Tuesday, September 10, 2013

രൂപ താഴേയ്ക്ക്... എത്ര വരെ?

Mathrubhumi Article dated 2013 Sept 4

രൂപയുടെ മൂല്യം എത്ര വരെ താഴും? 75വരെ എന്നാണ പല പ്രമുഖ ധനകാര്യ ഏജന്‍സികളുടെയും പ്രവചനം. പക്ഷേ, അവിടെയും നില്‍ക്കണമെന്നില്ല. അത് നൂറിലേയ്ക്ക് എത്തുമോ? പ്രവചിക്കാനാവില്ല. എത്തിയാല്‍ അത്ഭുതപ്പെടാനുമില്ല.

തങ്ങളുടെ സാമ്പത്തികമാന്ദ്യം പരിഹരിക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഡോളര്‍ ഉദാരമായി അച്ചടിച്ചിറക്കിക്കൊണ്ടിരുന്ന നയം ഈ വര്‍ഷം അവസാനത്തോടെ തിരുത്തുമെന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനമാണല്ലോ രൂപയുടെ മൂല്യമിടിയാനുളള പ്രത്യക്ഷ കാരണം. ഡോളറിന്റെ ലഭ്യത കുറയുമ്പോള്‍ അമേരിക്കയില്‍ പലിശനിരക്ക് ഉയരും. നിക്ഷേപകര്‍ ഡോളര്‍ അമേരിക്കയിലേയ്ക്കു പിന്‍വലിക്കും. ഇന്ത്യയിലും മറ്റും ഡോളറിനു പ്രിയം കൂടും. ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ രൂപയുടെ മൂല്യം ഇടിയും. ഈ പ്രവണത പ്രത്യക്ഷ്യപ്പെട്ടുകഴിഞ്ഞു. പക്ഷേ, പുതിയ സാമ്പത്തിക സാമ്പത്തികനയം അമേരിക്കയില്‍ നടപ്പില്‍വരാന്‍ ഇനിയും മാസങ്ങളുണ്ട്. ഇപ്പോഴേ രൂപയുടെ മൂല്യം 50ല്‍ നിന്ന് 68 ആയി താഴ്ന്നാല്‍, പുതിയ നയം നടപ്പാക്കിക്കഴിയുമ്പോഴത്തെ സ്ഥിതി എന്തായിരിക്കും? പുതിയ നയം പൂര്‍ണമായി പ്രാവര്‍ത്തികമാകാന്‍ ഒരുവര്‍ഷമെങ്കിലുമെടുക്കും. അക്കാലമത്രയും രൂപയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദമായിരിക്കും; മൂല്യം ഇടിഞ്ഞുകൊണ്ടുമിരിക്കും.

മേല്‍പ്പറഞ്ഞ സാധ്യത അറിയാവുന്നതുകൊണ്ടാണ് രൂപയുടെ മൂല്യത്തെ പിടിച്ചുകെട്ടാനൊന്നും റിസര്‍വ് ബാങ്ക് ഇറങ്ങിത്തിരിക്കാത്തത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവുവിന്റെ പ്രസ്താവന കേള്‍ക്കുക: ''രൂപയെ ഏതെങ്കിലും തരത്തില്‍ സ്ഥിരമായി നിലനിര്‍ത്തുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. രൂപ അതിന്റെ നിലവാരം കണ്ടുപിടിച്ചുകൊളളും''. അതുകൊണ്ട് രൂപയുടെ മൂല്യം ഇടിവ് തടയാനല്ല, മറിച്ച് താഴേയ്ക്കുളള പോക്ക് സാവധാനത്തിലാക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം. ഏതെങ്കിലും നിശ്ചിത നിരക്കില്‍ രൂപയുടെ മൂല്യം കുരുക്കിയിടാന്‍ ഇന്നുളള കരുതല്‍ശേഖരം കൊണ്ടൊന്നും കഴിയില്ല. അതുകൊണ്ടാണ് ആ സാഹസത്തിന് റിസര്‍വ് ബാങ്ക് തുനിയാത്തത്.
നാണയത്തിന്റെ മൂല്യമിടിയുന്നത്, അന്തര്‍ദ്ദേശീയ പ്രതിഭാസമാണെന്നും നമ്മുടെ ഏതെങ്കിലും നയവൈകല്യത്തിന്റെ ഫലമല്ലെന്നും വാദിക്കുന്നവരുണ്ട്. ഇവരോട് യോജിക്കാനാവില്ല.

അമേരിക്കയിലെ താഴ്ന്ന പലിശനിരക്കും ഉദാരമായ ഡോളര്‍ നയവും മൂലമാണ് ഇന്ത്യയിലേയ്ക്കു ഡോളര്‍ നിക്ഷേപങ്ങള്‍ നിര്‍ലോഭം ഒഴുകിയത്. ഈ നയം തിരുത്തപ്പെട്ടാല്‍ ഡോളര്‍ നിക്ഷേപത്തില്‍ നല്ലൊരു പങ്കും തിരിച്ചുപോകുമെന്നും രൂപ കടുത്ത സമ്മര്‍ദ്ദത്തിലാകുമെന്നും സാമാന്യവിവരമുളളര്‍ക്ക് ഊഹിക്കാവുന്നതേയുളളൂ. എന്നാലെന്തേ, അനിവാര്യമായ ഈ തിരിച്ചടിയെ പ്രതിരോധിക്കാന്‍ ഒരു നടപടിയും നേരത്തെ സ്വീകരിച്ചില്ല? മറിച്ച് ഡോളറിന്റെ സുലഭമായ വരവില്‍ മതിമറന്ന് ഉദാരവത്കരണ നയങ്ങള്‍ പൂര്‍വാധികം ശക്തമായി കൊണ്ടുപോവുകയല്ലേ ചെയ്തത്? ഇതിനാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യം മറുപടി പറയേണ്ടത്.

ഈ തെറ്റായ നയമാണ് നമ്മുടെ വിദേശവ്യാപാരക്കമ്മിയുടെ ഭീകരമായ വര്‍ദ്ധനയ്ക്കു കാരണം. വേഗത്തില്‍ വളരുന്ന മൂന്നാംലോക രാജ്യങ്ങളില്‍ ഏറ്റവും വലിയ വ്യാപാരക്കമ്മി ഇന്ത്യയുടേതാണ്. സ്വര്‍ണവും ആഡംബര ഉല്‍പന്നങ്ങളും മാത്രമല്ല, കളിപ്പാട്ടങ്ങള്‍ പോലും യഥേഷ്ടം ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യാം. അതേസമയം, പാശ്ചാത്യരാജ്യങ്ങളിലെ മാന്ദ്യം മൂലം നമ്മുടെ കയറ്റുമതി കൂടുന്നുമില്ല. തന്മൂലം വ്യാപാരക്കമ്മി കുത്തനെ കൂടുകയാണ്. വ്യാപാരക്കമ്മി (സേവന വ്യാപാരമടക്കം) ദേശീയ വരുമാനത്തിന്റെ രണ്ടര മടങ്ങില്‍ അധികരിക്കാന്‍ പാടില്ല എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.

എന്നാല്‍ ഇന്നത് അഞ്ചു ശതമാനത്തിനടുത്താണ്. ഈ അപകടകരമായ നില 2012 വരെ സര്‍ക്കാര്‍ മറച്ചുവെച്ചു. ഇന്ത്യയിലേയ്ക്ക് ഒഴുകിയെത്തിയ ഡോളര്‍ ഉപയോഗിച്ച് വ്യാപാരക്കമ്മി നികത്തി. എന്നിട്ടും മിച്ചം വന്ന വിദേശനാണയം ഉപയോഗിച്ച് വിദേശനാണയ കരുതല്‍ ശേഖരം പെരുപ്പിച്ചു. മുപ്പതിനായിരം കോടി ഡോളറിന്റെ വിദേശനാണയശേഖരം പുതിയ നയങ്ങളുടെ നേട്ടമെന്ന് പെരുമ്പറ മുഴക്കി. പക്ഷേ, ഈ നാണയശേഖരത്തിന്റെ ഗണ്യമായൊരു ഭാഗം എപ്പോള്‍ വേണമെങ്കിലും തിരിച്ചൊഴുകാവുന്ന ഹ്രസ്വകാല നിക്ഷേപങ്ങളാണ് എന്ന വസ്തുത തമസ്‌കരിച്ചു.

ഇപ്പോള്‍ രക്ഷാപാക്കേജുകള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതിയുടെ മേലും വിദേശ സഞ്ചാരികള്‍ക്കു കൊണ്ടുവരാവുന്ന ആഡംബര ഉല്‍പന്നങ്ങളുടെ മേലും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. എന്തിനാണ് ഈ നിയന്ത്രണങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂര്‍ണമായി ഇല്ലായ്മ ചെയ്തത്? സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കുമ്പോള്‍ എന്തുകൊണ്ട് സമീപകാലത്ത് ഇത്രയേറെ ഡിമാന്റ് ഉയര്‍ന്നുവെന്ന് ചിന്തിക്കേണ്ടേ? തന്റെ സമ്പാദ്യം സാധാരണക്കാരന്‍ ബാങ്കിലിട്ടാല്‍ വിലക്കയറ്റം കിഴിച്ചാല്‍ എന്തു പലിശ കിട്ടും?

പലിശനിരക്കിനേക്കാള്‍ ഉയര്‍ന്നതാണ് വിലക്കയറ്റം എന്നോര്‍ക്കുക. ഫിക്‌സ്ഡ് ഡെപ്പോസിറ്റില്‍ നിന്നു ലഭിക്കുന്ന പലിശയ്ക്ക് ഇന്‍കം ടാക്‌സും നല്‍കണം. ഷെയര്‍ മാര്‍ക്കറ്റിലേയ്ക്ക് സമ്പാദ്യക്കാരെ തളളിവിടാനുളള പരിശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് വെപ്പ്. പക്ഷേ, സാധാരണക്കാര്‍ക്ക് ഓഹരിവെച്ചു പകിടകളിക്കാന്‍ ധൈര്യമില്ല. സ്വാഭാവികമായും പരമ്പരാഗത സമ്പാദ്യമാര്‍ഗമായ സ്വര്‍ണത്തെ ആശ്രയിക്കുകയേ നിര്‍വാഹമുളളൂ. ഈ സ്ഥിതിവിശേഷത്തിനാണ് മാറ്റം വരുത്തേണ്ടത്.

നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി വന്‍കിട പ്രോജക്ടുകള്‍ക്ക് അതിവേഗം അംഗീകാരം കൊടുക്കുകയാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ വന്‍കിട പ്രോജക്ടുകള്‍ക്കാണ് ഒറ്റയടിക്ക് അംഗീകാരം കൊടുത്തത്. പക്ഷേ, അതുകൊണ്ട് വിചാരിച്ച ഗുണമൊന്നും ഉടനെ ഉണ്ടാകുകയില്ല. ഈ പ്രോജക്ടുകള്‍ നടപ്പാക്കേണ്ടുന്ന വന്‍കിട കോര്‍പറേറ്റുകളെല്ലാം രൂപയുടെ മൂല്യമിടിഞ്ഞതിന്റെ ഫലമായി കുഴപ്പത്തിലാണ്. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തിനിടയില്‍ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ വലിയതോതില്‍ വിദേശവായ്പകളെടുത്തിട്ടുണ്ട്. 1991ല്‍ ഇന്ത്യയിലെ വിദേശ കടബാധ്യതയുടെ 12 ശതമാനം മാത്രമായിരുന്നു കോര്‍പറേറ്റുകളുടെ വിഹിതം. ഇന്നത് 31 ശതമാനമാണ്. രൂപയുടെ മൂല്യമിടിയുമ്പോള്‍ അവരുടെ കടഭാരവുമുയരും.

 2012-13ലെ ഏറ്റവും വലിയ 14 കോര്‍പറേറ്റുകളെ എടുത്തു പരിശോധിച്ചപ്പോള്‍ അവരില്‍ ഭൂരിപക്ഷത്തിന്റെയും നികുതി, തേയ്മാനച്ചെലവ്, പലിശ എന്നിവ കിഴിക്കുന്നതിനു മുമ്പുളള ലാഭം വിദേശ കടത്തിന്റെ പലിശയ്ക്കു തികയില്ല എന്നാണു കണ്ടത്. ഇതിനു പുറമെയാണ് കയറ്റുമതിക്കാരല്ലാത്ത കോര്‍പറേറ്റുകളുടെ ഷെയര്‍ മൂല്യത്തില്‍ വമ്പന്‍ ഇടിവുണ്ടായിരിക്കുന്നത്. റിലയന്‍സിന്റെ മുകേഷ് അംബാനി, മിത്തല്‍ ഉരുക്ക് ഗ്രൂപ്പിന്റെ സുനില്‍ മിത്തല്‍, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ദിലീപ് സാംഗ്‌വി തുടങ്ങി ഒട്ടനവധിപ്പേര്‍ക്ക് 300 കോടി ഡോളറിലേറെ വീതം ഓഹരിമൂല്യത്തിന്റെ ഇടിവു മൂലം നഷ്ടമായത്. ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതല്ല, കടഭാരത്തില്‍ നിന്ന് രക്ഷപെടുന്നതിനാവും കോര്‍പറേറ്റുകള്‍ ശ്രമിക്കുക. ഡീലിവെറേജിംഗ് എന്നു പറയുന്ന ഈ പ്രതിഭാസം ഇന്ത്യയിലെ സാമ്പത്തിക ഉല്‍പാദനം നടപ്പുവര്‍ഷത്തില്‍ ഏതാണ്ട് 4 ശതമാനത്തിലേയ്ക്കു താഴ്ത്തും എന്നുറപ്പാണ്.

പിന്നെ സര്‍ക്കാരെടുക്കുന്ന നടപടികള്‍ മുഖ്യമായും വിദേശ നിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കാനുളള നടപടികളാണ്. ചെലവു ചുരുക്കി കമ്മി 4.8 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തുക, റീട്ടെയില്‍ മേഖല പൂര്‍ണമായും വിദേശകമ്പനികള്‍ക്കു തുറന്നു കൊടുക്കുക, എല്ലാ മേഖലകളിലും വിദേശ നിക്ഷേപപരിധി ഉയര്‍ത്തുക, കളളപ്പണവേട്ട വേണ്ടെന്നു വെയ്ക്കുക തുടങ്ങിയ നടപടികളൊന്നും വിദേശ നിക്ഷേപകരുടെ വിശ്വാസ്യത നേടുന്നതിനു പര്യാപ്തമായിട്ടില്ല. തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന സര്‍ക്കാരിന് നാട്ടില്‍ വിശ്വാസ്യതയില്ല എന്നു വ്യക്തം. പിന്നെയെങ്ങനെ വിദേശത്തു വിശ്വാസ്യതയുണ്ടാവും?

കല്‍ക്കരി, എണ്ണ, ഗ്യാസ് എന്നിവയുടെ കമ്പോളത്തെ സര്‍വസ്വതന്ത്രമാക്കുകയാണ് പിന്നെ അറ്റകൈ പ്രയോഗം. ഇതിന്റെ ഫലമായി ഈ ഇന്ധനങ്ങളുടെയെല്ലാം വില ഉയരും. പെട്രോളിന് 2.35 രൂപയും ഡീസലിന് 50 പൈസയും ഗ്യാസിന് 50 രൂപയും കഴിഞ്ഞ ദിവസം വില വര്‍ദ്ധിപ്പിച്ചത് തികച്ചും അപര്യാപ്തമാണ് പെട്രോളിയം മന്ത്രിയുടെ വാദം. അടുത്ത റൗണ്ട് വില വര്‍ദ്ധനയ്ക്ക് അദ്ദേഹം കുറിപ്പു കൊടുത്തു കഴിഞ്ഞു.

എണ്ണക്കമ്പനികളുടെ നഷ്ടത്തെക്കുറച്ചുളള തര്‍ക്കങ്ങളിലേയ്‌ക്കൊന്നും കടക്കുന്നില്ല. സ്വകാര്യ കോര്‍പറേറ്റുകളെ പ്രീതിപ്പെടുത്തി ഈ മേഖലയിലെ അവരുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുളള അഭ്യാസങ്ങളിലാണ് സര്‍ക്കാര്‍. ഇന്ത്യയിലെ പ്രകൃതിവാതകത്തിന്റെ വില നിശ്ചയിച്ച രീതി ഉദാഹരണം. പ്രകൃതി വാതകം കുഴിച്ചെടുക്കുന്നതിന് ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിനുളള ചെലവ് 1.8 ഡോളറാണെന്ന് ചേട്ടന്‍ അംബാനിയും അനിയന്‍ അംബാനിയും തമ്മിലുളള കേസില്‍ സുപ്രിംകോടതിയില്‍ വെളിപ്പെടുത്തപ്പെട്ടതാണ്. ന്യായമായ ഒരു ലാഭവും കൂടിയെടുത്ത് 2.34 ഡോളറിന് എന്‍ടിപിസിയ്ക്ക് ദീര്‍ഘകാല കരാറിന് നല്‍കാനും സമ്മതിച്ചു. ഈ ഗ്യാസിന്റെ വിലയാണ് 4.2 ഡോളറില്‍ നിന്ന് 8.4 ഡോളറായി ഇപ്പോള്‍ ഉയര്‍ത്തിയിട്ടുളളത്. ഇതുംപോരാ, കമ്പോള വിലയായ 14 ഡോളര്‍ കിട്ടാനാണ് റിലയന്‍സിന്റെ ശ്രമം. റിലയന്‍സ് കുഴിച്ചെടുക്കുന്ന എണ്ണ ഇപ്പോള്‍ കമ്പോള വിലയ്ക്കാണ് വില്‍ക്കുന്നത്. ഇതു ഗ്യാസിനും വേണം.

കൂടുതല്‍ ഉയര്‍ന്നവില കൊടുത്താലും തരക്കേടില്ല, നിക്ഷേപം ഉണ്ടാകുമല്ലോ, ഇറക്കുമതി കുറയ്ക്കാമല്ലോ എന്നാണ് സര്‍ക്കാരിന്റെ ചിന്ത. ഗ്യാസിന്റെ വിലയില്‍ ഇപ്പോഴുണ്ടായ 50 രൂപയുടെ വര്‍ദ്ധന റിലയന്‍സിനു കൊടുക്കുന്ന കപ്പമാണ്. ഇലക്ഷന്‍ വര്‍ഷമാണെങ്കിലും ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാം, പക്ഷേ റിലയന്‍സിന് അപ്രിയമായതൊന്നും ചെയ്യാന്‍ പാടില്ല.
രൂപയുടെ മൂല്യമിടിയുമ്പോള്‍ വിലക്കയറ്റം ഉറപ്പാണ്. രൂപയുടെ വിനിമയനിരക്ക് നൂറിലേയ്ക്കു താണാല്‍ ഡീസലിന്റെയും പെട്രോളിന്റെയും വില ഇരട്ടിയാകും. ഇതൊന്നു മാത്രം മതി, വിലക്കയറ്റം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകാന്‍. സാധനങ്ങളുടെ വില കൂടുമ്പോള്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ വില കൂടും, കയറ്റുമതിയെ ബാധിക്കും. അതേസമയം നാണയത്തിന്റെ മൂല്യമിടിയുമ്പോള്‍ സിദ്ധാന്തപ്രകാരം സംഭവിക്കേണ്ടത് നേര്‍വിപരീതമാണ്.

രൂപയുടെ മൂല്യമിടിയുമ്പോള്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ വില ഡോളറില്‍ ഇടിയും, അതുകൊണ്ട് കയറ്റുമതി വര്‍ദ്ധിക്കും, അങ്ങനെ വ്യാപാരക്കമ്മി കുറയും, അപ്പോള്‍ രൂപയുടെ മൂല്യം മെച്ചപ്പെടും എന്നൊക്കെയാണ് സിദ്ധാന്തം. എന്നാല്‍ രൂപയുടെ മൂല്യം ഇടിയുന്ന തോതില്‍ വിലക്കയറ്റവുമുണ്ടായാല്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ ഡോളറിലെ വില കുറയില്ല. രൂപയുടെ മൂല്യം സന്തുലനാവസ്ഥയിലേയ്ക്കു നീങ്ങുകയുമില്ല. വിലക്കയറ്റവും കയറ്റുമതിയും കൂടി ഒരു ഓട്ടമത്സരം തന്നെ രൂപപ്പെട്ടേയ്ക്കാം.

മേല്‍പറഞ്ഞ കാരണങ്ങള്‍ കൊണ്ടാണ് രൂപയുടെ വില ഇനിയും താണു കൊണ്ടിരിക്കും എന്ന് ഉറപ്പിച്ചു പറയുന്നത്. എത്ര വരെ താഴും എന്നതിന് കവടി നിരത്തുന്നില്ല. പക്ഷേ, ഈ പ്രതിഭാസം ജനങ്ങള്‍ക്കു രണ്ടുകാര്യങ്ങള്‍ ഉറപ്പുനല്‍കുന്നു. ഒന്ന്, രൂക്ഷമായ വിലക്കയറ്റം. രണ്ട്, രൂക്ഷമായ സാമ്പത്തികമാന്ദ്യം. 2013 - 14ല്‍ ആറു ശതമാനത്തിലേറെയായിരിക്കും വളര്‍ച്ചയെന്നാണ് ധനമന്ത്രി ചിദംബരം ബജറ്റ് അവതരണവേളയില്‍ പ്രഖ്യാപിച്ചത്. ഏഴു ശതമാനം വളരുമെന്ന് പ്രവചിച്ചവരുമുണ്ട്. എന്നാല്‍ ഈ ധനകാര്യ വര്‍ഷത്തിന്റെ ആദ്യപാദത്തിലെ കണക്കു പുറത്തുവന്നു കഴിഞ്ഞു. സാമ്പത്തികവളര്‍ച്ച വെറും 4.4 ശതമാനം മാത്രമാണ്. മാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും അഥവാ സ്റ്റാഗ്ഫ്‌ളേഷന്റെ കാലമാണ് നമ്മെ കാത്തിരിക്കുന്നത്. 

1 comment:

  1. സാധാരണക്കാരന്റെ പ്രശ്നം വരാന്‍ പോകുന്ന രൂക്ഷമായ വിലക്കയറ്റം തന്നെയാണ്.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...