Wednesday, October 9, 2013

രഘുറാം രാജന്റെ രാഷ്ട്രീയ അഭ്യാസം

Mathrubhumi 07-Oct-2013

ലോകപ്രശസ്ത സാമ്പത്തികവിദഗ്ധനാണ് ഡോ. രഘുറാം രാജന്‍. 2008ലെ ആഗോള സാമ്പത്തികപ്രതിസന്ധി പ്രവചിച്ച ചുരുക്കം ചിലരിലൊരാള്‍. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പിന്നാക്കാവസ്ഥ അളക്കാനുളള ഒരു സമഗ്ര സൂചിക തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ ചെയര്‍മാനാകാന്‍ എന്തുകൊണ്ടും അദ്ദേഹം അര്‍ഹനാണ്. ആ കമ്മിറ്റി തയ്യാറാക്കിയ സൂചികയുടെ ആധികാരികതയെക്കുറിച്ച് തര്‍ക്കിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. സൂചികയെ സംബന്ധിച്ച് കമ്മിറ്റിയിലെ ഒരംഗം 10 പേജുവരുന്ന ഭിന്നാഭിപ്രായക്കുറിപ്പ് എഴുതിയെന്നത് വസ്തുതയാണെങ്കിലും സംസ്ഥാനങ്ങള്‍ക്കിടയില്‍ കേന്ദ്രധനസഹായം വിതരണം ചെയ്യാന്‍ ഈ വികസന സൂചികയെ മാനദണ്ഡമാക്കുന്നതിനെക്കുറിച്ചാണ് എന്റെ തര്‍ക്കം. അതിനു പിന്നില്‍ സാമ്പത്തികശാസ്ത്രമല്ല, രാഷ്ട്രീയക്കളിയാണ്.

ബീഹാറിനു പ്രത്യേക സാമ്പത്തിക പദവി വേണമെന്നത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രധാന മുദ്രാവാക്യമായിരുന്നു.ഇതുന്നയിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം പാറ്റ്‌നയിലും ഈ വര്‍ഷം ഡല്‍ഹിയിലും കൂറ്റന്‍ റാലികള്‍ അദ്ദേഹം സംഘടിപ്പിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, കാശ്മീര്‍, മലമ്പ്രദേശ സംസ്ഥാനങ്ങളായ ഹിമാചല്‍, ഉത്തരഖണ്ഡ്, സിക്കിം എന്നിങ്ങനെ 11 സംസ്ഥാനങ്ങളെയാണ് 'പ്രത്യേക പദവി സംസ്ഥാനങ്ങള്‍' എന്നു വിളിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ക്ക് അധികധനസഹായം കേന്ദ്രത്തില്‍ നിന്നു ലഭിക്കും. മാത്രമല്ല പദ്ധതി ധനസഹായത്തിന്റെ 90 ശതമാനവും ഗ്രാന്റായിരിക്കും. മറ്റു സംസ്ഥാനങ്ങള്‍ക്കു 70 ശതമാനം പദ്ധതിധനസഹായം വായ്പയായാണ് ലഭിക്കുക. പിന്നാക്കാവസ്ഥ പരിഗണിച്ച് ബിഹാറിനെയും ഈ ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു നിതീഷ് കുമാറിന്റെ ആവശ്യം. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ശേഷം യുപിഎയുമായി സഹകരിക്കാന്‍ അദ്ദേഹം മുന്നോട്ടുവെച്ച ഉപാധി ഇതായിരുന്നു.

അവസരം മുതലെടുത്ത് കേന്ദ്ര ധനമന്ത്രി പി ചിദംബരം പാറ്റ്‌നയില്‍ പറന്നു ചെന്ന് ഇങ്ങനെ പ്രതികരിച്ചു; 'പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനും സമഗ്രമായ സൂചിക തയ്യാറാക്കുന്നതിനും ഒഒരു വിദഗ്ധസമിതിയെ നിയോഗിക്കാം'. കമ്മിറ്റിയുടെ നിഗമനം എന്തായിരിക്കുമെന്നും അന്നുതന്നെ (മെയ് 11, 2013) ചിദംബരം പ്രവചിച്ചു: കമ്മിറ്റി രൂപം നല്‍കാന്‍ പോകുന്ന ഏതു മാനദണ്ഡ പ്രകാരമായാലും പ്രത്യേകപദവിയ്ക്ക് ബിഹാര്‍ അര്‍ഹമായിരിക്കും എന്ന് എനിക്കുറപ്പുണ്ട്!'.

അങ്ങനെയാണ് രഘുറാംരാജന്‍ അധ്യക്ഷനായ നാലംഗ സമിതി രൂപീകരിക്കപ്പെട്ടത്. ശരവേഗത്തിലായിരുന്നു നടപടികള്‍ - മെയ് മാസത്തില്‍ കമ്മിറ്റി രൂപീകരിച്ചു, സെപ്തംബറില്‍ റിപ്പോര്‍ട്ടു തയ്യാറായി. ഇത്ര പ്രധാനപ്പെട്ട ഒരുകാര്യത്തെക്കുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞില്ല. തെളിവെടുത്തില്ല. വികസന സൂചികയുണ്ടാക്കാന്‍ ഈ പൊല്ലാപ്പെല്ലാമെന്തിന് എന്ന ഭാവമായിരുന്നു രഘുറാം രാജന്. ഐക്യരാഷ്ട്രസഭയുടെ ആസൂത്രണകമ്മിഷനടക്കം എത്രയോ ഏജന്‍സികള്‍ വികസന സൂചികകള്‍ തയ്യാറാക്കിയ അനുഭവം നമ്മുടെ മുന്നിലുണ്ട്. ഏതു സൂചികയെടുത്താലും കേരളവും ഗോവയുമാണ് മുന്നില്‍. 'ബിമാരു' (BIMARU) സംസ്ഥാനങ്ങള്‍ (ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്) ഏറ്റവും പിന്നിലും. രഘുറാം രാജന്റെ സൂചികപ്രകാരവും ഇതില്‍ വ്യത്യാസമില്ല.

10 ഘടകങ്ങളെയാണ് വികസനസൂചികയുണ്ടാക്കാന്‍ കമ്മിറ്റി പരിഗണിച്ചത്. പ്രതിശീര്‍ഷ ഉപഭോഗം, ദാരിദ്ര്യത്തിന്റെ തോത്, സ്ത്രീസാക്ഷരതാനിരക്ക്, ശിശുമരണ നിരക്ക്, പട്ടികവിഭാഗങ്ങളുടെ ശതമാനം, നഗരവാസികളുടെ ശതമാനം, വിദ്യാഭ്യാസ സൂചിക (ഹാജര്‍നില, സ്‌ക്കൂളുകളുടെ എണ്ണം) വീട്ടുസൗകര്യങ്ങള്‍ (കുടിവെളളം, കക്കൂസ്, ടെലിഫോണ്‍, വൈദ്യുതി) ബാങ്ക് അക്കൗണ്ടുളള കുടുംബങ്ങളുടെ എണ്ണം, 100 ചതുരശ്രമീറ്ററിനുളളിലെ റോഡ് ദൈര്‍ഘ്യം എന്നിവയാണവ.

മേല്‍പറഞ്ഞ 10 ഇനങ്ങളിലും ഓരോ സംസ്ഥാനത്തിന്റെയും സൂചികയുണ്ടാക്കിയ ശേഷം അവയുടെ ശരാശരി എടുക്കുമ്പോള്‍ സംസ്ഥാനത്തിന്റെ സൂചിക ലഭിക്കുന്നു. ഈ വികസനസൂചികയുടെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനത്തിന്റെയും 'കേന്ദ്രസഹായ ആവശ്യം' കണക്കാക്കുന്നത്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു മിനിമം സഹായം കൂടിയേ തീരൂ. 28 സംസ്ഥാനങ്ങള്‍ക്കും മൊത്തം കേന്ദ്ര ധനസഹായത്തിന്റെ 0.3 ശതമാനം വീതം തുല്യമായി ഈ മിനിമം സഹായം നല്‍കുന്നു. അങ്ങനെ മൊത്തം ധനസഹായത്തിന്റെ 8.4 ശതമാനം ഇപ്രകാരം നീക്കിവെച്ചു കഴിഞ്ഞാല്‍ ബാക്കിവരുന്ന തുകയുടെ 75 ശതമാനം വികസനസൂചികയുടെ അടിസ്ഥാനത്തിലും 25 ശതമാനം വികസനസൂചികയില്‍ സമീപകാലത്തുണ്ടായ പുരോഗതിയുടെ അടിസ്ഥാനത്തിലും വിതരണം ചെയ്യുന്നു. ഈ സന്ദര്‍ഭത്തില്‍ മാത്രമാണ് ജനസംഖ്യയെയും ഭൂവിസ്തൃതിയെയും പരിഗണിക്കുക.

ചുരുക്കത്തില്‍ 8.4 ശതമാനം തുകയൊഴിച്ച് ബാക്കി മുഴുവന്‍ ധനസഹായവും കേവലം വികസന സൂചികയുടെ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുക. അതേസമയം ഇന്ന് നിവലില്‍ വിവിധ കേന്ദ്രധനസഹായം വിതരണം ചെയ്യാന്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. മൂന്ന് തരത്തിലുളള കേന്ദ്ര ധനസഹായമാണ് സംസ്ഥാനങ്ങള്‍ക്ക് ഇന്നു ലഭിക്കുന്നത്. ഒന്ന്, ധനകാര്യ കമ്മിഷന്റെ തീര്‍പ്പുപ്രകാരമുളള നികുതിവിഹിതവും ഗ്രാന്റുകളും, രണ്ട്, പ്ലാനിംഗ് കമ്മിഷന്‍ വഴിയുളള ധനസഹായം. മൂന്ന്, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വഴിയുളള ധനസഹായം.

സമീപകാല ധനകമ്മിഷനുകളെ എടുത്താല്‍ 25 ശതമാനത്തോളം തുക ജനസംഖ്യയുടേയും വിസ്തൃതിയുടേയും അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. ബാക്കി പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലും. പക്ഷെ, പ്രതിശീര്‍ഷ വരുമാനമാണ് പിന്നാക്കാവസ്ഥയുടെ മാനദണ്ഡമായി പരിഗണിക്കുന്നത്. ഇതിനുപകരം രഘുറാം രാജന്‍ പിന്നാക്കാവസ്ഥയുടെ മാനദണ്ഡമായി വികസനസൂചികകളാണ് സ്വീകരിക്കുന്നത്. ജനസംഖ്യയെ നേരിട്ടു പരിഗണിക്കുന്നില്ല.

പ്ലാനിംഗ് കമ്മിഷന്‍ ധനസഹായമാകട്ടെ, ഗാഡ്ഗില്‍ മുഖര്‍ജി ഫോര്‍മുല പ്രകാരമാണ് വിതരണം ചെയ്യുന്നത്. ഇവിടെയും ജനസംഖ്യയെയും പ്രതിശീര്‍ഷവരുമാനവുമാണ് മാനദണ്ഡങ്ങള്‍. ഓരോ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. ഓരോ പദ്ധതിയുടെയം സവിശേഷതകളുടെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങള്‍ നിര്‍വചിക്കപ്പെട്ടിട്ടുളളത്. ദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതികള്‍ ദരിദ്രരുടെ ശതമാനമാണ് പരിഗണിക്കുക. സര്‍വശിക്ഷാ അഭിയാന് വിദ്യാഭ്യാസ വികസന സൂചികകളും ദേശീയ ഗ്രാമീണ ആരോഗ്യമിഷന് ആരോഗ്യസൂചികകളും മറ്റുമാണ് പരിഗണിക്കുക. ഇതിനൊക്കെ പകരം വികസന സൂചിക സാര്‍വത്രിക മാനദണ്ഡമാക്കി മാറ്റാനാണ് രഘുറാം രാജന്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നത്.

ഈ നീക്കം ഫലിച്ചാല്‍ കേരളത്തിന്റെ വിഹിതം കുത്തനെ ഇടിയും. ഇന്ന് കേരളത്തിന് ധനകാര്യ മ്മിഷന്‍ ധനസഹായത്തിന്റെ 2.45 ശതമാനവും കേന്ദ്രപദ്ധതി ധനസഹായത്തിന്റെയും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ തുകയുടെ 1.95 ശതമാനവും ലഭിക്കുന്നുണ്ട്. എന്നാല്‍ രഘുറാം രാജന്‍ റിപ്പോര്‍ട്ടു പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം കേവലം 0.38 ശതമാനം മാത്രമാണ്. എന്നുവെച്ചാല്‍ നമുക്കു ലഭിക്കുന്ന ധനസഹായം നിലവിലുളളതിന്റെ ആറിലൊന്നായി ചുരുങ്ങും. ഇതിനപ്പുറം ഒരു ധനകാര്യവിനാശം സംഭവിക്കാനില്ല.

വികസനസൂചികകള്‍ ഉയരുന്തോറും ധനസഹായത്തിന്റെ ആവശ്യം കുറയുന്നു എന്ന അനുമാനമാണ് രഘുറാം രാജന്‍ റിപ്പോര്‍ട്ടിന്റെ കാതല്‍. ഇത് അസംബന്ധമാണ്. കൂടുതല്‍ സ്‌ക്കൂളും കോളജും ആശുപത്രിയും ക്ഷേമസൗകര്യങ്ങളും ഉണ്ടെങ്കില്‍ അവയുടെ ആവര്‍ത്തനച്ചെലവ് ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ രൂക്ഷമാകും. നില്‍ക്കുന്ന സ്ഥലത്ത് നിലയുറപ്പിക്കാന്‍ കൂടുതല്‍ ചെലവാക്കിയേ മതിയാകൂ. അതേസമയം സാമൂഹ്യക്ഷേമ സൗകര്യങ്ങള്‍ക്കു പകരം ഭൗതികപശ്ചാത്തല സൗകര്യങ്ങളിലോ ഫാക്ടറികളിലോ ആണ് നിക്ഷേപം നടത്തിയിരുന്നെങ്കില്‍ ഇത്തരം ആവര്‍ത്തനച്ചെലവ് ഉണ്ടാകണമെന്നില്ല. പ്രതിശീര്‍ഷ വരുമാനത്തിനു പകരം 'സമഗ്ര' വികസന സൂചികയിലേയ്ക്കു മാറുമ്പോള്‍ ഈ അടിസ്ഥാന യാഥാര്‍ത്ഥ്യം അവഗണിക്കപ്പെടുന്നു.

ഇതൊന്നും പോരാഞ്ഞിട്ട് വികസനസൂചികയില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അനുപാതത്തെക്കാള്‍ ഉയര്‍ന്ന വര്‍ദ്ധന നല്‍കുന്നതിന് ഉതകുന്ന രീതിയിലാണ് ഫോര്‍മുല തയ്യാറാക്കിയിട്ടുളളത്.

സംസ്ഥാനങ്ങള്‍ തമ്മിലുളള സാമ്പത്തിക സാമൂഹ്യക്ഷേമ അന്തരങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനുളള ഒറ്റമൂലിയല്ല കേന്ദ്രസംസ്ഥാന വിഭവകൈമാറ്റം. നിയോലിബറല്‍ നയങ്ങളുടെ ഭാഗമായി എവിടെ ഫാക്ടറികള്‍ സ്ഥാപിക്കണം എന്നും മറ്റും തീരുമാനിക്കുന്നതിന് പൂര്‍ണസ്വാതന്ത്ര്യം കൊടുത്തത് പിന്നാക്ക പ്രദേശങ്ങള്‍ക്കു തിരിച്ചടിയായി. പൊതുമേഖലാനിക്ഷേപത്തില്‍ വന്ന ഇടിവും പ്രതികൂലമായ മറ്റൊരു ഘടകമാണ്. ബാങ്കുവായ്പകളും പടിപടിയായി സ്വതന്ത്രമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ തമ്മിലുളള അന്തരം അതിവേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതാകെ പുതിയ ഫോര്‍മുലകൊണ്ട് തിരിച്ചിടാം എന്നു കരുതുന്നത് മൗഢ്യമാണ്.

രഘുറാം രാജന്‍ കുടത്തില്‍ നിന്ന് ഒരു ദുര്‍ഭൂതത്തെ തുറന്നുവിട്ടിരിക്കുകയാണ്. തെലങ്കാന സംസ്ഥാന രൂപീകരണം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്ന ചിദംബരത്തിന്റെ വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണല്ലോ എരിഞ്ഞു കിടന്ന തെലങ്കാന വിഭജനസമരത്തെ ആളിക്കത്തിച്ചത്. സംസ്ഥാനങ്ങള്‍ തമ്മില്‍ അതുപോലൊരു സംഘര്‍ഷത്തിന് വഴിമരുന്നിടുകയാണ് ചിദംബരവും രഘുറാംരാജനും ചേര്‍ന്ന് ചെയ്തിരിക്കുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മറ്റുമുണ്ടാകാന്‍ പോകുന്ന പൊട്ടിത്തെറി നോക്കൂ. വികസന സൂചികയെടുത്താല്‍ ഗുജറാത്തിനു മുകളിലാണ് ത്രിപുര. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെല്ലാം വികസനസൂചികയില്‍ ഇടത്തരം വികസിത സംസ്ഥാനങ്ങളുടെ പട്ടികയിലാണ് വരിക. തന്മൂലം കേന്ദ്ര പദ്ധതി സഹായവും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലുമായി ഇന്നത്തെ പ്രത്യേക പദവി സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്ന വിഹിതം 22.78 ശതമാനത്തില്‍ നിന്ന് 10.18 ശതമാനമായി താഴും. ഇതവര്‍ സമ്മതിക്കുമോ? എന്നാല്‍ അതേസമയം ബിമാരു സംസ്ഥാനങ്ങള്‍ക്കും ഒറീസയ്ക്കും കൂടി ഇപ്പോള്‍ ലഭിക്കുന്ന 33.83 ശതമാനം വിഹിതം 52.96 ശതമാനമായി ഉയരുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ഇതു വെട്ടിക്കുറയ്ക്കാന്‍ അവര്‍ സമ്മതിക്കുമോ?

കേരള സര്‍ക്കാരിനും രണ്ടുദിവസം വേണ്ടി വന്നു പ്രതികരിക്കാന്‍. മുഖ്യമന്ത്രി ഒരു കത്തുമെഴുതി കാത്തിരുന്നാല്‍ പോര, ശക്തമായി പ്രതിഷേധിച്ചേ തീരൂ. എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്ന 0.3 ശതമാനം കഴിഞ്ഞാല്‍ പിന്നെ ബാക്കി വരുന്ന 82 ശതമാനം കേന്ദ്രസഹായത്തിന്റെ 0.08 ശതമാനമേ നമുക്ക് ആവശ്യമുളളൂ എന്നാണ് രഘുറാം രാജന്‍ പറയുന്ന്. അദ്ദേഹം പ്രശസ്തനായ സാമ്പത്തികവിഗദ്ധനായിരിക്കാം, പക്ഷേ, രാഷ്ട്രീയവിവേകം ലവലേശം ഇല്ല. 

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...