Tuesday, August 21, 2012

പങ്കാളിത്ത പെന്‍ഷനും പെന്‍ഷന്‍ ഫണ്ടും


Published on  21 Aug 2012 Mathrubhumi
ഇന്ന് കേരളത്തില്‍ ചൂടേറിയ ചര്‍ച്ചാവിഷയമാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. പദ്ധതിക്ക് അനുകൂലവും പ്രതികൂലവുമായവാദങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. പുതിയ നിര്‍ദേശത്തോട് കടുത്ത എതിര്‍പ്പുമൂലം പങ്കാളിത്ത പെന്‍ഷനെ ന്യായീകരിച്ച് മുഖ്യമന്ത്രിക്ക് സ്വാതന്ത്ര്യദിന സന്ദേശമെഴുതേണ്ടിവന്നു. 'മാതൃഭൂമി'യടക്കം ഏതാണ്ട് എല്ലാ ദിനപ്പത്രങ്ങളും ആ ലേഖനം പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തെ എന്റെ നേര്‍ക്ക് വഴിതിരിച്ചുവിടാനാണ് ഉമ്മന്‍ചാണ്ടി ആ ലേഖനത്തില്‍ ശ്രമിക്കുന്നത്. ആ ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു:

''കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് പെന്‍ഷന്‍ഫണ്ട് രൂപവത്കരിക്കുമെന്ന് 2010-'11-ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനങ്ങളുടെ തുടര്‍ച്ചയാണ് പുതിയ പങ്കാളിത്ത പെന്‍ഷന്‍ തീരുമാനം.''

ഇത് വാസ്തവവിരുദ്ധമാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയും ഇടതുമുന്നണി സര്‍ക്കാറിന്റെ 2010-11-ലെ ബജറ്റ് നിര്‍ദേശവും തമ്മില്‍ ഒരു ബന്ധവുമില്ല. ഈ വാദം നിയമസഭാ സമ്മേളനകാലത്ത് നിയമസഭയില്‍ പൊളിഞ്ഞതാണ്. ജൂലായ് 24-ലെ ഉപധനാര്‍ഭ്യര്‍ഥന ചര്‍ച്ചയില്‍ ഞാന്‍ തന്നെയാണ് ഈ പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാണിച്ചത്. വസ്തുതകള്‍ നിരത്തി കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ മുഖ്യമന്ത്രിക്കോ ധനമന്ത്രിക്കോ മറുപടിയുണ്ടായിരുന്നില്ല. ജൂലായ് 25-ന് 'മാതൃഭൂമി'യടക്കമുള്ള പത്രങ്ങളിലെ നിയമസഭാവലോകനം വായിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും.

എന്തായിരുന്നു 2010-'11-ലെ ബജറ്റ് നിര്‍ദേശം? ആ നിര്‍ദേശത്തിന്റെ സാഹചര്യം എന്തായിരുന്നു? സര്‍വകലാശാലകള്‍ക്ക്, പ്രത്യേകിച്ച് കാര്‍ഷിക സര്‍വകലാശാലയ്ക്ക് വന്‍തോതില്‍ പെന്‍ഷന്‍ കുടിശ്ശിക വന്നിരുന്നു. 2009-'10 സാമ്പത്തികവര്‍ഷം 30 കോടി രൂപ സര്‍ക്കാര്‍ നല്‍കിയാണ് കാര്‍ഷിക സര്‍വകലാശാലയിലെ പെന്‍ഷന്‍ ബാധ്യത തീര്‍ത്തത്. പ്രതിവര്‍ഷം കിട്ടുന്ന സര്‍ക്കാര്‍ ഗ്രാന്റ് അതതുവര്‍ഷം ചെലവഴിച്ചുതീര്‍ത്താല്‍ ഭാവിയില്‍ ബുദ്ധിമുട്ടും. അതിനാല്‍ ഗ്രാന്റില്‍ നിന്ന് ശമ്പളച്ചെലവിന്റെ പത്തുശതമാനം വരുന്ന തുക പെന്‍ഷന്‍ ഫണ്ടിലേക്ക് നീക്കിവെക്കണമെന്ന് 2010-'11-ലെ ബജറ്റില്‍ നിര്‍ദേശിച്ചു. തുടക്കത്തില്‍ സര്‍ക്കാറിന്റെ സംഭാവനയായി 100 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചു.

സര്‍വകലാശാലാ പെന്‍ഷന്‍ ഫണ്ട് പങ്കാളിത്ത പെന്‍ഷന്‍ മാതൃകയല്ല. ജീവനക്കാരുടെ ശമ്പളക്കാശില്‍ നിന്ന് ഒരു രൂപ പോലും ആ പെന്‍ഷന്‍ ഫണ്ടിലേക്ക് നീക്കിവെക്കുന്നില്ല. നിലവിലുള്ള പെന്‍ഷന്‍ സ്‌കീമിന് ഒരു മാറ്റവും ഉണ്ടാവുകയുമില്ല. കാലാകാലങ്ങളില്‍ ശമ്പളക്കമ്മീഷനുകള്‍ തീരുമാനിക്കുന്ന പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്കു ലഭിക്കുകയും ചെയ്യും. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ രണ്ടുവര്‍ഷമായി ഇത്തരത്തില്‍ പെന്‍ഷനുവേണ്ടി പണം നീക്കിവെക്കുന്നുണ്ട് എന്നാണ് ഞാനറിഞ്ഞത്.

സംസ്ഥാനത്ത് മുനിസിപ്പല്‍ ജീവനക്കാര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ നല്‍കുന്നതും ഇങ്ങനെയാണ്. അവര്‍ക്ക് പ്രത്യേകം പെന്‍ഷന്‍ ഫണ്ട് ഉണ്ട്. മുനിസിപ്പാലിറ്റികളും സര്‍ക്കാറുമാണ് ആ ഫണ്ടിലേക്ക് വിഹിതം നല്‍കുന്നത്. ഗ്രാന്റില്‍ നിന്ന് പെന്‍ഷന്‍ ഫണ്ടിലേക്ക് മുനിസിപ്പാലിറ്റികള്‍ ഒരു തുക നീക്കിവെക്കുന്നു. ബാക്കിത്തുക സര്‍ക്കാര്‍ വഹിക്കുന്നു. തങ്ങളുടെ ശമ്പളത്തില്‍ നിന്ന് മുനിസിപ്പല്‍ ജീവനക്കാര്‍ ഈ ഫണ്ടിലേക്ക് വിഹിതമൊന്നും നല്‍കുന്നില്ല. ഈ മാതൃകയില്‍ ഒരു പെന്‍ഷന്‍ ഫണ്ട് സര്‍വകലാശാലകള്‍ക്കും ഏര്‍പ്പെടുത്തണമെന്നായിരുന്നു എന്റെ ബജറ്റ് നിര്‍ദേശം. നിയമസഭയിലെ ചര്‍ച്ചാവേളയില്‍ മുനിസിപ്പല്‍ പെന്‍ഷന്‍ ഫണ്ട് പങ്കാളിത്ത പെന്‍ഷനാണോ എന്ന ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു മന്ത്രി മഞ്ഞളാംകുഴി അലിയുടെ മറുപടി.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെ എങ്ങനെയാണ് എന്റെ ബജറ്റിലെ പെന്‍ഷന്‍ ഫണ്ടുമായി താരതമ്യപ്പെടുത്തുക? പങ്കാളിത്ത പെ ന്‍ഷന്‍ പദ്ധതിയനുസരിച്ച് ജീവനക്കാരന്‍ തന്റെ ശമ്പളത്തില്‍ നിന്ന് ഒരു തുക പങ്കാളിത്ത പെന്‍ഷന്‍ ഫണ്ടിനു നല്‍കണം. തുല്യവിഹിതം സര്‍ക്കാറും അടയ്ക്കും. ഫണ്ട് മാനേജര്‍മാര്‍ പെന്‍ഷന്‍ ഫണ്ട് ഷെയറുകളിലോ ഡെപ്പോസിറ്റായോ നിക്ഷേപിക്കും. അങ്ങനെ കിട്ടുന്ന വരുമാനത്തിന്റെ അനുപാതത്തിലായിരിക്കും ഭാവിയില്‍ പെന്‍ഷന്‍ നല്‍കുക. ശമ്പളക്കമ്മീഷന്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല.

വിരമിക്കുമ്പോള്‍ തനിക്കെന്ത് പെന്‍ഷന്‍ ലഭിക്കുമെന്ന് ഇപ്പോള്‍ ജീവനക്കാരന് കണക്കുകൂട്ടാനാവും. കാലാകാലങ്ങളിലെ ശമ്പളക്കമ്മീഷനുകള്‍ പെന്‍ഷന്‍തുക വര്‍ധിപ്പിക്കുമെന്ന ഉറപ്പുമുണ്ട്. എന്നാല്‍, പങ്കാളിത്ത പെന്‍ഷന്‍ വരുന്നതോടെ ഇതാകെ മാറും. പെന്‍ഷന്‍ ചിലപ്പോള്‍ കൂടും. ചിലപ്പോള്‍ കുറയും. ബാങ്കോ ഓഹരി വിപണിയോ തകര്‍ന്നാല്‍ പെന്‍ഷന്റെ കഥയും കഴിയും.

ഏറ്റവും പ്രാഥമികമായ കണക്കുവെച്ചു പരിശോധിച്ചാലും ഇന്ന് പെന്‍ഷന്‍കാര്‍ക്കു കിട്ടുന്നതിന്റെ പകുതി ആനുകൂല്യം പോലും പങ്കാളിത്ത പെന്‍ഷന്‍ വഴി ജീവനക്കാര്‍ക്ക് ലഭിക്കുകയില്ല. ഇന്ന് 20,000 രൂപ അടിസ്ഥാനശമ്പളം കിട്ടി റിട്ടയര്‍ ചെയ്യുമ്പോള്‍ 10,000 രൂപ വെച്ച് പെന്‍ഷന്‍ ലഭിക്കും. മാത്രമല്ല, വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ തത്ത്വപ്രകാരം കാലാകാലങ്ങളില്‍ ശമ്പളം ഉയരുമ്പോള്‍ പെന്‍ഷനും ഉയരും. ഇതിനു പുറമേയാണ് ശമ്പളപരിഷ്‌കരണ കമ്മീഷനുകള്‍ വര്‍ധിപ്പിച്ചു നല്‍കുന്ന ആനുകൂല്യങ്ങള്‍.

20,000 രൂപ അടിസ്ഥാന ശമ്പളത്തില്‍ വിരമിക്കുന്നയാളിന് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം എന്തു തുക പെന്‍ഷന്‍ ലഭിക്കും? അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം വീതം പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കുന്ന തുകയുടെയും സര്‍ക്കാറിന്റെ തുല്യവിഹിതത്തിന്റെയും എട്ടു ശതമാനം പലിശയും അടക്കം പ്രതിമാസം എത്ര രൂപ പെന്‍ഷന്‍ ലഭിക്കുമെന്ന് കണക്കുകൂട്ടാവുന്നതേയുള്ളൂ. എത്ര ഭീകരമായ വെട്ടിക്കുറവാണ് ഉണ്ടാകുന്നതെന്ന് അപ്പോള്‍ ബോധ്യമാകും. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുക എന്നു പറഞ്ഞാല്‍ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുക എന്നു തന്നെയാണ് അര്‍ഥം.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവിലുള്ള ജീവനക്കാരെ ബാധിക്കില്ല; സര്‍ക്കാര്‍ സര്‍വീസില്‍ പുതുതായി ചേരുന്നവര്‍ക്കുമാത്രമാണ് പദ്ധതി ബാധകമാവുക എന്നൊക്കെയാണ് മുഖ്യമന്ത്രി വാദിക്കുന്നത്. ഈ വാദങ്ങള്‍ ഒരുകാര്യം തെളിയിക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍ വരുന്നതോടെ പുതിയ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം കുറയുമെന്ന് അദ്ദേഹവും സമ്മതിക്കുന്നു.

പുതിയ പദ്ധതി വന്നാല്‍ ശമ്പളപരിഷ്‌കരണ കമ്മീഷനുകളുടെ പെന്‍ഷന്‍ തീര്‍പ്പുകളൊന്നും പുതിയ ജീവനക്കാര്‍ക്ക് ബാധകമാവുകയില്ല. ഇന്നത്തേതുപോലെ കാലാകാലങ്ങളില്‍ പെന്‍ഷന്‍ വര്‍ധിക്കുകയുമില്ല. അപ്പോള്‍ സ്വാഭാവികമായും വേറൊരു ചോദ്യവും ഉയരും. ഭാവിയില്‍ ശമ്പളപരിഷ്‌കരണ കമ്മീഷനുകള്‍ക്ക് നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കാരത്തോട് എന്താവും സമീപനം? കുറച്ചുപേരുടെ പെന്‍ഷന്‍ ഒരു വര്‍ധനയുമില്ലാതെ നില്‍ക്കുമ്പോള്‍ മറ്റുള്ളവരുടെ പെന്‍ഷന്‍ ശമ്പളപരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ഉയര്‍ത്തുമോ? ശമ്പളപരിഷ്‌കരണ കമ്മീഷന്‍ നിശ്ചയിക്കുന്ന പെന്‍ഷന്‍ വര്‍ധന കിട്ടുന്നവരും കിട്ടാത്തവരും എന്ന വേര്‍തിരിവ് സര്‍വീസില്‍ നിലവില്‍ വരുമോ? ഒരു സംശയവും വേണ്ട, കുറേക്കഴിയുമ്പോള്‍ നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍, ശമ്പളപരിഷ്‌കരണ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സിനു പുറത്താകും.

ഇന്ന് പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുന്നവര്‍ നാളെ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും അവരുടെ ശമ്പളത്തിലുമൊക്കെ കൈവെക്കും. പെന്‍ഷന്‍ഭാരം താങ്ങാനാവില്ല എന്ന് വാദിക്കുന്നവര്‍ ശമ്പളച്ചെലവും താങ്ങാനാവില്ല എന്നു നാളെ സിദ്ധാന്തിക്കും. പുതുതായി നിയമനം ലഭിക്കുന്നവര്‍ക്ക് പ്രൊബേഷന്‍ കാലത്ത് അടിസ്ഥാന ശമ്പളമേ നല്‍കൂ എന്ന് കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനിച്ചത് ഓര്‍ക്കുക. ആ കാലം തിരികെക്കൊണ്ടുവരാന്‍ 2010-'11-ലെ ബജറ്റിലെ പെന്‍ഷന്‍ ഫണ്ട് പ്രഖ്യാപനത്തെ മറയാക്കേണ്ട.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...