Saturday, May 2, 2015

ട്രഷറി രക്ഷപ്പെട്ടത് എങ്ങനെ?

ധനവിചാരം, മാതൃഭൂമി ഏപ്രില്‍ 29, 2015

ഏപ്രില്‍മാസത്തില്‍ ട്രഷറി പൂട്ടേണ്ടിവരുമെന്നാണു പ്രവചിച്ചിരുന്നത്. എന്റെമാത്രമല്ല, ധനകാര്യവകുപ്പിന്റെ വിലയിരുത്തലും ഇതുതന്നെയായിരുന്നു. ധനകാര്യപ്രതിസന്ധിയെക്കുറിച്ചുള്ള കാബിനറ്റ് കുറിപ്പ് എത്തിച്ചേര്‍ന്ന നിഗമനം ഇങ്ങനെയായിരുന്നു: ''വര്‍ഷാവസാനം റവന്യൂകമ്മി 16,533 കോടി രൂപയ്ക്കും 23,724 കോടി രൂപയ്ക്കും ഇടയ്ക്കായിരിക്കും. 2014'15ലെ വര്‍ഷാന്ത്യ ട്രഷറി നീക്കിബാക്കി െമെനസ് 1000 കോടി രൂപയായിരിക്കും. സാധാരണഗതിയില്‍ ഏപ്രില്‍മാസത്തിലെ വരുമാന ഒഴുക്ക് വളരെ മന്ദഗതിയിലായിരിക്കും. ഈ പശ്ചാത്തലത്തില്‍ 2015 ഏപ്രില്‍മാസം ആദ്യം ട്രഷറി അടയ്‌ക്കേണ്ടിവരും.''
 

നാം ഏപ്രില്‍മാസം പിന്നിടുകയാണ്. ഒന്നും സംഭവിച്ചില്ല. ഇനിയിപ്പോള്‍ മെയ്മാസംമുതല്‍ കേന്ദ്രസഹായം ലഭിച്ചുതുടങ്ങും. ഏപ്രില്‍മാസത്തിലെ നികുതിവരുമാനത്തില്‍ ഗണ്യമായൊരുപങ്ക് അഡ്വാന്‍സ് നികുതിയായി മാര്‍ച്ചില്‍ പിരിച്ചിട്ടുണ്ട്. ഇതുമൂലമാണ് ഏപ്രിലില്‍ വരുമാനത്തിന്റെ ഒഴുക്കു കുറയുന്നത്. മെയ്മാസംമുതല്‍ നികുതിവരുമാനവും വര്‍ധിക്കും. സംസ്ഥാനട്രഷറി വലിയൊരു കടമ്പകടന്നിരിക്കുന്നു. ഇതെങ്ങനെ ഒപ്പിച്ചു?

സംസ്ഥാനത്തിന്റെ വരുമാനത്തിലൊരു എടുത്തുചാട്ടമുണ്ടായതുകൊണ്ടാണോ പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞത്? പ്രതിസന്ധിയുടെ പേരുപറഞ്ഞ് 2166 കോടി രൂപയുടെ അധികനികുതിഭാരം ചുമത്തണമെന്നാണ് ധനവകുപ്പ് നിര്‍ദേശിച്ചിരുന്നത്. ഇത് ഏതാണ്ട് കാബിനറ്റ് അംഗീകരിക്കുകയുംചെയ്തു. ഇതിനുപുറമെ വാട്ടര്‍ ചാര്‍ജ് വര്‍ധനപോലുള്ള നികുതിയിതരമാര്‍ഗങ്ങളിലൂടെയും പണം സമാഹരിക്കുന്നതിന് വലിയ ശ്രമം നടന്നു. ഇതൊക്കെയുണ്ടായിട്ടും ബജറ്റില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കുറഞ്ഞ തോതിലാണ് സംസ്ഥാനവരുമാനം വര്‍ധിച്ചത്.

സംസ്ഥാനസര്‍ക്കാറിന്റെ പ്രധാനപ്പെട്ട നികുതിവരുമാനങ്ങളുടെ മാര്‍ച്ച് അവസാനംവരെയുള്ള കണക്ക് ലഭ്യമായിട്ടുണ്ട്. വില്പനനികുതി, മോട്ടോര്‍വാഹനനികുതി, എക്‌സൈസ് നികുതി, സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷനും എന്നിവയാണ് സര്‍ക്കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട നികുതിവരുമാനം. ഈ നികുതിയിനങ്ങളില്‍ 46,531 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് 2014'15ലെ ബജറ്റില്‍ കണക്കാക്കിയത്. എന്നാല്‍, ലഭ്യമായ കണക്കുപ്രകാരം അത് 34,226 കോടി രൂപയാണ്; 26.5 ശതമാനം കുറവ്.
2013'14നെയപേക്ഷിച്ച് 32.7 ശതമാനം നികുതിവരുമാനം വര്‍ധിക്കുമെന്ന അനുമാനത്തിലാണ് ബജറ്റ് തയ്യാറാക്കിയത്. എന്നാല്‍, യഥാര്‍ഥത്തില്‍ വര്‍ധിച്ചത് കേവലം 8.5 ശതമാനം മാത്രമാണ്. ഏറ്റവും പ്രധാനപ്പെട്ട നികുതിവരുമാനമായ വില്പനനികുതിയില്‍ 11.5 ശതമാനമേ വര്‍ധനയുണ്ടായുള്ളൂ. എക്‌സൈസും സ്റ്റാമ്പ് ഡ്യൂട്ടിയുമാകട്ടെ, ഏതാണ്ട് എട്ടുശതമാനംവീതം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞു. ബജറ്റിലും ബജറ്റിനുപുറത്തും അടിച്ചേല്‍പ്പിച്ച നികുതിനിരക്കുവര്‍ധനയില്ലായിരുന്നെങ്കില്‍ എന്തായിരുന്നേനെ സ്ഥിതി! നികുതിപിരിവ്, ഭരണത്തിലെ കെടുകാര്യസ്ഥതയും അഴിമതിയും മൂലം ആകെ കുത്തഴിഞ്ഞു.

വരുമാനം വര്‍ധിക്കാതിരുന്നിട്ടും റവന്യൂവരുമാനം മുരടിച്ചുനിന്നിട്ടും എങ്ങനെയാണ് ധനവകുപ്പുതന്നെ പ്രവചിച്ച പ്രതിസന്ധി ഒഴിവാക്കാന്‍കഴിഞ്ഞത്? ഇതിനുപയോഗിച്ച ട്രിക്കുപോലെ മറ്റൊന്ന് ഇന്ത്യയുടെ ധനകാര്യചരിത്രത്തിലില്ല. ഇതിന് ഫിനാന്‍സ് സെക്രട്ടറിയെ അഭിനന്ദിക്കേണ്ടതുണ്ട്. ബജറ്റ് നിഘണ്ടുവില്‍ മൂന്നുതരം അക്കൗണ്ടുകളാണുള്ളത്. കണ്‍സോളിഡേറ്റഡ് ഫണ്ട്, കണ്ടിജെന്‍സി ഫണ്ട്, പബ്ലിക് അക്കൗണ്ട്. കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കാണ് സര്‍ക്കാറിന്റെ എല്ലാ വരുമാനവും വരിക. നിയമസഭയുടെ അനുവാദത്തോടെയാണ് ഇതില്‍നിന്ന് എല്ലാ ചെലവും നടത്തുന്നത്. ഇനി അവിചാരിതമായൊരു ചെലവിന് അത്യാവശ്യം പണം വേണ്ടിവന്നുവെന്നിരിക്കട്ടെ, ഇത്തരം സന്ദര്‍ഭങ്ങളില്‍ കണ്ടിജെന്‍സി ഫണ്ടില്‍നിന്നെടുത്ത് ചെലവാക്കാം. ഇതിനുപുറമേ സര്‍ക്കാര്‍ ട്രഷറിയില്‍ സൂക്ഷിക്കാന്‍ ജനങ്ങളും സ്ഥാപനങ്ങളും നല്‍കുന്ന പണമുണ്ട്. പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍, കരാറുകാരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ്, ട്രഷറി സേവിങ്‌സ് ഡെപ്പോസിറ്റ് തുടങ്ങിയവയൊക്കെ ഇതില്‍പ്പെടും. ഇവയില്‍നിന്ന് ഓരോ വര്‍ഷവുമുണ്ടാകുന്ന അധികനിക്ഷേപം പബ്ലിക് അക്കൗണ്ടില്‍നിന്നുള്ള വായ്പയായിട്ടാണ് ബജറ്റില്‍ വരവുവെയ്ക്കുക.

ഇവയല്ലാതെ പുതിയൊരേര്‍പ്പാട് ഈവര്‍ഷം തുടങ്ങിയിരിക്കയാണ്. ഇതിനു നല്‍കിയിരിക്കുന്ന പേരാണ് ഇലക്ട്രോണിക് ലെഡ്ജര്‍ അക്കൗണ്ട്. ധനകാര്യവര്‍ഷംമുഴുവന്‍ പദ്ധതിച്ചെലവുകളുടെമേല്‍ കര്‍ശനമായ നിയന്ത്രണങ്ങളുണ്ടായിരുന്നു. അതുകൊണ്ട് വകുപ്പുകള്‍ക്കും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും പണം ചെലവഴിക്കാന്‍ കഴിഞ്ഞില്ല. സാധാരണ എല്ലാവര്‍ഷവും നടക്കുന്നതുപോലെ മാര്‍ച്ചുമാസത്തില്‍ ഇവരെല്ലാം പണത്തിനുവന്ന് തിക്കും തിരക്കുംകൂട്ടിയാല്‍ കൊടുക്കാന്‍ പണമുണ്ടാകില്ല. വകുപ്പുകള്‍ക്കവകാശപ്പെട്ട പണം കൊടുക്കില്ലെന്നുപറഞ്ഞാല്‍ മന്ത്രിമാരടക്കം പ്രതിഷേധിക്കും. ഇതിനു പരിഹാരമായിട്ടാണ് ഇലക്ട്രോണിക് ലെഡ്ജര്‍ അക്കൗണ്ട് കണ്ടുപിടിച്ചത്. 2014'15ലെ പദ്ധതിയില്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമനുവദിച്ച പണം മാര്‍ച്ചിനകം ചെലവാക്കിയില്ലെങ്കില്‍ അത് ലാപ്‌സാവുകയില്ല. വകുപ്പുകളും സ്ഥാപനങ്ങളും ഈ പണം അടുത്തവര്‍ഷം ചെലവഴിക്കാന്‍ ആവശ്യമുണ്ടെന്നുപറഞ്ഞ് ഇലക്ട്രോണിക് ലെഡ്ജര്‍ അക്കൗണ്ടില്‍ രേഖപ്പെടുത്തിയാല്‍മതി. 2015'16ലെ ബജറ്റില്‍ ഇവയ്ക്കായി പ്രത്യേക വകയിരുത്തലുകളില്ലെങ്കിലും സാധാരണ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് അവര്‍ക്ക് ലെഡ്ജര്‍ അക്കൗണ്ടിലുള്‍പ്പെടുത്തിയ സ്‌കീമുകള്‍ക്കുള്ള പണം പിന്‍വലിച്ച് ചെലവഴിക്കാം. നിയമസഭ ഒരുവര്‍ഷത്തേക്കാണ് ബജറ്റ് പാസാക്കുന്നത്. കെ.എം. മാണി അത് രണ്ടുവര്‍ഷത്തേക്കുള്ള ബജറ്റാക്കി മാറ്റി.
ഇപ്പോള്‍ ലഭ്യമായ കണക്കുപ്രകാരം 2015'16ലെ പദ്ധതിച്ചെലവിലെ ഇടിവ് ഞെട്ടിക്കുന്നതാണ്. സംസ്ഥാന പദ്ധതിയടങ്കല്‍ 15,300 കോടി രൂപയാണ്. വകുപ്പുകള്‍ ട്രഷറിയില്‍നിന്നു പിന്‍വലിച്ചിട്ടുള്ളത് 4,541 കോടി രൂപ മാത്രമാണ്. എന്നുവെച്ചാല്‍ പദ്ധതിയടങ്കലിന്റെ 29.7 ശതമാനംമാത്രം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഇത്തരത്തില്‍ 43ശതമാനം തുക മാത്രമാണ് ട്രഷറിയില്‍നിന്നു പിന്‍വലിച്ച് ചെലവാക്കിയത്. രണ്ടിന്റെയുംകൂടി ശരാശരിയെടുത്താല്‍ പദ്ധതിച്ചെലവ് അടങ്കലിന്റെ 32.38 ശതമാനംമാത്രം. ട്രഷറി പൂട്ടാതിരുന്നതിനു കാരണമിതാണ്. ഈവര്‍ഷത്തെ പദ്ധതിനടത്തിപ്പ് അടുത്ത വര്‍ഷത്തേക്കു മാറ്റിയിരിക്കയാണ്. പദ്ധതി വെട്ടിക്കുറച്ചു എന്ന അപഖ്യാതി പ്ലാനിങ് ബോര്‍ഡിനുമില്ല.

ധനവകുപ്പ് മറ്റൊരുകാര്യംകൂടി ചെയ്തു. കേന്ദ്രസര്‍ക്കാര്‍ 14,000 കോടി രൂപ വായ്പയെടുക്കാനാണ് അനുവാദം നല്‍കിയിട്ടുള്ളത്. ഈ വായ്പമുഴുവന്‍ എടുത്തു. ഇതിനുപുറമേ വലിയതോതില്‍ പബ്ലിക് അക്കൗണ്ട് വഴി വായ്പയെടുത്തു. ബജറ്റവതരിപ്പിച്ചപ്പോള്‍ 821 കോടി രൂപയാണ് ട്രഷറി സേവിങ്‌സ് ബാങ്കുവഴി ഇങ്ങനെ വായ്പയെടുക്കുമെന്നു പറഞ്ഞിരുന്നത്. എന്നാല്‍, പുതുക്കിയ കണക്കുപ്രകാരം 2300 കോടി രൂപയാണ് പബ്ലിക് അക്കൗണ്ടു വഴിയുള്ള വായ്പ. അവസാനകണക്ക് വരുമ്പോള്‍ ഇതിലും കൂടുതലാകാനാണു സാധ്യത. സാമൂഹികക്ഷേമഫണ്ടുകള്‍, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, സഹകരണസ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ട്രഷറിയില്‍ പണം നിക്ഷേപിച്ചു. തദ്ദേശഭരണസ്ഥാപനങ്ങളുടെ പരിശീലനത്തിനായി സ്ഥാപിച്ചിട്ടുള്ള 'കില'യെക്കൊണ്ട് സ്വത്തുക്കള്‍ പണയംവെച്ച് ട്രഷറിയില്‍ നിക്ഷേപിക്കാനുള്ള ശ്രമംനടത്തി. ഇങ്ങനെ എവിടന്നെല്ലാം കൈയിട്ടുവാരിയെന്ന് നമുക്കിപ്പോഴുമറിയില്ല.
ഏതായാലും ട്രഷറിവഴി വായ്പയെടുക്കാനുള്ള വെപ്രാളത്തിന് ഒരു കാവ്യനീതിയുെണ്ടന്നു പറയാതെ നിര്‍വാഹമില്ല. ട്രഷറി സേവിങ്‌സ് ബാങ്കിനെ പൊളിക്കുന്ന സമീപനമാണ് യു.ഡി.എഫ്. ഇതുവരെ സ്വീകരിച്ചുവന്നത്. സര്‍ക്കാര്‍പണം മറ്റു ധനകാര്യസ്ഥാപനങ്ങളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് എല്‍.ഡി.എഫ്. കര്‍ശനമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്കനുകൂലമായ നിലപാടായിരുന്നു യു.ഡി.എഫ്. സര്‍ക്കാറിന്റെത്. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ട്രഷറി അക്കൗണ്ടുവഴി നല്‍കുന്നതിനുവേണ്ടിയുള്ള വിശദമായൊരു പദ്ധതി കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറാക്കി. ഇതുവഴി പ്രതിവര്‍ഷം ശമ്പളത്തിന്റെയും പെന്‍ഷന്റെയും കാഷ് ബാലന്‍സായി ഒരു 2000കോടി രൂപയെങ്കിലും സര്‍ക്കാറിന് പലിശരഹിതനിക്ഷേപമായി ലഭിക്കുമായിരുന്നു. ട്രഷറി സേവിങ്‌സ് ബാങ്കിനുപകരം ബാങ്കുകളുടെ അക്കൗണ്ടുവഴി ശമ്പളം നല്‍കാനാണ് കെ.എം. മാണി ഉത്തരവിട്ടത്. ഇങ്ങനെ ട്രഷറി സേവിങ്‌സ് ബാങ്കിന്റെ സാധ്യതകളെ കൊട്ടിയടച്ചവര്‍ ആപദ്ഘട്ടത്തില്‍ സേവിങ്‌സ് ബാങ്ക് ശരണം ഗച്ഛാമി ചൊല്ലിനടക്കുകയാണ്.

ഇങ്ങനെ വാങ്ങിക്കൂട്ടിയ കടം മൂലധനനിക്ഷേപത്തിനായിട്ടല്ല ഉപയോഗിച്ചത്. ബജറ്റ്പ്രകാരം 6,636 കോടി രൂപയായിരുന്നു മൂലധനച്ചെലവുകള്‍. എന്നാല്‍, ഫിബ്രവരി അവസാനംവരെ ഇതിന്റെ പകുതി തുകപോലും ചെലവാക്കിയില്ല. വായ്പയെടുത്തതില്‍ സിംഹപങ്കും സര്‍ക്കാറിന്റെ നിത്യദാനച്ചെലവുകള്‍ക്കുവേണ്ടിയായിരുന്നു, റവന്യൂകമ്മി നികത്താനായിരുന്നു. എ.ജി.യുടെ കണക്കുപ്രകാരം, ഫിബ്രവരിമാസം അവസാനിച്ചപ്പോള്‍ റവന്യൂകമ്മി 9,875 കോടി രൂപയാണ്. മാര്‍ച്ചുമാസത്തെ ചെലവുകൂടി കണക്കിലെടുക്കുമ്പോള്‍ എന്റെ മതിപ്പുകണക്ക് റവന്യൂകമ്മി 12,00015,000 കോടി വരുമെന്നാണ്. ഇതൊരു സര്‍വകാല റെക്കോഡാണ്. എന്നിട്ടും ഒരുളുപ്പുമില്ലാതെ പുതിയ ഹൈസ്‌കൂളുകളും പ്ലസ്ടുവിന് പുതിയ ബാച്ചുകളും അനുവദിച്ചുകൊണ്ടിരിക്കയാണ്. ഈ നിരുത്തരവാദപരമായ പെരുമാറ്റംമൂലം ധനകാര്യകമ്മീഷന്റെ ഗ്രാന്റിലൊരുഭാഗം കേരളത്തിനു നഷ്ടപ്പെടാനാണു സാധ്യത. ധനപ്രതിസന്ധി ഈവര്‍ഷം കൂടുതല്‍ രൂക്ഷമാകും. 2015'16ലെ വാര്‍ഷികപദ്ധതി നടപ്പാക്കിയാല്‍മാത്രം പോരല്ലോ, കഴിഞ്ഞവര്‍ഷത്തെ പദ്ധതി ഇലക്ട്രോണിക് ലെഡ്ജര്‍ അക്കൗണ്ടില്‍ കിടക്കുകയല്ലേ. അതിനും പണം കണ്ടെത്തണം. എവിടെനിന്ന്? ഇതുപോലെ ധനപരമായ അരാജകത്വം നടമാടിയ മറ്റൊരുകാലം കേരളത്തിലുണ്ടായിട്ടില്ല. 

2 comments:

  1. എത്ര തവണ വായിച്ചാലാണ് കാര്യങ്ങള്‍ മനസ്സില്‍ നില്‍ക്കുക ? വളരെ ആഴമേറിയതും ആവിശ്യത്തിലേറെ ശ്രമകരമായതും. അതു കൊണ്ട് സംശയമോ തര്‍ക്കമോ ഉണ്ടാകുമ്പോള്‍ വീണ്ടും ഇവിടെ എത്താം. എല്ലാ ലേഖനങ്ങളും ബ്ലോഗില്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...