Thursday, May 21, 2015

പുതിയ നികുതിക്ക് പാരവെച്ചതാര്‍?

ധനമന്ത്രിമാരുടെ സമ്മേളനം കോവളത്ത് നടക്കുന്നതിനിടെ ത്രിപുര ധനമന്ത്രിയെ കണ്ടു. ''എങ്ങനെയുണ്ട്? 2016ല്‍ ജി.എസ്.ടി. നിലവില്‍വരുമോ?'' ''ഒന്നും ഉറപ്പിച്ചുപറയാനാവില്ല. ചിലപ്പോള്‍ ഒരുവര്‍ഷംകൂടി എടുത്തേക്കാം.'' ഇതു ശരിയായ വിലയിരുത്തലാണെന്നെനിക്കു തോന്നുന്നു. ജി.എസ്.ടി.യുടെ ഗുണദോഷങ്ങളെക്കുറിച്ച് വലിയ വിവാദങ്ങളില്ല. ദോഷത്തെക്കാള്‍ എത്രയോ കൂടുതലാണു ഗുണം. ഈ പുതിയ നികുതിസമ്പ്രദായം നിലവില്‍വരുന്നതോടെ എല്ലാ സംസ്ഥാനങ്ങളിലും ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുംകൂടി ഒരൊറ്റ നികുതിയും ഒറ്റനിരക്കുമായിത്തീരും. ഇതിന്റെ നേട്ടങ്ങള്‍ പലതാണ്.
ഒന്ന്, എല്ലായിടത്തെയും നികുതിസമ്പ്രദായം ഏകീകൃതമാകുമ്പോള്‍ വ്യാപാരവും നിക്ഷേപവും കൂടുതല്‍ സുഗമമായിത്തീരും. ഇന്ത്യ തടസ്സങ്ങളില്ലാത്ത ഒരൊറ്റക്കമ്പോളമായിത്തീരും.

രണ്ട്, നിലവിലുള്ള നികുതിസമ്പ്രദായത്തിന്റെ ഏറ്റവുംവലിയ ദൂഷ്യം നികുതിയുടെമേല്‍ നികുതിചുമത്തപ്പെടുന്നുവെന്നുള്ളതാണ്. ഉദാഹരണത്തിന്, ഒരു വ്യവസായി കേന്ദ്രസര്‍ക്കാറിന് എക്‌സൈസ് നികുതി കൊടുക്കുന്നു. പക്ഷേ, വ്യാപാരി ഇതു വില്‍ക്കുമ്പോള്‍ എക്‌സൈസ് നികുതികൂടിയടങ്ങുന്ന വിലയുടെമേലാണ് വാറ്റുനികുതി ചുമത്തുന്നത്. ഇതിനെയാണ് നികുതിയുടെമേല്‍ നികുതി എന്നുപറയുന്നത്. വാറ്റ് നികുതിതത്ത്വപ്രകാരം ഓരോ ഘട്ടത്തിലും നികുതിചുമത്തുമ്പോഴും മുന്‍ഘട്ടങ്ങളില്‍ കൊടുത്ത നികുതികഴിച്ച് ബാക്കി സര്‍ക്കാറിലൊടുക്കിയാല്‍ മതിയാകും. എന്നാല്‍, ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന വാറ്റ് സമ്പ്രദായത്തിന് ചില പരിമിതികളുണ്ട്.
സംസ്ഥാനാതിര്‍ത്തി കടക്കുമ്പോള്‍ വാറ്റ് ശൃഖല മുറിക്കപ്പെടും. തമിഴ്‌നാട്ടില്‍നിന്ന് വാങ്ങിച്ചുകൊണ്ടുവരുന്ന ചരക്കിനു നല്‍കിയ നികുതികള്‍ക്ക് കേരളത്തില്‍ കിഴിവു കിട്ടുകയില്ല. കേരളത്തിന്റെ അതിര്‍ത്തികടക്കുമ്പോള്‍ കേരളസര്‍ക്കാറിന് മൊത്തവ്യാപാരി വാറ്റ് നികുതി പൂര്‍ണമായും നല്‍കിയിരിക്കണം. നിലവിലുള്ള വാറ്റ് സമ്പ്രദായത്തിന്റെ മറ്റൊരു പോരായ്മ കേന്ദ്രസംസ്ഥാനനികുതികള്‍ തമ്മില്‍ ബന്ധമില്ല എന്നതാണ്. കേന്ദ്രസര്‍ക്കാറില്‍ കൊടുത്ത എക്‌സൈസ് നികുതിക്കോ സര്‍വീസ് ടാക്‌സിനോ സംസ്ഥാനസര്‍ക്കാറിനു കൊടുക്കുന്ന വാറ്റില്‍ കിഴിവുലഭിക്കില്ല. ജി.എസ്.ടി. ഈ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കും.

മൂന്ന്, ജി.എസ്.ടി. നികുതിചോര്‍ച്ച തടയാന്‍ സഹായിക്കും. ഒരു വ്യാപാരിക്ക് താന്‍ മുമ്പുകൊടുത്ത നികുതിയുടെ കിഴിവ് ലഭിക്കണമെന്നെങ്കില്‍ താന്‍ ചരക്കോ സേവനമോ വാങ്ങിയപ്പോള്‍ നികുതി കൊടുത്തതിന്റെ രേഖ ഹാജരാക്കണം. അതുകൊണ്ട് എല്ലാവര്‍ക്കും ബില്ലാവശ്യമാണ്. എല്ലാവരും ബില്ല് കൊടുത്ത് സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ നികുതിവെട്ടിപ്പ് സാധ്യമല്ല. കൂടുതലാളുകള്‍ നികുതിയുടെ വലയത്തിലെത്തിപ്പെടും.
നാല്, സര്‍ക്കാറിനു ലഭിക്കുന്ന നികുതിവരുമാനം മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ട്് വര്‍ധിക്കുമെങ്കിലും ജനങ്ങളുടെമേലുള്ള നികുതിഭാരം കുറയും. ഇപ്പോള്‍ സംസ്ഥാനസര്‍ക്കാറിന്റെ വാറ്റ്, വില്‍പ്പനനികുതി, പ്രവേശനനികുതി തുടങ്ങിയവയും കേന്ദ്രസര്‍ക്കാറിന്റെ എക്‌സൈസ് നികുതി, സേവനനികുതി എന്നിവയും എല്ലാംകൂടിയെടുത്താല്‍ ശരാശരി ഒരു ചരക്കിന്മേല്‍ 2628 ശതമാനം നികുതിവരും. ഇത് 2224 ശതമാനം ജി.എസ്.ടി. ആക്കി കുറയ്ക്കാനാണ് ഇപ്പോള്‍ പ്ലാനിടുന്നത്. നിരക്ക് കുറഞ്ഞാലും കൂടുതലാളുകള്‍ നികുതിവലയില്‍ വരുമ്പോള്‍ വരുമാനം കൂടും.

അഞ്ച്, കേരളംപോലുള്ള ഉപഭോക്തൃസംസ്ഥാനങ്ങളുടെ വരുമാനം കൂടും. ഇപ്പോള്‍ ചുരിങ്ങിയത് 10002000 കോടി രൂപയെങ്കിലും നികുതിവരുന്ന ഉപഭോക്തൃ ഉത്പന്നങ്ങള്‍ സ്വന്തം ആവശ്യത്തിനെന്നപേരില്‍ കേരളത്തിലേക്കു കൊണ്ടുവരുന്നുണ്ട്. ഇതില്‍നിന്ന് കേരളസര്‍ക്കാറിന് ഒരു നികുതിയുമീടാക്കാനാകുന്നില്ല. എന്നാല്‍, ഇനിമേല്‍ പുറംസംസ്ഥാനത്ത് ഈ ചരക്കുകള്‍ക്കീടാക്കിയ നികുതി കേരളത്തിനു കൈമാറാന്‍ മറ്റുസംസ്ഥാനങ്ങള്‍ ബാധ്യസ്ഥമാണ്.
ജി.എസ്.ടി. ഇത്ര കേമമാണെങ്കില്‍, 2006ലെ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടും എന്തുകൊണ്ട് ഇതുവരെ ഈ സമ്പ്രദായം പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെപോയി? ഒന്നാമത്തെ കാരണം പുതിയ നികുതിസമ്പ്രദായം പ്രാവര്‍ത്തികമാക്കുന്നതിന് ഒട്ടേറെ തയ്യാറെടുപ്പുകള്‍ വേണമെന്നതാണ്. ഭരണഘടനാഭേദഗതിവേണം, സംസ്ഥാനങ്ങള്‍ നിയമം പാസാക്കണം, അന്തസ്സംസ്ഥാനവ്യാപാരത്തെ സംബന്ധിച്ച് കൃത്യമായി കണക്കെടുക്കുന്നതിനും ഉത്പാദകസംസ്ഥാനത്തു ലഭിച്ച നികുതി ഉപഭോക്തൃസംസ്ഥാനത്ത് എത്തിച്ചുകൊടുക്കുന്നതിനും കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുണ്ടാകണം... ഇങ്ങനെ പലതും.

പക്ഷേ, നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നെങ്കില്‍ 34 വര്‍ഷംകൊണ്ട് ഈ ലക്ഷ്യങ്ങള്‍ നേടാമായിരുന്നു. അതില്‍ക്കവിഞ്ഞ് നീണ്ടുപോയതിന്റെ കാരണം കേന്ദ്രസര്‍ക്കാറിന്റെ ഹ്രസ്വദൃഷ്ടിയും രാഷ്ട്രീയക്കളികളും മൂലമാണ്. അഷിം ദാസ് ഗുപ്തയുടെ നേതൃത്വത്തിലുള്ള എംപവേഡ് കമ്മിറ്റി 2009 ആയപ്പോഴേക്കും ജി.എസ്.ടി. സംബന്ധിച്ച് പൊതു അഭിപ്രായസമന്വയത്തിലെത്തിച്ചേര്‍ന്നിരുന്നു. ഇതു തകര്‍ത്തത് കേന്ദ്രസര്‍ക്കാറാണ്. അതുപോലെതന്നെ പെട്രോളും മദ്യവും ജി.എസ്.ടി.യില്‍നിന്ന് ഒഴിവാക്കിനിര്‍ത്തണമെന്നായിരുന്നു സംസ്ഥാന ധനമന്ത്രിമാരുടെ ധാരണ. ഓരോ സംസ്ഥാനത്തിന്റെയും ശക്തമായ വാദങ്ങളെ മാനിച്ചുകൊണ്ട് മറ്റുചില ചരക്കുകളും ഉഴിവാക്കപ്പെട്ടു. ഇവയൊക്കെ സമ്പൂര്‍ണ ജി.എസ്.ടി. സങ്കല്പത്തിനു വിരുദ്ധമാണെന്നു വ്യക്തമാണ്. എന്നാല്‍, പ്രായോഗികസമീപനം കൈക്കൊള്ളാനാണു തീരുമാനിച്ചത്. ആദ്യം പരിമിതമായതോതിലുള്ള ജി.എസ്.ടി. ആവാം. പിന്നീട് പടിപടിയായി സമ്പൂര്‍ണമാക്കാം.
ഡോ. കെല്‍ക്കര്‍ അധ്യക്ഷനായ ധനകാര്യകമ്മീഷനാണ് ഈ ധാരണകളെ പൊളിച്ചത്. കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യമായി ആറുശതമാനം വീതമായിരിക്കണം ജി.എസ്.ടി. എന്ന് അദ്ദേഹം വാദിച്ചു. എല്ലാ ഒഴിവുകള്‍ക്കും അദ്ദേഹം എതിരായിരുന്നു. അതോടെ ഉരുത്തിരിഞ്ഞുവന്ന അഭിപ്രായസമന്വയം പെളിഞ്ഞു. 2010 ആകാറായപ്പോള്‍ ഒരു പ്രശ്‌നംകൂടി പൊങ്ങിവന്നു. വാറ്റ് കോമ്പന്‍സേഷനുവേണ്ടി തമിഴ്‌നാടും ഗുജറാത്തും മറ്റുചില സംസ്ഥാനങ്ങളും കേന്ദ്രത്തിനു ഹാജരാക്കിയ കണക്കുകള്‍ തെറ്റാണെന്ന കാരണം പറഞ്ഞ് ഏതാണ്ട് ഒരുവര്‍ഷക്കാലം നഷ്ടപരിഹാരം കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചു. ഇത് വലിയ പ്രതിഷേധത്തിനിടവെച്ചു. തമിഴ്‌നാടും ഗുജറാത്തും ജി.എസ്.ടി.ക്കെതിരായ നിലപാട് സ്വീകരിച്ചു.

അപ്പോഴേക്കും ബി.ജെ.പി.യുടെ രാഷ്ട്രീയനിലപാടിലും മാറ്റംവന്നു. ധനമന്ത്രിമാരുടെ സമ്മേളനങ്ങളില്‍ ജി.എസ്.ടി.യെ ബി.ജെ.പി. എതിര്‍ത്തു. ഇതില്‍ മുന്‍പന്തിയില്‍നിന്നത് മധ്യപ്രദേശിലെ രാഘവ്ജി ആയിരുന്നു. ഇതിനായി അദ്ദേഹം ഒട്ടനവധി രേഖകള്‍ വിതരണംചെയ്തു. വാറ്റ് നിലവില്‍വന്നതോടെ സംസ്ഥാനങ്ങളുടെ നികുതി അധികാരം ഗണ്യമായി പരിമിതപ്പെട്ടുകഴിഞ്ഞുവെന്നും അതുകൊണ്ട് ജി.എസ്.ടി. വഴി പുതിയതായി ഒന്നും നഷ്ടപ്പെടില്ലെന്നുമുള്ള എന്റെ വാദം വിലപ്പോയില്ല. യഥാര്‍ഥത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സേവനനികുതിയുടെമേലുള്ള അവകാശം പുതുതായി ലഭിക്കുകയാണു ചെയ്യുന്നത്. ഏതായാലും ഇതോടെ ധനമന്ത്രിമാരുടെ യോഗങ്ങളിലെ ചര്‍ച്ച സ്തംഭനത്തിലെത്തിച്ചേര്‍ന്നു.
ഇപ്പോള്‍ ബി.ജെ.പി. അധികാരത്തില്‍വന്നു. പാര്‍ലമെന്റില്‍പ്പോലും പൂര്‍ണമായി ചര്‍ച്ചചെയ്യാതെ നിയമം പാസാക്കണമെന്നുള്ള വാശിയിലാണ് അവര്‍ തുടങ്ങിയത്. 2011ല്‍ കരട് നിയമം അവതരിപ്പിച്ച കോണ്‍ഗ്രസ്സാകട്ടെ കൂടുതല്‍ പരിശോധന വേണമെന്ന നിലപാടിലേക്കും മാറി. അതിന് ഭരണഘടനാ ഭേദഗതി, രാജ്യസഭയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിട്ടിരിക്കുകയാണ്. മണ്‍സൂണ്‍ സമ്മേളനത്തില്‍ പാസാക്കപ്പെടുമെന്നുകരുതുന്നു.
നിയമഭേദഗതികളുടെ കടമ്പകള്‍ കടന്നാലും ജി.എസ്.ടി. നിരക്കടക്കമുള്ള പലകാര്യങ്ങളെക്കുറിച്ചും തീരുമാനമെടുക്കേണ്ടതുണ്ട്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ഇന്ന് ചര്‍ച്ചമുഴുവന്‍ െറവന്യൂ ന്യൂട്രല്‍ റേറ്റിനെക്കുറിച്ചു മാത്രമാണ്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന നിരക്കുവേണം എന്നത് വാദത്തിനുപോലും ആരും ഉയര്‍ത്തുന്നില്ല. എങ്കിലും ജി.എസ്.ടി. എത്രയുംനേരത്തേ വരട്ടെയെന്നാണ് എന്റെ ആഗ്രഹം. ഇന്നത്തെ കേരളത്തിന്റെ കുത്തഴിഞ്ഞ ധനകാര്യാവസ്ഥയില്‍ ഒരു പുതിയ തുടക്കംകുറിക്കാന്‍ ജി.എസ്.ടി. സഹായകരമാകും. 

1 comment:

  1. വിജ്ഞാനപ്രദമായ ലേഖനം.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...