Monday, September 19, 2011

സൂചന... സൂചന... സൂചന മാത്രം...


(സെപ്തംബര്‍ 19ന് മനോരമ പ്രസിദ്ധീകരിച്ച ഡോ. തോമസ് ഐസക്കിന്റെ പുസ്തകത്തില്‍ ലാവലിന്‍ കേസ് വന്‍അഴിമതിപ്പട്ടികയില്‍ എന്ന വാര്‍ത്തയോടുളള പ്രതികരണമായി ദേശാഭിമാനിയില്‍ എഴുതിയ ലേഖനം)
 
ജയചന്ദ്രന്‍ ഇലങ്കത്ത് എന്ന ബൈലൈന്‍ മനോരമയില്‍ കാണുമ്പോഴൊക്കെ പഴയ ചില വാര്‍ത്തകള്‍ ഞാനോര്‍ക്കാറുണ്ട്. ''കടുത്ത നടപടികളുടെ സൂചനയുമായി വിഎസ്'' എന്ന 2009 ജനുവരി 30ലെ ഒന്നാം പേജ് വാര്‍ത്തയാണ് അതിലൊന്ന്. തലക്കെട്ടിലുള്‍പ്പെടെ അഞ്ചിടത്ത് ആ വാര്‍ത്തയില്‍ 'സൂചന' എന്ന വാക്കുണ്ട്. രണ്ടുതവണ ആ വാക്ക് ആവര്‍ത്തിക്കുന്ന ഒരു വാചകം പോലുമുണ്ട്. 'സൂചന' ജയചന്ദ്രന് അത്രയ്ക്ക് വിലപ്പെട്ടതാണ്. ഭാഷയില്‍ അതില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഇങ്ങനെയൊരു പത്രലേഖകന്‍ പോലും നമുക്കുണ്ടാകുമായിരുന്നില്ല. വിഎസ് സ്വീകരിക്കാന്‍ പോകുന്ന ''കടുത്ത നടപടികളുടെ സൂചന'' ജയചന്ദ്രന്‍ ഇലങ്കത്ത് മണത്തറിഞ്ഞത് എങ്ങനെ എന്നു കേട്ടാല്‍ സഖാക്കളും വായനക്കാരും ചിരിക്കരുത്. വാര്‍ത്തയില്‍ നിന്നുതന്നെ ഉദ്ധരിക്കട്ടെ; ''വിഎസിന്റെ ആലപ്പുഴ പുന്നപ്രയിലെ വീട് മിനുക്കുപണി നടത്താന്‍ നിര്‍ദ്ദേശം കിട്ടിയതായി അഭ്യൂഹം പരന്നു''.


പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ പൊട്ടിയ ഓടും കതകിന്റെ കൊളുത്തുമൊക്കെ മാറ്റുന്നതില്‍ പോലും പാര്‍ട്ടിയില്‍ അവര്‍ സ്വീകരിക്കുന്ന ''കടുത്ത നടപടികളുടെ'' സൂചനകള്‍ കിലുങ്ങുന്നുണ്ട് എന്ന് തിരിച്ചറിയുന്ന ആറാമിന്ദ്രിയം കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ക്കു മാത്രമേയുളളൂ. സാക്ഷാല്‍ ജയചന്ദ്രന്‍ ഇലങ്കത്തിന്്. കണ്ടത്തില്‍ കുടുംബത്തിനും അക്കാര്യം ബോധ്യമുണ്ട്. അതുകൊണ്ട് ജയചന്ദ്രന്റെ വാര്‍ത്തകള്‍ വന്‍പ്രാധാന്യത്തോടെ മനോരമ അച്ചടിക്കും. ''സിപിഎം ഓഫീസുകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം'' എന്ന ഇലങ്കത്തുവങ്കത്തം അഞ്ചുകോളം വലിപ്പത്തിലാണ് 2009 ഫെബ്രുവരി 10ന് മനോരമ ഒന്നാംപേജില്‍ മുഖ്യവാര്‍ത്തയായി താങ്ങിയത്. ഈ വാര്‍ത്തകളൊക്കെ ഓര്‍മ്മയുളളതുകൊണ്ട്, ജയചന്ദ്രന്‍ ഇലങ്കത്ത് എന്ന ബൈലൈന്‍ കാണുമ്പോഴൊക്കെ കസേരയില്‍ നിന്നെഴുനേറ്റ് പത്രത്തെ സര്‍വബഹുമാനത്തോടും കൂടി ഒന്നു തൊഴുതതിനു ശേഷം മാത്രമേ വാര്‍ത്ത ഞാന്‍ വായിക്കാറുളളൂ.

ജയചന്ദ്രനെ നമിച്ചുപോയ വ്യക്തിപരമായ ഒരനുഭവം കൂടി എനിക്കുണ്ട്. ജനകീയാസൂത്രണ വിവാദകാലത്ത് ഞാനുമായി അദ്ദേഹം സുദീര്‍ഘമായ ഇന്റവ്യൂ നടത്തി. തൊട്ടുപിറ്റേന്ന് മനോരമ കണ്ടപ്പോഴാണ് എനിക്കു മനസിലായത്, റിച്ചാര്‍ഡ് ഫ്രാങ്കി വഴിയുള്ള എന്റെ സി.ഐ.എ - വിദേശഫണ്ട് ബന്ധങ്ങളെക്കുറിച്ചുളള സൂചനകളായിരുന്നവത്രേ ഞാന്‍ നല്‍കിയത്. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഞാന്‍ നല്‍കിയ മറുപടിയോ എന്റെ വിശദീകരണമോ ഒന്നും ആ വാര്‍ത്തയില്‍ ഉണ്ടായിരുന്നില്ല. ഈ മാധ്യമപ്രവര്‍ത്തന പാടവത്തെ എങ്ങനെ നമിക്കാതിരിക്കും!


ഈ ജനുസില്‍ പെട്ട ഒരു വാര്‍ത്ത ഇക്കഴിഞ്ഞ ദിവസത്തെ മനോരമയിലുമുണ്ട്. ഡോ. തോമസ് ഐസക്കിന്റെ പുസ്തകത്തില്‍ ലാവലിന്‍ കേസ് വന്‍ അഴിമതി പട്ടികയില്‍ എന്നാണ് നാലുകോളത്തില്‍ നീണ്ടുകിടക്കുന്ന ആ വാര്‍ത്തയുടെ തലക്കെട്ട്.


ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം എന്ന തലക്കെട്ടില്‍ ഒരു പുസ്തകം ഞാനെഴുതുന്നുണ്ട്. സൈബര്‍ ലോകത്തും ആശയപ്രചരണം അതിശക്തമാകുന്ന ഇക്കാലത്ത് ആ പുസ്തകരചനയ്ക്ക് പുതിയൊരു രീതിയാണ് സ്വീകരിച്ചിട്ടുളളത്. എഴുതിത്തീരുന്ന മുറയ്ക്ക് ഓരോ അധ്യായവും എന്റെ ബ്ലോഗില്‍ അപ്‌ലോഡ് ചെയ്യും. ഇന്റര്‍നെറ്റില്‍ സജീവമായി ഇടതുപക്ഷ ആശയപ്രചരണത്തില്‍ ഏര്‍പ്പെടുന്ന വലിയൊരു സംഘത്തിന്റെ കൂട്ടായ്മയെ ഉപയോഗപ്പെടുത്തി ഇന്ററാക്ടീവ് മീഡിയയുടെ ഒരു സാധ്യത പരീക്ഷിക്കുക എന്ന ലക്ഷ്യവും ഈ സംരംഭത്തിനു പിന്നിലുണ്ട്. അവരുടെ നിര്‍ദ്ദേശങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വഴി പുസ്തകം വികസിക്കും. ഒന്നാം അധ്യായം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പുസ്തകത്തിന്റെ ലക്ഷ്യം, അധ്യായങ്ങളുടെ ഉളളടക്കം എന്നിവ ഈ അധ്യായത്തില്‍ വിശദമാക്കിയിട്ടുണ്ട്. 
പന്ത്രണ്ടാം അധ്യായത്തിലാണ് ലാവലിന്‍ സംബന്ധിച്ച പരാമര്‍ശമുളളത്. 


അതിങ്ങനെയാണ്...
“അധ്യായം 12 - അഴിമതിക്കെതിരായ സമരം - കേരളത്തിന്റെ അനുഭവം - ഇടതുപക്ഷമൊഴികെ ഇന്ത്യയിലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്കൊന്നിനും അഴിമതിവിരുദ്ധ പോരാട്ടത്തില്‍ വിശ്വാസ്യതയില്ല. ലാവലിന്റെ രാഷ്ട്രീയകളളക്കഥ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഒരു ആരോപണം പോലും നിലനില്‍ക്കുന്നില്ല. 35 വര്‍ഷത്തെ ബംഗാള്‍ ഭരണത്തെക്കുറിച്ച് പല വിമര്‍ശനങ്ങളുണ്ട്. പക്ഷേ, അഴിമതി നടത്തിയെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ അഴിമതികളെ ന്യായീകരിക്കാന്‍ ലാവലിന്‍ കേസാണ് അവരുയര്‍ത്തുന്നത്. അതുകൊണ്ട് ഈ അധ്യായത്തില്‍ ലാവലിന്‍ കേസിന്റെ പൊളളത്തരം ഒരിക്കല്‍കൂടി തുറന്നു കാണിക്കുന്നു(അടിവര കൂട്ടിച്ചേര്‍ത്തത്). അതോടൊപ്പം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി ഇല്ലാതാക്കുന്നതിന് നടത്തിയ ദേശവ്യാപക പ്രസക്തിയുളള പരീക്ഷണങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ലോക്പാല്‍ കൊണ്ടു മാത്രം അഴിമതിയില്ലാതാവില്ല. അതിനോടൊപ്പം നിലവിലുളള ഭരണസംവിധാനത്തെ അടിമുടി പരിഷ്‌കരിക്കാനുണ്ട്”.


 മേല്‍ ഉദ്ധരണിയിലെ ഏതാണ്ട് എല്ലാവാചകങ്ങളും ഇല്ലങ്കത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. അടിവരയിട്ട വാചകമൊഴികെ. സമര്‍ത്ഥമായി ഒഴിവാക്കിയ വാചകം തോന്നിയപടി വ്യാഖ്യാനിച്ച് അദ്ദേഹം വായനക്കാരുടെ മുന്നിലേയ്ക്ക് എറിയുന്നു.

അവയിങ്ങനെ: ''പാര്‍ട്ടി സമ്മേളനങ്ങളുടെ വേളയില്‍ അഴിമതിക്കഥകളുടെ കൂട്ടത്തില്‍ ലാവലിന്‍ കേസും ചര്‍ച്ചാവിഷയമാക്കണമെന്ന 'സൂചന'യും ഐസക് നല്‍കുന്നുണ്ട്''. വേറൊരു വാചകമിങ്ങനെ: ''... പുതിയ പുസ്തകത്തില്‍ ഐസക്കിന്റെ നേതൃത്വത്തില്‍ സിപിഎമ്മിന്റെ ഔദ്യോഗിക ചേരിയില്‍ രൂപമെടുത്ത പുതിയ ധ്രുവീകരണത്തിന്റെ സൂചനകളുമുണ്ട്'' (കണ്ടോ, എത്ര സൂചനകള്‍. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഇനിയദ്ദേഹം 'സൂചനേന്ദ്രന്‍' എന്നറിയപ്പെട്ടാലും അത്ഭുതമില്ല). വാര്‍ത്തയുടെ അവസാനഭാഗത്തും 'ഇലങ്കത്തുസൂചന'യുടെ തെരുക്കൂത്തുണ്ട്. അതിങ്ങനെ. '' .... ഐസക് ഈ വിഷയത്തില്‍ വിഎസ് അനുകൂലികളുടെ ഇന്റര്‍നെറ്റ് കൂട്ടായ്മയും ലക്ഷ്യമിടുന്നുവെന്നാണ് സൂചന''. പണ്ട്, ''വിഎസിന്റെ കടുത്ത നടപടിയുടെ സൂചന'' മണത്തറിഞ്ഞ അതേ മൂക്ക്, അതെഴുതിപ്പിടിപ്പിച്ച അതേ പേന. 
 
മനോരമാ പത്രാധിപരോട് എനിക്കൊരപേക്ഷയുണ്ട്. വിഷലിപ്തമായ ഭാവനാവിലാസത്തിന്റെ ഉടമകളായ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാന്‍ 'കാളകൂടപ്രതിഭ' എന്നോ മറ്റോ ഒരവാര്‍ഡ് ഏര്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും. സിപിഎം വിരുദ്ധഭാവനയ്ക്ക് കോളം സെന്റീമീറ്റര്‍ അളന്ന് പാരിതോഷികം നല്‍കുന്നുണ്ടോ എന്നെനിക്കറിയില്ല. എന്നാലും, ഇലങ്കത്തുസേനയുടെ ആത്മവീര്യം ചോരാതിരിക്കാന്‍ ഇത്തരം അവാര്‍ഡുകള്‍ ഉപകരിക്കുമെന്നുറപ്പാണ്.


പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തുവരുന്നതോടെ ജയചന്ദ്രന്മാരുടെ ഭാവനകള്‍ ചിറകുവീശാനിരിക്കുന്നതേയുളളൂ. ഇതൊരു സാമ്പിള്‍ മാത്രമാണ്. ഒരുകാര്യം ഞാനുറപ്പു പറയാം. സമ്മേളനം കഴിയുമ്പോള്‍, ഇത്തരം വാര്‍ത്തകളെല്ലാം ഒന്നുകൂടി വായിക്കാനും വിശകലനം ചെയ്യാനും നമുക്കൊരു സന്ദര്‍ഭമുണ്ടാക്കാം. 


പ്രിയപ്പെട്ട ജയചന്ദ്രാ, ലാവലിന്‍ കേസില്‍ സിപിഎമ്മിനോ പിണറായി വിജയനോ ഒളിക്കാനൊന്നുമില്ല. ആ വിവാദത്തിന്റെ പൊളളത്തരം ഒരിക്കല്‍ക്കൂടി തുറന്നു കാട്ടപ്പെടുമ്പോള്‍ മുഖം നഷ്ടപ്പെടുന്നത് മനോരമയ്ക്കും അതിന്റെ ചില ലേഖകര്‍ക്കുമാണ്. ജയചന്ദ്രനടക്കമുളളവര്‍ മനോരമയില്‍ എഴുതിപ്പിടിപ്പിച്ച നുണകളെയും ദുര്‍വ്യാഖ്യാനങ്ങളെയുമാണ് ഒരിക്കല്‍ക്കൂടി ഞങ്ങള്‍ വലിച്ചു കീറുന്നത്.


ലാവലിന്‍ കമ്പനിയെക്കൊണ്ട് കേരളത്തിലെ ജലവൈദ്യുത പദ്ധതികളെല്ലാം നവീകരിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരാണ് പരിപാടിയുണ്ടാക്കിയത്. അതുപ്രകാരം കുറ്റിയാടി നവീകരിച്ചു. പന്നിയാര്‍ - പള്ളിവാസല്‍ …പ്രോജക്ടുകള്‍ക്ക് ധാരണാപത്രം മാത്രമല്ല, കരാറും ഒപ്പുവെച്ചു. മറ്റുചില പ്രോജക്ടുകള്‍ക്കും ധാരണാപത്രം ഒപ്പുവെച്ചു. ധാരണാപത്രം മാത്രം ഒപ്പുവെച്ച പ്രോജക്ടുകളുടെ കരാറുകള്‍ റദ്ദാക്കിയത് എല്‍.ഡി.എഫ്. സര്‍ക്കാരാണ്. നവീകരണം ടെന്‍ഡര്‍ വഴി മതി എന്നും തീരുമാനിച്ചു. ഒപ്പം അടിസ്ഥാനകരാറടക്കം ഒപ്പുവെച്ച പിഎസ്പി പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. അല്ലാത്തപക്ഷം കേസും മറ്റുമായി വലിയകാലതാമസം വരുമായിരുന്നു. അതില്‍പ്പോലും യു.ഡി.എഫിന്റേതിനെക്കാള്‍ മെച്ചപ്പെട്ട വ്യവസ്ഥകള്‍ കരാറിലുണ്ടാക്കി. ഇതേക്കുറിച്ചാണ് ആരോപണം.


കരാറില്‍ ഒപ്പിട്ട കാര്‍ത്തികേയന്‍ ഇപ്പോള്‍ സ്പീക്കര്‍ പദവിയില്‍ ബഹുമാന്യനായി തുടരുന്നു. ധാരണാപത്രം വഴിയുളള കരാറുകള്‍ അവസാനിപ്പിച്ച പിണറായി വിജയന്‍ കേസില്‍ പ്രതിയാകുന്നു. കോടതിയിലെ കാര്യങ്ങള്‍ നിയമപരമായി തന്നെ നേരിടും. യു.ഡി.എഫ്.ന്റെയും അവര്‍ക്കുവേണ്ടി വിടുപണി ചെയ്ത മാധ്യമങ്ങളുടെയും രാഷ്ട്രീയ പ്രചരണത്തേയും നടപടികളേയും രാഷ്ട്രീയമായി നേരിടും. ഇതാണ് പുതിയ പുസ്തകത്തിലെ അദ്ധ്യായം 12ല്‍ ചെയ്യാന്‍ പോകുന്നത്.


മലബാര്‍ കാന്‍സര്‍ സെന്ററിന് എസ്എന്‍സി ലാവലിന്‍ വാഗ്ദാനം ചെയ്ത 86 കോടി രൂപ കിട്ടിയില്ല എന്നതാണ് ആറ്റിക്കുറുക്കിയാല്‍ ആ വിവാദത്തിന്റെ ആകെത്തുക. എന്തുകൊണ്ട് പണം കിട്ടിയില്ല എന്ന ചോദ്യത്തിന് മനോരമയുടെ പഴയ താളുകളില്‍ ഉത്തരമുണ്ട്. സമയം കിട്ടുമ്പോള്‍ ജയചന്ദ്രന്‍ ലൈബ്രറിയില്‍ ചെന്ന് 2002 സെപ്തംബര്‍ 13ന്റെ പത്രമെടുത്തു നോക്കുക. ''മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഭാവി ഭീഷണിയില്‍'' എന്നൊരു വാര്‍ത്തയുണ്ട് അതില്‍. ആ വാര്‍ത്ത ഇങ്ങനെ പറയുന്നു, ''മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കാനഡ കമ്പനിയായ എസ് എന്‍ സി ലാവലിനുമായി വൈദ്യുതി ബോര്‍ഡ് ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ കാലാവധി അവസാനിച്ചു. ഇത് പുതുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയോ വൈദ്യുതിബോര്‍ഡിന്റെയോ ഭാഗത്തുനിന്ന് നടപടികളില്ല. ഇതോടെ മലബാറിലെ കാന്‍സര്‍ ചികിത്സാരംഗത്ത് നാഴികക്കല്ലാകേണ്ടിയിരുന്ന കേന്ദ്രത്തിന്റെ നിലനില്‍പ്പ് ഭീഷണിയിലായി''.

 

ഇനിയെടുക്കേണ്ടത്, സെപ്തംബര്‍ 15ന്റെ പത്രം. വായിക്കേണ്ടത്, 'കാന്‍സര്‍ സെന്റര്‍:ലാവലിന്‍ പിന്‍വാങ്ങിയത് സര്‍ക്കാരിന്റെ കത്തു കിട്ടാത്തതിനാല്‍' എന്ന തലക്കെട്ടിലെ വാര്‍ത്ത. അതിലിങ്ങനെ കാണാം, ''തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനത്തിന് ലഭിച്ച സഹായത്തിന് നന്ദി പ്രകടിപ്പിച്ചും അഭിനന്ദനം അറിയിച്ചും സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയാല്‍ കാനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് ഇനിയും തുക സമാഹരിച്ചു നല്‍കാന്‍ കഴിയുമെന്ന എസ് എന്‍ സി ലാവലിന്റെ നിര്‍ദേശം വൈദ്യുതി വകുപ്പ് ചെവിക്കൊണ്ടില്ല. ലാവലിന് നല്‍കേണ്ട ലെറ്റര്‍ ഓഫ് അപ്രീസിയേഷനുളള അപേക്ഷ ഒന്നര വര്‍ഷമായി വൈദ്യുതി വകുപ്പില്‍ ചുവപ്പുനാടയിലാണ്''.

ഈ രണ്ടു വാര്‍ത്തകളെ ആസ്പദമാക്കി ''മലബാര്‍ കാന്‍സര്‍ സെന്ററിനെ രക്ഷിക്കണം'' എന്ന തലക്കെട്ടില്‍ ഒരു മുഖപ്രസംഗം മനോരമ എഴുതിയത് 2002 ഒക്‌ടോബര്‍ ഒന്നിന്. ആ മുഖപ്രസംഗത്തില്‍ മനോരമയുടെ ആവശ്യം എന്തായിരുന്നുവെന്നോ, “''ചെയ്ത ജോലികള്‍ക്ക് ലെറ്റര്‍ ഓഫ് അപ്രീസിയേഷന്‍ നല്‍കിയാല്‍ അടുത്ത ഘട്ടം പണം സമാഹരിച്ചു നല്‍കാമെന്ന് കാണിച്ച് എസ് എന്‍ സി ലാവലിന്‍ ആശുപത്രി ഡയറക്ടര്‍ക്ക് കത്തു നല്‍കിയിരിക്കുന്നു. ഈ അപേക്ഷ വൈദ്യുതി വകുപ്പിന്റെ ഫയലിലുണ്ട്. ഭരണം മാറിയതോടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാമാണ് ആശുപത്രിയുടെ അമരത്ത്. ഭരണസമിതിയുടെ തലപ്പത്തുള്ളവര്‍ ആശുപത്രി സന്ദര്‍ശിക്കണം. രാഷ്ട്രീയക്കളിയില്‍ രോഗികള്‍ ബലിയാടാകരുത്''.


ലാവലിന്‍ കമ്പനിയുടെ കത്ത് ഒന്നര വര്‍ഷത്തോളം ചുവപ്പുനാടയില്‍ കുരുക്കിയിട്ട് രോഗികളെ ബലിയാടാക്കി രാഷ്ട്രീയം കളിച്ചവരാണ് ഈ കേസിലെ യഥാര്‍ത്ഥ പ്രതികള്‍. ഈ വാര്‍ത്തകളും മുഖപ്രസംഗവും മനോരമ എഴുതുന്ന കാലത്ത് എ.കെ.ആന്റണിയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. കടവൂര്‍ ശിവദാസന്‍ വൈദ്യുതിമന്ത്രിയും. ''രാഷ്ട്രീയ കളിയില്‍ രോഗികള്‍ ബലിയാടാകരുത്''എന്ന് എഴുതുമ്പോള്‍ ലാവലിനുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കളി നടക്കുന്നുവെന്ന് വ്യക്തമായും മനോരമയ്ക്ക് അറിയാമായിരുന്നു. ആ കളി കളിച്ചത് കോണ്‍ഗ്രസ്സാണെന്നും. അവരാണ്, മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പണം കിട്ടാത്ത അവസ്ഥയുണ്ടാക്കിയത്. ലാവലിനുമായി ബന്ധപ്പെടുത്തി പിണറായി വിജയനെ ലക്ഷ്യമിടാന്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതീരുമാനം ഉണ്ടായശേഷം ഒരിക്കല്‍പോലും ഇവിടെ ഉദ്ധരിച്ച വാര്‍ത്തകളിലേയോ മുഖപ്രസംഗത്തിലേയോ വിവരങ്ങള്‍ മനോരമയില്‍ അച്ചടിമഷി പുരണ്ടിട്ടില്ല.


കോണ്‍ഗ്രസിനു വേണ്ടി ലാവലിന്‍ ആരോപണങ്ങള്‍ മെനഞ്ഞു കൊടുത്തത് മലയാള മനോരമയിലെ നുണയെഴുതാനുളുപ്പില്ലാത്ത ഒരു സംഘം പത്രലേഖകരാണ് എന്ന വസ്തുത, അവരുടെ വാര്‍ത്തകളില്‍ നിന്നുളള ഉദ്ധരണി സഹിതം, തുറന്നു കാണിക്കുന്ന ഒരു ഗവേഷണഗ്രന്ഥം എന്‍ പി ചന്ദ്രശേഖരനും ഞാനും ചേര്‍ന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2010ലാണ് ആ പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തുവന്നത്. ഗൗരവമുളള മാധ്യമ പഠനം എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകരെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുന്ന ശൈലി ആ പുസ്തകത്തില്‍ സ്വീകരിച്ചിരുന്നില്ല. വാര്‍ത്തയെഴുതിയവരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തണം എന്ന ശക്തമായ ആവശ്യം ഉയര്‍ന്നിട്ടും രണ്ടാംപതിപ്പിലും അവരുടെ പേരുകള്‍ ഒഴിവാക്കുകയാണ് ചെയ്തത്. അത്തരമൊരു സൗജന്യം അവരാരും അര്‍ഹിക്കുന്നില്ല എന്നാണ് ജയചന്ദ്രന്‍ ഇലങ്കത്തിനെപ്പോലുളളവര്‍ പാര്‍ട്ടിക്കെതിരെ തുടരുന്ന വെല്ലുവിളികള്‍ തെളിയിക്കുന്നത്. അവരൊന്നും പുസ്തകത്തില്‍ ഉന്നയിച്ച വസ്തുതാപരമായ വിമര്‍ശനങ്ങളോട് നേര്‍ക്കുനേരെ ഇന്നേവരെ പ്രതികരിച്ചിട്ടില്ല. ആകെ നടന്നത്, ഗ്രന്ഥകര്‍ത്താക്കളുടെ താടിയും മുടിയും ഉടയാടകളും വര്‍ണിച്ച് പരിഹസിച്ചെന്നു വരുത്തിത്തീര്‍ത്ത് സ്വയം സമാധാനിക്കുന്ന ഒരു ഫലിതമെഴുത്തുദ്യോഗസ്ഥന്റെ കോമാളിത്തരം. 


ജയചന്ദ്രാ, ഒരു വിവാദത്തില്‍ നിന്നും ഞങ്ങളാരും ഒളിച്ചോടുന്നില്ല. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഞങ്ങളുടെ പക്കല്‍ മറുപടിയുണ്ട്; അവ പറഞ്ഞിട്ടുണ്ട്, ഇനിയും പറയാന്‍ ഞങ്ങള്‍ തയ്യാറുമാണ്. പക്ഷേ, അവ പ്രസിദ്ധീകരിക്കാനുളള ചങ്കൂറ്റം മനോരമയ്ക്കില്ല. ലോട്ടറിക്കേസിനെക്കുറിച്ചു വാര്‍ത്തയില്‍ പറയുന്നുണ്ടല്ലോ. ആ കേസിനെ സംബന്ധിച്ച് എനിക്കെതിരെ മനോരമ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് ഞാനൊരു പ്രതികരണം അയച്ചിരുന്നു. അതില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഉന്നയിച്ച മര്‍മ്മപ്രധാനമായ വാദങ്ങളും വസ്തുതകളുമപ്പാടെ വെട്ടിമാറ്റി വികലമായി പ്രസിദ്ധീകരിക്കുകയായിരുന്നു, മനോരമയിലെ കേമന്‍മാര്‍. 


അതുകൊണ്ട് ബഹുമാന്യനായ മനോരമാ പത്രാധിപര്‍ ഒരു കാര്യം ചെയ്യണം. നിങ്ങളുടെ ലേഖകന്മാര്‍ എഴുതിക്കൂട്ടിയ ലാവലിന്‍ നുണപരമ്പരകള്‍ സംബന്ധിച്ച് ഒരു പ്രതികരണം പുതിയ പുസ്തകത്തിലും ചുരുക്കി നല്‍കാം. പത്രത്തിന്റെ പരിമിതികള്‍ക്കു പുറത്തുകടന്ന് ജയചന്ദ്രന്‍ ഇലങ്കത്തുമാരെപ്പോലുവര്‍ക്ക് ഓണ്‍ലൈന്‍ വഴിയെങ്കിലും തങ്ങളുടെ ഭാഗം വിശദീകരിക്കാനുളള സൗകര്യം ചെയ്തു കൊടുക്കണം. പത്രത്താളില്‍ ഏകപക്ഷീയമായി എന്തെങ്കിലും വിസര്‍ജിച്ച് കടന്നുകളയുന്ന ഭീരുക്കള്‍ എന്ന മാറാപ്പേര് ഇപ്പോഴവര്‍ക്കുണ്ട്. അതു മാറ്റിയെടുക്കാന്‍ മനോരമാ ഓണ്‍ലൈനിലെങ്കിലും ഒരവസരം അവര്‍ക്കു നല്‍കണം. വാര്‍ത്തകള്‍ക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞിരിക്കണം എന്നൊരു നിബന്ധന ഏര്‍പ്പെടുത്താന്‍ താങ്കളെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ആരുടെ ഭാഗമാണ് ശരിയെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ. വസ്തുതകളുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ സ്വന്തം വാര്‍ത്തകളെ പ്രതിരോധിക്കാനുളള നെഞ്ചുറപ്പ് എത്ര മനോരമാ ലേഖകര്‍ക്കുണ്ടെന്ന് നമുക്കു കണ്ടറിയാം.

20 comments:

  1. ജയചന്ദ്രന്‍ ഇലങ്കത്ത് എന്ന ബൈലൈന്‍ മനോരമയില്‍ കാണുമ്പോഴൊക്കെ പഴയ ചില വാര്‍ത്തകള്‍ ഞാനോര്‍ക്കാറുണ്ട്. ''കടുത്ത നടപടികളുടെ സൂചനയുമായി വിഎസ്'' എന്ന 2009 ജനുവരി 30ലെ ഒന്നാം പേജ് വാര്‍ത്തയാണ് അതിലൊന്ന്. തലക്കെട്ടിലുള്‍പ്പെടെ അഞ്ചിടത്ത് ആ വാര്‍ത്തയില്‍ 'സൂചന' എന്ന വാക്കുണ്ട്. രണ്ടുതവണ ആ വാക്ക് ആവര്‍ത്തിക്കുന്ന ഒരു വാചകം പോലുമുണ്ട്. 'സൂചന' ജയചന്ദ്രന് അത്രയ്ക്ക് വിലപ്പെട്ടതാണ്. ഭാഷയില്‍ അതില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഇങ്ങനെയൊരു പത്രലേഖകന്‍ പോലും നമുക്കുണ്ടാകുമായിരുന്നില്ല. വിഎസ് സ്വീകരിക്കാന്‍ പോകുന്ന ''കടുത്ത നടപടികളുടെ സൂചന'' ജയചന്ദ്രന്‍ ഇലങ്കത്ത് മണത്തറിഞ്ഞത് എങ്ങനെ എന്നു കേട്ടാല്‍ സഖാക്കളും വായനക്കാരും ചിരിക്കരുത്. വാര്‍ത്തയില്‍ നിന്നുതന്നെ ഉദ്ധരിക്കട്ടെ; ''വിഎസിന്റെ ആലപ്പുഴ പുന്നപ്രയിലെ വീട് മിനുക്കുപണി നടത്താന്‍ നിര്‍ദ്ദേശം കിട്ടിയതായി അഭ്യൂഹം പരന്നു''.

    ReplyDelete
  2. അഭിനന്ദനങ്ങൾ...

    വായനക്കാരുടെ തലച്ചോറിൽ വിസർജ്ജിക്കുന്ന മനോരമശൈലി മാറുകയൊന്നുമില്ലെങ്കിലും ജയചന്ദ്രനെപ്പോലുള്ള ഇത്തരം കൂലിയെഴുത്തുകാരുടെയുള്ളിൽ ഒരല്പം ആത്മനിന്ദയെങ്കിലും തോന്നാൽ ഈ മറുപടി ഉപകരിക്കട്ടെ എന്നാശംസിക്കുന്നു..

    അഭിവാദ്യങ്ങൾ...
    അഭിനന്ദ് ചിദു

    ReplyDelete
  3. ജയചന്ദ്രന്‍ ഇലങ്കത്തിന്റെ തലയ്ക്കകത്ത് അമേദ്യമാണെന്ന സൂചനയാണോ ഈ ലേഖനത്തില്‍ സൂചിപ്പിക്കുന്നത്?

    ReplyDelete
  4. ഞാനൊരു ഇടതുപക്ഷ അനുഭാവിയല്ല. ലാവലിന്‍ കേസിന്റെ ശരി തെറ്റുകളും എനിക്ക് വ്യക്തമല്ല. മാത്രമല്ല, അതില്‍ നിഗൂഡതകള്‍ ബാക്കിയുണ്ടെന്നു വിശ്വസിക്കുകയും ചെയ്യുന്നു. എങ്കിലും ഇന്നലത്തെ വാര്‍ത്ത വായിച്ചപാടെ സാറിന്റെ ബ്ലോഗു കൂടി വായിച്ചപ്പോള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ നേരെ വ്യക്തമായ ഗൂഡാലോചന ചില മാധ്യമ പ്രവര്‍ത്തകര്‍ നടത്തുന്നുണ്ടെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് മനസ്സിലായിരുന്നു. ലവ്ജിഹാദും തീവ്രവാദവും പറഞ്ഞു ഒരു സമുദായത്തെ പ്രതിക്കൂട്ടിലാക്കിയ പത്രം നാണംകെട്ട ഇത്തരം മാധ്യമ പ്രവര്‍ത്തനങ്ങളിലൂടെ ഇടതുപക്ഷത്തെയും ടാര്‍ജറ്റ് ചെയ്യുന്നുണ്ടെന്നു വായനക്കാര്‍ തിരിച്ചറിയട്ടെ.

    ReplyDelete
  5. അഭിനന്ദനങ്ങൾ...

    ReplyDelete
  6. ithu maadhyama bheekaratha thanne.innale manorama vaayichcha oru suhruth ithinte nijasthithi annweshichchu.njan addehaththote Dr.isaac nte blog parishodhikkuvan nirddesichchu.iththaram maadhyama bheekarathakkethire sakhav balanandan orikkal paranjathu poele skthiyute yukthi prayogikkenti varumo?

    ReplyDelete
  7. ഇടമലയാറില്‍ മുങ്ങിപ്പോയ സുപ്രിം കോടതി വിധി

    കേരളത്തിലെ ഒരു മന്ത്രിയുടെ അഴിമതിക്കെതിരെ വിധി വരാന്‍ ഒരു മനുഷ്യന്‍ നീണ്ട 23 വര്ഷം കേസ്സ്പറയേണ്ടി വന്നു. വിധി വന്നപ്പോള്‍ സുപ്രിം കോടതിയേയും ഉന്നത നീതി പീഠ ത്തെയും കൊണ്ഗ്രെസ്സ്കാര്‍ പൊതുവേദിയില്‍ ആക്രമിച്ചു. തടവില്‍ കഴിയേണ്ട പ്രതിയെ നാട്ടിലും പഞ്ചനക്ഷത്ര ആശുപത്രിയിലും വിലസ്സാന്‍ അനുവദിക്കുന്നു ഈ കൊണ്ഗ്രെസ്സ് സര്‍ക്കാര്‍. തരിമ്പെങ്കിലും നീതി ബോധം ഈ കൊണ്ഗ്രെസ്സ്കാര്‍ക്കുണ്ടോ ? സാധാരണക്കാരായ ആളുകള്‍ എങ്ങനെ ഇവറ്റകളെ കോടതിയില്‍ ചോദ്യം ചെയ്യും ?

    ഭീഷണികള്‍

    ഇടമലയാര്‍ വിധി വന്നപ്പോള്‍ സുപ്രിം കോടതിക്കെതിരെ കൊണ്ഗ്രെസ്സ് നേതാക്കന്മാര്‍ ഉറഞ്ഞു തുള്ളി. കെ. സുധാകരന്‍ എം.പി. സുപ്രിം കോടതി ജഡ്ജിമാരെ ഭീഷണിപെടുത്തി. പാമോലിന്‍ കേസ്സില്‍ വിധിവന്നപ്പോള്‍ പി.സി. ജോര്‍ജ് വിജിലെന്‍സ് ജഡ്ജിയെ ഭീഷണിപെടുത്തി. ഫണ്ട് മുക്കിയ കേസ് ഉയര്‍ന്നപ്പോള്‍ കെ. സുധാകരന്‍ എം.പി. സ്വന്തം പാര്‍ടി നേതാക്കന്മാരെ ഭീഷണിപെടുത്തിയത് രാജി നാടകം ആടികൊണ്ട്ട് ആയിരുന്നു.

    വോട്ടിനു കോഴ കേസ്സില്‍ നടി ജയപ്രദ സാക്ഷാല്‍ സോണിയ ഗാന്ധിയേയും പ്രധാന മന്ത്രിയെയും ഭീഷണിപെടുത്തുന്നു. അമര്‍ സിംഗ് എല്ലാം തുറന്നു പറയാന്‍ ഇടവരുത്തരുത് എന്ന് ഭീഷണി. പ്രതി ആരെന്നു വ്യക്തമായ സുചന. സിംഗിന്റെ വക്കീല്‍ അഹമ്മദ്‌ പട്ടേലിന്റെ പേര് ഇപ്പോള്‍ പറഞ്ഞുകഴിഞ്ഞു.

    ബി. നിലവറ തുറന്നാല്‍ വംശം മുടിഞ്ഞു പോകുമത്രേ. പറയുന്നതോ സാക്ഷാല്‍ മഹാരാജാവ്തിരുമനസ്സ്. ഇവിടെ ഭീഷണി സുപ്രീം കോടതിക്ക് നേരെ. എത്ര ടണ്‍ ഇതുവരെ എടുത്തു എന്ന് ചോദിക്കരുത്.

    അവര്‍ തീരണം

    ഒന്നുകില്‍ അവര്‍ തീരണം, അല്ലെങ്കില്‍ ഞാന്‍ തീരണം. അഴിമതി ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് ഒരു മന്ത്രി പറഞ്ഞു. വ്യക്തവും അത്യന്തം ഗൌരവം അര്‍ഹിക്കുന്നതുമായ ഒരു വധ ഭീഷണിയുടെ ധ്വനി ഇതില്‍ കാണാം. അതിലുപരി അഴിമതിയില്‍ മുങ്ങി കിടക്കുന്നവന്റെ ആര്‍ത്തിയും, ആധിയും, പരിഭ്രാന്തിയും ഒക്കെ നമുക്ക് വായിച്ചെടുക്കാം. ആരെയാണാവോ ഇവര്‍ ഉന്നം വെയ്ക്കുന്നത് ? ഹസ്സാരെയോ അതോ വി.എസ്സ്നെയോ ? റൌഫിനെ ആവാന്‍ വഴിയില്ല.

    മുഖ്യന്റെ ഒളിച്ചോട്ടം

    റിപ്പോര്‍ട്ടര്‍ ചാനലിലെ ക്ലോസ്- എന്കൌന്റ്ര്‍ എന്ന അഭിമുഖത്തിനായി മുഖ്യമന്ത്രി ഓടിപിടിച്ചെത്തി. ആദ്യമൊക്കെ അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒഴുക്കന്‍ മട്ടില്‍ തപ്പിയും തടഞ്ഞും മറുപടിപറഞ്ഞു. ഗൗരവമുള്ള ചോദ്യങ്ങള്‍ വന്നപ്പോള്‍ അദ്ദേഹം പരുങ്ങാന്‍ തുടങ്ങി. ചോദ്യങ്ങള്‍ആവര്‍ത്തിക്കപെട്ടപോള്‍ നിങ്ങള്‍ തന്നെ മറുപടി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു പിണങ്ങിപ്പോയി. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഇങ്ങനെ എത്രകാലം ജനങ്ങളില്‍ നിന്ന്‍ ഒളിച്ചോടാന്‍ കഴിയും ? ഭരണത്തിന്റെ കാലാവധി ഇതിലൂടെ കണക്കാക്കാം.

    അനന്തരാവകാശികള്‍

    ഇവരൊക്കെ ജയിലില്‍ പോയാല്‍ പിന്നെ അഴിമതി നിന്ന് പോകുമെന്ന്‍ ആരും ഭയപ്പെടേണ്ട. അഴിമതിക്കും അനന്തരാവകാശികള്‍ ഉണ്ട്. നിയോജക മണ്ഡലങ്ങള്‍ മക്കള്‍ക്കായി ഭാഗം ചെയ്ത്കൊടുത്തിരിക്കുകയല്ലേ. അഴിമതി അന്യം നിന്ന് പോവരുതല്ലോ. മക്കളെ മേക്കപ്പ് ഇടാന്‍ മാധ്യമസിംഹങ്ങളും റെഡി. വൈകിട്ടത്തെ പരിപാടി പിന്നെ ബഹുജോര്‍.

    കുംഭമേള

    അഴിമതിയുടെ കുംഭമേള കണ്ട് ജനം അന്ധാളിച്ച് നില്‍ക്കുന്നു. പ്രതികരണങ്ങള്‍ ആവര്‍ത്തനവിരസങ്ങള്‍ ആവുന്നു. ആരിലും ആവേശം ജനിപ്പിക്കുന്ന പ്രധിഷേധങ്ങള്‍ കാര്യമായി ഉണ്ടാവുന്നില്ല. ഹസാരെയുടെ സമരങ്ങളും വി.എസ്സ്.ന്റെ പോരാട്ടങ്ങളും, എസ്.എഫ്.ഐ. യുടെ രക്ത പുഴകളും വിസ്മരിക്കുന്നില്ല. ഇവയൊക്കെ ചെറു കമ്പനങ്ങള്‍ മാത്രം. ജനമനസ്സുകളില്‍ പ്രതിഷേധത്തിന്റെ കടല്‍ഇരമ്പുന്നത് കാതുള്ളവര്‍ക്ക് കേള്‍ക്കാം.

    സംഘരചന തുടരണം

    ഇത് ക്ഷോഭിക്കുന്നവരുടെ സുവിശേഷം, കലഹിക്കുന്നവരുടെ സുവിശേഷമല്ല. അഴിമതിപോലുള്ള അതീവ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഏറ്റെടുക്കുവാനും ചര്‍ച്ചചെയ്യുവാനും അതിവിപുലമായ പ്രധിരോധ, അല്ല മുന്നേറ്റ കൂട്ടായ്മകള്‍ ഉയര്‍ത്തികൊണ്ടുവരുവാനും ഈ സംഘരചന തുടരുകതന്നെ വേണം.

    ReplyDelete
  8. മനോരമ വീണ്ടും, വാർത്ത ഒള്ളത് തന്നെ???


    ഫ്രാങ്കി വഴി എത്തിയ പണം: ഐസക്കിനെതിരെ അന്വേഷണം
    എ.എസ്. ഉല്ലാസ് (ബൈലൈന്‍ വച്ചിട്ടുണ്ട്)

    കോട്ടയം: ജനകീയാസൂത്രണപദ്ധതിക്ക് അമേരിക്കന്‍ ഗവേഷകന്‍ റിച്ചാര്‍ഡ് ഫ്രാങ്കി വഴി ലഭിച്ച സാമ്പത്തിക സഹായത്തെക്കുറിച്ചും, പണം ചെലവിട്ട മാര്‍ഗങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. അമേരിക്കയിലെ മോണ്‍ക്ളെയര്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ഗവേഷകനായിരുന്ന ഫ്രാങ്കിയും 1996 - 2001 ലെ ഇടതുഭരണകാലത്ത് ആസൂത്രണബോര്‍ഡ് അംഗമായിരുന്ന മുന്‍ ധനമന്ത്രി തോമസ് ഐസക്കും തമ്മിലുള്ള ബന്ധമാണ് ജനകീയാസൂത്രണത്തിനു പണം കിട്ടാന്‍ കാരണമായത്.

    തോമസ് ഐസക്കിനെതിരെയും അന്വേഷണം നടക്കുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. തിരുവനന്തപുരം വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് സെല്‍ എസ്പിക്കാണ് അന്വേഷണച്ചുമതല.കഴിഞ്ഞ മാസം സര്‍ക്കാരിനു ലഭിച്ച പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടറോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. കേരളത്തില്‍ ആസൂത്രണരംഗത്തും ഭരണരംഗത്തും ഫ്രാങ്കിയുടെ ഇടപെടലിനെക്കുറിച്ചും പണം ചെലവിട്ടതിനെക്കുറിച്ചും അന്വേഷിക്കണമെന്നായിരുന്നു പരാതി.

    ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായ മാരാരിക്കുളം പദ്ധതിക്കു 2002-03 വര്‍ഷത്തില്‍ ഫ്രാങ്കി നല്‍കിയ 55,000 ഡോളര്‍ ചെലവിട്ടത് എങ്ങനെയെന്നാണ് അന്വേഷണം. ഫ്രാങ്കി വഴിയെത്തിയ പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കപ്പെട്ടെന്നും പരാതിയിലുണ്ട്.യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഫണ്ടിങ് ഉപകരണമായ യുഎസ് എഐഡി എന്ന ഏജന്‍സിയുമായി ഫ്രാങ്കിക്ക് ബന്ധമുണ്ടെന്ന് പരാതിയിലുണ്ട്.

    സിഐഎയുമായി ബന്ധമുള്ള ഏജന്‍സിയാണ് യുഎസ് എഐഡി എന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നതാണ്. ഫ്രാങ്കിയുമായുള്ള ബന്ധം പാര്‍ട്ടിയില്‍ വിവാദമായതോടെ ഫ്രാങ്കി ജനകീയാസൂത്രണത്തിന്റെ ഉപദേശകനായിരുന്നെന്ന കാര്യം തോമസ് ഐസക് നിഷേധിച്ചിരുന്നു. ഗവേഷണവുമായി ബന്ധപ്പെട്ടുള്ള സുഹൃദ്ബന്ധം മാത്രമാണ് എന്നായിരുന്നു ഐസക്കിന്റെ വെളിപ്പെടുത്തല്‍.

    http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10089172&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11

    ReplyDelete
  9. മനോരമാ പത്രാധിപരോട് എനിക്കൊരപേക്ഷയുണ്ട്. വിഷലിപ്തമായ ഭാവനാവിലാസത്തിന്റെ ഉടമകളായ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാന്‍ 'കാളകൂടപ്രതിഭ' എന്നോ മറ്റോ ഒരവാര്‍ഡ് ഏര്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും.

    ഹഹഹഹ!

    മനോരമയിൽ പത്രപ്രവർത്തകരേക്കാൾ കൂടുതൽ, നോവലിസ്റ്റുകളാണു വാർത്തകൾ എഴുതിക്കൂട്ടുന്നതെന്നു ആരോ പറഞ്ഞു കേട്ടരിവുണ്ട്. അതോണ്ട് സഖാവേ എന്തിനാ ഈ വൃഥാവിലാസം?

    ReplyDelete
  10. മനോരമ വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് തോന്നുന്ന വികാരങ്ങള്‍ എന്തെല്ലാമെന്നത് ഒരു ഗവേഷണ സാധ്യതയുള്ള വിഷയമാണ്.മഷിയില്‍ വിഷം മുക്കിയെഴുതിയത് വായിച്ചു ഹര്‍ഷോന്മാദം കൊള്ളുന്ന സങ്കുചിതര്‍ ധാരാളം.ഒരു പക്ഷെ,മനോരമ സത്യം പറഞ്ഞാലും(അതൊരിക്കലും ഉണ്ടാവില്ലെങ്കില്‍ കൂടി) അതെത്ര കണ്ടു വിശ്വസനീയമാണ് എന്ന സംശയം ഇക്കൂട്ടരില്‍ തന്നെ ജനിക്കുന്നുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെ.

    ReplyDelete
  11. സഖാക്കളെ,
    ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇന്ന് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് വലതുപക്ഷ മാധ്യമ ലോബികളില്‍ നിന്നുമാണ് എന്നാണ് എന്‍റെ പക്ഷം.അവ്ക്കെതിരായി ബ്ലോഗ്‌ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.അഴിമതി കൂമ്പാരം മൂലം ഇന്ത്യാ മഹാരാജ്യം ലോകത്തിന്‍റെ മുന്നില്‍ നാണംകേട്ട് നില്‍ക്കുമ്പോള്‍ പോലും ജയചന്ദ്രന്‍മാര്‍ അവക്കുനേരെ കണ്ണടക്കുന്നു.സിപിഎം പോലുള്ള മഹാപ്രസ്ഥനത്തിന്‍റെ കേരളത്തിലെ അമരക്കാരനായ സഖാവ്‌ പിണറായിയെ പൊതുജനത്തിന്‍റെ മുന്നില്‍ നാണം കെടുത്തി സഖാവിനെയും പാര്‍ടിയെയും ദുര്‍ബലമാക്കുവാന്‍ ശ്രമിക്കുന്ന മനോരമയുടെയും മാത്രുഭൂമിയുടെയും എതാനും ചില ആളുകളുടെയും ശ്രമം തകരുകതന്നെ ചെയ്യും.അങ്ങ്ങ്ങയുടെ ഉദ്യമങ്ങള്‍ക്ക്‌ ആയിരം അഭിവാദ്യങ്ങള്‍ .............

    ReplyDelete
  12. സഖാക്കളെ,
    ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇന്ന് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് വലതുപക്ഷ മാധ്യമ ലോബികളില്‍ നിന്നുമാണ് എന്നാണ് എന്‍റെ പക്ഷം.അവ്ക്കെതിരായി ബ്ലോഗ്‌ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.അഴിമതി കൂമ്പാരം മൂലം ഇന്ത്യാ മഹാരാജ്യം ലോകത്തിന്‍റെ മുന്നില്‍ നാണംകേട്ട് നില്‍ക്കുമ്പോള്‍ പോലും ജയചന്ദ്രന്‍മാര്‍ അവക്കുനേരെ കണ്ണടക്കുന്നു.സിപിഎം പോലുള്ള മഹാപ്രസ്ഥനത്തിന്‍റെ കേരളത്തിലെ അമരക്കാരനായ സഖാവ്‌ പിണറായിയെ പൊതുജനത്തിന്‍റെ മുന്നില്‍ നാണം കെടുത്തി സഖാവിനെയും പാര്‍ടിയെയും ദുര്‍ബലമാക്കുവാന്‍ ശ്രമിക്കുന്ന മനോരമയുടെയും മാത്രുഭൂമിയുടെയും എതാനും ചില ആളുകളുടെയും ശ്രമം തകരുകതന്നെ ചെയ്യും.അങ്ങ്ങ്ങയുടെ ഉദ്യമങ്ങള്‍ക്ക്‌ ആയിരം അഭിവാദ്യങ്ങള്‍ ............

    ReplyDelete
  13. enthayalum he helped you in making your blog a hit. see the drastic increase in page viewers.

    ReplyDelete
  14. വാര്‍ത്തകളുടെ പൊള്ളത്തരം തുറന്നു കാണിക്കാന്‍ ഇത്തരം ബ്ലോഗുകളും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും വളരെ ഉപകാരപ്രദമാണ്, അല്ലയിരുന്നെ ങ്കില്‍ അവര്‍ പറയുന്നത് മാത്രം ജനത്തിനു മുന്നില്‍ എത്തുന്ന ഒരു സ്ഥിതി ഉണ്ടായേനെ..വാര്‍ത്തകളുടെ ജനാധിപത്യവല്‍ക്കരണത്തിനു Social Media യുടെ പങ്ക് ചെറുതല്ല. Dear comrade Dr. Thomas Isaac did his part of the job in uncovering the truth what we can do is to share it..

    ReplyDelete
  15. സുജിത്ത് നായരും,ജയചന്ദ്രന്‍ ഇലങ്കത്തും മനോരമയിലെ കൂട്ടികൊടുപ്പുകാര്‍

    ReplyDelete
  16. മലയാള മനോരമ മലയാള നുണരമയായി ജനത്തിനു മുന്നില്‍ എത്തുന്നു. സിപിഎം വിരുദ്ധഭാവനയ്ക്ക് ജയചന്ദ്രന്‍ ഇലങ്കത്തുമാരെപ്പോലുള്ളവര്‍ക്ക് മനോരമാ പത്രാധിപര്‍ പ്രത്യേക ശമ്പളം നല്‍കുവാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ കൂടുതല്‍ ''കടുത്ത നടപടികളുടെ'' സൂചനകള്‍ ലഭിക്കുകയുള്ളൂ.

    ReplyDelete
  17. പക്ഷെ ഇപ്പോഴും കൂടുതൽ ജനങ്ങളും വായിക്കുന്നത് മനോരമയും മാതൃഭൂമിയുമാണെന്ന സത്യം ബാക്കിനിൽക്കുന്നു. വായിച്ചു പഠിക്കാനല്ലാതെ വരികൾക്കിടയിൽ ചിന്തിക്കാൻ കഴിയാത്ത മലയാളി ഇതാണ് വിശ്വസിക്കുന്നതും. ഇതിനെ മറികടക്കാനുള്ള പ്രചരണതന്ത്രങ്ങൾ സി.പി.എം കണ്ടെത്തേണ്ടിയിരിക്കുന്നു. അതിന് ദേശാഭിമാനിയും ടൌണുകളിൽ മാത്രം നടത്തുന്ന പൊതുയോഗങ്ങളും പോരാ.

    ReplyDelete
  18. ജനം ഇതൊക്കെ വിശ്വസിക്കുന്നുണ്ടായിരുന്നെങ്കില്‍ സി പി എം പണ്ടേ തകര്‍ന്നെനെ

    ReplyDelete
  19. itha power cut umm ithum 100 divasathe karma padathi aano .

    ReplyDelete
  20. തികച്ചും ധീരമായ ഒരു ശ്രമം ...സഖാവിന്‍റെ പുതിയ മാധ്യമ വിമര്‍ശന രീതി അഭിനന്ദനാര്‍ഹമാണ് . ഒരു മൂന്നാംകിട പരദൂഷനക്കാരിയുടെ ദുഷ്ടമനസ്സില്‍ നിന്നും വരുന്ന കൊച്ചു വര്തമാനങ്ങളെ കൊട്ടിഘോഷിച്ചു അവതരിപ്പിക്കുന്ന മാധ്യമ മുത്തശ്ശിമാരുടെ രാഷ്ട്രീയ ലക്‌ഷ്യം മനസിലാക്കാം .പക്ഷെ സ്വന്തം വ്യക്തിത്വം അടിയറ വെച്ച് പണിയെടുക്കുന്ന ജയചന്ദ്രന്‍ തുടങ്ങിയുള്ളവരുടെ അവസ്ഥ ഓര്‍ത്ത് സഹതപിക്കാന്‍ പോലും ആവുന്നില്ല .ഇവരെ വ്യ്ക്തിപരമായിതന്നെ വിമര്‍ശിച്ചാല്‍ മാത്രമേ മലയാള മാധ്യമ രംഗം ശുദ്ധീകരിക്കാന്‍ കഴിയൂ. സഖാവിന്‍റെ ശ്രമങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ ,,,,

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...