Tuesday, September 10, 2013

അട്ടപ്പാടിയിലെ വംശഹത്യ

പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ യോഗത്തില്‍ പാലക്കാട് ജില്ലാ കളക്ടര്‍ വെളിപ്പെടുത്തിയ കണക്കാണിത്; അട്ടപ്പാടിയില്‍ കഴിഞ്ഞ വര്‍ഷം മരിച്ചത് ഏതാണ്ട് ആയിരം ആദിവാസികള്‍, ജനിച്ചത് അറുനൂറു കുഞ്ഞുങ്ങളും. ജനനനിരക്കിനെക്കാള്‍ ഉയര്‍ന്ന മരണനിരക്ക് വംശഹത്യയിലേയ്ക്കുളള പാതയാണ്. വിശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നിയതു കൊണ്ട് കൂടുതല്‍ കൃത്യമായ കണക്കു ശേഖരിക്കാന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കേരളത്തിലെ പൊതു നിരക്കിന്റെ അഞ്ചു മടങ്ങു വരും എന്നു കണക്കാക്കപ്പെടുന്നു.

അവിതര്‍ക്കിതമായ ഒരു കാര്യമുണ്ട്. ഏറ്റവും പരിതാപകരമാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ നില. ഇരകള്‍ തന്നെയാണ് അവരുടെ അവസ്ഥയ്ക്കുത്തരവാദി എന്ന മട്ടിലുളള മന്ത്രിമുഖ്യന്മാരുടെ ആക്ഷേപങ്ങള്‍ കൂടിയായപ്പോള്‍ പതനം പൂര്‍ണമായി. സുഭിക്ഷമായ റേഷന്‍ നല്‍കിയാലും വാങ്ങിക്കഴിക്കില്ല എന്നു മുഖ്യമന്ത്രി; ഗര്‍ഭിണികള്‍ മദ്യപിക്കുന്നതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ മരിക്കുന്നത് എന്നു മറ്റൊരു മന്ത്രി.

എന്തുകൊണ്ട് ആദിവാസികള്‍ റേഷനരി വാങ്ങുന്നില്ല? ഒന്നുകില്‍ വാങ്ങാന്‍ പണമില്ല. അതല്ലെങ്കില്‍ വിതരണം ചെയ്യുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത അരി. അതുമല്ലെങ്കില്‍ ആദിവാസികള്‍ക്കു അരിയെക്കാള്‍ പ്രിയം റാഗി പോലുളള ധാന്യങ്ങളാണ്; അതു കിട്ടുന്നില്ല. കേരളത്തില്‍ അരിയ്ക്കു പകരം ഗോതമ്പു റേഷന്‍ ചെയ്തു നോക്കൂ. എന്താവും പ്രതികരണം? അംഗനവാടികള്‍ വഴി ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്തതിന് കരാറുകാരനെയും ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡു ചെയ്തിട്ടുണ്ട്. സംഭവിച്ചത് എന്തെന്ന് ഇനി പറയണോ?

നിന്ദ്യമാണ് കെ സി ജോസഫിന്റെ ആരോപണം. ഗര്‍ഭിണികളുടെ മദ്യപാനം മൂലമാണു പോലും ശിശുമരണം. മരിച്ചുപോയ കുട്ടികളുടെ അമ്മമാരൊന്നും മദ്യപാനികളല്ല എന്ന് കീര്‍ത്താഡ്‌സിന്റെ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ചാപിളളകള്‍ക്ക് ജന്മം കൊടുത്തവരും മദ്യപാനികളല്ല. പിന്നെ എന്തു വസ്തുതയുടെ ബലത്തിലാണ്, ആദിവാസി സ്ത്രീകളെയാകെ അടച്ചാക്ഷേപിക്കുന്ന പ്രസ്താവന മന്ത്രി നടത്തിയത്? ആദിവാസികളെക്കുറിച്ചാണെങ്കില്‍ വായില്‍ത്തോന്നിയതു പറയാമെന്നാണോ?

ആദിവാസികള്‍ക്കിടയില്‍ മദ്യപാനശീലം വളരെ ഉയര്‍ന്ന തോതിലുണ്ട്. ശരി തന്നെ. പക്ഷേ, ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തിയത് അട്ടപ്പാടിയിലെ സ്ത്രീകളാണ്. അഹാഡ്‌സിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപന പരിപാടിയുടെ ഭാഗമായി രൂപം കൊണ്ട സാമൂഹ്യസംഘടനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തായ്കുലസംഘങ്ങള്‍. ഗോത്ര ഊരുകള്‍ കേന്ദ്രീകരിച്ചു മദ്യം മയക്കുമരുന്ന്, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ എന്നീ സാമൂഹ്യതിന്മകള്‍ക്കെതിരെയാണ് തായ്കുലസംഘത്തിന്റെ പ്രവര്‍ത്തനം. അട്ടപ്പാടിയിലെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് 2010 ഒക്‌ടോബറില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡു നടത്തിയ അവലോകനത്തില്‍ ഈ സംഘങ്ങളെക്കുറിച്ച് നടത്തിയ നിരീക്ഷണം ഇതായിരുന്നു;

'കരാര്‍ സമ്പ്രദായത്തിനു പകരം യഥാര്‍ത്ഥ ഗുണഭോക്താക്കളുടെ കമ്മിറ്റികള്‍ തന്നെ പ്രവര്‍ത്തികളേറ്റെടുക്കാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കൂലിതന്നെ ലഭിച്ചു തുടങ്ങി. നിലവിലുണ്ടായിരുന്ന കൂലി നിരക്കിനെക്കാള്‍ ഗണ്യമായി ഉയര്‍ന്ന കൂലി ലഭിച്ചു. ഇതിന്റെ ഫലമായി അവരുടെ കൈയില്‍ ചെലവഴിക്കാനുളള പണം വര്‍ദ്ധിച്ചു. ഇത് മുതലെടുക്കാന്‍ കോണ്‍ട്രാക്ടര്‍ ലോബിയും മദ്യമാഫിയയും സംഘടിതമായി വ്യാജവാറ്റ് നടത്തുകയും രഹസ്യമായി ഊരുകളില്‍ വിതരണം ചെയ്യുന്നത് ശക്തിപ്പെടുത്തി. പലപ്രദേശത്തും സ്ത്രീകള്‍ തായ്കുല സംഘങ്ങളുടെ കീഴില്‍ തങ്ങളുടെ പ്രദേശത്തെ വ്യാജവാറ്റുകള്‍ നടത്തുന്നതിനെ ഒരുമിച്ചു നിന്നെതിര്‍ത്തു. അങ്ങനെ ഈ ആദിവാസി സ്ത്രീ സംഘങ്ങള്‍ ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്'.

തായ്കുല സംഘങ്ങളെക്കുറിച്ചു നടത്തിയ സര്‍വെ പ്രകാരം 48 ശതമാനം പ്രവര്‍ത്തനങ്ങളും മദ്യനിരോധനവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. മറ്റൊരു പന്ത്രണ്ടു ശതമാനം പ്രവര്‍ത്തനം കഞ്ചാവ് അടക്കമുളള മയക്കുമരുന്നുകള്‍ക്കെതിരെ ആയിരുന്നു. തായ്കുല സംഘങ്ങള്‍ നേരിടുന്ന പ്രതിബന്ധങ്ങളില്‍ അമ്പതു ശതമാനം പോലീസ്, എക്‌സൈസ് വകുപ്പുകളുടെ പിന്തുണ, മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു. എട്ടു ശതമാനം മദ്യമാഫിയയുടെ ഭീഷണിയും മറ്റൊരെട്ടു ശതമാനം മദ്യമാഫിയയുടെ രാഷ്ട്രീയ ബന്ധങ്ങളും സംബന്ധിച്ചുളളവയായിരുന്നു. 34 ശതമാനം പ്രതിബന്ധങ്ങള്‍ ഊരില്‍നിന്നു, പ്രത്യേകിച്ച് പുരുഷന്മാരുടെ പിന്തുണ ലഭിക്കാത്തതുമായി ബന്ധപ്പെട്ടാണ്. സര്‍വെയില്‍ പങ്കെടുത്ത 39 ശതമാനം പേരും മുന്നോട്ടു വെച്ച നിര്‍ദ്ദേശം പോലീസ്, എക്‌സൈസ് വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തണം എന്നാണ്.

അട്ടപ്പാടിയിലെ കഞ്ചാവു കൃഷിയുടെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് സുഗതകുമാരി ടീച്ചറെപ്പോലുളളവര്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ വിശദമായി എഴുതിയിട്ടുണ്ട്. കളളവാറ്റു തടയാനും കഞ്ചാവു കൃഷി നശിപ്പിക്കാനും ആവശ്യമായ സജ്ജീകരണങ്ങള്‍ എക്‌സൈസ് വകുപ്പിനില്ല. വനം, എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിതമല്ല. പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും കൂലിവേലക്കാരായ ആദിവാസികള്‍. മാഫിയ സ്വച്ഛന്ദം തഴച്ചുവളരുന്നു. ഈ സ്ഥിതിവിശേഷം തന്നെയാണ് ഇപ്പോഴും. സമീപകാലത്ത് അത് കൂടുതല്‍ രൂക്ഷമായി.

വന-പരിസ്ഥിതി പുനസ്ഥാപന പദ്ധതിയുടെ ഭാഗമായി ഉണ്ടായിരുന്ന 360 വാച്ചര്‍മാരില്‍ 280 പേരും ആദിവാസികളായിരുന്നു. വനനശീകരണം തടയുന്നതിനു പുറമെ വനമേഖലയിലെ കഞ്ചാവു കൃഷിയ്ക്കും മദ്യവാറ്റിനുമെതിരെ ഇവര്‍ ഇടപെട്ടിരുന്നു. എന്നാല്‍ അഹാഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതോടെ ഇവരെയും പിരിച്ചു വിട്ടത് മദ്യ കഞ്ചാവ് മാഫിയകള്‍ക്കു പ്രോത്സാഹനമായി. അട്ടപ്പാടിയിലെ അമിതമായ മദ്യപാനത്തിന്റെയും മയക്കുമരുന്ന് സേവയുടെയും കാരണക്കാര്‍ ആദിവാസികള്‍ അല്ല, മറ്റുളളവരാണ്. നിസഹായതയുടെയും സമ്പൂര്‍ണ തകര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ മദ്യവും മയക്കുമരുന്നും സുലഭമായതോടെയാണ് താല്‍ക്കാലികശാന്തിയ്ക്കായി ആദിവാസികള്‍ അവയെ ആശ്രയിച്ചത്. മദ്യനിരോധനനിയമം നടപ്പാക്കുന്നതില്‍ ഭരണസംവിധാനത്തിന്റെ പരാജയത്തിന് ആദിവാസികളെ പഴിച്ചിട്ടു കാര്യമില്ല.

അട്ടപ്പാടിയിലെ ആരോഗ്യപരിപാലന, സാമൂഹ്യക്ഷേമ, ഭരണസംവിധാനങ്ങള്‍ അടിമുടി തകര്‍ന്നുവെന്നതില്‍ ആര്‍ക്കുമില്ല സംശയം. ആശുപത്രിയില്‍ സ്റ്റാഫില്ല, മരുന്നില്ല. അയണ്‍ ഫോളിക് ആസിഡ് രണ്ടുവര്‍ഷമായി വിതരണമില്ല. അംഗനവാടികളുടെ നിയന്ത്രണത്തില്‍ ഗൗരവതരമായ വീഴ്ചകള്‍. ഭരണഅരാജകത്വത്തെക്കുറിച്ച് കൂടുതല്‍ വിശദമാക്കേണ്ടതില്ല.

അട്ടപ്പാടിയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമോ? പട്ടികവര്‍ഗ വികസന വകുപ്പ് നേരിട്ടു നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏതാണ്ട് തുല്യമായ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ചെലവഴിക്കപ്പെടുന്നുണ്ട്. വകുപ്പുകള്‍ വഴി ചെലവഴിക്കുന്നതിനെക്കാള്‍ ഫലപ്രദമാണ് വികേന്ദ്രീകൃത ആസൂത്രണം എന്നു തിരിച്ചറിഞ്ഞാണ് ജനകീയാസൂത്രണത്തിന് രൂപം നല്‍കിയത്. താഴെ തട്ടിലെ ആവശ്യങ്ങള്‍ മനസിലാക്കി തീരുമാനമെടുക്കാനും ഗുണഭോക്താക്കളുടെ മുന്‍കൈയില്‍ അവ നടപ്പാക്കാനും കഴിയും. എന്നാല്‍ പട്ടികവര്‍ഗ ഉപപദ്ധതിയില്‍ നടന്നു വന്നിരുന്നതിനെക്കാള്‍ ഗുണപരമായ വ്യത്യാസമുണ്ടായില്ല എന്ന ആക്ഷേപം അന്നുതന്നെയുണ്ടായിരുന്നു. തീരുമാനമെടുക്കുന്നതിലും നടപ്പാക്കുന്നതിലും ഗുണഭോക്താക്കള്‍ പങ്കാളികളായാലേ ജനാധിപത്യ അധികാര വികേന്ദ്രീകരണത്തിന്റെ യുക്തി ഫലപ്രദമാകൂ. ആദിവാസികളുടെ കാര്യത്തില്‍ ഈ പങ്കാളിത്തം വേണ്ടത്ര ഉറപ്പാക്കാന്‍ കഴിയുന്നില്ല എന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ഊരുകളിലും നിന്ന് അഭ്യസ്തവിദ്യരായ യുവാക്കളെ സോഷ്യല്‍ ആനിമേറ്റേഴ്‌സ് ആയി നിശ്ചയിച്ചത്.

പട്ടികവര്‍ഗ ഉപപദ്ധതി പ്രത്യേക ഊരു കൂട്ടങ്ങളില്‍ വെച്ചു തീരുമാനിക്കണമെന്നു നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ഊരുകൂട്ടങ്ങളായിരുന്നു ഇക്കാര്യത്തില്‍ അന്തിമവാക്ക്. ഈ പരിഷ്‌കാരവും ദുര്‍ബലപ്പെട്ടു. ഇത് ശക്തമായി നടപ്പാക്കുന്നതിനുളള സാമൂഹ്യരാഷ്ട്രീയ ഇടപെടല്‍ കരുത്താര്‍ജിക്കണം. ജനകീയമായ ഇത്തരമൊരു പ്രവര്‍ത്തനശൈലി ആവിഷ്‌കരിച്ചതുകൊണ്ടാണ് അട്ടപ്പാടിയില്‍ നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപന പദ്ധതി വിജയമായത്. എന്നാല്‍ അന്നുണ്ടാക്കിയ ഊരു വികസന സമിതികള്‍ ഇന്ന് മൃതപ്രായമാണ്. ലക്ഷക്കണക്കിന് രൂപ അക്കൗണ്ടുകളിലുണ്ടെങ്കിലും ഉപയോഗിക്കാന്‍ അവകാശമില്ല. യഥാര്‍ത്ഥത്തില്‍ ഈ ജനകീയ സംവിധാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കോര്‍ത്തിണക്കി സ്ഥായിയായിക്കുകയാണ് വേണ്ടത്.

1951ല്‍ അട്ടപ്പാടിയിലെ ജനസംഖ്യ 11300 ആയിരുന്നു. ഇതിന്റെ 90.92 ശതമാനം ആദിവാസികളായിരുന്നു. വികസന പദ്ധതികളുടെ ഭാഗമായി ഗതാഗതസംവിധാനങ്ങള്‍ മെച്ചപ്പെട്ടതോടെ കുടിയേറ്റക്കാര്‍ പ്രവാഹിച്ചു. 2001 ആയപ്പോഴേയ്ക്കും ജനസംഖ്യ 66171 ആയി. പക്ഷേ, കുടിയേറ്റക്കാരായി ഭൂരിപക്ഷം. ആദിവാസികള്‍ 41 ശതമാനത്തിലൊതുങ്ങി. 1950കളില്‍ അട്ടപ്പാടിയുടെ 82 ശതമാനം വനങ്ങളായിരുന്നു. എഴുപതുകളില്‍ 74 ശതമാനമായി. 80കളില്‍ ഇത് 20 ശതമാനമായി കുറഞ്ഞു. ആദിവാസികളുടെ ആവാസവ്യവസ്ഥ നശിപ്പിക്കപ്പെട്ടു. മാത്രമല്ല, അട്ടപ്പാടിയിലെ മൂന്നിലൊന്നു ഭൂമി പോലും ആദിവാസികളുടെ കൈവശത്തിലല്ല. നിസാരവിലയ്ക്ക് ആദിവാസികളെ കബളിപ്പിച്ച് പലരും ഭൂമി കൈവശപ്പെടുത്തി. കൈയേറ്റക്കാരും കുറവായിരുന്നില്ല. ഭൂപരിഷ്‌കരണം മൂലം ആദിവാസികള്‍ക്കു ഭൂമി നഷ്ടപ്പെടുകയായിരുന്നു. ഭൂമി ആദിവാസിക്കു തിരിച്ചുനല്‍കണമെന്ന് സുപ്രിംകോടതി വിധിച്ചിട്ടും നടപ്പായില്ല. ചെറുകിട കൃഷിക്കാരുടെ ഭൂമിയ്ക്ക് സംരക്ഷണം നല്‍കി വന്‍കിടക്കാരുടെ മിച്ചഭൂമി ഏറ്റെടുത്തു നല്‍കുന്നതിനുളള നിയമം പാസായെങ്കിലും അതും നടപ്പായില്ല. അട്ടപ്പാടിയിലെ ഏറ്റവും മോശം ഭൂമിയാണ് ഇന്ന് ആദിവാസികളുടെ കൈവശമുളളത്.

ഇതിന്റെ ഫലമായി ആദിവാസികളില്‍ 81 ശതമാനം പേരും കൂലിവേലക്കാരായി.. പത്തു ശതമാനത്തില്‍ താഴെ മാത്രമേ സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യമേഖലയിലെ സ്ഥിരം ശമ്പളം/കൂലിവേല പണിക്കാരായുളളൂ. കൂലിവേലയാണ് ആദിവാസികളുടെ ഉപജീവനാശ്രയം. മറ്റു സ്രോതസുകളില്‍ നിന്നുളള വരുമാനം തുച്ഛമാണ്. തൊഴിലവസരങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷമുണ്ടായ ഭീകരമായ ഇടിവ് ഉപജീവന പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. അതിന്റെ പരിണിതഫലവും കൂടിയാണ് കേരളത്തിന് അപമാനമായിത്തീര്‍ന്നിരിക്കുന്ന ശിശുക്കളുടെ കൂട്ടമരണം.

പരിസ്ഥിതി പുനസ്ഥാപന പ്രോജക്ടിന്റെ ഭാഗമായി 2009ല്‍ ആദിവാസി പുരുഷന് ആഴ്ചയില്‍ 5.2 ദിവസവും സ്ത്രീകള്‍ക്ക് 4.7 ദിവസവും പണി ലഭിച്ചിരുന്നു. 2010ല്‍ ഈ പദ്ധതിയുടെ ഭാഗമായി 35 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പുരുഷന് ശരാശരി 158 രൂപയും സ്ത്രീയ്ക്ക് 118 രൂപയും കൂലി ലഭിച്ചു. ഇതിനു മുമ്പ് അട്ടപ്പാടിയിലെ പ്രത്യേകിച്ച് കിഴക്കന്‍ അട്ടപ്പാടിയിലെ കൂലി നിരക്ക് 30-50 രൂപയായിരുന്നു. 2006-07 മുതല്‍ 2010-11വരെ 137 കോടി രൂപ, അതായത് പ്രതിവര്‍ഷം 27 കോടി രൂപ ചെലവാക്കപ്പെട്ടു. ഇതിന്റെ പകുതിയിലേറെ കൂലിച്ചെലവാണ്. ഈ വരുമാനമാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി നിലച്ചത്. ജപ്പാന്‍ ധനസഹായം അവസാനിച്ചെങ്കിലും പകരമൊരു സംവിധാനമുണ്ടാക്കിയില്ലെങ്കില്‍ അനിവാര്യമായി സംഭവിക്കുന്ന ഭീതിജനകമായ ഉപജീവനത്തകര്‍ച്ചയെക്കുറിച്ച് ആരും ചിന്തിച്ചില്ല.

വന പുനരുജ്ജീവനം സ്ഥായിയാകണമെങ്കില്‍ ഇനിയുമെത്രയോ വര്‍ഷം വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു നടത്തേണ്ടതുണ്ട്. പക്ഷേ, ആദിവാസി വാച്ചര്‍മാരെപ്പോലും പിരിച്ചുവിടുകയാണ് ചെയ്തത്. നീര്‍ത്തടവികസന പദ്ധതിയുടെ തുടര്‍ച്ചയായി സമഗ്രമായ കാര്‍ഷികപ്പാക്കേജ് നടപ്പാക്കേണ്ടതായിരുന്നു. ഇതൊന്നും ഉണ്ടായില്ല. തൊഴിലുറപ്പു പദ്ധതിപോലും അട്ടപ്പാടിയിലെ തൊഴില്‍ദിനങ്ങളിലുണ്ടായ വമ്പിച്ച തകര്‍ച്ചയ്ക്കു പകരമായില്ല. 2010-11നു ശേഷം തൊഴിലുറപ്പു പദ്ധതി മൂലം സൃഷ്ടിക്കപ്പെട്ട തൊഴില്‍ദനങ്ങള്‍ 3.76 ലക്ഷത്തിനും 5.7 ലക്ഷത്തിനും ഇടയ്ക്കായിരുന്നു. അതേസമയം 2010ല്‍ പരിസ്ഥിതി പുനസ്ഥാപന പ്രൊജക്ടിലൂടെ സൃഷ്ടിക്കപ്പെട്ട 35 ലക്ഷം തൊഴില്‍ദിനങ്ങളെക്കാള്‍ എത്രയോ കുറവാണിത്. ഈ ഉപജീവന പ്രതിസന്ധിയാണ് ഭക്ഷ്യസുരക്ഷയെ തകര്‍ക്കുന്നതിലേയ്ക്കും പോഷകാഹാരക്കുറവുമൂലം കുഞ്ഞുങ്ങള്‍ മരണപ്പെടുന്നതിലേയ്ക്കും എത്തിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പാവങ്ങള്‍ക്കു താങ്ങാകേണ്ടുന്ന അംഗനവാടികളും ആശുപത്രികളും മറ്റു സാമൂഹ്യസുരക്ഷാ പദ്ധതികളും പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെടുകയും ചെയ്തു.  

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...