Wednesday, April 25, 2012

കോഴിക്കോട് കോണ്‍ഗ്രസിന്റെ ചരിത്രപ്രാധാന്യം

 (കലാകൗമുദി ലേഖനം)
 സിപിഐ(എം) അതിന്റെ ചരിത്രത്തിലെ കടുത്ത വെല്ലുവിളികളെയാണ് നേരിടുന്നത്. 2004ല്‍ 43 എംപിമാര്‍ പാര്‍ട്ടിക്കുണ്ടായിരുന്നത് 2009ലെ തിരഞ്ഞെടുപ്പില്‍ 16 ആയി താണു. പാര്‍ട്ടി രൂപീകരിച്ച ശേഷം നടന്ന ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ (1967)പ്പോലും 19 സീറ്റു ലഭിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശേഷി അളക്കുന്നതിന് പാര്‍ലമെന്റിലെ പ്രാതിനിധ്യം മതിയായ ഒരളവുകോല്‍ അല്ലെങ്കിലും ഈ ഇടിവ് ദേശീയ രാഷ്ട്രീയത്തില്‍ ഫലപ്രദമായി ഇടപെടുന്നതിന് സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ ആര്‍ക്കും മനസിലാക്കാവുന്നതേയുളളൂ. 


 പ്രസ്ഥാനത്തിന്റെ അസമമായ വളര്‍ച്ച സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ കൂടുതല്‍ രൂക്ഷമാവുകയാണ്. 1978-ല്‍ ചേര്‍ന്ന പ്ലീനത്തിന്റെ മുഖ്യ ചര്‍ച്ചാവിഷയം പ്രസ്ഥാനത്തിന്റെ അസമമായ വളര്‍ച്ചയായിരുന്നു. ഹിന്ദി മേഖലയില്‍ കാലുറപ്പിക്കുന്നതിന് ചില പരിപാടികള്‍ ആവിഷ്‌കരിക്കപ്പെട്ടു. ഹിന്ദി മേഖലയില്‍ ഇന്നും പാര്‍ട്ടി ദുര്‍ബലമായി തുടരുന്നു. പാര്‍ട്ടി അംഗത്വത്തില്‍ 73.12 ശതമാനവും ബഹുജന സംഘടനാ മെമ്പര്‍ഷിപ്പില്‍ 78.6 ശതമാനവും ബംഗാള്‍, കേരളം, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നാണ്. 


 തമിഴ്‌നാടും ആന്ധ്രയും കൂടിയെടുത്താല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പിന്റെ 90.04 ശതമാനവും ബഹുജന സംഘടനാ മെമ്പര്‍ഷിപ്പിന്റെ 91.14 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണ്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ തന്നെ തിരിച്ചടിയുണ്ടായി. 35 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനുശേഷം ബംഗാളില്‍ സംസ്ഥാന ഭരണം നഷ്ടപ്പെടുക മാത്രമല്ല, രാഷ്ട്രീയമായി പാര്‍ട്ടി പ്രതിരോധത്തിലുമായി. 70കളിലെ അര്‍ദ്ധഫാസിസ്റ്റ് ഭീകരതയെ അനുസ്മരിപ്പിക്കുന്ന കടന്നാക്രമണമാണ് ഇന്നവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബംഗാളിലെ വിജയത്തില്‍ ലഹരി പൂണ്ട കോണ്‍ഗ്രസ് സര്‍വ കുതന്ത്രങ്ങളും ഉപയോഗിച്ച് ത്രിപുരയില്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിലും പാര്‍ട്ടിയ്ക്ക് ഭരണം നഷ്ടപ്പെട്ടു. 

മൂന്നാം മുന്നണി 
ഈ പരിസ്ഥിതിയെ നേരിടുന്നതിനുളള ആശയപരവും രാഷ്ട്രീയവും സംഘടനാപരവുമായ ചര്‍ച്ചകളും തീരുമാനങ്ങളുമാണ് കോഴിക്കോട്ടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത്. രാഷ്ട്രീയതലത്തില്‍ മുന്നണി രാഷ്ട്രീയം എത്രമാത്രം ഗുണം ചെയ്തു എന്നുളളത് ഗൗരവമായ അവലോകനത്തിനു വിധേയമാക്കപ്പെട്ടു. കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലേതു പോലുളള ഇടതുപക്ഷ മുന്നണികള്‍ കേവലം തെരഞ്ഞെടുപ്പു മുന്നണികളല്ല. നീണ്ടനാളത്തെ രാഷ്ട്രീയ പ്രക്ഷോഭ പ്രചാരണങ്ങളിലൂടെ രൂപം കൊണ്ടവയാണ്. എന്നാല്‍ അതല്ല, മറ്റു സംസ്ഥാനങ്ങളിലെ നില. കേവലം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടാണ് അവിടങ്ങളിലെ സഖ്യങ്ങള്‍ രൂപം കൊണ്ടിട്ടുളളത്. ഇവ സ്ഥിരം സംവിധാനമാകുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ മാത്രമല്ല, സ്വതന്ത്രമായ മുന്‍കൈയെയും പ്രതികൂലമായി ബാധിച്ചു. കാരണം, സഖ്യകക്ഷികളായി വരുന്ന പ്രാദേശിക പാര്‍ട്ടികള്‍ കൂടുതല്‍ കൂടുതല്‍ അവസരവാദപരമായ നിലപാടുകളാണ് കൈക്കൊളളുന്നത്. കോണ്‍ഗ്രസിനോടൊപ്പമോ ബിജെപിയോടൊപ്പമോ ചേരുന്നതിന് അവര്‍ക്കു മടിയില്ല. ഭരണത്തിലേറിയാല്‍ കോണ്‍ഗ്രസിന്റെ അതേ നിയോലിബറല്‍ നയങ്ങള്‍ തന്നെയാണ് ഇവരും നടപ്പാക്കുന്നത്. 


 ഇതിനര്‍ത്ഥം ഭാവിയില്‍ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ ഉണ്ടാവില്ല എന്നല്ല. തിരഞ്ഞെടുപ്പു വേളയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പരിശോധിച്ച് ആ സന്ദര്‍ഭത്തില്‍ ഉചിതമായ തീരുമാനം കൈക്കൊളളും. വര്‍ഗ ബഹുജന പ്രസ്ഥാനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലും പാര്‍ട്ടിയുടെ സ്വതന്ത്രമായ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുമായിരിക്കും പരിശ്രമിക്കുക. 


2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം മൂന്നാം മുന്നണിയുടെ വിശ്വാസ്യതയില്ലായ്മ പരക്കെ അംഗീകരിക്കപ്പെട്ടതാണ്. വ്യക്തമായ ഒരു പരിപാടിയില്ലാതെ തികച്ചും അവസരവാദപരമായ നിലപാടുകള്‍ തുടര്‍ച്ചയായി സ്വീകരിച്ചു വരുന്ന എഐഎഡിഎംകെ, ബിഎസ്പി തുടങ്ങിയവരുമായി തല്ലിക്കൂട്ടിയുണ്ടാക്കുന്ന മൂന്നാം മുന്നണി ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കും എന്നുളള അവകാശവാദം ജനങ്ങള്‍ ഗൗരവമായി എടുത്തില്ല. 


 ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിക്കൊണ്ടല്ലാതെ കോണ്‍ഗ്രസിനും ബിജെപിയ്ക്കും എതിരായ മൂന്നാം മുന്നണി യാഥാര്‍ത്ഥ്യമാക്കാനാവില്ല. ഇടതുപക്ഷത്തിനാകട്ടെ, ഇതു തിരിച്ചടിയുടെ കാലവുമാണ്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതിനുളള അടിയന്തര നടപടികളാണ് ഇന്നത്തെ ആവശ്യം. ബംഗാളിലും കേരളത്തിലുമുണ്ടായ തിരിച്ചടികള്‍ മറികടക്കാന്‍ കഴിയണം. ഇടതുപക്ഷ ജനാധിപത്യ ബദലിന്റെ പരിപാടി ഫലപ്രദമായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുംവിധം ബഹുജന സമരങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

ശക്തികേന്ദ്രങ്ങളില്‍ തിരിച്ചുവരവ്
കോണ്‍ഗ്രസ് - ബിജെപി ഇതര കക്ഷികളുമായുളള സഖ്യം ഉപേക്ഷിക്കുന്നുവെന്നല്ല ഇതിനര്‍ത്ഥം. തെരഞ്ഞെടുപ്പുവേളയില്‍ ഓരോ പ്രദേശത്തെയും സാഹചര്യങ്ങളനുസരിച്ച് ഇത്തരം കൂട്ടുകെട്ടുകള്‍ ഉണ്ടാക്കേണ്ടി വരും. ഇന്നത്തെ സാഹചര്യത്തില്‍ മൂന്നാം മുന്നണി എന്നൊരു മുദ്രാവാക്യം ഉയര്‍ത്തി ഇവരെയാകെ ഒരു സഖ്യത്തില്‍ അണി നിരത്താം എന്നു കരുതുന്നത് മൗഢ്യമാണ്. 



 പാര്‍ലമെന്റില്‍ ഇപ്പോള്‍ത്തന്നെ കോണ്‍ഗ്രസ് - ബിജെപി ഇതര പാര്‍ട്ടികളുമായി പരമാവധി സഹകരണം കൊണ്ടുവരുന്നതിന് ശ്രമിക്കുന്നുണ്ട്. 2010 ഏപ്രില്‍ 27ല്‍ പതിമൂന്നു പാര്‍ട്ടികള്‍ വിലക്കയറ്റത്തിനെതിരെയുളള പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. പക്ഷേ, ഇതുപോലെ അഴിമതിയ്‌ക്കെതിരായ യോജിച്ച നിലപാടിന് പല പാര്‍ട്ടികളും തയ്യാറാകാത്തതിന്റെ അനുഭവവുമുണ്ട്. 

ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക എന്നു പറഞ്ഞാല്‍ ആദ്യകടമ ബംഗാളിലും കേരളത്തിലുമുണ്ടായ തിരിച്ചടിയെ മറികടക്കുകയാണ്. ബംഗാളില്‍ മമതാ ബാനര്‍ജി ഇതിനകം നഗരങ്ങളില്‍ അതിവേഗത്തില്‍ ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയാണ്. അനിവാര്യമായ ഈ പതനം ഗ്രാമങ്ങളില്‍ക്കൂടി വ്യാപിക്കുന്നതിനു മുമ്പ് ലോകസഭാ തിരഞ്ഞെടുപ്പു നടത്തുന്നതിനാണ് മമതയുടെ വെപ്രാളം. 



തൃണമൂല്‍ - മാവോയിസ്റ്റ് കടന്നാക്രമണത്തിനെതിരെയുളള ചെറുത്തുനില്‍പ്പും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുളള പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും പുതിയൊരു ഇടതുപക്ഷ മുന്നേറ്റത്തിനു വഴിയൊരുക്കി. സീറ്റിന്റെ എണ്ണത്തില്‍ വലിയ തകര്‍ച്ചയുണ്ടായെങ്കിലും 41 ശതമാനം വോട്ടര്‍മാരുടെ പിന്തുണ ഇടതുമുന്നണിയ്ക്കുണ്ട് എന്നതു വിസ്മരിക്കാന്‍ പാടില്ല. 

കേരളത്തിലാകട്ടെ, ജാതിവിരുദ്ധവും മതേതരവുമായ പരിപാടിയുടെ അടിസ്ഥാനത്തിലുളള പ്രചാരണം ശക്തിപ്പെടുത്തേണ്ടതുണ്ട്. പിറവം തിരഞ്ഞെടുപ്പ് ഇതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ന്യൂനപക്ഷങ്ങളെ വര്‍ഗീയമായി തങ്ങളോടൊപ്പം ഏകീകരിക്കുന്നതില്‍ യുഡിഎഫ് നല്ലതോതില്‍ വിജയിച്ചു. അതേസമയം ഹൈന്ദവ ജാതിസംഘടനകളെ വിവിധങ്ങളായ ആനുകൂല്യങ്ങള്‍ നല്‍കി കൂടെ നിര്‍ത്തുന്നതിലും അവര്‍ വിജയിച്ചു. 



ഈ വര്‍ഗീയ ജാതീയ ഏകീകരണത്തിനെതിരെ ശക്തമായ പ്രചാരണം അനിവാര്യമാണ്. അതോടൊപ്പം യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയ്ക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരായ പ്രക്ഷോഭങ്ങളും വളര്‍ത്തേണ്ടതുണ്ട്.
അടുത്ത ലോകസഭാ തിരഞ്ഞെടുപ്പു കാലമാകുമ്പോഴേയ്ക്കും സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ കേരളത്തിലും ബംഗാളിലും 2004ലെ തിരഞ്ഞെടുപ്പില്‍ നേടിയ അത്രയുമില്ലെങ്കിലും ശക്തമായ തിരിച്ചുവരവ് ഉണ്ടാകും എന്ന ആത്മവിശ്വാസമാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ചകളില്‍ പ്രതിഫലിച്ചത്. 


ദുര്‍ബല മേഖലകളിലെ മുന്നേറ്റം
ഇതോടൊപ്പം ദുര്‍ബല പ്രദേശങ്ങളില്‍ എങ്ങനെ മുന്നേറാം എന്ന ചോദ്യത്തിന് രാജസ്ഥാനിലെ അനുഭവം മറുപടി നല്‍കുന്നുണ്ട്. 2008ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിക്കാര്‍ മേഖലയില്‍ മൂന്ന് എംഎല്‍എമാരെ വിജയിപ്പിക്കാന്‍ പാര്‍ട്ടിയ്ക്കു കഴിഞ്ഞു. ഈ മേഖലയില്‍ കനാല്‍ ജലസേചനം സംബന്ധിച്ച് മുദ്രാവാക്യമുയര്‍ത്തി ശക്തമായ കര്‍ഷകസമരത്തിലൂടെ പാര്‍ട്ടിയ്ക്ക് അടിത്തറയുണ്ടാക്കാന്‍ കഴിഞ്ഞു. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടും ശക്തമായ സമരം വളര്‍ത്തിയെടുത്തു. ഹരിയാനയിലും ഹിമാചല്‍ പ്രദേശിലും പാര്‍ട്ടി അംഗത്വം വര്‍ദ്ധിച്ചതും ശുഭോദാര്‍ക്കമാണ്. 


പ്രാദേശിക കാര്‍ഷികപ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സമരങ്ങള്‍ സംഘടിപ്പിക്കുകല്ലാതെ കുറുക്കുവഴികള്‍ ഇല്ല. ഇവയോടൊപ്പം പാര്‍ട്ടി രാഷ്ട്രീയ സംഘടനാ പ്രമേയം സാമൂഹ്യപ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സവിശേഷമായ ഒരു ഊന്നല്‍ നല്‍കിയിട്ടുണ്ട്. 



സ്വത്വരാഷ്ട്രീയത്തെ എതിര്‍ക്കുമ്പോള്‍ത്തന്നെ ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും നേര്‍ക്കുളള വിവേചനത്തിനും അടിച്ചമര്‍ത്തലിനും എതിരായി ശക്തമായി ഇടപെട്ടുകൊണ്ടല്ലാതെ ദുര്‍ബല പ്രദേശങ്ങളില്‍ മുന്നേറ്റം സാധ്യമല്ല. ഈ ദിശയില്‍ ശ്രദ്ധേയമായ ചില നീക്കങ്ങള്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലുമുണ്ടായി. അയിത്തത്തിന്റെ നാനാരൂപങ്ങള്‍ക്കെതിരെ ശ്രദ്ധേയമായ സമരങ്ങള്‍ ഇവിടെ പാര്‍ട്ടി ഏറ്റെടുത്തു. 


ആന്ധ്രയിലാകട്ടെ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിയോ ലിബറല്‍ നയങ്ങള്‍ക്കെതിരെ വളരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുകയുണ്ടായി. എന്നാല്‍ ഈ സമരങ്ങളില്‍ അണിനിരന്നവരെ രാഷ്ട്രീയമായി ഏകീകരിക്കുന്നതിന് കഴിഞ്ഞില്ല എന്ന് രാഷ്ട്രീയ സംഘടനാപ്രമേയം ചൂണ്ടിക്കാണിക്കുന്നു. 


തമിഴ്‌നാട് അടക്കം മറ്റു പ്രദേശങ്ങളിലാകട്ടെ, വിപുലവും നിരന്തരവുമായി ഇത്തരം പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ വീഴ്ച വന്നു. ഇപ്രകാരം സമീപകാല പ്രക്ഷോഭ പ്രചാരണ പ്രവര്‍ത്തനങ്ങളെ ചിട്ടയായി വിലയിരുത്തി ഭാവിയിലേയ്ക്കുളള മാര്‍ഗസൂചകങ്ങള്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കുന്നുണ്ട്.
സ്വത്വരാഷ്ട്രീയത്തിനെതിരായ നിലപാട് എന്നു പറഞ്ഞാല്‍ സ്വത്വപ്രശ്‌നങ്ങള്‍ ഇല്ലെന്നു നടിക്കുകയോ അവഗണിക്കുകയോ അല്ല. 



ഇവയെല്ലാം സമകാലീന ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്. സിപിഎമ്മിന്റെ വ്യത്യസ്തത ഇത്തരം സ്വത്വബോധത്തെ അടിസ്ഥാനമാക്കി പൊതുരാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിനു പകരം പൊതു വര്‍ഗരാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ സവിശേഷ സ്വത്വപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നു എന്നതാണ്. സിപിഎം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ സ്വത്വരാഷ്ട്രീയത്തിനെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, മനുഷ്യന്റെ വ്യത്യസ്തസ്വത്വങ്ങളുമായി ബന്ധപ്പെട്ടുവരുന്ന നാനാവിധ സാമൂഹ്യപ്രശ്‌നങ്ങളില്‍ സജീവമായി പാര്‍ട്ടി ഇടപെടുകയും ചെയ്യും.


പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പ്രത്യയശാസ്ത്രപ്രമേയത്തില്‍ പ്രാധാന പരിഗണന നല്‍കിയിട്ടുണ്ട്. സാമ്രാജ്യത്വ ആഗോളവത്കരണത്തിന്റെ ഫലമായി മൂര്‍ച്ഛിക്കുന്ന പാരിസ്ഥിതിക തകര്‍ച്ച മുതലാളിത്തത്തിന്റെ അടിസ്ഥാനവൈരുദ്ധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ഉല്‍പാദനത്തിന്റെ വര്‍ദ്ധിച്ചു വരുന്ന സാമൂഹ്യവത്കൃത സ്വഭാവവും നേട്ടങ്ങളുടെ സ്വകാര്യമായ സ്വായത്തമാക്കലുമാണ് ഈ വൈരുദ്ധ്യം. ഇത് സാമ്രാജ്യത്വരാഷ്ട്രങ്ങളും അവികസിത രാജ്യങ്ങളും തമ്മില്‍ പരിസ്ഥിതി സംരക്ഷണ പരിഹാര നടപടികള്‍ സംബന്ധിച്ച് രൂക്ഷമായ തര്‍ക്കങ്ങള്‍ക്ക് വഴി തെളിയ്ക്കുന്നു. 

ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ എന്നപോലെ ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍ക്കും രാഷ്ട്രീയ പ്രമേയത്തില്‍ സവിശേഷമായ പ്രാധാന്യമുണ്ട്. കൂലിയ്ക്കും ഭൂമിയ്ക്കും വേണ്ടിയുളള പ്രക്ഷോഭങ്ങള്‍ മാത്രമല്ല, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെളളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ഉയര്‍ത്തിയുളള പ്രക്ഷോഭങ്ങളും പ്രധാനമാണ്.
ആഗോള പ്രതിസന്ധിയും ചെറുത്തു നില്‍പ്പും
ഇത്തരത്തില്‍ ഇടതുപക്ഷ ജനാധിപത്യ ബദല്‍ വളര്‍ത്തിയെടുക്കുന്നതിന് അന്തര്‍ദേശീയ തലത്തിലുണ്ടായ പുതിയ പ്രവണതകള്‍ സഹായകരമാണ്. 



പ്രത്യയശാസ്ത്ര പ്രമേയത്തിലാണ് ഇതുസംബന്ധിച്ച വിശദമായ പ്രതിപാദനമുളളത്. ആഗോളമാന്ദ്യം മുതലാളിത്തത്തെക്കുറിച്ചുളള വ്യാമോഹങ്ങളെ തകര്‍ത്തിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥ കാലഹരണപ്പെട്ടു എന്ന പ്രഖ്യാപനത്തോടെയാണല്ലോ വാള്‍സ്ട്രീറ്റ് കൈയടക്കല്‍ പ്രസ്ഥാനം അമേരിക്കയില്‍ വളര്‍ന്നത്. യൂറോപ്പിലാകട്ടെ, പണിമുടക്കുകളുടെയും സമരങ്ങളുടെയും വേലിയേറ്റമാണ്. ഈ മുന്നേറ്റത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ ഇപ്പോഴും ദുര്‍ബലമാണെന്നത് ശരിയാണ്. പക്ഷേ, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് തൊണ്ണൂറുകളിലുണ്ടായിരുന്ന നിലയല്ല ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകം അവസാനിക്കുമ്പോഴുളളത്. 

ലത്തീന്‍ അമേരിക്കയിലെ ഇടതുപക്ഷ സര്‍ക്കാരുകളുടെ ആരോഹണം സുപ്രധാന രാഷ്ട്രീയ സംഭവവികാസമാണ്. അധികാരം പിടിച്ചെടുത്തപ്പോള്‍ ഫിദല്‍ കാസ്‌ട്രോ പോലും കമ്മ്യൂണിസ്റ്റായിരുന്നില്ല. പിന്നീടാണ് സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥ സംബന്ധിച്ച് ക്യൂബയില്‍ തീര്‍പ്പുണ്ടായത്. ലത്തീന്‍ അമേരിക്കയില്‍ വെനിസ്വേല, ഇക്വഡോര്‍, ബൊളീവിയ, നിക്കരാഗ്വ എന്നീ നാലു രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ സോഷ്യലിസം തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇവരടക്കം ലത്തീന്‍ അമേരിക്കന്‍ സര്‍ക്കാരുകളുടെ പൊതുവായ മുഖമുദ്ര അമേരിക്കന്‍ സാമ്രാജ്യവിരോധമാണ്. 



ഈ രാജ്യങ്ങള്‍ തമ്മിലുളള സഹകരണസംവിധാനങ്ങള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പുതിയൊരു സാമ്രാജ്യവിരുദ്ധ കൂട്ടായ്മയ്ക്കു രൂപം നല്‍കിയിരിക്കുന്നു. ഇന്നത്തെ ആഗോള പരിസ്ഥിതിയില്‍ ഒരു ദേശീയ രാഷ്ട്രത്തിനുളളില്‍ എങ്ങനെ ഇടതുപക്ഷ ബദലുകള്‍ക്കു രൂപം നല്‍കാന്‍ പറ്റും എന്നതിന്റെ ധീരമായ പരീക്ഷണങ്ങളാണ് ലത്തീന്‍ അമേരിക്കയില്‍ നടക്കുന്നത്.

ലത്തീന്‍ അമേരിക്കയിലെ പിങ്ക് വിപ്ലവം പോലെ തന്നെ പ്രധാനമാണ് അറബ് രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവവും. അറബ് അമേരിക്കന്‍ വിരുദ്ധ നിലപാടുകള്‍ മുഖ്യമായും മതമൗലികവാദത്തില്‍ അധിഷ്ഠിതമാണ്. ഇതിലൊരു മാറ്റമാണ് അറബ് രാജ്യങ്ങളിലെ പ്രക്ഷോഭങ്ങള്‍ വരുത്തിയത്. എന്നാല്‍ ലിബിയയിലും സിറിയയിലുമെല്ലാം അമേരിക്ക ഇടപെട്ട് ഇത്തരമൊരു ചാലിലേയ്ക്ക് പ്രക്ഷോഭങ്ങള്‍ വഴുതിപ്പോകില്ല എന്ന് ഉറപ്പുവരുത്തിക്കൊണ്ടിരിക്കുകയാണ്.


ഫിനാന്‍സ് മൂലധനാധിപത്യം

സമകാലീന ആഗോളവത്കരണ പ്രക്രിയയെക്കുറിച്ച് കൂടുതല്‍ കൃത്യമായ വിശദീകരണം പ്രത്യയശാസ്ത്ര പ്രമേയം നല്‍കുന്നുണ്ട്. ഫിനാന്‍സ് മൂലധനത്തിന്റെ സമ്പൂര്‍ണ ആധിപത്യമാണ് സമകാലീന ആഗോളവത്കരണത്തിന്റെ പ്രത്യേകത. 16-18 നൂറ്റാണ്ടുകളില്‍ കച്ചവടമൂലധനത്തിനായിരുന്നു ആധിപത്യം. വ്യവസായ വിപ്ലവത്തോടെ വ്യവസായ മൂലധനം ആധിപത്യം നേടി. ഫിനാന്‍സ് മൂലധനത്തിന്റെ യുഗം ആരംഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. പക്ഷേ, ഇപ്പോഴാണ് അത് സമ്പൂര്‍ണമായത്. 


എന്നാല്‍ മുന്‍കാലങ്ങളില്‍നിന്ന് രണ്ടു വ്യത്യസ്തതകള്‍ ഇപ്പോഴുണ്ട്. ഒന്നാമത്തേത്, ഫിനാന്‍സ് മൂലധനത്തിന്റെ ആഗോളസ്വഭാവമാണ്. സാമ്രാജ്യത്വരാഷ്ട്രങ്ങളെ ഇത് അപ്രസക്തമാക്കുന്നില്ലെങ്കിലും അന്തര്‍സാമ്രാജ്യ വൈരുദ്ധ്യങ്ങളെ മെരുക്കുന്നു, ഫിനാന്‍സ് മൂലധന താല്‍പര്യത്തിനു കീഴില്‍ അവരെ ഏകീകരിക്കുന്നു. രണ്ടാമത്തേത്, ഫിനാന്‍സ് മൂലധനത്തിന് ഉല്‍പാദനവുമായുളള നേരിട്ടുളള ബന്ധം അതീവദുര്‍ബലമാകുന്നു എന്നതും. 



ഉല്‍പാദന പ്രക്രിയയില്‍ നേരിട്ടു പങ്കെടുക്കാതെ വിവിധങ്ങളായ ഊഹക്കച്ചവട വിപണികളിലേയും ഫിനാന്‍സിന്റെയും തിരിമറികളിലൂടെ അവ ലോകത്തെമ്പാടുമുളള ഫാക്ടറികളിലും വയലേലകളിലും സൃഷ്ടിക്കപ്പെടുന്ന മിച്ചമൂല്യം ഊറ്റിയെടുക്കുന്നു. ഈ വ്യത്യസ്തതകള്‍ മനസിലാക്കാതെ സമകാലീന ആഗോളവത്കരണത്തെ വിശദീകരിക്കാനാവില്ല. ഏതെങ്കിലും ഒരു രാജ്യത്തിന് ആഗോളക്രമത്തില്‍ നിന്ന് ഒറ്റയ്ക്കു കുതറി മാറാനുളള സാധ്യതകള്‍ ഫിനാന്‍സ് മൂലധനാധിപത്യം കര്‍ശനമായി പരിമിതപ്പെടുത്തുന്നു. 

ചൈന എങ്ങോട്ട്?
ചൈനയെക്കുറിച്ചുളള വിലയിരുത്തലാണ് ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധ നേടിയത്. ചൈനയിലെ ആഭ്യന്തര- സാമ്പത്തിക പരിഷ്‌കരണങ്ങളോട് അനുഭാവപൂര്‍ണമായ സമീപനമാണ് പാര്‍ട്ടി കൈക്കൊണ്ടിട്ടുളളത്. സോവിയറ്റ് യൂണിയന്‍ കമ്മ്യൂണിസത്തിന്റെ പടിവാതുക്കല്‍ ആണെന്നോ, ചൈന ഒരെടുത്തു ചാട്ടത്തോടെ സോഷ്യലിസത്തില്‍ എത്തിച്ചേര്‍ന്നുവെന്നുമുളള നിലപാടുകളെ പണ്ടേ സിപിഐ(എം) തളളിക്കളഞ്ഞതാണ്. സോഷ്യലിസത്തിലേയ്ക്കുളള പരിവര്‍ത്തനം ദീര്‍ഘനാളുകള്‍ കൊണ്ട് നടക്കേണ്ടുന്ന ഒരു പ്രക്രിയയാണ്.


വിപ്ലവാനന്തര സോവിയറ്റ് യൂണിയനില്‍ പ്രതിവിപ്ലവശക്തികളെ അടിച്ചമര്‍ത്തിക്കഴിഞ്ഞപ്പോള്‍ 'യുദ്ധകാല കമ്മ്യൂണിസ'ത്തെ ലെനിന്‍ തന്നെ തിരുത്തി. ഉല്‍പാദനശക്തികളെ വളര്‍ത്തുന്നതിനു വേണ്ടി കമ്പോളത്തെയും വിദേശമൂലധനത്തെയുമടക്കം സ്വകാര്യമൂലധനത്തെയും ഉപയോഗപ്പെടുത്തുന്ന ഒരു പുതിയ നയം ലെനിന്‍ മുന്നോട്ടുവെച്ചു. എന്നാല്‍ രണ്ടാം ലോകയുദ്ധത്തിന്റെ കേളികൊട്ടു തുടങ്ങിയതോടു കൂടി ഈ നയം അവസാനിപ്പിക്കാന്‍ അന്നത്തെ സോവിയറ്റ് ഭരണാധികാരികള്‍ നിര്‍ബന്ധിതരായി. 



ലെനിന്റെ കാഴ്ചപ്പാടിനെ ചൈനയുടെ സവിശേഷസാഹചര്യം കണക്കിലെടുത്തുകൊണ്ട് ഇന്നത്തെ ആഗോളപരിസ്ഥിതിയില്‍ നടപ്പിലാക്കുകയാണ് ചൈനീസ് നേതൃത്വം എന്നതായിരുന്നു ഇതുവരെ നല്‍കിവന്ന വിശദീകരണം.
മേല്‍പറഞ്ഞ വിശദീകരണം ഇന്നും സാധുവാണ്. ഇതിന്റെ സദ്ഫലങ്ങള്‍ സാമ്പത്തികവളര്‍ച്ചയില്‍ കാണാനുമാകും. രണ്ടുദശാബ്ദക്കാലമായി ചൈന ശരാശരി പത്തുശതമാനം വേഗതയില്‍ വളരുകയാണ്. ലോകചരിത്രത്തില്‍ മറ്റൊരു രാജ്യവും ഒരുകാലത്തും ഇതുപോലെ വേഗതയില്‍ വളര്‍ന്നിട്ടില്ല. മറ്റൊരു രണ്ടുപതിറ്റാണ്ടു കഴിയുമ്പോഴേയ്ക്കും ചൈന ലോകത്തെ വന്‍കിട സാമ്പത്തികശക്തിയായി മാറും എന്നാണു പ്രവചനം. 


മേല്‍പറഞ്ഞ നേട്ടങ്ങളോടൊപ്പം പുതിയ നയങ്ങള്‍ സൃഷ്ടിച്ചിട്ടുളള സാമൂഹ്യവൈരുദ്ധ്യങ്ങളിലേയ്ക്കു പ്രമേയം ശ്രദ്ധക്ഷണിക്കുന്നു. വിവിധ പ്രദേശങ്ങള്‍ തമ്മിലുളള അസമത്വവും കുടുംബങ്ങള്‍ തമ്മിലുളള വരുമാനാന്തരവും ഞെട്ടിപ്പിക്കുന്ന തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതിയും വ്യാപകമാകുന്നു. ഒരു പുതിയ മുതലാളിവര്‍ഗം വളര്‍ന്നുവരുന്നു. വിദേശ ചൈനീസ് മുതലാളിമാരടക്കം അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുളളതു ചൈനയിലാണ്.


മേല്‍പറഞ്ഞ പ്രശ്‌നങ്ങളെക്കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കും ബോധ്യമുണ്ട്. പരിഹാര നടപടികളും സ്വീകരിക്കുന്നുണ്ട്. പക്ഷേ, കാതലായ ചോദ്യം അവശേഷിക്കുന്നു. ഏങ്ങനെയാണ് ഇവിടെ നിന്ന് സോഷ്യലിസത്തിലേയ്ക്കു മുന്നേറുക? പുതിയ വരേണ്യവര്‍ഗം ഇതിനെ എതിര്‍ക്കുകയില്ലേ? 


ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ മറുപടി ഈ സംഭവവികാസങ്ങളെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയാധിപത്യത്തിന്റെ ചട്ടക്കൂടിലാണ് നടക്കുന്നത് എന്നാണ്. സോഷ്യലിസത്തിലേയ്ക്കു മുന്നേറും എന്നതിന്റെ ഗ്യാരണ്ടി ഇതാണ്. പക്ഷേ, അടിത്തറയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം മേല്‍പ്പുരയെയും സ്വാധീനിക്കില്ലേ. പ്രത്യേകിച്ച്, പുതിയ സമ്പന്ന വിഭാഗങ്ങള്‍ക്കു കൂടി പാര്‍ട്ടി അംഗത്വം തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍? 


ഈ പ്രശ്‌നങ്ങളുടെ അവസാനതീര്‍പ്പ് പ്രമേയം കല്‍പ്പിക്കുന്നില്ല: 'ഈ വൈരുദ്ധ്യങ്ങളെ എത്രമാത്രം വിജയകരമായി കൈകാര്യം ചെയ്യപ്പെടുന്നു എന്നതും അവയെങ്ങനെ പരിഹൃതമാകുന്നു എന്നതും ചൈനയുടെ ഭാവിഗതിയെ നിര്‍ണയിക്കും' (ഖണ്ഡിക 6.23) . ക്യൂബയടക്കമുളള മറ്റു സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ സ്ഥിതി പരിശോധിക്കുമ്പോഴും സമാനമായ പരിഷ്‌കാരങ്ങള്‍ ഏറിയും കുറഞ്ഞും നടപ്പാക്കി വരുന്നുണ്ട്. ഇതു കാണിക്കുന്നത് ഇന്നത്തെ ആഗോളസാഹചര്യത്തില്‍ സോഷ്യലിസ്റ്റ് നിര്‍മ്മാണ പ്രക്രിയ എത്രമാത്രം സങ്കീര്‍ണമായി തീരുന്നു എന്നുളളതാണ്. അതുകൊണ്ടു തന്നെയാണ് സിപിഐ(എം) ചൈനയുടെ ഈ പരിഷ്‌കാരങ്ങളെ അനുഭാവപൂര്‍വം പരിശോധിക്കാന്‍ തയ്യാറാകുന്നത്.

ജനകീയ സംഘാടനം
രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരിക ഈ സമ്മേളന നടത്തിപ്പിലെ ജനപങ്കാളിത്തമാണ്. ഒരു നാടിന്റെ വികാരമായി സമ്മേളനം മാറി. സിപിഐ(എം) അംഗങ്ങളും വര്‍ഗബഹുജനസംഘടനകളിലെ ഭൂരിപക്ഷം പേരും തങ്ങളുടെ ഒരു ദിവസത്തെ വരുമാനം പാര്‍ട്ടി കോണ്‍ഗ്രസ് ഫണ്ടിലേയ്ക്കു നല്‍കി. സമ്മേളനത്തിനായി നാലുമാസമായി നടന്നുവരുന്ന തയ്യാറെടുപ്പ് ആരെയും വിസ്മയിപ്പിക്കുന്നതാണ്. 



ഓരോ ബ്രാഞ്ചിലെ അംഗങ്ങളുടെയും സജീവ അനുഭാവികളുടെയും കുടുംബയോഗങ്ങള്‍ ആദ്യം നടന്നു. അതിനെ തുടര്‍ന്ന് രണ്ടും മൂന്നും ബ്രാഞ്ചുകള്‍ സംയുക്തമായി അനുഭാവികളെയടക്കം പങ്കെടുപ്പിച്ചു വിപുലമായ കുടുംബയോഗങ്ങള്‍ നടന്നു. തുടര്‍ന്ന് പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവ പ്രാദേശിക അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചു. 'മാര്‍ക്‌സാണ് ശരി, സിപിഎമ്മാണ് ഉത്തരം' എന്നതായിരുന്നു ഈ പ്രചാരണ കാമ്പയിന്റെ വിഷയം. മൊത്തം 30 സെമിനാറുകള്‍ വിവിധ വിഷയങ്ങളില്‍ സംഘടിപ്പിച്ചു. കലാ കായിക മത്സരങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു. 

ചിത്രകാരന്മാരും സംഗീതജ്ഞരും ശില്‍പികളും അടങ്ങുന്ന നൂറുകണക്കിന് കലാകാരന്മാര്‍ സമ്മേളനത്തെ ഹൃദ്യമായ അനുഭൂതിയാക്കി. ചരിത്രപ്രദര്‍ശനത്തില്‍ ഫോട്ടോകളും കുറിപ്പുകളും മാത്രമായിരുന്നില്ല. ചിത്രങ്ങളും ശില്‍പങ്ങളും ഇന്‍സ്റ്റലേഷനുകളുമുണ്ടായി. മൂന്നു ലക്ഷത്തിലേറെപ്പേരാണ് പ്രദര്‍ശനം കണ്ടത്. ഇരുപത്തയ്യായിരം വാളണ്ടിയര്‍മാരടക്കം ലക്ഷങ്ങള്‍ സമാപനസമ്മേളനത്തില്‍ പങ്കെടുത്തു. ഉജ്വലമായ ചരിത്രപാരമ്പര്യത്തില്‍ നിന്ന് വര്‍ത്തമാനകാല വെല്ലുവിളികളെ നേരിടാനുളള രാഷ്ട്രീയവും സംഘടനാപരവുമായ ഊര്‍ജം പാര്‍ട്ടി സഖാക്കള്‍ക്കു പകര്‍ന്നുകൊണ്ടാണ് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കൊടിയിറങ്ങിയത്.  

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...