Monday, November 26, 2012

നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം - ശുചിത്വ പരിപാടി


1. ആമുഖം
കേരളത്തിലെ ഏറ്റവും ഗൗരവമായ ആരോഗ്യ സാമൂഹ്യപ്രശ്‌നമായി മാലിന്യപ്രതിസന്ധി മാറിയിരിക്കുന്നു. എല്ലാ നഗരങ്ങളിലും ചവറുസംസ്‌ക്കരണകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളാണ്. നഗരമാലിന്യങ്ങള്‍ നഗരത്തിനുളളില്‍ത്തന്നെ സംസ്‌ക്കരിക്കുന്നതിനു വേണ്ടിയുളള പരിശ്രമങ്ങളെപ്പോലും ജനങ്ങള്‍ എതിര്‍ക്കുകയാണ്. നഗര മാലിന്യം നഗരത്തിനുളളില്‍ത്തന്നെ വെട്ടിക്കുഴിച്ചു മൂടുന്നു, അല്ലെങ്കില്‍ തീയിടുന്നു. റോഡരുകിലും വിജനപ്രദേശങ്ങളിലുമെല്ലാം മാലിന്യം കുന്നുകൂടി അതീവഗൗരവമായ അനാരോഗ്യസാഹചര്യങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഈ സ്ഥിതിവിശേഷം എന്തുകൊണ്ട? എന്താണു പ്രതിവിധി?

ഉത്പാദനത്തിന്റെയും പുനരുല്‍പാദനത്തിന്റെയും അഭേദ്യഭാഗമാണ് മാലിന്യ വിസര്‍ജനം. എന്നാല്‍ പണ്ട് ഇതൊരു പ്രശ്‌നമായിരുന്നില്ല. നമ്മുടെ ഭൂപരിസരത്തിന് ഉള്‍ക്കൊളളാന്‍ പറ്റിയ തോതിലേ മാലിന്യം സൃഷ്ടിക്കപ്പെട്ടിരുന്നുളളൂ. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. കേരളം രൂപീകൃതമായ കാലത്തേക്കാള്‍ മൂന്നു മടങ്ങ് ജനസംഖ്യ ഇന്നുണ്ട്. സംസ്‌ക്കരിച്ച ഉല്‍പന്നങ്ങള്‍ കമ്പോളത്തില്‍ നിന്നു വാങ്ങുന്ന ജീവിതശൈലി നിലവില്‍വന്നു. എല്ലാറ്റിനുമുപരി നഗരവത്കരണം ഏറി.

കേരളത്തിലെ അഞ്ചു കോര്‍പറേഷനുകളും 60 മുന്‍സിപ്പാലിറ്റികളും നാനൂറില്‍പ്പരം ചെറുപട്ടണങ്ങളും കൂടിച്ചേര്‍ത്താല്‍ വനപ്രദേശം ഒഴിവാക്കിയ കേരളത്തിലെ ഭൂവിസ്തൃതിയുടെ 16 ശതമാനം വരും. എന്നാല്‍ ഇവിടെയാണ് കേരളത്തിലെ ജനസംഖ്യയുടെ ഏതാണ്ട് 50 ശതമാനം പേര്‍ അധിവസിക്കുന്നത്. ഈ അമ്പതു ശതമാനം പേരുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ സംസ്ഥാന വരുമാനത്തിലെ 80 ശതമാനത്തോളം ഉല്‍പാദിപ്പിക്കുന്നത്. സ്വാഭാവികമായും നഗരങ്ങളിലെ മാലിന്യം ഗണ്യമായി ഉയരുന്നു. എന്നാല്‍ ഇതിന് അനുസൃതമായ മാറ്റം മാലിന്യസംസ്‌ക്കരണത്തിലുണ്ടായില്ല. അടുക്കള മാലിന്യം മാത്രമല്ല, പ്ലാസ്റ്റികും ഇരുമ്പും ബള്‍ബുമെല്ലാം പണ്ടത്തേതു പോലെ തന്നെ നമ്മുടെ പുരയിടത്തിലോ പൊതുവഴിയിലോ പൊതുസ്ഥലത്തോ വലിച്ചെറിയുന്ന രീതി തുടരുന്നു. മാറിയ സാഹചര്യത്തിന് അനുസരിച്ച് നമ്മുടെ ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ കഴിയാത്തതു കൊണ്ടാണ് മാലിന്യപ്രതിസന്ധി ഇത്ര രൂക്ഷമായത്.

ഈ സാമൂഹ്യപ്രശ്‌നത്തിന് കേവലം സാങ്കേതികമായ ഉത്തരം നല്‍കാനാണ് നമ്മുടെ നഗരസഭകള്‍ ശ്രമിച്ചത്. ഇതില്‍ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും തുല്യ ഉത്തരവാദിത്തമുണ്ട്. തൊണ്ണൂറുകളുടെ അവസാനത്തോടെ പഴയ ചവറു പറമ്പുകളില്‍ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഈ പ്ലാന്റുകളൊന്നും കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. സാങ്കേതിക വിദ്യയുടെ പോരായ്മ മാത്രമല്ല, നഗരസഭാ അധികൃതരുടെ ശാസ്ത്രീയ മാനേജ്‌മെന്റിന്റെ അഭാവവും ഇതിനുത്തരവാദിയാണ്. ഇതോടെ രൂക്ഷമായ മാലിന്യ പ്രതിസന്ധിയുടെ ഭാരമേറേണ്ടി വന്നത് സംസ്‌ക്കരണ കേന്ദ്രത്തിനു ചുറ്റുമുളള ഗ്രാമവാസികളാണ്. പ്രതിഷേധങ്ങളും സമരങ്ങളും ഉയര്‍ന്നുവന്നു.

2.ആലപ്പുഴ നഗരത്തിലെ മാലിന്യപ്രതിസന്ധി
130-140 ടണ്‍ മാലിന്യമാണ് ഓരോദിവസവും മുനിസിപ്പാലിറ്റിയില്‍ ഉണ്ടാകുന്നത്. ഇതില്‍ 90 ടണ്‍ ജൈവമാലിന്യമാണ്. ഖരമാലിന്യങ്ങള്‍ വേര്‍തിരിക്കാതെ നഗരത്തിലെ സര്‍വോദയപുരത്തെ പതിനഞ്ചോളം ഏക്കര്‍ വരുന്ന സ്ഥലത്താണ് നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. പണ്ട് ഇവിടം സാമാന്യം വിജനപ്രദേശമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാലിന്യകേന്ദ്രത്തിന്റെ സമീപപ്രദേശങ്ങളെല്ലാം ജനനിബിഢമായിട്ടുണ്ട്.

തൊണ്ണൂറുകളില്‍ ആരംഭിച്ച ഒറ്റപ്പെട്ട പ്രതിഷേധങ്ങളും മറ്റും ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ശക്തിപ്രാപിച്ചു. ഇതേത്തുടര്‍ന്നാണ് നഗരസഭ ആധുനിക മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 2008 അവസാനത്തോടെ ഇതിന്റെ ഉദ്ഘാടനവും നടത്തി. പക്ഷേ, പ്ലാന്റു പ്രവര്‍ത്തിച്ചില്ല. വേര്‍തിരിക്കാതെ കൊണ്ടുവരുന്ന നഗരമാലിന്യത്തെ വിന്‍ട്രോ കമ്പോസ്റ്റ് ചെയ്തശേഷം വലിയൊരു അരിപ്പ വീപ്പയിലിട്ട് വളവും മറ്റ് അജൈവ മാലിന്യങ്ങളും തമ്മില്‍ വേര്‍തിരിക്കുന്നതായിരുന്നു സാങ്കേതിക വിദ്യ. ഈ അരിപ്പ പലപ്പോഴും കേടായി പ്രവര്‍ത്തിക്കുകയേ ഇല്ല. അരിച്ചെടുത്ത വളത്തില്‍ പ്ലാസ്റ്റിക്കിന്റെ അംശം കൂടുതലുണ്ടെന്നു പറഞ്ഞ് വാങ്ങാമെന്നേറ്റവര്‍ പിന്‍വാങ്ങി. മൊത്തത്തിലുളള മിസ് മാനേജുമെന്റും കൂടിയായപ്പോള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു.

നഗരസഭയുടെ ഇടപെടല്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സ്ഥിതിവിശേഷത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഒരു പ്രവര്‍ത്തന പരിപാടിയ്ക്കു രൂപം നല്‍കി. അതിലൊന്നാമത്തെ ഇനം പതിറ്റാണ്ടുകളായി കുന്നുകൂടി കിടക്കുന്ന ചപ്പുചവറുകളും പ്ലാസ്റ്റിക്, റബര്‍, മെറ്റല്‍ കഷണങ്ങളുമെല്ലാം വേര്‍തിരിച്ച് സംസ്‌ക്കരണ പ്രദേശം വെടിപ്പാക്കുകയാണ്. എങ്കിലേ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റൂ എന്നുളളതായിരുന്നു നില. ഇതിന് ദേശീയ തൊഴിലുറപ്പു പദ്ധതി ഉപയോഗപ്പെടുത്തുന്നതിന് പ്രോജക്ടും തയ്യാറാക്കി.

രണ്ടാമത്തെ ഇനം നഗരത്തിലെ വീടുകളില്‍ത്തന്നെ ജൈവ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌ക്കരണ കേന്ദ്രത്തിലേയ്ക്കു കൊണ്ടുപോവുക എന്നുളളതാണ്. ഇതിനുവേണ്ടിയുളള ബ്രഹത്തായ ജനകീയ കാമ്പൈന്‍ നടത്തുന്നതു സംബന്ധിച്ച് നഗരതലത്തില്‍ രണ്ടു സെമിനാറുകള്‍ നടന്നു. മാലിന്യസംസ്‌ക്കരണ പ്ലാന്റ് വൃത്തിയാക്കല്‍ ഒരു ഘട്ടം കഴിഞ്ഞിട്ട് ആയിരുന്നു ഈ കാമ്പയിന്‍ ഉദ്ദേശിച്ചിരുന്നത്. പ്ലാന്റ് ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന ഉറപ്പ് ജനകീയ കാമ്പയിനെ സഹായിക്കുമെന്നു കരുതി.

മൂന്നാമതായി, നഗരത്തിലെ വീടുകളില്‍ത്തന്നെ അജൈവ - ജൈവമാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിന് ആവശ്യമായ ഒരു പ്രവത്തനപരിപാടി തയ്യാറാക്കി. വീടുകളിലേയ്ക്കു നല്‍കുന്നതിനാവശ്യമായ ചുവപ്പും പച്ചയും ബക്കറ്റുകള്‍ നഗരസഭ വാങ്ങിവെച്ചു.
എന്തുകൊണ്ട് ഫലപ്രദമായില്ല?

പക്ഷേ, ഈ പരിപാടി പൊളിഞ്ഞു. അതിന് രണ്ടുകാരണങ്ങളുണ്ട്. ഒന്നാമത്തേത് സര്‍വോദയപുരത്തു നിന്ന് മണ്ണും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിലുളള പരാജയം. ഇതു തൊഴിലുറപ്പു പദ്ധതി വഴി ചെയ്യുന്നതിന് അനുവാദം നല്‍കാന്‍ സര്‍ക്കാര്‍ ഒരു വര്‍ഷമെടുത്തു. പഞ്ചായത്തു, നഗരവികസന മന്ത്രിമാരുടെ അധ്യക്ഷതയില്‍ യോഗങ്ങള്‍ നടത്തി. മുഖ്യമന്ത്രിയ്ക്ക് പലതവണ മെമ്മോറാണ്ടം നല്‍കി. പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചു.

പരസ്യവിവാദമാക്കിയശേഷവും മഴക്കാലം വരെ കാത്തിരിക്കേണ്ടിവന്നു, ഉത്തരവു കിട്ടാന്‍. ഇനി അടുത്ത വേനലിനേ ഈ പരിപാടി നടപ്പാക്കാനാവൂ. ഈ പശ്ചാത്തലത്തിലാണ് മഴക്കാലം ആരംഭിച്ചപ്പോള്‍ സര്‍വോദയ തെരുവുകാര്‍ ശക്തമായ സമരം നടത്തിയത്. അതില്‍ യാതൊരു തെറ്റും കാണാനാവില്ല. ഒരു വര്‍ഷം മുമ്പു നല്‍കിയ ഉറപ്പു പാലിക്കാത്ത അധികൃതരെ അവരെങ്ങനെ വിശ്വസിക്കും?

സര്‍വോദയപുരത്തേയ്ക്കുളള മാലിന്യനീക്കം പൂര്‍ണമായി നിലച്ചു. നഗരം മാലിന്യക്കൂമ്പാരമായി. കഴിയുന്നത്ര ജൈവമാലിന്യം വീട്ടില്‍ത്തന്നെ സംസ്‌ക്കരിക്കുന്നതിനുളള പരിപാടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. പക്ഷേ, ബയോഗ്യാസ് പ്ലാന്റോ പൈപ്പു കമ്പോസ്റ്റോ വെര്‍മി കമ്പോസ്റ്റോ ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. ശുചിത്വമിഷന്റെ ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയത് അടുത്ത കാലത്താണ്. മുന്‍സിപ്പാലിറ്റി പദ്ധതി ഇപ്പോഴും പാസാകാത്തതു കൊണ്ട് അവരുടെ പണവും കിട്ടുന്നില്ല.

അനര്‍ട്ടു മാത്രമാണ് ആശ്രയമുണ്ടായിരുന്നത്. അവരുടെ കൈവശമാണെങ്കിലോ, സംസ്ഥാനത്തിനാകെ രണ്ടായിരമോ മൂവായിരമോ ബയോഗ്യാസ് പ്ലാന്റുകളാണ് നല്‍കാനുളളത്. അവയ്ക്കു തന്നെ ഉപഭോക്താവ് സബ്‌സിഡി അടക്കമുളള പണം ആദ്യം നല്‍കണം. സബ്‌സിഡി പിന്നീടു കിട്ടും. എമര്‍ജിംഗ് കേരള വഴി സ്ഥാപിക്കാന്‍ പോകുന്ന അഞ്ചു ഭീമന്‍ പ്ലാന്റുകളുണ്ടത്രേ. അത് വരുമ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും അതുവരെ മുട്ടുശാന്തി പരിപാടികള്‍ മതിയെന്നുമാണ് സര്‍ക്കാരില്‍ നിന്നും കിട്ടുന്ന ഉപദേശം.

ആലപ്പുഴയിലെ മറ്റൊരു അനുഭവം കൂടി എടുത്തു പറയേണ്ടതുണ്ട്. വീടുകളില്‍ നിന്ന് മാലിന്യം ശേഖരിച്ച് സംസ്‌ക്കരണ പ്ലാന്റില്‍ എത്തിക്കുന്നതിന് ഓരോ വാര്‍ഡിലും കുടുംബശ്രീയില്‍ നിന്നുളള ഏതാനും സ്ത്രീകളെ ക്ലീന്‍ കേരള പ്രോജക്ടിന്റെ ഭാഗമായി നിയോഗിച്ചിരുന്നു. ഇപ്രകാരം വീടുകളില്‍ നിന്നു മാലിന്യം ശേഖരിക്കാന്‍ തുടങ്ങിയതോടെ മാലിന്യത്തിന്റെ അളവു കുത്തനെ ഉയര്‍ന്നു.

മുറ്റമടിക്കുമ്പോഴുളള ചപ്പുചവറുകള്‍ ഉള്‍പ്പെടെ മുന്‍സിപ്പാലിറ്റിയെ ഏല്‍പ്പിക്കുന്ന സ്ഥിതി വന്നു. സര്‍വോദയപുരത്തെ പ്രതിസന്ധി മൂര്‍ച്ഛിച്ചപ്പോള്‍ ഈ സംഭരണപരിപാടിതന്നെ വേണ്ടെന്നു വെയ്‌ക്കേണ്ടി വന്നു. വിധിവൈപീത്യമെന്നു പറയട്ടെ, മുന്‍സിപ്പാലിറ്റിയുടെ ഇടപെടല്‍ നഗരത്തിലെ കുടുംബങ്ങളെ സ്വയം ചെയ്തുകൊണ്ടിരുന്ന സംസ്‌ക്കരണം പോലും വേണ്ടെന്നു വെയ്ക്കുന്നതിലേയ്ക്കാണ് എത്തിച്ചത്.

ഏതായാലും നഗരസഭയും ജില്ലാ ഭരണകൂടവും സര്‍വോദയപുരത്തെ സമരക്കാരുമായി നടത്തിയ നിരന്തരമായ ചര്‍ച്ചകളിലൂടെ സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞു. രണ്ടോ മൂന്നോ ലോഡ് ജൈവ മാലിന്യമേ കമ്പോസ്റ്റു ചെയ്യുന്നതിനു വേണ്ടി കേന്ദ്രത്തിലേയ്ക്കു കൊണ്ടുവരാന്‍ ഇപ്പോള്‍ അനുവദിക്കുന്നുളളൂ. ബാക്കി തല്‍ക്കാലം മുന്‍സിപ്പാലിറ്റിയുടെ ഉളളിലെവിടെയെങ്കിലും വെട്ടിമൂടുകയാണ്. വിദ്യാസമ്പന്നരായ ആളുകള്‍ കാറുകളിലും ഇരുചക്രവാഹനങ്ങളിലും മാലിന്യം ആളൊഴിഞ്ഞ സ്ഥലങ്ങളിലൊക്കെ കൊണ്ടുവന്നു തളളുകയാണ്. ടൂറിസം കേന്ദ്രങ്ങളും അവിടേയുളള വഴികളും പലേടത്തും അറപ്പുളവാക്കുന്നവയാണ്. ശുചിത്വമില്ലായ്മയില്‍ നിന്നുളള രോഗാതുരത ആലപ്പുഴയില്‍ കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്നു.

ശുചിത്വപരിപാടി - മുന്‍ഗണനാക്രമം

ചുരുക്കത്തില്‍ ആലപ്പുഴയില്‍ എല്ലാം തലതിരിഞ്ഞാണു നടന്നത്. മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ ഏറ്റവും അഭികാമ്യമായിട്ടുളളത്, മാലിന്യം കുറയ്ക്കുക എന്നുളളതാണ്. അതുകഴിഞ്ഞാല്‍ മാലിന്യത്തില്‍ നിന്ന് വീണ്ടും ഉപയോഗപ്പെടുത്താവുന്നവയോ അല്ലെങ്കില്‍ റീ സൈക്കിള്‍ ചെയ്യാന്‍ പറ്റുന്നവയോ വേര്‍തിരിച്ചെടുക്കുകയാണ് വേണ്ടത്. അടുത്തപടിയാണ് ഊര്‍ജ ഉല്‍പാദനത്തിന്, അല്ലെങ്കില്‍ വള ഉല്‍പാദനത്തിനു വേണ്ടി മാലിന്യത്തെ ഉപയോഗപ്പെടുത്തുക. അതും കഴിഞ്ഞ് അറ്റ നടപടിയാണ് മാലിന്യത്തെ ശാസ്ത്രീയമായി കുഴിച്ചുമൂടുകയോ തീയെരിച്ചു കളയുകയോ ചെയ്യുന്നത്. താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ടില്‍ മാലിന്യവിമുക്ത പദ്ധതിയുടെ ഈ അടിസ്ഥാനതത്ത്വങ്ങള്‍ സംക്ഷേപച്ചിരിക്കുന്നു.

ചിത്രം ഒന്ന്.

മേല്‍പറഞ്ഞ സ്ഥിതിവിശേഷം ആലപ്പുഴ നഗരത്തിന്റെ മാത്രം പ്രത്യേകതയല്ല. ഏതാണ്ട് എല്ലാ നഗരങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. പ്രതിസന്ധി മൂര്‍ച്ഛിക്കുന്തോറും കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമായ പദ്ധതികളിലേയ്ക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഈ പശ്ചാത്തലത്തിലാണ് ജനപങ്കാളിത്തത്തോടെ വികേന്ദ്രീകൃതമായ മാലിന്യസംസ്‌ക്കരണ പരിപാടിയ്ക്ക് ആലപ്പുഴ രൂപം നല്‍കുന്നത്. നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം എന്ന ഈ പദ്ധതി ഏതാനും വാര്‍ഡുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുകയാണ്.

3. പ്രൊജക്ടു ലക്ഷ്യങ്ങള്‍, സാങ്കേതികവിദ്യ

12 വാര്‍ഡുകളാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തത്. 12,000 കുടുംബങ്ങള്‍ ഇവിടെയുണ്ട്. മെയ് മാസത്തിനകം ഈ വാര്‍ഡുകള്‍ സമ്പൂര്‍ണശുചിത്വം അല്ലെങ്കില്‍ നിര്‍മ്മല വാര്‍ഡുകളായി മാറ്റുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ പരീക്ഷണത്തിന്റെ അനുഭവങ്ങള്‍ കണക്കിലെടുത്ത് നഗരസഭ മുന്‍സിപ്പല്‍ തലത്തിലേയ്ക്ക് മൊത്തത്തില്‍ പരിപാടി ആവിഷ്‌കരിക്കുമ്പോള്‍ ഈ പ്രോജക്ടും അതിന്റെ ഭാഗമായി മാറുന്നതാണ്.

നാലുഘട്ടങ്ങള്‍


നിര്‍മ്മലഭവനം, നിര്‍മ്മല നഗരം പരിപാടിയ്ക്ക് നാലുഘട്ടങ്ങളുണ്ട്. ആദ്യത്തേത് വീടുകളില്‍ത്തന്നെ മാലിന്യങ്ങള്‍ വേര്‍തിരിക്കലാണ്. എല്ലാ വികസിതരാജ്യങ്ങളിലും നടപ്പാക്കിവരുന്ന ഈ സമ്പ്രദായം വിദ്യാസമ്പന്നരായ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയാത്തതില്‍ ഒരു കാരണവുമില്ല. കര്‍ണാടക ഹൈക്കോടതി സമീപകാലത്തുണ്ടായ വിധിയില്‍ സ്രോതസില്‍ നിന്ന് മാലിന്യം വേര്‍തിരിക്കല്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്.

രണ്ടാമത്തേത് ജൈവ മാലിന്യങ്ങള്‍ വീട്ടില്‍ത്തന്നെ സംസ്‌ക്കരിക്കലാണ്. ഇതിനായി ആലപ്പുഴ പരീക്ഷണത്തില്‍ ഊന്നുന്നത് ബയോഗ്യാസ് പ്ലാന്റുകളിലാണ്. ഇതിനു പുറമെ, പൈപ്പ് കമ്പോസ്റ്റ്, ചട്ടി കമ്പോസ്റ്റ്, വെര്‍മി കമ്പോസ്റ്റ് എന്നിവയും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. നാട്ടിന്‍പുറത്ത് പരമ്പരാഗതമായ കുഴിക്കമ്പോസ്റ്റും ഉപയോഗപ്പെടുത്തും.

ചിത്രം രണ്ട്.



മൂന്നാമത്തെ ഘട്ടം അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് റിക്കവറി സെന്ററില്‍ എത്തിക്കലാണ്. തരംതിരിക്കല്‍ ഇവിടെവെച്ചേ പൂര്‍ത്തിയാകൂ. അതിന്റെ അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്, കടലാസ്, കുപ്പി തുടങ്ങിയവ റീസൈക്കളിന് അയയ്ക്കുന്നു. തടിയും മറ്റും വിറകായി ഉപയോഗിക്കുന്നു.
നാലാമത്തെ ഘട്ടം തികച്ചും ഉപയോഗശൂന്യമോ മാരകമോ ആയ പാഴ്‌വസ്തുക്കളെ നശിപ്പിക്കുകയോ ശാസ്ത്രീയമായി കുഴിച്ചുമൂടുകയോ ചെയ്യലാണ്.

സാങ്കേതികവിദ്യ
അടുത്തതായി ഈ പ്രോജക്ടില്‍ ഉപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യകളെ ലഘുവായി ഒന്നു പരിചയപ്പെടുത്താം. മുഖ്യമായും രണ്ടുതരത്തിലുളള ബയോഗ്യാസ് പ്ലാന്റുകളാണ് മുഖ്യമായും ഉപയോഗപ്പെടുത്തുന്നത്. ഒന്നാമത്തേത്, അനെര്‍ട്ടിന്റെ ഫിക്‌സഡ് പ്ലാന്റുകളാണ്. ഒരു എം ക്യൂബ് മോഡലിന് (10 എം പൈപ്പ്, ഒരു സ്റ്റൗ, മറ്റു ഫിറ്റിംഗുകള്‍) 17500 രൂപയാണ്. 8000 രൂപ സബ്‌സിഡി ലഭിക്കും. ശുചിത്വമിഷന്റെ അക്രഡിറ്റഡ് ഏജന്‍സിയായ ഐആര്‍ടിസി വികസിപ്പിച്ചെടുത്ത പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റും വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു എം ക്യൂബിന്റെ പോര്‍ട്ടബിള്‍ മോഡലിന് (10 എം പൈപ്പ്, സ്റ്റൗ, മറ്റു ഫിറ്റിംഗുകള്‍) 13500 രൂപയാണ് വില. 6750 രൂപ ശുചിത്വമിഷനില്‍ നിന്ന് സബ്‌സിഡി കിട്ടും. ഗുണഭോക്താവ് സബ്‌സിഡി കഴിഞ്ഞുളള പണം അഡ്വാന്‍സായി തരണം.

മുന്‍സിപ്പാലിറ്റിയുടെ പദ്ധതിയായി അംഗീകരിക്കപ്പെട്ടു കഴിയുമ്പോള്‍ ഒക്‌ടോബര്‍ 1ന് ശേഷം സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റുകള്‍ക്കുളള മുന്‍സിപ്പാലിറ്റിയുടെ സബ്‌സിഡി ഗുണഭോക്താവിന് നേരിട്ടു വാങ്ങാവുന്നതാണ്. മുന്‍സിപ്പാലിറ്റി അംഗീകരിച്ചിട്ടുളള പ്രോജക്ടില്‍ ഇതിന് വ്യവസ്ഥയുണ്ട്. ചാണകത്തിന്റെ വില ഗുണഭോക്താവ് പ്രത്യേകം നല്‍കണം.

അങ്കണവാടികള്‍, സ്‌ക്കൂളുകള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകളാവും സ്ഥാപിക്കുക. അനെര്‍ട്ടിന്റെയും ഐആര്‍ടിസിയുടെയും സാങ്കേതികവിദ്യകള്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നു. ഗുണഭോക്തൃവിഹിതം എംഎല്‍എ ഫണ്ടില്‍ നിന്നാണ് ലഭ്യമാക്കുന്നത്.
ചിത്രം മൂന്ന്



സര്‍വീസ് ടീം

വിവിധ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ സ്ഥാപിച്ചത് പൂര്‍ണ്ണമായും പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരു വാര്‍ഡില്‍ നിന്നും കുറഞ്ഞത് 4 പേര്‍ എന്ന ക്രമത്തില്‍ ഒരു സര്‍വ്വീസ് ടീമിനെ തയ്യാറാക്കല്‍. തൊഴില്‍രഹിതരായ സേവന സന്നദ്ധതയുളള സ്ത്രീകളായിരിക്കണം സര്‍വ്വീസ് ടീം അംഗങ്ങള്‍. പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് സഹായിക്കുക, സര്‍വ്വീസ് ചെയ്യാന്‍ സഹായിക്കുക.

അടുത്ത വീടുകളിലെ അടുക്കള മാലിന്യം തൊട്ടടുത്ത വീട്ടിലെ പ്ലാന്റില്‍ ഇടുന്നതിന് സഹായിക്കുക.

പ്ലാസ്റ്റിക് പോലുളള അഴുകാത്ത മാലിന്യങ്ങള്‍ തരംതിരിച്ച് വീടുകളില്‍ സൂക്ഷിച്ചിരിക്കുന്നത് ശേഖരിച്ച് റിസോഴ്‌സ് റിക്കവറി സെന്ററില്‍ എത്തിക്കുകയും സര്‍വീസ് ടീമിന്റെ ജോലിയായിരിക്കും. ആവശ്യം വേണ്ട ബോധവല്‍ക്കരണം മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട വീട്ടുകാര്‍ക്ക് നല്‍കുക തുടങ്ങി വീടുകളുമായി നിരന്തര ബന്ധമുളള ഒരു ടീമായി ഇവര്‍ പ്രവര്‍ത്തിക്കും. ഇവര്‍ ശുചിത്വവേലക്കാരായിരിക്കില്ല, മറിച്ച് ബയോഗ്യാസ് ടെക്‌നീഷ്യന്‍സ് ആയിട്ടാണ് അറിയപ്പെടുന്നത്.

ബയോഗ്യാസ് പ്ലാന്റുകളില്‍ നിന്നുളള സ്ലറി നല്ല വളമാണ്. ഇതുപോലെതന്നെ കമ്പോസ്റ്റില്‍ നിന്നും വളം ലഭ്യമാകുന്നു. ഇവ ഉപയോഗിച്ച് അടുക്കളത്തോട്ടകൃഷി പ്രോത്സാഹിപ്പിക്കാന്‍ പരിപാടിയുണ്ട്.
അവസാനമായി വീട്ടിലെ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കപ്പെട്ടു കഴിഞ്ഞാല്‍ തെരുവിലെയും പൊതുസ്ഥലത്തെയും മാലിന്യവിമുക്തമാക്കലായിരിക്കും ലക്ഷ്യം. ഇതുകൂടി കൈവരിക്കുമ്പോഴേ, സമ്പൂര്‍ണ ശുചിത്വവാര്‍ഡ് അല്ലെങ്കില്‍ നിര്‍മ്മല വാര്‍ഡായി മാറൂ.

4. പ്രവര്‍ത്തനങ്ങള്‍
സംഘാടനം
പദ്ധതി ഏറ്റെടുക്കാന്‍ നഗരസഭയിലെ 12 വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ മുന്നോട്ടു വരികയുണ്ടായി. വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണമായും മുന്‍സിപ്പല്‍ കൗണ്‍സിലറുടെ നേതൃത്വത്തിലാണ് നടക്കുന്നത്. വാര്‍ഡിലെ റസിഡന്‍സ് അസോസിയേഷനുകള്‍, അയല്‍ക്കൂട്ടങ്ങള്‍, വായനശാലകള്‍, ക്ലബുകള്‍, സന്നദ്ധസംഘടനകള്‍, സാമുദായിക സംഘടനകള്‍, തുടങ്ങിയവരുടെയെല്ലാം പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഇതിനായി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും ഓരോ കോര്‍ടീമിന് രൂപം നല്‍കിയിട്ടുണ്ട്.

 ഇവരെ സഹായിക്കുകയാണ് IRTCയുടെ രണ്ടുഡസനോളം എക്‌സ്‌ടെന്‍ഷന്‍ പ്രവര്‍ത്തകരുടെ ചുമതല. ഇവര്‍ എംഎല്‍എ ഓഫീസില്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. മൊത്തം പ്രോജക്ടിനു വേണ്ടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ അധ്യക്ഷനും വാര്‍ഡ് കൗണ്‍സിലര്‍മാരും വൈസ് ചെയര്‍മാനും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണനും ഐആര്‍ടിസി, അനെര്‍ട്ട്, എന്നിവരുടെ പ്രതിനിധികളും തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരുമടങ്ങുന്ന ഒരു കോ ഓര്‍ഡിനേഷന്‍ കമ്മിറ്റ രൂപീകരിക്കുന്നതാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്ന സമീപനമാണ് കൈക്കൊളളുക.

വെബ്‌സൈറ്റ്
ശുചിത്വ പ്രോജക്ട് പരിപാടി വിജയിക്കണമെങ്കില്‍ വിപുലമായ പ്രചാരണം അത്യന്താപേക്ഷിതമാണ്. ബോധവത്കരണത്തിനുവേണ്ടി ഗൃഹസന്ദര്‍ശനങ്ങളും ചര്‍ച്ചകളും നോട്ടീസ് - പോസ്റ്റര്‍ തുടങ്ങിയവയെല്ലാം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, വാര്‍ഡു കൗണ്‍സിലര്‍ എന്നിവര്‍ ഒപ്പിട്ട നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം പദ്ധതിയുടെ സ്റ്റിക്കര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന വീടുകളില്‍ സ്ഥാപിക്കുന്നത് വളരെയേറെ കൗതുകവും മത്സരബുദ്ധിയും ഉണ്ടാക്കുന്നതിന് സഹായിക്കുന്നു. സെന്റ് ജോസഫ് കോളജ്, എസ്ഡി കോളജ് എന്നിവിടങ്ങളിലെ എന്‍എസ്എസ് യൂണിറ്റുകളുടെ സഹായം ബോധവത്കരണത്തിനു വേണ്ടി ലഭിച്ചു. റസിഡന്‍സ് അസോസിയേഷനുകളുടെ ജനറല്‍ ബോഡികളും അയല്‍ക്കൂട്ട ചര്‍ച്ചകളും നിര്‍ണായകപങ്ക് ബോധവത്കരണത്തില്‍ വഹിക്കുന്നുണ്ട്.

പ്രചാരണം പോലെ പ്രധാനമാണ് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാവരും അറിയുക എന്നത്. ഇതിനായി ഡിസംബര്‍ മാസത്തില്‍ പരിപാടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആരംഭിക്കുന്നു. ബയോഗ്യാസ് പ്ലാന്റു വെയ്ക്കുന്ന മുഴുവന്‍ വീടുകളുടെയും മേല്‍വിലാസങ്ങളും ഗുണഭോക്താവിന്റെയും പ്ലാന്റിന്റെയും ഫോട്ടോയും ഈ വെബ്‌സൈറ്റില്‍ അപ്‌ലോഡു ചെയ്യുന്നതാണ്. ശുചിത്വപരിപാടിയുടെ ബന്ധപ്പെട്ട രേഖകള്‍ വൃത്താന്തങ്ങള്‍ എല്ലാം ഇവിടെ ലഭ്യമാകുന്നു. ജനങ്ങള്‍ അവരുടെ പ്രതികരണങ്ങള്‍ രേഖപ്പെടുന്നതിനും സംവാദത്തിനും സൗകര്യമുണ്ട്. www.heritagealappuzha.com എന്നായിരിക്കും വെബ് വിലാസം.

നടന്ന പ്രവര്‍ത്തനം
സെപ്തംബര്‍ മാസത്തില്‍ പ്രോജക്ടിനുളള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
  • വിവിധ മാലിന്യ സംസ്‌ക്കരണ പരിപാടികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി റസിഡന്‍സ് അസോസിയേഷന്‍, അയല്‍ക്കൂട്ട ഭാരവാഹികള്‍, വായനശാലാ ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രിതിനിധികള്‍, ക്ലബ്ബ് ഭാരവാഹികള്‍ എന്നിവരുടെ യോഗം വാര്‍ഡുകളില്‍ എം. എല്‍. എ യുടെ നേതൃത്വത്തില്‍ നടത്തി .
  • വാര്‍ഡിലെ എല്ലാ വീടുകളിലും മാലിന്യ സംസ്‌ക്കരണത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന നോട്ടീസുകളെത്തിച്ചു. ഈ നോട്ടീസിലെ പ്രധാനപ്പെട്ട സന്ദേശം ഇതായിരുന്നു, 'നിങ്ങളുടെ കക്കൂസ് മാലിന്യം വീട്ടിനുളളില്‍ത്തന്നെ സംസ്‌ക്കരിക്കുകയാണ്. പിന്നെന്തുകൊണ്ട് അടുക്കള മാലിന്യം വീട്ടില്‍ത്തന്നെ സംസ്‌ക്കരിക്കാന്‍ കഴിയുന്നില്ല?'
  • കുടുംബത്തിന് അനുയോജ്യമായ മാലിന്യ സംസ്‌ക്കരണ സംവിധാനം അറിയുന്നതിനായി പ്രത്യേകം തയ്യാറാക്കിയ സര്‍വ്വെ ഫോറം ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ചു. അയല്‍ക്കൂട്ടത്തിന്റെയും റസിഡന്‍സ് അസോസിയേഷനുകളുടെയും ഭാരവാഹികളുടെ ടീമാണ് ഇതു ചെയ്യുന്നത്. നിലവിലെ സര്‍വ്വെ പ്രകാരം 3500 കുടുംബങ്ങള്‍ ബയോഗ്യാസ് പ്ലാന്റുകളും, 500 കുടുംബങ്ങള്‍ മണ്ണിര കമ്പോസ്റ്റും, 1500 കുടുംബങ്ങള്‍ പോട്ട് കമ്പോസ്റ്റും, 6500 കുടുംബങ്ങള്‍ പൈപ്പ് കമ്പോസ്റ്റും ആവശ്യപ്പെട്ടിട്ടുണ്ട്.
  • അനെര്‍ട്ടിനും ശുചിത്വമിഷനും പ്രോജക്ടുകള്‍ സമര്‍പ്പിച്ചു. സര്‍വ്വെ പ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഖരമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കാനുളള ഏജന്‍സിയായി IRTCയെ ചുമതലപ്പെടുത്തി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ IRTC ശുചിത്വമിഷന്റെ അക്രഡിറ്റഡ് ഏജന്‍സിയാണ്.
  • അനെര്‍ട്ടും ഈ പദ്ധതിയ്ക്കായി 500 ബയോഗ്യാസ് പ്ലാന്റുകളുടെ ഒരു പ്രത്യേക പ്രോജക്ട് അനുവദിച്ചിട്ടുണ്ട്.
  • വിവിധ മാലിന്യ സംസ്‌ക്കരണ പരിപാടികളുടെ പ്രദര്‍ശനം എല്ലാ വാര്‍ഡുകളിലും നടത്തി.
  • നൂറാമത്തെ ബയോഗ്യാസ് പ്ലാന്റ് കിടങ്ങാമ്പറമ്പില്‍ നവംബര്‍ 11ന് ഒരു ചടങ്ങോടു കൂടി ആഘോഷിക്കപ്പെട്ടു. ഇപ്പോള്‍ 200 ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. പൈപ്പ് കമ്പോസ്റ്റും മറ്റും ഡിസംബര്‍ മാസത്തിലേ വിതരണം ചെയ്തുതുടങ്ങൂ. ബയോഗ്യാസ് പ്ലാന്റുകളും മറ്റും സ്ഥാപിക്കുന്നതിന്റെ ചിട്ടകള്‍ക്കു രൂപം നല്‍കിക്കഴിഞ്ഞു. മെയ് മാസം അവസാനിക്കുമ്പോഴേയ്ക്കും ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
  • ഈ പ്രോജക്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് എല്ലാ വാര്‍ഡിലും 4 - 6 സ്ത്രീകളടങ്ങുന്ന സര്‍വീസ് ടീമിനെ തയ്യാറാക്കുക എന്നതാണ്. ഇതിനായി 25 സ്ത്രീകള്‍ക്ക് പാലക്കാട്ട് IRTCയില്‍ രണ്ടുദിവസത്തെ പരിശീലനം നല്‍കി. ശുചിത്വപരിപാടിയുടെ ശാസ്ത്രം സര്‍വീസ് ടീം അംഗങ്ങള്‍ പൂര്‍ണമായി പഠിച്ചിരിക്കണം. അതുകൊണ്ട് ഇവര്‍ക്കിനിയും തുടര്‍പരിശീലനം നല്‍കുന്നതാണ്.
  • അടുപ്പുകള്‍ സ്ഥാപിക്കുന്നത് അനെര്‍ട്ട് നിയോഗിക്കുന്ന ഏജന്‍സിയോ IRTCയിലെ എക്‌സ്‌ടെന്‍ഷന്‍ പ്രവര്‍ത്തകരോ ആണ്. എന്നാല്‍ ഇവരോടൊപ്പം സര്‍വീസ് ടീം അംഗങ്ങള്‍ സഹായികളായി പ്രവര്‍ത്തിക്കും. ഇത് അവരുടെ സാങ്കേതികകഴിവ് വികസിപ്പിക്കാന്‍ സഹായിക്കും. അതോടൊപ്പം വീടുകളുമായി ബന്ധം സ്ഥാപിക്കുന്നതിനും കഴിയും.

നടക്കേണ്ട പ്രവര്‍ത്തനം

ഇനി നടക്കേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനം അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ സംഭരിക്കുന്നതിനും അവ സംസ്‌ക്കരിക്കുന്നതിനോ അല്ലെങ്കില്‍ സംസ്‌ക്കരണ ശാലകള്‍ക്കു കൈമാറുന്നതിനോ ഒരു ശാസ്ത്രീയമായ സംവിധാനം രൂപപ്പെടുത്തലാണ്. ആദ്യത്തെ പ്രശ്‌നം അജൈവ മാലിന്യങ്ങള്‍ എത്ര ഇനങ്ങളായി തരം തിരിക്കണമെന്നുളളതാണ്. ഇപ്പോഴത്തെ ധാരണപ്രകാരം താഴെ പറയുന്ന വിഭജനമാണ് ഉദ്ദേശിക്കുന്നത്. 1. പ്ലാസ്റ്റിക്. 2. ഗ്ലാസ്, 3. മെറ്റല്‍, 4. ടയറും റബ്ബറും മറ്റും, 5. തടി, 6. കടലാസ്, 7. ഇ വേസ്റ്റും ബള്‍ബുകളും ട്യൂബുകളും മറ്റും, 8. മറ്റുളളവ. ഇവ വീടുകളില്‍ നിന്നുതന്നെ വേര്‍തിരിച്ചു നല്‍കണം. എല്ലാ ദിവസവും എല്ലാം എടുക്കുകയില്ല. ഓരോന്നിനും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ദിവസങ്ങളുണ്ട്. സര്‍വീസ് ടീം അംഗങ്ങളായിരിക്കും ഇവ ശേഖരിച്ച് റിക്കവറി സെന്ററിലെത്തിക്കുക.

പ്ലാസ്റ്റിക് പെല്ലറ്റൈസ് ചെയ്യുന്നതിന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ 65 ലക്ഷം രൂപയുടെ ഒരു പ്ലാന്റു സ്ഥാപിക്കുന്നുണ്ട്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ കമ്പനിയായ മാരി കമ്പനിയായിരിക്കും ഈ പ്ലാന്റു പ്രവര്‍ത്തിപ്പിക്കുക. പ്ലാന്റ് സ്ഥാപിക്കുന്നതിന് 6 മാസം സമയമെടുക്കും. ഈ ആറുമാസക്കാലം വീടുകളില്‍ നിന്ന് ശുചിയായി നല്‍കുന്ന പ്ലാസ്റ്റിക് വേസ്റ്റു മുഴുവന്‍ കമ്പനി ബെയില്‍ ചെയ്ത് ഗോഡൗണില്‍ സൂക്ഷിക്കും. ഇതിനാവശ്യമായ ബെയിലിംഗ് പ്രസ് വാങ്ങിക്കഴിഞ്ഞു. മെറ്റല്‍, കുപ്പി, ഗ്ലാസ്, കടലാസ് എന്നിവയ്ക്ക് ആക്രിക്കച്ചവടക്കാരുമായി കരാറിലെത്തും. തടി വിറകാക്കി മാറ്റും.

ഇതോടൊപ്പം ബാറ്ററി, ട്യൂബ് ലൈറ്റുകള്‍, സി.എഫ്. ലാമ്പുകള്‍ പോലുളള അപകടകരമായ മാലിന്യം പ്രത്യേകമായി ശേഖരിച്ച് ശാസ്ത്രീയമായി തയ്യാറാക്കുന്ന 'ലാന്‍ഡ്ഫില്‍' സംവിധാനത്തില്‍ നിക്ഷേപിക്കാന്‍ വരുന്ന ഒരു വര്‍ഷത്തിനുളളില്‍ സൗകര്യമൊരുക്കും.

5. കിടങ്ങാമ്പറമ്പ് അനുഭവം
ഒക്‌ടോബര്‍ മാസത്തില്‍ കിടങ്ങാമ്പറമ്പ് വാര്‍ഡില്‍ പ്രോജക്ടു നടപ്പാക്കിത്തുടങ്ങി. അവിടത്തെ അനുഭവം കൂടി കണക്കിലെടുത്ത് മറ്റു വാര്‍ഡുകളിലേയ്ക്ക് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പ്രോജക്ട് വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഇന്നേവരെ ഒരു നഗരസഭയിലും ഇതുപോലൊരു വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ സമ്പ്രദായം ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ബയോഗ്യാസ് പ്ലാന്റുകളും മറ്റും ആവശ്യത്തിനിപ്പോഴും ലഭ്യമല്ല. ഡിസംബര്‍ മാസം മധ്യത്തോടെ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. IRTCയുടെ മോള്‍ഡഡ് ബയോഗ്യാസ് പ്ലാന്റുകള്‍ ആലപ്പുഴ നഗരത്തില്‍ത്തന്നെ നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ IRTC കൈക്കൊള്ളുന്നുണ്ട്.

ബയോഗ്യാസ് പ്ലാന്റ് ക്ലസ്റ്ററുകള്‍

കിടങ്ങാമ്പറമ്പ് പരീക്ഷണത്തിലെ ഏറ്റവും വലിയ പാഠം മാലിന്യ സംസ്‌ക്കരണത്തിന് എല്ലാവീട്ടിലും ബയോഗ്യാസ് പ്ലാന്റോ അതുപോലുളള ഉപകരണങ്ങളോ വെയ്‌ക്കേണ്ടതില്ല എന്നതാണ്. ഗ്യാസിന്റെ ദൗര്‍ലഭ്യവും ഉയര്‍ന്ന വിലയും മൂലം ബയോഗ്യാസ് പ്ലാന്റുകള്‍ വെയ്ക്കുന്നതിന് പലരും തല്‍പരരാണ്. പക്ഷേ, ശരാശരി കുടുംബത്തിലെ മാലിന്യങ്ങള്‍ കൊണ്ട് ഒന്നര - രണ്ടുമണിക്കൂര്‍ നേരത്തെ ഇന്ധനമേ ലഭിക്കൂ. അടുത്തുളള മൂന്നോ നാലോ വീടുകളിലെ മാലിന്യം കൂടി ശേഖരിക്കാന്‍ കഴിഞ്ഞാല്‍ ഗ്യാസ് സിലിണ്ടര്‍ തന്നെ വാങ്ങുന്നത് ഒഴിവാക്കാനാവും. ഇതിന് പലരും സ്വമേധയാ മുന്‍കൈയെടുത്തു തുടങ്ങിയിട്ടുണ്ട്. ഇതു ചിട്ടയായി വ്യാപിപ്പിച്ച് മാലിന്യസംസ്‌ക്കരണത്തിലെ ചെറു ക്ലസ്റ്ററുകള്‍ രൂപീകരിക്കുക പ്രോജക്ടിന്റെ മുഖ്യപ്രവര്‍ത്തനങ്ങളിലൊന്നായി മാറി. ഇങ്ങനെ സമീപവീടുകളിലെ വേസ്റ്റ് ബയോഗ്യാസ് പ്ലാന്റ് ഉളള വീട്ടില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്നതിനുളള ചുമതല സര്‍വീസ് ടീം തന്നെ ഏറ്റെടുക്കും. ഇപ്രകാരം ക്ലസ്റ്റര്‍ അംഗങ്ങളായി മാറുന്ന കുടുംബങ്ങള്‍ക്കായിരിക്കണം മുന്‍സിപ്പാലിറ്റി വേസ്റ്റു ശേഖരിക്കുന്നതിനുളള ബക്കറ്റുകള്‍ നല്‍കേണ്ടത്.
കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകള്‍

കിടങ്ങാമ്പറമ്പിലെ പരീക്ഷണത്തിന്റെ മറ്റൊരു പാഠം കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകളുടെ പ്രാധാന്യമാണ്. അങ്കണവാടികളിലും സ്‌ക്കൂളുകളിലും കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍, പല കാരണങ്ങള്‍ കൊണ്ടും സ്വയം
മാലിന്യസംസ്‌ക്കരണത്തിനു തയ്യാറല്ലാത്തവരുടെ ജൈവമാലിന്യം സര്‍വീസ് ടീമിന്റെ സഹായത്തോടെ കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകളില്‍ സംസ്‌ക്കരിക്കാന്‍ കഴിയും. ഭജനമഠം കോളനിയില്‍ രണ്ട് കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവിടുത്തെ ഗ്യാസ് തൊട്ടടുത്തുളള രണ്ടുവീടുകള്‍ക്കു നല്‍കുകയേ നിര്‍വാഹമുളളൂ. അല്ലെങ്കില്‍ എല്ലാവര്‍ക്കും പൊതുവായി ചൂടുവെളളം നല്‍കുന്നതിനുളള സംവിധാനം ഇതുപയോഗിച്ച് ഒരുക്കാന്‍ കഴിയുമോ എന്നതുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

സര്‍വീസ് ഫീസ്

കിടങ്ങാമ്പറമ്പ് പരീക്ഷണത്തിന്റെ മറ്റൊരു പാഠം സര്‍വീസ് ടീമിന്റെ പ്രാധാന്യമാണ്. ഇത്തരമൊരു ടീമിന്റെ അഭാവത്തില്‍ സ്ഥാപിക്കപ്പെട്ട ബയോഗ്യാസ് പ്ലാന്റുകളും മറ്റും കേടുപാടുകള്‍ സംഭവിച്ച് ഉപയോഗശൂന്യമായിത്തീരാം. ഈ സര്‍വീസ് ടീം അംഗങ്ങള്‍ക്ക് ഒരു ദിവസം കൂലിയായി 250 രൂപയെങ്കിലും ലഭിക്കണം. ഇതിന് ഓരോ കുടുംബത്തില്‍ നിന്നും ഫീസായി ഒരു വിഹിതം നല്‍കണം. അതിന്റെ ചിട്ടകള്‍ കിടങ്ങാമ്പറമ്പില്‍ ചര്‍ച്ച ചെയ്തുവരികയാണ്. ഫീസിനു പുറമേ സര്‍വീസ് ടീമിനെ നിലനിര്‍ത്താന്‍ കുറച്ച് പുറംഫണ്ടുകൂടി ലഭ്യമായേ തീരൂ എന്നാണിപ്പോള്‍ കാണുന്നത്. തല്‍ക്കാലം സ്‌പോണ്‍സര്‍മാരെ കണ്ടെത്താനാവും. പക്ഷേ, ദീര്‍ഘനാളില്‍ ഇത് മുന്‍സിപ്പാലിറ്റിയുടെ ചുമതലയായി മാറണം.

ഡിജിറ്റല്‍ മാപ്പ്

കിടങ്ങാമ്പറമ്പില്‍ നടത്തുന്ന മറ്റൊരു ശ്രദ്ധേയമായ പരീക്ഷണം വാര്‍ഡിന്റെ ഡിജിറ്റല്‍ മാപ്പിംഗ്. ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്ന വീടുകള്‍, അവയുമായി ബന്ധപ്പെടുന്ന ക്ലസ്റ്ററിലെ മറ്റു വീടുകള്‍, കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകളുടെ സ്ഥലങ്ങള്‍ തുടങ്ങിയവയെല്ലാം അടങ്ങുന്ന ഡിജിറ്റല്‍ മാപ്പു തയ്യാറാക്കലാണ്. തല്‍പ്പരരായ വീട്ടുകാരുടെ അഭിപ്രായങ്ങളടക്കം ഈ മാപ്പുമായി ബന്ധപ്പെടുത്തി ലഭ്യമാകുന്നതാണ്. ഇതിനുളള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

റോഡും പൊതുസ്ഥലങ്ങളും

കിടങ്ങാമ്പറമ്പിലെ ഏറ്റവും ശ്രദ്ധേയമായ പരീക്ഷണം മുല്ലയ്ക്കല്‍ അമ്പലത്തിലെ ചിറപ്പു കഴിഞ്ഞാലാണ് ആരംഭിക്കുക. വാര്‍ഡുകളിലെ റോഡുകളിലും പൊതുസ്ഥലനങ്ങളില്‍ നിന്നും ആളുകള്‍ കടലാസ്, ചപ്പുചവറുകള്‍, അലക്ഷ്യമായി എറിഞ്ഞുപോകുന്ന പതിവ് അവസാനിപ്പിക്കണം. ഇതിനായി എസ്ഡിബിഎച്ച്എസ് സ്‌ക്കൂളിലെ സ്റ്റുഡന്റ് പോലീസിനെ ഒഴിവുദിവസങ്ങളില്‍ പെട്രോളിംഗിനുപയോഗിക്കാന്‍ ഉദ്ദേശമുണ്ട്. പുറത്തുനിന്നുളള സന്ദര്‍ശകര്‍ കടലാസും മറ്റും റോഡില്‍ വലിച്ചെറിയരുത് എന്നു നിര്‍ദ്ദേശിക്കുന്ന ബോര്‍ഡുകള്‍ വ്യാപകമായി സ്ഥാപിക്കും. രാത്രി കാലത്ത് മാലിന്യം കൊണ്ടുവന്ന് പൊതുവഴിയില്‍ നിക്ഷേപിക്കുന്ന സാമൂഹ്യവിരുദ്ധരെ തടയുന്നതിന് രാത്രികാല സ്‌ക്വാഡുകളും രൂപം നല്‍കുന്നതാണ്. ജനുവരി മാസം കൊണ്ട് ഈ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി കേരളത്തിലെ ആദ്യത്തെ നിര്‍മ്മല വാര്‍ഡായി, അഥവാ വേസ്റ്റില്ലാ വാര്‍ഡായി കിടങ്ങാമ്പറമ്പിനെ പ്രഖ്യാപിക്കുകയും ചെയ്യും.

മെയ് മാസം അവസാനിക്കുമ്പോഴേയ്ക്കും മറ്റൊരു പത്തുവാര്‍ഡു കൂടി ഈ പദവി നേടും. ഇവര്‍ക്കാകാമെങ്കില്‍ എന്തുകൊണ്ട് മുനിസിപ്പാലിറ്റിയിലെ മറ്റു വാര്‍ഡുകള്‍ക്കും ഇതുതന്നെ ചെയ്തുകൂടാ? യഥാര്‍ത്ഥത്തില്‍ പ്രോജക്ട് പൂര്‍ത്തിയാകും മുമ്പു തന്നെ നഗരസഭയിലെ എല്ലാ വാര്‍ഡുകളിലേയ്ക്കും മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ വികേന്ദ്രീകൃത ശുചിത്വപരിപാടി വ്യാപിപ്പിക്കാന്‍ കഴിയണമെന്നാണ് ആഗ്രഹം.

6. ഉപസംഹാരം
കേരളത്തില്‍ ഇതുവരെ പരീക്ഷിച്ചത് കേന്ദ്രീകൃതമായ മാലിന്യസംസ്‌ക്കരണ പരിപാടികളാണ്. മാലിന്യം സ്രോതസില്‍ തന്നെ വേര്‍തിരിക്കുന്നതിന് ശ്രദ്ധ ചെലുത്തിയിരുന്നില്ല. ജനങ്ങളാകട്ടെ, മാലിന്യം നീക്കം ചെയ്യുകയും സംസ്‌ക്കരിക്കുകയും ചെയ്യുന്ന ചുമതല മുനിസിപ്പാലിറ്റിയുടെ ചുമലിലിട്ട് നിസംഗരായി. മാലിന്യപ്രതിസന്ധി സാമൂഹ്യസംഘര്‍ഷമായി മാറി.

ഇവയുടെ തിരുത്താണ് നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം പ്രോജക്ടിലൂടെ ശ്രമിക്കുന്നത്. ഓരോ വാര്‍ഡിലെയും ജൈവ മാലിന്യം പരമാവധി അവിടെത്തന്നെ സംസ്‌ക്കരിക്കുന്നതു മൂലം മുന്‍സിപ്പാലിറ്റി സര്‍വോദയപുരത്തു കൊണ്ടുപോയി സംസ്‌ക്കരിക്കേണ്ട മാലിന്യത്തിന്റെ അളവ് വന്‍തോതില്‍ കുറയും. തങ്ങള്‍ പുറന്തളളുന്ന മാലിന്യം പരമാവധി ഉറവിടത്തില്‍ സംസ്‌ക്കരിക്കുന്നതിലൂടെ മാലിന്യത്തെ സമ്പത്താക്കി മാറ്റാനും നഗരത്തെ ശുചിത്വ നഗരമാക്കി മാറ്റുന്നതിനും അതിലുപരി മാലിന്യ സംസ്‌ക്കരണം നഗരസഭ മാത്രം ചെയ്യേണ്ടതല്ല എന്ന നിലപാടിലേക്ക് ജനങ്ങളെ എത്തിക്കാനും കഴിയുന്നു. ഒരു പുതിയ മാലിന്യ സംസ്‌ക്കരണ സംസ്‌ക്കാരത്തിലേക്ക് ജനങ്ങളെ എത്തിക്കാന്‍ കഴിയുന്നുവെന്നത് പ്രധാന നേട്ടമാകുന്നു.

ഇന്ധനക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പാചകത്തിന് ഭാഗീകമായെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന ഗ്യാസ് ലഭ്യമാകുന്നു എന്നതാണ് ഈ പ്രോജക്ടിന്റെ മറ്റൊരു നേട്ടം. ഒരു നേട്ടകോട്ട വിശ്ലേഷണം നടത്തിയാല്‍ രണ്ടുവര്‍ഷം കൊണ്ട് ഗുണഭോക്താവ് മുടക്കിയ പണവും അടുത്ത രണ്ടു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നല്‍കിയ സബ്‌സിഡിയ്ക്കും തുല്യമായ വരുമാനവും സൃഷ്ടിക്കപ്പെടുമെന്നു കാണാം. എന്നാല്‍ ഈ നേട്ടകോട്ട വിശ്ലേഷണത്തില്‍ ശുചിത്വനഗരമായി മാറുന്നതിന്റെ ഫലമായി ജനങ്ങളുടെ ആരോഗ്യനിലയിലും ടൂറിസം വ്യവസായത്തിന്റെ വികസനത്തിനും ഉണ്ടാകുന്ന സാമൂഹ്യനേട്ടങ്ങള്‍ കൂടി പരിഗണിക്കപ്പെട്ടുകഴിഞ്ഞാല്‍ ബയോഗ്യാസ് പ്ലാന്റിനും മറ്റും സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി പൂര്‍ണമായും ന്യായീകരിക്കപ്പെടും.

ഗ്യാസിനു പുറമെ ജൈവവളമായി ഉപയോഗിക്കാന്‍ പറ്റുന്ന സ്ലറിയും കമ്പോസ്റ്റും ലഭ്യമാകുന്നുണ്ട്. ഇത് അടുക്കളത്തോട്ടങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്താം.

ഖരമാലിന്യസംസ്‌ക്കരണ പദ്ധതിയ്ക്കു സമാന്തരമായി ആലപ്പുഴയിലെ വെളളക്കെട്ടു നീക്കുന്നതിനുളള ഒരു പദ്ധതിയും തയ്യാറാക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴയിലെ രണ്ടു മുഖ്യകനാലുകള്‍ ഡ്രെഡ്ജ് ചെയ്യുന്നതിനും കാലാകാലങ്ങളില്‍ ഉപ്പുവെളളം കയറ്റി ശുദ്ധീകരിക്കുന്നതിനും പണം നീക്കി വെച്ചിരുന്നു. ഇതിന് അനുബന്ധമായി ആലപ്പുഴയിലെ ചെറുതോടുകള്‍ മുഴുവന്‍ അഴുക്കു നീക്കി വെളളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനുളള ഒരു പരിപാടിയും തയ്യാറാക്കും. അറവുശാലയുടെ വിപുലീകരണവും നവീകരണവുമാണ് ചെയ്യാനുദ്ദേശിക്കുന്ന മറ്റൊന്ന്.

അടുത്ത വേനല്‍ക്കാലത്ത് സര്‍വോദയപുരത്തെ സംസ്‌ക്കരണ പ്ലാന്റ് വൃത്തിയാക്കും. നഗരത്തില്‍ സംസ്‌ക്കരിക്കാന്‍ കഴിയാതെ വരുന്ന മാര്‍ക്കറ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ ജൈവമാലിന്യം മാത്രം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്ന കേന്ദ്രമായി രൂപാന്തരപ്പെടും. പതിനഞ്ചേക്കറില്‍ ഭൂരിപക്ഷം സ്ഥലവും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് പച്ചക്കറി കൃഷിക്കു കൊടുക്കാനാവുമെന്നാണ് പ്രതീക്ഷ. അങ്ങനെ ആലപ്പുഴ കേരളത്തിനൊരു മാതൃകയാകും.

12 comments:

  1. It is ideally a good project proposal. But it is nothing new. It was proposed in many LSG's. But never it was a success. It was because many of the people's reps were not convinced about it. This correct solution comes after long struggles by the people.Anyway I hope it will succeed. May the TVPM corporation also do the same. Not trying to sent waste to Vilappilsala

    ReplyDelete
  2. A nicely planned and written article..Please find the enclosed link on similar waste management initiated by Veterinary University Prof Francis Xavier through the famous Thumburmuzhy model.
    https://www.facebook.com/TMAerobicComposting

    ReplyDelete
  3. ആവേശ കരമായ പദ്ധതി എല്ലാവിധ ആശംസകളും നേരുന്നു. കേരളത്തിനു മാതൃകയായി പദ്ധതി മാറുമെന്നു കരുതട്ടെ.

    ReplyDelete
  4. "\nÀ½e `h\w \nÀ½e \Kcw' ipNnXz ]cn]mSnsb-¡p-dn¨v hmbn-¨p. kmdnsâ {]b-Xv\s¯ ÇmLn-¡p-¶p. Jc-am-en\y \nÀ½mÀÖ-\-¯n\v hntI-{µo-Ir-X-ambn amen-\ys¯ ssIImcyw sN¿Â (am-t\-Pvsaâv) am{Xta adp-]Sn Df-fp.
    Nne hntbm-Pn-¸p-IÄ
    1. kÀÆokv Sow þ _tbm-Kymkv sSIv\o-jy³kv F¶ t]cp \ÂInbXv \¶m-bn-«p-­v. ]t£ ChÀ ASp¯ hoSp-I-fnse ASp-¡f amen\yw sXm«-Sp¯ ho«nse ¹mân CSp-¶-Xn\v klm-bn-¡pI F¶v ]d-bp-¶Xv A{X icn-b-Ã. C¯-csamcp ]cn-]m-Sn-bn AwK-am-Ip-t¼mÄ amen\y kwkv¡-cWw B ho«p-Im-cpsS Xs¶ D¯-c-hm-Zn-Xz-ambn amd-Ww. AÃmsX kv{XoIsf ho­pw hngp¸p Npa-¡p-¶-h-cm¡n amä-cp-Xv.
    2. FÃm ho«nepw _tbm Kymkv ¹mâv Øm]n-t¡-­-Xnà F¶v ]d-bp-¶-Xn-t\mSv tbmPn-¡m-\m-Ip-¶n-Ã. Hcp icm-icn IpSpw-_-¯n \n¶v H¶c aWn-¡qÀ t\cs¯ CÔ\w e`n¡pw F¶pw- ]-d-bp¶p. XoÀ¨-bmbpw Hcp km[m-cW IpSpw-_-¯n\v ]mN-I-¯n\v CXv XnIbpw. XnI-bmsX hcp-¶-Xn\v am{Xw hm§p¶ Kymkv D]-tbm-Kn-¨m aXn-b-tÃm.
    3. I½yq-Wnän _tbm-Kymkv ¹mâp-IÄ s]mXpsh ]cm-P-b-am-bmWv I­p- h-cp-¶-Xv. ap\n-kn-¸Â {]tZ-i-§-fn h³ XpI apS-¡n-]-WnX Iqä³_-tbm-Kymkv ¹mâp-IÄ kvamcI ine-IÄ t]mse \n¡p-¶Xp ImWmw. icn-bmb coXn-bn t\m¡n \S-¯n-bn-sÃ-¦n CXv KpW-¯n-tesd tZmjw sN¿pw.

    Biw-k-I-tfm-sS,

    KoX.än
    kwKo-Xv,
    ]qt´m¸v hmÀUv

    ReplyDelete
    Replies
    1. ഗീതയുടെ കമന്റ് ഇപ്രകാരമാണ്...
      'നിര്‍മ്മല ഭവനം നിര്‍മ്മല നഗരം' ശുചിത്വ പരിപാടിയെക്കുറിച്ച് വായിച്ചു. സാറിന്റെ പ്രയത്‌നത്തെ ശ്ലാഘിക്കുന്നു. ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വികേന്ദ്രീകൃതമായി മാലിന്യത്തെ കൈകാര്യം ചെയ്യല്‍ (മാനേജ്‌മെന്റ്) മാത്രമേ മറുപടി ഉളളു.
      ചില വിയോജിപ്പുകള്‍
      1. സര്‍വ്വീസ് ടീം - ബയോഗ്യാസ് ടെക്‌നീഷ്യന്‍സ് എന്ന പേരു നല്‍കിയത് നന്നായിട്ടുണ്ട്. പക്ഷേ ഇവര്‍ അടുത്ത വീടുകളിലെ അടുക്കള മാലിന്യം തൊട്ടടുത്ത വീട്ടിലെ പ്ലാന്റില്‍ ഇടുന്നതിന് സഹായിക്കുക എന്ന് പറയുന്നത് അത്ര ശരിയല്ല. ഇത്തരമൊരു പരിപാടിയില്‍ അംഗമാകുമ്പോള്‍ മാലിന്യ സംസ്‌ക്കരണം ആ വീട്ടുകാരുടെ തന്നെ ഉത്തരവാദിത്വമായി മാറണം. അല്ലാതെ സ്ത്രീകളെ വീും വിഴുപ്പു ചുമക്കുന്നവരാക്കി മാറ്റരുത്.
      2. എല്ലാ വീട്ടിലും ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കേതില്ല എന്ന് പറയുന്നതിനോട് യോജിക്കാനാകുന്നില്ല. ഒരു ശരാശരി കുടുംബത്തില്‍ നിന്ന് ഒന്നര മണിക്കൂര്‍ നേരത്തെ ഇന്ധനം ലഭിക്കും എന്നും പറയുന്നു. തീര്‍ച്ചയായും ഒരു സാധാരണ കുടുംബത്തിന് പാചകത്തിന് ഇത് തികയും. തികയാതെ വരുന്നതിന് മാത്രം വാങ്ങുന്ന ഗ്യാസ് ഉപയോഗിച്ചാല്‍ മതിയല്ലോ.
      3. കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകള്‍ പൊതുവെ പരാജയമായാണ് കണ്ടു വരുന്നത്. മുനിസിപ്പല്‍ പ്രദേശങ്ങളില്‍ വന്‍ തുക മുടക്കിപണിത കൂറ്റന്‍ബയോഗ്യാസ് പ്ലാന്റുകള്‍ സ്മാരക ശിലകള്‍ പോലെ നില്‍ക്കുന്നതു കാണാം. ശരിയായ രീതിയില്‍ നോക്കി നടത്തിയില്ലെങ്കില്‍ ഇത് ഗുണത്തിലേറെ ദോഷം ചെയ്യും.

      ആശംസകളോടെ,

      ഗീത.റ്റി
      സംഗീത്,
      പൂന്തോപ്പ് വാര്‍ഡ്

      വിശദമായ അഭിപ്രായപ്രകടനത്തിന് നന്ദി.

      1. ഇപ്പോള്‍ത്തന്നെ പലവീട്ടുകാരും നേരിട്ടാണ് അയലത്തെ ബയോഗ്യാസ് പ്ലാന്റില്‍ മാലിന്യമെത്തിക്കുന്നത്. എന്നാല്‍ അയലത്തുകാര്‍ നേരിട്ട് മാലിന്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റില്‍ നിക്ഷേപിച്ചാല്‍ നിരോധിത മാലിന്യങ്ങള്‍ ഇടകലര്‍ന്നേയ്ക്കുമെന്നും അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ചിലര്‍ ഭയക്കുന്നു. ഒരുപക്ഷേ, ദീര്‍ഘനാളില്‍ ഗീത പറയുന്ന ലക്ഷ്യം കൈവരിക്കാന്‍ പറ്റിയേക്കും. എന്നാലിപ്പോള്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് ജനുവരി ആകുമ്പോഴേയ്‌ക്കെങ്കിലും വാര്‍ഡിലെ ജൈവ മാലിന്യം മുഴുവന്‍ വാര്‍ഡില്‍ത്തന്നെ സംസ്‌ക്കരിക്കുന്ന വാര്‍ഡായി കിടങ്ങാമ്പറമ്പിനെ മാറ്റാനാണ്. ഈ ലക്ഷ്യം നേടണമെങ്കില്‍ സര്‍വീസ് ടീമിനെ രേഖയില്‍ പറഞ്ഞതുപോലെ ഉപയോഗപ്പെടുത്തിയാലേ ആകൂ എന്നാണ് കരുതുന്നത്. നിശ്ചയമായും താങ്കള്‍ പറഞ്ഞ അഭിപ്രായം ഞങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ ബയോഗ്യാസ് ടെക്‌നീഷ്യന്‍സ് എന്ന് ഇവരെ നാമകരണം ചെയ്തിട്ടുളളത്.

      2. ആരുടെ മേലും ബയോഗ്യാസ് പ്ലാന്റ് അടിച്ചേല്‍പ്പിക്കാനാവില്ലല്ലോ. ബോധവത്കരണം മാത്രമാണ് മാര്‍ഗം. ഇന്നത്തെ ബോധനിലവാരത്തില്‍ 200 ബയോഗ്യാസ് പ്ലാന്റുകള്‍ക്കപ്പുറം 800 വീടുകളുളള കിടങ്ങാമ്പറമ്പില്‍ പറ്റില്ല. 200 പേര്‍ പൈപ്പ് കമ്പോസ്റ്റിംഗ് രീതി അവലംബിക്കുമെന്നു കരുതുന്നു. പാവപ്പെട്ടവര്‍ ആരും 13,500 രൂപ മുന്‍കൂര്‍ എടുക്കാന്‍ തയ്യാറല്ല. സബ്‌സിഡി ഒഴിവാക്കി 5,500 രൂപ മുതല്‍മുടക്കാനും പലര്‍ക്കും പാങ്ങില്ല. പിന്നെ എന്തിനാണ് എല്ലാവരും വെയ്ക്കണമെന്ന് നിര്‍ബന്ധിക്കേണ്ടത്. മൂന്നോ നാലോ വീട്ടുകാര്‍ സഹകരിച്ച് ഒരു ബയോഗ്യാസ് പ്ലാന്റ് ഉപയോഗിച്ചാല്‍ അതല്ലേ അഭികാമ്യം? മറിച്ചുളള നിലപാട് വിഭവങ്ങളുടെ ദുര്‍വ്യയമായിരിക്കില്ലേ.

      3. ഗീത പറഞ്ഞതാണ് അനുഭവം. ഇതുകൂടി കണക്കിലെടുത്താണ് സര്‍വീസ് ടീമിനു രൂപം നല്‍കിയിട്ടുളളത്. കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകള്‍ പൂട്ടിയിടും. സര്‍വീസ് ടീമേ അതു തുറന്നു മാലിന്യങ്ങള്‍ നിക്ഷേപിക്കൂ. അങ്കണവാടികളിലെയും സ്‌ക്കൂളുകളിലെയും പ്ലാന്റുകള്‍ അവിടങ്ങളിലെ മാലിന്യം മാത്രമല്ല, സമീപത്തുളള വീടുകളിലെയും മാലിന്യം സംസ്‌ക്കരിക്കാന്‍ ഉദ്ദേശിച്ചുളളതിനാല്‍ വെക്കേഷന്‍ കാലത്ത് അവ ഉപയോഗശൂന്യമായിത്തീരില്ല. അതാണ് പലേടത്തും സംഭവിച്ചിട്ടുളളത്.

      ബയോഗ്യാസ് പ്ലാന്റു വെയ്ക്കുന്നത് സാങ്കേതികമായ കാര്യമാണ്. കൂടുതല്‍ പ്രധാനപ്പെട്ടത് സാമൂഹ്യമായ ഇടപെടലുകളാണ്. ഈ ഇടപെടല്‍ സൃഷ്ടിക്കുക എന്നുളളത് പ്രോജക്ടിന്റെ തുല്യപ്രാധാന്യമുളള ലക്ഷ്യമാണ്.

      രണ്ടാം തീയതി നഗരചത്വരത്തില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമല്ലോ.

      Delete
  5. "\nÀ½e `h\w \nÀ½e \Kcw' ipNnXz ]cn]mSnsb-¡p-dn¨v hmbn-¨p. kmdnsâ {]b-Xv\s¯ ÇmLn-¡p-¶p. Jc-am-en\y \nÀ½mÀÖ-\-¯n\v hntI-{µo-Ir-X-ambn amen-\ys¯ ssIImcyw sN¿Â (am-t\-Pvsaâv) am{Xta adp-]Sn Df-fp.
    Nne hntbm-Pn-¸p-IÄ
    1. kÀÆokv Sow þ _tbm-Kymkv sSIv\o-jy³kv F¶ t]cp \ÂInbXv \¶m-bn-«p-­v. ]t£ ChÀ ASp¯ hoSp-I-fnse ASp-¡f amen\yw sXm«-Sp¯ ho«nse ¹mân CSp-¶-Xn\v klm-bn-¡pI F¶v ]d-bp-¶Xv A{X icn-b-Ã. C¯-csamcp ]cn-]m-Sn-bn AwK-am-Ip-t¼mÄ amen\y kwkv¡-cWw B ho«p-Im-cpsS Xs¶ D¯-c-hm-Zn-Xz-ambn amd-Ww. AÃmsX kv{XoIsf ho­pw hngp¸p Npa-¡p-¶-h-cm¡n amä-cp-Xv.
    2. FÃm ho«nepw _tbm Kymkv ¹mâv Øm]n-t¡-­-Xnà F¶v ]d-bp-¶-Xn-t\mSv tbmPn-¡m-\m-Ip-¶n-Ã. Hcp icm-icn IpSpw-_-¯n \n¶v H¶c aWn-¡qÀ t\cs¯ CÔ\w e`n¡pw F¶pw- ]-d-bp¶p. XoÀ¨-bmbpw Hcp km[m-cW IpSpw-_-¯n\v ]mN-I-¯n\v CXv XnIbpw. XnI-bmsX hcp-¶-Xn\v am{Xw hm§p¶ Kymkv D]-tbm-Kn-¨m aXn-b-tÃm.
    3. I½yq-Wnän _tbm-Kymkv ¹mâp-IÄ s]mXpsh ]cm-P-b-am-bmWv I­p- h-cp-¶-Xv. ap\n-kn-¸Â {]tZ-i-§-fn h³ XpI apS-¡n-]-WnX Iqä³_-tbm-Kymkv ¹mâp-IÄ kvamcI ine-IÄ t]mse \n¡p-¶Xp ImWmw. icn-bmb coXn-bn t\m¡n \S-¯n-bn-sÃ-¦n CXv KpW-¯n-tesd tZmjw sN¿pw.

    Biw-k-I-tfm-sS,

    KoX.än
    kwKo-Xv,
    ]qt´m¸v hmÀUv

    ReplyDelete
  6. sir,
    the programme found very good.I think it will be a success underan eminent person like you.It is interesting to hear that no where in India such a programme was piloted. You try to share the comments of the beneficiaries who are using these plants. Also have an interest to know the reaction of the public in kidangamparampu about this project.
    with all wishes
    Jaya.V.G
    Pathanamthitta

    ReplyDelete
  7. Dear Sir
    Firstly our thanks to you.You started a great work. We should spread this programme to al over kerala. Actually you are saving our alappuzha. You are the great leader of our Alappuzha. This is first step our save alappuzha programme. We should clean our alappuzha canal so we can save our tourisam. Thank to all . I wishing to all success of your project

    Shajahan Ahammed
    Chathanad ward
    Alappuzha

    ReplyDelete
  8. സര്‍
    ഞങ്കള്‍ പരിഷത്ത് പ്രവര്‍ത്തകര്‍ വെടിവെച്ചാന്‍ കോവിലില്‍ (തിരുവനന്തപുരം) പ്ലാസ്റ്റിക്ക് അമര്ത്തി സെഹരിക്കുന്ന ഒരു ലഹു ഉപകരണം വികസിപ്പിച്ചെടുത്തു ഒരുഎണ്ണത്തിന് 125 രൂപ മത്രമെ ചെലവ് വരൂ, ഇവിടെ 150 വീടുകളില്‍ വിജയകരമയി ചെതുവരുന്നു(ഒരു സബ് സിഡി യും ഇല്ലാതെ )നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം ഇതു കൂടെ ഒന്ന് പരീക്ഷിച്ചു കൂടെ
    അഡ്വ,ആര്‍ .സജു
    9847463766

    ReplyDelete
  9. നിലവിലെ ബയോഗ്യാസ് പൈപ്പ് കമ്പോസ്റ്റു പദ്ധതികളിലെ അപാകതകൾ ചൂണ്ടിക്കാണിച്ച ഒരു പോസ്റ്റ് താഴെ കൊടുത്തിരിക്കുന്നു. ബയോറിയാക്ടറുകളായിരിക്കും ഏറ്റവും ലല്ല ഉപാധി. പരിഷത്തുകാർക്ക് അതു പറയാൻ മടിയുണ്ടാവും, ഐസക് സാർ അതൊന്നു പരിശോധിക്കുന്നതു നല്ലതായിരിക്കും.

    ReplyDelete
  10. സോറി, ലിങ്ക് കുറിക്കാൻ മറന്നുപോയി
    http://kottotty.blogspot.in/2013/12/blog-post.html

    ReplyDelete
  11. http://globalmalayalam.com/news.php?nid=11531

    ആലപ്പുഴയില്‍ ഇ-മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള
    നടപടികള്‍ ഉടന്‍ ആരംഭിക്കണം: ടി.ആര്‍.എ

    image

    ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന ഉത്തരവനുസരിച്ച് ആലപ്പുഴ
    പട്ടണത്തില്‍ ഇ-മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള നടപടികള്‍ ഉടന്‍
    ആരംഭിക്കണമെന്ന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ)
    ആവശ്യപ്പെട്ടു.

    കേരള സംസ്ഥാനത്ത് ഇലക്ട്രോണിക് മാലിന്യങ്ങള്‍
    (ഇ-വേസ്റ്റ്‌സ്/പാഴ്‌വസ്തുക്കള്‍) അപകടകരമാം വിധം വര്‍ധിച്ചുവരുന്ന
    സാഹചര്യത്തില്‍ മാലിന്യം സുരക്ഷിതമായി ശേഖരിക്കുന്നതിനും ശാസ്ത്രീയമായി
    നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമായി വ്യക്തമായ രീതിയില്‍ അടിയന്തിരവും
    കര്‍ശനവുമായ ഏര്‍പ്പാടുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും
    തുടര്‍നടപടികളില്ലെന്നു ടി.ആര്‍.എ പ്രസിഡന്റ് തോമസ് മത്തായി
    കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി. ഇത്തരം മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍
    കുന്നുകൂടി കിടക്കാതിരിക്കുകയാണ് ഉത്തരവിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

    പരിസ്ഥിതി വകുപ്പ് 2014 ജനുവരി ഒന്നിനാണ് ഇലക്ട്രോണിക് പാഴ്‌വസ്തു
    ശേഖരണത്തിനും നീക്കം ചെയ്യലിനുമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര
    സര്‍ക്കാരിന്റെ പരിസ്ഥിതി-വനം മന്ത്രാലയം ഇ-വേസ്റ്റ്‌സ് (മാനേജ്‌മെന്റ്
    ആന്‍ഡ് ഹാന്‍ഡ്‌ലിംഗ്) റൂള്‍സ്, 2011 വിജ്ഞാപനം ചെയ്തതനുസരിച്ച്
    ചട്ടങ്ങള്‍ 2012 മേയ് ഒന്നിന് പ്രാബല്യത്തില്‍ വന്നിരുന്നു. അതിലെ
    ചട്ടങ്ങള്‍ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്
    പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാല്‍ ഇ-മാലിന്യങ്ങള്‍ ഒരു
    നിയന്ത്രണവുമില്ലാതെ പൊതുയിടങ്ങളില്‍ കുന്നുകൂടുന്നു.
    ആലപ്പുഴ പട്ടണത്തില്‍ നടപടി സ്വീകരിക്കേണ്ടത് മുനിസിപ്പാലിറ്റിയാണ്.
    എന്നാല്‍ ഉത്തരവ് പുറപ്പെടുവിച്ചു മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും
    നടപടികളൊന്നും സ്വീകരിച്ചതായി കാണുന്നില്ലെന്നു ടി.ആര്‍.എ എടുത്തുകാട്ടി.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...