Wednesday, October 31, 2012

വികേന്ദ്രീകൃത ആസൂത്രണം ഒരു ചരമക്കുറിപ്പ്‌


ധനവിചാരം


''ഇതൊക്കെ ചെയ്യുമ്പോള്‍ ഒന്നാലോചിക്കേണ്ടേ'' എന്ന ചോദ്യത്തോട്, മൂരിക്കുട്ടന്റെ വളഞ്ഞകൊമ്പുകള്‍ക്കിടയില്‍ തലയിട്ട നമ്പൂതിരിയുടെ പ്രതികരണം പ്രസിദ്ധമാണ്. ''ഹും.... കാളക്കുട്ടന്റെ കൊമ്പു കണ്ടയന്നുമുതല്‍ തുടങ്ങിയ ആലോചനയാ, തല ഇതിനിടയില്‍ എങ്ങനെ കടത്താമെന്ന്. ശരിക്കും ആലോചിച്ചുതന്നെയാ നോം തീരുമാനിച്ചത്.''

ദീര്‍ഘമായ ആലോചനകളുടെ അവസാനം യു.ഡി.എഫ്. സര്‍ക്കാര്‍ തല കാളയുടെ കൊമ്പുകള്‍ക്കിടയില്‍ കൊണ്ടിട്ട കാഴ്ചകാണൂ. പന്ത്രണ്ടാം പദ്ധതി പഞ്ചായത്തുകള്‍ എങ്ങനെ ആസൂത്രണം ചെയ്യണമെന്ന ആലോചന ഒന്നരവര്‍ഷം നീണ്ടു. ഒടുവില്‍ തീരുമാനങ്ങളുണ്ടായി. നടപ്പുവര്‍ഷത്തെ വാര്‍ഷികപദ്ധതി പോര; പഞ്ചവത്സര പദ്ധതി തന്നെ വേണം; അടുത്ത വര്‍ഷത്തെ വാര്‍ഷിക പദ്ധതിയും ഇപ്പോഴേ തയ്യാറാക്കണം; പ്രോജക്ടും മറ്റും ഓണ്‍ലൈനായി സമര്‍പ്പിക്കണം; പരിശോധനയും അംഗീകാരവും ഓണ്‍ലൈനില്‍ത്തന്നെ; ഇതിന് കമ്മിറ്റിയും മറ്റും അധികപ്പറ്റാണ്; മേലുദ്യോഗസ്ഥര്‍ മതി.

ഫലമോ? നവംബര്‍ മാസമായിട്ടും ഒരു രൂപപോലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ചെലവഴിക്കാനായിട്ടില്ല. നടപ്പുവര്‍ഷം പ്ലാന്‍ ഹോളിഡേ ആയിരിക്കും എന്ന് ഏതാണ്ട് ഉറപ്പായി.

കേവലം രണ്ടു മൂന്നുമാസങ്ങള്‍ കൊണ്ട് പദ്ധതി രൂപവത്കരണ മാര്‍ഗരേഖ നടപ്പാക്കുക അപ്രായോഗികമാണെന്ന് ഇക്കഴിഞ്ഞ ജൂലായില്‍ നിയമസഭയിലവതരിപ്പിച്ച അടിയന്തരപ്രമേയത്തില്‍ ചൂണ്ടിക്കാണിച്ചതാണ്. ഇതൊക്കെ വളരെ ഗാഢമായി ആലോചിച്ച് തീരുമാനിച്ചതാണ് എന്നാണ് അന്ന് ബഹുമാനപ്പെട്ട മന്ത്രി മറുപടി പറഞ്ഞത്. പക്ഷേ, മാസങ്ങള്‍ക്കുള്ളില്‍ സ്വരം മാറി. ഒക്ടോബറില്‍ പുറത്തിറക്കിയ ഉത്തരവ് ഇങ്ങനെ; ''പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖകള്‍ തയ്യാറാക്കിയപ്പോള്‍ വിശദമായ പരിശോധന കൂടാതെയും പദ്ധതി രൂപവത്കരണപ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കാനുള്ള സര്‍ക്കാറിന്റെ ഉദ്ദേശ്യത്തിന് നിരക്കാത്തരീതിയിലും പല നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയതായും തന്മൂലം പദ്ധതിരേഖ സമര്‍പ്പണം വൈകുന്നതായും പരാതി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഒരു കമ്മിറ്റി രൂപവത്കരിച്ച് ഉത്തരവാകുന്നു.''

കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി തന്നെ വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടുത്ത ഒരു ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്നോടിങ്ങനെ പറഞ്ഞു- ''രക്ഷപ്പെട്ടു! പഞ്ചവത്സര പദ്ധതി വേണ്ട. രണ്ടാംവര്‍ഷ പദ്ധതി ഇപ്പോള്‍ വേണ്ട. ഈ വര്‍ഷത്തെ പദ്ധതിരേഖ പോലും വേണമെന്നില്ല. പദ്ധതിരേഖ ഡി.പി.സി.യുടെ അറിവിലേക്കായി സമര്‍പ്പിച്ചാല്‍ മാത്രം മതി.'' വലിയൊരു ഭാരമിറങ്ങിയതിന്റെ ആശ്വാസമാണ് അദ്ദേഹത്തിന്.

വര്‍ക്കിങ് ഗ്രൂപ്പുകള്‍, ഗ്രാമസഭകള്‍, സ്റ്റോക്ക്‌ഹോള്‍ഡര്‍ യോഗങ്ങള്‍, വികസനസെമിനാര്‍ തുടങ്ങിയ വികേന്ദ്രീകരണ ആസൂത്രണത്തിന്റെ ചിട്ടവട്ടങ്ങള്‍ പാലിച്ചുവെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. പ്രോജക്ടുകള്‍ മേലുദ്യോഗസ്ഥര്‍ അംഗീകരിച്ചു തരുന്നമുറയ്ക്ക് നടപ്പാക്കാന്‍ തുടങ്ങാം. പക്ഷേ, പഞ്ചായത്ത് പ്രസിഡന്റിന്റെ സംശയം ഇങ്ങനെ- ''പക്ഷേ സാറേ, സമയമില്ലാത്തതുകൊണ്ട് മറ്റു പല പഞ്ചായത്തുകളും പദ്ധതി തട്ടിക്കൂട്ടി എടുത്തിരിക്കുകയാ. ആരും പരിശോധിക്കാനില്ല എന്നുവന്നാല്‍ പിന്നെ ആസൂത്രണം വല്ലതും നടക്കുമോ?''

അതെ. തലവേദനയ്ക്ക് സര്‍ക്കാര്‍ കണ്ട പരിഹാരം തലവെട്ടിക്കളയലാണ്. സമാനതകളില്ലാത്ത ഒരനുഭവമായിരുന്നു കേരളത്തിലെ വികേന്ദ്രീകരണ ആസൂത്രണം. എന്തെങ്കിലും താരതമ്യമുണ്ടെങ്കില്‍ അത് ബ്രസീലില്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി ആവിഷ്‌കരിച്ച 'പങ്കാളിത്ത ബജറ്റ് സമ്പ്രദായം' മാത്രം. നമ്മുടെ സംസ്ഥാനത്തെ ആയിരത്തില്പരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മുടക്കമില്ലാതെ വാര്‍ഷികപദ്ധതി തയ്യാറാക്കി നടപ്പാക്കിവരുന്നു. പോരായ്മകളും ഏറ്റക്കുറച്ചിലുമുണ്ട്. പക്ഷേ, സദ്ഫലങ്ങളാണേറെ. സ്‌കൂള്‍, ആസ്​പത്രി തുടങ്ങിയ സേവനങ്ങള്‍ മെച്ചപ്പെട്ടു. വീട്, റോഡ് എന്നിവയില്‍ വിസ്മയകരമായ പുരോഗതി ഉണ്ടായി. ഉദാത്ത സമഗ്ര മാതൃകകള്‍ രൂപപ്പെട്ടു.

ഇക്കഴിഞ്ഞ ദിവസമാണ് ജനകീയാസൂത്രണം സംബന്ധിച്ച് പാട്രിക് ഹെല്ലറും കെ.എന്‍. ഹരിലാലും ഷുബോം ചൗധരിയും ഒരുമിച്ചുതയ്യാറാക്കിയ പ്രബന്ധം ഹാര്‍വാഡ് സര്‍വകലാശാലയിലൊരു കോഴ്‌സില്‍ അനിവാര്യ വായനയ്ക്ക് തീരുമാനിക്കപ്പെട്ടുവെന്ന വാര്‍ത്ത വന്നത്. റിച്ചാര്‍ഡ് ഫ്രാങ്കിയും ഞാനും ചേര്‍ന്നെഴുതിയ ഗ്രന്ഥം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും മറ്റു പലയിടത്തും റഫറന്‍സ് ഗ്രന്ഥമായിരുന്നു. ഈ ഗ്രന്ഥത്തിന് സ്​പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളില്‍ പതിപ്പുകളുണ്ടായി. വിദേശികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകാര്യമല്ലാത്തവര്‍ക്ക് ജനകീയാസൂത്രണത്തെ പ്രശംസിക്കുന്ന പ്ലാനിങ് കമ്മീഷന്റെയും കേന്ദ്രസര്‍ക്കാറിന്റെയും വിവിധരേഖകള്‍ പരിശോധിക്കാം. രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ പുറപ്പെടുവിച്ച സ്വാതന്ത്ര്യദിനസന്ദേശത്തില്‍ ജനകീയാസൂത്രണത്തെ ഇന്ത്യയുടെ ആശാദീപമെന്നാണ് വിശേഷിപ്പിച്ചത്. ജനകീയാസൂത്രണം നമ്മുടെ അഹങ്കാരവും മറ്റുള്ളവരുടെ അസൂയയുമായിരുന്നു. എത്ര പെട്ടെന്നാണ് എല്ലാം പൊളിച്ചടുക്കിയത്?

ആദ്യത്തെ അടി ഇടത്തേയറ്റത്തുനിന്നായിരുന്നു എന്നത് മറക്കുന്നില്ല. ജനകീയാസൂത്രണവും കുടുംബശ്രീയും അവസാനിപ്പിക്കാനുള്ള ഉപജാപങ്ങള്‍ക്ക് മുഖ്യമന്ത്രിയായിരുന്നവേളയില്‍ എ.കെ. ആന്റണി വശംവദനായില്ല. വികേന്ദ്രീകരണ ആസൂത്രണത്തെ വ്യവസ്ഥാപിതമാക്കുന്നതിനുള്ള നടപടികള്‍ അദ്ദേഹം തുടര്‍ന്നില്ല എന്ന ആക്ഷേപം എനിക്കുണ്ട്. പക്ഷേ, കുടുംബശ്രീയെ എ.കെ. ആന്റണി ശക്തിപ്പെടുത്തി. അപ്പോഴായിരുന്നു തീവ്രന്മാരുടെയും മാധ്യമ അകമ്പടിക്കാരുടെയും ഇളകിയാട്ടം. വിദേശഫണ്ട്, ചാരപ്പണി, ലോകബാങ്ക് ഗൂഢാലോചന എന്നു തുടങ്ങി എന്തെല്ലാം ആരോപണങ്ങള്‍ അരങ്ങുതകര്‍ത്തു. കഴിഞ്ഞമാസം നടന്ന കുടുംബശ്രീ സമരം വിദേശ ഫണ്ടിങ്ങുകാരുടെതാണെന്ന പാഠഭേദം വായിച്ചപ്പോഴാണ് ഈ മനോരോഗം ഇനിയും മാറിയിട്ടില്ല എന്ന് മനസ്സിലായത്.

വിമര്‍ശനത്തിന്റെ ഒരു കുന്തമുന എന്നും വിദഗ്ധസമിതികളോടായിരുന്നു. ജനപ്രതിനിധികളുടെ അധികാരത്തിന്മേലുള്ള കൈയേറ്റമായിട്ടാണ് പലരും ഈ സമിതികളെ കണ്ടത്. അനുദ്യോഗസ്ഥ വിദഗ്ധരുടെ പിന്മാറ്റം പദ്ധതികളെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. വിദഗ്ധ സമിതികളുടെ ആവിര്‍ഭാവത്തെക്കുറിച്ച് ഇവര്‍ക്കറിയില്ല. ജനകീയാസൂത്രണത്തിന്റെ ആദ്യവര്‍ഷം പദ്ധതികള്‍ തയ്യാറായിക്കഴിഞ്ഞപ്പോള്‍ ഇവ അംഗീകാരയോഗ്യമാണോ എന്നു തീരുമാനമെടുക്കുന്നതില്‍ ഡി.പി.സി.യെ സഹായിക്കാന്‍ ഒരു സംവിധാനം അനിവാര്യമായിത്തീര്‍ന്നു. വകുപ്പുദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയാല്‍ പിന്നെ പദ്ധതി വെളിച്ചം കാണില്ല എന്ന് വ്യക്തമായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരെയോ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ നിന്ന് വിരമിച്ചവരെയോ ചേര്‍ത്ത് വിദഗ്ധസമിതികള്‍ രൂപവത്കരിച്ചത്. റെയില്‍വേ ബോര്‍ഡ് മെമ്പറായിരുന്ന പ്രസാദ്, വൈസ് ചാന്‍സലര്‍മാര്‍, രണ്ടുഡസനിലേറെ ചീഫ് എന്‍ജിനീയര്‍മാര്‍ എന്നു തുടങ്ങി കേന്ദ്ര സംസ്ഥാനതലത്തില്‍ മാത്രം ലഭ്യമാകുന്ന വൈദഗ്ധ്യം ഇതുവഴി കീഴ്ത്തലത്തില്‍ ലഭ്യമാക്കി.

ഇതിനുപുറമേ, സാങ്കേതിക അനുമതി ആവശ്യമായ പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള ചുമതലയും ബന്ധപ്പെട്ട വിദഗ്ധ സമിതികള്‍ക്ക് നല്‍കി. ഒരുദ്യോഗസ്ഥന്‍ തനിച്ച് അനുമതി നല്‍കുന്നതിനുപകരം കമ്മിറ്റി സമ്പ്രദായം നടപ്പായപ്പോള്‍ സാങ്കേതിക അനുമതി നല്‍കുന്നതിലെ അഴിമതി അവസാനിച്ചു. ബന്ധപ്പെട്ട മേലുദ്യോഗസ്ഥന്‍ തന്നെയായിരുന്നു കണ്‍വീനര്‍. അദ്ദേഹമാണ് ഒപ്പിടേണ്ടത്. പക്ഷേ, കമ്മിറ്റിയുടെ ഭൂരിപക്ഷാഭിപ്രായം പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹം ബാധ്യസ്ഥനായിരുന്നു.

ഇന്നു കമ്മിറ്റികളില്ല. മേലുദ്യോഗസ്ഥന്‍ തനിച്ചാണ് പരിശോധനയും അനുമതിയും നല്‍കുന്നത്. അദ്ദേഹത്തിന് ഡി.പി.സി.യോടോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടോ ബാധ്യതയില്ല. തര്‍ക്കമുണ്ടായാല്‍ തീര്‍പ്പുകല്പിക്കുക ഡി.പി.സി.യല്ല. കളക്ടറുടെ കമ്മിറ്റിയാണ്. തിരഞ്ഞെടുക്കപ്പെട്ട ഭരണഘടനാസ്ഥാപനങ്ങള്‍ക്കുമുകളില്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴാണ് സ്ഥാനമുറപ്പിച്ചത്. വിദഗ്ധസമിതികള്‍ ഡി.പി.സി.കള്‍ക്കു കീഴിലായിരുന്നല്ലോ. അവരെ രൂപവത്കരിച്ചിരുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന പാനലുകളില്‍ നിന്നായിരുന്നു. അവസാനതീര്‍പ്പ് ഡി.പി.സി.യുടേതായിരുന്നു. ഈ സമിതികളുടെ പോരായ്മ പരിഹരിക്കുകയാണ് വേണ്ടത് എന്ന പഞ്ചായത്തുവകുപ്പിന്റെ നിര്‍ദേശം തള്ളപ്പെട്ടു. അങ്ങനെ ഉദ്യോഗസ്ഥര്‍ സര്‍വാധികാരികളായി.

ഒരുകാര്യത്തിലെങ്കിലും യഥാര്‍ഥ ആശ്വാസത്തിന് വകയുണ്ടെന്ന വാദക്കാരനായിരുന്നു നമ്മുടെ പഞ്ചായത്ത് പ്രസിഡന്റ്. 55,000 ത്തില്പരം വീടുകള്‍ക്ക് രണ്ടു ലക്ഷം രൂപവെച്ച് സഹായം നല്‍കാന്‍ 820 കോടി അധികമായി വേണം. ഇതിനുപുറമേ, പാതിവഴി തീര്‍ന്നു കിടക്കുന്ന ഏതാണ്ട് ഇത്രത്തോളം വരുന്ന ഇ.എം.എസ്. പാര്‍പ്പിട പദ്ധതി വീടുകളുമുണ്ട്. വീടൊന്നിന് 75,000 രൂപ കൂടി അധികമായി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രസിഡന്റ് എന്നെ കാണിച്ചു. അത്രയും നന്ന്. പക്ഷേ, 75,000 രൂപ അധികമായി നല്‍കാന്‍ അനുവദിച്ചത് ആകെ 100 കോടി രൂപ.

2 comments:

  1. ജനകീയാസൂത്രണത്തില്‍ സമര്‍പ്പിക്കപ്പെടുന്ന പ്രോജക്ടുകളുടെ ബാഹുല്യം നിലവാരത്തെ ബാധിക്കുന്നുണ്ട്. പശ്ചാത്തല മേഖലക്ക് കിട്ടുന്ന തുക മെംബര്‍മാര്‍ നുള്ളി പങ്ക് വയ്ക്കുന്നത് കാരണം ശ്രദ്ധേയമായ ഒരു പ്രവൃത്തി പോലും ഉണ്ടാകുന്നില്ല..

    ഖരമാലിന്യ സംസ്കരണത്തിന് ഓരോ തദ്ദേശ്ശ ഭരണ സ്ഥാപനവും പ്രോജക്ട് ആദ്യമേ സമര്‍പ്പിക്കണമെന്നും അതിന് അംഗീകാരം ലഭിച്ച് നടപ്പിലായി തുടങ്ങിയാല്‍ മാത്രമേ മറ്റ് ഗഡുക്കള്‍ അനുവദിക്കപ്പെടുകയുള്ളൂ എന്നും നിബന്ധന വച്ചു കൂടെ ....

    ബ്ലോക്ക് പഞ്ചായത്ത് എന്നത് ഇപ്പോഴും ഒരു കല്ലു കടിയായി അവശേഷിക്കുന്നു . ഗ്രാമ പഞ്ചായത്ത്/ ജില്ലാ പഞ്ചായത്ത് എന്നിവ പഞ്ചായത്ത് വകുപ്പും നടുക്കുള്ള ബ്ലോക്ക് പഞ്ചായത്ത് ഗ്രാമവികസന വകുപ്പും .ഒരു തരത്തിലും പൊരുത്തപ്പെടാത്ത രണ്ട് വകുപ്പുകള്‍....

    ReplyDelete
  2. DPC eni verum PC. But it is not sure that any project could be implemented in this year. Just wait and see....

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...