Sunday, November 25, 2012

കേരള രാഷ്ട്രീയം ഇന്ന്


കേരള രാഷ്ട്രീയചിത്രമാകെ ചന്ദ്രശേഖരന്റെ വധം മാറ്റിമറിച്ചുവെന്നാണ് ആര്‍എംപി ഉറച്ചു വിശ്വസിക്കുന്നത്. " കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ 2012 മെയ് 4ന് മുമ്പും പിമ്പും എന്നു രണ്ടായി വിഭജിക്കാം"  എന്നാണ് അവരുടെ നേതാവ് കെ. എസ്. ഹരിഹരന്റെ പ്രസ്താവിക്കുന്നത്. 'ഫാസിസ്റ്റ് ഉള്ളടക്കത്തിലേക്കു വഴിമാറിപ്പോയ, ചെങ്കൊടി പിടിക്കുന്ന ഒരു ഭീകരസംഘടന'യായി സിപിഐഎം അധഃപതിച്ചിരിക്കുന്നു; ഇനി കമ്മ്യൂണിസത്തെ രക്ഷിക്കാന്‍ ആര്‍എംപിയല്ലാതെ മറ്റൊന്നുമില്ല എന്നിങ്ങനെ പോകുന്നു പ്രചരണങ്ങള്‍. ഏതുതരത്തിലുളള ഫാസിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയാണ് ആര്‍എംപി വിഭാവന ചെയ്യുന്നത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

യുഡിഎഫുമായി ഔപചാരികമായി ചേര്‍ന്നില്ലെങ്കിലും യുഡിഎഫിനെന്നപോലെ സിപിഐഎമ്മാണ് ആര്‍എംപിയുടെയും ഏകോപനസമിതിയുടെയുമെല്ലാം മുഖ്യശത്രു. സിപിഐഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ചെയ്യുന്നതെന്തോ, അതാണ് ഇവരുടെ രാഷ്ട്രീയം.
കാലോചിതമാക്കിയ സിപിഐഎം പരിപാടിയെക്കുറിച്ച് ആര്‍എംപി നേതാക്കള്‍ നടത്തുന്ന വിമര്‍ശനം എത്ര ദുര്‍ബലമാണെന്നു കണ്ടുകഴിഞ്ഞു.പുതിയ അന്തര്‍ദേശീയ, ദേശീയ സാഹചര്യങ്ങളെക്കുറിച്ച് കാലോചിതമാക്കിയ പരിപാടിയിലെ ആദ്യ അധ്യായങ്ങളിലെ വിശകലനങ്ങളോട് എതിര്‍പ്പില്ലാത്തവര്‍ക്ക്, വിദേശമൂലധനത്തെ കര്‍ശനമായ ഉപാധികളോടെ പരിമിതമായ തോതില്‍ ഉപയോഗപ്പെടുത്തേണ്ടി വരും എന്ന നിലപാടിനെ എങ്ങനെ തളളിക്കളയാനാകും?

പ്രതിഫലമില്ലാതെ ജന്മിത്തം അവസാനിപ്പിക്കുമെന്ന കാഴ്ചപ്പാട് പാര്‍ട്ടി പരിപാടിയില്‍ നിന്നും ഒഴിവാക്കി എന്നതാണ് മറ്റൊരു ആക്ഷേപം. 'മൗലികമായ ഭൂപരിഷ്‌കാരങ്ങള്‍ നടപ്പാക്കിക്കൊണ്ട് ഭൂപ്രഭുത്വം അവസാനിപ്പിക്കണം' എന്ന് കാലോചിതമാക്കപ്പെട്ട പരിപാടിയുടെ 6.4(1)ല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെ, ജന്മിത്തത്തോട് സിപിഐഎം എന്തെങ്കിലും വിട്ടുവീഴ്ച ചെയ്തു എന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.

1964-ലെ പരിപാടിയില്‍ പ്രതിഫലം നല്‍കാതെ ഭൂപ്രഭുത്വം അവസാനിപ്പിക്കും എന്നാണ് പറഞ്ഞിരുന്നത് എന്നത് ശരിയാണ്. 1964നു ശേഷം കാര്‍ഷികമേഖലയിലെ മുതലാളിത്തവളര്‍ച്ചയുടെ ഭാഗമായി അവിടെ മുതല്‍മുടക്കിയിട്ടുളള മുതലാളിത്ത ഭൂപ്രഭുക്കന്മാരുടെ പ്രാധാന്യം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഫ്യൂഡല്‍ ഭൂപ്രഭുക്കളെപ്പോലെ പൂര്‍ണമായും ഇത്തിള്‍ക്കണ്ണികളല്ല ഇവര്‍.

മുതലാളിത്ത ഭൂപ്രഭുത്വത്തെ ഇല്ലാതാക്കണം എന്നതു സംബന്ധിച്ച് പരിപാടിയില്‍ ഒരാശയക്കുഴപ്പവുമില്ല. എന്നാല്‍ ഇവരുടെ മുതല്‍മുടക്കിന് ഭാഗീകമായി നഷ്ടപരിഹാരം നല്‍കണോ എന്നത് വിപ്ലവകാലത്തെ മൂര്‍ത്തമായ സാഹചര്യങ്ങളെ അനുസരിച്ച് തീരുമാനിക്കേണ്ടതാണ്. ചെറുകിട ജന്മിമാര്‍ക്ക് നഷ്ടപരിഹാരം നല്‍കണോ വേണ്ടയോ എന്നുളള പ്രശ്‌നമുണ്ട്. ഇവയെല്ലാം അടവുപരമായ പ്രശ്‌നങ്ങളാണ്. ഭൂപ്രഭുത്വം അവസാനിപ്പിക്കണം എന്നുളള കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.

പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തും എന്നതല്ലാതെ, വിദ്യാഭ്യാസമാകെ പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരും എന്ന നിലപാട് ന്യൂനപക്ഷങ്ങള്‍ക്ക് ഇന്നുളള അവകാശങ്ങളുടെ മേലുളള കൈയേറ്റമായി വ്യാഖ്യാനിക്കപ്പെടും. മാത്രമല്ല, ജനകീയ ജനാധിപത്യ കാലഘട്ടത്തില്‍ എല്ലാ കാര്യങ്ങളും പൊതു ഉടമസ്ഥതയിലാക്കുക എന്ന സമീപനം ശാസ്ത്രീയമല്ല. ന്യൂനപക്ഷങ്ങള്‍ ദേശീയതലത്തില്‍ ഭൂരിപക്ഷവര്‍ഗീയതയുടെ കടുത്ത ആക്രമണത്തിനു വിധേയമാകുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സമീപനം അഭികാമ്യമായി പാര്‍ട്ടി കാണുന്നില്ല.

എന്നാല്‍ ഈ മാറ്റങ്ങളെ അടിസ്ഥാനമാക്കി, എടുത്താല്‍ പൊങ്ങാത്ത നിഗമനങ്ങളിലേയ്ക്കാണ് ആര്‍എംപി എത്തിച്ചേരുന്നത്. ചന്ദ്രശേഖരന്‍ തന്നെ എഴുതിയതു നോക്കൂ; 'ഒരു വിപ്ലവ പാര്‍ട്ടിയില്‍ നിന്ന് സോഷ്യല്‍ ഡെമോക്രാറ്റ്ക്ക് പാര്‍ട്ടിയായും പിന്നെ പ്രത്യക്ഷ വലതുപക്ഷമായും രൂപമാറ്റം വന്ന സി.പി.ഐ.എമ്മിന്റെ പരിവര്‍ത്തനപ്രക്രിയയുടെ രേഖാസാക്ഷ്യം തന്നെയായിരുന്നു 2000ലെ ഭേദഗതി. വിദേശഫിനാന്‍സ് മൂലധനശക്തികള്‍ക്കും, ഭൂപ്രഭുത്വത്തിനും, മറ്റ് കമ്പോളശക്തികള്‍ക്കും ഇളവും അയവും നല്‍കി കഴിയുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്ത് വിപ്ലവകരമായ കടമയാണ് ഈ സമൂഹത്തില്‍ പിന്നെ നിറവേറ്റാനുള്ളത് എന്ന ചോദ്യം അവശേഷിക്കുകയാണ്'.

കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് ചെയ്തു തീര്‍ക്കേണ്ട ജനകീയ ജനാധിപത്യ വിപ്ലവ കടമകള്‍ കൃത്യമായി കാലോചിതമാക്കിയ പരിപാടിയില്‍ നിര്‍വചിച്ചിട്ടുണ്ട്. അവയിലൊന്നും ഒരു അടിസ്ഥാനമാറ്റവും മേല്‍പ്പറഞ്ഞ തിരുത്തലുകള്‍ വരുത്തിയിട്ടില്ല എന്നതു മറച്ചുവെച്ചാണ് ഈ പ്രചരണം.
യഥാര്‍ത്ഥത്തില്‍ പാര്‍ട്ടി പരിപാടിയെക്കുറിച്ചല്ല ആര്‍എംപിയുടെ വിമര്‍ശനങ്ങള്‍. മറിച്ച് അതു നടപ്പാക്കുന്നതിന് സ്വീകരിക്കുന്ന അടവുകളെയും സംഘടനാസമീപനങ്ങളെയും കുറിച്ചാണ്. വേണു മുതല്‍ നീലകണ്ഠന്‍ വരെയുളളവര്‍ ആരോപിക്കുന്ന പാര്‍ട്ടിയുടെ കോര്‍പറേറ്റുവത്കരണം, മാഫിയാവത്കരണം, നിയോലിബറല്‍ ചിന്താഗതി, അഴിമതി തുടങ്ങിയവയുടെ ആവര്‍ത്തനം തന്നെയാണ് ആര്‍എംപിയുടെ സാഹിത്യം. ഇവയ്‌ക്കെല്ലാം വിശദമായ മറുപടി പറഞ്ഞു കഴിഞ്ഞതാണ്.

ആര്‍എംപിയുടെ രൂപീകരണം

സിപിഐഎമ്മിനുണ്ടെന്ന് അവര്‍ പ്രചരിപ്പിക്കുന്ന പാളിച്ചകള്‍ക്കെതിരെയുളള സമരത്തിലൂടെയാണത്രേ ആര്‍എംപി രൂപം കൊണ്ടത്. അതേക്കുറിച്ച് ആര്‍എംപി നേതാവ് കെ. എസ്. ഹരിഹരന്റെ വാക്കുകള്‍:
'ചെറുപ്പം മുതലേ താന്‍ സ്വാംശീകരിച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളോട് വിടപറയാന്‍ ഒരു ഘട്ടത്തിലും ചന്ദ്രശേഖരന്‍ തയ്യാറായില്ല. സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തകര്‍ച്ച ഒഴിവുകഴിവായി കണ്ടെത്തി റിവിഷനിസ്റ്റ് പാതയിലേക്ക് സി.പി.ഐ.എം ചുവടുമാറ്റിയപ്പോഴും ചന്ദ്രശേഖരന്‍ വിപ്ലവകരമായ പ്രത്യയശാസ്ത്രമായി മാര്‍ക്‌സിസത്തെ മുറുകെ പിടിച്ചു. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഇന്ത്യയില്‍ ആഗോളവല്‍ക്കരണ നയങ്ങളുടെ ഗുണഭോക്താക്കളും നടത്തിപ്പുകാരുമായി സി.പി.ഐ.എം നേതൃത്വം മാറിയപ്പോഴും ചന്ദ്രശേഖരന്‍ തന്റെ പോരാട്ടം അവസാനിപ്പിച്ചില്ല. ഉള്‍പാര്‍ട്ടി പോരാട്ടത്തിലൂടെ സി.പി.ഐ.എമ്മിനെ ഇടത്തോട്ടു നയിക്കുക അസാധ്യമാണെന്ന് അന്തിമമായി ബോധ്യപ്പെടുന്ന 2008 ജൂലൈ വരെ ചന്ദ്രശേഖരനും സഖാക്കളും സി.പി.ഐ.എമ്മിനകത്തെ വിമതപക്ഷമായി പോരടിച്ചു. ഈ സമരത്തിന്റെ ഫലമായി പുറത്താക്കപ്പെട്ടപ്പോള്‍ അല്പം പോലും വലത്തോട്ടു പോകാതെ ഇടത്തോട്ടു തന്നെ സഞ്ചരിച്ചു. പുതിയൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒഞ്ചിയത്തു രൂപം നല്‍കി'.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ സംബന്ധിച്ചോ അതടക്കമുളള സംഭവവികാസങ്ങള്‍ കണക്കിലെടുത്തുകൊണ്ട് പാര്‍ട്ടി പരിപാടി കാലോചിതമായി പരിഷ്‌കരിക്കാനായി നടന്ന പാര്‍ട്ടി സമ്മേളനങ്ങളുടെ ചര്‍ച്ചകളിലോ ഒന്നും അടിസ്ഥാനപരമായ ഒരു വിമര്‍ശനമോ ഭേദഗതിയോ ചന്ദ്രശേഖരന്‍ അടക്കം ആരും ഉന്നയിച്ചിരുന്നില്ല. ഇത് മറച്ചുവെച്ചുകൊണ്ടാണ് വസ്തുതാവിരുദ്ധമായ ചരിത്രരചന നടത്തുന്നത്.

ഈ കാലയളവില്‍ നടന്നതെന്ത് എന്ന് പാര്‍ട്ടി അംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം നന്നായി അറിയാം. പാര്‍ട്ടി കോണ്‍ഗ്രസുകള്‍ അക്കാലത്തു നടന്ന നീക്കങ്ങളെ വിലയിരുത്തിയിട്ടുണ്ട്. പാര്‍ലമെന്ററി വ്യാമോഹത്തിന് അടിമപ്പെട്ടുകൊണ്ട്, സ്ഥാനമാനങ്ങള്‍ കൈക്കലാക്കുന്നതിനുളള കറകളഞ്ഞ വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് അക്കാലത്ത് നടന്നത്. അതിനു വേണ്ടി പാര്‍ട്ടി സംഘടനാവേദികളില്‍ മാത്രമല്ല, മാധ്യമങ്ങള്‍ അടക്കമുളള ബാഹ്യശക്തികളെ കൂട്ടുപിടിച്ചുകൊണ്ട് ഹീനമായ വ്യക്തിഹത്യയിലൂന്നിയ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അരങ്ങേറിയത്. ഇതിനെല്ലാം സജീവ പങ്കാളിയായിരുന്നു ചന്ദ്രശേഖരന്‍.

 ഇക്കൂട്ടരില്‍ ഹരിഹരനെപ്പോലുളളവരെല്ലാം നേരത്തെ തന്നെ പാര്‍ട്ടിയോടു വിട പറഞ്ഞു. മഹാഭൂരിപക്ഷം പേരും തെറ്റുതിരുത്തി പാര്‍ട്ടിയോടൊപ്പം നിലയുറപ്പിച്ചു. എന്നാല്‍ ചന്ദ്രശേഖരനെപ്പോലെയുളളവര്‍ 2004നു ശേഷവും കുറേക്കാലം കൂടി തെറ്റായ പാതയില്‍ ഉറച്ചുനിന്ന്, പിന്നീടു പുറത്തുപോയി.

എന്താണ് 2008 ജൂലൈയുടെ പ്രത്യേകത? 2012 മെയ് 16ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്.
'2008ലാണ് ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ടി പി ചന്ദ്രശേഖരന്‍, ഒരു പറ്റം പ്രവര്‍ത്തകരെയും ചേര്‍ത്ത് പാര്‍ട്ടി വിട്ടത്.  ഒഞ്ചിയം ഏരിയയിലെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ സംബന്ധിച്ച് എല്‍ഡിഎഫ് കൈക്കൊണ്ട തീരുമാനപ്രകാരം രണ്ടരക്കൊല്ലത്തിനു ശേഷം ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളുടെ പ്രസിഡന്റു സ്ഥാനം സിപിഐഎമ്മും ജനതാദളും പരസ്പരം മാറണമെന്നായിരുന്നു. പിന്നീട് പാര്‍ട്ടിവിട്ട വേണുവായിരുന്നു ഏറാമല പഞ്ചായത്തിന്റെ 2005 മുതലുളള പ്രസിഡന്റ്. അതു മാറുന്നതിനോടുളള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് ഇവര്‍ ഒരുപറ്റം സഖാക്കളെ കൂടെ നിര്‍ത്തിയത്. മുന്നണി മര്യാദയുടെ ലംഘനത്തിന് പാര്‍ട്ടി ജില്ലാ നേതൃത്വം തയ്യാറാകാതിരുന്നതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയത്'.
കേവലം ഒരു പഞ്ചായത്തു പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടി തീരുമാനത്തെ വെല്ലുവിളിച്ചതിനെയാണ് മഹത്തായ ഉള്‍പ്പാര്‍ട്ടി സമരമായി പിന്നീട് ചിത്രീകരിച്ചത്.

ദേശീയ - കേരള രാഷ്ട്രീയം

സിപിഐഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസും സംസ്ഥാന സമ്മേളനവും പ്രധാന രാഷ്ട്രീയപ്രവണതകളെ ചര്‍ച്ച ചെയ്ത് അംഗീകരിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ ഭരണപ്പാര്‍ട്ടിയായ കോണ്‍ഗ്രസ് അഴിമതി മൂലവും നിയോലിബറല്‍ നയങ്ങള്‍ക്കെതിരെയുളള ജനരോഷം മൂലവും ഇതുപോലെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട കാലം ഉണ്ടായിട്ടില്ല. എന്നാല്‍ ബിജെപിയ്ക്ക് ഈ വിടവിലേയ്ക്കു കയറാനും കഴിയുന്നില്ല. അന്തച്ഛിദ്രവും അഴിമതിയും അവരെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. വ്യത്യസ്തമായ ഒരു നയപരിപാടിയും ജനങ്ങളുടെ മുന്നില്‍ വെയ്ക്കാന്‍ ബിജെപിയ്ക്ക് ആവുന്നില്ല. ഈ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളില്‍ നിന്നു കരകയറി തനതായ ശക്തി സംഭരിച്ച് ദേശീയ രാഷ്ട്രീയത്തില്‍ ഫലപ്രദമായി ഇടപെടാനുളള കരുത്തുനേടുന്നതിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് - കോണ്‍ഗ്രസ് ബന്ധം തകര്‍ന്നതും മമതാ ബാനര്‍ജിയുടെ ലക്കുകെട്ട നടപടികളും ബംഗാളിലെ സാഹചര്യത്തിലും മാറ്റമുണ്ടാക്കിയിട്ടുണ്ട്. ദൗര്‍ബല്യങ്ങള്‍ തിരുത്തുന്നതിന് പാര്‍ട്ടിയും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രണബ് മുഖര്‍ജിയുടെ ലോകസഭാ സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ ചെറിയ ഭൂരിപക്ഷത്തിനാണ് കടന്നുകൂടിയത്.

കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വര്‍ഗീയ പ്രീണന നയങ്ങളും അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുന്നു. ജനവിരുദ്ധ നയങ്ങള്‍ വിപുലമായ ജനവിഭാഗങ്ങളെ പ്രതിഷേധത്തിലും സമരത്തിലും അണിനിരത്തുന്നു. ഈ അനുകൂലമായ സാഹചര്യമുണ്ടായെങ്കിലും ടി പി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച പ്രചാരണത്തിലൂടെ സിപിഐഎമ്മിന് തിരിച്ചടി നല്‍കാം എന്നാണ് ആര്‍എംപിയും യുഡിഎഫും കരുതുന്നത്. കെ. എസ്. ഹരിഹരന്റെ പ്രതീക്ഷ അതാണ്.
'മെയ് നാലിനുശേഷം കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തില്‍ സംഭവിച്ചിട്ടുള്ള പരിവര്‍ത്തനങ്ങള്‍ ആരെയും വിസ്മയിപ്പിക്കുന്നതാണ്. നെയ്യാറ്റിന്‍കരയില്‍ ഒരു കൊല്ലം മുമ്പ് എല്‍.ഡി.എഫിനുവേണ്ടി മത്സരിച്ചു വിജയിച്ച ആര്‍. ശെല്‍വരാജ് മുന്നണിയും പാര്‍ട്ടിയും മാറി ജനകീയകോടതിയില്‍ നിന്ന് സമ്മതം തേടി യു.ഡി.എഫിന്റെ എം.എല്‍.എയായി'.
ഇനിയും ഇനി നില തന്നെ തുടരുമെന്നാണ് യുഡിഎഫിന്റെയും ആര്‍എംപിയുടെയും പ്രതീക്ഷ.
ഈ വ്യാമോഹം പൂവണിയാന്‍ പോകുന്നില്ല. സിപിഐഎമ്മിന്റെ പാരമ്പര്യം സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്കു നന്നായി അറിയാം. രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടി വ്യക്തിഭീകര പ്രവര്‍ത്തനം നടത്തുന്നതില്‍ തെറ്റില്ല എന്നു വാദിച്ച കെ. വേണുവിനെപ്പോലുളളവരെ പുറത്താക്കിയ പാരമ്പര്യമാണ് പാര്‍ട്ടിയ്ക്കുളളത്. പാര്‍ട്ടിവിട്ടവരോ പുറത്താക്കപ്പെട്ടവരോ ആയ നേതാക്കളടക്കമുളളവര്‍ക്ക് ഒന്നും കേരളത്തില്‍ സംഭവിച്ചിട്ടില്ല.

ടി പി ചന്ദ്രശേഖരന്‍ വധവുമായി ഏതെങ്കിലും പ്രാദേശിക തലത്തില്‍ ആരെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ദുഷ്പ്രചരണങ്ങളിലൂടെ താല്‍ക്കാലികമായി ജനങ്ങളെ വിഭ്രമിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ആത്യന്തികമായി കേരളത്തിലെ ജനങ്ങള്‍ അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റം, പൊതുവിതരണം, തൊഴിലില്ലായ്മ തുടങ്ങിയ ജീവിതപ്രശ്‌നങ്ങളെ ആസ്പദമാക്കിയായിരിക്കും നിലപാടു സ്വീകരിക്കുന്നത്.

ഇവിടെയാണ് ആര്‍എംപിയുടെയും ഇടതു ഏകോപനസമിതിയുടെയുമെല്ലാം വിലയിരുത്തലുകള്‍ പാളുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ സംബന്ധിച്ച് എന്തു സമരമാണ് സിപിഐഎം നടത്തുന്നത് എന്നും മറ്റുമുളള പൊളളച്ചോദ്യങ്ങള്‍ക്ക് ഇന്നു നടന്നുകൊണ്ടിരിക്കുന്നതും നടക്കാന്‍ പോകുന്നതുമായ സമരങ്ങളെ വിലയിരുത്തിയാല്‍ ഉത്തരം ലഭിക്കും.

ഡിസംബര്‍ ഒന്നിന് അടുക്കള പൂട്ടാതിരിക്കാന്‍ വേണ്ടി തെരുവില്‍ അടുപ്പുകൂട്ടാന്‍ ലക്ഷങ്ങളാണ് അണിനിരക്കുന്നത്. ചില്ലറ വില്‍പന മേഖലയിലേയ്ക്ക് വിദേശ കമ്പനികള്‍ കടന്നുവരുന്നതിനെതിരെയുളള പ്രക്ഷോഭത്തിന് കേരളത്തിലെ ഇടതുപക്ഷമാണ് മുന്‍കൈയെടുക്കുന്നത്. വിലക്കയറ്റത്തിനും പെട്രോള്‍ ബസ് ചാര്‍ജന വര്‍ദ്ധനയ്‌ക്കെതിരെയുമുളള പ്രക്ഷോഭം ആരാണ് നടത്തിയത്? ഭക്ഷ്യസുരക്ഷയ്ക്കു വേണ്ടിയുളള ദേശീയ പ്രക്ഷോഭം ആരാണ് നടത്തുന്നത്? ജനുവരി ഒന്നു മുതല്‍ ഭൂപരിഷ്‌കരണം സംരക്ഷിക്കുന്നതിനും ഭൂനിയമത്തെ അട്ടിമറിക്കുന്നതിനെതിരെയുമുളള പ്രക്ഷോഭത്തില്‍ പതിനായിരക്കണക്കിന് പേര്‍ അറസ്റ്റുവരിക്കുകയും ജയിലില്‍ പോവുകയും ചെയ്യും.

തൊഴില്‍സംരക്ഷണത്തിനു വേണ്ടി പരമ്പരാഗതമേഖല സമരരംഗത്താണ്. ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേയ്ക്കു നീങ്ങുന്നു. ഇതിനെല്ലാം മകുടം ചാര്‍ത്തുന്നതിന് ദേശവ്യാപകമായി 48 മണിക്കൂര്‍ സമരം വരാന്‍ പോകുന്നു. ഈ സമരവേലിയേറ്റമായിരിക്കും, കേരളത്തിലെ രാഷ്ട്രീയഗതി നിര്‍ണയിക്കുന്നത് എന്ന് മുന്‍കമ്മ്യൂണിസ്റ്റുകാരെങ്കിലും മനസിലാക്കേണ്ടതാണ്.

കോണ്‍ഗ്രസും ബിജെപിയുമല്ലാത്ത മതേതര പാര്‍ട്ടികള്‍ അടങ്ങുന്ന ഏതെങ്കിലുമൊരു മൂന്നാം മുന്നണി തട്ടിക്കൂട്ടുന്നതിനല്ല, മറിച്ച് ബഹുജന പ്രക്ഷോഭങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും തനത് രാഷ്ട്രീയ പ്രഹരശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ പ്രക്ഷോഭസമരങ്ങളിലൂടെ ശക്തിപ്പെടുന്ന ഇടതുപക്ഷത്തിന്, കുഴഞ്ഞു മറിഞ്ഞ ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയും. ഇത്തരത്തില്‍ മാത്രമേ, അമേരിക്കന്‍ കുതന്ത്രങ്ങളെ പ്രതിരോധിക്കുന്നതിനും നിയോലിബറല്‍ നയങ്ങള്‍ക്കെതിരെയുളള ബദല്‍ ഉയര്‍ത്തുന്നതിനും കഴിയൂ. എന്നാല്‍ ആര്‍എംപി പോലുളളവരുടെ രാഷ്ട്രീയം ഇന്ന് ഇടതുപക്ഷത്തെ എങ്ങനെ ദുര്‍ബലപ്പെടുത്താം എന്നതിലേയ്ക്കു ചുരുങ്ങിയിരിക്കുകയാണ്. ഭരണവര്‍ഗ താല്‍പര്യങ്ങളുടെ കുഴലൂത്തുകാരായി മാറുകയാണ്.

വര്‍ഗീയതയും ഇടതുപക്ഷവും


ആരെയെങ്കിലും കൂട്ടുപിടിച്ച് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ഒരു നീക്കത്തിനും പാര്‍ട്ടിയില്ല. പ്രക്ഷോഭസമരങ്ങളിലൂടെ ജനങ്ങളുടെ രാഷ്ട്രീയ ബലാബലത്തില്‍ മാറ്റം വരുത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ വിചിത്രമെന്നു പറയട്ടെ, അധികാരമേറുന്നതിനു വേണ്ടി വര്‍ഗീയതയെ ഉപയോഗപ്പെടുത്താനുളള പരിശ്രമമാണ് സിപിഐഎം നടത്തുന്നത് എന്ന വിമര്‍ശനമാണ് ആര്‍എംപി ഉന്നയിക്കുന്നത്.

'ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളില്‍ ബി.ജെ.പിയുടെ താമരവിരിഞ്ഞു എന്ന വിസ്മയവും ദൃശ്യമായി. ചന്ദ്രശേഖരന്റെ കൊലപാതകം പ്രചാരണ വിഷയമാക്കുന്നതില്‍ സി.പി.ഐ.എമ്മിനും സി.പി.ഐയ്ക്കും ഉള്ള അതേ അസ്വസ്ഥത അവിടെ ബി.ജെ.പിയും പ്രകടിപ്പിച്ചു എന്നതാണ് രാഷ്ട്രീയമായ അത്ഭുതം ……… ഇനി കേരളത്തില്‍ സി.പി.ഐ.എമ്മുമായി ശത്രുതവേണ്ട എന്ന സമര്‍ത്ഥമായ ഒരടവുനയത്തിലേക്ക് ബി.ജെ.പി എത്തിച്ചേര്‍ന്നുവോ എന്ന് ആരെയും ചിന്തിപ്പിക്കുന്നതാണ് ഈ വിലപിടിപ്പുള്ള മൗനം'.

'ഇതേ സ്ഥിതി യു.ഡി.എഫിലെ മുസ്‌ലീം ലീഗടക്കമുള്ള ചില കക്ഷികള്‍ക്കും ബാധകമാണ്. അവരും അടവുനയത്തിന്റെ ഗുണഭോക്താക്കള്‍ തന്നെയാണല്ലോ. ഇതിനര്‍ത്ഥം മുന്നണികളുടെ വേര്‍തിരിവുകളെയും പാര്‍ട്ടി താല്‍പര്യങ്ങളെയുമൊക്കെ അപ്രസക്തമാക്കുന്ന ഒരു ഒത്തുതീര്‍പ്പ് സാമ്പത്തികമണ്ഡലത്തില്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതാണ്. റിയല്‍ എക്‌സ്‌റ്റേറ്റ്, ബാര്‍ഹോട്ടലുകള്‍, ഇടത്തരം വ്യവസായങ്ങള്‍ വിവിധ മാഫിയാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സാമ്പത്തിക പ്രവര്‍ത്തനമേഖലകളില്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വവും പ്രാദേശികഘടകങ്ങളും ഒത്തുതീര്‍പ്പുണ്ടാക്കി കഴിഞ്ഞിരിക്കുന്നു. ഈ ഒത്തുതീര്‍പ്പിന്റെ രാഷ്ട്രീയമായ പ്രയോഗമാണ് മാഫിയാരാഷ്ട്രീയത്തിന്റെ നരബലിയായിത്തീര്‍ന്ന ടി.പി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകത്തോടു പുലര്‍ത്തുന്ന മൗനം'.
ബിജെപിയുടെയും ലീഗിന്റെയും വര്‍ഗീയ നയങ്ങള്‍ക്കെതിരായ രാഷ്ട്രീയമാണ് സിപിഐഎം കൈകാര്യം ചെയ്യുന്നത്. എന്നാല്‍ സിപിഐഎമ്മിനെ തകര്‍ക്കുന്നതിനു വേണ്ടി ലീഗും ബിജെപിയും സഹകരിച്ചിട്ടുളള സന്ദര്‍ഭങ്ങളും കേരള രാഷ്ട്രീയത്തിലുണ്ട്. ഈ കോ-ലീ-ബി സഖ്യം കേരളത്തില്‍ വിലപ്പോയിട്ടില്ല. ബിജെപിയാകട്ടെ, ഇതുവരെയുളള ഏതാണ്ട് എല്ലാ തിരഞ്ഞെടുപ്പിലും സിപിഐഎമ്മിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ടുവില്‍ക്കുന്ന സമീപനവും കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ പേരുദോഷം ബിജെപിയ്ക്കു പോലും നിഷേധിക്കാനാവില്ല.

അത്തരമൊരു സമീപനം തങ്ങളുടെ ഇന്നത്തെ താല്‍പര്യങ്ങള്‍ക്കു ഗുണകരമല്ലെന്നും യുഡിഎഫിനെ ശക്തമായി എതിര്‍ത്തുകൊണ്ട് ലീഗിന്റെ വര്‍ഗീയ അതിപ്രസരത്തോടു പ്രതികരിക്കുന്ന ഹിന്ദു വോട്ടുകളെ വര്‍ഗീയാടിസ്ഥാനത്തില്‍ എങ്ങനെ സമാഹരിക്കാം എന്ന് ബിജെപി കണക്കുകൂട്ടിയാല്‍ അത് സിപിഐഎം ബാന്ധവമാകുന്നതെങ്ങനെ?
ഒരു ആശയക്കുഴപ്പവും വേണ്ട. ബിജെപിയുമായോ ലീഗുമായോ ഒരു ബാന്ധവവും സിപിഐഎമ്മിനില്ല. യുഡിഎഫിന്റെ ലീഗ് പ്രീണനനയത്തെ മതനിരപേക്ഷ നിലപാടില്‍ നിന്നുകൊണ്ടാണ് സിപിഐഎം എതിര്‍ക്കുന്നത്.

ഏതെങ്കിലും തരത്തില്‍ ഹിന്ദുവര്‍ഗീയതയെ പ്രീണിപ്പിച്ചുകൊണ്ടല്ല. മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷം ജനങ്ങളുമടക്കം ഈ മതനിരപേക്ഷവേദിയില്‍ അണിനിരത്താനാണ് സിപിഐഎം ശ്രമിക്കുന്നത്. എന്തൊരു വിചിത്രമായ വാദങ്ങളാണ് ഹരിഹരനും കൂട്ടരും വെയ്ക്കുന്നത്? കക്ഷിരാഷ്ട്രീയത്തിന് അതീതമായി നിക്ഷിപ്തതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു കൂട്ടുകെട്ട് കേരളത്തില്‍ രൂപപ്പെട്ടിരിക്കുകയാണത്രേ, ബിജെപിയും സിപിഐഎമ്മും ലീഗുമൊക്കെ അടങ്ങുന്ന കൂട്ടുകെട്ട്. ഹോ. എന്തൊരു ഭാവന.

വിമോചനസമരകാലത്തെ കമ്മ്യൂണിസ്റ്റു വിരുദ്ധ പ്രചാരണത്തോട് മാത്രം ഉപമിക്കാന്‍ കഴിയുന്ന വിരുദ്ധ പ്രചാരവേലയാണ് ഇന്നു കേരളത്തില്‍ നടക്കുന്നത്. അന്നത്തേതില്‍നിന്നു വ്യത്യസ്തമായി ഇടതുപക്ഷ മുഖംമൂടിയണിഞ്ഞാണ് ഇന്നത്തെ പ്രചാരവേല. ലക്ഷ്യവും ശൈലിയുമെല്ലാം പഴയതു തന്നെ. അവയെല്ലാം അതിജീവിച്ച ചരിത്രം വീണ്ടും ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സിപിഐഎമ്മിന് ഒരു സംശയവുമില്ല. (അവസാനിച്ചു)

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...