Tuesday, July 10, 2012

അക്രമങ്ങളും പ്രതിഷേധ പ്രസംഗങ്ങളും ഗൂഢാലോചനയും

(ചിന്ത വാരിക പ്രസിദ്ധീകരിക്കുന്ന ലേഖനപരമ്പര - ഭാഗം 5)

സിപിഐ എമ്മിന്റെ ഏകപക്ഷീയമായ ആക്രമണത്തിന് ഇരകളായിരുന്നു ആര്‍എംപിക്കാരെന്നും ഈ ആക്രമണങ്ങളുടെ തുടര്‍ച്ചയായിരുന്നു ചന്ദ്രശേഖരന്‍ വധമെന്നും സ്ഥാപിക്കാനാണ് കെ. വേണു ശ്രമിക്കുന്നത്. അദ്ദേഹം ഇങ്ങനെ എഴുതുന്നു:
സംഭവത്തില്‍ പങ്കെടുത്ത പ്രതികളാരൊക്കെയെന്ന് കൃത്യമായി കണ്ടെത്തുന്നതിനെക്കാള്‍ പ്രധാനം രാഷ്ട്രീയ പശ്ചാത്തലവും സാഹചര്യങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തുക എന്നതാണ്. ടി പി കൊല്ലപ്പെടുന്നതിന് കുറച്ചു മുമ്പ് അവരുടെ പത്രത്തില്‍ അവരുടെ സംഘടന നേരിടുന്ന ആക്രമണ പരമ്പരകളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
    2008ല്‍ സിപിഐഎമ്മിനെതിരെ രാഷ്ട്രീയ വിമര്‍ശനങ്ങളുന്നയിച്ചതിന്റെ പേരില്‍ നടപടികള്‍ക്ക് വിധേയരാവുകയും സംഘടിതമായി പുറത്തുവന്ന് ആര്‍എംപി രൂപവത്കരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായ ആക്രമണ പരമ്പരകളെയാണ് അവര്‍ നേരിട്ടത്. തങ്ങള്‍ക്ക് രാഷ്ട്രീയ നഷ്ടമുണ്ടാക്കുന്നവര്‍ക്കു നേരെ പ്രതികാര നടപടികളെടുക്കുക എന്നുളളത് സിപിഐ എം ഇതുവരെ എക്കാലത്തും സ്വീകരിച്ചുവന്നിട്ടുളള ശൈലിയുമാണ്. കൂടുതല്‍ നഷ്ടമുണ്ടാകാതിരിക്കാനുളള മുന്‍കരുതലും താക്കീതുമാണ് ഇത്തരം നടപടികള്‍. അതാണിപ്പോള്‍ സംഭവിച്ചതെന്ന് കാണാന്‍ വിഷമമില്ല. അതുകൊണ്ട് ഇത്തരം രാഷ്ട്രീയ ആക്രമണപരമ്പരകളുടെ പിന്നിലുളള പ്രേരക ശക്തികളെ കണ്ടെത്താന്‍ ആ സംഭവങ്ങളില്‍ പങ്കെടുക്കുന്നവരുടെ പേരും വിലാസവുമൊന്നും ആവശ്യമില്ല. സി.പി.എമ്മിന്റെ പതിവ് ശൈലിയില്‍ അവരുടെ മുന്നില്‍ മറ്റുമാര്‍ഗ്ഗമില്ല. ശല്യക്കാരിയായ നേതൃത്വത്തെ തുടച്ചുനീക്കുകതന്നെ. 
സിപിഐ എമ്മിന്റെ പതിവുശൈലി ആക്രമണത്തിന്റേതാണെന്ന് വാദിക്കാന്‍ ടി പി ചന്ദ്രശേഖരന്‍ എഴുതിയ ലേഖനമാണ് വേണു ഉപയോഗിക്കുന്ന ആധികാരികരേഖ. ആര്‍എംപിക്കാര്‍ക്ക് നേരെയുളള ആക്രമണത്തെക്കുറിച്ച് അവരെഴുതിയതപ്പാടെ മുഖവിലയ്ക്കെടുക്കുകയും സിപിഐ എം നടത്തിയിട്ടുളള ആക്രമണ പരമ്പരകളുടെ തുടര്‍ച്ചയാണ് ചന്ദ്രശേഖരന്‍ വധമെന്ന് വിധി പ്രസ്താവിക്കുകയുമാണ് വേണു ചെയ്യുന്നത്. മാധ്യമങ്ങളും പൊലീസുമാകട്ടെ, 2008ല്‍ പാര്‍ട്ടി വിട്ടതു മുതല്‍ ചന്ദ്രശേഖരനെ വധിക്കുന്നതിനു വേണ്ടി പാര്‍ടി ആസൂത്രിതമായി നീങ്ങുകയായിരുന്നു എന്നു തെളിയിക്കാനുളള തത്രപ്പാടിലാണ്.

    ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി. പി. ഗോപാലകൃഷ്ണന്‍ 2010ല്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോയാണ് അവര്‍ക്കു കിട്ടിയ ഒടുവിലത്തെ തെളിവ്. ആ പ്രസംഗത്തില്‍ ചന്ദ്രശേഖരന്റെ തല കൊയ്യുമെന്ന് ഒരു പരാമര്‍ശമുണ്ട്. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം ആ വീഡിയോയിലെ പരാമര്‍ശങ്ങള്‍ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ വന്നുചേരുന്നുണ്ട്. ആ പ്രസംഗത്തെ മൂര്‍ത്തമായ പശ്ചാത്തലത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയാണ് എല്ലാ മാധ്യമങ്ങളും വ്യാഖ്യാനിച്ചത്.

ആ പ്രസംഗവും മാധ്യമങ്ങള്‍ അവഗണിച്ച ചോദ്യങ്ങളും 

ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ തല കൊയ്യുമെന്ന സിപിഐ എം പ്രാദേശിക നേതാവിന്റെ പ്രസംഗം പുറത്തുവന്നു എന്നായിരുന്നു ഏതാണ്ട് എല്ലാ മാധ്യമങ്ങളും ആ പ്രസംഗം ഏകസ്വരത്തില്‍ റിപ്പോര്‍ട്ടു ചെയ്തത്. അതായിരുന്നു വാര്‍ത്തയുടെ ലീഡ്. പ്രസംഗം നടന്ന യോഗത്തെ മാധ്യമങ്ങള്‍ ഇങ്ങനെ വിശേഷിപ്പിച്ചു: "ഒഞ്ചിയത്ത് സിപിഐ(എം) പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു പ്രസംഗം".  ആ വാചകത്തിന്റെ ഘടന നോക്കുക.
   
ഒഞ്ചിയത്ത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. ആക്രമണകാരികള്‍ ആരെന്നും എങ്ങനെയുളള ആക്രമണം എന്നുമുളള വസ്തുതകള്‍ റിപ്പോര്‍ട്ടു ചെയ്യാതിരിക്കാന്‍ എല്ലാ പത്രങ്ങളും ചാനലുകളും നിഷ്കര്‍ഷ പുലര്‍ത്തിയിരുന്നു. പുറത്തുവന്ന വീഡിയോയില്‍ ആ വിവരങ്ങളെല്ലാമുണ്ട്.

സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍എംപിക്കാര്‍ ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ച് സംഘടിപ്പിക്കപ്പെട്ട യോഗമാണത്. ചന്ദ്രശേഖരന്‍ നേരിട്ടാണ് അക്രമത്തിന് നേതൃത്വം നല്‍കിയത് എന്ന് ആ പ്രസംഗത്തില്‍ ആരോപണമുണ്ട്. ചന്ദ്രശേഖരന്‍ തന്നെ നേരിട്ടിറങ്ങിയിട്ടും സിപിഐ എം സഖാക്കള്‍ നിശ്ചയദാര്‍ഢ്യത്തോടെ ചെറുത്തുനിന്നു എന്ന പ്രഖ്യാപനവുമുണ്ട്.

വീഡിയോയില്‍ നിന്ന് തെളിയുന്ന മറ്റൊരു കാര്യമുണ്ട്: മുന്‍കൂട്ടി നിശ്ചയിച്ച ഒരു യോഗമായിരുന്നില്ല അത്. മൈക്കോ സ്റ്റേജോ ഉണ്ടായിരുന്നില്ല. ബോംബെറിഞ്ഞ ആര്‍എംപിക്കാരെ തുരത്തിയതിനുശേഷം പെട്ടെന്ന് സംഘടിപ്പിച്ച പ്രതിഷേധയോഗമായിരുന്നു അത്. അത്തരം യോഗങ്ങളില്‍ തീവ്രമായ വികാരാവേശത്താല്‍ വെല്ലുവിളികളും ഭീഷണികളുമൊക്കെ എല്ലാവരും മുഴക്കാറുണ്ട്. അതിനപ്പുറമൊന്നും ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനും അര്‍ത്ഥം നല്‍കേണ്ടതില്ല. പക്ഷേ, ഒഞ്ചിയത്ത് ഇങ്ങനെ നടന്നിട്ടുളള പ്രസംഗങ്ങളെ തെളിവായി എടുത്ത് പ്രസംഗകരെ ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഒഞ്ചിയം ഏരിയാ സെക്രട്ടറി സി. എച്ച്. അശോകനെ എന്‍ജിഒ യൂണിയന്‍ ഭാരവാഹി എന്ന നിലയില്‍ സംസ്ഥാനത്ത് ഒട്ടേറെപ്പേര്‍ക്ക് നേരിട്ട് അറിയാം. ഇത്തരത്തില്‍ ഒരു കൊലപാതകത്തിന് നേതൃത്വം നല്‍കാനോ ഗൂഢാലോചന നടത്താനോ തയ്യാറാകുന്ന സ്വഭാവക്കാരനല്ല എന്നുമറിയാം. അദ്ദേഹം ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നാണ് കേസ്. അദ്ദേഹം കുറ്റം സമ്മതിച്ചുവെന്നും വാര്‍ത്തയുണ്ടായി. ഹൈക്കോടതിയില്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സമര്‍പ്പിക്കപ്പെട്ടപ്പോഴാണ് ഒരു കാര്യം വ്യക്തമായത്. ഗൂഢാലോചനയില്‍ പങ്കെടുത്തതിന് തെളിവ്, അദ്ദേഹം എവിടെയോ നടത്തിയ ഇതുപോലൊരു പ്രസംഗമാണത്രേ. പൊതുവേദിയില്‍ നടത്തുന്ന പ്രസംഗം എങ്ങനെ ഗൂഢാലോചനയാകും?

വിചിത്രമായ വഴികളിലൂടെയാണ് കേസിന്റെ പോക്ക്. സിപിഐ എം നേതാക്കളുടെ പ്രസംഗങ്ങളുടെ വീഡിയോ തിരഞ്ഞുപിടിച്ച്, വ്യാഖ്യാനിച്ച് പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍, ഇക്കാലയളവില്‍ ആര്‍എംപിക്കാര്‍ നടത്തിയ പ്രസംഗങ്ങളും പ്രക്ഷേപണം ചെയ്യട്ടെ. രണ്ടു കൂട്ടരുടെ പ്രസംഗങ്ങളിലും ഒഞ്ചിയത്തു നിലനിന്ന സംഘര്‍ഷം പ്രതിഫലിച്ചിട്ടുണ്ട്. അതുപോലെ സിപിഐ എം നേതാക്കളുടെ പ്രസംഗങ്ങളില്‍ പലതിലും പാര്‍ടി വിട്ടുപോയവര്‍ തിരിച്ചുവരണമെന്നും സോദരര്‍ തമ്മിലുളള സംഘര്‍ഷം പാടില്ല എന്നും കാണാം. സംഘര്‍ഷം അവസാനിപ്പിക്കുന്നതിന,് ആര്‍എംപിക്കാര്‍ക്കെതിരെ കൊടുത്ത പോലീസ് കേസ് പൊതുയോഗത്തില്‍ പ്രഖ്യാപിച്ച് സിപിഐ എം ഏകപക്ഷീയമായി പിന്‍വലിച്ച ഉദാഹരണവും ചൂണ്ടിക്കാട്ടാനുണ്ട്.

സ്വയം വിമര്‍ശനപരമായി ഒരു കാര്യം ഇവിടെ വ്യക്തമാക്കട്ടെ. ചില സന്ദര്‍ഭങ്ങളില്‍ വളരെ വൈകാരികമായി പ്രതികരിച്ചു പ്രസംഗിക്കുക സ്വാഭാവികമാണ്. പക്ഷേ, അത് പതിവ് ശൈലിയാകാന്‍ പാടില്ല. സഭ്യേതരമായ ഭാഷ ഉപയോഗിക്കാന്‍ പാടില്ല. ഇങ്ങനെയൊക്കെയുളള പ്രസംഗശൈലി പാര്‍ടിയില്‍ ഇല്ലാതില്ല. പാര്‍ടിയിലുണ്ടായിരുന്നപ്പോള്‍ എം. വി. രാഘവന്‍ നടത്തിയ പ്രസംഗങ്ങള്‍ ഞാനോര്‍ക്കുന്നു. അത്തരം പ്രസംഗശൈലി പാര്‍ടിക്ക് മാതൃകയല്ല. പ്രത്യേകിച്ച് സാങ്കേതിക വിദ്യയുടെ വികാസത്തോടെ ലോകം ഒരു ആഗോളഗ്രാമമായി ചുരുങ്ങിയിരിക്കുന്ന ഇക്കാലത്ത്.

പ്രാദേശികമായി നടക്കുന്ന യോഗത്തില്‍, ചിരപരിചിതരായ ആളുകളോടാണ് പ്രസംഗകന്‍ സംവദിക്കുന്നത്. പക്ഷേ, ഇവയുടെ വീഡിയോ ദൃശ്യങ്ങള്‍ ചാനലുകളിലോ യുട്യൂബ് പോലുള്ള ഇന്റര്‍നെറ്റ് സൈറ്റുകളിലോ മറ്റോ സംപ്രേഷണം ചെയ്യുമ്പോള്‍ പ്രസംഗത്തിന്റെ മാനങ്ങള്‍ മാറുകയാണ്. സദസ്സ് ആഗോളമായി വികസിക്കുകയും വാക്കുകളുടെയും പ്രയോഗങ്ങളുടെയും അര്‍ത്ഥവും വ്യാഖ്യാനവും പ്രസംഗകന്‍ ആലോചിക്കുകപോലും ചെയ്യാത്ത തലങ്ങളിലേക്കു വളരുകയും ചെയ്യും. അങ്ങനെയാണ് ഒരു നാല്‍ക്കവലയില്‍ ചെറിയ ആള്‍ക്കൂട്ടത്തിനു മുന്നില്‍ എം എം മണിയും ഗോപാലകൃഷ്ണനും നടത്തിയ പ്രസംഗങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ലോകവ്യാപകമായി കമ്യൂണിസ്റ്റ് വിരുദ്ധര്‍ പ്രചാരവേലയ്ക്കു വേണ്ടി ഉപയോഗിച്ചത്.
   
മാറിയ മാധ്യമസംവേദന സാഹചര്യത്തെ പൂര്‍ണമായി തിരിച്ചറിയേണ്ടതിന്റെ ആവശ്യകത ഈ അനുഭവങ്ങള്‍ നമ്മെ ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുന്നു.

ഒഞ്ചിയത്തെ ആക്രമണങ്ങള്‍ ഏകപക്ഷീയമോ? 

തങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെക്കുറിച്ച് ടി പി ചന്ദ്രശേഖരന്‍ എഴുതിയ ലേഖനത്തിലെ വിവരണമാണല്ലോ ഏകപക്ഷീയമായ ആക്രമണത്തിന് വേണു നിരത്തുന്ന സാക്ഷ്യപത്രം. ഇവയില്‍ ചിലത് ശരിയാകാം. ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ, ആക്രമണങ്ങള്‍ ഏകപക്ഷീയമാണ്, സിപിഐഎമ്മിന്റെ സഹജവാസനയുടെ ഭാഗമാണ് തുടങ്ങിയ തീര്‍പ്പുകല്‍പ്പിക്കലുകള്‍ അംഗീകരിക്കാനാവില്ല.

ഗോപാലകൃഷ്ണന്റെ വിവാദപ്രസംഗത്തിന്റെ പശ്ചാത്തലം ഒരു ബോംബാക്രമണമായിരുന്നു എന്നു പറഞ്ഞുവല്ലോ. അതൊന്നു മാത്രമായിരുന്നില്ല, ആര്‍എംപിക്കാര്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ ബോംബാക്രമണം. താഴെ പറയുന്ന അക്രമ പരമ്പരതന്നെ അവര്‍ നടത്തി.
  •  ഒഞ്ചിയം എല്‍.സിയിലെ ബ്രാഞ്ച് സെക്രട്ടറി ടി.കെ.മോഹനനെ ബോംബെറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ചത് 2009 മെയ് മാസത്തിലാണ്.
  • ഒഞ്ചിയം രക്തസാക്ഷി സ്ക്വയറില്‍ 2010ല്‍ ബോംബാക്രമണം നടത്തി.  
  • കണ്ണൂക്കരയിലെ എല്‍.സി ഓഫീസ് ബോംബെറിഞ്ഞു തകര്‍ത്തു. 
  • കണ്ണൂക്കരയിലെ പാര്‍ടി അംഗമായ റീനയുടെ വീടിന് ബോംബെറിഞ്ഞു. 
  • പി.പി.ബ്രാഞ്ച് മെമ്പര്‍മാരായ ബാബു, മോഹനന്‍, ഷീബാലത എന്നിവരുടെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു.
    പാര്‍ടി ഓഫീസുകള്‍ക്കു നേരെ മാത്രമല്ല, പാര്‍ട്ടിയുടെ നിയന്ത്രണത്തിലുളള ബാങ്ക്, വായനശാല എന്നിവയ്ക്കു നേരെയും ആക്രമണങ്ങള്‍ നടന്നു.

  •  നാദാപുരം റോഡിലെ ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസായ ഏ.കെ.ജി.മന്ദിരം തീവെച്ചു നശിപ്പിച്ചു. ഒഞ്ചിയം പി.പി.ബ്രാഞ്ചില്‍ എം.ആര്‍.നാരായണക്കുറുപ്പ്-പി.പി.ഗോപാലന്‍ സ്മാരക മന്ദിരം തകര്‍ത്തു.
  • പാര്‍ടി നിയന്ത്രണത്തിലുള്ള ഒഞ്ചിയം ബാങ്ക് എറിഞ്ഞു തകര്‍ത്തു.
  • കാര്‍ത്തികപ്പള്ളിയില്‍ ബ്രാഞ്ച് ഓഫീസായ ഇ.എം.എസ്.സ്മാരകം പിടിച്ചെടുക്കാന്‍ ആക്രമണം നടത്തി. 
  • ഓര്‍ക്കാട്ടേരി എല്‍.സിയില്‍ 12 പാര്‍ടി സ്തൂപങ്ങള്‍ തകര്‍ക്കപ്പെട്ടു. കൊടികളും മറ്റും വ്യാപകമായി നശിപ്പിക്കപ്പെട്ടു.
  • എളങ്ങോളി കേളുഏട്ടന്‍ സ്മാരകം ആറുതവണ ആക്രമിച്ചു. ജനലുകളും വാതിലുകളും തകര്‍ക്കുക മാത്രമല്ല കരി ഓയില്‍ അഭിഷേകവും നടത്തി. 
  • മുയിപ്രയിലെ ഏ കെ ജി മന്ദിരം നാലുതവണ ആക്രമിച്ചു. ഒരിക്കല്‍ പ്രത്യേക പൂട്ടിട്ടു പൂട്ടി.
    മുയിപ്രയിലെ വായനശാല രണ്ടുതവണ ആക്രമിച്ചു. പുസ്തകങ്ങള്‍ തീയിട്ടു നശിപ്പിച്ചു. 
ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍, ഒഞ്ചിയം എസി അംഗം കെ കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ഓര്‍ക്കാട്ടേരി എല്‍സി അംഗം പി കെ ബാലന്‍ എന്നീ സഖാക്കളുടെ വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. മുയിപ്രയിലെ പുത്തലത്ത് താഴെ കുമാരന്റെ കിണറ്റില്‍ മലം കലര്‍ത്തി.

തയ്യില്‍ ബ്രാഞ്ച് മെമ്പര്‍ കെ.എം.അനന്തന്‍, ഒഞ്ചിയം സ്കൂള്‍ ബ്രാഞ്ചിലെ ഗോപാലന്‍, കുന്ന് ബ്രാഞ്ചിലെ പുളിയുള്ളതില്‍ രവി എന്നിവരുടെ കടകള്‍ക്കു നേരെ ആക്രമണമുണ്ടായി. ഒഞ്ചിയം മനക്കല്‍ താഴക്കുനി ബ്രാഞ്ച് മെമ്പര്‍മാരായ ടി എം നാണു, മനക്കല്‍ കുമാരന്‍, തയ്യില്‍ബ്രാഞ്ചിലെ ചെറുവങ്ങാട്ട് കുനി വത്സന്‍ എന്നിവരുടെ കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിച്ചു.

ഇതിനു പുറമെയാണ് കായികമായ ആക്രമണത്തിന് സഖാക്കള്‍ ഇരയായത്. ചിത്ര, പി പി ബ്രാഞ്ച് സെക്രട്ടറി അജയന്‍, മലോല്‍ക്കുന്ന് ബ്രാഞ്ചിലെ എം പി ബാബു, എം കെ സത്യന്‍, കെ പ്രദീഷ്, കെ എം വിനീഷ് എന്നീ സഖാക്കളെ ആര്‍എംപിക്കാര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനന്‍ മാസ്റ്റര്‍, അന്നത്തെ ഏരിയാ സെക്രട്ടറി ഇ എം ദയാനന്ദന്‍, എല്‍.സി.സെക്രട്ടറി പി.രാജന്‍ എന്നീ പാര്‍ടിനേതാക്കളെ കുന്നുമ്മക്കര എല്‍.സി.ഓഫീസില്‍ കയറി ആക്രമിച്ചു. എന്നാല്‍ പാര്‍ട്ടി വിട്ടുപോയവര്‍ തിരികെ വരണമെന്ന അഭ്യര്‍ത്ഥനയുടെ ഘട്ടത്തില്‍ പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു കൊണ്ട് ഈ കേസ് പിന്‍വലിക്കുകയാണ് സിപിഐഎം ചെയ്തത്.
   
പാര്‍ടിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഒട്ടേറെപ്പേര്‍ മടങ്ങിവന്നു. അവര്‍ക്കു നേരെയും ആര്‍എംപി വക ആക്രമണവും ഭീഷണിയുമുണ്ടായി.

ഒഞ്ചിയം മേഖലയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ രത്നച്ചുരുക്കമാണ് മേലുദ്ധരിച്ചത്. വേണുവിന് വേണമെങ്കില്‍ വിശദമായ അന്വേഷണം നടത്താം. അപ്പോഴും പട്ടിക നീളുകയേ ഉളളൂ. സിപിഐ എമ്മുകാര്‍ സ്വതേ അക്രമികളും ആര്‍എംപിക്കാരൊക്കെ നിഷ്കളങ്കരും അര്‍പ്പണബോധമുളള രാഷ്ട്രീയപ്രവര്‍ത്തകരുമാണെന്ന വേണുവിന്റെ നിര്‍വചനം ആ അന്വേഷണത്തില്‍ തകരും. രസകരമായ വിശകലനമാണ് വേണുവിന്റേത് എന്നു പറയാതെ വയ്യ.

നാലുവര്‍ഷം മുമ്പു വരെ സിപിഐഎമ്മിന്റെ ഭാഗമായിരുന്നവരാണല്ലോ ഇന്നത്തെ ആര്‍എംപിക്കാര്‍. പാര്‍ടിക്കുമേല്‍ വേണു ആരോപിക്കുന്ന ദുര്‍ഗുണങ്ങളില്‍ നിന്നെല്ലാം, സിപിഐ എമ്മില്‍ നിന്ന് വേര്‍പിരിഞ്ഞപാടെ, അവര്‍ മുക്തി നേടിയെന്നാണ് വേണുവിന്റെ വിശകലനം. എന്നാല്‍, ആര്‍എംപിക്കാരുടെ അവകാശവാദമാകട്ടെ, തങ്ങളാണ് യഥാര്‍ത്ഥ മാര്‍ക്സിസ്റ്റുകാരെന്നുമാണ്. സിപിഐ എമ്മിന്റെ പരിപാടിയില്‍ വെളളം ചേര്‍ക്കുന്നതിനെതിരായിട്ടാണ് അവരുടെ കലാപമെന്നാണ് വെപ്പ്. ഒരുപക്ഷേ, ഇതുകൊണ്ടായിരിക്കാം, പൂര്‍ണമുക്തി ലഭിക്കണമെങ്കില്‍ ആര്‍എംപിക്കാര്‍ തന്നെപ്പോലെ മാര്‍ക്സിസത്തെയും കമ്മ്യൂണിസത്തെയും തളളിപ്പറയണമെന്ന് വേണു നിര്‍ബന്ധം പിടിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍:
        ചന്ദ്രശേഖരന്നും സഖാക്കള്‍ക്കും തെറ്റിപ്പോയത് ഇവിടെത്തന്നെയാണ്. ലെനിനിസത്തിന്റെയും സ്റ്റാലിനിസത്തിന്റെയും കണ്ണൂര്‍ ലോബിയുടെയുമെല്ലാം ഫാസിസത്തിന്റെ പ്രചോദനകേന്ദ്രം ചന്ദ്രശേഖരനെപ്പോലുളള നിഷ്കളങ്കരായ സഖാക്കള്‍ താലോലിക്കുകയും മാറോടു ചേര്‍ത്തു പിടിക്കുകയും ചെയ്ത ആ ഉദാത്ത സങ്കല്‍പം, അതെ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം, അതുതന്നെയാണ്. പാരീസ് കമ്മ്യൂണിന്റെ നൈമിഷികമായ ഉദാത്തപ്രഭയില്‍ തിളങ്ങി നിന്ന തൊഴിലാളിവര്‍ഗ സര്‍വാധിപത്യസങ്കല്‍പം ലെനിന്റെ കൈയില്‍ സ്ഥായീരൂപം കൈവരിച്ചപ്പോള്‍ ഏകപാര്‍ടി സ്വേച്ഛാധിപത്യമായി മാറിയത് അനിവാര്യമായ ചരിത്രപ്രക്രിയയുടെ ഫലം തന്നെയാണ്.
    കമ്മ്യൂണിസ്റ്റുകാരനായി രാഷ്ട്രീയജീവിതം തുടങ്ങിയ വേണു, സിപിഐ(എം-എല്‍) വഴി എങ്ങനെ മുന്‍കമ്മ്യൂണിസ്റ്റു;കാരനായി മാറിയെന്നും ഇപ്പോള്‍ കമ്മ്യൂണിസ്റ്റു വിരുദ്ധനായിയെന്നും അടുത്ത ലക്കത്തില്‍ പരിശോധിക്കുന്നുണ്ട്.
    സിപിഐഎമ്മില്‍ നിന്നും പുറത്തുപോയ എം വി രാഘവനും ഗൗരിയമ്മയുമെല്ലാം പലപ്പോഴായി യുഡിഎഫിന്റെ പാളയത്തിലാണ് എത്തിയത്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി വേണു തന്നെ കൊടുങ്ങല്ലൂരില്‍ മത്സരിച്ചു തോറ്റ ചരിത്രം അദ്ദേഹം മറന്നിട്ടുണ്ടാകില്ല. നിലവിലുളള ജനാധിപത്യവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് ഏകകക്ഷി സ്വേച്ഛാധിപത്യം സ്ഥാപിക്കാനാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്നാണ് വേണുവിന്റെ ആരോപണം.പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായത്തിന്റെ ദൗര്‍ബല്യങ്ങളും പഴുതുകളും സ്റ്റാലിനിസ്റ്റ് മുന്നണിയും ഗൂഢാലോചനാ രീതികളും ഉപയോഗിച്ച് ഭരണവ്യവസ്ഥയെ തകര്‍ക്കാതെ ജനാധിപത്യവ്യവസ്ഥയിലെ അധികാരമേഖലകള്‍ പലതും കൈയടക്കാനാണത്രേ സിപിഐഎമ്മിന്റെ ശ്രമം. ഈ ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല എന്ന് അദ്ദേഹത്തിനുറപ്പുണ്ട്. പക്ഷേ, താല്‍ക്കാലികമായി പല പ്രശ്നങ്ങളും സൃഷ്ടിക്കാം. അവയുടെ അപകടങ്ങള്‍ കുറച്ചുകാണാന്‍ പാടില്ല എന്നാണ് വേണു ജാഗ്രതപ്പെടുത്തുന്നത്. അങ്ങനെ വേണു എത്തിച്ചേരുന്ന നിഗമനം ഇതാണ്: "യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയെ ഗ്രസിച്ചിട്ടുളള മാരകമായ കാന്‍സര്‍ തന്നെയാണ് ഈ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ഇന്ത്യന്‍ കമ്മ്യൂണിസം".

    വേണുവിന്റെ വാദഗതികളുടെ അടിസ്ഥാനപാളിച്ച ജനാധിപത്യത്തെക്കുറിച്ചുളള അദ്ദേഹത്തിന്റെ വികലമായ സങ്കല്‍പങ്ങളാണ്. അതുകൊണ്ട് ഈ മുന്‍കമ്യൂണിസ്റ്റിന്റെ ഇന്നത്തെ ജനാധിപത്യ സങ്കല്‍പം കൂടുതല്‍ വിശദമായി നമുക്കു പരിശോധിക്കാം. (അവസാനിക്കുന്നില്ല)

3 comments:

  1. പബ്ലിക് റിലേഷന്‍സ്- ആധുനിക രാഷ്ട്രീയത്തില്‍ അതിപ്രസക്തമാണ്. മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതിന് പ്രത്യേക യൂണിറ്റുകള്‍ രൂപീകരിച്ചിട്ടും സി.പി.എം.മുഖം തിരിച്ചു നില്‍ക്കുന്നത് ഖേദകരമാണ്. അസംതൃപ്തരായ ഒരു സംഘം പത്രപ്രവര്‍ത്തകരുടെ പകയും ഇക്കാര്യത്തില്‍ സി.പി.എമ്മിന് എതിരായുണ്ട്.
    വെറുക്കപ്പെട്ട ഒരു മുഖത്തെ ജനകീയമാക്കുന്നത് എങ്ങിനെ എന്ന് “ചുവന്ന അടയാളങ്ങളില്‍“ ഷാജഹാന്‍ വ്യക്തമാക്കുന്നുണ്ടല്ലോ ?

    ReplyDelete
  2. നിര്‍ദ്ദേശങ്ങള്‍ പറയട്ടെ.
    1 ) 'എബൌട്ട് മി ' എന്ന ഭാഗത്തിനു തൊട്ടു താഴെ തന്നെ താങ്കളുടെ ബയോഗ്രഫി വന്നാല്‍ നന്നായിരുന്നു.
    2 ) മെയിന്‍ പെയ്ജില്‍ അടുത്ത ലേഖനം പ്രസിദ്ധീകരിക്കും വരെ ഈ ലേഖനമാവും കാണപ്പെടുക. അത്ര പരിചയമില്ലാത്ത ഒരു വായനക്കാരന്‍ മറ്റൊന്നും കാണാതെ പുറത്ത് പോവാന്‍ വഴിയുണ്ട്. ഏറ്റവും താഴെ ലെയ്ബല്സ് ആയി തലക്കെട്ടുകള്‍ കൊടുത്തിട്ടുണ്ട് എങ്കിലും അവയുടെ വലിപ്പക്കുറവും മൂലവും ഒരു തലക്കെട്ട്‌ മാത്രം വായനക്കാരനെ ആകര്ഷിക്കില്ല എന്നത് കൊണ്ടും ബ്ലോഗറിലെ പോപ്പുലര്‍ പോസ്റ്സ് പോലുള്ള സങ്കേതങ്ങള്‍ സ്വീകരിക്കുന്നത് നന്നായിരിക്കും.
    3) റ്റോട്ടല്‍ പേയ്ജ് വ്യൂസ് എന്നത് ഏറ്റവും മുകള്‍ ഭാഗത്താണ് ചേരുക.
    സമയം കിട്ടുകയാണെങ്കില്‍ എന്റെ ബ്ലോഗും സന്ദര്‍ശിക്കണേ... പ്രയോജനപ്രദം എന്ന് തോന്നിയാല്‍ താങ്കളുടെ പരിചയത്തിലുള്ള കേരളാ സിലബസ് പിന്തുടരുന്ന കുട്ടികളോടും അധ്യാപകരോടും പറഞ്ഞേക്കണേ
    ബഹുമാനത്തോടും സ്നേഹത്തോടും കൂടെ
    രാജീവ്

    ReplyDelete
  3. അല്പം മുന്‍പൊരു കമന്റ് ചെയ്തിരുന്നു. അതില്‍ എന്റെ ബ്ലോഗ്‌ വിലാസം നല്‍കുവാന്‍ വിട്ടു പോയി. english4keralasyllabus.com എന്നാണത്.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...