Monday, April 30, 2012

ദാരിദ്ര്യരേഖ മാറ്റിവരയ്ക്കുമ്പോള്‍





അത്യത്ഭുതകരമായ ഒരു ജൈവപരിണാമത്തിന് വിധേയരാവുകയാണ് ഇന്ത്യയിലെ ദരിദ്രര്‍. ഒരു നിശ്ചിതഅളവ് ഭക്ഷണം പോലും കഴിക്കാന്‍ ഗതിയില്ലാത്തവരെയാണല്ലോ ദരിദ്രരെന്ന് ഔദ്യോഗികമായി മുദ്രകുത്തിയിരിക്കുന്നത്. അരനൂറ്റാണ്ടുകൊണ്ട് ആ കണക്കില്‍ വന്ന മാറ്റം രസകരമാണ്. തൊഴിലെടുക്കുന്ന ഒരാള്‍ക്ക് മിനിമം 2700 കലോറിയെങ്കിലും ഭക്ഷണം വേണമെന്നായിരുന്നു 1957-ലെ അഖിലേന്ത്യാ ലേബര്‍ കോണ്‍ഗ്രസ് അംഗീകരിച്ചത്. ഈ മാനദണ്ഡം പിന്നീട് ഗ്രാമത്തിന് 2400 കലോറി, നഗരത്തിന് 2100 കലോറി എന്ന് പ്ലാനിങ്കമ്മീഷന്‍ പുതുക്കി. ആ കണക്കിതാ വീണ്ടും താഴേക്കു പതിക്കുന്നു. പ്രതിദിനം 1770 കലോറി ഭക്ഷണം കഴിക്കാന്‍ ഗതിയില്ലാത്തവരെ ദരിദ്രരായി കണക്കാക്കിയാല്‍ മതിയത്രേ. അതായത്, പഴയ ദരിദ്രന്മാരെപ്പോലെ പെരുവയറന്മാരല്ല പുതിയതലമുറ ദരിദ്രന്മാര്‍. ആയിരം കലോറി ഭക്ഷണം കുറഞ്ഞാലും അവര്‍ക്കതൊരു പ്രശ്‌നമല്ല!

ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്.എ.ഒ.) കണക്കില്‍ നിന്ന് കേന്ദ്ര പ്ലാനിങ് കമ്മീഷന്‍ കോപ്പിയടിച്ചതാണത്രേ, പുതിയ കണക്ക്. ശരിയാണ്. അവര്‍ക്ക് അങ്ങനെയൊരു കണക്കുണ്ട്. ലളിതവും കായികാധ്വാനം ആവശ്യമില്ലാത്തതുമായ പണിയെടുക്കുന്നവര്‍ക്കാണ് പ്രതിദിനം 1770 കലോറി ഭക്ഷണം എന്ന മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. എഫ്.എ.ഒ.യുടെ കണക്കുപ്രകാരം ഭാരിച്ച കായികാധ്വാനത്തിലേര്‍പ്പെടുന്നവര്‍ക്ക് പ്രതിദിനം 2240 കലോറി ഭക്ഷണം ആവശ്യമുണ്ട്. ആ ഭാഗം നമ്മുടെ പ്ലാനിങ് കമ്മീഷന്‍ വിഴുങ്ങി.

ദാരിദ്ര്യം നിര്‍വചിക്കുന്ന ഈ മാനദണ്ഡത്തെക്കുറിച്ച് ഇന്ത്യയില്‍ വന്‍വിവാദം ഉയര്‍ന്നുകഴിഞ്ഞു. പ്രശ്‌നമിപ്പോള്‍ സുപ്രീംകോടതിയുടെ മുന്നിലാണ്. കോടതിയില്‍ പ്ലാനിങ് കമ്മീഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെച്ചൊല്ലിയും വ്യാപക പ്രതിഷേധമുയര്‍ന്നുകഴിഞ്ഞു. അതിനുമുന്നില്‍ കേന്ദ്രസര്‍ക്കാറിനു നിലപാടു തിരുത്തേണ്ടിവന്നു.
പക്ഷേ, പ്ലാനിങ് കമ്മീഷന്‍ കുലുങ്ങുന്നില്ല.

പഴയ മാനദണ്ഡം അനുസരിച്ച് ഭക്ഷണം കഴിക്കണമെങ്കില്‍ ഇന്നെത്ര രൂപ വേണം? 2100 കലോറി ഭക്ഷണം കഴിക്കാന്‍ നഗരവാസിക്ക് 60 രൂപ വേണം. 2400 കലോറി ഭക്ഷണം കിട്ടാന്‍ ഗ്രാമവാസിക്ക് ചെലവ് 36 രൂപ. പുതിയ കണക്കുപ്രകാരം ദരിദ്രവാസി താമസിക്കുന്നത് നഗരത്തിലോ ഗ്രാമത്തിലോ ആകട്ടെ, പ്രതിദിനം 1770 കലോറി ഭക്ഷിക്കാന്‍ പാങ്ങില്ലാത്തവനായാല്‍ മതി. ആ ലക്ഷ്യം നേടാന്‍ നഗരദരിദ്രന് ചെലവ് 36 രൂപ. ഗ്രാമദരിദ്രന് 26 രൂപ. ഉദ്ദ്യേശം ലളിതം. നഗരത്തില്‍ 37 രൂപ മുതല്‍ പ്രതിദിനം വരുമാനമുള്ളവനും ഗ്രാമത്തില്‍ 27 മുതല്‍ വരുമാനമുള്ളവനും ദാരിദ്ര്യരേഖയ്ക്കു മുകളിലായി. അവര്‍ക്കിനി ആനുകൂല്യങ്ങളൊന്നും ആവശ്യമില്ല.

അയ്യഞ്ചുവര്‍ഷം കൂടുമ്പോള്‍ ഇന്ത്യയില്‍ വിപുലമായ ഉപഭോക്തൃ സാമ്പിള്‍ സര്‍വേ നടത്താറുണ്ട്. ഭക്ഷണത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി ഉപഭോക്താവ് ചെലവഴിക്കുന്ന തുക ഈ സര്‍വേ വെളിപ്പെടുത്തുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് മിനിമം കലോറി ഭക്ഷണം ഉറപ്പുവരുത്താന്‍ വേണ്ട ദിവസവരുമാനത്തിന്റെ കണക്കുണ്ടാക്കുന്നത്.

മേല്‍പ്പറഞ്ഞ ദിവസവരുമാനം ഭക്ഷണച്ചെലവിനു മാത്രം വേണ്ടിവരുന്ന തുകയല്ല. വസ്ത്രം, മരുന്ന് തുടങ്ങി മറ്റ് അവശ്യവസ്തുക്കള്‍ക്കും കൂടി വേണ്ടിവരുന്ന ചെലവും ഇതില്‍നിന്നുതന്നെയാണ് കണ്ടെത്തേണ്ടത്. ദരിദ്രരുടെ കണക്കുണ്ടാക്കാന്‍ നിശ്ചയിച്ച മാനദണ്ഡം എത്ര പരിഹാസ്യമാണെന്നു നോക്കുക.

പോഷകാഹാരക്കുറവുള്ള കുട്ടികളില്‍ മൂന്നിലൊന്നും ഇന്ത്യയിലാണെന്ന് യൂണിസെഫിന്റെ പഠനം പറയുന്നു. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ 58 ശതമാനവും വളര്‍ച്ച മുരടിച്ചവരാണ്. 42 ശതമാനം തൂക്കക്കുറവുള്ളവരാണ്. ആഗോള പട്ടിണി സൂചികയില്‍ 81 രാഷ്ട്രങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 67 ആണ്. 1996-നും 2000-നും ഇടയ്ക്ക് ഇന്ത്യയില്‍ പട്ടിണി ചെറുതായെങ്കിലും കൂടിയെന്നാണ് സൂചിക കാണിക്കുന്നത്. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൂടുതല്‍ നീക്കിയിരിപ്പ് ആവശ്യമാകുന്ന എല്ലാ സാഹചര്യവും ഇന്ത്യയിലുണ്ടെന്നര്‍ഥം. അപ്പോഴാണ് തട്ടിപ്പുകണക്കുമായി പ്ലാനിങ് കമ്മീഷന്റെ എഴുന്നള്ളത്ത്.

ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികള്‍ക്കുള്ള പണം പരിമിതപ്പെടുത്തുക എന്ന പ്ലാനിങ് കമ്മീഷന്റെയും കേന്ദ്രസര്‍ക്കാറിന്റെയും രഹസ്യ അജന്‍ഡയാണ് ഇതിനു പിറകില്‍. പന്ത്രണ്ടാം പദ്ധതി ആസൂത്രണം ചെയ്യുന്നത് പുതിയ കണക്കിന്റെ അടിസ്ഥാനത്തിലാണ്. സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നയപരമായി തീരുമാനിച്ചുകഴിഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളുടെ ആനുകൂല്യം പരിമിതപ്പെടുത്തണമെങ്കില്‍ ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ളവരുടെ എണ്ണം കുറയ്ക്കണം. അതിനുള്ള കുറുക്കുവഴിയാണ് മാനദണ്ഡം പുതുക്കിനിശ്ചയിക്കല്‍. പുതിയ പുതിയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ കാര്യമെടുക്കുക. ബി.പി.എല്‍. കുടുംബങ്ങള്‍ക്കുമാത്രമാണ് ആനുകൂല്യത്തിന് അര്‍ഹത. ആ പരിധിയില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം കുറയുമ്പോള്‍ സബ്‌സിഡി തുകയും അതനുസരിച്ച് കുറയും. അങ്ങനെ സര്‍ക്കാറിന്റെ കമ്മി നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന ധനനയത്തിന്റെ ഭാഗമാണ് ആസൂത്രണക്കമ്മീഷന്റെയും കേന്ദ്രധനവകുപ്പിന്റെയും നീക്കം.

ഫലം, അര്‍ഹരായ ഒട്ടേറെ പാവങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. പുതിയ കണക്കുപ്രകാരം കേരളത്തിലെ മത്സ്യത്തൊഴിലാളികളില്‍ നാല്‍പതു ശതമാനം എ.പി.എല്‍. ആണത്രേ! ഖാദി, കൈത്തറി, കശുവണ്ടി തുടങ്ങിയ തൊഴിലുകളെടുത്താല്‍ എ.പി.എല്‍.കാരുടെ ശതമാനം ഇതിനേക്കാള്‍ വളരെ ഉയര്‍ന്നതായിരിക്കും. നാട്ടിന്‍പുറത്തെ പാവങ്ങളായ കൂലിവേലക്കാരെ എ.പി.എല്‍. - ബി.പി.എല്‍. തരം തിരിക്കുന്നതില്‍ എന്താണ് ന്യായം? ജനതയില്‍ മഹാഭൂരിപക്ഷവും താഴ്ന്ന വരുമാനക്കാരാണ്. അതുകൊണ്ട് ദാരിദ്ര്യരേഖയില്‍ വരുത്തുന്ന ചെറിയൊരു മാറ്റംപോലും കോടികളെ രേഖയുടെ മുകളിലേക്കോ താഴേക്കോ തള്ളിനീക്കും.

ഉദാഹരണത്തിന് ദാരിദ്ര്യരേഖാ വിവാദം കൊഴുത്തപ്പോള്‍ 2004, 05 ല്‍ സുരേഷ് തെണ്ടുല്‍ക്കര്‍ ചെയര്‍മാനായി ഒരു കമ്മിറ്റി വെച്ചു. അദ്ദേഹം ഗ്രാമീണമേഖലയില്‍ ദാരിദ്ര്യരേഖ 12 രൂപയില്‍ നിന്ന് 15 രൂപയായും നഗരമേഖലയില്‍ 18 രൂപയില്‍ നിന്ന് 19 രൂപയായും ഉയര്‍ത്തി. (പുതുക്കിയ തുക പോലും 1770 കലോറിക്കേ തികയൂ എന്നത് മറ്റൊരു കാര്യം). പക്ഷേ, ഇതിന്റെ ഫലമായി 10 കോടി ആളുകളാണ് 'പുതുതായി' ദരിദ്രരായത്. 20 രൂപ പ്രതിദിനം വരുമാനമില്ലാത്തവരുടെ കണക്കെടുത്താല്‍ 80 ശതമാനവും ദരിദ്രരാണെന്ന അര്‍ജുന്‍ സെന്‍ ഗുപ്തയുടെ നിരീക്ഷണം വളരെ പ്രസിദ്ധമാണ്. പ്രതിദിന വരുമാനത്തില്‍ രണ്ടോ മൂന്നോ രൂപ വര്‍ധിച്ചതുകൊണ്ട് സാമ്പത്തിക പദവിയില്‍ യഥാര്‍ഥത്തില്‍ ഒരുമാറ്റവും ഉണ്ടാകുന്നില്ല. അതുകൊണ്ട് വരുമാനത്തിന്റെ കണക്കെടുക്കാതെ അസംഘടിതമേഖലയിലെ കൂലിവേലക്കാരെയും നാമമാത്ര കൃഷിക്കാരെയും മറ്റു സ്വയംതൊഴിലുകാരെയും ദരിദ്രരായി കണക്കാക്കണം എന്ന വാദം ശക്തമാണ്.

മറ്റൊരു ഗൗരവമായ പ്രശ്‌നവും കൂടിയുണ്ട്. പ്ലാനിങ് കമ്മീഷന്‍ ദരിദ്രരുടെ എണ്ണം തീരുമാനിച്ചുകഴിഞ്ഞാല്‍ അതിലാരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന് അതത് സംസ്ഥാന സര്‍ക്കാറുകള്‍ സര്‍വേ നടത്തിയാണ് തീരുമാനിക്കുന്നത്. ഈ സര്‍വേകള്‍ എത്ര ഫലപ്രദമായി നടത്തിയാലും അര്‍ഹരായവര്‍ പുറംതള്ളപ്പെടുകയും അനര്‍ഹര്‍ ബി.പി.എല്‍. പട്ടികയില്‍ കടന്നുവരികയും ചെയ്യുന്നത് സര്‍വസാധാരണയാണ്.

ഈ സ്ഥിതിവിശേഷത്തില്‍ എന്താണ് വേണ്ടത്? ഒന്നാമതായി ഭക്ഷ്യസുരക്ഷ, അസംഘടിതമേഖലയിലെ പെന്‍ഷന്‍ സ്‌കീം തുടങ്ങിയവയിലെ എ.പി.എല്‍. - ബി.പി.എല്‍. വിഭജനം എടുത്തുകളയണം. ആര്‍ക്കും വ്യക്തമായി കാണാവുന്ന ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വലിയ ഭൂമിയുള്ളവര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആഡംബര വീടുള്ളവര്‍ തുടങ്ങിയവരെ ഒഴിവാക്കാവുന്നതാണ്. കലോറി മാനദണ്ഡം ഗ്രാമത്തില്‍ 2400-ഉം നഗരത്തില്‍ 2100-മായി പഴയതിലേക്കു നിശ്ചയിക്കുകയും വേണം. അതിനുള്ള പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാറും കേരളത്തിലെ കോണ്‍ഗ്രസും എവിടെ നില്‍ക്കുന്നു എന്നാണറിയേണ്ടത്. 

2 comments:

  1. രാജ്യത്തെ ജനതയെ രണ്ട്ടായി വിഭവിച്ചു അതിലെ ഒരു വിഭാഗമായ കോ ഒപെരട്ടുകള്‍ക്കും , ഊഹാക്കച്ചവടക്കാര്‍ക്കും കള്ളപ്പനക്കര്‍ക്കും വേന്ട്ടി മാത്രം ഭരണം നടത്തി രണ്ട്ടാമത്തെ വിഭാഗമായ സത കോടി ദരിദ്ര നാരായനമാരെ ദാരിദ്ര്യതിന്റ്റെ പടുക്കുഴിയിലേക്ക് തള്ളിവിടുന്ന നവളിബെരല്‍ സാമ്പത്തിക നയങ്ങളുമായി മുന്നോട്ടു നീങ്ങുന്ന , സ്വന്തം ജനതക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഈ രാജ്യതിന്റ്റെ ഭരണ കൂടത്തില്‍ നിന്നും ഇതല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാന്‍.....sinith.p

    ReplyDelete
  2. Sir,
    Even this Calorie measure has been deemed ineffective by many.Such a measurement ignores the nutritional requirements.One can easily get the required amount of calories by even consuming just rice.However, the nutritional intake,which is essential for the health is totally ignored in this measurement.If we go to the data,per capita intake of Pulses are reduced over the time,and nothing has been done on this front.And the present move to reduce the existing measure will only worsen the situation in hand.The policy of doing away with all the subsidies will hit the needy people like anything.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...