Thursday, December 6, 2018

ആലപ്പുഴ തൊഴിലാളി പ്രസ്ഥാന മ്യൂസിയം രൂപരേഖ (കരട്)




1.       ആമുഖം

1.1   ആലപ്പുഴയെ ഒരു പൈതൃക ടൂറിസം നഗരമായി പുനരുദ്ധരിക്കുന്നതിനുള്ള സമഗ്ര പരിപാടിയുടെ ഭാഗമാണ് ആലപ്പുഴ തൊഴിലാളി പ്രസ്ഥാന മ്യൂസിയം. പതിനെട്ടാം നൂറ്റാണ്ടിലെ ആലപ്പുഴയുടെ ആരംഭം തുറമുഖ പട്ടണമെന്ന നിലയ്ക്കാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം അത് വ്യവസായ നഗരമായി വികസിച്ചു. എന്നാൽ ഇന്ന് തുറമുഖവും വ്യവസായവും നാശോന്മുഖമായി. ആലപ്പുഴ പട്ടണത്തിന്റെ പുനർജന്മം ഇനി പൈതൃക നഗരമെന്ന നിലയ്ക്കായിരിക്കും. വേമ്പനാട് കായൽ സന്ദര്‍ശിക്കുന്നതിനായി വരുന്ന അഞ്ച് ലക്ഷത്തോളം ടൂറിസ്റ്റുകളിൽ പകുതിപേരെങ്കിലും നഗരകാഴ്ചകൾ കാണുതിന് ഒരു ദിവസവും കൂടിയെങ്കിലും അധികമായി ഇവിടെ തങ്ങുകയാണെങ്കില്‍ അത് നഗരത്തെ വലിയ അഭിവൃദ്ധിയിലേയ്ക്ക് നയിക്കും എന്നാണ് കാഴ്ചപ്പാട്. 

1.2  ആലപ്പുഴ നഗരത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നഗര റോഡുകളും പാലങ്ങളും നവീകരിക്കും. ഇതിൽ ഏറ്റവും പ്രധാനം കെ.എസ്.ആർ.ടി.സി സ്റ്റാന്റ്, ബോട്ട് ജെട്ടി എന്നിവ കേന്ദ്രീകരിച്ചുള്ള ആധുനിക മൊബിലിറ്റി ഹബ്ബാണ്. കനാലുകളെല്ലാം വെള്ളം വറ്റിച്ച് ദശാബ്ദങ്ങളുടെ അഴുക്കുകൾ നീക്കം ചെയ്യും. ഇവ വീണ്ടും മലിനമാകില്ലെന്ന് ഉറപ്പുവരുത്താൻ തീരങ്ങളിൽ ഖരമാലിന്യ സംസ്കരണവും മലിനജല സംസ്കരണവും ഉറവിടത്തിൽ ഉറപ്പുവരുത്താനുള്ള വലിയ കാമ്പയിൻ പ്രവര്‍ത്തനങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ട്. വാട കനാൽ - കമേഴ്സ്യൽ കനാൽ കരകളിൽ നടപ്പാതയും സൈക്കിൾ ട്രാക്കും ഉറപ്പുവരുത്തും. ആലപ്പുഴയുടെ പൌരാണിക മന്ദിരങ്ങളെല്ലാം ഈ കനാൽ കരകളിലാണ്. അവയിൽ 50 എണ്ണമെങ്കിലും പഴമയിൽ പുനരുദ്ധരിക്കുന്നതിന് പരിപാടിയുണ്ട്. ഇവയിൽ 25 മന്ദിരങ്ങളിലെങ്കിലും അവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മ്യൂസിയങ്ങൾ സ്ഥാപിക്കും. ഇതിൽ നല്ലപങ്കും പോർട്ടിനോടു സമീപമുള്ള കനാൽ മേഖലയിലാണ്. ഈ പ്രദേശമാകെ ഫോർട്ട് കൊച്ചി പോലെ ഹെറിറ്റേജ് മേഖലയായി മാറും. അതേസമയം ഫോർട്ട് കൊച്ചിയിൽ നിന്നും അധികമായി മ്യൂസിയം കാഴ്ചകളുടെ ശ്രംഖലയും ഇവിടെ ഉണ്ടാകും. ഇവയായിരിക്കും സഞ്ചാരികളെ ആകർഷിക്കുക. സ്വാഭാവികമായും ഇവർക്ക് ആവശ്യമുള്ള ഹോട്ടലുകളും ഭക്ഷണശാലകളും മറ്റു കടകളും ആലപ്പുഴയ്ക്ക് ഒരു പുതുജീവൻ നൽകും.

1.3  എന്‍സൈക്ലോപീഡിയ പോലുള്ള ഭീമൻ മ്യൂസിയങ്ങൾ ആയിരിക്കില്ല ഇവ. ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള ചെറുമ്യൂസിയങ്ങളായിരിക്കും. അത് മാത്രമല്ല, ഈ മ്യൂസിയങ്ങളെ ലിവിംഗ് മ്യൂസിയങ്ങളായിട്ടാണ് വിഭാവനം ചെയ്യുന്നത്. എന്നു വച്ചാൽ മ്യൂസിയത്തെ വേർതിരിച്ചതിനു ശേഷമുള്ള ഇടങ്ങളിൽ സാധാരണഗതിയിലുള്ള സാമൂഹ്യ, സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങളും നടക്കുന്നുണ്ടാകും. ഉദാഹരണത്തിന് തോമസ് നോർട്ടൺ മ്യൂസിയം പള്ളി വളപ്പിലെ ആരാധനയ്ക്കോ സ്കൂളിനോ ഓഡിറ്റോറിയത്തിന്റെ പ്രവർത്തനത്തിനോ ഭംഗം വരുത്തുന്നതല്ല. മാത്രമല്ല, മ്യൂസിയങ്ങളിൽ ഏതാനും ഒഴികെ ബാക്കിയെല്ലാം സ്വകാര്യവ്യക്തികളുടെയും സമുദായങ്ങളുടെയോ വാണിജ്യസ്ഥാപനങ്ങളുടെയോ സ്ഥലത്തും കെട്ടിടങ്ങളിലുമാണ്. അവയുടെ ഉടമസ്ഥതയിലോ മാനേജ്മെന്റിലോ ഒരു മാറ്റവും ഉണ്ടാവില്ല. ചില മ്യൂസിയങ്ങളുടെ ദൈനംദിന മേൽനോട്ടംപോലും അതത് സ്ഥാപനങ്ങൾ തന്നെയാണ് നിർവ്വഹിക്കുക. മുസിരിസ് പൈതൃക കമ്പനിയുമായി ഇതുസംബന്ധിച്ച് പൊതുധാരണയിലും ക്രമീകരണത്തിലും എത്തണമെന്നു മാത്രം. പ്രധാനപ്പെട്ട മ്യൂസിയങ്ങൾ താഴെപ്പറയുന്നവയാണ്.

· പഴയ ഡാറാസ്മെയിൽ (കയർഫെഡ്),  വോള്‍കാര്‍ട്ട് ബ്രദേഴ്സ് (കയർ കോർപ്പറേഷൻ), ബോംബെ കമ്പനി (ന്യൂ മോഡൽ കയർ കോപ്പറേറ്റീവ്) എന്നീ സ്ഥാപനങ്ങളിലായി പരന്നുകിടക്കുന്ന കയർ മ്യൂസിയ സമുച്ചയം
·    കടൽപ്പാലവും പോർട്ട് മാസ്റ്റർ കെട്ടിടവും പുറകിലുള്ള പത്തേക്കർ സ്ഥലത്തെ ഗോഡൗണുകളിലുമായുള്ള ആലപ്പുഴ തുറമുഖ മ്യൂസിയം
·         എസ്.ഡി.വി. സ്കൂളിലെ വിദ്യാഭ്യാസ മ്യൂസിയം
·         കൊട്ടാരം ആശുപത്രിയിലെ ആരോഗ്യ മ്യൂസിയം
·         വില്യം ഗുഡേക്കര്‍ കമ്പനിയിലെ കെ.സി. കരുണാകരന്‍  മ്യൂസിയം
·         സ്പൈസസ് മ്യൂസിയം
·         കുടകളുടെ മ്യൂസിയം
·         ഗാന്ധി മ്യൂസിയം
·         ഗുജറാത്തി ബിസിനസ് ഹിസ്റ്ററി മ്യൂസിയം
·         എ.എന്‍.പുരത്ത് ഗൗഡസാരസ്വതര്‍ മ്യൂസിയം
·         മനോന്‍മണിയം സുന്ദരൻപിള്ള മ്യൂസിയം
·         കന്നിട്ട മില്‍ മ്യൂസിയം
·         ബോട്ട് മ്യൂസിയം
·         ആലപ്പുഴ മുനിസിപ്പാലിറ്റി ചരിത്ര മ്യൂസിയവും ശുചിത്വ നഗര മ്യൂസിയം
·         കിടങ്ങാംപറമ്പ് പ്രദേശത്ത് ഒരു നവോത്ഥാന മ്യൂസിയം
·         മഖാം മസ്ജിദിലെ എക്സിബിഷന്‍ ഹാൾ
·  പഴയ ഗുജറാത്തി സ്ട്രീറ്റും പരിസര പ്രദേശങ്ങളും ചേര്‍ത്ത് ഡൗൺ ദ മെമ്മറിയി ലേയ്ൻ എന്ന ഒരു തെരുവ് കാഴ്ച.
·         ലിയോ തേര്‍ട്ടീന്ത് സ്കൂളിലെ തീരദേശ ക്രിസ്ത്യൻ മ്യൂസിയം
·         ആര്‍.ഡി.ഒ ഓഫീസിലെ റവന്യു മ്യൂസിയം

1.4    മുകളില്‍ വിവരിച്ച നഗരപുനരുദ്ധാരണ പദ്ധതികള്‍ക്കെല്ലാം ഭരണാനുമതിയായി. റോഡ് നവീകരണം, കനാൽ ശുദ്ധീകരണം തുടങ്ങിയവ ടെണ്ടർ ഉറപ്പിച്ചു കഴിഞ്ഞു. പാലങ്ങൾ, കുടിവെള്ളം എന്നിവയ്ക്കും ഭരണാനുമതിയായി. കയർ മ്യൂസിയത്തിനുള്ള കെട്ടിടങ്ങളുടെ നവീകരണം ആരംഭിച്ചു കഴിഞ്ഞു. 15 മന്ദിരങ്ങളുടെ നവീകരണത്തിനുള്ള 43 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായിട്ടുണ്ട്. നവംബർ മാസത്തിൽ മറ്റൊരു 20 കോടിക്കുള്ള പദ്ധതിക്ക് അംഗീകാരമാകും. ആലപ്പുഴ പൈതൃക പദ്ധതി യാഥാർത്ഥ്യമായി മാറുകയാണ്.

1.5 മന്ദിരങ്ങളുടെ കൺസര്‍വേഷൻ ജോലികൾ പൂര്‍ത്തീകരിക്കുന്നതനുസരിച്ച് അവയിലെ മ്യൂസിയം പ്രദർശനങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇത് വളരെ സങ്കീർണ്ണമായ പ്രവർത്തനമാണ്. ഇത് ഒരാൾക്കോ ഏതാനും പേർക്കോ ചെയ്തു തീർക്കാവുന്ന കാര്യമല്ല. ഓരോ മ്യൂസിയത്തിനും അതിന്റേതായ പണ്ഡിതൻമാരെയും വിദഗ്ദൻമാരെയും കണ്ടെത്തണം. അവരുടെ ആശയങ്ങൾ കാഴ്ചകളായി ഒരുക്കുന്നതിനു വേണ്ടിയുള്ള പുരാവസ്തുക്കളും സാമഗ്രികളും തെരഞ്ഞെടുക്കണം. എത്ര വൈവിധ്യമാർന്ന വിഷയങ്ങളാണ് കൈകാര്യം ചെയ്യേണ്ടിവരുന്നതെന്ന് മ്യൂസിയങ്ങളുടെ പേരുകളിലൂടെ കണ്ണോടിച്ചാൽ മനസ്സിലാകും. ഇവയിൽ ഒറ്റ മ്യൂസിയമെന്ന നിലയിൽ ഏറ്റവും ബൃഹത്തായിട്ടുള്ളവ ആലപ്പുഴ തുറമുഖ മ്യൂസിയവും കയർ മ്യൂസിയ സമുച്ചയവും ഗുജറാത്തി പൈതൃക മേഖലയുമാണ്.

1.6   കയർ മ്യൂസിയം സമുച്ചയം മൂന്നു ഫാക്ടറികളിലായി  ഇരുപതിൽപ്പരം ഏക്കർ സ്ഥലത്തു പരന്നു കിടക്കുന്നു. ഈ ഫാക്ടറികളുമായി ബന്ധപ്പെട്ടുള്ള നിലവിലുള്ള എല്ലാ പൗരാണിക കെട്ടിടങ്ങളും പഴമയുടെ പ്രൗഡിയിൽ സമുദ്ധരിക്കുന്നതിനാണ് പരിപാടി. ഇതിന്റെ ഭാഗമായി മ്യൂസിയമായി മാറ്റിവയ്ക്കപ്പെടുന്ന സ്ഥലത്തിന് പകരം ആവശ്യമെങ്കിൽ പുതിയ ഗോഡൗണുകൾ നിർമ്മിച്ചു നൽകുന്നതാണ്. കൺസര്‍വേഷൻ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ പൈതൃക പദ്ധതിയുടെ ആര്‍ക്കിടെക്ട് കൺസൾട്ടന്റ് ബെന്നി കുര്യാക്കോസും സംഘവും തയ്യാറാക്കി കഴിഞ്ഞു. കെട്ടിട നവീകരണത്തിന് ടെൻഡർ ഉറപ്പിച്ചു കഴിഞ്ഞു. പുതിയ കെട്ടിടങ്ങൾക്കുള്ള ടെണ്ടറുകൾ താമസംവിന വിളിക്കുന്നതാണ്.

1.7  കയർ മ്യൂസിയ സമുച്ചയത്തിലെ പ്രദർശന ഉള്ളടക്കത്തെ അഞ്ച് പ്രത്യേക ഭാഗങ്ങളായി തിരിക്കാവുന്നതാണ്.

·  ആദ്യത്തേത് കയർ യാൺ സംബന്ധിച്ച പ്രദർശനമാണ്. കയർഫെഡിലെ ഓഡിറ്റോറിയം ഹാളിന്റെ തറയിൽ വലിയൊരു റിലീഫ് മാപ്പിൽ വിവിധയിനം കയർ മേഖലകളെ അവിടത്തെ കാഴ്ചകളുടെ പശ്ചാത്തലത്തിൽ കയർ ഇനങ്ങളെ പരിചയപ്പെടുത്തുന്നതിനാണ് പരിപാടി. അതോടൊപ്പം വിവിധതരം തൊണ്ടുതല്ലു യന്ത്രങ്ങളും കയർപിരി യന്ത്രങ്ങളും പ്രദർശനത്തിനായി ഉണ്ടാകും. കയർ സഹകരണ മേഖലയുടെ ചരിത്രം ഇവിടെയാണ് പ്രതിപാദിക്കുക.
·  രണ്ടാമത്തേത് കയർ നെയ്ത്ത് സാങ്കേതികവിദ്യയുടെ പരിണാമമാണ്. അഞ്ചുതരം കൈത്തറി തടുക്കു തറികൾ, അഞ്ചുതരം ഫ്രെയിമുകൾ, നാലു തരം മാറ്റിംഗ് തറികൾ, അഞ്ചുതരം ആധുനിക യന്ത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനാണ് ഉദ്ദേശ്യം. അവയിലെല്ലാം സന്ദർശകർക്കുവേണ്ടി പ്രദർശന നെയ്ത്തും നടക്കുന്നുണ്ടാവും. ഇവയുടെ ഉൽപ്പന്നങ്ങളും പ്രത്യേകതകളും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ടാകും.
·  മൂന്നാമത്തേത്, കയറിന്റെ ആഗോള ഉൽപ്പാദനം, കമ്പോളം, ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി തുടങ്ങിയവ സംബന്ധിച്ച പ്രദർശനമാണ്. വിശാലമായ ചുവരിൽ കയറ്റുമതിയുടെ ഗതിവിഗതികളുടെ രേഖാചിത്രങ്ങൾ നൽകുന്നതിന്റെ പശ്ചാത്തലമായി പത്തൊമ്പതാം നൂറ്റാണ്ട് മുതലുള്ള കയർ ഉൽപ്പന്നങ്ങളുടെ കമ്പോള പരസ്യങ്ങളുടെ വലുതാക്കിയ കോപ്പികൾ പതിച്ചിട്ടുണ്ടാവും, ഇതിലൂടെ കയറിന്റെ കമ്പോള അഭിരുചികളിൽവന്ന മാറ്റത്തെയും പ്രതിഫലിപ്പിക്കുന്നതിനു ശ്രമിക്കും.
·  നാലാമത്തേത്, ആലപ്പുഴയിലെ കയർ കമ്പനികളുടെ വ്യവസായ ചരിത്രമാണ്. കയർ വ്യവസായത്തിൽ സ്വാതന്ത്ര്യകാലം വരെ ആധിപത്യം പുലർത്തിയതും ഇപ്പോൾ അപ്രത്യക്ഷവുമായ വിദേശ കമ്പനികളെക്കുറിച്ച് സവിശേഷ പ്രതിപാദനം ഉണ്ടാകും. കയർ വ്യവസായത്തിൽവന്ന ഘടനാപരമായ മാറ്റങ്ങളും ചർച്ച ചെയ്യും.
·  അവസാനമായി കയർ തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രം വിശദമായി പ്രതിപാദിക്കും.

1.8     ഇന്ന് ഇവിടെ നടക്കുന്ന ശിൽപശാലയിൽ കയർത്തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രപ്രദർശനത്തിൽ ഉൾക്കൊള്ളിക്കാൻ ഉദ്ദേശിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ 7 ഭാഗങ്ങളായി വേർതിരിച്ച് വിശദീകരിക്കാനാണ് ശ്രമിക്കുന്നത്. ഉള്ളടക്കം സംബന്ധിച്ച് കൂടുതൽ ഗവേഷണങ്ങളുടെ ആവശ്യം ഇല്ല. ഇപ്പോൾത്തന്നെ ലഭ്യമായ പഠനങ്ങളും സമരനേതാക്കളുടെ ഗ്രന്ഥങ്ങളും ഈ ആവശ്യത്തിന് പര്യാപ്തമാണ്. ഇന്ന് ഇവിടെ നടക്കുന്ന ചർച്ച ഉള്ളടക്കത്തെ കൂടുതൽ സമ്പുഷ്ടമാക്കുകയും ചെയ്യും. പക്ഷേ, ഈ ഉള്ളടക്കത്തെ കാഴ്ചയായി ഒരുക്കുന്നതിനുവേണ്ട ചിത്രങ്ങൾ, രേഖകൾ, ഫോട്ടോകൾ, ശബ്ദരേഖകൾ തുടങ്ങിയവ തുലോം വിരളമാണ്. പുന്നപ്ര വയലാർ സമരത്തതിന്റെ ഭാഗമായി നടന്ന പോലീസ് നശീകരണം മാത്രമല്ല, ഇത്തരം ചരിത്രരേഖകളോടുള്ള നമ്മുടെ അലംഭാവവും ഈ സ്ഥിതിവിശേഷത്തിനു കാരണമാണ്. അതുകൊണ്ട് ഈ ശിൽപശാലയുടെ പ്രധാന ലക്ഷ്യം ആലപ്പുഴ തൊഴിലാളിവർഗ പ്രസ്ഥാന ചരിത്രവുമായി ബന്ധപ്പെട്ട മേൽപ്പറഞ്ഞ സാമഗ്രികൾ ശേഖരിക്കുന്നതിന് ഒരു കർമ്മപരിപാടിക്കു രൂപം നൽകലാണ്. ചര്‍ച്ചയ്ക്കു വേണ്ടി ഉള്ളടക്കത്തിന്റെ പ്രധാന ഭാഗങ്ങളെ പൊതുവിൽ സൂചിപ്പിക്കട്ടെ.

2. തിരുവിതാംകൂർ ലേബർ അസോസിയേഷൻ രൂപീകരണവും പശ്ചാത്തലവും

2.1  1922 ലാണ് കേരളത്തിലെ പ്രഥമ ട്രേഡ് യൂണിയനുകളിലൊന്നായ തിരുവിതാംകൂർ ലേബർ അസോസിയേഷൻ രൂപീകൃതമാകുന്നത്. ഇതിനു പശ്ചാത്തലമായി ആഗോള ട്രേഡ് യൂണിയനുകളുടെ വളർച്ചയുടെ ഒരു ലഘു ചരിത്രം നൽകേണ്ടതുണ്ട്. ഇതു സംബന്ധിച്ച ഡോക്യുമെന്‍ററി ഫിലിമിന്റെ പ്രദർശനമാണ് സന്ദർശകരെ എതിരേൽക്കുക. വിപ്ലവ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെക്കുറിച്ചും സോവിയേറ്റ് വിപ്ലവത്തെക്കുറിച്ചും മാത്രമല്ല, ബ്രിട്ടണിലെ മിതവാദി ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെക്കുറിച്ചുകൂടി പ്രതിപാദിക്കേണ്ടതുണ്ട്. യൂണിയൻ സ്ഥാപകനായ വടപ്പുറം ബാവയ്ക്ക് മാർഗനിർദ്ദേശം നൽകിയിരുന്ന കെ.എം ചെറിയാൻ ബ്രിട്ടീഷ് ലേബർ പാർടിയെക്കുറിച്ചും മറ്റും അവഗാഹമുള്ള ഒരു വ്യക്തിത്വമായിരുന്നു എന്നോർക്കണം.

2.2 ആലപ്പുഴയിലെ കയർ വ്യവസായത്തിന്റെ ആവിർഭാവവും ആദ്യകാല ഫാക്ടറികളുടെ പ്രത്യേകതകളും ഹ്രസ്വമായി വിവരിക്കുന്നതാണ്. ഒരു പ്രധാന വിഷയം തൊഴിലാളിയെന്ന പുതിയ വർഗ്ഗത്തിന്റെ വസ്തുനിഷ്ഠ രൂപീകരണവും അവരുടെ സാമൂഹ്യ പശ്ചാത്തലവുമാണ്. പരമ്പരാഗത സമൂഹത്തിൽ ഇല്ലാതിരുന്ന പുതിയ വർഗ്ഗങ്ങൾ ആലപ്പുഴയിൽ രൂപംകൊള്ളുന്നു. അവരുടെ ആദ്യത്തെ സംഘടന രൂപംകൊണ്ടതിന്റെ പ്രേരക ശക്തിയെന്ത്?

2.3   സാമ്പത്തികാവശ്യങ്ങൾ മുൻനിർത്തിയല്ല, അസോസിയേഷനു രൂപം നൽകിയത്. തൊഴിലാളികളുടെ ധാർമ്മികവും സാമൂഹ്യവുമായ ഉന്നമനമാണ് അസോസിയേഷൻ ലക്ഷ്യമിട്ടത്. ആർ. സുഗതൻ പറഞ്ഞിട്ടുള്ളതുപോലെ അക്കാലം തൊഴിലാളികളുടെ ഒരു സുവർണകാലഘട്ടമായിരുന്നു. ആവശ്യത്തിനു തൊഴിലാളികൾ ഇല്ല എന്നുള്ളതായിരുന്നു പ്രശ്നം. അതുകൊണ്ട് താരതമ്യേന മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളാണ് ഉണ്ടായിരുന്നത്. എന്തുകൊണ്ട് എംപയർ കയർ വർക്ക്സിലെ അബു സേട്ട് അസോസിയേഷൻ രൂപീകരണത്തിൽ സഹകരിച്ചു? ഈ ചോദ്യത്തിന് ഉത്തരമായി അന്നത്തെ വ്യവസായസ്ഥിതിയെക്കുറിച്ച് ലഘുവായി വിശദീകരിക്കാം. ഇതിന് വി.കെ വേലായുധൻ പൊതുപ്രസംഗത്തിൽ നൽകിയ വിശദീകരണം ചിന്തോദീപകമാണ്. എന്തുകൊണ്ട് വാടപ്പുറം ബാവ അസോസിയേഷൻ രൂപീകരിക്കുന്നതിനു മുൻകൈയെടുത്തു? അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച സാമൂഹ്യകാരണങ്ങൾ വിശദീകരിച്ചുകൊണ്ട് നവോത്ഥാന പ്രസ്ഥാനത്തിന്റെ സ്വാധീനത്തെ അവലോകനം ചെയ്യാം.

2.4  ആലപ്പുഴയിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ മുഖ്യസ്രോതസ് ശ്രീനാരായണ പ്രസ്ഥാനമായിരുന്നു. ഗുരുവിന്റെ ആലപ്പുഴ സന്ദർശനങ്ങൾ, എസ്എൻഡിപി യോഗത്തിനു മുമ്പ് ആലപ്പുഴയിൽ നടന്നിട്ടുള്ള സവർണവിരുദ്ധ സമരങ്ങൾ, ആചാരപരിഷ്കാരങ്ങൾ, എസ്എൻഡിപി യോഗത്തിന്റെ വളർച്ച, വിദ്യാലയ പ്രവേശനം, മദ്യവർജന പ്രസ്ഥാനം, മതപരിവർത്തന പ്രസ്ഥാനം,  വൈക്കം സത്യാഗ്രഹം എന്നിവ സംബന്ധിച്ച് വിശദമായ വിവരണം നൽകാവുന്നതാണ്. ശ്രീനാരായണ ആദർശങ്ങളിൽ പ്രചോദിതനായാണ് വാടപ്പുറം ബാവ സംഘം രൂപീകരിക്കുന്നതിന് മുൻകൈയെടുക്കുന്നത്.

2.5     അവതരണം

2.5.1 മുമ്പ് സൂചിപ്പിച്ചപോലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ അന്തർദേശീയ ചരിത്ര പശ്ചാത്തലം 15-20 മിനിറ്റ് ദൈർഘ്യമുള്ള സിനിമയിലൂടെയാണ് അവതരിപ്പിക്കുക. ഇത് മുഖ്യമായും ഇതിനകം ലഭ്യമായിട്ടുള്ള ഡോക്യുമെന്ററികളെയും ചിത്രങ്ങളെയും കൂട്ടിച്ചേർത്താണ് നിർമ്മിക്കേണ്ടത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ആദ്യകാല ട്രേഡ് യൂണിയനുകളുടെ ഉൽഭവം ഈ സിനിമയുടെ ഭാഗമല്ല. ഈ ഡോക്യുമെന്‍ററി പ്രദർശനത്തിനുള്ള സൗണ്ട്പ്രൂഫ് ചെറുസിനിമാ ഹാളിന്റെ ചുവരുകളിൽ  കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ പ്രഥമ ട്രേഡ് യൂണിയനുകളുടെ രൂപീകരണത്തിന്റെ ഒരു നഖചിത്രവും കൂടി പാനലുകളിലൂടെ നൽകാവുന്നതാണ്.

2.5.2 പ്രദർശനം ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ആലപ്പുഴയിലെ സംഭവങ്ങളെ ഊന്നിക്കൊണ്ടുള്ള വിശദീകരണമാണ് നൽകുക. പക്ഷെ, കേരളത്തിലെ വിപുലമായ നവോത്ഥാന പ്രസ്ഥാനത്തിന്റെ എല്ലാ ധാരകളെയും പരിചയപ്പെടുത്തുന്ന വലിയൊരു ടച്ച് സ്ക്രീൻ ഉണ്ടാവും. ആവശ്യമുള്ളവർക്ക് താൽപ്പര്യമുള്ള ധാരയുടെ വിശദാംശങ്ങൾ തെരഞ്ഞെടുത്ത് സ്ക്രീനിൽ കാണാവുന്നതാണ്. ശ്രീനാരായണ ഗുരുവിന്റെ ലഭ്യമായ എല്ലാ ഫോട്ടോകളും ഒരു സ്ക്രീനിൽ നിരന്തരം മാറിമാറി പ്രദർശിപ്പിക്കാവുന്നതാണ്.

2.6     സാമഗ്രികൾ

2.6.1 വാടപ്പുറം ബാവ, കെ.എം ചെറിയാൻ, എം.കെ ആന്റണി, പി.എസ് മുഹമ്മദ്, വാപ്പു വൈദ്യൻ എന്നിവരെക്കുറിച്ചുള്ള പരമാവധി ഫോട്ടോഗ്രാഫുകൾ, കൈയെഴുത്തു രേഖകൾ.

2.6.2   എംപയർ കയർ വർക്സിന്റെയും അബു സേട്ടിന്‍റെയും ഫോട്ടോകളും രേഖകളും ഇതുപോലെതന്നെ ആദ്യയോഗത്തിൽ കൂടുതൽ തൊഴിലാളികൾ പങ്കെടുത്ത പിയേഴ്സ് ലെസ്ലി, നവറോജി കമ്പനി, രത്തൻസി ഗോവിന്ദ്ജി തുടങ്ങിയ കമ്പനികളുടെ ഫോട്ടോകൾ.

2.6.3  ആലപ്പുഴയിലെ ഗുരുസന്ദർശനവുമായി ബന്ധപ്പെട്ടുള്ള വീടുകളും സ്ഥാപനങ്ങളും ചില പ്രധാനപ്പെട്ട ആദ്യകാല സംഘടനകളുടെയും ആലപ്പുഴ എസ്എൻഡിപി യോഗത്തോടും ബന്ധപ്പെട്ട ചിത്രങ്ങളും രേഖകളും.

2.6.4   വൈക്കം സത്യഗ്രഹം സംബന്ധിച്ച് സമ്പന്നമായ ആർക്കൈവൽ ശേഖരമുണ്ട്. പഴയ ഫോട്ടോകൾ ഇല്ലെങ്കിൽ ഇപ്പോഴുള്ള സമരകേന്ദ്രങ്ങളുടെയും കെട്ടിടങ്ങളുടെയും മറ്റും ഫോട്ടോകൾ.

2.6.5   കേരളീയ നവോത്ഥാനത്തെക്കുറിച്ച് പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ പ്രദർശനത്തിന്റെ പ്രസക്തഭാഗങ്ങൾ ഉപയോഗിക്കാവുന്നതാണ്.

3.       തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ വളർച്ച (1922-1937)

3.1 അഭിപ്രായ ഭിന്നതകൾമൂലം ചില ഹ്രസ്വകാല വേളകളിലെ മുരടിപ്പ് മാറ്റിനിർത്തിയാൽ തിരുവിതാംകൂർ ലേബർ അസോസിയേഷൻ പിന്തുണയിലും പ്രവർത്തന വൈപുല്യത്തിലും അനുക്രമമായി വളരുന്ന ചിത്രമാണ് കാണാൻ കഴിയുന്നത്. 1922നും 1937നും ഇടയ്ക്ക് പന്ത്രണ്ട് വാർഷിക സമ്മേളനങ്ങൾ നടന്നു. ഈ ഓരോ വാർഷിക സമ്മേളനത്തിന്‍റെയും സുപ്രധാന തീരുമാനങ്ങളും തിരഞ്ഞെടുത്ത പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരുവിവരങ്ങളും പ്രധാനതീരുമാനങ്ങളും പ്രദർശിപ്പിക്കേണ്ടതാണ്.

3.2 ഇരുപതുകളുടെ അവസാനത്തോടെ യൂണിയൻ പ്രവർത്തനങ്ങളുടെ സ്വഭാവത്തിൽ മാറ്റം വന്നു. ആദ്യകാല പ്രവർത്തനങ്ങൾ സാമൂഹ്യദീനാനുകമ്പ പ്രവർത്തനങ്ങളായിരുന്നെങ്കിൽ വിലപേശലിന്‍റെയും സമരത്തിന്‍റെയും സ്വഭാവം പതുക്കെപ്പതുക്കെ യൂണിയൻ പ്രവർത്തനങ്ങളിൽ മുൻതൂക്കം ലഭിച്ചു തുടങ്ങി. ആദ്യകാല സമരങ്ങളെല്ലാം തൊഴിലാളികൾ സ്വയം മുൻകൈയെടുത്തു നടത്തിയിട്ട് യൂണിയന്റെ പിന്തുണ തേടുകയായിരുന്നു. മുപ്പതുകളിൽ യൂണിയൻ തന്നെ സമരത്തിന് മുൻകൈയെടുക്കാൻ ആരംഭിച്ചു. ഈ സമരോത്സുകതയുടെ പശ്ചാത്തലം വ്യവസായ സ്ഥിതിഗതികളിൽ വന്നമാറ്റമായിരുന്നു.

3.3 ആഗോള സാമ്പത്തിക മാന്ദ്യംമൂലം കയർപോലുള്ള വില കുറഞ്ഞ പരവതാനികൾക്ക് യൂറോപ്പിലെ ആവശ്യക്കാരുടെ എണ്ണം പെരുകി, കയറ്റുമതി വർദ്ധിച്ചു. എന്നാൽ, മാന്ദ്യം സൃഷ്ടിച്ച തൊഴിലില്ലായ്മയുടെ ഭാഗമായി ആലപ്പുഴയിലെ തൊഴിലന്വേഷകരുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവമായ വർദ്ധനയുണ്ടായി. വർദ്ധിക്കുന്ന കയറ്റുമതി ഉപയോഗപ്പെടുത്തി വളർന്നുവന്ന പുതിയ നാടൻ മുതലാളിമാർ ഉയർന്നുവന്നു. മുതലാളിമാർ തമ്മിലുള്ള കഴുത്തറുപ്പൻ മത്സരംമൂലം കൂലി വെട്ടിക്കുറയ്ക്കാൻ തുടങ്ങി. അന്യായ പിരിവുകളും പെരുകി. ഇതാണ് തൊഴിലാളി പ്രതിഷേധ പരമ്പരകൾക്ക് തിരികൊളുത്തിയത്.

3.4     സമരങ്ങൾ തീക്ഷ്ണമായതോടെ തൊഴിലാളികൾ പലരും സ്വമേധയാ കൂടുതൽ വിപ്ലവകരമായ നിലപാടുകൾ സ്വീകരിക്കാൻ തുടങ്ങി. ഇതിന്റെ ഉത്തമ നിദർശനമായിരുന്നു 1935ലെ ജാഥാപ്രക്ഷോഭം. രാജാവിനെ കണ്ട് നിവേദനം സമർപ്പിക്കാൻ കാൽനടയായി തിരുവനന്തപുരത്തേയ്ക്ക് യാത്രതിരിക്കാനായിരുന്നു പരിപാടി. ജാഥ നിരോധിച്ച് അംഗങ്ങളെ അറസ്റ്റു ചെയ്തതോടെ മിതവാദികളായ നേതാക്കൾ പലരും പിൻവാങ്ങുകയും കൂടുതൽ സമരോത്സുകമായ നേതൃത്വം ഉയർന്നുവരികയും ചെയ്തു.

3.5   ആലപ്പുഴ തൊഴിലാളികൾ സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യത്തിന് ഉടമകളായിരുന്നു. നവോത്ഥാന സാഹിത്യം അവരിൽ വളരെയേറെ സ്വാധീനംചെലുത്തി. തൊഴിലാളികളിൽ നിന്നുതന്നെ സാഹിത്യ കലാകാരൻമാരുടെ ഒരു വൃന്ദം ഉയർന്നുവന്നു. ഈ പുതിയ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന ജിഹ്വയായിരുന്നു തൊഴിലാളി പത്രം. പുതിയ തൊഴിലാളി വർഗ്ഗ സംസ്കാരത്തിന്റെ വളർച്ച നാൽപതുകളിലേയ്ക്കു നീളുന്ന പ്രതിഭാസമാണെങ്കിലും ഈ ഘട്ടത്തിൽത്തന്നെ പ്രതിപാദിക്കുന്നതാവും ഉചിതം.

3.6     അവതരണവും സാമഗ്രികളും

3.6.1 തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ ഓരോ സമ്മേളനത്തെയും വിവരിച്ചുകൊണ്ടുള്ള വളരെ കാര്യമാത്രപ്രസക്തമായ കെ.സി ഗോവിന്ദന്റെ ചരിത്ര ലേഖനത്തെ ആസ്പദമാക്കിയാണ് സമ്മേളന നാഴികക്കല്ലുകളെ പ്രതിപാദിക്കുന്നത്. ചുരുക്കം രേഖകൾ ആർക്കേവ്സിൽ ലഭ്യമാണ്. 1937 ലെ തൊഴിലാളി വിശേഷാൽ പ്രതിയിലെ ഫോട്ടോകൾ പുനർനിർമ്മിക്കാനായാൽ വലിയ നേട്ടമായിരിക്കും. തൊഴിലാളി പത്രത്തിന്റെ ഒരു ഡസനോളം കോപ്പികൾ എന്റെ കൈവശം തന്നെ ഉണ്ടായിരുന്നത് കൈമറിഞ്ഞു പോയിരിക്കുകയാണ്. ഒരുപക്ഷെ അരിച്ചുപെറുക്കി അന്വേഷിച്ചാൽ ഗുണമുണ്ടാകും. യൂണിയൻ വാർഷികങ്ങൾ സംബന്ധിച്ച് മനോരമ, കേരള കൌമുദി പത്രങ്ങളിൽ വന്ന റിപ്പോർട്ടുകൾ ശേഖരിക്കണം.

3.6.2 ജോർജ് കമ്മിറ്റി റിപ്പോർട്ടിനെ ആസ്പദമാക്കി  തൊഴിലാളികളുടെ ദയനീയ ജീവിതത്തെ പ്രതിഫലിപ്പിക്കാനാവും. ആലപ്പുഴയിലെ പ്രധാന ഫാക്ടറികളിലുണ്ടായ കൂലിവെട്ടിക്കുറവ് മാത്രമല്ല, നഗരത്തിലെയും നാട്ടിൻപുറങ്ങളിലെയും ഫാക്ടറികളിലുള്ള കൂലി വ്യത്യാസവും വ്യക്തമാക്കണം. ശരാശരി തൊഴിലാളികളുടെ ജീവിത നിലവാരം സംബന്ധിച്ച് വിശദമായ കണക്കുകൾ ലഭ്യമാണ്.

3.6.3 താഴെ പറയുന്ന യൂണിയൻ പ്രവർത്തകരെക്കുറിച്ചുള്ള ഫോട്ടോകൾ, കൈയൊപ്പുകൾ, രേഖകൾ, ശേഖരിക്കേണ്ടതുണ്ട്.

·         പി.കെ ബാവ
·         പി.എസ് മുഹമ്മദ്
·         എം.കെ ആന്റണി
·         ടി.സി കേശവൻ
·         എൻ കൃഷ്ണൻ
·         കെ.സി ഗോവിന്ദൻ
·         കെ വേലായുധൻ (കൊച്ചിറ്റാംപറമ്പ്)
·         പി.കെ മാധവൻ
·         എസ് വാസു
·         ശിവപ്രസാദ്
·         വി കെ വേലായുധൻ
·         വി കെ അച്യുതൻ
·         സി കെ വേലായുധൻ
·         എംഎസ് അനിരുദ്ധൻ
·         വി സി വാസു വാധ്യാർ
·         കേശവദേവ്
·         എം സി നാരായണൻ
·         പി എൻ കൃഷ്ണപിള്ള
·         കെ കെ പത്മനാഭൻ
·         എം കൃഷ്ണമേനോൻ
·         കെ കെ ജോസഫ് (കൊല്ലം)
·         ആർ സുഗതൻ
·         കെ പി പണിക്കർ
·         പി കെ കുഞ്ഞ്
·         പി ജി പത്മനാഭൻ
·         പി എ സോളമൻ
·         വിഎൽ തോമസ്
·         കെ കെ കുഞ്ഞൻ
·         പി വി ആൻഡ്രൂസ്
·         സൈമൺ ആശാൻ
·         കെ വി പത്രോസ്
(അപൂർണ്ണം)

3.6.4   താഴെ പറയുന്ന സാമൂഹ്യസാംസ്ക്കാരിക പ്രവർത്തകർ യൂണിയൻ വാർഷിക സമ്മേളനങ്ങളിലും മറ്റും അധ്യക്ഷത വഹിക്കുകയോ പ്രസംഗകരായി പങ്കെടുക്കുകയോ ചെയ്തിട്ടുള്ളവരാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കപ്പെടണം.

·         കെ.എം ചെറിയാൻ
·         സി.വി കുഞ്ഞുരാമൻ
·         ചങ്ങനാശേരി പരമേശ്വരൻ പിള്ള
·         കെ.കെ കുരുവിള
·         സ്വാമി സത്യവ്രതൻ
·         കെ.എൻ കൃഷ്ണൻ
·         പി. ഗോവിന്ദപ്പിള്ള (കുട്ടനാടൻ പത്രാധിപർ)
·         സർദാർ കെ.എം പണിക്കർ
·         കണ്ണന്തോടത്ത് വേലായുധ മേനോൻ
·         എ.ബി സേലം (കൊച്ചി)
·         ഇ.വി രാമസ്വാമി നായ്കർ
·         ചീരപ്പൻചിറ സി.കെ കൃഷ്ണപ്പണിക്കർ
·         ഇസഡ് എം പാറട്ട് (കോട്ടയം)
·         എസ് വൈദ്യനാഥ അയ്യർ
·         കെ കൃഷ്ണ അയ്യങ്കാർ
·         കെ.ജി ഗോപാലകൃഷ്ണൻ (ചേർത്തല)
·         ടി.കെ നാരായണൻ (കൊല്ലം)
·         സി.ഐ രുഗ്മിണി അമ്മ
·         എം രാമവർമ്മ തമ്പാൻ
·         പൊന്നറ ശ്രീധരൻ
·         ഡബ്ല്യൂ പി ഇഗ്നേഷ്യസ്
·         സഹോദരൻ അയ്യപ്പൻ
·         ബി ശിവറാവു
·         കെടാമംഗലം പാപ്പുക്കുട്ടി
·         ജോർജ് കാക്കനാടൻ
·         കെ.എഫ് നരിമാൽ
·         കെ.സി രാമൻ കുഞ്ഞ്
·         വൈക്കം പി ചന്ദ്രശേഖര പിള്ള
·         എം.എൻ നായർ
·         എ.എം കുഞ്ഞുമുഹമ്മദ്
·         കേസരി ബാലകൃഷ്ണപിള്ള
·         ജി രാമചന്ദ്രൻ
·         ഇ മാധവൻ
·         പാണ്ടവത്ത് ശങ്കുപ്പിള്ള
·         വി.വി ഗിരി
·         എൻ കൃഷ്ണപിള്ള
·         ചെറിയാൻ മാഞ്ഞൂരാൻ
·         കോട്ടൂർ കുഞ്ഞു കൃഷ്ണപിള്ള
·         കെ കുമാർ (കുഴിക്കാല)
·         ശ്രീ രാമനാഥൻ
·         കോട്ടൂർ കുഞ്ഞുകൃഷ്ണപിള്ള
·         കെ.ജി ഗോപാലകൃഷ്ണൻ

3.6.5 നവോത്ഥന പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള അവതരണ ഘട്ടത്തിലെന്നപോലെ മേൽപ്പറഞ്ഞ പ്രധാന വ്യക്തിത്വങ്ങളുടെ വിശദാംശങ്ങൾ ടച്ച് സ്ക്രീൻ സംവിധാനത്തിലൂടെ പ്രദർശിപ്പിക്കാം.

3.6.6 ത്രീ പോക്കറീസ് ഓഫ് പറവൂർ എന്ന് പി. കേശവദേവ് വിശേഷിപ്പിക്കുന്ന കെടാമംഗലം പപ്പുക്കുട്ടി, ചെറായി രാമദാസ്, ദേവ് എന്നിവരെക്കുറിച്ച് ഒരു പ്രത്യേക പ്രതിപാദനം ഉണ്ടാവണം. 1935 ലെ യൂണിയൻ വാർഷിക സമ്മേളനത്തിൽ തൊഴിലാളി വർഗ്ഗ കവിയായി പപ്പുക്കുട്ടിയെ ആദരിക്കുക പോലുമുണ്ടായി. രാമദാസ് മൂലധനത്തിന്റെ ചില ഭാഗങ്ങൾ തർജ്ജിമ ചെയ്ത് തൊഴിലാളി പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പപ്പുക്കുട്ടിയെ സംബന്ധിച്ച രേഖകൾ മകൻ സന്തോഷിന്റെ കൈവശം ഇപ്പോഴും ഉണ്ട്. കേശവദേവിനെക്കുറിച്ച് ഒരു പ്രത്യേക ഉപവിഭാഗം മാറ്റിവച്ചാലും അധികമാവില്ല. ആദ്യത്തെ സമരോത്സുകത യൂണിയൻ സെക്രട്ടറി ദേവായിരുന്നു. കുറച്ചുനാൾ ആലപ്പുഴ വിട്ടുപോയെങ്കിലും 1938 ലെ സമരത്തിൽ ദേവ് പിന്നെയും പ്രത്യക്ഷപ്പെടുന്നുണ്ട്. എം.ടി ചന്ദ്രസേനന്റെ രേഖകൾ പ്രകാരം ആറ് മാസം ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. കേശവദേവിന് ഇന്നും ഉചിതമായൊരു സ്മാരകം കേരളത്തിൽ ഇല്ല. ഇത് ഇവിടെയാവട്ടെ.

4.       1938 ലെ പൊതുപണിമുടക്ക്

4.1 പന്ത്രണ്ടാമത് വാർഷിക സമ്മേളനത്തിനുശേഷം ആലപ്പുഴയിലെ സംഭവ വികാസങ്ങൾ അതിവേഗത്തിൽ ഒരു പൊതുപണിമുടക്കായി രൂപം കൊള്ളുകയായിരുന്നു. അമ്പലപ്പുഴ ചേർത്തല താലൂക്കുകളിൽ പണിമുടക്കു പ്രചരണ യോഗങ്ങൾ നടത്തവെ, നേതാക്കൾ അറസ്റ്റു ചെയ്യപ്പെട്ടു. അതിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിൽ തടിച്ചുകൂടിയ തൊഴിലാളികൾക്കെതിരെ നടത്തിയ ലാത്തിച്ചാർജിൽ ബാവയെന്ന തൊഴിലാളി രക്തസാക്ഷിയായി. ഇത് പൊതുപണിമുടക്കിനുള്ള നിശ്ചയത്തെ കൂടുതൽ ദൃഢപ്പെടുത്തുകയേ ചെയ്തുള്ളൂ.

4.2 തിരുവിതാംകൂറിലെ ദേശീയ രാഷ്ട്രീയരംഗവും ഈ സമയത്ത് പ്രക്ഷുബ്ദമാവുകയായിരുന്നു. സ്റ്റേറ്റ് കോൺഗ്രസ് ഉത്തരവാദിത്ത ഭരണ മുദ്രാവാക്യമുയർത്തി സമരത്തിലേയ്ക്കിറങ്ങി. ആഗസ്റ്റ് 26 മുതൽ പ്രത്യക്ഷ സമരം ആരംഭിച്ചു. സ്റ്റേറ്റ് കോൺഗ്രസും യൂത്ത് ലീഗും നിയമവിരുദ്ധമാക്കപ്പെട്ടു. പന്ത്രണ്ടിലധികം സ്ഥലങ്ങളിൽ പൊലീസ് വെടിവയ്പ്പ് നടത്തി. കടയ്ക്കൽ, കല്ലറ പ്രദേശത്ത് ജനങ്ങൾ പൊലീസുമായി ഏറ്റുമുട്ടി. ആലപ്പുഴയും പിന്നിലായിരുന്നില്ല. കണിച്ചുകുളങ്ങര കടപ്പുറത്ത് സായുധ പൊലീസിനെ ജനങ്ങൾ കടന്നാക്രമിച്ചു. പക്ഷെ, മുതലാളി സംഘടനകൾ രാജഭക്തി പ്രമേയം പാസ്സാക്കി സർക്കാരിന് പിന്തുണ നൽകി. ഈ ഘട്ടത്തിലാണ് ആലപ്പുഴ ട്രേഡ് യൂണിയൻ പൊതുപണിമുടക്കിനായി നടത്തിക്കൊണ്ടിരുന്ന പ്രചാരണ പ്രവർത്തനങ്ങളെ പ്രായോഗിക സമരപരിപാടിയായി മാറ്റുന്നതിന് നേതാക്കൾ തീരുമാനിച്ചത്. ഇതിൽ നിർണ്ണായക പങ്ക് മലബാറിൽ നിന്ന് പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകർ നിർവ്വഹിക്കുകയുണ്ടായി. ഉത്തരവാദിത്ത ഭരണത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കൂലി കുറവ് അവസാനിപ്പിക്കുക തുടങ്ങിയ സാമ്പത്തിക ആവശ്യങ്ങളും മുൻനിർത്തി അനിശ്ചിതകാല പൊതുപണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടു.

4.3   25 ദിവസം നീണ്ട ഈ പൊതുപണിമുടക്കത്തിന്റെ ഓരോ ഘട്ടത്തെയും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ആദ്യഘട്ടം തയ്യാറെടുപ്പിന്റേതാണ്. പണിമുടക്ക് സംഘടനയ്ക്ക് രൂപം നൽകുന്നതോടൊപ്പം രാഷ്ട്രീയ പഠനവും പ്രചാരണവും ശക്തമായി നടന്നു. ഒക്ടോബർ 17 ന് പണിമുടക്ക് പ്രഖ്യാപനം നടന്നു. ഈ സന്ദർഭത്തിൽ സ്റ്റേറ്റ് കോൺഗ്രസും യൂണിയനും ഒരുമിച്ചായിരുന്നു. അക്കാമ്മ ചെറിയാന്റെ നേതൃത്വത്തിലുള്ള പ്രകടനത്തിൽ ആലപ്പുഴയിൽ നിന്നുള്ള 25 ചുവപ്പു വോളണ്ടിയർമാരും പങ്കെടുത്തിരുന്നു. 23 ന് രാജാവിന്റെ പിറന്നാൾ ദിനത്തിൽ ആലപ്പുഴകണ്ട ഏറ്റവും വലിയ പ്രകടനങ്ങളിലൊന്ന് നടന്നു. കടപ്പുറത്തെ യോഗം കഴിഞ്ഞ് പൊലീസ് മർദ്ദനം അഴിച്ചുവിട്ടു. അന്നു രാത്രി ദിവാൻ നേതാക്കളെ വിട്ടയച്ചു. തുടർന്ന് സ്റ്റേറ്റ് കോൺഗ്രസ് സമരം പിൻവലിച്ചു. 24 നും ആലപ്പുഴയിൽ പൊലീസ് തൊഴിലാളികൾക്കുനേരെ പൈശാചികമായ കടന്നാക്രമണം നടത്തി. ജയിൽ  മോചിതരായ സ്റ്റേറ്റ് കോൺഗ്രസ് നേതാക്കൾ പണിമുടക്കം നടത്തിയ തൊഴിലാളികള തിരിഞ്ഞു നോക്കിയില്ല. അതേസമയം വിമോചിതരായ എ.കെ ഗോപാലൻ, കെ ദാമോദരൻ തുടങ്ങിയവർ ആലപ്പുഴയ്ക്കു പാഞ്ഞെത്തി. സമരം മുന്നോട്ടു കൊണ്ടുപോകാൻ പണിമുടക്ക് കമ്മിറ്റി തീരുമാനിച്ചു. ഇതോടെ പണിമുടക്കം പുതിയൊരു ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചു. ഹതാശരായ അണികളെ ഉണർത്താൻ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതാക്കൾ തന്നെ നേതൃത്വം നൽകുന്ന പിക്കറ്റിംഗിലേയ്ക്ക് സമരം വളർന്നു. എന്നാൽ സ്റ്റേറ്റ് കോൺഗ്രസ് സമരം പിൻവലിച്ചതിനാൽ പണിമുടക്കം പിൻവലിക്കണമെന്ന അഭിപ്രായമുള്ളവർ ഉണ്ടായിരുന്നു. ഈ സംഘർഷമുണ്ടായെങ്കിലും പണിമുടക്കം ശക്തമായി തുർന്നു. ജയിൽ മോചിതരായ ആർ സുഗതനും പി.എൻ കൃഷ്ണപിള്ളയും പണിമുടക്ക് കമ്മിറ്റിയോട് ആലോചിക്കാതെ മുതലാളിമാരുമായി ഒത്തുതീർപ്പുണ്ടാക്കി. തൊഴിലാളികൾക്ക് കഠിനമായ എതിർപ്പ് ഈ ഒത്തുതീർപ്പിനോട് ഉണ്ടായിരുന്നെങ്കിലും എ.കെ.ജിയും കൃഷ്ണപിള്ളയും ഇടപെട്ട് കമ്മിറ്റിയിൽ ഭിന്നിപ്പ് ഒഴിവാക്കി സമരം പിൻവലിച്ചു. ആറേകാൽ ശതമാനം കൂലി വർദ്ധനയേ ഉടനേ നേടാൻ കഴിഞ്ഞുള്ളൂവെങ്കിലും മറ്റു തർക്കവിഷയങ്ങൾ പരിശോധിക്കാൻ ജോർജ്ജ് കമ്മിഷൻ രൂപീകരിക്കപ്പെട്ടു.

4.4  പണിമുടക്കത്തിന്റെ വിജയത്തിൽ മലബാറിൽ നിന്നുള്ള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി നേതാക്കളും ആലപ്പുഴയിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി ഘടകവും വലിയ പങ്കുവഹിക്കുകയുണ്ടായി. പണിമുടക്കം തൊഴിലാളികളുടെ രാഷ്ട്രീയ പ്രബുദ്ധതയിൽ ഒരു എടുത്തുചാട്ടം സൃഷ്ടിച്ചു. നാടൻ ഈഴവ മുതലാളിമാർ സ്വീകരിച്ച പണിമുടക്കു വിരുദ്ധ നിലപാടും എസ്എൻഡിപി അതിനു നൽകിയ പിന്തുണയും തൊഴിലാളികളുടെ കണ്ണു തുറപ്പിച്ചു. അതുപോലെതന്നെ സ്റ്റേറ്റ് കോൺഗ്രസിൽ നിന്ന് സ്വതന്ത്രമായ ഒരു രാഷ്ട്രീയശക്തിയായി ആലപ്പുഴ തൊഴിലാളികൾ ഉയർന്നു.

4.5  ജോർജ് കമ്മിറ്റി റിപ്പോർട്ട് വ്യവസായഘടനയിലും വ്യവസായ നടത്തിപ്പിലും തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥയിലും വലിയ നേട്ടങ്ങൾ പിന്നീടുണ്ടാക്കി. പുതിയ ട്രേഡ് യൂണിയൻ ആക്ടിന്റെ അടിസ്ഥാനത്തിൽ പുതുതായി രജിസ്റ്റർ ചെയ്യപ്പെട്ട യൂണിയനുകളുടെ ഭാരവാഹികളെക്കുറിച്ച് പ്രതിപാദിച്ചായിരിക്കും ഈ ഭാഗം അവസാനിപ്പിക്കുക.

4.6     അവതരണം

4.6.1  തിരുവിതാംകൂറിലെ ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ച സംബന്ധിച്ച സാമാന്യം വിശദമായ അവതരണം ഈ ഭാഗത്ത് ഉണ്ടാകണം. തിരുവിതാംകൂറിലെ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതാക്കന്മാർ, ഉത്തരവാദിത്ത ഭരണപ്രക്ഷോഭം സംബന്ധിച്ച പത്ര റിപ്പോർട്ടുകളും ഫോട്ടോകളും പുരാരേഖകളും സുലഭമാണ്. അവ ശേഖരിക്കുന്നതിനും ക്രമീകരിക്കുന്നതിനും പദ്ധതിയുണ്ടാവണം.

4.6.2 മലബാറിലെയും ആലപ്പുഴയിലെയും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി നേതാക്കളുടെ ഫോട്ടോകളും കൈയെഴുത്തു രേഖകളും ശേഖരിക്കണം.  പി കൃഷ്ണപിള്ളയുടെ കൈയെഴുത്ത് ജയിൽ രേഖകൾ ലഭിച്ചിട്ടുണ്ട്. ഇതുപോലെ എ.കെ.ജി, ഇ.എം.എസ്, എൻ.സി ശേഖർ, കെ.കെ വാര്യർ, കെ. ദാമോധരൻ, സി. ഉണ്ണിരാജ, ടി.കെ രാജു, വി.പി ചിണ്ടൻ, പി. നാരായണൻ നായർ തുടങ്ങിയവരുടെ ചിത്രങ്ങളും രേഖകളും ശേഖരിക്കണം. കെ.എൻ ദത്ത്, പി.കെ പത്മനാഭൻ, വി.കെ പുരുഷോത്തമൻ, കെ.വി പത്രോസ്, സൈമൺ ആശാൻ, വി.വി ആൻഡ്രൂസ്, വി.എസ് സോളമൻ, കെ.കെ കുഞ്ഞൻ എന്നിവരായിരുന്നു ആലപ്പുഴയിലെ സിഎസ്പി ഘടകത്തിലെ അംഗങ്ങൾ.

4.6.3   പണിമുടക്കം സംബന്ധിച്ച് ആർക്കൈവ്സ് രേഖകൾ മുതലാളി സംഘടനകളും മറ്റും നൽകിയ നിവേദനങ്ങളുടെയും അടിസ്ഥാനത്തിൽ പൂർണമായും ഡോക്യുമെന്‍റു ചെയ്യപ്പെട്ട വിവരങ്ങൾ നൽകാനാവണം.

5.       രണ്ടാം ലോകയുദ്ധകാലം

5.1 രണ്ടാം ലോകയുദ്ധകാലം കയറ്റുമതിയെ ബാധിച്ചു. വ്യവസായത്തിന് തിരിച്ചടിയുണ്ടാക്കി. എന്നാൽ യുദ്ധാവശ്യങ്ങൾക്കുള്ള ഉൽപാദനം കയർ ഫാക്ടറി മേഖലയെ അഭിവൃദ്ധിപ്പെടുത്തി. രണ്ടാം ലോകയുദ്ധകാലത്ത് കമ്മ്യൂണിസ്റ്റു പാർടിയുമായി ബന്ധപ്പെട്ട ട്രേഡ് യൂണിയനുകൾ അംഗീകരിച്ച ഉൽപാദനനയം ആലപ്പുഴയിൽ ഒരു മരവിപ്പും സൃഷ്ടിച്ചില്ല. കാരണം, ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് പ്രയത്നിക്കുമ്പോൾത്തന്നെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പ്രയത്നിക്കുന്നതിനോടൊപ്പം ആനുകൂല്യങ്ങൾ നേടുന്നതിനും നിയന്ത്രിതമായ സമരമാർഗങ്ങളാണ് ട്രേഡ് യൂണിയനുകൾ അവലംബിച്ചത്. സെലീറ്റാ സമരം പോലെ ഉജ്വലമായ സമരങ്ങൾ ഈ കാലയളവിലാണ് ഉണ്ടായത്. ട്രേഡ് യൂണിയൻ അംഗത്വം ഗണ്യമായി ഉയരുകയും ഫാക്ടറി കമ്മിറ്റികൾ കൂടുതൽ സജീവമാകുകയും ചെയ്തു.

5.2 യുദ്ധകാലത്തെ ഒരു സുപ്രധാന സംഭവവികാസം ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ വ്യാപനമായിരുന്നു. കയർത്തൊഴിലാളികൾതന്നെ മുൻകൈയെടുത്ത് നാട്ടിൻപുറത്തെ  കൂലിവേലക്കാരായ പാവങ്ങളെ യൂണിയനുകളിൽ സംഘടിപ്പിച്ചു. ഇതിൽ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ പങ്ക് വിശദമായിത്തന്നെ പ്രതിപാദിക്കേണ്ടതാണ്. ഇതിനു പശ്ചാത്തലമായി പട്ടികവിഭാഗങ്ങൾക്കിടയിൽ അയ്യങ്കാളി തുടങ്ങിവെച്ച നവോത്ഥാനം കുട്ടനാട്ടിലെ  സാധുജനപരിപാലന സംഘത്തിന്റെ സംഘടനയെ പരാമർശിക്കണം. ശീതങ്കന്റെ നേതൃത്വത്തിലുള്ള ഈ സംഘം കർഷകത്തൊഴിലാളി യൂണിയനിൽ ലയിക്കുകയാണ് ഉണ്ടായത്. ഇവിടെയും കേരള നവോത്ഥാനത്തിന് പിന്തുടർച്ച ഉറപ്പുവരുത്തിയത് ഇടതുപക്ഷമാണെന്നു കാണാം.

5.3 ഇതുപോലെ തന്നെ മത്സ്യത്തൊഴിലാളി മേഖല പ്രത്യേകമായി പരിശോധിക്കപ്പെടണം. മത്സ്യമേഖലയിലെ ഗുണ്ടപ്രമാണിമാരും അവരുടെ കഠിനചൂഷണവും മോശം തൊഴിൽ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിലാണ് മത്സ്യത്തൊഴിലാളി യൂണിയൻ രൂപംകൊണ്ടത്.

5.4  അതുപോലെ തെങ്ങുകയറ്റത്തൊഴിലാളികൾ, കൃഷിക്കാർ, കയർപിരിക്കാർ തുടങ്ങിയവരെല്ലാം സംഘടിതരായി. മുമ്പുതന്നെ നിലവിലുണ്ടായിരുന്ന തുറമുഖ തൊഴിലാളികൾ, വള്ളത്തൊഴിലാളികൾ, ചെത്തു തൊഴിലാളികൾ, കന്നിട്ട മിൽ തൊഴിലാളികൾ, തുടങ്ങിയ യൂണിയനുകളും കൂടുതൽ ശക്തിപ്പെട്ടു. തിരുവിതാംകൂറിലെ മറ്റു വ്യവസായകേന്ദ്രങ്ങളിലും യൂണിയനുകൾ വളർന്നു. അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ നാട്ടുമ്പുറത്തെ പാവപ്പെട്ടവരുടെമേൽ കയർത്തൊഴിലാളി പ്രസ്ഥാനത്തിനുണ്ടായിരുന്ന അധീശത്വം ശക്തിപ്പെടുന്നതിന് യൂണിയന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾ പങ്കുവഹിക്കുകയുണ്ടായി. തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച റേഷൻ ഊണ് നാട്ടിൻപുറത്തെ പാവപ്പെട്ടവരുമായി പങ്കുവെയ്ക്കുന്നതിന് യൂണിയൻ തയ്യാറായി.

5.5 യുദ്ധകാലത്ത് നാട്ടിൻപുറങ്ങളിൽ ചെറുകിട ഫാക്ടറികൾ കൂണുപോലെ ഉയർന്നുവന്നു. നിലവിൽ പണിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികളുടെ തൊഴിലിനെ ഇതു പ്രതികൂലമായി ബാധിച്ചു. യുദ്ധകാല വിലക്കയറ്റവും ഭക്ഷ്യവസ്തുക്കളുടെ ദൌർലഭ്യവും ക്ഷാമം സൃഷ്ടിച്ചു. പകർച്ചവ്യാധികൾ പടർന്നു. യുദ്ധത്തിനുശേഷമുണ്ടായ രാഷ്ട്രീയ പൊട്ടിത്തെറി  തിരിച്ചറിയണമെങ്കിൽ ജനങ്ങളുടെ ജീവിതത്തിൽ യുദ്ധകാലത്തുണ്ടായ തകർച്ചയെ മനസിലാക്കേണ്ടതുണ്ട്.

5.6     ഈ കാലയളവിൽ മഹിളാസംഘവും ശക്തിപ്പെട്ടു. പ്രസവകാല ആനുകൂല്യങ്ങൾ 38ലെ പണിമുടക്കിലെ പ്രധാനപ്പെട്ട മുദ്രാവാക്യമായിരുന്നു. ട്രേഡ് യൂണിയനുകളിൽ സ്ത്രീകൾക്ക് പ്രത്യേക കമ്മിറ്റികൾ രൂപംകൊണ്ടു. സ്ത്രീകൾ എസ്എൻഡിപി യോഗത്തിലും ദേശീയ രാഷ്ട്രീയപ്രവർത്തനങ്ങളിലും പങ്കാളികളായി. ഇതിനൊക്കെ തുടർച്ചയായിട്ടാണ് മഹിളാസംഘം രൂപം കൊണ്ടത്. ചുരുക്കത്തിൽ രണ്ടാം ലോകമഹായുദ്ധം തൊഴിലാളികൾ കൂടുതൽ സുസംഘടിതരായി തീരുകയും ട്രേഡ് യൂണിയനുകൾ മറ്റു മേഖലകളിലേയ്ക്ക് വ്യാപിക്കുകയും അവർ ജനങ്ങളുമായി കൂടുതൽ ഐക്യപ്പെടുകയും ജനങ്ങളുടെ നേതൃത്വത്തിലേയ്ക്ക് ഉയരുകയും ചെയ്ത കാലമാണ്. സ്ത്രീകൾ കൂടുതൽ സംഘടിതരായതോടെ രാഷ്ട്രീയം വീടുകളിലേയ്ക്കും കടന്നുചെന്നു.

5.7     അവതരണവും സാമഗ്രികളും

5.7.1 യുദ്ധകാലത്തെ നാട്ടിൻപുറത്തെ ദയനീയ അവസ്ഥ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട പഠനങ്ങൾ പൂനൈയിലെ സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ പഠനങ്ങളാണ്. ഇതിൽ ചില പഠനഗ്രന്ഥങ്ങളിൽ കരപ്പുറത്തെ പട്ടിണികോലങ്ങളുടെ ഒട്ടേറെ ചിത്രങ്ങളും നൽകിയിട്ടുണ്ട്. പൂനൈയിൽ അവ ലഭ്യമാണ്.

5.7.2 യുദ്ധകാല വ്യവസായ സ്ഥിതിയും കൂലി സമരങ്ങളും സംബന്ധിച്ച് ടിസിഎംഎംഎയുടെയും സർക്കാർ ആർക്കൈവ്സിലെയും രേഖകൾ ശേഖരിക്കേണ്ടതുണ്ട്.

5.7.3 1938 ലെ പൊതുപണിമുടക്കിന് ശേഷമുള്ള കാലയളവിൽ ഉയർന്നുവന്ന യൂണിയൻ നേതാക്കളെയും മഹിളാസംഘം നേതാക്കളെയും സംബന്ധിക്കുന്ന ഫോട്ടോകൾ, രേഖകൾ എന്നിവ ശേഖരിക്കണം. ടി വി തോമസ്, വി എസ് അച്യുതാനന്ദൻ, എം ടി ചന്ദ്രസേനൻ, പി കെ ചന്ദ്രാനന്ദൻ, എസ്. കുമാരൻ, എസ്. ദാമോദരൻ തുടങ്ങിയവരുടെ രാഷ്ട്രീയപ്രവർത്തനം പൊതുപണിമുടക്കത്തിനു മുമ്പേ ആരംഭിച്ചതാണെങ്കിലും യുദ്ധകാലത്താണ് മുന്നിലേ്യക്കു വന്നത്.

5.7.4 മഹിളാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവരുടെ വിവരങ്ങൾ  ശേഖരിക്കേണ്ടതുണ്ട്.

·         കെ.ആർ ഗൌരിയമ്മ
·         സി.ഐ രുഗ്മിണിയമ്മ
·         കാദംബരി
·         ആഞ്ഞിലിപ്പറമ്പിൽ ഭാർഗവിയമ്മ
·         കാളിക്കുട്ടി ആശാട്ടി
·         തങ്കമ്മ
·         ദേവയാനി
·         ലക്ഷ്മിക്കുട്ടി
·         മേദിനി
·         അനസൂയ
·         അരുന്ധതി
·         ഗോമതി
·         ഗോമതീദേവി
·         കെ മീനാക്ഷി
·         പി വിശ്വലക്ഷ്മി
·         പി.കെ കാർത്ത്യായനി

5.7.5 കർഷകത്തൊഴിലാളി യൂണിയൻ, നാവികത്തൊഴിലാളി യൂണിയൻ, മത്സ്യത്തൊഴിലാളി യൂണിയൻ തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള ചിത്രങ്ങളും രേഖകളും ശേഖരിക്കേണ്ടതാണ്.

6.       പുന്നപ്ര-വയലാർ സമരം

6.1  പുന്നപ്ര-വയലാർ സമരത്തിന്റെ പശ്ചാത്തലം യുദ്ധാനന്തര കാലത്ത് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പടിവാതിക്കൽ എത്തിയപ്പോൾ  ദിവാൻ തിരുവിതാംകൂറിൽ നടപ്പിലാക്കാൻ ശ്രമിച്ച ഭരണപരിഷ്കാരമായിരുന്നു. ഇന്ത്യൻ യൂണിയനിൽ നിന്നും സ്വതന്ത്രമായ തിരുവിതാംകൂറിൽ  തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോട് വിധേയമല്ലാത്ത രാജാവിന്റെ കീഴിലുള്ള ദിവാന്റെ സ്വേച്ഛാഭരണമായിരുന്നു ഈ പരിഷ്കാരങ്ങളുടെ സത്ത. സ്റ്റേറ്റ് കോൺഗ്രസ് മുന്നോട്ടു വച്ചിരുന്ന ഉത്തരവാദിത്വഭരണമെന്ന ആദർശത്തോട് ഒരു നീതിയും പുലർത്താത്ത ഈ പ്രഖ്യാപനങ്ങളോട് സ്വാഭാവികമായും ദേശീയവാദികൾക്ക് എതിർപ്പ് ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ സ്റ്റേറ്റ് കോൺഗ്രസിന്റെ പട്ടം താണുപിള്ള യാഥാസ്ഥിതിക നേതൃത്വം ദിവാനുമായി പുതിയ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് ചർച്ചകളിൽ ഏർപ്പെടാനാണ് തുനിഞ്ഞത്. ഇതിനോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ച സി. കേശവനെപ്പോലുള്ള നേതാക്കളും ഉണ്ടായിരുന്നു. സ്റ്റേറ്റ് കോൺഗ്രസിന് വീണ്ടും 1938 ലെ പോലെ ഒരു സമരത്തിന് ഇറങ്ങാൻ കഴിയുമെന്നായിരുന്നു ഈ നേതാക്കളുടെയും ഇടതുപക്ഷക്കാരുടെയും പ്രതീക്ഷ. അങ്ങനെ 1938 ലെ സമരത്തിന്റെ പുതിയൊരു പതിപ്പ് തിരുവിതാംകൂറിൽ ഉണ്ടാകുമെന്നും അന്നത്തേതിൽ നിന്നും വ്യത്യസ്തമായി പുതിയ സമരത്തിന് അഖില തിരുവിതാംകൂർ അടിസ്ഥാനത്തിലുള്ള ഒരു പൊതുപണിമുടക്കോടെ തൊഴിലാളികൾ നേതൃത്വം നൽകണമെന്നുമായിരുന്നു ഇടതുപക്ഷക്കാരുടെ കാഴ്ചപ്പാട്. എന്നാൽ സ്റ്റേറ്റ് കോൺഗ്രസ് അവസാനം സമരത്തിൽ നിന്നും പൂർണ്ണമായി ഒഴിഞ്ഞു മാറി. എന്നാൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ സ്ഥിതിവിശേഷം അങ്ങനെ പുറകോട്ട് ചുവടുവയ്ക്കാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. പൊതുപണിമുടക്കുമായി മുന്നോട്ടു പോവുകയേ നിർവ്വാഹമുണ്ടായിരുന്നുളളൂ.

6.2 എന്തായിരുന്നു ആലപ്പുഴയിലെ സ്ഥിതിവിശേഷം? യുദ്ധം കഴിഞ്ഞുള്ള വർഷങ്ങളിൽ യുദ്ധ ഓർഡറുകൾ അവസാനിച്ചതോടെ തൊഴിലില്ലായ്മ പെരുകി. വിലക്കയറ്റം കൂടുതൽ രൂക്ഷമായി. നാട്ടിൻപുറത്ത് ക്ഷാമവും പകർച്ചവ്യാധിയും പടർന്നു.

6.3  ജീവിതസാഹചര്യങ്ങൾ അതീവദുസ്സഹമായതോടെ അസംഘടിത മേഖലയിൽ പ്രതിഷേധങ്ങൾ ഉയർന്നു. ഈ മേഖലകളിലുള്ള ട്രേഡ് യൂണിയൻ വ്യാപനത്തെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നൂവല്ലോ. ഇതാവട്ടെ നാട്ടിൻപുറങ്ങളിലെ ജന്മി പിന്തിരിപ്പൻ ശക്തികളിൽ നിന്നും നിഷ്ഠൂരമായ അതിക്രമങ്ങൾക്കും അടിച്ചമർത്തലിനും ഇടയാക്കി. ഇതിൽ രണ്ട് സംഭവങ്ങൾ എടുത്തുപറയാവുന്നതാണ്. കടക്കരപള്ളിയിലെ കർഷകത്തൊഴിലാളികൾക്കെതിരെ കട്ടിയാറ്റ് ശിവരാമപ്പണിക്കരെപ്പോലുള്ള ജന്മിമാർ അഴിച്ചുവിട്ട മർദ്ദനങ്ങളാണ്. ഇതിൽ നിന്നും രക്ഷനേടുന്നതിനുവേണ്ടി ജനങ്ങൾ ഒരുമിച്ചു താമസിക്കാൻ തുടങ്ങിയതിലൂടെയാണ് പ്രതിരോധക്യാമ്പ് എന്നുള്ള അടവ് രൂപംകൊണ്ടത്. രണ്ടാമത്തേത്, പുന്നപ്ര മത്സ്യത്തൊഴിലാളി മേഖലയിൽ മത്സ്യത്തൊഴിലാളി യൂണിയനെതിരെ അരശ്ശക്കടവ് കുടുംബക്കാർ നടത്തിയ അതിക്രമങ്ങളും അതിനെതിരായിട്ടുള്ള പ്രതിരോധവുമാണ്. ഇതുപോലുള്ള ചെറുതും വലുതുമായ ചെറുത്തു നിൽപ്പുകളും ഏറ്റുമുട്ടലുകളും നാട്ടിൻപുറത്ത് പടർന്നു പിടിച്ചു.

6.4     സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വത്തെയും സമുദായ സംഘടനകളെയും പാട്ടിലാക്കിയ ദിവാൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ മെരുക്കുന്നതിന് ഒട്ടേറെ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നതടക്കമുള്ള വാഗ്ദാനങ്ങളും ചർച്ചകളും നടത്തി. എന്നാൽ ടി.വി. തോമസിന്റെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയൻ ചർച്ച പ്രതിനിധി സംഘം ഉത്തരവാദിത്വ ഭരണത്തിൽ കുറഞ്ഞ് മറ്റൊന്നും സ്വീകരിക്കാൻ തയ്യാറായില്ല.

6.5 പാർട്ടിയും ട്രേഡ് യൂണിയനുകളും സമരത്തിനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോയി. കേന്ദ്രനേതൃത്വമടക്കമുള്ളവരുടെ ചർച്ചയുടെ അടിസ്ഥാനത്തിൽ സമരവുമായി മുന്നോട്ടു പോകുന്നതിന് തീരുമാനിച്ചു. സ്വാഭാവികമായി വളർന്നുവന്ന ക്യാമ്പുകളെ കേന്ദ്രീകരിച്ചുള്ള പരിശീലനങ്ങൾക്കുള്ള തയ്യാറെടുപ്പും നടത്തി. എക്സ് സർവ്വീസുകാർ സൈനിക പരിശീലനത്തിന് നേതൃത്വം നൽകി. സമരത്തിനുള്ള സംഘടനയും രൂപംകൊണ്ടു. ആലപ്പുഴയിലെ ആക്ഷൻ കൗൺസിലായിരുന്നു മുഖ്യകേന്ദ്രം. ചേർത്തലയ്ക്കും പ്രത്യേകം ആക്ഷൻ കൗൺസിൽ ഉണ്ടായിരുന്നു.

6.6     1946 ഒക്ടോബർ 22 ന് പൊതുപണിമുടക്ക് ആരംഭിച്ചു. അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ മാത്രമല്ല, തിരുവിതാംകൂറിൽ പൊതുവിൽ പണിമുടക്ക് ആരംഭിക്കുകയുണ്ടായി. ഒക്ടോബർ 23 ന് ക്യാമ്പുകളുടെ കൺവീനർമാരുടെ യോഗം ആര്യാട് വച്ച് ചേർന്നു. പുന്നപ്ര ആക്ഷൻ പ്ലാൻ ചെയ്തു. ഒക്ടോബർ 24 ന് രാജാവിന്റെ തിരുനാൾ ദിവസം പ്രതിഷേധ പ്രകടനങ്ങൾ വ്യാപകമായി നടന്നു. എക്സ് സർവ്വീസ് മെൻമാരുടെ സംഘം പുന്നപ്രയ്ക്കുള്ള ട്രാഫിക് തടസ്സം വരുത്തി. ഉച്ചകഴിഞ്ഞ് പല കേന്ദ്രങ്ങളിൽ നിന്നുള്ള ജാഥകൾ പുന്നപ്ര പൊലീസ് സ്റ്റേഷൻ വളഞ്ഞ് കടന്നാക്രമിച്ചു. പൊലീസടക്കം 27 – 30 ആളുകൾ ഇവിടെ മരിച്ചു. കളർകോട് രണ്ടുപേരും മരിച്ചു. ഒക്ടോബർ 25 ന് റോന്ത് ചുറ്റുന്ന പട്ടാളം രണ്ടുപേരെ വധിച്ചു. ഒക്ടോബർ 26 ന് മാരാരിക്കുളം പാലം പൊളിച്ച് വയലാർക്കുള്ള മാർഗ്ഗങ്ങൾ അടയ്ക്കാൻ ശ്രമിച്ച വോളന്റിയർമാർക്കെതിരെ നടന്ന പൊലീസ് വെടിവെയ്പ്പിൽ 6 പേർ മരിച്ചു. ഒക്ടോബർ 27 ന് പട്ടാളത്തിന്റെ നരനായാട്ട് ആയിരുന്നു. കെ.സി ജോർജ്ജിന്റെ കണക്കു പ്രകാരം മോനാശ്ശേരിയിൽ 120 ഉം ഒളതലയിൽ 10 ഉം വയലാറിൽ 150 ഉം പേർ മരിച്ചു. സർക്കാരിന്റെ ഔദ്യോഗിക കണക്ക് 190 പേർ മരിച്ചു എന്നാണ്. കെ.സി ജോർജ്ജിന്റെ കണക്കു പ്രകാരം 320 പേർ മരിച്ചിട്ടുണ്ട്. മരണസംഖ്യ സംബന്ധിച്ച് ഇതിനേക്കാൾ ഉയർന്ന മതിപ്പുകണക്കുകളും ഉണ്ട്. സമരത്തെ ദിവാൻ ചോരയിൽ മുക്കിക്കൊന്നു.

6.7  സമരാനന്തരം അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ മാർഷ്യൽ ലോയുടെ മറവിൽ നരനായാട്ട് നടന്നു. അവർണ്ണനീയമായ പീഡനങ്ങളാണ് സ്വാതന്ത്ര്യ സമരസേനാനികൾക്ക് നേരിടേണ്ടി വന്നത്. പൊലീസും പട്ടാളവും മാത്രമല്ല ഗുണ്ടകളും അഴിഞ്ഞാടി. സെൻട്രൽ ജയിലിലെ മർദ്ദനത്തിലാണ് മുഹമ്മ അയ്യപ്പൻ മരണമടഞ്ഞത്. പ്രധാനപ്പെട്ട നേതാക്കളെല്ലാം പുറത്ത് ഒളിവിൽപ്പോയി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അന്ത്യംകുറിച്ചെന്ന് സർ സി.പി അഹങ്കരിച്ചു. പക്ഷെ, സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ വെട്ടേറ്റ് സി.പിക്ക് നാടുവിടേണ്ടി വന്നു.

6.8     അവതരണം

6.8.1  പ്രദർശനത്തിലെ ഏറ്റവും വികാരനിർഭരമായ ഭാഗമായിരിക്കും പുന്നപ്ര-വയലാർ സമരം സംബന്ധിച്ചിട്ടുള്ളത്. സമരനായകരടക്കം പല ചരിത്രകാരൻമാരും രേഖപ്പെടുത്തിയിട്ടുള്ള ഈ പോരാട്ടത്തെ ദൃശ്യാവിഷ്കരിക്കുന്നതെങ്ങനെയെന്നത് വിശദമായി ചർച്ച ചെയ്യപ്പെടേണ്ട കാര്യമാണ്. സമരത്തിന്റെ ഫോട്ടോകളൊന്നും ലഭ്യമല്ല. എന്നാൽ രേഖകളും സമരനേതാക്കളുടെയും ഫോട്ടോകൾ ലഭ്യമാണ്. വിവരണങ്ങൾ പരമാവധി കുറച്ച് മേൽപ്പറഞ്ഞവ ഉപയോഗപ്പെടുത്തി സമരത്തെ ചിത്രീകരിക്കണം. സെപ്തംബർ മുതലുള്ള സംഭവങ്ങളുടെ ഡയറി അവതരിപ്പിക്കാവുന്നതാണ്.

6.8.2 ക്യാമ്പുകളുടെ വലിയൊരു വാൾമാപ്പ് തയ്യാറാക്കാനാവണം. ആ പ്രദേശത്തെ ഇന്നത്തെ അവസ്ഥയുടെ അടിസ്ഥാനത്തിലാണെങ്കിൽപോലും വിവിധ കേന്ദ്രങ്ങളുടെ ഫോട്ടോകളുടെയും മറ്റും ചെറിയൊരു കൊളാഷായിരിക്കണം ഈ മാപ്പ്. പ്രധാനപ്പെട്ടൊരു ക്യാമ്പിന്റെ ഒരു മാതൃകയും പ്രദർശിപ്പിക്കാവുന്നതാണ്.

6.8.3 ഒക്ടോബർ 22 മുതൽ 27 വരെ നടന്ന ഏറ്റുമുട്ടലുകളും പട്ടാളനീക്കങ്ങളും രേഖപ്പെടുത്തിയ വലിയൊരു റിലീഫ് മാപ്പ് തറയിൽ തയ്യാറാക്കാവുന്നതാണ്. സമരത്തിന്റെ ഭൂപ്രകൃതി സംബന്ധിച്ച് ഒരു വിഗഹവീക്ഷണം ഇതിൽ നിന്നും ലഭിക്കാനാവണം.

6.8.4   തെരഞ്ഞെടുക്കപ്പെട്ട സമരസേനാനികളുടെ ഹ്രസ്വ ഓഡിയോ റെക്കോർഡുകൾ കേൾക്കുന്നതിനുള്ള പ്രത്യേക സ്റ്റുഡിയോ ഉണ്ടാവണം. ഇ.എം.എസ്, ടി.വി തോമസ്, എസ്. കുമാരൻ, പി.കെ ചന്ദ്രാനന്ദൻ, കെ.ആർ ഗൗരിയമ്മ, എം.ടി ചന്ദ്രസേനൻ, കെ.കെ കുഞ്ഞൻ തുടങ്ങി ചില നേതാക്കൻമാരുടെയെങ്കിലും ആലപ്പുഴയിലെ പ്രസ്ഥാനത്തെക്കുറിച്ചുള്ള വിവരണങ്ങളുടെ ഓഡിയോ റെക്കോർഡുകൾ ഡൽഹി തീൻമൂർത്തി മ്യൂസിയത്തിലുണ്ട്. ഇന്നും ജീവിച്ചിരിക്കുന്ന ചില സമരസേനാനികളുടെ സംഭാഷണം നമുക്ക് റെക്കോർഡ് ചെയ്യാവുന്നതാണ്. ഇവരുടെയെല്ലാം ലഭ്യമായ ഫോട്ടോകളുടെ സ്ലൈഡ് ഷോയുടെ പശ്ചാത്തലത്തിലാകും സൗണ്ട്പ്രൂഫ് സ്റ്റുഡിയോയിൽ ചെറുഗ്രൂപ്പുകൾക്ക് സംഭാഷണങ്ങൾ കേൾക്കുന്നതിന് സൗകര്യപ്പെടുത്തുക.

6.8.5   പുന്നപ്ര ഏറ്റുമുട്ടലിന്റെയും വയലാർ ഏറ്റുമുട്ടലിന്റെയും 10 മിനിറ്റ് വീതം വരുന്ന ത്രീഡി ഫിലിം പ്രദർശനം മ്യൂസിയത്തിലെ ഏറ്റവും ആകർഷകമായ ഇനമായിരിക്കും. ഇത് ഒരു സ്ക്രീനിലുള്ള ത്രീഡി സിനിമയാകാം. അല്ലെങ്കിൽ ഹാളിലെ ചുമരുകളിലെല്ലാം ഒരേസമയം പ്രദർശിപ്പിക്കുന്ന രീതിയിലുള്ള സിനിമയാകാം. പ്രേക്ഷകർ ഏറ്റുമുട്ടലുകളുടെ നടുവിലിരുന്ന് സിനിമ അനുഭവിക്കുകയായിരിക്കും. മലയാള ചലച്ചിത്രങ്ങളിലെ പുന്നപ്ര-വയലാറുമായി ബന്ധപ്പെട്ടുവരുന്ന ചില രംഗങ്ങൾ കോർത്തിണക്കി സിനിമാ മാല തയ്യാറാക്കുകയുമാവാം. തൽപ്പരരായവർക്ക് ഇത്തരം സിനിമകൾ ടെലിവിഷൻ സ്ക്രീനിൽ കാണുന്നതിനുള്ള സംവിധാനവും ഒരുക്കാം.

6.8.6 ആലപ്പുഴ പടപ്പാട്ടുകളുടെ സംഗീതാവിഷ്കരണം കേൾക്കുവാനുള്ള പ്രത്യേക സ്റ്റുഡിയോ ഉണ്ടാവണം. മേദനി, അനസൂയമാരുടെ കാസ്റ്റുകൾ ഇതിനായി ഉപയോഗപ്പെടുത്താം. ഡൽഹിയിലെ സുമംഗലയുടെ ശേഖരം പ്രധാനപ്പെട്ട ഒന്നാണ്. അച്ചടിച്ച ഏതാനും സമാഹാരങ്ങൾ പ്രഭാതും മറ്റും ഇറക്കിയിട്ടുണ്ട്. വയലാറിന്റെയും പി. ഭാസ്ക്കരന്റെയും കവിതകളും ഇതിൽ ഉൾപ്പെടുത്താം.

6.8.7 സർ സി.പി.യെക്കുറിച്ചും ഉത്തരവാദിത്ത ഭരണത്തെക്കുറിച്ചും ആ കാലഘട്ടത്തിലെ കേരള, ദേശീയ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചുള്ള കാർട്ടൂണുകളുടെ പ്രദർശനവും സംഘടിപ്പിക്കാവുന്നതാണ്.

6.8.8 പുന്നപ്ര-വയലാറും ആലപ്പുഴ പ്രസ്ഥാനവും സാഹിത്യകൃതികളിൽ എങ്ങനെ പ്രതിഫലിച്ചൂവെന്ന് മനസ്സിലാക്കാൻ കഴിയുന്ന ഒരു പുസ്തകശേഖരം പ്രദർശനത്തിന്റെ ഭാഗമായി ഉണ്ടാകും. ഇതിൽ നല്ലൊരു പങ്ക് ഗ്രേ ലിറ്ററേച്ചർ എന്ന് അറിയപ്പെടുന്ന അനൗപചാരിക പ്രസിദ്ധീകരണങ്ങളായിരിക്കും. ഇതോടൊപ്പം ട്രേഡ് യൂണിയൻ പാർട്ടി റിപ്പോർട്ടുകളും ലഘുലേഖകളും ഉൾപ്പെടുത്താവുന്നതാണ്. ഇതോടൊപ്പം പ്രദർശനത്തിനുവേണ്ടി ശേഖരിക്കുന്ന രേഖകളും സാമഗ്രികളും ചേർത്ത് ഒരു ആർക്കേവ്സ് ഈ ലൈബ്രറിയിൽ ഉൾപ്പെടുത്താവുന്നതാണ്. തൊഴിലാളി പ്രസ്ഥാനത്തെക്കുറിച്ചു മാത്രമല്ല, പൊതുവിൽ കയറിനെക്കുറിച്ചു നടത്തിയിട്ടുള്ള സർവ്വകലാശാല പഠനങ്ങൾ, കയർ ബോർഡ്, കേരള സർക്കാർ, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ പഠന റിപ്പോർട്ടുകളും ഇവിടെ ശേഖരിക്കാവുന്നതാണ്. കയർ സംബന്ധിച്ച ലോകത്തെ ഏറ്റവും സമഗ്രമായ വിവരശേഖരണമായിരിക്കും ഈ ലൈബ്രറി.

6.9     അവതരണവും സാമഗ്രികളും

6.9.1   ഈ കാലഘട്ടത്തെക്കുറിച്ച് കൂടുതൽ ഫോട്ടോകളും പത്രവൃത്താന്തങ്ങളും ട്രേഡ് യൂണിയൻ റിപ്പോർട്ടുകളും യൂണിയൻ രേഖകളും ലഭ്യമാണ്. അവ ഉപയോഗപ്പെടുത്തി പൊതുവിൽ മുകളിൽ വിവരിച്ച പ്രവണതകൾ വിശദീകരിക്കുന്നതിനാണ് ശ്രമിക്കുക. പ്രക്ഷോഭങ്ങളും സമരങ്ങളും സംബന്ധിച്ച് പരമാവധി ഫോട്ടോകളും മറ്റും ശേഖരിക്കാൻ ശ്രമിക്കുക. എന്നാൽ സ്വാതന്ത്ര്യപൂർവ്വ കാലത്തെന്നപോലെ നേതാക്കളുടെയും മറ്റും വ്യക്തിപരമായ പ്രതിപാദനങ്ങൾ പരമാവധി കുറയ്ക്കും.

6.9.2 ദേശാഭിമാനി, ജനയുഗം പത്രങ്ങളുടെ ആദ്യം മുതലുള്ള പുന്നപ്ര-വയലാർ വാർഷിക വിശേഷാൽ പതിപ്പുകൾ സ്കാൻ ചെയ്ത് ശേഖരിക്കേണ്ടതുണ്ട്. ഇവയിൽ ആകർഷകമായ ചിലത് പ്രദർശിപ്പിക്കുകയും ബാക്കിയുള്ളവ ഡിജിറ്റലായി ലഭ്യമാക്കുകയും ചെയ്യാം.

6.9.3 പ്രധാനപ്പെട്ട ആദ്യകാല സഹകാരികളെക്കുറിച്ച് പ്രത്യേകമായ ഒരു ഭാഗം പ്രദർശനത്തിലുണ്ടാകും. ഇതിൽ ചെറുകിട ഉൽപ്പാദക സഹകരണ സംഘങ്ങളും ഉൾപ്പെടും. സംഘങ്ങൾ സംബന്ധിച്ച വിവരങ്ങൾ ടച്ച് സ്ക്രീൻ വഴി ലഭിക്കുന്നതിനുള്ള സംവിധാനം ഉണ്ടാവും.

6.9.4   യന്ത്രവൽക്കരണത്തെക്കുറിച്ച് കയർ ടെക്നോളജി മ്യൂസിയത്തിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ട് അവ സംബന്ധിച്ച ചില ചിത്രങ്ങളല്ലാതെ മാതൃകകളൊന്നും പ്രദർശിപ്പിക്കുന്നതിന് ഉദ്ദേശ്യമില്ല. എന്നാൽ വൈവിധ്യമാർന്ന കയർ ഉൽപ്പന്നങ്ങളുടെ ഒരു പ്രദർശനം ഉപസംഹാരമായി ഒരുക്കാം.

6.10   സാമഗ്രികൾ

6.10.1 ദേശീയ ആർക്കേവ്സിൽ നിന്നും തിരുവനന്തപുരം ആർക്കേവ്സിൽ നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങൾ, കോൺഫറൻസുകളുടെ മിനിറ്റ്സ്, സമരത്തിനെതിരായുള്ള തയ്യാറെടുപ്പുകളെ സംബന്ധിച്ച പൊലീസ് റിപ്പോർട്ടുകൾ ഇവ ലഭ്യമാണ്.

6.10.2 സർ സി.പിയുടെ സ്വകാര്യരേഖാ ശേഖരണം അധികമാരും ഉപയോഗപ്പെടുത്താത്ത ഒന്നാണ്. ജെ.എൻ.യു.വി.ലെ പി.സി ജോഷി ആർക്കേവ്സ്, അജോയ് ഭവനിലെ ലൈബ്രറി എന്നിവ യുദ്ധകാലത്തെയും അനന്തരകാലത്തെയും പാർട്ടി പ്രസിദ്ധീകരണങ്ങളുടെയും പീപ്പിൾസ് വാർ തുടങ്ങിയ പത്രങ്ങളുടെയും ശേഖരമുണ്ട്. സിപിഐ സ്റ്റേറ്റ് കൗൺസിൽ ലൈബ്രറിയിലെ ശേഖരം ഏറ്റവും പ്രധാനപ്പെട്ടതാണ്. കൂത്താട്ടുകുളം ജേക്കബ്ബ് ഫിലിപ്പ് യുദ്ധകാലത്തും പുന്നപ്ര-വയലാറിനു ശേഷവും എടുത്ത ഫോട്ടോകളും ശേഖരിക്കുന്നതിന് വലിയൊരു പരിശ്രമം നടത്തേണ്ടതുണ്ട്. ദേശാഭിമാനി പത്രം, കോഴിക്കോട് ദേശാഭിമാനിയിലും ഇ.എം.എസ് അക്കാദമിയിലുമായി ലഭ്യമാണ്.

6.10.3 മേൽപ്പറഞ്ഞവയെല്ലാം ഈ മേഖലയെക്കുറിച്ച് പഠിച്ചവരോ പഠിക്കുന്നവരോ ആയ പണ്ഡിതൻമാരെ ഉൾപ്പെടുത്തി ശേഖരിക്കാവുന്നതാണ്. അവരെ ബന്ധപ്പെടുന്നതിനും രേഖകൾ ശേഖരിക്കുന്നതിനും ഒരാളെ ചുമതലപ്പെടുത്താവുന്നതാണ്. പക്ഷെ, ഈ ഭാഗത്തെ പ്രദർശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമഗ്രി ആലപ്പുഴയിലെ രക്തസാക്ഷികളുടെ പരമാവധി പേരും കുടുംബത്തെയും രാഷ്ട്രീയ പ്രവർത്തനത്തെയുംകുറിച്ചുള്ള വിവരങ്ങളും അവരുടെ ഫോട്ടോകൾ ഇല്ലെങ്കിൽ മക്കളുടെയെങ്കിലും ഫോട്ടോകൾ ശേഖരിക്കുകയാണ്. അതുപോലെതന്നെ സ്വാതന്ത്ര്യ സമര സേനാനികളായ മുഴുവൻ പേരുടെയും ഫോട്ടോകളും ലഘുവിവരണവും സംഘടിപ്പിക്കേണ്ടതാണ്. ഇത് ഒരാൾക്കോ ഒരു ചെറുഗ്രൂപ്പിനോ ചെയ്യാൻ കഴിയുന്ന കാര്യമല്ല. ഓരോ പ്രദേശത്തെയും പഴമക്കാരോട് സംസാരിച്ച് അതിന്റെ അടിസ്ഥാനത്തിൽ രക്തസാക്ഷികളുടെയും സ്വാതന്ത്ര്യ സമരസേനാനികളുടെയും വീടുകളിൽച്ചെന്ന് എന്തെങ്കിലും ഫോട്ടോകൾ, കൈയ്യെഴുത്ത് രേഖകൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ശേഖരിക്കുകയേ മാർഗ്ഗമുള്ളൂ. ഇവ മുഴുവൻ ആ വീടുകളിൽ നിന്നും പുറത്തു കൊണ്ടുവരണമെന്നുപോലുമില്ല. കൃത്യമായ വിവരം ലഭിച്ചാൽ അവ സ്കാൻ ചെയ്യുന്നതിനോ ഫോട്ടോയെടുക്കുന്നതിനോ ഏർപ്പാടുണ്ടാക്കാം. സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ച് മാത്രമല്ല, അവരുടെ എതിരാളികളായ ജന്മിമാരുടെയും പൊലീസ്, പട്ടാള മേധാവികളുടെയും ഫോട്ടോകളും രേഖകളും ശേഖരിക്കേണ്ടതുണ്ട്. പുന്നപ്രയിൽ കൊല്ലപ്പെട്ട സബ്ബ് ഇൻസ്പെക്ടറുടെ നാട്ടിൽ സ്മാരക മന്ദിരമുണ്ട്.

6.10.4 സ്വാതന്ത്ര്യ സമര പെൻഷനുവേണ്ടിയുള്ള അപേക്ഷാഫോറങ്ങൾ കളക്ട്രേറ്റിൽ ലഭ്യമായത് സ്കാൻ ചെയ്ത് ശേഖരിക്കേണ്ടതാണ്.

6.10.5 മലയാള സിനിമകളുടെ ശേഖരം പൂനൈ ഫിലിം ആർക്കേവ്സിലോ തിരുവനന്തപുരത്തെ ചലച്ചിത്ര അക്കാദമിയിലോ ലഭ്യമാണ്. അവയിൽ നിന്നും ആലപ്പുഴ ട്രേഡ് യൂണിയൻ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സിനിമകളും അവയുടെ ഭാഗങ്ങളും ശേഖരിക്കേണ്ടതാണ്.

7.       ട്രേഡ് യൂണിയൻ പ്രസ്ഥാനം പുന്നപ്ര-വയലാറിനു ശേഷം

7.1  പുന്നപ്ര-വയലാർ ഒന്നാം വാർഷികത്തിന് പ്രകടനം നടത്തിക്കൊണ്ടു തന്നെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ പ്രസ്ഥാനത്തിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ പ്രഖ്യാപനമുണ്ടായി. പുന്നപ്ര-വയലാർ സമരവാർഷികം വികാരനിർഭരമായ ഒരു ചടങ്ങായി ഇന്നും തുടരുന്നു. 1957 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള സംഭവഗതികൾ അതിവേഗത്തിൽ മുന്നോട്ടുപോകുന്ന പ്രസ്ഥാനത്തിന്റെ ചിത്രമാണ് നൽകുന്നത്. പുന്നപ്ര-വയലാർ 1957 ലെ വിജയത്തിന് അസ്ഥിവാരമിട്ടതിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നു പറയാം.

7.2     സ്വാതന്ത്ര്യാനന്തര കാലത്ത് വ്യവസായ ഘടനയിൽവന്ന സുപ്രധാന മാറ്റം വൻകിട ഫാക്ടറികൾ അടച്ചുപൂട്ടിയതും ഉൽപ്പാദനം വികേന്ദ്രീകരിക്കപ്പെട്ടതുമാണ്. തൊഴിലില്ലായ്മയ്ക്കും അടച്ചുപൂട്ടലിനുമെതിരായിട്ടുള്ള പ്രക്ഷോഭങ്ങളായിരുന്നു ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ മുഖ്യസ്വഭാവം. ഈ സമരങ്ങളെക്കുറിച്ചും സഹകരണ മേഖലയുടെ വളർച്ചയെക്കുറിച്ചും പ്രതിപാദിക്കാവുന്നതാണ്.

7.3     ചെറുകിട മേഖലയിലേയ്ക്കും ട്രേഡ് യൂണിയൻ വ്യാപിച്ചു. ഈ സ്ഥിതിവിശേഷം ന്യായമായ വിലയ്ക്കുവേണ്ടി കയറ്റുമതിക്കാരോട് വില പേശുന്നതിനുള്ള ചെറുകിട ഉൽപ്പാദകരുടെ പ്രസ്ഥാനങ്ങൾക്കും രൂപം നൽകി. ചെറുകിട ഉൽപ്പാദകരുടെ ട്രേഡ് യൂണിയനകളും സഹകരിച്ചുകൊണ്ടുള്ള പ്രക്ഷോഭങ്ങളും ഉയർന്നുവന്നു. ഇതിന്റെ ഫലമായി ചെറുകിട ഉൽപ്പാദകർക്ക് ന്യായമായ വില ഉറപ്പുവരുത്തുന്നതിനും  അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികളുമുണ്ടായി. ആഗോളവൽക്കരണം ഇവയെ ദുർബലപ്പെടുത്തിയെങ്കിലും ശക്തമായ ചെറുത്തുനിൽപ്പ് നടത്താൻ കഴിഞ്ഞു. ഈ പ്രവണതകളെ സംബന്ധിച്ച് പൊതുചിത്രം നൽകുകയല്ലാതെ അറുപതുകൾക്കു ശേഷമുള്ള സംഘടനാപരമായ വിവരങ്ങളോ വിശദാംശങ്ങളോ പ്രദർശനത്തിൽ ഉൾപ്പെടുത്താൻ ഉദ്ദേശ്യമില്ല.

7.4     അതേസമയം യന്ത്രവൽക്കരണത്തോടുള്ള ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ നിലപാട് സംബന്ധിച്ച ഒരു വിശദീകരണം ഇവിടെ നൽകുന്നതാണ്. എന്തുകൊണ്ട് അറുപതുകളിലും എഴുപതുകളിലും യന്ത്രവൽക്കരണത്തെ എതിർത്തു? അൻപതുകളിൽ എന്തുകൊണ്ട് ഒരു യൂറോപ്യൻ കമ്പനി യന്ത്രങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചില്ലായെന്നു പരിശോധിക്കുമ്പോൾ ഇതിൽ അന്തർഭവിച്ചിരിക്കുന്ന പ്രശ്നം കേവലം സാങ്കേതികവിദ്യയുടെ തെരഞ്ഞെടുപ്പല്ല എന്നു വ്യക്തമാകും. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ വ്യവസായത്തിലെ സ്ഥിതിഗതികളാകെ മാറി. സാങ്കേതികവിദ്യകളിലും മാറ്റം വന്നു. ഈയൊരു പശ്ചാത്തലത്തിൽ ഒരു കാലത്ത് എടുത്ത നിലപാട് ഇന്ന് മാറ്റി. ഇതിൽ ഒരു ഇരട്ടത്താപ്പുമില്ല. രണ്ട് ഘട്ടങ്ങളിലും തൊഴിലാളി താൽപ്പര്യങ്ങളെ ആസ്പദമാക്കിയാണ് ട്രേഡ് യൂണിയനുകൾ നിലപാടുകൾ സ്വീകരിച്ചിട്ടുള്ളത്. ഇന്നും കൈത്തറി ഉൽപ്പാദനത്തിന് വ്യതിരക്തമായ ഒരു മാർക്കറ്റുണ്ട്. അവയുടെ ഉൽപ്പാദനം ചെറുകിട മേഖലയിൽ ഇനിയും തുടരും. അതോടൊപ്പം ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണവും സാങ്കേതികവിദ്യയുടെ നവീകരണവും അനിവാര്യമായിരിക്കുന്നു. ഇത് വിശദീകരിച്ചുകൊണ്ടാവും പ്രദർശനം ഉപസംഹരിക്കുക.

8.       ഉപസംഹാരം

ആലപ്പുഴ ട്രേഡ് യൂണിയൻ ചരിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശിൽപ്പശാലയുടെ ഭാഗമായി ചർച്ച ചെയ്യേണ്ടതില്ല. അവ എത്ര വേണമെങ്കിലും സുലഭമായി ലഭ്യമാണ്. പക്ഷെ അവ ആകർഷകമായ കാഴ്ചയായി അവതരിപ്പിക്കുന്നതിനുള്ള സാമഗ്രികൾ ദുർലഭമാണ്. ഇവ എന്തെല്ലാം കണ്ടെത്താം അല്ലെങ്കിൽ ശേഖരിക്കാം? ഇതിനുള്ള മാർഗ്ഗങ്ങൾ എന്ത്? തുടങ്ങിയ കാര്യങ്ങളാണ് ചർച്ച ചെയ്യേണ്ടത്. ആവിഷ്കരരീതികളെക്കുറിച്ചും ചർച്ചകളാവാം. കാലത്തെ പൊതുചർച്ച കഴിഞ്ഞാൽ ഉച്ചഭക്ഷണത്തിനുശേഷമുള്ള സമയം നാല് വിഷയങ്ങളെ ആസ്പദമാക്കി ചർച്ച ചെയ്ത് ഒരു സാമഗ്രികൾ ശേഖരിക്കുന്നതിന് കർമ്മപരിപാടി തയ്യാറാക്കണം.

a. തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ കാലഘട്ടം (1938 ലെ പണിമുടക്കം)
b.   രണ്ടാംലോക മഹായുദ്ധകാലം
c.   നവോത്ഥാന പ്രസ്ഥാനങ്ങൾ ആലപ്പുഴയിൽ
d.   സ്റ്റേറ്റ് കോൺഗ്രസ് പ്രസ്ഥാനം
e.   സ്വാതന്ത്ര്യസമര സേനാനികളും പുന്നപ്ര-വയലാർ രക്തസാക്ഷികളും
f.    സ്വാതന്ത്ര്യാനന്തരകാലം

ഇവിടെ നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ അടുത്ത മൂന്നുമാസം കൊണ്ട് സാമഗ്രികൾ മുഴുവൻ ശേഖരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മ്യൂസിയത്തിലെ ദൃശ്യാവിഷ്കാരത്തെക്കുറിച്ച് വിശദമായ രൂപരേഖ തയ്യാറാക്കുന്നതിന് രണ്ടുമാസംകൂടി എടുക്കും. മെയ് ആകുമ്പോഴേയ്ക്കും നിർമ്മാണ പ്രവൃത്തികളും പൂർത്തിയായിരിക്കും. അടുത്ത പുന്നപ്ര-വയലാർ വാർഷികം ആകുമ്പോഴേയ്ക്കും മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...