Thursday, August 1, 2019

കേരളവും വിമോചനസമരവും സിഐഎയും

വിമോചന സമരത്തിൽ എന്താണ് സിഐഎയുടെ റോൾ? അമേരിക്കയ്‌ക്ക്‌ എന്താണ് കേരളത്തിൽ താൽപ്പര്യം? ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ‘വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ’ എന്ന പുസ്‌തകത്തിൽ ഈ ചോദ്യങ്ങൾ വിശകലനം ചെയ്‌തിരുന്നു. സമരകാലത്തുതന്നെ സിഐഎയുടെ പങ്ക് വെളിപ്പെട്ടിരുന്നു. അതിലുപരിയായി, ലോകചരിത്രത്തിലെ സമാനസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സിഐഎയുടെ സാന്നിധ്യം ഏതൊരാൾക്കും ബോധ്യപ്പെടും. ഒരു അമേരിക്കൻ യാത്രയിൽ കുറെയേറെ ക്ലാസിഫൈഡ് രേഖകൾകൂടി ലഭിച്ചതോടെ, വിശകലനം കുറേക്കൂടി കൃത്യമായി. ഇപ്പോൾ ലേഖകൻ അതിന്റെ ഇംഗ്ലീഷ് പതിപ്പ്‌ തയ്യാറാക്കുകയാണ്. ഇടതുപക്ഷരാഷ്ട്രീയത്തിൽ നല്ല താൽപ്പര്യമുള്ള ജർമനിയിലെ യുവസുഹൃത്ത് വിനോദ് നാരായണനും  ഒപ്പമുണ്ട്. കേരളത്തിലെ വിമോചനസമരത്തിൽ നടത്തിയ ഇടപെടലുകളുടെ രേഖകൾ വിപുലമായൊന്നും അമേരിക്ക പ്രസിദ്ധീകരിച്ചിട്ടില്ല. ഈ ചെറിയ സംസ്ഥാനത്ത് ജനാധിപത്യമാർഗത്തിലൂടെ അധികാരമേറ്റ സർക്കാരിനെ അട്ടിമറിക്കുന്നതിൽ ഇത്രയ്‌ക്ക്‌ ആഴത്തിൽ അമേരിക്ക ഇടപെടാൻ ഒരു കാരണമേയുള്ളൂ. ആ സർക്കാരിന് നേതൃത്വം നൽകിയത് കമ്യൂണിസ്റ്റ്‌ പാർടിയായിരുന്നു.

അമേരിക്കൻ താൽപ്പര്യങ്ങൾ

കേരളത്തിൽ അമേരിക്കയ്‌ക്കെന്തു താൽപ്പര്യം എന്ന് പുച്ഛസ്വരത്തിൽ ചോദിക്കുന്നവരുണ്ട്. എന്നാൽ, അവരാരും ഗ്വാട്ടിമാലയിൽ അമേരിക്കയ്‌ക്കെന്തായിരുന്നു താൽപ്പര്യം എന്നു പഠിക്കാൻ തയ്യാറല്ല. കോംഗോയിൽ അവർക്കെന്തായിരുന്നു താൽപ്പര്യം? പാട്രിക് ലുമുംബെയെ വധിക്കാൻ സിഐഎ പലവട്ടം ശ്രമിച്ചതെന്തിന്? ഗ്വാട്ടിമാലയിലെ ആർബെൻസ് സർക്കാരിനെ അട്ടിമറിക്കാൻ 1954ൽ സംഘടിപ്പിച്ച വിമോചനസമരത്തിന്റെ വീരസ്യം കേരളത്തിലും പാടിനടന്നിരുന്നു. കമ്യൂണിസത്തിൽനിന്ന് രക്ഷപ്പെട്ട ആദ്യരാജ്യം എന്നു പരിചയപ്പെടുത്തി, ഗ്വാട്ടിമാലയിൽനിന്ന് ആവേശം കൊള്ളാൻ വിമോചനസമരത്തിന്റെ പ്രചാരണമേറ്റെടുത്ത ദീപികയ്‌ക്ക്‌ എന്തൊരുത്സാഹമായിരുന്നു!

കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാനുള്ള അമേരിക്കൻ താൽപ്പര്യങ്ങൾ മനസ്സിലാക്കാൻ ഈ ഉദാഹരണങ്ങൾ ധാരാളം. ലോകത്ത് എവിടെയൊക്കെ കമ്യൂണിസ്റ്റുകാരോ കമ്യൂണിസ്റ്റ് അനുഭാവികളോ സർക്കാരുണ്ടാക്കിയാലും അവയെ അട്ടിമറിക്കാൻ അമേരിക്ക ഇടപെട്ടിരുന്നു. ഇത്തരത്തിലുള്ള ഇടപെടലുകളെക്കുറിച്ചും  രാഷ്ട്രീയ നേതാക്കളെ വധിക്കാൻ സിഐഎ നടത്തിയ ശ്രമങ്ങളെക്കുറിച്ചും പഠിച്ച് റിപ്പോർട്ടു നൽകാൻ ഫ്രാങ്ക് ചർച്ച് ചെയർമാനായി ഒരു കമ്മിറ്റിയെ അമേരിക്കൻ സെനറ്റ് ചുമതലപ്പെടുത്തിയിരുന്നു. ആ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പൊതുരേഖയാണ്. റിപ്പോർട്ടിന്റെ മുഖവുര ആരംഭിക്കുന്നതുതന്നെ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കുള്ള ന്യായീകരണം ചമച്ചുകൊണ്ടാണ്.

അതിങ്ങനെയാണ്: “കമ്യൂണിസം പടരുന്നതിന്റെ ഭീഷണിയെ പ്രതിരോധിക്കാനുള്ള അമേരിക്കൻ നയത്തിന്റെയും പ്രവർത്തനങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ടിൽ ചർച്ചചെയ്യുന്ന സംഭവങ്ങളെ വീക്ഷിക്കേണ്ടത്”. മറ്റു രാജ്യങ്ങളിലെ സർക്കാരുകളെ അട്ടിമറിക്കാനും വിഷം കൊടുത്തും ആയുധമുപയോഗിച്ചും  ആ നാടുകളിലെ രാഷ്ട്രീയ നേതാക്കളെ കൊല്ലാനും നടത്തിയ ശ്രമങ്ങൾക്കുള്ള ജാമ്യമെടുപ്പ്.  ആ റിപ്പോർട്ടിൽ മറ്റൊരു പരാമർശം നോക്കൂ:“ഗ്വാട്ടിമാലയിലെ സർക്കാരിന്റെ ഇടതുപക്ഷ ചായ്‌വ്‌ നമുക്ക് അസ്വീകാര്യമായപ്പോൾ നാം അവരെ നീക്കംചെയ്‌തു. ഇന്തോനേഷ്യയിലെ സുക്കാർണോയ്‌ക്കെതിരായി ഒരു ആഭ്യന്തരയുദ്ധത്തിന് നാം തുടക്കം കുറിച്ചു.

മുസാദെക്ക് ഇറാൻ എണ്ണയുടെ മേൽ ബ്രിട്ടീഷ് പെട്രോളിയത്തിന്റെ കുത്തക നിയന്ത്രണം ഇല്ലാതാക്കിയപ്പോൾ നാം ഷായെ അധികാരത്തിൽ പുനരധിവസിപ്പിക്കുന്നതിന് മുൻകൈയെടുത്തു. ക്യൂബയിൽ പ്രതിവിപ്ലവത്തിന് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും പരദേശി ക്യൂബക്കാരുടെ ഒരു പട്ടാളസംഘത്തെ ക്യൂബൻ മണ്ണിൽ ഇറക്കാൻ കഴിഞ്ഞു. ലാവോസിൽ മേയോ ഗോത്രവർഗക്കാരെയും തായ് കൂലിപ്പട്ടാളക്കാരെയും ഉപയോഗിച്ച് ഒരു രഹസ്യയുദ്ധം നാം നടത്തി. ഈ ഇടപെടലുകളെല്ലാം അമേരിക്കൻ നിയമസഭയുടെ അറിവോ തീരുമാനമോ ഇല്ലാതെയാണ് നടന്നത്.

ഒരു രാജ്യവും, അതെത്ര ചെറുതാണെങ്കിലും ഒരു നേതാവും അയാളെത്ര പ്രഗത്ഭനാണെങ്കിലും നമ്മുടെ നിരീക്ഷണത്തിന് പുറത്തല്ല. കോംഗോയിൽ ലുമുംബയെ കൊല്ലുന്നതിന് വിഷമരുന്ന് നാം എത്തിച്ചുകൊടുത്തു. ഡോമിനിക്കൻ റിപ്പബ്ലിക്കിൽ ട്രൂജിലോയെ കൊല്ലുന്നതിനാണെന്നറിഞ്ഞുകൊണ്ടുതന്നെ ഗൂഢാലോചനക്കാരെ നാം ആയുധമണിയിച്ചു. നമ്മുടെ കാര്യം കഴിഞ്ഞപ്പോൾ ദക്ഷിണ വിയറ്റ്നാമിൽ ദിയം സർക്കാരിനെ അട്ടിമറിക്കുന്നതിന് നാംതന്നെ നേതൃത്വം നൽകി. നമ്മൾ പിന്തുണ നൽകിയ പട്ടാളക്കാർ പ്രധാനമന്ത്രി ദിയത്തെയും സഹോദരനെയും കൊലചെയ്‌തു. ഫിഡൽ കാസ്ട്രോയെയും ക്യൂബൻ നേതാക്കളെയും കൊല്ലുന്നതിന് വർഷങ്ങളായി നാം ശ്രമിച്ചു വരികയാണ്. സിഐഎയും മാഫിയയും സംയുക്തമായിട്ടാണ് ഈ വിധ്വംസക പ്രവർത്തനങ്ങൾ പലതും നടത്തിയിട്ടുള്ളത്...  ഈ ഗൂഢാലോചനകളുടെയെല്ലാം തായ്‌വേര്‌ ശീതയുദ്ധം സൃഷ്ടിച്ചിരിക്കുന്ന വിഭ്രമാത്മകമായ അന്തരീക്ഷമാണ്‌.”

ഗ്വാട്ടിമാലയിലെ ഇടപെടലുകൾ അമേരിക്ക ഔദ്യോഗികമായിത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പൂർവികരുടെ പാപങ്ങളുടെ പേരിൽ ഗ്വാട്ടിമാല സന്ദർശനത്തിനിടെ ബിൽ ക്ലിന്റൺ മാപ്പു പറഞ്ഞതും ചരിത്രത്തിന്റെ ഭാഗം. സ്റ്റീഫൻ  സ്ലെഷിങ്ങറും കിൻസറും ചേർന്നെഴുതിയ ‘കയ്‌ക്കുന്ന പഴം –ഗ്വാട്ടിമാലയിലെ അമേരിക്കൻ അട്ടിമറിയുടെ അറിയപ്പെടാത്ത കഥ’  (Bitter Fruit: The Untold Story of American Coup in Gautemala) എന്ന പുസ്‌തകം ആ പാപങ്ങളുടെ വിശദരേഖയാണ്. ഗ്വാട്ടിമാല അടക്കം പല ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെയും വാഴപ്പഴക്കൃഷിയുടെ കുത്തക യുണൈറ്റഡ് ഫ്രൂട്ട്സിനായിരുന്നു. ഇടതുപക്ഷ സർക്കാർ അധികാരമേറ്റതോടെ നടപ്പാക്കിയ തൊഴിൽ നിയമവും ഭൂപരിഷ്‌കരണവും ഈ കമ്പനിയുടെ താൽപ്പര്യങ്ങൾക്കു വിരുദ്ധമായിരുന്നു. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോൺ ഫോസ്റ്റർ ഡള്ളസ് ഈ കമ്പനിയുടെ അഭിഭാഷകനായിരുന്നു.

സിഐഎ ഗ്വാട്ടിമാലയിൽ - ഇടപെടലിന്റെ വിദേശനയം (The CIA in Guatemala – The Foreign Policy of Intervention) എന്ന പുസ്‌തകത്തിൽ, യുണൈറ്റഡ് ഫ്രൂട്ട്സ് കമ്പനിയുടെ കുത്തിത്തിരിപ്പുകൾ യാഥാർഥ്യമാണെങ്കിലും അമേരിക്കൻ പ്രസിഡന്റുമാരായ ട്രൂമാനും ഐസനോവറും രൂപംനൽകിയ വിദേശനയത്തിന്റെ ഭാഗമായിരുന്നു ഗ്വാട്ടിമാലയിലെ വിമോചനസമരമെന്ന് വാദിക്കുന്നു.

സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചു

ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ 1950-ൽ പാട്രിക് ലുമുംബ പ്രധാനമന്ത്രിയായി. 1951-ൽ ഇറാനിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ മുഹമ്മദ് മുസാദെക് തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിയായി. 1953-ൽ കോസ്റ്ററിക്കയിലും1959-ൽ ഇന്തോനേഷ്യയിലും തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാർട്ടി   അധികാരത്തിലെത്തി. വിയറ്റ്നാമിന്റെ പുനരേകീകരണത്തിനു വേണ്ടിയുള്ള പൊതുതെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് വിജയം അനിവാര്യമായപ്പോൾ അമേരിക്കൻ പ്രസിഡന്റ്‌ ഐസനോവർ തെരഞ്ഞെടുപ്പു മാറ്റിവച്ചു. ഇങ്ങനെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന  സർക്കാരുകളെയെല്ലാം അസ്ഥിരപ്പെടുത്താൻ സിഐഎയും അമേരിക്കൻ സർക്കാരും കിണഞ്ഞു ശ്രമിച്ചിരുന്നു.

ഈ അട്ടിമറികളെക്കുറിച്ചുള്ള വിശദരേഖകൾ ഏതാണ്ട് പൂർണമായും അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, കേരളം ഇതിനൊരു അപവാദമാണ്. അമേരിക്കൻ ശീതയുദ്ധത്തോട് കേരളത്തിലെ വിമോചനസമരത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു ഗ്രന്ഥം പോയിട്ട് സമഗ്രമായ ലേഖനം പോലുമില്ല. പുറത്തുവന്നിട്ടുള്ള രേഖകൾ അമേരിക്ക കേരളത്തിലെ സംഭവഗതികളെ അതിസൂക്ഷ്‌മമായി നിരീക്ഷിച്ചിരുന്നു എന്നു വ്യക്തമാക്കുന്നു. വിമോചനസമരത്തെ സഹായിക്കാൻ അമേരിക്ക പണമൊഴുക്കിയെന്ന് അംബാസഡർ ആയിരുന്ന മൊയ്നി ഹാനും എൽസ് വർത്ത് ബങ്കറും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, വിശദാംശങ്ങളെക്കുറിച്ച് നിശ്ശബ്‌ദമാണ്‌. വിമോചനസമരമെല്ലാം കഴിഞ്ഞുള്ള ഡീബ്രീഫിങ്‌  രേഖകൾ കാൻസാസ് സിറ്റിയിലെ ഐസനോവർ ലൈബ്രറിയിൽ  ലിസ്റ്റു ചെയ്‌തിട്ടുണ്ട്‌. പക്ഷേ, അതിന്റെ ഫയൽ വാങ്ങിയപ്പോൾ, ഉള്ളടക്കം മുഴുവൻ സുരക്ഷാകാരണങ്ങളാൽ എടുത്തുമാറ്റിയിരിക്കുന്നു എന്നൊരു കുറിപ്പുമാത്രമാണ് കണ്ടത്.

എങ്കിലും ഈ ലേഖകൻ കണ്ട രേഖയിൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ഐസനോവർതന്നെ കേരളത്തിലെ കമ്യൂണിസ്റ്റു സർക്കാരിനെയും പാർടിയെയും നിരീക്ഷിക്കാൻ നൽകിയ നിർദേശം ഉണ്ടായിരുന്നു. സ്റ്റാഫ് സെക്രട്ടറി ഡഗ്പാസ്റ്റർക്ക് സ്വന്തം കൈപ്പടയിലെഴുതിയ ഒരു കുറിപ്പ് (നമ്പർ 647, ഏപ്രിൽ 9, 1958). അതിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു :‘‘ഈ അനൗപചാരിക റിപ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം കേരളത്തെ സംബന്ധിച്ചുള്ളതാണ്. ഇത് അല്ലൻ ഡള്ളസിന് അയച്ചുകൊടുക്കുക. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ എംബസി ഉദ്യോഗസ്ഥർക്കായി പ്രത്യേകം ആക്‌ഷൻ പ്ലാൻ ഉണ്ടാക്കാം”. അല്ലൻ ഡള്ളസ് അന്നത്തെ സിഐഎ മേധാവിയായിരുന്നു.

വിമോചനസമരം വിജയിച്ചിട്ടും കേരളത്തെ അവരുടെ നേട്ടങ്ങളുടെ പട്ടികയിൽപ്പെടുത്താൻ സിഐഎ വിസമ്മതിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പിനെ എങ്ങനെ ചൂഷണം ചെയ്യാം എന്ന വിഷയത്തിൽ ഒരു സ്‌പെഷ്യൽ റിപ്പോർട്ടു തന്നെയുണ്ട്.  അതിൽ ഇങ്ങനെ പറയുന്നു:‘‘(കേരളത്തിന്റെ) രാഷ്ട്രീയ പാഠത്തെ ഏതെങ്കിലും പ്രകാരത്തിൽ അമേരിക്കയിൽനിന്ന് നേരിട്ട് ചൂഷണം ചെയ്യുന്നു എന്ന തോന്നൽ തിരിച്ചടിയുണ്ടാക്കും. എന്നാൽ, ഇന്ത്യക്ക്‌ പുറത്ത് സ്രോതസ്സ് വെളിപ്പെടുത്താതെ ഈ ജനാധിപത്യ വിജയകഥ ഏറ്റവും വിപുലമായതലത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇന്ത്യക്കുള്ളിൽ കമ്യൂണിസ്റ്റ് വിരുദ്ധ പാർടികളും പത്രങ്ങളും ഇത് ഫലപ്രദമായി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.’’

നെഹ്‌റു സർക്കാരിന്റെ ചേരിചേരാ നയത്തിന്റെ ചട്ടക്കൂടിനുള്ളിൽ അമേരിക്കയുടെ പരസ്യമായ ഇടപെടൽ നിഷിദ്ധവുമായിരുന്നു. നെഹ്‌റു ഇതിന് എതിരുമായിരുന്നു. എങ്കിലും, വിമോചനസമരം കഴിഞ്ഞുനടത്തിയ ഒരു പത്രസമ്മേളനത്തിൽ ആർ ശങ്കർതന്നെ സമരത്തിന് അമേരിക്ക നൽകിയ സേവനത്തിന് നന്ദി പറയാൻ മറന്നില്ല.


Read more: https://www.deshabhimani.com/articles/thomas-issac-cia/813750

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...