Tuesday, July 10, 2012

പ്രവാസികളോടുള്ള വിവേചനത്തെക്കുറിച്ചുതന്നെ


(ധനവിചാരം Mathrubhumi 10, july 2012)

(വിദേശ നിക്ഷേപകര്‍ 1.8 ലക്ഷം കോടി രൂപ നിക്ഷേപിക്കുമ്പോള്‍ പ്രവാസികള്‍ അയച്ചുതരുന്ന പണം 2010-11ല്‍ 2.5 ലക്ഷം കോടി രൂപ വരും. പക്ഷേ, പ്രവാസികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് നല്‍കുന്ന ഈ സംഭാവനയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം രാജ്യം നല്‍കുന്നില്ല

ഒരാഴ്ചമുമ്പാണ് ആ വാര്‍ത്ത പത്രങ്ങളില്‍ വന്നത് -പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് 12.5 ശതമാനം സേവനനികുതി നല്‍കണം. ഒരു പ്രമുഖ കോണ്‍ഗ്രസ് എം.പി. ഇതിനെതിരെ ധനമന്ത്രാലയത്തിന് പ്രതിഷേധക്കത്തയച്ചു. തിരുവനന്തപുരത്തുവന്ന പി. ചിദംബരത്തിനും വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല. ഇത്ര കനത്ത നികുതി ചുമത്തിയിരിക്കാന്‍ സാധ്യതയില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ, പ്രവാസികളടക്കം എല്ലാവരും സേവനനികുതി നല്‍കണമെന്നതില്‍ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നില്ല.

വിദേശികളയയ്ക്കുന്ന മൊത്തം പണത്തിന്മേലല്ല, ബാങ്കുകള്‍ ഈടാക്കുന്ന സര്‍വീസ്ചാര്‍ജിന്മേലാണ് സേവനനികുതി എന്ന ഔദ്യോഗിക വിശദീകരണം വന്നു. ഇത് താങ്ങാവുന്ന തുകയാണെന്നായിരുന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിലപാട്. ഈ ലേഖകന്‍ ബന്ധപ്പെട്ടപ്പോഴും ഡല്‍ഹിയില്‍നിന്ന് ലഭിച്ച വിശദീകരണമിതാണ്. പക്ഷേ, ഇതുപോലും പ്രവാസികള്‍ക്ക് ഇരുട്ടടിയാണെന്ന് 'മാതൃഭൂമി'യടക്കം പല പ്രമുഖപത്രങ്ങളും മുഖപ്രസംഗമെഴുതി.

കേരളത്തില്‍നിന്നുള്ള നിവേദനക്കെട്ടുകളുമായി ഡല്‍ഹിയില്‍പോയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസംഘം സേവനനികുതിയുടെ കാര്യം ധനമന്ത്രികൂടിയായ പ്രധാനമന്ത്രിയുടെ മുന്നില്‍ ഉന്നയിച്ചു. പ്രവാസികളയയ്ക്കുന്ന വിദേശപണത്തിനുമേല്‍ സേവന നികുതി ഈടാക്കാന്‍ ഉദ്ദേശ്യമില്ലെന്നും അത് വ്യക്തമാക്കി ഏതാനും ദിവസങ്ങള്‍ക്കകം ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായുമാണ് റിപ്പോര്‍ട്ട്.

പക്ഷേ, പ്രവാസികളോടുള്ള വിവേചനം അവിടെ തീരുന്നില്ലല്ലോ. സേവനനികുതി പിന്‍വലിച്ചാലും അങ്ങനെയൊന്ന് ചുമത്താമെന്ന ചിന്ത കേന്ദ്രസര്‍ക്കാറിന്റെ പ്രവാസികളോടുള്ള ക്രൂരമായ സമീപനത്തിന്റെ സൂചനയാണ്. വിദേശനാണയം നേടുന്നവര്‍ക്ക് പ്രോത്സാഹനവും ഇളവുകളും കേന്ദ്രസര്‍ക്കാര്‍ വാരിക്കോരി കൊടുക്കുകയാണ്. എന്നാല്‍, ഇവയൊന്നും പ്രവാസികള്‍ക്ക് ബാധകമല്ല. ഈ കടുത്തവിവേചനം ഒരു രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ത്തുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു.

പൊതുവില്‍ പറഞ്ഞാല്‍ നാലുതരം ആളുകളാണ് വിദേശ നാണയം നമുക്ക് നേടിത്തരുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കയറ്റുമതിക്കാരാണ്. 2010-11ല്‍ കേന്ദ്രസര്‍ക്കാറിന്റെ താത്കാലിക കണക്കുപ്രകാരം കയറ്റുമതിയിലൂടെ നാം 11.4 ലക്ഷം കോടിരൂപ വിദേശനാണയം നേടുകയുണ്ടായി. കയറ്റുമതിക്കാര്‍ക്ക് ചുരുങ്ങിയ പലിശയ്ക്ക് വായ്പലഭ്യമാകും, കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ മേല്‍ ഇന്ത്യയില്‍ ഒടുക്കിയ എക്‌സൈസ്, വാറ്റ് നികുതികളെല്ലാം സര്‍ക്കാര്‍ കയറ്റുമതിക്കാര്‍ക്ക് തിരിച്ചുകൊടുക്കും, കയറ്റുമതി ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഇറക്കുമതിചെയ്ത സാധനങ്ങള്‍ക്ക് ഒടുക്കിയ കസ്റ്റംസ് നികുതി കയറ്റുമതിക്കാര്‍ക്ക് തിരിച്ചുനല്‍കും, കയറ്റുമതി ചെയ്യുമ്പോള്‍ കസ്റ്റംസ്‌നികുതി നല്‍കാതെ ഇറക്കുമതി ചെയ്യാനുള്ള പ്രത്യേക ലൈസന്‍സ് കിട്ടും, ഇത് മറിച്ചുവിറ്റ് കയറ്റുമതിക്കാര്‍ക്ക് ലാഭമുണ്ടാക്കാം. ഇങ്ങനെ എന്തെല്ലാം ആനുകൂല്യങ്ങള്‍...

കയറ്റുമതിക്കാര്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കേണ്ടതുതന്നെ. പക്ഷേ, ഒന്നുണ്ട്. കയറ്റുമതിചെയ്ത് നേടുന്ന വിദേശനാണയം ഇറക്കുമതിചെയ്യുമ്പോള്‍ ചെലവായിപ്പോകും. സത്യംപറഞ്ഞാല്‍ കയറ്റുമതിയിലൂടെ നേടിയ വിദേശനാണയം ഒരിക്കല്‍പ്പോലും ഇറക്കുമതിക്ക് തികഞ്ഞിട്ടില്ല. ഇന്ത്യയുടെ വിദേശവ്യാപാരം കമ്മിയാണ്. 2010-11ല്‍ കയറ്റുമതി ചെയ്തതിനെക്കാള്‍ 6 ലക്ഷം കോടിരൂപ ഇറക്കുമതിക്കായി ഇന്ത്യയ്ക്ക് അധികം വിനിയോഗിക്കേണ്ടി വന്നു.
വിദേശത്തുനിന്ന് വായ്പയെടുക്കുന്നവരും നമുക്ക് വിദേശനാണയം നേടിത്തരുന്നവരാണ്. 2010-11ല്‍ വിദേശസഹായമടക്കം ഇന്ത്യ വാങ്ങിയ വായ്പകള്‍ 1.3 ലക്ഷം കോടി രൂപയാണ്. വളരെ പെട്ടെന്ന് തിരിച്ചടയ്‌ക്കേണ്ട ഹ്രസ്വകാലവായ്പകളാണ് ഇതില്‍ പകുതിയും. ഇങ്ങനെ കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ പണം വിദേശത്തുനിന്ന് കടം വാങ്ങുന്നത് സുഗമമാക്കാനുള്ള നടപടികളാണ് ഫിബ്രവരി 25ന് പ്രഖ്യാപിച്ചത്.

നമുക്ക് വിദേശനാണയം തരുന്ന മൂന്നാമത്തെ കൂട്ടര്‍ വിദേശനിക്ഷേപകരാണ്. 2010-11ല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ മുതല്‍ മുടക്കിയത് 1.8 ലക്ഷം കോടി രൂപയാണ്. ഇതില്‍ മുക്കാല്‍പ്പങ്കും ഓഹരിവിപണിയിലും മറ്റും കളിക്കാന്‍ വരുന്ന പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളാണ്. എപ്പോള്‍ വേണമെങ്കിലും ഈ പണം വിദേശത്തേക്ക് പിന്‍വലിയാം.

വിദേശനിക്ഷേപകരുടെ പണം ആകര്‍ഷിക്കുന്നതിനുള്ള ഒട്ടേറെ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയോ ലിബറല്‍ നയങ്ങളുടെ പ്രധാന ലക്ഷ്യംതന്നെ ഇതാണ്. വിദേശനിക്ഷേപകരുടെ വിശ്വാസം ആര്‍ജിക്കുന്നതിനും അവരെ പ്രീതിപ്പെടുത്തുന്നതിനും വേണ്ടി അവരുടെ ആവശ്യങ്ങള്‍ക്കുമുന്നില്‍ അപഹാസ്യമായ രീതിയിലാണ് കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളിലുണ്ടായ ചില സംഭവങ്ങള്‍ മാത്രം പറയാം.

പ്രണബ് മുഖര്‍ജി ധനമന്ത്രിസ്ഥാനത്തുനിന്ന് മാറിയ അന്നുതന്നെ ഗാര്‍ (GAAR - General Anti-Avoidance Rules) ചട്ടങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് മന്‍മോഹന്‍സിങും മൊണ്ടേക്‌സിങ് അലുവാലിയയും പ്രഖ്യാപിച്ചു. വന്‍കിട കോര്‍പ്പറേറ്റുകളുടെയും വിദേശനിക്ഷേപകരുടെയും നികുതിവെട്ടിപ്പ് തടയാന്‍ 2012-13 ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ് ഈ ചട്ടങ്ങള്‍.

പ്രണബ് മുഖര്‍ജിയും ആള് മോശമല്ല. കള്ളപ്പണത്തെക്കുറിച്ചുള്ള ധവളപത്രം പാര്‍ലമെന്റില്‍ അദ്ദേഹം വെച്ചു. ഇന്ത്യയില്‍നിന്ന് വിദേശത്തേക്കുപോകുന്ന കള്ളപ്പണത്തില്‍ നല്ലൊരു ഭാഗവും മൗറീഷ്യസ് പോലുള്ള ധനകേന്ദ്രങ്ങള്‍വഴി വെള്ളപ്പണമായി തിരികെയെത്തും. കള്ളപ്പണം വെളുപ്പിക്കുന്ന ഈ റൂട്ട് അടയ്ക്കണം എന്ന നിര്‍ദേശം ധവളപത്രത്തില്‍നിന്ന് പ്രണബ് മുഖര്‍ജി ഒഴിവാക്കി. വിദേശനിക്ഷേപത്തെ ബാധിക്കുമെന്ന ന്യായം പറഞ്ഞാണ് കള്ളപ്പണക്കാര്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്.

ഇന്ത്യന്‍ ഷെയര്‍മാര്‍ക്കറ്റില്‍ ഊഹക്കച്ചവടത്തിനിറക്കുന്ന പണം ആരുടേതെന്ന് വെളിപ്പെടുത്തേണ്ടതില്ലെന്ന ഇളവും പ്രണബ് മുഖര്‍ജി നേരത്തേ നല്‍കിയിരുന്നു. വിദേശനിക്ഷേപകരെ അകറ്റുമെന്ന ന്യായംപറഞ്ഞ് ഷെയറുകളുടെ വില്പനയ്ക്കും വാങ്ങലിനുംമേല്‍ ഏര്‍പ്പെടുത്തിയ നിസ്സാരമായ നികുതിപോലും വേണ്ടെന്നുവെച്ചതും അദ്ദേഹമാണ്.

വിദേശനാണയം നേടിത്തരുന്ന വായ്പകള്‍ എന്നെങ്കിലും നാം തിരിച്ചടച്ചേ മതിയാകൂ. വിദേശനിക്ഷേപകര്‍ക്ക് അവരുടെ പണം തിരിച്ചുകൊണ്ടുപോകാനും സ്വാതന്ത്ര്യമുണ്ട്. ഈ ദൂഷ്യങ്ങളൊന്നും ഇല്ലാത്തവരാണ് നാലാമത്തെ വിഭാഗമായ പ്രവാസികള്‍. അവര്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന വിദേശപണം തിരിച്ചുകൊണ്ടുപോകാന്‍ കഴിയില്ല-വിദേശനാണയ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന ചെറിയൊരു തുകയൊഴിച്ച്. പ്രവാസികള്‍ അയച്ചുതരുന്ന തുകയുടെ വലിപ്പം അറിയുമ്പോഴാണ് നാം അത്ഭുതപ്പെടുക. വിദേശ നിക്ഷേപകര്‍ 1.8 ലക്ഷം കോടി രൂപ നിക്ഷേപിക്കുമ്പോള്‍ പ്രവാസികള്‍ അയച്ചുതരുന്ന പണം 2010-11ല്‍ 2.5 ലക്ഷം കോടി രൂപ വരും. പക്ഷേ, പ്രവാസികള്‍ രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയ്ക്ക് നല്‍കുന്ന ഈ സംഭാവനയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം രാജ്യം നല്‍കുന്നില്ല.

വിദേശത്തുപോകുന്നവരാരും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായമോ ഔദാര്യമോ സ്വീകരിക്കുന്നില്ല. അവരുടെ ബന്ധങ്ങള്‍ ഉപയോഗിച്ചും വിസകള്‍ വിലയ്ക്കുവാങ്ങിയുമാണ് പോകുന്നത്. മടങ്ങിവരുന്നവര്‍ക്കായി പുനരധിവാസപദ്ധതികളൊന്നുമില്ല. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ മൃതദേഹം തിരിച്ചുകൊണ്ടുവരാന്‍ നേരിടുന്ന പ്രശ്‌നങ്ങളേറെയാണ്. കേസിലുള്‍പ്പെടുന്നവരെ സഹായിക്കാനും ഒരു സംവിധാനവുമില്ല.

സാധാരണ നിരക്കിനെക്കാള്‍ എത്രയോ ഉയര്‍ന്നതാണ് ഗള്‍ഫിലേക്കുള്ള വിമാനക്കൂലി. അടുത്തകാലംവരെ എമിഗ്രേഷന്‍ഫീസായി അവിദഗ്ധ തൊഴിലാളികളില്‍ നിന്ന് സെക്യൂരിറ്റിപണം ഈടാക്കിയിരുന്നു. അതാര്‍ക്കും തിരിച്ചുനല്‍കിയിട്ടില്ല. ആയിരക്കണക്കിന് കോടി രൂപവരുന്ന ഇത് ട്രാവല്‍ഏജന്‍സികള്‍ അടിച്ചുമാറ്റിയെന്നാണ് ഇപ്പോഴറിയുന്നത്. ഇപ്പോള്‍ യു.എ.ഇ.യിലേക്കെങ്കിലും എമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടണമെങ്കില്‍ തൊഴിലുടമ ഇന്ത്യന്‍ എംബസിയില്‍ ഏതാണ്ട് ഒരുലക്ഷംരൂപ കെട്ടിവെക്കണമെന്ന പുതിയ ചട്ടംവന്നു എന്ന് കേള്‍ക്കുന്നു.

ഇതില്‍പ്പരം നന്ദികേട് പ്രവാസികളോട് കാണിക്കാനാവില്ല. കയറ്റുമതിക്കാര്‍ക്കും വിദേശനിക്ഷേപകര്‍ക്കും പ്രത്യേക പ്രോത്സാഹനങ്ങള്‍ വാരിക്കോരി നല്‍കുമ്പോള്‍ പ്രവാസികളുടെമേല്‍ സേവനനികുതി അടിച്ചേല്‍പ്പിക്കാമെന്ന് ചിന്തിച്ചല്ലോ. കേരളത്തില്‍നിന്ന് ഒരു പ്രവാസികാര്യമന്ത്രി കേന്ദ്രത്തിലുണ്ടായിട്ടെന്തു കാര്യം?

1 comment:

  1. So it is clear that we need to do more to attract foreign investment. I am of the opinion that in the long run there is no need for any prefrential treatment to non residents. They are 100% tax free on their foreign income which itself is an incentice. Further the NRE deposits earn 9 to 10% interest tax free. We shoudl tax all citizens irrespective of their location of earning money. This should be introduced in a scaled manner without effecting the lower or lower middle class gulf residents.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...