Friday, March 4, 2016

ജനവിരുദ്ധം കേരളത്തിന് നിരാശ

കേന്ദ്രബജറ്റില്‍ കേരളത്തിന് ഒന്നുമില്ലെന്ന് ബിജെപിക്കാരും സമ്മതിക്കും. പക്ഷേ, റബര്‍, കാപ്പി തുടങ്ങിയവയുള്‍പ്പെടെയുള്ള കാര്‍ഷികവിളകള്‍ക്ക് കൂടിയ താങ്ങുവില പ്രഖ്യാപിക്കാത്തതിനെ കരുതലോടെയുള്ള നീക്കമെന്ന് വ്യാഖ്യാനിക്കുകയാണ് മനോരമ ലേഖകന്‍! ലോകവ്യാപാരക്കരാറിന്റെ പശ്ചാത്തലത്തില്‍ താങ്ങുവില പ്രഖ്യാപിച്ച് വലിയതോതില്‍ കമ്പോളത്തില്‍ ഇടപെടാന്‍ കഴിയില്ല. ഈ കരാറില്‍ ഒപ്പുവയ്ക്കാന്‍ പോയപ്പോള്‍ ഇടതുപക്ഷം ഈ മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷേ, ലോകവ്യാപാരക്കരാറിന്റെ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ റബര്‍ കൃഷിക്കാരെ സഹായിക്കാന്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ സാധിക്കും. റബര്‍ റീപ്ളാന്റിങ് സബ്സിഡി ഹെക്ടറിന് ഇരുപതിനായിരത്തില്‍നിന്ന് ഒരുലക്ഷം രൂപയായി ഉയര്‍ത്തുന്നതിന് എന്താണ് തടസ്സം? തായ്ലന്‍ഡിലും മറ്റും ഇത് ഒന്നരലക്ഷത്തോളം രൂപ വരും. അതുപോലെ, താങ്ങുവില പ്രഖ്യാപിക്കാന്‍ കഴിയില്ലെങ്കില്‍ വിലയിടിവിനോട് ബന്ധപ്പെടുത്തി ഒരു വരുമാന ഉറപ്പുപദ്ധതി പ്രഖ്യാപിക്കാം. വികസിതരാജ്യങ്ങള്‍ ലോകവ്യാപാരക്കരാറിന്റെ കാലഘട്ടത്തിലും തങ്ങളുടെ കൃഷിക്കാര്‍ക്ക് വാരിക്കോരി ധനസഹായം നല്‍കുന്നത് ഈ തന്ത്രം പ്രയോഗിച്ചാണ്. 
ആസിയന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ വ്യവസായ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുപകരമാണ് നമ്മുടെ നാട്ടിലേക്ക് ആ രാജ്യങ്ങളില്‍നിന്ന് നാണ്യവിളകളുടെ ഇറക്കുമതി അനുവദിക്കുന്നത്. അതിന്റെ ദുരിതം മുഴുവന്‍ ഈ നാണ്യവിളകള്‍ കൃഷി ചെയ്യുന്ന കേരളം അനുഭവിക്കുന്നു. അതുകൊണ്ട് കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനുള്ള ധാര്‍മികബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. സംസ്ഥാന പൊതുമേഖലയ്ക്കുള്ള ധനസഹായത്തിന്റെയും പുതിയ പ്രോജക്ടുകളുടെയും കാര്യം നിരാശാജനകമാണ്. ഏതാണ്ട് വൈരാഗ്യബുദ്ധിയോടെ സംസ്ഥാനത്തോട് പെരുമാറുന്നതായി തോന്നിപ്പോകുന്നു.
കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികപ്രതിസന്ധി ഈ കേന്ദ്രബജറ്റ് രൂക്ഷമാക്കും. കേരളത്തെ മാത്രമല്ല, രാജ്യത്തെ മൊത്തത്തിലെടുത്താലും ഇതുതന്നെ സ്ഥിതി. ആഗോള സാമ്പത്തികമുരടിപ്പില്‍ ഒരു ആശാകിരണമാണ് ഇന്ത്യ എന്നാണ് ധനമന്ത്രി പറഞ്ഞത്. രാജ്യത്തിന്റെ 7.6 ശതമാനം സാമ്പത്തികവളര്‍ച്ച ഉയര്‍ത്തിക്കാട്ടിയാണ് ഈ മേനി നടിപ്പ്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ദേശീയ വരുമാനക്കണക്ക് തയ്യാറാക്കുന്നതിന്റെ രീതിയില്‍ വരുത്തിയ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ മൂലമാണ് ദേശീയ വരുമാന വളര്‍ച്ച ഇപ്രകാരം ഉയര്‍ന്നത്.  കണക്ക് തയ്യാറാക്കുന്നതിലെ പഴയ രീതി തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയും മന്ദീഭവിച്ച സാമ്പത്തികവളര്‍ച്ചയുള്ള രാജ്യങ്ങളുടെ പട്ടികയിലുണ്ടാകുമായിരുന്നു. 
ആഗോള സാമ്പത്തികമാന്ദ്യംകൊണ്ട് ഇന്ത്യയുടെ കയറ്റുമതി കൂടുന്നില്ല. കാര്‍ഷിക മുരടിപ്പുമൂലം ജനങ്ങളുടെ വാങ്ങല്‍ കഴിവും കൂടുന്നില്ല. നിക്ഷേപം നടത്താന്‍ സംരംഭകര്‍ മടിക്കുന്നു. പശ്ചാത്തലമേഖലകളില്‍ നടത്തിയ ഭീമന്‍ മുതല്‍മുടക്ക് ഫലപ്രാപ്ത്തിയിലെത്താതെ വഴിമുട്ടിനില്‍ക്കുകയാണ്. ഇവര്‍ക്ക് വായ്പ നല്‍കിയ ബാങ്കുകളും പ്രതിസന്ധിയിലാണ്. മുതലാളിമാര്‍ വായ്പ തിരിച്ചടയ്ക്കാത്തതുകൊണ്ട് പ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷിക്കാന്‍ 25,000 കോടി രൂപ സര്‍ക്കാരിന് നല്‍കേണ്ടിവന്നു. തുടങ്ങിക്കഴിഞ്ഞ ഭീമന്‍ പ്രോജക്ടുകള്‍ എങ്ങനെയെങ്കിലും പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ബാങ്കുകളുടെ പ്രതിസന്ധി ഇനിയും കൂടുകയേ ഉള്ളൂ. ഇത് മനസ്സില്‍വച്ച് പിപിപി പ്രോജക്ടുകളെ പുനരുദ്ധരിക്കുന്നതിന് പ്രത്യേക പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ കയറ്റുമതിയും ഉപഭോഗവും നിക്ഷേപവും വേണ്ടത്ര ഉണ്ടാകുന്നില്ല. അപ്പോള്‍പ്പിന്നെ സാമ്പത്തികവളര്‍ച്ച ശക്തിപ്പെടുത്തണമെങ്കില്‍ ഒറ്റവഴിയേ ഉള്ളൂ. സര്‍ക്കാര്‍ചെലവ് ഉയര്‍ത്തണം. പൊതുനിക്ഷേപം വര്‍ധിപ്പിക്കണം. എന്നാല്‍, എന്‍ഡിഎ സര്‍ക്കാരിന്റെ ബജറ്റുകള്‍ ചെലവുചുരുക്കാനാണ് ശ്രമിക്കുന്നത്. 2009–10ല്‍ സര്‍ക്കാര്‍ ചെലവ് ദേശീയവരുമാനത്തിന്റെ 15.9 ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷം അത് 13.3 ശതമാനമായി താണു. പുതിയ ബജറ്റ് പ്രകാരം സര്‍ക്കാര്‍ചെലവുകള്‍ അടുത്ത വര്‍ഷം 12.6 ശതമാനമേ വരൂ. സാമ്പത്തികമാന്ദ്യത്തിന്റെ കാലത്ത് അവതരിപ്പിക്കേണ്ട ബജറ്റേയല്ല ഇത്.
യാഥാര്‍ഥ്യം ഇതാണെങ്കിലും കൃഷിക്കും ഗ്രാമീണജനതയ്ക്കും ഉത്തേജനം നല്‍കുന്ന ബജറ്റെന്ന പ്രശംസയാണ് ഭൂരിപക്ഷം മാധ്യമങ്ങളും ചാര്‍ത്തിക്കൊടുത്തത്. കൃഷിക്കുവേണ്ടി 2015–16ല്‍ വകയിരുത്തിയ 15,809 കോടിയില്‍നിന്ന് ഇപ്പോള്‍ 35,984 കോടിയായി ഉയര്‍ത്തി എന്നാണ് ധനമന്ത്രി പ്രസംഗിച്ചത്. ഇത് വലിയൊരു കബളിപ്പിക്കലാണ്. 2016–17ലെ കൃഷി അടങ്കലില്‍ ബാങ്കുകള്‍ക്ക് കൊടുക്കുന്ന കാര്‍ഷിക പലിശ സബ്സിഡിയായ 15,000 കോടിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷം ഇത് കൃഷിയിലല്ല ധനവകുപ്പിലാണ് വകകൊള്ളിച്ചിരുന്നത്. ഈ സത്യം തുറന്നുപറയാതെ കൃഷിക്ക് വമ്പന്‍ വര്‍ധന കൊടുത്തു എന്ന് കള്ളപ്രചാരണം നടത്തുകയാണ്.
കൃഷിക്കാരുടെ വരുമാനം അഞ്ചുവര്‍ഷംകൊണ്ട് ഇരട്ടിയാക്കും എന്നാണ് ജെയ്റ്റ്ലിയുടെ പ്രഖ്യാപനം. ബിജെപി പാര്‍ലമെന്റ് അംഗങ്ങള്‍ ഉദാരമായി കൈയടിച്ച് പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു. ചെറിയൊരു കണക്കുകൂട്ടല്‍മതി ഈ പ്രഖ്യാപനത്തിന്റെ പൊള്ളത്തരം മനസ്സിലാകാന്‍. ഈ ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഓരോ വര്‍ഷവും 15 ശതമാനംവച്ച് കൃഷിക്കാരുടെ വരുമാനം ഉയരണം. മൂന്നു ശതമാനത്തിലേറെ കാര്‍ഷികമേഖല വളരുമെന്ന് പ്രതീക്ഷിക്കാനാകില്ല. അപ്പോള്‍പ്പിന്നെ വരുമാനം ഇരട്ടിയാകണമെങ്കില്‍ ഒറ്റവഴിയേ ഉള്ളൂ. കാര്‍ഷിക വിലകള്‍ പൊതുവിലയേക്കാള്‍ 12 ശതമാനം വീതം ഉയരണം. ഇത്തരമൊരു വിലക്കയറ്റം നാട് താങ്ങുമോ? യുപിയിലും മറ്റും വരാന്‍പോകുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള വാചകമടി മാത്രമാണ് ഇതുപോലുള്ള പ്രഖ്യാപനങ്ങള്‍.
ഈ ബജറ്റ് പാവങ്ങള്‍ക്ക് എന്തുനല്‍കി? തൊഴിലുറപ്പ് പദ്ധതിയാണ് പാവങ്ങളുടെ ഒരത്താണി. നിയമപ്രകാരം 100 ദിവസത്തെ തൊഴിലെങ്കിലും ഒരു കുടുംബത്തിന് നല്‍കണം. പക്ഷേ,  ഇപ്പോള്‍ ശരാശരി 40 ദിവസത്തെ തൊഴില്‍മാത്രമേ നല്‍കാന്‍ കഴിയുന്നുള്ളൂ. അതിന്റെ കൂലിയിനത്തില്‍ത്തന്നെ ആയിരക്കണക്കിന് കോടി കുടിശ്ശികയുണ്ട്. എന്നിട്ടും, തൊഴിലുറപ്പിനുള്ള അടങ്കലില്‍ വെറും 2000 കോടിയുടെ വര്‍ധനയേയുള്ളൂ. എന്നിട്ട് ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ന്ന അടങ്കല്‍ തൊഴിലുറപ്പിന് താന്‍ വകയിരുത്തുന്നുവെന്ന് ജെയ്റ്റ്ലി വമ്പുപറയുന്നു. ചുരുങ്ങിയത് 65,000 കോടി രൂപയെങ്കിലും വകയിരുത്താതെ കുടിശ്ശിക തീര്‍ക്കാനും തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കാനും കഴിയില്ല. ഇപ്പോള്‍ വകയിരുത്തിയത് കേവലം 38,500 കോടി രൂപ.
ആരോഗ്യം, സ്കൂള്‍ വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യമേഖലകളെടുത്താല്‍ മുന്‍വര്‍ഷത്തേക്കാള്‍ നാമമാത്ര വര്‍ധനയേ ഉള്ളൂ. അങ്കണവാടികള്‍ക്ക് 2014–15ല്‍ 16,415 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് ഇപ്പോള്‍ 15,873 കോടി രൂപ മാത്രമേയുള്ളൂ. സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് 56 കോടി രൂപയാണ് അധികമായി വകയിരുത്തിയത്.
പട്ടികവര്‍ഗക്കാര്‍ക്ക് ജനസംഖ്യാനുപാതികമായി പദ്ധതിയുടെ 8.6 ശതമാനമാണ് വകയിരുത്തേണ്ടത്. എന്നാല്‍ 4.4 ശതമാനമേ വകയിരുത്തിയുള്ളൂ. 24,000 കോടി രൂപയാണ് ഈ പരമദരിദ്രര്‍ക്ക് നിഷേധിച്ചത്. പട്ടികജാതിക്കാര്‍ക്ക് പദ്ധതി അടങ്കലിന്റെ 16.6 വകയിരുത്തേണ്ടതായിരുന്നു. എന്നാല്‍, ഏഴുശതമാനമേ വകയിരുത്തിയുള്ളൂ. നഷ്ടപ്പെട്ടത് 52,470 കോടി രൂപ. അടുത്തവര്‍ഷം മുതല്‍ പദ്ധതി എന്നൊരു സങ്കല്‍പ്പംതന്നെ ഉപേക്ഷിക്കാനാണത്രേ ജെയ്റ്റ്ലി ഉദ്ദേശിക്കുന്നത്. അപ്പോള്‍പ്പിന്നെ ഇങ്ങനെയൊരു വിമര്‍ശം ഉയര്‍ത്താനുമാകില്ലല്ലോ!
മറുവശത്ത്, കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന ഇളവുകള്‍ക്കും സഹായങ്ങള്‍ക്കും ഇക്കുറിയും ഒരു ലോഭവുമില്ല. കടക്കെണിയിലായ കൃഷിക്കാര്‍ ആത്മഹത്യചെയ്യുമ്പോള്‍ കോര്‍പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളുന്നു.  ഭീമന്‍ പശ്ചാത്തല സൌകര്യ പിപിപി പ്രോജക്ടുകളുടെ കോര്‍പറേറ്റ് ബാധ്യതകള്‍ വെട്ടിച്ചുരുക്കി അവരെ രക്ഷിക്കാന്‍ ഒരു സ്കീം തന്നെ ബജറ്റില്‍ പ്രഖ്യാപിച്ച കാര്യം നേരത്തെ പറഞ്ഞുവല്ലോ. ഓരോവര്‍ഷവും ഏതാണ്ട് അഞ്ചുലക്ഷം കോടി രൂപയുടെ നികുതികളാണ് സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കുന്നത്. ഇതില്‍ സിംഹപങ്കും കോര്‍പറേറ്റുകള്‍ക്കാണ് നേട്ടമുണ്ടാകുന്നത്. എല്ലാവര്‍ഷവും ബജറ്റ് പ്രസംഗം കഴിഞ്ഞാല്‍ സര്‍ക്കാരിനെതിരെ ഈ കണക്കുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷം വിമര്‍ശം ഉന്നയിക്കാറ്. അതുകൊണ്ട് ഇത്തവണത്തെ ബജറ്റില്‍ ഇങ്ങനെ സര്‍ക്കാരിന് നഷ്ടപ്പെടുന്ന തുകയെക്കുറിച്ച് പ്രത്യേകം കണക്ക് നല്‍കേണ്ടന്ന് തീരുമാനിച്ചു.
ക്രൂഡോയിലിന്റെ വില വിദേശത്ത് നിരന്തരമായി കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില താഴാത്തത് ബജറ്റിനു പുറത്ത് ഇവയുടെ മേലുള്ള എക്സൈസ് നികുതി സര്‍ക്കാര്‍ നിരന്തരം ഉയര്‍ത്തുന്നതുമൂലമാണ്. കഴിഞ്ഞ ഒരുവര്‍ഷം ഏതാണ്ട് ഒരുലക്ഷം കോടി രൂപയുടെ അധികനികുതി ഭാരം ഇത്തരത്തില്‍ ജനങ്ങളുടെമേല്‍ ബിജെപി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയുണ്ടായി. കൈയടി വാങ്ങാനായിട്ടെങ്കിലും എക്സൈസ് നികുതിയില്‍ എന്തെങ്കിലുമൊരു കുറവു പ്രതീക്ഷച്ചവര്‍ ഇളിഭ്യരായി. മാത്രമല്ല, പിഎഫ് വായ്പയുടെ 60 ശതമാനത്തിന് നികുതി കൊടുക്കണമെന്ന വിചിത്രമായ നികുതി നിര്‍ദേശവും കൊണ്ടുവന്നു. ഈ നിര്‍ദേശം സംബന്ധിച്ച് പൂര്‍ണ ആശയക്കുഴപ്പമാണ് ധനമന്ത്രാലയത്തിന്. ഇതാണ് സെക്രട്ടറിമാരുടെ അഴകൊഴമ്പന്‍ വിശദീകരണം നല്‍കുന്ന സൂചന. കോര്‍പറേറ്റ് നികുതികള്‍ 25 ശതമാനമായി താഴ്ത്തുന്നതിനുള്ള സമയബന്ധിത പരിപാടി തുടരും. 2015–16ല്‍ ആദായനികുതി ഇനത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 46,000 കോടിയുടെ കുറവുണ്ടായി. എന്നാല്‍,  എക്സൈസ് നികുതിയിലെ വര്‍ധന ഈ കുറവ് നികത്തി. പരോക്ഷ നികുതികളിലുള്ള ആശ്രിതത്വം ഇനിയും ഉയരും.
ജെയ്റ്റ്ലിയെ സംബന്ധിച്ചടത്തോളം വിട്ടുവീഴ്ചയില്ലാതെ മുറുകെപ്പിടിക്കുന്ന ഏക ധനകാര്യ ആദര്‍ശം കമ്മി കുറയ്ക്കുക എന്നതാണ്. കമ്മി കുറയ്ക്കുന്നതിന് പണക്കാര്‍ക്ക് നല്‍കുന്ന സബ്സിഡി കുറയ്ക്കാം. അവരില്‍നിന്നുള്ള നികുതി വര്‍ധിപ്പിക്കാം. എന്നാല്‍, ഇത്തരം നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. അതേസമയം, ജനങ്ങളുടെമേല്‍ പരോക്ഷനികുതി ഭാരം അടിച്ചേല്‍പ്പിക്കുകയും അവര്‍ക്കുള്ള സബ്സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ചെലവില്‍ കമ്മി കുറയ്ക്കുന്ന തന്ത്രമാണ് ഈ ബജറ്റിന്റെയും മുഖമുദ്ര

Read more: http://www.deshabhimani.com/index.php/articles/news-articles-02-03-2016/542854

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...