Monday, March 23, 2015

നിങ്ങള്‍ വിളിക്കുന്ന കസ്റ്റമര്‍ പരിധിയ്ക്കു പുറത്തായതെങ്ങനെ?

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുതുടങ്ങിയ നാള്‍മുതല്‍ ബി.എസ്.എന്‍.എല്ലിന്റെ വരിക്കാരനാണ് ഞാന്‍. മറ്റ് മൊബൈല്‍ കമ്പനികളുടെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളിലും മോഹനവാഗ്ദാനങ്ങളിലും വീഴാതെ ഇപ്പോഴും ഈ പൊതുമേഖലാസ്ഥാപനത്തെ ആശ്രയിക്കുന്ന ലക്ഷോപലക്ഷം മലയാളികള്‍ വേറെയുമുണ്ട്. ഞങ്ങളെല്ലാവരും കഴിഞ്ഞ രണ്ടുവര്‍ഷമായി അസംതൃപ്തരാണ്. പലരെയും വിളിച്ചാല്‍ കിട്ടുന്നില്ല. നിങ്ങള്‍ വിളിക്കുന്ന സബ്‌സ്‌െ്രെകബര്‍ പരിധിക്ക് പുറത്താണെന്ന മറുപടികേട്ട് മടുത്തു. ആളെ കിട്ടിയാല്‍ത്തന്നെ പലപ്പോഴും സംഭാഷണം മുറിഞ്ഞ് നിന്നുപോകുന്നു. ഡല്‍ഹിയിലെ കേരളാഹൗസിലും ആലപ്പുഴ റെസ്റ്റ്ഹൗസിലും ഒരേ അനുഭവം. മറ്റ് സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് വരിക്കാര്‍ ബി.എസ്.എന്‍.എല്ലിനെ ഉപേക്ഷിച്ചപ്പോഴും കേരളം വേറിട്ടുനിന്നു. കഴിഞ്ഞവര്‍ഷവും കേരളത്തിലെ ബി.എസ്.എന്‍.എല്‍. 432 കോടി രൂപ ലാഭമുണ്ടാക്കി. പക്ഷേ, സ്ഥിതി അത്ര ഭദ്രമല്ല. ഡിസംബറില്‍ 1408 വരിക്കാര്‍ കുറഞ്ഞു എന്നൊരു വാര്‍ത്തകണ്ടു. 

ബി.എസ്.എന്‍.എല്ലിന്റെ സ്വകാര്യവത്കരണത്തെക്കുറിച്ചും സ്വത്തുക്കള്‍ മറ്റൊരു കമ്പനിക്ക് കൈമാറുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ടവറുകളും എക്‌സ്‌ചേഞ്ചുകളും ഔട്ട്‌സോഴ്‌സ് ചെയ്യണമെന്ന നിര്‍ദേശം നടപ്പാക്കിത്തുടങ്ങിയെന്ന് യൂണിയനുകള്‍ ആക്ഷേപിക്കുന്നു. കമ്പനി രക്ഷപ്പെടണമെങ്കില്‍ മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിടണമെന്ന അഭിപ്രായവുമായി ഒരു വിദേശ കണ്‍സള്‍ട്ടന്റും രംഗപ്രവേശം ചെയ്തുകഴിഞ്ഞു. 

ജീവനക്കാരുടെ എണ്ണം കൂടിയതാണ് പ്രശ്‌നമെന്ന് വാദിക്കുന്നവര്‍ ഒരുകാര്യം മറക്കുന്നു. മറ്റ് ടെലിഫോണ്‍ കമ്പനികളെ അപേക്ഷിച്ച് അതിവിപുലമായ ലാന്‍ഡ്‌ലൈന്‍ നെറ്റ്വര്‍ക്ക് പരിപാലിക്കേണ്ട ചുമതല ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ക്കുണ്ട്. കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തും ഇത്രയും ജീവനക്കാരുണ്ടായിരുന്നു. മാത്രമല്ല, സമീപകാലത്തൊന്നും ശമ്പളച്ചെലവില്‍ വലിയ വര്‍ധനയൊന്നും ഉണ്ടായിട്ടുമില്ല. 2009'10ല്‍ 13,500 കോടി രൂപയായിരുന്ന ശമ്പളച്ചെലവ് 2012'13ല്‍ 13,700 കോടി രൂപയായി. അതേസമയം, കമ്പനിയുടെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായി. 2007'08ല്‍ 32,800 കോടി രൂപയായിരുന്ന വരുമാനം 2012'13ല്‍ 25,600 കോടി രൂപയായി താണു. കമ്പനി നേരിടുന്ന യഥാര്‍ഥ പ്രശ്‌നം വരുമാനത്തിലുണ്ടായ ഇടിവാണ്. 

ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം അഭൂതപൂര്‍വമായി വര്‍ധിക്കുന്ന സമയത്ത് ബി.എസ്.എന്‍.എല്‍. വരിക്കാരുടെ എണ്ണം എന്തുകൊണ്ട് കുറയണം? 2008ല്‍ വരിക്കാരുടെ എണ്ണത്തില്‍ ബി.എസ്.എന്‍.എല്ലിന് രണ്ടാംസ്ഥാനമായിരുന്നു. ഇന്നത് അഞ്ചാംസ്ഥാനമായി. താരതമ്യേന മെച്ചപ്പെട്ട റെക്കോഡുള്ള കേരളത്തില്‍പ്പോലും ബി.എസ്.എന്‍.എല്‍. വിഹിതം 2005ല്‍ 47 ശതമാനമായിരുന്നത് 11 ശതമാനമായി താഴ്ന്നിരിക്കുന്നു. 

ഉപഭോക്താക്കളുടെ അസംതൃപ്തിക്ക് കാരണം ജീവനക്കാരുടെ കാര്യശേഷിയുടെ കുറവും അര്‍പ്പണബോധമില്ലായ്മയുമാണെന്ന് ഞാന്‍ പറയില്ല. പഴഞ്ചന്‍ സാമഗ്രികളും സാങ്കേതികവിദ്യയുടെ നവീകരണത്തിന്റെ അഭാവവുമാണ് വില്ലന്‍വേഷത്തിലുള്ളത്. ഇന്നത്തെ വമ്പന്‍ സ്വകാര്യകമ്പനികളുടെയെല്ലാം നല്ലൊരു പങ്കും ബി.എസ്.എന്‍.എല്ലില്‍നിന്ന് റാഞ്ചിയതാണ്. സ്വകാര്യ കുത്തകകള്‍ക്കുവേണ്ടി അഴിമതിക്കാരായ മേധാവികളും രാഷ്ട്രീയലോബിയുംകൂടി പൊതുമേഖലയുടെ നവീകരണത്തെ തുരങ്കംവെച്ച കഥയാണ് ബി.എസ്.എന്‍.എല്ലിന്റെ ചരിത്രം. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റല്‍ സര്‍വീസിനെ 1990കളിലാണ് മൂന്നായി വിഭജിച്ചത്. ബോംബെ, ഡല്‍ഹി നഗരങ്ങള്‍ക്കുവേണ്ടിയുള്ള എം.ടി.എന്‍.എല്‍., മറ്റുനഗരങ്ങള്‍ക്കും ഗ്രാമപ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള ബി.എസ്.എന്‍.എല്‍., വിദേശ സംവേദനത്തിനുള്ള വി.എസ്.എന്‍.എല്‍. എന്നിവയായിരുന്നു ആ മൂന്ന് കമ്പനികള്‍. വി.എസ്.എന്‍.എല്ലിനെ ചുളുവിലയ്ക്ക് ടാറ്റ തട്ടിയെടുത്തു. ഇന്ത്യയിലെ ടെലികോം കുംഭകോണങ്ങളുടെ ചരിത്രവും പൊതുമേഖലയ്‌ക്കെതിരെയുള്ള ഗൂഢാലോചനയും ഇവിടെ തുടങ്ങുന്നു. മറ്റുരണ്ട് കമ്പനികളും പൊതുമേഖലയില്‍ത്തന്നെ തുടര്‍ന്നു. 1994ല്‍ മൊബൈല്‍ സര്‍വീസിലേക്ക് സ്വകാര്യ കമ്പനികള്‍ക്ക് പ്രവേശനം നല്‍കി. പക്ഷേ, എട്ടുവര്‍ഷത്തിനുശേഷം 2002ല്‍ മാത്രമേ ബി.എസ്.എന്‍.എല്ലിന് മൊബൈല്‍ ഫോണ്‍ ഇടപാടിനുള്ള അനുവാദം നല്‍കിയുള്ളൂ. 

2002ല്‍ മൊബൈല്‍ ഫോണ്‍ മേഖലയിലേക്ക് കാലുവെച്ച ബി.എസ്.എന്‍.എല്‍. സ്വകാര്യ കമ്പനികളെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് വളരാന്‍ ഏതാനും വര്‍ഷമേ വേണ്ടിവന്നുള്ളൂ. ഇടപാടുകാരുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധന കണക്കിലെടുത്ത് നാലുകോടി പുതിയ ലൈനുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ കമ്പനി തീരുമാനിച്ചെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞ് കേന്ദ്രം അനുമതി നിഷേധിച്ചു. 2010ല്‍ ജീവനക്കാരുടെ പൊതുപണിമുടക്കിനുശേഷമാണ് രണ്ടുകോടി ലൈനുകള്‍ക്കുള്ള അനുമതി നല്‍കിയത്. അപ്പോഴേക്കും എതിരാളികള്‍ ബഹുദൂരം മുന്നിലായിക്കഴിഞ്ഞിരുന്നു. 

അക്കാലത്ത് ബി.എസ്.എന്‍.എല്ലിന് പണത്തിന് പഞ്ഞമുണ്ടായിരുന്നില്ല. 2008'09ലെ ബാലന്‍സ് ഷീറ്റ് പ്രകാരം 70,000 കോടി രൂപ കാഷായിത്തന്നെ കമ്പനിയുടെ കൈവശമുണ്ടായിരുന്നു. ഈ തന്റേടത്തില്‍ ഒമ്പതുകോടി ലൈനുകള്‍ക്ക് ടെന്‍ഡര്‍ വിളിച്ചു. ഒരു ചൈനീസ് ടെലികമ്യൂണിക്കേഷന്‍ കമ്പനിക്കാണ് ടെന്‍ഡര്‍ കിട്ടിയത്. സുരക്ഷാകാരണം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അതേസമയം, ഇതേ കമ്പനിയുമായി സഹകരിച്ചുകൊണ്ട് രാജ്യംമുഴുവന്‍ സേവനദാതാവാകുന്നതിന് റിലയന്‍സിന് അനുവാദവും കൊടുത്തു. റിലയന്‍സ് അതിര്‍ത്തിപ്രദേശങ്ങളില്‍ ലൈനുകള്‍ വലിക്കുന്നില്ല എന്നതാണ് പറഞ്ഞ ന്യായം. 

വീണ്ടും ടെന്‍ഡര്‍ വിളിച്ച ബി.എസ്.എന്‍.എല്ലിനെ കേസുകളില്‍ കുരുക്കി കോടതിയില്‍ തളച്ചു. കേസ് തള്ളിയപ്പോള്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനുമുന്നിലായി തര്‍ക്കം. ഇവിടെനിന്ന് ക്ലിയറന്‍സ് കിട്ടിയപ്പോഴേക്കും ആദ്യത്ത ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയോട് നെഗോസിയേഷന്‍ നടത്തി കരാര്‍ ഉറപ്പിക്കാന്‍ പാടില്ല, പിന്നെയും ടെന്‍ഡര്‍ വിളിക്കണമെന്നായി കേന്ദ്രനിര്‍ദേശം. ചുരുക്കത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ നവീകരണത്തെ എല്ലാ നിക്ഷിപ്ത താത്പര്യക്കാരും ഒത്തുചേര്‍ന്ന് തുരങ്കംവെച്ച് കമ്പനിയെ ഇന്നത്തെ ഗതിയിലാക്കി. പൊതുമേഖലയുടെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ച് ഗീര്‍വാണം മുഴക്കുന്നവര്‍ പഠിക്കേണ്ട ചരിത്രമാണിത്. 

ലാന്‍ഡ് ലൈനുകളുടെ 85 ശതമാനവും ബി.എസ്.എന്‍.എല്ലിന് തന്നെയാണ്. ഇതില്‍നിന്നുള്ള നഷ്ടം നികത്തിയിരുന്നത് എസ്.ടി.ഡി.യില്‍നിന്നുള്ള ലാഭംകൊണ്ടാണ്. എസ്.ടി.ഡി. സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തു. പക്ഷേ, ഗ്രാമീണമേഖലയിലെ സേവനത്തിന്റെ ബാധ്യതയില്‍നിന്ന് അവരെ ഒഴിവാക്കി. ആ ചുമതല പൂര്‍ണമായും ബി.എസ്.എന്‍.എല്ലിന് മാത്രമായി. ഈ നഷ്ടം നികത്താന്‍ സ്വകാര്യകമ്പനികളില്‍നിന്ന് ലെവി പിരിച്ച് സബ്‌സിഡിയായി ബി.എസ്.എന്‍.എല്ലിന് നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍, സ്വകാര്യകമ്പനികളുടെ ഈ ബാധ്യതയും ഒഴിവാക്കിക്കൊടുത്തു. ഇതുകൊണ്ടുമാത്രം 8,000 കോടി രൂപയുടെ നഷ്ടം ബി.എസ്.എന്‍.എല്ലിന് ഉണ്ടായി. ഇതുപോലെ മറ്റ് പല വാഗ്ദാനങ്ങളും കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചു. ലാന്‍ഡ് ലൈനുകള്‍ 2013'14ല്‍ ഏതാണ്ട് 15,000 കോടി രൂപയുടെ നഷ്ടമാണ് വരുത്തിയത്. 

ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനുവേണ്ടി ലാന്‍ഡ് ലൈനുകള്‍ ഉപയോഗപ്പെടുന്നത് വലിയ നേട്ടമായിരിക്കും. എന്നാല്‍, ഇതിനുള്ള മൂലധനം മുടക്കുന്നതിന് ഇന്ന് ബി.എസ്.എന്‍.എല്ലിന് കഴിയുന്നില്ല. അതേസമയം, റെയില്‍വേപോലും തങ്ങളുടെ സിഗ്‌നല്‍ ലൈനുകള്‍ ഉപയോഗപ്പെടുത്തി ഫലപ്രദമായി ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് മേഖലയിലേക്ക് കടക്കുകയാണ്. ഇക്കാലയളവില്‍ ഏതാണ്ട് 40,000 കോടി രൂപ ബി.എസ്.എന്‍.എല്ലില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തു. ടെന്‍ഡറില്‍ പങ്കെടുക്കാതിരുന്നിട്ടും ത്രീ സ്‌പെക്ട്രത്തിനും വൈമാക്‌സ് സ്‌പെക്ട്രത്തിനും ഇന്ത്യ മുഴുവന്‍ ലൈസന്‍സ് എന്ന് കണക്കാക്കി 18,500 കോടി രൂപ ഈടാക്കിയതാണ് ഇതില്‍ ഏറ്റവും കുപ്രസിദ്ധം. ചില സര്‍ക്കിളുകള്‍ക്കുമാത്രം ടെന്‍ഡര്‍ വിളിച്ച സ്വകാര്യകമ്പനികളെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. വൈമാക്‌സ് സ്‌പെക്ട്രം തിരിച്ചുകൊടുത്തെങ്കിലും അടച്ച പണം കേന്ദ്രസര്‍ക്കാര്‍ തിരികെനല്‍കിയില്ല. 

ബി.എസ്.എന്‍.എല്ലിന്റെ ടവറുകളും എക്‌സ്‌ചേഞ്ചുകളും എതിരാളിയായ റിലയന്‍സിന് തുറന്നുകൊടുക്കുന്നതുപോലുള്ള വിചിത്രമായ നടപടികളാണ് കമ്പനിയെ രക്ഷിക്കാനെന്നപേരില്‍ കൈക്കൊള്ളുന്നത്. ബി.എസ്.എന്‍.എല്ലിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് റിലയന്‍സ് ഓരോ വര്‍ഷവും സര്‍വീസ് ഫീസ് നല്‍കണം. പക്ഷേ, സേവനങ്ങളില്‍ എന്തെങ്കിലും വീഴ്ചവരുത്തിയാല്‍ കനത്ത ഫൈന്‍ ബി.എസ്.എന്‍.എല്‍. നല്‍കണം. സര്‍വീസ് ഫീസില്‍നിന്ന് ഫൈന്‍ കിഴിച്ചാല്‍ പിന്നെ ബി.എസ്.എന്‍.എല്ലിന് മിച്ചമൊന്നുമുണ്ടാവില്ല. 

അതിഭയങ്കരമായ ഒരു സിദ്ധാന്തം മുന്നോട്ടുവെച്ചുകൊണ്ടാണ് ബി.എസ്.എന്‍.എല്ലിനെ റിലയന്‍സിന്റെ തൊഴുത്തില്‍ കൊണ്ട് കെട്ടുന്നത്. ബി.എസ്.എന്‍.എല്ലിന്റെ സൗകര്യങ്ങള്‍ കൈമാറുന്നതുവഴി റിലയന്‍സിനെ പൊതുമേഖലാ ആശ്രിതത്വത്തില്‍ നിര്‍ത്താമെന്നാണ് ആ സിദ്ധാന്തം. 2002'08 കാലത്ത് ഇന്ത്യന്‍ മൊബൈല്‍ മേഖല അഭൂതപൂര്‍വമായി വികസിച്ചപ്പോള്‍ പല സ്വകാര്യകമ്പനികളും ബി.എസ്.എന്‍.എല്ലിന്റെ സൗകര്യങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതുകൊണ്ടാണത്രേ തനതായ സൗകര്യങ്ങള്‍ സൃഷ്ടിച്ച് സ്വകാര്യകമ്പനികള്‍ പൊതുമേഖലയ്ക്ക് വെല്ലുവിളിയായത്. ബി.എസ്.എന്‍.എല്ലിനെ റിലയന്‍സിന് പാട്ടത്തിനുകൊടുക്കുകവഴി പഴയ തന്ത്രപരമായ വീഴ്ച പരിഹരിക്കുകയാണുപോലും. കോഴികള്‍ നേരിടുന്ന പ്രതിസന്ധി എന്നെന്നേക്കുമായി പരിഹരിക്കാനുള്ള എളുപ്പവഴി, കോഴിക്കൂടിന്റെ പൂട്ടും താക്കോലും കുറുക്കന് കൈമാറുകയാണല്ലോ! 

എന്തൊക്കെ പരാധീനതകളുണ്ടെങ്കിലും 3,000 ഓഫീസുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കേബിള്‍ നെറ്റ്വര്‍ക്കാണ് ബി.എസ്.എന്‍.എല്‍. നാലുലക്ഷം കോടി രൂപ മതിപ്പുവിലയുള്ള പതിനായിരക്കണക്കിന് ഏക്കറോളം ഭൂമി ഇന്ത്യയുടെ പലഭാഗത്തുമുണ്ട്. മുംബൈയിലെ ഭൂമി മറിച്ചുവിറ്റുകൊണ്ടാണ് വി.എസ്.എന്‍.എല്ലിനെ വിഴുങ്ങിയ ടാറ്റ നേട്ടമുണ്ടാക്കിയത്. ഭൂമിയുടെ വിലകൊണ്ടുമാത്രം കേന്ദ്രസര്‍ക്കാറിനോടുള്ള ബാധ്യതതീര്‍ക്കാന്‍ ടാറ്റയ്ക്ക് കഴിഞ്ഞു. 

ബി.എസ്.എന്‍.എല്ലിനെ രക്ഷിക്കാന്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുകയാണ്. കമ്പനിക്ക് പൂര്‍ണസമയ ചെയര്‍മാനെ നിയമിക്കണമെന്നും ഡയറക്ടര്‍ ബോര്‍ഡിലെ ഒഴിവുകള്‍ നികത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ടെലികോം സര്‍വീസില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്ന, ഉയര്‍ന്ന തസ്തികകളിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കമ്പനിയില്‍ സ്ഥായിയായ താത്പര്യമില്ലെന്നും സ്വകാര്യവത്കരണത്തിന്റെ വക്താക്കളായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും യൂണിയനുകള്‍ ആക്ഷേപിക്കുന്നു. ബി.എസ്.എന്‍.എല്‍. ഒറ്റപ്പെട്ട അനുഭവമല്ല. എല്‍.ഐ.സി.യെ തകര്‍ക്കാനും ഇതേ അടവുകളാണ് പയറ്റുന്നത്. ഇന്‍ഷുറന്‍സ് മേഖലയില്‍ കടന്നുവന്ന സ്വകാര്യകുത്തകകള്‍ക്ക് എല്‍.ഐ.സി.യോട് മത്സരിച്ച് മുന്നേറാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് എല്‍.ഐ.സി.യുടെ ഏറ്റവും ജനപ്രിയമായ തനത് പ്ലാനുകളെല്ലാം നിര്‍ത്തലാക്കി. മത്സരയോട്ടത്തില്‍ പിന്നിലായിപ്പോയവരെ സഹായിക്കാന്‍ മുന്നേറിയവരുടെ കൈയും കാലും അടിച്ചൊടിക്കുക എന്ന ഒറ്റമൂലിയേ കേന്ദ്രസര്‍ക്കാറിന്റെ കൈവശമുള്ളൂ. പൊതുമേഖലയുടെ കൈയും കാലും വരിഞ്ഞുകെട്ടി സ്വകാര്യകുത്തകകള്‍ക്ക് മത്സരത്തിനുള്ള തുല്യ അവസരം ഉണ്ടാക്കിക്കൊടുക്കുന്നു. ഇങ്ങനെ കളിനിയമങ്ങള്‍ തുടര്‍ച്ചയായി അട്ടിമറിച്ചുകൊണ്ടാണ് സ്വതന്ത്രകമ്പോളം സാധ്യമാക്കുന്നത്. അതുകൊണ്ടാണ് നിങ്ങള്‍ വിളിക്കുന്ന കസ്റ്റമര്‍ പരിധിക്ക് പുറത്തുതന്നെ നില്‍ക്കുന്നത്. 


ബിഎസ്എന്‍എല്‍ - ജോസഫ് തോമസിന് യൂണിയന്‍റെ മറുപടി

ബി.എസ്.എന്‍.എല്‍. തകര്‍ക്കാനുള്ള സര്‍ക്കാര്‍ നടപടികളെ തുറന്ന് കാണിച്ചുകൊണ്ട് മുന്‍ കേരള ധനകാര്യ മന്ത്രിയും, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ സ:ടി.എം. തോമസ് ഐസക് എഴുതിയ മാതൃഭൂമിയിലെ ലേഖനത്തിന്റെ പ്രതികരണമായി ജോസഫ് തോമസിന്റെ കുറിപ്പ് വായിക്കാനിടയായി. ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ മാര്‍ച്ച് 17 മുതല്‍ നടത്തുന്ന പണിമുടക്ക് സമരത്തിന്റെ പ്രചരണത്തിന് സ: തോമസ് ഐസകിന്റെ ലേഖനം ആവേശം പകരുമെങ്കില്‍ ജോസഫ് തോമസിന്റെ വാദഗതികള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാല്‍ ചില വസ്തുതകള്‍ രേഖപ്പെടുത്തട്ടെ.
ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെ പണിമുടക്കില്‍ ഉന്നയിച്ച ആവശ്യങ്ങളുടെ സത്തയും ഉള്ളടക്കവും കേന്ദ്രസര്‍ക്കാറിന്റെ നവ ഉദാരവല്‍ക്കരണ നയത്തിനെതിരാണെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല.
ജോസഫ് തോമസിന്റെ വാദഗതികള്‍ എന്തൊക്കയാണെന്ന് പരിശോധിക്കാം. ശേഷി വര്‍ദ്ധന ആവശ്യമാണ്, ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കണം, സ്ഥാപനത്തോട് കൂറുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാകണം, ഗ്രാമീണ സേവന നഷ്ടം നികത്തണം, സ്‌പെക്ട്രം ലൈസന്‍സ് ഫീസ് ഇളവ് ആവശ്യമാണ്, സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണന നയം തിരുത്തണം, ഇതെല്ലാമായാലും കമ്പനി ലാഭത്തിലാകില്ലെന്ന് ജോസഫ് തോമസ് തറപ്പിച്ച് പറയുന്നു. എന്നാല്‍ ഈ അഭിപ്രായത്തിന് വസ്തുതകളുടെ യാതൊരു പിന്‍ബലവും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല.
പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക നഷ്ടത്തിനുകാരണം സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണ നയമാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ച് തൊഴിലാളി സംഘടനകളുടെ മുദ്രാവാക്യത്തിലെ പിശകാണെന്ന കണ്ടെത്തല്‍ വസ്തുതാപരമല്ല. നവഉദാരവല്‍ക്കരണ നയവും മാനേജ്‌മെന്റിന്റെ പിടിപ്പുകേടും മാത്രമല്ല, വിപണി പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള ബി.എസ്.എന്‍.എല്‍.ന്റെ എല്ലാ ശ്രമങ്ങളേയും സര്‍ക്കാര്‍ നേരിട്ടിടപെട്ട് അട്ടിമറിച്ചതാണ് സാമ്പത്തിക നഷ്ടത്തിന് പ്രധാന കാരണം.
ബി.എസ്.എന്‍.എല്‍.ന്റെ വികസനത്തിന് ആവശ്യമായ മൂലധന നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുകയും, ആധുനിക സേവനങ്ങള്‍ (ഹൈസ്പീഡ് ഡാറ്റാ സര്‍വ്വീസുകള്‍ ഉള്‍പ്പെടെ) ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്താല്‍ ബി.എസ്.എന്‍.എല്‍. ലാഭകരമാകുമെന്നതിന് യാതൊരു സംശയവുമില്ല. അതായത് പണിമുടക്കിലുന്നയിച്ച ഡിമാന്റുകള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ബി.എസ്.എന്‍.എല്‍. ലാഭകരമാകുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അതുകൊണ്ട് സ്ഥാപനത്തെ സ്വകാര്യവല്‍ക്കരണത്തില്‍ നിന്നും സംരക്ഷിക്കുവാനുമാണ് മാര്‍ച്ച് 17 മുതലുള്ള അനിശ്ചിതകാല പണിമുടക്ക്.
മറ്റൊരു വാദം പരിശോധിക്കാം - ഉന്നത ഉദ്ദ്യോഗസ്ഥനെ നിയമിക്കുക, എന്ന ഡിമാന്റ് സ്ഥാപനത്തെ നശിപ്പിക്കാന്‍ മറ്റൊരാളെ കൂടി നിയോഗിക്കുകയാണെന്ന വിചിത്രമായ കണ്ടെത്തലാണ് ജോസഫ് തോമസ് നടത്തുന്നത്. ഏതൊരു സ്ഥാപനമായാലും, അതിന്റെ തലപ്പത്ത് ആരും വേണ്ടെന്ന വാദമുന്നയിക്കുന്നത് അര്‍ത്ഥശൂന്യമാണ്. ബി.എസ്.എന്‍.എല്‍.നെ സംബന്ധിച്ചിടത്തേളം ബി.എസ്.എന്‍.എല്‍ ല്‍ സി.എം.ഡി.യും, ഡയറക്ടര്‍ ഫിനാന്‍സും, ഡയറക്ടര്‍ ഹ്യൂമന്‍ റിസോഴ്‌സസും ഇല്ലാതെ കമ്പനി എങ്ങനെ മുന്നോട്ടുനീങ്ങും എന്ന വസ്തുത ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നതേയുള്ളൂ.
സി.എം.ഡി. ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അഭാവം നമ്മുടെ വികസന പ്രക്രിയയെ സംബന്ധിച്ചും ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വലിയ വീഴ്ച ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരം ഒരു ഡിമാന്‍ഡ് ഉന്നയിച്ചത്.
മറ്റൊരു വാദഗതി ആസ്തിയുമായി ബന്ധപ്പെട്ടതാണ്. സര്‍ക്കാരിന്റെ പേരിലുള്ള ആസ്തികള്‍ കമ്പനിക്ക് കൈമാറണം എന്ന ആവശ്യം സംഘടനകള്‍ ഉന്നയിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ജോസഫ് തോമസിന്റെ അഭിപ്രായം. ഇതിന് പിന്‍ബലമായി തെറ്റിദ്ധാരണാജനകമായ ഒട്ടേറെ കാര്യങ്ങളും കൂട്ടത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ബി.എസ്.എന്‍.എല്‍.ന് ഈട് വെച്ച് കടം വാങ്ങാനാണ് ആസ്തികൈമാറുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ എന്താണ് ഈ ഡിമാന്റിന്റെ പിന്നിലെ വസ്തുത.
സര്‍ക്കാറിന്റെ കൈയ്യില്‍ ബി.എസ്.എന്‍.എല്‍ ന്റെ ആസ്തികള്‍ സുരക്ഷിതമാകുമോ? ഇല്ലാ എന്നതിന് നിരവധി ഉദാഹരണങ്ങളും അനുഭവങ്ങളും ഉണ്ട്. 2006 ല്‍ ബി.എസ്.എന്‍.എല്‍. സംഘടനകള്‍ ഒരു പണിമുക്കിന് നോട്ടീസ് നല്കിയത് ഓര്‍ക്കുമല്ലോ? ബി.എസ്.എന്‍.എല്‍ ഓഹരി വില്പനയ്ക്കും കേബിള്‍ ഉള്‍പ്പെടെയുള്ള ആസ്തികള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിനെതിരെയും, വി.ആര്‍. എസ് പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടുമായിരുന്നു പണിമുടക്ക്. കേബിളുകള്‍ സര്‍ക്കാറിന്റെ സ്വന്തമാണെന്ന വാദമുയര്‍ത്തിയാണ് ഡി.ഒ.ടി സ്വകാര്യകമ്പനികള്‍ക്ക് കോപ്പര്‍ കേബിള്‍ ശൃംഖല തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചത്. ശക്തമായ പണിമുടക്ക് തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പണിമുടക്കാരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയത്. അത് ഇന്നേവരെ ലംഘിക്കപ്പെട്ടിട്ടില്ല. ലംഘിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും ജീവനക്കാരുടെ സംയുക്ത പ്രക്ഷോഭത്തെ തുടര്‍ന്ന് ഓരോ തവണയും സര്‍ക്കാറിന് പിന്മാറേണ്ടിവന്നു. എന്നാല്‍ മറ്റൊരു ടെലികോം കമ്പനിയായ എം.ടി.എന്‍.എല്‍. ഈ കാലഘട്ടത്തില്‍ മൂന്നുതവണ സ്വയം പിരിഞ്ഞുപോകല്‍ പദ്ധതിയും, 45 ശതമാനം ഓഹരിവില്പനയും നടത്തി എന്നത് ശ്രദ്ധേയമാണ്. ബി.എസ്.എന്‍.എല്‍. ഇന്നും നൂറു ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്.
നവ ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും കാലഘട്ടത്തില്‍ സര്‍ക്കാറിന്റെ കയ്യില്‍ ബി.എസ്.എന്‍.എല്‍. ആയാലും, സര്‍ക്കാര്‍ വകുപ്പായാലും മറ്റ് പൊതുമേഖലകളായാലും ആസ്തികള്‍ സുരക്ഷിതമല്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
റെയില്‍വേ പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ്. റെയില്‍വേയുടെ ഭൂമികള്‍ വന്‍കിട കമ്പനികള്‍ക്ക് വിലപ്ന നടത്താനുള്ള തീരുമാനമെടുത്തു കഴിഞ്ഞു. മാത്രമല്ല അംബാനിമാര്‍ക്കും അദാനിമാര്‍ക്കും സര്‍ക്കാര്‍ ഭൂമി നാമമാത്രവിലക്ക് കൈമാറ്റം ചെയ്യാനും നടപടി സ്വീകരിച്ചുവരുന്നു. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ സ്വകാര്യ വന്‍കിട കോര്‍പ്പറേറ്റുകളുടെ താല്പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന.
കമ്പനിക്ക് ആസ്തികള്‍ കൈമാറിയാല്‍ സ്വകാര്യ കൈമാറ്റവും ഓഹരി വില്‍പ്പനയും എളുപ്പമാകും. എന്നാല്‍ ബി.എസ്.എന്‍.എല്‍. ന്റെ ആസ്തികള്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ പേരിലായാല്‍ എല്ലാം ഭദ്രമായി; ഇനിമേലില്‍ ഓഹരിവില്പനയുണ്ടാകില്ല; പെന്‍ഷന്‍ വിതരണം തടസ്സപ്പെടില്ല - എന്ന വാദഗതി അംഗീകരിക്കാന്‍ കഴിയില്ല. ഓഹരി വില്‍പ്പനയും സ്വകാര്യവല്‍ക്കരണവും സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. ആസ്തി ആരുടെ പക്കല്‍ എന്നത് ഇത്തരം തീരുമാനങ്ങളെ സ്വാധീനിക്കാറില്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
ആസ്തികളുടെ വില്പനയുമായി ബന്ധപ്പെട്ട് മറ്റൊരു അനുഭവം പരിശോധിക്കാം. ഈയിടെ മാത്രമാണ് ദല്‍ഹിയിലെ ബി.എസ്.എന്‍.എല്‍, എം.ടി.എല്‍.എല്‍. പോസ്റ്റല്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ നിലനില്‍ക്കുന്ന ടെലിഗ്രാഫ് പ്ലെയിസിലെ ഭൂമിയും ക്വാര്‍ട്ടറുകളും ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ വില്പന നടത്തിയത്. ബി.എസ്.എന്‍.എല്‍. ലെ സംഘടനകളും ബി.എസ്.എന്‍.എല്‍. എം.ടി.എന്‍.എല്‍. മാനേജ്‌മെന്റുകളും കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതുകൊണ്ട് മാത്രണ് ഇത് കൈമാറാന്‍ കഴിയാതിരുന്നത്. നാളെ ഈ ഭൂമി അംബാനിക്കോ അദാനിക്കോ പോകില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമോ? ബി.എസ്.എന്‍.എല്‍ ന്റെ എല്ലാ ആസ്തികളുടെയും നികുതിയടക്കുന്നത് ബി.എസ്.എന്‍.എല്‍ ആണ്. നികുതിയടക്കാന്‍ ബി.എസ്.എന്‍.എല്‍., വില്പന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഇതനുവദിക്കണമെന്നാണോ?
മറ്റൊരു ഉദാഹരണം കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. ടെലികോം വകുപ്പിന്റെ അധീനയിലുള്ള ഏഴ് ടെലികോം ഫാക്ടറികള്‍ അടച്ചുപൂട്ടുകയോ വില്പന നടത്തുകയോ ചെയ്യാന്‍ ഒരു ഘട്ടത്തില്‍ തീരുമാനമെടുത്തു. ജീവനക്കാരുടെ ശക്തമായ പണിമുടക്കിന്റെ ഫലമായി ആ തീരുമാനം മാറ്റിവെക്കേണ്ടി വരികയും, യൂണിയനുകള്‍ ആവശ്യപ്പെട്ട രീതിയില്‍ ടെലികോം ടവറുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. അതുവരെ ടവറുകള്‍ പുറമെ നിന്നായിരുന്നു വാങ്ങിയിരുന്നത്. വി.എസ്.എന്‍.എല്‍. ന്റെ 26 ശതമാനം ഓഹരി ടാറ്റയ്ക്ക് കൈമാറിയപ്പോള്‍, സര്‍ക്കാറിന്റെ കയ്യിലുണ്ടായിരുന്ന വി.എസ്.എന്‍.എല്‍.ന്റെ ആസ്തികള്‍ ടാറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ അനുവാദം നല്കിയതിലൂടെ 700 കോടി സര്‍ക്കാറിന് നഷ്ടമുണ്ടായെന്നും അന്നത്തെ ടെലികോം മന്ത്രി അരുണ്‍ ഷുറിക്ക് പങ്കുണ്ടായിരുന്നെന്നും ആരോപണമുയര്‍ന്നിരുന്നു. എം.ടി.എന്‍.എല്‍. ന്റെ ആസ്തി സര്‍ക്കാറില്‍ നിലനില്ക്കുമ്പോള്‍ തന്നെയാണ് 46.5 ശതമാനം ഓഹരി വില്പന നടത്തിയത്. ബി.എസ്.എന്‍.എല്‍.ന്റെ ആസ്തികള്‍ സര്‍ക്കാറിന്റെ കയ്യില്‍ ഉള്ള ഘട്ടത്തില്‍ തന്നെയാണ് അന്നത്തെ കേന്ദ്രസര്‍ക്കാറും മന്ത്രി രാജയും ബി.എസ്.എന്‍.എല്‍. ഓഹരി വില്ക്കുമെന്ന പ്രഖ്യാപനം തുടര്‍ച്ചായയി നടത്തിയത്. ആസ്തികള്‍ സര്‍ക്കാറിന്റെ കൈവശം നില്ക്കുമ്പോഴും ഷെയര്‍ വില്പനക്കും സ്വകാര്യവല്‍ക്കരണത്തിനും സര്‍ക്കാറിന് തടസ്സമല്ലെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ കൈവശമുള്ള ആസ്തികള്‍ ബി.എസ്.എന്‍.എല്‍. ന് കൈമാറിയാല്‍ ബി.എസ്.എന്‍.എല്‍. ന്റെ നിയന്ത്രണത്തില്‍ കൈകാര്യം ചെയ്യാം. വില്പനയ്ക്കുള്ള എല്ലാ ശ്രമങ്ങളേയും ചെറുക്കാം . ബി.എസ്.എന്‍.എന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും ഉപയുക്തമായ രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് സംഘടനകള്‍ക്ക് ആവശ്യമുന്നയിക്കാം.
മറ്റൊരു വാദഗതി പെന്‍ഷനുമായി ബന്ധപ്പെട്ടാണ്. കമ്പനി രൂപീകരണ ഘട്ടത്തില്‍, ആസ്തികള്‍ സര്‍ക്കാറിന്റെ കയ്യിലുണ്ടായിരുന്നതുകൊണ്ടാണ് സര്‍ക്കാര്‍ പെന്‍ഷന്‍ നല്കുന്നതിനുള്ള റൂള്‍ 37 വകുപ്പ് എഴുതിച്ചേര്‍ത്തതെന്നും, ആസ്തികള്‍ കൈമാറ്റം ചെയ്തില്ലെങ്കില്‍ മാത്രം റൂള്‍ 37 എ നിലനില്‍ക്കുകയും ചെയ്യുകയുള്ളു എന്ന വാദം അപ്രസക്തമാണ്. സര്‍ക്കാറിന്റെ ആസ്തികള്‍ക്ക്, പെന്‍ഷനുമായി ബന്ധമുണ്ടെന്ന വാദത്തിന് യാതൊരുടിസ്ഥാനവുമില്ല. കമ്പനിരൂപീകരണ ഘട്ടത്തില്‍ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് റൂള്‍ 37 എ പെന്‍ഷന്‍ നിയമത്തില്‍ എഴുതി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത്. കേന്ദ്ര സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ നിന്ന് ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള വ്യവസ്ഥയാണ് റൂള്‍ 37.എ. എന്നാല്‍ മുഴുവന്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാരുടേയും പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റ് പ്രതിമാസം കേന്ദ്ര സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ നിക്ഷേപിച്ചുവരികയാണ്. മാത്രമല്ല, പ്രതിവര്‍ഷം ഉണ്ടാകുന്ന മറ്റ് പെന്‍ഷന്‍ ബാദ്ധ്യതകളുടെ 40 ശതമാനവും ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റ് സര്‍ക്കാരിന് നല്‍കിവരികയുമാണ്. ഇങ്ങനെയാണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെ പെന്‍ഷന്‍ കേന്ദ്ര സഞ്ചിത നിധിയില്‍ നിന്ന് നല്‍കുന്നത്. ആസ്തിയുടെ ഉടമസ്ഥാവകാശവുമായി ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെ പെന്‍ഷന് യാതൊരു ബന്ധവുമില്ല. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പി.എഫ്.ആര്‍.ഡി.എ. നിയമം ഇതിനെയെല്ലാം വിഴുങ്ങാന്‍ പാകത്തിലാണ് രൂപപ്പെടുത്തിയതെന്ന യാഥാര്‍ത്ഥ്യം മനസിലാക്കിക്കൊണ്ടാണ് പി.എഫ്.ആര്‍.ഡി.എ. നിയമം തന്നെ പിന്‍വലിക്കണമെന്നയാവശ്യം സംഘടനകള്‍ ഉയര്‍ത്തുന്നത്.
ആസ്തികള്‍ ഈട് നല്കിവായ്പയെടുക്കാനാണ്, ബി.എസ്.എന്‍.എല്‍. ആസ്തികള്‍ കൈമാറണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെടുന്നതെന്നും ഇതിന് സര്‍ക്കാര്‍ ഗ്യാരണ്ടി വേണമെന്നുമാണ് ജോസഫ് തോമസ് ഉന്നയിക്കുന്ന വാദം. ഒറ്റനോട്ടത്തില്‍ വലിയ ശരിയാണവതരിപ്പിച്ചതെന്ന് തോന്നാം. ബി.എസ്.എന്‍.എല്‍.ന്റെ 100 ശതമാനം ഓഹരികളും സര്‍ക്കാരിനായതിനാല്‍ ബാങ്ക് വായ്പക്ക് ആസ്തികള്‍ കൈമാറിയാലും ഇല്ലെങ്കിലും സര്‍ക്കാര്‍ ഗ്യാരണ്ടി നില്ക്കണം. ആസ്തികള്‍ കൈമാറ്റം ചെയ്യുന്നതും വായ്പയെടുക്കുന്നതും തമ്മില്‍ ബന്ധമില്ലെന്ന് വ്യക്തം. സര്‍ക്കാരിന്റെ പൊതു നയത്തെ ആശ്രയിച്ചാണ് വായ്പ ലഭ്യമാകുമോ ഇല്ലയോ എന്ന പ്രശ്‌നം പരിശോധിക്കേണ്ടത്. സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്കിയാല്‍ വായ്പയുടെ പ്രശ്‌നമോ, ഈട് വെക്കലോ ഉദിക്കുന്നതേയില്ല.
ഐ.ടി.ഐ.ക്ക് എതിരെ പണിമുടക്കില്‍ ഡിമാന്റ് ഉന്നയിച്ചു എന്ന് ചിലര്‍ ആക്ഷേപിക്കുന്നത് വസ്തുതകള്‍ മനസ്സിലാക്കാതേയാണ്. ഐ.ടി.ഐ സംരക്ഷിക്കുന്നതിന് വേണ്ടി നിരന്തരം ഇടപെട്ടത് ബി.എസ്.എന്‍.എല്‍. സംഘടനകളാണ്. ഐ.ടി.ഐ.ക്ക് സാമ്പത്തിക സഹായം നല്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഓര്‍ഡറുകള്‍ നല്കുന്നതിനും സ്വകാര്യകമ്പനികളിലേതിനേക്കാള്‍ കൂടുതല്‍ വിലകൊടുത്താലും ഐ.റ്റി.ഐ.യില്‍ നിന്ന് ടെലിഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങണമെന്ന് ശക്തമായ നിലപാടാണ് യൂണിയന്‍ എന്നും കൈക്കൊണ്ടിട്ടുള്ളത്. പൊതുമേഖലകള്‍ക്ക് പിന്തുണ നല്കുന്ന സമീപനമാണ് ബി.എസ്.എന്‍.എല്‍. എംപ്ലോയീസ് യൂണിയന്‍ എല്ലാ കാലത്തും സ്വീകരിച്ചുപോന്നിട്ടുള്ളത്.
ജീവനക്കാര്‍ക്ക് വാച്ച് നല്കാന്‍ ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റ് തീരൂമാനിച്ചപ്പോള്‍, സ്വകാര്യകമ്പനികളുമായി ഇടപാട് നടത്തണമെന്നായിരുന്നു ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റിന്റെ നിലപാട്, എന്നാല്‍ യൂണിയന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടി. യില്‍ നിന്ന് വാച്ച് വാങ്ങാന്‍ തയ്യാറായത്. ജീവനക്കാര്‍ക്കുള്‍പ്പെടെ വായ്പയെടുക്കുന്നതിന് ബാങ്കുകളുമായി ധാരണയുണ്ടാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചപ്പോള്‍, അത് പൊതുമേഖലാ ബാങ്കുകളായിരിക്കണം എന്ന് ശഠിച്ചതും, മാനേജ്‌മെന്റിനെക്കൊണ്ട് അത്തരം തീരുമാനമെടുപ്പിച്ചതും പൊതുമേഖലാ സംരക്ഷണ കാഴ്ചപ്പാടിന്റെയടിസ്ഥാനത്തിലാണ്. ജീവനക്കാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് നടപ്പാക്കാന്‍ തയ്യാറായപ്പോഴും പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനി (എല്‍.ഐ.സി)യുമായി കരാറുണ്ടാക്കണമെന്ന് വാദിച്ചതും തീരുമാനമെടുപ്പിച്ചതും പൊതുമേഖലാ സംരക്ഷണം എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ്. അത്തരം ഒരു യൂണിയനെയാണ് ഇപ്പോള്‍ ഐ.ടി.ഐ. വിരുദ്ധര്‍ എന്നാക്ഷേപിക്കുന്നത്.
എന്നാല്‍ ഇന്ന് ഇത്തരം ഒരാവശ്യം ഇപ്പോള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനമെന്താണ്? ബി.എസ്.എന്‍.എല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ 30 ശതമാനം ഐ.ടി.ഐ.ക്ക് സംവരണമുണ്ട്. മഹാരാഷ്ട്രാ, ഗുജറാത്ത് ഉള്‍പ്പെടെയുള്ള പശ്ചിമമേഖലയുടെ വികസനത്തിനാവശ്യമായ ഉപകരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കിയത് ഐടിഐക്കാണ്. എന്നാല്‍ ഇവ നല്‍കുന്നതിന് ഐടിഐയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉപകരണങ്ങള്‍ മിക്കതും ഐടിഐ സ്വന്തമായി നിര്‍മ്മിക്കുന്നില്ല. സ്വകാര്യകമ്പനികളില്‍ നിന്ന് വാങ്ങി നല്കുകയാണ് ചെയ്യുന്നത്. ഉപകരണങ്ങള്‍ ലഭ്യമാക്കാത്തത് ഈ മേഖലയുടെ വികസനത്തെ പൂര്‍ണ്ണമായി തടസ്സപ്പെടുത്തുകയും ജനങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് ഈ മേഖലയിലെ വികസനത്തിന് വേണ്ടി, ഐ.ടി.ഐ.യില്‍ നിന്ന് വാങ്ങണമെന്ന നിര്‍ബ്ബന്ധം ഒഴിവാക്കണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടത്.
ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയും കരാര്‍വല്‍ക്കരണം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നത് നവ ഉദാരവല്‍ക്കരണ നയത്തിന്റെ കൂടപ്പിറപ്പാണ്. അതുതന്നെയാണ് ബി.എസ്.എന്‍.എല്‍. മേഖലയിലും സംഭവിക്കുന്നത്. അതിനായി ഡെലോയിറ്റി ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ആധാരമാക്കുകയാണ്. ഡെലോയിറ്റി ശുപാര്‍ശകള്‍ തള്ളിക്കളയണമെന്നയാവശ്യം പണിമുടക്കില്‍ ഉന്നയിച്ചിട്ടുണ്ട് മാത്രമല്ല ജീവനക്കാരെ നിയമിക്കണമെന്നതും പ്രധാന ആവശ്യമായിട്ടുണ്ട്.
ഏത് സ്ഥാപനത്തിലും തലപ്പത്തുള്ളവരുടെ അഴിമതിയും ധൂര്‍ത്തും സാധാരണമായി മാറിയിട്ടുണ്ട്. എന്നാല്‍ ബി.എസ്.എന്‍.എല്‍ ലെ ഇത്തരം അഴിമതിയും ധൂര്‍ത്തു സംഘടനകള്‍ നിരന്തരമായി ചോദ്യം ചെയ്തിട്ടുണ്ട്. വിവിധമേഖലകളില്‍ വരവ് വര്‍ദ്ധിപ്പിക്കാനും, ചെലവ് ചുരുക്കാനും, മാനേജ്‌മെന്റിന്റെ ധൂര്‍ത്ത് അവസാനിപ്പിക്കാനും തുടര്‍ച്ചയായ നിര്‍ദ്ദേശങ്ങള്‍, സംഘടനകള്‍ നല്കുകയും അവയില്‍പലതും നടപ്പിലാക്കാന്‍ മാനേജ്‌മെന്റ് നിര്‍ബ്ബന്ധിതമാവുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിലെ സംഘടനകള്‍ എന്നും മുന്‍പന്തിയിലാണെന്ന് ഏവരും സമ്മതിക്കുന്ന ഒരു വസ്തുതയാണ്.
തദ്ദേശീയമായ ഉപകരണ നിര്‍മ്മാണം ശക്തിപ്പെടുത്തണമെന്നും റിസര്‍ച്ച് & ഡവലപ്പ്‌മെന്റ് രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തി തദ്ദേശീയമായ ഗവേഷണം പ്രോത്സാഹിപ്പിക്കണമെന്നും സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. സിഡോട്ടുള്‍പ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങള്‍ വിപുലപ്പെടുത്തണമെന്ന യൂണിയന്റെ ആവശ്യം അംഗീകരിക്കാതെ ഇവ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
ഇന്ത്യന്‍ ടെലികോം കമ്പനികള്‍ വിദേശ ഉപകരണ നിര്‍മ്മാണ കമ്പനികളില്‍ നിന്നാണ് ഇന്നും ഉപകരണങ്ങള്‍ വാങ്ങുന്നത്. ഇറക്കുമതി ചെലവ് കൂടുന്നു എന്ന് മാത്രമല്ല വിദേശ കമ്പനികളുടെ നിയന്ത്രണം ശക്തിപ്പെടുകയും ചെയ്യുന്നു. ഇവ ആഭ്യന്തര സുരക്ഷിതത്വത്തിന് പോലും വലിയ ഭീഷണിയുയര്‍ത്തുകയാണ്. അതുകൊണ്ടാണ് തദ്ദേശീയമായ ഗവേഷണ വികസനരംഗം ശക്തിപ്പെടുത്തി, തദ്ദേശീയമായ ഉപകരണ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെടുന്നത്.
ജീവനക്കാരുടെ ബോണസ്, മെഡിക്കല്‍ അലവന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ചപ്പോള്‍ സംഘടനകള്‍ ഈ അവകാശ നിഷേധം ചേദ്യം ചെയ്തില്ലെന്ന വാദം തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. സാമ്പത്തികാനുകൂല്യങ്ങള്‍ക്ക് വേണ്ടി ഒട്ടേറെ പ്രക്ഷോഭങ്ങളും പണിമുടക്കുകളും നടന്നകാര്യം ബോധപൂര്‍വം മറച്ചുവെച്ചാണ് ആരെയോ തൃപ്തിപ്പെടുത്താന്‍ സഖാവ് ഈ വാദം ഉന്നയിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ സന്ദര്‍ഭങ്ങളിലും അവകാശങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയതിന്റെ നിരവധി അനുഭവങ്ങളുണ്ട്. അതൊന്നും വിശദീകരിക്കുന്നില്ല. എങ്കിലും ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ. സ്ഥാപനം നഷ്ടത്തിലായ സന്ദര്‍ഭത്തില്‍ തന്നെയാണ് പണിമുടക്കിലൂടെ 30 ശതമാനം ശമ്പളവര്‍ദ്ധനവും പ്രൊമോഷന്‍ പദ്ധതിയും നേടിയെടുത്തത്. സാമ്പത്തിക നഷ്ടത്തിന്റെപേരില്‍ അവകാശങ്ങള്‍ അടിയറവെക്കില്ലെന്നതിന്റെ കൃത്യമായ സൂചനയാണ് 78.2 ശതമാനം ക്ഷാമബത്ത ലയിപ്പിച്ചുകൊണ്ടുള്ള ശമ്പള പരിഷ്‌കരണത്തിനുവേണ്ടിയുള്ള പോരാട്ടവും അത് നേടിയെടുത്തതും.
ബോണസുള്‍പ്പെടെ നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ തിരിച്ചുനല്കണ മെന്നാവശ്യപ്പെട്ട് ഒട്ടേറെ പ്രക്ഷോഭങ്ങളുംസമരങ്ങളും ഈ കാലയളവില്‍ നടന്നിട്ടുണ്ട്. 2013 ഒക്‌ടോബര്‍ 25 ന്റെ പണിമുടക്ക് തീരുമാനത്തെ തുടര്‍ന്നാണ് പുതിയ ബോണസ് ഫോര്‍മുല കണ്ടെത്താനുള്ള, സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെ അംഗങ്ങളായ കമ്മിറ്റിക്ക് രൂപം നല്കിയത്. മാത്രമല്ല മറ്റ് നിരവധി കാര്യങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടായതും. ഇത് നടപ്പാക്കാത്ത സാഹചര്യത്തിലാണ് 2014 നവംബര്‍ 27 ന് ഒരു ദിവസത്തെ പണിമുടക്ക് സമരം സംഘടിപ്പിച്ചത്. എന്നിട്ടും ബോണസ് നിഷേധിച്ചതിനെതിരെ പ്രതികരിച്ചില്ലെന്ന് എന്തടിസ്ഥാനത്തിലാണ് പ്രചരിപ്പിക്കുന്നത്. പണിമുടക്കില്‍ അണിനിരക്കുന്ന തൊഴിലാളികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനല്ലെ ഇത് കാരണമാവൂ. അവകാശങ്ങള്‍ നേടിയതിന്റെ പിന്നിലെല്ലാം ഒട്ടേറെ ത്യാഗങ്ങളുണ്ടെന്ന് എല്ലാവരും സമ്മതിക്കും. എന്നാല്‍ അവകാശ നിഷേധത്തിന്റെ ഈ ആധുനിക കാലഘട്ടം കൂടി ശരിയായി വിലയിരുത്തപ്പെടണം. പഴയകാല പ്രതാപത്തില്‍ ഊറ്റം കൊളളുന്നതോടൊപ്പം പുതിയ കാലത്തെ ശാസ്ത്രീയമായി പരിശോധിക്കുകയും അതില്‍ നിന്ന് ഊര്‍ജ്ജം സംഭരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ബി.എസ്.എന്‍.എല്‍. മേഖലയില്‍ ഐക്യത്തിന്റെയും യോജിച്ച പോരാട്ടത്തിന്റെയും സാഹചര്യം സൃഷ്ടിച്ചതില്‍ നമുക്കുള്ള പങ്ക് വലുതാണ്. അത് തുടര്‍ന്നുകൊണ്ടുപോവുകയാണ് മാര്‍ച്ച് 17 മുതലുള്ള അനിശ്ചിതകാല പണിമുടക്കിലൂടെ നാം ചെയ്യുന്നത്. സര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ നയത്തിനും, മാനേജ്‌മെന്റിന്റെ പിടിപ്പുകേടിനുമെതിരെയാണ് ഈ പണിമുടക്ക്. ജീവനക്കാര്‍ മുന്നോട്ടുവെച്ച ഈ ആവശ്യങ്ങള്‍ പ്രചരിപ്പിക്കുകയും സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയബോധം ശക്തിപ്പെടുത്തു കയും ചെയ്യുകയാണ് ഇന്നത്തെ കടമ.
സ്ഥാപനത്തെ സംരക്ഷിക്കാനും ഓഹരി വില്പനയ്ക്കുമെതിരെ നിരന്തരമായി നടത്തിയ പ്രതിരോധങ്ങളാണ് നഷ്ടത്തിലെങ്കിലും ബി.എസ്.എന്‍.എല്‍. പൊതുമേഖലയില്‍ തുടരുന്നതിന് ഇടയാക്കിയത്. സ്ഥാപനം ലാഭകരമാക്കാനുള്ള നിര്‍ദ്ദേശത്തോടൊപ്പം സ്വകാര്യവല്‍ക്കരണത്തിനും ഓഹരിവില്പനയ്ക്കുമെതിരെ പ്രതികരിക്കുകയാണ് നമ്മുടെ ലക്ഷ്യം. ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പോലും സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാരിന് വിമുഖതയില്ലെന്ന് ഇന്‍ഷുറന്‍സ് മേഖലയുള്‍പ്പെടെയുള്ള വിവിധ മേഖലകളെ പരാമര്‍ശിച്ച് തോമസ് ഐസക് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് മാര്‍ച്ച് 17 മുതലുള്ള അനിശ്ചിതകാല പണിമുടക്ക് സമരം വന്‍ വിജയമാക്കാനും ഉന്നയിച്ച ആവശ്യങ്ങളുടെ പ്രാധാന്യം ജീവനക്കാരുടെയും ജനങ്ങളുടെയും മുന്നിലെത്തിക്കാനുമുള്ള ഉത്തരവാദിത്വത്തിന് മുമ്പില്‍ ബാലിശമായ എല്ലാ വാദങ്ങളെയും നമുക്ക് തള്ളിക്കളയാം.
സ: ടി.എം.തോമസ് ഐസക്കിന്റെ മാതൃഭൂമിയിലെ (13-1-2015) ലേഖനം ആവേശകരമാണെങ്കില്‍ ജോസഫ് തോമസിന്റെ പ്രതികരണം വിപരീതദിശയിലുള്ള സന്ദേശമാണ് നല്‍കുന്നത്. 

3 comments:

  1. ഉയര്‍ന്ന തസ്തികകളിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കമ്പനിയില്‍ സ്ഥായിയായ താത്പര്യമില്ലെന്നും സ്വകാര്യവത്കരണത്തിന്റെ വക്താക്കളായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും യൂണിയനുകള്‍ ആക്ഷേപിക്കുന്നു.>>>>>>>>>>>>>>>>> ബി.എസ്.എന്‍. എലിന്റെ ഡിസിഷന്‍ മേക്കര്‍ ലെവലിലുള്ളവര്‍ക്ക് സ്വകാര്യകമ്പനിയുടെ പ്രലോഭനങ്ങള്‍ വരാന്‍ ചാന്‍സുകള്‍ ഇല്ലേ? അങ്ങനെ വന്നാല്‍ അതിനോട് “നോ” എന്ന് പറയുവാന്‍ മാത്രം ധാര്‍മ്മികതയുള്ളവര്‍ വളരെ ചുരുക്കമല്ലേ ഈ കാലത്ത്? അങ്ങനെയുള്ളപ്പോള്‍ മനഃപൂര്‍വം സര്‍വീസും ക്വാളിറ്റിയും കുറച്ചുകൊണ്ടുവന്ന് സ്ലോ പോയിസണ്‍ പ്രകാരം ബി.എസ്.എന്‍.എലിന്റെ വായ്‌ക്കരി ഇടാനുള്‍ല ശ്രമമല്ലേ ഈ കാണുന്നതൊക്കെ?
    ഒരു സാധാരണ പൌരന്റെ സംശയങ്ങളാണ് സര്‍. ഉള്ളുകള്ളികളൊന്നും അറിയാത്ത പൌരന്റെ സംശയങ്ങള്‍.

    ReplyDelete
  2. സഖാവ് പറയുന്ന കാര്യങ്ങള്‍ തന്നെ ആണ് ഇന്ന് BSNL നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്നുള്ളത് ശരി ആണ് എന്നാല്‍ BSNL ന് ആദ്യ കാലങ്ങളില്‍ ഏറ്റവും ദുഷ്പേര് ഉണ്ടാകിയത് പൊതു മേഖല കുത്തക എന്ന സ്ഥാനം ദുരുപയോഗം ചെയ്ത ജീവനക്കാര്‍ തന്നെ ആണ്. ഇന്ന് സ്വകാര്യ മേഖലെയെ പ്രോത്സഹിപ്പിക്കുന്നവര്‍ ചൂണ്ടി കാണിക്കുന്ന ഏറ്റവും വലിയ ഉദാഹരണം ആണ് BSNL. BSNL മാത്രം ഉണ്ടായിരുന്ന കാലവും അന്ന് എന്തിനും ഏതിനും കൈക്കൂലി വാങ്ങിയിരുന്ന ജീവനക്കാരും സ്വകാര്യ സര്‍വീസ് വന്നതിനു ശേഷം വന്ന മാറ്റവും. സ്വകാര്യ മേഖല കൂടെ കൊണ്ട് വരുന്ന ധീര്‍ഖ കല നഷ്ടങ്ലെക്കളും ജനങ്ങളെ കൂടുതല്‍ സ്വാധീനിക്കുക ഇത് പോലെ ഉള്ള ചെറിയ കാര്യങ്ങള്‍ ആണ്. BSNL ഒരു പൊതു മേഖല സ്ഥാപനം എന്ന നിലയില്‍ പരമാവധി പിന്തുണക്കാന്‍ ശ്രമിക്കുംബോളും പലപ്പോഴും ജീവനക്കാരുടെ ഭാഗത്ത്‌ നിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍ നിരാശാജനകം തന്നെ ആണ് ഇന്നും. ഉത്തരവാദിത്വ ബോധം ഇല്ലാത്ത കുറച്ചു ജീവനക്കാരുടെ സംരക്ഷണം ഇവിടെ മാത്രം അല്ല പൊതുവേ ഇടതുപക്ഷത്തിനുള്ള ഏറ്റവും വലിയ വിമര്‍ശനം.

    ReplyDelete
  3. ഞാന്‍ പലതവണയായി ഫേസ് ബുക്കില്‍ മൊബൈലുമായ വിഷയങ്ങള്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പോലും ദീര്‍ഘമായ ഒരു കമന്‍റ് മറ്റൊരാളിന്‍റെ പോസ്റ്റില്‍ എഴുതി. കഴിഞ്ഞ വര്‍ഷം 432 കോടി രൂപ കേരളത്തിലെ ബിഎസ്എന്‍എല്‍ ലാഭം ഉണ്ടാക്കിയിട്ടും വില്‍പ്പന ലക്ഷ്യവും കെടുകാര്യസ്ഥതയുമാണ് വില്ലനാവാന്‍ പോകുന്നത്. ഈ സ്ഥാപനം കൂടി പോയാല്‍ സ്വകാര്യ കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വെറും 500 രൂപയ്ക്ക് ഫോണും സിമ്മും നല്‍കി രംഗത്തു വന്ന റിലയന്‍സ് ഇന്ന് ആഗോള ഭീമന്‍ പട്ടികയിലായത് വളരെ പെട്ടന്നായിരുന്നു. എന്തു കൊണ്ട് പൊതു മേഖലാരംഗത്ത് ഇത്തരം വളര്‍ച്ച ഉണ്ടാകുന്നില്ല എന്നു ചിന്തിക്കുമ്പോഴാണ് ജീവനക്കാരുടെ അതിരു കടന്ന തൊഴിലവകാശ താല്പര്യത്തിന്‍റെ കാണാപ്പുറം നോക്കേണ്ടിവരുന്നത്. ഒപ്പം നില നിന്നു പോരുന്ന വ്യവസ്ഥിതിയും. അതിലേയ്ക്കു കടക്കുന്നില്ല. വളരെ മികച്ച ഒരു ബോധം സൃഷ്ടിക്കുന്നതിന് ഈ ലേഖനം ഇടയാക്കി.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...