം റവന്യൂ കമ്മി കുറയുകയല്ല, 9,351 കോടി രൂപയായി പെരുകുകയാണ് ചെയ്തത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ റവന്യൂ കമ്മിയാണിത്.

എങ്ങനെ ഇത് സംഭവിച്ചു എന്ന് ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ വിശദീകരിച്ചേ തീരൂ. കമ്മിയുടെ 'ബജറ്റ് മതിപ്പുകണക്കും' 'പുതുക്കിയ കണക്കും' തമ്മില്‍ വലിയ അന്തരമുണ്ടായാല്‍ അത്ഭുതപ്പെടാനില്ല. പക്ഷേ, പത്തുമാസത്തെ യഥാര്‍ഥ വരവുചെലവ് കണക്കുകള്‍ പഠിച്ച് തയ്യാറാക്കുന്ന 'പുതുക്കിയ കണക്കും' സി.എ.ജി.യുടെ 'അവസാന കണക്കും' തമ്മില്‍ ഇത്ര ഭീമമായ പൊരുത്തക്കേടുണ്ടാകുന്നത് നടാടെയാണ്.

ഒന്നുകില്‍ കമ്മികുറച്ചതിന്റെ കൈയടിവാങ്ങാന്‍ കണക്കുകളില്‍ കൃത്രിമംകാട്ടി. സുബോധമുള്ള ഒരാള്‍ ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. ചെമ്പുതെളിയുന്നതിന് ഏതാനും മാസമല്ലേ വേണ്ടിവരൂ. ഇതല്ലെങ്കില്‍ പിന്നെ ഒരു ന്യായമേയുള്ളൂ. വരവും ചെലവും കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതില്‍ ധനവകുപ്പ് വലിയ വീഴ്ചവരുത്തി. വരുമാനം നോക്കിയായിരുന്നില്ല ചെലവ്. കാട്ടിലെ മരം, തേവരുടെ ആന. വലിയെടാ വലി. അത്രതന്നെ.

കേരളത്തിന്റെ റവന്യൂ കമ്മി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുറയുകയായിരുന്നു. 2010-'11-ല്‍ അത് 1.4 ശതമാനമായിരുന്നു. ശമ്പളപരിഷ്‌കരണം നടപ്പാക്കിയതുമൂലം 2011-'12-ല്‍ അത് 2.6 ശതമാനമായി ഉയര്‍ന്നു. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍, 2012-'13-ല്‍ റവന്യൂ കമ്മി 0.9 ശതമാനമായി കുറയുമെന്നാണ് ധനമന്ത്രി അവകാശപ്പെട്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്റുകള്‍ സര്‍ക്കാര്‍ ബജറ്റ്കണക്കുകളില്‍ റവന്യൂ ചെലവായിട്ടാണ് കണക്കാക്കുന്നത്. ഇത് ശരിയല്ല. കാരണം, ഈ ഗ്രാന്റുകളുടെ പകുതിയെങ്കിലും നിര്‍മാണപ്രവൃത്തികള്‍ക്കാണ് ചെലവഴിക്കുന്നത്.

യഥാര്‍ഥത്തില്‍ ഇത്രയും തുക മൂലധനച്ചെലവാണ്. ഇത് കിഴിച്ച് കണക്കാക്കിയാല്‍ 2012-'13- ലെ 'യഥാര്‍ഥ കമ്മി' 0.2 ശതമാനം മാത്രമേ വരൂ എന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. നിയമം അനുശാസിക്കുന്നതുപോലെ 2014-'15-ല്‍ മിച്ചബജറ്റ് അവതരിപ്പിക്കുമെന്നായിരുന്നു അവകാശവാദം. ഇതാകെ പൊളിഞ്ഞിരിക്കുന്നു. 2012-'13-ല്‍ റവന്യൂ കമ്മി 2.6 ശതമാനമാണ്.

എങ്ങനെയാണ് ധനസ്ഥിതി തകിടംമറിഞ്ഞത്? സി.എ.ജി.യുടെ 'അവസാന കണക്കുകള്‍' മറുപടി നല്‍കും. പുതുക്കിയ കണക്കില്‍ പറഞ്ഞതിനേക്കാള്‍ റവന്യൂ വരുമാനം 4,132 കോടി രൂപ കുറഞ്ഞു. അതേസമയം, റവന്യൂ ചെലവ് പുതുക്കിയ കണക്കിനെ അപേക്ഷിച്ച് 1,813 കോടി രൂപ വര്‍ധിച്ചു. ഫലമോ? റവന്യൂ കമ്മി പുതുക്കിയ കണക്കിനെ അപേക്ഷിച്ച് 5,149 കോടി രൂപ ഉയര്‍ന്നു.

ധനമന്ത്രി അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റില്‍ 2013-'14-ലെ പുതുക്കിയ കണക്ക് കഴിഞ്ഞ വര്‍ഷത്തേതുപോലെ പൊളിക്കണക്കാവില്ലെന്ന് കരുതാം. ഏതായാലും നടപ്പുവര്‍ഷത്തെ റവന്യൂ വരുമാനത്തിന്റെ പ്രവണതകള്‍ ഇന്ന് ചര്‍ച്ചാവിഷയമാണ്. കണക്കുകൊണ്ട് കസര്‍ത്ത് സാധ്യമല്ല.

ധനമന്ത്രി പറയുന്നതുപോലെ ഒരു താത്കാലിക സാമ്പത്തിക ഞെരുക്കമല്ല നാം നേരിടുന്നത്. പുതിയൊരു ധനകാര്യപ്രവണതയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഇത് സംസ്ഥാനത്തെ നയിച്ചുകൊണ്ടിരിക്കുന്നത്.
വായ്പയെടുക്കുന്ന പണം കൂടുതല്‍ക്കൂടുതല്‍ മൂലധനച്ചെലവിനായി നീക്കിവെക്കപ്പെടുമെന്നും 2014-'15 ആകുമ്പോഴേക്കും വായ്പയെടുക്കുന്ന ഏതാണ്ട് 14,000 കോടി രൂപയും മൂലധനച്ചെലവിന് വകയിരുത്തപ്പെടും എന്നായിരുന്നു അഞ്ചുവര്‍ഷം മുമ്പ് ഉണ്ടായിരുന്ന പ്രതീക്ഷ.

ആയതിനാല്‍ 2009-'10 മുതല്‍ വലിയതോതില്‍ പൊതുമരാമത്ത് പണികള്‍ക്ക് അനുവാദം നല്‍കി. ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കൈയില്‍ എത്ര തുകയുണ്ടെന്നുനോക്കി അതിനനുസരിച്ച് പൊതുമരാമത്ത് പണികള്‍ അനുവദിക്കുകയായിരുന്നു പതിവ്. അതിനുപകരം ഭാവിയില്‍ വായ്പാവരുമാനത്തില്‍നിന്ന് റവന്യൂ ചെലവ് കിഴിച്ച് മിച്ചമായി എത്രതുക വരും എന്ന് കണക്കാക്കി പൊതുമരാമത്ത് പണികള്‍ അനുവദിക്കാന്‍ തുടങ്ങി. കേരളത്തിന്റെ വികസനചരിത്രത്തില്‍ ഇത് പുതിയൊരു അധ്യായം തീര്‍ത്തു.

കോണ്‍ട്രാക്ടര്‍മാരുടെ വര്‍ധിക്കുന്ന കുടിശ്ശിക, മൂര്‍ച്ഛിക്കുന്ന പ്രതിസന്ധിയുടെ ഒരു സൂചനയാണ്. ക്ഷേമപ്പെന്‍ഷന്‍ പോലുള്ള റവന്യൂ ചെലവും കുടിശ്ശികയാണ്. വീടൊന്നിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 70,000 രൂപവെച്ച് നല്‍കും എന്ന വാഗ്ദാനം പാലിക്കാത്തതുമൂലം കേരളത്തിലെ മുഴുവന്‍ പാര്‍പ്പിട പദ്ധതികളും സ്തംഭനത്തിലാണ്. ഇന്ദിരാ ആവാസ് യോജന പ്രകാരമുള്ള 55,000 വീടുകളില്‍ പത്തിലൊന്നുപോലും ഈ വര്‍ഷം തീരാന്‍ പോകുന്നില്ല.

ധനമന്ത്രി എന്തുചെയ്യും? ഈ വര്‍ഷത്തിലെ പ്ലാന്‍ 30 ശതമാനമെങ്കിലും വെട്ടിക്കുറയ്ക്കും. നിലവിലുള്ള പദ്ധതി വെട്ടിക്കുറച്ചിട്ട് അടുത്തവര്‍ഷത്തേക്ക് ഭീമന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് വാചകമടിയായേ ആരും കരുതൂ. അതുകൊണ്ട് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെയും പോലെതന്നെ നികുതിനിരക്ക് കൂട്ടാനാവും ധനമന്ത്രി ശ്രമിക്കുക. വാറ്റ് നികുതി നാല് ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായും 12.5 ശതമാനനിരക്ക് 14.5 ശതമാനവുമായി ഉയര്‍ത്തിയ ധനമന്ത്രി ഉടുതുണിക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ പോവുകയാണത്രേ. അതോടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നികുതിഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച ധനമന്ത്രി എന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിക്കും.

1 comment:

  1. ധനമന്ത്രി എന്തു ചെയ്യും?
    ജനങ്ങള്‍ എന്തുചെയ്യും?

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...