Tuesday, November 19, 2013

റൊക്കക്കച്ചവടം അവധിക്കച്ചവടമായപ്പോള്‍

ധനവിചാരം, MBI Nov 5, 2013


കൊല്‍ക്കത്തയിലെ ശാരദാ ഫിനാന്‍സിയേഴ്‌സിന്റെ തകര്‍ച്ച ലക്ഷത്തിലേറെ പാവങ്ങളെ കുത്തുപാളയെടുപ്പിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രകമ്പനങ്ങള്‍ അവസാനിച്ചിട്ടില്ല. സമാനമായൊരു തട്ടിപ്പിന്റെ വാര്‍ത്തകള്‍ കൊല്‍ക്കത്തയില്‍നിന്നുതന്നെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് എന്ന സ്ഥാപനം നിക്ഷേപകരില്‍നിന്ന് തട്ടിയെടുത്തത് 5,600 കോടി രൂപ. പതിമൂവായിരം നിക്ഷേപകര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. അവരും സമരത്തിനിറങ്ങി. വന്നത് ബി.എം.ഡബ്ല്യു.വിലും റോള്‍സ് റോയിസിലുമാണെന്നു മാത്രം.

ലക്ഷം കോടികളുടെ വെട്ടിപ്പ് നടക്കുന്ന കാലമായതുകൊണ്ടാവാം 5,600 കോടി രൂപയുടെ വെട്ടിപ്പിന് മാധ്യമശ്രദ്ധ ലഭിക്കാതെപോയത്. കഴിഞ്ഞവര്‍ഷം രണ്ടുലക്ഷത്തിലേറെ കോടി രൂപയുടെ ഇടപാട് നടന്ന കമ്പോളമാണ് നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച്. ഉര്‍വശീശാപം ഉപകാരം എന്നുകരുതുന്നവരുമുണ്ട്. ഈ സ്ഥാപനം തുടക്കം മുതല്‍ ഒരു തട്ടിപ്പായിരുന്നു എന്നുകരുതിയവര്‍. സ്‌പോട്ട് എക്‌സ്‌ചേഞ്ച് അഥവാ റൊക്കവ്യാപാരം നടക്കുന്നിടത്ത് പണമെങ്ങനെ കാണാതാകും? റൊക്കവ്യാപാരം എന്നുപറഞ്ഞാല്‍ വാങ്ങുന്ന ആള്‍ പണം കൊടുക്കുന്നു, വില്‍ക്കുന്ന ആള്‍ ചരക്ക് കൈമാറുന്നു. രണ്ടും ഒരേസമയം നടക്കേണ്ടതാണ്. യഥാര്‍ഥത്തില്‍ റൊക്കവ്യാപരത്തിന്റെ പേരും പറഞ്ഞ് അവധിക്കച്ചവടം നടത്തുകയായിരുന്നു നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച്. അതിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമായിരുന്നു.

കഴിഞ്ഞവര്‍ഷം ഈ സ്ഥാപനം കേരളത്തിലുമെത്തി. കേരളത്തിലേക്ക് എഴുന്നള്ളിച്ചത് കേന്ദ്രമന്ത്രി കെ.വി. തോമസ് ആയിരുന്നു. വെസ്റ്റേണ്‍ ഗാട്ട്‌സ് ആഗ്രോ ഗ്രോവേഴ്‌സ് ലിമിറ്റഡും നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡും ചേര്‍ന്നുള്ള ഒരു സംയുക്തസംരംഭം ഉദ്ഘാടനം ചെയ്തുകൊണ്ട് പുതിയ സംവിധാനം വരുന്നതിലൂടെ കേരളത്തിലെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഏതായാലും അവിടെ നടന്നിരുന്നത് ഊഹക്കച്ചവടമാണെന്ന് തെളിഞ്ഞുകഴിഞ്ഞു.

നമ്മുടെ സംസ്ഥാനത്തും പുറത്തും കാര്‍ഷികോത്പന്നങ്ങളുടെ മൊത്തവ്യാപാരച്ചന്തകള്‍ ഉണ്ടല്ലോ. ചെറുകിട ഉത്പാദകരില്‍നിന്ന് ചരക്കുകള്‍ വാങ്ങി മൊത്തക്കച്ചവടക്കാര്‍ ഇവിടെ കൊണ്ടുവരുന്നു. ഉത്പന്നങ്ങള്‍ വാങ്ങാന്‍ വ്യവസായികളും കയറ്റുമതിക്കാരും ചില്ലറ വ്യാപാരികളുമെത്തും. നേരത്തേ പറഞ്ഞതുപോലെ പണം റൊക്കം നല്‍കി ചരക്ക് വാങ്ങുന്നു. ഈ കമ്പോളങ്ങളുടെ ദേശവ്യാപകമായ ഇലക്‌ട്രോണിക് സംവിധാനമാണ് നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച്.
മൊത്തക്കച്ചവടക്കാര്‍ക്ക് തങ്ങളുടെ ചരക്കുകള്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ചിന്റെ അംഗീകൃത വെയര്‍ഹൗസില്‍ സൂക്ഷിച്ചാല്‍മതി. ഇതിന്റെ രസീതാണ് ഇന്റര്‍നെറ്റ് വഴി വില്പനയ്ക്കുവരുന്നത്. വാങ്ങുന്ന സ്ഥാപനത്തിനോ വ്യക്തിക്കോ ഇന്ത്യയിലെവിടെയിരുന്നുവേണമെങ്കിലും ഇന്റര്‍നെറ്റ് വഴി പണം കൊടുക്കുകയും ഈ രസീത് സ്വന്തമാക്കുകയും ചെയ്യാം. ഇതോടെ വെയര്‍ഹൗസില്‍ സൂക്ഷിക്കുന്ന ചരക്ക് അയാളുടെ വകയായി. അങ്ങനെ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ റൊക്കം പണത്തിന് കാര്‍ഷികോത്പന്നങ്ങളും ഖനിജങ്ങളും ദേശവ്യാപകമായി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനുള്ള സംവിധാനമാണ് നാഷണല്‍ സ്‌പോട്ട്എക്‌സ്‌ചേഞ്ച്. ഇതിന്റെ നേട്ടം ഉത്പാദകര്‍ക്ക് ലഭിക്കും എന്നാണ് വെപ്പ്. വണ്ടന്‍മേട് സ്‌പോട്ട് എക്‌സ്‌ചേഞ്ച് വെയര്‍ഹൗസില്‍ കൊണ്ടുവെക്കുന്ന ഏലം വാങ്ങാന്‍ അവിടെ വരേണ്ട. ഇന്ത്യയില്‍ എവിടെയിരുന്നുവേണമെങ്കിലും വാങ്ങാം. ലേലം വിളിയിലെ ഒത്തുകളിയും ഉണ്ടാവുകയില്ല.
നാഷണല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍, സ്വകാര്യസ്ഥാപനമായ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് ലിമിറ്റഡ് എന്നിവയുടെ സംയുക്തസംരംഭമാണ് ദേശീയ സ്‌പോട്ട് എക്‌സ്‌ചേഞ്ച്. ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസിന്റെ മേധാവിയായ ജിഗേ്‌നഷ് ഷായാണ് നടത്തിപ്പുകാരന്‍. കേന്ദ്രസര്‍ക്കാറിന്റെ അകമഴിഞ്ഞ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു.
പുതിയ എക്‌സ്‌ചേഞ്ചിന് മുന്നില്‍ കേന്ദ്രസര്‍ക്കാറിന്റെ രണ്ട് നിബന്ധനകളുണ്ടായിരുന്നു. ഒന്ന്, അവധിവ്യാപാരം നടത്തരുത്. മുന്‍കൂട്ടി നിശ്ചയിക്കുന്ന വിലയ്ക്ക് മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞ് ലഭ്യമാക്കണമെന്ന കരാറാണ് അവധിക്കച്ചവടം. അന്ന് കരാറിലുള്ളതിനേക്കാള്‍ വില ഉയര്‍ന്നാല്‍ വാങ്ങുന്ന ആള്‍ക്ക് ലാഭം. അല്ലെങ്കില്‍ നഷ്ടം. ഇത്തരം ഊഹക്കച്ചവടം പാടില്ല. രണ്ട്, ഷോര്‍ട്ട് സെല്ലിങ് പാടില്ല. കൈയിലില്ലാത്ത ചരക്കിന്റെ വില്പനയാണ് ഷോര്‍ട്ട് സെല്ലിങ്. ഇങ്ങനെ വലിയതോതില്‍ വില്പനനടന്നാല്‍ വിലയിടിയാം. അപ്പോള്‍ ചരക്കുവാങ്ങി കരാറില്‍ ഏര്‍പ്പെട്ട ആള്‍ക്ക് അത് നല്‍കി ലാഭം നേടാം. ഇത്തരത്തിലുള്ള ഊഹക്കച്ചവടം ഒരു കാരണവശാലും പാടില്ല. നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് വഴി വില്പനനടത്തുമ്പോള്‍ ഗോഡൗണില്‍ ചരക്കുണ്ടാകണം. പരമാവധി പത്തുദിവസത്തിനുള്ളില്‍ പണം കൈമാറിയിരിക്കുകയും വേണം.

സ്‌പോട്ട് എക്‌സ്‌ചേഞ്ച് എന്ന പേരുതന്നെ റൊക്കം ഇടപാടുകളാണ് ഈ എക്‌സ്‌ചേഞ്ചിന്റെ സ്വഭാവം എന്ന് വ്യക്തമാക്കുന്നുണ്ട്. വില്പന നടന്ന് രണ്ടാം ദിവസം പണം കൊടുക്കുന്ന ഇടപാടിനെ ടി02 എന്നു പറയും. ടി എന്നാല്‍ ട്രേഡ് അല്ലെങ്കില്‍ വില്പന. പത്താം ദിവസമാണ് പണം നല്‍കുന്നതെങ്കില്‍ ടി010. കാലാവധി വീണ്ടും ഉയര്‍ന്നാല്‍ അവധിക്കച്ചവടമായി (Forward Marketing) കരുതും. അവധിവ്യാപാരം നടത്തുന്നതിനുള്ള അധികാരം സ്‌പോട്ട് എക്‌സ്‌ചേഞ്ചിനില്ല. എന്നാല്‍, നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ടി025 (വ്യാപാരം കഴിഞ്ഞ് 25-ാം ദിവസം പണം), ടി035 (വ്യാപാരം കഴിഞ്ഞ് 35-ാം ദിവസം പണം) തുടങ്ങിയ ഇടപാടുകള്‍ നിയമവിരുദ്ധമായി ആരംഭിച്ചു.

അവരുടെ തന്ത്രം ഇതായിരുന്നു; ടി02 വില്പനയോടൊപ്പം ടി025 അല്ലെങ്കില്‍ ടി035 മറുവില്പനകൂടി അനുവദിക്കുക. കുറച്ചുകൂടി വിശദീകരിക്കാം. ലുധിയാനയിലെ എ.ആര്‍.കെ. കമ്പനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പിളി വില്പനക്കാര്‍. അംഗീകൃത വെയര്‍ഹൗസില്‍ അവര്‍ കമ്പിളി വില്പനയ്ക്ക്‌വെക്കുന്നു. ടി02 അടിസ്ഥാനത്തില്‍ രണ്ടാംദിനം വാങ്ങുന്നയാള്‍ (നിക്ഷേപകന്‍) പണം നല്‍കുന്നു. അതേസമയം ഇതേ കമ്പിളി 25 ദിവസത്തെ അവധിക്ക് തിരിച്ച് എ.ആര്‍.കെ.ക്കുതന്നെ വില്‍ക്കുന്ന കരാറുണ്ടാക്കുന്നു. ഒരു വ്യത്യാസം മാത്രം. ആദ്യത്തെ കരാറിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്കായിരിക്കും രണ്ടാമത്തെ കരാര്‍. നിക്ഷേപകന്‍ മുടക്കിയ പണത്തിന് 14-18 ശതമാനം പലിശ ഉറപ്പുവരുത്തുന്ന വിലവര്‍ധനയാവും കരാറിലുണ്ടാവുക.

ഉദാഹരണത്തിന് ഒരു നിക്ഷേപകന്‍ എ.ആര്‍.കെ.യില്‍നിന്ന് ടി02 സമ്പ്രദായത്തില്‍ 100 രൂപയുടെ കമ്പിളി വാങ്ങിയെന്നിരിക്കട്ടെ. ഉടന്‍തന്നെ ടി025 സമ്പ്രദായത്തില്‍ ഇതേ കമ്പിളി 101 രൂപയ്ക്ക് മറിച്ചുവിറ്റുകൊണ്ട് കരാറെഴുതുന്നു. ഈ അധികവില ഒരു വര്‍ഷത്തെ പലിശയായി കണക്കാക്കിയാല്‍ ഏതാണ്ട് 15 ശതമാനം വരും. നിക്ഷേപകന്‍ ഇത് ഇന്ത്യന്‍ സര്‍ക്കാറിന്റെയും മറ്റും സെക്യൂരിറ്റിയില്‍ നിക്ഷേപിച്ചാല്‍ അഞ്ചോ ആറോ ശതമാനം പലിശയേ കിട്ടൂ. ഒരു റിസ്‌കുമില്ലാതെ വളരെ ഉയര്‍ന്ന ആദായം നിക്ഷേപകന് ഉറപ്പുവരുത്തുന്ന ഒരേര്‍പ്പാടായി നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് പേരെടുത്തു. ഇതോടെ ദേശീയ സ്‌പോട്ട് എക്‌സ്‌ചേഞ്ചിന്റെ പ്രതിവര്‍ഷ ടേണ്‍ ഓവര്‍ 2,000-3,000 കോടിയില്‍നിന്ന് രണ്ടുലക്ഷത്തിലേറെ കോടിയായി ഉയര്‍ന്നു.

ഇതിന്റെ പ്രവര്‍ത്തനം ഒരു മണി ചെയിന്‍ പോലെയായി. നിക്ഷേപകരുടെ പണം സ്വന്തം കച്ചവടത്തില്‍ മാത്രമല്ല, റിയല്‍ എസ്റ്റേറ്റുപോലുള്ള മേഖലകളിലും എ.ആര്‍.കെ. മുടക്കാന്‍ തുടങ്ങി. അവധി കഴിയുമ്പോള്‍ പണം നിക്ഷേപകന് നല്‍കാന്‍ ഇതേ കമ്പിളിയോ മറ്റൊരു ലോട്ടോ വീണ്ടും മറ്റൊരു നിക്ഷേപകന് വില്‍ക്കും. പതിനായിരക്കണക്കിന് കോടി രൂപയാണ് ഇപ്രകാരം റോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പലപ്പോഴും വെയര്‍ഹൗസില്‍ കമ്പിളിയൊന്നും വെക്കാതെതന്നെ കമ്പിളി വില്ക്കാനും തിരിച്ചുവാങ്ങാനും തുടങ്ങി. ഇന്ത്യയിലെ ആകെ കമ്പിളിയുത്പാദനം ഏതാണ്ട് 45,000 ടണ്ണാണ്. ജൂലായ് മാസത്തില്‍ ദേശീയ സ്‌പോട്ട് എക്‌സ്‌ചേഞ്ചിന്റെ വെയര്‍ഹൗസില്‍ എ.ആര്‍.കെ.യുടെ വകയായി മാത്രം ഉണ്ടായിരുന്ന കമ്പിളി 11,000 ടണ്‍ വരും. യഥാര്‍ഥത്തില്‍ വാങ്ങല്‍ വില്‍ക്കല്‍ നടന്നുകൊണ്ടിരുന്നത് കൈയില്‍ കമ്പിളി ഇല്ലാതെയാണ്. ഇതിനെയാണ് ഷോര്‍ട്ട് സെല്ലിങ് എന്നുപറയുന്നത്. ഈ ഊഹക്കച്ചവടമാണ് പലരും നടത്തിക്കൊണ്ടിരുന്നത്.

മന്ത്രി കെ.വി. തോമസിന്റെ ഉപഭോക്തൃ മന്ത്രാലയമാണ് സ്‌പോട്ട് എക്‌സ്‌ചേഞ്ച് ഉണ്ടാക്കുന്നതിന് അംഗീകാരം നല്‍കിയത്. എന്നുമാത്രമല്ല, ദുര്‍വ്യാഖ്യാനത്തിലൂടെ അവധിക്കച്ചവടത്തിലേര്‍പ്പെടുന്നതിനുള്ള പഴുതും ഒരുത്തരവിലൂടെ അവര്‍ തുറന്നുകൊടുത്തു. മന്ത്രാലയത്തിന് എക്‌സ്‌ചേഞ്ചിലെ ഇടപാടുകളൊക്കെ നോക്കുന്നതിനുള്ള ഒരു സംവിധാനവുമില്ല. അതുള്ളത് ഫോര്‍വേഡ് മാര്‍ക്കറ്റിങ് കമ്മീഷനാണ്. എന്നാല്‍, സ്‌പോട്ട് എക്‌സ്‌ചേഞ്ചാണ് അവധിക്കച്ചവട സ്ഥാപനമല്ല എന്നുപറഞ്ഞ് ഫോര്‍വേഡ് മാര്‍ക്കറ്റിങ് കമ്മീഷന്റെ പരിധിക്കുപുറത്താണ് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചത്. കള്ളക്കളി വ്യക്തമായപ്പോള്‍ ഫോര്‍വേഡ് മാര്‍ക്കറ്റിങ് കമ്മീഷന്‍ ഇടപെട്ടു. നിയമവിരുദ്ധ ടി 0 25 വില്പന നിര്‍ത്തിവെക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. പക്ഷേ, നേരത്തേ സൂചിപ്പിച്ചതുപോലെ വെയര്‍ഹൗസില്‍ ചരക്കൊന്നും വെക്കാതെയാണല്ലോ വില്പന നടത്തിക്കൊണ്ടിരുന്നത്. ഇങ്ങനെ സമാഹരിച്ച ഭീമന്‍ തുക റിയല്‍ എസ്റ്റേറ്റിലും മറ്റും മുടക്കിക്കഴിഞ്ഞുംപോയി. അതുകൊണ്ട് പണം തിരിച്ചുനല്‍കാന്‍ കൈയിലില്ലാത്ത അവസ്ഥവന്നു. ഇനി 5,600 കോടി രൂപയെങ്കിലും കിട്ടിയാല്‍ മാത്രമേ ഇടപാടുകള്‍ തീര്‍ക്കാന്‍ പറ്റൂ.

ഇടപാടുകള്‍ തീര്‍ക്കുന്നതിന് മാനേജ്‌മെന്റ് പല അവധികള്‍ പറഞ്ഞു. പക്ഷേ, വാക്കുപാലിക്കാന്‍ കഴിഞ്ഞില്ല. നിക്ഷേപകരും അവരുടെ ബ്രോക്കര്‍മാരും പ്രക്ഷോഭത്തിലായി. എല്ലാം കുളമായപ്പോള്‍ ചിദംബരത്തിന്റെ ധനമന്ത്രാലയം എക്‌സ്‌ചേഞ്ചിന്റെ മേല്‍നോട്ടം ഏറ്റെടുത്തു. ഫിനാന്‍സ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സി.ബി.ഐ. കേസെടുത്തു. ജിഗേ്‌നഷ് മേത്തയടക്കമുള്ളവര്‍ അറസ്റ്റിലായി. പക്ഷേ, ചിദംബരം പറഞ്ഞത് ബ്രോക്കര്‍മാരും മറ്റും എല്ലാമറിഞ്ഞുകൊണ്ടാണ് പണം നിക്ഷേപിച്ചത് എന്നാണ്. അതുകൊണ്ട് ബഹളം വെക്കുന്നതില്‍ അര്‍ഥമില്ലപോലും. ബ്രോക്കര്‍മാര്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ചില്‍ നടക്കുന്നതെന്തെന്ന് തിരിച്ചറിയാതിരിക്കാന്‍ ന്യായമില്ല. പക്ഷേ, സാധാരണ ലാഭത്തിന്റെ മൂന്നുനാല് മടങ്ങ് കിട്ടുമെന്നുകണ്ടാല്‍ എന്തും മറക്കാന്‍ ഈ മുച്ചീട്ടുകളിക്കാര്‍ എപ്പോഴും തയ്യാറാണ്.
ഒരു വര്‍ഷം മുമ്പ് ഈ തിരിമറിയുടെ സൂചന ലഭിച്ചതാണ്. എല്ലാം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. തട്ടിപ്പിന് കൂട്ടുനിന്ന മന്ത്രാലയങ്ങളും ഉദ്യോഗസ്ഥരും ആരൊക്കെ എന്ന ചോദ്യം ഇതുവരെ രാഷ്ട്രീയമായി ഉന്നയിക്കപ്പെട്ടിട്ടില്ല. കോഴക്കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതേയുള്ളൂ.

1 comment:

  1. പിടിച്ചതിനെക്കാള്‍ വലിയത് മാ‍ളത്തില്‍ എന്ന് പറഞ്ഞതുപോലെ!

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...