Monday, August 6, 2012

ഒളിമ്പിക്‌സ് - സാമ്പത്തികശാസ്ത്രവും ഇന്ത്യയുടെ ഊഴവും

(Mathrubhumi ധനവിചാരം Published on  07 Aug)

''രാജ്യങ്ങള്‍ തമ്മിലുള്ള മത്സരമല്ല ഒളിമ്പിക്‌സ്. കായികതാരങ്ങള്‍ തമ്മിലോ അവരുടെ ടീമുകള്‍ തമ്മിലോ ഉള്ള മത്സരമാണ്'' - ഇതാണ് ഒളിമ്പിക്‌സ് ചാര്‍ട്ടര്‍. എങ്കിലും രാജ്യങ്ങളുടെ മെഡല്‍ നിലയെ സംബന്ധിച്ചുള്ള ആകാംക്ഷയും പ്രതീക്ഷയുമാണ് എങ്ങും. ആരാണ് മുന്നില്‍? അമേരിക്കയോ? ചൈനയോ? ഇന്ത്യയ്ക്ക് എത്ര മെഡല്‍? തുടങ്ങിയ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഒളിമ്പിക്‌സ് പ്രേമികളുടെ ചര്‍ച്ച കൊഴുപ്പിക്കുന്നത്.

ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ശാസ്ത്രീയമായി പ്രവചിക്കുന്ന രണ്ടുകൂട്ടരുണ്ട്. സ്‌പോര്‍ട്‌സ് വിദഗ്ധരും സ്‌പോര്‍ട്‌സുമായി ഒരു ബന്ധവുമില്ലാത്ത സാമ്പത്തിക വിദ്വാന്മാരും. ഓരോ രാജ്യവും മത്സരിക്കുന്ന ഇനങ്ങള്‍, കായികതാരങ്ങളുടെ നിലവാരം, അവരുടെ പ്രകടനം എന്നിവയുടെ വിശദാംശങ്ങള്‍ വിശകലനം ചെയ്ത് ഓരോ രാജ്യത്തിനും ലഭിക്കാവുന്ന മെഡലുകള്‍ സ്‌പോര്‍ട്‌സ് വിദഗ്ധര്‍ പ്രവചിക്കുന്നു.

സ്‌പോര്‍ട്‌സുമായി യാതൊരു ബന്ധവുമില്ലാത്ത സാമ്പത്തിക വിദ്വാന്മാര്‍ക്ക് ഓരോ രാജ്യവും മത്സരിക്കുന്ന ഇനങ്ങളെയോ കായികതാരങ്ങളെയോ കുറിച്ച് ഒന്നും അറിയേണ്ടതില്ല. ഓരോ രാജ്യത്തിന്റെയും സാമ്പത്തികനിലയെയും സാമൂഹിക രാഷ്ട്രീയ സ്ഥിതികളെയും കുറിച്ചുള്ള വസ്തുതകളാണ് അവര്‍ക്ക് വേണ്ടത്. ഒളിമ്പിക്‌സ് സംബന്ധിച്ച് അവര്‍ക്കുവേണ്ടത് മെഡല്‍ സ്റ്റാറ്റിസ്റ്റിക്‌സ് മാത്രം. അത് എത്ര പിറകിലേക്ക് പരിഗണിക്കുന്നുവോ, അത്രമേല്‍ അവരുടെ പ്രവചനത്തിന് കൃത്യതയുമുണ്ടാകും.

ഈ വിവരങ്ങളെ ചില സാമ്പത്തിക ഗണിതശാസ്ത്ര (ഇക്കണോമെട്രിക്‌സ്) വിദ്യകള്‍ ഉപയോഗിച്ചു വിശകലനം ചെയ്യുന്നു. വിവിധ രാജ്യങ്ങള്‍ തമ്മില്‍ മെഡലുകളുടെ എണ്ണത്തിലുള്ള വ്യത്യാസത്തെ രാജ്യത്തിന്റെ സാമ്പത്തികനിലയും സാമൂഹിക, രാഷ്ട്രീയ സ്ഥിതികളും എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നു വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ മെഡല്‍ നിലയിലുള്ള വ്യത്യാസങ്ങളെ പരമാവധി വിശദീകരിക്കാന്‍ ഉതകുന്ന ഒരു ഫോര്‍മുലയ്ക്കു രൂപം നല്‍കും. ഈ ഫോര്‍മുല ഉപയോഗിച്ച് ഓരോ രാജ്യങ്ങളുടെയും ഇന്നത്തെ സാമൂഹിക സാമ്പത്തികനിലയുടെ അടിസ്ഥാനത്തില്‍ എത്ര മെഡലുകള്‍ കിട്ടുമെന്ന് പ്രവചിക്കും. ഇത്തരം അഞ്ചു പഠനങ്ങളെങ്കിലും എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

മെഡല്‍ സംബന്ധിച്ച സാമ്പത്തിക ഗണിതശാസ്ത്ര സൂത്രവാക്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം രാജ്യത്തിന്റെ സാമ്പത്തികനിലയുടെ സൂചകമായ പ്രതിശീര്‍ഷവരുമാനമാണ്. സാമ്പത്തികനില മെച്ചപ്പെടുന്നത് അനുസരിച്ച് മെഡല്‍ നിലയും ഉയരുന്നു. രണ്ടാംലോകയുദ്ധത്തിനുമുമ്പുള്ള ഒളിമ്പിക്‌സുകളില്‍ ഏതാണ്ടെല്ലാ മെഡലുകളും അന്നത്തെ സമ്പന്ന, വ്യാവസായിക രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്കായിരുന്നു.

തുടര്‍ന്ന് സോവിയറ്റ് യൂണിയന്‍ മുന്നിലേക്കുവന്നു. സോവിയറ്റ് തകര്‍ച്ച തിരിച്ചടിയായെങ്കിലും റഷ്യ ഇന്നും താരതമ്യേന വേഗത്തില്‍ വളരുന്ന രാജ്യമാണ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക അടങ്ങുന്ന ബ്രിക്‌സ് എന്നൊരു സാമ്പത്തികചേരി രൂപം കൊണ്ടുവരുന്നു. 1996-ല്‍ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളുടെ ജി7 ഗ്രൂപ്പിന് 38 ശതമാനം മെഡലുകള്‍ ലഭിച്ചെങ്കില്‍ 2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ ഇവര്‍ക്ക് 32 ശതമാനം മെഡലുകളേ ലഭിച്ചുള്ളൂ. അതേസമയം, ബ്രിക്‌സ് രാജ്യങ്ങളുടെ മെഡല്‍ വിഹിതം 17-ല്‍ നിന്ന് 26 ശതമാനമായി ഉയര്‍ന്നു.സാമ്പത്തികനില കഴിഞ്ഞാല്‍ മെഡല്‍നിലയെ സ്വാധീനിക്കുന്ന ഘടകം ജനസംഖ്യയാണ്. ലക്ഷങ്ങളില്‍ ഒരാള്‍ക്കേ ലോകോത്തരതാരത്തിന്റെ സിദ്ധിയുണ്ടാകൂ. ജനസംഖ്യ വര്‍ധിക്കുന്തോറും ഇത്തരക്കാരെ കണ്ടെത്താനുള്ള സാധ്യത ഏറുന്നു.

സാമ്പത്തികനിലയിലും ജനസംഖ്യയിലും ഇന്ത്യയെയും ചൈനയെയും ഒരേ ഗണത്തിലാണ് ഉള്‍പ്പെടുത്തുന്നത്. രണ്ടും ബ്രിക്‌സ് രാജ്യങ്ങള്‍. പക്ഷേ, മെഡല്‍നിലയില്‍ രണ്ടുരാജ്യങ്ങളും തമ്മില്‍ അജഗജാന്തരമുണ്ട്. ഗോള്‍ഡ്മാന്‍ സാക്‌സ് എന്ന ധനകാര്യസ്ഥാപനത്തിന്റെ പ്രവചനമനുസരിച്ച് ചൈനയ്ക്ക് 98 മെഡലുകള്‍ ലഭിക്കുമ്പോള്‍ ഇന്ത്യയ്ക്ക് 6 എണ്ണമേ ലഭിക്കൂ.

എന്താണ് ഈ അന്തരത്തിനു കാരണം? മെച്ചപ്പെടുന്ന സാമ്പത്തികനില ജനങ്ങളിലെ കായികവാസനകളെ ഉത്തേജിപ്പിക്കുകയും ലോകോത്തര താരങ്ങളെ സൃഷ്ടിക്കുകയും ചെയ്യണമെങ്കില്‍ അതിനുതകുന്ന അന്തരീക്ഷം വേണം. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രതികൂലമായി വരുന്നത് ജനങ്ങളുടെ പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ മോശമായ ആരോഗ്യനിലയാണ്. ഇന്ത്യയിലെ ഭൂരിപക്ഷം കുഞ്ഞുങ്ങളുടെയും പോഷകാഹാരനില ആഫ്രിക്കയിലേതിനേക്കാള്‍ മോശമാണ്. സ്‌പോര്‍ട്‌സിനു പണം മുടക്കാന്‍ സര്‍ക്കാറുകള്‍ക്കാവട്ടെ മടിയുമാണ്. വാസനയുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി പരിശീലിപ്പിക്കാന്‍ ഏറ്റവുമധികം പണം ചെലവിടുന്ന രാജ്യംചൈനയാണ്. മറ്റൊരുദാഹരണം ബ്രിട്ടനാണ്. ബ്രിട്ടന്‍ സൈക്ലിങ്ങില്‍ ഒരു ശക്തിയേ ആയിരുന്നില്ല. എന്നാല്‍ ഇത്തവണ ബ്രിട്ടന്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന ഇനമായി സൈക്ലിങ് മാറിയിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഏതാണ്ട് 500 കോടി രൂപയാണ് പരിശീലന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും കായികതാരങ്ങള്‍ക്കുള്ള ഗ്രാന്‍ഡിനുമായി ഈ രംഗത്ത് അവര്‍ ചെലവഴിച്ചത്. ഈ തുകയില്‍ നല്ല പങ്കും പ്രത്യേക ലോട്ടറി വഴിയാണ് സമാഹരിച്ചത്.

ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളുടെ മെഡല്‍നില മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായി ഉയരുക പതിവാണ്. ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട പരിശീലനത്തിനും സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി ചെലവഴിക്കുന്ന ഭീമമായ തുകയാണ് ഇതിന് ഒരു കാരണം. മെഡല്‍ നിലയില്‍ ബ്രിട്ടന്‍ ഇത്തവണ നാലാമതോ അഞ്ചാമതോ ആയാല്‍ അത്ഭുതപ്പെടാനില്ല. ഏതാണ്ട് 75,000 കോടി രൂപയാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ സ്‌പോര്‍ട്‌സിനുവേണ്ടി അധികമായി ബ്രിട്ടന്‍ ചെലവഴിച്ചത് (മുടക്കുമുതലിനെക്കാളേറെത്തുക ഒളിമ്പിക്‌സ് കഴിയുമ്പോള്‍ തിരിച്ചുകിട്ടുമെന്നതാണ് രസകരമായ മറ്റൊരു വസ്തുത).

ബ്രിക്‌സ് രാജ്യങ്ങളില്‍ റഷ്യ പണ്ടേ സ്‌പോര്‍ട്‌സ് രാജ്യമാണ്. 2008-ലെ ഒളിമ്പിക്‌സ് ചൈനയെ ഒന്നാം സ്ഥാനത്തേക്കുയര്‍ത്തി. ചൈനയുടെ സാമ്പത്തിക ശക്തിയുടെയും കാര്യക്ഷമതയുടെയും വിളംബരം കൂടിയായിരുന്നു ഈ ഒളിമ്പിക്‌സ്. ഇത്തരം ഒരു പദവിയിലേക്ക് ഉയരാനാണ് 2016-ലെ റിയോ ഒളിമ്പിക്‌സിലൂടെ ബ്രസീല്‍ ശ്രമിക്കുന്നത്. ഒന്നരലക്ഷം കോടി രൂപയെങ്കിലും ഇതിനായി ബ്രസീല്‍ മുതല്‍മുടക്കും. ദക്ഷിണാഫ്രിക്കയാകട്ടെ, ആഫ്രിക്കയിലെ ആദ്യത്തെ ഒളിമ്പിക്‌സിന് 2020-ല്‍ ആതിഥേയത്വം വഹിക്കാന്‍ ലക്ഷ്യമിടുകയാണ്.

അതിനുശേഷമുള്ള ഊഴമെങ്കിലും ഇന്ത്യയ്ക്കു കിട്ടുമോ? ഇന്ത്യയുടെ സാമ്പത്തിക പദവിക്കും ജനസംഖ്യയ്ക്കും അനുസൃതമായ ഒരു സ്‌പോര്‍ട്‌സ് പദവി നേടാനാവുമോ? വേണമെന്നുണ്ടെങ്കില്‍ 2024 ലക്ഷ്യമിട്ട് നാം ഇന്നേ പ്രവര്‍ത്തിച്ചു തുടങ്ങണം.

2 comments:

  1. സര്‍ പറഞ്ഞത് വളരെ ശരിയാണ്, ദീര്‍ഘ വീക്ഷണത്തോടെ പ്രവര്തിച്ചാലെ മുന്നോട്ടു പോകാന്‍ കഴിയു..............

    ReplyDelete
  2. സ: ഐസക്ക്,
    നല്ലൊരു വായനയ്ക്ക് നന്ദി !
    ലണ്ടന്‍ 2012ന്റേതടക്കമുള്ള മെഡല്‍ ലിസ്റ്റ് നോക്കുമ്പോള്‍ തോന്നുന്ന മറ്റൊരു കാര്യം സ്പോട്സിലെ ദേശീയ investment കഴിഞ്ഞാല്‍ പിന്നാലെ വരുന്നത് സ്പോട്സിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സമൂഹങ്ങള്‍ക്കുള്ളിലെ 'സാമൂഹിക സമത്വ' ഇന്‍ഡക്സുകള്‍ കൂടി നമുക്കു കണക്കിലെടുക്കാമോ എന്നാണ്. അങ്ങനെ പഠനങ്ങള്‍ വല്ലതും ഉണ്ടോ എന്നറിയില്ല. ആദ്യ അമ്പതിനു മെഡലുകള്‍ "വിഴുങ്ങുന്ന", സ്പോട്സില്‍ വലിയതോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള രാജ്യങ്ങളെ മാറ്റിനിര്‍ത്തിയാല്‍ പത്തിനും മുപ്പതിനും ഇടയ്ക്ക് മെഡല്‍ കൊയ്തിട്ടുള്ള രാജ്യങ്ങളില്‍ പൊതുവേ മധ്യവര്‍ഗ്ഗത്തിന് ആകമാനം എത്തിപ്പിടിക്കാന്‍ പറ്റുന്ന നിലയിലാണ് അന്താരാഷ്ട്രനിലവാരത്തിലെ സ്പോട്സ് പരിശീലനം എന്ന് തോന്നിയിട്ടുണ്ട്. ഇത് വല്ലാത്ത nitpicking ആണ് എന്നറിയാം, എന്നാലും തോന്നിയ കാര്യം സൂചിപ്പിച്ചെന്ന് മാത്രം. പഠനങ്ങളൊ മറ്റോ ഉണ്ടെങ്കില്‍ അവ കൂടി റെഫറന്‍സായി (പത്രത്തില്‍ സ്ഥലപരിമിതി പ്രശ്നമാകുമെങ്കിലും) ബ്ലോഗില്‍ ലേഖനമിടുമ്പോള്‍ ചേര്‍ത്താല്‍ കൊള്ളാമെന്നൊരു നിര്‍ദ്ദേശം കൂടി ഉണ്ട് .

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...