Monday, October 8, 2012

ദളിതരുടെ ഭൂമി കവര്‍ന്നെടുത്തതാര്?

    "ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് 5 ഏക്കര്‍ വീതം ഭൂമി നല്‍കണം എന്ന് 1957-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞു. എന്നാല്‍ അത് നടപ്പിലായില്ല. ഇന്നും കിടപ്പാടം ഇല്ലാത്ത 2.5 ലക്ഷത്തോളം പേര്‍ കേരളത്തില്‍ ഉണ്ട്. ഇവരില്‍ മഹാഭൂരിപക്ഷം ആളുകളും ദളിതരാണ്. ദളിതരുടെ താത്പര്യങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടി അവഗണിച്ചു"..... ഇടതുപക്ഷത്തിനെതിരെയുള്ള സി. ആര്‍. നീലകണ്ഠന്റെ മറ്റൊരു പ്രധാന വിമര്‍ശനം ഇതാണ് . ദളിതരുടെ താത്പര്യങ്ങളെ അവഗണിച്ചുവെന്നുമാത്രമല്ല ഭൂമി പിടിച്ചെടുക്കുന്നതിനുവേണ്ടി ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ ചെങ്ങറയില്‍ നടന്ന സമരത്തെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തു; ചെങ്ങറയിലെ ഭൂരഹിതരുടെ സമരത്തെ അനുകൂലിക്കുന്നതിനുപകരം ഹാരിസണ്‍ മുതലാളിയെ അനുകൂലിച്ചു;. ഭൂരഹിതരുടെ സമരങ്ങളോട് മുഖം തിരിക്കുന്നവര്‍ എങ്ങനെ ഇടതുപക്ഷം ആകും എന്നൊക്കെ നീലകണ്ഠന്‍ ചോദിക്കുന്നു.
  
ദളിത് സ്വത്വവിഭാഗക്കാരാവട്ടെ ഒരുപടികൂടി കടന്ന് ഈ സമീപനം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കന്മാരുടെ സവര്‍ണ്ണ ജാതി പക്ഷപാതം മൂലമാണെന്ന് വ്യാഖ്യാനിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തോടൊപ്പം നിലപാടെടുത്ത ദളിതരേയും ആദിവാസികളേയും സ്വത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിന് ഭൂപ്രശ്നത്തെ നിക്ഷിപ്ത താത്പര്യക്കാര്‍ ഉപയോഗപ്പെടുത്തി വരുന്നു. ഈ പശ്ചാത്തലത്തില്‍ സി. ആര്‍. നീലകണ്ഠന്റെ ഭൂപ്രശ്നം ചോദ്യത്തിന് മറുപടി പറയേണ്ടത് ആവശ്യമായിത്തീരുന്നു.

വര്‍ഗമാത്ര സമീപനത്തിന്റെ ഫലമോ?

അഞ്ച് ഏക്കര്‍ വീതം ഭൂരഹിതര്‍ക്ക് ഭൂമി നല്‍കും എന്ന വാഗ്ദാനം പാലിച്ചില്ല എന്ന വിമര്‍ശനം ഉന്നയിക്കുന്ന സി.ആര്‍. നീലകണ്ഠന്‍ എന്തുകൊണ്ട് വാഗ്ദാനം നടപ്പായില്ല എന്നതുസംബന്ധിച്ച അന്വേഷണത്തിന് തുനിയുന്നില്ല. കെ.വേണു ആകട്ടെ, ഒരു പടികൂടിക്കടന്ന് ഇത് കേരളത്തിന്റെ ഭൂപ്രശ്നം സംബന്ധിച്ച് കമ്യൂണിസ്റ്റ് നേതാക്കന്മാരുടെ തെറ്റായ നയകാഴ്ചപ്പാടിന്റെ ഫലമാണെന്ന് വാദിക്കുന്നു. ഭൂപ്രശ്നത്തെക്കുറിച്ച് വര്‍ഗ്ഗമാത്ര സമീപനമാണത്രെ കമ്യൂണിസ്റ്റ് പാര്‍ട്ടി കൈക്കൊണ്ടത്.

ജാതിയെന്ന ഘടകത്തെക്കുറിച്ച് ചിന്തിച്ചില്ല. ജാതിവ്യവസ്ഥ പ്രകാരം ഭൂസ്വത്തിന് യാതൊരു ഉടമസ്ഥാവകാശവും ഇല്ലാതെ, എന്നാല്‍ കര്‍ഷകത്തൊഴിലാളിയെന്ന നിലയ്ക്ക് കൂലിപ്പണി ചെയ്യാന്‍ വിധിക്കപ്പെട്ട ദളിതരുടെ കാര്യം അവര്‍ മറന്നു പോയി - ഇതാണ് വേണുവിന്റെ വാദം.

കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥയെക്കുറിച്ച് ഏറ്റവും ആധികാരികമായ വിശകലനം ഇ.എം.എസിന്റേതാണ്. അദ്ദേഹം കേരളത്തിലെ സാമൂഹ്യ വ്യവസ്ഥയെ നിര്‍വ്വചിച്ചത് സവര്‍ണ്ണ-ജന്മി-നാടുവാഴി മേധാവിത്വ സമൂഹമെന്നാണ് - സാമ്പത്തികമായി ജന്മിമേധാവിത്വം, സാമൂഹ്യമായി സവര്‍ണ്ണ മേധാവിത്വം, ഭരണപരമായി നാടുവാഴി മേധാവിത്വം. ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റ് വിശകലനത്തില്‍ പ്രാകൃത കമ്യൂണിസം, അടിമത്തം, ജന്മിത്തം, മുതലാളിത്തം, സോഷ്യലിസം എന്നിങ്ങനെയുള്ള ക്രമത്തിലാണല്ലോ സാമൂഹ്യ വ്യവസ്ഥകള്‍ മാറി വരുന്നത്. ഇതില്‍ ഏതെങ്കിലുമൊരു വര്‍ഗ്ഗഗണത്തില്‍ കേരളത്തിലെ സാമൂഹ്യ വ്യവസ്ഥയെ ഉള്‍പ്പെടുത്താനല്ല ഇ.എം.എസ് ശ്രമിച്ചത്. കേരളത്തിലെ മൂര്‍ത്തമായ സ്ഥിതി വിശകലനം ചെയ്ത് തനതായ നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു.

ആ നിഗമനപ്രകാരം സവര്‍ണ്ണ മേധാവിത്വം ജന്മി-നാടുവാഴിത്തത്തിന്റെ അഭേദ്യ ഭാഗമാണ്. സവര്‍ണ്ണരാണ് ജന്മികളും നാടുവാഴികളും. ഇതില്‍ നിന്ന് ഇ. എം.എസ് എത്തിച്ചേര്‍ന്ന നിഗമനം സവര്‍ണ്ണ മേധാവിത്വത്തിനെതിരായ സമരം ജന്മി-നാടുവാഴിത്തത്തിനെതിരായ സമരത്തിന്റെ ഭാഗമാണെന്നതാണ്. അതുകൊണ്ടാണ് മലബാറിലെ ശുദ്ധ ദേശീയ വാദികളായ കോണ്‍ഗ്രസ്സുകാരില്‍നിന്ന് വ്യത്യസ്തമായി തിരുവിതാംകൂറിലെ നിവര്‍ത്തന പ്രസ്ഥാനത്തെ പിന്‍താങ്ങുന്നതിന് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാര്‍ തയ്യാറായത്. എന്തിന്, 1937-ല്‍ മലബാറിലെ കാര്‍ഷിക പരിഷ്കരണം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച കുട്ടികൃഷ്ണമേനോന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടിനുള്ള വിയോജനക്കുറിപ്പില്‍ പോലും പട്ടികജാതിക്കാരായ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കേണ്ടതിന്റെ പ്രാധാന്യം ഇ.എം.എസ് എടുത്തു പറഞ്ഞിട്ടുണ്ട്.

ഭൂപരിഷ്കരണം സംബന്ധിച്ച് ഉരുത്തിരിഞ്ഞുവന്ന, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടില്‍ രണ്ട് സുപ്രധാന ഘടകങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് പാട്ടത്തിന് ഭൂമിയെടുത്ത് കൃഷിചെയ്തുവരുന്ന കുടിയാന്മാര്‍ക്ക് ഭൂമി നല്‍കുക. അതുവഴി ഫ്യൂഡല്‍ ജന്മിത്തത്തെ ഇല്ലാതാക്കുക. രണ്ട്, ഭൂമി ലഭിച്ച പാട്ടകുടിയാന്മാര്‍ക്കും, ഭൂമി പാട്ടത്തിനു നല്‍കാതെ കൃഷിചെയ്തുകൊണ്ടിരുന്ന കൃഷിക്കാര്‍ക്കും കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമി എത്രയെന്ന് നിജപ്പെടുത്തുക. ഇതില്‍ കൂടുതല്‍ വരുന്ന ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക. വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമായി ഭൂപരിധി നിശ്ചയിച്ചാല്‍ 7.5 ലക്ഷം ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഉണ്ടാകും എന്നായിരുന്നു 1959ലെ കാര്‍ഷികപരിഷ്കരണ ബില്‍ അവതരിപ്പിക്കുമ്പോള്‍ വിലയിരുത്തപ്പെട്ടിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂരഹിതര്‍ക്ക് 5 ഏക്കര്‍വീതം ഭൂമി നല്‍കാനാകും എന്ന പ്രതീക്ഷ പ്രകടിപ്പിച്ചത്. പിന്നെയെന്തുകൊണ്ട് ദളിതര്‍ക്ക് കൃഷി ഭൂമി ലഭിക്കാതെ പോയി? ഈ ചോദ്യം ഉയര്‍ത്തിയിട്ട് സി.ആര്‍. നീലകണ്ഠന്‍ നേരിട്ട് ചെന്നത് ചെങ്ങറ സമരത്തിലേക്കാണ്. അങ്ങനെ രക്ഷപ്പെടാന്‍ നോക്കണ്ട. കൃത്യമായ ഉത്തരം നല്‍കിയേ തീരു. ദളിതരുടെ ഭൂമി കൃഷിഭൂമിയാക്കി അട്ടിമറിച്ചതില്‍ കോണ്‍ഗ്രസിന്റെ പങ്ക് തുറന്നുസമ്മതിക്കാന്‍ നീലകണ്ഠന് എന്താണ് ഇത്ര വൈമുഖ്യം?

മിച്ചഭൂമി ഇല്ലാതായതെങ്ങനെ?

1957-ല്‍ അധികാരം കിട്ടി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. തുടര്‍ന്ന് 1959-ല്‍ സമഗ്രമായ കാര്‍ഷിക നിയമം പാസ്സാക്കി. എന്നാല്‍ ഈ നിയമം നടപ്പായില്ല. നിയമത്തിന്റെ അന്തസത്ത ചോര്‍ത്തുന്നതിനുവേണ്ടി പിന്തിരിപ്പന്മാര്‍ പല അടവുകളും ഉപയോഗിച്ചു. നിയമസഭ പാസ്സാക്കിയ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം വച്ചു താമസിപ്പിച്ചു. 1959-ല്‍ നിയമസഭ പാസാക്കിയ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് നിയമമായി മാറിയത് 1960-ല്‍ ആണ്. അതിലാവട്ടെ ഇഷ്ടദാനത്തിനുള്ള വകുപ്പ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

കേന്ദ്ര ആസൂത്രണ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കേണ്ടിവന്നു. 1957 ഡിസംബര്‍ 18-നും 1960 ജൂലൈ 27-നും ഇടയില്‍ 10 ലക്ഷം ഭൂമി കൈമാറ്റ ഇടപാടുകള്‍ നടന്നു. ഭൂപരിധി വ്യവസ്ഥയെ അട്ടിമറിക്കാന്‍ വന്‍തോതില്‍ കൈമാറ്റങ്ങള്‍ നടന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കാര്‍ഷിക പരിഷ്കരണ നിയമത്തില്‍ 1957-നുശേഷം നടന്നിട്ടുള്ള വസ്തു കൈമാറ്റങ്ങള്‍ അസാധുവാക്കുന്നതിനുള്ള വകുപ്പ് ഇന്ത്യാ ഗവണ്‍മെന്റ് അട്ടിമറിച്ചു.

കുപ്രസിദ്ധമായ വിമോചന സമരത്തെതുടര്‍ന്ന് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടു. 1963 സെപ്റ്റംബര്‍ 20ന് ആര്‍. ശങ്കര്‍ മന്ത്രിസഭയുടെ കാലത്ത് ഭൂപരിഷ്കരണ വ്യവസ്ഥകളെ വീണ്ടും ദുര്‍ബലപ്പെടുത്തിക്കൊണ്ട് പി.ടി. ചാക്കോ പുതിയ നിയമം പാസ്സാക്കി. ഈ നിയമത്തിന്റെ സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടില്‍ വി. ആര്‍. കൃഷ്ണയ്യരെഴുതിയ വിയോജനക്കുറിപ്പില്‍ ഇവയൊക്കെ തുറന്ന് കാണിച്ചിരുന്നു. 1968-ലാണ് അവസാനം സമഗ്രമായ ഭൂപരിഷ്കരണ നിയമം പാസ്സായത്. അപ്പോഴേക്കും 7.5 ലക്ഷം ഏക്കര്‍ മിച്ചഭൂമിയില്‍ നല്ലൊരുപങ്കും തിരിമറി ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു.

    ഒരു ലക്ഷത്തില്‍പ്പരം ഏക്കര്‍ ഭൂമി മാത്രമേ ഏറ്റെടുക്കാന്‍ കഴിഞ്ഞുള്ളു. 20,000-ത്തോളം ഏക്കര്‍ ഭൂമി മാത്രമേ വിതരണം ചെയ്യുവാന്‍ കഴിഞ്ഞുള്ളു. അങ്ങനെ ദളിതര്‍ക്ക് ലഭിക്കേണ്ട മിച്ചഭൂമിയെ അട്ടിമറിച്ചത് കോണ്‍ഗ്രസ് ആണ്. 1969 ലെ നിയമത്തിന് കെ. എം. മാണിയുടെ നേതൃത്വത്തില്‍ പല കാലഘട്ടങ്ങളിലായി കൊണ്ടുവന്ന ഇഷ്ടദാനവ്യവസ്ഥകള്‍ പോലുള്ള ഭേദഗതികള്‍ മിച്ചഭൂമി തട്ടിയെടുക്കുന്നതിന് ഭൂപ്രഭുക്കന്മാരെ സഹായിച്ചു. ആ പാരമ്പര്യം കെ.എം. മാണി ഇന്നും തുടരുകയാണ്.

ഭൂപരിഷ്കരണ പരിധിയില്‍ ഇളവു ലഭിച്ച തോട്ടഭൂമിയുടെ ഒരുഭാഗം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് നിയമ ഭേദഗതി വരുത്തിയിരിക്കുകയാണ്. കശുമാവ് തോട്ടവിളയായി അംഗീകരിച്ച് സ്വകാര്യവനഭൂമി ഭൂപ്രഭുക്കന്മാര്‍ക്ക് വിട്ടുകൊടുക്കുന്നതിനും ഇനിയും അവശേഷിക്കുന്ന മിച്ചഭൂമി തിരിമറിചെയ്യുന്നതിനും സന്ദര്‍ഭമൊരുക്കിയിരിക്കുകയാണ്. ഇപ്രകാരം ദളിതര്‍ക്കും മറ്റും ലഭിക്കേണ്ട മിച്ച ഭൂമി ഇല്ലാതാക്കിയ വലതുപക്ഷ പാര്‍ട്ടികളെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ നീലകണ്ഠനെപ്പോലുള്ളവര്‍ തയ്യാറല്ല. മറിച്ച്, 1969-ല്‍ ഭൂപരിഷ്കരണം നടപ്പാക്കുന്നതിനുവേണ്ടി കര്‍ഷക-കര്‍ഷകതൊഴിലാളി പോരാട്ടത്തിന് നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടാണ് അദ്ദേഹത്തിന്റെ വിമര്‍ശനം മുഴുവന്‍.

ഈ പ്രക്ഷോഭത്തിലൂടെയാണ് കുടികിടപ്പുകാരുടെ ഭൂമി പിടിച്ചെടുത്ത് അവകാശം സ്ഥാപിച്ചത്. മൂന്നുലക്ഷത്തില്‍പരം കുടികിടപ്പുകാര്‍ക്ക് കിടപ്പാടം ലഭ്യമായി. ഇതിനെതുടര്‍ന്ന് മിച്ചഭൂമി ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വമ്പിച്ച സമരം കേരളത്തില്‍ കെട്ടഴിച്ചുവിട്ടു. ഈ സമരം മൂലമാണ് ഒരു ലക്ഷം ഏക്കര്‍ ഭൂമിയെങ്കിലും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത്.

ചെങ്ങറ സമരം


മേല്‍ വിവരിച്ച ചരിത്രം മറന്നുകൊണ്ടാണ് ചെങ്ങറ സമരത്തെ നീലകണ്ഠനും മറ്റും വിശകലനം ചെയ്യുന്നത്. ഭൂമിക്കുവേണ്ടി, ഭൂരഹിതര്‍ നടത്തുന്ന ഏത് സമരത്തിനും ന്യായമുണ്ട്. ചെങ്ങറ സമരത്തോടുള്ള നിലപാടും ഇതു തന്നെയാണ്. പക്ഷേ ചെങ്ങറ സമരക്കാര്‍ കയ്യേറിയ ഭൂമി ഹാരിസണ്‍ മലയാളത്തിന്റെ തോട്ടഭൂമിയാണ്. അവിടെയാവട്ടെ സ്ഥിരമായി തൊഴിലെടുക്കുന്ന പ്ലാന്റേഷന്‍ തൊഴിലാളികള്‍ ഉണ്ട്. സ്വന്തമായി കിടപ്പാടം ഇല്ലാതെ ലായങ്ങളില്‍ അധിവസിച്ച് കൂലിവേല ചെയ്യുന്നവരുടെ തൊഴിലാണ് സമരക്കാര്‍ ഇല്ലാതാക്കിയത്. തോട്ടങ്ങളെ സംബന്ധിച്ച് അവയുടെ സംഘടിത സ്വഭാവത്തില്‍ നിലനിര്‍ത്തണമെന്നുള്ള സമീപനമാണ് ഇതുവരെ സംസ്ഥാനത്തെല്ലാവരും അംഗീകരിച്ചുവന്നിട്ടുള്ളത്. സ്വാഭാവികമായും അവിടെ പണിയെടുക്കുന്ന തോട്ടം തൊഴിലാളികള്‍ കൈയ്യേറ്റത്തെ ശക്തമായി ചെറുത്തെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല.

സംസ്ഥാന സര്‍ക്കാരിനാവട്ടെ നിയമപരമായി മാത്രമേ ഈ സമരത്തെ കൈകാര്യം ചെയ്യുവാന്‍ കഴിയുമായിരുന്നുള്ളൂ. സമരക്കാരെ കുടിയൊഴിപ്പിക്കണമെന്ന് വളരെ കൃത്യമായ കോടതി വിധികള്‍ എസ്റ്റേറ്റ് ഉടമകള്‍ സമ്പാദിച്ചു. ഇതിനെ മറികടന്നുകൊണ്ട് കൈയ്യേറ്റക്കാര്‍ക്ക് എസ്റ്റേറ്റ് ഭൂമി വിതരണം ചെയ്യുവാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നില്ല. യു.ഡി.എഫിന്റെ ഇടപെടലോടെ സമരം രാഷ്ട്രീയവത്കരിക്കപ്പെട്ടു. തിരിച്ചും രാഷ്ട്രീയമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

വളരെയേറെ പ്രകോപനം ഉണ്ടായിട്ടും പോലീസ് നടപടിക്ക് ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായില്ല. ഇന്നിപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ചെങ്ങറ സമരത്തിന് എന്തുപറ്റി? ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണയില്‍ നിന്ന് എന്തെങ്കിലും അധികം നല്‍കിക്കൊണ്ട് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടോ? എല്‍.ഡി.എഫ് സര്‍ക്കാര്‍ സമരക്കാരോട് പറഞ്ഞത് പട്ടികജാതി സമരക്കാര്‍ക്ക് ഒരേക്കര്‍ ഭൂമിയും പട്ടികവര്‍ഗക്കാര്‍ക്ക് 50 സെന്റും മറ്റുള്ളവര്‍ക്ക് 25 സെന്റും ഭൂമി വീതം സംസ്ഥാനത്തുള്ള മിച്ച ഭൂമിയില്‍ നിന്ന് നല്‍കാമെന്നായിരുന്നു. പത്തനംതിട്ട ജില്ലയില്‍ ഇതിന് ആവശ്യമായ മിച്ചഭൂമി ഇല്ലായിരുന്നു എന്നതുകൊണ്ടാണ് മറ്റ് ജില്ലകളിലെ ഭൂമി നല്‍കേണ്ടിവന്നത്.

ഈ ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരം നല്‍കിയ ഭൂമി കൃഷിയോഗ്യമല്ലെന്നും വാസയോഗ്യമല്ലെന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ തള്ളിക്കളയാനാവില്ലെന്ന് സമ്മതിക്കുന്നു. പക്ഷേ, ചെങ്ങറ സമരം പരിഹരിച്ചുവെന്ന് വീമ്പിളക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍, എന്താണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതിന് അപ്പുറം ചെയ്തതെന്ന് വിശദീകരിച്ചാല്‍ നന്നായിരിക്കും. എല്‍.ഡി.എഫ് കരാറില്‍ വിട്ടുപോയ സമരക്കാരെ കൂടുതലായി കരാറില്‍ ഉള്‍പ്പെടുത്തി എന്നതാണ് ഏക അധിക നേട്ടം.

ചെങ്ങറ സമരത്തെ ഏറ്റവും വലിയ ജനകീയ സമരമായി കൊണ്ടാടുന്ന നീലകണ്ഠന്‍ എന്തുകൊണ്ട് വയനാട്ടില്‍ ഭൂരഹിതരായ ആദിവാസികള്‍ നടത്തുന്ന ഭൂസമരത്തെ കാണാതെപോകുന്നു? പ്രമാണിമാര്‍ അനധികൃതമായി വച്ചുകൊണ്ടിരിക്കുന്ന മിച്ചഭൂമി, തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടി താമസമാക്കിയ ആദിവാസികളോട് യു.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം എന്ത്? ചെങ്ങറ സമരക്കാരോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച സമീപനമാണോ?

5000-ത്തില്‍പ്പരം കുടുംബങ്ങളാണ് സമരരംഗത്ത്. 1159 ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. കണ്ണൂര്‍ ജയിലില്‍ 520 ആദിവാസികള്‍ നിരാഹാരസമരം അനുഷ്ഠിച്ചു. തുടര്‍ന്ന്, കേസുകള്‍ പിന്‍വലിച്ച് വിട്ടയച്ചു. 3000-ത്തില്‍പ്പരം കുടിലുകള്‍ പൊളിച്ചു. 1398 ആദിവാസികളുടെമേല്‍ കേസുണ്ട്. ചെങ്ങറ സമരക്കാര്‍ക്കെതിരായിട്ട് ഇതുപോലെന്തെങ്കിലും പോലീസ് നരനായാട്ട് നടന്നിട്ടുണ്ടോ? ഞങ്ങള്‍ക്ക് വിയോജിപ്പുണ്ടായിട്ടും സമരക്കാരെ പോലീസ് ബലപ്രയോഗത്തിലൂടെ നേരിടാനുള്ള ഒരു പരിശ്രമവും ഉണ്ടായില്ല.

കേരളത്തിലെ പട്ടികവിഭാഗങ്ങളോട് ഇടതുപക്ഷത്തിന്റെ സമീപനം മനസ്സിലാക്കണമെങ്കില്‍ ചെങ്ങറ സമരം മാത്രം കണ്ടാല്‍ പോരാ. ദുര്‍ബല വിഭാഗങ്ങളോട് എല്‍.ഡി. എഫ്. സര്‍ക്കാര്‍ സ്വീകരിച്ച സമഗ്രസമീപനത്തെ പരിഗണിക്കണം. ആദിവാസികള്‍ക്ക് ഒരേക്കര്‍ കൃഷിഭൂമി വനാവകാശ നിയമപ്രകാരം നല്‍കുന്നതിന് തീരുമാനിക്കുകയും വയനാട്ടില്‍ മാത്രം 6800 കുടുംബങ്ങള്‍ക്ക് 8966 ഏക്കര്‍ ഭൂമി നല്‍കുകയും ചെയ്തു.

    പട്ടികജാതിക്കാര്‍ അടക്കമുള്ള മുഴുവന്‍ ഭൂരഹിതര്‍ക്കും കിടപ്പാടവും വീടും നിര്‍മ്മിച്ചു നല്‍കുക എന്നതായിരുന്നു ഇ.എം.എസ് പാര്‍പ്പിട പദ്ധതി. ആദ്യഘട്ടമെന്ന നിലയില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് മൂന്നുലക്ഷം വീടുകള്‍ നല്‍കി. ഭൂരഹിതരായ രണ്ടുലക്ഷം പേര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഇ.എം.എസ് പാര്‍പ്പിട പദ്ധതി നിര്‍ത്തലാക്കിയതിന്റെ ഫലമായി എല്ലാവര്‍ക്കും വീട് എന്നത് ദിവാസ്വപ്നമായിരിക്കുന്നു.

പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗ്ഗക്കാരുടെയും മുഴുവന്‍ കുടുംബങ്ങളേയും ബി.പി. എല്‍. വിഭാഗമായി പരിഗണിച്ചുകൊണ്ട് അവര്‍ക്കെല്ലാം 2 രൂപയുടെ അരി സ്കീമില്‍ ഉള്‍പ്പെടുത്തി. ആരോഗ്യ ഇന്‍ഷൂറന്‍സ് സ്കീമില്‍ ഉള്‍പ്പെടുത്തി. പെന്‍ഷന്‍ 400 രൂപയായുയര്‍ത്തി. 1000 രൂപയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. മുമ്പ് ഏതുകാലത്ത് കേരളത്തില്‍ ഇത്തരമൊരു സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്?
  
 ഇതിനൊക്കെ പുറമേ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനത്തിനായുള്ള ഫണ്ടില്‍ സിംഹഭാഗവും താഴേക്ക് കൈമാറി. പട്ടികവര്‍ഗ്ഗ വികസന പരിപാടികള്‍ പ്രത്യേക ഊരുകൂട്ടത്തീരുമാനത്തിന്റെ അടിസ്ഥാനത്തിലാവണം എന്ന് തീരുമാനിച്ചു. പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ ഗ്രാമസഭയിലും വികസനസെമിനാറിലും കര്‍മ്മസമിതിയിലുമെല്ലാം അവരുടേതായ പ്രത്യേക സമിതി നിശ്ചയിച്ചു. ഇവയൊക്കെ പൂര്‍ണ്ണ തോതില്‍ ഫലപ്രദമായി നടപ്പിലാക്കിയെന്ന് അവകാശപ്പെടാനാവില്ല. എന്നാല്‍ അവ തുറക്കുന്ന സാധ്യതകള്‍ വളരെ വലുതാണ്. ഭൂപ്രശ്നം ഇന്ന് ഒരു കാര്യം സമ്മതിക്കാം. ചെങ്ങറ സമരം ആയാലും ആദിവാസി ക്ഷേമ സമരം ആയാലും അതുപോലുള്ള മറ്റ് പ്രക്ഷോഭങ്ങളായാലും കേരളത്തില്‍ ഇനിയും അവശേഷിക്കുന്ന ഭൂപ്രശ്നത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ആദിവാസികുടുംബങ്ങള്‍ക്ക് ഒരേക്കര്‍ കൃഷിഭൂമിയും പട്ടികജാതിക്കാര്‍ക്ക് കിടപ്പാടമെങ്കിലും ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇത് മാത്രമല്ല ഇന്നത്തെ പ്രശ്നം. യു.ഡി.എഫ് സര്‍ക്കാരിന്റെ കീഴില്‍ ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്നതിനുള്ള കുത്സിതനീക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഭൂപരിഷ്കരണം കേരള രാഷ്ട്രീയത്തിലെ മുഖ്യപ്രശ്നങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെ ആസ്പദമാക്കി പ്രക്ഷോഭം കെട്ടഴിച്ചുവിടുന്നതിന് ഒക്ടോബര്‍ 6-ന് പാലക്കാട് കര്‍ഷക-കര്‍ഷകത്തൊഴിലാളി, പട്ടികജാതി-പട്ടികവര്‍ഗ മഹാസമ്മേളനം ചേരുകയാണ്.
  
 ഒന്ന്, കേരളത്തില്‍ പുതിയൊരു ഭൂകേന്ദ്രീകരണ പ്രവണത രൂപം കൊണ്ടിരിക്കുന്നു. റിയല്‍ എസ്റ്റേറ്റ് മുതലാളിമാരും കോര്‍പ്പറേറ്റുകളും ബിനാമിപ്പേരില്‍ വലിയതോതില്‍ ഭൂമി വാങ്ങിക്കൂട്ടുകയാണ്. കോര്‍പ്പറേറ്റുകള്‍ ഒട്ടനവധി കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് ഓരോന്നിന്റേയും പേരില്‍ 15 ഏക്കറില്‍ താഴെ ഭൂമി വാങ്ങിച്ചിടുകയാണ്. പിന്നീട് നികത്താം എന്ന ലക്ഷ്യത്തോടെ നെല്‍വയലുകളാണ് ഇങ്ങനെ ഇവര്‍ വാങ്ങിച്ചുകൂട്ടുന്നത്. തങ്ങളുടെ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടിനും വ്യവസായ പ്രവര്‍ത്തനത്തിനും പിന്നീട് സര്‍ക്കാരിന്റെ അനുവാദം ലഭിക്കുമ്പോള്‍ ഈ ഭൂമിയെല്ലാം ഒരുമിച്ചുകൊണ്ടുവരാം എന്നാണ് ഇവര്‍ മോഹിക്കുന്നത്. ഭൂപരിധി നിയമത്തെ ഇവര്‍ ഇപ്രകാരം വെല്ലുവിളിക്കുകയാണ്.
   
രണ്ട്, ഭൂപരിധിയില്‍ നിന്ന് ഒഴിവുനേടിയ എസ്റ്റേറ്റുകള്‍ തുണ്ടങ്ങളായി മുറിച്ചുവില്‍ക്കുന്ന പ്രവണതയും ഉണ്ട്. പാട്ടത്തിനെടുത്ത എസ്റ്റേറ്റുകള്‍ പാട്ടവ്യവസ്ഥ ലംഘിക്കുന്നു. പാട്ട ഭൂമി കൃത്രിമരേഖകള്‍ ഉണ്ടാക്കി മറിച്ചുവില്‍ക്കുന്നു! പണയപ്പെടുത്തുന്നു. നെല്ലിയാമ്പതിയില്‍ നമ്മള്‍ ഇത് കണ്ടതാണ്. ഹാരിസണിന്റെ 50,000 ഏക്കര്‍ റവന്യൂ ഭൂമിയാണ്. ഇത് അനധികൃതമായി കമ്പനി കൈവശം വച്ചിരിക്കുകയാണ്.
   
മൂന്ന്, സ്വകാര്യവനഭൂമി കേസുകള്‍ പലതും സര്‍ക്കാര്‍ തോറ്റുകൊടുത്തുകൊണ്ടിരിക്കുകയാണ്. ഇന്നിപ്പോള്‍ കശുമാവ് തോട്ടവിളയായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ വനഭൂമിയില്‍ കശുമാവ് തൈകള്‍ വച്ചുകൊണ്ട് കയ്യേറ്റങ്ങളെ സാധൂകരിക്കുന്നു. കശുമാവ് കൃഷിയെന്നുപറഞ്ഞ് ബാക്കിയുള്ള മിച്ചഭൂമി തിരിമറി ചെയ്യും. ടാറ്റ പോലുള്ള എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി വനഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. ഇവ അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
  
 നാല്, വലിയതോതില്‍ വയല്‍ നികത്തപ്പെടുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ പാസ്സാക്കിയ നെല്‍വയല്‍ നികത്തല്‍ നിയമം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. ഡേറ്റാ ബാങ്ക് സൃഷ്ടിച്ച് 2008-ല്‍ ഓരോ തുണ്ട് ഭൂമിയും ഏത് ഇനത്തില്‍പെടുന്നുവെന്ന് തിട്ടപ്പെടുത്തുന്നതിന് മുമ്പ് നികത്തിയ ഭൂമികള്‍ കരഭൂമിയായി റെഗുലറൈസ് ചെയ്യാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇറക്കിയിരിക്കുന്ന ഡേറ്റാ ബാങ്ക് രജിസ്റ്റര്‍ ആകട്ടെ അബദ്ധപഞ്ചാംഗവും.
   
അഞ്ച്, തോട്ടഭൂമിയുടെ 5 ശതമാനം മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ്. ഇതിന് 20 ഏക്കര്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത് ഒറ്റ പ്ലോട്ട് ആയിരിക്കണമെന്ന് നിബന്ധനയില്ല. അതുകൊണ്ട് ഫലത്തില്‍ തോട്ടം മുഴുവന്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനാവും.

    ആറ്, കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുവേണ്ടി ഭൂമിയെയാണ് ആകര്‍ഷണ ഘടകമായി യു.ഡി.എഫ് സര്‍ക്കാര്‍ എടുത്തുകാണിക്കുന്നത്. എമര്‍ജിങ് കേരളയിലെ ഏതൊരു പ്രോജക്ടിന്റെയും ബിസിനസ്സ് മോഡല്‍ എടുത്താല്‍ അതിലൊരു റിയല്‍ എസ്റ്റേറ്റ് ആംഗിള്‍ കാണാനാകും. ഈ പശ്ചാത്തലത്തിലാണ് ഭൂപരിഷ്കരണത്തിന്റെ കടമകള്‍ പൂര്‍ത്തീകരിക്കുന്നതിനും ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമത്തെ ചെറുക്കുന്നതിനും വേണ്ടി പാര്‍ട്ടി തയ്യാറെടുക്കുന്നത്.
   
എസ്റ്റേറ്റുകള്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത് അനുവദിക്കില്ല. ബിനാമി പേരില്‍ മിച്ചഭൂമി വാങ്ങിച്ചുകൂട്ടിയിരിക്കുന്നത് പുറത്തുകൊണ്ടുവരും. അവിടെയെല്ലാം സമരകേന്ദ്രങ്ങളാകും. പാട്ടവ്യവസ്ഥ ലംഘിച്ച എസ്റ്റേറ്റുകളും കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകളും സര്‍ക്കാര്‍ ഏറ്റെടുക്കണം, വനാവകാശ നിയമം നടപ്പിലാക്കണം എന്നു തുടങ്ങി കേരളത്തിലെ ഭൂരഹിതരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നടത്താന്‍ പോകുന്ന അതിവിപുലമായ സമരത്തില്‍ ഏവര്‍ക്കും അണിചേരാവുന്നതാണ്. ചെങ്ങറ സമരം ചൂണ്ടിക്കാണിച്ച് ഇടതുപക്ഷത്തിന് നേരെ കൊഞ്ഞനം കാണിക്കാനുള്ള നീലകണ്ഠന്റേയും മറ്റും ശ്രമം വിലപ്പോവില്ല.

    ചിന്ത 12 ഒക്ടോബര്‍ 2012

3 comments:

  1. ഭൂമി പൊതു സ്വത്ത്

    ReplyDelete
  2. ഇവിടെ നിലം നികരുന്നു ആയിരം രൂപയുടെ നിലം നികന്നുകഴിയുമ്പോള്‍ ഒരുലക്ഷം രൂപയ്ക്കുപുറത്തുവില ലഭിക്കുന്നു. ഇത്രയുംമൂല്യവര്‍ധനവ് ദിവസങ്ങള്‍ കൊണ്ട് ലഭിക്കുന്ന ഒരു ഡീല്‍. വേറേ എതുണ്ട്‌, പുതിയ ചെങ്ങാത്തങ്ങള്‍ രൂപം കൊളളുന്നതും കൊടി കുത്തി കോടീശ്വരന്‍ആകുന്നവരും ഒരു പഠനം നടത്തരുതോ?

    ReplyDelete
  3. ലിതോ പ്ലാന്‍ അനുസരിച്ചു കൈവശ ഭൂമിയും പൊതുഭൂമിയും കണ്ടെത്തണം.ഓരോ സര്‍വേ നമ്പരിലും അന്ന്ഉണ്ടയിരുന്ന ഭൂമിയും അതിന്റെ സബ് ഡിവിഷനിലുള്ള ഭൂമിയുടെ അളവും തമ്മില്‍ വലിയ ഇന്നു വെത്യാസം ഉണ്ട്. കള്ളരേഖ ഉണ്ടാക്കി ഭൂമി കൈവശം പെടുത്തി യിരിക്ക്ന്നു.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...