Wednesday, October 14, 2015

അങ്ങനെ അവസാനം അഴിമതി കുടുംബശ്രീയിലും

അഴിമതിയാണ് യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ അഴിമതിയും വെട്ടിപ്പും കുറവായിരുന്നു. എന്നു മാത്രമല്ല, ചെയ്ത അഴിമതി പുറത്തുവരുന്നത് സാമൂഹ്യമായി വലിയ അപമാനവും ജാള്യതയുമൊക്കെയായിരുന്നു. കേരളത്തിലെ സര്‍ക്കാര്‍ യന്ത്രത്തെ ബിമാരു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ യന്ത്രത്തെയും താരതമ്യപ്പെടുത്തി, കേരളത്തിലെ ഭരണയന്ത്രം എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്നും, അതിനു കാരണമായ ചരിത്ര സാമൂഹ്യസാഹചര്യങ്ങളെന്തെന്നും പല പണ്ഡിത പഠനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മില്‍ സദ്ഭരണത്തിനുണ്ടായിരുന്ന ഈ വ്യത്യസ്തത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടച്ചുനീക്കിയിരിക്കുന്നു. ഇന്ന് അഴിമതി ഗ്രസിക്കാത്ത ഒരു മേഖലയുമില്ല. ഏറ്റവും സങ്കടകരമായ കാര്യം കേരളത്തിന്റെ അഭിമാനവും ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് അത്താണിയുമായിട്ടുളള കുടുംബശ്രീയിലേയ്ക്കും അഴിമതിയുടെ നീരാളിപ്പിടിത്തം എത്തിയിരിക്കുന്നു എന്നുളളതാണ്.
ഒരുമയുടെയും പങ്കാളിത്തത്തിന്റെയും സുതാര്യതയുടെയും ഉത്തമ മാതൃകയായിരുന്നു കുടുംബശ്രീ. ഇന്ത്യയിലെ തൊഴിലുറപ്പു നടത്തിപ്പിനെക്കുറിച്ച് താരതമ്യപഠനം നടത്തിയ അരുണാ റോയിയുടെ നിരീക്ഷണങ്ങള്‍ വളരെ ശ്രദ്ധേയങ്ങളാണ്. വ്യാപകമായ അഴിമതി തൊഴിലുറപ്പിന്റെ കാര്യത്തില്‍ മറ്റു പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ നന്നേ കുറവാണെന്നല്ല, ഇല്ലെന്നാണ് അവരുടെ നേതൃത്വത്തിലുളള പഠനസംഘം കണ്ടെത്തിയത്. ഇതിനു മുഖ്യകാരണം, കുടുംബശ്രീയുടെ പങ്കാളിത്തമാണ്. മേറ്റുമാര്‍ എഡിഎസുകളില്‍നിന്നാവുകയും ജോലിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും കുടുംബശ്രീ അംഗങ്ങളാവുകയും അയല്‍ക്കൂട്ടങ്ങളില്‍ ഇതുപോലുളള സ്‌കീമുകളുടെ നടത്തിപ്പ് ചര്‍ച്ചാവിഷയമാവുകയും ചെയ്യുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന സുതാര്യത അഴിമതിയുടെ സാധ്യത അടയ്ക്കുന്നു. 
ഇത് പഴങ്കഥ. വേലി തന്നെ വിളവുതിന്നു തുടങ്ങിയിരിക്കുന്നു. കുടുംബശ്രീയെ സംരക്ഷിക്കാനും സഹായിക്കാനും വേണ്ടിയുളള കുടുംബശ്രീ മിഷന്റെ ജില്ലാ സംസ്ഥാന തലങ്ങള്‍ അഴിമതിയില്‍ മുങ്ങിക്കഴിഞ്ഞു. കുടുംബശ്രീയെ പ്രതികൂലമായി ബാധിച്ചാലോ എന്ന ഒറ്റ വേവലാതി കൊണ്ടാണ് ഇതൊരു പരസ്യവിവാദത്തിലേയ്ക്ക് കൊണ്ടുവരാതിരുന്നത്. എന്നാല്‍ ഇനി പറയാതെ വയ്യ. ഇത്തവണത്തെ മാതൃഭൂമി വാരികയില്‍ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ ജെ. ദേവികയുടെ ഒരു ലേഖനമുണ്ട്. അവരുടെ എല്ലാ നിരീക്ഷണങ്ങളോടും യോജിപ്പില്ലെങ്കിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന അഴിമതി സംബന്ധിച്ച അവരുടെ ആശങ്കയില്‍ പൂര്‍ണമായും പങ്കുചേരുന്നു. ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും ലഭ്യമാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര ശ്രദ്ധയിലേയ്ക്ക് കുടുംബശ്രീ മിഷനു സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണത എത്തിയിട്ടുണ്ട്. കേരളം ഇക്കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇവിടെ നടക്കാന്‍പോകുന്ന തദ്ദേശ ഭരണത്തെരഞ്ഞെടുപ്പില്‍ കുടുംബശ്രീ അംഗങ്ങള്‍ ഇതുസംബന്ധിച്ച് വിധിയെഴുതുകയും വേണം.
കുടുംബശ്രീ മിഷന്റെ ധൂര്‍ത്ത് 

ആവശ്യമായ ഫണ്ടു ലഭ്യമാക്കാതെ യുഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീയെ എങ്ങനെ ദരിദ്രമാക്കി എന്നത് കണക്കുകള്‍സഹിതം കഴിഞ്ഞ ലക്കം ചിന്തയില്‍ വിശദീകരിച്ചിരുന്നു. ഇതുമൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കുടുംബശ്രീ പ്രയാസപ്പെടുകയാണ്. അക്കാര്യങ്ങള്‍ വീണ്ടും ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഇങ്ങനെ പണത്തിന് ഞെരുക്കം നേരിടുമ്പോള്‍ കൂടുതല്‍ മിതവ്യയം സ്വീകരിക്കും എന്നാണല്ലോ നാം സാധാരണഗതിയില്‍ കരുതുക. കുടുംബശ്രീയില്‍ നേരെ മറിച്ചാണ് പ്രവണത. കേന്ദ്രസര്‍ക്കാരില്‍നിന്നു കിട്ടന്ന ദാരിദ്ര്യനിര്‍മ്മാര്‍ജന മിഷന്‍ ഫണ്ടുകളും മറ്റും വകമാറ്റി ചെലവു ചെയ്ത് ആഡംബരത്തില്‍ ആറാടുകയാണ് മിഷന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം.
അഴിമതിയ്ക്കു ചുക്കാന്‍പിടിക്കുന്നത് രണ്ടു ലീഗ് ഗവേണിംഗ് ബോഡി അംഗങ്ങളാണ്. ഇവര്‍ക്ക് തിരുവനന്തപുരത്ത് താമസത്തിനും ഭക്ഷണത്തിനുമെല്ലാമുളള ചെലവ് കുടുംബശ്രീ മിഷനില്‍ നിന്നു വഹിക്കുന്നു. ഇവരെ തീറ്റിപ്പോറ്റുന്നതിനായി മാസം ശരാശരി 40,000 രൂപയാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന്‍ ചെലവിടന്നത്. പട്ടത്ത് ഒരു പ്രത്യേക ഹോട്ടലാണ് ഇവരുടെ താവളം. ഒരുകാര്യം നമ്മളോര്‍ക്കണം. 1998 മുതല്‍ 2011 വരെ കുടുംബശ്രീയ്ക്ക് 3 ഗവേണിംഗ് ബോഡികളുണ്ടായിരുന്നു. ഈ മൂന്നു ഗവേണിംഗ് ബോഡികളും കൂടി 10 വര്‍ഷം വിനിയോഗിച്ച പണത്തിന്റെ എത്രയോ മടങ്ങാണ് ഇവരുടെ ചെലവ്. കുടുംബശ്രീ ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷനാണ്. ഇതിന്റെ ഗവേണിംഗ് ബോഡി അംഗങ്ങളാവുക സാമുഹികമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനുളള അവസരമായിട്ടാണ് കഴിഞ്ഞകാലത്തെ അംഗങ്ങള്‍ ഉപയോഗിച്ചിരുന്നത്. യഥാര്‍ത്ഥ ടിഎ അല്ലാതെ മറ്റൊരു ഫീസും അവര്‍ വാങ്ങിയിരുന്നില്ല. ഇപ്പോള്‍ ഗവേണിംഗ് ബോഡിയ്ക്ക് സിറ്റിംഗ് ഫീസുണ്ട്. കുടുംബശ്രീ മിഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഗവേണിംഗ് ബോഡിയ്ക്ക് പ്രത്യേക ചുമതലകളൊന്നും നിര്‍വഹിക്കാനില്ല. പക്ഷേ, ഇപ്പോള്‍ കുടുംബശ്രീ മിഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെല്ലാം തീരുമാനിക്കുന്നത് ഗവേണിംഗ് ബോഡിയിലെ രണ്ട് അംഗങ്ങളാണ്. ഇതിലൂടെയാണ് കച്ചവടം ഉറപ്പിക്കലും കമ്മിഷന്‍ തുക നിശ്ചയിക്കുന്നതും.
ഈയിടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഒരു അന്തര്‍ദേശീയ സെമിനാര്‍ കോവളത്തു നടന്നു. ഇത്തരമൊരു സെമിനാര്‍ സംഘടിപ്പിച്ചതിനോടൊന്നും എതിര്‍പ്പ് എനിക്കില്ല. പക്ഷേ, സെമിനാറിന്റെ മറവിലും കുടുംബശ്രീയുടെ ചെലവിലും മന്ത്രിയോഫീസിലെ ജീവനക്കാരും മിഷനിലെ ചില ഉദ്യോഗസ്ഥരും കോവളത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മൂന്നു ദിവസം കുടുംബസമേതം താമസിച്ചാലോ? ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുന്നതിനുളള മോഹം ദാരിദ്രനിര്‍മ്മാര്‍ജന മിഷന്റെ പണം ധൂര്‍ത്തടിച്ചല്ല നിര്‍വഹിക്കേണ്ടത്. കുടുംബശ്രീ മിഷന്റെ സംസ്ഥാനതല റിവ്യൂയോഗങ്ങളൊക്കെത്തന്നെ കേരളത്തിലെ മികച്ച റിസോര്‍ട്ടുകളിലാണ് സംഘടിപ്പിക്കുന്നത്. ഈ അഴിമതി സഹിക്കാന്‍ കഴിയാതെ കുടുംബശ്രീ മിഷനില്‍ പ്രവര്‍ത്തിക്കാന്‍ സ്വയം സന്നദ്ധരായി വന്ന 3 ഡയറക്ടര്‍മാരും ട്രാന്‍സ്ഫര്‍ വാങ്ങി തിരിച്ചുപോയി എന്നും നാം അറിയണം.
കുടുംബശ്രീ വാര്‍ഷികം
കുടുംബശ്രീയുടെ വാര്‍ഷികങ്ങള്‍ പണം തട്ടിപ്പിന്റെ മേളകളായി മാറി. പന്തല്‍, സൗണ്ട് സിസ്റ്റം, ഹോട്ടല്‍ മുറികള്‍, ഭക്ഷണം എന്നിവയുടെ കരാര്‍ ലീഗിന്റെ കോണ്‍ട്രാക്ടര്‍മാര്‍ക്കു മാത്രമാണ്. ഭക്ഷണത്തിന് പേരുകേട്ട കഫേ കുടുംബശ്രീക്കാര്‍ക്ക് കുടുംബശ്രീ വാര്‍ഷികത്തില്‍ സ്ഥാനമില്ല. അഴിമതി മറനീക്കി പുറത്തുവന്നത് കോഴിക്കോടു വെച്ചു നടന്ന പതിനഞ്ചാം വാര്‍ഷികത്തിനാണ്. ഭക്ഷണച്ചുമതല ഒരു ലീഗ് കോണ്‍ട്രാക്ടര്‍ക്കായിരുന്നു. ഭക്ഷണം തികയാതെ വന്ന് ബഹളമായി. പക്ഷേ, സമ്മേളനസ്ഥലത്ത് മറ്റ് അലങ്കോലമൊന്നുമുണ്ടായില്ല. എന്നാല്‍ സമ്മേളനം കഴിഞ്ഞ് കണക്കുകള്‍ അവതരിപ്പിക്കാന്‍ സ്വാഗതസംഘം വിളിച്ചപ്പോള്‍ വലിയ ബഹളമായി. ഭക്ഷ്യവിപണന മേളയ്ക്ക് 60 ലക്ഷം മുടക്കിയതില്‍ 25 ലക്ഷം സ്റ്റേജിനാണ്. ചെയര്‍പേഴ്‌സണ്‍മാരുടെ കോണ്‍ഫറന്‍സിന് പത്തുലക്ഷം രൂപയാണ് ചെലവ്. വാര്‍ഷിക സമ്മേളനത്തിന്റെ സ്റ്റേജിനും പന്തലിനും 22 ലക്ഷം രൂപ. എല്ലാം കൂടി ഏതാണ്ട് ഒന്നരക്കോടി രൂപ. ഈ കണക്കുകള്‍ അംഗീകരിക്കാനാവില്ലെന്നും വിശദമായ കണക്കുകള്‍ ലഭ്യമാക്കണമെന്നും സ്ത്രീകള്‍ ആവശ്യപ്പെട്ടു. അതു ചെയ്യാമെന്ന ഉറപ്പില്‍ യോഗം പിരിച്ചുവിട്ടു. പിന്നെ ഇതുവരെയും സ്വാഗതസംഘം വിളിച്ചുചേര്‍ത്തിട്ടില്ല. 
പതിനാറാം വാര്‍ഷികത്തിന് പന്തല്‍ കെട്ടിയ തിരുവനന്തപുരത്തെ കോണ്‍ട്രാക്ടറില്‍നിന്ന് അഞ്ചു ലക്ഷം രൂപ വാങ്ങി. മന്ത്രിയോഫീസില്‍ കൊടുക്കാനെന്നു പറഞ്ഞാണത്രേ പണം കൈക്കലാക്കിയത്. ഇക്കാര്യം കോണ്‍ട്രാക്ടര്‍ പരസ്യമായി വിളിച്ചു പറഞ്ഞു. അതുകൊണ്ട് തുടര്‍ന്നുളള പരിപാടികളില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. തിരുവനന്തപുരം വാര്‍ഷികത്തിന് ഏകദേശം 40 ലക്ഷം രൂപയാണ് പലയിനങ്ങളിലായി കളളബില്ലു വെച്ചു മാറിയത്. പതനാറാം വാര്‍ഷികനടത്തിപ്പിലെ അപാകതകളും വെട്ടിപ്പുകളും സമ്മേളനസ്ഥലത്തു തന്നെ വലിയ പ്രതിഷേധത്തിനു കാരണമായി. അവസാനം മന്ത്രിതന്നെ ഇടപെട്ട് വിശദമായി കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കേണ്ടി വന്നു. മന്ത്രി ഈ ഉറപ്പ് നല്‍കുമ്പോള്‍ ആരവമുയര്‍ത്തുന്ന സ്ത്രീകളുടെ ചിത്രമാണ് ഇതോടൊപ്പം കൊടുത്തിട്ടുളളത്. 

 
ഇത്തവണത്തെ വാര്‍ഷികത്തിന് ഒരു കോടി രൂപയാണ് മിഷന്‍ നല്‍കിയത്. അതു കൂടാതെ മലപ്പുറത്തെ 107 സിഡിഎസുകളില്‍ നിന്ന് അയ്യായിരം രൂപ വീതം പിരിവും നടത്തി. കൂടാതെ കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളില്‍നിന്ന് വലിയ തുക പിരിക്കുകയും ചെയ്തു. കാസ് ഗ്രൂപ്പുകളില്‍ നിന്ന് അയ്യായിരം രൂപ വീതവും ന്യൂട്രിക് മിക്‌സ് ഗ്രൂപ്പുകളില്‍നിന്ന് 50000 രൂപവീതം, ഐടി ഗ്രൂപ്പില്‍ നിന്ന് 20000 രൂപയും പരിശീലന ഗ്രൂപ്പുകളില്‍നിന്ന് 15000 രൂപയുമാണ് പിരിച്ചിരിക്കുന്നത്. എന്നാല്‍ വാര്‍ഷികത്തിന് കാര്യമായ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. പിരിച്ച പണത്തിന് കണക്കുമില്ല. പരിശീലന ഗ്രൂപ്പുകളില്‍ പലരും തങ്ങളുടെ സ്വര്‍ണമാലകള്‍ പണയം വെച്ചാണ് ഈ തുക നല്‍കിയത്. നല്‍കിയ പണത്തിന് ആര്‍ക്കും രസീതും നല്‍കിയിട്ടില്ല.
പരിശീലനത്തിനും കമ്മിഷന്‍
മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരാണ് കുടുംബശ്രീയുടെ തൊഴില്‍സംരംഭങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. സംരംഭകത്വ വികസന പരിശീലനം, പ്രോജക്ടു തയ്യാറാക്കല്‍, വായ്പ ലഭ്യമാക്കല്‍ തുടങ്ങിയവയാണ് അവരുടെ സേവനങ്ങള്‍. ഇവരുടെ സ്ഥിതിയും ഏറെ പരിതാപകരമാണ്. ഇവര്‍ക്ക് മിഷന്‍ അംഗീകരിച്ച ഫീസുണ്ട്. എന്നാല്‍ ഇതിന്റെ 25- 30 ശതമാനം തുക ജില്ലാ മിഷനിലെ ഉദ്യോഗസ്ഥനു കൊടുക്കണം. 
പാലക്കാട് മറ്റൊരു രീതിയാണ്. ഓണറേറിയം മുഴുവനും മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍ക്ക് ലഭിക്കില്ല. 250 രൂപയേ കൈയില്‍ കിട്ടൂ. പക്ഷേ, 500 രൂപയ്ക്കും വൗച്ചര്‍ നല്‍കണം. തിരുവനന്തപുരം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ക്ക് ചെറിയ പിരിവുകളല്ല. ഓരോ എംഇസി ഗ്രൂപ്പും പരിശീലന ഗ്രൂപ്പും സംരംഭഗ്രൂപ്പുകള്‍ അവര്‍ക്കു ലഭിക്കേണ്ട എന്തുതരം ആനുകൂല്യം ആയിരുന്നാലും 20 ശതമാനമാണ്. 
പാലക്കാട് പരിശീലനമേ നടത്താതെ കളളബില്ലുകള്‍ വെച്ച് പണം തട്ടുന്നു. ജില്ലാ മിഷനിലെ ലീഗ് പ്രതിനിധിയായ അസിസ്റ്റന്റ് മിഷന്‍ കോഓര്‍ഡിനേറ്ററുടെ നേതൃത്വത്തിലാണ് കൊളള. ഇതിനെ ചോദ്യം ചെയ്ത കുടുംബശ്രീ പ്രവര്‍ത്തകരോട് 'അനുമതിയോടെയാണ് ഇക്കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നത്. നിങ്ങള്‍ക്കെവിടെയും പരാതിപ്പെടാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 
കുടുംബശ്രീ അംഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അന്വേഷണം നടത്തി. പരാതികള്‍ ശരിയാണെന്ന് അവര്‍ക്ക് ബോധ്യമായി. ഇതോടൊപ്പം സെക്രട്ടറിയേറ്റ് ഫിനാന്‍സ് വിംഗിന്റെ അന്വേഷണവുമുണ്ടായി. അവരും അഴിമതി സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് പ്രസ്തുത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ വകുപ്പുമന്ത്രി ഇടപെട്ട് നടപടി തടഞ്ഞു. 
അങ്ങനെ പ്രസ്തുത ഉദ്യോഗസ്ഥന്‍ അഴിമതി നടത്തി ജില്ലാ മിഷനില്‍ സുഖമായി വിഹരിക്കുന്നു. ഈ ഉദ്യോഗസ്ഥനെതിരെ പ്രതികരിച്ച ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ക്ക് എക്‌സ്‌ടെന്‍ഷനും നല്‍കിയില്ല. (മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ഭര്‍ത്താവാണിദ്ദേഹം). പാലക്കാട് ജില്ലാ മിഷനിലെ അഴിമതിപത്രങ്ങളും ചാനലുകളും തെളിവുകള്‍ സഹിതം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇത്രയും സമ്മര്‍ദ്ദം വകുപ്പുകളിലും മാധ്യമങ്ങളിലും നിന്ന് വന്നിട്ടും നമ്മുടെ സാമൂഹ്യ'നീതി' മന്ത്രി കുടുംബശ്രീയോട് നീതി പാലിക്കുന്നില്ല. 
വയനാട് ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല. പരിശീലന പരിപാടിയ്ക്ക് ഭക്ഷണമില്ല. പക്ഷേ, രേഖ പ്രകാരം ഭക്ഷണം വിതരണം ചെയ്തിട്ടണ്ട്. കൊടുക്കാത്ത ഭക്ഷണത്തിന് ബില്ലു മാറിയിട്ടുണ്ട്. ബുക്ക്, പേന ഇവ യൊന്നും വാങ്ങിയിട്ടില്ല. പക്ഷേ, വാങ്ങിയെന്നാണ് രേഖ. ഈയിനങ്ങളിലൊക്കെ പണം എഴുതിയെടുത്തിട്ടുണ്ട്. സംസ്ഥാന മിഷനില്‍ നിന്ന് ജില്ലയിലേയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരെ സ്വന്തം വീട്ടിലോ സുഹൃത്തുക്കളുടെ വീട്ടിലോ ആണ് താമസിപ്പിക്കുന്നത്. അവരുടെ ഭക്ഷണത്തിനും താമസത്തിനും ബില്ലുണ്ടാക്കി അങ്ങനെയും പണം തട്ടുന്നു. 
വിധവകളുടെ പേരിലും തട്ടിപ്പ്
വിധവകള്‍ക്ക് തൊഴില്‍നല്‍കുന്നതിന് ആരംഭിച്ച പുതിയ സംരംഭമാണ് പുനര്‍ജനി. ഈ സാമ്പത്തികവര്‍ഷം 2500 പേര്‍ക്ക് തൊഴില്‍പരിശീലനം നല്‍കി ജോലി കൊടുക്കുമെന്നാണ് ലക്ഷ്യം. ഒരാളിന് 15000 രൂപയാണ് ഫീസ്. മുന്നേമുക്കാല്‍ കോടി രൂപ ഈയിനത്തില്‍ നീക്കിവെച്ചിട്ടുണ്ട്. 1500 പേര്‍ക്ക് ജോലി നല്‍കാന്‍ ബാംഗ്ലൂര്‍ ആസ്ഥാനമാക്കിയ ഒരു കമ്പനിയ്ക്ക് കരാര്‍ നല്‍കി. 40 ശതമാനമാണ് കമ്മിഷന്‍ നിരക്ക്. ഇടപാടു നടത്തുന്നത് കുടുംബശ്രീ സംസ്ഥാന മിഷനിലെ ലീഗ് പ്രതിനിധിയായ ഒരു പ്രോഗ്രാം ഓഫീസറും രണ്ടു ഗവേണിംഗ് ബോഡി അംഗങ്ങളുമാണ്. 
കേന്ദ്രസര്‍ക്കാരിന്റെ നൈപുണ്യവികസന പദ്ധതി പ്രകാരം ദേശീയ ഉപജീവനമിഷന്റെ ഭാഗമായി സ്‌ക്രില്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് പ്ലേസ്‌മെന്റ് എന്നൊരു സ്‌കീമുണ്ട്. 30000 യുവാക്കള്‍ക്ക് തൊഴില്‍പരീശീലനവും തൊഴിലും നല്‍കുന്ന പദ്ധതിയാണിത്. 60 കോടി രൂപയാണ് ഈ വര്‍ഷത്തെ അടങ്കല്‍. പരിശീലനം നല്‍കി പ്ലേസ് മെന്റ് നല്‍കുന്നതിനായി 15 ഏജന്‍സികളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ കേരളത്തില്‍നിന്ന് ഒരു ഏജന്‍സിപോലുമില്ല. കമ്മിഷന്‍ കൂടുതല്‍ നല്‍കുന്നവര്‍ക്കു മാത്രമാണ് പരിശീലനത്തിനുളള അവസരം കൂടുതലായി നല്‍കുന്നത്. ഈ ഏജന്‍സികള്‍ക്ക് പരിശീലനം ലഭിക്കുന്നതിനും പണം അനുവദിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ നിരക്ക് 20 ശതമാനമാണ്. കുടുംബശ്രീ ഹെഡ് ഓഫീസിലെ പിരിവുകാരനായ ഉദ്യോഗസ്ഥന് പലതരത്തിലുളള പ്രത്യുപകാരങ്ങളാണ് ഉറപ്പാക്കിയിരിക്കുന്നത്. പ്രമോഷനും ഉയര്‍ന്ന ശമ്പളവും ഏകദേശം ഉറപ്പായി. 
സ്‌കില്‍ ട്രെയിനിംഗ് ആന്‍ഡ് പ്ലേസ് മെന്റ്, എംകെഎസ്പി എന്നിവയുടെ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ പോസ്റ്റിംഗിന് രണ്ടു ഗവേണിംഗ് ബോഡി മെമ്പര്‍മാര്‍ 25000 രൂപ വീതവും അക്കൗണ്ടന്റുമാരുടെ പോസ്റ്റിംഗ് വേളയില്‍ അയ്യായിരം രൂപ വീതവും വാങ്ങിയതായി കൊടുത്തവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഈ തുക നല്‍കാന്‍ വിസമ്മതിച്ചവരെ നിരന്തരം മാനസികമായി പീഡിപ്പിച്ച് പുറത്തു ചാടിച്ചു തുടങ്ങി.
ഇന്‍ഷ്വറന്‍സ് പദ്ധതി
എന്‍ഐസിയുമായി സഹകരിച്ച് കുടുംബശ്രീയില്‍ ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിച്ചിട്ടണ്ട്. ആന്ധ്രയില്‍ സെര്‍പിന്റെ നേതൃത്വത്തില്‍ ഇതേ പദ്ധതി നടക്കുന്നുണ്ട്. പോളിസി ചേര്‍ക്കല്‍, പ്രിമിയം ശേഖരിക്കല്‍, ക്ലൈം ലഭ്യമാക്കല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും സ്ത്രീകളുടെ നേതൃത്വത്തിലുളള ഫെഡറേഷനാണ് അവിടെ ചെയ്യുന്നത്. 
കുടുംബശ്രീയില്‍ ഈ പ്രവര്‍ത്തനങ്ങളൊക്കെ കുടുംബശ്രീയുടെ സിഡിഎസു തന്നെയാണ് ചെയ്യുന്നത്. എന്‍ഐസി ഒരു സര്‍വീസ് ഫീസു കൊടുക്കും. സിഡിഎസിന് അര്‍ഹതപ്പെട്ട ഈ കമ്മിഷന്റെപങ്കു പറ്റുന്നതിന് ഒരു ബ്രോക്കിംഗ് കമ്പനിയെ ഇടനിലക്കാരായി അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ കമ്മിഷന്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളില്‍നിന്ന് അധികമായി പത്തുരൂപയുംകൂടി ശേഖരിച്ചുകൊണ്ടാണ് ആ തുക കണ്ടെത്തുന്നത്. സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമാണ് ഈ സ്‌കീമിന്റെനടത്തിപ്പില്‍ ഒരു ബ്രോക്കിംഗ് കമ്പനിയുടെ ആവശ്യമില്ല. 
കണ്ണൂര്‍ ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകനാണ് ഈ കളളക്കളി പുറത്തുകൊണ്ടു വന്നത്. കൂടാതെ ലിങ്കേജ് വായ്പയ്ക്ക് പുതിയ ഒരു ഇന്‍ഷ്വറന്‍സ് സ്‌കീമും ആവിഷ്‌കരിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനിയ്ക്ക് നല്‍കി വന്‍തുക കമ്മിഷന്‍ തട്ടാനുളള ശ്രമം തദ്ദേശ സ്വയംഭരണ സെക്രട്ടറി നഖശിഖാന്തം എതിര്‍ത്തു. അതുകൊണ്ട് ആ ശ്രമം വിജയിച്ചില്ല. എന്നാല്‍ അപകടം പൂര്‍ണമായി ഒഴിഞ്ഞുപോയി എന്നു പറയാനുമാവില്ല. കുടുംബശ്രീക്കാരുടെ ജീവനും സ്വത്തും ഇന്‍ഷ്വര്‍ ചെയ്യുന്ന തുകയില്‍ നിന്ന് ഒരുഭാഗമാണ് പിടിച്ചുപറിക്കുന്നത്. ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഒരു സര്‍ക്കാരിന് എങ്ങനെയാണ് കഴിയുക? 
ബ്രാന്‍ഡിംഗ്
കുടുംബശ്രീയുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നത് അവയുടെ ബാഹ്യഭംഗി കണ്ടു മാത്രമല്ല. തനിമ, ഗുണനിലവാരം, തദ്ദേശിയത എന്നിവ പ്രധാനഘടകങ്ങളാണ്. ശാസ്ത്രീയമായ പാക്കിംഗും ലേബലിംഗുമുണ്ടെങ്കില്‍ വിപണനം ഒന്നുകൂടി ഉഷാറാകും. എന്നാല്‍ വികേന്ദ്രീകൃതമായി ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്ന ഒരു ഉല്‍പാദനസംവിധാനത്തില്‍ കേന്ദ്രീകൃതമായ ബ്രാന്‍ഡിംഗും ലേബലിംഗും എത്രത്തോളം ഫലപ്രദമാകുമെന്ന് സംശയമാണ്. ഉല്‍പന്നങ്ങളുടെ തദ്ദേശീയസ്വഭാവം കുടുംബശ്രീ വിപണിയില്‍ ഒരു പ്രധാനഘടകമാണ്. അതുകൊണ്ടുതന്നെ പരമ്പരാഗതമോ കോര്‍പറേറ്റു രീതിയിലോ ഉളള ബ്രാന്‍ഡിംഗ് അല്ല വേണ്ടത്. 
പക്ഷേ, കുടുംബശ്രീ ഉല്‍പന്നങ്ങളെ ബ്രാന്‍ഡു ചെയ്യാന്‍ ഒരു പുതിയ കമ്പനി രംഗപ്രവേശം ചെയ്തിട്ടുണ്ട്. പ്രവര്‍ത്തനങ്ങളൊക്കെ പരമരഹസ്യമായാണ്. ഒരു കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. 62 ലക്ഷം രൂപയാണ് ഒന്നാം ഘട്ടം അംഗീകരിച്ചിരിക്കുന്ന പ്രോജക്ട്. ഒരു നിബന്ധനയും പാലിക്കാതെ 32 ലക്ഷം രൂപ കമ്പനിയ്ക്കു നല്‍കിക്കഴിഞ്ഞു. സംരംഭ സബ്‌സിഡി, സംഘകൃഷി ഗ്രൂപ്പിന്റെ ഇന്‍സെന്റീവുകള്‍, പലിശ സബ്‌സിഡിയുടെ വിഹിതം, മാച്ചിംഗ് ഗ്രാന്റ് എന്നിവ അയല്‍ക്കൂട്ടങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും നല്‍കുമ്പോള്‍ അതിന്റെ 5-10 ശതമാനം വീതം ശേഖരിക്കുന്ന ഒരു പ്രവണത ആരംഭിച്ചിട്ടുണ്ട്. ഇത് വളരെ അപകടകരമായ സാഹചര്യമാണ്. ഇതിനെ എതിര്‍ക്കുന്ന സിഡിഎസ് ഭാരവാഹികളെ ഒറ്റപ്പെടുത്തുകയും അവര്‍ക്കു നല്‍കേണ്ട ആനുകൂല്യ അപേക്ഷകള്‍ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം വ്യാപകമായിട്ടുണ്ട്. 
ന്യൂട്രിമിക്‌സ്
കുടുംബശ്രീയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച സംരംഭമാണ് ന്യൂട്രിമിക്‌സ് യൂണിറ്റുകള്‍. 3500 കുടുംബങ്ങള്‍ക്ക് മികച്ച തൊഴില്‍ ലഭിക്കുന്ന, വളരെ നൂതനമായ ആശയമാണിത്. യൂണിറ്റുകള്‍ക്ക് ആവശ്യമായ ഗോതമ്പ് കുറഞ്ഞ നിരക്കില്‍ സര്‍ക്കാര്‍ ലഭ്യമാക്കും. അതിനു പുറമേ, പഞ്ചസാര, നിലക്കടല, സോയാബീന്‍ തുടങ്ങിയ സാധനങ്ങളും ആവശ്യമുണ്ട്. അവ പുറത്തു നിന്ന് ഇറക്കുമതി ചെയ്യും. മലപ്പുറത്തെ ഒരു സ്വകാര്യ ഏജന്‍സിയ്ക്കാണ് അതനുളള കരാര്‍. കുടുംബശ്രീ ഓഫീസിലെ ഒരു കണ്‍സള്‍ട്ടന്റും മന്ത്രിയോഫീസിലെ ചിലരും കുടുംബശ്രീ ഗവേണിംഗ് ബോഡിയിലെ ഒരു അംഗവുമായി നടത്തുന്ന കൂട്ടുകച്ചവടമാണിത്. 
ഒരു മാസത്തേയ്ക്ക് 4 കോടിയോളം രൂപയുടെ സാധനങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ നിശ്ചിത ശതമാനം കമ്മിഷനുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ വനിതാസംരംഭകരില്‍ നിന്ന് ഇത്തരം ഉല്‍പന്നങ്ങള്‍ സമാഹരിക്കുന്നതിനും കേരളത്തിലെ ന്യൂട്രിമിക്‌സുകള്‍ യൂണിറ്റുകള്‍ക്ക് ലഭ്യമാക്കുന്നതിനും ന്യൂട്രിമിക്‌സ് യൂണിറ്റുകളുടെ ഉല്‍പാദനച്ചെലവ് കുറച്ചുകൊണ്ടുവരുന്നതിനുമായി കണ്‍സോര്‍ഷ്യങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ആ സാധ്യത പ്രയോജനപ്പെടുത്തുന്നില്ല. കണ്‍സോര്‍ഷ്യത്തെത്തന്നെ സ്ഥാപിതതാല്‍പര്യക്കാരെക്കൊണ്ട് പുനസംഘടിപ്പിച്ചിരിക്കുകയാണ്. ഏഴു വടക്കന്‍ജില്ലകളിലേയ്ക്ക് സാധനങ്ങള്‍ സ്വകാര്യ ഏജന്‍സി വഴിയാണ് ഇറക്കുന്നത്. 
തെക്കന്‍ ജില്ലകളില്‍ക്കൂടി ഈ മാതൃക വ്യാപിപ്പിക്കുന്നതിനുളള കഠിനശ്രമം നടക്കുന്നു. ഒരു ഭാഗത്ത് കുടുംബശ്രീ സംവിധാനത്തെ അഴിമതിയ്ക്കും സാമ്പത്തിക ചൂഷണത്തിനുമുളള ഉപാധിയാക്കി മാറ്റുന്നു. മറുഭാഗത്ത് അതേസമയം കുടുംബശ്രീ സംരംഭകര്‍ക്ക് നല്‍കാനുളള ആനുകൂല്യങ്ങളൊന്നും നല്‍കാന്‍ കാശില്ലാതെ ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഈ സാമ്പത്തികവര്‍ഷവുമായി സംഘകൃഷി, സംരംഭങ്ങള്‍ എന്നിവയ്ക്കു നല്‍കേണ്ട സബ്‌സിഡികള്‍ കൃത്യമായി നല്‍കുന്നില്ല. ബാങ്കു ലിങ്കേജിന്റെ ഭാഗമായി നല്‍കേണ്ട മാച്ചിംഗ് ഗ്രാന്റുകള്‍ നല്‍കിയിട്ടേയില്ല. മിഷനില്‍ പണമില്ലാത്തതിനാല്‍ സിഡിഎസുകള്‍ക്കും എഡിഎസുകള്‍ക്കും നല്‍കേണ്ട പരിശീലനങ്ങളും സംരംഭകര്‍ക്കുളള പരിശീലനങ്ങളും നിര്‍ത്തിവെച്ചിരിക്കുന്നു. 
കഫേ കുടുംബശ്രീ
തിരുവനന്തപുരത്തു നടന്ന നാഷണല്‍ ഗെയിംസിലെ ഭക്ഷണവിതരണം മാതൃകാപരമായാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ നിര്‍വഹിച്ചത്. രുചികരമായ തദ്ദേശീയ ഭക്ഷണം സീറോ വേസ്റ്റ് മാനദണ്ഡങ്ങള്‍ പാലിച്ച് വിതരണം ചെയ്ത കുടുംബശ്രീ പ്രവര്‍ത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എന്നാല്‍ ഇവരില്‍ നിന്നുപോലും 20 ശതമാനം കമ്മിഷനായി കൈപ്പറ്റി! 
കുടുംബശ്രീ സംരംഭങ്ങളില്‍ ഏറ്റവും ജനകീയ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ് കഫേ കുടുംബശ്രീ. ഇവരുടെ അവസ്ഥ പരമദയനീയമാണ്. അളവില്‍ കൂടുതലുളള ഓര്‍ഡര്‍ വരികയാണെങ്കില്‍ അതിന്റെ പത്തുശതമാനം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ക്കു നല്‍കണം. നല്‍കാത്ത ഗ്രൂപ്പുകള്‍ക്ക് തുടര്‍ന്ന് ഓര്‍ഡര്‍ നല്‍കാതിരിക്കാനുളള മിടുക്ക് മിഷന്‍ കോഓര്‍ഡിനേറ്റര്‍മാര്‍ക്കുണ്ട്. മാത്രമല്ല, കഫേ കുടുംബശ്രീയുടെ പേരില്‍ ബിനാമി സംഘങ്ങള്‍ സജീവവുമാണ്. മിഷനുകളിലെ ഉദ്യോഗസ്ഥരുടെ വീടുകളില്‍ നടക്കുന്ന ചടങ്ങുകളിലേയ്ക്ക് നല്‍കുന്ന ഓഡറുകള്‍ക്ക് വില നല്‍കാത്ത സംഭവവും ഉണ്ടായിട്ടുണ്ട്. കുടുംബശ്രീ മേളകളില്‍ പണം കൊടുക്കാതെ സാധനങ്ങള്‍ വാങ്ങുന്ന കേമന്മാരും മിഷനിലുണ്ട് എന്നറിയുക. 
വിദേശ വിപണി പിടിക്കുന്നതിനായി കുടുംബശ്രീ സംരംഭകരെ ദുബൈ ഫെസ്റ്റില്‍ പങ്കെടുപ്പിച്ച് ഒരു ഗിമ്മിക്ക് നടത്തി. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് വിദേശ വിപണി കിട്ടുന്നത് സന്തോഷം തന്നെ. എന്നാല്‍ അവരെ ചൂഷണം ചെയ്യുന്നതിനാകരുത്. ദുബൈ ഫെസ്റ്റില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്? കുടംബശ്രീയുടെ ചെലവില്‍ കുറച്ചു നേതാക്കള്‍ക്ക് ദുബൈ സന്ദര്‍ശിക്കണമായിരുന്നു. സന്ദര്‍ശനത്തിന് അനുമതി നല്‍കുന്ന ഉത്തരവ് പുറത്തുവന്നപ്പോള്‍ വലിയ എതിര്‍പ്പണ്ടായി. തുടര്‍ന്ന് കുടുംബശ്രീ സംരംഭകരല്ലാത്തവരുടെ ദുബൈ യാത്ര മന്ത്രി തടഞ്ഞു. പക്ഷേ, വാര്‍ത്തയില്‍ മാത്രമാണ് തടഞ്ഞത്. പോകാന്‍ തീരുമാനിച്ചവരെല്ലാം പോവുകതന്നെ ചെയ്തു. തര്‍ക്കം മൂലം യാത്രാ ബില്ല് കുടുംബശ്രീ മിഷനില്‍ പാസാകാതെ കിടക്കുന്നു. എന്നാല്‍ ഇവരുടെ താമസം, ഭക്ഷണം, മറ്റു ചെലവുകള്‍ എന്നിവയൊക്കെ പാവം കുടുംബശ്രീ സംരംഭകരുടെ ചെലവിലെഴുതി. 55 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഉല്‍പന്നങ്ങള്‍ 17.5 ലക്ഷം രൂപയ്ക്കു വിറ്റഴിച്ചു. 
വേണം, പുതിയൊരു പ്രതിരോധം
ജനശ്രീ മിഷനെ കുടുംബശ്രീയിലേയ്ക്ക് ലയിപ്പിക്കാന്‍ നടത്തിയ ശ്രമം സംഘടിതമായാണ് പരാജയപ്പെടുത്തിയത്. ഇപ്പോള്‍ കുടുംബശ്രീ പ്രസ്ഥാനത്തെ സ്വാഭാവിക മരണത്തിലേയ്ക്ക് തളളിവിടാനാണ് ശ്രമം. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ബുദ്ധി ഭയങ്കരം തന്നെ. കുടുംബശ്രീ മിഷന്‍ സംവിധാനത്തെയാകെ അഴിമതിയില്‍ മുക്കുക, ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക, അതിലൂടെ കുടുംബശ്രീ ഉണ്ടാക്കിയെടുത്ത ജനവിശ്വാസ്യത തകര്‍ക്കുക, സ്വാഭാവികമായ നാശത്തിലേയ്ക്ക് കുടുംബശ്രീയെ നയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ കുരുട്ടു ബുദ്ധി. എന്നാല്‍ ഉമ്മന്‍ചാണ്ടി തിരിച്ചറിയാത്ത മറ്റൊരു കാര്യമുണ്ട്. 
മിഷന്‍ സംവിധാനത്തില്‍ മാത്രമാണ് അഴിമതിക്കാരെ നിറയ്ക്കാനും അഴിമതി നടത്താനും സാധിക്കുക. കുടുംബശ്രീയുടെ ജനകീയ സംവിധാനം കെട്ടുറപ്പും പ്രതിരോധ ശേഷിയുമുളളതാണ്. ഇത്തരം കൊളളരുതായ്മകള്‍ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ വേണ്ട ജനകീയതയും ജനാധിപത്യബോധവും സംഘടനയ്ക്കുണ്ട്. ഈ അഴിമതികള്‍ മിഷന്‍ തലത്തില്‍ നടക്കുന്നതാണ്. എന്നാല്‍ സംഘടനാസംവിധാനത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കിട്ടാത്തതിലുളള പ്രതിഷേധവും എതിര്‍പ്പും ശക്തമായി വളര്‍ന്നുവരുന്നുമുണ്ട്. അതിനെ കേവലം കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ സമീപിക്കേണ്ട എന്നതിനാലാണ് ഒരു സമരമാര്‍ഗം എന്ന നിലയിലേയ്ക്കു നീങ്ങാതിരുന്നത്. ഇനിയത് അനുവദിക്കാന്‍ പറ്റില്ല. കുടുംബശ്രീയുടെ അവകാശം നേടിയെടുക്കാന്‍ നടത്തിയ സമരത്തിന്റെ പുതിയ രൂപം ആരംഭിക്കേണ്ടിയിരിക്കുന്നു. 
അഴിമതിയെക്കുറിച്ചു മാത്രമേ ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നുളളൂ. ഇതിനെക്കാള്‍ ഗൗരവതരമാണ് മിഷനില്‍ സ്ത്രീവിരുദ്ധരുടെ അഴിഞ്ഞാട്ടം. പ്രതിബദ്ധതയും സ്ത്രീസൗഹൃദവും തെളിയിച്ച ഉദ്യോഗസ്ഥരെയൊക്കെ പിരിച്ചുവിട്ട് കേവലം കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ മിഷനില്‍ ആളുകളെ തിരുകിക്കയറ്റിയപ്പോള്‍ സ്ഥാനം കിട്ടിയത് സ്ത്രീകളോട് മര്യാദയ്ക്കുപോലും പെരുമാറാന്‍ തയ്യാറല്ലാത്തവര്‍ക്കാണ്. എല്ലാവരും ഇങ്ങനെയാണെന്നല്ല ആക്ഷേപം. പക്ഷേ, ഒന്നുമതിയല്ലോ, ആകെ ദുഷിക്കാന്‍. വിസ്തരഭയത്താല്‍ അതിവിടെ പ്രതിപാദിക്കുന്നില്ല. ആലപ്പുഴയിലെ അനുഭവം മറ്റൊരു ലേഖനത്തില്‍ വിവരിക്കാം. 
എല്‍ഡിഎഫ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അംഗങ്ങള്‍ക്കും വാഗ്ദാനം ചെയ്യുന്ന മാറ്റമിതാണ്. സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ നേതൃത്വത്തിലുളള ഒരു സംഘം ജില്ലാ മിഷന്റെ വരവു ചെലവു കണക്കുകള്‍ പരിശോധിക്കാനുളള അവകാശമുണ്ടാകും. മിഷന്‍ ജീവനക്കാര്‍ സിഡിഎസ് സംവിധാനത്തിന്റെ മുകളിലെ അധികാരികളല്ല. അതുകൊണ്ടുതന്നെ ഓരോ ഉദ്യോഗസ്ഥന്റെയും പ്രവര്‍ത്തനവും രീതിയും ശൈലിയും സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ സംഘം ഓഡിറ്റിനു വിധേയമാക്കുകയും അതു പരസ്യപ്പെടുത്തുകയും ചെയ്യും. ഓരോ ജില്ലയില്‍ നിന്നുമുളള രണ്ടോമൂന്നോ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ സംഘം രൂപീകരിച്ച് സംസ്ഥാന മിഷന്റെ മുഴുവന്‍ വരവുചെലവു കണക്കും വൗച്ചറുകളും പരിശോധിച്ച് റിപ്പോര്‍ട്ട് എല്ലാ സിഡിഎസുകളിലും ചര്‍ച്ചയ്ക്കു വിധേയമാക്കണം. ഇത് സോഷ്യല്‍ ഓഡിറ്റിന്റെ പുതിയൊരു രീതിയായി മാറും. വികസന ഭരണത്തിന്റെ കാര്യക്ഷമതയ്ക്കും ചോര്‍ച്ച തടയുന്നതിനുമാണ് മിഷന്‍ സംവിധാനം ലക്ഷ്യമിടുന്നത്. മാത്രമല്ല, വികസന അവകാശികള്‍ എന്ന നിലയ്ക്ക് ഇതു പരിശോധിക്കാനുളള ഉത്തരവാദിത്തവും അവകാശവും സിഡിഎസ് നേതൃത്വത്തിനുണ്ട്. കേരളത്തിലെ കുടുംബശ്രീ മിഷനിലെ കൊളളരുതായ്മകള്‍ മാറ്റി ശുദ്ധീകരിച്ചതിനു ശേഷം മതി പുറംരാജ്യങ്ങളിലേയ്ക്കുളള വ്യാപനം.

4 comments:

  1. Sir, allegatiins of bribery can ruin even good people's career and professional reputation.

    ReplyDelete
  2. Respected Sir,

    I am Viji.R working as Consultant Social Security,SMMU Kudumbashree Mission , I would like to comment on your your criticism about service charge collected from insurance holders.Sir service charge of Rs.10/- collected from the policy holders is to meet the expenditure of data entry and other expense of CDS and the amount is with the CDS only.

    ReplyDelete
  3. അഴിമതിയുടെ പുതുവഴികള്‍ തേടുകയാണ് ഭരണാധിപര്‍.
    അഴീമതി ജീവിതത്തിന്റെ ഭാഗമാണെന്ന് ജനങ്ങള്‍ക്കുംതോന്നിത്തുടങ്ങിയിട്ടുണ്ടാവും

    ReplyDelete
  4. Agreeing with your opinion but remember their are good peoples in the organisation with greater commitment. Generalisation may demoralize our views. Be specific.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...