Thursday, July 21, 2011

കളളക്കണക്കെഴുതിയ കെ.എം മാണി രാജിവെയ്ക്കുക

കളളക്കണക്കുകള്‍ നിരത്തിയ ധവളപത്രത്തിലൂടെ നിയമസഭയെയും ജനങ്ങളെയും കബളിപ്പിച്ച കെ. എം. മാണി ധനമന്ത്രി സ്ഥാനം രാജിവെയ്ക്കണം.

സംസ്ഥാന വരുമാനത്തെ സംബന്ധിച്ച കളളക്കണക്കോടെയാണ് ധവളപത്രം ആരംഭിക്കുന്നത്.  2004-05 ലെ യുഡിഎഫ് ഭരണകാലത്ത് 23.34 ശതമാനം  സാമ്പത്തിക വളര്‍ച്ചയുണ്ടായി എന്നാണ് ധവളപത്രത്തിലെ വാദം.  ( ചിത്രം- 1 നോക്കുക)

(ചിത്രം 1)


ഈ കണക്കിന്റെ അടിസ്ഥാനത്തില്‍ ധവളപത്രത്തില്‍ മാണി മുഴക്കുന്ന അവകാശവാദം താഴെ കൊടുത്തിരിക്കുന്നു.



 സാമ്പത്തിക ശാസ്ത്രത്തിന്റെ ഹരിശ്രീ അറിയാവുന്ന ആരെയും ലജ്ജിപ്പിക്കുന്ന കളളക്കളിയാണ്  മാണി നടത്തിയത്. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്റെയോ ധനകാര്യ വകുപ്പിന്റെയോ ഒരു പ്രസിദ്ധീകരണത്തിലും ഇങ്ങനെയൊരു കണക്കില്ല. 2007ലെ എക്കണോമിക് റിവ്യൂ റിപ്പോര്‍ട്ടില്‍ മൂന്നാം അധ്യായത്തിലെ 3.7 പട്ടികയില്‍ അംഗീകരിച്ച സാമ്പത്തിക വളര്‍ച്ച 11.5 ആണ് (ചിത്രം 3 നോക്കുക).


(ചിത്രം 3)

ഈ കളളക്കണക്ക് ഉണ്ടാക്കിയത് ഏതെങ്കിലും ഉദ്യോഗസ്ഥനാണെങ്കില്‍ അയാളുടെ മേല്‍ നടപടിയെടുക്കാന്‍ മാണി തയ്യാറാകണം.

ധവളപത്രം അവസാനിക്കുന്നതും ഇതുപോലൊരു കളളക്കണക്കിലാണ്. നിലവിലുളള റവന്യൂ വരുമാനത്തില്‍ നിന്ന് റവന്യൂ ചെലവുകളെല്ലാം കഴിഞ്ഞ് പദ്ധതിയ്ക്കു വേണ്ടി മിച്ചം വെയ്ക്കാന്‍ എല്‍ഡിഎഫ് ഭരണകാലത്ത് ബാക്കിയൊന്നും ഉണ്ടായില്ലെന്നും മറിച്ച് കമ്മി നിരന്തരമായി വര്‍ദ്ധിച്ചു വരികയായിരുന്നുവെന്നുമാണ് ധവളപത്രത്തിലെ പട്ടിക 11ല്‍ കണക്കുകള്‍ വെച്ച് കെ. എം. മാണി വാദിക്കുന്നത്. 2006-07 മുതല്‍ മൂന്നാം ധനകാര്യ കമ്മിഷന്റെ തീര്‍പ്പു പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് പദ്ധതിയേതര ഗ്രാന്റായാണ് നല്‍കുന്നത്. ഇതുമൂലമാണ് പദ്ധതിയേതര ചെലവു കഴിച്ച് റവന്യൂവില്‍ നിന്ന് പദ്ധതിയ്ക്കു വേണ്ടി പണമൊന്നും നീക്കിവെയ്ക്കാതെ പോയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള ഗ്രാന്റ് പദ്ധതിയുടെ ഭാഗമായി കണക്കാക്കിയാല്‍ 2007-08 ശമ്പള പരിഷ്‌കരണ വര്‍ഷമൊഴികെ എല്ലാ വര്‍ഷവും റവന്യൂ വരുമാനത്തില്‍ നിന്ന് പദ്ധതിയ്ക്ക് മിച്ചം കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ച 2009-10ലെ കണക്കുകള്‍ ധവളപത്രത്തിലെ പട്ടികകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനു പകരം യുഡിഎഫ് ഭരണത്തിന്റെ അവസാനവര്‍ഷമായ 2005-06ഉം കൂടി ചേര്‍ത്താണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ രീതി തിരുത്തി എല്‍ഡിഎഫ് ഭരണകാലം വേര്‍തിരിച്ചു നോക്കിയാല്‍ എല്ലാ മേഖലയിലും യുഡിഎഫ് ഭരണത്തില്‍ നിന്നും മെച്ചപ്പെട്ടതായിരുന്നു എല്‍ഡിഎഫ് കാലമെന്ന് തിരിച്ചറിയാം. റവന്യൂ കമ്മി, ധനക്കമ്മി, പ്രാഥമിക കമ്മി, കടവരുമാനതോത്, ശമ്പള പെന്‍ഷന്‍ പലിശ ചെലവുകളും റവന്യൂ വരുമാനവുമായുളള അനുപാതം, എന്നിവയെല്ലാം എല്‍ഡിഎഫ് ഭരണകാലത്ത് കുറഞ്ഞു. വരുമാനവും ഗണ്യമായി ഉയര്‍ന്നു. ധവളപത്രത്തിലെ കണക്കുകള്‍ യുഡിഎഫിനെയാണ് പ്രതിക്കൂട്ടിലാക്കുന്നത്. കേരളം കടക്കെണിയിലല്ല എന്ന് ധവളപത്രവും സമ്മതിക്കുന്നുണ്ട്.

ധവളപത്രത്തിന്റെ ഏറ്റവും വലിയ ആരോപണം 10,000 കോടി രൂപയുടെ കമ്മിറ്റഡ് ബാധ്യതയ്ക്ക് വരുമാനമില്ല എന്നുളളതാണ്. ഇതില്‍ ശമ്പളത്തിനും വകയിരുത്തിയിട്ടില്ല എന്ന് കെ. എം. മാണി നിയമസഭയില്‍ പറഞ്ഞത് ധവളപത്രത്തില്‍ തിരുത്തിയിട്ടുണ്ട്. അങ്ങനെ 5064 കോടിയുടെ ബാധ്യതയ്ക്ക് വരുമാനമില്ല എന്നുളളതാണ് അവസാനം പറഞ്ഞുവെച്ചത്.

ഒന്ന്) മാര്‍ച്ച് 31ന് ഉണ്ടായിരുന്ന ട്രഷറി മിച്ചമായ 3881 കോടിയില്‍ മുന്‍വര്‍ഷത്തെ വൈകിവന്ന ഡ്രാഫ്റ്റുകളെല്ലാം നീക്കിവെച്ചാലും 2500 കോടിയെങ്കിലും മിച്ചമായി പുതിയ സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. മാണിയുടെ ബജറ്റിലെ മുന്‍വര്‍ഷത്തില്‍ നിന്ന് ബാക്കി കിട്ടുമെന്ന് കണക്കാക്കിയിട്ടുളളത് 175 കോടി രൂപ മാത്രമാണെന്ന് ഓര്‍ക്കണം.

രണ്ട്) ശമ്പളപരിഷ്‌കരണത്തിനും അധിക ഡിഎയ്ക്കുമായി 6518 കോടി രൂപ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വകയിരുത്തിയിട്ടുണ്ട്. ഇത് ആവശ്യത്തില്‍ അധികമാണെന്ന് മാണി തന്നെ ധവളപത്രത്തില്‍ പറഞ്ഞു. എന്റെ വാദം ലളിതമാണ്. ഇതില്‍ 2500 - 3000 കോടി രൂപയുടെ ചെലവ് അടുത്ത വര്‍ഷമേ വരൂ. അങ്ങനെ ശമ്പളപരിഷ്‌കരണ ഇനത്തില്‍ വകയിരുത്തിയതില്‍ 2500 കോടി രൂപയെങ്കിലും ഈ വര്‍ഷത്തെ കമ്മിറ്റഡ് ബാധ്യതകകള്‍ക്ക് ചെലവഴിക്കാനായി ബാക്കിയുണ്ട്.

അങ്ങനെ ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ക്കു മാത്രമല്ല, അല്ലാതുളള ബാധ്യതകള്‍ക്കും പണം കണ്ടെത്താന്‍ നടപ്പുവര്‍ഷം ബുദ്ധിമുട്ടൊന്നും ഉണ്ടാവുകയില്ല. ബജറ്റില്‍ പറഞ്ഞതിനെക്കാള്‍ നികുതി വരുമാനം കുറഞ്ഞാല്‍ മാത്രമേ പ്രശ്‌നമുണ്ടാകൂ.

വിചിത്രമെന്നു പറയട്ടെ, ധവളപത്രത്തിലൂടെ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് വിപുലമായൊരു ചര്‍ച്ച നടത്തുന്നതിന് ശ്രമിക്കുന്നത് എന്നാണ് മാണിയുടെ അവകാശവാദം. എന്നാല്‍ നിയമസഭയില്‍ പോലും ചര്‍ച്ചയ്ക്കു വഴങ്ങാന്‍ അദ്ദേഹം തയ്യാറല്ല. കണക്കുകളില്‍ തെറ്റുണ്ടെങ്കില്‍ ബദല്‍ ധവളപത്രം ഇറക്കാനാണ് നിയമസഭയില്‍ അദ്ദേഹം വെല്ലുവിളിച്ചത്. ബദല്‍ ധവളപത്രം നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. അതുകൊണ്ട് ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന യുഡിഎഫിനെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിക്കുന്നതിനാണ് ബദല്‍ ധവളപത്രം പുറത്തിറക്കുന്നത്.

20 comments:

  1. ജനാധിപത്യം എന്നാല്‍ ജനങള്‍ക്ക് വേണ്ടി ജനഗളാല്‍ ഉള്ള ഭരണമാണ്, അല്ലാതെ കണ്ട സമുധായഗളുടെ ച്ചോല്പടിയില്‍ നില്‍ക്കുന്ന സമുദായ സ്നെഹികളുടെ ഭരണമ്മല്ല,സമുധയത്തിനു ഒരു വ്യക്തിയെ സ്വാധീനിക്യം പക്ഷെ ഒരു ഭരണത്തെ സ്വധീനിക്യാന്‍
    ശ്രമിക്യരുത് അത് ഭരണത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപെടുതും ,
    അതാണ് ഇന്നു നാം കാണഉന്നത്,

    ReplyDelete
  2. need wide coverage
    think about possibilities

    ReplyDelete
  3. badal dhawala pathram irakkiye madiyavu.... enthukondanu mani charchakku vazhangathadu..athu thanee chundi kattunnadu ..treassury micham 2500crore evide.adengane 175 crores ayi........... he must be answerable for all these questions..........

    ReplyDelete
  4. This post has to reach all over kerala

    ReplyDelete
  5. ബ്ലോഗ്‌ വഴി ഇത് ജനങ്ങളില്‍ എത്തുമെന്ന് മാണി കരുതിയിട്ടുണ്ടാവില്ല.നന്നായി

    ReplyDelete
  6. >>>Thomas Issac: സംസ്ഥാന വരുമാനത്തെ സംബന്ധിച്ച കളളക്കണക്കോടെയാണ് ധവളപത്രം ആരംഭിക്കുന്നത്. 2004-05 ലെ യുഡിഎഫ് ഭരണകാലത്ത് 23.34 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടായി എന്നാണ് ധവളപത്രത്തിലെ വാദം. ഈ കളളക്കണക്ക് ഉണ്ടാക്കിയത് ഏതെങ്കിലും ഉദ്യോഗസ്ഥനാണെങ്കില്‍ അയാളുടെ മേല്‍ നടപടിയെടുക്കാന്‍ മാണി തയ്യാറാകണം.

    താങ്കൾ തന്നെ ഈ വർഷം സഭയിൽ അവതരിപ്പിച്ച ബജറ്റിൽ നിന്നെടുത്ത കണക്കല്ലേ ഈ ശതമാനം? http://www.finance.kerala.gov.in/index.php?option=com_content&view=article&id=448:kerala-budget-2011-12&catid=18:state-budget&Itemid=32 ഇവിടെ കൊടുത്തിരിക്കുന്ന BUDGET IN BRIEF - PART A -യിലെ ടേബിൾ-ഏ-5 -ഇൽ 2003-2004-ലെയും 2004-2005-ലെയും ജി. എസ്. ഡി. പി. നൽകിയിരിക്കുന്നത് നോക്കൂ (2003-2004-ഇൽ 96698 കോടി; 2004-2005-ഇൽ 119264 കോടി, ഇതെ പ്രകാരം വളർച്ച നിരക്ക് 23.34) . മാണി ഉണ്ടാക്കിയ തിരുത്തൽ ബജറ്റിലല്ല, താങ്കളുടെ ബജറ്റിൽ തന്നെയല്ലേ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. അത് തെറ്റാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം ആർക്കാണ്?

    ReplyDelete
  7. വളര്‍ച്ചാനിരക്ക് കണ്ടുപിടിക്കുന്നതിന് രണ്ടു സീരീസുകള്‍ തമ്മില്‍ സ്പ്ലൈസ് ചെയ്ത് ഒറ്റ സീരീസാക്കി മാറ്റണം. ഇത് പ്രാഥമിക സാമ്പത്തിക ശാസ്ത്ര ധാരണയാണ്. എന്നാല്‍ ബജറ്റ് ഇന്‍ ബ്രീഫില്‍ ജിഎസ്ഡിപിയുടെ വളര്‍ച്ചാനിരക്ക് കണക്കുകൂട്ടുന്നതിനല്ല, അതത് വര്‍ഷത്തെ വിവിധ ഇനങ്ങളുടെ വരവും ചെലവും തമ്മിലുളള അനുപാതം കണ്ടുപിടിക്കുന്നതിന് മാത്രമാണ് ജിഎസ്ഡിപിയുടെ തുകകള്‍ ഉപയോഗിക്കുക. എക്കണോമിക് റിവ്യൂവിലും ധനവകുപ്പിന്റെ തന്നെ കണക്കുകളിലും ഏകീകരിച്ച തുടര്‍ക്കണക്കുണ്ട്. ഇതു മാത്രമേ വളര്‍ച്ചാനിരക്കു കണക്കാക്കുന്നതിന് ഉപയോഗിക്കാനാവൂ. മാത്രമല്ല, ഒരു ദശാബ്ദക്കാലത്തെ വളര്‍ച്ചയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ സ്ഥിരവിലയില്ലാതെ, നടപ്പുവിലയില്‍ കണക്കുകൂട്ടിയിട്ടുളള മറ്റൊരു അനുഭവം ചൂണ്ടിക്കാണിച്ചു തരാമോ?

    ReplyDelete
  8. ഈ കമന്റിനൊരു വിശദീകരണം തരുമോ സര്‍.
    Joshy Joseph - തോമസ് ഐസക്കിന്റെ വാക്കുകൾ:

    രണ്ട്) ശമ്പളപരിഷ്‌കരണത്തിനും അധിക ഡിഎയ്ക്കുമായി 6518 കോടി രൂപ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വകയിരുത്തിയിട്ടുണ്ട്. ഇത് ആവശ്യത്തില്‍ അധികമാണെന്ന് മാണി തന്നെ ധവളപത്രത്തില്‍ പറഞ്ഞു. എന്റെ വാദം ലളിതമാണ്. ഇതില്‍ 2500 - 3000 കോടി രൂപയുടെ ചെലവ് അടുത്ത വര്‍ഷമേ വരൂ. അങ്ങനെ ശമ്പളപരിഷ്‌കരണ ഇനത്തില്‍ വകയിരുത്തിയതില്‍ 2500 കോടി രൂപയെങ്കിലും ഈ വര്‍ഷത്തെ കമ്മിറ്റഡ് ബാധ്യതകകള്‍ക്ക് ചെലവഴിക്കാനായി ബാക്കിയുണ്ട്.‌

    എനിക്ക് മനസ്സിലായതും സംശയങ്ങളും: ഈ ബജറ്റ് വർഷത്തിലെ ശമ്പളപരിഷ്കരണചിലവുകൾക്കായി 6518 കോടി രൂപ തോമസ് ഐസക്കിന്റെ ബജറ്റിൽ മാറ്റിവച്ചിട്ടുണ്ട്. അത് ആവശ്യത്തിൽ അധികമാണെന്ന് മാണി സമ്മതിക്കുകയും ചെയ്തു. ഇനി പറയുന്ന വാദം എനിക്ക് മനസ്സിലായില്ല (ഇതില്‍ 2500 - 3000 കോടി രൂപയുടെ ചെലവ് അടുത്ത വര്‍ഷമേ വരൂ എന്ന വാദം). അതായത് ഈ തുക അടുത്ത ജനുവരി മുതൽ മാർച്ച് വരെ ചിലവഴിക്കേണ്ടതാണെന്നും അതുവേണമെങ്കിൽ ഇപ്പോളെടുത്ത് മറിക്കാമെന്നുമാണോ ഉദ്ദേശ്ശിച്ചത്? അടുത്തസാമ്പത്തികവർഷമാണ് ഉദ്ദേശ്ശിച്ചതെന്ന് തോന്നണില്ല. അതെടുത്ത് ഇപ്പഴത്തെ കമിറ്റഡ് ബാധ്യത തീർക്കാമെന്ന് പറഞ്ഞത് അപ്രായോഗികമല്ലേ?

    മാണി ധവളപത്രത്തിലെവിടെയോ ട്രഷറി നീക്കിയിരുപ്പിനെക്കുറിച്ച് ഉദാഹരിക്കുവാൻ ഏപ്രിൽ 1, 2011-ന് 3881 കോടി രൂപ മിച്ചമുണ്ടായിരുന്നു എന്നു പറഞ്ഞതിനെ, മാണി കേറിയപ്പോ അത്രയും തുക മിച്ചമുണ്ടായിരുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് അസത്യമാണ്. യു. ഡി. എഫ്. ഗവണ്മെന്റ് അധികാരമേറ്റ മെയ് 18-ന് ട്രഷറി നീക്കിയിരുപ്പ് 1963.47 കോടിയായിരുന്നു എന്ന് തിരുത്തൽ ബജറ്റിൽ പറഞ്ഞിട്ടുണ്ട്. ഫെബ്രുവരി മുതൽ ട്രഷറിബില്ലുകൾ കെട്ടിക്കിടക്കുന്നതുൾപ്പടെ കൊടുത്തുതീർക്കാനുള്ള ബാധ്യതകൾ 2154 കോടി രൂപയും. അതുകൂടാതെ ഇലക്ഷൻ മുന്നിൽകണ്ട് ബജറ്റിൽ തുക വിലയിരുത്താതെ പ്രഖ്യാപിച്ച് ഇളവുകൾ വേറെയും. ട്രഷറി മിച്ചം ഉണ്ടെന്ന് കാണിക്കാനായിട്ട് കാണിച്ച ചീപ് നമ്പർ എന്നല്ലാതെ എന്തു പറയാൻ !

    ReplyDelete
  9. സാറേ ....ഇതു മനോരമ്മ പത്രത്തിന് അയച്ചു കൊടുക്കാന്‍ മേലായിരുന്നോ?

    ReplyDelete
  10. താങ്കളുടെ വിശദീകരണത്തിന് നന്ദി. എന്റെ ചോദ്യം വളരെ സിമ്പിൾ ആയിരുന്നു. അതിനെ അഡ്രസ് ചെയ്തില്ലെന്ന് മാത്രമല്ല ആ ലേഖനത്തിൽ പറഞ്ഞ കാര്യം പിന്നെയും പറഞ്ഞിരിക്കുന്നു. അത് ആദ്യം പറഞ്ഞപ്പോൾ തന്നെ മനസ്സിലായതുകൊണ്ടും എക്കണോമിക് റിവ്യൂവിന്റെ ജി. എസ്. ഡി. പി. റിപ്പോർട്ടുകൾ പരിശോധിച്ച് ഏതാണ് ശരിയെന്നു മനസ്സിലാക്കിയതുകൊണ്ടുമാണ് ഈ 2004-2005-ലെ ജി. എസ്. ഡി. പി. തെറ്റ് എവിടെ നിന്നും കടന്നു വന്നു എന്നു നോക്കിയത്. താങ്കൾ പറഞ്ഞിരിക്കുന്നത് നോക്കുക, "ഈ കളളക്കണക്ക് ഉണ്ടാക്കിയത് ഏതെങ്കിലും ഉദ്യോഗസ്ഥനാണെങ്കില്‍ അയാളുടെ മേല്‍ നടപടിയെടുക്കാന്‍ മാണി തയ്യാറാകണം"

    താങ്കൾ ഈ വർഷം അവതരിപ്പിച്ച ബജറ്റിന്റെ ടേബിളിലാണ് ഈ തെറ്റ് ആദ്യം കടന്നു കൂടിയതെന്നു് ചൂണ്ടിക്കാട്ടിയിട്ട് എന്തേ അതിനെ അഡ്രസ് ചെയ്യാതെ വിട്ടത്? ആ തെറ്റ് താങ്കളുടെ കാലത്തുള്ള ബജറ്റിൽ കടന്നുകൂടിയിരുന്നു എന്ന് അംഗീകരിക്കുന്നുവോ? ഷൈജനും ജാഗ്രതയും താങ്കളുമൊക്കെ വിശദീകരിക്കുന്ന കണക്കിലെ തെറ്റ്, ധവളപത്രത്തിനായി മാണി ഉണ്ടാക്കിയതല്ല എന്ന് മനസ്സിലായില്ലേ? മാണി വീണ്ടും ആ കസേരയിലിരിക്കുന്നതിനു വളരെ മുന്നേ, താങ്കളുടെ ടീമിലുണ്ടായിരുന്ന ഏതോ ഉദ്യോഗസ്ഥൻ വരുത്തിയ തെറ്റ് ആണ് ഇതെന്ന് മനസ്സിലാക്കാവുന്നതാണ്.

    ReplyDelete
  11. മുകളിൽ ജനശക്തി ക്വോട്ട് ചെയ്തിരിക്കുന്ന ചോദ്യത്തിനോട് അനുബന്ധമായുള്ള സംശയമാണിത്. താങ്കളുടെ ബജറ്റിൽ ശമ്പളപരിഷ്‌കരണത്തിനും അധിക ഡിഎയ്ക്കുമായി 6518 കോടി രൂപ നീക്കി വച്ചിരുന്നു എന്നു കാണുന്നു. ധനമന്ത്രിയുടെ ധവളപത്രത്തിൽ ഈ കാര്യങ്ങൾക്ക് ഈ വർഷം അധികം വേണ്ടിവരുന്നതുക എത്ര വലിച്ചു നീട്ടിയിട്ടും 5000 കോടിയടുത്തേ വരുന്നുള്ളു. എവിടെയാണ് പിശക് പറ്റിയത്? ശമ്പളപരിഷ്ക്കരണത്തിനു വേണ്ടിവരുന്ന അധികബാധ്യത താങ്കൾ ഓവർ എസ്റ്റിമേറ്റ് ചെയ്തതോ, മാണി അണ്ടർ എസ്റ്റിമേറ്റ് ചെയ്തതോ? താങ്കളുടെ ബജറ്റ് ടീമിലുണ്ടായിരുന്നവർ ഈ ചിലവിനുള്ള തുക ഓവർ എസ്റ്റിമെറ്റ് ചെയ്തതാണെങ്കിൽ, 1500 കോടി കൂടി മറ്റുകാര്യങ്ങൾക്ക് വകയിരുത്താനുള്ള, അതുവഴി താങ്കളുടെ ബജറ്റിന് കൂടുതൽ തിളക്കം വരുത്താനുള്ള അവസരം നഷ്ടമാക്കിയില്ലേ !

    ReplyDelete
  12. ഇവിടെയും മറ്റു പല സ്ഥലങ്ങളിലുമായി ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സുഹൃത്തുക്കള്‍ക്ക് നന്ദി.

    ജോഷിയുടെ സിംപിള്‍ ചോദ്യത്തിന്‍റെ വിശദീകരണം വളരെ സിംപിളാണ്. രണ്ടു സീരീസുകളും വ്യത്യസ്ത അടിസ്ഥാന വര്‍ഷങ്ങളെ ആസ്പദമാക്കിയുളളതാണ്. രണ്ടും ശരിയാണ്. പക്ഷേ, ഇവ രണ്ടും യാന്ത്രികമായി കൂട്ടിയോജിപ്പിച്ച് വളര്‍ച്ചാനിരക്ക് കണക്കു കൂട്ടുന്നതിലെ അസംബന്ധമാണ് ചൂണ്ടിക്കാണിച്ചിട്ടുളളത്. ബജറ്റ് ഇന്‍ ബ്രീഫ് എന്ന രേഖയില്‍ എക്കാലത്തും കറണ്ട് സീരീസിനെ അടിസ്ഥാനമാക്കിയ ജിഎസ്ഡിപി തുകയാണ് നല്‍കുക. അതുപയോഗിച്ച് ആരും വ്യത്യസ്ത സീരീസുകളിലെ വര്‍ഷങ്ങളുമായി സംസ്ഥാന ആഭ്യന്തര വരുമാനത്തിന്‍റെ വളര്‍ച്ചാനിരക്ക് താരതമ്യത്തിന് കണക്കുകൂട്ടാറില്ല. ആരും ചെയ്യാത്ത ഈ പ്രവൃത്തിയ്ക്ക് ധവളപത്രം തുനിഞ്ഞത് എന്തിന് എന്നാണ് എന്‍റെ ചോദ്യം. അതിനു കാരണം ഇങ്ങനെ കണക്കു കൂട്ടുന്പോള്‍ യുഡിഎഫിന്‍റെ 2003-04ന് 23 ശതമാനം വളര്‍ച്ചാ നിരക്കു കിട്ടും. ഈയൊരു വര്‍ഷത്തെ കണക്കുവെച്ച് ധവളപത്രം വാദിക്കുന്നത് യുഡിഎഫ് ഭരണകാലത്താണ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കുണ്ടായത് എന്നാണ്. ഇത് ശുദ്ധ അസംബന്ധമാണ്. പിന്നെ, പത്തുവര്‍ഷത്തെ വളര്‍ച്ചാനിരക്ക് ആരും നടപ്പുവിലയില്‍ കണക്കുകൂട്ടാറില്ല. യഥാര്‍ത്ഥ വിലയിലാണ് അതു ചെയ്യുക. യഥാര്‍ത്ഥ വിലയിലെ സീരീസ് എപ്പോഴും സംയോജിത സീരീസ് ആയിരിക്കും. ഇതൊന്നുമറിയാത്തവരല്ല ധവളപത്രം എഴുതിയിട്ടുളളത്. അറിഞ്ഞു കൊണ്ടു തന്നെ ചെയ്ത കബളിപ്പിക്കലാണ്. കൊണ്ടല്ലാതെ കണക്കുകളും ലഭിക്കില്ല. അതുകൊണ്ടാണ് ധവളപത്രത്തിലെ കണക്കിനെ കളളക്കണക്ക് എന്നു വിശേഷിപ്പിച്ചത്.

    ReplyDelete
  13. ജനശക്തി ഉദ്ധരിച്ച താങ്കളുടെ സംശയത്തിനുളള മറുപടി ഇതാണ്...

    ശമ്പളപരിഷ്‌കരണത്തിന് അധികമായി നീക്കിവെച്ച തുകയില്‍ 2500-3000 കോടിയുടെ ചെലവ് അടുത്ത വര്‍ഷമേ വരൂ എന്ന വാദം മനസിലാകണമെങ്കില്‍ കഴിഞ്ഞ ശന്പള പരിഷ്കരണകാലത്ത് സംഭവിച്ചതെന്ത് എന്നറിയണം.

    2005-06ല്‍ ശമ്പളത്തിനും പെന്‍ഷനുമായി നല്‍കിയ തുക 8468 കോടി രൂപയായിരുന്നു. ശമ്പളപരിഷ്‌കരണം ഫലത്തില്‍ വന്ന 2006-07ല്‍ ചെലവായത് 9882 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വര്‍ദ്ധന. ശമ്പളപരിഷ്‌കരണത്തിന്റെ ഗണ്യമായ ചെലവ് 2007-08ലാണ് വന്നത്. 2007-08ല്‍ ശമ്പളം പെന്‍ഷന്‍ ഇനത്തില്‍ 12617 കോടി രൂപ ചെലവഴിക്കേണ്ടി വന്നു. അതായത് 28 ശതമാനം വര്‍ദ്ധന. 2008-09ല്‍ 13749 കോടി രൂപ ചെലവഴിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേവലം 8 ശതമാനം വര്‍ദ്ധന. 2008-09ഓടെ ശമ്പള പെന്‍ഷന്‍ വര്‍ദ്ധന സാധാരണ നിലയിലേയ്ക്കു താഴ്ന്നു.

    കഴിഞ്ഞ ശമ്പളപരിഷ്‌കരണത്തിന്റെ അനുഭവം വെച്ചു നോക്കിയാല്‍ ഇത്തവണ ശമ്പള പരിഷ്‌കരണത്തിന് അധികമായി വകയിരുത്തിയിരിക്കുന്നതില്‍ പകുതി 4825 കോടി രൂപയില്‍ പകുതി മാത്രമേ നടപ്പുവര്‍ഷം ചെലവാകൂ. അതുകൊണ്ടാണ് വളരെ മിതമായ രീതിയില്‍ കണക്കുകൂട്ടിയാല്‍ പോലും 2500 - 3000 കോടി രൂപ ശമ്പള പെന്‍ഷന്‍ ഇനത്തില്‍ വകയിരുത്തിയത് 2011-12 വര്‍ഷത്തില്‍ വിനിയോഗിക്കേണ്ടി വരില്ല എന്നു പറഞ്ഞത്.

    ഇതു നേരത്തെ അറിയാമായിരുന്നില്ലേ, എന്തിന് അധികപണം വകയിരുത്തി എന്നുളള ചോദ്യം ന്യായമാണ്. 2006-07ലെ യുഡിഎഫ് ബജറ്റില്‍ ശമ്പളപരിഷ്‌കരണത്തിന് അധികപണം വകയിരുത്തിയില്ല എന്നുളളത് ഒരു പ്രധാന തെരഞ്ഞെടുപ്പുവിവാദമായിരുന്നു. 2006-07ല്‍ എല്‍ഡിഎഫിന്റെ തിരുത്തല്‍ ബജറ്റില്‍ 1600 കോടി രൂപ അധികമായി വകയിരുത്തേണ്ടി വന്നു. ഈ പശ്ചാത്തലത്തിലാണ് 2011-12ലെ എല്‍ഡിഎഫ് ബജറ്റില്‍ ശമ്പളപരിഷ്‌കരണത്തിനുളള പണം പൂര്‍ണമായും വകയിരുത്തിയത്. ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച അധികബാധ്യതകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. അതുപോലെ നികത്താതെ 750 കോടി രൂപ വര്‍ഷാവസാനം കമ്മിയായു അവശേഷിച്ചിരുന്നു. ഇതെല്ലാം മുന്‍കൂട്ടി കണ്ട് ഒരു കുഷ്യന്‍ അറിഞ്ഞു കൊണ്ടുതന്നെ ബജറ്റില്‍ ഉള്‍പ്പെടുത്തിയതാണ്

    ReplyDelete
  14. അവസാന സംശയത്തിനുളള മറുപടി ഇതാണ്....

    ഏപ്രില്‍ 1ന് 3881 കോടി രൂപ മിച്ചമുണ്ടായിരുന്നു. മുന്‍വര്‍ഷം നല്‍കിയ ഡ്രാഫ്റ്റുകളെല്ലാം കൊടുത്തു തീര്‍ത്താലും ചുരുങ്ങിയത് 2500 കോടി രൂപയെങ്കിലും ബാക്കിയുണ്ടാകും. ധനകാര്യ വര്‍ഷം ആരംഭിക്കുന്നത് കെ.എം. മാണി അധികാരമേറ്റ ദിവസം മുതലല്ല. ഏപ്രില്‍ 1 മുതലാണ്. കെ. എം. മാണി അവതരിപ്പിച്ചിരിക്കുന്ന ബജറ്റിലും മെയ് 18 മുതലുളള കണക്കല്ല നല്‍കിയിട്ടുളളത്. അതുകൊണ്ടാണ് ഏപ്രില്‍ 1ന്റെ മിച്ചത്തെക്കുറിച്ച് പറയുന്നത്.

    ശരിയാണ്. ശമ്പളപരിഷ്കരണത്തിനുളള തുകയില്‍ 2500 കോടി കുറച്ചിരുന്നെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ക്ക് വകയിരുത്താമായിരുന്നു. അതിന് നാനാവിധ സമ്മര്‍ദ്ദങ്ങളുമുണ്ടായിരുന്നു. പക്ഷേ, കൈവിട്ടു കളിക്കാന്‍ പാടില്ല. ബജറ്റ് പ്രഖ്യാപനത്തിലെ അധികബാധ്യതകളെക്കുറിച്ച് ബോധമുളളതുകൊണ്ട് ഒരു കുഷന്‍ ബോധപൂര്‍വം വകയിരുത്തിയതു തന്നെയാണ്. സാധാരണഗതിയില്‍ റവന്യൂവരുമാനം കുറച്ചു കാണിച്ചു കൊണ്ടാണ് ഇതു ചെയ്യുക. പക്ഷേ ഇങ്ങനെ താഴ്ന്ന ടാര്‍ജറ്റ് ഫിക്സ് ചെയ്യുന്നത് റവന്യൂ കളക്ഷനെ ബാധിക്കും. അതുകൊണ്ട് അവിടെ കുറച്ചില്ല. എന്നാല്‍ ശന്പളപരിഷ്കരണത്തിനു വേണ്ട തുക പൂര്‍ണമായി വകയിരുത്തി. തിരഞ്ഞെടുപ്പുകാലത്ത് ഇതുസംബന്ധിച്ച വിവാദം ഒഴിവാക്കുകയും ചെയ്തു

    ReplyDelete
  15. @Sir

    The cushion you have provided to meet committed liabilities could have mentioned explicitly in your
    budget.

    ReplyDelete
  16. With your permission

    I am going to give the link of above article in my
    google+ and FaceBook account.

    ReplyDelete
  17. താങ്കളുടെ വിശദീകരണങ്ങൾക്ക് നന്ദി. ധവളപത്രത്തിലെയും തിരുത്തൽ ബജറ്റിലെയും താങ്കളുടെ ബജറ്റിലെയുമൊക്കെ കണക്കുകൾ ഒരു സാധാരണ വായനക്കാരന് മനസ്സിലാവുന്നതിലും സങ്കീർണ്ണമാണ് എന്നതിനാലാണ് ഇത്തരം സംശയങ്ങൾ ഉയർന്നുവരുന്നത്. എങ്കിലും ചിലതൊക്കെ തീർച്ചയായും വിശദീകരണം അർഹിക്കുന്നു എന്ന തോന്നലിലാണ് ചോദിക്കുന്നത്. താങ്കൾ മറുപടികൾ നൽകുന്നതിൽ തന്നെ വളരെയേറെ സന്തോഷവുമുണ്ട്. ഒന്നു രണ്ട് സംശയങ്ങൾ കൂടി താഴെ ചോദിക്കുന്നു.

    1) 2010-2011 ബജറ്റിൽ, 1999-2000 അടിസ്ഥാനവർഷമാക്കി ജി. എസ്. ഡി. പി. പട്ടിക (Table - A-5) യൂണിഫോം ആയി നൽകിയ താങ്കൾ, 2011-2012 ബജറ്റിൽ പ്രസ്തുത പട്ടികയുടെ പകുതി (അതായത് 2003-2004 വരെ) ഒരു അടിസ്ഥാനവർഷത്തിലും ബാക്കിയുള്ളത് 2004-2005 അടിസ്ഥാനവർഷമായും നൽകിയത് എന്തുകൊണ്ടാണ്? ഒരു പട്ടികയിൽ തന്നെ ഇപ്രകാരം രണ്ട് അടിസ്ഥാനവർഷം ആധാരമാക്കിയ ജി എസ് ഡി പി വിലകൾ നൽകിയതിനെ ഒരു ഫുട്ട്നോട്ട് കൊണ്ട് പോലും വേർതിരിക്കാത്തതിനാൽ ആ പട്ടിക നോക്കുന്നയാൾക്ക് (അയാൾ താങ്കളുടെ സ്റ്റാഫിലുള്ളയാൾ അല്ലെങ്കിൽ) ഈ വ്യത്യാസം എങ്ങനെ മനസ്സിലാവും? അതിന്റെ ഡിഫ്ലക്ഷൻ വരുന്ന വർഷം ഇപ്പോഴത്തെ ധനമന്ത്രി ധവളപത്രത്തിൽ ആനക്കാര്യമെന്ന മട്ടിൽ എടുത്തുകാട്ടിയതിനെയാണ് കള്ളത്തരം എന്ന് വിശേഷിപ്പിച്ചത്. ധനമന്ത്രിയുടെ അവകാശവാദത്തിലെ അർത്ഥശൂന്യത മനസ്സിലാക്കാവുന്നതാണ്.

    പക്ഷേ ഇതേ പട്ടിക ഉപയോഗിച്ച് താങ്കളുടെ ബജറ്റിലും ഇതേ രീതിയിലുള്ള അവകാശവാദങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് കൂടി സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, "Debt burden should always be measured in relation to the GSDP. Debt touched 32.9 per cent in 2000-01, it increased to 33.6 per cent in 2005-06; but in 2010-11 it has come down to 29.52 per cent of the GSDP" എന്ന് താങ്കളുടെ ബജറ്റ് പ്രസംഗത്തിലുണ്ട് (പാര 9-ഇൽ). ഇതിൽ 2000-2001-ലെയും 2010-2011-ലെയും കടം/GSDP അനുപാതം കണക്ക് കൂട്ടിയിരിക്കുന്നത് ഒരേ അടിസ്ഥാനവർഷത്തെ ആധാരമാക്കിയുള്ള GSDP ഉപയോഗിച്ചല്ലല്ലോ? 2000-2001 ലെ കടം/GSDP അനുപാതം 32.9% എന്നത് 2010-2011-ഇൽ 29.52% ആയി എന്ന അവകാശവാദം അങ്ങനെ നോക്കുമ്പോൾ തെറ്റാണ്. രണ്ട് GSDP-യും ഒരേ അടിസ്ഥാനവർഷം ആധാരമാക്കിയത് ഉപയോഗിച്ച് വേണമായിരുന്നു താരതമ്യാവശ്യത്തിന് കടം/GSDP അനുപാതം കാണേണ്ടിയിരുന്നത്.

    (ഉദാഹരണത്തിന് 2010-2011 ബജറ്റിൽ, Table A-6-ഇൽ കാണുന്ന 2008-2009-ലെ കടം/GSDP അനുപാതം 33.33% ആണ്. ഇതേ വർഷത്തിലെ കടം/GSDP അനുപാതം 2010-2011-ഇലെ Table A-6-ലെത്തുമ്പോഴേക്കും, മറ്റൊരു അടിസ്ഥാനവർഷം ആധാരമാക്കിയുള്ള ജി. എസ്. ഡി. പി. ഉപയോഗിച്ചതുകൊണ്ട്, 31.47% ആയികുറഞ്ഞിരിക്കുന്നു. 2000-2001 വർഷവുമായി താരതമ്യം ചെയ്യാനാണെങ്കിൽ 33.33% എന്നതോ 31.47% എന്നതോ ഉപയോഗിക്കേണ്ടത്?

    ദഹ്വളപത്രത്തിൽ ധനമന്ത്രി കാണിച്ച തെറ്റ് തന്നല്ലേ താങ്കളുടെ ബജറ്റിലെ ഈ താരതമ്യത്തിലും ഉള്ളത്? ഇതിനെ താങ്കൾ കടത്തെ ലഘൂകരിച്ചുകാണിക്കാൻ കാണിച്ച കള്ളത്തരമായി വ്യാഖ്യാനിച്ചാൽ എന്തു മറുപടി പറയും?

    2) താങ്കളുടെ വിശദീകരണം പോലെ ശമ്പളപരിഷ്കരണത്തിന്റെ കൂടെ ഏതാണ്ട് 1500 കോടിയോളം രൂപ അധികം വിലയിരുത്തിയത് ബജറ്റിന് ആകെ ഒരു കുഷൻ എന്ന നിലയിലാണെങ്കിൽ, ആ കണക്കുകൂട്ടൽ പ്രശംസയർഹിക്കുന്നു. പക്ഷേ അതോടൊപ്പം തന്നെ ശമ്പളപരിഷ്കരണത്തിന് അധികബാധ്യതയായി ശരിക്കും ചിലവാകുമെന്ന് ധനമന്ത്രി പറയുന്ന ഏകദേശം 5000 കോടി രൂപയിൽ 2500 കോടിയോളം രൂപ അടുത്ത സാമ്പത്തികവർഷമേ ചിലവു വരൂ എന്ന് ഉറപ്പിച്ചു പറയുന്ന താങ്കൾ, ചുരുക്കത്തിൽ ശമ്പളപരിഷ്കരണത്തിൽ മാത്രം ഏതാണ്ട് 3500-4000 കോടി രൂപ താങ്കളുടെ ബജറ്റിൽ കുഷൻ നൽകിയെന്നത് ആശ്ചര്യജനകമാണ്. ചുരുക്കത്തിൽ ഈ സാമ്പത്തികവർഷം (താങ്കളുടെ അഭിപ്രായത്തിൽ)2500-3000 കോടി മാത്രം യഥാർത്ഥത്തിൽ ചിലവുവരുന്ന ശമ്പളപരിഷ്കരണ അധികബാധ്യതയ്ക്കാണോ താങ്കളുടെ ബജറ്റിൽ 6518 കോടി രൂപ വകയിരുത്തിയത്?

    അതോ ശമ്പളപരിഷ്കരണത്തിന് ഈ സാമ്പത്തികവർഷത്തിൽ 5000 കോടിയടുത്തേ അധികബാധ്യത വരൂ എന്ന ധനമന്ത്രിയുടെ എസ്റ്റിമേഷൻ തെറ്റിയതാണോ?

    ReplyDelete
  18. ധവളപത്രം സംബന്ധിച്ച് നാലാം തീയതി പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥം പൂര്‍ത്തിയാക്കുന്നതിന്‍റെ തിരക്കിലായതു കൊണ്ടാണ് മറുപടി വൈകിയത്.

    ബജറ്റ് ഇന്‍ ബ്രീഫില്‍ ജിഎസ്ഡിപിയുടെ കണക്കുകള്‍ നല്‍കുന്നത് സാമ്പത്തിക വളര്‍ച്ചാനിരക്ക് കണക്കാക്കാനല്ല. ആരും ആ പട്ടികയെ അതിനുപയോഗിക്കാറില്ല. മറിച്ച് അതത് ധനകാര്യവര്‍ഷത്തെ ചില സൂചകങ്ങളുടെ അനുപാതം കണ്ടുപിടിക്കാന്‍ മാത്രമാണ്. വളര്‍ച്ചാനിരക്ക് പ്രവണതയെ സ്ഥിരവിലയില്‍ വിലയിരുത്താനേ കഴിയൂ. സംസ്ഥാന ആസൂത്രണ ബോര്‍ഡോ ധനവകുപ്പു തന്നെയോ ഒരിക്കല്‍പോലും ഇത്തരത്തിലൊരു കണക്കുകൂട്ടലിന് ഒരുമ്പെട്ടിട്ടില്ല.


    2010-11ലെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞ കടം ജിഎസ്ഡിപി തോത് സംബന്ധിച്ച് നടത്തിയ വിലയിരുത്തലില്‍ സ്ഥിരവിലയിലെടുത്താലോ അടിസ്ഥാന വര്‍ഷത്തില്‍ മാറ്റം വരുത്തിയാലോ ഒരു നിഗമനത്തിലും വ്യത്യാസം വരുത്തേണ്ടി വരുന്നില്ല. 1999-2000 വര്‍ഷം അടിസ്ഥാനവര്‍ഷമായും 2004-05 അടിസ്ഥാന വര്‍ഷമായും കടം ജിഎസ്ഡിപി തോതിന്റെ അടിസ്ഥാനത്തില്‍ രണ്ടു ഭരണകാലത്തുളള പ്രവണതയെന്തെന്നു നോക്കുക.

    എ) 1999 - 00 അടിസ്ഥാന വര്‍ഷമായിട്ടെടുത്താല്‍ കടം ജിഎസ്ഡിപി റേഷ്യോ 2000-01ല്‍ 33.15ഉം 2005-06ല്‍ 37.39ഉം 2010-11ല്‍ 32.88ഉം ആണ്.

    ബി) 2004-05 അടിസ്ഥാന വര്‍ഷമായി എടുത്താല്‍ കടം ജിഎസ്ഡിപി റേഷ്യോ 2000-01ല്‍ 29.76ഉം 2005-06ല്‍ 33.56യും 2010-11ല്‍ 29.52ഉം ആണ്.

    സി) എന്റെ ബജറ്റ് പ്രസംഗം പ്രകാരം 2000-01ല്‍ കടം ജിഎസ്ഡിപി റേഷ്യോ 32.9ഉം 2005-06ല്‍ 33.66ഉം 2010-11ല്‍ 29.52ഉം ആണ്.

    കൃത്യമായി കണക്കുകൂട്ടുകയാണെങ്കില്‍ എയോ ബിയോ ആണ് താരതമ്യത്തിനെടുക്കേണ്ടത്. പക്ഷേ സി എടുത്തതു കൊണ്ട് നിഗമനങ്ങളില്‍ ഒരു മാറ്റവും വരുത്തേണ്ടി വരുന്നില്ല.

    ഒന്ന്) യുഡിഎഫ് ഭരണകാലത്ത് കടം ജിഎസ്ഡിപി റേഷ്യോ ഉയര്‍ന്നു. (എ) പ്രകാരം 33.15ല്‍ നിന്ന് 37.39 ആയും (ബി) പ്രകാരം 29.76ല്‍ നിന്ന് 33.56ആയും (സി) പ്രകാരം 32.9ല്‍ നിന്ന് 33.66 ആയും ഉയര്‍ന്നു. സ്ഥിര അടിസ്ഥാനവര്‍ഷത്തില്‍ തോതു കണ്ടുപിടിക്കുമ്പോള്‍ യുഡിഎഫിന്‍റെ പ്രകടനം കൂടുതല്‍ മോശമാവുകയാണ് ചെയ്യുന്നത്.

    രണ്ട്) എല്‍ഡിഎഫ് ഭരണകാലത്ത് കടം ജിഎസ്ഡിപി റേഷ്യോ താഴ്ന്നു. (എ) പ്രകാരം37.39ല്‍ നിന്ന് 32.28 ആയും (ബി) പ്രകാരം 33.56ല്‍ നിന്ന് 29.52ആയും (സി) പ്രകാരം 33.36ല്‍ നിന്ന് 29.52 ആയും താഴ്ന്നു. സ്ഥിര അടിസ്ഥാനവര്‍ഷത്തില്‍ തോതു കണ്ടുപിടിക്കുമ്പോള്‍എല്‍ഡിഎഫ് പ്രകടനം കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്യുന്നത്.

    അതുകൊണ്ട് ഒരു കളളത്തരവും ഞാന്‍ പറഞ്ഞിട്ടില്ല. അതേസമയം ഒരുവര്‍ഷം 23 ശതമാനം ജിഎസ്ഡിപി ഉയരുക എന്നുളളത് പ്രഥമദൃഷ്ട്യാ തന്നെ അസംഭവ്യമായ ഒരു നിലയാണെന്ന് ദേശീയ സമ്പദ് ഘടനയോ സംസ്ഥാന സമ്പദ്ഘടനയോ പരിചയമുളള ഏതൊരാള്‍ക്കും മനസിലാകേണ്ടതാണ്. ഈയൊരു കണക്കുവെച്ച് യുഡിഎഫ് കാലത്തെ വരുമാനവളര്‍ച്ച ചരിത്രകാല റെക്കോര്‍ഡാണെന്ന് സ്ഥാപിക്കുന്നതിന് ധവളപത്രത്തില്‍ ഒരു പേജു മുഴുവന്‍ ചെലവഴിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയുളള കളളപ്രചരണമാണ്. "യുഡിഎഫ് ഭരണകാലത്ത് 2004 - 05ല്‍ നാം ജിഎസ്ഡിപിയുടെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിച്ചു.... 2005-06ല്‍ ഇത് 14.7 ശതമാനമായിരുന്നു. താഴെ പട്ടിക തെളിയിക്കുന്നതു പോലെ ഈ വളര്‍ച്ചാനിരക്കു പോലും അടുത്ത അഞ്ചുവര്‍ഷം കൈവരിക്കുന്നതിന് മുന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല'' എന്നാണ് ധവളപത്രത്തില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.

    ഇപ്രകാരമുളള അടിസ്ഥാനരഹിതമായ വാചകമടികള്‍ "അതിഗഹനമായ വിശകലനത്തിനുളള പശ്ചാത്തലമാണ്" പോലും! ധവളപത്രം ഖണ്ഡിക എട്ടില്‍ പറയുന്നു... "സാമ്പത്തിക വളര്‍ച്ച താഴ്ന്നത് പൊതുമേഖലയിലും സ്വകാര്യമേഖലയിലും നിക്ഷേപം ഇടിയുന്നതിലേയ്ക്കു നയിക്കുന്നു. ഇതാവട്ടെ വീണ്ടും വരുമാന വളര്‍ച്ചയെ തടസപ്പെടുത്തുന്നു...". ഇങ്ങനെ പോകുന്നു ധവളപത്രവിശകലനം.

    ReplyDelete
  19. 2) ശമ്പളവകയിരുത്തലിന്റെ കാര്യം നേരത്തെ വിശദീകരിച്ചു കഴിഞ്ഞതാണ്. വകയിരുത്തിയതിനെക്കാള്‍ 2500 കോടിയെങ്കിലും കുറവേ ഈ വര്‍ഷം ചെലവാകൂ എന്നിപ്പോള്‍ വ്യക്തമാകുന്നു. കാരണം അത്ര പതുക്കെയാണ് ശമ്പളപരിഷ്കരണ പ്രവൃത്തികള്‍ മുന്നോട്ടു പോകുന്നത്. മുന്‍കാലാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെ വരാമെന്ന് അന്നേ തോന്നിയിരുന്നുവെങ്കിലും ബില്ലുകളുടെ കുടിശികയും മറ്റും കണക്കിലെടുത്ത് ബോധപൂര്‍വം ഒരു കുഷ്യന്‍ ബജറ്റില്‍ വകകൊള്ളിച്ചതാണ്. പ്രത്യേകിച്ച് റവന്യൂ വരുമാനത്തിന്റെയെല്ലാം മതിപ്പുകണക്ക് മുന്‍വര്‍ഷത്തെ അതേ നിരക്കില്‍ ഉയര്‍ത്തി നിശ്ചയിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക സാംഗത്യം ഉണ്ടായിരുന്നു.

    ബദല്‍ ധവളപത്രത്തില്‍ കാണിക്കുന്നതു പോലെ എത്രമാത്രമാണ് കണക്കുകള്‍ വളച്ചൊടിച്ചിട്ടുളളത്? ഏതെങ്കിലും ഒരുവര്‍ഷത്തെ അടിസ്ഥാനമാക്കി എന്തെല്ലാം ബാലിശമായ വാദങ്ങളാണ് ഉന്നയിച്ചത്. ധനകാര്യവകുപ്പ് ഇങ്ങനെയൊരു വാറോലയ്ക്ക് അംഗീകാരം നല്‍കിയതിന് മുന്‍ധനമന്ത്രിയെന്ന നിലയില്‍ എനിക്കത്ഭുതമുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന വരുമാന വളര്‍ച്ചാ നിരക്ക് ഒരു നോട്ടപ്പിശകല്ല, ബോധപൂര്‍വം നടത്തിയ കളളത്തരമാണ് എന്ന് ഞാന്‍ ആരോപിക്കുന്നത്...

    ReplyDelete
  20. അടിസ്ഥാന വര്ഷം 2004-05 ആയി 2004-05 ലെ GDP മൂല്യം കണക്കാക്കുകയും മുന്‍ വര്‍ഷങ്ങള്‍ 1999-2000 അടിസ്ഥാനമാക്കി GDP മൂല്യം കണക്കാക്കുകയും ചെയ്ത മാണി സാര്‍ അത് അറിയാതെ ചെയ്യുമോ..? ഇത് ബോധപൂര്‍വ്വമാണ്.. എന്തുകൊണ്ട് ഇതിനു മറുപടി പറയുന്നില്ല.. Vote on Account പാസ്സാക്കിയ രീതി ചര്‍ച്ച ചെയ്യാതിരിക്കാന്‍ താരങ്ങളുടെ വീട്ടില്‍ ഒരു IT rade ഉം ഒപ്പിച്ചു..

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...