Friday, July 5, 2013

വീരപ്പ മൊയ്‌ലിയെ ആരാണ് പേടിപ്പിക്കുന്നത്?

'ഇവിടെ ലോബികളുണ്ട്. അവര്‍ ഇറക്കുമതി നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. ഇതു ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന ലോബികളുണ്ട്. ഈ സ്ഥാനത്തിരുന്നവരെല്ലാം പലതവണ ഭീഷണിയ്ക്കു വിധേയരായിട്ടുണ്ട്'. കേന്ദ്ര പെട്രോളിയം വകുപ്പുമന്ത്രി വീരപ്പമൊയ്‌ലിയുടെ വാക്കുകളാണിത്. മൊയ്‌ലിയുടെ വാക്കുകള്‍ കേട്ട് രാജ്യം ഒരുനിമിഷം അമ്പരന്നു. കേന്ദ്ര കാബിനറ്റു മന്ത്രിമാരെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്താന്‍ മാത്രം ശക്തരായ ലോബിയേതെന്നും അവരുടെ പിന്നിലാരെന്നുമൊക്കെ ആലോചിക്കുമ്പോള്‍ ആരും അമ്പരന്നു പോകും. പക്ഷേ, ആരാണ് ഇന്ത്യയിലെ ഇറക്കുമതി ലോബി എന്ന് ആലോചിക്കുമ്പോഴാണ് നാം ശരിക്കു ഞെട്ടുക. ഇന്ത്യയിലെ എണ്ണയുടെ ഇറക്കുമതിയുടെ സിംഹഭാഗവും പൊതുമേഖലാ എണ്ണക്കമ്പനികള്‍ വഴിയാണ്. ഇന്ത്യയിലെ എണ്ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിനെതിരെ അവര്‍ പെട്രോളിയം മന്ത്രിമാരെ തുടര്‍ച്ചായായി ഭീഷണിപ്പെടുത്തി പോലും. എന്തൊരസംബന്ധം.

സത്യം വേറെയാണ്. സിപിഐ നേതാവ് ഗുരുദാസ് ഗുപ്ത ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെത്തുടര്‍ന്നാണ് വീരപ്പ മൊയ്‌ലിയുടെ സമനില തെറ്റിയത്. ആന്ധ്രാപ്രദേശിലെ കെജി ബേസിന്‍ എണ്ണപ്പാടം റിലയന്‍സ് തീറെഴുതി സ്വന്തമാക്കുമ്പോള്‍ ഭൃത്യവേഷത്തില്‍ നില്‍ക്കുന്ന കേന്ദ്രമന്ത്രിക്കാരെക്കുറിച്ചുളള വസ്തുതകളായിരുന്നു ആ ആരോപണങ്ങളുടെ കാതല്‍.

കരാര്‍ പ്രകാരമുളള അളവില്‍ കെജി ബേസിനില്‍ നിന്ന് ഗ്യാസ് ഉല്‍പാദിപ്പിക്കാന്‍ റിലയന്‍സ് തയ്യാറായില്ല. തുടര്‍ന്ന് സര്‍ക്കാര്‍ ആര്‍ബിട്രേഷനു പോയി. നൂറു കോടി ഡോളര്‍ റിലയന്‍സ് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആര്‍ബിട്രേഷന്‍ തീരുമാനം. ഈ നഷ്ടപരിഹാരം റിലയന്‍സില്‍ നിന്ന് ഈടാക്കാനിറങ്ങിയ അന്നത്തെ പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡിയ്ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ആ ഒഴിവിലാണ് വീരപ്പമൊയ്‌ലി മന്ത്രിയായത്. റിലയന്‍സില്‍ നിന്ന് പിഴ ഈടാക്കാതെ അദ്ദേഹം ഫയല്‍ പൂഴ്ത്തി. ഇതായിരുന്നു ഗുരുദാസ് ഗുപ്തയുടെ പ്രധാന ആരോപണം.

വീരപ്പമൊയ്‌ലിയുടെ നാവിറങ്ങിപ്പോയതില്‍ അത്ഭുതമില്ല. റിലയന്‍സിന്റെ കണ്ണിലെ കരടായ തന്റെ മുന്‍ഗാമിയുടെ ഗതി അദ്ദേഹത്തിനു മുന്നിലുണ്ട്. ആരുടെ ഏതു ലക്ഷ്യം നേടാനാണ് തന്നെ സ്ഥാനമേല്‍പ്പച്ചതെന്നും അദ്ദേഹത്തിനു മറക്കാനാവില്ല. ആ മര്‍മ്മത്താണ് ഗുരുദാസ് ഗുപ്ത കുത്തിയത്. അസംബന്ധങ്ങളും ജല്‍പനങ്ങളുമായി പിടിച്ചു നില്‍ക്കാനുളള വീരപ്പ മൊയ്‌ലിയുടെ ശ്രമങ്ങളെ രാജ്യം സഹതാപത്തോടെയാണ് നോക്കിയത്.

റിലയന്‍സ് കമ്പനിയാണ് യഥാര്‍ത്ഥത്തില്‍ രാഷ്ട്രത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഗോദാവരി എണ്ണപ്പാടത്തിന്റെ നല്ലപങ്കും റിലയന്‍സ് കൈക്കലാക്കിക്കഴിഞ്ഞു. കരാര്‍ പ്രകാരം ഖനനം ചെയ്യേണ്ടിയിരുന്നത് 80 ദശലക്ഷം ക്യൂബിക് മീറ്റര്‍ ഗ്യാസ് ആയിരുന്നു. എന്നാല്‍ 23 ദശലക്ഷം ക്യൂബിക് മീറ്റര്‍ മാത്രമാണ് ഉത്പാദനം. ഉത്പാദനം വെട്ടിക്കുറച്ചുതിനെക്കുറിച്ച് റിലയന്‍സിന് കൃത്യമായ വിശദീകരണങ്ങളൊന്നുമില്ല. റിലയന്‍സ് ഗ്യാസിനെ പൂര്‍ണമായും ആശ്രയിക്കുന്ന ആന്ധ്രാപ്രദേശിലെ നാഗാര്‍ജുന ഫെര്‍ട്ടിലൈസേഴ്‌സ് പോലുളള സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഗ്യാസിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ റിലയന്‍സ് നടത്തിയ സമ്മര്‍ദ്ദതന്ത്രമായിരുന്നു ഉത്പാദനശേഷി പൂര്‍ണമായി വിനിയോഗിക്കാതിരിക്കല്‍. എന്നിട്ടും കരാര്‍ ലംഘിച്ച കമ്പനിയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കാനല്ല കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. കമ്പനി റിലയന്‍സാണോ, തങ്ങള്‍ മുട്ടുമടക്കിയിരിക്കും എന്ന കേന്ദ്രസര്‍ക്കാരിന്റെ ദൃഢനിശ്ചയം രാജ്യത്തിനു ബോധ്യമായി. 'ഗ്യാസ് ഇല്ലാതിരിക്കുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് വില കൂടിയാലും ഇന്ത്യയില്‍ നിന്നു തന്നെ ഗ്യാസ് കിട്ടുന്നത്' എന്നായിരുന്നു ചിദംബരത്തിന്റെ മഹദ്‌വചനം.

പ്രകൃതിവാതക വില ഇരട്ടിയാക്കുന്നു

ഒടുവില്‍ റിലയന്‍സിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഗ്യാസിന്റെ വില നേരെ ഇരട്ടിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോള്‍ 4.2 ഡോളറുളള ഗ്യാസിന് അടുത്ത ഏപ്രില്‍ മാസം മുതല്‍ 8.4 ഡോളറാണ് വില. റിലയന്‍സിനെ സന്തോഷിപ്പിക്കാന്‍ എണ്ണ വില വര്‍ദ്ധിപ്പിച്ചതിനു പുറമെ അവര്‍ നടത്തുന്ന ക്രമക്കേടുകള്‍ക്കും അഴിമതിയ്ക്കും കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. ഗോദാവരി എണ്ണപ്പാടങ്ങളില്‍ റിലയന്‍സിനു നല്‍കുന്ന അവിഹിത ഇളവുകളെയും പിന്നിലെ അഴിമതികളെയും കുറിച്ച് ഇപ്പോഴത്തെ സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സിന്‍ഹ 2007 മുതല്‍ പ്രധാനമന്ത്രിയ്ക്കും ഊര്‍ജ മന്ത്രിയ്ക്കും പെട്രോളിയം മന്ത്രാലയത്തിനും നിരന്തരമായി കത്തുകളെഴുതിയിട്ടും ഒരു നടപടിയുമില്ല. ഈ കത്തുകളില്‍ ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശരിവെച്ചു. അതേക്കുറിച്ച് സിബിഐ അന്വേഷണവും നടക്കുകയാണ്. എന്നിട്ടും റിലയന്‍സിന്റെ ആവശ്യങ്ങള്‍ നിര്‍ബാധം അംഗീകരിക്കപ്പെടുന്നു.

റിലയന്‍സ് ഗ്യാസിന്റെ വില 4.2 ഡോളറായി നിശ്ചയിച്ച രീതിയെക്കുറിച്ച് സി ആന്‍ഡ് എജിയുടെ നിശിതവിമര്‍ശനം നിലനില്‍ക്കവെയാണ് വില 8.4 ഡോളറാക്കാനുളള തീരുമാനം. എണ്ണ പര്യവേഷണത്തിന് വലിയ മുതല്‍മുടക്ക് വേണ്ടിവരുമെന്നാണ് പുതിയ തീരുമാനത്തിനു പറയുന്ന ന്യായീകരണം. ഈ മുടക്കുമുതലിന്റെ കണക്കും ഊതിവീര്‍പ്പിച്ചതാണെന്ന് സി ആന്‍ഡ് എജി തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, പര്യവേഷണം നടത്താതെ തരിശായിട്ട ഭൂമി കരാര്‍ പ്രകാരം ഏറ്റെടുക്കാത്തതിനും കേന്ദ്രസര്‍ക്കാരിനെ സി ആന്‍ഡ് എജി നിശിതമായി വിമര്‍ശിച്ചു. ഈ വിമര്‍ശനങ്ങളെല്ലാം നിലനില്‍ക്കെയാണ് റിലയന്‍സിന് അനുകൂലമായ പുതിയ തീരുമാനം. സിഎജിയ്ക്കും അവരുടെ റിപ്പോര്‍ട്ടു പരിശോധിക്കേണ്ട പാര്‍ലമെന്റിനും പുല്ലുവിലയാണ് മന്‍മോഹന്‍ സിംഗും സംഘവും കല്‍പ്പിക്കുന്നത്.

കൃഷ്ണാ ഗോദാവരി ബേസിനില്‍ പ്രകൃതി വാതകം ഖനനം ചെയ്യുന്നതിനുളള ചെലവ് എത്രയാണ്? കൃത്യമായ കണക്ക് പരസ്യമല്ല. പക്ഷേ, നമുക്കൊന്നറിയാം. 2009ല്‍ ഒഎന്‍ജിസി പ്രകൃതി വാതകം 1.83 ഡോളറിനാണ് വിറ്റിരുന്നത്. എന്തായാലും ഉല്‍പാദന ചെലവ് അതിനെക്കാള്‍ താഴെയായിരിക്കുമല്ലോ. തങ്ങളുടെ ഉത്പാദന ചെലവ് 1.43 ഡോളറാണെന്ന് ചേട്ടന്‍ അംബാനിയും അനിയന്‍ അംബാനിയും തമ്മില്‍ സുപ്രിംകോടതിയില്‍ നടന്ന കേസില്‍ റിലയന്‍സ് സമ്മതിച്ചിട്ടുളളതാണ്. എന്തിന്, 2004ല്‍ എന്‍ടിപിസിയ്ക്കു 17 വര്‍ഷം 2. 34 ഡോളറിന് ഗ്യാസ് നല്‍കാമെന്ന് കരാര്‍ ഒപ്പുവെച്ചവരാണ്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ഒരു വിശദീകരണവും നല്‍കാതെ 2007ല്‍ അഞ്ചുവര്‍ഷത്തേയ്ക്ക് ഗ്യാസിന്റെ വില 4.2 ഡോളറായി ഉയര്‍ത്തി പ്രഖ്യാപിച്ചത്. അതാണിപ്പോള്‍ 8.4 ഡോളറായി ഉയര്‍ത്തിയിട്ടുളളത്. ഒരു യൂണിറ്റ് ഗ്യാസ് ഉല്‍പാദനത്തിലെ ലാഭം ഉല്‍പാദനച്ചെലവിന്റെ 5 മടങ്ങാണ്.

തീവെട്ടിക്കൊളളയ്ക്കുളള ന്യായങ്ങള്‍ 

ഒന്ന്, രാജ്യം ഭീമമായ വ്യാപാരക്കമ്മിയെ നേരിടുകയാണ്. ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യപ്പെടുന്ന ചരക്ക് എണ്ണയും പ്രകൃതി വാതകവുമാണ്. അടിയന്തരമായി നമ്മുടെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിച്ചാല്‍ ഇറക്കുമതി കുറയ്ക്കാന്‍ കഴിയും, വിദേശ വ്യാപാരത്തിലെ പ്രതിസന്ധി കുറച്ചൊക്കെ ശമിപ്പിക്കാനും കഴിയും. പക്ഷേ, നാം കണ്ടതുപോലെ 80 ദശലക്ഷം ക്യൂബിക് മീറ്റര്‍ പ്രകൃതിവാതകം ഉല്‍പാദിപ്പിക്കാന്‍ കരാറെടുത്തിരുന്ന റിലയന്‍സ് അതിന്റെ മൂന്നിലൊന്നേ ഉല്‍പാദിപ്പിക്കുന്നുളളൂ. രാജ്യത്തെ വിദേശ വിനിമയ പ്രതിസന്ധിയുടെ മുള്‍മുനയില്‍ നിര്‍ത്തി മുട്ടുകുത്തിക്കുകയാണ് ഈ കുത്തക ചെയ്യുന്നത്. ഇതിനകം കണ്ടുപിടിക്കപ്പെട്ട പ്രകൃതിവാതകം ഖനനം ചെയ്യാന്‍ റിലയന്‍സ് തയ്യാറല്ലെങ്കില്‍ എന്തുകൊണ്ട് ഈ എണ്ണപ്പാടം പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയെ ഏല്‍പ്പിച്ച് ഉത്പാദനം വര്‍ദ്ധിപ്പിച്ചുകൂടാ. ഇപ്പോള്‍ നിയമവിരുദ്ധമായി ഉല്‍പാദനം നടത്താതെ റിസര്‍വ് ചെയ്ത വാതകത്തിനും ഇരട്ടിവില റിലയന്‍സിനു ലഭിക്കാന്‍ പോവുകയാണ്. ചുരുങ്ങിയ പക്ഷം സര്‍ക്കാര്‍ നിശ്ചയിച്ച 4.2 ഡോളര്‍ പ്രാബല്യത്തിലിരുന്ന കാലത്ത് ഉല്‍പാദിപ്പിക്കാതിരുന്ന പ്രകൃതി വാതകത്തെയെങ്കിലും ഭാവി വിലവര്‍ദ്ധനയില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടതായിരുന്നു. അതിനു പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.

രണ്ട്, എണ്ണ പര്യവേഷണത്തിലേയ്ക്കും ഖനനത്തിലേയ്ക്കും വിദേശ കുത്തകകളെ ആകര്‍ഷിക്കുന്നതിന് അവര്‍ക്ക് അന്തര്‍ദേശീയ വിപണിയിലെ വില നമ്മുടെ രാജ്യത്തും നല്‍കാന്‍ തയ്യാറാകണമെന്നുളളതാണ്. ഗ്യാസിന്റെ അന്താരാഷ്ട്ര വിലയെന്നു പറയുന്നത് ഊഹക്കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ കയറിയിറങ്ങുന്ന വിലയാണ്. 2008ല്‍ ഒരു ബാരല്‍ എണ്ണയുടെ വില 80 ഡോളറില്‍ നിന്ന് 140 ഡോളറായും ആഗോള മാന്ദ്യം പൊട്ടിപ്പുറപ്പെട്ടതോടെ താഴേയ്ക്കിറങ്ങി 40 ഡോളറിലേയ്‌ക്കെത്തിയതു നാം കണ്ടതാണ്. അന്തര്‍ദേശീയ കമ്പോളത്തിലെ ഊഹക്കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണയുടെയും വാതകത്തിന്റെയും വില കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിന്റെ ന്യായമെന്ത്? ഉല്‍പാദനച്ചെലവിന്റെയും ന്യായമായ ലാഭത്തിന്റെയും അടിസ്ഥാനത്തില്‍ വില നിശ്ചയിക്കുകയല്ലേ ചെയ്യേണ്ടത്?

നമ്മുടെ രാജ്യത്തെ പെട്രോള്‍ ചില്ലറ വില്‍പന കമ്പനികളുടെ അനുമാനനഷ്ടത്തിന്റെ സിദ്ധാന്തം ഇപ്പോള്‍ ഉല്‍പാദനമേഖലയിലെ കമ്പനികള്‍ക്കു കൂടി ബാധകമാക്കുകയാണ്. വിദേശ മൂലധനത്തെ ആകര്‍ഷിക്കുന്നതിന് കൊളളലാഭം കൊടുക്കണമെന്നില്ല. നല്ല ലാഭം ഉറപ്പുവരുത്തിയാല്‍ മതി. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വില 4.2 ഡോളറായിരിക്കുന്ന കാലത്താണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 30 ശതമാനം ഓഹരികള്‍ 700 കോടി ഡോളറിന് ബ്രിട്ടീഷ് പെട്രോളിയത്തിന് വിറ്റത്. കേന്ദ്രസര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട വേളയില്‍ ആകെ 240 കോടി ഡോളര്‍ മാത്രമേ പര്യവേഷണത്തിനും ഖനനത്തിനും വേണ്ടി മുതല്‍മുടക്കേണ്ടി വരൂ എന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത് എന്നോര്‍ക്കണം. മുതല്‍മുടക്കിന്റെ 3 മടങ്ങളോളം ഓഹരിയില്‍ ചെറുഭാഗം വിറ്റ് റിലയന്‍സ് മുതലാക്കിക്കഴിഞ്ഞു. എന്നിട്ടും കൊളളലാഭം കൊടുത്താല്‍ മാത്രമേ വിദേശ മൂലധനം വരൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

അതുമാത്രമല്ല, നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന വാതകത്തിന്റെ വില എന്തിന് ഡോളറില്‍ നിശ്ചയിക്കണം. നാം വാതകം കയറ്റുമതി ചെയ്യുന്ന രാജ്യമല്ലല്ലോ. ഡോളറില്‍ വില നിശ്ചയിച്ചതിന്റെ ഫലമായി റിലയന്‍സിന് രൂപയുടെ മൂല്യമിടിയുമ്പോഴൊക്കെ രൂപാക്കണക്കില്‍ കൂടുതല്‍ ലാഭവും കിട്ടും.

ഊതിവീര്‍പ്പിച്ച മൂലധന ചെലവുകള്‍

മൂന്ന്, റിലയന്‍സിനു കിട്ടുന്ന ലാഭം മുഴുവന്‍ അംബാനിക്കല്ല, സര്‍ക്കാരിനും കിട്ടും എന്നുളളതാണ് മറ്റൊരു ന്യായം. റിലയന്‍സുമായിട്ടുളള കരാര്‍ പ്രകാരം പ്രകൃതി വാതക പാടത്തില്‍ നിന്നുളള ലാഭം സര്‍ക്കാരുമായി പങ്കുവെയ്‌ക്കേണ്ടതാണ്. പക്ഷേ, അതിന് വിചിത്രമായ ഒരു ഫോര്‍മുലയാണ് ഉണ്ടാക്കിയിട്ടുളളത്. അതുപ്രകാരം ഓരോ വര്‍ഷവും അതുവരെയുളള മൊത്തം ലാഭവും അതുവരെയുളള മൊത്തം നിക്ഷേപവും താരതമ്യപ്പെടുത്തി വേണം സര്‍ക്കാരിന്റെ വിഹിതം നിശ്ചയിക്കാന്‍. അതായത് അതുവരെയുളള ലാഭം നിക്ഷേപത്തിന്റെ ഒന്നര മടങ്ങില്‍ താഴെയാണെങ്കില്‍ പത്തു ശതമാനം ലാഭം സര്‍ക്കാരിനു നല്‍കിയാല്‍ മതി. 1.5നും 2നും ഇടയ്ക്കാണ് ഈ തോതെങ്കില്‍ 16 ശതമാനം നല്‍കണം. 2നും 2.5നും ഇടയിലാണെങ്കില്‍ 28 ശതമാനം നല്‍കണം. 2.5യ്ക്കു മുകളിലാണെങ്കില്‍ വാര്‍ഷിക ലാഭത്തിന്റെ 85 ശതമാനവും സര്‍ക്കാരിന് ലഭിക്കേണ്ടതാണ്. പ്രത്യക്ഷത്തില്‍ ഇത് വളരെ വിപ്ലവകരമായ ഒരു തീരുമാനമായി തോന്നാം. എന്നാല്‍ രാഷ്ട്രത്തിന്റെ മേല്‍ നടത്തിയ വലിയൊരു കളളക്കളിയാണിത്. കണക്കിന്റെ കസര്‍ത്തിലൂടെ ലാഭം കൂട്ടാനും കുറയ്ക്കാനും പറ്റും. അതുകൊണ്ട് പ്രകൃതിവാതക വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച രംഗരാജന്‍ പോലും ലാഭം പങ്കിടുന്നതിനല്ല ശ്രമിക്കേണ്ടത്, മൊത്തം വാതകം വിറ്റുകിട്ടുന്ന വരുമാനത്തില്‍ നിശ്ചിതശതമാനം സര്‍ക്കാരിന്റെ വിഹിതമായി നിശ്ചയിക്കണം എന്ന് അഭിപ്രായപ്പെടുകയുണ്ടായി. രണ്ടാമതായി നിക്ഷേപത്തിന്റെ എണ്ണ പര്യവേഷണത്തിനും ഖനനത്തിനുമായി വേണ്ടിവന്ന മുടക്കുമുതല്‍ പെരുപ്പിച്ചു കാണിച്ചാല്‍ സര്‍ക്കാരിനു കിട്ടേണ്ട ലാഭം ഗണ്യമായി കുറയ്ക്കാനാവും. ഇതാണ് റിലയന്‍സ് ചെയ്തത്.

2004ല്‍ റിലയന്‍സുമായി ഉണ്ടാക്കിയ യഥാര്‍ത്ഥ കരാറില്‍ 40 ദശലക്ഷം മെട്രിക് ക്യൂബിക് മീറ്റര്‍ വാതകം ദിവസം തോറും ഖനനം ചെയ്‌തെടുക്കാമെന്നും ഇതിനു വേണ്ടിയുളള മുതല്‍മുടക്ക് 240 കോടി ഡോളറാണെന്നും വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ 2006ല്‍ കരാറിന് ഒരനുബന്ധവും കൂട്ടിച്ചേര്‍ത്തു. അതുപ്രകാരം ഉല്‍പാദനം 80 ദശലക്ഷം ക്യൂബിക് മീറ്ററായി ഉയര്‍ത്തി. അതോടൊപ്പം മൂലധന നിക്ഷേപം 240 കോടിയില്‍ നിന്ന് 880 കോടിയായി ഉയര്‍ത്തുകയും ചെയ്തു. ഇതിലെ അസംബന്ധം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് തപന്‍ സെന്‍ പ്രധാനമന്ത്രിയ്ക്ക് ആദ്യത്തെ കത്തെഴുതിയത്. നിശ്ചയമായും ഉല്‍പാദനശേഷി ഉയര്‍ത്തുമ്പോള്‍ കൂടുതല്‍ മൂലധനച്ചെലവു വേണം. പക്ഷേ, ഉല്‍പാദനം രണ്ടു മടങ്ങു കൂടുമ്പോല്‍ നിക്ഷേപം നാലു മടങ്ങു കൂട്ടേണ്ടി വരുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഉല്‍പാദന ശേഷി കൂടുന്തോറും ഒരോ യൂണിറ്റ് വാതകത്തിന്റെയും ഉല്‍പാദനത്തിനു വേണ്ടി വരുന്ന ശരാശരി ചെലവു കുറയുകയാണ് ചെയ്യുന്നത്. ഇവിടെ നേരെ മറിച്ചാണ്.

കംപ്‌ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ ഇതു സംബന്ധിച്ച് നിശിതമായ വിമര്‍ശനമാണ് നടത്തിയിട്ടുളളത്. തട്ടിപ്പിന്റെ വിവിധങ്ങളായ ഏര്‍പ്പാടുകളെക്കുറിച്ച് സിഎജി വിവരിക്കുന്നുണ്ട്. പലതിനും ഒറ്റ ലേലക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. അതു പലപ്പോഴും റിലയന്‍സിന്റെ അനുബന്ധ കമ്പനികള്‍ തന്നെയായിരുന്നു. പ്രകൃതിവാതക പര്യവേഷണത്തിലോ ഖനനത്തിലോ യാതൊരു മുന്‍പരിചയമോ ഇല്ലാത്ത ആക്കര്‍ എന്ന കമ്പനിയ്ക്കാണ് മറ്റു ലേലക്കാരൊന്നുമില്ലതെ 200 കോടി ഡോളറിന്റെ ഒരു കരാര്‍ നല്‍കിയത്. മറ്റൊരു രീതി ചെറിയൊരു തുകയ്ക്കു കരാര്‍ ഉറപ്പിച്ചശേഷം സ്‌പെസിഫിക്കേഷനിലും മറ്റും മാറ്റം വരുത്തി കരാര്‍ തുകയില്‍ ഭീമമായ വര്‍ദ്ധന അനുവദിക്കലാണ്. രണ്ടു സര്‍ക്കാര്‍ പ്രതിനിധികളടങ്ങുന്ന നാലുപേരുടെ ഒരു മാനേജിംഗ് കമ്മിറ്റി ഈ കളളക്കളികള്‍ക്കെല്ലാം മാപ്പു സാക്ഷികളായിരുന്നു.

ഇപ്രകാരം മൂലധന ചെലവ് ഉയര്‍ത്തിവെച്ചതിന്റെ യഥാര്‍ത്ഥ നേട്ടമെന്താണ്? മൊത്തം ലാഭവും മൂലധനച്ചെലവും തമ്മിലുളള അനുപാതം 2.5 കഴിഞ്ഞാല്‍ 85 ശതമാനം വാര്‍ഷിക ലാഭവും സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നു നേരത്തെ പറഞ്ഞുവല്ലോ. മൂലധനച്ചെലവ് 220 കോടി ഡോളറില്‍ നിന്ന് 820 കോടി ഡോളറായി ഉയര്‍ത്തിയതോടെ അടുത്തകാലത്തെങ്ങും സര്‍ക്കാരിന് 85 ശതമാനം പോകട്ടെ, 28 ശതമാനം പോലും ലാഭവിഹിതംപോലും കിട്ടാന്‍ പോകുന്നില്ല.

നാടിന്റെ പൊതുസ്വത്ത് റിലയന്‍സിനു സ്വന്തം.

പ്രകൃതി വാതക ഖനനത്തില്‍ നിന്നുളള ലാഭം ഊറ്റിയെടുക്കുന്നത് മാത്രമല്ല പ്രശ്‌നം. ഫലത്തില്‍ കൃഷ്ണാ ഗോദാവരി ബേസിനിലെ 7500 ചതുരശ്ര മീറ്റര്‍ വിസ്തൃതി വരുന്ന എണ്ണപ്പാട മേഖല റിലയന്‍സ് കമ്പനിയ്ക്ക് ഏതാണ്ട് ഉപാധിരഹിതമായി ലഭിച്ചിരിക്കുകയാണ്. കല്‍ക്കരി ഖനികള്‍ അനുവദിച്ചു കിട്ടിയ കമ്പനികള്‍ കല്‍ക്കരി ഖനനം ചെയ്യാതെ അവ തങ്ങളുടെ കരുതല്‍ ശേഖരമായി സൂക്ഷിച്ചതാണല്ലോ കല്‍ക്കരി കുംഭകോണത്തിലെ ഒരു പ്രധാനപ്പെട്ട അഴിമതി. ഇങ്ങനെ എണ്ണപ്പാടം കൈക്കലാക്കി ഖനനം ചെയ്യാതെ തരിശിടുന്നതിനെതിരെ കരാറില്‍ കൃത്യമായ വ്യവസ്ഥയുണ്ട്. പ്രകൃതി വാതകവും എണ്ണയും പര്യവേഷണം നടത്തുന്നതിന് സമയബന്ധിതമായ മൂന്നു ഘട്ടങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. എണ്ണ വാണിജ്യാടിസ്ഥാനത്തില്‍ ഖനനം ചെയ്യാമെന്നു കണ്ടെത്തുന്ന പ്രദേശത്തു മാത്രമേ ഓരോ ഘട്ടം കഴിയുമ്പോഴും റിലയന്‍സിന് അവകാശമുണ്ടാകൂ. ബാക്കി കടല്‍പ്രദേശം സര്‍ക്കാരിന് തിരിച്ചു നല്‍കണം.

390 ചതുരക്ര കിലോമീറ്ററിനുളളില്‍ മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താന്‍ പറ്റാവുന്ന എണ്ണയും പ്രകൃതിവാതകവും കണ്ടെത്തിയിട്ടുളളൂ. ബാക്കി പ്രദേശത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രില്ലു ചെയ്യുന്നതിനു പോലും റിലയന്‍സിനു കഴിഞ്ഞിട്ടില്ല. എന്നാല്‍ കരാര്‍ പ്രകാരം 390 ചതുരശ്ര കിലോമീറ്ററിനു പുറത്തുളള കടല്‍പ്രദേശം സര്‍ക്കാരില്‍ തിരികെ നിക്ഷിപ്തമാക്കേണ്ടതായിരുന്നു. തപന്‍സെന്‍ ഇതുസംബന്ധിച്ച് ഒരു കത്തെഴുതി. സര്‍ക്കാരിന്റെ പ്രതികരണം ലജ്ജാകരമായിരുന്നു. മൂന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ 7500 ചതുരക്ര കിലോമീറ്ററും ഉപാധികളൊന്നുമില്ലാതെ റിലയന്‍സിനു വിട്ടുകൊടുത്തു. റിലയന്‍സ് പറഞ്ഞത് അവര്‍ക്ക് ഡ്രില്ലു ചെയ്ത് എണ്ണയോ വാതകമോ ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഭൂകമ്പമാപിനികളിലെ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ഇതിനകം പ്രകൃതിവാതകവും എണ്ണയും ഉണ്ടെന്ന് തെളിയിക്കപ്പെട്ട പ്രദേശത്തിന്റെ ഞരമ്പുകള്‍ 7500 ചതുരക്ര കിലോമീറ്റര്‍ പ്രദേശത്തും പരന്നു കിടക്കുന്നുണ്ട്. അതുകൊണ്ട് ഇവിടെയെല്ലാം എണ്ണയും വാതകവും കണ്ടുപിടിച്ചതായി കരുതണം എന്നായിരുന്നു. സര്‍ക്കാര്‍ ഇത് അംഗീകരിക്കുകയും ചെയ്തു. സി ആന്‍ഡ് എജി ഇതിനെതിരെയും നിശിത വിമര്‍ശനം നടത്തി.

ഗോദാവരിയിലെ എണ്ണയും പ്രകൃതി വാതകവും രാജ്യത്തിന്റെ പൊതുസ്വത്താണ്. ഭരണഘടനയുടെ 297-ാം വകുപ്പു പ്രകാരം ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയ്ക്കുളളിലോ സാമ്പത്തിക സമുദ്ര മേഖലയ്ക്കുളളിലോ ഉളള എല്ലാ ഖനിജങ്ങളും ഇന്ത്യാ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇതു ജനങ്ങളുടെ സ്വത്താണ്. അതിന്റെ ട്രസ്റ്റീ അധികാരിയാണ് ഇന്ത്യാ സര്‍ക്കാര്‍. സുപ്രിംകോടതി സംശയരഹിതമായി വ്യക്തമാക്കിയ നിയമനിലയാണിത്. ഈയൊരു വിധി കെജി ബേസിന്‍ സംബന്ധിച്ചു തന്നെ ഉണ്ടാക്കുന്നതില്‍ ഒരു പ്രധാനപങ്ക് ഇപ്പോള്‍ നാടിന്റെ സ്വത്തെടുത്തുളള തിരിമറികള്‍ക്കു നേതൃത്വം നല്‍കുന്ന മുകേഷ് അംബാനി വഹിച്ചിട്ടുണ്ട് എന്നത് ഒരു വിധി വൈപരീത്യമായി കാണണം.

2002-ല്‍ ധീരുഭായി അംബാനി മരിച്ചു. മക്കളായ മുകേഷും അനിലും സ്വത്തു പങ്കു വെയ്ക്കലിനെക്കുറിച്ചുളള തര്‍ക്കവുമാരംഭിച്ചു. ഒടുവില്‍ തര്‍ക്കം അവസാനിച്ചു. കെജി ബേസിനിലെ ഗ്യാസ് ഉല്‍പാദനത്തില്‍ നിന്നുളള ലാഭം പങ്കുവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടിരുന്ന റിലയന്‍സ് ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിയെ രണ്ടായി പകുത്തുകൊണ്ടാണ് തര്‍ക്കം അവസാനിച്ചത്. റിലയന്‍സ് ഇന്ത്യാ ലിമിറ്റഡ് മുകേഷ് അംബാനിയ്ക്കും റിലയന്‍സ് നാച്ചുറല്‍ റിസോഴ്‌സ് ലിമിറ്റഡ് അനില്‍ അംബാനിയ്ക്കും.

അനിലിന്റെ കമ്പനിയ്ക്ക് 2.34 ഡോളര്‍ വിലയ്ക്ക് പ്രകൃതി വാതകം നല്‍കാമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടപ്പോള്‍ അനില്‍ കോടതിയില്‍ പോയി. അനിലിനെ തോല്‍പ്പിക്കാനായി മുകേഷ് സുപ്രിംകോടതിയില്‍ നടത്തിയ വാദമിതായിരുന്നു. പ്രകൃതിവാതകം കേന്ദ്രസര്‍ക്കാരിന്റെ സ്വത്താണ്. അതിനെന്തു വില വേണമെന്നു തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. സ്വകാര്യകരാറുകളും കേന്ദ്രസര്‍ക്കാരിന്റെ തീര്‍പ്പിനു വിധേയമായിരിക്കും. ഈ വാദത്തിനു വേണ്ടി പൊതുജനാഭിപ്രായം സംഘടിപ്പിക്കുന്നതിനു വേണ്ടി ചില പ്രധാന പത്രപ്രവര്‍ത്തകരുമായി നടത്തിയ രഹസ്യസംഭാഷണങ്ങളെല്ലാം ഇന്നു പരസ്യമാണ്. സുപ്രിംകോടതി ഈ വാദം അംഗീകരിച്ചു. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വിലയാകട്ടെ, ഒഎന്‍ജിസി വിറ്റുകൊണ്ടിരുന്നതിന്റെ ഏതാണ്ട് ഇരട്ടി വരുന്ന വിലയായിരുന്നുവെന്നു മാത്രം - ദശലക്ഷം ക്യൂബിക് മീറ്ററിന് 4.2 ഡോളര്‍.

ഇന്ത്യാ സര്‍ക്കാര്‍ ഇത്ര ധൃതി പിടിച്ചു തീരുമാനമെടുത്തതിനു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. പതിനേഴ് വര്‍ഷത്തേയ്ക്കു രണ്ടു ഡോളറിന് എന്‍ടിപിസിയ്ക്കു പ്രകൃതി വാതകം നല്‍കാമെന്ന് റിലയന്‍സ് കരാറിലേര്‍പ്പെട്ടിരുന്നു. എന്‍ടിപിസി നല്‍കിയ പരസ്യ ടെന്‍ഡറില്‍ പങ്കെടുത്ത് ഏറ്റവും കുറവു ക്വോട്ടു ചെയ്താണ് ഈ കരാര്‍ നേടിയത്. എന്നാല്‍ ഈ കരാറില്‍ നിന്ന് റിലയന്‍സ് പിന്മാറി. ചര്‍ച്ചകളെല്ലാം വിഫലമായപ്പോള്‍ എന്‍ടിപിസി കോടതിയില്‍ പോയി. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലയെ പിന്താങ്ങിയില്ല. മാത്രമല്ല, പൊതുമേഖലാ സ്ഥാപനത്തെ തോല്‍പ്പിക്കാന്‍ സബ്ജുഡീസായ ഒരു കാര്യത്തല്‍ ധൃതിപിടിച്ച് തീരുമാനവുമെടുത്തത്. 2009ലേ ഉല്‍പാദനം ആരംഭിക്കുകയുളളൂവെങ്കിലും 2007ല്‍ പ്രകൃതിവാതകത്തിന്റെ വില 4.2 ഡോളറായി നിശ്ചയിച്ചു. ഈ ധൃതിയുടെ പിന്നില്‍ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുളളൂ. റിലയന്‍സിനെ എന്‍ടിപിസിയോടുളള കരാറില്‍ നിന്ന് രക്ഷിക്കുക. സര്‍ക്കാര്‍ തന്നെ 4.2 ഡോളര്‍ വില നിശ്ചയിച്ചാല്‍ പിന്നെ എന്‍ടിപിസി കരാറിന് വല്ല വിലയുമുണ്ടോ?

എന്തിനു വേണ്ടി?

രാഷ്ട്രചരിത്രത്തിലെ ഏറ്റവും ലജ്ജാവഹമായ ഒരധ്യായമായി മാറിയിരിക്കുകയാണ് റിലയന്‍സും കേന്ദ്രസര്‍ക്കാരുമായുളള അവിശുദ്ധ ബന്ധം. പക്ഷേ, ലക്ഷ്യം റിലയന്‍സിനെ സഹായിക്കുക മാത്രമാണ്. ഇന്ത്യയില്‍ ഖനനം ചെയ്‌തെടുക്കുന്ന അയിരുകളും എണ്ണയും പ്രകൃതിവാതകത്തിന്റെയുമെല്ലാം കമ്പോളത്തില്‍ അന്തര്‍ദേശീയ വിപണിയുമായി ഉദ്ഗ്രഥിക്കുക എന്നതാണ് ദീര്‍ഘനാളിലെ ലക്ഷ്യം. അതിന് ഇന്ത്യ തയ്യാറാണ് എന്ന സൂചനയാണ് പ്രകൃതിവാതക വില വര്‍ദ്ധനയിലൂടെ ഇന്ത്യാ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇറക്കുമതി വിലയെക്കാള്‍ താഴെയാണ് ഈ വിലയെങ്കിലും ഇനിമേല്‍ അന്തര്‍ദേശീയ വിലയുമായി നിശ്ചിതാനുപാതത്തില്‍ ഈ വില മാറിക്കൊണ്ടിരിക്കും. ഇത്തരത്തിലുളള നടപടികള്‍ വിദേശനിക്ഷേപകരുടെ ആത്മവിശ്വാസം വളര്‍ത്തും എന്നാണ് കരുതുന്നത്. ആഗോളീകരണ പരിഷ്‌കാരങ്ങള്‍ ആരംഭിച്ചതിനു ശേഷം ആദ്യമായി സമീപമാസങ്ങളില്‍ ഇന്ത്യയില്‍ നിന്നും സമീപകാലത്ത് വിദേശ മൂലധനം ഇന്ത്യയിലെ ബോണ്ട് - ഷെയര്‍ മാര്‍ക്കറ്റുകളിലെ വിദേശമൂലധനം പിന്‍വലിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യക്ഷനിക്ഷേപവും കുറഞ്ഞിരിക്കുന്നു. വലിയ വ്യാപാരക്കമ്മി നേരിടുന്ന കാലത്ത് ഈ പ്രവണത തുടര്‍ന്നാല്‍ രാജ്യം കരകയറാനാവാത്ത വിദേശ നാണയ പ്രതിസന്ധിയിലേയ്ക്കു വഴുതി വീഴും. രണ്ടുപതിറ്റാണ്ടത്തെ ആഗോളീകരണ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ ഈ പതനത്തിലാണ് എത്തിച്ചത്.

കെജി ബേസിനില്‍ നടക്കുന്നത് 2ജി സ്‌പെക്ട്രത്തിന്റെ പല മടങ്ങു വരുന്ന തീവെട്ടിക്കൊളളയാണ്. പക്ഷേ, പ്രധാനപ്രതിപക്ഷ കക്ഷിയായ ബിജെപിയും റിലയന്‍സിന്റെ കാര്യം വരുമ്പോള്‍ പൂര്‍ണ നിശബ്ദതയാണ്. ഇടതുപക്ഷ നേതാക്കളൊഴികെ ഒരൊറ്റ രാഷ്ട്രീയ നേതാവും വിമര്‍ശനവുമായി മുന്നോട്ടു വന്നിട്ടില്ല. അഴിമതിക്കെതിരെയുളള പോരാട്ടത്തില്‍ വിട്ടുവീഴ്ചകളില്ലാത്ത നിലപാട് ഇടതുപക്ഷത്തിനേ സാധ്യമാകൂ. കാരണം ഈ കാലഘട്ടത്തിലെ അഴിമതി വ്യക്തിപരമായ അപഭ്രംശങ്ങളുടെ ഫലമല്ല. പുതിയ ആഗോളവത്കരണ നയങ്ങളുടെ അനിവാര്യഫലമാണ്. ഈ നയങ്ങളുടെ വക്താക്കള്‍ക്ക് എങ്ങനെ അഴിമതിയെ എതിര്‍ക്കാനാവൂം?

3 comments:

  1. റിലയന്‍സും കേന്ദ്രസര്‍ക്കാരുമായുളള അവിശുദ്ധ ബന്ധം. അത് പൊളിച്ചടുക്കുക തന്നെ വേണം. കൂടുതല്‍ പേരിലേക്ക് ഇത്തരം ലേഖനങ്ങള്‍ എത്തട്ടെ..

    ReplyDelete
  2. congrass and bjp supporting reliance and ambanis , but people of india still sleeping

    ReplyDelete
  3. congrass and bjp supporting reliance and ambanis, but people of india still sleeping and voting for congrass and bjp

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...