Friday, July 17, 2020

മഞ്ഞലോഹത്തിൽ വെളുക്കുന്ന കറുത്തപണം

ധനവിചാരം, 17-07-2020
ഒരു
രേഖയുമില്ലാതെ രാജ്യത്തെവിടെയും കടത്തിക്കൊണ്ടുപോകാൻ കഴിയുന്ന കച്ചവടസാധനമാണ് സ്വർണമെന്നുപറഞ്ഞാൽ വിശ്വസിക്കുമോ? 50,000 രൂപയെക്കാൾ വിലയുള്ള ഏതുചരക്കുനീക്കം നടത്തണമെങ്കിലും ഇ-വേ ബിൽ വേണമെന്നാണ് ജി.എസ്.ടി. നിയമം.  

ആരിൽനിന്നും ആർക്കുവേണ്ടിയാണ് ചരക്കെന്നും അതിന് വിലയെന്തെന്നും നികുതിയടച്ചോ എന്നതും ഇ-വേ ബില്ലിൽ വ്യക്തമാക്കിയിരിക്കണം. പക്ഷേ, സ്വർണത്തിന് ഇതൊന്നും വേണ്ടാ. ആകെവേണ്ടത്, ഇന്ന വ്യക്തിയെ അല്ലെങ്കിൽ സ്ഥാപനത്തെ കാണിക്കാൻ കൊണ്ടുപോകുന്നതാണെന്ന്‌ സ്വയം സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചാൽ മതി.  

ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ കള്ളക്കടത്ത് സ്വർണമാണ്. രാജ്യത്തേക്കുവരുന്ന 1000 ടൺ സ്വർണത്തിൽ 200-250 ടൺ കള്ളക്കടത്താണ്. ഇതിന്റെ വില ഏതാണ്ട് 80,000 കോടിരൂപവരും. കസ്റ്റംസിന്റെ കടമ്പ കഴിഞ്ഞാൽ കണ്ടുപിടിക്കുക ഏതാണ്ട് അസാധ്യമാക്കുന്നത് ജി.എസ്‌.ടി. നിയമത്തിലെ പഴുതാണ്. ഒട്ടേറെ ചർച്ചയ്ക്കുശേഷം ഉണ്ടാക്കിവെച്ചത്. 

 തുടക്കംമുതലേ കേരളം ഇതിനെ എതിർത്തെങ്കിലും ഫലമുണ്ടായില്ല. ജി.എസ്‌.ടി. വന്നതിനുശേഷം സ്വർണനികുതി വരുമാനം ഗണ്യമായി കുറഞ്ഞപ്പോൾ കേരളം ഈ പ്രശ്നം വീണ്ടും കൗൺസിലിൽ ഉയർത്തി. ഗുജറാത്ത്, യു.പി. സർക്കാരുകളുടെ നേതൃത്വത്തിൽ ബി.ജെ.പി. സംസ്ഥാനങ്ങൾ ശക്തമായി എതിർത്തു. സ്വർണത്തിന്റെ നീക്കം പുറത്തറിഞ്ഞാൽ സുരക്ഷിതത്വപ്രശ്നം സൃഷ്ടിക്കും എന്നതായിരുന്നു അവരുടെ വാദം.  

ഇ-വേ ബില്ലിനെ എതിർക്കുന്നതെന്തിന്‌ 
തർക്കം മൂത്തപ്പോൾ ഇത്‌ ചർച്ചചെയ്യാൻവേണ്ടി മന്ത്രിമാരുടെ ഉപസമിതി രൂപവത്‌കരിച്ചു. അതിനുശേഷം സമിതി രണ്ടുവട്ടം ചേർന്നു. യോജിച്ചൊരു തീരുമാനം ഉണ്ടാവില്ല എന്നതുകൊണ്ട് ഇരുചേരിയുടെയും അഭിപ്രായം റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചു. ജി.എസ്.ടി. കൗൺസിലിലെ ചർച്ച ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ഇ-വേ ബിൽ വേണോ വേണ്ടയോ എന്നുതീരുമാനിക്കാനുള്ള അവകാശം അതത് സംസ്ഥാനങ്ങൾക്കുനൽകണമെന്ന വാദം അറ്റകൈയായി കേരളം ഉയർത്തിയിരിക്കയാണ്. 

സുരക്ഷിതത്വമാണ് പ്രശ്നമെങ്കിൽ ഉന്നത ഉദ്യോഗസ്ഥർക്കുമാത്രം ലഭ്യമാക്കുന്ന രീതിയിൽ സ്വർണത്തിന്റെ ഇ-വേ ബില്ലുകൾ പരിമിതപ്പെടുത്താമെന്നും പറഞ്ഞുനോക്കി. പക്ഷേ, ഫലമൊന്നുമുണ്ടായില്ല. ഇന്നും സ്വർണത്തിന് ഇ-വേ ബിൽ കൊണ്ടുവരുന്നതിനെ കേന്ദ്രസർക്കാരും ഗുജറാത്തുപോലുള്ള സംസ്ഥാനങ്ങളും എതിർക്കുന്നത് എന്തിനെന്ന് മനസ്സിലായിട്ടില്ല. അവർക്കുവേണ്ടെങ്കിൽ വേണ്ടാ, കേരളത്തിൽ നടപ്പാക്കുന്നതിനെ എതിർക്കേണ്ട കാര്യമെന്ത്?  

കള്ളക്കടത്തിനെ നാലായി തിരിക്കാം 

ഇത്രയും സ്വർണം ആര് കൊടുത്തയക്കുന്നു? ആർക്ക് കൊടുത്തയക്കുന്നു? എന്തിനുവേണ്ടി? ഈ ചോദ്യങ്ങളുമായി ബന്ധപ്പെടുത്തി കള്ളക്കടത്തിനെ നാലായി തിരിക്കാം. 

 ഒന്ന്, 1990-നുമുമ്പ് ഇന്ത്യയുടെ ഔദ്യോഗിക വിദേശവിനിമയനിരക്കും യഥാർഥനിരക്കും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു. ഉദാഹരണത്തിന് റിസർവ്‌ ബാങ്ക് ഒരു ഡോളറിന്‌ 18 രൂപയാണ് നൽകുക. പക്ഷേ, മാർക്കറ്റിൽ 25-ഉം 30-ഉം രൂപ നൽകാൻ തയ്യാറുള്ളവരുണ്ടായിരുന്നു. ഇതിന്മേൽക്കൂടി കണ്ണുവെച്ചുകൊണ്ട് സാധാരണക്കാരായ പ്രവാസികൾവരെ ഹവാല അല്ലെങ്കിൽ കുഴൽപ്പണംവഴിയാണ് നാട്ടിലേക്ക്‌ സമ്പാദ്യം അയച്ചിരുന്നത്.  വീട്ടിലുള്ള പ്രായമായവർ ബാങ്കിൽ കയറിയിറങ്ങേണ്ട. വീട്ടിൽ പണം എത്തിച്ചുകൊടുക്കും. ഇത് ഏതായാലും ഇപ്പോൾ നന്നേ കുറവാണ്. 

രണ്ട്, സ്വർണത്തിന്‌ ജി.എസ്.ടി. മൂന്നുശതമാനമേയുള്ളൂ. താലിയുടെ കാര്യമെല്ലാം വൈകാരികമായി പറഞ്ഞാണ് ഇക്കണോമിക് അഡ്വൈസറുടെ റിപ്പോർട്ടിൽ അഞ്ചുശതമാനം നിർദേശിച്ചിരുന്ന സ്വർണ ജി.എസ്‌.ടി. മൂന്നുശതമാനമാക്കിയത്. പിന്നെ കേന്ദ്രസർക്കാർ എന്തുചെയ്തെന്നോ? സ്വർണം ഇറക്കുമതിയുടെമേൽ 12 ശതമാനം ചുങ്കമേർപ്പെടുത്തി. ഒരു കിലോഗ്രാം സ്വർണക്കള്ളക്കടത്ത് നടത്തിയാൽ ആറുലക്ഷംരൂപ നികുതിയിൽമാത്രം ലാഭംകിട്ടും.  

മൂന്ന്, ഇന്ന് സ്വർണത്തിൽ നല്ലപങ്കും കള്ളപ്പണം വെളുപ്പിക്കാൻ കൊണ്ടുവരുന്നതാണ്. വിദേശത്താണ് കള്ളപ്പണത്തിൽ നല്ലപങ്കും സൂക്ഷിക്കുന്നത്. ഇത് നിയമപരമായ മാർഗങ്ങളിലൂടെ നാട്ടിലേക്ക്‌ കൊണ്ടുവരാനാകില്ലല്ലോ. അവിടെയാണ് സ്വർണത്തിന്റെ റോൾ. വിദേശത്ത്‌ ഡോളർ നൽകിയാൽ ആ വിലയ്ക്കുള്ള സ്വർണം കള്ളക്കടത്തുകാർ നാട്ടിൽ എത്തിച്ചുതരും. കള്ളപ്പണക്കാർ നല്ല മാർജിൻ കൊടുക്കാൻ എപ്പോഴും തയ്യാറായിരിക്കുകയും ചെയ്യും. 

നാല്, തീവ്രവാദപ്രവർത്തനങ്ങൾക്കുപുറത്തുള്ള വിധ്വംസകശക്തികൾ പണം എത്തിച്ചുകൊടുക്കാനുള്ള മാർഗമാണ്.  ഇന്ത്യയിലേക്കുള്ള കള്ളക്കടത്തിനെക്കുറിച്ച് പറയുമ്പോൾ ഗൾഫിനെക്കുറിച്ചാണ് പരാമർശിക്കുക. എന്നാൽ ഘാന, ടാൻസനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളും ഇന്ന്‌ കള്ളക്കടത്തിൽ കണ്ണികളാണ്. എന്തിന് ലാറ്റിനമേരിക്കയിലെ ക്രിമിനൽ സംഘങ്ങൾവരെ ഡൊമിനിക്കൻ റിപ്പബ്ലിക്കുവഴി ഇന്ത്യയിലേക്ക്‌ കള്ളക്കടത്ത് നടത്തുന്നുണ്ട്.  

ഈ സ്വർണം എങ്ങോട്ടുപോകുന്നു? 
കേരളംവഴിയുള്ള കള്ളക്കടത്ത് എത്രവരും? ഇന്ത്യയിലെ കള്ളക്കടത്തിന്റെ 15 ശതമാനം. ബാക്കി നല്ലപങ്കും കപ്പൽമാർഗവും നേപ്പാൾ തുടങ്ങിയ അതിർത്തിവഴി റോഡുമാർഗവുമാണ് വരുന്നത്. കള്ളക്കടത്തുസ്വർണം പിടികൂടാൻ കേരളത്തിലെ നികുതിവകുപ്പ് എന്തുചെയ്തുവെന്ന ചോദ്യം ചിലർ ഉന്നയിച്ചുകണ്ടു. എയർപോർട്ടുകൾ അല്ലെങ്കിൽ നേപ്പാൾപോലുള്ള അതിർത്തികൾവഴിയാണല്ലോ കള്ളക്കടത്ത്. അവിടെ നികുതിവകുപ്പിന് ഒരു സ്ഥാനവുമില്ല.  

സ്വർണം എയർപോർട്ടിന്‌ പുറത്തുകടത്തിയാൽ പിന്നെ എവിടെ കൊണ്ടുപോകണമെങ്കിലും ഒരു രേഖയും വേണ്ടാ. സ്വർണം സംബന്ധിച്ച് ജി.എസ്‌.ടി. നിയമത്തിൽ രണ്ടുവകുപ്പാണുള്ളത്. ഒന്നാമത്തേത്, 129-ാം വകുപ്പ്. നികുതിവെട്ടിച്ചുള്ള സ്വർണം പിടിച്ചാൽ നികുതിയും തുല്യതുക പിഴയും അടച്ചാൽ ഉടമസ്ഥന്‌ സ്വർണം വിട്ടുകൊടുക്കണം. 

രണ്ടാമത്തേത്, 130-ാം വകുപ്പ്. ഈ വകുപ്പ് സ്വർണം കണ്ടുകെട്ടുന്നതിനുള്ള അവകാശം നൽകുന്നുണ്ട്. പക്ഷേ, കേരള ഹൈക്കോടതി 2018-ൽ വിധിച്ചത്.  ഇപ്രകാരം 129-ാം വകുപ്പ് പ്രകാരമുള്ള നികുതിയും പിഴയും ഒടുക്കിയില്ലെങ്കിൽമാത്രമേ 130-ാം വകുപ്പ് ഉപയോഗിച്ച് സ്വർണം കണ്ടുകെട്ടാൻ പാടുള്ളൂ. ഇതാണ് ഇന്ത്യയിൽ നിലവിൽ കേന്ദ്രവും സംസ്ഥാനസർക്കാരുകളും സ്വീകരിച്ചുവരുന്ന നടപടിക്രമം. കേന്ദ്ര നികുതിവകുപ്പ് സ്വർണം കണ്ടുകെട്ടിയ കേസ് ഇതുവരെ ഉണ്ടായിട്ടില്ല. ഒരു സംസ്ഥാനവും ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല. 

ഇതിനിടയിൽ മറ്റൊരു സംഭവവികാസം ഉണ്ടായിട്ടുണ്ട്. ഗുജറാത്ത് ഹൈക്കോടതിയുടെ 2019 ഡിസംബറിലെ വിധിയിൽ ഒരു ജഡ്ജി 130-ാം വകുപ്പ് ഉപയോഗിച്ച് കണ്ടുകെട്ടാമെന്ന്‌ പറഞ്ഞിട്ടുണ്ട്.  എന്നാൽ, ഇതേകേസിൽ രണ്ടാമത്തെ ജഡ്ജി ഇതുസംബന്ധിച്ച് കൂടുതൽ സ്പഷ്ടീകരണം അധികൃതർ നൽകണമെന്നാണ് വിധിച്ചത്. ഈ വിധിയുടെ നിയമവശങ്ങൾ പരിശോധിച്ചുവരുകയാണ്. 

അതിനിടയിൽ ഗൗരവമായ ഒരു ചോദ്യമുണ്ട്. ഓരോ വർഷവും ഇന്ത്യയിലേക്കുവരുന്ന 1000 ടൺ സ്വർണം എങ്ങോട്ടുപോകുന്നു? കുറച്ചുഭാഗം സ്വർണബിസ്കറ്റായിത്തന്നെ കള്ളപ്പണക്കാർ സൂക്ഷിക്കുന്നു. ബാക്കി ഭൂരിഭാഗവും ആഭരണശാലകളിലേക്കാണ്.  ഇരുനൂറോളം ടൺ നാം കയറ്റുമതി ചെയ്യുന്നു. ബാക്കി മുഴുവൻ സ്വർണവും ആഭരണങ്ങളായി നികുതിവെട്ടിപ്പുംനടത്തി സാധാരണക്കാർക്കുവിറ്റ് കാശാക്കുന്നു. 

ഇന്ത്യയിൽ വ്യക്തികളുടെ കൈയിലുള്ള സ്വർണം ചുരുങ്ങിയത് 20,000 ടൺ വരുമെന്നാണ് കണക്ക്. ഇതാവട്ടെ അമേരിക്ക, യൂറോസോൺ, ചൈന എന്നീ രാജ്യങ്ങളുടെ സ്വർണശേഖരത്തേക്കാൾ കൂടുതൽ വരും.  

എൻഫോഴ്‌സ്‌മെന്റിനെ ശക്തിപ്പെടുത്തിയപ്പോൾ 

2019'-20-ൽ സംസ്ഥാന നികുതിവകുപ്പ് 110 കിലോ സ്വർണം വാഹനപരിശോധനയിലൂടെ പിടിച്ചു. പക്ഷേ, നികുതിയും തുല്യമായ തുകയും അടച്ചാൽ സ്വർണം വിട്ടുകൊടുത്തേ പറ്റൂ. അങ്ങനെ 110 കിലോ സ്വർണത്തിലൂടെ ആകെ കിട്ടിയത് 2.8 കോടിരൂപമാത്രമാണ്. അത് കള്ളക്കടത്തുകാർക്ക് മൂക്കൽപ്പൊടി പോലെയേയുള്ളൂ. 

അതേസമയം, കസ്റ്റംസിനെപ്പോലെ സ്വർണം കണ്ടുകെട്ടാൻ നികുതിവകുപ്പിന് അവകാശമില്ല. എന്നിരുന്നാലും സ്വർണമേഖലയിലെ എൻഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തുന്നതിന് ഒട്ടേറെ നടപടികൾ സ്വീകരിച്ചുകഴിഞ്ഞു.  ഒരേസമയം 64 കടകൾ പരിശോധനനടത്തി മുഴുവൻ രേഖകളും ശേഖരിച്ചു. ഇവയുടെ വിശകലനത്തിന് ആറുസ്ക്വാഡുകൾ പ്രവർത്തിച്ചുവരുന്നു. 

കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ പരിശോധിക്കുന്നതിന് സിഡാക് വലിയ കാലതാമസം വരുത്തിയ പശ്ചാത്തലത്തിൽ ഇതിനായി നികുതി വകുപ്പിൽ ഒരു ഫോറൻസിക് ലാബുതന്നെ സ്ഥാപിച്ചു. എൻഫോഴ്‌സ്‌മെന്റിന് ഒരു ജോയന്റ് കമ്മിഷണറെ നിയോഗിച്ചു. ഇതിന്റെയൊക്കെ ഫലമായി സ്വർണനികുതി വരുമാനം 2018'-19-ൽ 630 കോടി.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...